ഭാഗം - 9
ചുവന്ന കണ്ണുകളും ഉന്തിനിൽക്കുന്ന ദംഷ്ട്രകളും വൃത്തികെട്ട പല്ലുകളുടെ ഇടയിൽ കൂടി മുന്നോട്ട് നീണ്ടു കിടക്കുന്ന നാവും! ആകെക്കൂടി പേടിപ്പെടുത്തുന്ന ഭീകര രൂപമായിരുന്നു ചന്ദനക്കളറിലുള റെക്സിൻ കൊണ്ടുണ്ടാക്കിയ ആ മാസ്ക്.
"എടീ ഗ്രീഷ്മ, ഇതും വച്ചോണ്ട് നീയെങ്ങോട്ട് പോകുന്നു, എന്താണ് നിന്റെ ഉദ്ദേശം?"
"ഞാനവളെ ചെറുതായി ഒന്ന് പേടിപ്പിക്കാൻ പോവുകയാണ്. എന്നെ ഈ രൂപത്തിൽ കണ്ടാൽ ആരായാലും ഒന്നു പേടിക്കില്ലേ?"
"എടീ, നിന്റെ ഈ സാഹസം കുറച്ചു കൂടിപ്പോവില്ലേ എന്നൊരു തോന്നൽ. അവളാണെങ്കിൽ തികച്ചും ഒരു പേടിത്തൊണ്ടിയാണ്."
"അതു നിനക്കെങ്ങനെ അറിയാം?"
"മലനാട്ടിൽ നിന്നും വന്ന ഒരു സാധുവല്ലേ?" ചിരിച്ചു കൊണ്ടാണ് നീതു അതു പറഞ്ഞത്.
"എടീ, ഞാനിതാ വരുന്നു."
"ഞാനും കൂടി വരാം. ഒന്നു നിന്നേ..."
"നീ വരണ്ടെന്നേ, ഇതിന് ഞാൻ മാത്രം മതി."
മുഖത്തണിഞ്ഞ മാസ്കിന്റെ മുകളിൽ കൂടി ഒരു ഷാൾ ഇട്ടു മുമ്പിട്ട് ഒച്ചയുണ്ടാക്കാതെ അവൾ, ടെറസ്സിലേക്കുള്ള കോണിപ്പടികൾ കയറി.
അലക്കിയ തുണികൾ അയയിൽ വിരിച്ചിട്ട് ശാലിനി, പടിഞ്ഞാറേ ചക്രവാളത്തിൽ അസ്തമയ സൂര്യന്റെ ശോഭ നോക്കി നിന്നു.
എരിഞ്ഞടങ്ങിയ ദിവാകരൻ, ആകാശത്ത് കുങ്കുമം വാരിവിതറി. പകലോന്റെ വേർപാടിൽ ദുഃഖിതയായ പ്രകൃതിയെ, സന്ധ്യാദേവി ആലിംഗനം ചെയ്തു.
വിരിച്ചിട്ടിരിക്കുന്ന തുണികൾക്കിടയിൽ നിന്നും ഏതോ ഒരു അപശബ്ദം കേട്ട്, ആകാംക്ഷയോടെ അവൾ തിരിഞ്ഞു നോക്കി.
അരണ്ട വെളിച്ചത്തിൽ തന്നെ നോക്കി നിൽക്കുന്ന വികൃത രൂപത്തെക്കണ്ട് അവൾ ഞെട്ടിത്തരിച്ചു നിന്നു.
വാക്കുകൾ പുറത്തേക്കു വരാതെ തൊണ്ടയിൽ കുടുങ്ങിക്കിടന്നു.
ഭയാനകമായ ആ രൂപം അവളുടെ അടുത്തേക്ക് മെല്ലെ നടന്നു വന്നു.
"ആരാ... ആരാത്....?"
പേടിച്ചു പിറകോട്ടു മാറിയ ശാലിനിയുടെ തൊട്ടു പിറകിൽ വന്നു നിന്ന രൂപം, അവളെ തൊടാനായി കൈ നീട്ടി. കണ്ണുകളടച്ച് ഇരു കരങ്ങളും കൊണ്ട് അവൾ തന്റെ കാതുകൾ പൊത്തി.
