mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 5

ഗ്രീഷ്മയുടെ സംസാരം അരോചകമായി തോന്നിയ ഡോക്ടർ വിനോദ് മുഖത്ത് ഗൗരവഭാവം വരുത്തി ചോദിച്ചു:

ബെഡ് നമ്പർ നാലിലെ രോഗിക്ക് ഇന്നലെ ഞാൻ എഴുതിയ മരുന്ന് സ്റ്റാർട്ട് ചെയ്തിരുന്നോ?"

"ഇന്നലെ രാവിലെ തന്നെ ഒരു ഡോസ് കൊടുത്തു ഡോക്ടർ. അതു കഴിച്ച ശേഷം അയാൾ വൊമിറ്റ് ചെയ്തതിനാൽ തൽക്കാലം ആ മരുന്ന് സ്റ്റോപ്പു ചെയ്യാൻ ഡൂട്ടി ഡോക്ടർ പറഞ്ഞു. അതിനാൽ പിന്നെ കൊടുത്തില്ല"

ആ രോഗിയുടെ ഫയലും എടുത്തു കൊണ്ട് ഡോക്ടർ വിനോദ് ബെഡ്ഡിനരികിലേക്ക് നടന്നു

"എങ്ങനെയുണ്ട് ചേട്ടാ, ആശ്വാസം തോന്നുന്നുണ്ടോ?"

"ശ്വാസംമുട്ടലുണ്ട് ഡോക്ടർ, സംസാരിക്കുമ്പോൾ നല്ല കിതപ്പുണ്ട്. ഇന്നലെ ഒട്ടും ഉറങ്ങിയിട്ടില്ല."

രോഗിയെ കിടത്തി പരിശോധിച്ചതിനു ശേഷം പറഞ്ഞു:

"രണ്ടു ദിവസത്തിനുള്ളിൽ നല്ല വ്യത്യാസം ഉണ്ടാവും. ഒരു പുതിയ മരുന്നു കൂടി എഴുതിയിട്ടുണ്ട്. ഭക്ഷണമൊക്കെ കഴിക്കുന്നുണ്ടോ?"

"രാവിലെ ഒരു ദോശ കഴിച്ചു. ഇന്നലെ രണ്ടു നേരം അല്പം കഞ്ഞിയും കുടിച്ചു."

"വളരെ പ്രയാസപ്പെട്ടിട്ടാണ് എന്തെങ്കിലും കഴിക്കുന്നത്. നല്ല ക്ഷീണവും ഉണ്ട്."

കൂടെ നിന്നിരുന്ന അയാളുടെ ഭാര്യയുടെ ആവലാതി കേട്ട് ഡോക്ടർ പറഞ്ഞു:

"കുറച്ചു ദിവസം എടുക്കും. കഴിച്ചു കൂടാത്ത ആഹാരമൊക്കെ ഒഴിവാക്കണം. നമുക്കു നോക്കാം."

ഓരോ രോഗികളേയും പരിശോധിക്കുകയും അവരോട് കുശലാന്വേഷണം നടത്തുകയും ചെയ്യുന്ന ഡോക്ടർ വിനോദിനെ ഗ്രീഷ്മ ആരാധനയോടെ നോക്കി നിന്നു.

സ്ത്രീകളുടെ വാർഡിലെ റൗണ്ട്സും കഴിഞ്ഞാണ് ഐ.സി.യു വാർഡിലേക്ക് ലിഫ്റ്റ് കയറിയത്. 

ഒരു പുതിയ രോഗിയെക്കൂടി അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്ന് ഇന്നലെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന തന്റെ ജൂനിയർ ഡോക്ടർ സാം ജോൺ പറഞ്ഞിരുന്നു.

ശാലിനിയോടെപ്പം ഒരു മൂന്നാം വർഷ വിദ്യാർത്ഥിനി കൂടി അന്നു പകൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു.

ഡോക്ടർ വിനോദ് പുതിയ രോഗിയുടെ ഫയൽ എടുത്ത് വിശദമായി പഠിക്കുന്നതിനിടയിൽ ശാലിനിയോട് ചോദിച്ചു:

"താനെന്താണ് ഒന്നും മിണ്ടാത്തത്? എന്നോട് പിണക്കമൊന്നുമില്ലല്ലോ അല്ലേ."

