mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 39

പരിശോധന കഴിഞ്ഞ് ഓരോ രോഗികളുടേയും റിപ്പോർട്ട് എഴുതിക്കൊണ്ടിരിക്കുമ്പോൾ ഡ്യൂട്ടിയിലുള്ള നഴ്സ് ഓടിവന്ന് പറഞ്ഞു:

"ഡോക്ടർ വേഗം വരൂ, ഗ്രീഷ്മ കണ്ണുതുറന്നു. വലതുകയ്യും വലതുകാലും ചെറുതായി അനക്കുന്നുമുണ്ട്."

ഒരു സന്തോഷവർത്തമാനം കേട്ട ആവേശത്തിൽ ഡോക്ടർ എഴുന്നേറ്റ് ഓടി ഗ്രീഷ്മയുടെ അരികിലെത്തി.

"എങ്ങനെയുണ്ട് ഗ്രീഷ്മാ, ഞങ്ങളെയൊക്കെ കാണാൻ പറ്റുന്നുണ്ടോ?"

കണ്ണുകൾ തുറന്ന് എല്ലാവരേയും തുറിച്ചു നോക്കിക്കിടന്നതല്ലാതെ അവളുടെ മുഖത്ത് യാതൊരു ഭാവഭേദങ്ങളും കാണാൻ കഴിഞ്ഞില്ല.

ഡോക്ടർ ടോർച്ചടിച്ച് അവളുടെ കണ്ണുകൾ പരിശോധിച്ചിട്ട് പറഞ്ഞു:

"പ്യൂപ്പിൾ റിയാക്ട് ചെയ്യുന്നതിനാൽ നല്ല പ്രോഗ്രസ്സ് ഉണ്ടെന്നു വേണം കരുതാൻ. എന്തായാലും പുതിയ മരുന്ന് റെസ്പോണ്ട് ചെയ്യുന്നുണ്ട്. കാഴ്ചശക്തിയും കേൾവിശക്തിയുമൊക്കെ എത്രത്തോളം ഉണ്ടെന്നറിയണം. സംസാരിക്കാനുള്ള കഴിവും നഷ്ടപ്പെടാതിരുന്നാൽ മതിയായിരുന്നു."

"ഡോക്ടർ, വലതുവശം മാത്രമല്ലേ ചലിക്കുന്നുള്ളൂ? അപ്പോൾ ഇടതുവശം പാരലൈസ്ഡ് ആയിക്കാണുമോ?"

"ഏതായാലും രണ്ടുദിവസം കൂടി നന്നായി നിരീക്ഷിക്കണം. അപ്പപ്പോൾ ഉള്ള വ്യത്യാസങ്ങൾ എന്നെ അറിയിക്കണം. ആ മരുന്ന് തന്നെ മൂന്നു ഡോസു കൂടി കൊടുക്കാൻ എഴുതിയിട്ടുണ്ട്. തീർന്നെങ്കിൽ ഇനിയും മേടിപ്പിക്കണം. ഇപ്പോഴുള്ള ട്രിപ്പ് തീർന്നാൽ അത് തന്നെ ഒന്നുകൂടി ഇടണം. ഫ്‌ളോ വളരെ പതുക്കെ മതി.."

"ശരി ഡോക്ടർ."

"ആ കുട്ടിയുടെ മാതാപിതാക്കളെ വിളിപ്പിക്കുകയാണെങ്കിൽ വിവരം പറയാമായിരുന്നു. അവർക്കും സന്തോഷമാവും."

"അവർ പുറത്തുതന്നെ ഇരിപ്പുണ്ട് ഡോക്ടർ. അകത്തോട്ട് വിളിക്കട്ടേ?"

"ശരി."

"ഗ്രീഷ്മയുടെ കൂടെയുള്ളവരെ ഡോക്ടർ വിളിക്കുന്നു."

കേട്ടപാടെ ചെറിയാനും ഭാര്യയും ഓടിവന്നു.

"നിങ്ങൾ ഇവിടെത്തന്നെ ഉണ്ടായിരുന്നോ?"

"അതേ സിസ്റ്റർ, കൊച്ചിന്റെ കിടപ്പു കണ്ടിട്ട് മുറിയിലേക്ക് പോകാൻ തോന്നിയില്ല."

"എന്റെ കൂടെ വരൂ... നിങ്ങളെ ഡോക്ടർ വിളിക്കുന്നു."

രണ്ടു മിനിറ്റിനകം ഗ്രീഷ്മയുടെ പപ്പയും മമ്മിയും ഡോക്ടറുടെ മുന്നിലെത്തി, ഭവ്യതയോടെ നിന്നു.

"ഡോക്ടർ ഞങ്ങളെ വിളിപ്പിച്ചെന്ന് പറഞ്ഞു."