പേടിച്ചരണ്ട മാൻപേടയെപ്പോലെ അവൾ മെല്ലെ പിറകോട്ടു നടന്നു. പൈശാചികമായി ചിരിച്ചു കൊണ്ട് ആ രൂപം അവൾക്കഭിമുഖമായി നടന്നുകൊണ്ടിരുന്നു.
"പോ... പോ... ദൂരെ പോകൂ..."
അവൾ അലറി വിളിച്ചെങ്കിലും ശബ്ദം പുറത്തുവന്നില്ല. അരികെയെത്താറായ രൂപത്തിനെ ഇരുകരങ്ങളും കൊണ്ട് തടയാനായി ശ്രമിക്കവേ ടെറസ്സിന്റെ ഒരറ്റത്ത് എത്തിയിരുന്ന അവൾ, ഇളകിയിരുന്ന തിട്ടയിൽ ചവിട്ടി ബാലൻസ് തെറ്റി പിറകിലോട്ട് ചാഞ്ഞു. ശരീരത്തിന്റെ ബാലൻസു തെറ്റിയ ശാലിനിയെ കയ്യെത്തിപ്പിടിക്കാനായി ഗ്രീഷ്മ ശ്രമിച്ചെങ്കിലും അവൾക്കതിനായില്ല. ശാലിനിയുടെ കൈകളിൽ പിടിക്കാനാഞ്ഞെങ്കിലും ടെറസ്സിന്റെ ഇളകിയ ഭാഗത്തോടൊപ്പം അമ്മേ എന്ന് വിളിച്ചു കൊണ്ട് മൂന്നാമത്തെ നിലയിൽ നിന്നും അവൾ താഴേയ്ക്കു നിലംപതിച്ചു.
അപ്രതീക്ഷിതമായ ശാലിനിയുടെ വീഴ്ച കണ്ട് ഭയപ്പെട്ട ഗ്രീഷ്മ, എന്തു ചെയ്യണമറിയാതെ ഒരു നിമിഷം സ്തബ്ധയായി. തലകറങ്ങുന്നതായി തോന്നിയെങ്കിലും മുഖത്തിട്ടിരുന്ന മാസ്ക് ഊരിമാറ്റി ആരുടേയും കണ്ണിൽപ്പെടാതെ അതിവേഗം കോണിപ്പടികൾ ഇറങ്ങി മുറിയിലെത്തി. ആകെ വിയർത്തു കുളിച്ചിരുന്ന അവളെ കണ്ട് നീതു ചോദിച്ചു:
"എന്തുപറ്റിയെടീ, ശാലിനിയെ പേടിപ്പിക്കാൻ പോയിട്ട് നീ ആണോ പേടിച്ചത്?"
അതിനുത്തരം പറയാതെ മുറിയുടെ മൂലയിൽ ചെന്നിരുന്നു. തലയുടെ ഇരുവശത്തും കൈകൾ ചേർത്തുപിടിച്ച് എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു.
"ഇല്ല, ഞാനൊന്നും ചെയ്തിട്ടില്ല... ഞാനല്ല...."
"ഗ്രീഷ്മേ, നീയെന്തൊക്കെയാണ് പറയുന്നത്, ശാലിനി എവിടെ?
"അവൾ... അവൾ... അവിടെ.... അറിയില്ല, എനിക്കറിയില്ല."
"എന്താണുണ്ടായതെന്ന് തെളിച്ചു പറയെടീ.."
അവളുടെ മുഖം വിളറി വെളുത്തിരുന്നത് മുറിയിലെ അരണ്ട വെളിച്ചത്തിൽ നീതു കണ്ടു. ട്യൂബ് ലൈറ്റിന്റെ സ്വിച്ച് ഇടാൻ തുനിഞ്ഞ നീതുവിന്റെ കൈ അവൾ ശക്തിയോടെ തട്ടിമാറ്റി. ഗ്രീഷ്മയുടെ വിചിത്രമായ പെരുമാറ്റത്തിൽ നിന്നും സംശയത്തോടെ മുറിക്കു പുറത്തിറങ്ങിയ നീതു, അടുത്ത മുറിയിൽ ചെന്ന് ലിൻസിയെ കൂട്ടിക്കൊണ്ടുവന്നു.
