കഥാസംഗ്രഹം: സമൂഹനന്മയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച ഒരു ചെറുപ്പക്കാരനാണ് ദേവപ്രസാദ്. അയാളുടെ ജീവിതത്തിൽ ചില അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകുന്നു. അവ അയാളുടെ ജീവിതത്തെ മാറ്റി മറിക്കുകയും മനോനിലയുടെ താളം തെറ്റിക്കുകയും ചെയ്യുന്നു.
അതിൻറെ ഫലമായി ഓർമ്മയിൽ നിന്ന് ഭൂതകാലം മാഞ്ഞ് അയാൾ ഒരു പുതിയ വ്യക്തിയായി മാറുന്നു. അങ്ങനെ ഈ കഥയുടെ ആദ്യപകുതിയിലും രണ്ടാം പകുതിയിലും ഒരു മനുഷ്യൻ തന്നെ രണ്ടു വ്യക്തിത്വങ്ങൾ ആയി മാറുന്നതാണ് നാം കാണുന്നത്. കഥ നടക്കുന്നതും രണ്ടു വ്യത്യസ്ത ഭൂപ്രദേശങ്ങളിൽ ആണ്. ആദ്യപകുതിയിൽ സാധാരണഗതിയിൽ മുന്നേറുന്ന കഥ രണ്ടാം പകുതിയിൽ ദേവപ്രസാദിൻ്റെ അപരവ്യക്തിത്വത്തിൻ്റെ വരവോടെ വ്യത്യസ്തത കൊണ്ടും പുതുമ കൊണ്ടും ശ്രദ്ധേയമാകുന്നു. 2000- 2005 കാലഘട്ടത്തിൽ നടക്കുന്ന ഈ കഥയുടെ ഒന്നാം പകുതിയും രണ്ടാം പകുതിയും ഫ്ലാഷ് ബാക്കിലൂടെ മാറിമാറി വായനക്കാർക്ക് മുമ്പിൽ തെളിയുകയാണ്. മാത്രമല്ല 20 അദ്ധ്യായങ്ങളുള്ള ഈ സാമൂഹ്യ നോവൽ നർമ്മത്തിൻറ്റെ അകമ്പടിയോടെയാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്.
ഉള്ളടക്കം
1. കാണുമ്പ്രം
2. കാര്യാലയ പ്രവേശം
3. വിജിലൻസ് ഓഫീസർ
4. കറണ്ട് മനുഷ്യൻ
5. കാറ്റാടിക്കുന്ന്
6. സദ്മം
7. അക്ഷനാളി സ്വാമികൾ
8. പാർവ്വതിയും പാക്കരനും
9. നളിനാക്ഷചരിതം
10. ഒരു സൈബർ ക്രൈം
11. ദേവ-പ്രശ്‌നം
12. ഉദ്യോഗപർവ്വം
13. ജോലി തട്ടിപ്പ്
14. എക്‌സിനെ തിരിച്ചറിയുന്നു
15. തേൻപ്ലാവിൻ കൊമ്പത്ത്
16. സൈക്കോ തിയേറ്റർ
17. ജീവിതം ഇരുളുന്നു
18. തിരിച്ചറിവിന്റെ വെളിച്ചം
19. മടക്കം
20. എക്‌സിന്റെ വിലയറിയുന്നു
h title="കാണുമ്പ്രം" alt="കാണുമ്പ്രം" c" /> <p><strong>കാണുമ്പ്രം</strong></p>"
എക്‌സ് എന്നൊരാൾ എന്ന് കാണുമ്പോൾ വായനക്കാർക്ക് സ്വാഭാവികമായി ഒരു സംശയം തോന്നാം. ഒരാൾക്ക് എക്‌സ് എന്നു പേരു വരുമോ? ഇവിടെ എക്‌സ് എന്നത് അയാൾ തന്നെ പറയുന്ന പേരാണ്. അതിനാൽ താൽക്കാലികമായി നമുക്ക് ആ പേരുതന്നെ വിളിക്കാം. പത്തു വർഷം കഴിഞ്ഞാൽ ഏതു താൽക്കാലിക സ്ഥാനവും സ്ഥിരിപ്പെടുത്തും എന്നാണല്ലോ സർക്കാർ പറയുന്നത്. നമ്മുടെ എക്‌സിന്റെ കാര്യം എന്താകുമെന്ന് നമുക്ക് കാത്തിരുന്നുകാണാം. "എക്സ് കിരണം "എന്ന പേര് പിന്നീട് സ്ഥിരപ്പെട്ട ചരിത്രവുമുണ്ടല്ലോ. നോക്കാം....
രണ്ടായിരാമാണ്ടിലെ മഞ്ഞുള്ള ഒരു രാത്രിയുടെ അന്ത്യയാമങ്ങൾ. മലയോര പാതയിലൂടെ ഒരു ബസ് കടന്നു പോകുന്നു. പകുതിയോളം സീറ്റുകളിലേ യാത്രക്കാരുള്ളൂ. കണ്ടക്ടർ ടിക്കറ്റ് കൊടുക്കുന്നു. യാത്രക്കാർ പോകേണ്ട സ്ഥലം പറഞ്ഞു ടിക്കറ്റ് വാങ്ങുന്നു. നാലാം കല്ല്, കടുവാക്കുഴി, മാടൻകാവ്.....
അതാ ഏറ്റവും പിന്നിലത്തെ സീറ്റിൽ ഒരറ്റത്തിരിക്കുന്ന ആളാണ് ‘എക്‌സ്’. അരികിലായി രണ്ടു ബാഗുകളുമുണ്ട്. തണുപ്പിൽ കൂനിക്കൂടിയിരുന്ന് ഉറങ്ങുകയാണ്. പുറത്തു നിന്നുള്ള കാറ്റ് അധികമായതിനാൽ പുതയ്ക്കാനെന്തെങ്കിലും ഉണ്ടോന്നു നോക്കാൻ ഒരു ബാഗിന്റെ സിപ് തുറക്കുന്നു. അതിൽ ബൾബ്, വയർ തുടങ്ങിയ ഇലക്ട്രിക് സാധനങ്ങളാണ്. അതിനാൽ അടുത്ത ബാഗ് തുറുക്കുന്നു. അതിൽ നാടകത്തിന്റെ ഡ്രസ്സുകൾ. അയാൾ ഒരു തൊപ്പിയെടുത്ത് തലയിൽ വയ്ക്കുകയും, ഒരു കോട്ട് എടുത്ത് പുതയ്ക്കുകയും ചെയ്യുന്നു.
മാനത്ത് പുലരി വെളിച്ചം കണ്ടുതുടങ്ങി. അടുത്ത സ്റ്റോപ്പിൽ ബസ് നിന്നു. അവിടെ രണ്ടു പേർ ഇറങ്ങുകയും ഒരാൾ കയറുകയും ചെയ്തു. അവിടെ നിന്ന് കയറിയ ആളിനെ ശ്രദ്ധിക്കേണ്ടതുണ്ട്. കള്ളൻ കറിയ. അയാൾ നോക്കി നോക്കി എക്‌സിന്റെ അരികിൽ വന്നിരുന്നു. എക്‌സ് നല്ല ഉറക്കമാണെന്നു കണ്ട് കറിയയ്ക്ക് സമാധാനമായി. അയാൾ ജോലി തുടങ്ങുന്നതിന് മുമ്പ് എല്ലാ കള്ളന്മാരേയും പോലെ അല്പനേരം കണ്ണടച്ച് പ്രാർത്ഥനാ നിരതനായി. “കർത്താവേ എനിക്കുള്ള അപ്പം നീ തന്നെ കാണിച്ചു തരേണമേ,കൃഷ്ണാ ഗുരുവായൂരപ്പാ”
ജാതിമത ചിന്തകൾക്ക് അതീതമായ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന അയാൾക്ക് എല്ലാ ദൈവങ്ങളും ഒരുപോലെയാണ്.
അല്ലാതെ കള്ളൻ കള്ളദൈവങ്ങളെ മാത്രമേ വിളിക്കാവൂ എന്നു പറയാനാവില്ലല്ലോ. ദൈവ സഹായത്താൽ വിഘ്നം കൂടാതെ തനിക്ക് തൊഴിലെടുത്ത് ജീവിക്കാനാകണം, അത്രയേ ഉള്ളൂ കറിയയുടെ ആഗ്രഹം.
അയാൾ കണ്ണു തുറന്നപ്പോൾ കാണുന്നത് മുന്നിലിരിക്കുന്ന ആളിന്റെ പാന്റ്‌സിന്റെ പോക്കറ്റിൽ പേഴ്‌സ് പുറത്തേയ്ക്ക് തള്ളിനിൽക്കുന്നതാണ്. “ താങ്ക്യൂ ദൈവമേ, താങ്ക്യൂ.” കറിയ ചുറ്റും ശ്രദ്ധിച്ച ശേഷം തന്ത്രപരമായി ആ പേഴ്‌സ് കൈക്കലാക്കുന്നു. അതു തുറന്നു നോക്കുമ്പോൾ 10 രൂപയും ഒരു സ്ത്രീയുടെ ഫോട്ടോയും. “പത്തു ഉലുവയും, ഒരു ചേച്ചിയും. ഇരിക്കുന്ന ഇരിപ്പു കണ്ടാൽ ഐ.എ.എസു. കാരനാണെന്നു തോന്നും. ദാരിദ്ര്യവാസി. ചേച്ചീ, ഇയാളുടെ കൂടെ കഴിഞ്ഞാൽ നിങ്ങളും ഗതി പിടിക്കൂല കേട്ടോ.” കറിയ 10 രൂപ പോക്കറ്റിലും പഴ്‌സ് സീറ്റിനടിയിലും നിക്ഷേപിച്ചു.
കണ്ടക്ടർ ടിക്കറ്റ് കൊടുക്കാനായി എക്‌സിന്റെ അടുത്തുവന്ന് ദേഹത്ത് തട്ടുന്നു. “ ടിക്കറ്റ്‌സ്, ടിക്കറ്റ്‌സ്”
എക്‌സ് കണ്ണു തുറക്കാതെ അത് ഏറ്റു പറയുന്നു. “ യെസ്, ടിക്കറ്റ്‌സ്, ടിക്കറ്റ്‌സ്”
കണ്ടക്ടർ ആവർത്തിച്ചു. “ഹലോ - ടിക്കറ്റിനു പൈസയെടുക്കാൻ.”
എക്‌സ് കണ്ണു തുറന്ന് “ പൈസയോ, എന്റ കൈയ്യിൽ പൈസയില്ല”.
“പൈസയില്ലേ ? പിന്നെ ഓസിനു കൊണ്ടുപോകുമെന്നു വിചാരിച്ചാണോ താനീ ബസ്സിൽ കേറിയത്?”
“ഏ മിസ്റ്റർ. എനിക്കു ഓശാരമൊന്നും വേണ്ട. ടിക്കറ്റിന്റെ പണത്തിനുള്ള ജോലി ഞാൻ ചെയ്യും. "ഐ വിൽ ഡൂ ദി ജോബ്.” .”
“ജോലിയോ ?” കണ്ടക്ടർക്ക് ചിരി വന്നു. “ബസ്സിനകത്ത് എന്ത് ജോലി?”
“വേണമെങ്കിൽ ഞാൻ കണ്ടക്ടറാകാം. അല്ലെങ്കിൽ ഡ്രൈവറാകാം. ഇതൊന്നുമല്ലെങ്കിൽ ഈ ബസ്സിന്റെ ഓണറാകാം. എന്താ പോരേ?”
“ങേ ! ഇതു എനിക്ക് പണിയാകുന്ന ലക്ഷണമാണ്.” എക്‌സിന് എന്തോ കുഴപ്പുമുണ്ടെന്നു തോന്നിയ കണ്ടക്ടർ, അയാളെ ടിക്കറ്റെടുപ്പിക്കാനുള്ള ഉദ്യമത്തിൽ നിന്ന് തൽക്കാലം പിന്തിരിഞ്ഞ് കറിയയ്ക്കു നേരെ തിരിഞ്ഞു. “ ഇവിടെ ടിക്കറ്റ്‌സ്”
"കാണുമ്പ്രം ഒന്ന് ” കറിയ തന്റെ സ്ഥലം പറഞ്ഞു.
അതു കേട്ട എക്‌സിനു ചിരി വന്നു. “ കാണുമ്പം - ഒന്ന്. അപ്പോ കാണാത്തപ്പഴോ ? ”
“കാണുമ്പഴല്ല. കാണുമ്പ്രം. അതാണ് ഞങ്ങളുടെ സ്ഥലത്തിന്റെ പേര്.”
ടിക്കറ്റു വാങ്ങുന്നതിനിടയിൽ കറിയ ചോദിച്ചു. “ഇവിടുത്തുകാരനല്ല അല്ലേ?”
"അല്ല.അതുപോട്ടെ,കാണുമ്പുറത്ത് കാണാനെന്തൊക്കെയുണ്ട്? കാണുമ്പുറക്കാഴ്ചകൾ."
എക്‌സിന്റെ ചോദ്യം കേട്ട് കറിയ നാട്ടുവിശേഷങ്ങൾ പങ്കുവച്ചു. “പകലുവന്നാൽ പലതും കാണാം. രാത്രിയായാൽ കറണ്ടില്ല.”
"കരണ്ടു തിന്നാത്ത ഗ്രാമമോ?”
“അവിടെ കറണ്ടൊക്കെ വന്നിട്ടുണ്ട്. പക്ഷേ കറണ്ടു പോയാൽ പിന്നെ ഇലക്ട്രിസിറ്റിക്കാർ അങ്ങോട്ടു തിരിഞ്ഞു നോക്കില്ല.”
“പരാതിപ്പെടണം. ജനരോഷം വൈദ്യുതിയായ് കത്തിപ്പടരണം”
“പരാതിപ്പെടാത്തതുകൊണ്ടൊന്നുമല്ല. ഇന്നലെയും വനിതാ മെമ്പറോടു പരാതി പറഞ്ഞതേയുള്ളൂ.”
ആ പ്രതിഷേധം നമുക്ക് നേരിട്ടുകാണാം. കാണുമ്പ്രത്തെ ഒരു നാട്ടുവഴി. നാട്ടുകാർ ചായക്കട സുധാകരന്റെ നേതൃത്വത്തിൽ വനിതാമെമ്പറുടെ വീട്ടിലേയ്ക്കു പോവുകയാണ്. അക്കൂട്ടത്തിൽ കളളൻ കറിയയുമുണ്ട്.
ആയിരത്തോളം ആളുകൾ മാത്രം വസിക്കുന്ന ഒറ്റപ്പെട്ട ഒരു മലയോര പഞ്ചായത്താണ് കാണുമ്പ്രം. അവിടുത്തെ ജനങ്ങൾ സംസാരിക്കുന്ന സങ്കരഭാഷ മനസ്സിലാക്കാൻ വായനക്കാർക്ക് പ്രയാസമാകും എന്നതിനാൽ അതിനെ പച്ച മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയാണ് ഇവിടെ അവതരിപ്പിക്കുന്നത്.
നാട്ടുകാർ വനിതാമെമ്പറുടെ വീടിന്റെ മുൻവശത്തെത്തിക്കഴിഞ്ഞു. സുധാകരൻ മെമ്പറെ വിളിച്ചു. അകത്തു നിന്ന് മെമ്പറുടെ കെട്ട്യോനും, അതിനു പുറകേ വനിതാമെമ്പറും പുറത്തേയ്ക്ക് വരുന്നു. കെട്ട്യോന്റെ കൈയിൽ ഒരു ചട്ടുകം. അതു കണ്ട് ഓ അണ്ണൻ ഡ്യൂട്ടിയിലായിരുന്നു അല്ലേ ? എന്ന് ഒരാൾ പ്രതികരിച്ചപ്പോൾ വനിതാമെമ്പർ കെട്ട്യോനെ മുമ്പിൽ നിന്നു മാറ്റി. “ആ ചട്ടുകം എടുത്ത് മാറ്റ് മനുഷ്യാ” എന്നിട്ട് വന്നവരെ നോക്കി ഒരു രാഷ്ട്രീയച്ചിരി ചിരിച്ചു. “എന്താ എല്ലാവരും കൂടി രാവിലെ?”
സുധാകരൻ കാര്യം പറഞ്ഞു. “കറണ്ടിന്റെ പരാതി തന്നെ. ഇന്നലെ രാത്രി മുഴുവൻ കറണ്ടില്ലായിരുന്നല്ലോ. രാവിലെയാണ് വന്നത്. ഇവിടെ ഓവർസിയറു വരും, ഓവർസിയറുവരും എന്നു പറയാൻ തുടങ്ങീട്ട് കാലം കുറേയായി.”
“ഓവർസിയർ പോയിട്ട് ഒരു അണ്ടർസിയറുപോലും വന്നില്ല” ഒരാൾ.
“കറണ്ടില്ലാത്തതിനാൽ നാട്ടിൽ മോഷണം പെരുകുന്നു.” - മറ്റൊരാൾ.
“പിന്നെ. കറണ്ടൊണ്ടെങ്കി എനിക്കു വല്ല്യ പേടിയല്ലേ !” എന്നു കള്ളൻ കറിയ പിറുപിറുത്തു.
“വീട്ടമ്മമാർക്ക് സീരിയലു കാണാൻ പറ്റുന്നില്ല. ഇരുട്ടത്ത് വാഹനങ്ങൾ മാത്രമല്ല, ആളുകൾ തമ്മിലും കൂട്ടി മുട്ടുന്നു.” -മൂന്നാമൻ
“ഇവനാ രായമ്മയെ മുട്ടിയത് പകലല്ലേ! ” -എന്നാണ് മെമ്പറുടെ കെട്ട്യോൻ ആലോചിച്ചത്.
“എന്തിനു കൂടുതൽ? കറണ്ടില്ലാത്തതിനാൽ പെണ്ണുങ്ങളുടെ പ്രസവം പോലും വൈകുന്നു.” എന്നു സുധാകരൻ ഗൗരവതരമായ ഒരു പരാതി ഉന്നയിച്ചപ്പോൾ “കറണ്ടും പ്രസവവും തമ്മിലെന്തു ബന്ധം ? എന്നായി മെമ്പറുടെ കെട്ട്യോൻ.
“താൻ പ്രസവിച്ചിട്ടുണ്ടോ ? ഇല്ലല്ലോ ? എന്നാ അവിടെ ചുമ്മാനില്ല്. പ്രസവിക്കുന്നവർക്കേ അതിന്റെ പ്രയാസമറിയൂ.” എന്നു വാദിച്ചുകൊണ്ട് സുധാകരൻ തന്റെ പരാതി ഉറപ്പിച്ചു.
“മെമ്പറെക്കൊണ്ടു വല്ലതും നടക്ക്വോ ? അതോ ഞങ്ങളു പ്രസിഡന്റിനെ കാണണോ ?” എന്നൊരു പൊതു ചോദ്യം ഉയർന്നു.
“ഓ-ഒരു പ്രസിഡന്റ് ! പ്രസിഡന്റ് പല കാര്യങ്ങളും ഇവളോട് പറഞ്ഞാ നടത്തിയെടുക്കുന്നത്.” - കെട്ട്യോൻ മെമ്പറുടെ പക്ഷം ചേർന്നു നിന്നു. ഇത്രയുമായപ്പോൾ മെമ്പർ പ്രശ്‌നപരിഹാരത്തിലേയ്ക്ക് വന്നു. “ഞാൻ ഇസ്‌കിക്കൂട്ടിയ എൻജിനീയറെ നേരിട്ടൊന്നു കാണാം. രണ്ടിലൊന്നറിഞ്ഞേ മടങ്ങി വരൂ.”
“അതുപിന്നെ -”
കെട്ട്യോൻ അധികാരസ്വരത്തിൽ പറഞ്ഞു. “ഇനി ഇക്കാര്യത്തിലൊരു വർത്തമാനം വേണ്ട. ഇവളുപറഞ്ഞാ പറഞ്ഞതാ. രണ്ടിലൊന്നറിഞ്ഞേ മടങ്ങിവരൂ.”
രണ്ടിലൊന്ന് എന്താണെന്ന് കൃത്യമായി മനസ്സിലായില്ലെങ്കിലും അതൊടെ വന്നവർ മെല്ലെ പിരിഞ്ഞുപോയി.
സമയം രാവിലെ ഒൻപതു കഴിയുന്നു. ബസ്സ് ഒരു വളവു തിരിഞ്ഞപ്പോൾ എക്‌സിന്റെ ബാഗുകൾ തറയിൽ നിരങ്ങി നീങ്ങി. കറിയ ആ ബാഗുകൾ പൂർവ്വ സ്ഥാനത്തു വയ്ക്കുന്നതിനോടൊപ്പം തന്റെ കണ്ണും, കൈയ്യും കൊണ്ട് ആ ബാഗുകൾ ഒന്നു സ്‌കാൻ ചെയ്തു നോക്കുകയും ചെയ്തു. കറണ്ടു കാര്യം കേട്ടിരുന്ന എക്‌സ് സംശയം ചോദിച്ചു. “എന്നിട്ട് ഇസ്‌കിക്കുട്ടിയ എൻജിനീയറെ കണ്ടോ?”
“കണ്ടു. ഓവർസിയർ ഇന്നുവരും എന്നാണ് പറഞ്ഞിരിക്കുന്നത്.” - കറിയ സംഭാഷണം തുടർന്നു.
“എങ്കിൽ സൂക്ഷിക്കണം ഏതിലേയും വരാം”
“വരുമെന്നെനിക്കു തോന്നുന്നില്ല. പണ്ടൊരു സബ് എഞ്ചിനീയർ ജോയിൻ ചെയ്യാൻ വന്നതാ. വരുന്ന വഴിക്ക് ബസ് മറിഞ്ഞു. ഇപ്പോഴും തളർന്നു കിടപ്പാണെന്നാ പറയുന്നത്. പിന്നെ രണ്ടു വർഷം കഴിഞ്ഞ് ഒരു ലൈൻമാൻ വന്നു. വന്നതിന്റെ മൂന്നാം നാൾ പോസ്റ്റിന്റെ മണ്ടയിൽ വച്ച് ഷോക്കടിച്ചു മരിച്ചു. ഇതൊക്കെ അറിഞ്ഞാ ഇനി ആരെങ്കിലും ഇങ്ങോട്ടു വര്വോ!...”
“വരും. വരണം. വൈദ്യുതി ഭഗവാനെ ധ്യാനിച്ചു കൊണ്ടുവരണം. എന്നാൽ എല്ലാം നനന്നാവും.
“അങ്ങനെ വരുന്നെങ്കിൽ അയാൾ മിക്കവാറും ഈ ബസ്സിൽ തന്നെ കാണും.”
“ആണോ ? ഇനി, അത് ഞാനോ മറ്റോ ആണോ ?”
അതുകേട്ട് കറിയ സംശയത്തോടെ എക്‌സിനെ നോക്കുന്നു.
ബസ് കാണുമ്പ്രം ജംഗ്ഷനിലെത്തി. “കാണുമ്പ്രം ഇറങ്ങേണ്ടവരൊക്കെ പോരൂ.” എന്നു കണ്ടക്ടർ വിളിച്ചു പറഞ്ഞു. ചിലരൊക്കെ എഴുന്നേറ്റ് വാതിൽക്കലേക്ക് നീങ്ങി. ഒപ്പം കറിയയും ഏറ്റവും പിന്നിലായി എക്‌സും എഴുന്നേറ്റു.
(തുടരും)
h title="കാര്യാലയ പ്രവേശം" alt="കാര്യാലയ പ്രവേശം" class" /><h2><strong> </strong><span style="font-family: Arial" />എക്സ്’ എന്നൊരാള്‍:</span><strong> </strong><span style="" />ഭാഗം -2: </span><strong> കാര്യാലയ പ്രവേശം</strong></h2> <p>കാണുമ്പ്രം കവലയിൽ ഒരു സംഘം ഹാരവു" പൂച്ചെണ്ടുമായി കാത്തു നിൽക്കുന്നു. വനിതാമെമ്പർ, കെട്ട്യോൻ, സുധാകരൻ തുടങ്ങിയവർ അക്കൂട്ടത്തിലുണ്ട്. ബസ് ജംഗ്ഷനിൽ നിന്നു. കറിയയും മറ്റു ചിലരും പുറത്തിറങ്ങി. പുറത്തെ സ്വീകരണസംഘം ആകാംക്ഷയോടെ ബസിനുള്ളിലേക്കു നോക്കുന്നു. ഈ ബസിൽ വരുമെന്ന് പറഞ്ഞിരുന്ന ഓവർസിയറെ അവർ പ്രതീക്ഷിച്ചു നിൽക്കുകയാണ്. ആ സമയം എക്‌സ് കണ്ടക്ടറോട് തട്ടിക്കയറുകയാണ്. 'മിസ്റ്റർ കണ്ടക്ടർ, എന്റെ ജോലിയുടെ കാര്യം എന്തായി ?'
കണ്ടക്ടർ സമാധാനിപ്പിച്ചു. 'സുഹൃത്തേ നിങ്ങൾ ടിക്കറ്റിന്റെ കാശ് തരേണ്ട. ആ പണം ഞാൻ കൊടുത്തോളാം, പോരേ ?'
'ഏ മിസ്റ്റർ നിങ്ങൾ മാന്യന്മാരെ അപമാനിക്കുന്നോ ? തന്റെ ഔദാര്യം എനിക്കു വേണ്ടെന്നുപറഞ്ഞില്ലേ? ഐ വാണ്ട് എ ജോബ്. പറയൂ ഞാൻ കണ്ടക്ടറാവണോ ? ഡ്രൈവറാവണോ ? ഓണറാകണോ ? എന്തായാലും എനിക്കൊരു ജോലി തന്നേ പറ്റൂ.' കണ്ടക്ടർ പുറത്തേക്കു നോക്കുമ്പോൾ പുറത്ത് ഒരു സ്വീകരണ സംഘം നിൽക്കുന്നതു കാണുന്നു. ഈ അവസരം മുതലാക്കാമെന്നുകരുതി കണ്ടക്ടർ നയത്തിൽ എക്‌സിനോടു പറഞ്ഞു: 'സാറിനൊരു ജോലി മതിയല്ലോ ?'
'യെസ്'
'അതാ സാറിനെ സ്വീകരിക്കാൻ അവർ കാത്തുനിൽക്കുന്നതു കണ്ടോ. നമുക്കങ്ങോട്ടുപോകാം.'
എക്‌സ് പുറത്തേയ്ക്കു നോക്കി. "ഈസ് ഇറ്റ് ട്രൂ?"
'അതേന്ന്. വേഗം വരൂ' എക്‌സ് തന്റെ രണ്ടു ബാഗുമെടുത്ത് കണ്ടക്ടറോടൊപ്പം പുറത്തിറങ്ങുന്നു.
സ്വീകരണ സംഘത്തിനടുത്തേയ്ക്ക് നടന്നുകൊണ്ട് കണ്ടക്ടർ പറഞ്ഞു. 'സാറ് അവരുടെ സന്തോഷത്തിനെതിര് നിൽക്കരുത്. നോ പറഞ്ഞ് അലമ്പാക്കരുത്.'
'ഇല്ല. നോ പറയുന്നില്ല. യെസ് പറയാം പോരേ ?'
'അതുമതി, അതുമതി'
എക്‌സ് ഗമയിൽ മുന്നോട്ട് നടക്കുന്നു. കണ്ടക്ടർ പിന്നിലേയ്ക്ക് വലിഞ്ഞ് ബസിൽ കയറി ഡബിൾ കൊടുത്തു പോകുന്നു. എക്‌സിനെക്കണ്ട് സ്വീകരണ സംഘത്തിൽ നിന്ന് സുധാകരൻ മുന്നോട്ടു വന്നു. 'സാറല്ലേ പുതിയ ഓവർസിയർ ?'
എക്‌സ് നോ പറഞ്ഞില്ല. യെസ് തന്നെ പറഞ്ഞു. 'യെസ് യെസ്' വനിതാ മെമ്പർ മുന്നോട്ടുവന്ന് ഹാരം എക്‌സിന്റെ കൈയ്യിൽ കൊടുക്കാൻ തുടങ്ങുമ്പോൾ എക്‌സ് മെമ്പറുടെ കൈപിടിച്ച് ഹാരം സ്വന്തം കഴുത്തിലേയ്ക്കിടുന്നു. അതുകണ്ട് സംഘത്തിലുള്ളവർ വാ പൊത്തി ചിരിച്ചെങ്കിലും കെട്ട്യോന് ചിരി വന്നില്ല. അയാൾ മെമ്പറുടെ ചെവിയിൽ തന്റെ പ്രതിഷേധം അറിയിച്ചു. മെമ്പർ രൂക്ഷമായൊരു നോട്ടത്തിൽ കെട്ട്യോനെ നിശബ്ദനാക്കി.
അവർ എക്‌സിനെ അവിടെ നിന്ന് സബ് എൻജിനീയറാപ്പീസിലേയ്ക്ക് ആനയിച്ചു. സബ് എൻജിനീയറാപ്പീസ് എന്നാണ് പേരെങ്കിലും അവിടെ ഒരു സബ് എൻജിനീയറോ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ വന്നിട്ട് വർഷങ്ങളായി. എന്നു കരുതി ആപ്പീസ് പ്രവർത്തനരഹിതമാണെന്ന് പറയാൻ വയ്യ. പൂട്ട് പൊളിച്ച് ചില സാമൂഹ്യവിരുദ്ധർ ഇടയ്‌ക്കൊക്കെ അവിടെ പ്രവർത്തിക്കാറുണ്ട്. പരാതി ഉയരുമ്പോൾ മെമ്പർ പുതിയൊരു പൂട്ടുവാങ്ങി വീണ്ടും പൂട്ടുകയാണ് പതിവ്.
എക്‌സ് ആപ്പീസിന്റെ ബോർഡ് വായിച്ചു. 'സബ് എൻജിനീയറുടെ ആപ്പീസ് പൂട്ടി' എന്നാണ് എഴുതിയിരിക്കുന്നത്.
'ഒരുപാട് കലാകാരന്മാരുള്ള സ്ഥലമാണ്. അതിലാരോ കാണിച്ച കന്നന്തിരുവാണ്. അതു നമുക്കു ശരിയാക്കാം.' മെമ്പർ എക്‌സിനെ സമാധാനിപ്പിച്ചു. വാതിലിനു കുറുകേ ഏതോ ആഘോഷത്തിന്റെ തോരണം കെട്ടിയിരിക്കുന്നു. അതു കണ്ട് സുധാകരൻ അനൗൺസ് ചെയ്തു. 'ഈ ആപ്പീസിന്റെ ഉദ്ഘാടനം ഈ നാടമുറിച്ച് നമ്മുടെ പ്രിയപ്പെട്ട മെമ്പർ നിർവ്വഹിക്കുന്നതാണ്'
ഒരാൾ അടുത്ത കടയിൽ നിന്ന് ഒരു കത്രിക സംഘടിപ്പിച്ച് മെമ്പറുടെ കയ്യിൽ കൊടുക്കുന്നു. അതു കണ്ട് കെട്ട്യോൻ മെമ്പറോട് രഹസ്യം പറഞ്ഞു. 'എടീ, ഈ കട്ട് നമ്മൾ രണ്ടുപേരും ചേർന്നു ചെയ്താലോ ?'
'ഇതു മെമ്പറുടെ കട്ട് ആണ്. കെട്ട്യോന്റെ കട്ട് വരുമ്പോൾ നിങ്ങൾക്ക് ചെയ്യാം.'
കരഘോഷത്തിനിടയിൽ മെമ്പർ തോരണം കട്ട് ചെയ്യുന്നു.
അതാ കറിയ ആൾക്കൂട്ടത്തിനിടയിലൂടെ തള്ളി മുമ്പിൽ വരുന്നു. അയാൾ അത്ഭുതത്തോടെ എക്‌സിനെ നോക്കി. 'ങേ ! അപ്പോൾ ഇയാൾ യഥാർത്ഥ ഓവർസിയറായിരുന്നോ ?'
'ഇനി നമ്മുടെ ഓവർസിയർ സാർ, ഈ ആപ്പീസ് തുറന്ന് ഉള്ളിൽ പ്രവേശിക്കുന്നതാണ്.' എന്ന് സുധാകരന്റെ അടുത്ത അനൗൺസ്‌മെന്റ് വന്നു.
ആപ്പീസിന്റെ വാതിൽ പൂട്ടിയിരിക്കുന്നു. അതുകണ്ട് എക്‌സ് പിന്നിലേയ്ക്ക് കൈ നീട്ടി. 'കീ കീ.... താക്കോലെവിടെ?' സുധാകരൻ മെമ്പറെ നോക്കി. 'ഇതു തുറന്നുകിടക്കുകയായിരുന്നല്ലോ' എന്നു മെമ്പറുടെ മറുപടി.
'പിന്നെ ആരാ പൂട്ടിയത് ?' എന്ന ചോദ്യത്തിന് എല്ലാവരും കൈമലർത്തിയതേയുള്ളൂ. താക്കോലില്ലെങ്കിൽ പൂട്ട് പൊട്ടിക്കാമെന്നായി ചിലർ. അപ്പോൾ കറിയ ഇടപെട്ടു. 'വേണ്ട. ഈ കറിയ ഇവിടെയുളളപ്പോൾ ഒരു പൂട്ടും ഒരു തടസ്സമാകില്ല.' കറിയ മുന്നോട്ട് വന്ന് വനിതാ മെമ്പറുടെ തലയിൽ നിന്ന് ഒരു ഹെയർപിൻ ഊരിയെടുത്തു. അതു കണ്ട് കെട്ട്യോൻ പിറുപിറുത്തു. 'അതും അവളുടെ തലേന്നു തന്നെ. ഇവളെന്താ പബ്ലിക് പ്രോപ്പർട്ടിയോ ?'
കറിയ ഹെയർപിൻ പൂട്ടിനുള്ളിൽ കയറ്റി രണ്ടു കറക്ക്. പൂട്ടു തുറന്നു. വാതിൽ തള്ളിത്തുറന്നുകൊണ്ട് കറിയ പറഞ്ഞു: 'ഇനി സാറ് ഐശ്വര്യമായി വലതുകാല് വച്ച് കയറിക്കോ'.
'വലതുകാല് മാത്രം വച്ചോ ? അപ്പോ ഇടതുകാല് വേണ്ടേ ? ങാ-ശ്രമിച്ചുനോക്കാം !!' എക്‌സ് വലതുകാലിൽ കൊന്നിക്കൊന്നി അകത്തു കയറി. ചിരിയോടെ എല്ലാവരും അകത്തേയ്ക്ക്. മെമ്പർ 'ഈ സാറ് ആളൊരു രസികൻ തന്നെ.' എന്നൊരു അഭിപ്രായവും പാസാക്കി.
ആപ്പീസിനകത്ത് മേശ, ബഞ്ച്, കസേരകൾ എല്ലാം സ്ഥാനം തെറ്റിക്കിടക്കുന്നു. സുധാകൻ ഒരു കസേര തുടച്ചു വൃത്തിയാക്കി. 'സാറിങ്ങോട്ട് ഇരുന്നാട്ടെ'
'താങ്ക്യൂ ! ഞാൻ ആസനസ്ഥ -' ആസനത്തിൽ ആണി കൊണ്ടതിനാൽ എക്‌സ് ചാടി എണീറ്റു. 'എന്താ സാർ? ഉള്ളതിൽ നല്ല ബലമുള്ള കസേരയാണ്'.
'അതെ ആണികൾക്കും നല്ല ബലം'
വനിതാ മെമ്പർ അധികാര സ്വരത്തിൽ പറഞ്ഞു: 'എത്രയും വേഗം ആവശ്യമായ അറ്റകുറ്റപ്പണികൾ ചെയ്യാം. പെയിന്റടിച്ച് വൃത്തിയാക്കാം. ചെലവ് പഞ്ചായത്തുവക.'
'അതു വേണം. ഇവിടമാകെ പൈന്റടിച്ച് വൃത്തികേടാക്കിയിരിക്കയാണ്. ദാ കണ്ടില്ലേ?' - മൂലയിലെ മദ്യക്കുപ്പികൾ ചൂണ്ടി എക്‌സ് പറഞ്ഞു.
പിന്നെ താമസിച്ചില്ല. സുധാകരൻ കാര്യത്തിലേയ്ക്കു വന്നു. 'സാറുവേണം ഇനി ഇവിടത്തെ കറണ്ടിന്റെ കാര്യം ശരിയാക്കിയെടുക്കാൻ. ഇപ്പോഴാകെ കഷ്ടത്തിലാ.'
'സാറു വന്നു കയറിയതല്ലേയുള്ളൂ. പരാതിയൊക്കെ പിന്നീടു പറയാം. ഇപ്പം സാറിവിടുത്തെ ഫയലുകളൊക്കെ ഒന്നു പഠിക്കട്ടെ.' എന്നു പറഞ്ഞുകൊണ്ട് മെമ്പർ തന്റെ നയചാതുര്യം പ്രകടിപ്പിച്ചു. എക്‌സ് ഫയലുകൾ എവിടെയെന്ന് ചുറ്റും നോക്കി. കുറേ പേപ്പറുകൾ, മാറാല, പാറ്റ, ചിലന്തി, പല്ലി തുടങ്ങിയവ.
സുധാകരന്റെ ചായക്കട.
സുധാകരൻ കാണുമ്പ്രത്തെത്തിയിട്ട്
വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. മുമ്പ് അങ്ങകലെ സിറ്റിയിൽ തട്ടുകട നടത്തിവരികയായിരുന്നു. പൊറോട്ട അടിക്കാൻ വന്നവൻ പൊറോട്ട യോടൊപ്പം തൻറെ ഭാര്യയെയും അടിച്ചെടുത്തത് അറിഞ്ഞ് മനംനൊന്തു നാടു വിട്ടതാണ്. തൻ്റെ കുലത്തൊഴിലായ ചായപ്പണി തന്നെ ഇവിടെയും തുടങ്ങി. തൻറെ അച്ഛൻ
"ചായയും നമ്മളും " എന്ന ഒരു പുസ്തകം എഴുതിയിട്ടുണ്ട് എന്ന് സുധാകരൻ പറയാറുണ്ട്. ആ പുസ്തകത്തിലെ പല വിവരങ്ങളും കടയിൽ വരുന്നവരോട് അയാൾ പങ്കുവയ്ക്കാറുമുണ്ട്.
ചൈനീസ് ചക്രവർത്തിയായിരുന്ന
"ഷെൻ നുങ്" ഒരു വേനൽക്കാലത്ത് കാട്ടിൽ വേട്ടയ്ക്ക് പോയ സംഭവമാണ് അതിലൊന്ന്. കാട്ടിനുള്ളിൽ തിളപ്പിക്കാനായി വച്ച വെള്ളത്തിൽ കുറച്ച് ഉണങ്ങിയ ഇലകൾ വീഴുകയും ആ വെള്ളം തവിട്ടുനിറം ആവുകയും ചെയ്തു. ചക്രവർത്തി ഈ വെള്ളം കുടിച്ചപ്പോൾ അദ്ദേഹത്തിന് നല്ല ഉന്മേഷം തോന്നിയതിനാൽ പിന്നീട് വെള്ളം തിളപ്പിക്കുമ്പോൾ ആ ഇല കൂടി ഇടണമെന്ന് നിർദ്ദേശം നൽകി. അങ്ങനെയാണ് തേയിലയും ചായയും കണ്ടെത്തിയതെന്നുള്ള വിവരം ഇപ്പോൾ കാണുമ്പ്രത്ത് എല്ലാവർക്കുമറിയാം.