സ്വരം താഴ്ത്തി വളരെ പതുക്കെയാണ് വിനോദ് ചോദിച്ചത്.

"ഇല്ല ഡോക്ടർ,"

"ഞാൻ ഇന്നലെ പറഞ്ഞത് മറന്നുപോയോ?

"എന്താണ് ഡോക്ടർ""

"ഈ ഡോക്ടർ എന്നുള്ള വിളി എനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല."

അതിന് മറുപടിയൊന്നും പറയാതെ ശാലിനി  ഊറിച്ചിരിച്ചു.

ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റേ കുട്ടി, അവരുടെ സംസാരം ശ്രദ്ധിക്കുകയും ഒളികണ്ണിട്ട് നോക്കുകയും ചെയ്തിരുന്നത് ഇരുവരും അറിഞ്ഞിരുന്നില്ല.

പരിശോധനകൾ കഴിഞ്ഞ് നിർദേശങ്ങൾ ഒക്കെ കൊടുത്തതിനു ശേഷം പുറത്തേക്കിറങ്ങിയ സോക്ടർ തിരികെ വന്ന് ശാലിനിയെ വിളിച്ചു.

"ശാലിനീ... ഒരു നിമിഷം."

"എന്താണ് ഡോക്ടർ?"

"ഇനി എന്നാണ് തനിക്ക് നൈറ്റ് ഡ്യൂട്ടി വരുന്നത്?"

"അറിയില്ല ഡോക്ടർ, എന്തിനാണ്?"

"വെറുതേ ചോദിച്ചതാണ്. ഇന്നലെ എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ശാലിനിക്കോ?"

ഒരു കുസൃതിച്ചിരിയോടെ വിനോദ് ചോദിച്ചു.

"ഞാൻ നന്നായി ഉറങ്ങി."

അവളുടെ ചുണ്ടിലും ഒരു ഗൂഢ മന്ദസ്മിതം നിറഞ്ഞു നിന്നു.

"ഒരു കാര്യം കൂടി പറയാനുണ്ടായിരുന്നു"

"എന്താണ് ഡോക്ടർ?"

"അടുത്ത ആഴ്ചയിൽ രണ്ടുദിവസത്തെ സെമിനാർ ഉണ്ട്. വ്യാഴവും വെള്ളിയും സെമിനാറു കഴിഞ്ഞ് വീട്ടിൽ പോകും. പിന്നെ തിങ്കളാഴ്ച രാവിലെയുള്ള ഡ്യൂട്ടിക്കേ വരികയുള്ളൂ."

"ശരി ഡോക്ടർ, ഞാൻ കാത്തിരിക്കും."

"ഞാൻ പറഞ്ഞിട്ടുള്ളത് താൻ മറന്നുവോ?"

ആരെങ്കിലും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് നാലുപാടും ഒന്നു നോക്കിയിട്ട് വളരെ പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു:

"ശരി വിനുവേട്ടാ..."

"ഓ... ആശ്വാസമായി, അപ്പോൾ അല്പം അനുസരണാശീലമൊക്കെ ഉണ്ടെന്ന് മനസ്സിലായി."

മറുപടിയായി അവൾ പുഞ്ചിരിച്ചു.

അന്നത്തെ ഡ്യൂട്ടി കഴിഞ്ഞ് മുറിയിലെത്തിയപ്പോൾ അഞ്ജലി ചോദിച്ചു:

"നീയെന്താടീ താമസിച്ചത്?"

"ഞാൻ വരുന്ന വഴിക്ക് അലീനയെ കണ്ടു. അവളുമായി അല്പനേരം സംസാരിച്ചു നിന്നു."

"അവൾ എന്താണ് പറഞ്ഞത്? അവളെ സൂക്ഷിക്കണം, അവളും ഗ്രീഷ്മയുടെ സംഘത്തിലുള്ള ആൾ ആണ്."

"ഏയ്, അവൾക്കെന്നെ ഇഷ്ടമാണ്. നിങ്ങൾ ഒരു നാട്ടിൽ നിന്നും വന്നവരല്ലേ? പ്ലസ് ടു വിന് പഠിക്കുമ്പോൾ നിങ്ങൾ ഒരു സ്കൂളിലായിരുന്നു എന്നു പറഞ്ഞു." 