"രണ്ടുപേരും ഇരിക്കൂ..."

"കാര്യമെന്താണ് ഡോക്ർ, മോൾക്ക് ഇപ്പോൾ എങ്ങനെയുണ്ട്?"

"അതു പറയാനാണ് ഞാൻ നിങ്ങളെ വിളിപ്പിച്ചത്. നിങ്ങളുടെ കണ്ണുനീർ ഈശ്വരൻ കണ്ടിരിക്കുന്നു. ഗ്രീഷ്മ കണ്ണുതുറന്നു. കൈയും കാലുമൊക്കെ ചെറുതായി അനക്കുകയും ചെയ്തു."

സന്തോഷവർത്തമാനം കേട്ട് ചെറിയാച്ചന്റേയും മോളിക്കുട്ടിയുടേയും കണ്ണുകൾ നിറഞ്ഞൊഴുകി.

"ഉള്ളതാണോ ഡോക്ടർ, എന്റെ തമ്പുരാനേ...നീ ഞങ്ങളെ കൈവിട്ടില്ലല്ലോ." കണ്ണുകൾ  തുടച്ചുകൊണ്ട് ചെറിയാച്ചൻ പറഞ്ഞു.

"പക്ഷേ, ഞങ്ങൾ ചോദിച്ചതിനൊന്നും അവൾ മറുപടി പറഞ്ഞില്ല. ഇടതുവശം ചലിപ്പിക്കുന്ന നുമില്ല. മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോയെന്നുള്ളത് രണ്ടുദിവസങ്ങൾ കൂടി കഴിഞ്ഞാലേ അറിയാൻ കഴിയുകയുള്ളൂ... ഇന്നലെ വാങ്ങിയ മരുന്ന് രണ്ടു പായ്ക്കറ്റുകൾ കൂടി ഇനിയും വാങ്ങണം."

"അത് പ്രശ്നമില്ല, ഇപ്പോൾത്തന്നെ വാങ്ങി ക്കൊണ്ടുവരാം ഡോക്ടർ."

"ശരി, പ്രാർത്ഥന മുടക്കണ്ട കേട്ടോ. മനുഷ്യന് അസാദ്ധ്യമായിട്ടുള്ളത് ദൈവത്തിന് തീർച്ചയായും സാധിക്കുമെന്നാണല്ലോ നമ്മൾ വിശ്വസിക്കുന്നത്."

"അതേ ഡോക്ടർ, ഞങ്ങൾക്ക് അവളെയൊന്ന് കാണാൻ സാധിക്കുമോ?"

"സിസ്റ്റർ, ഇവരെ കൂട്ടിക്കൊണ്ടു പോയി മകളെ ഒന്ന് കാണിച്ചു പകൊടുക്കൂ."

"വളരെ ഉപകാരം ഡോക്ടർ."

ആകാംക്ഷാഭരിതരായി നഴ്സിനോടൊപ്പം നടന്നു ചെന്ന് അവർ ഗ്രീഷ്മയുടെ കിടയ്ക്കക്കരികിൽ എത്തി. കണ്ണടച്ചു കിടക്കുന്ന അവളുടെ നെറുകയിൽ തലോടിക്കൊണ്ട് മോളിക്കുട്ടി സ്നേഹത്തോടെ വിളിച്ചു:

"മോളേ... കണ്ണുതുറന്ന് മമ്മിയേയും പപ്പയേയും ഒന്ന് നോക്ക് മോളേ..."

തേങ്ങലുകൾ ഉള്ളിലടക്കി മോളിക്കുട്ടി വാത്സല്യത്തോടെ മകളെ വിളിച്ചു. കണ്ണുകൾ തുറന്ന് അവരെ നോക്കിയെങ്കിലും മുഖത്ത് നിറഞ്ഞുനിന്ന അപരിചിതഭാവം അവരെ ആകുലരാക്കി.

"അവൾക്ക് നമ്മളെ മനസ്സിലാകുന്നില്ലെന്നാണ് തോന്നുന്നത്." ഹൃദയ വേദനയോടെ അവളുടെ അമ്മ പറഞ്ഞു.

ചെറിയാച്ചൻ അവളുടെ വിരലുകൾ ഗ്രഹിച്ച് മൃദുവായി തലോടി.

"എന്റെ കൊച്ചിന് പപ്പയെ മനസ്സിലായില്ലേ? എന്തെങ്കിലും പറയൂ മോളേ..."

തന്റെ വിരലുകളിൽ അവളുടെ വലതുകൈ പിടിമുറുക്കുന്നത് അയാളറിഞ്ഞു.