സുധാകരൻ പറ്റുബുക്കിലെ കണക്കു നോക്കിയിരിക്കുമ്പോഴാണ് എക്‌സ് കയറിവരുന്നത്.
'വരണം വരണം. ഇങ്ങോട്ടിരിക്കാം.' സുധാകരൻ എക്‌സിനെ സ്വീകരിച്ചിരുത്തി.
'താങ്ക്യൂ' എക്‌സ് കടയാകെ ഒന്നു കണ്ണോടിച്ചു.
'ചെറിയ സെറ്റപ്പാ സാറേ, വലിയ കച്ചവടമൊന്നുമില്ല'
'നോ-നോ.. നമുക്ക് വച്ചടി വച്ചടി കയറ്റമുണ്ടാക്കാം. നാളെമുതൽ അടിവച്ചു തുടങ്ങിക്കോ.'
എക്‌സ് പറഞ്ഞത് സുധാകരനു പിടികിട്ടിയില്ല.
'സാറിനു കഴിക്കാനെന്താ ?'
'മെനു-'
'അതൊന്നും ഇവിടെ കിട്ടൂല സാറേ, ദോശ, ഇഡ്ഢലി, പുട്ട്.'
'എന്നാൽ ദേശാ, ഇഡ്ഢലി, പുട്ട് വരട്ടെ.'
സുധാകരൻ ദോശയിൽ തുടങ്ങി. എക്‌സ് ആർത്തിയോടെ ഭക്ഷിക്കുന്നു.
'സാറിന്റെ പേരെന്താ ?' സുധാകരൻ ചോദിച്ച ചോദ്യം എക്‌സ് സുധാകരനു നേരെ തിരിച്ചുവിട്ടു. 'താങ്കളുടെ നല്ല പേര് എന്താണ് ? യുവർ ഗുഡ് നെയിം പ്ലീസ്'
'സുധാകരൻ പിള്ളാന്നാ.'
'എന്നാൽ താങ്കളുടെ ബാഡ് നയിം ഞാൻ പറയാം. സദാകുരൻ പള്ള. എങ്ങനെയുണ്ട് ?' എക്‌സ് സുധാകരന്റെ വയറ്റിലൊരു കുത്തു കൊടുത്തു.
'ഹൊ ഈ സാറിന്റെ കാര്യം. സാറിന്റെ പേരു പറഞ്ഞില്ല. പേര് പറഞ്ഞിരുന്നെങ്കിൽ പറ്റുബുക്കിൽ ഐശ്വര്യമായി തുടങ്ങാമായിരുന്നു.'
'ഓകെ - ലെറ്റ് ഇറ്റ് ബീ എക്‌സ്'
'ങേ?'
"വിശ്വാസയോഗ്യമായ ഒരു പേരു കിട്ടുന്നതുവരെ എക്‌സ് എന്നിരിക്കട്ടെ. അതുപൊരേ ?"
'മതി മതി. എക്‌സെങ്കി എക്‌സ്. ഒർക്കാനും എളുപ്പമുണ്ട്.'
'എന്തെളുപ്പം ?'
'സെക്‌സ് എന്ന് ഓർത്താൽ മതിയല്ലോ.'
എക്‌സ് കഴിച്ചുകഴിഞ്ഞ് കൈ കഴുകി വന്നു. ബില്ലെത്രയായി?
സുധാകരൻ കണക്കുകൂട്ടി പറഞ്ഞു. 95 രൂപ.
എക്‌സ് പെട്ടെന്ന് ഷർട്ടൂരിക്കൊണ്ടു ചോദിച്ചു: 'വെള്ളം കോരുന്നതെവിടെ?'
'അതെന്തിന്?'
'എന്റെ കൈയ്യിൽ കാശില്ല. ഞാൻ വെള്ളം കോരാം'
'അതൊന്നും വേണ്ട. സാറ് ഒന്നിച്ചു കണക്കു തീർത്താമതി. ഞാൻ പറ്റുബുക്കിലെഴുതാം.'
'അതു തീരുമാനിക്കുന്നതു നിങ്ങളാണോ ? കഴിച്ചിട്ടു കടം പറയുന്ന ആളല്ല ഞാൻ. ഇന്നത്തെ കണക്ക് ഇന്നുതന്നെ തീരണം. പാത്രങ്ങളെവിടെ?'
എക്‌സ് കടയ്ക്കു പിന്നിലെ കിണർ ലക്ഷ്യമാക്കി നടന്നു കഴിഞ്ഞു.
(തുടരും)
h title="വിജിലൻസ് ഓഫീസർ" alt="വിജിലൻസ് ഓഫീസർ" cla" /><p><strong> </strong><span style="font-famil" /> </span></p><h2><span style="font-family: Arial," />എക്സ്’ എന്നൊരാള്‍:</span><strong> </strong><span " />ഭാഗം -3: </span><strong>വിജിലൻസ് ഓഫീസർ</strong></h2> <p>ച"യക്കടയ്ക്ക് പിന്നിലെ കിണ"്റിൻകര. എക്‌സ് വെള്ളം കോരി വലിയ പാത്രങ്ങളിൽ നിറയ്ക്കുകയാണ്. ആളുകൾ കൂടിയിട്ടുണ്ട്. അതാ വിവരമറിഞ്ഞ മെമ്പറും വരുന്നുണ്ട്. അതുകണ്ട് കറിയ നാട്ടുകാരോടായി പറഞ്ഞു. 'ങാ മെമ്പറെത്തിയിട്ടുണ്ട്. ഇനിയീ വെള്ളത്തിൽ -അല്ല..... പ്രശ്‌നത്തിൽ മെമ്പർ ഇടപെട്ടോളും.'
സുധാകരൻ മെമ്പറുടെ അരികിലേയ്ക്കു വന്നു. 'മെമ്പറേ നമുക്കൊരു തെറ്റ് പറ്റിയോന്ന് നാട്ടുകാർക്കൊരു സംശയം'
'അത് ഇലക്ഷൻ കഴിഞ്ഞപ്പോ മുതൽ നാട്ടുകാര് പറയാൻ തുടങ്ങിയതല്ലേ.' എന്നു കറിയ.
'അതല്ല ഇത്.... ഓവർസിയറുടെ കാര്യം. ഇയാൾ നമ്മളുദ്ദേശിച്ച ആളല്ലാന്നാ തോന്നുന്നത്. ഒരു ഓവർസിയറുടെ പ്രവൃത്തിയാണോ ഇത്? കണ്ടില്ലേ വെള്ളം കോരുന്നത്....?'
പക്ഷേ ശാസ്ത്രീയമായാണ് മെമ്പർ പ്രതികരിച്ചത്. 'അതിനെന്താ കുഴപ്പം ? വെള്ളത്തിൽ നിന്നാണ് വൈദ്യുതി ഉദ്പാദിപ്പിക്കുന്നത് എന്ന് പഠിച്ചിട്ടില്ലേ.. ഓവർസിയർ ആവശ്യത്തിനു വെള്ളം ശേഖരിക്കട്ടെ. എന്തായാലും ഞാൻ എന്റെ സ്വാധീനം ഉപയോഗിച്ച് ഒന്ന് എൻക്വയറാം.'
'എല്ലാവരും ഒന്നു മാറിനിന്നുകൊടുക്ക്. മെമ്പർ സ്വാധീനം ഒന്ന് ഉപയോഗിച്ചോട്ടെ.'
മെമ്പർ മൊബൈൽ ചെവിയിൽ ചേർത്തു. 'ഹലോ.... ഇസ്‌കിക്കൂട്ടിയ എഞ്ചിനീയർ സാറല്ലേ....?'
'അതെ...'
'ഇത് കാണുമ്പ്രം വിശാലം'
'നിങ്ങൾക്കാളു തെറ്റിയതാ. ഞാനത്തരക്കാരനല്ല.'
'സാറേ - ഇത് കാണുമ്പ്രം പഞ്ചായത്ത് മെമ്പർ വിശാലകുസുമം എം.പി.'
'ഓ... മെമ്പറാണോ. എന്താ കാര്യം?'
'സാറേ.. ഒരു സംശയം ചോദിക്കാൻ വിളിച്ചതാ. ഓവർസിയർ വെള്ളം കോരേണ്ട കാര്യമുണ്ടോ?'
'എന്താ മനസ്സിലായില്ല.'
'സാറൊരു ഓവർസിയറെ ഇങ്ങോട്ടയച്ചില്ലേ ?'
'ഇല്ല... അയാൾ ജോയിൻ ചെയ്തില്ല. ആബ്‌സന്റ് റിപ്പോർട്ട് ചെയ്തിരിക്കയാ'
അതുകെട്ട് മെമ്പർ ഫോൺ കട്ടു ചെയ്തു. സുധാകരൻ ആകാംക്ഷയോടെ - 'എന്തായി മെമ്പറെ...?'
'ഇത് ഓവർസിയറല്ലെന്ന്.'
'ങേ.. പിന്നെ ഇവനാര് ?' പല ശബ്ദങ്ങളിൽ ആ ചോദ്യം മുഴങ്ങി.
കാണുമ്പ്രം പോലീസ് സ്റ്റേഷൻ. എസ്.ഐ മഹേശൻ തന്റെ കസേരയിൽ ഇരുന്നുറങ്ങുന്നു. മുമ്പിലത്തെ കസേരയിൽ ഒരു പി.സി. പത്രം വായിക്കുന്നു. മറ്റൊരു പി.സി അടുത്തു നിൽപ്പുണ്ട്. 'വിജിലൻസ് സ്‌ക്വാഡ്' എന്നു കേട്ട് എസ്.ഐ. ഞെട്ടിയുണർന്നു. 'എവിടെ? എവിടെ?'
'ഇതാ പത്രത്തിൽ വന്നതാ സാറേ....' പി.സി. ന്യൂസ് വായിക്കുന്നു. 'വിജിലൻസ് സ്‌ക്വാഡ് രൂപീകരിച്ചു. പോലീസിലെ അഴിമതിയും മാഫിയാ ബന്ധവും അന്വേഷിക്കാൻ വിജിലൻസ് സ്‌ക്വാഡ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. ഓരോ സ്റ്റേഷൻ പരിധിയിലും ഓരോ ഓഫീസർക്കാണ് ചാർജ്ജ് നൽകിയിരിക്കുന്നത.് അന്വേഷണം അതീവ രഹസ്യമായിരിക്കും. അന്വേഷണ റിപ്പോർട്ട് ഡി.ജി.പിയ്ക്ക് നേരിട്ട് സമർപ്പിക്കും.'
എസ്.ഐ പത്രം വാങ്ങി ആ വാർത്ത ഒന്നുകൂടി വായിച്ചു.
'പോലീസിന്റെ കഷ്ടകാലം തുടങ്ങീന്നാ തോന്നണത്. ഇനി ഏത് നിമിഷവും വിജിലൻസ് വരുന്നുണ്ടോയെന്ന് നോക്കിയിരിക്കണം'
രണ്ടാം പി.സി. പറഞ്ഞതിനെ എസ്.ഐ തിരുത്തി. 'എടോ. അങ്ങനെ അവരാരും പരസ്യമായി വരില്ല. നമ്മളറിയാതെ രഹസ്യമായി വന്ന് വിവരങ്ങൾ ശേഖരിക്കും. ഒടുവിൽ നടപടി വരുമ്പോഴേ നമ്മളറിയൂ. അവരെവിടെയും കാണും. റോഡിലോ, മാർക്കറ്റിലോ ബസിലോ എവിടേയും....'
സ്റ്റേഷനിലെ പഴയ ഫോൺ ഒന്നു കരഞ്ഞു. എസ്.ഐ മഹേശൻ ഫോണെടുക്കുന്നു. 'അതെ.. പോലീസ് സ്റ്റേഷൻ'
സബ് എഞ്ചിനീയറാപ്പീസിനു മുമ്പിൽ നിന്നു മെമ്പറാണ്. ഒപ്പം നാട്ടുകാരുമുണ്ട്. 'സാർ ഇത് മെമ്പർ വിശാലകുസുമം. പരിചയമില്ലാത്ത ഒരാൾ ഇവിടെ വന്നിട്ടുണ്ട്. '
'എന്നിട്ട് ? ഇപ്പോ എവിടെയുണ്ട്......ഞങ്ങളിതാ വരുന്നു.'
എസ്.ഐ ഫോൺ വച്ചശേഷം സ്റ്റാഫിനോടു പറഞ്ഞു.
'ഇവിടത്തെ വിജിലൻസ് ഓഫീസർ എത്തിയെന്നാണു തോന്നുന്നത്. വണ്ടിയെടുക്കാൻ പറ.'
ജീപ്പ് സംഭവസ്ഥലത്തേയ്ക്ക് പോവുകയാണ്. ജീപ്പിലിരുന്ന് ഒന്നാം പി.സി. ഒരു സംശയം ചോദിച്ചു. 'സാറിന് ഈ വിജിലൻസിനെ കണ്ടാൽ തിരിച്ചറിയാൻ പറ്റ്വോ......'
എസ്.ഐ മീശ തടവിക്കൊണ്ടു പറഞ്ഞു '24 വർഷത്തെ സർവ്വീസായില്ലേ ? ഒരു വിധപ്പെട്ട വിജിലൻസൊക്കെ എന്റെ കണ്ണിൽ തടയാതെ പോവില്ല.'
'ഹോ.... സമാധാനമായി... എങ്ങനെയെങ്കിലും ആളിനെ അറിഞ്ഞാമതിയായിരുന്നു.'
സബ് എഞ്ചിനീയറാപ്പീസിനു മുൻവശത്ത് ജീപ്പ് നിന്നു. മെമ്പർ ജീപ്പിനരികിലേക്കു വന്നു. ജീപ്പിൽ നിന്നിറങ്ങിയ എസ്.ഐ ചോദിച്ചു. 'ആളെവിടെ ?'
'ഈ ആപ്പീസിലുണ്ട് സാർ'
'ശരി ഞങ്ങള് ഒന്ന് ക്വസ്റ്റ്യൻ ചെയ്തിട്ട് വരാം' പോലീസ് സംഘം ആപ്പീസിലേയ്ക്ക് കയറി.
'ഇനി ഇവൻ വല്ല കള്ളനോ മറ്റോ ആണോ ?' സുധാകരൻ തന്റെ സംശയം പ്രകടിപ്പിച്ചു.
അതു കറിയയ്ക്കു പിടിച്ചില്ല. 'ഞാൻ ഇവിടെ ജീവിച്ചിരിക്കുമ്പം മറ്റൊരു കള്ളനോ? എന്നാലതൊന്നു കാണണമല്ലോ.'
പോലീസ് സംഘം ആപ്പീസിന്റെ ചാരിയിരുന്ന വാതിൽ തുറന്ന് അകത്തു കയറുന്നു. അകത്ത് എക്‌സ് ഒരു നാടകത്തിലെ കഥാപാത്രത്തെപ്പോലെ വേഷം ധരിച്ച് സ്റ്റൈലായി നിൽക്കുന്നു. ഒരു കുറ്റാന്വേഷകന്റെ വേഷവും മട്ടുമൊക്കെയുണ്ട്. കയ്യിൽ ഒരു ഇംഗ്ലീഷ് പുസ്തകം. കവറിൽ 'ക്രൈം &പണിഷ്മെൻറ്റ് ' എന്നെഴുതിയിട്ടുണ്ട്. അയാൾ സിനിമയിലെ സ്ലോമോഷൻ പോലെ നടന്ന് പോലീസിനരികിലേയ്ക്കു വരുന്നു. അയാളുടെ കൈയ്യിലിരുന്ന പുസ്തകം നോക്കി എസ്.ഐ, പി.സി. മാരോടു പറഞ്ഞു ''കണ്ടോ -'ക്രൈം &പണിഷ്മെൻറ്റ് ന്റെ ബുക്കാ''.
അപ്പോൾ എക്‌സിന്റെ നാടകീയ ചോദ്യം; 'ആരാ?'
വേഷം കണ്ടിട്ട് മനസ്സിലായില്ലേ എന്ന മട്ടിൽ പോലീസുകാർ പരസ്പരം നോക്കി. ഒന്നാം പി.സി, മഹേശനെ പരിചയപ്പെടുത്തി. 'ഇദ്ദേഹമാണ് സ്ഥലം എസ്.ഐ'
'എന്താണാവോ വരവിന്റെ ഉദ്ദേശം ?'
മഹേശൻ തൊപ്പി ഊരി കൈയ്യിൽ വച്ചുകൊണ്ടു പറഞ്ഞു; ' നാട്ടുകാർക്ക് സാറിനെ മനസ്സിലായില്ല.'
'പോലീസിന് മനസ്സിലായല്ലോ അല്ലേ ? '
'പത്രത്തിൽ വാർത്ത കണ്ടു'
'യെസ്.യെസ്. ബട്ട് ലോ & ഹൈ സിറ്റുവേഷൻ ഈസ് വെരി ബാഡ്. ദാറ്റ് മീൻസ് നോട്ട് ഗുഡ്. ഈസിന്റ് ഇറ്റ് ?. ആം ഐ കറക്ട്? എനിതിംഗ് മോർ? ദെൻ സീ യൂ ലേറ്റർ'
എക്‌സിന്റെ ഓരോ വാചകത്തിലും 'സർ' പറഞ്ഞ് എസ്.ഐ പുറകിലോട്ടു നീങ്ങുന്നു. ഒടുവിൽ ഉച്ചത്തിൽ 'എസ് സർ' എന്നു പറഞ്ഞ് സല്യൂട്ട് അടിച്ചു. അതുകണ്ട് പി.സി.മാരും അതാവർത്തിക്കുന്നു.
എക്‌സ് ഡയലോഗ് അറിയാത്ത അഭിനേതാവിനെപ്പോലെ ശരിയും തെറ്റുമെല്ലാം വിളിച്ചുപറയുന്നുണ്ട്. 'ഇറ്റ്‌സ് സ്ട്രിക്ട്‌ലി കോൺഫിഡൻഷ്യൽ. ഐആം കോൺഫിഡൻഷ്യൽ. യൂ ആർ ആൾസോ കോൺഫിഡൻഷ്യൽ.'
എല്ലാം മനസ്സിലായതായി ഭാവിച്ച് എസ്.ഐ. 'ഓകെ സർ. എല്ലാം രഹസ്യമായിരിക്കും. ആരും ഒന്നുംതന്നെ അറിയില്ല സർ.'
ഒന്നാം പി.സി. മടിച്ച് മടിച്ച് ചോദിച്ചു. 'സാറെത്ര ദിവസം ഇവിടെ കാണും?'
'ഒരു മാസം' -എക്‌സ്.
'ഒരു മാസം?' -എസ്.ഐ
'രണ്ട്' -എക്‌സ്.
'രണ്ടു മാസം?' - രണ്ടാം പി.സി
'മൂന്ന്' -എക്‌സ്.
ഇത്രയുമായപ്പോൾ എസ്.ഐ പി.സിമാരോട് പതുക്കെ 'അതൊന്നും പുറത്ത് പറയില്ല'
പോകാൻ നേരം എസ്.ഐ ഇത്രകൂടി പറഞ്ഞു; 'സാറിന് എന്ത് സഹായം ആവശ്യമുണ്ടെങ്കിലും ഞങ്ങളോട് പറഞ്ഞാമതി.'
'ഐ ഡോൺണ്ട് വാണ്ട് യുവർ പരട്ട ഹെൽപ്പ്. ഗെറ്റ് ഔട്ട് ഓഫ് ദ ക്ലാസ്'
'ദേഷ്യം വന്നു. ദേഷ്യം വന്നു. വാ പോവാം'
പോലീസ് പുറത്തിറങ്ങിയപ്പോൾ നാട്ടുകാർ അവർക്കുചുറ്റും കൂടി. 'എന്തായി?, ആളാരാണെന്ന് മനസ്സിലായോ സാറേ....?'
എസ്.ഐ തന്ത്രപരമായി മറുപടി പറഞ്ഞു; 'ഇല്ല, അന്വേഷണം നടക്കുന്നതേയുളളൂ'
'അപ്പോ അതുവരെ..?'
'അയാളിവിടെത്തന്നെയുണ്ടാകും.'
'എത്രകാലം?' -മെമ്പർ
'ഒരു മാസം' -എസ്.ഐ
'അല്ല. രണ്ട്' -ഒന്നാം പി.സി.
'അതെ. രണ്ട്മൂന്ന് മാസമുണ്ടാകും' -എസ്.ഐ.
കാര്യം വ്യക്തമാകാതെ നാട്ടുകാർ പരസ്പരം നോക്കി.
എസ്.ഐ മഹേശന്റെ വീട് കാണുമ്പ്രത്തു തന്നെയാണ്. സർവ്വീസിന്റെ അവസാന കാലത്തു നാട്ടിലേയ്ക്കു ട്രാൻസ്ഫർ കിട്ടിയതാണ്. മഹേശനും ഭാര്യയും മകളും അടങ്ങുന്നതാണ് കുടുംബം. മകൾ രജനി സ്‌കൂൾ ടീച്ചറാണ്.
ഭാര്യ, മഹേശന് ഊണ് വിളമ്പിക്കൊടുക്കുകയാണ് .
'തല കണ്ടാലറിയാം കൂർമ്മബുദ്ധിയാണ്.' മഹേശന്റെ അഭിപ്രായം കേട്ട് ഭാര്യ മീൻ കറിയിലേയ്ക്കു നോക്കി. മീനിന്റെ തല ഉയർന്നു നിൽക്കുന്നു.
'ഒറ്റ നോട്ടത്തിൽ തന്നെ എനിക്കാളെ പിടികിട്ടി.' മകൾ രജനി ഡൈനിങ് ഹാളിലേക്കു വന്ന് ഭക്ഷണം കഴിക്കാനായി ഇരുന്നു. 'ആരുടെ കാര്യമാണച്ഛാ ?'
'മോളേ.. സംഗതി രഹസ്യമാ... മറ്റാരും അറിയരുത്. ആ സബ് എഞ്ചിനീയറാപ്പീസിൽ താമസിക്കുന്ന കക്ഷിയില്ലേ...'
'അതാര്..?'
'ങാ.. അങ്ങനെ ഒരാളുണ്ട്. അയാൾ വിജിലൻസ് ഓഫീസറാ. ഇവിടമാകെ അരിച്ചുപെറുക്കി റിപ്പോർട്ട് കൊടുക്കാൻ വേഷം മാറി വന്നതാ....'
'എന്നാലച്ഛൻ സൂക്ഷിച്ചോ. അവിടെന്നും ഇവിടെന്നുമൊക്കെ കൈക്കൂലി വാങ്ങുന്നുണ്ടെന്നാണ് ജനസംസാരം'
'പോടീ, നീ എന്റെ കൈയ്യീന്ന് മേടിക്കും'
മഹേശന്റെ വീട്ടിൽ അന്നു നിറഞ്ഞു നിന്നത് എക്‌സിന്റെ വിശേഷങ്ങളായിരുന്നു.
(തുടരും)
h title="കറണ്ട് മനുഷ്യൻ" alt="കറണ്ട് മനുഷ്യൻ" cla" /><p><strong> </strong></p><h2><span style="fo" />എക്സ്’ എന്നൊരാള്‍:</span><strong> </strong><span" />ഭാഗം -4: </span><strong>കറണ്ട് മനുഷ്യൻ</strong> </h2> <p>മഹേ"ന്റെ മകൾ രജനിയും കൂട"ടുകാരിയും കാണുമ്പ്രം കവലയിലൂടെ നടന്നു വരുന്നു. ഒരു പോസ്റ്റിനു ചുറ്റും ആളുകൾ കൂടി നിൽക്കുന്നു. മെമ്പർ വിശാലം പ്രസംഗിക്കുകയാണ്. 'എന്താ പറയുന്നതെന്നു കേൾക്കാം.' രജനിയും കൂട്ടുകാരിയും പ്രസംഗം ശ്രദ്ധിച്ചു നിൽക്കുന്നു.
ആളു കൂടിയപ്പോൾ മെമ്പർക്കും ആവേശമായി 'പ്രിയനാട്ടുകാരേ, നിങ്ങൾക്കറിയാം ഈ ലൈറ്റ് കത്താതായിട്ട് ഒരു മാസം കഴിഞ്ഞു. ഇവിടത്തെ ഉദ്യോഗസ്ഥമ്മാര് എന്ത് ചെയ്യുകയാണെന്ന് ചോദിക്കാൻ ഞാൻ ആഗ്രഹിച്ചു പോവേണ്. സർക്കാരിന്റെ ശമ്പളവും കുമ്പളവും കൈപ്പറ്റുന്ന അവർ ആപ്പീസിലിരുന്ന് ഉറങ്ങുകയാണോ എന്നാണ് എന്റെ ചോദ്യം . എങ്കിൽ അവർ ക്കെതിരെ ജനരോഷം കത്തിപ്പടർന്നു പന്തലിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ് എന്ന് പറയാൻ-'
എക്‌സ് ഒരു ബൾബുമായി വരുന്നതുകണ്ട് മെമ്പറുടെ പ്രസംഗം പാതി വഴിയിൽ നിന്നു. എല്ലാവരുടേയും ശ്രദ്ധ എക്‌സിലേക്ക് തിരിയുന്നു. എക്‌സ് അടുത്ത കടത്തിണ്ണയിലിരുന്ന ഏണിയെടുത്ത് പോസ്റ്റിൽ ചാരി, അതിൽ കയറി ബൾബ് മാറ്റിയിടുന്നു. തിരികെ ഇറങ്ങിയ എക്‌സ് നാട്ടുകാരെ നോക്കി മെമ്പറെ അനുകരിച്ചു; 'ഞാൻ ചോദിക്കുകയാണ് - അല്ലെങ്കിൽ വേണ്ട. മെമ്പർ ചോദിക്കും. എല്ലാവരും കൂടി ചോദിച്ചാ നിങ്ങള് കറങ്ങിപ്പോകും'
എക്‌സ് ആപ്പീസിലേയ്ക്കു നടന്നു.
'ഇയാള് കൊള്ളാമല്ലോ'
സുധാകരന്റെ പ്രതികരണം കേട്ട് കെട്ട്യോൻ തന്റെ സംശയം പ്രകടിപ്പിച്ചു. 'ഇനി ഇയാൾ തന്നെയാണോ ഓവർസിയർ'
ആ സംശയം ദൂരീകരിച്ചുകൊണ്ട് മെമ്പർ പറഞ്ഞു. 'എഞ്ചിനീയറുമായി ഞാൻ ക്ലാരിബൈ ചെയ്തതല്ലേ...?' ആ ചെയ്ത്ത് കെട്ട്യോന് ഇഷ്ടപ്പെട്ടില്ലെങ്കിലും അയാൾ മൗനം പാലിച്ചതേയുള്ളൂ.
'അങ്ങനെയെങ്കിൽ ഓവർസിയറല്ലാത്ത ഒരാൾ സബ് എഞ്ചിനീയറാപ്പീസിൽ കിടക്കുന്നത് ശരിയാണോ?' എന്നായി കറിയയ്ക്കു സംശയം.
'പോട്ടെ, ആളൊരു പരോപകാരിയാണെന്നു തോന്നുന്നു. അവിടെ കിടന്നോട്ടെ' എന്നു പറഞ്ഞ് സുധാകരൻ എക്‌സിന്റെ ഭാഗം നിന്നു.
'എന്നാലും ഒരു സർക്കാർ വക കെട്ടിടത്തിൽ-' വീണ്ടും കറിയയുടെ കുത്തിത്തിരുപ്പു കേട്ട് സുധാകരന്റെ ശബ്ദം ഉച്ചത്തിലായി ;
'ഓ പിന്നെ, നിന്നെപ്പോലുള്ളവർക്ക് രാത്രി അതിനകത്തുകേറി നിരങ്ങാം. കണ്ട പട്ടിക്കും പൂച്ചയ്ക്കും കിടക്കാം. ഒരു പാവം മനുഷ്യൻ കിടന്നാലാണ് കുഴപ്പം.'
'മേലുദ്യോഗസ്ഥന്മാർ വന്നു ചോദിച്ചാൽ സമാധാനം പറയേണ്ടി വരും.' എന്നു കറിയ ഓർമ്മിപ്പിച്ചു.
'ഓ- ഞങ്ങളു പറഞ്ഞോളാം. അവരിങ്ങോട്ടു വരട്ടെ. എന്നിട്ടുവേണം നാലു ചോദ്യം അങ്ങോട്ടു ചോദിക്കാൻ. അല്ല പിന്നെ.'
അതോടെ ആ വിഷയത്തിന് തൽക്കാലം തീർപ്പായി.
റോഡിലൂടെ കൈവണ്ടിക്കാരൻ കൈവണ്ടിയും വലിച്ചുകൊണ്ടു വരുന്നു. കൈവണ്ടിയിൽ ഇലട്രിക് കിഷൻ കിടക്കുന്നു. ഫിറ്റാണ്. ഒരു കൈയിൽ ഫ്യൂസും മറ്റേ കൈയിൽ കള്ളു കുപ്പിയുമുണ്ട്. പാതി മയക്കത്തിൽ കിഷൻ പലതും വിളിച്ചു പറയുന്നുണ്ട്. 'എടേ, ..കയറ്റമാണെങ്കിൽ ഫസ്റ്റ് ഗിയറിട്ടു കേറ്,.. ങാ അങ്ങനെ... ഇനി റോഡ് മോശമാണ്.... ബ്രേക്കില് കാലുവച്ചു പോ... ആളുവരണ കണ്ടില്ലേ.... ..ഹോണടിയെടാ.... ഇവിടെ സ്പീഡുലിമിറ്റ് ആണ്.... ആക്‌സിലേറ്റിറീന്ന് കാലെട്...'
കൈവണ്ടി കാണുമ്പ്രം ജംഗ്ഷനിൽ നിർത്തുന്നു. അപ്പോഴും കിഷൻ മയക്കത്തിലാണ്. കൈവണ്ടിക്കാരൻ കിഷനെ തട്ടിവിളിച്ചു. 'സ്ഥലമെത്തി. എറങ്ങുന്നോ? അതോ ഞാൻ എറക്കി വയ്ക്കണോ?'
മറുപടി കിട്ടാത്തതിനാൽ കൈവണ്ടിക്കാരൻ കിഷന്റെ കാലിൽ പിടിക്കുന്നു. 'അനുഗ്രഹിച്ചിരിക്കുന്നു. പോയ് വരൂ.'
അയാൾ കാലിൽ പിടിച്ചു വലിക്കുന്നത് കിഷന് ഇഷ്ടപ്പെട്ടില്ല. 'എടേ.. നീ എന്തിനാ എന്നെ പിടിച്ചു വലിക്കുന്നത്?'
'വലിച്ചെറക്കിയിട്ട് എനിക്കു പോണം.'
'നീയെറക്കണ്ട, തനിയെ എറങ്ങാനെനിക്കറിയാം.
കിഷൻ കൈവണ്ടിയിൽ നിന്ന് റോഡിൽ ഇറങ്ങി .
'ചാർജ്ജെത്രയായി അതു പറ . മീറ്റർ ചാർജ്ജേ വാങ്ങാവു എനിക്ക് ബോധമൊക്കെയുണ്ട്.'
'150 രൂപ'
'ഓക്കേ .കറക്ട് റേറ്റ് തന്നെ.ഇതാ 150.. .. നീ വെയ്റ്റ് ചെയ്യ്, ഇവിടത്തെ പണി കഴിഞ്ഞാൽ ഞാൻ റിട്ടേൺ വരുന്നുണ്ട്'
'അടിപിടിക്കു പോവയല്ലേ?.. ഇതിൽ ശവത്തെ കൊണ്ട് പോവൂല'
'എടാ- ആ ഓവർസിയറാ ശവമാകാൻ പോണത്. അവനെ ആംബുലൻസിൽ കൊണ്ടു പൊയ്‌ക്കോളും. നീ നില്ല് ഞാൻ വരുന്നുണ്ട്'
വണ്ടിക്കാരൻ വണ്ടി മാറ്റിയിട്ട് വെയ്റ്റു ചെയ്യുന്നു. കിഷൻ ചുറ്റുപാടും നോക്കിയിട്ട്, കയ്യിലിരുന്ന കുപ്പിയിൽ ബാക്കിയിരുന്ന കള്ള് കൂടി അകത്താക്കി. 'ആരാടാ പുതിയ ഓവർസിയർ. ധൈര്യമുണ്ടെങ്കി ഇറങ്ങിവാടാ. ഇലക്ട്രിക് കിഷനാ വിളിക്കണത്.'
അതുകേട്ട് കടകളിൽ നിന്ന് പലരും പുറത്തിറങ്ങി നോക്കുന്നു. കിഷൻ ചായക്കടയ്ക്കുമുമ്പിൽ വന്ന് വെല്ലുവിളി തുടരുകയാണ്. 'ഈ കോണാമ്പ്രത്ത് - ഛേയ് കാണുമ്പ്രത്ത് കറണ്ടു വന്നത് ഇന്നും ഇന്നലെയുമൊന്നുമല്ല. അന്നു മുതൽ ഇവിടത്തെ ആസ്ഥാന ഇലട്രീഷ്യൻ ഞാനാ... എലവനല്ല. ട്വൽവ് കെ.വി. ആയാലും ഈ കിഷൻ കേറും... കണ്ടോ-സ്ട്രീറ്റ് ലൈറ്റ് കത്തണോങ്കീ എന്റെയീ ഫ്യൂസ് കുത്തണം. ഞാൻ കുത്തീല്ലെങ്കീ ലൈറ്റില്ല... അങ്ങനെ പരാതികളൊന്നുമില്ലാതെ പൊക്കോണ്ടിരുന്നപ്പോ- ഇതാ ഇപ്പം ഒരുത്തൻ ഒരു വരുത്തൻ വന്നിരിക്കുന്നു... എന്തോന്നവന്റെ പേര്! അവന്റെ പേര് പോലും ആർക്കും അറിഞ്ഞൂടാ. എക്‌സാണു പോലും. എവനെന്തോന്ന് ടെസ്റ്റ്യൂബ് ശിശുവോ?.. നീ എക്സാണെങ്കി ഞാൻ എക്സ് വൈ ഇസെഡാണ് .അതോർമ്മിച്ചോ -'
സുധാകരൻ ചായക്കടയിൽ നിന്നു പുറത്തിറങ്ങി. 'നീ ഞങ്ങടെ മുമ്പെ നിന്ന് പ്രസംഗിച്ചിട്ട് കാര്യമൊന്നുമില്ല. അയാള് ദാ ആ ആപ്പീസിലുണ്ട്. അങ്ങോട്ടുപോയി പ്രസംഗിക്ക്'
'അവനോട് ചോദിക്കാൻ തന്നെയാണു കിഷൻ വന്നത്. ഇവിടത്തെ പോസ്റ്റിൽ ബൾബിടാൻ ഈ കിഷനുണ്ട്. എന്റെ അധികാരപരമാവധിക്കുള്ളിൽ ഒരു വരുത്തൻ കേറി ബൾബിടണ്ട. അവന്റെ ഫ്യൂസ് ഞാനൂരി ഇതുപോലെ കഴുത്തി തൂക്കിയിടും'
'ഉറപ്പാണോ'
'ഒറപ്പ്'
'എന്നാ വേഗം ചെല്ല്. ഇപ്പോഴയാള് അവിടെയുണ്ട്'
'ഈ ഇലക്ട്രിസിറ്റിയെന്നു പറഞ്ഞാൽ വെറും സിറ്റിയാണെന്നാ അവന്റെ-'
'പറഞ്ഞാ നിനക്കു മനസ്സിലാകൂല. ഇങ്ങോട്ടുവാടാ' സുധാകരൻ അവന്റെ കൈയിൽ പിടിച്ച് സബ് എഞ്ചിനീയറാപ്പീസിലേക്ക് കൊണ്ടു പോകുന്നു. നാട്ടുകാരിൽ ചിലരും ഒപ്പം കൂടുന്നു.
കാര്യത്തോടടുത്തപ്പോൾ കിഷൻ ഒഴിവാകാൻ നോക്കുന്നുണ്ട്. 'വിട്... ഞാനങ്ങോട്ടുപോയാൽ അവന്റെ അന്ത്യം കാണേണ്ടിവരും. .. എന്റെ വോൾട്ടേജു കണ്ടാൽ അവൻ ബോധം കെട്ടുവീഴും..'
സബ് എഞ്ചിനീയറാപ്പീസിനകത്ത് മങ്ങിയ വെളിച്ചം. എക്‌സ് ഇലക്ട്രിക് മനുഷ്യനായി കസേരയിലിരിക്കുന്നു. ശരീരത്തിൽ വയറുകൾ ബന്ധിച്ചിരിക്കുന്നു. ചെവികളിലും തലയിലും മറ്റും ലൈറ്റുകൾ. പുറത്തുനിന്ന് സുധാകരന്റെ ശക്തമായ തള്ളലിൽ കിഷൻ മുറിക്കകത്തു വന്നു വീഴുന്നു. പിന്നെ എണീറ്റ് തറയിൽ ഇരിക്കുന്നു. അതുകണ്ട് എക്‌സിന്റെ ഒരു അട്ടഹാസച്ചിരി. കിഷന് ചിരിക്കണോ കരയണോ എന്ന് സംശയം. എക്‌സ് വിരൽ കൊണ്ട് ലൈറ്റിൽ തൊടുമ്പോൾ അതു പ്രകാശിക്കുന്നു. ഫാൻ കറങ്ങുന്നു. അങ്ങനെ പല ടെക്‌നിക്കുകൾ. ആ കറന്റ്മനുഷ്യനെ കണ്ട് കിഷൻ ഒരു അത്ഭുത ലോകത്തിലെന്നപോലെ കണ്ണും തള്ളിയിരിക്കുന്നു.
എക്‌സ് കൈ നീട്ടി കിഷനെ തന്റെ അരികിലേയ്ക്കു ക്ഷണിക്കുന്നു. 'കമോൺ ബ്രദർ കമോൺ'
കിഷൻ പേടിച്ച് പുറകിലോട്ട് നീങ്ങുന്നു. എക്‌സിന്റെ ഒച്ച ഉയർന്നു. 'എടാ-ഇങ്ങോട്ടു വരാൻ'
നിലവിളിച്ചുകൊണ്ട് കിഷൻ പുറത്തേയ്ക്ക് ഓടുന്നു. കവലയിൽ നിന്ന ഒരു ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് ആ ഓട്ടം അവസാനിച്ചത്. ഒപ്പം കറണ്ടുപോയി ലൈറ്റുകൾ അണയുകയും ചെയ്യുന്നു. കൈവണ്ടിക്കാരൻ വണ്ടിയുമായി പോസ്റ്റിനരികിലേയ്ക്കു ചെന്നു. പോസ്റ്റിലിടിച്ചു നിന്ന കിഷൻ വണ്ടിയിലേക്കു മറിഞ്ഞു. വണ്ടിക്കാരൻ ലോഡുമായി തിരികെ പോകുന്നു.
ഇതുപോലൊരു കറണ്ടു മനുഷ്യനെപ്പറ്റി കഥാകാരൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ - ഓ - സദ്മത്തിന്റെ ഉദ്ഘാടനത്തിന് ഒരു ഹെഡ്മാസ്റ്റർ പ്രസംഗിച്ചതാണ്. ഇങ്ങനെ സദ്മം, ഹെഡ്മാസ്റ്റർ, എന്നൊക്കെപ്പറഞ്ഞാൽ വായനക്കാർക്ക് മനസ്സിലാകണമെന്നില്ല. അതിനാൽ വിശദമായിത്തന്നെപ്പറയാം.