"മ്...വേറെയെന്തൊക്കെ പറഞ്ഞു?"

"ഗ്രീഷ്മയുടേയും നീതുവിന്റേയും സ്വഭാവം ഒന്നും അവൾക്കിഷ്ടമല്ലെന്നു പറഞ്ഞു. ലിൻസി വലിയ കുഴപ്പമില്ല, എങ്കിലും ചാരപ്പണിക്കു കേമത്തിയാണെന്നാണ് അവൾ പറയുന്നത്."

"ശരിയാണ്, നാളെ എനിക്കും ലിൻസിക്കും ഒരേ വാർഡിലാണ് ഡ്യൂട്ടി."

"എന്നെപ്പറ്റി എന്തെങ്കിലും ചോദിച്ചാൽ അറിയില്ലെന്നു പറഞ്ഞാൽ മതി."

"ഞാൻ നിന്നെപ്പറ്റി ഒന്നും പറയാൻ പോകുന്നില്ല. ഗ്രീഷ്മയുടെ കലാപരിപാടികളൊക്കെ ഒന്ന് ചോദിച്ചറിയണം."

"അതൊക്കെ അവൾ പറയുമോന്ന് എനിക്കു സംശയമാണ്."

"പറയുന്നെങ്കിൽ പറയട്ടെ, എന്തായാലും ചോദിക്കണം. അവളെ ഒന്നു സോപ്പിട്ടാൽ ചിലപ്പോൾ പറഞ്ഞേക്കും."

"അഞ്ജലീ, കഴിഞ്ഞ നൈറ്റ് ഡ്യൂട്ടിക്കിടയിൽ ഡോക്ടർ വിനോദ് എന്നെക്കാണാൻ വന്നിരുന്നു."

"എന്നിട്ടു നീ ഇതുവരെ പറഞ്ഞില്ലല്ലോ! ഡോക്ടറിനും അന്ന് നൈറ്റ് ഷിഫ്റ്റ് ആയിരുന്നല്ലോ. എന്തിനാണ് കാണാൻ വന്നത്?"

"നീയെന്നോടു ദേഷ്യപ്പെടരുത്, എല്ലാം ഞാൻ പറയാം."

അന്നു രാത്രിയിൽ നടന്നതെല്ലാം വിശദമായിത്തന്നെ ശാലിനി, തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയോട് പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞ് എന്തു പറയണമെന്നറിയാതെ അഞ്ജലി കുറച്ചുനേരം മൗനം പാലിച്ചു.

"അഞ്ജലീ, നീയെന്താടീ ഒന്നും മിണ്ടാത്തത്? എന്തെങ്കിലും ഒന്നു പറയൂ, എനിക്കു ശ്വാസം മുട്ടുന്നു."

അഞ്ജലി ഉറക്കെച്ചിരിച്ചു കൊണ്ട് കട്ടിലിൽ എഴുന്നേറ്റിരുന്നു.

"എനിക്കറിയാമായിരുന്നു, ഇത് ഇങ്ങനെതന്നെ ആയിത്തീരുമെന്ന്. ഏതായാലും ഇനി ഈ വഴിയിൽത്തന്നെ മുന്നോട്ടു സഞ്ചരിക്കുന്നതായിരിക്കും നിനക്കു നല്ലത്. ഇതൊക്കെ അറിയുമ്പോൾ നിന്റെ ശത്രുക്കളൊക്കെ പുതിയ കളികളുമായി രംഗത്തിറങ്ങിയേക്കും. 

എടീ, നീ ഇനി വളരെ സൂക്ഷിക്കണം. ആരേയും കണ്ണടച്ചു വിശ്വസിക്കരുത്. ഇനി എന്തൊക്കെ സംഭവിക്കുമെന്നാർക്കറിയാം! എന്റെ കൃഷ്ണാ, ഇവളെ കാത്തോളണേ..."

"എനിക്കു നല്ല പേടിയുണ്ട്. ഞാനെത്ര മാത്രം ഒഴിഞ്ഞു മാറിയതാണെന്ന് നിനക്കറിയാമല്ലോ. എന്തൊക്കെ പറഞ്ഞിട്ടും വിനുവേട്ടൻ പിൻമാറുന്ന ലക്ഷണമില്ലെന്ന് മനസ്സിലായപ്പോഴാണ് എന്റെ മനസ്സും അറിയാതെ വിനുവേട്ടനിലേയ്ക്ക് ചാഞ്ഞത്."

