ഭാഗം - 6
ഇതുവരെയുള്ള എല്ലാ കാര്യങ്ങളും അഞ്ജലിയോട് തുറന്നു പറഞ്ഞതിൽ അവളുടെ ഹൃദയം സന്തോഷിച്ചു. ഇത്രയും ആത്മബന്ധം ഉള്ള ഒരു കുട്ടുകാരിയെ കിട്ടിയതിൽ അവൾ അഭിമാനിക്കുകയും ചെയ്തു. ഏതു പ്രതിസന്ധിയിലും തനിക്കൊരു താങ്ങായി അഞ്ജലി കൂടെയുണ്ടാവുമല്ലോ എന്നവൾ ആശ്വസിച്ചു.
ഭക്ഷണം കഴിഞ്ഞുവന്ന് നാളത്തേക്കുള്ള യൂണിഫോം എല്ലാം തേച്ചു റെഡിയാക്കി വയ്ക്കുമ്പോൾ അഞ്ജലി പറഞ്ഞു:
"ശാലിനീ, ലൈറ്റൊക്കെ അണച്ചേക്കണേ. എനിക്കുറക്കം വരുന്നു."
"നീ ഉറങ്ങിക്കോളൂ... അല്പം കൂടി കഴിഞ്ഞേ ഞാൻ കിടക്കുന്നുള്ളൂ..."
"എടീ, നിന്റെ വിനുവേട്ടൻ നിന്നെ വിളിക്കാറുണ്ടോ?"
"അതിന് എനിക്ക് ഫോൺ ഇല്ലല്ലോ. ഉണ്ടായിരുന്നെങ്കിൽ വല്ലപ്പോഴുമൊക്കെ ഒന്നു വിളിച്ചു സംസാരിക്കാമായിരുന്നു. എടീ ഈ മൊബൈൽ ഫോണിനൊക്കെ എത്ര രൂപയാവും?"
"ഇനി അതിന്റെ കുറവും കൂടിയേ ഉള്ളൂ... അതൊന്നും വേണ്ടെടീ... അല്ലെങ്കിൽ തന്നെ പെണ്ണിനുറക്കമില്ല."
"എന്നെപ്പോലെയുള്ള സാമ്പത്തിക ബുദ്ധിമുട്ടൊന്നും നിനക്കില്ലല്ലോ. എന്നിട്ടും നീയെന്താണ് ഇതുവരെ ഒരു ഫോൺ മേടിക്കാത്തത്?"
"എടീ, നമ്മൾ ഇപ്പോഴും സ്റ്റുഡന്റ്സ് അല്ലേ? ഇവിടെ മൊബൈൽ ഫോണെന്നും അനുവദനീയവുമല്ലല്ലോ. അത്യാവശ്യത്തിന് വിളിക്കണമെങ്കിൽ മേട്രന്റെ മുറിയിൽ ഫോൺ ഉണ്ടല്ലോ. പിന്നെ, ഈ മൊബൈൽ ഫോണൊക്കെ ഓരോ കുരുക്കാണ്. അതുമൂലം എത്ര പെൺകുട്ടികളാണ് ഓരോരോ കെണിയിൽ അകപ്പെട്ട് ചതിക്കപ്പെടുന്നത്!"
"അതൊക്കെ ശരിയാണ്, എന്നാലും പ്രണയ ബന്ധത്തിൽ അകപ്പെടുമ്പോഴാണ് ഒരു ഫോണുണ്ടായിരുന്നെങ്കിൽ എന്നൊക്കെ ചിന്തിച്ചു പോകുന്നത്."
"നിന്റെ വിനുവേട്ടനോടു പറയെടീ, ഒരെണ്ണം വാങ്ങിത്തരാൻ."
"ഒന്നു പോടീ അവിടുന്ന്. ഞാനെങ്ങും പറയില്ല."
"എന്നാൽ വേണ്ട, നീ കിടന്നുറങ്ങാൻ നോക്ക്. ഗുഡ് നൈറ്റ്."
"ഗുഡ് നൈറ്റ്."
ലൈറ്റ് എല്ലാം അണച്ച് ശാലിനിയും കിടന്നെങ്കിലും അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. മനസ്സ് നിറച്ചും അവളുടെ വിനുവേട്ടനായിരുന്നു.