ഗ്രീഷ്മയുടെ അവസ്ഥ കണ്ട് ലിൻസിയും പരിഭ്രമിച്ചു.
ഹോസ്റ്റലിന്റെ വടക്കുവശത്തായിട്ടാണ് മെസ്സ് ഹാളും അതിനോട് ചേർന്ന അടുക്കളയും. ഭക്ഷണം പാകം ചെയ്യാനും സഹായത്തിനുമൊക്കെയായി നാലു സ്ത്രീകൾ ദിവസവും ജോലിക്കുണ്ടായിരുന്നു. അന്നും പതിവുപോലെ രാത്രി ഭക്ഷണം തയ്യാറാക്കുന്ന തിരക്കിനിടയിൽ മുകളിൽ നിന്നും ഭാരമുള്ള എന്തോ വന്നു വീഴുന്ന വലിയൊരു ശബ്ദം കേട്ടു.
എന്താണെന്നറിയാനുള്ള ആകാംക്ഷയിൽ അവരിലൊരാൾ പുറത്തിറങ്ങി നാലുപാടും തിരഞ്ഞു.
അടുക്കളയുടെ ഇടതുവശത്തുള്ള ഇടനാഴിയിലൂടെ നടന്ന് പിറകിലെത്തിയപ്പോൾ അവിടെ തറയിൽ ആരോ കിടക്കുന്നതു പോലെ തോന്നി. പേടിയുണ്ടായിരുന്നെങ്കിലും അടുത്തു ചെന്ന് നോക്കിയപ്പോൾ അതൊരു പെൺകുട്ടിയാണെന്ന് മനസ്സിലായി. കമിഴ്ന്നു കിടക്കുന്നതിനാൽ മുഖം വ്യക്തമല്ല. തലയിൽ നിന്നും ചോര വാർന്നൊഴുകുന്നു.
അലറിവിളിച്ചു കൊണ്ടവർ ഓടി അടുക്കളയിൽ ചെന്ന് കിതച്ചു കൊണ്ട് മറ്റുള്ളവരോട് വിവരം പറഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ വാർത്തയറിഞ്ഞ് സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയവരിൽ നീതുവും ലിൻസിയും ഉണ്ടായിരുന്നു. വീണു കിടക്കുന്ന ആൾ ആരാണെന്നറിയാനുള്ള വേവലാതിയിൽ എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് കാത്തു നിന്നു. അലീനയുടെ കണ്ണുകൾ ശാലിനിക്കായി തിരഞ്ഞു കൊണ്ടിരുന്നു.
അടുക്കളയുടെ പിറകു വശത്തു നിന്നും ഉയരുന്ന അടക്കം പറച്ചിലുകളും ആവലാതികളുമെല്ലാം ആരുടേയോ ക്രൂരഹത്യയിലേക്ക് വിരൽ ചൂണ്ടി.
മേട്രൻ വിളിച്ചു പറഞ്ഞതനുസരിച്ച് പതിനഞ്ചു മിനിട്ടിനുള്ളിൽ തന്നെ പോലീസ് ജീപ്പും ഒപ്പം ആംബുലൻസും വന്നു.
സ്ഥലം എസ്സ്. ഐയുടെ നേതൃത്വത്തിലുള്ള നാലഞ്ചു പോലീസുകാർ ജീപ്പിൽ നിന്നും ചാടിയിറങ്ങി സംഭവ സ്ഥലത്തെത്തി.
ചുറ്റുപാടുകൾ നിരീക്ഷിച്ചുകൊണ്ട് നടന്നു വന്ന സബ് ഇൻസ്പക്ടർ, വീണുകിടന്നിരുന്ന പെൺകുട്ടിയുടെ അരികിൽ മുട്ടുകുത്തിയിരുന്ന് കയ്യിലെ നാഡികൾ പരിശോധിച്ച് മരണം ഉറപ്പാക്കിയ ശേഷം പോലീസുകാർക്ക് നിർദേശം കൊടുത്തു.
