mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 25

പുലരിയുടെ കിരണങ്ങൾ തൊട്ടുവിളിച്ചപ്പോൾ അഞ്ജലി ഉണർന്നു. ഉറക്കത്തിന്റെ അഗാധ കയത്തിലേയ്ക്ക് ഇറങ്ങിപ്പോയ അലീനയെ അവൾ തട്ടിവിളിച്ചു.

"അലീനാ... നീ എഴുന്നേൽക്കുന്നില്ലേ, ഇന്നു നിനക്ക് ഡ്യൂട്ടിയില്ലേ?"

അവളിൽ നിന്നും പ്രതികരണമൊന്നും ഇല്ലാതിരുന്നതിനാൽ, അഞ്ജലി വീണ്ടും അവളെ കുലുക്കി വിളിച്ചു. ദേഷ്യത്തോടെ അവളെ ഒന്നു നോക്കിയിട്ട് അലീന എഴുന്നേറ്റു.

"എന്താടീ ഇങ്ങനെ നോക്കുന്നത്, നീ ഇന്നലെ ഉറങ്ങിയില്ലേ?"

"മ്..."

രണ്ടുപേരും വേഗം റെഡിയായി മെസ്സിലേക്ക് നടന്നു.

"ഓ..ഇന്ന് ഉപ്പുമാവാണല്ലോ, എനിക്ക് വേണ്ട."

"എന്തു പറ്റി അലീനാ, ഉപ്പുമാവ് നിനക്ക് വളരെ ഇഷ്ടമായിരുന്നല്ലോ..."

"എന്തോ, ഇപ്പോൾ കഴിക്കാൻ തോന്നുന്നില്ല."

"എന്നാൽ നീ കഴിക്കണ്ട, വേറെ എന്തെങ്കിലും കിട്ടുമോന്ന് നോക്ക്."

"എനിക്കൊന്നും കഴിക്കാൻ തോന്നുന്നില്ല, നല്ല വിശപ്പില്ല."

"ശരി."

'ശാലിനിക്കും ഉപ്പുമാവ് തീരെ ഇഷ്ടമല്ലായിരുന്നു. അവളുടെ രീതികളൊക്കെ ഇവൾക്കും കിട്ടിയോ!'

കഴിച്ചുകഴിഞ്ഞ് പാത്രം കഴുകിവച്ചിട്ട് തിരികെയെത്തുമ്പോൾ അലീന, ഗ്രീഷ്മയുമായി മൽപ്പിടുത്തം നടത്തുന്നതാണ് കണ്ടത്. കണ്ടു നിന്നവരിൽ ആരൊക്കെയോ ചേർന്ന് പിടിച്ചു മാറ്റാൻ നോക്കിയിട്ടും അലീനയുടെ ശക്തിയിൽ എല്ലാവരും അതിശയിച്ചു.

"അലീനാ.. വിട്...അവളെ വിട്, അലീനാ..."

അഞ്ജലിയുടെ ശബ്ദം കേട്ടപ്പോൾ അവൾ ഗ്രീഷ്മയെ സ്വതന്ത്രയാക്കി.

"ഇന്നലെ എന്റെ തലയിൽ ചൂടുവെള്ളം കോരിയൊഴിച്ചതും രാത്രിയിൽ മുറിയിൽ വന്ന് കൊല്ലാൻ ശ്രമിച്ചതും ഇവൾ തന്നെയാണ്. എനിക്കിപ്പോൾ എല്ലാം മനസ്സിലായി."

"അലീനയെന്തിനാണ് നിന്നെ കൊല്ലുന്നത്? അതൊക്കെ നിന്റെ വെറും തോന്നലാണ്."

"അല്ല, നീതു... ഇവൾ അലീനയല്ല, ശാലിനിയാണ്."

"ഒന്നു പോടീ ഭ്രാന്തു പറയാതെ..."

"ഭ്രാന്തല്ല, സത്യമാണ്. ശാലിനിയുടെ പ്രതികാരമാണ് ഇവൾ തീർക്കുന്നത്."

"ശാലിനിക്ക് നിന്നോട് പ്രതികാരം ചെയ്യേണ്ട കാര്യം എന്താണ്? അവൾ ആത്മഹത്യ ചെയ്തതല്ലേ?"

"അതെനിക്കറിയില്ല..."

