mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 35

ചലിക്കാനാവാതെ കിടക്കുന്ന സ്വന്തം മകളെ കണ്ട് അക്ഷരാർത്ഥത്തിൽ ആ ദമ്പതികൾ തകർന്നുപോയി.

"നീ ഇവിടെ ഇരിക്ക്, ഞാൻ പോയി പണമടച്ചിട്ടു വരാം."

"മ്...."

യൂണിഫോം വേഷത്തിൽ തങ്ങളുടെ മുന്നിലേക്ക് നടന്നു വന്ന സർക്കിൾ ഇൻസ്പെക്ടറെ കണ്ട് ചെറിയാച്ചൻ തേങ്ങി.

"ഞങ്ങളുടെ ഗ്രീഷ്മമോൾ, അകത്ത്.... ബോധമില്ലാതെ... കണ്ടുനിൽക്കാൻ പറ്റുന്നില്ലെടാ....നീ ഇന്നലെ വിളിച്ചു പറഞ്ഞപ്പോൾ ഇത്രയും സീരിയസ്സാണെന്ന് വിചാരിച്ചില്ല. 

"അച്ചായൻ സമാധാനിക്കൂ... അവൾക്കൊന്നും സംഭവിക്കില്ല. നമുക്ക് പ്രാർത്ഥിക്കാം. നിങ്ങൾ ഡോക്ടറെ കണ്ട് സംസാരിച്ചിരുന്നോ?"

"മ്... ഉടനെ ഓപ്പറേഷൻ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞു. പണം കെട്ടിവയ്ക്കാൻ ഞാൻ പോകാൻ തുടങ്ങുകയായിരുന്നു."

"അച്ചായന്റെ കയ്യിൽ പൈസ ഉണ്ടോ?"

"ഇപ്പോൾ ഒരു ലക്ഷം കെട്ടിവയ്ക്കണം. മുറിയിൽ കാഷ് ഇരിപ്പുണ്ട്. പോയി എടുക്കണം."

"അതിന് മുറി കിട്ടിയോ"

"ഇന്നലെ രാത്രിയിൽ തന്നെ ഒരെണ്ണം കിട്ടി, വലിയ സൗകര്യമൊന്നുമില്ലാത്ത മുറിയാണ്. തൽക്കാലം അതു മതി.

"എങ്കിൽ വരൂ... പണമടയ്ക്കാൻ ഞാനും കൂടിവരാം."

മുറി തുറന്ന് ബാഗിൽ നിന്നും പൈസയെടുത്ത് കൗണ്ടറിൽ കൊണ്ടുപോയി അടച്ചു. റെസിപ്റ്റും വാങ്ങി തിരിച്ചു വന്നപ്പോൾ അലക്സ് പറഞ്ഞു:

"നമ്മുടെ അരുണിനും ആക്സിഡന്റ് പറ്റി ഇവിടെ കിടക്കുകയാണ്. അച്ചായന്റെ മുറിയുടെ അടുത്തു തന്നെയാണ് അരുണും കിടക്കുന്നത്."

"ആ സബ് ഇൻസ്പെക്ടറോ?"

"അതേ, അന്ന് എന്നോടൊപ്പം വീട്ടിൽ വന്നിരുന്ന ആൾ. ഇവരുടെ ഹോസ്റ്റലിൽ പോയിട്ട് തിരിച്ചു വരുന്ന വഴി ഒരുകാരണവുമില്ലാതെ വണ്ടി ചെന്ന് മതിലിൽ ഇടിച്ചു. തല ഇടിച്ചെങ്കിലും ദൈവം സഹായിച്ച് വലിയ പരുക്കുകൾ ഒന്നും ഇല്ല."

"ആഹാ... കഷ്ടമായിപ്പോയല്ലോ..."

"അസ്വഭാവികമായ എന്തൊക്കൊയോ ആ ഹോസ്‌റ്റ്‌ലിനെ ചുറ്റിപ്പറ്റി നടക്കുന്നുണ്ട്. ശാലിനിയുടെ മരണത്തിനു ശേഷം അവിടെ പലരും ആ കുട്ടിയെ കണ്ടിട്ടുണ്ടത്രേ. ഒരു പക്ഷേ ഗ്രീഷ്മയ്ക്കും അതായിരിക്കും സംഭവിച്ചത്. രാത്രിയിൽ ഭയപ്പെടുത്തുന്ന രൂപത്തെ കണ്ട് പേടിച്ച് താഴെ വീണതായിരിക്കാനേ സാധ്യതയുള്ളൂ.''

