mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 41

ആകുലചിന്തകളിൽ കുരുങ്ങി മോളിക്കുട്ടിയുടെ ഹൃദയം അസ്വസ്ഥമാവാൻ തുടങ്ങി.

"ഇനി രണ്ടുദിവസങ്ങൾ തനിയേ ഇവിടെ കഴിയണം. വീട്ടിലാണെങ്കിൽ ഒരു പ്രശ്നവുമില്ലായിരുന്നു. ഒരുപാട് നാളുകൾ ഒറ്റയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഇപ്പോൾ എന്താണെന്നറിയില്ല, വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവപ്പെടുന്നു. അത്യാവശ്യം ആയതു കൊണ്ടല്ലേ, പോയിട്ടുവരട്ടെ.'

ഉച്ചഭക്ഷണം കഴിഞ്ഞ് അല്പമൊന്നു മയങ്ങിപ്പോയി. കതകിൽ ആരോ തുടർച്ചയായി മുട്ടുന്നതു കേട്ട് മോളിക്കുട്ടി എണീറ്റുപോയി വാതിൽ തുറന്നു.

ഗ്രീഷ്മയുടെ കൂട്ടുകാരി നീതുവിനോടൊപ്പം പരിചയമില്ലാത്ത ഒരു സ്ത്രീയും മുറിയിലേക്ക് കയറിവന്നു.

"കുട്ടിയായിരുന്നോ? ഇതാരാണെന്ന് മനസ്സിലായില്ലല്ലോ മോളേ..."

"ഇതാണ് ഞങ്ങളുടെ മേട്രൻ. അന്നു വന്നപ്പോൾ കാണാൻ പറ്റിയില്ല."

"നിങ്ങൾ ഇരിക്കൂ. അവിടുന്ന് ആരേയും ഇങ്ങോട്ടു കണ്ടില്ലല്ലോ എന്ന് ഇന്നലെയും ഞങ്ങൾ പറഞ്ഞു."

"വരണമെന്ന് എല്ലാ ദിവസവും വിചാരിക്കും. സമയം കിട്ടണ്ടേ? അലക്കൊഴിഞ്ഞിട്ടു നേരമില്ലെന്ന് പറഞ്ഞതു പോലെയാണ്."

"ഗ്രീഷ്മക്കിപ്പോൾ എങ്ങനെയുണ്ട് ആന്റീ?"

"കണ്ണുതുറന്ന് യാതൊരു ഭാവഭേദവുമില്ലാതെ കിടക്കുന്നു. ഒന്നും സംസാരിക്കുന്നില്ല. ഞങ്ങളെ മനസ്സിലാവുന്നുണ്ട്."

"അങ്കിൾ എവിടെ?"

"ഇന്ന് രാവിലെ വീട്ടിലോട്ടൊന്ന് പോയി. നാളെ തിരിച്ചുവരും."

"നിങ്ങളുടെ പരീക്ഷയൊക്കെ അടുത്തല്ലോ. പഠിത്തമൊക്കെ നടക്കുന്നുണ്ടോ?"

"ഇല്ല ആന്റീ, തുടങ്ങണം. സ്‌റ്റഡിലീവ് ആയാലേ പഠിക്കാനൊരു മൂഡ് ഉള്ളൂ..."

"ഞങ്ങളുടെ മോൾക്ക് എന്തായാലും ഇനി പരീക്ഷയെഴുതാനൊന്നും പറ്റില്ല. എണീറ്റു നടക്കാനെങ്കിലും ഒന്ന് സാധിച്ചിരുന്നെങ്കിൽ, അവളേയും കൊണ്ട് ഞങ്ങൾ വീട്ടിൽ പോയേനേ."

"അതൊക്കെ നടക്കും ആന്റീ,  ഞങ്ങളെല്ലാവരും പ്രാർത്ഥിക്കുന്നുണ്ട്."

"ഒരു വാക്കൊന്ന് മിണ്ടിക്കേൾക്കാൻ കൊതിയാവുന്നു."