"നിങ്ങൾ തമ്മിൽ ഇപ്പോൾ വഴക്കുണ്ടാക്കാനുള്ള കാരണം എന്തായിരുന്നു?"

"ഞാനിവിടെ വന്നിരുന്നപ്പോൾ 'എന്തിനാടീ എന്നെ ചവിട്ടിയത്' എന്നും ചോദിച്ചിട്ടാണ് തുടങ്ങിയത്."

"ശരിക്കും നീ അവളെ ചവിട്ടിയിരുന്നോ?"

"ഇല്ല, ഞാനോർക്കുന്നില്ല."

"എടീ, എനിക്കു പേടിയാവുന്നു... അവൾ ശാലിനിയുടെ പ്രേതമാണെങ്കിൽ, ഇനിയും എന്നെ ഉപദ്രവിക്കും. ഒരു പക്ഷേ, നാളെ നേരം വെളുക്കുമ്പോൾ എന്റെ മരണ വാർത്തയായിരിക്കും നിങ്ങൾ കേൾക്കാൻ പോകുന്നത്."

"നീ പേടിക്കാതെ, അങ്ങനെയൊന്നും സംഭവിക്കില്ല. അരുൺ സാറിനെ ഞാനൊന്നു വിളിച്ചുപറയട്ടെ."

അഞ്ജലി, മെസ്സിൽ നിന്നും പുറത്തിറങ്ങിയപ്പോഴേയ്ക്കും അലീന പോയിക്കഴിഞ്ഞിരുന്നു.

"ഇവൾ എന്തിനാണ് ഇങ്ങനെ ഓടുന്നത്, എന്തൊരു വേഗതയാണവൾക്ക്!'

അലീനയെപ്പറ്റി ഗ്രീഷ്മ പറഞ്ഞ കാര്യങ്ങൾ കേട്ട്, അഞ്ജലിയുടെ മനസ്സിലെ സംശയങ്ങൾ വളർന്നുകൊണ്ടിരുന്നു. മുറിയിലെത്തിയ അവൾ, അലമാരയിൽ നിന്നും ശാലിനിയുടെ യൂണിഫോം എടുത്തു ധരിക്കുന്ന അലീനയെയാണ് കണ്ടത്. 

"എന്തൊക്കെയാടീ നീയീ കാട്ടിക്കുട്ടുന്നത്?

നിനക്ക് ശരിക്കും വട്ടായോ?"

രൂക്ഷമായി അവളെ ഒന്ന് നോക്കിയതല്ലാതെ അലീന ഉത്തരമൊന്നും പറഞ്ഞില്ല.

"നീ എന്താണെന്നു വച്ചാൽ കാണിക്ക്, ഞാൻ പോകുന്നു."

മനസ്സിൽ ഭയം തോന്നിയ അഞ്ജലി, ആശുപത്രിയിലേക്ക് വേഗം നടന്നുപോയി. കുറച്ചു ദൂരം നടന്നിട്ട് അവൾ തിരിഞ്ഞു നോക്കിയെങ്കിലും അലീനയെ കണ്ടില്ല.

"അവളെയും നോക്കിനിന്നാൽ താനിനിയും വൈകും. അവൾ വരുമ്പോൾ വരട്ടെ.'

അഞ്ജലി, ഒപ്പിടാൻ ചാർജ് നഴ്സിന്റെ മുറിയിലേക്ക് കയറിയപ്പോൾ ഒപ്പിട്ടിട്ട് അലീന അവിടെ നിന്നും ഇറങ്ങിവരുന്നതാണ് കണ്ടത്.

"നീ....നീ... ഇതെപ്പോൾ എത്തി?"

"ഞാൻ നിന്റെ തൊട്ടുപിറകേ തന്നെ ഉണ്ടായിരുന്നല്ലോ. നീ അവിടെ ആരോടാണ് സംസാരിച്ചുകൊണ്ടു നിന്നത്?"

"ഇല്ല, ഞാനാരോടും സംസാരിച്ചില്ലല്ലോ. നിനക്ക് വെറുതേ തോന്നുന്നതാണ്."

"നിനക്കും വട്ടായോ?"

അത് പറഞ്ഞ് അവൾ പൊട്ടിച്ചിരിച്ചു.

മണികിലുക്കം പോലെയുള്ള അവളുടെ ചിരിയിൽ എന്തൊക്കെയോ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നതായി അഞ്ജലിക്ക് തോന്നി.

"ഹലോ.."

