ഭാഗം 38
മരുന്നിന്റെ കുറിപ്പുമായി അലക്സിനോടൊപ്പം ഐ.സി.യുവിന്റെ പുറത്തിറങ്ങിയപ്പോൾ ചെറിയാച്ചൻ പറഞ്ഞു: "എടാ, ഞാൻ മുറിയിൽ പോയി വണ്ടിയുടെ താക്കോൽ എടുത്തുകൊണ്ടുവരട്ടെ, നീ വരുന്നുണ്ടോ അതോ പോകുകയാണോ?"
"എന്റെ വണ്ടിയിൽ കയറൂ, നമുക്ക് പോയി വാങ്ങിയിട്ട് വരാം. സന്ധ്യ കഴിഞ്ഞില്ലേ, കടയൊക്കെ കണ്ടുപിടിക്കാൻ അച്ചായൻ പ്രയാസപ്പെടും."
"അതല്ല, നിന്നെ ബുദ്ധിമുട്ടിപ്പിക്കേണ്ടെന്ന് ഞാൻ കരുതി."
"ഓ... ഇതൊന്നും ഒരു ബുദ്ധിമുട്ടായി ഞാൻ കാണുന്നില്ല. ഒരു ജീവൻ രക്ഷപ്പെടുത്താൻ വേണ്ടിയല്ലേ? എത്രയും വേഗം ഗ്രീഷ്മ പഴയതു പോലെ ആയാൽ മതിയായിരുന്നു."
പത്തുമിനിട്ടിനുള്ളിൽ അവർ ഫാർമസിയിൽ എത്തി. മരുന്നിന്റെ കുറിപ്പ് കൊടുത്തിട്ട് കാത്തു നിന്നു.
"ഈ മരുന്ന് ഇവിടെയുണ്ട്, പക്ഷേ അല്പം വിലക്കൂടുതലാണ്. എടുക്കട്ടെ?"
"എടുത്തോളൂ... എത്രയും പെട്ടെന്ന് അതവിടെ എത്തിക്കാനാനുള്ളതാണ്."
"അച്ചായന്റെ കയ്യിൽ പൈസയുണ്ടോ?"
"ഭാഗ്യത്തിന് ഞാൻ പേഴ്സ് എടുത്തിട്ടുണ്ട്."
"ഇതാ ബിൽ, പൈസ അവിടെ കൗണ്ടറിൽ അടച്ചിട്ടു വരൂ."
"ശരി."
ബില്ല് വാങ്ങി അലക്സ് വായിച്ചു.
"രണ്ടായിരം രൂപ."
"സാരമില്ലെടാ, എനിക്കുള്ളതിന്റെയെല്ലാം ഒരേ ഒരവകാശിയാണ് അവിടെ കണ്ണാടിമുറിക്കുള്ളിൽ സ്വന്തം ജീവനുമായി മല്ലടിച്ചു കൊണ്ടിരിക്കുന്നത്."
"മ്..."
മരുന്നുമായി തിരിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ അലക്സ് ചോദിച്ചു:
"ഞാനിനി പൊക്കോട്ടേ അച്ചായാ? നേരം
ഒരുപാടായി. നാളെ വരാം. നാളെ എനിക്ക് കോടതിയിൽ പോകാനുണ്ട്. വരുമ്പോൾ വൈകും."
"ശരിയെടാ, സൗകര്യം പോലെ വന്നാൽ മതി. ഞാനീ മരുന്ന് കൊണ്ടുപോയി കൊടുക്കട്ടെ."
"ആയിക്കോട്ടെ."
വിറയ്ക്കുന്ന കൈകളോടെ, മരുന്ന് നഴ്സിനെ ഏൽപ്പിക്കുമ്പോൾ മനസ്സിൽ ഒരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ...
'എന്റെ തമ്പുരാനേ, ഞങ്ങടെ കൊച്ചിനെ ഞങ്ങൾക്ക് തിരിച്ചു തരണേ...'
ചെറിയാച്ചൻ തിരികെ മുറിയിൽ എത്തിയപ്പോൾ കഴിക്കുവാനുള്ള ഭക്ഷണം കൊണ്ടുവച്ചത്, അതേപടി തന്നെ ഇരിക്കുന്നുണ്ടായിരുന്നു.
