ഭാഗം 48
നിങ്ങൾ ഇവിടെ ഇരിക്കൂ... ഞാൻ ചെന്ന് ബിഷപ്പിനെ വിളിച്ചുകൊണ്ടുവരാം."
അച്ചൻ അകത്തേക്ക് പോയപ്പോൾ മമ്മി പറഞ്ഞു:
"മോനേ... ബിഷപ്പിന് കൈമുത്ത് വല്ലതും കൊടുക്കേണ്ടേ...?"
"കല്യാണം കഴിഞ്ഞ് കൊടുത്താൽപ്പോരേ, എത്രയാണ് കൊടുക്കേണ്ടത്?"
"നമുക്ക് അച്ചനോട് ചോദിച്ചിട്ട് വേണ്ടത് ചെയ്യാം."
"ശരി."
അല്പസമയത്തിനുള്ളിൽ ബിഷപ്പിനേയും കൂട്ടി അച്ചനെത്തി. ആദരപൂർവം എഴുന്നേറ്റുനിന്ന അവരെ ആശീർവദിച്ചതിനുശേഷം ബിഷപ്പ് പറഞ്ഞു:
"നിങ്ങൾ ഇരിക്കൂ, വിവാഹത്തിന്റെ കാര്യങ്ങളൊക്കെ അച്ചൻ പറഞ്ഞിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ."
"പിതാവിനെ നേരിട്ടുവന്ന് ക്ഷണിക്കാമെന്ന് കരുതി. ഇവന്റെ കല്യാണം നടത്തിത്തന്ന് ഞങ്ങളെ അനുഗ്രഹിക്കണം."
"അങ്ങനെയാവട്ടെ, അന്ന് വേറെ പരിപാടികൾ ഒന്നുമില്ല. പിന്നെ ഒരു കാര്യം എനിക്ക് പറയാനുള്ളത്, പറയുന്ന സമയം കൃത്യമായി പാലിക്കണം. പതിനൊന്നു മണിക്ക് ശുശ്രൂഷകൾ തുടങ്ങണമെങ്കിൽ, അതിന് മുൻപായിത്തന്നെ എല്ലാവരും പള്ളിയിൽ എത്തിയിരിക്കണം."
"ആ കാര്യത്തിൽ ഞങ്ങൾ ശ്രദ്ധിച്ചു കൊള്ളാം."
"എങ്കിൽപ്പിന്നെ, ബാക്കി കാര്യങ്ങളൊക്കെ അച്ചനെ അറിയിച്ചാൽ മതി."
"അങ്ങനെ ചെയ്യാം പിതാവേ..."
ബിഷപ്പിനോട് യാത്രപറഞ്ഞ് അവിടെ നിന്നും ഇറങ്ങി. അച്ചനെ പള്ളിമേടയിൽ കൊണ്ടുവിട്ടിട്ട് വീട്ടിലേക്ക് പോയി. ഡാഡിയോട് വിശദമായി കാര്യങ്ങളൊക്കെ പറഞ്ഞതിനുശേഷം വിനോദ് മുറിയിലേക്ക് പോയി. രാത്രിയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ വിനോദ് ചോദിച്ചു:
"മമ്മീ, ഇനി ഷോപ്പിംഗിന് പോകണ്ടേ?എൻഗേജ്മെന്റിനും കല്യാണത്തിനുമൊക്കെ എല്ലാവർക്കും ഡ്രസ്സ് എടുക്കണ്ടേ? പിന്നെ വാഴ്ത്താനുള്ള സ്വർണമാലയും കുരിശും. മോതിരം എൻഗേജ്മെന്റിന്റെ ദിവസം തന്നെ വേണമല്ലോ."
"എല്ലാം വേണം, പെണ്ണിനുള്ള മോതിരം അവർ കൊണ്ടുവരുമായിരിക്കും. നാളെ നീ പോയിട്ട് എന്ന് വരും?"
"വെളളിയാഴ്ച ഡ്യൂട്ടി കഴിഞ്ഞ് വൈകിട്ട് വരാം. ശനിയാഴ്ച രാവിലെ തന്നെ നമുക്ക് ഷോപ്പിംഗിന് പോകണം. ക്ഷണക്കത്ത് മറ്റന്നാൾ അവരിവിടെ കൊണ്ടുത്തരും. നമ്മുടെ ഇടവകക്കാരുടേയും നാട്ടിലെ അടുപ്പമുള്ളവരുടേയും വീടുകളിൽ ക്ഷണക്കത്തു കൊണ്ടുക്കൊടുക്കാൻ ആരെയെങ്കിലും വിടണം. അങ്കിളിനോട് പറഞ്ഞാൽ പോവില്ലേ?"
