ഭാഗം 37
"മോളേ... ഞാൻ നിന്റെ അമ്മയാണ്, ഇതാ നിന്റെ അച്ഛനെ കണ്ടില്ലേ? ഞങ്ങളെ ഇങ്ങനെ വിഷമിപ്പിക്കല്ലേ കുഞ്ഞേ..."
"ഞാൻ ആരുടേയും മകളല്ല."
ദേഷ്യഭാവത്തോടെ വെട്ടിത്തിരിഞ്ഞ് പോകാൻ തുടങ്ങിയ അലീനയെ മേട്രൻ തടഞ്ഞുനിർത്തി.
"എന്താണ് കുട്ടീ, ഇങ്ങനെയൊക്കെ പറയുന്നത്?
സ്വന്തം അച്ഛനേയും അമ്മയേയും തിരിച്ചറിയാതിരിക്കാൻ തക്കവണ്ണം
നിനക്കെന്താണ് സംഭവിച്ചത്?"
മേട്രന്റെ വാക്കുകൾ അലീനയെ ചിന്താക്കുഴപ്പത്തിലാക്കി. പെട്ടെന്നുണ്ടായ ആലസ്യത്തിൽ മയങ്ങിവീണ അവളെ അച്ഛനുമമ്മയും താങ്ങിപ്പിടിച്ച് കസേരയിൽ ഇരുത്തി. അലീനയുടെ വസ്ത്രങ്ങളും പുസ്തകങ്ങളും അത്യാവശ്യ സാധനങ്ങളുമെല്ലാം നിറച്ച രണ്ടു ബാഗുകളുമായി അഞ്ജലി എത്തി.
"എല്ലാം പായ്ക്ക് ചെയ്തിട്ടുണ്ടല്ലോ അഞ്ജലീ?"
"ഉണ്ട് മാഡം."
തണുത്ത വെള്ളം മുഖത്ത് പതിച്ചപ്പോൾ മയക്കത്തിൽ നിന്നുമുണർന്ന അലീന സൗമ്യമായി ചോദിച്ചു:
"ഞാനിത് എവിടെയാണ്, എനിക്കെന്താണ് പറ്റിയത്?"
"ഒന്നുമില്ല മോളേ, നമുക്ക് വീട്ടിൽ പോകാം വരൂ..."
"അമ്മ എപ്പോൾ വന്നു?"
"ഞാൻ മാത്രമല്ല, നിന്റെ അച്ഛനുമുണ്ട്."
"അച്ഛനോ, എവിടെ?"
"ഞാനിവിടെയുണ്ട്, എന്റെ മോൾക്ക് എന്താണ് പറ്റിയത്?"
"എനിക്കറിയില്ലച്ഛാ...ഒന്നും ഓർക്കാൻ കഴിയുന്നില്ല... മനസ്സു നിറയെ പുകച്ചുരുളുകൾ മാത്രം. കഴിഞ്ഞുപോയതൊന്നും ഒട്ടും ഓർമയില്ല. കൺമുന്നിലൂടെ ആരോ ഓടിമറയുന്നതു പോലെ..."
"സാരമില്ല മോളേ, ഒന്നും ഓർക്കണ്ട. വരൂ നമുക്ക് വീട്ടിൽ പോകാം."
"അമ്മേ എനിക്ക് തല വേദനിക്കുന്നു. നല്ല ക്ഷീണവുമുണ്ട്. ഒന്ന് കിടക്കണം."
"ഇതാ ഈ വെള്ളം കുടിക്കൂ അലീനാ..."
"മേട്രൻ നീട്ടിയെ വെള്ളം വാങ്ങിക്കുടിച്ചിട്ട് അവൾ അഞ്ജലിയോട് പറഞ്ഞു:
"അഞ്ജലീ, ഞാൻ വീട്ടിൽ പോയിട്ട് പിന്നെ വരാം."
"ശരിയെടീ, പോയി റെസ്റ്റ് എടുക്കൂ..."
അലീനയുടെ അച്ഛനും അമ്മയും അവളെ താങ്ങിപ്പിടിച്ചുകൊണ്ടുപോയി കാറിലിരുത്തി; കൂടെ അവളുടെ അമ്മയും കയറി. സാധനമെല്ലാം വണ്ടിയുടെ ഡിക്കിയിൽ എടുത്തുവച്ചിട്ട് അവളുടെ അച്ഛൻ വണ്ടി സ്റ്റാർട്ട് ചെയ്തു. കൂടി നിന്നവരെല്ലാം കൈവീശിക്കൊണ്ട് അവരെ യാത്രയാക്കി.