"നീയെന്താടി മോളിക്കുട്ടീ, ഒന്നും കഴിക്കാതിരുന്നത്?"
"നിങ്ങളും കൂടി വരട്ടെയെന്ന് വിചാരിച്ചു. അവർ പറഞ്ഞ മരുന്ന് വാങ്ങിക്കൊടുത്തോ?
"ടൗണിൽ പോയി വാങ്ങിക്കൊണ്ടുവന്ന് അവിടെ കൊടുത്തു. അലക്സിന്റെ വണ്ടിയിലാണ് പോയത്."
"അതേതായാലും നന്നായി."
നീതുവും അഞ്ജലിയും നൈറ്റ്ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് തിരിച്ചു പോകുമ്പോൾ, വണ്ടി പാർക്ക്ചെയ്തിട്ട് നടന്നുവരുന്ന ഡോക്ടർ വിനോദിനെ കണ്ടു.
"ഗുഡ്മോർണിംഗ് ഡോക്ടർ."
"ഗുഡ്മോർണിംഗ്, എന്തൊക്കെയുണ്ട്
വിശേഷങ്ങൾ?"
"ഗ്രീഷ്മയ്ക്ക് അപകടം പറ്റിയ കാര്യം ഡോക്ടർ അറിഞ്ഞിരുന്നോ?"
"ഞാൻ അറിഞ്ഞിരുന്നു. ഇപ്പോൾ എങ്ങനെയുണ്ട്?"
"ഇപ്പോഴും അബോധാവസ്ഥയിലാണ്. ഇന്നലെ ഒരു സർജറിയൊക്കെ കഴിഞ്ഞെങ്കിലും കണ്ടീഷൻ ഗുരുതരമായിത്തന്നെ തുടരുകയാണ്. അവൾക്കൊന്നും സംഭവിക്കാതിരുന്നാൽ മതിയായിരുന്നു."
"ഗ്രീഷ്മയ്ക്ക് അപകടം പറ്റിയത് എങ്ങനെയായിരുന്നു?
"ശരിക്കും എന്താണ് സംഭവിച്ചത് എന്നറിയില്ല. കറണ്ട് പോയ സമയത്ത് ബോധമില്ലാതെ കുളിമുറിയിൽ വീണുകിടക്കുന്നതാണ് ഞാൻ കണ്ടത്."
"മ്...എന്നിട്ടെന്താണ് ഇവിടെ കൊണ്ടു വരാതിരുന്നത്?"
"ന്യൂറോളജി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ അതാണല്ലോ."
"ഏതായാലും ഞാൻ അന്വേഷിക്കാം. അവിടുത്തെ ന്യൂറോ സർജനെ എനിക്കറിയാം."
"താങ്ക്യൂ ഡോക്ടർ."
"നിങ്ങളുടെ എക്സാം എന്നാണ്?"
"ഇനി ഒരു മാസം കൂടിയുണ്ട്. രണ്ടാഴ്ച കഴിഞ്ഞാൽ സ്റ്റഡിലീവും തുടങ്ങും."
"ശാലിനിയും ഗ്രീഷ്മയും ഫൈനൽ പരീക്ഷ എഴുതാനില്ലല്ലോ എന്നോർക്കുമ്പോൾ നല്ല വിഷമമുണ്ട്.. അലീന അതിനുമുൻപ് തിരിച്ചു വരുമോയെന്നും അറിയില്ല."
"അലീനയോ, ആ കുട്ടി എവിടെപ്പോയി? ഇന്നലെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നല്ലോ."
"കുറച്ചു നാളുകളായി അവളിൽ പ്രകടമായ മാറ്റങ്ങൾ കണ്ടുതുടങ്ങി. ശാലിനിയുടെ ഭാവങ്ങളും പെരുമാറ്റരീതികളുമൊക്കെ അവൾ അനുകരിച്ചുകൊണ്ടിരുന്നു. ഓരോ ദിവസങ്ങളിലും ഓരോ രീതിയിലുള്ള പ്രശ്നങ്ങൾ അവൾ ഹോസ്റ്റലിൽ ഉണ്ടാക്കിക്കൊണ്ടിരുന്നു. പല രാത്രികളിലും പ്രതികാരദാഹിയെപ്പോലെ, ഗ്രീഷ്മയെ കൊല്ലാൻ അവൾ ശ്രമിക്കുകയും ചെയ്തു."