"എന്നിട്ട് അതൊന്നും നിങ്ങൾ അന്വേഷിച്ചില്ലേ?"

"അന്വേഷണത്തിനിടയിലാണ് അരുണിന് ഇങ്ങനെ സംഭവിച്ചത്. ശാലിനിയുടെ പ്രേതമാണ് ഇതെല്ലാം ചെയ്യിക്കുന്നതെന്നാണ് കുട്ടികൾ പറയുന്നത്."

"വിചിത്രമായ കാര്യങ്ങൾ, വിശ്വസിക്കാൻ തന്നെ പ്രയാസമാണ്."

ഗ്രീഷ്മയുടെ വിവരങ്ങൾ അരുണിനെ ധരിപ്പിക്കാനായി, അലക്സ് മുറിയിലെത്തിയപ്പോൾ ചെറിയാച്ചനും ഒപ്പമുണ്ടായിരുന്നു.

"ഗ്രീഷ്മയുടെ കാര്യം വല്ലാത്ത കഷ്ടായിപ്പോയി. നല്ലതിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. അച്ചായനും ആന്റിയും ധൈര്യമായിരിക്കൂ..."

"സാറിന് എങ്ങനെയുണ്ട്?"

"എനിക്ക് വലിയ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. ഇന്നല്ലെങ്കിൽ നാളെ ഡിസ്ചാർജ് ചെയ്യുമായിരിക്കും. മറ്റന്നാൾ മുതൽ ഡ്യൂട്ടിക്ക് പോകാൻ പറ്റുമെന്ന് കരുതുന്നു."

"തന്റെ ഭാര്യ എവിടെ?"

"അമ്മയും മകളും ഇവിടെ ഉണ്ടായിരുന്നു. ഇന്നു രാവിലെ വീട്ടിലേക്ക് പോയി. മോൾക്ക് സ്ക്കൂൾ ഉണ്ട്."

"ശരി, എങ്കിൽ റെസ്റ്റ് എടുത്തോളൂ... ഗ്രീഷ്മയെ തിയേറ്ററിൽ കൊണ്ടുപോകുന്നതിനു മുൻപായി ചെല്ലണം."

"ആയിക്കോട്ടെ, ഞാൻ വന്ന് കണ്ടോളാം."

രാവിലെ പത്തുമണിക്ക് തുടങ്ങിയ സർജറി, ഉച്ച കഴിഞ്ഞ് മൂന്നുമണിക്കാണ് കഴിഞ്ഞത്.

ഓപ്പറേഷൻ വിജയകരമായിരുന്നുവെന്ന് ഡോക്ടറിൽ നിന്നും അറിയാൻ കഴിഞ്ഞതിൽ അവർ ആശ്വസിച്ചു. മൂന്നു ദിവസത്തേക്ക് ആരേയും കയറ്റി കാണിക്കുകയില്ലെന്ന് പറഞ്ഞപ്പോൾ സങ്കടമായെങ്കിലും മുറിയിലിരുന്ന് രണ്ടു പേരും അവൾക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

ഗ്രീഷ്മയുടെ സർജറി നടക്കുന്നതിനിടയിൽ രണ്ടുമൂന്ന് പ്രാവശ്യം അലക്സ് വന്നിട്ടു പോയി. സർക്കിൾ ഇൻസ്പെക്ടർ അലക്സിന്റെ ബന്ധുക്കൾ എന്ന നിലയിൽ ഗ്രീഷ്യ്ക്കും കൂടെ നിൽക്കുന്നവർക്കും പ്രത്യേക പരിഗണനയും കരുതലും ലഭിച്ചുകൊണ്ടിരുന്നു.