"വിനുവേട്ടനോ, അമ്പടി കള്ളീ... അങ്ങനെ വിളിക്കാൻ തക്ക ബന്ധം ഒക്കെ ആയോ?"

"എന്റെ ഭാഗത്തു നിന്നും എല്ലാം വളരെ പെട്ടെന്നായിരുന്നു. ഇങ്ങനെ വിളിക്കണമെന്ന് കുറേ പ്രാവശ്യം എന്നോടാവശ്യപ്പെട്ടു. ഞാൻ അതു അനുസരിച്ചെന്നേയുള്ളൂ."

"ചതിക്കാനൊന്നും അല്ലല്ലോ, അല്ലേടീ?"

"ഏയ്, അങ്ങനെയൊന്നും എനിക്ക് തോന്നുന്നില്ല. ഇത്രയും കാലം ആർക്കും പിടി കൊടുക്കാതെ, ഇപ്പോൾ എന്നോട് തോന്നിയ അനുരാഗം ആത്മാർത്ഥത നിറഞ്ഞതാണെന്നാണ് തോന്നുന്നത്."

"എന്നാലും എത്രയോ ലേഡീ ഡോക്ടേർസ് പോലും കൊതിക്കുന്ന സൗഭാഗ്യം വെറും ഒരു അത്തപ്പാടി നഴ്സിന് ലഭിക്കുകയെന്നുവച്ചാൽ..

ആലോചിക്കുമ്പോൾ എന്തോ ഒരു പന്തികേടു പോലെ..."

"എടീ, ഞാനും ഇങ്ങനെയൊക്കെ ചിന്തിച്ചതാണ്. എന്നെ ഇഷ്ടപ്പെടാൻ വിനുവേട്ടന് എന്തെങ്കിലും  കാരണം കാണുമായിരിക്കും."

"നീ ഇതുവരെ ചോദിച്ചില്ലേ?"

"ഇല്ലെടീ, ഇനി ഒരവസരം കിട്ടുമ്പോൾ ചോദിക്കണം. നാളെയും മറ്റന്നാളും നല്ല തിരക്കായിരിക്കും. അതു കഴിഞ്ഞാൽപ്പിന്നെ അടുത്ത തിങ്കളാഴ്ചയേ തമ്മിൽ കാണുകയുള്ളൂ..."

"അതെന്താടീ, ഡോക്ടർ അവധിയാണോ?"

"രണ്ടു ദിവസങ്ങളിൽ സെമിനാറിനു പോകും. അതു കഴിഞ്ഞ് വീട്ടിൽ പോയിട്ടേ വരികയുള്ളൂ എന്നാണ് പറഞ്ഞത്."

"ശാലിനീ, ഈ കണ്ടുമുട്ടലും ചുറ്റിക്കളിയും ഒക്കെ പരമരഹസ്യമായിരിക്കണം. ആരുടേയും രക്തം തിളയ്ക്കാൻ ഇടയാവരുത്."

"അതിന് ഞാൻ മാത്രം വിചാരിച്ചാൽ മതിയോ? കഴിയുന്നതും ഞാൻ ശ്രദ്ധിച്ചോളാം."

"ശരി, നീ പോയി കുളിച്ചിട്ടു വരൂ... നമുക്കു ഭക്ഷണം കഴിക്കാൻ പോകാം. 

"ഏഴുമണിയല്ലേ ആയുള്ളൂ, ഇപ്പോഴേ പോകണോ?"

"എനിക്കു നന്നായി വിശക്കുന്നുണ്ട്. നിനക്കിനി ഒന്നും കഴിച്ചില്ലെങ്കിലും പ്രശ്നമില്ലല്ലോ അല്ലേ?"

"നീ പോടീ കളിയാക്കാതെ, ഞാൻ പെട്ടെന്ന് റെഡിയായിട്ടു വരാം. ഏഴരയ്ക്കല്ലേ മെസ്സ് തുടങ്ങുന്നത്?"

"അതേ.."

തണുത്ത വെള്ളം ശരീരത്തിൽ വീണപ്പോൾ അവളുടെ മനസ്സും കുളിരണിഞ്ഞു.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