(തുടരും)
h title="കാറ്റാടിക്കുന്ന്" alt="കാറ്റാടിക്കുന്ന്" class="" /><p><strong> </strong></p><h2><span style="font-family: A" />എക്സ്’ എന്നൊരാള്‍:</span><strong> </strong><span style="fon" />ഭാഗം -5: </span><strong>കാറ്റാടിക്കുന്ന്</strong></h2> <p>വർഷം 1998 . അങ്ങകലെ കാറ്റാടിക്കുന്ന" എന്ന ഗ്രാമത്തിലെ ഒരു സാധാരണ ദിവസം. ഗ്രാമത്തിലെ ഒരു ഇടറോഡിലൂടെ പഴയ സ്‌ക്കൂട്ടറിൽ രണ്ടു ചെറുപ്പക്കാർ മന്ദം മന്ദം വരുകയാണ് . എന്തിനാ മന്ദം മന്ദം എന്നോ ? സ്‌കൂട്ടർ അത്ര പഴയതാണ് അതുകൊണ്ടാ. മുമ്പിലിരിക്കുന്നയാളിന്റെ പേര് ദേവൻ, പിന്നിലിരിക്കുന്നത് ദിലീപ്.
'ഉദ്ഘാടനത്തിന് ഇനി 4 ദിവസമേയുള്ളൂ. എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കിടക്കുന്നു.' ദേവൻ പറയുന്നത് കേൾക്കാതെ ദിലീപ് സ്‌കൂട്ടറിലിരുന്ന് മയങ്ങുകയാണ്.
ദേവൻ പുറകിലോട്ട് ശ്രദ്ധിച്ച് - 'എടാ, നീ ഇരുന്ന് ഉറങ്ങുന്നോ ?'
സ്‌കൂട്ടർ ഒരു ഗട്ടറിൽ വീഴുന്നു. പിന്നിലിരുന്ന ദിലീപ് - 'അമ്മച്ചിയേ- തല്ലി. എടാ ഗട്ടർ നോക്കി ഓടിക്ക്.'
'ഗട്ടർ നോക്കിത്തന്നെ ചാടിച്ചതാ, നിന്നെ ഉണർത്താൻ. എടാ ഇങ്ങനെ പോയാൽ പറ്റില്ല.'
'എന്നാൽ നിർത്ത്.'
ദേവൻ സ്‌കൂട്ടർ നിർത്തി. ദിലീപ് ഇറങ്ങി.
'എന്താ കാര്യം?' -ദേവൻ
'ഇങ്ങനെ പോയാൽ പറ്റില്ലാന്ന് നീയല്ലേ പറഞ്ഞത്. ഞാൻ നടക്കാം'
'എടാ, നോട്ടീസുപോലും അടിച്ചില്ല. ഇനി ചവിട്ടി വിട്ടാലേ എല്ലാം ഒപ്പിക്കാൻ പറ്റൂ.'
'എന്നാൽ നീ ചവിട്ടി വിട്ടോ. ഞാൻ അരമണിക്കൂർ കഴിഞ്ഞ് വരാം.'
'വരണം. മൈക്ക് സെറ്റ് ഏർപ്പാടു ചെയ്യാനുള്ളതാ..'
'ഓ - ഉച്ചഭാഷിണി. അത് നമുക്ക് ഉച്ചയ്ക്ക് പോകുന്നതാ നല്ലത്.'
ദേവൻ പിറുപിറുത്തുകൊണ്ട് സ്‌ക്കൂട്ടർ മുന്നോട്ടെടുത്തു. ദിലീപ് ജ്യോതിഷാലയത്തിലേക്ക് നടന്നു.
നല്ലനേരം നോക്കാൻ സൗകര്യത്തിന് റോഡിനോടു ചേർന്നു തന്നെയാണ് ജ്യോതിഷാലയം സ്ഥിതിചെയ്യുന്നത്. മുമ്പിലെ ബോർഡിൽ വിശദവിവരം രേഖപ്പെടുത്തിയിട്ടുണ്ട്. 'ജ്യോതിഷാലയം, ജ്യോൽസ്യശിരോമണി: ഫൽഗുനൻ (പൊരുത്തം സ്‌പെഷ്യലിസ്റ്റ്)'
അകത്തു നിന്നൊരു സ്ത്രീ ഇറങ്ങിവരുന്നു. അവർ ആരോടെന്നില്ലാതെ വിളിച്ചു പറയുന്നു - 'എന്നോടീ കടുംകൈ കാണിച്ചതിന് ഇയാള് ഒരു കാലത്തും ഗുണം പിടിക്കൂലാ, തീർച്ച'
അതുകേട്ട് ദിലീപ് കാര്യം തിരക്കി.'എന്താ ചേച്ചീ,എന്താ കാര്യം ?'
‘എന്റെ മോളുടെ കല്ല്യാണത്തിന് ഇയാളാണ് പൊരുത്തം നോക്കിയത്. എല്ലാം ഉത്തമമാണെന്നു പറഞ്ഞതുകേട്ട് ഞാൻ കല്ല്യാണം നടത്തി. മൂന്നിന്റന്ന് അവർ രണ്ടു പാത്രമായി. എന്നിട്ട് എഴുതി വച്ചിരിക്കുന്നത് കണ്ടില്ലേ? പൊരുത്തം സ്‌പെഷ്യലിസ്റ്റ് പോലും.'
'അതിന്റെ അർത്ഥം ചേച്ചിയ്ക്ക് അറിയില്ലേ? പൊരുത്തം സ്‌പെഷ്യലിസ്റ്റ് എന്നു പറഞ്ഞാൽ ഇവിടെ പൊരുത്തം മാത്രം നോക്കരുത്. വേറെ എന്തു വേണമെങ്കിലും നോക്കാം എന്നാണ് ‘
ചേച്ചി വീണ്ടും പ്നാറ്റിക്കൊണ്ടു നടന്നു പോയി.
ജ്യോതിഷാലയത്തിൽ ഫൽഗുനൻ ഇരിക്കുന്നു. ദിലീപ് വന്ന കാര്യം പറഞ്ഞു. 'ആശാനേ, നമ്മുടെ അഗതി മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ഒരു ദിവസം നോക്കണം'
'ജ്യോത്സ്യമൊന്നും വേണ്ടാന്നു പറഞ്ഞ് ദേവൻ തന്നെ ഒരു ദെവസം തീരുമാനിച്ചില്ലേ ?' - ജ്യോത്സ്യൻ.
'അതെ, തീരുമാനിച്ചു. വരുന്ന 14 ന്’
'പിന്നെ ഇനിയിപ്പോ എന്തു നോക്കാൻ ? അവനിതിലൊന്നും വിശ്വാസമില്ലന്നറിയാമല്ലോ.'
'പക്ഷേ നമ്മളെപ്പോലെ പ്രായവും പക്വതയുമുള്ളവർ അതിലൊരു ദോഷം വരാതെ നോക്കണമല്ലോ.'
'നമ്മളു നോക്കിക്കൊണ്ടിരിക്കുകയേ ഉള്ളൂ. അവൻ തീരുമാനിച്ചാ തീരുമാനിച്ചതാ.'
'14 നമ്മൾ മാറ്റുന്നില്ല. പക്ഷേ 14 ന് ഒരു നല്ല സമയം നമുക്ക് പറഞ്ഞുകൊടുക്കാമല്ലോ.'
'അവൻ കേക്ക്വോ ?'
'അതു ഞാനേറ്റു. ആശാൻ ഐശ്വര്യമായി ഒരു സമയം പറഞ്ഞാട്ടെ.'
ജ്യോത്സ്യൻ ഗ്രന്ഥം തുറന്ന് ഭക്തിയോടെ തൊഴുതു: 'ഇംഗ്ലീഷ് 14 ആകുമ്പോൾ മലയാളം 26. ഏഴും ഏഴും പതിനാല്. പതിനാലും ഏഴും ഇരുപത്തിയൊന്ന്'
'ഇതെന്താ 7 ന്റെ പട്ടിക പഠിക്കുന്നോ?' -ദിലീപ്.
ദിലീപിനോട് മിണ്ടാതിരിക്കാൻ ജ്യോത്സ്യൻ ആംഗ്യം കാട്ടി. 'ദേവപ്രസാദമെന്ന നാമധേയം' പിന്നെ അൽപ്പസമയം കണ്ണുകളടച്ചിരുന്ന ശേഷം- 'ഭരണിയിലല്ലേ അവന്റെ ജനനം?'
'ആയിരിക്കില്ല. ഭരണി ചെറുതല്ലേ?' -ദിലീപ്
'നാളിന്റെ കാര്യമാണ്.'
'ഓ ശരിയാ. നക്ഷത്രം ഭരണി തന്നെ.'
പ്രഥമ, ദ്വിതീയ, തൃതീയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തതി, അഷ്ടമി, നവമി, ദശമി, ദശം-10, പത്തും ഒന്നും പതിനൊന്ന്. ശേഷം ദിലീപിനെ നോക്കി ആശാൻ തറപ്പിച്ചു പറഞ്ഞു. 'പത്തിനും പതിനൊന്നിനും മദ്ധ്യേ ശുഭം'
'ഇത്രയും മതി.'
'എടാ, കൈനീട്ടം'
'കൈനീട്ടം നേരത്തെ വന്ന ചേച്ചി ശരിക്കു തന്നില്ലേ? ഇതാ എന്റെ കണക്ക് 10 രൂപ'
'10 ഉലുവയോ !'
ദിലീപ് 50 പൈസ കൂടെ കൊടുത്തു. 'ഇതാ ഇപ്പോ മുഹൂർത്തം പോലെയായി. 10 നും 11 നും ഇടയ്ക്ക് ശുഭം'
റോഡു വക്കത്തെ മതിലിന്മേൽ നാൽവർ സംഘം ഇരിക്കുന്നു. വെറുതേയിരിക്കുകയല്ല. തങ്ങളുടെ പ്രധാന തൊഴിൽ നന്നായി നിർവഹിക്കുന്നുണ്ട്. വായ്‌നോട്ടം. അതാ ദേവൻ സ്‌കൂട്ടറിൽ വരുന്നു. അതു കണ്ട് സംഘം മതിലിൽ നിന്നു ചാടിയിറങ്ങി സ്‌കൂട്ടർ തടഞ്ഞു.
‘അങ്ങനെയങ്ങു പോയാലോ.’
'എന്താ ? എന്താ ?' -ദേവൻ.
സംഘത്തിന്റെ നേതാവ് പ്രേമൻ മുന്നോട്ടു വന്നു. 'ചേട്ടനൊരു പുതിയ സ്ഥാപനം ഉദ്ഘാടിക്കാൻ പോണെന്നു കേട്ടു.'
'ഉദ്ഘാടിക്കുകയല്ല, ഉദ്ഘാടനം ചെയ്യുന്നു' - ദേവൻ
'അതാരാ ചെയ്യുന്നതെന്നാണ് ഞങ്ങൾക്കറിയേണ്ടത്?'
'ഉദ്ഘാടനത്തിന്റെ നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്യുന്നുണ്ട്. എല്ലാവർക്കും നോട്ടീസ് എത്തിക്കാം പോരേ?'
'ഈ വാർഡിൽ ഒരു മെമ്പറുള്ളകാര്യം അറിയാമല്ലോ?'
'അറിയാം, ശ്രീമാൻ സദാശിവൻ പോ'
പോ അല്ല. സദാശിവൻ പി.ഒ. ഈ വാർഡിലെ കാര്യങ്ങൾ നോക്കാനാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. അദ്ദേഹം അറിയാതെ ഇവിടെ ഒരു കരിയില പോലും അനങ്ങുന്നത് അദ്ദേഹത്തിനിഷ്ടമല്ല'
'അതിന് നിങ്ങളൊക്കെയില്ലേ, കരിയില അനങ്ങുന്നോന്ന് നോക്കി അദ്ദേഹത്തെ അറിയിക്കാൻ.'
പ്രേമൻ ശബ്ദമുയർത്തി: 'ചടങ്ങിന് മെമ്പറെ ക്ഷണിക്കണം'
'അത്രേയുള്ളോ? ക്ഷണിക്കാം. ഈ 14 ന് ഒഴിവുണ്ടോന്ന് അദ്ദേഹത്തോട് ചോദിച്ചാ മതി.'
'അതിപ്പോ തന്നെ ചോദിക്കാം' പ്രേമൻ മൊബൈലെടുത്ത് മെമ്പർ സദാശിവനെ വിളിച്ചു.
ആ സമയം മെമ്പർ സദാശിവൻ ഒരു ബാറിനകത്തായിരുന്നു. സ്‌മോളടിക്കാൻ കൂട്ടിന് ഒരു സുഹൃത്തുമുണ്ട്. പക്ഷേ ഫോണിൽ പ്രേമനോട് പറഞ്ഞത് ഇങ്ങനെയാണ്. 'ഞാനിപ്പോ സെക്രട്ടറിയേറ്റിലാണ്' അതുകേട്ട് സുഹൃത്ത് തന്നെ അമ്പരന്നുപോയി. 'മിനിസ്റ്ററുടെ ഓഫീസിൽ ഒരു ഡിസ്‌കഷനിലാണ്........14 നോ?........ ഏതു ദേവൻ? ......ങാ അറിയാം.... ഞാൻ വരാം...... വരാം......'
മെമ്പർ സദാശിവൻ സമ്മതിച്ച കാര്യം പ്രേമൻ ദേവനെ അറിയിച്ചു. 'അണ്ണൻ റെഡി. വരാമെന്നേറ്റു.'
'എന്നാൽ ഞാൻ നോട്ടീസുമായി അദ്ദേഹത്തെ നേരിട്ടു കണ്ടോളാം.'
'ഇനി ചേട്ടൻ ധൈര്യമായി ഉദ്ഘാടിച്ചോ!'
ദേവൻ സ്‌കൂട്ടർ സ്റ്റാർട്ടാക്കിക്കൊണ്ട് - 'ഉദ്ഘാടനം, അതാണു ശരി. കാടിക്കുന്നു എന്നൊക്കെ പറയുന്നത് കാടി കുടിക്കുന്നവരാ!'
'അതാര് ?' - പ്രേമൻ.
'അത് കാളയും പോത്തുമൊക്കെയല്ലേ....' കൂട്ടുകാരാണ് അത് പറഞ്ഞുകൊടുത്തത്.
മെമ്പർ സദാശിവൻ പി.ഒ യുടെ വീട്. ഇപ്പോൾ മെമ്പറും പട്ടിയുമാണ് അവിടെ താമസം. പക്ഷേ ഗേറ്റിലെ നയിം ബോർഡിൽ മെമ്പറുടെ പേര് മാത്രമേയുള്ളൂ.
ദേവനും ദിലീപും സ്‌കൂട്ടറിൽ വന്നിറങ്ങി. 'സദാശിവൻ പോ, പോയോ?' -ദിലീപ്.
'ഒണ്ടെന്നു തോന്നുന്നു' - ദേവൻ
ദിലീപ് ഗേറ്റിൽ തട്ടിവിളിച്ചു. 'മെമ്പറേ....' മുറ്റത്ത് പട്ടിയുടെ കുര.
'വിളിക്കാത്ത താമസം വിളികേട്ടല്ലോ' -ദേവൻ.
മെമ്പർ വാതിൽക്കൽ വന്നു. 'ആരാ?'
'ഞങ്ങളാ' -ദിലീപ്
'കയറിവരൂ' അവർ അകത്ത് കയറി.
'ഞങ്ങളുടെ അഗതി മന്ദിരത്തിന്റെ ഉദ്ഘാടന നോട്ടീസുമായി വന്നതാണ്'
'ഓ -പ്രേമൻ പറഞ്ഞിരുന്നു'
ദേവൻ കൊടുത്ത നോട്ടീസ് മെമ്പർ വാങ്ങി വായിക്കുന്നു. 'കാര്യപരിപാടി - അദ്ധ്യക്ഷൻ: ശ്രീ.എ.ആർ. കരുണാകരൻ (റിട്ട. ഹെഡ്മാസ്റ്റർ), ഉദ്ഘാടനം: ശ്രീ. സെബാസ്റ്റ്യൻ ജോസഫ് (റിട്ട. സർക്കിൽ ഇൻസ്‌പെക്ടർ), ആശംസാപ്രസംഗം: ശ്രീ. സദാശിവൻ പി.ഒ (വാർഡ് മെമ്പർ)'
മെമ്പർ അനിഷ്ടത്തോടെ - 'എന്തായീ അച്ചടിച്ചു വച്ചിരിക്കുന്നത് ?'
'അക്ഷരത്തെറ്റുകാണും. ഇവനാ പ്രൂഫ് നോക്കിയത്' - ദേവൻ.
'മെമ്പർക്ക് ആശംസയോ ?' -മെമ്പർ
'ഞാനപ്പോഴേ പറഞ്ഞതാ, ആശംസയല്ല മെമ്പർക്ക് സംഹാരമാണു കൊടുക്കേണ്ടതെന്ന് - ഉപസംഹാരം' -ദിലീപ്.
'ആശംസാ പ്രസംഗത്തിന് എന്റെ പട്ടി വരും' -മെമ്പർ.
ദിലീപ് തിരിഞ്ഞ് മുറ്റത്തെ പട്ടിയെ നോക്കുന്നു. വരുമെന്നും വരില്ലെന്നും പട്ടി പറഞ്ഞില്ല.
'ഒരു ഒണക്ക വാദ്യാര് അദ്ധ്യക്ഷൻ. ഒരു പോലീസുകാരൻ ഉദ്ഘാടനം. നാട്ടിലെ ജനപ്രതിനിധിക്ക് ആശംസാപ്രസംഗം' -മെമ്പർ.
'മെമ്പറേ അത്-'
'ഒന്നുകിൽ അദ്ധ്യക്ഷൻ. അല്ലെങ്കിൽ ഉദ്ഘാടനം. ഇതിലൊന്നിനേ ഞാൻ പങ്കെടുക്കൂ. നോട്ടീസ് മാറ്റിയടിക്കണം. മനസ്സിലായോ?'
'മനസ്സിലായി' - ദേവൻ
'എന്തു മനസ്സിലായീന്ന്?' -ദിലീപ്.
ദേവൻ എണീറ്റ് - 'മെമ്പറു പറഞ്ഞതാ ശരി. തെറ്റുപറ്റിയത് നമുക്കാ. നോട്ടീസു മാറ്റിയടിക്കണം. എന്നാൽ അങ്ങനെ ചെയ്യാം'
'ആയിക്കോട്ടെ' -മെമ്പർ.
അവർ പുറത്തിറങ്ങിയതും പട്ടി കുര തുടങ്ങി. ദിലീപ് കുറച്ചു നേരം അതു നോക്കി നിന്നു. അതുകണ്ട് മെമ്പർ വിളിച്ചു ചോദിച്ചു. 'എന്താ അവിടെ ?'
'ആശംസാപ്രസംഗം കേൾക്കുകയായിരുന്നു.'
നാൽവർസംഘം കരിങ്കൽ ക്വാറിക്കടുത്ത് വട്ടമിട്ടിരുന്ന് മദ്യപാനത്തെ സംബന്ധിച്ച് ഗൗരവമായി ആലോചിക്കുകയാണ്. അതിനിടയിൽ പ്രേമനെ അന്വേഷിച്ച് ദേവൻ അവിടെയെത്തി.
'അനിയമ്മാരെ, നിങ്ങളിവിടെ വന്നിരിക്കുന്നോ? നോട്ടീസു തരാൻ ഞാനെവിടെയൊക്കെ നോക്കി'
'മെമ്പർ പറഞ്ഞതുപോലെ നോട്ടീസ് മാറ്റിയടിച്ചോ?' -പ്രേമൻ.
'പിന്നെ മെമ്പറു പറഞ്ഞാൽ മാറ്റിയടിക്കാതിരിക്കാൻ പറ്റ്വോ?'
പ്രേമൻ നോട്ടീസ് വാങ്ങി നോക്കി. 'കാര്യപരിപാടി- അദ്ധ്യക്ഷൻ: ശ്രീ. എ.ആർ.കരുണാകരൻ (റിട്ട. ഹെഡ്മാസ്റ്റർ), ഉദ്ഘാടനം: ശ്രീ. സെബാസ്റ്റ്യ്ൻ ജോസഫ് (റിട്ട സർക്കിൾ ഇൻസ്‌പെക്ടർ)'
പ്രേമനു സംശയം 'ഇതിൽ മെമ്പറുടെ പേരേ ഇല്ലല്ലോ.'
'ഇല്ല. ആശംസാപ്രസംഗം പറ്റില്ലെന്നു അദ്ദേഹം പറഞ്ഞതു കൊണ്ടല്ലേ നോട്ടീസ് മാറ്റിയത്.' -ദേവൻ.
'അദ്ധ്യക്ഷനോ ഉദ്ഘാടകനോ ആക്കണമെന്നു പറഞ്ഞില്ലേ?'
'അയ്യോ കരുണാകരൻ മാഷിനെ അറിയില്ലേ? മികച്ച അദ്ധ്യാപകനുള്ള അവാർഡൊക്കെ വാങ്ങിയ സാറല്ലേ? അദ്ദേഹത്തെ മാറ്റുന്നത് ഗുരുത്വമില്ലായ്മയാവില്ലേ? അതുപോലെ സി.ഐ സെബാസ്റ്റ്യൻ ജോസഫ് സാർ. പോലീസ് മെഡലൊക്കെ വാങ്ങി പത്രത്തിൽ ഫോട്ടോവന്നത് നിങ്ങളും കണ്ടതല്ലേ? അദ്ദേഹത്തെ മാറ്റുന്നത് ആ സേവനങ്ങളെ നിന്ദിക്കലാവില്ലേ? ഇനി അടുത്ത ഫങ്ഷൻ വരട്ടെ, അപ്പോ മെമ്പറെത്തന്നെ പ്രധാനിയാക്കാം, പോരേ?'
'നിങ്ങൾ ഈ വാർഡിന്റെ പ്രതിനിധിയെയാണ് അവഹേളിച്ചിരിക്കുന്നത്.'
'എന്താ അനിയാ ഇങ്ങനെ? മെമ്പറ് പറഞ്ഞത് അനുസരിക്കുകയല്ലേ ഞാൻ ചെയ്തത്. സമാധാനത്തോടെ ആലോചിച്ച് നോക്ക്. അൽപ്പം തിരിക്കുണ്ടേ. ഈ നോട്ടീസ് മുഴുവൻ ഇന്നുതന്നെ കൊടുക്കാനുള്ളാ. എന്തായാലും എല്ലാവരും ഉദ്ഘാടനത്തിനു വരണം. വിജയിപ്പിക്കണം.'
'ഞങ്ങൾ തീർച്ചയായും വരുന്നുണ്ട്. വിജയിപ്പിക്കാനല്ല കലക്കാൻ' -പ്രേമൻ.
'അനിയാ, പ്രേമാ, നീ രാഷ്ട്രീയത്തിനു പഠിക്കുകയല്ലേ? ചരിത്രത്തിൽ ഇടം നേടിയ നിന്റെ മുൻഗാമികളായ ചില നേതാക്കളുണ്ട്. ഇവിടെ വായ്‌നോക്കിയിരിക്കുന്ന നേരം അവരുടെ ജീവചരിത്രം ഒന്നു വായിച്ചു നോക്ക്. അപ്പോ മനസ്സിലാകും കലക്കുന്നവനല്ല മുന്നോട്ട് നയിക്കുന്നവനാണ് നേതാവെന്ന്.'
ദേവന്റെ ഉറച്ച വാക്കുകൾക്കുമുന്നിൽ എന്തുപറയണമെന്നറിയാതെ പ്രേമൻ കുഴങ്ങി.
ദേവൻ പോയിക്കഴിഞ്ഞപ്പോൾ കൂട്ടുകാർ സമാധാനിപ്പിച്ചു. 'അണ്ണാ അയാൾ നമ്മുടെ വശം തന്നെയാണു പറഞ്ഞത്. നമ്മുടെ മുൻഗാമികൾ മഹാന്മാരാണെന്ന്.'
അപ്പോഴാണ് പ്രേമന്റെ ചമ്മൽ മാറിയത്.
(തുടരും)
h title="സദ്മം" alt="സദ്" class="system-" /> <p><strong"
എക്സ്’ എന്നൊരാള്‍: ഭാഗം -6: സദ്മം
തുറസ്സായ സ്ഥലത്തെ ഒറ്റപ്പെട്ട ഒരു പഴയ കെട്ടിടം. ദേവന് കുടുംബസ്വത്തായി കിട്ടിയതാണ്. ജനസേവനം തലയ്ക്കുപിടിച്ചിരിക്കുന്നതിനാൽ ആ സ്വത്തുകൊണ്ട് സമൂഹത്തിനെന്തെങ്കിലും ഗുണം ചെയ്യണമെന്ന് അയാൾ തീരുമാനിച്ചു. അങ്ങനെയാണ് അവിടെ ഒരു അഗതി മന്ദിരം ആരംഭിക്കാൻ തയ്യാറെടുത്തത്. മന്ദിരത്തിന് 'സദ്മം' എന്ന് പേരിടുകയും ചെയ്തു. ഇന്ന് അതിന്റെ ഉദ്ഘാടനമാണ്. ഉച്ചഭാഷിണി ഉച്ചത്തിൽത്തന്നെ ആളുകളെ ശല്യം ചെയ്യുന്നുണ്ട്. ബാനറിൽ അതിഥികളുടെ പേരുവിവരം എഴുതിയിട്ടുണ്ട്. 'സർവ്വശ്രീ. എ.ആർ. കരുണാകരൻ (റിട്ട. ഹെഡ്മാസ്റ്റർ), സെബാസ്റ്റ്യൻ ജോസഫ് (റിട്ട. സർക്കിൾ ഇൻസ്‌പെക്ടർ).'
സദ്മത്തിലെ അന്തേവാസികളായ ഭാർഗ്ഗവിയമ്മ, മറിയക്കുട്ടി, ഇബിനാശു ഉമ്മ എന്നിവർ സദസ്സിന്റെ മുമ്പിൽത്തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. ദേവന്റെ അമ്മ സാവിത്രി, ഫൽഗുനനാശാൻ, ആശാന്റെ മകൾ പാർവ്വതി, പാർവ്വതിയുടെ സന്തത സഹചാരി പാക്കരൻ തുടങ്ങി ദേവന്റെ വേണ്ടപ്പെട്ടവരെല്ലാം എത്തിയിട്ടുണ്ട്. സംഘാടകരുടെ പതിവു രീതിയനുസരിച്ച് ദേവനും ദിലീപും അവിടെയെല്ലാം ഓടി നടക്കുന്നുണ്ട്. ആ ഓട്ടത്തിനു താൽക്കാലിക വിരാമമിട്ടുകൊണ്ട് ഹെഡ്മാസ്റ്ററും സി.ഐ യും എത്തിച്ചേർന്നു. താമസിച്ചില്ല, യോഗനടപടികൾ ആരംഭിച്ചു.
ഇപ്പോൾ ഹെഡ്മാസ്റ്റർ പ്രസംഗിക്കുകയാണ്. 'ഇന്നീ വേദിയിൽ നിൽക്കുമ്പോൾ എനിക്കോർമ്മ വരുന്നത് വർഷങ്ങൾക്കുമുമ്പ് എന്റെ ക്ലാസിലിരുന്ന ഒരു കുട്ടിയെയാണ്. ദേവപ്രസാദ് എന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥി.'
ഹെഡ്മാസ്റ്ററുടെ ഓർമ്മകളിലൂടെ പറന്ന് നമുക്കും ആ പഴയ ക്ലാസിന്റെ പൊട്ടിപ്പൊളിഞ്ഞ കൈവരിയിലിരിക്കാം. അന്നത്തെ കാഴ്ചകൾ ബ്ലാക്ക് ആന്റ് വൈറ്റിലാണെന്നു മാത്രം. അദ്ധ്യാപകൻ ക്ലാസെടുക്കുകയാണ്. ഈ ഹെഡ്മാസ്റ്റർ തന്നെയാണ് അന്ന് ക്ലാസെടുക്കുന്ന അദ്ധ്യാപകൻ. അദ്ദേഹം മലയാളപാഠാവലി വലിച്ചു നീട്ടുകയാണ്. 'ഞാനീ പറഞ്ഞ മഹാത്മാക്കളാരും തന്നെ മഹത്തുക്കളാണെന്ന് സ്വയം പ്രഖ്യാപിച്ചവരല്ല. പിന്നെയോ- അവരുടെ മഹത്വം തിരിച്ചറിഞ്ഞ് ജനങ്ങൾ അവർക്കു പിന്നാലെ പോവുകയായിരുന്നു.'
ക്ലാസിലിരിക്കുന്ന കുട്ടിയായ ദേവപ്രസാദ് എഴുന്നേറ്റു. 'സാർ, ഒരു സംശയം. മഹാനാകാൻ എന്തു ചെയ്യണം?'
അതു കേട്ട് മറ്റു കുട്ടികൾക്ക് ചിരി - 'എടേ നാളെ വരുമ്പോ ഇവൻ മഹാനായിട്ടു വരും കേട്ടോ' -ഒരുത്തന്റെ കമന്റ്.
അദ്ധ്യാപകൻ അവരെ ശാസിച്ചു. 'സൈലൻസ് -'
പിന്നെ ദേവനോടായി പറഞ്ഞു 'കുട്ടീ ഞാൻ നേരത്തെ പറഞ്ഞത് മനസ്സിലായില്ലേ? മഹാനാകാൻ വേണ്ടി പ്രവർത്തിക്കുന്നവർ യഥാർത്ഥത്തിൽ മഹാനാകുന്നില്ല. സ്വന്തം ജിവിതലക്ഷ്യം എന്തെന്നു തിരിച്ചറിയുക എന്നതാണു പ്രധാനം. ആ തിരിച്ചറിവാണ് ദു:ഖിതരുടേയും പീഡിതരുടേയും കണ്ണീരൊപ്പാൻ അവരെ പ്രേരിപ്പിക്കുന്നത്. സമൂഹത്തിലെ അസമത്വവും അനീതിയും കാണുമ്പോൾ അവരുടെ മനസ്സിൽ ചോദ്യങ്ങൾ ഉയരും. ആ ചോദ്യങ്ങൾകേട്ട് ഇതു പോലുള്ള വിഡ്ഢികൾ കളിയാക്കി ചിരിച്ചെന്നിരിക്കും. കാര്യമാക്കേണ്ട. ഗാന്ധിജിയുടേയും സ്വാമി വിവേകാനന്ദന്റേയും മററും പുസ്തകങ്ങൾ ഞാൻ തരാം. അവരുടെ കുട്ടിക്കാലം എങ്ങനെയായിരുന്നവെന്ന് മനസ്സിലാക്കുക.'
ബ്ലാക്ക് ആന്റ് വൈറ്റ് കൂടുതലായാൽ ബോറടിക്കും. നമുക്ക് ഹെഡ്മാസ്റ്ററുടെ ഓർമ്മയിൽ നിന്ന് ഇന്നത്തെ പ്രസംഗത്തിലേയ്ക്കു മടങ്ങി വരാം. 'അതുപോലെ മറ്റൊരു സന്ദർഭം എന്റെ ഓർമ്മയിലെത്തുന്നു. ജില്ലാതല ശാസ്ത്രപ്രദർശനം. ദേവനും മറ്റു രണ്ട് കുട്ടികളും ചേർന്ന് ഒരു ഇലക്ട്രിക് ട്രാഫിക് സിഗ്നൽ രൂപപ്പെടുത്തി പ്രദർശിപ്പിച്ചു. അത് ഏറെ പ്രശംസ പിടിച്ചു പറ്റിയ ഇനമായിരുന്നു. അതിനിടയിലാണ് ആ സംഭവം നടന്നത്.' ഹോ - ഇനിയിപ്പോ ആ സന്ദർഭത്തിലേയ്ക്കു പോകാതെ നിവൃത്തിയില്ലല്ലോ. എന്തായാലും പോയി നോക്കാം. കഥയിലെ പ്രധാന സംഭവം വല്ലതുമാണെങ്കിലോ.
അന്നത്തെ ശാസ്ത്രപ്രദർശനത്തിന്റെ ദൃശ്യങ്ങൾ. കുട്ടിയായ ദേവപ്രസാദും മറ്റു രണ്ടു കുട്ടികളും തങ്ങൾ ഉണ്ടാക്കിയ മോഡലിനു സമീപം നിൽക്കുന്നു. അതിൽ ഒരു കുട്ടി ആ മോഡലിന്റെ സ്‌ക്രൂ മുറുക്കുകയാണ്. അതിനിടയിൽ ഒരു നിലവിളി. ആ കുട്ടിയ്ക്ക് ഇലക്ട്രിക് ഷോക്ക് ഏറ്റതാണ്. കുറച്ചകലെയായി നിന്ന അദ്ധ്യാപകൻ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് ദേവപ്രസാദ് ആ കുട്ടിയേയും മോഡലിനേയും രണ്ടു വശത്തേയ്ക്കു വലിച്ചു മാറ്റിയെറിയുന്നതാണ്. പിന്നെ താമസിച്ചില്ല, ആ കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോയി.
തന്റെ സഹപാഠിയുടെ ജീവൻ രക്ഷിച്ച ദേവപ്രസാദിനെ അദ്ധ്യാപകൻ ചേർത്തു നിർത്തിക്കൊണ്ടു ചോദിച്ചു. 'മോനേ നിനക്കു ഷോക്കടിച്ചില്ലേ?'
അവൻ നിഷ്‌കളങ്കമായി പറഞ്ഞു. 'ഇല്ല സാർ' അദ്ധ്യാപകന് അത്ഭുതം. കാരണം അപകടം കണ്ടയുടൻ ദേവൻ സ്വിച്ച് ഓഫാക്കിയത് മറ്റാരും കണ്ടിരുന്നില്ല.
ബാക്കിഭാഗം നമുക്ക് ഹെഡ്മാസ്റ്ററുടെ പ്രസംഗത്തിലൂടെ കേൾക്കാം. 'അന്നുമുതൽ അവനെ കറണ്ട് മനുഷ്യൻ എന്ന് ചിലരൊക്കെ വിളിക്കാൻ തുടങ്ങി. പിന്നീട് കറണ്ടിലെ കളികൾ അവന് ഹരമായി മാറുകയായിരുന്നു. അപകടം പിടിച്ച അത്തരം കളികളിൽ നിന്ന് പിന്മാറാൻ പലരും അവനെ ഉപദേശിച്ചുവെങ്കിലും അവന്റെ താല്പര്യം കുറഞ്ഞില്ല. മാത്രമല്ല ഇലക്ട്രിസിറ്റിയെക്കുറിച്ച് ചോദിച്ചും പഠിച്ചുമാണ് അവൻ കറണ്ടിൽ കളിച്ചത്. അതിനാൽ അപകടമൊന്നുമുണ്ടായില്ലെന്നു മാത്രമല്ല കറണ്ടിലെ കളികളിലൂടെ അവൻ മറ്റുള്ളവരെ വിസ്മയിപ്പിക്കുയും ചെയ്തിരുന്നു. പത്താം ക്ലാസ്സിൽ ഉന്നത വിജയം കരസ്ഥമാക്കിയ അവന് പിന്നീട് പഠനത്തിൽ താൽപ്പര്യമില്ലായിരുന്നു. ഞങ്ങളുടെ നിർബന്ധം കൊണ്ട് പ്ലസ്ടു വരെ പഠിച്ചു. പിന്നീട് അവന്റെ ജീവിതം സമൂഹത്തിനായി മാറ്റിവയ്ക്കുന്നതാണ് കണ്ടത്' ഒന്നു നിർത്തിയ ശേഷം അദ്ദേഹം തുടർന്നു. 'ഇതാ ഇന്നയാൾ അനാഥർക്കായി ഒരു ആലയം പണിതിരിക്കുന്നു. പണ്ട് എന്നോട് എന്റെ ശിഷ്യന്മാർ എന്തു ഗുരുദക്ഷിണയാണ് വേണ്ടതെന്ന് ചോദിച്ചാൽ ഞാൻ പറയുമായിരുന്നു. നിങ്ങൾ പഠിച്ച് എന്നെക്കാൾ വലിയവരാകുക. അതാണ് എനിയ്ക്ക് നൽകാവുന്ന ഗുരുദക്ഷിണ എന്ന്. ദേവൻ പഠിച്ച് വലിയ ഉദ്യോഗസ്ഥനായി മാറിയില്ലായിരിക്കാം. പക്ഷേ അയാളുടെ പരിശ്രമത്തിൽ പടുത്തുയർത്തിയ ഈ സ്ഥാപനത്തിന്റെ പേരിൽ അയാൾ എന്നേക്കാൾ എത്രയോ ഉയരത്തിൽ എത്തിയിരിക്കുന്നു. ഇവിടെ നിൽക്കുമ്പോൾ എന്റെ ശിഷ്യനാണ് ദേവപ്രസാദ് എന്നതിനു പകരം ദേവപ്രസാദിന്റെ അദ്ധ്യാപകനാണ് ഞാൻ എന്നു പറയുന്നതാവും ഉചിതം എന്നാണ് എനിക്കു തോന്നുന്നത് ..'
ആ വാക്കുകൾ ഹൃദയത്തിൽ തട്ടിയ, ദേവപ്രസാദ് അദ്ദേഹത്തിന്റെ സമീപത്ത് ചെന്ന്, ആ പാദങ്ങൾ തൊട്ട് വണങ്ങി അനുഗ്രഹം വാങ്ങുന്നു. ഗുരുനാഥൻ പ്രസംഗം അവസാനിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് സ്റ്റേജിന്റെ ഒരു വശത്തായി നിൽക്കുന്ന ദിലീപിനെ ശ്രദ്ധിച്ചത്. പിന്നെ, അയാളുടെ കാര്യം കൂടി പറഞ്ഞവസാനിപ്പിക്കാമെന്നു കരുതി.
'അന്ന് എന്റെ മുന്നിലിരുന്ന മറ്റൊരു കുട്ടിയെ ഞാനിപ്പോൾ ഓർക്കുന്നു. ദിലീപ് എന്നാണ് അവന്റെ പേര്.'
ദിലീപ് ഗമയിൽ തലയുയർത്തി സദസ്സിനെ നോക്കുന്നു. 'സാമൂഹ്യപ്രതിബദ്ധതയോ, ലക്ഷ്യബോധമോ എന്തെന്നുപോലും അറിഞ്ഞുകൂടാത്ത ഒരു പയ്യനായിരുന്നു അയാൾ .'
ദിലീപിന്റെ ഗമ ചമ്മലായി മാറി. പാർവ്വതിയും പാക്കരനും അതുകണ്ട് ചിരിച്ചുപോയി.
'എന്നാൽ ഇന്ന് അയാളും ദേവപ്രസാദിനോടൊപ്പം ചേർന്ന് ഈ മഹത് സംരംഭത്തിൽ പങ്കാളിയാകുന്നുവെന്നറിഞ്ഞതിൽ വളരെ സന്തോഷം. ഈ സ്ഥാപനത്തിന് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെയെന്ന് ജഗദീശ്വരനോട് പ്രാർത്ഥിച്ചുകൊണ്ട്, ഉദ്ഘാടനകർമ്മം നിർവ്വഹിക്കുന്നതിന് വേണ്ടി ബഹു. സെബാസ്റ്റ്യൻ ജോസഫ് അവർകളെ ക്ഷണിച്ചുകൊള്ളുന്നു.'
