mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 20

"സാറിന് എന്റെ ചാച്ചനെ അറിയാമോ?"

"അലക്സ് സാർ പറഞ്ഞറിയാം."

"അതാരാണ്?"

"ഇവിടുത്തെ സർക്കിൾ ഇൻസ്പെക്ടർ ആണ് മോളേ. നമ്മുടെ ഒരു റിലേറ്റീവ് കൂടിയാണ്. പണ്ട് വീട്ടിൽ വച്ച് നീ കണ്ടിട്ടുണ്ട്."

"ഞാനോർക്കുന്നില്ലല്ലോ ചാച്ചാ."

"അച്ചായൻ അലക്സ് സാറിനെ കണ്ടിട്ടല്ലേ പോകുന്നുള്ളൂ..."

"അതേ സാർ, ഇവിടംവരെ വന്നിട്ട് അവനെ ഒന്നു കാണാതെ പോകുന്നത് ശരിയല്ല."

"ചാച്ചൻ ഇതുവരെ ഇങ്ങനെ ഒരാളെപ്പറ്റി പറഞ്ഞിട്ടില്ലല്ലോ."

"അവന്റെ ഓഫീസ് ഇവിടെ അടുത്താണെന്ന് എനിക്കറിയില്ലായിരുന്നു."

"എങ്കിൽ വരൂ... സാർ ഓഫീസിലുണ്ട്. ഞാനും അങ്ങോട്ടാണ് പോകുന്നത്. മോളേയും കൂട്ടിക്കോളൂ... ഗ്രീഷ്മ ഇന്ന് ഫ്രീ അല്ലേ?"

"അതേ സാർ."

"ശരി, ഞാൻ നിങ്ങളുടെ മേട്രനെ ഒന്നു കണ്ടിട്ടു വരാം. ഗ്രീഷ്മ വരുന്ന കാര്യവും പറഞ്ഞേക്കാം. പോയി റെഡിയായിട്ടു വരൂ..."

"ചാച്ചാ ഞാൻ പോയിട്ട് ഡ്രസ്സ് മാറ്റിയിട്ട് വരാം."

"ശരി മോളേ..."

'ചെറിയാച്ചൻ ആകെ ചിന്താക്കുഴപ്പത്തിലായി. മോളെയും വിളിച്ചുകൊണ്ട് സ്റ്റേഷനിലേക്ക് ചെല്ലാൻ പറയുന്നതിൽ ഗൂഢലക്ഷ്യം വല്ലതുമുണ്ടോ?'

ആകെ ചിന്താക്കുഴപ്പത്തിലായ അയാൾ ഗ്രീഷ്മ വരുന്നതും കാത്തിരുന്നു.

ഗ്രീഷ്മയോടൊപ്പം ചെറിയാച്ചൻ വണ്ടിയിൽ കയറാൻ തുടങ്ങിയപ്പോൾ ഇൻസ്പെക്ടർ അരുണിന്റെ വണ്ടി, അവരേയും കാത്തുകിടക്കുന്നത് കണ്ടു.

മുമ്പിൽ പോയ ജീപ്പിനെ അനുഗമിച്ച് ചെറിയാച്ചന്റെ വണ്ടിയും നീങ്ങിക്കൊണ്ടിരുന്നു.

സർക്കിൾ ഇൻസ്പെക്ടർ ആന്റോ അലക്സ് സ്റ്റേഷനിൽ അവരേയും കാത്ത് ഇരിക്കുന്നുണ്ടായിരുന്നു. 

മുന്നിൽ ചെന്നുനിന്ന് സല്യൂട്ട് കൊടുത്തിട്ട് അരുൺ പറഞ്ഞു:

"സാർ, അവർ വന്നിട്ടുണ്ട്. പുറത്ത് വെയിറ്റ് ചെയ്യുന്നു."

"അകത്തേയ്ക്ക് വിളിക്കാൻ പറയൂ അരുൺ, നമുക്ക് ആ മുറിയിലോട്ടിരിക്കാം."

"ശരി സാർ."