"എന്നിട്ട്?"
"അവളുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി അവരോടൊപ്പം ഇന്നലെ അവളെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. ഒരു നല്ല സൈക്യാട്രിസ്റ്റിനെ കാണിക്കാനും മേട്ടൻ പറഞ്ഞു. ചികിത്സ കഴിഞ്ഞ് പരീക്ഷയ്ക്ക് മുൻപ് വരുമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു."
"ഇങ്ങനെയൊക്കെയുള്ള സംഭവങ്ങൾ ഉണ്ടായിട്ട് പോലീസിനെ അറിയിച്ചിരുന്നോ?"
"അരുൺ സാറിനോട് പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ, രണ്ടു ദിവസങ്ങൾക്കു മുൻപ് അദ്ദേഹത്തിനും അപകടമുണ്ടായി."
"ഇൻസ്പെക്ടർക്ക് എന്തു പറ്റി?"
"എല്ലാ വിവരങ്ങളും അറിഞ്ഞതിനുശേഷം ഹോസ്‌റ്റലിൽ നിന്നും തിരിച്ചുപോകുന്ന വഴിയിൽ അദ്ദേഹത്തിന്റെ വണ്ടി ഒരു കാരണവുമില്ലാതെ മതിലിൽ ചെന്നിടിച്ചു."
"ആരോ മന:പൂർവം ചെയ്യിക്കുന്നതു പോലെ തോന്നി."
അഞ്ജലിയെ പിൻതാങ്ങി നീതു പറഞ്ഞു.
"എന്നിട്ട് ഇൻസ്പെക്ടറിന് എന്തെങ്കിലും പറ്റിയോ?"
"ഗുരുതരമായ പരുക്കുകൾ ഒന്നുമില്ല. അദ്ദേഹവും അതേ ആശുപത്രിയിൽത്തന്നെ അഡ്മിറ്റാണ്."
"ഡോക്ടർ സൂക്ഷിക്കണം, ശാലിനിയുടെ ആത്മാവ് ഇവിടെയൊക്കെ കറങ്ങി നടക്കുന്നുണ്ടെന്നാണ് സംസാരം."
"നടക്കട്ടെ, നമുക്ക് നോക്കാം..."
"ശരി ഡോക്ടർ, ഞങ്ങൾ പോകുന്നു."
നീതുവും അഞ്ജലിയും പറഞ്ഞ കാര്യങ്ങൾ ഡോക്ടർ വിനോദിനെ ചിന്താകുലനാക്കി.
അലീന പോയെന്ന് കേട്ടപ്പോൾ ഉള്ളിന്റെയുളളിൽ ആശ്വാസം തോന്നി. ഡോക്ടർ സാം അവധിയെടുത്തതിനാൽ വാർഡിലും ഐ.സി.യു വിലുമെല്ലാം വിനോദിന് റൗണ്ട്സ് എടുക്കണമായിരുന്നു. ഇന്നലത്തെ അനുഭവം ഇന്നുണ്ടാവില്ലല്ലോ എന്നോർത്ത് അയാൾ സമാധാനിക്കുകയും ചെയ്തു.
കണ്ണാടിയിൽക്കൂടി ഒരനക്കവുമില്ലാതെ കിടക്കുന്ന മകളെ നോക്കിക്കൊണ്ടു നിന്ന ഗ്രീഷ്മയുടെ പപ്പയുടേയും മമ്മിയുടേയും കണ്ണുകൾ നിറഞ്ഞൊഴുകി. പ്രാർത്ഥനകളും നെടുവീർപ്പുകളുമായി അവർ സമയം തള്ളിനീക്കി.
പരിശോധനയ്ക്കായി ഡോക്ടർ എത്തിയപ്പോൾ അരുൺ ചോദിച്ചു:
"എനിക്കിന്ന് പോകാമല്ലോ അല്ലേ?"
"ഇപ്പോൾ പ്രശ്നമൊന്നുമില്ലല്ലോ അല്ലേ?"
"ഇല്ല ഡോക്ടർ, കുഴപ്പമൊന്നുമില്ല."
"എങ്കിൽ ഡിസ്ചാർജ് എഴുതിയേക്കാം. ഫോർമാലിറ്റീസ് ഒക്കെ സിസ്റ്റർ പറയും."
