mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 7

അടുത്ത മുറിയിലെ ലിൻസിയേയും അലീനയേയും കൂട്ടി ഗ്രീഷ്മയും നീതുവും 
അതിരഹസ്യമായ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോൾ അലീന പറഞ്ഞു:

"നീതൂ, നിങ്ങളുടെ ഈ കുടിലചിന്തകൾ ഒന്നും നല്ലതിനല്ല. ശാലിനി ഒരു പാവമാണ്. നമ്മളെപ്പോലെ തന്നെ അവളും ഇവിടെ പഠിക്കാൻ വന്നതല്ലേ? എന്തിനാണ് അവളെ ഇങ്ങനെ ദ്രോഹിക്കുന്നത്?"

"ഓ... ഒരു പുണ്യാളത്തി വന്നിരിക്കുന്നു. എടീ 
നീതു, ഞാൻ അന്നേ പറഞ്ഞതല്ലേ... ഇവളെ നമ്മുടെ സംഘത്തിൽ വേണ്ടെന്ന്."

ഗ്രീഷ്മയുടെ വാക്കുകൾ അലീനയുടെ അഭിമാനത്തെ മുറിപ്പെടുത്തി.

"മറ്റുള്ളവരെ ദ്രോഹിക്കുന്ന ഗുണ്ടാസംഘത്തിൽ തുടരാൻ ഞാനും ആഗ്രഹിക്കുന്നില്ല. ഞാൻ പോകുന്നു."

മുറിയുടെ വാതിൽ തുറന്ന് പുറത്തേക്ക് പോകാനൊരുങ്ങിയ അലീനയുടെ കൈകളിൽ ഗ്രീഷ്മ കടന്നുപിടിച്ചു.

"അവിടെ നിൽക്കെടീ... നീയെന്താണ് വിചാരിച്ചത്? ഇത്രയും നാളും ഞങ്ങളോടൊപ്പം നിന്നിട്ട് ഇപ്പോൾ ഞങ്ങളെ ഒറ്റിക്കൊടുക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അതു നടക്കില്ല."

"എന്നെ വിടൂ ഗ്രീഷ്മ, എനിക്ക് പോകണം. ഞാനാരെയും ഒറ്റിക്കൊടുക്കാനൊന്നും പോകുന്നില്ല."

"അത് ഞങ്ങൾ എങ്ങനെ വിശ്വസിക്കും? ഞങ്ങളുടെ പദ്ധതികളെല്ലാം നീയും കേട്ടതാണല്ലോ."

"ഞാൻ ഒന്നും ആരോടും പറയില്ല. നിങ്ങൾക്കെന്നെ വിശ്വസിക്കാം. ഞാൻ പൊക്കോട്ടെ, പ്ലീസ്..."

"നിന്റെ വായിൽ നിന്നും എന്തെങ്കിലും വീണെന്നറിഞ്ഞാൽ പിന്നെ മോളേ... അന്ന് നിന്റെ അന്ത്യമായിരിക്കും."

"കൊല്ലാൻ പോലും മടിക്കാത്തവരാണ് നിങ്ങൾ എന്ന് എനിക്കറിയാം."

"അറിയാമല്ലോ, അത് മനസ്സിലുണ്ടായാൽ മതി.
എങ്കിൽ പൊക്കോ... ഞങ്ങളുടെ കണ്ണുകൾ എപ്പോഴും നിന്നെ വീക്ഷിച്ചു കൊണ്ടിരിക്കും."

ക്രിമിനൽ മനസ്സുകളുടെ ഇടയിൽ നിന്നും ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തോടെ അലീന തന്റെ മുറിയിലെത്തി. പുതപ്പെടുത്ത് തലവഴിയേ പുതച്ചു കിടന്നെങ്കിലും അവൾക്കുറങ്ങാൻ കഴിഞ്ഞില്ല.

'ആരോടെങ്കിലും മനസ്സു തുറന്ന് ഒന്നു സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!'