സെബാസ്റ്റ്യൻ ജോസഫ് നിലവിളക്കുകൊളുത്തി ഉദ്ഘാടനകർമ്മം നിർവ്വഹിക്കുന്നു. സദസ്സിന്റെ കരഘോഷം. അതിനിടയിൽ കൂക്കുവിളികളുമുണ്ട്. പ്രേമനും കൂട്ടരും റോഡിൽ നിന്ന് അരിശം തീർക്കുന്നതാണ്. അങ്ങനെയും ചില ജന്മങ്ങൾ!.
(തുടരും )
h title="അക്ഷനാളി സ്വാമികൾ" alt="അക്ഷനാളി സ്വാമികൾ" class=" /><p><strong> </strong></p><h2><span style="font-family: A" />എക്സ്’ എന്നൊരാള്‍:</span><strong> </strong><span style="fon" />ഭാഗം -7: </span><strong>അക്ഷനാളി സ്വാമികൾ</strong></h2> <p>കാണുമ്പ്രത്തെ പ്രഭാതങ്ങൾക്ക് ഒരു പ്ര"്യേക ഭംഗിയാണ്. മലനിരകൾക്ക് പിന്നിൽ നിന്ന് സൂര്യകിരണങ്ങൾ മരങ്ങൾക്കിടയിലൂടെ അരിച്ചിറങ്ങുമ്പോൾ മരങ്ങളുടേയും മണ്ണിന്റേയും നിറങ്ങൾ മാറിക്കൊണ്ടിരിക്കും. നിഴലും വെളിച്ചവും തീർക്കുന്ന അത്ഭുതം. മാത്രമല്ല, നന്നായി വെളിച്ചം പരക്കാൻ ഏറെ നേരമെടുക്കുകയും ചെയ്യും. എക്‌സ്, സബ് എഞ്ചിനീയറാപ്പീസിന്റെ വാതിൽ തുറന്ന് പുറത്തേക്ക് നോക്കുന്നു. വരിവരിയായി വർണ്ണക്കൊടികൾ മങ്ങിത്തെളിയുന്നു. അതുകണ്ട് എക്‌സിന്റെ മുഖം വികസിക്കുന്നു. സ്‌കൂളിലെ ഗാന്ധിജയന്തി റാലിയാണ്. മറ്റു റാലികളെപ്പോലെ ഗതാഗത തടസ്സമുണ്ടാക്കുക എന്ന ലക്ഷ്യം ഈ റാലിക്കില്ലെന്നു തോന്നുന്നു. വരിവരിയായി നീങ്ങുന്ന കുട്ടികളുടെ കൈയിൽ ത്രിവർണ്ണക്കൊടിയും ഗാന്ധിജിയുടെ ചിത്രമുള്ള പ്ലക്കാർഡുകളും മറ്റും. കൂടെ അദ്ധ്യാപകർ. ഏറ്റവുമൊടുവിൽ രക്ഷാകർത്താക്കൾ. അക്കൂട്ടത്തിൽ കിഷനും സുധാകരനും മറ്റുമുണ്ട്.
കിഷൻ എക്‌സിനെക്കണ്ട് “അതാ എന്റെ ഗുരു നിൽക്കുന്നു. കണ്ടിട്ടു വരാം.” അയാൾ എക്‌സിന്റെ അടുത്തേയ്ക്ക് ചെന്നു. “ഗുരുവേ, അങ്ങ്ഒരു പവർ സ്റ്റേഷനാണെന്ന് ഞാനറിഞ്ഞില്ല” കാലിൽ തൊട്ട് തൊഴുതുകൊണ്ട് “എന്നെ അനുഗ്രഹിച്ച് ആശീർവദിക്കണം”
“നിഗ്രഹിച്ച് സംഹരിച്ചാലോ?” - എക്സ് ഗൗരവത്തിൽ തന്നെ ചോദിച്ചു.
“മതി എന്തായാലും മതി, ഗുരു ദക്ഷിണയായി എന്തു വേണമെങ്കിലും എന്നോടു ചോദിക്കാം.”
“രാവിലെ മെയ്യനങ്ങാൻ ഒരു പണി വേണമായിരുന്നു.”
“അതിനല്ലേ ഞങ്ങളു പോണത്. ഇന്നു സ്‌കൂളിൽ സേവനവാരം തുടങ്ങുകയല്ലേ. എല്ലാവരും ചെല്ലാൻ ഹെഡ്മാസ്റ്റർ പറഞ്ഞിട്ടുണ്ട്. ഗുരുവും കൂടെവന്നോ. നമുക്ക് മെയ്യനക്കി നെയ്യെളക്കീട്ട് വരാം”
“ആണോ? എന്നാൽ ഞാനും വരാം. അദ്ധ്വാനം എന്റെ ഒരു വീക്ക്‌നെസ് ആണ്.”
“എനിക്കു നേരെ തിരിച്ചാ”
എക്‌സ് വാതിലടച്ച് കിഷനോടൊപ്പം നടക്കുന്നു.
സ്‌കൂൾ വളപ്പിൽ ജോലികൾ തുടങ്ങിക്കഴിഞ്ഞു. കാടുപിടിച്ചു കിടക്കുന്ന സ്ഥലം വെട്ടിത്തെളിച്ച് പ്ലേഗ്രൗണ്ട് ആക്കി മാറ്റുന്ന ജോലികൾ. കുട്ടികൾ, അദ്ധ്യാപകർ, രക്ഷാകർത്താക്കൾ എല്ലാവരും പങ്കെടുക്കുന്നുണ്ട്. എക്‌സും ആവേശത്തോടെ ജോലികളിൽ പങ്കുചേരുന്നു. എക്‌സ് പാടിയ നാടൻ ശീലുകൾ കുട്ടികൾ ഏറ്റുപാടി.
അവിടെ പുതുമുഖമായ എക്സിനെ കാണാനും പരിചയപ്പെടാനുമായി സ്കൂളിലെ അധ്യാപകരിൽ പലരും ചുറ്റുംകൂടി. അക്കൂട്ടത്തിൽ
എസ്.ഐ. മഹേശൻറെ മകൾ രജനി ടീച്ചറും ഉണ്ടായിരുന്നു. അവരുടെ ചോദ്യങ്ങൾക്കെല്ലാം അവ്യക്തമെങ്കിലും രസകരങ്ങളായ
മറുപടിയാണ് എക്സ് നൽകിയത്.
രജനിയെ സംബന്ധിച്ച് അച്ഛൻ നൽകിയ സൂചനകൾക്കപ്പുറം അയാളുടെ നിഷ്കളങ്കമായ സംസാരവും കുട്ടിത്തം നിറഞ്ഞ പെരുമാറ്റവുമാണ് കൂടുതൽ ആകർഷകമായി തോന്നിയത്.
അന്ന് ഉച്ചയ്ക്ക് സമൂഹസദ്യയും കഴിഞ്ഞാണ് എല്ലാവരും പിരിഞ്ഞത്.
ബിനോയ് ബൈക്കിൽ വരുന്നു. അയാൾ കാണുമ്പ്രത്തെ കവലയിൽ കമ്പ്യൂട്ടർ സെന്റർ നടത്തുകയാണ്. ബിനോയ് കമ്പ്യൂട്ടർ സെന്ററിനു മുന്നിൽ ബൈക്ക് നിർത്തി ഇറങ്ങുന്നു. അയാൾ മുൻവാതിൽ തുറന്ന് അകത്തുകയറി ഒരു അലൂമിനിയം ബക്കറ്റ് എടുത്ത് പുറത്ത് വച്ചശേഷം വീണ്ടും അകത്തുകയറാൻ തുടങ്ങുമ്പോൾ - “ഹലോ” - എന്നോരു ശബ്ദം. എക്‌സാണ്. ബിനോയ് ആളിനെ നോക്കി. പരിചയം തോന്നുന്നില്ല.
എക്‌സ് ബോർഡ് വായിച്ചു- “ബിനോയ് കമ്പ്യൂട്ടർ സെന്റർ’’. താങ്കളാണോ ബിനോയ് കമ്പ്യൂട്ടർ?” ബിനോയ്ക്ക് ആ ചോദ്യം ഇഷ്ടപ്പെട്ടില്ല. “ബിനോയ് കമ്പ്യൂട്ടറല്ല. ഞാൻ ബിനോയ്.”
“ഓ - മിസ്റ്റർ ബിനോയ്. ക്യാൻ യൂ ഹെൽപ്പ് മീ…ഐ വാണ്ട് എ ജോബ്..”
“തന്റെ സ്റ്റാറ്റസിനു പറ്റിയ പണിയൊന്നും ഇവിടെയില്ല.”
“എന്താ ജോലി? എന്റെ സ്റ്റാറ്റസിനു പറ്റിയതാണോന്ന് നോക്കട്ടെ.”
“ദാ ഈ ബക്കറ്റിൽ എന്നും വെള്ളം കൊണ്ടുവയ്ക്കണം. പിന്നെ ഇവിടെയൊക്കെ ക്ലീൻ ചെയ്യണം.”
“എന്നെക്കുറിച്ച് ബിനോയ് എന്താ വിചാരിച്ചത് ?”
“ഞാൻ ആദ്യമേ പറഞ്ഞില്ലേ തനിക്കു പറ്റിയപണിയല്ലെന്ന്”
“ആരു പറഞ്ഞു? ഇതു ഞാൻ ചെയ്യാം.”
എക്‌സ് ഓടിപ്പോയി ബക്കറ്റുമെടുത്ത് വെള്ളമെടുക്കാൻ പോകുന്നു. അതു കണ്ട് ബിനോയ് അമ്പരന്നു നിൽക്കുന്നു.
കമ്പ്യൂട്ടർ സെന്ററിനുള്ളിൽ ഒരു കമ്പ്യൂട്ടറിനു മുന്നിൽ ബിനോയ് ഇരിക്കുന്നു. അയാൾ ജോലിയിൽ വ്യാപൃതനാണ്. അതിനിടയിൽ തന്റെ ഫോൺ ശബ്ദിക്കുന്നതുകേട്ട് അയാൾ ഫോണെടുത്ത് ചെവിയിൽ ചേർത്തു.
ചുറ്റുപാടും ശ്രദ്ധിച്ചുകൊണ്ട് പതിഞ്ഞസ്വരത്തിലാണ് അയാളുടെ സംസാരം. ഏതോ രഹസ്യപദ്ധതിയെക്കുറിച്ചാണ് ആ സംഭാഷണമെന്ന് അയാളുടെ മുഖഭാവം വ്യക്തമാക്കുന്നു.
“ഇതാ വെള്ളം റെഡി.”
അതു കേട്ട് ബിനോയ് ഫോൺ കട്ട് ചെയ്തു. എക്‌സ് ബക്കറ്റുമായി അകത്തുവരുന്നു.
“ഇതെവിടെയാ വയ്‌ക്കേണ്ടത്”
“അവിടെ ഒരറ്റത്ത് വച്ചാമതി.”
എക്‌സ് അപ്രകാരം ചെയ്ത ശേഷം കമ്പ്യൂട്ടർ സെന്ററിനകം ആകെ ഒന്നു വീക്ഷിക്കുന്നു.
“കമ്പ്യൂട്ടർ സെന്ററെന്നു പറഞ്ഞിട്ട് കമ്പ്യൂട്ടർ സൈഡിലല്ലേ വച്ചിരിക്കുന്നത്. കമ്പൂട്ടർ സെന്റെറിലേയ്ക്ക് നീക്കി വയ്ക്ക്”
ആ അഭിപ്രായം ബിനോയ്ക്ക് പിടിച്ചില്ല. “തന്നോട് പറഞ്ഞ പണി ചെയ്താമതി. ഇനിയൊന്ന് ക്ലീൻ ചെയ്യാൻ നോക്ക്.”
എക്‌സ് മുകളിലേയ്ക്ക് നോക്കുന്നു. “ഇന്റർനെറ്റാണല്ലോ.”
“അതൊന്നും താൻ നോക്കണ്ടാന്ന് പറഞ്ഞില്ലേ.”
“ഇതാ ചുവരാകെ ഇന്റർനെറ്റ് പിടിച്ചിരിക്കുന്ന കണ്ടില്ലേ. സാരമില്ല. ഞാൻ ഡിലീറ്റ് ചെയ്യാം” എക്‌സ് വലക്കമ്പെടുത്ത് വലയടിക്കുന്നു.
വിശാലമായ കൃഷിത്തോട്ടം. അതിനിടയിലെ നാട്ടുവഴിയിലൂടെ രജനി ടീച്ചർ നടന്നു വരുന്നു. വഴിയരികിലായി ഒരു ചട്ടിക്കോലം നിർത്തിയിരിക്കുന്നു. കോലം രജനിയോട് ഗുഡ് മോണിങ്ങ് പറഞ്ഞു. രജനി തിരിഞ്ഞു നോക്കിയെങ്കിലും ആരെയും കാണുന്നില്ല. വീണ്ടും ഗുഡ്‌മോണിങ്ങ് കേട്ട് രജനി അവിടെ നിന്ന് ചുറ്റും സംശയത്തോടെ വീക്ഷിക്കുന്നു.
“ദാ ഇവിടെ” കോലത്തിനുള്ളിൽ നിന്ന് എക്‌സ് ഇറങ്ങിവരുന്നു.
“ഓ ഇദ്ദേഹമായിരുന്നോ?. എന്തിനാ ഇതിനകത്തുകേറി നിൽക്കുന്നത്?” -രജനി
“ഞാൻ നടക്കാനിറങ്ങിയതാ. രാവിലെ ഒരു ഈവനിങ്ങ് വാക്ക്. കുറെ നടന്നു കഴിഞ്ഞപ്പോൾ റെസ്റ്റ് എടുക്കണമെന്നു തോന്നി. അങ്ങനെ കയറിയതാ.”
രജനിക്ക് ചിരിവന്നു. “എന്നിട്ട്. റെസ്റ്റ് എടുത്തു കഴിഞ്ഞില്ലേ”
“കഴിഞ്ഞു”
“എന്നാ നടക്കാമല്ലോ”
“നടക്കാം”
“പിന്നെ ഈ പറഞ്ഞത് ഞാനപ്പടി വിശ്വസിച്ചെന്നു കരുതണ്ട. എനിക്കറിയാം. എന്തിനാ ഇങ്ങനെ ഒളിച്ചു നിൽക്കുന്നതെന്ന്”
“അയ്യോ ടീച്ചറേ നോക്കാനൊന്നുമല്ല കേട്ടോ-”
“എന്നു ഞാൻ പറഞ്ഞില്ലല്ലോ. മറ്റുള്ളവർ കാണാതെ ചുറ്റുപാടുകൾ നിരീക്ഷിക്കുക, പണ്ടുമുതലേ കുറ്റാന്വേഷകരുടെ രീതിയാണല്ലോ. അതിനുവേണ്ടി കോലമായോ, പ്രതിമയായോ ഒക്കെ നിൽക്കേണ്ടിവരും അല്ലേ?”
“വെരി ഗുഡ്, യൂ ആർ ഇന്റലിജെന്റ്, ഇന്ററഗേറ്റീവ്, ഇന്റർപ്രിട്ടന്റ് ആന്റ് എക്‌സ്ട്രാ ഓർഡിനറി”
“കളിയാക്കുകയൊന്നും വേണ്ട. പക്ഷേ ഒരാളുടെ ഉള്ളിൽ എന്താണെന്ന് കാണാനുള്ള പ്രത്യേക കഴിവ് എനിക്കുണ്ട്.”
“അയ്യേ. അങ്ങനെ കാണാൻ പറ്റ്വോ?”
“ഒരാളുടെ മനസ്സ് കാണുന്ന കാര്യമാണു പറഞ്ഞത്”
“ഓ അങ്ങനെ. എന്നാലെന്റെ മനസ്സിൽ എന്തോക്കെയിരിക്കുന്നുവെന്ന് നോക്കിപ്പറയാമോ?”
“യെസ്. ഒന്ന്-ഔേദ്യോഗിക കൃത്യനിർവ്വഹണത്തിലെ ആത്മാർത്ഥത, രണ്ട്-അദ്ധ്വാനത്തോടുള്ള ആദരവ്, മൂന്ന്- സമൂഹത്തോടുള്ള പ്രതിബദ്ധത. നാല് - വേറിട്ടു നിൽക്കുന്ന വ്യക്തിത്വം.”
“ഇത്രയൊക്കെയിരിക്കാൻ ഇവിടെ ഇടമുണ്ടോ?” “സത്യമാണു ഞാൻ പറഞ്ഞത്. ഇത്രയും ഉയർന്ന പദവിയിലിരുന്നിട്ടും എന്തു ജോലി ചെയ്യാനും മടിയില്ലാത്ത പ്രകൃതം. മാതൃകാപരമായ വ്യക്തിത്വം. ആർക്കും ആരാധന തോന്നും.”
“അയ്യോ എന്നെ ദൈവമാക്കിക്കളയല്ലേ. ഞാനോരു സാധാരണ മനുഷ്യനാണ്.”
“ഞാനിപ്പോ ദൈവതുല്യനായ ഒരാളിനെകാണാൻ പോകുകയാണ്. വരുന്നോ?”
“ഞാനില്ല. മനുഷ്യദൈവങ്ങളിലൊന്നും എനിക്ക് വിശ്വാസമില്ല.”
“വിശ്വാസമില്ലാത്തവരാ അവിടെ കൂടുതലും വരുന്നത്. വന്നു കഴിയുമ്പോഴാണ് അവരെല്ലാം അറിയാതെ അദ്ദേഹത്തിന്റെ ഡിവോട്ടീസ് ആയിത്തീരുന്നത്.”
“ആരാ ആ മഹാ സന്യാസിവര്യ തിരുമനസ്സ് ?”
“അക്ഷനാളി സ്വാമികൾ”
“അക്ഷനാളി. അങ്ങനെയും ഒരു പേരുണ്ടോ?”
“സ്വാമികൾക്കുമാത്രമേ ഇങ്ങനെ ഒരു നാമമുള്ളൂ. എന്തെല്ലാം അർത്ഥങ്ങളാണെന്നോ ആ പദത്തിനുള്ളത്. ഓരോ ജ്ഞാനികൾ അതിന്റെ അർത്ഥം വ്യാഖ്യാനിക്കുമ്പോഴാണ് ആ അർത്ഥസാഗരം എത്ര വലുതാണെന്ന് നാം അറിയുന്നത്.”
എതിർ വശത്തു നിന്ന് പശുവിനേയും കൊണ്ടുവന്ന ഒരു സ്ത്രീ രജനിയോട് കുശലം പറഞ്ഞു. ഒപ്പം സംശയത്തോടെ എക്‌സിനെ നോക്കുകയും ചെയ്തു.
എക്‌സും രജനിയും ഇടവഴി കടന്ന് ടാർ റോഡിലെത്തി. അവിടം മുതൽ ഇടക്കിടക്ക് ആശ്രമത്തിന്റെ വഴികാട്ടി ബോർഡുകൾ കാണാം. വീണ്ടും അര കിലോമീറ്ററോളം നടന്നപ്പോൾ അവർ ആശ്രമ കവാടത്തിലെത്തി. അവിടെ ‘’അക്ഷനാളി സ്വാമികളുടെ ആലയം ‘’എന്ന കൂറ്റൻ ബോർഡ്. അതിനു പിന്നിൽ തെങ്ങോലയും പനയോലയും കൊണ്ടു നിർമ്മിച്ച ഹാളുകളും മുറികളും.
ചെരുപ്പ് ഊരി പുറത്തിട്ട് അവർ പ്രധാന ഹാളിലേയ്ക്കു കടന്നു. അവിടെ ഒരു വശത്ത് ഭജന നടക്കുന്നു. വിദേശികളുമുണ്ട്. മറുവശത്ത് കൗണ്ടറാണ്. കൗണ്ടറിനു മുമ്പിലെ ബോർഡിൽ റേറ്റുവിവരം എഴുതി വച്ചിട്ടുണ്ട്.
പാദനമസ്‌കാരം: രൂപ 100.00,
മുഖദർശനം: രൂപ 200.00.
രജനി കൗണ്ടറിൽ നിന്ന് മുഖദർശനത്തിന്റേയും പാദ നമസ്‌ക്കാരത്തിന്റേയും രണ്ടു കൂപ്പണുകൾ വീതം എടുത്തു.
അതിനടുത്ത ഹാളിലാണ് ദർശനം. ആ വാതിൽ എപ്പോഴും അടഞ്ഞിരിക്കും. കുറച്ചു നേരം കാത്തു നിന്നപ്പോൾ അവർക്കുവേണ്ടി ആ വാതിൽ തുറന്നു. അവർ അകത്തു കയറിയതും വാതിൽ അടയുകയും ചെയ്തു.
അരണ്ട ചുവന്ന വെളച്ചമുള്ള ചെറിയൊരു ഹാൾ. ഹാളിനു മദ്ധ്യഭാഗത്തായി ഒരു മുറിയും അതിനുമുമ്പിൽ “അക്ഷനാളി സ്വാമികളുടെ അനുഗ്രഹം” എന്ന ബോർഡും കാണാം. അതിനു താഴെ മുഖദർശനം, പാദ നമസ്‌ക്കാരം എന്നീ ബോർഡുകൾ.
മുറിയുടെ വശത്തിരിക്കുന്ന സഹായിയുടെ കൈയിൽ രജനി കൂപ്പൺ കൊടുത്തു. അയാൾ പാദനമസ്‌കാരം, മുഖദർശനം എന്നു വിളിച്ചു പറഞ്ഞു. അതുകേട്ടിട്ടെന്നോണം താഴെ പാദനമസ്‌കാരത്തിന്റെ ചെറിയ കവാടം തുറന്നു. അതിലൂടെ സ്വാമികൾ ഇരു പാദങ്ങളും പുറത്തേയ്ക്ക് നീട്ടി. രജനി ഭക്തിപൂർവ്വം ആ പാദങ്ങളിൽ മൂന്നു വട്ടം തൊട്ടു വന്ദിച്ചു. ദൗത്യം കഴിഞ്ഞതിനാൽ പാദങ്ങൾ അകത്തേയ്ക്കു വലിയുകയും കവാടം അടയുകയും ചെയ്തു. തുടർന്ന് മുഖ ദർശനത്തിന്റെ കവാടം തുറന്നു. രജനി ആ കവാടത്തിൽ തന്റെ മുഖം ചേർത്ത് സ്വാമിയുടെ മുഖം ദർശിച്ചു. ആ പുണ്യ ദർശനത്തിന്റെ ആനന്ദാനുഭൂതിയിൽ ലയിച്ച് രജനി പിൻവാങ്ങി.
അടുത്തത് എക്‌സിന്റെ ഊഴമായിരുന്നു. പുറത്തേയ്ക്ക് നീണ്ട പാദങ്ങളിൽ അയാൾ തൊട്ടില്ല. സൂക്ഷിച്ചു നോക്കിയതേയുള്ളൂ. എന്നാൽ മുഖദർശനത്തിൽ സ്വാമിയുടെ മുഖം കണ്ട് എക്‌സും എക്‌സിന്റെ മുഖം കണ്ട് സ്വാമിയും ഞെട്ടുകയാണുണ്ടായത്. സ്വാമി വിളറി വെളുത്ത് കവാടം ശബ്ദത്തോടെ വലിച്ചടയ്ക്കുകയും ചെയ്തു.
അടുത്ത ദിവസം ആശ്രമത്തിൽ പുതിയൊരു ബോർഡ് പ്രത്യക്ഷപ്പെട്ടു. “സ്വാമികൾ അജ്ഞാത വാസത്തിലായതിനാൽ ഒരു മാസത്തേയ്ക്ക് മെതിയടി നമസ്‌ക്കാരം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. വെറും 50 രൂപ മുടക്കി ഈ സുവണ്ണാവസരം പ്രയോജനപ്പെടുത്തുക.”
സ്വാമികൾ അജ്ഞാത വാസത്തിനുപോകാൻ എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ? ഉണ്ട്, പഴയൊരു നളിനാക്ഷൻ തന്റെ പേര് തിരിച്ചിട്ട് ഇവിടെ അക്ഷനാളി സ്വാമികളായി വാഴുകയായിരുന്നു. അയാളെക്കുറിച്ച് കൂടുതലറിയണമെങ്കിൽ പഴയ ചില സംഭവങ്ങൾ കൂടി അറിയേണ്ടതുണ്ട്.
( തുടരും )
h title="പാർവ്വതിയും പാക്കരനും" alt="പാർവ്വതിയും പാക്കരനും" class="sys" /><h2><span style="font-family: Arial, sans-serif; font-size: 16pt; white-sp" />എക്സ്’ എന്നൊരാള്‍:</span><strong> </strong><span style="font-family: Arial" />ഭാഗം -8: </span><strong>പാർവ്വതിയും പാക്കരനും</strong></h2> <p> 1998 മാർച്ച് മാസം...കാറ്റാടിക്കുന്നിലെ ഇടറോഡില"ടെ പാക്കരൻ സൈക്കിളും ഉരുട്ടി വരുന്നു. സൈക്കിളിന്റെ കാരിയറിൽ ഒരു പലഹാരപ്പാട്ട ഇരിപ്പുണ്ട്. അതിൽ നിന്ന് വായൊഴിയാതെ പലഹാരം തിന്നുകൊണ്ടാണ് അവന്റെ നടപ്പ്. അതിന്റെ ഗുണം കാണാനുമുണ്ട്. പത്തുവയസ്സേ പ്രായമുള്ളൂവെങ്കിലും ശരീരം പ്രായത്തെ വകവയ്ക്കാതെ വളർന്നു പന്തലിച്ചിട്ടുണ്ട്.
റോഡുവക്കിലെ ഷെഡ്ഡിൽ പണി ചെയ്തിരിക്കുന്ന കൽപ്പണിക്കാർ അവനെക്കണ്ട് കുശലം ചോദിച്ചു. “പാക്കരാ എങ്ങോട്ട് ?”
“ഒന്നു നടക്കാനിറങ്ങിയതാ.”
“പിന്നെ സൈക്കിളെന്തിന്?”
“ഒരു കൂട്ടിന്. ഒറ്റയ്ക്കു നടന്നാ ബോറടിക്കൂലേ”
“നീ ഏതുവരെ നടക്കും ?”
“ചിറമുക്കുവരെ. തടികുറയാൻ വേണ്ടിയാ.”
“പലഹാരം കുറയുമെന്ന കാര്യം ഉറപ്പ്.”
ചിറമുക്കുവരെ നടക്കാനിറങ്ങുമെങ്കിലും പാക്കരന്റെ നടപ്പ് സാധാരണ പാർവ്വതിയുടെ വീട്ടിലോ സദ്മത്തിലോ ആണ് അവസാനിക്കുക. പ്രായവ്യത്യാസമുണ്ടെങ്കിലും പാർവ്വതിയും പാക്കരനും തമ്മിലാണ് കൂട്ട്. ഏതു കാര്യത്തിനും അവർ ഒരുമിച്ചുകാണും. പാർവ്വതിയുടെ ബയോഡാറ്റകൂടി പറയാം. ഫൽഗുനനാശാന്റെ ഒരേ ഒരു മകളാണ് പാർവ്വതി. അമ്മ ചെറുപ്പത്തിലേ മരിച്ചു. ഇപ്പോൾ അവൾക്ക് വയസ്സ് 18 ആയെങ്കിലും കുട്ടികളുടെ പ്രകൃതമാണ്. മനസ്സിൽ തോന്നുന്നത് അതേപടി വിളിച്ചു പറയും. അതു കൊണ്ടു തന്നെ ദേവനോട് ഉള്ളിലുള്ള ഇഷ്ടം അവൾ മറച്ചു വയ്ക്കാറുമില്ല. ഫൽഗുനനും പാർവ്വതിയും താമസിക്കുന്ന കൊച്ചു വീടിന്റെ മുമ്പിൽ ഒരു ഷെഡ്ഡ് കൂടിയുണ്ട്. പാർവ്വതി ശിൽപ്പങ്ങൾ കൊത്തുന്നത് ആ ഷെഡ്ഡിൽ വച്ചാണ്. പതിവുപോലെ പാക്കരൻ സൈക്കിളുമായി അങ്ങോട്ടു തന്നെ ചെന്നു.
ആ സമയം പാർവ്വതികൊത്തുപണിയിലായിരുന്നു. പാക്കരൻ മുറ്റത്തു നിന്നു പറഞ്ഞു. “ദേവേട്ടൻ അങ്ങോട്ടു ചെല്ലാൻ പറഞ്ഞു.” പാർവ്വതി പണി നിർത്തി പുറത്തേയ്ക്കു വന്നു.
“എന്നാ ഞാൻ പോയിട്ടു വരാം.”
“എന്നോടു ചെല്ലാനാ പറഞ്ഞത്.”
“നിന്നോടാണു പറഞ്ഞതെങ്കിലും എന്നെ ഉദ്ദേശിച്ചാടാ പറഞ്ഞത്” പാർവ്വതി അവന്റെ സൈക്കിൾ എടുത്തു കഴിഞ്ഞു.
“ചേച്ചീ ഞാനും വരുന്നു.”
“നീയിവിടെ നിന്നാമതി. രണ്ടു പലഹാരപ്പാട്ട ഒരുമിച്ച് കൊണ്ടുപോകാൻ പറ്റില്ല.” പാർവ്വതി സൈക്കിളിൽ കയറുന്നതിനിടയിൽ പറഞ്ഞു.
പാക്കരൻ പെട്ടെന്നോർത്ത് വിളിച്ചു പറഞ്ഞു. “ചേച്ചീ, അതിനു ബ്രേക്കില്ല.” അപ്പോഴേയ്ക്ക് പാർവ്വതി ദൂരെയെത്തിക്കഴിഞ്ഞു.
അമ്പലക്കുളത്തിനു മുമ്പിലൂടെയുള്ള കുത്തിറക്കത്തിലെത്തിയപ്പോഴാണ് ബ്രേക്ക് പിടിക്കേണ്ട ആവശ്യം വന്നത്. ബ്രേക്ക് പിടിച്ചിട്ടും വേഗത കുറയാതെ വന്നപ്പോൾ സൈക്കിളിന്റെ നിയന്ത്രണം വിട്ടു. ഇടിച്ചു നിർത്താൻ കുളത്തിന്റെ കൈവരി മാത്രമേ കണ്ടുള്ളൂ. അവൾ എങ്ങനെയോ സൈക്കിളിനെ കൈവരിക്കുനേരെ തിരിച്ചു. ദീലീപ് കൈവരിയിൽ ഇരിക്കുന്നു. ദേവൻ അടുത്തു നിന്ന് സംസാരിക്കുന്നു. അവർ മാറുന്നതിനു മുമ്പ് ഇടിയും വീഴ്ചയും എല്ലാം കഴിഞ്ഞു. പാർവ്വതി തപ്പിത്തടഞ്ഞ് എണീറ്റപ്പോഴാണ് കൈവരിയിൽ മാത്രമല്ല ദേവനും ഇടി കിട്ടിയെന്നും പാവം ദേവേട്ടനും തന്നോടൊപ്പം വീണു എന്നും അറിഞ്ഞത്. സാധാരണ ഇങ്ങനെ നായികയും നായകനും ഉരുണ്ടു വീഴുമ്പോഴാണ് പ്രണയം പൊട്ടിപ്പുറപ്പെടുന്നത്. ഇവിടെ പ്രണയമാണോ, ലഹളയാണോ, മറ്റുവല്ലതുമാണോ പൊട്ടുന്നത് എന്നു നോക്കാം.
“ആളെ കൊല്ലാനാണോടീ ശവമേ രാവിലെ ഇറങ്ങിയത് ?” ദേവൻ അരിശത്തോടെ ചോദിച്ചു.
പിന്നെ തറയിൽ നിന്ന് എണീറ്റ് കൈവരിയിൽ ഇരുന്നു.
“ഹൊ, ദൈവം തുണച്ചു. ഇടിച്ചു നിർത്താൻ എന്തെങ്കിലും കാണണേ എന്ന് പ്രാർത്ഥിച്ചുകൊണ്ടുവരികയായിരുന്നു.” പാർവ്വതിയും കൈവരിയിൽ ഇരുന്നു.
“ഇടിച്ചുനിർത്താൻ ഞാനെന്താടീ ഇലക്ട്രിക് പോസ്റ്റോ?”
“എന്തായാലും ദേവേട്ടനായതുകൊണ്ട് എന്റെ മാനം പോയില്ല. മറ്റു വല്ലവരുമായിരുന്നെങ്കിലോ? ഇങ്ങനെ ഉരുണ്ടു മറിഞ്ഞ് അയ്യേ! ആകെ നാണക്കേടായേനേ.”
“ങേ! ദിലീപ് ഇവിടുണ്ടായിരുന്നല്ലോ. അവനെവിടെ?” കൈവരിയിൽ ഇരിക്കുകയായിരുന്ന ദിലീപ് ഇടിയുടെ ആഘാതത്തിൽ പിന്നിലേയ്ക്കു മറിഞ്ഞ് കുളത്തിൽ വീഴുകയായിരുന്നു. അതാ-ദേഹമാസകലം നനഞ്ഞ് പടിക്കെട്ടിലൂടെ കയറിവരുന്നു.
“എടാ നീ വെള്ളത്തിൽ വീണതുകൊണ്ട് ഇടി കൊള്ളാതെ രക്ഷപ്പെട്ടു” -ദേവൻ.
ദിലീപ് ഒന്നും പറയാതെ, അവിടെ മറിഞ്ഞുകിടന്ന സൈക്കിളുമെടുത്ത് ചവിട്ടിപ്പോകുന്നു. പാർവ്വതി വിളിച്ചു ചോദിച്ചു. “ചേട്ടാ എവിടെ പോകുന്നു ?. അതു പാക്കരന്റെ സൈക്കിളാണ്.”
“അവനിതെന്തുപറ്റി? പതിവില്ലാതെ ഇന്നു കുളിച്ചതുകൊണ്ടായിരിക്കും.” -ദേവൻ.
പാർവ്വതി പെട്ടെന്നോർത്ത് - “അയ്യോ, ആ സൈക്കിളിനു ബ്രേക്കില്ല.”
“അത് അവനുമില്ല.”
ദേവനും പാർവ്വതിയും കൈവരിയിൽ നിന്നെണീറ്റ് സദ്മത്തിലേയ്ക്കു നടക്കുന്നു.
“നേരെ നടക്കാനും വയ്യല്ലോ - ഇന്ന് ആരെയാണാവോ കണികണ്ടത്.” -ദേവൻ.
“ഞാൻ പിടിച്ചോളാം, സൂക്ഷിച്ചില്ലെങ്കി നീരടിക്കും.”
“അതു ഞാൻ സഹിച്ചു.”
“പിന്നെ ഞാനുള്ളതുകൊണ്ട് പേടിക്കാനില്ല. ദേവേട്ടൻ രണ്ടു ദിവസം കിടന്നുപോയാലും സദ്മത്തിലെ കാര്യങ്ങളൊക്കെ നോക്കാൻ ഞാനുണ്ടല്ലോ.”
“എന്നിട്ടുവേണം അവിടേം കൂടെ കൊളമാക്കാൻ.”
“കൊളമല്ല, കളരി തുടങ്ങണം, പരിശീലനക്കളരി.”
“അതെന്തോന്ന്?”
“തൊഴിൽ പരിശീലനം. അവിടത്തെ അന്തേവാസികളെ പിരിശീലിപ്പിച്ച് ഒരു വരുമാനമാർഗ്ഗം കണ്ടെത്തണം. അല്ലാതെ എന്നും സംഭാവന പിരിക്കാൻ പറ്റ്വോ?”
“അതു നീ പറഞ്ഞതിൽ കാര്യമുണ്ടല്ലോ പാറൂ.”
“കണ്ടോ, എന്നെപ്പോലെ കാര്യവിവരമുള്ള ഒരാളെ ജീവിത പങ്കാളിയാക്കിയാൽ വച്ചടി വച്ചടി കയറ്റമായിരിക്കും.”
“അങ്ങനെയിപ്പം എന്റെ ജീവിതം പങ്കുവയ്ക്കുന്നില്ല.”
“അങ്ങനെ അറത്തു മുറിച്ചു തീരുമാനമെടുക്കേണ്ട. പിന്നീട് നമുക്ക് ആലോചിച്ചൊരു തീരുമാനമെടുക്കാം.”
ഈ വായാടിയോട് സംസാരിച്ച് ജയിക്കാൻ കഴിയില്ലെന്നറിയാവുന്ന ദേവൻ പിന്നെ നിശബ്ദനായി നടന്നു.
സദ്മത്തിൽ മുളവേലിയുടേയും പണിശാലയുടേയും പണികൾ നടക്കുകയാണ്. അവിടത്തെ അന്തേവാസികൾ, പുറത്തു നിന്നുള്ള പണിക്കാർ, ദിലീപ്, പാർവ്വതി, പാക്കരൻ എന്നിവരുണ്ട്. പാക്കരൻ ക്രിക്കറ്റ് ബോൾ അടിച്ചു കളിക്കുകയാണ്. അന്തേവാസികളായ അമ്മമാർ പണിശാലയുടെ നിലത്ത് മണ്ണിട്ട് ഉയർത്തുന്നു. അതിനിടയിൽ അവരിൽ മറിയക്കുട്ടി വിളിച്ചു പറഞ്ഞു. “എടാ, ആ നിലം തല്ലിയിങ്ങെടുത്തേ”
ദേവൻ പുറത്തുനിന്നും സ്‌കൂട്ടറിൽ വന്നിറങ്ങി. സകൂട്ടറിനു മുമ്പിൽ ഒരു ക്രിക്കറ്റ് ബോൾ വന്നു വീണു. “പണിക്കിടയിൽ ആർക്കാ ക്രിക്കറ്റ് കളി?”
അത് കേട്ട് പാക്കരൻ ഓടിപ്പോയി ബാറ്റ് അമ്മമാർ പണിചെയ്യുന്ന ഭാഗത്ത് വച്ചിട്ട് വരുന്നു. മറിയക്കുട്ടി അത് കണ്ട് - “ങാ. നിലംതല്ലി കൊണ്ടുവന്നോ?” ബാറ്റെടുത്ത് നിലം അടിച്ചൊതുക്കുന്നു.
ദേവൻ കേൾക്കാനായി പാർവ്വതി ഓടി നടന്ന് പണിക്കാരെ വിരട്ടുകയാണ്.
“ചേട്ടാ ഒന്നു വേഗമാകട്ടെ, ഇത് ഇന്നു തന്നെ തീർക്കണം.”
“ഭാർഗ്ഗവിയമ്മ എന്താ തളർന്നു പോയോ? അദ്ധ്വാനിച്ച് ആഹാരം കഴിച്ചാലേ അതിന് രുചിയുണ്ടാവൂ കേട്ടോ.”
“എടാ പാക്കരാ നിന്നോട് വെട്ടുകത്തി കൊണ്ടുവരാൻ പറഞ്ഞിട്ടെവിടെ?”
പാർവ്വതിയുടെ പ്രകടനം കണ്ട് ദേവൻ. “എടീ പാറൂ നീയാര്? ഇവിടത്തെ സൂപ്പർവൈസറോ?”
