mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 13

"കുട്ടികൾ എത്തി സാർ."

മേട്രന്റെ വാക്കുകൾ കേട്ട് ചിന്തയിൽ നിന്നുമുണർന്ന സബ് ഇൻസ്പെക്ടർ, ഇരുവരേയും അടിമുടി ഒന്നു നോക്കി.

"ആരാണ് ഗ്രീഷ്മ?"

"ഞാനാണ് സാർ."

"കുട്ടി വരൂ..."

മുറിക്കുള്ളിൽ കയറിയ ഗ്രീഷ്മയുടെ മുഖത്ത് ഭാവഭേദങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

"എവിടെയാണ് ഗ്രീഷ്മയുടെ വീട്?"

"കാഞ്ഞിരപ്പള്ളിയിലാണ് സാർ."

"വീട്ടിൽ ആരൊക്കെയുണ്ട്?"

"പപ്പയും മമ്മിയും."

"സഹോദരങ്ങൾ?"

"ഞാൻ ഒറ്റമോളാണ്."

"മരണമടഞ്ഞ ശാലിനിയുമായി താൻ എങ്ങനെയായിരുന്നു?"

"ഞങ്ങൾ ഒരേ ബാച്ചിൽ പഠിക്കുന്നവരാണെങ്കിലും എനിക്ക് മാനസികമായി അവളോട് തീരെ അടുപ്പമില്ലായിരുന്നു."

"അതെന്താണ്, മറ്റുള്ളവർക്കെല്ലാം ആ കുട്ടിയെ വളരെയധികം ഇഷ്ടമായിരുന്നല്ലോ."

"പാവപ്പെട്ട വീട്ടിലെ കുട്ടിയാണെന്ന് കരുതി എല്ലാവർക്കും അവളോടൊരു സിംപതി ഉണ്ടായിരുന്നു."

"പഠിക്കാൻ മിടുക്കിയും നല്ല സ്വഭാവത്തിന് ഉടമയുമായിരുന്ന ശാലിനിയെ വെറുക്കാൻ കുട്ടിക്ക് എന്തെങ്കിലും പ്രത്യേകിച്ച് കാരണങ്ങൾ ഉണ്ടായിരുന്നോ?"

"അവളുടെ സ്വഭാവം ശരിയല്ലായിരുന്നു സാർ."

"ആ കുട്ടിയിൽ താൻ കണ്ട കുഴപ്പം എന്തായിരുന്നു?"

"ഡോക്ടേർസിനെയൊക്കെ മയക്കിയെടുക്കാൻ അവൾ മിടുക്കിയിയിരുന്നു."

"ഓഹോ... അങ്ങനെ ആരെയാണ് അവൾ മയക്കിയെടുത്തത്?"

"കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർ വിനോദുമായി അവൾ നല്ല അടുപ്പത്തിലായിരുന്നു."

"അവിശ്വസിനീയമായ കാര്യങ്ങൾ ആണല്ലോ താൻ പറയുന്നത്?"

"എന്റെ കയ്യിൽ തെളിവുണ്ട് സാർ. അവർ തമ്മിൽ പലപ്പോഴും രഹസ്യമായി കണ്ടുമുട്ടാറുണ്ടായിരുന്നു. ഡോക്ടർ വിനോദ് പാവമാണ്. സ്നേഹം നടിച്ച് അവൾ വലയിൽ വീഴ്ത്തുകയായിരുന്നു."

"തന്റെ കയ്യിലുള്ള തെളിവുകൾ ഒന്നു കാണിക്കാമോ?"

ഗ്രീഷ്മ തന്റെ ഫോണിന്റെ ലോക്ക് തുറന്ന് ഒരു വീഡിയോ എടുത്ത് ഇൻസ്പെക്ടറിനെ കാണിച്ചു.

അരണ്ട വെളിച്ചത്തിൽ ആലിംഗനബദ്ധരായി നിൽക്കുന്ന ശാലിനിയുടേയും ഡോക്ടർ വിനോദിന്റേയും പ്രണയ രംഗങ്ങൾ ഇൻസ്പെക്ടറിനെ കൂടുതൽ ചിന്താക്കുഴപ്പത്തിലാക്കി.