ലിൻസിയുമായി മുറി ഷെയർ ചെയ്യാൻ തോന്നിയ തന്റെ ദുർബുദ്ധിയെ അവൾ മനസ്സാ ശപിച്ചു. നാലംഗ സംഘത്തിലെ ഒരാളായി അവളെയും കണ്ടിരുന്നതിനാൽ മറ്റാരും തന്നെ അവളുമായി കൂട്ടുകൂടാനും ഇഷ്ടപ്പെട്ടിരുന്നില്ല.

വാർഡിലും ഐ. സി. യു വിലും ഒക്കെ റൗണ്ട്സ് എടുക്കാൻ അന്ന് കാർഡിയോളജി ടീമിലുള്ള
ഡോക്ടർ സാം ആണ് വന്നത്.

ഒരു മണിക്കൂർ വൈകിയെത്തിയ ഡോക്ടർ വിനോദ്, എമർജൻസി വിഭാഗത്തിലെ ഒന്നുരണ്ടു രോഗികളെ കണ്ടതിനു ശേഷം നേരേ ഓ.പി യിലേക്കു പോയി.

ഐ.സി.യു വിഭാഗത്തിൽ ശാലിനി അന്നും തനിച്ചായിരുന്നു. വിനുവേട്ടനെ കാണാൻ പറ്റാഞ്ഞതിന്റെ വിഷമത്തിലായിരുന്നു അവൾ.
ഏകദേശം രണ്ടു മണിയായപ്പോൾ ഐ.സി.യു വിലേക്ക് നടന്നു പോകുന്ന ഡോക്ടർ വിനോദിനെ കണ്ട ഗ്രീഷ്മ, ഒച്ചയുണ്ടാക്കാതെ അയാളെ അനുഗമിച്ചു.

അപ്രതീക്ഷിതമായി തന്റെ മുന്നിലെത്തിയ വിനുവേട്ടനെ കണ്ട് ശാലിനി അമ്പരന്നു.

"ശാലിനീ, താനെന്താണ് ഇങ്ങനെ തുറിച്ചു നോക്കുന്നത്? ഞാൻ വരില്ലെന്ന് താൻ കരുതിയോ?"

"ഇനി വരില്ലെന്നു തന്നെയാണ് ഞാൻ വിചാരിച്ചത്."

"ഇന്നു പോയാൽ പിന്നെ നാലു ദിവസങ്ങൾ കഴിഞ്ഞല്ലേ ഞാൻ വരികയുള്ളൂ. തന്നെ കാണാതെ പോകാൻ പറ്റുമോ?"

അവളുടെ മുഖത്തു പ്രകാശം പരക്കുന്നത് അയാൾ നോക്കി നിന്നു. പോക്കറ്റിൽ നിന്നും ഒരു മൊബൈൽ ഫോൺ എടുത്ത് ശാലിനിയുടെ നേർക്കു നീട്ടിക്കൊണ്ട് പറഞ്ഞു:

"ഇതാ, ഞാൻ ഇന്നലെ പറഞ്ഞ ഗിഫ്റ്റ്. പുതിയതാണ്. എല്ലാ കാര്യങ്ങളും അതിൽ സെറ്റ് ചെയ്തിട്ടുണ്ട്. എന്റെ നമ്പരും സേവ് ചെയ്തിട്ടുണ്ട്. ഞാൻ വിളിക്കുമ്പോൾ ഒക്കെ എടുത്ത് സംസാരിക്കണം, കേട്ടല്ലോ."

ആഗ്രഹിച്ചതു തന്നെ സമ്മാനമായി ലഭിച്ചതിൽ അവൾ സന്തോഷിച്ചു.

"താങ്ക്സ് വിനുവേട്ടാ... ഒരു മൊബൈൽ വാങ്ങണമെന്ന് ഒത്തിരി നാളുകൾ ആയി ആഗ്രഹിക്കുന്നതാണ്."

"ഇഷ്ടപ്പെട്ടോ? ഇതാ ചാർജ് ചെയ്യാനുള്ള ചാർജർ. ബാറ്ററി, ചാർജ് തീരുന്നതിനനുസരിച്ച് കുത്തിവയ്ക്കണം. അതൊക്കെ അറിയാമല്ലോ അല്ലേ?"

"അറിയാം. ഞാൻ ചെയ്തോളാം."