"ഗ്രീഷ്മയുടെ തുണികളും സാധനങ്ങളും മറ്റും ഹോസ്റ്റലിലെ അവളുടെ മുറിയിലുണ്ട്. അതൊക്കെ പായ്ക്ക് ചെയ്ത് ഇങ്ങോട്ടു കൊണ്ടുവരട്ടെയെന്ന് ചോദിക്കാനും കൂടിയാണ് ഞങ്ങൾ വന്നത്."

"എല്ലാം കൂടി വയ്ക്കാൻ ഇവിടെ സ്ഥലമുണ്ടാവുമോ? ഞങ്ങൾ വീട്ടിലേക്ക് പോകുന്ന ദിവസം അവിടെ നിന്നെടുത്തോളാം. പായ്ക്ക് ചെയ്ത് അവിടെ വച്ചിരുന്നാൽ മതി."

"ഏതു സമയത്താണ് അവിടെ കയറി ഗ്രീഷ്മയെ കാണാൻ പറ്റുന്നത്?"

"ഇനി ഇപ്പോൾ വൈകിട്ടേ അകത്ത് കയറ്റുകയുള്ളൂ."

"ഞങ്ങൾ ഒന്നുപോയി ചോദിച്ചുനോക്കട്ടെ. അനുവദിക്കുകയാണെങ്കിൽ കയറിക്കാണും. എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ ആന്റീ, പിന്നെ വരാം."

"ആയിക്കോട്ടെ."

അവർ യാത്ര പറഞ്ഞിറങ്ങിയപ്പോൾ മോളിക്കുട്ടിക്ക് സങ്കടമായി.

'തന്റെ മകൾക്ക് ഇങ്ങനെയൊരു ദുരന്തം സംഭവിച്ചില്ലായിരുന്നെങ്കിൽ അവൾക്കും പരീക്ഷ  എഴുതാൻ സാധിക്കുമായിരുന്നു. എന്തു ചെയ്യാനാണ്, കഷ്ടകാലമെന്നല്ലാതെ എന്തു പറയാൻ?'

വൈകുന്നേരമായപ്പോൾ മകളെ കാണാനായി മോളിക്കുട്ടി ഐ.സി.യു വിലേക്ക് പോയി.

"മമ്മിയാണ് മോളേ. മോൾക്ക് ഇപ്പോൾ എങ്ങനെയുണ്ട്?"

മമ്മിയെ നോക്കിക്കിടന്നതല്ലാതെ അവൾ ഒന്നും മിണ്ടിയില്ല. ചുറ്റുപാടും ആരെയോ തിരയുന്നതുപോലെ അവൾ നോക്കിക്കൊണ്ടിരുന്നു.

"മോള് പപ്പയെയാണോ നോക്കുന്നത്? അത്യാവശ്യമായി വീടുവരെ ഒന്നുപോയിരിക്കുകയാണ്. നാളെ വരും."

"മോൾക്ക് വിശക്കുന്നുണ്ടോ? കുടിക്കാൻ എന്തെങ്കിലും വേണോ?"

വേണമെന്നോ വേണ്ടെന്നോ പറയാതെ അവൾ തലയാട്ടി, അവിടേക്ക് വന്ന ഒരു നഴ്സിനോട് അവർ ചോദിച്ചു:

"സിസ്റ്റർ, ഇവൾക്ക് കഴിക്കാനോ കുടിക്കാനോ എന്തെങ്കിലും കൊടുക്കാമോ?"

"ഡോക്ടറിനോട് ചോദിച്ചിട്ട് പറയാം. ഏതായാലും അല്പം ചായയോ കാപ്പിയോ വാങ്ങിക്കൊണ്ടുവരണം. ഞങ്ങൾ പറഞ്ഞിട്ടു മതി കേട്ടോ..."

"ശരി സിസ്റ്റർ. അല്പം വെള്ളമെങ്കിലും കൊടുക്കണ്ടേ? കൊച്ചിന്റെ ചുണ്ടൊക്കെ വരണ്ടുണങ്ങിയിരിക്കുന്നു."

"വെള്ളമൊക്കെ ഞങ്ങൾ തൊട്ടുകൊടുക്കുന്നുണ്ട്. ഇന്ന് ഗ്രീഷ്മയുടെ പപ്പയെ കണ്ടില്ലല്ലോ...എവിടെപ്പോയി?"

"മോളുടെ പപ്പ അത്യാവശ്യമായി വീടുവരെ പോയി. നാളെ ഇങ്ങെത്തും."