“ഓ ഇപ്പോഴെങ്കിലും ചോദിച്ചല്ലോ. ഞാനില്ലായിരുന്നെങ്കി കാണാമായിരുന്നു.”
പിന്നെ പാർവ്വതി ഷെഡ്ഡ് കെട്ടുന്ന ആളിനെ നോക്കി പറഞ്ഞു. “ഏയ് മോളിലിരിക്കുന്ന ചേട്ടാ, അങ്ങനെയെടുത്തുവച്ചാ പോരാ-കെട്ടണം.” എന്നിട്ട് ദേവൻ കേൾക്കാനായി പറഞ്ഞു. “കെട്ടുന്ന കാര്യം വരുമ്പോ ഈ ആണുങ്ങൾക്കെല്ലാം ഒരു പേടി, അല്ലേ ദേവേട്ടാ.”
“പോടീ, രാവിലെ എന്റെ വായീന്ന് വല്ലതും കേൾക്കാതെ.”
ഫൽഗുനനാശാൻ അങ്ങോട്ട് വരുന്നുണ്ട്. ആശാൻ പതിവുപോലെ ഇന്നും രാവിലെ ജ്യോതിഷാലയം തുറന്നതാണ്. വിളക്കു കത്തിച്ചതിനുശേഷം അല്പസമയം ജ്യോത്സ്യക്കസേരയിൽ ഇരുന്നുനോക്കുകയും ചെയ്തു. ആരും വരുന്നില്ല. ഇന്നു തന്റെ സമയമത്ര നല്ലതല്ലെന്നാണ് ആശാനു തോന്നിയത്. എന്നാൽ ഔട്ട് ഡോറിലേയ്ക്കിറങ്ങാം. ബാലൻ വൈദ്യന്റെ മകളുടെ ജാതകം ഒന്നു നോക്കണമെന്നു പറഞ്ഞായിരുന്നു. ഇങ്ങോട്ടു വന്നില്ലെങ്കിൽ അങ്ങോട്ടുപോകാം.
ജ്യോതിഷാലയം പൂട്ടി റോഡിലേയ്ക്കിറങ്ങി. അടുത്ത ചുവട് ഒരു ഉരുളൻ കല്ലിൽ. തെന്നി കൈകുത്തി തറയിലിരുന്നു. ഒന്നും പറ്റിയില്ല. ആളുകൾ പറയുന്നത് സത്യമാണ്. ആശാൻ പുറത്തിറങ്ങിയാൽ രണ്ടു വീഴ്ച ഉറപ്പാണ്. അവിടെയിരുന്ന് ആശാൻ രാഹുവും കേതുവുമൊക്കെ കൂട്ടിനോക്കി. അതാ ദൂരെ നിന്ന് കള്ളിൻകുടവുമായി ഒരു ചെത്തുകാരൻ വരുന്നു. “കൊള്ളാം ശുഭശകുനം.” എഴുന്നേറ്റു മുന്നോട്ട് നടന്നു.
സദ്മത്തിനു മുന്നിലെത്തിയപ്പോൾ അവിടെയെന്തോ പണികൾ നടക്കുന്നതു കണ്ടു. ഒന്നു കയറി നോക്കിയിട്ട് പോകാമെന്നു കരുതി തിരിഞ്ഞതാണ്. ഫൽഗുനൻ, കുഴികാണുന്നിടത്തൊക്കെ വളരെ സൂക്ഷിച്ച് കാലുവച്ച് വീഴാതെ ശ്രദ്ധിച്ചാണ് നടപ്പ്. പണികൾ നടക്കുന്നിടത്ത് ഒരു മരത്തിൽ മുളകൾ ചാരി വച്ചിരിക്കുന്നു. അതിൽ കെട്ടിയ പൊച്ചക്കയർ വഴിയിൽ കുറുകെ കിടക്കുന്നു. ഫൽഗുനൻ വരുന്നതുകണ്ട് പണിക്കാരുടെ ഇടയിൽ നിന്ന് ദിലീപ് വിളിച്ചു ചോദിച്ചു. “ആശാനേ, ഇന്നത്തെ വീഴ്ച കഴിഞ്ഞോ?”
“ഒന്നു കഴിഞ്ഞു, ഇപ്പോൾ വളരെ സൂക്ഷിച്ചാണ് നടക്കുന്നത്. കണ്ടോ-മനപ്പുർവ്വം തള്ളിയിടാനായി വഴിയിൽ കയർ കൊണ്ടിട്ടിരിക്കുന്നത്.” ഫൽഗുനൻ വഴിയിൽ കുറുകെ കിടന്ന കയർ വലിച്ചു മാറ്റുന്നു. അതിന്റെ മറ്റേ അറ്റത്തു കെട്ടിയിരുന്ന മുളകൾ മറിഞ്ഞ് വീഴുന്നു. ഇതു കാണാതെ ദിലീപ് “ശരിയാ. സൂക്ഷിച്ചാൽ കുഴിയിൽ വീണു ദു:ഖിക്കേണ്ട” തിരിഞ്ഞു നോക്കുമ്പോൾ, ആശാനും പുറത്തായി മുളകളും വീണു കിടക്കുന്നു.
എല്ലാപേരും ചേർന്ന് ഫൽഗുനനെ തൂക്കിയെടുത്ത് വരാന്തയിൽ കിടത്തി. മുഖത്ത് വെള്ളം കുടഞ്ഞപ്പോൾ അയാൾ കണ്ണു തുറന്ന് ചുറ്റും നോക്കി. പാർവ്വതി ഒരു ഗ്ലാസിൽ വെള്ളം കൊടുത്തു. “ഇതാ അച്ഛനിതു കുടിക്ക്.” ഫൽഗുനൻ ഗ്ലാസിൽ നോക്കി. “പച്ചവെള്ളം മാത്രമേയുള്ളോ?” ആ ചോദ്യം പാർവ്വതിക്ക് ഇഷ്ടപ്പെട്ടില്ല.
“അല്ല കോംപ്ലാൻ വാങ്ങാൻ ആളുപോയിട്ടുണ്ട്. ഇപ്പം കൊണ്ടുവരും.”
( തുടരും )
h title="നളിനാക്ഷചരിതം" alt="നളിനാക്ഷചരിതം" clas" /><h2><span style="font-family: Arial, sans-seri" />എക്സ്’ എന്നൊരാള്‍:</span><strong> </strong><sp" style="font-family: Arial, sans-serif; font-size: 15pt; white-space: pre-wrap;" />ഭാഗ" -9: നളിനാക്ഷചരിതം
നളിനാക്ഷൻ സദ്മത്തിന്റെ ഗേറ്റുതുറന്ന് അകത്തു കയറി. കാവി മുണ്ടും ജൂബ്ബയുമാണ് വേഷം. അറുപതിനോടടുത്ത പ്രായം. ഒരു തോൾ സഞ്ചി തൂക്കിയിട്ടുണ്ട്. അകത്ത് പാർവ്വതിയെക്കണ്ട്. - 'കുട്ടി ഒന്നു നിന്നേ, ഈ ദേവപ്രസാദ് ആരാണ്?'
'ആ പെയിന്റടിച്ചുകൊണ്ടുനിൽക്കുന്ന ആളാണ്.' - പാർവ്വതി നിൽക്കാതെ തന്നെ ഇത്രയും പറഞ്ഞ് അകത്തേക്കു പോയി.
കെട്ടിടത്തിന്റെ പെയിന്റിങ് ജോലികൾ നടക്കുകയാണ്. ദേവനും ദിലീപും പാക്കരനും പെയിന്റടിച്ചുകൊണ്ടു നിൽക്കുന്നു. നളിനാക്ഷൻ ആദ്യം കാണുന്നത് പെയിന്റടിച്ചുകൊണ്ടു നിൽക്കുന്ന ദിലീപിനെയാണ്. ആരും കാണാതെ നളിനാക്ഷൻ സഞ്ചിയിൽ നിന്ന് ഉള്ളി നുള്ളി കണ്ണിൽ തേയ്ക്കുന്നു. പിന്നെ സംഗതി ഏൽക്കണേ എന്നു പ്രാർത്ഥിക്കുന്നു. എന്നിട്ട് ദിലീപിന്റെ അടുത്ത് ചെന്ന് - 'മോനേ-'
ദിലീപിനു ആളെ മനസ്സലായില്ല
'ആരാ'
നളിനാക്ഷൻ ദിലീപിന്റെ മുഖത്തു തന്നെ നോക്കിക്കൊണ്ട് തന്റെ ഉള്ളിൽ സന്തോഷം അലതല്ലുന്നതുപോലെ അഭിനയിക്കുന്നു. പിന്നെ ഉള്ളിതേച്ച് നനഞ്ഞ കണ്ണുകളോടെ-'ദേവപ്രസാദേ നിനക്ക് എന്നെ മനസ്സിലായില്ലേ?'
'ദേവൻ ഞാനല്ല, അതാ നിൽക്കുന്നു.'
ആളുമാറിയതിന്റെ ചമ്മൽ മറച്ചുകൊണ്ട് നളിനാക്ഷൻ പിറുപിറുത്തു. 'വെറുതെ കണ്ണീരു വേസ്റ്റാക്കി.' പിന്നെ, സാവധാനം ദേവപ്രസാദിന്റെ മുമ്പിൽ ചെന്ന് നിന്നു. 'മോനേ-'
'എന്താ?' ദേവനും ആളിനെ മനസ്സിലായില്ല.
വീണ്ടും മുഖത്ത് ഭാവപ്രകടനം. അതുകണ്ട് ദിലീപ്- 'ആ എപ്പിസോഡ് ഇവിടെ കഴിഞ്ഞതല്ലേ? ഇനി അടുത്തത് കാണിക്ക്.'
'ആരാ എനിക്കു മനസ്സിലായില്ല' -ദേവൻ.
'ഞാൻ നിന്റെ മാമൻ, നളിനാക്ഷൻ മാമൻ. ബന്ധുക്കളെയൊക്കെ നീ മറന്നോ?'
'അമ്മ വീട്ടിലുണ്ട്. അമ്മയ്ക്ക് അറിയാമായിരിക്കും.'
'ഇത്രയും ചെറുപ്പമായിരിക്കുന്ന നിനക്കുതന്നെ ഓർമ്മിച്ചെടുക്കാൻ ഇത്രപാട്. അപ്പോപ്പിന്നെ വയസ്സായവർക്ക് എന്തു പാടായിരിക്കും. അതുകൊണ്ട് ഇനി അവരെയൊന്നും ബുദ്ധിമുട്ടിക്കേണ്ട. നീ തന്നെ സമയം കിട്ടുമ്പോ ആലോചിച്ചെടുത്താ മതി.'
'അമ്മയുടെ ബന്ധുവാണോ? അച്ഛന്റെ ബന്ധുവാണോ?'
'അമ്മേടെ, നിന്റെ അമ്മേടെ വലിയമ്മേടെ മോൻ കോന്നീന്ന് സംബന്ധം ചെയ്തിരിക്കുന്നതറിയാമല്ലോ. മോഹനൻ. അവന്റെ ഭാര്യേടെ അമ്മൂമ്മ ഭഗവതിപ്പിള്ള എന്റെ അച്ഛന്റെ കുഞ്ഞമ്മേടെ -'
'ഭഗവതിപ്പിള്ള എന്നൊരു അമ്മൂമ്മയെപ്പറ്റി പറയുന്നത് കേട്ടിട്ടുണ്ട്.'
'ഇപ്പോ മനസ്സിലായില്ലേ ഞാൻ പറഞ്ഞതൊക്കെ നേരാണെന്ന്. നീ സമയമെടുത്താലോചിച്ചാ എല്ലാ ബന്ധവും മനസ്സിലാകും. തൂത്താലും തുടച്ചാലും ഒന്നും മായുന്നതല്ല.'
ദേഹത്തു വീണ പെയിന്റ് തുടച്ചുകൊണ്ടു നിന്ന പാക്കരൻ- 'ആരു പറഞ്ഞു? തുടച്ചപ്പം ഇതു പോയല്ലോ.'
'പോടാ ചെറുക്കാ. രക്തബന്ധത്തിന്റെ കാര്യം പറഞ്ഞതാ.'
'ബന്ധത്തിന്റെ കാര്യമൊക്കെ അവിടെയിരിക്കട്ടെ. മാമന് ഇപ്പോ എന്തു വേണം?.' -ദേവൻ.
'അങ്ങനെ ചോദിക്ക്. ഞാൻ വർഷങ്ങൾക്കുമുമ്പ് വീട്ടിൽ നിന്നിറങ്ങി.'
'എന്തിനാ ഇറക്കി വിട്ടത്?' -ദിലീപ്.
'ഇറക്കി വിട്ടതല്ല. ദൈവത്തിന്റെ ഒരു വിളിവന്നു.'
'എസ്.റ്റി.ഡി യോ, ലോക്കലോ?' -പാക്കരൻ.
'ഈ ചെറുക്കന്റെ നാക്ക് ശരിയല്ലല്ലോ.'
'നാക്കല്ല, അവൻ മൊത്തമായിട്ടു ശരിയല്ല' -ദിലീപ്.
'ദൈവത്തിന്റെ ആജ്ഞയല്ലേ, നിരസിക്കാൻ പറ്റ്വോ? അന്നുമുതൽ തീർത്ഥാടനത്തിനിറങ്ങിയതാ പല അമ്പലങ്ങൾ കയറിയിറങ്ങി. ഒടുവിൽ ഇവിടെ വേങ്ങോട് അമ്പലത്തിൽ. അപ്പോൾ രാത്രി കൃഷ്ണൻ എന്നോട് ഒരു ചോദ്യം.'
'ആര് ആ സെക്യൂരിറ്റിയോ?' -ദിലീപ്.
'പോടാ, സാക്ഷാൽ കൃഷ്ണ ഭഗവാൻ സ്വപ്നത്തിൽ വന്നതാ.'
'സത്യമാണോ, കൈയ്യിൽ സി.ഡി യോക്കെയുണ്ടായിരുന്നോ?' -പാക്കരൻ
'സി.ഡി യോ?'
'ങാ- ചൂണ്ടുവിരലിൽ കറങ്ങുന്ന-'
'എടാ അത് സി.ഡി അല്ല, ചക്രമാണ് ചക്രം.' -ദേവൻ.
'ഭഗവാൻ എന്നോടൊരു ചോദ്യം. നളിനാക്ഷാ, നിന്റെ അനന്തിരവൻ ഒരു മന്ദിരം തുടങ്ങിയതു നീയറിഞ്ഞില്ലേ? അങ്ങനെ ഒരു മന്ദിരം ഉള്ളപ്പോൾ നീയിങ്ങനെ മഴയത്തും വെയിലത്തും ഈ അമ്പലങ്ങൾ തോറും കയറിയിറങ്ങുന്നത് ശരിയാണോ? ഇത് അവൻ അറിഞ്ഞാൽ അവന് എന്ത് പ്രയാസമായിരിക്കും എന്നറിയാമോ? അതുകൊണ്ട് നാളെ രാവിലെ തന്നെ നീ പോയി അനന്തിരവനെ കാണണം. അങ്ങനെയാണ് ഞാൻ ഇവിടെയെത്തിയത്.'
'കൃഷ്ണന് അമ്മാവനോട് വല്ല വിരോധവുമുണ്ടോ? അമ്മാവനെ തട്ടിയ പാർട്ടിയാ കൃഷ്ണൻ. അതുപോലെ നളിനാക്ഷൻ മാമനേയും അനന്തിരവന്റെയടുത്തേയ്ക്ക് പറഞ്ഞുവിട്ടത് അത്ര നല്ല ഉദ്ദേശത്തിലായിരിക്കില്ല ' -ദിലീപ്.
നളിനാക്ഷനെ ഒഴിവാക്കാനായി ദേവൻ പറഞ്ഞു. 'വന്നതിൽ സന്തോഷം. ഇടയ്‌ക്കൊക്കെ സമയം കിട്ടുമ്പോ വരണം.'
'ഇടയ്ക്കല്ല, ഞാനിനി ഇവിടം വിട്ട് ഒരിടത്തും പോകുന്നില്ല, ഇന്നു മുതൽ ഞാനും നിന്റെ അഗതിയായി.'
'ഇവിടെ ഇപ്പോൾ പുരുഷന്മാർക്ക് പ്രവേശനം നൽകാൻ കഴിയില്ല. സ്ത്രീകൾക്കു മാത്രം താമസിക്കാനുള്ള സൗകര്യമേയുള്ളൂ.'
'എന്നാൽ ഞാൻ നിന്നെ സഹായിക്കാനായി കൂടാം'
'തൽക്കാലം അതിന്റെ ആവശ്യമില്ല, ദാ- ഇവരൊക്കെയുണ്ടല്ലോ.'
നളിനാക്ഷൻ ദിലീപിനെ നോക്കിയശേഷം ദേവനോടു രഹസ്യം പറഞ്ഞു. 'ദാ-ഇവനാളു ശരിയല്ല. അവന്റെ മുഖം കണ്ടാലറിയാം. ഒരു ലക്ഷണക്കേട്.'
'ഞാനും അതു ശ്രദ്ധിച്ചു. സാരമില്ല, ഒരു കോട്ട് പെയിന്റടിക്കുമ്പം ശരിയാകും.' ഇത്രയും പറഞ്ഞ് ദേവൻ അകത്തേയ്ക്കു പോയി.
തന്റെ പണി ഫലിച്ചില്ലെന്നു കണ്ട് നളിനാക്ഷൻ ദിലീപിന്റ അടുത്തേക്ക് ചെന്നു. 'നീ വളരെ നല്ലവനാ. സമയം കിട്ടുമ്പോ അവനോട് എന്നെപ്പറ്റി നല്ലതു പറഞ്ഞു കൊടുക്കണേ'
'ഞാൻ ആരെയെങ്കിലും പറ്റി നല്ലതു പറഞ്ഞാ അയാൾ ലോക ഫ്രോഡായിരിക്കുമെന്നാ ദേവൻ പറയുന്നത്.'
'എന്നാ ഞാൻ പോയിട്ട് പിന്നെ വരാം'
'അതാ നല്ലത്.'
പാർവ്വതിയും പാക്കരനും സദ്മത്തിന്റെ പിന്നാമ്പുറത്തു നില്പുണ്ട്. നളിനാക്ഷന്റെ സംസാരം കുറെയൊക്കെ പാർവ്വതി കേൾക്കുകയും ചെയ്തു. അപ്പോഴാണ് ഈ അമ്മാവനെ വച്ചൊരുകളി കളിച്ചാലോ എന്നൊരു ചിന്ത പാർവ്വതിക്കുണ്ടായത്. നളിനാക്ഷൻ തിരിച്ചു പോകുന്നതു കണ്ട് പാർവ്വതി പാക്കരനോട് - 'എടാ, നീ ഒറ്റ ഓട്ടത്തിനു പോയി ആ അമ്മാവനെ പിടിച്ച് ഇവിടെ കൊണ്ടുവരണം. ദേവേട്ടൻ കാണരുത്. ഒറ്റഓട്ടം.'
പാക്കരൻ, റെഡി വൺ ടൂ ത്രീ പറഞ്ഞ് ഒറ്റ ഓട്ടം.
ഓടിപ്പോയി നളിനാക്ഷനെ പിടിച്ച് തിരിച്ചോടുന്നു. അബദ്ധത്തിന് പിടി കിട്ടിയത് നളിനാക്ഷന്റെ കാവിമുണ്ടിലാണ്. മുണ്ടഴിഞ്ഞ് മുണ്ടിൻ്റെ ഒരറ്റത്ത് പാക്കരനും മറ്റേ അറ്റത്ത് നളിനാക്ഷനും പിടിച്ച് പിന്നാമ്പുറത്തെത്തുന്നു. എന്താ കാര്യമെന്ന് നളിനാക്ഷനു മനസിലായില്ല.
'അയ്യേ, മുണ്ടുവിടെടാ, പാക്കരാ.' -പാർവ്വതി.
'ഇതെന്താ? എന്തിനാ എന്നെ വസ്ത്രാക്ഷേപം ചെയ്യുന്നത്?' നളിനാക്ഷൻ മുണ്ട് നേരെ ഉടുത്തു. പാക്കരൻ അടുക്കളയിലേയ്‌ക്കോടി.
'അമ്മാവനു ഗുണമുള്ള ഒരു കാര്യം തന്നെ' -പാർവ്വതി.
'ആണോ? എന്നാ പറ'
'അമ്മാവൻ ശരിക്കും ദേവേട്ടന്റെ അമ്മാവൻ തന്നെയാണോ?'
'എന്താ സംശയം എന്റെ മുഖഛായ കണ്ടാലറിഞ്ഞൂടേ?'
'അപ്പോ- കാരണവരാണ്.'
അവിടെ നിന്നാൽ അടുക്കള കാണാം. പാക്കരൻ അടുക്കളയിലിരുന്ന് കപ്പ അവിച്ചത് തേങ്ങയും ചേർത്ത് അകത്താക്കുകയാണ്. അതു കണ്ട് നളിനാക്ഷൻ 'കാരണവര് ദാണ്ടെ അവനാ. കണ്ടില്ലേ കടിച്ചു കാരണത്. അമ്മാവനും വിശക്കുന്നെടാ ചെറുക്കാ.'
'അയ്യോ അമ്മാവൻ ഇവിടെ ആദ്യമായിട്ടു വന്നിട്ട് കഴിക്കാൻ പറയാൻ മറന്നു.' -പാർവ്വതി.
'സാരമില്ല. ഇനി പറഞ്ഞാലും മതി.'
'ദാ ഇപ്പം എടുക്കാം' പാർവ്വതി അടുക്കളയിൽ നിന്ന് കപ്പയും കട്ടനും എടുത്തുകൊണ്ടുവരുന്നു. അതുകണ്ട് നളിനാക്ഷൻ അവളെ ഒന്നു സുഖിപ്പിക്കാനായി പറഞ്ഞു. 'നല്ല സ്വഭാവ ഗുണമുള്ള പെൺകുട്ടി.'
'അത് ആ ദേവേട്ടന് പറഞ്ഞു കൊടുക്കണം.'
'അതെന്താ അവന് സ്വഭാവഗുണം എന്താണെന്നറഞ്ഞൂടേ? അതു ഞാൻ പറഞ്ഞുകൊടുക്കാം.'
'അതുമാത്രമല്ല. ഒരു പരസ്പര സഹായപദ്ധതി. അമ്മാവന് ഇവിടെ താമസിക്കാനുള്ള ഏർപ്പാട് ഞാൻ ശരിയാക്കാം. പകരം എന്റേയും ദേവേട്ടന്റേയും വിവാഹം അമ്മാവൻ നടത്തിത്തരണം.'
'നിങ്ങൾ തമ്മിൽ - ഇഷ്ടത്തിലാണോ?'
'അതെ, പക്ഷേ പുള്ളിക്കാരൻ പിടി തരുന്നില്ല. ഉള്ളിലുളള ഇഷ്ടം പുറത്തു കാണിക്കുന്നില്ല.'
'ഇത്രേയുള്ളോ? അതിനുള്ള വഴിയൊക്കെ ഈ അമ്മാവനറിയാം. പുരാണങ്ങൾ വായിച്ചിട്ടില്ലേ. മഹർഷിമാർ വരെ ഇളകിപ്പോയിട്ടില്ലേ. പിന്നല്ലേ എന്റെ ഈ അനന്തിരവൻ ചെറുക്കൻ. ഞാനേറ്റു.'
'ആലോചിച്ചു മതി. ദേവേട്ടനാ ആള്. ഇളകിപ്പോയാൽ പിന്നെ ഉറപ്പിക്കാൻ പ്രയാസമാണ്.' -പാക്കരൻ
'എടാ, പാക്കരാ നീയും ഞങ്ങളുടെ കൂടെ നിൽക്കണം. എന്നാലേ കാര്യം നടക്കൂ.'
പരസ്പര സഹായ പദ്ധതിക്കു ധാരണയായി. ദേവപ്രസാദിനെ വീഴ്ത്താനുള്ള മാർഗ്ഗങ്ങൾ പാർവ്വതി ആലോചിച്ചു. ഒരവസരം വീണുകിട്ടിയ സന്തോഷത്തിൽ നളിനാക്ഷൻ ഉള്ളാലെ ചിരിച്ചു.
അടുത്ത രണ്ടു മൂന്നു ദിവസം കൊണ്ട് നളിനാക്ഷന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കാൻ പാർവ്വതിക്കു കഴിഞ്ഞു. നളിനാക്ഷന്റെ കഷ്ടപ്പാടിന്റേയും, പ്രയാസങ്ങളുടേയും കഥകൾ മാത്രം അവൾ ദേവന്റെ മുമ്പിൽ അവതരിപ്പിച്ചുകൊണ്ടിരിന്നു. നിവൃത്തിയില്ലാതെ, നളിനാക്ഷനെ വിളിക്കാൻ ദേവൻ ആളെ വിട്ടു. കേൾക്കേണ്ട താമസം, നളിനാക്ഷൻ ദേവന്റെ മുമ്പിലെത്തി. 'നീ എന്നെ അന്വേഷിച്ചു എന്നു പറഞ്ഞു.'
'മാമൻ വലിയ കഷ്ടത്തിലാണെന്ന് പാറു പറഞ്ഞു.'
'ആ കുട്ടി നല്ല കുട്ടിയാണ്.'
'പകൽ സമയം ഇവിടത്തെ കാര്യങ്ങളൊക്കെ നോക്കി ഇവിടെ കഴിഞ്ഞു കൂടുന്നതിന് എനിക്കു വിരോധമില്ല. പക്ഷേ രാത്രി ഇവിടെ തങ്ങാൻ പറ്റില്ല.'
'വേണ്ട. രാത്രി ഞാൻ വേങ്ങോട്ട് അമ്പലത്തിൽ പോയി കിടന്നോളാം.'
'ശരി. എന്നാലങ്ങനെയാകട്ടെ.'
ദേവന്റെ സമ്മതം വാങ്ങി വന്ന നളിനാക്ഷനോട് പാർവ്വതി ചോദിച്ചു. 'എന്റെ കാര്യം ദേവേട്ടനോടു പറഞ്ഞോ?'
'ഇരുന്നിട്ടല്ലേ കാല് നീട്ടാൻ പറ്റൂ.'
പാക്കരൻ ഒരു കാൽ നീട്ടി നോക്കി. 'നിന്നോണ്ട് കാല് നീട്ടിയാൽ എന്താ കുഴപ്പം?'
'നീ രണ്ടുകാലും അങ്ങനെ നീട്ടി നോക്ക് അപ്പോ കാണാം.'
സദ്മത്തിലെ പണിശാലയിൽ തൊഴിൽ പരിശീലനം നടക്കുകയാണ്. ശില്പം കൊത്തുന്നതിന്റെ ആദ്യ പടിയായി ചിത്രം വരച്ചു പഠിക്കാൻ അന്തേവാസികളെ ബഞ്ചിലിരുത്തിയിരിക്കുന്നു. അവർ ബുക്കിൽ ചിത്രം വരയ്ക്കുകയാണ്. ഗണപതിയുടെ ചിത്രമാണ് വരയ്‌ക്കേണ്ടത്. മെയിൻ ടീച്ചർ പാർവ്വതിയും അസിസ്റ്റന്റ് പാക്കരനുമാണ്. പാക്കരൻ അദ്ധ്യാപകനെപ്പോലെ വടിയുമായി കറങ്ങി നടന്ന് അവർ വരയ്ക്കുന്നത് നിരീക്ഷിക്കുകയാണ്. ശില്പം കൊത്തുന്നതിനിടയിൽ പാർവ്വതി വിളിച്ചുപറഞ്ഞു. 'ഓക്കെ, സമയം കഴിഞ്ഞു. പാക്കരാ റിസൽറ്റ് പ്ലീസ്.'
പാക്കരൻ ഓരോരുത്തരുടേയും ബുക്കു വാങ്ങി ചിത്രം നോക്കിയ ശേഷംം റിസൾട്ട് പറയുന്നു.
'ഭാർഗ്ഗവി അമ്മ - പാസ്'
'നെക്സ്റ്റ്' - പാർവ്വതി.
'മറിയക്കുട്ടി - പാസ്'
'നെക്സ്റ്റ്'
'ജനാമ്മാൾ - പാസ് '
'നെക്സ്റ്റ്'
പാക്കരൻ ഇബിനാശു ഉമ്മയുടെ ബുക്കുവാങ്ങി നോക്കി. അതിൽ വരച്ചിരിക്കുന്നത് ഒരു വട്ടവും രണ്ട് ഉണ്ട കണ്ണുകളും മാത്രം. പാക്കരൻ സ്വയം പറഞ്ഞു പോയി 'പാവം ഗണപതി!' ഉമ്മ, പാർവ്വതി കാണാതെ ഒരു കാഡ്ബറീസ് മിഠായി പാക്കരനെ കാണിക്കുന്നു. അതിൽ പാക്കരൻ വീണു. 'ഇബിനാശുഉമ്മ - കാഡ്ബറീ- അല്ല പാസ്'
സദ്മത്തിനു മുമ്പിൽ ഒരു പോലീസ് ജീപ്പ് വന്നു നിന്നു. ആ സമയം നളിനാക്ഷൻ എവിടേയോ പോകാനായി പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ചുരുങ്ങിയ ദിവസം കൊണ്ട് നളിനാക്ഷൻ സദ്മത്തിന്റെ നടത്തിപ്പുകാരിൽ ഒരാളായി മാറിക്കഴിഞ്ഞിരുന്നു. ജീപ്പിൽ നിന്ന് രണ്ട് പോലീസുകാർ ഇറങ്ങുന്നത് കണ്ട് നളിനാക്ഷൻ മന്ദിരത്തിന്റെ പിന്നാമ്പുറത്തേയ്ക്ക് മറഞ്ഞു.
പോലീസുകാർ മന്ദിരത്തിലെ കോളിംഗ് ബെല്ലമർത്തി. അതു കേട്ട് അകത്തുണ്ടായിരുന്ന ദേവനും ദിലീപും പുറത്തേയ്ക്ക് വന്നു.
'എന്താ സാർ?' -ദേവൻ.
'ഒരു പരാതി കിട്ടിയിട്ടുണ്ട്.' -ഒരു പോലീസുകാരൻ.
'പരാതിയോ ?'
'ഇവിടെ എന്താ പ്രവർത്തനം ?'
'പ്രവർത്തനമെന്നു പറയാനൊന്നുമില്ല. അഗതികളായ കുറച്ചുപേർ തെരുവിലാകാതെ ഇവിടെ കഴിഞ്ഞു കൂടുന്നു. അവരാൽ കഴിയുന്ന ചില ചെറിയ തൊഴിലുകളും ചെയ്യുന്നുണ്ട്.'
'ഞങ്ങൾക്കൊന്നു പരിശോധിക്കണം'
'ആകാമല്ലോ.'
അവർ സദ്മത്തിലെ മുറികളിൽ കയറിനോക്കുന്നു. നിയമവിരുദ്ധമായി ഒന്നുമില്ലെന്നു മനസ്സിലാക്കി അവർ തിരിച്ചിറങ്ങി.
അപ്പോൾ ദേവൻ പറഞ്ഞു. 'റിട്ട. സർക്കിൾ ഇൻസ്‌പെക്ടർ സെബാസ്റ്റ്യൻ സാറാണ് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തത്. തെറ്റായ കാര്യങ്ങൾക്കൊന്നും അദ്ദേഹം കൂട്ടു നിൽക്കില്ലെന്നറിയാമല്ലോ.'
'ഒരു പരാതി കിട്ടിയാൽ അന്വേഷിക്കണമല്ലോ? അങ്ങനെ വന്നതാണ്.'
'ആരാ സാർ പരാതി തന്നത്?'
'പേരു വച്ചിട്ടില്ല.'
പോലീസുകാരൻ പരാതി തുറന്നു നോക്കിയശേഷം- ‘കാറ്റാടിക്കുന്നിൽ ഈ അടുത്ത കാലത്ത് ഉദ്ഘാടിച്ച ഒരു കെട്ടിടത്തിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്.'
അതു കേട്ടപ്പോൾ ദേവന് പഴയൊരു സംഭവം ഓർമ്മ വന്നു. പ്രേമനുമായുള്ള ഒരു സംഭാഷണ രംഗം. 'ചേട്ടനൊരു സ്ഥാപനം ഉദ്ഘാടിക്കാൻ പോണെന്നു കേട്ടു' -പ്രേമൻ.
'ഉദ്ഘാടിക്കുകയല്ല. ഉദ്ഘാടനം ചെയ്യുന്നു.' -ദേവൻ..
പരാതിയുടെ ഉൽഭവം മനസ്സിലാക്കിയ ദേവൻ 'ഉദ്ഘാടിച്ച കാര്യമല്ലേ? എനിക്കറിയാം സാർ, വേറൊരു കെട്ടിമുണ്ട്.'
'എവിടെ?' -പോലീസ്.
'ഇവിടെ അടുത്തു തന്നെ. നടന്നു പോകാവുന്ന ദൂരമേയുള്ളൂ. ഞാൻ കാണിച്ചു തരാം സാർ, വന്നാട്ടെ.'
ദേവനും ദിലീപും മുന്നിലും പോലീസുകാർ പിന്നിലുമായി നടന്നു. ദേവൻ പറഞ്ഞ സ്ഥലത്തെത്താൻ അഞ്ചു മിനിറ്റു പോലുമെടുത്തില്ല. ഒരു പഴയ കെട്ടിടം, ഒറ്റ മുറി മാത്രമേയുള്ളൂ. ഉള്ളിൽ ആളുണ്ട്. പ്രേമനും മറ്റു മൂന്നുപേരും മദ്യപാനവും ചീട്ടുകളിയുമായി ഇരിക്കുകയാണ്. ഒരു പോലീസുകാരൻ മുൻവശത്തെ വാതിൽ തള്ളിത്തുറന്നു. അപ്രതീക്ഷിതമായി പോലീസിനെക്കണ്ട് നാൽവർസംഘം ചാടിപ്പിടഞ്ഞെണീറ്റ് പിൻവാതിൽ തുറന്നു. ഓരോരുത്തരായി പുറത്തേയ്ക്ക് ഓടാൻ തുടങ്ങുമ്പോൾ അവിടെ ദേവനും ദിലീപും തയ്യാറായി നിൽക്കുന്നു. അവർ വാതിലിനു കുറുകെ ഒരു കാറ്റാടിക്കഴ താഴ്ത്തിപ്പിടിച്ചിരിക്കുന്നു. ചാടി ഇറങ്ങുന്നവരെ കാറ്റാടിക്കഴ ഉയർത്തി തള്ളിയിടുന്നു. അങ്ങനെ നാലുപേരും പിടിയിലായി.
'ഹൈജമ്പ് ചാടിയവർക്കെല്ലാം ഇനി സ്റ്റേഷനിലാണ് സമ്മാനം.' -ദിലീപ്.
ദേവൻ പ്രേമന്റെ അടുത്തു ചെന്നു പറഞ്ഞു. 'നീ എന്നെ തെറ്റിദ്ധരിക്കേണ്ട. ഞാൻ പരാതിപ്പെട്ടതൊന്നുമല്ല. ഇവിടെ ഒരു കെട്ടിടത്തിൽ സാമൂഹ്യവിരുദ്ധപ്രവർത്തനം നടക്കുന്നുവെന്ന് പോലീസിന് ഒരു പരാതി കിട്ടി. ആ പരാതി അയച്ചത് ഏതു വിവരം കെട്ട തെണ്ടിയാണെങ്കിലും നമുക്ക് കണ്ടുപിടിക്കാം.'
അതുകേട്ട് പ്രേമനൊന്ന് ചമ്മി. തന്നെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് അയാൾക്ക് മനസ്സിലായി.
ഈ സംഭവം നടന്ന് രണ്ടു മൂന്നു ദിവസം കഴിഞ്ഞതേയുള്ളൂ, ദേവൻ വീട്ടിലായിരുന്നപ്പോൾ അത്യാവശ്യമായി ദിലീപിൻ്റെ ഫോൺ കോൾ -
'ദേവാ നീ വേഗം സദ്മത്തിൽ എത്തണം. ഒരു അത്യാവശ്യകാര്യമുണ്ട്. ആ സദാശിവൻ പോ ഇവിടെ വന്നിരിപ്പുണ്ട്.'
ദേവൻ സദ്മത്തിലെത്തിയപ്പോൾ സദാശിവനും സംഘവും പോയിട്ടില്ല. അവിടെത്തന്നെയിരിപ്പുണ്ട്.
'എന്താണ് മെമ്പറേ കാര്യം?' -ദേവൻ
'ഞങ്ങൾക്ക് ഇവിടത്തെ വരവ് ചെലവ് കണക്കുകൾ കാണണം.' -സദാശിവൻ.
'ഇവിടത്തെ കണക്കുകൾ നിങ്ങൾ കാണേണ്ട ആവശ്യം എന്താണെന്ന് മനസ്സിലായില്ല.'
സദാശിവൻ തന്റെ കയ്യിലുണ്ടായിരുന്ന 3 രസീതുകൾ കാണിച്ചു. 'ഇതാ നാട്ടുകാരിൽ നിന്ന് പണം പിരിച്ച രസീതുകളാണ്. നാട്ടുകാരിൽ നിന്നു പിരിച്ച പണത്തിന്റെ കണക്ക് നാട്ടുകാർക്ക് കാണണം.'
'നാട്ടുകാരിൽ നിന്ന് ആരു പിരിച്ചു?'
'ഈ സ്ഥാപനത്തിന്റെ നടത്തിപ്പുകാർ പിരിച്ചു. കണ്ടോ സദ്മം കാറ്റാടിക്കുന്ന് എന്ന് അടിച്ചുവച്ചിരിക്കുന്നത്. ഇത് ഇവിടത്തെ രസീത് തന്നെയല്ലേ?'
ദേവൻ രസീതു വാങ്ങി നോക്കി. 'ഇവിടത്തെ രസീതു തന്നെ.'
'അതെങ്കിലും സമ്മതിച്ചല്ലോ.'
ദേവൻ ദിലീപിനോട് - 'ആ നളിനാക്ഷൻ മാമൻ എവിടെ?'
'ഇന്നിവിടെ വന്നില്ല. ഈ രസീതു കണ്ടതിനുശേഷം ഞാൻ അമ്പലത്തിൽ പോയി നോക്കി. അവിടെയും ആളില്ല.' -ദിലീപ്.
ദേവൻ സദാശിവനോട് മയത്തിൽ പറഞ്ഞു. 'ഇത് ഇവിടെ സഹായം അഭ്യർത്ഥിച്ചു വന്ന നളിനാക്ഷൻ എന്നയാൾ ഒപ്പിച്ച പണിയാണെന്നാ തോന്നുന്നത്. മേശയ്ക്കകത്ത് നിന്ന് അയാൾക്കേ രസീത് ബുക്ക് എടുക്കാൻ പറ്റൂ.'
ദേവൻ താഴ്ന്നപ്പോൾ സദാശിവൻ കൊമ്പത്തു കേറി. 'അങ്ങനെയൊന്നും പറഞ്ഞു രക്ഷപ്പെടാൻ നോക്കണ്ട. ഈ സ്ഥപനത്തിന്റെ രസീതു വച്ചാണ് ആയിരവും രണ്ടായിരവും ഒക്കെ പിരിക്കുന്നത്. അതിന്റെ കണക്കുകൾ ഞങ്ങളുടെ മുമ്പിൽ വയ്ക്കണം.'
'വച്ചില്ലെങ്കിലോ?' -ദേവനും വിട്ടില്ല.