അടുത്ത ദിവസവും ഐ.സി.യു വിൽ തന്നെയായിരുന്നു ശാലിനിക്കു ഡ്യൂട്ടി. ഒരു രോഗി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അതിനാൽ അവളോടൊപ്പം മറ്റാരും തന്നെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല.
ഓവർ നൽകിയിട്ട് നൈറ്റ് ഷിഫ്റ്റിൽ ഉണ്ടായിരുന്ന സിസ്റ്റർ പോയ ഉടൻ തന്നെ, ഡോക്ടർ വിനോദ് റൗണ്ട്സിനു വന്നു.
"ഗുഡ് മോർണിംഗ് ശാലിനീ..."
"ഗുഡ് മോർണിംഗ് ഡോക്ടർ."
"താൻ പിന്നെയും മറന്നു."
"അതിന് നമ്മൾ ഡോക്ടറും നഴ്സും അല്ലേ, ഡോക്ടർ ഇപ്പോൾ രോഗിയെ നോക്കാൻ വന്നതല്ലേ?"
"ആശുപത്രിയിൽ എത്തിയയുടൻ ഇങ്ങോട്ടാണ് ആദ്യം വന്നത്. അതെന്തിനാണെന്നറിയില്ലേ?"
"അത് രോഗിയെ കാണാനല്ലേ? അല്ലാതെ എന്നെ കാണാനല്ലല്ലോ!"
"അതു ശരി, എങ്കിൽ രോഗിയെ കണ്ടിട്ടു പോക്കോളാം. ഫയൽ എവിടെ?"
ഒരു ചെറു ചിരിയോടെ രോഗിയുടെ ഫയൽ എടുത്ത് അവൾ ഡോക്ടറിന്റെ കയ്യിൽ കൊടുത്തു.
"ഇന്നലെ രാത്രിയിലെ റിപ്പോർട്ട് എവിടെ, വൈറ്റൽസ് ഒക്കെ നോർമൽ ആണോ?"
"ഇതാ ഡോക്ടർ, ബി.പി അല്പം കൂടുതലാണ്. രാത്രിയിൽ ആകെ അസ്വസ്ഥനായിരുന്നു എന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്റർ പറഞ്ഞു."
"മയങ്ങിക്കിടക്കുകയായിരുന്ന രോഗിയെ പരിശോധിച്ച്, കണ്ടീഷൻ എല്ലാം ഫയലിൽ റിക്കോർഡ് ചെയ്തു."
"അയാൾ ഉറങ്ങട്ടെ, ഉണർത്തണ്ട. മരുന്നൊക്കെ ഇന്നലത്തെപ്പോലെ തന്നെ തുടർന്നാൽ മതി."
"ശരി ഡോക്ടർ."
പോകാൻ തുടങ്ങിയ ഡോക്ടർ വിനോദ് അല്പം നടന്നിട്ട് തിരിഞ്ഞു നോക്കി. തന്നെത്തന്നെ നോക്കി നിൽക്കുന്ന ശാലിനിയെ നോക്കി പുഞ്ചിരിച്ചു.
"ഇന്ന് ഒ.പി യുണ്ട്, നല്ല തിരക്കുള്ള ദിവസം ആണ്. വാർഡുകളിൽ റാണ്ട്സിനും പോയിട്ടില്ല. ഞാൻ പൊക്കോട്ടെ."
പെട്ടെന്ന് അവളുടെ മുഖത്തെ ചിരി മാഞ്ഞു. വളരെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു:
"ശരി ഡോക്ടർ."
"ഇന്നലെ ഞാൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഓർമയുണ്ടല്ലോ, അല്ലേ?"
"ഉണ്ട്, വിനുവേട്ടാ.."
പുഞ്ചിരിച്ചുകൊണ്ട് ഇരുകൈകളും കൊണ്ട് അവളുടെ ചുമലിൽ പിടിച്ച് അയാൾക്ക് അഭിമുഖമായി ചേർത്തു നിർത്തി. താടി പിടിച്ചുയർത്തി, അവളുടെ നെറുകയിലും പാതിയടഞ്ഞ മിഴികളിലും മൃദുവായി ഉമ്മ വച്ചു.