"ആണോ?"

ഡോക്ടർ അവിടേക്ക് വരുന്നത് കണ്ടപ്പോൾ അവർ അവിടെ നിന്നും മാറിനിന്നു.

"സിസ്റ്റർ, ഈ കുട്ടിയുടെ എം.ആർ.ഐ സ്കാൻ ഒന്നുകൂടി എടുക്കണം. അതിനുള്ള ഏർപ്പാടുകൾ ഉടനെ ചെയ്യണം. ഞാൻ എഴുതിത്തരാം."

"ശരി ഡോക്ടർ.."

ഇതു കേട്ടുകൊണ്ട് മോളിക്കുട്ടി പുറത്തേക്കിറങ്ങി, അവിടെ കണ്ട ഒരു കസേരയിൽ തളർന്നിരുന്നു.

പത്തുമിനിറ്റിനുള്ളിൽ ഗ്രീഷ്മയെ കിടത്തിയിരുന്ന കട്ടിലും ഉരുട്ടിക്കൊണ്ട് രണ്ട് നഴ്സുമാർ സ്കാനിംഗ് മുറിയിലേക്ക് പോയി.

"കർത്താവേ, എന്റെ കൊച്ചിനോട് കരുണ തോന്നണമേ... ഒരുപാട് സഹിക്കുന്നുണ്ട്. അവളെ നോർമലാക്കി തിരിച്ചു തരണേ തമ്പുരാനേ..."

ചിന്തകളുടെ കൊടുമുടിയിൽ കയറിയിറങ്ങിയതിനാൽ പരിസരം മറന്ന് അവർ അവിടെ ഇരുന്നു.

"സ്കാനിംഗ് കഴിഞ്ഞ് കൊച്ചിനെ തിരിച്ചു കൊണ്ടുവരുന്നത് കണ്ടില്ലല്ലോ. എന്തുപറ്റിയോ എന്തോ?"

"ഗ്രീഷ്മയുടെ കൂടെയുള്ളവരെ ഡോക്ടർ വിളിക്കുന്നു."

"എന്താണ് സിസ്റ്റർ, അവളെ തിരിച്ചുകൊണ്ടു വന്നോ?"

"കൊണ്ടുവന്നല്ലോ, ഡോക്ടർ വിളിക്കുന്നു. അകത്തേക്ക് വരൂ..."

"ഡോക്ടർ, ഗ്രീഷ്മയുടെ അമ്മ വന്നിട്ടുണ്ട്."

"വരൂ... നിങ്ങൾ ഒറ്റയ്ക്കേ ഉള്ളോ? ആ കുട്ടിയുടെ ഫാദർ എവിടെ?"

"അത്യാവശ്യമായി വീട്ടിലോട്ടൊന്ന് പോയിരിക്കുകയാണ്. നാളെയേ വരികയുള്ളൂ"

"ഒരു കാര്യം പറയാനാണ് ഞാൻ വിളിപ്പിച്ചത്. ഗ്രീഷ്മയുടെ സ്കാനിംഗ് റിപ്പോർട്ടിൽ കുറച്ച് കുഴപ്പങ്ങൾ ഉണ്ട്. എമർജൻസിയായിട്ട് ഒരു ഓപ്പറേഷൻ കൂടി ചെയ്യണം. നാളെ രാവിലെ എട്ടുമണിക്ക് സർജറി ഫിക്സ് ചെയ്യുകയാണ്."

"ഞാനെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ഡോക്ടർ? അതിയാനും ഇവിടെയില്ല."

"ഭർത്താവിനെ വേഗം വിവരം അറിയിക്കണം. രാവിലെ എട്ടുമണിക്ക് മുൻപായി ഇവിടെയെത്താൻ പറയണം."

"ശരി ഡോക്ടർ, ഞാൻ പറയാം."

നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ചുകൊണ്ട് മോളിക്കുട്ടി മുറിയിലേക്ക് പോയി. ചെറിയാച്ചൻ എഴുതിക്കൊടുത്ത നമ്പരും എടുത്തുകൊണ്ട് നഴ്സിംഗ് മുറിയിലേക്ക് നടന്നു.

