mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 29

ഇന്നലെ മാത്രമല്ല സാർ, ഇപ്പോൾ എല്ലാ രാത്രികളിലും അവൾ വരുന്നുണ്ട്. സ്വപ്നത്തിൽ വന്ന് പേടിപ്പിക്കുകയും അടുത്തു വന്നിരിക്കുകയും കൊല്ലാൻ ശ്രമിക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഒരു ദിവസം ശരിക്കും ഞാൻ കണ്ടതാണ്. പക്ഷേ, അത് അലീന ആയിരുന്നു."

"എന്തൊക്കെയാണ് ഗ്രീഷ്മ പറയുന്നത്, ഇതെല്ലാം തന്റെ തോന്നലുകൾ മാത്രമായിരിക്കില്ലേ?"

"സാർ എനിക്കും ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്നലെ ഞാൻ കട്ടിലിൽ നിന്നും താഴെ വീണത് എങ്ങനെയാണെന്ന് എത്ര ആലോചിച്ചിട്ടും വ്യക്തമാകുന്നില്ല."

ഗ്രീഷ്മയെ ശരിവച്ചുകൊണ്ട് നീതുവും പറഞ്ഞു.

"ഇന്നലെ താൻ പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ വല്ലതും കണ്ടിരുന്നോ?"

"അവ്യക്തമായ ചില ചിത്രങ്ങൾ മനസ്സിൽ പുകച്ചുരുളുകളായി മൂടി കിടക്കുന്നു. ഒന്നും മനസ്സിലാവുന്നില്ല."

"ടെറസ്സിലേക്കുള്ള കോണിപ്പടികളുടെ കീഴിൽ നിന്നാണ് ഇവളെ ഇന്നു രാവിലെ കണ്ടു കിട്ടിയത്. എങ്ങനെയാണ് അവിടെയെത്തിയതെന്ന് ഇവൾക്കറിയില്ല."

ഗ്രീഷ്മയെക്കുറിച്ച് നീതു പറഞ്ഞ കാര്യങ്ങൾ, തികച്ചും അവിശ്വസിനീയമായി അരുണിന് തോന്നി.

"ഒരു തരത്തിലും വിശ്വസിക്കുവാൻ പ്രയാസമുള്ള കാര്യങ്ങളാണ് നിങ്ങൾ പറയുന്നത്. ഏതായാലും നിങ്ങൾ കരുതിയിരിക്കണം. ഇന്നു രാത്രിയിൽ ഇങ്ങനെ വല്ലതുമുണ്ടായാൽ സഹായത്തിന് മറ്റുള്ളവരെക്കൂടി വിളിക്കണം."

"ശരി സാർ. ഇനി അവൾ വന്നാൽ ഞങ്ങൾ വെറുതേ വിടില്ല."

"രാത്രിയിൽ വന്നത് അലീനയാണോ അതോ അലീനയെപ്പോലെ തോന്നിയതാണോ?"

"അത് അലീന തന്നെ ആയിരുന്നു സാർ."

"അവരെന്തിന് വരണം, അവരും നിങ്ങളെപ്പോലെതന്നെയുള്ള ഒരു കുട്ടിയല്ലേ?

"ആയിരുന്നു സാർ, പക്ഷേ ഇപ്പോൾ അല്ല. അവളിപ്പോൾ ശാലിനിയുടെ പ്രേതമാണ്."

"പിന്നേ പ്രേതം, ഇന്നത്തെ കാലത്ത് ഇതൊക്കെ ആരാണ് വിശ്വസിക്കുന്നത്?"

"ഗ്രീഷ്മയെ തോളിലിട്ടുകൊണ്ടുപോയത് അലീനയാണ് സാർ."

"അതെങ്ങനെ നീതുവിനറിയാം?"

"ഞാൻ കണ്ടതാണ്."

"താൻ സ്വപ്നത്തിൽ കണ്ടതാണോ അതോ സ്വന്തം കണ്ണുകൾ കൊണ്ട് നേരിൽ കണ്ടതാണോ?"