തേൻ കിനിയുന്ന തുടുത്ത ചുണ്ടുകളിലും കവിളുകളിലും അമർത്തി ചുംബിച്ചു.
അവന്റെ കരവലയത്തിനുള്ളിൽ ഒതുങ്ങി നിന്ന അവളുടെ ചുടുനിശ്വാസം കവിളിൽ
പതിച്ചപ്പോൾ അയാളുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു. വികാരവായ്പ്പോടെ അയാൾ, അവളെ ആലിംഗനം ചെയ്തു.
"ശാലിനീ... എന്റെ പൊന്നേ..."
"വിനുവേട്ടാ... ഐ. ലവ്. യൂ..."
"ഐ. ലവ്. യൂ മോളേ..."
പരിസരം മറന്ന് പരസ്പരം പുണർന്നു നിന്ന അവരെ, കർട്ടന് പിറകിൽ നിന്ന് രണ്ടു കണ്ണുകൾ വീക്ഷിക്കുന്നത് ഇരുവരും അറിഞ്ഞിരുന്നില്ല.
ആരോ നടക്കുന്ന ശബ്ദം കാതിൽ പതിച്ചപ്പോൾ, ഡോക്ടർ വിനോദിന്റെ കരവലയം ഭേദിച്ച് അവൾ ലജ്ജിച്ചു തല താഴ്ത്തി നിന്നു.
"ഞാൻ പോട്ടെ, തനിക്ക് ഞാനൊരു ഗിഫ്റ്റ് വാങ്ങി വച്ചിട്ടുണ്ട്. നാളെ വരുമ്പോൾ തരാം. ഓ.കെ..."
യാത്ര പറഞ്ഞു നടന്നകന്ന വിനുവേട്ടനെ അല്പസമയം നോക്കി നിന്നിട്ട് അവൾ രോഗിയുടെ അരികിലേക്ക് പോയി. അവളുടെ സിരകളിൽ പറഞ്ഞറിയിക്കാനാവാത്ത ഒരാനന്ദം തിരതല്ലി.
മുകളിലത്തെ വാർഡിൽ നിന്നും വളരെ വെപ്രാളത്തോടെ കോണിപ്പടികൾ ചാടിയിറങ്ങി വരുന്ന നീതുവിനെ കണ്ട് ഗ്രീഷ്മ ചോദിച്ചു:
"എന്തുപറ്റി നീതു, വല്ല എമർജൻസിയും?"
"ഗ്രീഷ്മേ, ഞാൻ കണ്ടു, എല്ലാം ഞാൻ കണ്ടെടീ..."
"നീ എന്തു കണ്ടെന്നാണീ പറയുന്നത്, നന്നായി കിതയ്ക്കുന്നുണ്ടല്ലോ... വല്ല പ്രേതത്തിനേയും കണ്ടു പേടിച്ചോ?"
"അല്ലെടീ മണ്ടൂസേ... ഞങ്ങളുടെ വാർഡിലെ ഒരു രോഗി, ശ്വാസം എടുക്കാനാവാതെ ബുദ്ധിമുട്ടിയപ്പോൾ, ഡോക്ടർ വിനോദിനെ വിളിക്കാൻ ഐ. സി. യു വിൽ പോയ ഞാൻ കണ്ട കാഴ്ച! എന്റെ പൊന്നു മോളേ... അതൊന്നു കാണേണ്ടതു തന്നെയായിരുന്നു."
"ഡോക്ടർ അവിടെയുണ്ടെന്ന് നിനക്കറിയാമായിരുന്നോ?"
"ആശുപത്രിയിൽ എത്തിയ പാടേ അങ്ങോട്ടേയ്ക്കു പോകുന്നതു ഞാൻ കണ്ടിരുന്നു. അവൾക്ക് അവിടെയല്ലേ ഡ്യൂട്ടി?"
"എന്നിട്ട് അവിടെ ഡോക്ടർ ഉണ്ടായിരുന്നോ? നീ എന്താണ് കണ്ടത്?"
