mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 18

"ആഹാ... പറഞ്ഞ സമയത്തിനു തന്നെ നീ എത്തിയല്ലോ, ഞങ്ങൾ കാത്തിരിക്കുകയായിരുന്നു."

വെറ്റിലക്കറ പുരണ്ട പല്ലുകൾ കാട്ടി വെളുക്കെ ചിരിച്ചു കൊണ്ട് ചെറിയാച്ചൻ മുറ്റത്തേയ്ക്കിറങ്ങി വന്നു.

"അച്ചായാ, ഇത് എന്റെ സുഹൃത്ത് അരുൺ പോൾ. എസ്.ഐ ആണ്."

"നമസ്കാരം, എന്നെപ്പറ്റിയൊക്കെ ഇവൻ പറഞ്ഞിട്ടുണ്ടല്ലോ അല്ലേ?"

"സാർ എല്ലാം പറഞ്ഞിട്ടുണ്ട്. ഈ കാണുന്നതൊക്കെ അച്ചായന്റെ എസ്റ്റേറ്റാണോ?"

"വലതു വശത്തു കാണുന്നതൊക്കെ എന്റെ തോട്ടങ്ങൾ ആണ്. ഇതുകൂടാതെ അല്പം ദൂരെയായി മുപ്പതു ഏക്കർ വീതമുള്ള രണ്ടു തോട്ടങ്ങൾ കൂടിയുണ്ട്. ഞാനൊരു പാവമാണേ..."

"വെറും പാവമല്ല, എസ്റ്റേറ്റുടമയായ ഒരു പാവം മുതലാളി!"

എല്ലാവരും പൊട്ടിച്ചിരിച്ചു കൊണ്ട് അകത്തേയ്ക്കുകയറി.

ആനക്കൊമ്പുകളും തടി കൊണ്ടുണ്ടാക്കിയ ആനകളും മാനിന്റെ തലകളുമൊക്കെയായി പ്രൗഢ ഗംഭീരമായി അലങ്കരിച്ചിരിക്കുന്ന വിശാലമായ സ്വീകരണമുറിയുടെ ഭിത്തികളിൽ അരുണിന്റെ കണ്ണുകൾ ഉടക്കി നിന്നു. വേട്ടയ്ക്കുപയോഗിക്കുന്ന വലിയൊരു തോക്ക് ഉറയിലിട്ട് തൂക്കിയിട്ടിരിക്കുന്നത് കണ്ട് അരുൺ ചോദിച്ചു:

"ആഹാ... മൃഗങ്ങളെയൊക്കെ വെടിവയ്ക്കാറുണ്ടോ?"

"ഓ... അങ്ങനെ പതിവൊന്നുമില്ല, എന്റെ സുഹൃത്തിന്റെ കൂടെ വല്ലപ്പോഴെങ്ങാനും ഒന്നിറങ്ങും."

"അച്ചായൻ ആളൊരു പുലിയാണല്ലോ!"

"അയ്യോ അങ്ങനെയൊന്നുമില്ല, ഞാനൊരു പാവമാണേ..."

"അന്നാമ്മേ... എടീ ഇങ്ങോട്ടൊന്നു വന്നേ, ആരൊക്കെയാ ഈ വന്നിരുക്കുന്നതെന്ന് നോക്കിക്കേ..."

ചെറിയാച്ചൻ അടുക്കളഭാഗത്തേയ്ക്കു നോക്കി നീട്ടി വിളിച്ചു.

സാരിയുടെ തുമ്പിൽ കയ്യും തുടച്ചുകൊണ്ട് അമ്പതു വയസ്സിനു താഴെ പ്രായം തോന്നിക്കുന്ന വെളുത്ത് സുന്ദരിയായ ഒരു സ്ത്രീ ഇറങ്ങിവന്നു.

"അന്നാമ്മച്ചേടത്തിയേ സുഖമാണോ, എന്തൊക്കയാണ് വിശേഷങ്ങൾ?"

"സുഖമാണോന്നു ചോദിച്ചാൽ, ഇതിയാന്റെ കൂടെയുള്ള ജീവിതമല്ലേ ആന്റോയേ... ഇങ്ങനെയൊക്കെ ഒരുവിധമങ്ങ് ജീവിച്ചു പോകുന്നു. ഭാര്യയ്ക്കും മക്കൾക്കുമൊക്കെ സുഖമാണോ?"