ഒരു കോൺസ്റ്റബിളിനോടൊപ്പം ചെറിയാച്ചനും ഗ്രീഷ്മയും ആ മുറിയിലേക്കു വന്നു.

"ഇരിക്കൂ അച്ചായാ, ഗ്രീഷ്മയും ഇരുന്നോളൂ... അച്ചായൻ എപ്പോൾ എത്തി?"

"പത്തുമണി കഴിഞ്ഞു കാണും."

"മോളേ, ഇതാണ് ഞാൻ പറഞ്ഞ ആൾ. ആന്റോ അലക്സ്. സർക്കിളാണ്. നീ മുമ്പ് കണ്ടിട്ടുള്ളതായി ഓർക്കുന്നുണ്ടോ?"

"ചെറുതായി ഓർക്കുന്നു."

സംശയങ്ങളുടെ നൂലാമാലകളിൽ അവളുടെ മനസ്സ് ചാഞ്ചാടി. 

"നമ്മളെന്തിനാണ് ചാച്ചാ, ഇവിടെ വന്നത്?"

"ഗ്രീഷ്മ നന്നായി വിയർക്കുന്നുണ്ടല്ലോ, കുടിക്കാനെന്താ വേണ്ടത്?  ജ്യൂസ് വാങ്ങാൻ പറയാം."

"എനിക്കൊന്നും വേണ്ട, എനിക്കു പോകണം."

"ഗ്രീഷ്മയുടെ ചാച്ചൻ എന്നെക്കാണാൻ വന്നതല്ലേ, എന്തിനാണ് ഇങ്ങനെ വെപ്രാളപ്പെടുന്നത്?"

ഒരു കോൺസ്റ്റബിൾ, മൂന്നു ചായയും ഒരു ജ്യൂസും കൊണ്ടുവന്നു വച്ചു.

"അച്ചായാ ചായ കുടിക്കൂ, മോൾക്ക് എന്താണ് വേണ്ടത്, ചായയാണോ ജ്യൂസാണോ?"

"എനിക്കൊന്നും വേണ്ട, വാ ചാച്ചാ... നമുക്കു പോകാം."

"ഗ്രീഷ്മ എന്തിനാണ് പേടിക്കുന്നത്, പോലീസിനെ ഭയമാണോ?"

"എനിക്ക് പോലീസുകാരെ തീരെ ഇഷ്ടമല്ല."

"അതെന്താണങ്ങനെ, കുറ്റം ചെയ്യുന്നവരല്ലേ പോലീസിനെ പേടിക്കേണ്ടത്? അതിന്, കുട്ടി തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ."

മറുപടിയൊന്നും പറയാതെ മുഖം കുനിച്ചിരിക്കുന്ന ഗ്രീഷ്മയോട് അലക്സ് ചോദിച്ചു:

"ഹോസ്റ്റലിന്റെ ടെറസ്സിൽ നിന്നും താഴെ വീണു മരിച്ച ശാലിനി, ഗ്രീഷ്മയുടെ കൂട്ടുകാരി ആയിരുന്നോ?"

"എന്റെ ബാച്ചിലെ കുട്ടിയായിരുന്നു. കൂട്ടുകാരിയൊന്നുമല്ല."

"ആ കുട്ടിയുടെ മരണത്തെപ്പറ്റി ഗ്രീഷ്മയുടെ അഭിപ്രായം എന്താണ്, അവർ ആത്മഹത്യ ചെയ്തായിരിക്കുമോ?"

"അതേ സാർ." 

"ആത്മഹത്യ ചെയ്യേണ്ടതായ എന്തു കാരണമാണ് ആ കുട്ടിക്കുണ്ടായിരുന്നത്?"

അതിന് മറുപടി പറയാതെ അവൾ, തന്റെ ചാച്ചന്റെ മുഖത്തേയ്ക്കു നോക്കി.

"പപ്പ ഇവിടെ ഇരിക്കുന്നതു കൊണ്ടാണോ താൻ പറയാൻ മടിക്കുന്നത്?"

'അതേ' എന്നർത്ഥത്തിൽ അവൾ തലയാട്ടി.