"സാർ, ഇവർ തമ്മിലുള്ള അരുതാത്ത ബന്ധം പല തവണ കണ്ടിട്ടുള്ളവർ വേറെയുമുണ്ട്. ശാരീരിക ബന്ധത്തിൽ വരെ ഇവർ ഏർപ്പിട്ടുണ്ട്. ഡോക്ടറിൽ നിന്നും ഗർഭിണിയായ അവൾ മാനക്കേടു മൂലം ആത്മഹത്യ ചെയ്തതായിരിക്കുമെന്നാണ് എന്റെ ബലമായ സംശയം."

"ആത്മഹത്യയാണോ കൊലപാതകമാണോ എന്നൊക്കെ ഞങ്ങൾ കണ്ടുപിടിച്ചു കൊള്ളാം. അവരുടെ മരണകാരണങ്ങൾ ഇത്രയും ആഴത്തിൽ ഊഹിച്ച് കുട്ടി വിഷമിക്കേണ്ട."

ഗ്രീഷ്മയുടെ ഫോണിലെ വീഡിയോ തന്റെ ഫോണിലേക്ക് ട്രാൻസ്ഫർ ചെയ്തതിനു ശേഷം ഫോൺ തിരികെ നൽകി.

"താൻ ഇപ്പോൾ പൊയ്ക്കാളൂ ... ഇനിയും വിളിക്കുമ്പോൾ വരണം."

"ശരി സാർ."

ഗ്രീഷ്മ പോയതിനു ശേഷം ലിൻസിയെ മുറിയിലേക്ക് വിളിപ്പിച്ചു.

"എന്താണ് കുട്ടിയുടെ പേര്?

"ലിൻസി വർഗീസ്."

"മരിച്ചുപോയ ശാലിനിയെപ്പറ്റി എന്താണ് തന്റെ അഭിപ്രായം?"

"ശാലീന സൗന്ദര്യവും വിനയവും ഒത്തിണങ്ങിയ അവളെ, ഇവിടെ എല്ലാവർക്കും ഒത്തിരി ഇഷ്ടമായിരുന്നു."

"തനിക്കോ?"

"അല്പം അസൂയയോടെ ആയിരുന്നു ഞങ്ങൾ അവളെ നോക്കിയിരുന്നത്?"

"ആരൊക്കെയാണ് ഈ ഞങ്ങൾ?"

"ഗ്രീഷ്മ, നീതു, അലീന പിന്നെ ഞാൻ."

"നിങ്ങൾ നാലുപേരും അടങ്ങുന്ന ഒരു സംഘം, പലപ്പോഴും ശാലിനിയെ ദ്രോഹിച്ചിട്ടില്ലേ?"

"എല്ലാത്തിനും കാരണം ഗ്രീഷ്മയാണ് സാർ. അവൾക്ക് ശാലിനിയോട് ഒരു തരം പകയായിരുന്നു."

"അതെന്തിനായിരുന്നു?"

"ഗ്രീഷ്മ സ്നേഹിച്ചിരുന്ന ഡോക്ർ വിനോദിന് ശാലിനിയോടായിരുന്നു ഇഷ്ടം. അതറിഞ്ഞ നാൾ മുതൽ അവൾ ശാലിനിയെ വെറുക്കാൻ തുടങ്ങി. ആ പാവത്തിനെ ഒതുക്കാൻ അവൾ പല കെണികളും ഒരുക്കി. അവളെ പേടിച്ച് ഞാനും അതിനൊക്കെ കൂട്ടുനിന്നു. അതൊന്നും ഇഷ്ടമില്ലാതിരുന്ന  അലീന ശക്തമായി പ്രതികരിച്ചപ്പോൾ, അവളെ സംഘത്തിൽ നിന്നും പുറത്താക്കി."

"നിങ്ങൾ മൂന്നുപേരും ഒരു മുറിയിലാണോ താമസിക്കുന്നത്?"

"ഗ്രീഷ്മയോടൊപ്പം നീതുവാണ് ഒരു മുറിയിൽ താമസിച്ചിരുന്നത്. അലീനയും ഞാനും ഒരുമിച്ചായിരുന്നു. എന്നാൽ ശാലിനിയുടെ മരണത്തിനു ശേഷം അലീന, ശാലിനി താമസിച്ചിരുന്ന മുറിയിൽ അഞ്ജലിയോടൊപ്പമാണ്. ഗ്രീഷ്മയോട് പിണങ്ങിയ നീതുവും ഞാനും ഇപ്പോൾ ഒരു മുറിയിലായി."