"എല്ലാവരും സുഖമായിരിക്കുന്നു ചേടത്തി... ഇത് എന്റെ സുഹൃത്താണ്. എസ്സ്.ഐ അരുൺ പോൾ."

"അതേയോ, നമസ്കാരം."

"എന്നതാടീ എന്റെ കൂടെയുള്ള ജീവിതത്തിന് ഒരു കുഴപ്പം, അവള് പറയുന്നതു കേട്ടില്ലേ?"

"ഓ... ഒരു കുഴപ്പവുമില്ലേ... നേരം വെളുത്ത് ഇരുട്ടുന്നതുവരെ ചെയ്താലും തീരാത്ത പണികളാണ്. മുണ്ടക്കയത്തു നിന്നും എന്റെ ആങ്ങളമാര് എത്ര ജോലിക്കാരികളെ കൊണ്ടുവന്നതാണെന്നറിയാമോ? ഈ മനുഷ്യന്റെ സ്വഭാവം കാരണം ആരും ഇവിടെ നിൽക്കില്ലെന്നേ...."

"ഞാൻ എന്തു ചെയ്തെന്നാണ് നീ ഈ പറയുന്നത്? ഇല്ലാത്ത കാര്യങ്ങള് വിളിച്ചു കൂവാതെടീ..."

"നിങ്ങളുടെ കുറ്റം പറച്ചിലും ചീത്തവിളിയും കേട്ട് അഭിമാനമുള്ള ഒരാളും ഇവിടെ നിൽക്കില്ലെന്നേ. ഇപ്പോൾ രണ്ടുപേരുണ്ട്, അവരെക്കൂടി പറഞ്ഞു വിട്ടാൽ ഞാനെന്റെ പാട്ടിന് പോകും; പറഞ്ഞേക്കാം."

അവരുടെ വഴക്ക് രസിച്ചു കൊണ്ടിരുന്ന അരുൺ ചോദിച്ചു:

"ചേടത്തിയുടെ വീട് മുണ്ടക്കയത്താണോ?"

"അതേ സാറേ, അഞ്ച് ആങ്ങളമാർക്കുള്ള ഒറ്റപ്പെങ്ങളാണ് ഞാൻ. അതിലൊരാൾ പോലീസാണ്."

"അതുകൊണ്ടാണ് ഇവൾ ഇങ്ങനെ നിഗളിക്കുന്നത്. നീ പോയി ഇവർക്ക് കുടിക്കാൻ എന്തെങ്കിലും എടുത്തുകൊണ്ടുവാടീ."

അല്പസമയത്തിനകം ഫാഷൻ ഫ്രൂട്ടിന്റെ തണുത്ത ജ്യൂസുമായി അവർ എത്തി.

"രണ്ടു മണി കഴിഞ്ഞല്ലോ, ഊണ് വിളമ്പട്ടെ?"

"അല്പം കൂടി കഴിയട്ടെ ചേടത്തീ..."

ഒഴിഞ്ഞ ഗ്ലാസ്സുകൾ എടുത്തുകൊണ്ട് അവർ അടുക്കളയിലേക്ക് നടന്നു.

"എടാ ആന്റോയേ, ഊണിന് മുൻപ് അല്പം എടുക്കട്ടെ? മുന്തിയ തരം സാധനം ഇവിടെയുണ്ട്. അരുൺ സാർ എങ്ങനെ, കമ്പനി തരുന്ന ആളാണോ?"

"അതെന്തൊരു ചോദ്യമാണ് അച്ചായാ, ഞങ്ങളൊക്കെ പോലീസുകാരല്ലേ? ഓരോ പെഗ്ഗ് ആവാം, അല്ലേ അരുൺ?"

"സാറിന്റെ ഇഷ്ടം."

അലമാരയിൽ നിന്നും പുതിയ ഒരു കുപ്പി ബ്രാൻഡിയെടുത്ത് മേശപ്പുറത്തു വച്ചു. ഗ്ലാസ്സും വെള്ളവും എടുക്കാനായി അച്ചായൻ അടുക്കളയിലേക്ക് പോയി.

"സാർ, നമ്മൾ വന്ന കാര്യം സംസാരിക്കണ്ടേ?"