"എന്നാൽ ഞാൻ പോട്ടെ, ഓ.പി യിൽ നല്ലതിരക്കാണ്. നാളെ രാവിലെ ആറുമണിക്ക് പോകണം. രണ്ടു ദിവസത്തെ സെമിനാർ കഴിഞ്ഞ് വീട്ടിലേയ്ക്കും പോകും. ഞാൻ വിളിക്കാം. പോട്ടെ?"

"ശരി വിനുവേട്ടാ, ഞാൻ കാത്തിരിക്കും."

അയാൾ തന്റെ രണ്ടു കൈകൾ കൊണ്ടും അവളുടെ മുഖം പിടിച്ചുയർത്തി, കൂമ്പിയടഞ്ഞ ഇരുമിഴികളിലും മാറി മാറി ഉമ്മ വച്ചു.
വിറയാർന്ന അവളുടെ അധരങ്ങളിൽ അമർത്തി ചുംബിച്ചതിനു ശേഷം പറഞ്ഞു:

"ശരി, ഞാൻ പോകുന്നു. വിളിക്കാം. ഓ.കെ, ബൈ."

"ഓ.കെ വിനുവേട്ടാ, ബൈ."

ആരോ വേഗത്തിൽ നടന്ന് കോണിപ്പടികൾ ചാടിയിറങ്ങുന്ന ശബ്ദം കേട്ടു. ലിഫ്റ്റിലൂടെ താഴെയെത്തിയ ഡോക്ടർ അവിടെയെല്ലാം തിരഞ്ഞിട്ടും അതാരാണെന്ന് മനസ്സിലായില്ല.

'ശാലിനിയുമായുള്ള കൂടിക്കാഴ്ച മറ്റാരെങ്കിലും ഒളിഞ്ഞു നിന്നു വീക്ഷിച്ചതാവുമോ? ഗ്രീഷ്മയോ അവളുടെ സംഘത്തിലുള്ള മറ്റാരെങ്കിലുമോ ആയിരിക്കുമെങ്കിലോ?'

അതിനെപ്പറ്റി കൂടുതൽ ചിന്തിക്കാനൊന്നും അയാൾ മിനക്കെട്ടില്ല.


സമ്മാനമായി കിട്ടിയ മൊബൈൽ ഫോൺ തിരിച്ചും മറിച്ചും നോക്കി ശാലിനി, അതിന്റെ ഭംഗി ആസ്വദിച്ചുകൊണ്ടിരുന്നു.

'ഇന്നലെ അഞ്ജലി പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. ആവശ്യപ്പെടാതെ തന്നെ, തന്റെ മനസ്സറിഞ്ഞതുപോലെയുള്ള സമ്മാനം.'

നീല നിറത്തിലുള്ള സാംസങ് കമ്പനിയുടെ ഒരു സ്മാർട്ട്ഫോൺ. മനോഹരമായ ഒരു ബാക്ക് കവറും ഇട്ടിട്ടുണ്ട്. ആഹ്ലാദത്താൽ മതിമറന്ന നിമിഷങ്ങൾ!

അവൾ ഫോണും ചാർജും എല്ലാം ഭദ്രമായി ബാഗിനുളളിൽ വച്ചു.

അഞ്ജലിക്ക് നൈറ്റ് ഷിഫ്റ്റ് ആയിരുന്നതിനാൽ ശാലിനി എത്തിയപ്പോഴേക്കും അവൾ മുറിയിൽ നിന്നും പോയിക്കഴിഞ്ഞിരുന്നു.

കുളി കഴിഞ്ഞു വന്ന് ഫോൺ എടുത്ത് സ്വിച്ച് ഓൺ ചെയ്തു. ആദ്യമായി കിട്ടിയ സമ്മാനം അവൾ, തന്റെ ചുണ്ടോടു ചേർത്തുവച്ചു.

ഉപയോഗിക്കുന്ന രീതിയൊന്നും നന്നായി അറിയില്ല. അഞ്ജലിയോട് ചോദിച്ച് മനസ്സിലാക്കണമെന്നവൾ മനസ്സിൽ പറഞ്ഞു.

'വിനുവേട്ടൻ ഒന്നു വിളിച്ചിരുന്നെങ്കിൽ!'