"അച്ചായൻ വരൂ, നമുക്ക് അങ്ങോട്ടിരിക്കാം."

അരുൺ ചെറിയാച്ചനേയും കൊണ്ട് ഓഫീസ് മുറിയിലേക്ക് വന്നു.

"അച്ചായൻ അല്പസമയം ഇവിടിരിക്കൂ... ഞങ്ങൾ ഉടനെ വരാം."

ഒരു ലേഡീ കോൺസ്റ്റബിളിനേയും കൂട്ടി അരുൺ അകത്തേയ്ക്ക് ചെന്നു.

"പറയൂ ഗ്രീഷ്മ, തനിക്കു പറയാനുള്ളതൊക്കെ എന്നോട് തുറന്നു പറഞ്ഞോളൂ... രഹസ്യങ്ങൾ എന്നെങ്കിലും മറ നീക്കി പുറത്തുവരും. നിന്റെ മനസ്സിൽ ഇതുവരേയും ആരോടും പറഞ്ഞിട്ടില്ലാത്ത കുറേ കാര്യങ്ങൾ ഉണ്ട്. അത് നിന്നെ ശ്വാസം മുട്ടിപ്പിക്കുന്നില്ലേ...നിന്നെ സഹായിക്കാൻ ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ട്. മറച്ചുവച്ചിരിക്കുന്നതെല്ലാം പറഞ്ഞ് നിന്റെ മനസ്സിനെ ഒന്ന് ഫ്രീ ആക്കൂ കുട്ടീ... എന്തിനാണ് വെറുതേ അസുഖം വരുത്തിവയ്ക്കുന്നത്."

"എന്റെ മനസ്സിൽ അങ്ങനെയൊന്നുമില്ല സാർ."

"അതു കള്ളമാണ്. ഇന്ന് താൻ ചാച്ചനോട് പറഞ്ഞില്ലേ, തന്റെ കൺമുന്നിൽ വച്ചാണ് ആ കുട്ടി എടുത്തുചാടിയതെന്ന്. പറയൂ ഗ്രീഷ്മാ, എങ്ങനെയായിരുന്നു സംഭവം?"

എന്തു പറയണമെന്നറിയാതെ അവൾ ആകെ ചിന്താക്കുഴപ്പത്തിലായി. അസ്വസ്ഥതയോടെ അവൾ അലക്സിനേയും അരുണിനേയും കോൺസ്റ്റബിളിനേയുമെല്ലാം മാറി മാറി നോക്കി.

"എന്തുതന്നെ ആയാലും താൻ പറഞ്ഞോളൂ... തനിക്ക് യാതൊരു പ്രശ്നവുമുണ്ടാവാതെ ഞാൻ നോക്കിക്കോളാം. ഇത് എന്റെ വാക്കാണ്."

"സാർ എന്തിനാണ് എന്നോട് ഇങ്ങനെയൊക്കെ പറയുന്നത്? ഞാനൊരു തെറ്റും ചെയ്തിട്ടില്ല."

"അത് ഞങ്ങൾക്കറിയാം, ആ കുട്ടി ആത്മഹത്യ ചെയ്തതാണെങ്കിൽ അതിന്റെ കാരണമാണ് ഞങ്ങൾക്കറിയേണ്ടത്."

"ഡോക്ടർ വിനോദിൽ നിന്നും അവൾ ഗർഭിണിയായിരുന്നു എന്ന് ഞാൻ സംശയിക്കുന്നു. ആ മാനക്കേടിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ആയിരിക്കും അവൾ ആത്മഹത്യ ചെയ്തത്."

"ആഹാ, അങ്ങനെയും ഒരു സ്റ്റോറി ഉണ്ടോ? എങ്കിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വരുമായിരുന്നല്ലോ. അപ്പോൾ അതല്ല, കാരണം മറ്റെന്തോ ആണ്."

"ആ ഡോക്ടറിന് അത് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല."

"ആ കുട്ടി ചാടുന്നത് താനെങ്ങനെയാണ് കണ്ടത്, ഗ്രീഷ്മ അപ്പോൾ എവിടെ ആയിരുന്നു?"