"അതൊക്കെ ഇപ്പോൾ പറഞ്ഞ് അച്ചായന്റെ മൂഡ് കളയണ്ട. ഊണു കഴിഞ്ഞ് ഇറങ്ങുന്നതിനു  മുൻപ് നമുക്ക് സംസാരിക്കാം."

കുപ്പി പൊട്ടിച്ചു മൂന്നു ഗ്ലാസ്സുകളിലായി ഒഴിച്ച് കൃത്യമായ അളവിൽ വെള്ളവും ചേർത്ത് പരസ്പരം ചീയേർസ് പറഞ്ഞു സിപ്പ് ചെയ്തു.

"അന്നാമ്മേ, തൊട്ടു നക്കാൻ എന്തെങ്കിലുമിങ്ങ് എടുത്തോടീ..."

ഒരു പ്ലേറ്റിൽ ബീഫ് ഉലത്തിയതും കൊണ്ട് അന്നാമ്മ ച്ചേടത്തി എത്തി.

"നിങ്ങള് ഇതും കൊണ്ടിരുന്നാലെങ്ങനാ? രണ്ടര മണി കഴിഞ്ഞു; ഇനിയെപ്പോഴാണ്  ചോറുണ്ണുന്നത്?"

"നിനക്കു വിശക്കുന്നുണ്ടെങ്കിൽ നീ കഴിച്ചോളൂ.. ഞങ്ങൾ ഉടനെ വന്നേക്കാം."

"ഓ... അങ്ങനെയിപ്പോൾ ഞാൻ മാത്രം കഴിക്കുന്നില്ല. വേഗം ഇങ്ങോട്ടു എഴുന്നേറ്റു വന്നേ."

"ദാ വരുന്നെടീ, സാറിനറിയാമോ, വർഷങ്ങൾക്കു മുൻപ് ഇവൻ മൂന്നുനാലു കൂട്ടുകാരോടൊപ്പം ഇവിടെ വന്നിട്ടുണ്ട്. അന്ന് ഞാനൊഴിച്ചുകൊടുത്ത നാടൻ കള്ള് മോന്തി പാവം വാളുവച്ച് ഒരു പരുവമായി."

"ആദ്യമായിട്ടാണ് ഞാനത് കുടിക്കുന്നത്. അതുകൊണ്ടാണ് ഛർദിച്ചത്."

"അടുത്ത ദിവസം കപ്പയും ഞണ്ടുകറിയും കൂട്ടി ഒരു പിടി പിടിച്ചത് നിനക്കോർമയുണ്ടോടാ ആന്റോയേ?"

"അതൊന്നും ഒരിക്കലും മറക്കാൻ പറ്റില്ല. എല്ലാം ഇന്നലത്തെപ്പോലെ ഓർക്കുന്നുണ്ട്."

"ഒന്നു കൂടി ഒഴിക്കട്ടെ?"

"വേണ്ടച്ചായാ, ഇന്നിനി വണ്ടി ഓടിച്ചു പോകാനുള്ളതാണ്."

"അരുൺ സാറിനോ?"

"അയ്യോ വേണ്ടായേ, ഒരു പെഗ്ഗിൽ കൂടുതൽ ഞാൻ കഴിക്കാറില്ല."

"എങ്കിൽ നമുക്ക് ഭക്ഷണം കഴിക്കാം, വരൂ..."

ഊണുമേശയിൽ നിരന്നിരിക്കുന്നവിഭവങ്ങൾ കണ്ട് അവർ അന്ധാളിച്ചു പോയി.

"അന്നാമ്മച്ചേടത്തിയേ, ഇതു കുറേ ഉണ്ടല്ലോ!

ഇതെല്ലാം കൂടി എങ്ങനെ കഴിക്കാനാണ്?"

"ഓ... അത്രയ്ക്കൊന്നുമില്ലെന്നേ, ഇന്നലെ കുറച്ച് കാട്ടുപന്നിയുടെ ഇറച്ചി കിട്ടി. എന്റെ  സുഹൃത്ത് വെടിവച്ചിട്ടതാണ്."