നെടുതായൊന്ന് നിശ്വസിച്ചുകൊണ്ട് മേട്രൻ പറഞ്ഞു:
"അലീനയുടെ പ്രശ്നങ്ങളെല്ലാം മാറി പരീക്ഷയ്ക്ക് മുൻപ് തിരിച്ചെത്തിയാൽ മതിയായിരുന്നു."
"ശരിയാണ് മാഡം. ഞാനും അതാണ് ചിന്തിച്ചത്. അങ്ങനെ വീണ്ടും മുറിയിൽ ഞാൻ തനിച്ചായി."
"അഞ്ജലിക്ക്, തന്നെകിടക്കാൻ പേടിയുണ്ടോ?"
"ഏയ് ഇല്ല മാഡം. ഇന്നെനിക്ക് നൈറ്റ് ഷിഫ്റ്റ് ആണ്. ഞാൻ പോയി റെഡിയാവട്ടെ."
"ആയിക്കോട്ടെ. നീതുവിനും പോകണമല്ലോ.. അല്ലേ?"
"അതേ..."
മേട്രന്റെ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടുകൊണ്ടാണ് അഞ്ജലി മുറിയിലേക്കു പോയത്.
വൈകുന്നേരമായപ്പോൾ അരുണിന്റെ ഭാര്യയേയും മകളേയും കൂട്ടികൊണ്ട് അലക്സ് മുറിയിലേക്ക് കയറിവന്നു.
"ഗുഡ് ഈവനിംഗ് അരുൺ."
"ഗുഡ് ഈവനിംഗ് സാർ, ഇരിക്കൂ."
'പപ്പാ' എന്ന് വിളിച്ചുകൊണ്ട് ഓടിവന്ന മകളെ അരുൺ ചേർത്തുനിർത്തി.
"ഇവർ ഇന്നും സാറിനെ ബുദ്ധിമുട്ടിച്ചു, അല്ലേ?"
"ഓ... ഇതൊക്കെ ഒരു ബുദ്ധിമുട്ടാണോടോ? ഏതായാലും എനിക്ക് ഇങ്ങോട്ട് വരണമായിരുന്നു."
"എന്തൊക്കെയുണ്ട് സാർ പുതിയ വിശേഷങ്ങൾ, ഇവിടെ കിടക്കുന്നതുകൊണ്ട് ഒന്നും അറിയുന്നില്ല."
"ഗ്രീഷ്മയുടെ സർജറി കഴിഞ്ഞെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഡോക്ടർ പറഞ്ഞത്. ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞാലേ എന്തെങ്കിലും റെസ്പോൺസ് അറിയാൻ സാധിക്കുകയുള്ളൂ എന്ന് പറഞ്ഞു."
"എന്തായാലും വല്ലാത്തൊരു വീഴ്ചയായിപ്പോയി. കുറച്ചുമുൻപ് ഞാൻ ആ മേട്രനെ ഒന്നു വിളിച്ചിരുന്നു. ശാലിനിയുടെ സ്വഭാവം പ്രകടിപ്പിക്കുന്ന ആ കുട്ടിയെ ഇന്ന് അവളുടെ മാതാപിതാക്കളെ വരുത്തി വീട്ടിലേക്ക് പറഞ്ഞുവിട്ടെന്ന് അറിയാൻ കഴിഞ്ഞു."
"അതേയോ, അത്രയും ആശ്വാസമായി."
"എനിക്ക് നാളെ വീട്ടിൽ പോകാമെന്നാണ് ഡോക്ടർ പറഞ്ഞത്."
"മറ്റന്നാൾ ജോയിൻ ചെയ്യുമോ?"
"തീർച്ചയായും."
"രണ്ടു ദിവസം വീട്ടിൽ വിശ്രമിച്ചിട്ട് ജോലിക്ക് പോയാൽ മതി."
അരുണിന്റെ ഭാര്യയുടെ അഭിപ്രായത്തിനോട് അലക്സും യോജിച്ചു.
"എങ്കിൽ അതുമതി. ആവശ്യമില്ലാതെ അവധിയെടുക്കുന്ന ആളല്ലല്ലോ അരുൺ."