'ങേ!'
'സദാശിവൻ പോയുടെ കൈയിൽ നിന്നും പണം പിരിച്ചില്ലല്ലോ. കൂടെ വന്നവരുടെ കൈയിൽ നിന്നും പിരിച്ചിട്ടില്ല. പിന്നെ, ആരെങ്കിലും പണം കൊടുത്തിട്ടുണ്ടെങ്കിൽ അവര് നേരിട്ടു വരട്ടെ. അവരുടെ കൈയിൽ ഈ രസീതു കൂടെ കൊടുക്കണം. 100 രൂപയുടെ കൂടെ ഒരു പൂജ്യമിട്ട് 1000 ആക്കിയതും. 200 നെ 2000 ആക്കിയതും ഈ രസീത് കാണുമ്പം അറിയാം. കൊടുത്തവരും തിരുത്തിയവരുമൊക്കെ വരട്ടെ. നമുക്കൊരുമിച്ച് സ്റ്റേഷനിൽ കയറാം.'
രംഗം പന്തിയല്ലെന്നു കണ്ട് സദാശിവൻ എണീറ്റു. 'എടാ പ്രേമാ, വാടാ നമുക്ക് അടുത്ത നടപടിയിലേക്കു പോകാം. എന്നാലേ ഇവൻ പഠിക്കൂ.'
'ശരി എന്നാൽ ചെന്നാട്ടെ.'
സദാശിവനും കൂട്ടരും പോയിക്കഴിഞ്ഞപ്പോൾ ദേവൻ ദിലീപിനോട് - 'നളിനാക്ഷൻ മാമന് റെക്കമെന്റേഷനും കൊണ്ടുവന്ന ആളുകളൊന്നും ഇവിടെയില്ലേ?' ദേവൻ ദേഷ്യത്തിൽ അകത്തു പോയി നോക്കി. പാർവ്വതിയെ അവിടെയെങ്ങും കണ്ടില്ല..
( തുടരും )
h title="ഒരു സൈബർ ക്രൈം" alt="ഒരു സൈബർ ക്രൈം" c" /><h2><span style="font-family: Arial, sans-" />എക്സ്’ എന്നൊരാള്‍:</span><strong> </strong"ഭാഗം -10: ഒരു സൈബർ ക്രൈം
കാണുമ്പ്രം കവലയിൽ ഒരു ജീപ്പ് വന്നുനിന്നു. ജീപ്പിൽ നിന്ന് എസ്.ഐ മഹേശൻ പുറത്തിറങ്ങി. മഹേശൻ റിട്ടയേർഡ് ആയി വീട്ടിലേക്ക് പോവുകയാണ്. കൈയിൽ പൂച്ചെണ്ട്. മറ്റു പോലീസുകാരും ജീപ്പിലുണ്ട്. മഹേശൻ നേരെ സബ് എൻജീനിയറാപ്പീസിലേക്കു പോകുന്നു. അകത്ത് എക്‌സ് വിശ്രമത്തിലാണ്. മഹേശൻ നമസ്‌കാരം പറഞ്ഞു.
മഹേശന്റെ കൈയ്യിലെ പൂച്ചെണ്ടുകണ്ട് എക്‌സ് ചോദിച്ചു 'എന്താ കല്ല്യാണത്തിന് പോയിട്ടു വരികയാണോ?'
'എന്റെ ഔദ്യോഗിക ജീവിതം അവസാനിച്ചു.'
'വെരി ഗുഡ്. അതു വളരെ നല്ല കാര്യമാണല്ലോ?'
അയാളുടെ പ്രതികരണം മഹേശനിൽ അമ്പരപ്പുളവാക്കി. എന്നാൽ അതു പുറത്തുകാട്ടാതെ മഹേശൻ പറഞ്ഞു. 'പോകുന്ന വഴിക്ക് സാറിനെ കണ്ടിട്ടു പോകാമെന്നു കരുതി.'
'കൺഗ്രാജുലേഷൻസ്'
'ഇനി തടസ്സങ്ങളില്ലാതെ പെൻഷൻ കിട്ടാൻ സാറിന്റെ സഹായം കൂടെ ഉണ്ടാകണം.'
'ഷുവർ. മറ്റുള്ളവരെ സഹായിക്കുക എന്നത് എന്റെ വീക്ക്‌നെസ്സ് ആണ്. ഇന്ന് ആരെ സഹായിക്കണം എന്നു ഞാൻ നോക്കിയിരിക്കുകയായിരുന്നു.'
'പിന്നെ ഇന്ന് എന്റെ വീട്ടിൽ ഒരു ഡിന്നർ ഒരുക്കിയിട്ടുണ്ട്. സാറിന് പരസ്യമായി അതിൽ പങ്കെടുക്കാൻ പ്രയാസമായിരിക്കുമെന്നറിയാം. എന്നാലും സാറു വരണം. എന്റെ ഒരാഗ്രഹമാണ്.'
'വരാം, ഒരു പോലീസുകാരൻ സ്വന്തം പണം മുടക്കി മററുള്ളവർക്ക് ആഹാരം കൊടുക്കുന്നതു തന്നെ കാണേണ്ട ഒരു കാഴ്ചയാണ്.'
ആ കളിയാക്കലിന്റെ പ്രതികരണം മഹേശൻ ഒരു ചിരിയിലൊതുക്കി.
മഹേശൻ സബ് എൻജിനീയറാപ്പീസിൽ നിന്നു പുറത്തിറങ്ങി ജംഗ്ഷനിൽ നിൽക്കുന്നവരെ നോക്കി. 'എല്ലാവരും വന്നേ.'
എന്തിനെന്നറിയാതെ ആളുകൾ അദ്ദേഹത്തിനടുത്തേക്കു വരുന്നു. അദ്ദേഹം എല്ലാവർക്കും മിഠായി നൽകുന്നു. 'ഞാനിന്ന് എന്റെ ഔദ്യോഗിക ജീവിതം പൂർത്തിയാക്കിയിരിക്കുകയാണ്. ഇതുവരെ നിങ്ങളെനിക്കു നൽകിയ സഹകരണത്തിന് ഞാൻ നന്ദി രേഖപ്പെടുത്തുന്നു.'
കള്ളൻ കറിയ അടുത്ത മുറുക്കാൻ കടയിൽ നിന്ന് ഒരു ഗ്ലാസ് നാരങ്ങാവെള്ളവുമായി വരുന്നു.
'ഒന്നു മാറിക്കേ. ഇതാ സാറേ, സാറീ നാരങ്ങാ വെള്ളം കുടിച്ചേ.' മഹേശൻ അതുവാങ്ങി കുടിക്കുന്നു. 'ഈ സാറ് ഇതുവരെ എനിക്കു നൽകിയ സഹകരണത്തിന് ഞാനും നന്ദി പറയുകയാണ്.' ഒരു കള്ളൻ നേരിട്ടു നന്ദി പ്രകടിപ്പിക്കുന്നത് അദ്ദേഹത്തിന് പുതിയ അനുഭവമായിരുന്നു.
മഹേശന്റെ വീട്ടിൽ റിട്ടയർമെന്റിനോട് അനുബന്ധിച്ചുള്ള ഡിന്നർ പാർട്ടി നടക്കുകയാണ്. ക്ഷണിച്ചതനുസരിച്ച് എക്‌സ് എത്തിയിട്ടുണ്ട്. എക്‌സിന്റെ മുന്നിൽ മൂന്നു നാലു പ്ലേറ്റുകളിലായി വിഭവങ്ങൾ. ഊട്ടാനായി മഹേശൻ അടുത്തിരിക്കുന്നു. ഹാളിന്റെ മൂലയിലെ റ്റി.വി. ശബ്ദമില്ലാതെ ഓൺ ചെയ്തു വച്ചിരിക്കുന്നു. അതിനു സമീപം റ്റി.വി. കാണുകയാണ് എന്ന വ്യാജേന എക്‌സിനെ ശ്രദ്ധിച്ചു നിൽക്കുന്ന രജനി. മഹേശൻ മൗനം ഭഞ്ജിച്ചുകൊണ്ടു ചോദിച്ചു. 'ഏതുവരെയായി സാർ?'
എക്‌സ് പ്ലേറ്റുകളിൽ നോക്കി 'അയ്യോ ഒന്നുമായില്ല. ഇതു തീരാൻ കുറേ സമയമെടുക്കും.'
'ഞാൻ അന്വേഷണത്തിന്റെ കാര്യമാണു ചോദിച്ചത്. റിപ്പോർട്ടായോ? അല്ല പറയാൻ പ്രയാസമാണെങ്കിൽ പറയണ്ട.'
'അതെ പറയാൻ പ്രയാസമുണ്ട്. ആഹാരം കഴിക്കുമ്പോൾ സംസാരിച്ചാൽ മണ്ടേക്കേറും.'
'ഓ. ശരിയാ. ഇതാ വെള്ളം കുടിക്കണം.'
മഹേശൻ പകർന്നു നൽകിയ വെള്ളം കുടിച്ചുകൊണ്ടു എക്‌സ് പറഞ്ഞു. 'ഞാൻ മാത്രമല്ല, ഉപ്പു തിന്നവരൊക്കെ വെള്ളം കുടിക്കേണ്ടി വരും.'
അത് കേട്ടപ്പോൾ അത് തന്നെ ഉദ്ദേശിച്ചാണോ എന്ന് മഹേശനു സംശയം. 'ഞാൻ പേടിക്കേണ്ട കാര്യമൊന്നുമില്ലല്ലോ അല്ലേ സാർ?'
'പേടിക്കരുത്. പോലീസ് തന്നെ പേടിച്ചാൽ ജനങ്ങളെന്തു ചെയ്യും? ജനങ്ങളുടെ ഭയം അകറ്റേണ്ടവരല്ലേ പോലീസ്?'
ടി.വി യിൽ ഒരു ഇംഗ്ലീഷ് കുറ്റാന്വേഷണ ചിത്രം. അതിലെ കുറ്റാന്വേഷകന്റെ മുഖവും എക്‌സിന്റെ മുഖവും രജനി മാറി മാറി നോക്കുന്നു. ക്രമേണ ആ കുറ്റാന്വേഷകന്റെ മുഖം എക്‌സിന്റെ മുഖമായി മാറുന്നു.
നിലാവില്ലാത്ത ഒരു രാത്രി. സബ് എൻജിനീയറാപ്പീസിൽ എക്‌സ് തന്റെ താൽക്കാലിക കിടക്കയിലാണ്. ഉഷ്ണം കൂടുതലായതിനാൽ ഉറക്കം വരുന്നില്ല. വെള്ളം കുടിക്കാനായി സമീപത്തു വച്ചിരുന്ന വെള്ളക്കുപ്പി തപ്പിയെടുത്തു. കുപ്പി ഒഴിഞ്ഞിരിക്കുന്നു. അയാൾ എഴുന്നേറ്റ് കുപ്പിയുമായി പുറത്തിറങ്ങി. ചായക്കടയിൽ ലൈറ്റില്ല. സുധാകരൻ അകത്തുണ്ടാകും. അതിനാൽ വാതിൽ മുട്ടിനോക്കി. തുറക്കുന്നില്ല, അയാൾ നല്ല ഉറക്കമായിരിക്കും. അപ്പോഴാണ് കമ്പ്യൂട്ടർ സെന്ററിൽ അരണ്ട വെളിച്ചം കാണുന്നത്. എക്‌സ് അങ്ങോട്ട് ചെന്ന് വാതിലിൽ മുട്ടി.
ബിനോയ് വാതിൽ തുറന്ന് ടോർച്ചുമായി പുറത്തിറങ്ങി. ആരെയും കാണുന്നില്ല. ഒരു വശത്ത് എന്തോ അനക്കം. ബിനോയ് അങ്ങോട്ടു പോയി നോക്കിയപ്പോൾ ആരോ ഓടുന്നു. ടോർച്ചു തെളിച്ചു. ഓ-കള്ളൻ കറിയയാണ്. 'അവൻ എന്തെങ്കിലും തപ്പിക്കാണുമല്ലോ. ഇനി രാവിലെ നോക്കാം.'
ബിനോയ് അകത്തു കയറി വാതിലടച്ചു. അകത്ത് ഒരാൾരൂപം കണ്ട് ബിനോയ് ഞെട്ടി. 'ആര്?'
'ഞാൻ തന്നെ.' എക്‌സ് ചിരിച്ചുകൊണ്ടു പറഞ്ഞു.
'ങേ.. താനോ ? താനെങ്ങനെ ഇതിനകത്ത് കയറി?'
'ഞാനെങ്ങനെയും കേറും. അതാണ് എക്‌സ്.'
'ഈ പാതിരാത്രി തനിക്ക് എന്തിന്റെ കേടാണ്?'
'എനിക്ക് കുടിവെള്ളം വേണം. ദാഹജലം.'
'ആ ബക്കറ്റിലുണ്ടോന്ന് നോക്ക്. ഒണ്ടെങ്കി എടുത്തോണ്ട് പോ.'
'ഹായ്, അതാ നമ്മുടെ ടീച്ചർ' മോണിറ്ററിൽ നോക്കി എക്‌സ് വിളിച്ചുപറഞ്ഞു.
കമ്പ്യൂട്ടർ മോണിറ്ററിൽ രജനി ടീച്ചറുടെ ഫോട്ടോ കാണാം. ബിനോയ് ഒന്നു പതറി.
'അതവിടെയിരിക്കട്ടെ. താനെന്തിനാ ആവശ്യമില്ലാത്തതൊക്കെ നോക്കുന്നത്. വെള്ളം വേണമെങ്കി എടുത്തോണ്ട് വെളിയിലിറങ്ങ്'
'എനിക്ക് ദാ ഇതും വേണം' കമ്പ്യൂട്ടറിൽ കണക്ട് ചെയ്തുവച്ചിരുന്ന മൊബൈൽ ഫോണിനെ എക്‌സ് ഊരിയെടുത്തു.
'ടാ.. അത് എടുക്കരുത്. ഇങ്ങുതരാൻ.'
എക്‌സ് അവിടെക്കിടന്ന മേശയ്ക്കും കസേരയ്ക്കും ചുറ്റും കുട്ടികളെപ്പോലെ ഓടിക്കളിച്ച് ബിനോയ്ക്ക് പിടി കൊടുക്കാതെ ആ മൊബൈലുമായി പുറത്തുകടക്കുന്നു.
ഇരുട്ടിൽ മറഞ്ഞ എക്‌സിനെ തേടി ബനോയ് ബൈക്കിൽ കറങ്ങിനോക്കിയെങ്കിലും കണ്ടു കിട്ടിയില്ല.
അടുത്ത ദിവസവും ബിനോയ്ക്ക് എക്‌സിനെ കണ്ടെത്താനായില്ല. ഒരു ഗുണ്ടയേയും കൂട്ടി ബിനോയ് നാടുമുഴുവൻ അലയുകയാണ്. ആ അന്വേഷണം അവസാനിച്ചത് ഉണ്ടപ്പാറയിലാണ്. എക്‌സ് അവിടെ ഒറ്റയ്ക്കിരിക്കുന്നു.
'എന്റെ ഫോണെവിടെയെടാ?'
ബിനോയ് എക്‌സിനുമേൽ ചാടി വീണു.
'നീ ധൃതി വയ്ക്കാതെ. നിനക്കുള്ളത് നിനക്കു തന്നെ കിട്ടും.' എന്നു പറഞ്ഞ് എക്‌സ് ഒഴിയാൻ നോക്കി.
'ഫോൺ മോഷ്ടിച്ചിട്ട് നിന്ന് വെളച്ചിലെടുക്കുന്നോടാ'
ഇലക്ട്രിക് കിഷൻ അതുവഴി സൈക്കിളിൽ വരുമ്പോൾ എക്‌സിനെ ബിനോയും ഗുണ്ടയും മർദ്ദിക്കുന്നത് കാണുന്നു.
'ങേ.. ഗുരുവല്ലേ അത്?
കിഷൻ സൈക്കിളു വച്ചിട്ട് അവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നു.
'എന്തിനാ ഗുരുവിനെ തല്ലുന്നത് ? വിട്'
ഗുണ്ടയുടെ അടുത്ത അടി കിഷനാണ് കിട്ടിയത്. അവൻ തെറിച്ച് വീഴുന്നു.
'ഗുരുവേ,.. ഇടുക്കി പവര്‍സ്റ്റേഷനെന്നൊക്കെ പറഞ്ഞിട്ട് ഇത്ര പവറേ ഉള്ളോ? ഗുരുവിന്റെ വോൾട്ടേജ് അവന്മാർക്ക് കാണിച്ചു കൊടുക്ക്'
അത് കേട്ടതും എക്‌സിന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു. അതാ എക്‌സ് എണീറ്റ് ഓടുന്നു. ബിനോയും ഗുണ്ടയും പിന്നാലെ.
എക്‌സ് ഓടിവന്ന് കയറിയത് സബ് എൻജിനീയറാപ്പീസിൽ. എക്‌സ് വാതിലടച്ചു കുറ്റിയിട്ടതിനാൽ ബിനോയ്ക്കും ഗുണ്ടയ്ക്കും അകത്ത് കയറാനായില്ല. സൈക്കിളിൽ കിഷനും പിന്നാലെ എത്തുന്നു. കാര്യമറിയാൻ ആളുകൾ വന്നുകൂടിത്തുടങ്ങി.
ബിനോയ് വാതിലിൽ ശക്തിയായി ഇടിച്ചു. 'എടാ മര്യാദയ്ക്ക് വാതിൽ തുറക്കുന്നതാണ് നിനക്ക് നല്ലത്. ഇല്ലെങ്കിൽ ഞാൻ ചവിട്ടിപ്പൊളിക്കും.'
എക്‌സ് വാതിൽ തുറന്നു. അയാൾ തന്റെ ദേഹത്ത് കുറേ വയറുകൾ ചുറ്റിയിട്ടുണ്ട്. ബിനോയ് എക്‌സിനെ തല്ലാനായി കടന്നു പിടിക്കുന്നു. പക്ഷേ ഷോക്കേറ്റതുപോലെ ബിനോയ് തെറിച്ചു വീഴുകയാണുണ്ടായത്. പിന്നെ എക്‌സിന്റെ ഊഴമായിരുന്നു. അയാൾ ബിനോയ്ക്കും ഗുണ്ടയ്ക്കും നല്ല ഷോക്ക് ട്രീറ്റ്‌മെന്റ് തന്നെ കൊടുത്തു. കിഷൻ എക്‌സിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. 'കണ്ടോടാ - ഇതാണ് ഗുരുവിന്റെ പവർ.' നിവൃത്തിയില്ലാതെ ഗുണ്ട അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.
ഒരു കാറും അതിനു പിന്നിൽ സൈബർ ക്രൈം സെല്ലിന്റെ വാഹനവും വന്നു നിൽക്കുന്നു. കാറിൽ നിന്ന് മഹേശനും രജനി ടീച്ചറും ഇറങ്ങുന്നു. 'എന്താ ഇവിടെ ഒരു ബഹളം?' എല്ലാവരോടുമായി മഹേശൻ ചോദിച്ചു.
വീണു കിടന്ന ബിനോയ് എണീറ്റ് - 'ഇവനെന്റെ മൊബൈൽ മോഷ്ടിച്ചു.'
അതിനു മറുപടി പറഞ്ഞത് രജനിയാണ്. 'ആ ഫോൺ എന്റെ കൈയ്യിലുണ്ട്.' അതു കേട്ട് ബിനോയുടെ നാവിറങ്ങിപ്പോയി.
സൈബർ സെല്ലിന്റെ വാഹനത്തിൽ നിന്ന് സി.ഐ.യും രണ്ടു പോലീസുകാരും ഇറങ്ങുന്നു. 'ആരാ- ബിനോയ്?' എന്നു സൈബർ സി.ഐ ചോദിച്ചപ്പോൾ മഹേശൻ ബിനോയിയെ കാട്ടിക്കൊടുത്തു.
'എവിടെയാ നിന്റെ കമ്പ്യൂട്ടർ സെന്റർ?'
ബിനോയ് കമ്പ്യൂട്ടർ സെന്റെർ ചൂണ്ടിക്കാട്ടി.
അവർ കമ്പ്യൂട്ടർ സെന്റെറിലെത്തി, അവിടെയുണ്ടായിരുന്ന മൂന്നു കമ്പ്യൂട്ടറുകൾ എടുത്ത് പോലീസ് വാഹനത്തിൽ കയറ്റുന്നു. ഒപ്പം ബിനോയേയും. കാര്യം മനസ്സിലാകാതെ നാട്ടുകാർ അന്ധാളിച്ചു നിന്നു.
സൈബർ സെല്ലിൽ ബിനോയെ ചോദ്യം ചെയ്യുകയാണ്.
'ഇത് സൈബർ ക്രൈമാണ്. സൈബർ ക്രൈമിന്റെ പ്രത്യേകതയെന്തെന്ന് നിനക്കറിയാമോ? നീ പറയാതെ പകുതി തെളിവ് ഞങ്ങൾക്കു കിട്ടും. നിന്റെ കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്‌കിൽ നിന്ന് നീ സംവിധാനം ചെയ്ത വീഡിയോ ക്ലിപ്പിംഗ്‌സും അതിലെ താരത്തെയും ഞങ്ങള് കണ്ടു. ഇനി ബാക്കി കാര്യങ്ങൾ നീ പറഞ്ഞാൽ മതി. രജനിയുടെ ഫോട്ടോയും വീഡിയോയും നിനക്കെവിടെ നിന്നു കിട്ടി?' സി.ഐ യുടെ ചോദ്യം കേട്ട് അവൻ ആദ്യം കുടിക്കാൻ വെള്ളം ചോദിച്ചു. അപ്രതീക്ഷിതമായി പിടിക്കപ്പെട്ട ബിനോയ് ആകെ തളർന്നു കഴിഞ്ഞിരുന്നു. കുപ്പിയിൽ നിന്ന് വെള്ളം കുടിച്ചു കഴിഞ്ഞ് അവൻ പറഞ്ഞു തുടങ്ങി. 'രജനിയുടെ സ്‌കൂളിലെ ഒരു പയ്യന്റെ കയ്യിൽ ഞാൻ മൊബൈൽ ഫോൺ കൊടുത്തിരുന്നു. അവനാണ് രജനിയുടെ ഫോട്ടോയും വീഡിയോയും എടുത്ത് തന്നത്.'
'രജനിയോട് നിനക്ക് വിരോധമുണ്ടാകാൻ കാരണം?'
'വിരോധമല്ല. ഇഷ്ടമായിരുന്നു എനിക്കവളോട്. കോളേജിൽ പഠിക്കുമ്പോൾ എന്റെ ഭാവി വധുവിന്റെ സ്ഥാനത്ത് ഞാനവളെ സ്വപ്നം കണ്ടിരുന്നു.'
'നിന്റെ ആഗ്രഹം അവൾക്കറിയാമായിരുന്നോ?'
'അവളോടു സംസാരിക്കാൻ ഞാൻ പലവട്ടം ശ്രമിച്ചു. പക്ഷേ അവൾ കേൾക്കാൻ കൂട്ടാക്കിയില്ല. ഒരു ദിവസം ഞാനവളെ പിടിച്ചു നിർത്തി എന്റെ ഇഷ്ടം അറിയിച്ചു.'
ബിനോയ് പഴയ സംഭവങ്ങൾ ഓർത്തെടുത്തുകൊണ്ട് തുടർന്നു.
'പക്ഷേ അവൾ എന്നെ ഒരു ശത്രുവായാണ് കണ്ടത്. പൊതു വഴിയിൽ വച്ച് ഞാനവളുടെ കൈയ്യിൽ കടന്നു പിടിച്ചുവെന്ന് അവൾ പോലീസായ അച്ഛനെ അറിയിച്ചു. അതിന് അയാൾ പോലീസ് മുറയിൽ തന്നെ എന്നോടു പകരം വീട്ടി.'
'എങ്ങനെ?'
'ക്രൂരമായ പോലീസ് മർദ്ദനം. അതുകൊണ്ടും തീർന്നില്ല. രജനിയേയും കൂട്ടുകാരികളേയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. അടിവസ്ത്രം മാത്രം ധരിച്ച് ലോക്കപ്പിലിരുന്ന എന്നെ അവർക്കു മുമ്പിൽ പ്രദർശിപ്പിച്ചു. നിങ്ങൾക്ക് ഒരു പ്രേമനായകന്റെ ഇപ്പോഴത്തെ അവസ്ഥ കാണണ്ടേ?. എന്ന അയാളുടെ ചോദ്യവും അതുകേട്ട് രജനിയുടെ പൊട്ടിച്ചിരിയും ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നു.'
'നിന്റെ പേരിൽ കേസെടുത്തില്ലേ?'
'ഇല്ല. അയാളുടെ കൈത്തരിപ്പ് തീർക്കുക, നാട്ടുകാരുടെ മുന്നിൽ എന്നെ നാണം കെടുത്തുക. അവൾക്കും അയാൾക്കും അത്രയും മതിയായിരുന്നു.'
'അതോടെ നിന്റെ പ്രേമം അവസാനിച്ചോ?'
'അവസാനിച്ചു.'
പക്ഷേ ആ അപമാനത്തിന്റെ കനൽ എന്റെ ഉള്ളിൽ കെടാതെ കിടന്നു. എന്നെ നാട്ടുകാരുടെ മുമ്പിൽ പരിഹാസപാത്രമാക്കിയില്ലേ? അതുപോലെ ജനങ്ങൾ അവളേയും പരിഹസിക്കുന്നത് എനിക്കു കാണണം എന്നു ഞാനുറപ്പിച്ചു. അങ്ങനെയാണ് നെറ്റിൽ നിന്നും ലഭിച്ച ചില അശ്ലീല ക്ലിപ്പിംഗുകളിൽ ഞാൻ രജനിയുടെ ഫെയ്‌സ് മോർഫ് ചെയ്തു ചേർത്തത്.'
'അതു മനസ്സിലായി. എങ്ങനെയായിരുന്നു ഇതിന്റെ മാർക്കറ്റിംഗ് പ്ലാൻ?'
'ഇത് നെറ്റിൽ കൊടുക്കുന്ന ഏജന്റസ് ഉണ്ട്.'
'ആരാ നിന്റെ ഏജന്റ്?'
'അയാളുടെ പേരൊന്നും അറിയില്ല. ഒരു മൊബൈൽ നമ്പർ തന്നിട്ടുണ്ട്. സി.ഡി റെഡിയായിക്കഴിഞ്ഞാൽ ആ നമ്പറിൽ വിളിച്ചാൽ എവിടെ കൊണ്ടു ചെല്ലണമെന്നു പറയും. പ്രതിഫലവും അവിടെ വച്ചു കൈമാറും'
'എത്ര സി.ഡി. കൊടുത്തു?'
'ഒന്ന്. രണ്ടാമത്തെ സി.ഡി. ഇന്നു കൊടുക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്.'
'ദാറ്റ്‌സ് ഗുഡ്. ഇതാ നിന്റെ മൊബൈൽ. അവനെ വിളിക്ക്. സി.ഡി റെഡിയാണ്. എവിടെ വരണമെന്നു ചോദിക്ക്.'
ബിനോയ് ഫോൺ ചെയ്യുന്നു. സി.ഡി യുമായി ഗ്രീൻവാലി വാട്ടർ ഫാൾസിൽ വരാൻ മറുഭാഗത്തുനിന്ന് നിർദ്ദേശം കിട്ടി.
വാട്ടർ ഫാൾസിനു സമീപം ബൈക്ക് നിർത്തി ബിനോയ് ചുറ്റും നോക്കി. അവധി ദിവസമായതിനാൽ ഇന്ന് സന്ദർശകർ ഏറെയുണ്ട്. ബിനോയ് വീണ്ടും ഫോൺ ചെയ്തപ്പോൾ മറുവശത്തു പാർക്കു ചെയ്തിരിക്കുന്ന നീല കാറിനു സമീപം എത്താൻ നിർദ്ദേശം കിട്ടി.
ബിനോയ് ആ നീലക്കാറിനു സമീപമെത്തിയപ്പോൾ അതിന്റെ ഡോർ തുറന്നു. തങ്ങളുടെ രഹസ്യ ഇടപാടിനായി ബിനോയ് കാറിനുള്ളിലേക്കു കടന്നു. പെട്ടെന്ന് സൈബർ സെൽ ഉദ്യോഗസ്ഥർ ഇരു വരശത്തു നിന്നും വന്ന് കാറിനുള്ളിലേയ്ക്ക് ഇടിച്ചു കയറി. കാറിനുള്ളിലിരുന്ന പ്രധാന ഏജന്റായ മുകുന്ദന് രക്ഷപ്പെടാൻ യാതൊരു മാർഗ്ഗവുമില്ലായിരുന്നു.
ഈയവസരത്തിൽ കഥയുടെ കിടപ്പ് മനസ്സിലാക്കാൻ മുകുന്ദനെക്കുറിച്ച് കൂടതൽ അറിയുന്നത് നന്നായിരിക്കും. അതിനുവേണ്ടി അയാളുടെ ഭൂതകാലത്തിലെ ചില സംഭവങ്ങൾ കണ്ട ശേഷം നമുക്ക് മടങ്ങിവരാം.
( തുടരും )
h title="ദേവ-പ്രശ്‌നം" alt="ദേവ-പ്രശ്‌നം" c" /><h2><span style="font-family: Arial, s" />എക്സ്’ എന്നൊരാള്‍:</span><strong> </st" /><span style="font-family: Arial, sans-serif; font-size: 15pt; white-space: " />ഭാഗം -11: </span><strong>ദേവ-പ്രശ്‌നം </strong></h2> <p>ദേവപ്രസാദിന്റെ വീട"നു മുമ്പിൽ ഒരു ടാക്‌സി കാർ വന്നു നിന്നു. കാറിൽ നിന്ന് ദേവന്റെ അച്ഛൻ കുറുപ്പ് ഇറങ്ങി. കുറുപ്പ് അന്യനാട്ടിൽ ജോലിയിലായിരുന്നു. ഇപ്പോൾ റിട്ടയറായി മടങ്ങി വന്നതാണ്.
കാറിന്റെ ശബ്ദം കേട്ട് ശ്രുതിമോൾ വിളിച്ചു പറഞ്ഞു. 'അമ്മാ, അപ്പൂപ്പൻ വന്നു.'
കുറുപ്പിന്റെ ഭാര്യ സാവിത്രിയും മകൾ വാസന്തിയും വാസന്തിയുടെ മകൾ ശ്രുതിയും ഇപ്പോൾ വീട്ടിലുണ്ട്.
ടാക്‌സി ഡ്രൈവർ പെട്ടിയും ബാഗും പുറത്തിറക്കി വയ്ക്കുന്നു. സാവിത്രിയും വാസന്തിയും മോളും ഓടി വന്നു. കുറുപ്പ് ഡ്രൈവർക്ക് പണം കൊടുത്ത് ടാക്സി തിരിച്ചയയ്ക്കുന്നു. വാസന്തി ഓടി വന്ന് കുറുപ്പിന്റെ കൈപിടിച്ച് കരയുന്നു. 'അച്ഛാ-'
'നിനക്കെന്തുപറ്റി? ഞാൻ വന്നത് നിനക്ക് സങ്കടമായോ?'-കുറുപ്പ്.
'വാസന്തീ നീ പെട്ടിയെടുത്ത് അകത്തു കേറിപ്പോ. കരച്ചിലും പിഴിച്ചിലുമൊക്കെ പിന്നീടാകാം'- സാവിത്രി.
'ശ്രുതിക്കുട്ടിയിങ്ങു വന്നേ, അപ്പൂപ്പൻ ചോദിക്കട്ടെ.'- കുറുപ്പ് കൊച്ചുമോളെ എടുത്തുയർത്തി ഉമ്മവച്ചു.
അച്ഛൻ വരുന്നവിവരം അറിഞ്ഞിരുന്നുവെങ്കിലും ദേവൻ അന്നും സദ്മത്തിൽ പലവിധ തിരക്കുകളിലായിരുന്നു. എല്ലാം കഴിഞ്ഞ് രാത്രിയാണ് വീട്ടിലെത്തിയത്. കുറുപ്പ് വന്നതറിഞ്ഞ് ദിലീപും ഒപ്പം വന്നിട്ടുണ്ട്. അവർ കയറി വരുമ്പോൾ കുറുപ്പ് വരാന്തയിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്നു.
'അച്ഛൻ നേരത്തെ എത്തിയോ?' -ദേവൻ.
'ഞാൻ ഉച്ചയ്ക്കുതന്നെയെത്തി. ഇന്നെങ്കിലും നീ നേരത്തെ വീട്ടിലെത്തുമെന്നു വിചാരിച്ചു.' -കുറുപ്പ്.
ദിലീപ് അവസരം മുതലാക്കി 'ഞാനൊന്നുരണ്ടുവട്ടം പറഞ്ഞതാ.'
കുറുപ്പ് ദിലീപിനോട്. 'നീയിപ്പോഴും ഇവന്റെ പിറകെ നടക്കുകയാണോ? ജോലിക്കൊന്നും ശ്രമിക്കുന്നില്ലേ.'
'ടെസ്റ്റുകളെഴുതുന്നുണ്ട്.'
'അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഇവനും കൂടെ പറഞ്ഞു കൊടുക്ക്' -കുറുപ്പ്.
'ഞാനതുതന്നെയാണ് പറഞ്ഞുകൊണ്ടു വന്നത്. അച്ഛനും കൂടെ ഒന്നു പറയണം.'
അതിഷ്ടപ്പെടാതെ ദേവൻ ദിലീപിനെ രൂക്ഷമായി നോക്കി. എന്നിട്ട് അകത്തേയ്ക്ക് പോകാൻ ഭാവിച്ചപ്പോൾ കുറുപ്പ് - 'ദേവനിരിക്ക്, പറയട്ടെ.' ദേവൻ കസേരയിലിരുന്നു.
അകത്തുനിന്ന് സാവിത്രി വിളിച്ചു പറഞ്ഞു. 'ദിലീപേ, ഊണു കഴിച്ചിട്ടു പോകാം.'
'അമ്മേ, ഞാനിപ്പോൾ ഊണു കഴിക്കാൻ വന്നതല്ല. ദേവന്റെ അച്ഛൻ വന്നതറിഞ്ഞ് അനുഗ്രഹം വാങ്ങാൻ വന്നതാണ്.'
ദിലീപ് കുറുപ്പിന്റെ കാൽ തൊട്ടു വണങ്ങുന്നു. 'അനുഗ്രഹിക്കണം'
'നല്ലതു വരട്ടെ' -കുറുപ്പ്.
ദിലീപ് പുറത്തേയ്ക്കിറങ്ങുന്നതിനിടയിൽ വിളിച്ചു പറഞ്ഞു. 'അമ്മ പറഞ്ഞ കാര്യം നാളെത്തന്നെ വന്നു ചെയ്‌തോളാം.'
'എന്തു കാര്യം?' -കുറുപ്പ്.
'ഊണു കഴിക്കുന്ന കാര്യം.'
ദിലീപ് പോയിക്കഴിഞ്ഞപ്പോൾ, കുറുപ്പ് ദേവനോടായി പറഞ്ഞു തുടങ്ങി. 'എന്റെ വരുമാനം ഏതാണ്ട് അവസാനിച്ചു. ഇനിയും നീയിങ്ങനെ നടന്നാൽ പറ്റില്ല. വീട്ടിലെ ഉത്തരവാദിത്വങ്ങൾ നീ കൂടെ ഏറ്റെടുക്കണം. ആദ്യം ഒരു സ്ഥിര വരുമാനം'
'ഞാനിപ്പം എനിയ്ക്കിഷ്ടപ്പെട്ട ജോലി ചെയ്യുകയാണ്' -ദേവൻ.
'അതു ശമ്പളമില്ലാത്ത ജോലി. സ്വന്തം വീടും വസ്തുവും അഗതികൾക്കു സൗജന്യമായി നൽകുന്ന ജോലി. അതിനെ ജോലിയെന്നല്ല പറയേണ്ടത്. വെറും ഭ്രാന്ത്.'
'ശരിയാ. എനിക്കു ഭ്രാന്തു തന്നെ. അതിനി മാറുമെന്നുതോന്നുന്നില്ല.'
സംസാരം കേട്ട് സാവിത്രി വരാന്തയിലേയ്ക്കു വന്നു. 'മതി. വന്നദിവസം തന്നെ രണ്ടുപേരും വഴക്കിടേണ്ട. വന്ന് ആഹാരം കഴിക്ക്.'
അച്ഛനും മകനുമായുള്ള സംസാരം പലപ്പോഴും അവസാനിക്കുന്നത് അമ്മയുടെ ഇടപെടലോടെയാണ്. ഇപ്പോഴും അതു തന്നെ സംഭവിച്ചു.
അടുത്ത ദിവസം കുറുപ്പ് പോസ്റ്റോഫീലേയ്ക്ക് പോയതാണ്. തിരികെ നടക്കുമ്പോൾ വാഹനങ്ങളുടെ ബാഹുല്യത്തെക്കുറിച്ചാണ് ചിന്തിച്ചത്. അരികിലൂടെ നടക്കാൻ പോലും നിവൃത്തിയില്ല. പിന്നിൽ നിന്നും വന്ന ഒരു കാർ കുറുപ്പിനരികെ നിർത്തി. നമ്മൾ നോക്കിയിരുന്ന കഥാപാത്രത്തിന്റെ വരവാണ്. റോഡിൽ തിരക്കു കൂടുതലായതിനാൽ എൻട്രി സ്ലോമോഷനിലാവുന്നതാണ് നല്ലത്. ഡ്രൈവർ സീറ്റിൽ മുകുന്ദൻ. കുറുപ്പിന്റെ അകന്ന ബന്ധുവാണ്.
'അമ്മാവാ'
കുറുപ്പ് സൂക്ഷിച്ചു നോക്കി. 'മുകുന്ദനല്ലേ?'
'ങാ.. അമ്മാവനെന്നുവന്നു?'
'ഞാൻ ഇന്നലെയെത്തി. ഇപ്പോൾ പോസ്റ്റോഫീസുവരെ പോയതാ. ഇനി വീട്ടിലേയ്ക്ക്'
മുകുന്ദൻ ഡോർ തുറന്നുകൊണ്ട് 'കയറണം. ഞാനും ആ വഴി തന്നെ.'
കുറുപ്പ് കാറിൽ കയറി. കാർ മുന്നോട്ട് നീങ്ങി.
'നീ സിംഗപ്പൂരിലാണെന്ന് ആരോ പറഞ്ഞു.' -കുറുപ്പ്.
'അവിടെ ബിസിനസ്സുണ്ട്. എന്നാലും ഇവിടെ രാഷ്ട്രീയവും സ്ഥാനങ്ങളുമൊക്കെ ഉള്ളതുകൊണ്ട് ഇവിടെ നിന്ന് പൂർണ്ണമായി മാറി നിൽക്കാനും പറ്റില്ല. അതു പോട്ടെ, വീട്ടിലെന്തൊക്കെ വിശേഷം?'
'എന്തു വിശേഷം. ഞാൻ പെൻഷനായി വീട്ടിലെത്തി എന്നത തന്നെയാണ് പ്രധാന വിശേഷം."
"ദേവന് ജോലിയെന്തെങ്കിലുമായോ?"