ഫോണും പിടിച്ച്, കട്ടിലിൽ കിടന്നുകൊണ്ട് അവൾ തന്റെ മനോരാജ്യത്തിൽ മുഴുകി.

പെട്ടെന്ന് ഒരു പാട്ടിന്റെ വരികൾ ഒഴുകി വന്നു.

'പ്രണയിക്കുകയായിരുന്നു നാം
ഓരോരോ ജന്മങ്ങളിൽ;
പ്രണയിക്കയാണ് നമ്മൾ
ഇനിയും പിറക്കാത്ത ജന്മങ്ങളിൽ!'

തന്റെ കയ്യിലുള്ള ഫോണിൽ നിന്നാണ് പ്രണയ ഗാനം ഒഴുകി വരുന്നതെന്ന് മനസ്സിലായി. വിനുവേട്ടൻ വിളിക്കുകയാണ്. ഫോണിലെ പച്ച സിംബൽ തോണ്ടി അവൾ ചെവിയിൽ വച്ചു കൊണ്ട് ഹലോ പറഞ്ഞു.

"ശാലിനീ, ഇതു ഞാനാണ്. കാൾ എടുക്കാനൊക്കെ പഠിച്ചല്ലോ... താൻ തനിച്ചേ ഉള്ളോ? സംസാരിക്കാൻ പറ്റുമോ?"

"മുറിയിൽ ഞാൻ മാത്രമേയുള്ളൂ... അഞ്ജലിക്ക് നൈറ്റ് ഡ്യൂട്ടിയാണ്."

'അതു നന്നായി. ആരുടേയും ശല്യമില്ലാതെ നമുക്ക് സംസാരിക്കാമല്ലോ."

"ഫോണിൽ പാട്ടു കേട്ടപ്പോൾ വിനുവേട്ടൻ വിളിക്കുകയാണെന്ന് എനിക്ക് ആദ്യം മനസ്സിലായില്ല. അതുകൊണ്ടാണ് എടുക്കാൻ താമസിച്ചത്."

"അങ്ങനെ പതുക്കെ പതുക്കെ എല്ലാം പഠിക്കും."

"എന്നാലും ആഗ്രഹിച്ചത് തന്നെ സമ്മാനമായി കിട്ടിയതിൽ ഒത്തിരി ഒത്തിരി സന്തോഷമുണ്ട്. താങ്ക്യൂ വിനുവേട്ടാ..."

"എനിക്ക് താങ്ക്സ് ഒന്നും വേണ്ട."

"പിന്നെന്താണ് വേണ്ടത്?"

"അത് തനിക്ക് അറിയില്ലേ?"

"പറയാതെ ഞാനെങ്ങനെ അറിയും?"

"എന്നാൽ അറിയണ്ട."

"അയ്യോ, പിണങ്ങല്ലേ സാറേ..."

"ഞാൻ പിണങ്ങിയാൽ തനിക്കെന്താ?"

"എനിക്കൊന്നുമില്ല, എന്നാലും..."

"എന്നാലും...?"

"എനിക്ക് സങ്കടമാവും."

"എങ്കിൽ ഞാൻ പിണങ്ങാതിരിക്കാൻ താൻ നോക്കണം."

"മ്...നോക്കാം."

"ഭക്ഷണം കഴിച്ചോ?"

"ഇല്ല, കഴിക്കാൻ പോകണം."

"എങ്കിൽ പോയി കഴിച്ചിട്ടു വരൂ."

"വിനുവേട്ടൻ കഴിച്ചോ?"

"ഇല്ല, എട്ടു മണിയാവും."

"താൻ പോയി ഡിന്നർ കഴിച്ചിട്ടു വന്നിട്ട് എന്നെ വിളിക്ക്. അപ്പോഴേക്കും ഞാൻ അമ്മയെ ഒന്നു വിളിക്കട്ടെ."

"ശരി വിനുവേട്ടാ, ഞാൻ വന്നിട്ട് വിളിക്കാം."

വേഗം ഭക്ഷണം കഴിച്ചിട്ട് തിരിച്ചുവരുന്ന വഴിയിൽ ഗ്രീഷ്മയും നീതുവും ലിൻസിയും എതിരേ വരുന്നതു കണ്ട് ശാലിനി ഒതുങ്ങി നിന്നു.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