ഭാഗം 34
മുറിയുടെ കാര്യം അന്വേഷിക്കാൻ പോയിരുന്ന പൊന്നച്ചൻ തിരികെയെത്തി.
"അച്ചായാ, ഒന്ന് വരാമോ? അഡ്വാൻസ് അടച്ചാൽ ഉടൻ തന്നെ ഒരു മുറി കിട്ടിയേക്കും."
"ശരിയെടാ, എങ്കിൽ ഇപ്പോൾത്തന്നെ പൈസ അടയ്ക്കാം. മോളിക്കുട്ടീ നീ ഇവിടെ ഇരിക്ക്, ഞങ്ങൾ പോയിട്ടു വരാം."
"ഉം..."
അഡ്വാൻസ് അടച്ച് അരമണിക്കൂറിനുള്ളിൽ തന്നെ മുറി ശരിയായി കിട്ടി. ഐ.സി.യുവിൽ ഫോൺനമ്പർ കൊടുത്തിട്ട് സാധനങ്ങളുമായി അവർ മുറിയിലേക്ക് പോയി.
"ആ കൊച്ചിനോട് ഒന്ന് പറയണ്ടേ, നമ്മളെ അന്വേഷിച്ചാലോ?"
"ശരിയാണ്, ഞാനത് ഓർത്തില്ല. നീ ഇവിടെ നിൽക്ക്, ഞാൻ പോയി പറഞ്ഞിട്ടു വരാം."
കണ്ണുകൾ അടച്ചിരുന്ന നീതുവിനെ തട്ടിവിളിച്ചിട്ട് ചെറിയാച്ചൻ പറഞ്ഞു:
"മോളേ, ഒരു മുറി ശരിയായി കിട്ടി, ഞങ്ങൾ അങ്ങോട്ടു പോകുകയാണ്. നിങ്ങൾ വരുന്നുണ്ടോ?"
"ഇല്ല അങ്കിൾ, ഞങ്ങളിവിടെ ഇരുന്നോളാം നേരം വെളുത്താലുടനെ തന്നെ ഞങ്ങൾ ഹോസ്റ്റലിലേക്കു പോകും."
"നിങ്ങളെങ്ങനെ പോകും? ഞാൻ കൊണ്ടാക്കണോ?"
"വേണ്ട, രാവിലെ തന്നെ ഞങ്ങളെ കൊണ്ടുപോകാൻ മേട്രൻ വരും."
"ശരി കുഞ്ഞേ... പോകുന്നതിനു മുൻപ് രണ്ടുപേരും കൂടി മുറിയിൽ വരണം. മൂന്നാം നിലയിലാണ് മുറി. നമ്പർ മൂന്നൂറ്റിമൂന്ന്.
"ശരി അങ്കിൾ, മാഡത്തിനേയും കൂട്ടി ഞങ്ങൾ വരാം."
അവർ മുറിയിലെത്തിയപ്പോഴേക്കും സാധനങ്ങളുമായി പൊന്നച്ചൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
"എങ്കിൽ നിങ്ങൾ വിശ്രമിക്കൂ... ഞാൻ പോയി കാറിൽ ഇരിക്കാം."
"എടാ നീ പോകുന്നതിനു മുൻപ് വിളിച്ചു പറയണേ."
"ഞാനിവിടെ വന്നിട്ടേ പോകുകയുള്ളൂ.''
"ഇതാ, ഈ പൈസ നീ കയ്യിൽ വച്ചോളൂ... കണക്കൊക്കെ പിന്നെ പറയാം. പോയിട്ട് ഇനിയും വരണമല്ലോ."
"അതൊന്നും പ്രശ്നമില്ല.."
പൊന്നച്ചൻ പോയിക്കഴിഞ്ഞപ്പോൾ കസേരയിൽ തളർന്നിരിക്കുന്ന മോളിക്കുട്ടിയോട് ചെറിയാച്ചൻ പറഞ്ഞു:
"ഇരുന്നുറങ്ങാതെ കട്ടിൽ പോയി കിടക്കെടീ..."