"ഹലോ... അരുൺ സാർ അല്ലേ? ഞാൻ നീതു ആണ്."

"പറയൂ... ഗ്രീഷ്മയിൽ നിന്നും എന്തെങ്കിലും അറിയാൻ കഴിഞ്ഞോ?"

"അവളുടെ സംസാരത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നുമൊക്കെ ചില സംശയങ്ങൾ തോന്നുന്നുണ്ട് സാർ."

"എന്താണത്?"

"ഗ്രീഷ്മകാരണമാണ് ശാലിനി മരണപ്പെട്ടത്. അത്രയും മനസ്സിലാക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ."

"ഏതു വിധമാണ് ഗ്രീഷ്മകാരണമായത് എന്നാണ് അറിയേണ്ടത്."

"സാർ, ഇവിടെ വേറേ ചില സംഭവവികാസങ്ങളൊക്കെ ഉണ്ടായി. അത് പറയാനാണ് ഞാനിപ്പോൾ വിളിച്ചത്."

"എന്താണത്? പറയൂ..."

ഗ്രീഷ്മയുടെ നേരേ ഉണ്ടാവുന്ന ഉപദ്രവങ്ങളെപ്പറ്റിയും  അലീനയുടെ വിചിത്രമായ പെരുമാറ്റ രീതികളെക്കുറിച്ചുമെല്ലാം നീതു വിവരിച്ചു. എല്ലാ കേട്ടുകഴിഞ്ഞ് സബ് ഇൻസ്പെക്ടർ അരുൺ പോൾ പറഞ്ഞു:

"ഇതുപോലെയുള്ള കാര്യങ്ങൾ ഇനിയുമുണ്ടായാൽ ഉടൻ തന്നെ വിളിച്ചറിയിക്കണം. ഇന്നു വൈകുന്നേരം ഞാൻ വന്ന് എല്ലാവരേയും കാണുന്നുണ്ട്."

"താങ്ക്യൂ സാർ."

എം. ടു വാർഡിലേക്കുള്ള കോറിഡോറിലൂടെ അലീന നടന്നു. എതിരേ വരുന്ന ഡോക്ടർ വിനോദിനെ കണ്ട്, അവൾ ആ മുഖത്തേയ്ക്ക് ദയനീയമായി ഒന്ന് നോക്കി. തന്നെ അവഗണിച്ചുകൊണ്ട് കടന്നു പോയ ഡോക്ടർ വിനോദിന്റെ പിറകേ ഒച്ചയുണ്ടാക്കാതെ അവൾ നടന്നു.

ആരുടേയോ തേങ്ങിക്കരച്ചിൽ കേട്ട് ഡോക്ടർ വിനോദ് തിരിഞ്ഞു നോക്കി. തനിക്ക് ചുറ്റിനും ആരേയും കാണാതിരുന്നതിനാൽ ഡോക്ടർ, തന്റെ നടത്തത്തിന് വേഗത കൂട്ടി. 

ഐ.സി.യുവിലോട്ടുള്ള ലിഫ്റ്റിൽ കയറിയ ഡോക്ടർ, ലിഫ്റ്റിന്റെ ഒരു മൂലയിൽ ചേർന്നു നിൽക്കുന്ന അലീനയെക്കണ്ട് അതിശയിച്ചു.

"എപ്പോഴാണ് താൻ ഇതിൽ കയറിയത്, തനിക്ക് എവിടെയാണ് ഡ്യൂട്ടി?" 

"അതിനവൾ ഉത്തരമൊന്നും പറഞ്ഞില്ല. അടക്കം പറച്ചിലിന്റേയും തേങ്ങിക്കരച്ചിലിന്റേയും ഇടകലർന്ന ശബ്ദം ഡോക്ടർ വിനോദിന്റെ കാതുകളിൽ വന്നലച്ചു. ലിഫ്റ്റിൽ നിന്നുമിറങ്ങുമ്പോൾ 'വിനുവേട്ടാ...' എന്ന് ശാലിനി വിളിക്കുന്നതു പോലെ തനിക്കു തോന്നി.

ഞെട്ടിത്തരിച്ച ഡോക്ടർ നാലു പാടും സൂക്ഷ്മമായി നിരീക്ഷിച്ചു.

എല്ലാം തന്റെ തോന്നലായിരിക്കുമെന്ന് ചിന്തിച്ച് വെളിച്ചം കുറഞ്ഞ ഇടനാഴിയിലൂടെ നടന്നു.