തിരിച്ചു പോകുന്ന വഴി മേട്രനോട് നീതു ചോദിച്ചു:

"മാഡം, ഞങ്ങൾക്ക് രണ്ടു പേർക്കും ഇന്നിനി

രാത്രി ഷിഫ്റ്റിന് പോയാൽ മതിയല്ലോ അല്ലേ?

"അതേ, എല്ലാ വാർഡിലും സ്റ്റാഫിന് ഷോർട്ടേജ് ഉണ്ടെന്നാണ് പറഞ്ഞത്, ഗ്രീഷ്മയുമില്ലല്ലോ."

"ഗ്രീഷ്മയുടെ കാര്യം കഷ്ടമാണ്. ഇതുവരെയും ബോധം വീണിട്ടില്ല. ഓപ്പറേഷനും വേണമെന്ന് പറയുന്നു."

"ഓപ്പറേഷൻ വിജയിച്ചാൽ മതിയായിരുന്നു. അവൾക്ക് പരീക്ഷയെഴുതാനും പറ്റില്ല."

"പരീക്ഷ പിന്നെയും എഴുതാമല്ലോ, എങ്ങനെയെങ്കിലും ജീവൻ തിരിച്ചു കിട്ടിയാൽ മതിയായിരുന്നു."

"അവളുടെ പപ്പയുടേയും മമ്മിയുടേയും കരച്ചിൽ കണ്ടാൽ സഹിക്കില്ല മാഡം. ആണും പെണ്ണുമായി അവൾ മാത്രമല്ലേയുള്ളൂ..."

"അവൾ എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു വരാൻ നമുക്ക് പ്രാർത്ഥിക്കാം."

അഞ്ജലി എത്തിയപ്പോൾ മുറിയിൽ അലീന ഉണ്ടായിരുന്നില്ല.

'അവൾ ഇത്ര നേരത്തേതന്നെ ഡ്യൂട്ടിക്ക് പോയോ? ഏതായാലും നന്നായി. സ്വസ്ഥമായി ഒന്ന് കിടന്നുറങ്ങാൻ പറ്റുമല്ലോ.'

കുളിച്ചു ഡ്രസ്സ് മാറിയിട്ട് ബ്രേക്ക്ഫാസ്റ്റ് കഴിക്കാനായി മെസ്സിൽ എത്തി. ആരേയും ശ്രദ്ധിക്കാതെ ഭക്ഷണമെടുത്ത് ഒരു ടേബിളിൽ ചെന്നിരുന്നു.

"അഞ്ജലീ, നീ ഇന്നലെ എവിടെയായിരുന്നു?"

മുഖമുയർത്തി നോക്കിയപ്പോൾ ചിരിച്ചു കൊണ്ട് നിൽക്കുന്ന അലീനയെ കണ്ട് അമ്പരന്നു.

"നീയെന്താടീ ഇങ്ങനെ തുറിച്ചു നോക്കുന്നത്?"

"നീ ഡ്യൂട്ടിക്ക് പോയിക്കാണുമെന്നാണ് ഞാൻ കരുതിയത്."

"ഞാൻ പോകുകയാണ്. നീ വരുന്നില്ലേ?"

"എനിക്കിന്ന് നൈറ്റ് ഷിഫ്റ്റാണ്."

"ഇന്നലെ രാത്രിയിലും നിനക്ക് ഡ്യൂട്ടിയായിരുന്നോ?"

"ഇന്നലെ ഞാൻ ആശുപത്രിയിലായിരുന്നു."

"എന്നു മുതലാണ് നീ ഗ്രീഷ്മയുടേയും നീതുവിന്റേയും ഫ്രണ്ട് ആയത്?"

"അത് പിന്നെ, ഫ്രണ്ട് ആയതുകൊണ്ടാന്നുമല്ല; മാഡം പറഞ്ഞതു കൊണ്ടാണ് ഞാനും പോയത്."

"അവളിപ്പോൾ വേറൊരു ലോകത്താണല്ലോ. ഈ ലോകത്തെ കാര്യങ്ങളൊന്നുമറിയാതെ അബോധാവസ്ഥയിൽ അങ്ങനെ.. ഒരു നീണ്ട ഉറക്കം.... ഹ ഹ ഹ...."