"ഈ അഞ്ജലി ആരാണ്?"

"ശാലിനിയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ്. ശാലിനിയുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും അവൾ ഇതുവരേയും മുക്തയായിട്ടില്ല."

"നിങ്ങൾ ഗ്രീഷ്മയോട് പിണങ്ങാനുണ്ടായ കാരണം എന്താണ്?"

"അവസരം കിട്ടിയാൽ ശാലിനിയെ ദ്രോഹിച്ചു കൊണ്ടിരുന്ന ഗ്രീഷ്മയോട് ഞങ്ങൾക്കും ഭയമായിരുന്നു. ശാലിനിയുടെ മരണത്തിനു കാരണം അവളാണെന്നാണ് നീതു പറയുന്നത്. അതിന്റെ സത്യസ്ഥിതി ഒന്നും എനിക്കറിയില്ല സാർ."

"ശരി, കുട്ടി പൊക്കോളൂ... എന്നോട് പറഞ്ഞതൊന്നും ആരോടും വെളിപ്പെടുത്തരുത്. പ്രത്യേകിച്ചും ഗ്രീഷ്മയോട്."

"ശരി സാർ."

മുറിയിൽ നിന്നും ഇറങ്ങിവന്ന ഇൻസ്പെക്ടർ മേട്രനോട് പറഞ്ഞു:

"മാഡം, ഇപ്പോൾ ഞാനിറങ്ങുന്നു. നാളെ വന്ന് മറ്റുള്ളവരെ കാണാം. ശാലിനിയുടെ കൂട്ടുകാരി അഞ്ജലിയിൽ നിന്നും നീതു എന്ന കുട്ടിയിൽ നിന്നും കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്."

"അവരെ നാളെ വിളിക്കാം സാർ."

ആശുപത്രി റിസപ്ഷൻ കൗണ്ടറിൽ എത്തിയ ഇൻസ്പെക്ടറിനോട് ഡ്യൂട്ടിയിലുണ്ടായിരുന്ന ആൾ അന്വേഷിച്ചു:

"എന്തു വേണം സാർ, ആരെയെങ്കിലും കാണാനാണോ?"

"എനിക്ക് ഡോക്ടർ വിനോദിനെ ഒന്നു കാണണമായിരുന്നു."

"ഡോക്ടർ വിനോദ് അവധിയിലാണ് സാർ. ഇനി ഒരാഴ്ച കഴിഞ്ഞേ വരികയുള്ളൂ."

"അതു ശരി, അദ്ദേഹം എന്നു മുതലാണ് അവധിയിൽ പ്രവേശിച്ചത്."

"കഴിഞ്ഞ വ്യാഴാഴ്ച മുതൽ വരുന്നില്ല. വ്യാഴവും വെള്ളിയും രണ്ടു ദിവസത്തെ സെമിനാർ ഉണ്ടായിരുന്നു. അതു കഴിഞ്ഞ് വീട്ടിൽ പോയിട്ടേ വരികയുള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞത്. തിങ്കളാഴ്ച വരേണ്ടതായിരുന്നു. പക്ഷേ, ഒരാഴ്ച കൂടി അവധി നീട്ടിയെടുത്തിട്ടുണ്ട്."

"എവിടെയാണ് ഡോക്ടറിന്റെ വീട്?"

"പാലക്കാട് ആണ് സാർ."

"വിരോധമില്ലെങ്കിൽ വീടിന്റെ അഡ്രസ്സും ഫോൺ നമ്പറും ഒന്നു തരുമോ?

"തീർച്ചയായും സാർ."

സ്റ്റേഷനിൽ എത്തിയ ഉടൻ തന്നെ ഇൻസ്പെക്ടർ, ഡോക്ടർ വിനോദിനെ വിളിച്ചു.

"ഹലോ...." ഡോക്ടർ വളരെ ക്ഷീണിതനാണെന്ന് ശബ്ദത്തിൽ നിന്നും തിരിച്ചറിഞ്ഞു.

"ഹലോ, ഡോക്ടർ വിനോദ് അല്ലേ?"

"അതേ, ആരാണ് സംസാരിക്കുന്നത്?"