"ഞാനിവിടെ ഇരുന്നോളാം. എനിക്ക് ഉറക്കമൊന്നും വരില്ല. എന്റെ കൊച്ച് കിടക്കുന്ന കിടപ്പ് കണ്ടില്ലേ? ദൂരെയെങ്ങും വിട്ട് പഠിപ്പിക്കേണ്ടെന്ന് ഞാൻ പറഞ്ഞിട്ട് നിങ്ങൾ കേട്ടോ? നഴ്സിംഗ് പഠിച്ചിട്ട് ഇപ്പോൾ എന്നാത്തിനാണ്?"
"എടീ, ഈ അവസരത്തിൽ നീയിങ്ങനെ കുറ്റപ്പെടുത്താതെ, ഒരു കുഴപ്പവുമില്ലാതെ അവളെ തിരിച്ചു കിട്ടാൻ തമ്പുരാനോട് പ്രാർത്ഥിക്ക്... ഇനി അതല്ലാതെ യാതൊരു രക്ഷയുമില്ല."
"ഓപ്പറേഷൻ വേണ്ടി വരുമെന്ന് പറഞ്ഞത് ശരിയാണോ?"
"അറിയില്ലെടീ, ചീഫ് ഡോക്ടർ രാവിലെ വന്നു കാണുമെന്നല്ലിയോ പറഞ്ഞത്? അപ്പോൾ നമ്മളെ വിളിക്കുമായിരിക്കും."
രോഗിക്ക് കിടക്കാനുള്ള ബെഡ്ഡ് കൂടാതെയുള്ള ചെറിയ കട്ടിലിൽ ചെറിയാച്ചൻ ചരിഞ്ഞു കിടന്നു.
ആറുമണി ആയപ്പോൾ പൊന്നച്ചൻ മുറിയിലേക്ക് വന്നു.
"ഞാൻ പോയി ചായ മേടിച്ചു കൊണ്ടു വരാം. നിങ്ങൾക്ക് കഴിക്കാനെന്താണ് വേണ്ടത്? ഇവിടുത്തെ കാന്റീനിലെ ഭക്ഷണമൊക്കെ നല്ലതാണ്."
"നേരം വെളുത്തോടാ പൊന്നച്ചാ, നിനക്ക് തിരിച്ചു പോകേണ്ടതല്ലേ?"
"അത് സാരമില്ല അച്ചായാ, അല്പം കഴിഞ്ഞാലും കുഴപ്പമില്ല."
രണ്ടു ഫ്ളാസ്ക്കുകളുമായി പൊന്നച്ചൻ പുറത്തേക്കു പോയി.
"എടീ മോളിക്കുട്ടീ... എഴുന്നേൽക്കെടീ... താഴോട്ടു പോകണം."
പ്രഭാതകൃത്യങ്ങൾക്കു ശേഷം മുറി പൂട്ടി പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോൾ ചായയുമായി പൊന്നച്ചൻ എത്തി.
"ചായ കുടിച്ചിട്ട് പോകാം അച്ചായാ, ഒരു ഫ്ളാസ്ക്കിൽ ചായയും മറ്റേതിൽ കുടിക്കാനുള്ള ചൂടുവെള്ളവും വാങ്ങി. പൊതിയിലുള്ളത് അപ്പവും മുട്ടക്കറിയുമാണ്."
"ആഹാ... എല്ലാം ഇവിടെ കിട്ടുമല്ലോ. നീ പോയി കഴിയുമ്പോൾ പിന്നെ എങ്ങനെയാണ്?"
"നിങ്ങള് പോയി വാങ്ങണം. അല്ലാതെ പിന്നെ..."
മോളിക്കുട്ടിയുടെ അഭിപ്രായം ചെറിയാച്ചന് തീരെ ഇഷ്ടപ്പെട്ടില്ല.
"അതിന്റെ ആവശ്യമില്ല, ഇവിടുത്തെ നഴ്സുമാരോട് പറഞ്ഞാൽ മതി, ആഹാരമെല്ലാം സമയാസമയം മുറിയിൽ കൊണ്ടുത്തരും."
"അതാണ് നല്ലത്, അങ്ങനെ ചെയ്യാം."
രണ്ടു കപ്പുകളിലായി അല്പാല്പം ചായ ഒഴിച്ച് അവർ കുടിച്ചു.
"എങ്കിൽ നീ പോകാൻ നോക്ക്. ഇനി ഞാൻ വിളിക്കുമ്പോൾ വന്നാൽ മതി."
"വണ്ടി ഇവിടെ ഇട്ടിട്ട് ഞാൻ ബസ്സിൽ കയറി പൊയ്ക്കോളാം. ഇതാ താക്കോൽ."