"അലീനാ, നീ എന്തൊക്കെയാണ് പറയുന്നത്, നിനക്കിതൊക്കെ എങ്ങനെ അറിയാം? മരണത്തോട് മല്ലിടുന്ന ഒരാളെപ്പറ്റി ഇങ്ങനെ യൊന്നും പറയരുത്."

"ഞാനെല്ലാം അറിയുന്നുണ്ടെന്ന് നീ മനസ്സിലാക്കിയാൽ മതി. മരണത്തിന്റെ സുഖം അവളും അറിയട്ടെ."

"മതിയെടീ, എനിക്കൊന്നും കേൾക്കണ്ട; ഭ്രാന്ത് പറയാതെ പോകാൻ നോക്ക്."

"ഇനിയുള്ള വിവരങ്ങൾ ഞാൻ വന്നിട്ട് പറയാം."

'ഇവൾക്ക് ശരിക്കും വട്ടാണ്. എത്രയും വേഗം ചികിത്സിച്ചില്ലെങ്കിൽ പ്രശ്നം ഗുരുതരമാവാൻ സാധ്യതയുണ്ട്. ഏതായാലും മാഡത്തിനോട് ഈ വിവരം പറയണം. അവളുടെ പേരന്റ്സിനെ ഇന്നു തന്നെ വരുത്തട്ടെ."

മെസ്സിൽ നിന്നും തിരിച്ചു പോകുന്ന വഴി അലീന പറഞ്ഞ കാര്യങ്ങളൊക്കെ മേട്രനോട് വിവരിച്ചു.

"ഞാനിപ്പോൾത്തന്നെ അവളുടെ പേരന്റ്സിനോട് വരാൻ പറയാം."

"ശരി മാഡം."

രജിസ്റ്റർ നോക്കി അലീനയുടെ വീട്ടിലെ ഫോൺ നമ്പർ ഡയൽ ചെയ്തു.

"ഹലോ ആരാണ്?"

"ഹലോ, അലീനയുടെ ഹോസ്റ്റലിൽ നിന്നും മേട്രനാണ് വിളിക്കുന്നത്."

"അതേയോ, എന്താണ് മാഡം കാര്യം?"

"എത്രയും പെട്ടെന്ന് ഇവിടെ വരെ നിങ്ങളൊന്നു വരണം."

"എന്തു പറ്റി മാഡം, അവൾക്ക് അസുഖം വല്ലതുമാണോ?"

"കുട്ടിക്ക് മാനസികമായി എന്തെങ്കിലും പ്രയാസം ഇതിന് മുൻപ് ഉണ്ടായിരുന്നോ?"

"അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല മാഡം, മാനസികമായും ശാരീരികമായും അവളെന്നും ഒ.കെ ആയിരുന്നു. അവരുടെ എക്സാം അടുത്തു വരികയല്ലേ, ഇനി അതിന്റെ ടെൻഷൻ വല്ലതുമായിരിക്കുമോ?"

"ഏതായാലും നിങ്ങൾ ഉടൻ തന്നെ വന്ന് അവളെ കൂട്ടിക്കൊണ്ടുപോയി ഒരു സൈക്യാട്രിസ്റ്റിനെ എത്രയും വേഗം 

കാണിക്കണം. കുറച്ചുനാളുകളായി അവളുടെ പെരുമാറ്റത്തിൽ ചില പൊരുത്തക്കേടുകളൊക്കെ ഉണ്ട്. അടുത്ത കാലത്ത് മരണപ്പെട്ട ഒരു കുട്ടിയുടെ സ്വഭാവ രീതികൾ അലീനയിൽ പ്രകടമായി കാണുന്നുണ്ട്."

സ്വന്തം മകളെപ്പറ്റി പ്രതീക്ഷിക്കാത്തത് കേട്ടപ്പോൾ ആ അമ്മയുടെ ഹൃദയം തകർന്നു. ഉള്ളിന്റെയുള്ളിൽ നിന്നും അറിയാതെ ഒരു തേങ്ങൽ ഉയർന്നുവന്നു. ആകുലചിന്തകൾ അവരുടെ ഹൃദയത്തെ മഥിക്കാൻ തുടങ്ങി.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