"ഇവളങ്ങനെയൊക്കെ പറയും, എനിക്ക് കുഴപ്പമെന്നുമില്ല സാർ."
"താൻ ആലോചിക്ക്, ഞാനിറങ്ങുന്നു. ചെറിയാച്ചനേയും ഒന്ന് കണ്ടിട്ട് പോകണം."
അലക്സ് പോയിക്കഴിഞ്ഞപ്പോൾ അരുൺ ഭാര്യയെ വഴക്കുപറഞ്ഞു.
"ഒരുപാട് ഉത്താവാദിത്വങ്ങൾ ഉള്ള ഒരാളാണ് ഞാൻ. റെസ്‌റ്റാണെന്നും പറഞ്ഞ് വീട്ടിലിരിക്കാനൊന്നും പറ്റില്ല. മറ്റന്നാൾത്തന്നെ ജോയിൻ ചെയ്യണം. നാളെ ഡിസ്ചാർജ് ചെയ്യരുതെന്ന് ഡോക്ടറോടെങ്ങാനും പറഞ്ഞാൽ, എന്റെ സ്വഭാവം നീയറിയും."
"എന്താണെന്നു വച്ചാൽ ആയിക്കോ; ഇച്ചായന്റെ നല്ലതിന് വേണ്ടിയാണ് ഞാനീ പറയുന്നത്. അല്ലെങ്കിലും ഞാൻ പറഞ്ഞാൽ ഇവിടെ ആര് കേൾക്കാനാണ്?"
"ശരി ശരി, എന്റെ നന്മയ്ക്കുവേണ്ടിയാണ് നീ ചിന്തിക്കുന്നതെന്നറിയാം. ഇനി നമുക്ക് വീട്ടിൽ ചെന്നിട്ട് ആലോചിക്കാം. കഴിക്കാൻ എന്താണ് നീ കൊണ്ടുവന്നിരിക്കുന്നത്?"
"ചപ്പാത്തിയും പനീർ കറിയും. ഇപ്പോൾ കഴിക്കുന്നുണ്ടോ?"
"നല്ല വിശപ്പുണ്ട്. എടുത്തു വയ്ക്ക്."
"അമ്മേ, എനിക്കും വിശക്കുന്നു."
"എങ്കിൽ നീയും കഴിച്ചോളൂ..."
എല്ലാവരും കൂടി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ നൈറ്റ് ഡ്യൂട്ടിയ്ക്ക് എത്തിയ നഴ്സ് വിശേഷം തിരക്കാനായി വന്നു. കുശലാന്വേഷണങ്ങൾക്കിടയിൽ നാളെ മിക്കവാറും ഡിസ്ചാർജ് ആയിരിക്കുമെന്ന് അവർ സൂചിപ്പിക്കുകയും ചെയ്തു.
വാതിലിൽ മുട്ടുന്നത് കേട്ട് ചെറിയാച്ചൻ പറഞ്ഞു:
"എടീ കതക് തുറക്ക്, ആരോ വിളിക്കുന്നു."
"ഉം..."
മുറിയിലേക്ക് കയറിവരുന്ന അലക്സിനെ കണ്ട് ചെറിയാച്ചൻ കട്ടിലിൽ എണീറ്റിരുന്നു.
"അച്ചായൻ കിടക്കുകയായിരുന്നോ? നിങ്ങൾ ഭക്ഷണം കഴിച്ചോ?"
"ഇല്ല കൊണ്ടുവരാറാവുന്നതേയുള്ളൂ.''
"ഗ്രീഷ്മയ്ക്ക് എങ്ങനെയുണ്ടെന്ന് വല്ലതും അറിഞ്ഞോ?"
"മൂന്നു ദിവസം കഴിയാതെ നമ്മളെ കാണിക്കുകയില്ലല്ലോ. കൊച്ചിന് ഇതുവരെയും ബോധം തെളിഞ്ഞിട്ടില്ലെന്നാണ് വൈകുന്നേരം ചെന്നപ്പോൾ നഴ്സ് പറഞ്ഞത്. ഞങ്ങളുടെ കൊച്ചിനെ ഞങ്ങൾക്ക് തിരിച്ചുകിട്ടുമോടാ?"
"സമാധാനമായിരിക്കൂ... അച്ചായാ, നമ്മുടെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല."