തുളുമ്പിയ കണ്ണുകൾ തുടച്ചുകൊണ്ട് വിളിച്ചു പറഞ്ഞു:

"ദാ നോക്ക്, അവളെന്നെ തിരിച്ചറിഞ്ഞു; എന്റെ കയ്യിൽ മുറുക്കിപ്പിടിച്ചതു കണ്ടോ?"

"എന്നെയും മനസ്സിലായി, അവളെന്നെ നോക്കി ചിരിക്കുന്നത് കണ്ടോ?"

"ഉള്ളിൽ ബോധമുണ്ട്. ഒന്നും മിണ്ടാൻ പറ്റുന്നില്ലെന്ന് തോന്നുന്നു... സാരമില്ല, ഇത്രയും ആയില്ലേ? ഇനിയെല്ലാം ശരിയായിക്കൊള്ളും. എങ്കിൽ നിങ്ങളിനി മുറിയിലേക്ക് പൊക്കോളൂ.''

"ശരി സിസ്റ്റർ, മരുന്നു വാങ്ങണമെന്ന് ഡോക്ടർ പറഞ്ഞിരുന്നു."

"മരുന്നിന്റെ കുറിപ്പെടുത്തു തരാം. വൈകിട്ടെത്തിച്ചാലും മതി."

"ശരി സിസ്റ്റർ."

മരുന്നിന്റെ കുറിപ്പും വാങ്ങി പുറത്തിറങ്ങിയ അവർ മുറിയിലേക്ക് പോയി.

"ഞാൻ പോയി മരുന്ന് വാങ്ങിക്കൊണ്ടുവരാം. കതകടച്ചേര്."

"മ്..."

വണ്ടിയുടെ ചാവിയും പേഴ്സും എടുത്തു കൊണ്ട് ചെറിയാച്ചൻ നടന്നുനീങ്ങി.

മരുന്ന് വാങ്ങി ഐ.സി.യുവിൽ കൊടുത്തിട്ട് ചെറിയാച്ചൻ മുറിയിലെത്തിയപ്പോൾ പന്ത്രണ്ട് മണിയായി.

ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ചെറിയാച്ചൻ പറഞ്ഞു:

"വീട്ടിൽ നിന്നും ഇറങ്ങിയിട്ട് എത്ര ദിവസങ്ങളായി? തോട്ടത്തിലെ കാര്യങ്ങളൊക്കെ ആകെ കുഴഞ്ഞുമറിഞ്ഞു കാണും."

"ഒരേയൊരു കൊച്ചുള്ളത് ഇങ്ങനെ കിടക്കുമ്പോഴാണോ മനുഷ്യാ, റബ്ബറിന്റെ കാര്യം ചിന്തിക്കുന്നത്?"

"കൊണ്ടു വന്ന പൈസ തീരാറായി. ഞാനൊന്ന് പോയിട്ടു വന്നാലോ?"

"അയ്യോ അതു വേണ്ട, തനിയെ ഇവിടെ കഴിയാൻ എനിക്ക് പേടിയാണ്."

"ഇത് ആശുപത്രിയാണ്. ഇവിടെ എന്തിനാണ് പേടിക്കുന്നത്?"

"ഇനിയും മരുന്ന് വല്ലതും വേണമെങ്കിൽ ഞാനെന്തു ചെയ്യും?"

"ഇനി ഒന്നും വേണ്ടിവരില്ല. ഏതായാലും വീട്ടിലോട്ടൊന്ന് വിളിക്കട്ടെ."

ഊണു കഴിഞ്ഞ് കൈകഴുകിയിട്ട് 

വീട്ടിലെ ഫോണിലോട്ട് വിളിച്ചു.

ഹലോ... മുതലാളിയും കൊച്ചമ്മയും ഇവിടില്ല."

"എടീ, ഇത് ഞാനാണ്."

"അയ്യോ... മുതലാളി ആയിരുന്നോ, മോൾക്ക് സുഖമായോ?"

"മോൾ സുഖംപ്രാപിച്ചു വരുന്നു. എടീ, അവിടെയെന്തുണ്ട് വിശേഷം, ആരെങ്കിലും വിളിക്കുകയോ മറ്റോ ചെയ്തിരുന്നോ?"

"ആരൊക്കെയോ വിളിച്ചു. മുതലാളി ഇവിടില്ലെന്ന് പറഞ്ഞപ്പോൾ എന്നാണ് വരുന്നതെന്ന് ചോദിച്ചു."

"എന്നിട്ട് നീയെന്തു പറഞ്ഞു?"

"അറിയില്ലെന്ന് പറഞ്ഞു. സോളമനെ അത്യാവശ്യമായി വിളിക്കണമെന്ന് മുതലാളിയോട് പറയണമെന്ന് പറഞ്ഞു."

"ശരി, അവനെ വിളിച്ചോളാം. വേറെ ആരെങ്കിലും ഞങ്ങളെ കാണാൻ വന്നിരുന്നോ?"