"ഞാൻ പറഞ്ഞുനോക്കാം, അവന് നല്ല സുഖമില്ലാതിരിക്കുകയാണ്. എന്നാലും പറയാം."
"നമ്മൾ നേരിട്ടുപോയി വിളിക്കേണ്ട വീടുകൾ വല്ലതുമുണ്ടോ മമ്മീ?
"ഡാഡിയുടേയും എന്റെയും സഹോദരങ്ങളുടേയും വീടുകളിൽ ചെന്ന് വിളിച്ചില്ലെങ്കിൽ ആരും വരില്ല. ഇൻവിറ്റേഷൻ കാർഡ് കിട്ടിയിട്ട്, ഒരു വണ്ടി വിളിച്ചുകൊണ്ട് ഞങ്ങൾ പോയിട്ടുവരാം."
"നിങ്ങൾക്കു പറ്റുമോ?"
"അല്ലാതെന്തു ചെയ്യും?"
"ഉം..."
രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ, ഒരു കാര്യസ്ഥനെപ്പോലെ ആരെയെങ്കിലും സഹായത്തിന് കിട്ടിയിരുന്നെങ്കിൽ എന്നോർത്തു പോയി. പതിവിലും നേരത്തേ തന്നെ എഴുന്നേറ്റ് റെഡിയായി. ഒരുപാട് കാര്യങ്ങൾ തലയ്ക്കുള്ളിൽ കുഴഞ്ഞുമറിഞ്ഞു കിടക്കുന്നു.
"മമ്മീ, ഞാനിറങ്ങുന്നു, ഡാഡി എഴുന്നേൽക്കുമ്പോൾ പറഞ്ഞര്."
"ഒന്നും കഴിക്കാതെ പോവുകയാണോ?"
"സമയമില്ല, അവിടെ ചെന്നിട്ട് കാന്റീനിൽ നിന്നും കഴിച്ചോളാം."
"ശരി."
ജോലിത്തിരക്കുകൾക്കിടയിലും വീണുകിട്ടുന്ന ഇടവേളകളിൽ ഡോക്ടർ വിനോദ് പലരേയും വിളിച്ച് കല്യാണക്കാര്യം അറിയിച്ചു. അക്കൂട്ടത്തിൽ സബ് ഇൻസ്പെക്ടർ അരുൺ പോളിനേയും ക്ഷണിച്ചു.
"ഡോക്ടർ അവസാനം നല്ല വഴിക്ക് തന്നെ ചിന്തിച്ചതിൽ അതിയായ സന്തോഷമുണ്ട്. മറ്റു തിരക്കുകളൊന്നുമില്ലെങ്കിൽ തീർച്ചയായും ഞാൻ കല്യാണത്തിന് വരും. എന്റെ എല്ലാവിധ മംഗളാശംസകളും നേർന്നുകൊള്ളുന്നു.
"ഒത്തിരി നന്ദിയുണ്ട് സാർ."
"അപ്പോൾ ശരി, കാണാം."
"ഓ.കെ."
ഓ.പി കഴിഞ്ഞ് ഡോക്ടർ സാമിനോടൊപ്പം സംസാരിച്ചുകൊണ്ട് വാർഡിലേക്ക് നടന്നു.
"കല്യാണം വിളിക്കാൻ തുടങ്ങിയോ?"
"കുറേപ്പേരെയൊക്കെ ഫോണിൽ വിളിച്ചു കൊണ്ടിരിക്കുകയാണ്. ഇൻവിറ്റേഷൻ കാർഡ് മറ്റന്നാളേ കിട്ടുകയുള്ളൂ... അതെടുത്തു കൊണ്ടുവരാൻ ഇനി പോകണം."
"അവരോട് വാട്ട്സ്ആപ്പിലേക്ക് കാർഡ് അയച്ചു തരാൻ പറയൂ.. അപ്പോൾ പിന്നെ ഈസി അല്ലേ? എല്ലാവർക്കും അതങ്ങു അയച്ചു കൊടുത്താൽ പോരേ? ആശുപത്രിയിലെ ഓരോ ഡിപ്പാർട്ടുമെന്റിനും ഓരോ കാർഡ് മതി."