കൈയിൽ ഗ്ലൗസ് ധരിച്ച ഒരു പോലീസ് ബോഡിയെ മലർത്തിക്കിടത്തി.
"അയ്യോ, ശാലിനി..." ആരുടെയൊക്കെയോ കണ്ഠത്തിൽ നിന്നും ഒരുപോലെ ആ ശബ്ദം പുറത്തു വന്നു.
കണ്ടു നിന്നിരുന്ന പലരുടേയും മുഖഭാവം ശ്രദ്ധിച്ചു കൊണ്ട് ഇൻസ്പെക്ടർ മേട്രനോടായി ചോദിച്ചു:
"മാഡം, ഈ കുട്ടിയെപ്പറ്റി പറയാമോ?"
"ഇത് ശാലിനിയാണ്. നാലാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനി. വളരെ അടക്കവും ഒതുക്കവുമുള്ള പഠിക്കാൻ മിടുക്കിയായ കുട്ടി. ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവും അവൾക്കില്ലായിരുന്നല്ലോ."
"എവിടെയാണ് കുട്ടിയുടെ സ്വന്തം വീട്?"
"ഇടുക്കി ജില്ലയിലെ കട്ടപ്പനയിലാണ്."
"മാഡം, മരിച്ച കുട്ടിയുടെ അഡ്രസും കൂടുതൽ ഡീറ്റൈയിൽസും ഞങ്ങൾക്കു വേണം. ഓഫീസിൽ വന്ന് കളക്ട് ചെയ്തോളാം."
തലയിലെ തൊപ്പി മാറ്റി മൃതദേഹത്തെ ഒന്നു വണങ്ങിയിട്ട് ഇൻസ്പെക്ടർ മാറി നിന്ന് സർക്കിളിനെ ഫോൺ ചെയ്തു വിവരങ്ങൾ കൈമാറി.
"ആരാണ് ബോഡി ആദ്യം കണ്ടത്?"
"ഇവരാണ് സാർ." അടുക്കള ജോലിക്കാരിയായ ശാന്തമ്മയെ മേട്രൻ ഇൻസ്പെക്ടറുടെ മുൻപിലേക്ക് മാറ്റി നിർത്തി.
"നിങ്ങളുടെ പേരെന്താണ്?"
"ശാന്തമ്മ."
"ഈ കുട്ടി മരിച്ചു കിടക്കുന്നത് നിങ്ങൾ എങ്ങനെയാണ് അറിഞ്ഞത്?"
"രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുന്ന തിരക്കിൽ ആയിരുന്നു ഞങ്ങൾ. പെട്ടെന്ന് എന്തോ വന്നു വീഴുന്നതു പോലെയുള്ള വലിയ ഒരു ശബ്ദം കേട്ടു. അതെന്താണെന്നറിയാൻ പോയി നോക്കിയപ്പോഴാണ് ആരോ അവിടെ വീണുകിടക്കുന്നത് കണ്ടത്. കമിഴ്ന്നു കിടന്നതിനാൽ ആരാണെന്ന് മനസ്സിലായില്ല."
"പിന്നെ നിങ്ങൾ എന്തു ചെയ്തു?"
"ഞാൻ പേടിച്ച് നിലവിളിച്ചു കൊണ്ട് ഓടിവന്ന് മറ്റുള്ളവരോട് വിവരം പറഞ്ഞു."
"ആരാണ് മറ്റുള്ളവർ?"
"എന്നോടൊപ്പം ജോലി ചെയ്യുന്ന മൂന്നുപേർ."
"എല്ലാവരേയും വിശദമായി ചോദ്യം ചെയ്യുന്നതായിരിക്കും. തൽക്കാലം എല്ലാവരും
ദയവായി പിരിഞ്ഞു പോകണം."
പോലീസുകാർക്ക് ആവശ്യമുള്ള നിർദേശങ്ങൾ കൊടുത്ത്, സബ് ഇൻസ്പെക്ടർ അരുൺ പോൾ, കെട്ടിടത്തിന്റെ മുകളിലേക്ക് സൂക്ഷിച്ചുനോക്കി.
(തുടരും)