"ഞാൻ എസ്സ്. ഐ അരുൺ പോൾ ആണ്. ശാലിനിയുടെ മരണത്തിന്റെ അന്വേഷണച്ചുമതല എനിക്കാണ്. ഡോക്ടറിനെ ഒന്നു നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നു. ആശുപത്രിയിൽ അന്വേഷിച്ചപ്പോൾ അവധിയിലാണെന്ന് അറിഞ്ഞു."

"അതേ സാർ. ഒരാഴ്ച കഴിഞ്ഞേ ഇനി വരികയുളളു. എന്നിൽ നിന്നും എന്താണ് അറിയേണ്ടത്, ചോദിച്ചോളൂ."

"ഇപ്പോൾ അവധിയെടുക്കാൻ തക്കവണ്ണം എന്തെങ്കിലും പ്രത്യേകിച്ച് ആവശ്യങ്ങൾ ഉണ്ടായിരുന്നുവോ?"

"വീട്ടിലേക്ക് വന്നിട്ട് കുറേ ദിവസങ്ങളായി, പിന്നെ അച്ഛന് നല്ല സുഖവുമില്ലായിരുന്നു."

"മരണപ്പെട്ട ശാലിനിയുമായി ഡോക്ടറിന് ഏതെങ്കിലും വിധത്തിൽ അടുപ്പമുണ്ടായിരുന്നോ?"

"ഞാൻ സ്നേഹിക്കുന്ന എന്റെ പെണ്ണായിരുന്നു അവൾ. ഒരിക്കലും പിരിയുവാനാവാത്തവിധം   ഹൃദയങ്ങൾ പരസ്പരം കൈമാറിയവരാണ് ഞങ്ങൾ. വിധിയുടെ ക്രൂര ഹസ്തങ്ങൾ ഇപ്പോൾ അവളെ എന്നിൽ നിന്നും തട്ടിപ്പറിച്ചെടുത്തു."

"അവരുടെ മരണ വാർത്ത ഡോക്ടർ എപ്പോഴാണ് അറിയുന്നത്?"

"വ്യാഴാഴ്ച സെമിനാർ കഴിഞ്ഞ് ഒത്തിരി വൈകിയാണ് വീട്ടിലെത്തിയത്. ഫോൺ സൈലന്റിൽ ആയിരുന്നതിനാൽ ആരുടേയും കോളുകൾ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. എന്റെ തന്നെ ടീമിലുള ജൂനിയർ ഡോക്ടർ സാമിനെ തിരിച്ചു വിളിച്ചപ്പോഴാണ് ഞാൻ വിവരങ്ങൾ അറിയുന്നത്."

"ശാലിനിയുടെ മരണം,  ആത്മഹത്യയായിരിക്കും എന്നുള്ള ഒരു നിഗമനത്തിലാണ് ഇപ്പോൾ ഞങ്ങൾ എത്തി നിൽക്കുന്നത്. ഡോക്ടറിന് എന്തെങ്കിലും സംശയം ഉണ്ടോ?"

"ആത്മഹത്യ ചെയ്യേണ്ട കാര്യങ്ങൾ ഒന്നും തന്നെ അവൾക്കുണ്ടായിരുന്നില്ല സാർ. അവളോട് ശത്രുത വച്ചുപുലർത്തിയിരുന്ന ചില കുട്ടികൾ ഉണ്ട്.

ഞങ്ങളുടെ ബന്ധത്തിന്റെ ആഴമറിയാൻ അവർ നിരന്തരം ശ്രമിക്കുകയും ചെയ്തിരുന്നു."

പേരു കേട്ട ഒരു ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിലെ മേധാവിയായ ഡോക്ടർ വിനോദിന് ഇങ്ങനെയൊരു ബന്ധത്തിന്റെ ആവശ്യം ഉണ്ടായിരുന്നുവോ എന്ന് ഇൻസ്പെക്ടർ അരുൺ ചിന്തിച്ചു.

ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ഒരു നഴ്സിംങ് വിദ്യാർത്ഥിനിയുമായി ഇദ്ദേഹത്തിന്റെ പേര് കൂട്ടിച്ചേർക്കുന്നത്, അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മുഖഛായയ്ക്കു തന്നെ മങ്ങലേൽപ്പിക്കും. അതിനാൽ അന്വേഷണ റിപ്പോർട്ടിൽ ഒരിടത്തും ഇദ്ദേഹത്തിന്റെ പേര് വരാതിരിക്കാൻ ശ്രദ്ധിക്കണം.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