"ആഹാ... അതു ശരിയാണല്ലോ. എങ്കിൽ ഇന്നുതന്നെ അയച്ചുതരാൻ ഞാൻ പറയാം."
അന്ന് രണ്ടുപേരും കൂടിയാണ് വാർഡിൽ റൗണ്ട്സ് എടുത്തത്. ഡ്യൂട്ടിയിൽ സ്റ്റാഫൊക്കെ കുറവായതിനാൽ കൂടെയുണ്ടായിരുന്ന നഴ്സിനോട് ഡോക്ടർ വിനോദ് ചോദിച്ചു:
"സിസ്റ്റർ ഇന്ന് ഒറ്റയ്ക്കേയുള്ളോ?"
"അതേ ഡോക്ടർ, ഫൈനൽ ഇയർ ബാച്ചിന്റെ എക്സാം അടുത്ത ആഴ്ച്ചയിൽ തുടങ്ങുന്നതിനാൽ അവർക്കെല്ലാം സ്‌റ്റഡിലീവ് ആണ്. തനിച്ച് മാനേജ് ചെയ്യാൻ വളരെ പ്രയാസമാണ്."
"അതു ശരി, ഞാനക്കാര്യം ഓർത്തതേയില്ല. ആ ഗ്രീഷ്മയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ടെന്ന് അറിയാമോ?"
"ഇപ്പോഴും ആശുപത്രിയിൽത്തന്നെയാണ്. ഐ. സി. യു വിൽ നിന്നും മാറ്റി ഇപ്പോൾ റൂമിലാണ് ബെറ്റർ ആണെങ്കിലും പഴയതു പോലെയൊന്നും ആയിട്ടില്ലെന്നാണ് കേട്ടത്."
"ആ കുട്ടിയുടെ കാര്യം എന്തായാലും കഷ്ടമായിപ്പോയി!"
വാർഡിൽ നിന്നും തിരികെ പോകുമ്പോൾ അയാൾ സാമിനോട് ചോദിച്ചു:
"സാം, ഇന്ന് ഫ്രീയാണോ?"
"എന്തിനാണ് ഡോക്ടർ?"
"നമുക്ക് പോയി ആ കുട്ടിയെ ഒന്നു കണ്ടാലോ?"
"ശരി പോകാം, ഇവിടെ അടുത്തല്ലേ?"
"ഇന്നിനി ചെയ്യാൻ ഒന്നുമില്ലല്ലോ... എങ്കിൽ വരൂ, നമുക്ക് എന്റെ കാറിൽ പോകാം."
"അതു വേണ്ട ഡോക്ടർ, ഞാനും വണ്ടിയെടുത്തോളാം. പിന്നീട് ഇങ്ങോട്ടു വരേണ്ടല്ലോ..."
"എങ്കിൽ ശരി."
മുന്നിലും പിറകിലുമായി രണ്ടുപേരും ഗ്രീഷ്മ കിടക്കുന്ന ആശുപത്രിയിൽ എത്തി. വണ്ടി പാർക്ക്ചെയ്തിട്ട് ഇരുവരും ഇറങ്ങി റിസ്പ്ഷനി ഷേക്ക് നടന്നു.
"ഗ്രീഷ്മാ ചെറിയാൻ ഏതു മുറിയിലാണ് കിടക്കുന്നത്?"
"മൂന്നാമത്തെ നിലയിൽ മുന്നൂറ്റിയെട്ടിലാണ്."
"ഡോക്ടർ വിനോദ് അല്ലേ? സാറിനെ എനിക്കറിയാം."
"അതേ..."
ലിഫ്റ്റ് കയറി മൂന്നാമത്തെ നിലയിലെ ഇടനാഴിയിലൂടെ നടന്ന് മുറിയുടെ മുന്നിലെത്തി. വാതിലിൽ മുട്ടിയിട്ട് ചാരിക്കിടന്നിരുന്ന കതക് തുറന്ന് അകത്തുകയറി.