"അപ്പോൾ ഞങ്ങൾക്ക് ഭാഗ്യമുണ്ട്. കപ്പയും താറാവും ബീഫും പന്നിയിറച്ചിയും കരിമീനും എല്ലാം കൂടി ഗ്രാൻഡ് ആയിട്ടുണ്ട്."

ഊണു കഴിഞ്ഞ് കൈകഴുകി ഹാളിൽ വന്നിരുന്ന ചെറിയാച്ചനോട് അരുൺ ചോദിച്ചു:

"അച്ചായന് ഒരു മകൾ മാത്രമേയുള്ളൂ അല്ലേ?"

"അതേ, ഒരുപാടു നേർച്ചകളും പ്രാർത്ഥനകളുമൊക്കെ കഴിച്ചിട്ട് കിട്ടിയ സന്തതിയാണ്. രണ്ടാമതൊന്നിനെ കൂടി തമ്പുരാൻ തന്നില്ല."

"മകളെ നഴ്സിംഗിന് പഠിക്കാൻ വിടാൻ എന്തായിരുന്നു കാരണം?"

"അവൾക്കതായിരുന്നു ഇഷ്ടം. മെഡിസിന് ഒരു അഡ്മിഷൻ വാങ്ങാൻ ഞാൻ വിചാരിച്ചാലും കഴിയുമായിരുന്നു. പക്ഷേ, പഠിക്കാൻ വേണ്ടി മാത്രം ജീവിതം ഹോമിക്കാനൊന്നും അവളെക്കൊണ്ട് സാധിക്കില്ലെന്ന് പറഞ്ഞു. നഴ്സിംഗ് എങ്കിൽ നഴ്സിംഗ്. എന്തെങ്കിലും പഠിക്കട്ടെയെന്ന് ഞങ്ങളും വിചാരിച്ചു."

"പത്തിലും പന്ത്രണ്ടിലുമൊക്കെ ഗ്രീഷ്മയ്ക്കു നല്ല മാർക്കുണ്ടായിരുന്നോ?"

"അത്രയ്ക്കു വല്യ മാർക്കൊന്നും ഉണ്ടായിരുന്നില്ല. ഡൊണേഷനായിട്ട് നല്ലൊരു തുക കൊടുത്തതുകൊണ്ടാണ് അവൾക്കവിടെ അഡ്മിഷൻ കിട്ടിയത്. ഒത്തിരി ലാളിച്ചു വളർത്തിയതുകൊണ്ട് വാശിയും നിർബന്ധവുമൊക്കെ ഇത്തിരി കൂടുതലാണ്."

"അവൾ അവസാനമായി വീട്ടിൽ വന്നിട്ട് പോയത് എന്നായിരുന്നു?"

"ഇവിടെ വന്നുപോയിട്ട് ഇപ്പോൾ മൂന്നു മാസത്തിലേറെയായി."

"പെണ്ണിന് വല്ല കല്യാണാലോചനയും കൊണ്ട് വന്നതാണോടാ ആന്റോയേ?"

"അങ്ങനെയൊന്നുമില്ലച്ചായാ, അവളുടെ പഠിത്തം കഴിയട്ടെ. അപ്പോൾ നമുക്കു നോക്കാം."

"പലരും ആലോചനകളുമായി വരുന്നുണ്ട്. അവൾ ഒന്നിനും അടുക്കുന്നില്ലെന്നേ..."

"വളരെ ഗൗരവമേറിയ ഒരു കാര്യം അച്ചായനെ അറിയിക്കാനും കൂടിയാണ് ഞങ്ങൾ ഇവിടെ വരെ വന്നത്. അരുൺ പറയുന്ന കാര്യങ്ങൾ അച്ചായൻ ശാന്തമായി കേൾക്കണം."

"ടെൻഷനടിപ്പിക്കാതെ കാര്യം എന്താണെന്നു വച്ചാൽ പറ സാറേ."

ഹോസ്റ്റലിൽ നടന്ന ശാലിനിയുടെ അപകട മരണവും ഗ്രീഷ്മയ്ക്കു ശാലിനിയോടുണ്ടായിരുന്ന പകയും അവളുടെ മരണത്തിന് പിറകിൽ ഗ്രീഷ്മയ്ക്കുള്ള പങ്കിനെക്കുറിച്ചുമെല്ലാം അരുൺ പോൾ അച്ചായനോട് വിശദീകരിച്ചു.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