"അവന്റെ കാര്യത്തിലാണ് എന്റെ പ്രതീക്ഷകളൊക്കെ തെററിയത്. അവൻ ജോലി ചെയ്തു കുടുംബം പോറ്റുമെന്ന വിശ്വാസമൊക്കെ പോയി.'
'അങ്ങനെ നിരാശപ്പെടാൻ വരട്ടെ. അവനൊരു ജോലി ഞാൻ ശരിയാക്കാം. അതു വലിയ പ്രശ്‌നമുള്ള കാര്യമല്ല.'
'പക്ഷേ അവൻ സമ്മതിക്കേണ്ടേ?'
'അതു വേണം. അവനെക്കൊണ്ട് സമ്മതിപ്പിക്കണം.'
കാർ കുറുപ്പിന്റെ വീട്ടിലെത്തി. കുറുപ്പ് മുകുന്ദനെ വീട്ടിലേയ്ക്കു ക്ഷണിച്ചു. അവർ അകത്തേക്ക് കയറിയപ്പോൾ സാവിത്രി മുകുന്ദനോട് കുശലാന്വേഷണം നടത്തി.
'സാവിത്രീ, ദേവന്റെ ജോലീടെ കാര്യം മുകുന്ദനേറ്റു എന്നാണ് പറയുന്നത്.'-കുറുപ്പ്
'അതെ അമ്മായീ, അക്കാര്യം ഓർത്ത് നിങ്ങളാരും പ്രയാസപ്പെടേണ്ട. ദൈവം സഹായിച്ച് ഞാൻ വിചാരിച്ചാൽ ഇപ്പോൾ ചില കാര്യങ്ങളൊക്കെ നടക്കും. അത് ബന്ധുക്കൾക്കുവേണ്ടി ചെയ്തില്ലെങ്കിൽ പിന്നെ ആർക്കു വേണ്ടി ചെയ്യാൻ.'
വാസന്തി ചായയുമായി വന്നു.
"വാസന്തിയുടെ ഹസ്ബൻ്റിന് ഇപ്പോൾ എന്താ പരിപാടി?" - മുകുന്ദൻ
കുറുപ്പാണ് മറുപടി പറഞ്ഞത്:
" അത് പറയാതിരിക്കുന്നതാഭേദം. എത്ര കിട്ടിയാലും അത്യാഗ്രഹം തീരൂല."
വാസന്തി തന്ത്രപരമായി അച്ഛനെ സമാധാനിപ്പിച്ചു. 'അതാലോചിച്ച് അച്ഛൻ വിഷമിക്കണ്ട. പ്രഭാകരൻ ചേട്ടന് ഇത്തിരി പിടിവാശിയുണ്ടെന്നേയുള്ളൂ. ഇപ്പം കുറച്ച് വല്ലതും കൊടുത്തിട്ട് ബാക്കി പിന്നെ ചെയ്യാമെന്ന് പറഞ്ഞാ മതി. അടങ്ങിക്കൊള്ളും.'
ആ വിഷയം സംസാരിക്കാൻ താല്പര്യമില്ലാതെ കുറുപ്പ് വീണ്ടും മുകുന്ദനോട് 'നീ പറഞ്ഞ ജോലി എവിടെയാണ്?'
'ക്ലാർക്കു പണിയാണ്. സർക്കാർ സർവ്വീസിൽ തന്നെ. നമ്മുടെ പാർട്ടി ആവശ്യപ്പെട്ടാൽ ഒരു പോസ്റ്റ് തരാതിരിക്കാൻ കഴിയില്ല.'
'എനിക്കിതിനെക്കുറിച്ചൊന്നും അറിയില്ല. എല്ലാം നീ തന്നെ ശരിയാക്കിത്തരണം.'
'പിന്നെ പാർട്ടിക്ക് ഒരു ഡൊണേഷൻ കൊടുക്കേണ്ടി വരും. അതാ അതിന്റെ ഒരു രീതി.'
'എത്ര വേണ്ടി വരും.'
'ഒരു പത്തു ലക്ഷം രൂപ. സാധാരണ പതിനഞ്ചും ഇരുപതുമൊക്കെയാണ് വാങ്ങുന്നത്. ഇത് എന്റെ സ്വന്തം കേസെന്നു പറഞ്ഞ് ഞാൻ പത്തിൽ നിർത്താം. എന്തായാലും ഒരു സർക്കാർ ജോലിയല്ലേ. അതാണ് നമ്മൾ നോക്കേണ്ടത്.'
'ശരിയാണ്. പക്ഷേ പെട്ടെന്ന് പത്തു ലക്ഷം രൂപയൊക്കെ-എന്തെങ്കിലും പണയപ്പെടുത്തിയാലേ നടക്കൂ.'
'ഈടു കൊടുക്കാനുണ്ടെങ്കിൽ ബാങ്കിൽ ഞാൻ ഏർപ്പാടു ചെയ്യാം. അത്യാവശ്യം പരിചയക്കാർ എല്ലായിടത്തുമുണ്ട്.'
അതുകേട്ട് വാസന്തി, സാവിത്രിയോട്. 'എല്ലാവർക്കും അവകാശമുള്ളതുകൊണ്ട് ഈ വീട് പണയപ്പെടുത്താൻ പറ്റില്ലായിരിക്കും, അല്ലേ അമ്മേ?' അതിഷ്ടപ്പെടാതെ സാവിത്രി അടുക്കളയിലേയ്ക്കു പോയി. മുകുന്ദൻ പോകാനായി എഴുന്നേറ്റു.
( തുടരും )
h title="ഉദ്യോഗപർവ്വം" alt="ഉദ്യോഗപർവ്വം" clas" /><h2><span style="font-family: Arial, sans-seri" />എക്സ്’ എന്നൊരാള്‍:</span><strong> </strong><sp" style="font-family: Arial, sans-serif; font-size: 15pt; white-space: pre-wrap;" />ഭാഗ" -12: ഉദ്യോഗപർവ്വം
ദേവൻ വീട്ടിലെത്തിയപ്പോൾ അമ്മയാണ് വിഷയം അവതരിപ്പിച്ചത്. അച്ഛന് നിന്നോട് എന്തോ സംസാരിക്കാനുണ്ടെന്നു പറഞ്ഞു.
“വഴക്കോ? ഉപദേശോ?”
“എന്തായാലൂം ഇതു ഞങ്ങളുടെ എല്ലാവരുടേയും അഭിപ്രായമാണ്.”
കുറുപ്പ് സ്വീകരണ മുറിയിലേക്ക് വന്നു. “ദേവാ ഞങ്ങളുടെ ഒരു തീരുമാനം നിന്നെ അറിയിക്കാനുണ്ട്.”
“എന്നെ സംബന്ധിക്കുന്നതാണെങ്കിൽ എന്റെ അഭിപ്രായം കൂടി കണക്കിലെടുക്കണം.” -ദേവൻ.
“നിന്റെ അഭിപ്രായം കണക്കിലെടുത്തു തന്നെയാണ് ഈ തീരുമാനം. നിനക്ക് അഗതി മന്ദിരത്തിന്റെ പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കാൻ കഴിയില്ലെന്ന് നീ പറഞ്ഞിരുന്നല്ലോ. അതു ഞങ്ങൾ സമ്മതിക്കുന്നു. അതോടൊപ്പം നീയൊരു ഉദ്യോഗത്തിനു പോവുകയും വേണം. വൈകുന്നേരം വന്നതിനു ശേഷം സാമൂഹ്യസേവനം ആയിക്കോ.”
“രണ്ടും കൂടി നടക്കുന്ന കാര്യമാണോ?”
“നടക്കും. 24 മണിക്കൂറിൽ 8 മണിക്കൂർ പോയാൽ ബാക്കി 16 മണിക്കൂറില്ലേ? ..നിനക്ക് ഒരു ജോലിക്കുള്ള ഏർപ്പാടെല്ലാം ഞങ്ങൾ ചെയ്യുന്നുണ്ട്.”
“എടാ നീ എതിരൊന്നും പറയരുത് കേട്ടാ” -സാവിത്രി.
“നിനക്ക് ഈ സമൂഹത്തോടുള്ള കടമ ഞാൻ അംഗീകരിക്കുന്നു. പക്ഷേ നിന്നെ വളർത്തി വലുതാക്കിയ മാതാപിതാക്കളോട് ഒരു കടമയും ഇല്ലെന്ന് അതിനർത്ഥമില്ല. ഞങ്ങളുടെ ആഗ്രഹങ്ങൾ കുറേയെങ്കിലും നിറവേറ്റിയില്ലെങ്കിൽ നിന്റെ പ്രവർത്തനം എത്ര മഹത്തരമാണെങ്കിലും എനിക്കതു മനസ്സിലാകില്ല.”
കുറുപ്പ് വികാരാധീനനാകുന്നതു കണ്ട് സാവിത്രി ദേവനോടു പറഞ്ഞു. “മോനേ, നിന്റെ കാര്യങ്ങൾക്കൊന്നും ഒരു തടസ്സവും വരില്ല. നീയീ ജോലിക്കു പോകാമെന്നു സമ്മതിക്കണം. ഞങ്ങളുടെ എല്ലാവരുടേയും ആഗ്രഹത്തിനു നീ എതിരു നിൽക്കരുത്.”
വാസന്തിയും അതിനെ പിന്തുണച്ചു. “അതെ ചേട്ടാ, ചേട്ടനൊരു ജോലി കിട്ടിയാൽ അച്ഛനെ ബുദ്ധിമുട്ടിക്കാതെ തന്നെ എന്റെ പ്രശ്‌നങ്ങളും തീർക്കാൻ കഴിയും.”
ഒടുവിൽ എല്ലാവരുടേയും നിർബന്ധത്തിന് ദേവൻ വഴങ്ങി. “ശരി, ശരി, ഞാൻ ജോലിക്കു പോകാം. എവിടെയെന്നു പറഞ്ഞാ മതി. പക്ഷേ ജോലി കഴിഞ്ഞു വന്നാൽ ഞാൻ സദ്മത്തിലായിരിക്കും. അതിനാരും തടസ്സം പറയരുത്.”
“ഇല്ലെന്നു പറഞ്ഞില്ലേ” -കുറുപ്പ്.
“കണ്ടോ- ഞാമ്പറഞ്ഞില്ലേ, അവൻ സമ്മതിക്കുമെന്ന്” -സാവിത്രി.
കുറുപ്പിന് ആശ്വാസമായി. കുടുംബത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരു മാർഗ്ഗം തെളിഞ്ഞിരിക്കുന്നു. ദേവൻ സമ്മതിച്ച സ്ഥിതിക്ക് ഇനി അടുത്ത കാര്യങ്ങളിലേക്കു നീങ്ങണം. ബാങ്ക് ലോൺ ശരിയാക്കി മുകുന്ദൻ പറഞ്ഞ പണം കൊടുക്കണം. അതിനായി ദേവനു ഭാഗം കൊടുത്ത വസ്തുവും വീടും പണയപ്പെടുത്താം. അവൻ അഗതികൾക്ക് ദാനം കൊടുത്തിരിക്കുന്ന സ്ഥലം കൊണ്ട് അവന് ഇങ്ങനെയൊരു ഗുണമെങ്കിലും ഉണ്ടാകട്ടെ.
എല്ലാ കാര്യങ്ങൾക്കും മുകുന്ദൻ മുന്നിൽ തന്നെയുണ്ടായിരുന്നു. ബന്ധുവായാൽ ഇങ്ങനെ വേണം. സ്വന്തം കാര്യം പോലെയാണ് ദേവന്റെ കാര്യത്തിൽ ഇടപെടുന്നത്. ഇതാ ഇപ്പോൾ ബാങ്കിലും സ്വന്തം കാറിൽ തന്നെ എല്ലാവരേയും കൂട്ടി വന്നു. ലോണെടുക്കുന്നതിന്റെ നടപടികൾ നടക്കുകയാണ്. ഫോറങ്ങളിലും, രജിസ്റ്ററിലുമെല്ലാം ദേവനും അച്ഛനും അമ്മയും ഒപ്പിട്ടു കൊടുത്തു. എന്തോ അത്യാവശ്യമുണ്ടെന്നു പറഞ്ഞ് ദേവൻ അവിടെ നിന്ന് നേരത്തെ ഇറങ്ങി. അതു കണ്ട് കുറുപ്പ് പറഞ്ഞു. “അവന്റെ മനോഭാവം കണ്ടാൽ തോന്നും ജോലി കിട്ടുന്നത് അവനല്ല. മറ്റാർക്കോ ആണെന്ന്.”
“പോട്ടെ, അവൻ സമ്മതിച്ചതു തന്നെ ഭാഗ്യം.” -സാവിത്രി.
ക്യാഷ് കൗണ്ടറിൽ നിന്ന് കുറുപ്പ് തുക കൈപ്പറ്റുന്നു. അവിടെ വച്ചു തന്നെ മുഴുവൻ തുകയും മുകുന്ദനെ ഏൽപ്പിച്ചു. “ഇതാ, നീ തന്നെ എല്ലാം വേണ്ടതുപോലെ ചെയ്താ മതി. നിനക്ക് എന്നേക്കാൾ ലോകപരിചയമുണ്ട് എന്നാലും പറയുകയാണ് സൂക്ഷിക്കണം. അബദ്ധം പറ്റരുത്. ദേവന് ആകെയുള്ള വസ്തു പണയപ്പെടുത്തിയതാണ്.”
മുകുന്ദൻ പണം ബാഗിലാക്കുന്നതിനിടയിൽ പറഞ്ഞു. “അവന്റെ വസ്തു പണയപ്പെടുത്തി അവനൊരു ജോലി നേടുന്നു. ജോലി കിട്ടിയാൽ അവനു തന്നെ അത് തിരിച്ചെടുക്കുകയും ചെയ്യാം. അഗതി മന്ദിരമല്ലാതെ ആ പുരയിടം കൊണ്ട് ഇങ്ങനെയൊരു ഉപകാരവും ഉണ്ടാകട്ടെ.”
“എത്രയും വേഗം എല്ലാം ശരിയായാൽ മതിയായിരുന്നു.” -സാവിത്രി.
“ഏറിയാൽ ഒരാഴ്ച അതിനുള്ളിൽ ഞാൻ അപ്പോയിന്റ്‌മെന്റ് ഓർഡറുമായി വന്നിരിക്കും.”
മുകുന്ദൻ പറഞ്ഞ വാക്കു പാലിച്ചു. അപേക്ഷയുമായിപ്പോയി, ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അപ്പോയ്‌മെന്റ് ഓർഡറുമായി വന്നു. കാര്യങ്ങൾ ഭംഗിയായിത്തന്നെ മുന്നോട്ടു പോകുന്നു. ഇനി ജോയിൻ ചെയ്താൽ മതിയല്ലോ. മുകുന്ദന്റെ പ്രവൃത്തികളിൽ കുറുപ്പിനും സാവിത്രിക്കും പൂർണ്ണ സംതൃപ്തിയാണു തോന്നിയത്.
ദേവന് ജോലിക്കു ജോയിൻ ചെയ്യാനുള്ള ദിവസമായി. കൂട്ടിക്കൊണ്ടുപോകാൻ മുകുന്ദൻ വന്നു. അതുകണ്ട് കുറുപ്പ്. “സാവിത്രീ ദേവനെത്തിയില്ലേ”
“ഇപ്പോ വരാമെന്നു പറഞ്ഞു പോയതാ. മുകുന്ദൻ കയറിയിരിക്ക്, ചായ കുടിച്ചിട്ടു പോകാം.” -സാവിത്രി.
“വേണ്ട, സമയം താമസിക്കും. പോകുന്ന വഴി അമ്പലത്തിലൊക്കെ ഒന്നു കയറണ്ടേ?” -മുകുന്ദൻ.
കുറുപ്പ് നീരസത്തോടെ - “കണ്ടോ- നമ്മളൊക്കെ റെഡിയായിട്ടും ഉദ്യോഗാർത്ഥിയെ മാത്രം കണ്ടില്ല.”
“സമയമായെങ്കിലേ പോകുന്ന വഴി അവനെ കൂട്ടി പോയാമതി. അവൻ സദ്മത്തിലുണ്ട്.” -സാവിത്രി.
“എന്നാലതാ നല്ലത്. അമ്മാവൻ കയറ്” -കുറുപ്പും, മുകുന്ദനും കാറിൽ കയറി. മുകുന്ദൻ സാവിത്രിയോടും വാസന്തിയോടുമായി പറഞ്ഞു. “എന്നാൽ പോയിട്ടു വരട്ടെ. എല്ലാവരും പ്രാർത്ഥിക്കണം.”
റവന്യൂ ഡിപ്പാർട്ട്‌മെന്റിലാണ് ദേവന് ജോലി ലഭിച്ചിരിക്കുന്നത്. കളക്ടറേറ്റിലാണ് ജോയിൻ ചെയ്യേണ്ടത്. അവർ കൃത്യസമയത്ത് തന്നെ അവിടെയെത്തി. മുകുന്ദന് അവിടെ പലരേയും പരിചയമാണ്. സൂപ്രണ്ടിന്റെ മുമ്പിലിരുന്ന് അവർ ജോയിൻ ചെയ്യുന്നതിന്റെ നടപടികൾ പൂർത്തിയാക്കി. അങ്ങനെ ദേവൻ ഒരു സർക്കാരുദ്യോഗസ്ഥനായി. എല്ലാം ഭംഗിയാക്കിത്തന്നതിന് കുറുപ്പ് ദൈവത്തോട് നന്ദി പറഞ്ഞു. പിന്നെ മുകുന്ദനോടും.
(തുടരും)
h title="ജോലി തട്ടിപ്പ്" alt="ജോലി തട്ടിപ്പ്" cla" /><h2><span style="font-family: Arial, sans-seri" />എക്സ്’ എന്നൊരാള്‍:</span><strong> </strong><sp" style="font-family: Arial, sans-serif; font-size: 15pt; white-space: pre-wrap;" />ഭാഗ" -13: ജോലി തട്ടിപ്പ്
അന്ന് സദ്മത്തിൽ ഒരാഘോഷത്തിന്റെ പ്രതീതിയായിരുന്നു. ഇപ്പോൾ ഏതൊരാഘോഷത്തിന്റേയും പ്രധാന ഘടകമായ മദ്യം ഈ ആഘോഷത്തിനില്ല എന്നൊരു കുറവു മാത്രമേയുള്ളൂ. പ്രത്യേക വിഭവങ്ങളൊരുക്കുന്ന തിരക്കിലാണ് അന്തേവാസികൾ. പാർവ്വതി, പാക്കരൻ, നളിനാക്ഷൻ, ദിലീപ് എല്ലാവരുമുണ്ട്. നളിനാക്ഷൻ കറങ്ങി നടന്ന് നിർദ്ദേശം നൽകുകയാണ്. 'ഒന്നു വേഗം ആകട്ടെ. എനിക്ക് വിശക്കുന്നു'
'ആ ചിരവയിങ്ങെടുത്തു കൊടുത്തേ.' -ദിലീപ്
'അതെന്തിന്?' -നളിനാക്ഷൻ
'അമ്മാവൻ ആ തേങ്ങാ തിരുമ്മി വയ്ക്കട്ടെ.'
'ഞാനോ. എനിയ്ക്കതൊന്നുമറിയില്ല.'
'വിശക്കാൻ മാത്രം അറിയാം അല്ലേ.'
'ഞാൻ ഓടി നടന്ന് നിങ്ങൾക്കുവേണ്ട പ്രോത്സാഹനം തരുന്നില്ലേ. അതുകൊണ്ടല്ലേ ഇത്ര ഉത്സാഹത്തോടെ പണികൾ നടക്കുന്നത്.'
സന്ധ്യയായപ്പോൾ ദേവൻ ഓഫീസിൽ നിന്നെത്തി. 'എന്താ ഇവിടെയൊരു സദ്യവട്ടം?'
'ഞങ്ങൾക്ക് വേണ്ടപ്പെട്ട ഒരാൾക്ക് ഇന്നു ജോലി കിട്ടി. അതിന്റെ സന്തോഷത്തിലാണിതൊക്കെ.' - ഭാർഗ്ഗവിയമ്മ.
നളിനാക്ഷൻ ദേവന്റെ അടുത്തുവന്ന് - 'അതവിടെ നിൽക്കട്ടെ. പിന്നെ, നിനക്ക് ആഫീസിലെ ജോലിക്ക് എന്തെങ്കിലും തടസ്സമുണ്ടായോ?'
'ജോലിയൊക്കെ നാളെ തുടങ്ങുകയേയുള്ളൂ. ഇന്നു ജോയിൻ ചെയ്തതാ'
'ആയിക്കോട്ടെ, ആ ജോയിന്റിൽ എന്തെങ്കിലും പ്രയാസം ഉണ്ടായോ?'
'ജോയിന്റിൽ പ്രയാസമുണ്ടെങ്കിൽ ഇങ്ങേരു എണ്ണയിട്ടു കൊടുക്ക്വോ?' -ദിലീപ്.
'എടാ നീ കളിയാക്കുകയൊന്നും വേണ്ട. അവന്റെ അമ്മാവനെന്ന നിലയിൽ അവന്റെ കാര്യങ്ങൾ അന്വേഷിക്കാൻ ഉത്തരവാദപ്പെട്ടയാളാണു ഞാൻ.'
'അതു ശരിയാ. ഉത്തരവാദപ്പെട്ടവർ കാര്യങ്ങൾ അറിഞ്ഞു ചെയ്യും. എന്നെപ്പോലെ.' -പാർവ്വതി.
'ഇവളെന്തു ചെയ്‌തെന്നാ?' -ദേവൻ
'ദിസ് പാർട്ടി ഈസ് സ്‌പോൺസേർഡ് ബൈ മിസിസ് പാർവ്വതി ദേവപ്രസാദ്.' -പാർവ്വതി.
'ഈ പാറുതന്നെയാണ് എല്ലാം ഏർപ്പാടാക്കിയത്.' -മറിയക്കുട്ടി പിന്താങ്ങി.
'ഭക്ഷണത്തിന്റെ കാര്യം മാത്രമേ ഞാനേറ്റിട്ടുള്ളൂ. മറ്റു കലാപരിപാടികൾ ഈ തള്ളമാരുടെ വകയാണ്.' -പാർവ്വതി.
'കലാപരിപാടിയോ?'
'ങാ-മാപ്പിളപ്പാട്ട്, ഈനാശു ഉമ്മ.'
'അതുകൊള്ളാമല്ലോ-എന്നാ വേഗം സദ്യ വിളമ്പ്' -ദേവൻ.
സദ്യകഴിഞ്ഞ് എല്ലാവരും നിർബന്ധിച്ചപ്പോൾ ഉമ്മ പഴയൊരു പാട്ടിൻ്റെ ഒരു വരി പാടി. മറ്റുള്ളവർ കൂടെ പാടി പ്രോത്സാഹിപ്പിച്ചപ്പോൾ ഉമ്മയ്ക്കും ആവേശമായി. പാടിപ്പാടി ഒടുവിൽ ഉമ്മയ്ക്കു കരച്ചിൽ വന്നു.
ദേവന്റെ സഹോദരി വാസന്തി സീരിയൽ ദർശനത്തിലാണ്. മുഖശ്രീ, സ്ത്രീഹൃദയം എന്നീ സീരിയലുകൾ മാറിമാറി കണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ തെറ്റി ഒരു വാർത്താ ചാനൽ വന്നു വീണു. അതിൽ ബ്രേക്കിംഗ് ന്യൂസ് എന്നു കണ്ട് മാറ്റാതെ നോക്കിയിരുന്നു.
'റവന്യൂ ഡിപ്പാർട്ട്‌മെന്റിൽ ജോലി തട്ടിപ്പ്. മൂന്നുപേർ വ്യാജരേഖകൾ ഹാജരാക്കി ജോലി നേടിയതായി കണ്ടെത്തി. കെ.ദേവപ്രസാദ് , പി.എസ്. ജലീന , റ്റി. രാജേഷ് എന്നിവരാണ് അപ്രകാരം ജോലി നേടിയിരിക്കുന്നത്.അന്വേഷണം പുരോഗമിക്കുന്നതായി വിജിലൻസ് എസ്.പി.അറിയിച്ചു.' മൂന്നു പേരുടെയും ഫോട്ടോയും ന്യൂസിൽ കാണിക്കുന്നുണ്ട്.
വാസന്തി പരിഭ്രമിച്ച് കുറുപ്പിനെ വിളിച്ചു. 'അച്ഛാ, ഇതാ ചേട്ടന്റെ ഫോട്ടോ, ടി.വി യിൽ.'
അകത്തുനിന്ന് കുറുപ്പ് വന്നു നോക്കുന്നു. ന്യൂസ് വായിച്ച് ഞെട്ടിത്തരിച്ചു നിന്നു പോയി.
ആ സമയം കളക്ടറേറ്റിൽ വിജിലൻസ് വിംഗിന്റെ പരിശോധന നടക്കുകയാണ്. അവർ സബ് കളക്ടറുടെ ക്യാബിനിലിരുന്ന് ഫയലുകൾ പരിശോധിക്കുന്നു. ഇടയ്ക്ക് ഉദ്യോഗസ്ഥരെ വിളിച്ച് ചോദ്യം ചെയ്യുന്നു. ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളുമായാണ് അവർ മടങ്ങിയത്.
സദ്മത്തിൽ സൗജന്യമെഡിക്കൽ ക്യാമ്പ് നടക്കുകയാണ്. വളരെയേറെ നാട്ടുകാർ എത്തിയിട്ടുണ്ട്. ദിലീപ്, പാർവ്വതി തുടങ്ങിയവർ രജിസ്‌ട്രേഷനും മറ്റുകാര്യങ്ങളും നോക്കുന്നു. ഡോക്ടറെ കാണാൻ ആളുകൾ വരിയായി നിൽക്കുന്നു. ഒരു പോലീസ് ജീപ്പ് വന്നു നിന്നു. എസ്.ഐ. പ്രതാപനും പോലീസുകാരും ഇറങ്ങുന്നതു കണ്ട് ദിലീപ് അവരുടെ അടുത്തേയ്ക്ക് ചെന്നു.
'ദേവപ്രസാദ് ഇവിടെയില്ലേ?' -എസ്.ഐ.
'ഇല്ല സാർ.'-ദിലീപ്
എസ്.ഐ യുടെ നിർദ്ദേശപ്രകാരം പോലീസുകാർ അകത്ത് കയറി നോക്കുന്നു. എസ്.ഐ വീണ്ടും ദിലീപിനോട്. 'അവനിവിടെ വന്നില്ലേ?'
'രാവിലെ ഇവിടെ വന്നിട്ടുപോയി.'
'എങ്ങോട്ട് ?വീട്ടിലേയ്ക്കാണോ?'
'അറിയില്ല.'
സദാശിവൻ പി.ഒ യും കൂട്ടരും പാഞ്ഞുവരുന്നു. സദാശിവൻ എസ്.ഐയോട്- 'നമസ്‌കാരം. ഞാൻ വാർഡ് മെമ്പർ.'
'ങാ -' എസ്.ഐ. ഒന്ന് മൂളിയതേയുള്ളൂ.
സദാശിവൻ നേരെ അകത്തേയ്ക്ക്. സദ്മത്തിലെ ഓഫീസ് മുറിയിലാണ് ഡോക്ടർമാർ ഇരുന്ന് പരിശോധന നടത്തുന്നത്. സദാശിവൻ ആ മുറിയിലേയ്ക്ക് തള്ളിക്കയറി, ഡോക്ടർമാരെ വിരട്ടി. 'മെഡിക്കൽ ക്യാമ്പൊക്കെ മതി. അറിഞ്ഞില്ലേ, ഇതിന്റെ നടത്തിപ്പുകാരൻ ദേവപ്രസാദിന്റെ തട്ടുപ്പുകഥകൾ ടി.വിയിൽ വന്നുകൊണ്ടിരിക്കുകയാണ്. അവനെ അറസ്റ്റു ചെയ്യാൻ പോലീസ് എത്തിയിട്ടുണ്ട്. ഇനിയും ഇവിടെ കൊഴലും തൂക്കിയിരുന്നാലേ ചിലപ്പോ സാറുമ്മാരും സ്റ്റേഷനിൽ കേറേണ്ടി വരും. അതുകൊണ്ട് വേഗം സ്ഥലം വിട്. നാട്ടുകാരുടെ ആരോഗ്യമൊക്കെ ഞങ്ങളു നോക്കിക്കൊള്ളാം.'
പറഞ്ഞ കാര്യങ്ങൾ ശരിയാണെന്നു മനസ്സിലായതോടെ ഡോക്ടർമാർ സ്ഥലം വിട്ടു. മെഡിക്കൽ ക്യാമ്പ് അലങ്കോലമാക്കിയ സന്തോഷം സദാശിവനും കൂട്ടരും നാട്ടിലുടനീളം കൊണ്ടോടി, കൊണ്ടാടി. ജനപ്രതിനിധിയായാൽ ഇങ്ങനെ വേണം. ജനങ്ങൾക്ക് സൗജന്യമായി ലഭിക്കുമായിരുന്ന ചികിത്സ മുട്ടിച്ചപ്പോൾ എന്തൊരു സന്തോഷം!
ഇടിത്തീപോലെ വന്നു വീണ ഈ ആപത്തിൽ നിന്ന് എങ്ങനെയാണ് കരകയറേണ്ടത്? കുറുപ്പിന് ഒരെത്തും പിടിയും കിട്ടിയില്ല. സാവിത്രിയും വാസന്തിയും കരഞ്ഞുകൊണ്ട് അരികിൽ തന്നെയുണ്ട്. ആകെ ചോദിക്കാവുന്നത് മുകുന്ദനോടുമാത്രം.
കുറുപ്പ് മുകുന്ദനെ ഫോണിൽ വിളിച്ചു. ആ സമയം മുകുന്ദൻ റയിൽവേസ്റ്റേഷനിൽ നിൽക്കുകയായിരുന്നു. പെട്ടിയുമായി യാത്രയ്‌ക്കൊരുങ്ങിയാണ് നില്പ്. കുറുപ്പ് ആധിയോടെ തിരക്കി. 'മുകുന്ദാ, എന്താ പ്രശ്‌നം? ടി.വി.യിലൊക്കെ വാർത്ത കാണിക്കുന്നു.'
'അമ്മാവൻ പേടിക്കേണ്ട. അതു സോൾവ് ചെയ്യാൻ വേണ്ടതു ഞാൻ ചെയ്തുകൊണ്ടിരിക്കുകയാണ്. ഞാൻ പിന്നീടു വിളിക്കാം.' ഇത്രയും പറഞ്ഞ് മുകുന്ദൻ ഫോൺ കട്ട് ചെയ്തു.
അപ്പോഴേക്കും ദേവനെ അന്വേഷിച്ച് പോലീസ് വീട്ടിൽ എത്തിക്കഴിഞ്ഞിരുന്നു. എസ്.ഐ കുറുപ്പിനോടു ചോദിച്ചു 'ദേവപ്രസാദ് എവിടെ?'
'അവനിവിടെയില്ല.'
'അഗതി മന്ദിരത്തിലുമില്ല, ഇവിടെയുമില്ല. പിന്നെ അവൻ മുങ്ങിയോ?'
'അവൻ രാവിലെ ഇവിടെ നിന്നിറങ്ങിയതാണ്. പിന്നെയിങ്ങോട്ടു വന്നില്ല.'
'അങ്ങനെ പറഞ്ഞൊഴിഞ്ഞിട്ടു കാര്യമില്ല. ഞങ്ങളവനെ കസ്റ്റഡിയിലെടുക്കാനാ വന്നത്.'
'സാർ അവനിതിൽ നിരപരാധിയാണ്. ഞങ്ങളുടെ ഒരു ബന്ധു മുകുന്ദൻ മുഖേനയാണ് ഈ ജോലി കിട്ടിയത്. എന്താണു സംഭവിച്ചതെന്ന് അയാൾക്കേ അറിയൂ.'
'എന്നിട്ട് അയാളെവിടെ?'
'ഇപ്പോൾ ഞാൻ ഫോൺ വിളിച്ചതേയുള്ളൂ. അയാൾ ഇതു പരിഹരിക്കാൻ വേണ്ടതു ചെയ്യുന്നുണ്ടെന്നു പറഞ്ഞു.'
'പരിഹാരമോ? തട്ടിപ്പു നടത്തിയിട്ട് എന്തു പരിഹാരം?'
'ഇതാ സാർ, ഞാനിപ്പോൾ വിളിച്ചു തരാം.' കുറുപ്പ് വീണ്ടും മുകുന്ദനെ ഫോണിൽ വിളിക്കുന്നു.
ബെല്ലുകേട്ടപ്പോൾ ഫോൺ എസ്.ഐ യുടെ കയ്യിൽ കൊടുക്കുന്നു. എസ്.ഐ ഫോൺ ലൗഡ് സ്പീക്കർ മോഡിലിട്ടു. മുകുന്ദൻ ഫോണെടുത്തു. 'ഹലോ അമ്മാവാ.'
'ഇത് സബ് ഇൻസ്‌പെക്ടറാണ്.'
മുകുന്ദൻ ഒന്നു പതറി - 'എന്താ സാർ ?'
'ഇയാളെവിടെയുണ്ട് ?'
'എന്താ സാർ കാര്യം ?'
'റവന്യൂ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ടായിരുന്നു.'
'അതിൽ എനിക്കൊരു ബന്ധവുമില്ല സാർ. അച്ഛനും മോനും കൂടെ ഏതോ ജോലിക്ക് ജോയിൻ ചെയ്യാൻ പോണെന്നു പറഞ്ഞ് എന്നെക്കൂടെ കൂട്ടിനു വിളിച്ചു. അങ്ങനെ ഞാൻ കൂടെ പോയെന്നേ ഉളളൂ. മറ്റൊന്നും എനിക്കറിയില്ല.' ഫോൺ കട്ട് ആയി.
എസ്.ഐ വീണ്ടും വിളിച്ചു നോക്കി. അപ്പോഴേയ്ക്കും മുകുന്ദൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു കഴിഞ്ഞു.
എസ്.ഐ, കുറുപ്പിനോട് 'അയാൾ പറഞ്ഞതു കേട്ടില്ലേ?'
കുറുപ്പ് ആകെ തളർന്ന് - 'ചതിവ് പറ്റീന്നാ തോന്നണത്.'
'എന്തായാലും ദേവന്റെ അച്ഛൻ ജീപ്പിൽ കയറണം. ബാക്കി കാര്യങ്ങൾ സ്റ്റേഷനിൽ പോയിട്ട് സംസാരിക്കാം.'
കുറുപ്പിന്റെ ഫോൺ എസ്.ഐ ഒരു പോലീസുകാരന്റെ കൈയ്യിൽ കൊടുത്തു.
സാവിത്രി തൊഴു കൈയോടെ മുമ്പോട്ടുവന്നു. 'അയ്യോ സാറേ, അദ്ദേഹത്തെ കൊണ്ടുപോകരുത്. ദേവൻ വരുമ്പോൾ അവനേയും കൊണ്ട് ഞങ്ങൾ തന്നെ സ്റ്റേഷനിൽ വരാം.'
'അവൻ വരട്ടെ. അപ്പോൾ അച്ഛനെ വിടാം. മോളീന്നുള്ള ചോദ്യങ്ങൾക്ക് ഞങ്ങളും മറുപടി പറയേണ്ടേ?'
പോലീസുകാർ കുറുപ്പിനെ ജീപ്പിൽ കയറ്റുന്നു. അതുകണ്ട് വാസന്തി നിലവിളിക്കുന്നു. 'അയ്യോ-ഇതാ എന്റെ അച്ഛനെ കൊണ്ടുപോണേ-എനിക്കാരും ഇല്ലേ-' ഈ അലമുറയും നിലവിളിയും പോലീസ് എത്രയോ കണ്ടിരിക്കുന്നു. ജീപ്പ് കുറുപ്പിനേയും കൊണ്ട് ഉച്ചത്തിൽ ഇരമ്പിയകന്നു.
(തുടരും)
h title="എക്‌സിനെ തിരിച്ചറിയുന്നു" alt="എക്‌സിനെ തിരിച്ചറിയുന്നു" class="system" /><h2><span style="font-family: Arial, sans-serif; font-size: 16pt; white-space: pre-wra" />എക്സ്’ എന്നൊരാള്‍:</span><strong> </strong><span style="font-family: Arial, sans-serif" />ഭാഗം -14: </span><strong>എക്‌സിനെ തിരിച്ചറിയുന്നു</strong></h2> <p>കാണുമ്പ്രം കള്ളുഷാപ്പിനടുത്തുള്ള മതിൽകെട്ടിൽ എക്‌സും സു"ാകരനും സംസാരിച്ചിരിക്കുന്നു. ദൂരെ നിന്ന് ഒരു ജീപ്പ് വരുന്നത് കണ്ട് അവർ മതിലിൽ നിന്ന് എണീറ്റു. പോലീസ് ജീപ്പാണെന്നു തോന്നുന്നു. “പുതിയ എസ്.ഐ പ്രതാപൻ ഒരു ചൂടനാണെന്നു കേൾക്കുന്നു.” സുധാകരൻ തന്റെ അറിവ് പങ്കുവച്ചു.
എക്‌സിനേയും സുധാകരനേയും കണ്ട് ജീപ്പ് അവിടെ നിർത്തി. “എന്താടാ ഒരു ഗൂഢാലോചന?”
എസ്.ഐ യുടെ പരുക്കൻ ചോദ്യം കേട്ട് സുധാകരൻ വിരണ്ട് മറുപടി നൽകി “ഒന്നുമില്ല സാർ”
“കള്ളു കുടിച്ചിട്ടുണ്ടോ?”
“ഇല്ല സാർ.”
“എന്നാ വീട്ടിപ്പോകാൻ നോക്ക്”
അവർ നടന്നു തുടങ്ങിയപ്പോൾ ജീപ്പ് മുന്നോട്ടു നീങ്ങി. ജീപ്പിലിരുന്ന് എസ്.ഐ പ്രതാപൻ പി.സിയോടു ചോദിച്ചു. “അവന്മാരെ അറിയാമോ”
“അറിയാം സാർ. ആ സംസാരിച്ചവൻ ഇവിടെ ചായക്കട നടത്തുന്നു.”
“മറ്റവനോ”
“അയാളിവിടെ പുതുതായി വന്നതാണ്. വിജിലൻസ് ഓഫീസറെന്നാ പറയുന്നത്.”
“ആരു പറഞ്ഞു.”
“പഴയ എസ്.ഐ മഹേശൻ സാറ് പറഞ്ഞതാ.”
അത് വിശ്വാസം വരാത്തപോലെ പ്രതാപൻ ചിരിച്ചു.
രജനിയും കൂട്ടുകാരിയും രാവിലെ കാണുമ്പ്രം സ്‌കൂളിലേയ്ക്കു പോവുകയാണ്. ബിനോയ് നടത്തിയ സൈബർ കുറ്റകൃത്യത്തെക്കുറിച്ചാണ് അവർ സംസാരിക്കുന്നത്. “ആ ബിനോയിയെ പിടിക്കാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ, എന്താ സംഭവിക്കുകയെന്ന് ഓർക്കാൻ കൂടി വയ്യ.” രജനിയുടെ ആധി അപ്പോഴും പൂർണ്ണമായി മാറിയിരുന്നില്ല.
“ശരിയാ, ദൈവാനുഗ്രഹം കൊണ്ടാ മറ്റു കുഴപ്പങ്ങളൊന്നും കൂടാതെ അതവസാനിച്ചത്.”