മോളിക്കുട്ടിയിൽ നിന്നുമുയർന്ന തേങ്ങൽ കേട്ട് രണ്ടുപേരും തിരിഞ്ഞുനോക്കി.
"ഊണുമില്ല, ഉറക്കവുമില്ല, എപ്പോഴും കരച്ചിലാണ്."
"ഇങ്ങനെ വിഷമിക്കാതെ ചേടത്തീ, ഗ്രീഷ്മയ്ക്ക് ഒന്നും സംഭവിക്കില്ല. അവൾക്കുവേണ്ടി എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട്. തീർച്ചയായും ഈ കണ്ണുനീരൊക്കെ ദൈവം കാണാതിരിക്കില്ല."
അലക്സിന്റെ ആശ്വാസ വാക്കുകൾ അവരുടെ മനസ്സിനെ അല്പമൊന്ന് തണുപ്പിച്ചെങ്കിലും ഉള്ളിൽ ദുഃഖത്തിന്റെ കനൽ എരിഞ്ഞുകൊണ്ടിരുന്നു. ആരോ ഫോണിൽ വിളിക്കുന്നത് കേട്ട് ചെറിയാച്ചൻ ധൃതിയിൽ കോളെടുത്തു.
"ഹലോ... ഗ്രീഷ്മയുടെ ഫാദറല്ലേ?"
"അതേ, മോള് കണ്ണുതുറന്നോ സിസ്റ്റർ?"
"ഇല്ല, അത്യാവശ്യമായി ഒരു മരുന്ന് വാങ്ങിത്തരണമായിരുന്നു. ഒന്നു വരാമോ?"
"ഉടനെ വരാം സിസ്റ്റർ."
"എന്താ... എന്തു പറ്റി, മോൾക്ക് ബോധം വീണോ?'"
ഉദ്വേഗം നിറഞ്ഞ മനസ്സോടെ മോളിക്കുട്ടി ചോദിച്ചു.
"ഇല്ലെടീ, നീയൊന്നു പെപ്രാളപ്പെടാതെ."
"അച്ചായാ, എന്താണ് അവർ പറഞ്ഞത്?"
"അത്യാവശ്യമായി ഒരു മരുന്ന് വാങ്ങിക്കൊണ്ടുക്കൊടുക്കണമെന്ന്. നീ വരുന്നുണ്ടോ? ഞാൻ അങ്ങോട്ടു പോവുകയാണ്."
"ഞാനും വരാം, ചേടത്തി ഇവിടെ ഇരുന്നാൽ മതി."
ഗ്രീഷ്മയുടെ ഫാദറിനോടൊപ്പം സർക്കിൾ ഇൻസ്പെക്ടർ അലക്സിനെ കണ്ട് ഭവ്യതയോടെ നഴ്സ് പറഞ്ഞു:
"സാറും ഉണ്ടായിരുന്നോ? ഇതാ, ഈ മരുന്നാണ് വാങ്ങേണ്ടത്. ഉടനെ ഇൻജക്റ്റ്
ചെയ്യാനുള്ളതാണ്. പെട്ടെന്ന് വരണം."
"ഇത് എന്തിനുളള മരുന്നാണ് സിസ്റ്റർ?"
"അത് ഡോക്ടറിനോട് ചോദിക്കണം. ഈ മരുന്ന് കുത്തിവച്ചാൽ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും വ്യത്യാസം ഉണ്ടാകുമെന്നാണ് ഡോക്ടർസ് പറയുനത്. എല്ലാവർക്കും നല്ല പ്രതീക്ഷയുണ്ട്. വില അല്പം കൂടുതലാണെങ്കിലും വാങ്ങണം കേട്ടോ... ഇവിടുത്തെ ഫാർമസിയിൽ കിട്ടാൻ വഴിയില്ല. എങ്കിലും എവിടെ കിട്ടുമെന്ന് അവർ പറഞ്ഞുതരും."
"ശരി സിസ്റ്റർ."
മരുന്നിന്റെ കുറിപ്പും വാങ്ങി അവർ താഴെയെത്തി. ഫാർമസിയിൽ അന്വേഷിച്ചപ്പോൾ, ടൗണിലുള്ള ലൈഫ് ഫാമർസിയിൽ കിട്ടുമെന്ന് അറിയാൻ കഴിഞ്ഞു.
(തുടരും)