പുതിയ ഡോക്ടേർസ് ആണെന്നു കരുതി ചെറിയാച്ചനും മോളിക്കുട്ടിയും എഴുന്നേറ്റു നിന്നു. കട്ടിലിൽ ഒരു വശം ചരിഞ്ഞു കിടക്കുകയായിരുന്നു ഗ്രീഷ്മ. അവളുടെ ദയനീയമായ രൂപം കണ്ട് ഡോക്ടർ വിനോദ് ഒന്നു ഞെട്ടി. തലയിൽ പുതുതായി വളർന്നു വരുന്ന കുറ്റിമുടികൾ; രക്തമയമില്ലാത്ത ശോഷിച്ച ശരീരം! അവളുടെ പഴയ രൂപവും ഭാവങ്ങളും കുസൃതികളും ചലനങ്ങളുമെല്ലാം അയാളുടെ മനസ്സിലൂടെ കടന്നുപോയി.
'എന്തൊരു ശിക്ഷയാണിത്, ഒരുപാട് പരീക്ഷണങ്ങളിലൂടെയാണല്ലോ ഈ കുട്ടി കടന്നുപോകുന്നത്!'
"മകൾക്ക് ഇപ്പോൾ എങ്ങനെയുണ്ട്?"
ഡോക്ടർ സാമിന്റെ ചോദ്യത്തിനോട് ചെറിയാച്ചൻ പ്രതികരിച്ചു.
"കണ്ടില്ലേ കിടക്കുന്നത്? എഴുന്നേറ്റ് നടക്കാറൊന്നും ഇതുവരെ ആയിട്ടില്ല. നിങ്ങളെ മനസ്സിലായില്ലല്ലോ... പുതിയ ഡോക്ടർസ് ആണോ?"
"ഗ്രീഷ്മ പഠിച്ചിരുന്ന ആശുപത്രിയിലെ ഡോക്ടേർസ് ആണ് ഞങ്ങൾ. അവരുടെ ബാച്ചിന് ഞാൻ ക്ലാസ്സ് എടുക്കുന്നുണ്ടായിരുന്നു. എന്റെ പേര് വിനോദ് ചാക്കോ, ഇതെന്റെ ഫ്രണ്ട് ഡോക്ടർ സാം."
"നിങ്ങൾ ഇരിക്കൂ..." ചെറിയാച്ചൻ കസേരകൾ നീക്കിയിട്ടു.
ഡോക്ടർ വിനോദിന്റെ സ്വരം കേട്ടപ്പോൾ ഗ്രീഷ്മയുടെ കണ്ണുകൾ തിളങ്ങി. കട്ടിലിൽ പിടിച്ചുകൊണ്ട് അവൾ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു. അവളുടെ മമ്മി അരികിലെത്തി സഹായിച്ചു. പ്രതീക്ഷിക്കാത്ത സന്ദർശകരെ കണ്ട് അവളുടെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകി.
"സങ്കടപ്പെടാതെ കുട്ടീ, എല്ലാം ശരിയാവും."
അവരോട് എന്തൊക്കെയോ പറയാൻ ശ്രമിച്ചെങ്കിലും ചില ശബ്ദങ്ങൾ മാത്രമേ പുറത്തു വന്നുള്ളൂ... കരയുന്നതിനിടയിൽ ഡോക്ടർ വിനോദിന്റെ നേരേ നോക്കി കൈകൂപ്പി. ചെയ്ത തെറ്റുകൾക്കെല്ലാം മാപ്പു ചോദിക്കുകയാണെന്ന് അവളുടെ മുഖത്തു നിന്നും വായിച്ചറിഞ്ഞു.
"ഡോക്ടറിനോട് എന്തൊക്കെയോ പറയുന്നുണ്ടല്ലോ. പക്ഷേ, ഒന്നും വ്യക്തമാകുന്നില്ല."
ഗ്രീഷ്മയുടെ അരികിലേക്ക് കസേര വലിച്ചിട്ടിട്ട് അതിലിരുന്നുകൊണ്ട് വിനോദ് പറഞ്ഞു..
"ഗ്രീഷ്മയ്ക്ക് ഞങ്ങളെ മനസ്സിലായോ?"
"അതേ എന്നർത്ഥത്തിൽ അവൾ തലയാട്ടി."
തോർത്തുകൊണ്ട് അവളുടെ മുഖം തുടച്ചിട്ട് ചെറിയാച്ചൻ ദുഃഖത്തോടെ പറഞ്ഞു...
(തുടരും)