"താങ്ക്യൂ ഡോക്ടർ."
ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ, ഒരു നഴ്സ് ബില്ലുമായെത്തി.
"ബില്ലടച്ചിട്ടു വരുമ്പോൾ മറ്റു പേപ്പറുകളൊക്കെ തരാം."
"ശരി സിസ്റ്റർ."
ബില്ല് വാങ്ങി അരുൺ വായിച്ചു.
"എല്ലാം കൂടി ഇരുപതിനായിരം രൂപയായി. നീ പോയി അടച്ചിട്ടു വരൂ..."
"എന്റെ ബാഗിൽ ആകെ പതിനായിരം രൂപയേ ഉള്ളൂ... എന്തു ചെയ്യും?"
"നിന്റെ ബാങ്കിലെ കാർഡ് ഇല്ലേ? അത് കൊടുത്തു സെറ്റിൽ ചെയ്യൂ.."
"ഓ.കെ, ഞാൻ പോയിട്ട് വരാം. എങ്ങനെയാണ് നമ്മൾ പോവുക, ടാക്സി വിളിക്കണ്ടേ?"
"അത് വിളിക്കാം, നീ പോയിട്ടു വരൂ.''
അവൾ പോയതിനു ശേഷം പരിചയമുള്ള ഒരു ടാക്സിക്കാരനെ വിളിച്ച് അരുൺ ഏർപ്പാടാക്കി.
ഷീലയേയും മകളേയും കൂട്ടി ചെറിയാച്ചന്റെ മുറിയിൽ ചെന്നു.
"ആഹാ... അരുൺസാറോ? എല്ലാവരും ഉണ്ടല്ലോ."
"ഇതെന്റെ ഭാര്യയും മകളുമാണ്."
"മനസ്സിലായി. മോളിക്കുട്ടീ, നീ ഓർക്കുന്നില്ലേ? അലക്സിനോടൊപ്പം അന്ന് വീട്ടിൽ വന്ന അരുൺസാറാണ്."
"എനിക്ക് മനസ്സിലായി. ഇരിക്കൂ.''
"വേണ്ട ആന്റീ, എന്നെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ഞങ്ങൾ വീട്ടിലേക്ക് പോകാൻ തുടങ്ങുകയാണ്. നിങ്ങളെ കണ്ട് പറഞ്ഞിട്ടു പോകാമെന്ന് കരുതി."
"ഉം..."
"പരിചയപ്പെട്ടതിൽ സന്തോഷം. മോൾക്കിപ്പോൾ എങ്ങനെയുണ്ട്?"
"ഒന്നും പറയാറായിട്ടില്ല."
"മകൾ വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ?"
"ആയിക്കോട്ടെ."
അരമണിക്കൂറിനകം സാധനങ്ങളുമായി താഴെ യെത്തിയ അവരെ കാത്ത് ടാക്സി ഡ്രൈവർ പുറത്തുതന്നെ നിൽക്കുന്നുണ്ടായിരുന്നു.
"താൻ വന്നിട്ട് കുറേ നേരമായോ?"
"ഇല്ല സാർ, വന്നിട്ട് പത്തുമിനിറ്റായി."
"ശരി, എങ്കിൽ പോകാം."
സാധനങ്ങൾ വാങ്ങി കാറിന്റെ ഡിക്കിയിൽ വച്ചിട്ട് അയാൾ വണ്ടി സ്റ്റാർട്ടുചെയ്തു.
"ഇച്ചായാ, നമ്മൾ പോവുകയാണെന്ന് അലക്സ് സാറിനെ വിളിച്ചു പറഞ്ഞില്ലല്ലോ." ഷീല സാമാന്യ മര്യാദയോടെ ചോദിച്ചു.
"സാറിനിന്ന് കേസും കോടതിയുമൊക്കെയായി നല്ല തിരക്കാണ്. വീട്ടിലെത്തിയിട്ട് സാവധാനം വിളിച്ചു പറയാം."
"ശരി."
അവർ കയറിയ ടാക്സികാർ ആശുപത്രിയുടെ ഗേറ്റ് കടന്ന് അരുണിന്റെ വീട് ലക്ഷ്യമാക്കി നീങ്ങി.
(തുടരും)