"നിനക്ക് ബുദ്ധിമുട്ടില്ലെങ്കിൽ പിന്നെ അങ്ങനെ ചെയ്യുന്നതാണ് നല്ലത്. വണ്ടി ഇവിടെ ഉണ്ടെങ്കിൽ എനിക്കും സൗകര്യമാണ്."
"ശരി അച്ചായാ, എന്നാൽപ്പിന്നെ ഞാനിറങ്ങട്ടെ."
"ആയിക്കോട്ടെ."
ചെറിയാച്ചനും ഭാര്യയും മുറി പൂട്ടി, ലിഫ്റ്റിൽ കയറി ഐ.സി.യു വാർഡിന്റെ മുന്നിലിറങ്ങി. അകത്തു കിടക്കുന്ന രോഗികളുടെ ബന്ധുക്കൾ അകത്തു കയറുകയും പുറത്തേക്ക് വരികയും ചെയ്യുന്നുണ്ട്.
"അങ്കിൾ..."
നീതുവും അഞ്ജലിയും അവരുടെ മുന്നിലേക്ക് വേഗം നടന്നെത്തി.
"നിങ്ങൾ ഇവിടെത്തന്നെ ഉണ്ടായിരുന്നോ, ഇതു വരെ പോയില്ലേ?"
"ഇല്ല അങ്കിൾ, മേട്രൻ ഇതുവരെ വന്നില്ല. എത്തിയാലുടൻ ഞങ്ങൾ പോകും. ഇതാണ് അഞ്ജലി."
"ശരി, രാത്രി മുഴുവൻ നിങ്ങളും ഇവിടിരുന്ന് മുഷിഞ്ഞു, അല്ലേ?"
"ഓ... അതൊന്നും സാരമില്ല അങ്കിൾ, ഗ്രീഷ്മയ്ക്കു വേണ്ടിയല്ലേ? നിങ്ങൾ കയറി കാണുന്നില്ലേ?"
"ആ കിടപ്പ് കാണാനുള്ള ശക്തിയൊന്നും ഞങ്ങൾക്കില്ല. എന്നാലും ഒന്നു കയറി കാണണമെന്ന് വിചാരിക്കുന്നു. ഡോക്ടറിനേയും കണ്ട് സംസാരിക്കണം. നിങ്ങൾ വരുന്നുണ്ടോ?"
"ഇല്ല അങ്കിൾ, ഒരുമിച്ച് എല്ലാവരും കൂടി കയറാൻ അനുവദിക്കില്ല. നിങ്ങൾ പോയി കണ്ടിട്ടു വരൂ.''
"അങ്ങനെ ആയിക്കോട്ടെ."
ഐ.സി.യു വാർഡിലെ ഏറ്റവും മൂലയ്ക്കുള്ള ഒരു കാബിനിൽ ആയിരുന്നു ഗ്രീഷ്മയെ കിടത്തിയിരുന്നത്. ഇടനാഴിയിലൂടെ നടന്ന് അവളുടെ അരികിലെത്തിയപ്പോഴേക്കും ഒരു നഴ്സ് വന്ന് അവരെ തടഞ്ഞു.
"ഗ്രീഷ്മയെ കാണാനാണോ? ഡോക്ടേർസ് ഇപ്പോൾ അവിടെയുണ്ട്. നിങ്ങൾ ഇവിടെ വെയിറ്റ് ചെയ്യൂ... അല്പസമയം കഴിഞ്ഞ് ഞാൻ കൊണ്ടുപോയി കാണിക്കാം."
"സിസ്റ്റർ, അവൾക്കിപ്പോൾ എങ്ങനെയുണ്ട്, ഓപ്പറഷൻ വേണ്ടിവരുമോ?"
"വിവരങ്ങളെല്ലാം വിശദമായി ഡോക്ടർ നിങ്ങളാട് പറയും. ദയവായി അല്പം കാത്തിരിക്കൂ..."
ഡ്യൂട്ടി ഡോക്ടറിന്റെ മുറിയുടെ മുന്നിൽ അവർ കാത്തുനിന്നു. കയ്യിലിരുന്ന കൊന്തയിലെ മണികൾ നീക്കിക്കൊണ്ട് ഗ്രീഷ്മയുടെ അമ്മ മകളുടെ സൗഖ്യത്തിനായി മാതാവിനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
"നിങ്ങളാണോ ഗ്രീഷ്മയുടെ പേരന്റ്സ്?" അടുത്തേക്ക് നടന്നുവന്ന ഡോക്ടർ ചോദിച്ചു.