"മോളേ, ഇതിലെ നമ്പറിൽ ഒന്നു വിളിച്ചു തരുമോ? അത്യാവശ്യമാണ്. എന്റെ കയ്യിൽ ഫോണില്ല. അതുകൊണ്ടാണ്."

"ഇതിലുള്ള ഏതു നമ്പരിലാണ് വിളിക്കേണ്ടത് ആന്റീ?"

"ആദ്യം എഴുതിയിരിക്കുന്നത് വിളിച്ചാൽ മതി."

"ഓ.കെ."

"ഇതാ ആന്റീ, ബെല്ലടിക്കുന്നുണ്ട്. സംസാരിച്ചോളൂ..."

"ശരി മോളേ..."

"ഹലോ ആരാണ്?"

"ഇത് ഞാനാണ്. നിങ്ങളോട് പോകണ്ടെന്ന് ഞാൻ പറഞ്ഞതല്ലേ മനുഷ്യാ...എന്നിട്ട് കേട്ടില്ലല്ലോ..."

"എന്താടീ, എന്തു പറ്റി? നീ കാര്യം പറയൂ..."

"നിങ്ങൾ ഉടൻതന്നെ മടങ്ങി വരണം. കൊച്ചിന് ഒരു ഓപ്പറേഷൻ കൂടി വേണമെന്ന് പറയുന്നു. രാവിലെ എട്ടുമണിക്കാണ് ചെയ്യുന്നത്. ഇന്ന് സ്കാനിംഗ് ചെയ്തപ്പോൾ, റിപ്പോർട്ടിൽ പ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർ എന്നെ വിളിച്ചു പറഞ്ഞു."

"ആണോടീ... നീ ടെൻഷനടിക്കാതെ, ഞാൻ ഉടൻ തന്നെ തിരിക്കാം. അലക്സിനോടും വിവരം പറയാം. ഞാൻ എസ്റ്റേറ്റിൽ പോയി കാര്യങ്ങളെല്ലാം സെറ്റിലാക്കിയിട്ട് വീട്ടിലോട്ട് വന്നതേയുള്ളൂ."

"ശരി, അന്നത്തെപ്പോലെ ആ പൊന്നച്ചനേയും കൂട്ടിക്കോ. രാത്രിയിൽ നിങ്ങളിനി വണ്ടി ഓടിക്കണ്ട."

"അവനെ വിളിച്ചു നോക്കട്ടെ, നീ സമാധാനിക്ക്."

"പിന്നേ, പള്ളിയിൽ കയറി മാതാവിന് മെഴുകുതിരിയും കത്തിച്ച് നേർച്ചയുമിട്ടിട്ട് വരണേ."

"ശരി."

ഫോൺ വച്ചതിനു ശേഷം അലക്സിനെ വിളിച്ച് വിവരം പറഞ്ഞിട്ട് ചെറിയാച്ചൻ പൊന്നച്ചനെ വിളിച്ചു.

"ഹലോ..."

"എടാ പൊന്നച്ചാ, ഇത് ഞാനാണ്. നീ അത്യാവശ്യമായി വീടുവരെ ഒന്നുവരാമോ?"

"അച്ചായൻ വീട്ടിലുണ്ടോ, എല്ലാവരും എത്തിയോ?"

"ഇല്ലെടാ, കുറച്ച് പൈസയുടെ ആവശ്യം വന്നതു കൊണ്ട് ഞാൻ ഇന്നിങ്ങോട്ടു വന്നതാണ്. രാത്രിയിൽത്തന്നെ തിരിച്ചു പോകണം. നിനക്ക് വരാൻ പറ്റുമോ?"

"ഒരു ഓട്ടം കഴിഞ്ഞ് വന്നതേയുള്ളൂ... സാരമില്ല, ഞാൻ വരാം. ഒരു മണിക്കൂറിനുള്ളിൽ അവിടെയെത്താം."

"ശരിയെടാ..."

മോളിക്കുട്ടി പറഞ്ഞതനുസരിച്ച് കൊണ്ടുപോകാനുള്ള തുണികളും സാധനങ്ങളുമൊക്കെ എടുത്ത് ബാഗിലാക്കിയിട്ടി പോകാനുള്ള ഒരുക്കങ്ങൾ നടത്തി.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