"അത്... അത് പിന്നെ... സ്വപ്നം കണ്ടതാണെന്നാണ് തോന്നുന്നത്."

"നിങ്ങൾക്ക് രണ്ടു പേർക്കും കാര്യമായ എന്തോ തകരാറുണ്ടെന്നാണ് തോന്നുന്നത്. ഉടൻ തന്നെ ഒരു സൈക്യാട്രിസ്റ്റിനെ പോയിക്കാണുന്നത് നല്ലതാണ്. നിങ്ങളുടെ പേരന്റ്സിനോട് വരാൻ പറഞ്ഞാലോ?"

"അത് വേണ്ട സാർ, അലീനയെ വിളിച്ചൊന്നു വിരട്ടി നോക്കിയാലോ?"

"ആവശ്യമെങ്കിൽ അതും ചെയ്യാം."

"ആ കുട്ടിയോടൊപ്പം താമസിക്കുന്നത് ആരാണ്?"

"അഞ്ജലിയാണ് സാർ."

"അലീനയുടെ പെരുമാറ്റത്തിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അത് അഞ്ജലിക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിച്ചേക്കും."

"അതേ."

"എങ്കിൽ നിങ്ങൾ പോയി ആ കുട്ടിയെ ഇങ്ങോട്ട് പറഞ്ഞു വിടാമോ? കഴിഞ്ഞ തവണ വന്നിട്ടും അവരെ കാണാൻ പറ്റിയില്ല."

"ശരി സാർ."

അവർ പോയിക്കഴിഞ്ഞ് പത്തുമിനിറ്റിനുളളിൽ അഞ്ജലിയെത്തി.

"സാർ എന്നെ വിളിച്ചിരുന്നോ?"

"അഞ്ജലി ഇരിക്കൂ, ഒരു കാര്യം ചോദിച്ചറിയാനാണ് തന്നെ ഞാൻ വിളിപ്പിച്ചത്."

"എന്താണ് സാർ?"

"ശാലിനിയുടെ ഏറ്റവും അടുത്ത കൂട്ടുകാരി താനായിരുന്നില്ലേ?"

"അതേ സാർ, അവളുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം എവിടെ വരെയായി സാർ?"

"അവർ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം."

"അത് ശരിയല്ല സാർ, ഒരിക്കലും അവൾ ആത്മഹത്യ ചെയ്യില്ല. എനിക്കുറപ്പാണ്. ഗ്രീഷ്മകാരണമാണ് അവൾ മരിച്ചത്."

"തന്റെ കയ്യിൽ അതിനുള്ള തെളിവുണ്ടോ?"

"തെളിവൊന്നുമില്ല സാർ, പക്ഷേ അതാണ് സത്യം."

"അലീന ഇപ്പോൾ തന്റെ മുറിയിലല്ലേ?"

"അതേ..."

"കഴിഞ്ഞ പ്രാവശ്യം തന്നെ കാണാൻ വേണ്ടി, ഇങ്ങോട്ടു പറഞ്ഞുവിടാൻ ഞാൻ ആ കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ട് താൻ എന്താണ് വരാതിരുന്നത്? കുറേ സമയം കാത്തിരുന്നിട്ട് ഞാൻ തിരിച്ചു പോയി."

"അവൾ എന്നോട് പറഞ്ഞിരുന്നില്ല സാർ."

"അതെന്താണ് പറയാതിരുന്നത്?"

"എനിക്ക് അവളെപ്പറ്റി ചിലത് പറയാനുണ്ട് സാർ."

"പറഞ്ഞോളൂ... അലീനയുടെ പെരുമാറ്റത്തിൽ എന്തെങ്കിലും പ്രകടമായ മാറ്റം തനിക്കനുഭവപ്പെട്ടോ?"

"ഉണ്ട് സാർ."

"അതെന്താണെന്ന് പറയൂ..."