മുഖം കുനിച്ച് നിശ്ശബ്ദമായിരുന്ന ഗ്രീഷ്മയുടെ തോളിൽ തട്ടി ലേഡി കോൺസ്റ്റബിൾ ചോദിച്ചു.

"സാറ് ചോദിക്കുന്നത് കേട്ടില്ലേ? ഉത്തരം പറയൂ കുട്ടീ..."

"അന്ന് ശാലിനി തുണി വിരിക്കാൻ ടെറസ്സിലേക്ക് പോയപ്പോൾ പിറകെ ഞാനും പോയി."

"താനും തുണി വിരിക്കാൻ തന്നെയാണോ പോയത്?"

"അതേ സാർ."

"എന്നിട്ട്?"

"ഞാൻ ചെല്ലുമ്പോൾ തുണി വിരിച്ചു കഴിഞ്ഞിട്ട് അവൾ ടെറസ്സിന്റെ ഒരറ്റത്തേയ്ക്കു നടക്കുകയായിരുന്നു "

"എന്നിട്ടവർ തന്നെ കണ്ടിരുന്നോ?"

"ഇല്ല സാർ, അവൾ എന്നെ കാണാതിരിക്കാൻ ഞാൻ തുണികളുടെ ഇടയിൽ മറഞ്ഞുനിന്നു. അവൾ ഫോണിൽ കൂടി ആരോടോ കയർത്തു സംസാരിക്കുന്നുണ്ടായിരുന്നു."

'ഗ്രീഷ്മ പറയുന്നതൊക്കെ പച്ചക്കള്ളമാണെന്ന് അരുണിന് നല്ല ബോധ്യമുണ്ടായിരുന്നു. കാരണം ശാലിനിയുടെ മൊബൈൽ ഫോൺ തനിക്കു ലഭിച്ചത്, അവളുടെ മുറിയിൽ നിന്നുമായിരുന്നല്ലോ. നീതുവിന്റെ മൊഴികളും ഇതിനെ സാധൂകരിക്കുന്നതായിരുന്നില്ല.'

"സാർ, ഗ്രീഷ്മ പറയുന്നതെല്ലാം കളവാണ്. സത്യങ്ങൾ മറച്ചുപിടിച്ചു കൊണ്ട്, കാര്യങ്ങൾ വളച്ചൊടിക്കുകയാണ് ഇവൾ ചെയ്യുന്നത്."

"ഗ്രീഷ്മാ, നീ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ, നിന്റെ കൺമുന്നിൽ നടന്ന കാര്യങ്ങൾ സത്യസന്ധമായി പറയാൻ എന്തിനാണ് ഭയക്കുന്നത്? അപ്പോൾ നീയാണ് ശാലിനിയെ ടെറസ്സിൽ നിന്നും തള്ളിയിട്ടതെന്ന് ഞങ്ങൾക്ക് അനുമാനിക്കേണ്ടിവരും."

"അയ്യോ ഞാനല്ല, ഞാനൊന്നും ചെയ്തിട്ടില്ല സാർ."

"എങ്കിൽ നടന്നെതെല്ലാം വള്ളിപുള്ളി തെറ്റാതെ പറയണം. ഇത് നിനക്കു തരുന്ന അവസാനത്തെ ചാൻസ് ആണ്. ഇനി നീ പറഞ്ഞില്ലെങ്കിൽ, പറയിപ്പിക്കാൻ ഇവിടെ വേറെ ആൾക്കാരുണ്ട്."

"വേണ്ട സാർ, ഞാനെല്ലാം പറയാം."

"ശരി പറയൂ, ഇതാ ഈ വെള്ളം കുടിക്ക്."

വിയർത്തുകുളിച്ചിരുന്ന ഗ്രീഷ്മ, ആർത്തിയോടെ ഗ്ലാസ്സിലെ വെള്ളം മുഴുവനും കുടിച്ചു. ശ്വാസം നീട്ടിയെടുത്തതിനുശേഷം ഇടറിയ ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങി.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