ഡോക്ടർ വിനോദിന്റേയും ശാലിനിയുടേയും പ്രണയ രംഗങ്ങൾ പൊടിപ്പും തൊങ്ങലും ചേർത്ത് നീതു, വിശദമായി ഗ്രീഷ്മയോട് വിവരിച്ചു.
"ആഹാ... അവിടം വരെയെത്തിയോ, ഡ്യൂട്ടിക്കിടയിൽ ഇങ്ങനെയൊക്കെ ചെയ്യാൻ അവർക്ക് നാണമില്ലേ? എന്തൊരു ധൈര്യം!
എടീ, എന്നാലും എനിക്ക് ആ രംഗങ്ങൾ ഒന്നു നേരിട്ട് കാണാൻ കഴിഞ്ഞില്ലല്ലോ."
"അവർ തമ്മിൽ നല്ല ചേർച്ചയാടീ..."
"അതു ശരി, ഇപ്പോൾ അങ്ങനെയായോ? നീയും അവരോടൊപ്പം ചേർന്നോ?
എന്തൊക്കെയാടീ നീ കണ്ടത്? അവർ നിന്നെ കണ്ടിരുന്നോ?"
"ആലിംഗനബദ്ധരായി നിൽക്കുന്ന രണ്ട് ഇണക്കിളികൾ. ചുംബനങ്ങൾ കൊണ്ട് അവളെ പൊതിയുന്ന കാമുകൻ. ഇക്കിളിപ്പെടുത്തുന്ന ശബ്ദങ്ങൾ. എയർ കണ്ടീഷന്റെ കുളിരുള്ള തണുപ്പിൽ മഞ്ഞ നിറത്തിലെ അരണ്ട വെളിച്ചത്തിൽ.... സുഖകരമായ നിമിഷങ്ങൾ പരസ്പരം പങ്കു വച്ചുകൊണ്ട് അങ്ങനെയങ്ങനെ...."
"മതിയെടീ നിന്റെ ഒടുക്കത്തെ വർണന, രംഗം കണ്ട് നീയും അങ്ങ് സുഖിച്ചെന്നു തോന്നുന്നല്ലോ."
"എന്റെ സ്ഥാനത്തു നീയാണെങ്കിലും നോക്കി നിന്നു പോകും."
"നിനക്ക് അതൊക്കെ നിന്റെ ഫോണിൽ പകർത്താമായിരുന്നില്ലേ?"
"അതിന് എന്റെ കൈവശം ഫോൺ ഉണ്ടായിരുന്നില്ല."
"ആ രംഗങ്ങൾ ഒപ്പിയെടുത്തിരുന്നെങ്കിൽ ഒരു കളി കളിക്കാമായിരുന്നു. നമ്മുടെ നായകനും നായികയും ഒന്നു ഫേമസ് ആയേനെ."
"എടീ, നമുക്ക് ഒരു കാര്യം ചെയ്താലോ?"
"എന്താണ് നീ ഉദ്ദേശിക്കുന്നത്?"
"എന്തായാലും നീ ദൃക്സാക്ഷിയാണല്ലോ, നമുക്ക് വാർഡ് ഇൻ ചാർജിനെ ചെന്നുകണ്ട് വിവരങ്ങൾ ധരിപ്പിച്ചാലോ?"
"അവർ അതൊന്നും വിശ്വസിക്കില്ല, അവളെപ്പറ്റി നമ്മൾ അപവാദം പറയുകയാണെന്നേ കരുതുകയുള്ളൂ..."
"അതും ശരിയാണ്. പിന്നെ എന്തു ചെയ്യും?"
"അതിനെപ്പറ്റി നമുക്ക് വൈകിട്ട് ആലോചിക്കാം. ഞാൻ പോകുന്നു, ആരെങ്കിലും കണ്ടാൽ നമ്മളെ തെറ്റിദ്ധരിക്കും."
"ശരിയെടീ, ഞാനും പോകുന്നു."
ഡോക്ടർ വിനോദിനും ശാലിനിക്കുമെതിരേ ഗൂഢാലോചനകൾ നടക്കുന്നതറിയാതെ രണ്ടുപേരും സ്വകാര്യ നിമിഷങ്ങളുടെ നിർവൃതിയിൽ കനവുകൾ നെയ്യുകയായിരുന്നു.
(തുടരും)