ശാലിനിയെപ്പോലെ സംസാരിക്കുന്നതും അവളുടെ വസ്ത്രങ്ങൾ എടുത്തു ധരിക്കുന്നതും ഗ്രീഷ്മയെ കാണുമ്പോൾ കണ്ണുകളിൽ കനലെരിയുന്നതും ഗ്രീഷ്മയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതുമെല്ലാം വിശദമായി പറഞ്ഞതിനു  പുറമേ, അവളുടെ ചില സംശയങ്ങളും അഞ്ജലി വെളിപ്പെടുത്തി.

"എന്നു മുതലാണ് ഈ മാറ്റം താൻ ശ്രദ്ധിച്ചു തുടങ്ങിയത്?"

തുണി വിരിക്കാനായി തന്നെ നിർബന്ധിച്ച് ടെറസ്സിൽ കൊണ്ടുപോയതും അതിനു ശേഷമുണ്ടായ സംഭവങ്ങളുമെല്ലാം അഞ്ജലി വിവരിച്ചു.

"ഇത്രയും സംഭവങ്ങൾ നടന്നിട്ടും താനെന്താണ് ഇതുവരെ ആരോടും പറയാതിരുന്നത്?"

"അവളെ ഭയന്നിട്ടാണ് സാർ."

"തന്നെ അന്ന്, എന്റെ മുമ്പിൽ പറഞ്ഞുവിടാതിരുന്നതിന്റെ കാരണം ഇപ്പോൾ എനിക്ക് മനസ്സിലായി."

"ഇതെല്ലാം സാറിനോട് ഞാൻ പറയുമെന്ന് അവൾ കരുതിക്കാണും."

"എല്ലാം വളരെ വിചിത്രമായിരിക്കുന്നു, ദിവസങ്ങൾ കഴിയുന്തോറും ദുരൂഹതകൾ കൂടി വരികയാണല്ലോ."

"അതേ സാർ, അലിനയോടൊപ്പം ഒരു മുറിയിൽ കഴിയാൻ എനിക്കിപ്പോൾ പേടിയാണ്."

"ടെറസ്സിൽ ഉണങ്ങാനിട്ട തുണികൾ, പിന്നെ നിങ്ങൾ പോയി എടുത്തിരുന്നോ?"

"എനിക്ക് പോകാൻ ഭയമായിരുന്നു സാർ. പിറ്റേ ദിവസം വൈകിട്ട് അവൾ തന്നെ പോയി എടുത്തു കൊണ്ടുവന്നു."

"മരിച്ചുപോയ ശാലിനിയുടെ വസ്ത്രങ്ങളൊക്കെ എന്തിനാണ് മുറിയിൽ സൂക്ഷിക്കുന്നത്?"

"അവളുടെ സാധനങ്ങളൊന്നും എടുക്കാൻ ഇതുവരേയും ആരും വന്നിരുന്നില്ല. അലീന മാത്രമേ ഇപ്പോൾ അതൊക്കെ എടുക്കാറുള്ളൂ."

"താൻ എന്നോട് പറഞ്ഞ ഈ കാര്യങ്ങൾ വളരെ രഹസ്യമാക്കി വയ്ക്കണം. മറ്റാരോടും ഒന്നും പറയരുത്. നമ്മൾ തമ്മിൽ കണ്ട കാര്യം അലീനയും അറിയരുത്."

"ശരി സാർ."

"താൻ പേടിക്കണ്ട കേട്ടോ, തന്നെ അവൾ ഒന്നും ചെയ്യില്ല."

"എന്നാൽ ഞാൻ പൊക്കോട്ടേ സാർ?"

"ശരി..."

ദുരൂഹതയുടെ കുരുക്കുകൾ പിന്നെയും മുറുകുകയാണല്ലോ. തന്റെ ഔദ്യോതിക ജീവിതത്തിനിടയിൽ ഇങ്ങനെയൊരു കേസ്സ് ആദ്യമായിട്ടാണ്. എന്തെങ്കിലും ഉടനെ ചെയ്തില്ലെങ്കിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാവാൻ സാദ്ധ്യതയുണ്ട്.