"അതേ ഡോക്ടർ, അവൾക്കിപ്പോൾ എങ്ങനെയുണ്ട്?"
"ഇന്നലെ കൊണ്ടുവന്ന സ്ഥിതിയിൽ നിന്നും അല്പം വ്യത്യാസമുണ്ടെങ്കിലും ഇപ്പോഴും അബോധാവസ്ഥയിലാണ്. തലച്ചോറിൽ കെട്ടിക്കിടക്കുന്ന രക്തം നീക്കം ചെയ്യേണ്ടതുണ്ട്. രക്തസ്രാവം ഇപ്പോഴും തുടരുന്നുണ്ടെന്നാണ് സംശയിക്കുന്നത്. സർജറി ഉടനെ ചെയ്തില്ലെങ്കിൽ, കുട്ടിയുടെ നില വഷളാവും. കൺസെന്റ് പേപ്പറിൽ ഒപ്പിട്ടു കൊടുത്തിട്ട് കൗണ്ടറിൽ ചെന്ന് പണമടയ്ക്കണം. നഴ്സ് പേപ്പർ തരും. വെയിറ്റ് ചെയ്യൂ..."
"ഡോക്ടർ, ഓപ്പറേഷൻ ചെയ്താലേ അവൾ രക്ഷപ്പെടുകയുള്ളുവെങ്കിൽ എവിടെ വേണമെങ്കിലും ഞാൻ ഒപ്പിട്ടുതരാം. ആകെയുള്ളത് ഇവൾ മാത്രമാണ്. ഞങ്ങൾക്ക് അവളെ വേണം ഡോക്ടർ..."
"നിങ്ങൾ വിഷമിക്കാതിരിക്കു... നിങ്ങളുടെ മകളെ രക്ഷിക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും. പിന്നെ എല്ലാം ദൈവത്തിന്റെ കയ്യിലാണല്ലോ. മുകളിലിരിക്കുന്നവൻ വിചാരിക്കാതെ ഒന്നും നടക്കില്ല. ധൈര്യമായിരിക്കൂ.... ഒന്നും സംഭവിക്കില്ല, നമുക്ക് പ്രാർത്ഥിക്കാം."
നഴ്സ് കൊണ്ടുവന്ന പേപ്പറിൽ ഒപ്പിട്ടു കൊടുത്തു.
"ഇനി നിങ്ങൾ പോയി പണമടച്ചിട്ടു വരു... ഇത് ബില്ലാണ്."
"ഞങ്ങൾക്കവളെ ഒന്നു കാണാൻ പറ്റുമോ സിസ്റ്റർ?"
"വരൂ ... പെട്ടെന്നു കണ്ടിട്ടു പോന്നോളൂ.' ഓപ്പറേഷന് പ്രിപ്രയർ ചെയ്യാനുണ്ട്."
ഇന്നലെ കണ്ട അതേ സ്ഥിതിയിൽ തന്നെയാണ് അവൾ കിടക്കുന്നത്. മൂക്കിലും വായിലുമെല്ലാം ട്യൂബുകൾ. അധികം നേരം കണ്ടുനിൽക്കാനാവാതെ നിറഞ്ഞാഴുകുന്ന കണ്ണുകൾ തുടച്ചുകൊണ്ടവർ പുറത്തിറങ്ങി. മോളിക്കുട്ടിയുടെ തേങ്ങൽ അവിടെ നിന്നവരെയെല്ലാം സങ്കടപ്പെടുത്തി.
നീതുവിനേയും അഞ്ജലിയേയും അവിടെ കാണാതിരുന്നപ്പോൾ അവർ പോയിക്കാണു മെന്നു തന്നെ വിശ്വസിച്ചു.
ഗ്രീഷ്മയുടെ മാതാപിതാക്കളെ കണ്ടിട്ടു പോകാമെന്ന് കരുതി കുറേസമയം കാത്തുനിന്നെങ്കിലും ധൃതിയുണ്ടായിരുന്നതിനാൽ മേട്രൻ അവരേയും കൂട്ടി പോയിരുന്നു.
(തുടരും)