പെട്ടെന്നാണ് ശാലിനിയെപ്പോലെ തോന്നിപ്പിക്കുന്ന യൂണിഫോമിട്ട ഒരു നഴ്സ് തന്റെ മുന്നിലൂടെ നടന്ന് ഐ.സി. യു വാർഡിനകത്തേയ്ക്കു നടന്നു പോകുന്നത് കണ്ടത്. 

ഡോക്ടർ തന്റെ നടത്തത്തിനു വേഗത കൂട്ടി, ഐ.സി.യു വിനുള്ളിൽ പ്രവേശിച്ച് അവിടെയെല്ലാം നോക്കിയെങ്കിലും തന്റെ മുന്നേ നടന്നു വന്ന നഴ്സിനെ മാത്രം കണ്ടില്ല.

"ഡോക്ടർ ആരെയാണ് അന്വേഷിക്കുന്നത്?"

അവിടെയുണ്ടായിരുന്ന കന്യാസ്ത്രീ സിസ്റ്റർ ചോദിച്ചു.

"സിസ്റ്ററിന്റെ കൂടെ വേറെ ആരെങ്കിലും ഇന്ന് ഡ്യൂട്ടിയിൽ ഉണ്ടോ?"

"ഇല്ല ഡോക്ടർ, ഇന്നിവിടെ രണ്ടു രോഗികൾ മാത്രമേയുള്ളൂ. രണ്ടുപേരുടേയും സ്ഥിതി സ്റ്റേബിളും ആണ്."

"വെറുതേ ചോദിച്ചതാണ് സിസ്റ്റർ. അവധി കഴിഞ്ഞ് ഇന്നലെയാണ് ഞാൻ ജോയിൻ ചെയ്തത്."

രോഗികളുടെ ഫയലെടുത്ത് സിസ്റ്റർ ഡോക്ടറുടെ കയ്യിൽ കൊടുത്തു. കേസ് സ്റ്റഡി ചെയ്തിട്ട്, രോഗികളെ പരിശോധിച്ചു. സ്റ്റാറ്റസ് റിപ്പോർട്ട് ഫയലിൽ എഴുതിയ ശേഷം ഐ.സി യു വിൽ നിന്നും പുറത്തിറങ്ങി. ലിഫ്റ്റിൽ കയറാതെ കോണിപ്പടികൾ ഇറങ്ങി വാർഡിലേക്കു പോയി.

ഡോക്ർ വിനോദ് വാർഡിലേക്ക് പോകുന്നത് കണ്ടയുടൻ തന്നെ ഫയലുകളുമെടുത്ത് ഗ്രീഷ്മയും നടന്നു. ഓരോ രോഗികളേയും പരിശോധിച്ചും അവരോട് കുശലങ്ങൾ പറഞ്ഞും നടക്കവേ, ഗ്രീഷ്മ പറഞ്ഞു:

"ശാലിനി മരിച്ചുപോയെങ്കിലും അവൾ ഇവിടെയൊക്കെത്തന്നെ കറങ്ങിനടക്കുന്നുണ്ട് ഡോക്ടർ. ഒരു ദിവസം രാത്രിയിൽ എന്റെ അരികിൽ വന്നിരുന്നു കരഞ്ഞു. ഇന്നലെ ഞാൻ ഉറങ്ങിക്കിടന്നപ്പോൾ എന്നെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു."

"താൻ എന്തൊക്കെ അസംബന്ധങ്ങളാണ് ഈ പറയുന്നത്? ജീവനോടെ ഉള്ളപ്പോഴും അവളെ ദ്രോഹിച്ചിട്ടേയുള്ളൂ... വിളിച്ചാൽ കേൾക്കാത്ത ഒരു ലോകത്തേയ്ക്കു പോയിട്ടും അവളെ വെറുതേ വിടില്ലെന്നുണ്ടോ? താൻ പോയി ഏതെങ്കിലും സൈക്യാട്രിസ്റ്റിനെ കാണുന്നതായിരിക്കും നല്ലത്."

"ഞാൻ പറയുന്നതൊക്കെ സത്യമാണെന്ന് താമസിയാതെ എല്ലാവർക്കും മനസ്സിലാകും."

അതിന് മറുപടിയൊന്നും പറയാതെ ഡോക്ടർ വിനോദ് അവിടെ നിന്നും നടന്നുനീങ്ങി.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