മേട്രനോട് യാത്ര പറഞ്ഞിട്ട് ഇൻസ്പെക്ടർ അരുൺ പുറത്തേക്കിറങ്ങി. വണ്ടിയിൽ കയറാൻ തുടങ്ങുന്നതിനു മുൻപ് കണ്ണുകൾ അറിയാതെ ടെറസ്സിലേക്ക് നീണ്ടു.

അരണ്ട വെളിച്ചത്തിൽ ഒരു വെളുത്ത രൂപം അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതുപോലെ തോന്നി. ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ടതുമില്ല.

'അഞ്ജലി പറഞ്ഞ കാര്യങ്ങൾ, ചിന്തിച്ച് നടന്നതു കൊണ്ട് തോന്നുന്നതായിരിക്കും.'

വണ്ടി സ്റ്റാർട്ടുചെയ്ത് മുന്നോട്ടെടുത്തതും വലിയൊരു ശബ്ദത്തോടെ, മതിലിൽ ഇടിച്ചു നിന്നു. അപ്രതീക്ഷിതമായ ഇടിയിൽ, തല ശക്തിയോടെ സ്റ്റിയറിംഗിൽ ചെന്നിടിക്കുകയും അരുണിന്റെ ബോധം മറയുകയും ചെയ്തു.

ഹോസ്റ്റലിന്റെ രണ്ടാം നിലയിലെ ഇടനാഴിയുടെ അറ്റത്തുള്ള ജന്നലഴികളിൽ കൂടി പുറത്തേക്ക് നോക്കി നിന്നിരുന്ന അലീനയുടെ മുഖത്തൊരു ഗൂഢമായ ചിരി പരന്നു.

ശബ്ദം കേട്ട് പരിഭ്രാന്തരായി ആളുകൾ ഓടിക്കൂടി. ആരൊക്കെയോ ചേർന്ന് അരുണിനെ താങ്ങിയെടുത്ത് അതുവഴി വന്ന ഒരു വണ്ടിയിൽ കയറ്റി ആശുപത്രിയിലേക്ക് പാഞ്ഞു. നിമിഷനേരത്തിനുള്ളിൽ അപകടവാർത്ത ഹോസ്റ്റലിലും പരിസരത്തുമുള്ള എല്ലാവരും അറിഞ്ഞു. സ്റ്റേഷനിൽ വിളിച്ചറിയിച്ചതിനാൽ പോലീസ് സംഘം സംഭവ സ്ഥലം സന്ദർശിച്ചിട്ട് ആശുപത്രിയിലേക്ക് പോയി.

ഒരപകടത്തിനുള്ള യാതൊരു കാരണങ്ങളും കണ്ടുപിടിക്കാൻ ആർക്കും കഴിഞ്ഞില്ല.

പ്രഥമ ശുശ്രൂഷകൾക്കു ശേഷം മയക്കം വിട്ടുണർന്ന അരുണിന് സ്ഥലകാലബോധമൊന്നും ഉണ്ടായിരുന്നില്ല.

"ഞാനിതെവിടെയാണ്, എന്താണെനിക്ക് സംഭവിച്ചത്?"

"സാർ ഓടിച്ചിരുന്ന വണ്ടി മതിലിൽ ഒന്നിടിച്ചു; അപകടം പറ്റിയത് എങ്ങനെയാണെന്ന് സാറിന് ഓർത്തെടുക്കാൻ പറ്റുമോ?"

"ഒന്നും ഓർക്കാൻ പറ്റുന്നില്ല. തലയ്ക്ക് വല്ലാത്ത ഭാരം."

"സാരമില്ല, കണ്ണടച്ചു കിടന്നോള."

സർക്കിൾ ഇൻസ്പെക്ടർ അലക്സിനോടൊപ്പം  അരുണിന്റെ ഭാര്യയും മകളും ആശുപത്രിയിൽ എത്തി. അവരുടെ മുഖത്ത് ആകാംക്ഷയും പരിഭ്രമവും നിറഞ്ഞു നിന്നിരുന്നു.

(തുടരും) 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