"ഒരാൾ വന്നിരുന്നു. പക്ഷേ, ഞാൻ ഗേറ്റ് തുറന്നില്ല. നിങ്ങൾ ഇവിടെ ഇല്ലെന്ന് വിളിച്ചു പറഞ്ഞു. അയാൾ തിരിച്ചുപോയി."

"ഉം... ശരി, എങ്കിൽ നീ വച്ചോ..."

എസ്റ്റേറ്റിലെ സൂപ്പർവൈസറാണ് സോളമൻ.

'എന്നെ അങ്ങോട്ട് കാണാത്തതുകൊണ്ടായിരിക്കും അവൻ വിളിച്ചത്. എന്തായാലും ഒന്ന് വിളിച്ചുനോക്കാം.'

മൊബൈൽനമ്പർ കണ്ടുപിടിച്ച് അവനെ വിളിച്ചു.

"ഹലോ മുതലാളീ, ഇതെവിടെയാണ്?"

"എടാ, ഞങ്ങൾ സ്ഥലത്തില്ല. നീ വിളിച്ചിരുന്നുവെന്ന് അറിഞ്ഞു. എന്താടാ വിശേഷം, കാര്യങ്ങളൊക്കെ നന്നായി നടക്കുന്നില്ലേ?"

"രണ്ടു ദിവസം കൊണ്ട് നല്ല മഴയായതിനാൽ വെട്ടു നടക്കുന്നില്ല. കഴിഞ്ഞ മാസത്തെ ശമ്പളം കൊടുക്കാതിരുന്നതിനാൽ തൊഴിലാളികളൊക്കെ വലിയ ദുരിതത്തിലാണ്."

"എവിടെനിന്നെങ്കിലും മറിച്ച് നീ അവരുടെ ശമ്പളം കൊടുക്കാൻ നോക്ക്. ഞാൻ വരുമ്പോൾ തന്നേക്കാം. അടുത്ത ആഴ്ചയിൽ എനിക്ക് വരാൻ പറ്റുമെന്നാണ് തോന്നുന്നത്."

"ശരി മുതലാളീ... ശമ്പളം കൊടുക്കാൻ പറ്റുമോയെന്ന് ഞാനൊന്ന് നോക്കട്ടെ."

"നീ വിചാരിച്ചാൽ അതൊക്കെ പറ്റും. വിവരങ്ങൾ ഈ നമ്പറിൽ വിളിച്ചു പറഞ്ഞാൽ മതി. എങ്കിൽ ശരി."

"ഓ.കെ, ശ്രമിക്കാം."

ഫോൺ വച്ചുകഴിഞ്ഞ് ചെറിയാച്ചൻ, ഭാര്യയോട് പറഞ്ഞു:

"നാട്ടിലൊന്ന് പോയിവന്നാലോ മോളിക്കുട്ടീ? തൊഴിലാളികൾക്ക് ശമ്പളം പോലും കൊടുത്തിട്ടില്ല."

"അതെല്ലാം സോളമനെ പറഞ്ഞേൽപ്പിച്ചില്ലേ, ഇനിയെന്തിനാണ് പോകുന്നത്?"

"കൊച്ചിനെ ഡിസ്ചാർജ് ചെയ്യുമ്പോൾ ബില്ലടയ്ക്കാൻ പൈസ വേണ്ടേ?"

"അതിനിനിയും ദിവസങ്ങൾ ഉണ്ടല്ലോ. എന്നത്തേക്ക് വീട്ടിൽ പോകാമെന്ന് ഒരു നിശ്ചയവുമില്ല. അവളുടെ കണ്ണൊന്നുതുറന്ന് കാണാൻ പറ്റിയതുതന്നെ ആശ്വാസം."

"എടീ, പഴയതുപോലെ അവളെ നമുക്കിനി തിരിച്ചു കിട്ടുമോ? എനിക്ക് സംശയമാണ്."

"കിട്ടുമെന്നുതന്നെയാണ് എന്റെ വിശ്വാസം. അറിഞ്ഞുകൊണ്ട് ഇതുവരെ ആർക്കും ഒരുപദ്രവവും നമ്മൾ ചെയ്തിട്ടില്ലല്ലോ."

"അതുതന്നെയാണ് എന്റെ വിശ്വാസവും. എങ്കിലും തമ്പുരാൻ കനിയണം."

"അവളിനി സംസാരിക്കുമോ, എണീറ്റു നടക്കുമോ എന്നൊന്നും എനിക്കറിയില്ല.

നെടുവീർപ്പുകളുടെ ഇടവേളകളിൽ, പരസ്പരം ഹൃദയനൊമ്പരം പങ്കുവച്ച് ഇരുവരും  മുഖത്തോടുമുഖം നോക്കി കിടന്നു.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