“നമുക്കൊരാപത്തുവരുമ്പോൾ ദൈവം മനുഷ്യരൂപത്തിൽ വരും എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അതു തന്നെയാണ് സംഭവിച്ചത്.”
“ആ ആളിനെപ്പറ്റി പറയുമ്പോൾ രജനിക്ക് നൂറു നാവാണല്ലോ” എന്നു കൂട്ടുകാരി കളിയാക്കിയപ്പോൾ“ഒന്നു പോ ടീച്ചറേ” എന്നു പറഞ്ഞ് രജനി സംസാരം നിർത്തി.
സബ് എൻജിനീയറാപ്പീസിനു മുമ്പിൽ പോലീസ് ജീപ്പ്. കൂട്ടുകാരി അതു ചൂണ്ടിക്കാട്ടി. “അതാ ഹീറോയുടെ മുറിയിൽ പോലീസ്.” രജനിയും അതു ശ്രദ്ധിച്ചു. എന്നിട്ടു പറഞ്ഞു:
“അത്- അവർ ഒരു ഡിപ്പാർട്ടുമെന്റാ.... അയ്യോ അതൊരു രഹസ്യമാ.”
പക്ഷേ പിന്നെ അവർ കണ്ടത് അവിശ്വസനീയമായ ഒരു കാഴ്ചയായിരുന്നു. എസ്.ഐ പ്രതാപനും പോലീസുകാരും എക്‌സിനെ വിലങ്ങുവച്ച് പുറത്തേയ്ക്ക്‌കൊണ്ടുവരുന്നു. അവർ തമ്മിൽ വാക്കേറ്റം നടക്കുന്നുണ്ട്. “വാട്ട് ഈസ് ദിസ്? ഐ ആം നോട്ട് എ ക്രിമിനൽ. ഐ ആം ഇന്നസെന്റ്. പ്ലീസ് അണ്ടർസ്റ്റാന്റ് മീ.”
അതൊക്കെ കോടതിയിൽ- എന്നു മാത്രം പറഞ്ഞ് പ്രതാപൻ അയാളെ ജീപ്പിൽ കയറ്റി.
കവലയിലുണ്ടായിരുന്നവർ അമ്പരപ്പോടെ ഈ കാഴ്ച നോക്കി നിൽക്കുന്നു. അതിനിടയിൽ ഒൻപതരയുടെ ബസ്സു വന്നു നിൽക്കുന്നു. അതിൽ നിന്ന് ദിലീപ് ബാഗുമായി ഇറങ്ങുന്നു സ്ഥലപരിചയമില്ലാതെ ചുറ്റും നോക്കി അയാൾ സുധാകരന്റെ അരികിലെത്തി. “ഇവിടത്തെ സബ് എൻജിനീയറാഫീസ് ഏതാണ്?”
“ആരാ? എന്താ കാര്യം?”
“ഞാൻ പുതിയ ഓവർസിയറാണ്”
സുധാകരൻ അത്ഭുതത്തോടെ അയാളെ നോക്കി. “നേരത്തെ ഓവർസിയറെന്നു പറഞ്ഞു വന്ന ആളിനെയാണ് അതാ ജീപ്പിൽ കൊണ്ടു പോകുന്നത്.”
ദിലീപ് ബസ്സിനു പിന്നിലായി നിൽക്കുന്ന ജീപ്പിലേയ്ക്ക് നോക്കുന്നു. അതിനുള്ളിൽ ഒരാളെ വിലങ്ങണിയിച്ച് ഇരുത്തിയിരിക്കുന്നു. സംശയം തോന്നിയ ദിലീപ് ഓടി അടുത്തു ചെന്നു. “ദേവൻ. അതെ അതു ദേവപ്രസാദ് തന്നെ.” ജീപ്പ് മുന്നോട്ട് പോകുന്നു.
എന്താണ് സംഭവിക്കുന്നതെന്നറിയാതെ സുധാകരൻ ചോദിച്ചു. “അയാളെ അറിയാമോ?”
ദിലീപ് ഒന്നു മൂളുക മാത്രം ചെയ്തു.
എക്‌സിനെ ഇപ്പോൾ ആധികാരികമായി തിരിച്ചറിഞ്ഞ സ്ഥിതിക്ക് എക്‌സ് സമം ദേവപ്രസാദ് എന്നെഴുതി ഈ അദ്ധ്യായം അവസാനിപ്പിക്കാം. ഒപ്പം ദേവനെക്കുറിച്ചുള്ള ദിലീപിന്റെ ഓർമ്മകളിലൂടെ ഒന്നു കടന്നു പോവുകയും ചെയ്യാം.
( തുടരും )
h title="തേൻ പ്ലാവിൻ കൊമ്പത്ത്" alt="തേൻ പ്ലാവിൻ കൊമ്പത്ത്" class="s" /><h2><span style="font-family: Arial, sans-serif; font-size: 16pt; whit" />എക്സ്’ എന്നൊരാള്‍:</span><strong> </strong><span style="font-family: A" />ഭാഗം -15: </span><strong>തേൻ പ്ലാവിൻ കൊമ്പത്ത്</strong></h2> <p>ദേവൻ തിരക്കിട്ട് വീട്ടിലേയ്ക്കു നടക്കുകയാണ". വഴിയിൽ വച്ച് അയാളെക്കണ്ട ദിലീപും ഒപ്പം കൂടി. “ദേവാ നില്ല്.”
ദേവൻ നിന്നില്ല. “ഞാൻ വീടുവരെ പോയിട്ടു വരാം. അളിയനും വാസന്തീം വന്നിട്ടുണ്ട്.”
ദിലീപ് വിടുന്ന മട്ടില്ല. “ഞാനും വരുന്നു.”
“എന്തിന്”
“ഒരു ചക്കപ്പഴം ഇരിപ്പുണ്ടെന്ന് നിന്റെ അമ്മ പറഞ്ഞു. വരിക്ക.”
“വാസന്തി അത് എപ്പഴേ ചാക്കിലാക്കിക്കാണും.”
“ആണോ? എന്നാലവൾക്ക് വായറുപെരുവും തീർച്ച.”
“എന്തോന്ന്?”
“അയ്യോ അതല്ല, എന്റെ കൊതിയുടെ കാര്യം പറഞ്ഞതാ. നീയൊന്നു പതുക്കെ നട. അളിയനവിടെ കുറെനേരം കാത്തിരിക്കട്ടെ. നിനക്കൊന്നും തരാനല്ലല്ലോ. വാരിക്കെട്ടിക്കൊണ്ടുപോകനല്ലേ? ആർത്തിപ്പണ്ടാരം.”
“എടാ എന്നാലും എന്റെ ഒരേയൊരു അളിയനല്ലേ.”
“ഇങ്ങനെ ഒരെണ്ണം മതിയല്ലോ. എന്തിനു കൂടുതൽ? പത്തെണ്ണത്തിന്റെ ഫലം ചെയ്യും.”
അവർ ദേവന്റെ വീട്ടിലെത്തിയപ്പോൾ അളിയൻ പ്രഭാകരൻ വരാന്തയിൽ ഇരിക്കുകയാണ്. സമീപത്തു തന്നെ വാസന്തിയും മകൾ ശ്രുതിയുമുണ്ട്. ദേവനെക്കണ്ട് ശ്രുതിമോൾ വിളിച്ചു പറഞ്ഞു. “ഇതാ മാമൻ വന്നു- ഈനാംപേച്ചി-”
വാസന്തി തടഞ്ഞു. “മോളേ, വേണ്ട”
“മോളിങ്ങു വന്നേ, ചോദിക്കട്ടെ” ദിലീപിനു സംശയം - “മോളെന്താ പറയാൻ വന്നത്?”
മോള് കാര്യം പറഞ്ഞു. “അമ്മ ദേവൻ മാമനെ ഈനാം പേച്ചി എന്നാ പറഞ്ഞത്.”
ദിലീപിന് അതു രസിച്ചു.“കൊള്ളാം നല്ല പേര്”
“നീ ബാക്കി കൂടെ കേള്.” -ദേവൻ.
“ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ടെന്നല്ലേ.” അതു പറഞ്ഞ് അളിയൻ ഉച്ചത്തിൽ ചിരിച്ചു.
ദിലീപിന് ആ ചിരി പിടിച്ചില്ല. “ഇപ്പം മൂന്നുമായി. ഈനാംപേച്ചി, മരപ്പെട്ടി, കാട്ടുമാക്കാൻ”
മൂന്നാമനായി ഉദ്ദേശിച്ചത് തന്റെ ഭർത്താവിനെയാണെന്നു മനസ്സിലായ വാസന്തി ദേഷ്യത്തിൽ തലവെട്ടിച്ചു. സാവിത്രി അകത്ത് നിന്ന് പാത്രത്തിൽ ചക്കപ്പഴവുമായി വന്നു. അതുകണ്ട് ദിലീപ് “ഓ ദൈവം കാത്തു. ചാക്കിലാക്കിയില്ല.”
ദേവൻ അളിയനോട് കുശലം ചോദിച്ചു. “അളിയൻ വന്നിട്ട് അധികനേരമായോ?”
“ഞങ്ങളിവിടെ വന്നപ്പോൾ വീടു പൂട്ടിയിരിക്കുന്നു. പിന്നെ ഒരു മണിക്കൂർ പുറത്തു നിന്നു. അതിനു ശേഷമാണ് അമ്മായി വന്നത്.”-പ്രഭാകരൻ.
“ഞങ്ങൾ സദ്മത്തിലായിരുന്നു.” -ദേവൻ.
“എന്തു സമ്മം?” പണവും സമയവും പാഴാക്കൻ ഓരോ മാർഗ്ഗങ്ങൾ.”-പ്രഭാകരൻ
ദിലീപ് ഇടയ്ക്കുകയറി. “അളിയനു കാര്യമറിയാം. ഇവര് പരമ്പരാഗതമായി പാഴാക്കൽ ഫാമിലിയാ. ഇവന്റെ അച്ഛനാണെങ്കിൽ മകളുടെ കല്ല്യാണം നടത്തി കുറേ പാഴാക്കി. ഇവനിപ്പം സേവനമെന്നും പറഞ്ഞ് പാഴാക്കുന്നു.”
പ്രഭാകരൻ അതൊന്നും ശ്രദ്ധിച്ചില്ല. “ഞാൻ കാര്യത്തിലേയ്ക്കു വരാം”
“ഞാനും വരാം” ദിലീപ് ചക്കപ്പഴത്തിനടുത്തേയ്ക്ക് വന്നു. ദേവൻ പ്രഭാകരന്റെ മുന്നിലേക്കു പാത്രം നീക്കി വച്ചു. “അളിയൻ കഴിക്ക്.” പ്രഭാകരൻ പാത്രത്തിൽ കൈവയ്ക്കുന്നതിനു മുമ്പ് വാസന്തി ഇടങ്കോലിട്ടു. “ചേട്ടന് ഇതുപോലുള്ള ലോക്കൽ ഫ്രൂട്ട്‌സ് ഒന്നും കഴിച്ചൂടാ. ആപ്പിളും ഗ്രേപ്‌സും മാത്രം കഴിച്ചാ മതീന്നാ ഡോക്ടർ പറഞ്ഞിരിക്കുന്നത്.”
“അതെന്താ മോളേ?” -സാവിത്രി.
“ഡയബറ്റിക്‌സ്” -വാസന്തി.
“ലോക്കൽ അല്ല, ഫോറിൻ ഡയബറ്റിക്‌സ്” -ദിലീപ്.
പഴം നിഷേധിച്ച നീരസത്തിൽ പ്രഭാകരന്റെ ശബ്ദം പരുക്കനായി. “കുടുംബസ്വത്തിൽ എല്ലാവർക്കും അവകാശമുണ്ട്.”
“അതുകൊണ്ടാണല്ലോ വാസന്തിക്കും എനിക്കും തരാനുള്ളത് നേരത്തേ തന്നത്.” -ദേവൻ.
“അതുമാത്രമല്ലല്ലോ സ്വത്ത്. ഈ വീടിന്റേയും പറമ്പിന്റേയും കാര്യമാണ് ഞാൻ പറഞ്ഞത്.” -പ്രഭാകരൻ.
“അത് അച്ഛനും അമ്മയും താമസിക്കുകയല്ലേ. ഇനി അടുത്ത ആഴ്ച അച്ഛൻ വരുകയല്ലേ. അപ്പോൾ സംസാരിക്കാം” - ദേവൻ
“ഞാൻ അമ്മാവനോടു ഇക്കാര്യം നേരത്തേ സംസാരിച്ചു. മറുപടിയും കിട്ടി.” -പ്രഭാകരൻ.
പ്രഭാകരൻ അമ്മാവനോട് സംസാരിച്ച രംഗം നമുക്കൊന്ന് റീവൈൻഡു ചെയ്തു കാണാം. എന്താ പറഞ്ഞതെന്നറിയാമല്ലോ.
കരിങ്കൽ ക്വാറിക്കു സമീപത്തു നിന്നാണ് ദേവന്റെ അച്ഛൻ കുറുപ്പും, പ്രഭാകരനും സംസാരിച്ചത്. പ്രഭാകരന്റെ ആവശ്യം കേട്ട് കുറുപ്പിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. “ഈ ക്വാറി ഉൾപ്പെടുന്ന ഭാഗം തന്നെ വേണമെന്നു നീ നിർബന്ധം പിടിച്ച് എഴുതി വാങ്ങിയതാ. എന്നിട്ടോ. നല്ലൊരു വരുമാനമാർഗ്ഗമായിരുന്ന അതു മുഴുവൻ നീ വിറ്റു തുലച്ചു. ഞങ്ങളോട് പറയാനുള്ള മര്യാദപോലും നീ കാണിച്ചില്ല. ഇനിയാ വീട്, അത് എനിക്കും അവൾക്കും വയസ്സുകാലത്ത് കേറിക്കിടാക്കാനുള്ളതാ. അതിലിപ്പോ കണ്ണുവയ്‌ക്കേണ്ട.”
“ഷെയർ മാർക്കറ്റിൽ ഇറക്കിയതുകൊണ്ടാ കുറെ പണം പോയത്. ഇതങ്ങനെയല്ല. പുതിയൊരു ബിസിനസ്സാണ്. രക്ഷപ്പെടുമെന്നുറപ്പാണ്.” -പ്രഭാകരൻ.
“നീ രക്ഷപ്പെടുന്നതിൽ എനിക്കു സന്തോഷമേയുള്ളൂ. സ്വന്തമായി അദ്ധ്വാനിച്ച് കുറെ കാശുണ്ടാക്ക്. അപ്പോ അതു വച്ച് ബിസിനസ് ചെയ്യാൻ ആരുടേയും അനുവാദം വേണ്ടല്ലോ?” -കുറുപ്പ്.
“അമ്മാവന് മകളുടെ ഭാവിയിൽ കുറേക്കൂടി താൽപ്പര്യമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു.” -പ്രഭാകരൻ.
“പ്രഭാകരാ, അവളുടെ ഭാവിയിൽ എനിക്കു താല്പര്യമുള്ളതുകൊണ്ടാണ് നിന്റെ മുമ്പിൽ നിന്നു ഞാൻ സംസാരിക്കുന്നത്. എന്നെപ്പോലെ നീയും ഒരു അച്ഛനാണ് അതു മറക്കരുത്. ഭാര്യയുടേയും മകളുടേയും ഭാവിയിൽ നിനക്കു താൽപര്യമുണ്ടായിരുന്നുവെങ്കിൽ ഇതും പറഞ്ഞ് നീയെന്റെ മുമ്പിൽ വരില്ലായിരുന്നു.” സംസാരം നിർത്തി കുറുപ്പ് തിരിഞ്ഞു നടന്നു.
ദേവന്റെ അച്ഛൻ പറയേണ്ടതു വ്യക്തമായിത്തന്നെ പറഞ്ഞുകഴിഞ്ഞു. ഇനി പ്രഭാകരന്റെ നീക്കം എന്താണെന്നാണ് അറിയേണ്ടത്. അതറിയാൻ അയാളുടെ ബാക്കി സംസാരം കൂടെ നമുക്ക് ശ്രദ്ധിക്കാം. പ്രഭാകരൻ ബോൾ ദേവന്റെ ഭാഗത്തേയ്ക്കടിച്ചു നോക്കി. “ഇക്കാര്യത്തിൽ ഇനി നിന്റെ മറുപടിയാണ് അറിയേണ്ടത്.”
ദേവൻ ബോൾ തിരിച്ചടിച്ചതേയുള്ളൂ. “എന്റെ മറുപടിക്ക് പ്രസക്തിയൊന്നുമില്ല. അച്ഛൻ വരട്ടെ.”
പ്രഭാകരൻ പിന്നെ സാവിത്രിയുടെ നേരെ തിരിഞ്ഞു. “അമ്മായി എന്തു പറയുന്നു.”
ആ വേല മനസ്സിലിരിക്കട്ടെ എന്ന മട്ടിൽ സാവിത്രി പറഞ്ഞു. “ഈ വീട്ടിൽ പെണ്ണുങ്ങൾ തീരുമാനമെടുക്കുന്ന ശീലമില്ല. അവന്റെ അച്ഛനും അവനും തീരുമാനിക്കട്ടെ.”
പ്രഭാകരൻ എഴുന്നേറ്റു. “എന്നാൽ എന്റെ തീരുമാനം പറയാം. രണ്ടിലൊന്നറിയുന്നതുവരെ വാസന്തിയും മോളും ഇവിടെ നിൽക്കട്ടെ.”
ദേവൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു. “അളിയാ ഇനി ഒരാഴ്ചത്തെ കാര്യമല്ലേയുള്ളൂ. അതുവരെ ഒന്ന് ക്ഷമിക്ക്.”
സാവിത്രിയും പറഞ്ഞു നോക്കി. “അവളിവിടെ നിൽക്കുന്നതിൽ ആർക്കും വിരോധമില്ല. പക്ഷേ അതൊരു രസക്കേടിന്റെ പേരിൽ വേണ്ട.”
പ്രഭാകരൻ ഉറപ്പിച്ചു തന്നെ. “ഞാൻ പറയാനുള്ളതു പറഞ്ഞു കഴിഞ്ഞു.”
“മോളേ നീ അവനോടൊന്നു പറ” -സാവിത്രി.
“അമ്മയ്ക്കറിയില്ല, അങ്ങോട്ടുപോയാൽ ചേട്ടന്റെ വീട്ടുകാർ എന്നെ കുത്തുവാക്കുകൾ കൊണ്ട് പൊതിയും.” -വാസന്തി.
“നീയും രണ്ട് കുത്ത് അങ്ങോട്ട് വച്ചു കൊടുക്കണം.” -ദിലീപ്.
“അവർ മൂന്നുനാലുപേരില്ലേ? ഞാനൊറ്റയ്ക്ക് എന്തു ചെയ്യും. എനിക്കു മതിയായി. ഇനി ഭാഗത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമായിട്ടേ ഞാൻ അവിടെ കാലെടുത്തു കുത്തൂ.” -വാസന്തി.
“അപ്പോ കൊണ്ടേ പോകൂന്ന് പ്രതിജ്ഞയെടുത്തു വന്നിരിക്കയാണ്.” -ദിലീപ്.
പ്രഭാകരൻ പുറത്തേയ്ക്ക് നടന്നു. ശ്രുതിമോൾ വിളിച്ചു പറഞ്ഞു “അമ്മേ എന്റെ കളർ ബോക്‌സ് അവിടെയാണ്.”
“നിന്റെ അച്ഛനോടു പറ. പിന്നെ എന്റെ മാലേം വളേം അവിടെയാണ്. അതും എടുക്കണം.” -വാസന്തി.
ശ്രുതിമോൾ പ്രഭാകരന്റെ പുറകെ പോയി കാര്യം പറഞ്ഞു. പക്ഷേ പ്രഭാകരൻ ദേഷ്യത്തിലായിരുന്നു. വേണമെങ്കിൽ എല്ലാം അവിടെ ചെന്ന് എടുത്തോളാൻ പറഞ്ഞു.
“ഓ പിന്നെ, ആ വീട്ടിൽ എന്റെ പട്ടി പോകും” -വാസന്തി.
“അളിയനെ അങ്ങനെ പറയണ്ടായിരുന്നു.” -ദിലീപ്.
വാസന്തി പുറത്തിറങ്ങി പ്രഭാകരനോടു വിളിച്ചു പറഞ്ഞു “പിന്നെ, നാളെ മോളെ സ്‌കൂളിൽ വിടാൻ വരുമ്പോൾ ഞാൻ ഗേറ്റു വരെ വരും. അപ്പോൾ എന്റെ മാലേം വളേം എടുത്ത് തന്നേയ്ക്കണം.” എന്നിട്ട് എല്ലാവരും കേൾക്കാനായി പറഞ്ഞു “അച്ഛൻ വരുമ്പോൾ എന്റെ മാലേം വളേം കണ്ടില്ലെങ്കി അച്ഛനാകെ വിഷമിക്കും. അതു കൊണ്ടാ.”
“ഇന്നത്തെ കാലത്ത് സ്വർണ്ണം ഇട്ട് പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലത്.” ദിലീപ്.
“അതിന് അത് സ്വർണ്ണമാണെന്നാരു പറഞ്ഞു?” -വാസന്തി.
ശ്രുതിമോൾ അകത്തുനിന്ന് ചക്കപ്പഴവുമായി വരുന്നു. ദിലീപ് അതിൽ നോട്ടമിട്ടു. “മോളൂ.. തേൻപ്ലാവിൻ കൊമ്പത്ത് എന്ന സിനിമ കണ്ടിട്ടുണ്ടോ?”
“ഇല്ല.”
“അതിങ്ങു കൊണ്ടുവാ. മാമൻ ആ കഥ പറഞ്ഞു തരാം.”
(തുടരും)
h title="സൈക്കോ തിയേറ്റർ" alt="സൈക്കോ തിയേറ്റർ" clas" /><h2><span style="font-family: Arial, sans-serif; f" />എക്സ്’ എന്നൊരാള്‍:</span><strong> </strong><span s" />ഭാഗം -16: </span><strong>സൈക്കോ തിയേറ്റർ</strong></h2> <p>നോവലായാൽ വായനക്കാരിൽ ഉദ്വോഗ" ജനിപ്പിക്കണം എന്നൊരു അഭിപ്രായം കേട്ടു. ഉദ്വോഗമങ്കിൽ ഉദ്വോഗം. നോവലിസ്റ്റിന് ഈ ഒരു ഉദ്യോഗമേ ഉള്ളൂ എന്നതിനാൽ രണ്ടു മൂന്നു ദിവസം ഉറക്കമൊഴിഞ്ഞ് ചില ഉദ്വോഗ സാമഗ്രികൾ കണ്ടെത്തി.
സെന്റർ ഫോർ മെന്റൽ ഹെൽത്ത് എന്നാണ് സ്ഥാപനത്തിന്റെ പേര്. പണ്ടാണെങ്കിൽ മനോരോഗ ചികിൽസാലയം എന്നു പറയും. ഇന്ന് രൂപവും ഭാവവും മാറിപ്പോയി. അതുകൊണ്ടാണ് പുതിയപേര്. അതിനുള്ളിൽ സൈക്കോതിയേറ്റർ എന്ന ബോർഡു കാണാം. ബോർഡിനു താഴെ വിസിറ്റേഴ്‌സിനുള്ള കസേരകളിലൊന്നിൽ ദിലീപ് ഇരിക്കുന്നു. ദേവപ്രസാദ് സൈക്കോ തിയേറ്ററിനകത്താണ്.
ദേവന് ഇന്നലെയാണ് ജാമ്യം കിട്ടിയത്. റിട്ട. ഹെഡ്മാസ്റ്റർ കരുണാകരൻ സാറാണ് തോമസ് വക്കീലിനെ ഏർപ്പാടാക്കിക്കൊടുത്തത്. ദേവൻ മനോരോഗിയാണെന്ന് സെയ്ന്റ് ആന്റണീസ് ആശുപത്രിയിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിച്ചതും, കേസിലെ പ്രധാന പ്രതിയായ മുകുന്ദൻ മറ്റൊരു കേസിൽ പിടിയിലായതും ജാമ്യം ലഭിക്കാൻ സഹായകമായി.
പ്രത്യേകരീതിയിൽ ക്രമീകരിച്ച ഒരു കസേരയിൽ ദേവപ്രസാദിനെ ഇരുത്തിയിരിക്കുന്നു. ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകളിൽ നിന്ന് ബയോഫീഡ്ബാക്ക് ഇൻസ്ട്രമെന്റിലേയ്ക്ക് വയറുകൾ ബന്ധിപ്പിച്ചിരിക്കുന്നു. അതൊക്കെ എന്താണെന്നോ? എല്ലാം അറിയണമെന്ന് നിർബന്ധം പിടിക്കരുത്. പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ കിടുവായ ചില ഉപകരണങ്ങളാണ് എന്നു മാത്രമറിഞ്ഞാൽ മതി. മുമ്പിൽ ഒരു വലിയ സ്‌ക്രീൻ. സ്‌ക്രീനിൽ ദേവന്റെ ഭൂതവുമായി ബന്ധമുള്ള ഫോട്ടോകളും വാർത്തകളും തെളിയുന്നു. ദേവന്റെ കുടുംബ ഫോട്ടോ, അഗതി മന്ദിരത്തിന്റെ ഉദ്ഘാടം, മെഡിക്കൽ ക്യാമ്പ്, റവന്യൂ ഡിപ്പാർട്ടുമെന്റിൽ ജോലി തട്ടിപ്പ് എന്ന വാർത്തയും ഫോട്ടോയും വന്ന പേപ്പർ കട്ടിംഗ്...
ഓരോന്നും കാണുമ്പോഴുള്ള ദേവന്റെ മെന്റൽ റിയാക്ഷൻ ഡോക്ടർമാർ ഉപകരണങ്ങളിൽ നിരീക്ഷിക്കുന്നു.
സ്‌ക്രീനിലെ ദൃശ്യങ്ങൾ നോക്കിയിരിക്കുന്ന ദേവന്റെ ഓർമ്മ സാവധാനം വർത്തമാനത്തിൽ നിന്നു ഭൂതത്തിലേക്ക് ചരിക്കുന്നു. അല്ലെങ്കിൽ വേണ്ട-ചരിയാതെ നേരെ കാര്യം പറയാം. ദേവന്റെ ഓർമ്മയിൽ പഴയ കാര്യങ്ങൾ ഓരോന്നായി തെളിഞ്ഞു വരാൻ തുടങ്ങി. ആ ഓർമ്മകളിലൂടെ നമുക്കും സഞ്ചരിക്കാം.
( തുടരും )
h title="ജീവിതം ഇരുളുന്നു" alt="ജീവിതം ഇരുളുന്നു" class" /><h2><span style="font-family: Arial, sans-serif; font-" />എക്സ്’ എന്നൊരാള്‍:</span><strong> </strong><span style" />ഭാഗം -17: </span><strong>ജീവിതം ഇരുളുന്നു</strong></h2> <p>ദേവൻ ഇപ്പോൾ കാറ്റാടിക്കുന്നിന് "റുവശത്തുള്ള ഒരു ഒഴിഞ്ഞ കെട്ടിടത്തിലാണ്. ജോലി തട്ടിപ്പ് കേസിൽ ദേവനെ പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് ദിലീപ് രഹസ്യമായി അവിടെ എത്തിച്ചതാണ്. ഒരു നാടക റിഹേഴ്‌സൽ ക്യാമ്പാണത്. 'രംഗകല' നാടക സംഘം. ദിലീപും നാടക സംഘത്തിലെ അംഗമായതിനാൽ താക്കോൽ ദിലീപിന്റെ പക്കൽ തന്നെയുണ്ടായിരുന്നു. ദേവനോട് പുറത്തിറങ്ങരുതെന്ന് നിർദ്ദേശിച്ച് ദിലീപ് പുറത്തുപോയിരിക്കുകയാണ്. കൂട്ടിലടച്ച പറവയെപ്പോലെ അസ്വസ്ഥനായി മുറിക്കുള്ളിൽ നടക്കുകയാണ് ദേവൻ. മുറിയിൽ നാടകത്തിന്റെ രംഗചിത്രങ്ങൾ, പൊട്ടിയ ഒരു മുഖക്കണ്ണാടി, നാടകത്തിന്റെ വേഷവിധാനങ്ങൾ തുടങ്ങിയവ.
ദിലീപ് തിരിച്ചു വന്നപ്പോൾ ഉച്ച കഴിഞ്ഞിരുന്നു. അകത്തു കയറി വാതിലടച്ചുകൊണ്ട് അയാൾ പറഞ്ഞു. 'മറ്റുള്ളവരുടെ കണ്ണിൽപ്പെടാതെയുള്ള ഈ പോക്കുവരവ് അത്ര എളുപ്പമല്ല. സദ്മത്തിലിരുന്ന നിന്റെ ഒരു ബാഗ് ഞാനിങ്ങെടുത്തു. ദാ - ഇതു കഴിക്കാൻ വാങ്ങിയതാണ്. എടുത്ത് കഴിക്ക്.'
ദേവൻ അക്ഷമയോടെ ചോദിച്ചു. 'അവിടെ എന്തൊക്കെയായി കാര്യങ്ങൾ? അതു പറ.'
'ആ സദാശിവൻ പോയും പാർട്ടികളും കിട്ടിയ അവസരം ശരിക്കു മുതലാക്കുന്നുണ്ട്. നിനക്കും സദ്മത്തിനുമെതിരെ പോസ്റ്ററും പ്രചാരണവുമായി നടക്കുകയാണവർ'
'ആ മുകുന്ദനെ കണ്ടോ?'
'അയാൾ മുങ്ങിയ ലക്ഷണമാണ്. പോലീസ് നിന്റെ വീട്ടിലും വന്നിരുന്നു.'
'എന്നിട്ട്?'
'നീ വിഷമിക്കരുത്. നിന്റെ അച്ഛനെ സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയിരിക്കുകയാണ്.'
'ങേ-എന്നാ വാ നമുക്ക് സ്റ്റേഷനിൽ പോയി എല്ലാം തുറന്നു പറയാം.'
'ദേവാ, അത് അബദ്ധമാകും. പ്രധാന പ്രതിയായ മുകുന്ദൻ മുങ്ങി. അടുത്ത പ്രതിയായ നിന്നെ കിട്ടിയാൽ അവർ വെറുതെ വിടില്ല.'
'വരുന്നതുപോലെ വരട്ടെ. അല്ലാതെ അച്ഛൻ അകത്തും, ഞാൻ പുറത്തും അതു വേണ്ട.'
'അച്ഛന്റെ കാര്യത്തിന് ഞാനിന്ന് വക്കീലിനെ കാണുന്നുണ്ട്. വക്കീല് പറയുന്നതുപോലെ നമുക്ക് ചെയ്യാം.'
'അറിഞ്ഞുകൊണ്ട് ഞാനോ അച്ഛനോ ഒരു തെറ്റും ചെയ്തിട്ടില്ല. പിന്നെയെന്തിനാ പേടിക്കുന്നത്.'
'എടാ, നാട്ടുകാർ ഏതാണ്ടൊക്കെ ആ സദാശിവന്റെ കൂടെയാണ്. അവരുടെ മുമ്പിൽ ഇപ്പോൾ നീയൊരു തട്ടിപ്പുകാരനാണ്. പിന്നെ പോലീസിന് പ്രതിയെയാണാവശ്യം. അല്ലാതെ നിന്റെ നിരപരാധിത്വമൊന്നും അവർ കേൾക്കില്ല. മാത്രമല്ല, നിന്നെ കിട്ടിയാലും അച്ഛനെ വിടുമെന്ന് ഉറപ്പൊന്നുമില്ലല്ലോ.'
'പിന്നെ ഞാനൊരു കള്ളനെപ്പോലെ ഇവിടെ ഒളിച്ചിരിക്കണോ?'
'ഇനി ഇവിടെ കഴിയുന്നതും ബുദ്ധിയല്ല. നിന്നെ മാത്രമല്ല. എന്നെയും എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. അതിനാൽ പിടിക്കപ്പെടാൻ സാദ്ധ്യത കൂടുതലാണ്. അതുകൊണ്ട് ഇന്നു രാത്രി നമുക്ക് മറ്റൊരു സ്ഥലത്തേയ്ക്ക് മാറാം. രണ്ടു ദിവസത്തിനകം കാര്യങ്ങൾ കലങ്ങിത്തെളിയും. അതുവരെ മതി.'
'അങ്ങനെയൊന്നും - '
'നീയൊന്നും പറയേണ്ട. ഇപ്പോൾ ഞാൻ പറയുന്നത് അനുസരിച്ചാമതി. എടുത്തുചാട്ടം കൊണ്ട് അപടകമല്ലാതെ ഒരു ഗുണവും ഉണ്ടാകില്ല. ഇനി ഞാൻ നിൽക്കുന്നില്ല. രാത്രി വരാം. പിന്നെ, ഡ്രെസ് മാറണമെന്നുണ്ടെങ്കിൽ അതായിരിക്കുന്ന ബാഗിൽ നാടകത്തിന്റെ ഡ്രെസ്സുകളാണ്. ആവശ്യമുള്ളതെടുത്തോ.'
ദിലീപ് തിരിച്ചുപോകാനായി വാതിൽ തുറക്കാൻ തുടങ്ങുന്നു. അപ്പോൾ പിന്നിൽ ദേവന്റെ ശബ്ദം. 'നീയാര്?.'
ദിലീപ് തിരിഞ്ഞു നോക്കിയപ്പോൾ ചോദ്യം തന്നോടല്ല. ദേവൻ മുഖക്കണ്ണാടിയുടെ മുമ്പിൽ നിന്ന് സ്വയം സംസാരിക്കുകയാണ്. പൊട്ടിയ കണ്ണാടിയിൽ പല മുഖങ്ങൾ. ആ പ്രതിരൂപങ്ങളോടാണ് ദേവന്റെ ചോദ്യം 'നീയാര്?.. ആദർശവാൻ, സത്യവാൻ, ജീവകാരുണ്യപ്രവർത്തകൻ,.. ഇവയൊക്കെയാണെന്ന് നീ അഹങ്കരിച്ചിരുന്നില്ലേ? ഇന്നു നീയാര്?.. തട്ടിപ്പുവീരൻ, കള്ളൻ, പോലീസിനെ പേടിച്ച് ഒളിച്ചു താമസിക്കുന്ന ഒരു കുറ്റവാളി. ഇന്നലെവരെ നാട്ടുകാരുടെ മുമ്പിൽ അന്തസ്സോടെ തലയുയർത്തി നടന്നിരുന്ന നിന്നെ നോക്കി ഇനി നാട്ടുകാർ കാർക്കിച്ചു തുപ്പും. ഒരു ദേവപ്രസാദ്! പ്ഫൂ!, അച്ഛൻ കസ്റ്റഡിയിൽ, മകൻ ഒളിവിൽ…' ദേവൻ പരിസരബോധമില്ലാതെ പൊട്ടിച്ചിരിക്കുന്നു.
ദിലീപ് ദേവന്റെ അരികിലെത്തി ആശ്വസിപ്പിച്ചു. 'ദേവാ, നീയിപ്പോൾ കൂടുതലൊന്നും ആലോചിക്കേണ്ട. ഞാനില്ലേ നിന്റെ കൂടെ എല്ലാം ശരിയാവും അതുവരെ നീ പിടിച്ചുനിന്നേ പറ്റൂ.'
അയാൾ ദേവനെ ബഞ്ചിലിരുത്തി, ഭക്ഷണമെടുത്തു കൊടുക്കുന്നു. മനസ്സ് നിയന്ത്രണത്തിലല്ലാത്ത ദേവനെ ദിലീപ് ആശങ്കയോടെ നോക്കിയിരിക്കുന്നു. ദേവൻ മൗനം പൂണ്ട് ഭക്ഷണം കഴിക്കുന്നു.
പറഞ്ഞത് പ്രകാരം അന്നു രാത്രി ദിലീപ് കാറുമായി വന്നു. റിഹേഴ്‌സൽ ക്യാമ്പിൽ നിന്നും ദേവനെ വിളിച്ച് കാറിൽ കയറ്റി. ദേവൻ രണ്ടു ബാഗുകളും കൈയിലെടുത്തു. കാർ മുന്നോട്ട് നീങ്ങി. എങ്ങോട്ടാണ് പോകേണ്ടതെന്ന് ഡ്രൈവർ ചോദിച്ചു. 'കൊട്ടാരംകാട്' എന്ന് ദിലീപ് സ്ഥലപ്പേരു പറഞ്ഞു.
അപ്പോൾ ദേവൻ തിരുത്തി. 'അല്ല ആദ്യം പോലീസ് സ്റ്റേഷനിൽ പോണം.'
ദിലീപ് ദേവന്റെ തോളിൽ പിടിച്ചു. 'വേണ്ട ദേവാ'
ദേവൻ നിയന്ത്രണം വിട്ട്- 'എനിക്ക് അച്ഛനെ കാണണം. കണ്ടേ പറ്റൂ.'
പിന്നെ ദിലീപ് എതിർത്തില്ല. 'ശരി, ശരി'.
ദേവൻ പറഞ്ഞതുപോലെ കാർ പോലീസ് സ്റ്റേഷനിലേക്കു തിരിഞ്ഞു, സ്റ്റേഷനു കുറച്ചകലെ കാർ നിർത്തി ദിലീപ് ഇറങ്ങി. 'ഞാൻ പോയി നോക്കീട്ട് വരാം.'
ദിലീപ് സ്റ്റേഷനിൽ പോയി അന്വേഷിച്ച് തിരിച്ചു വന്നു. ദേവൻ ആകാംക്ഷയോടെ -’എന്തായി ?'
'അച്ഛനിവിടെയില്ല. തലക്കറക്കം വന്ന് ആശുപത്രിയിൽ കൊണ്ടുപോയെന്ന്. പേടിക്കാനൊന്നുമില്ല. നമുക്കങ്ങോട്ടുപോകാം. ജനറൽ ആശുപത്രിയിൽ' .
കാർ ഹോസ്പിറ്റലിലേക്കു തിരിച്ചു.
ചെക്ക് പോസ്റ്റിനു സമീപം ട്രാഫിക്ക് ബ്ലോക്ക്. വാഹനങ്ങൾ മുന്നോട്ടു പോകാനാകാതെ നിൽക്കുന്നു. എതിർദിശയിലേയ്ക്കുള്ള വാഹനങ്ങൾ മാത്രം സാവധാനം കടന്നു പോകുന്നു.
അക്കൂട്ടത്തിൽ ഒരു ആംബുലൻസ്. അതിന്റെ വശത്തായി ആദരാഞ്ജലികളും ഫോട്ടോയും പതിച്ചിരിക്കുന്നു. ആ ഫോട്ടോ കണ്ട് ദിലീപ് ഞെട്ടി. ദേവന്റെ അച്ഛൻ ! ദേവനെ നോക്കിയപ്പോൾ അയാൾ കണ്ണടച്ചിരിക്കുകയാണ്. വിളിക്കാൻ തുടങ്ങിയെങ്കിലും ഇപ്പോൾ അറിയിക്കാതിരിക്കുന്നതാണ് നല്ലതെന്നു തോന്നി വിളിച്ചില്ല. പക്ഷേ വിളിക്കാതെ തന്നെ ദേവൻ കണ്ണു തുറന്നു. കാറിന്റെ സൈഡ് മിററിൽ ആംബുലൻസും അതിൽ പതിച്ചിരിക്കുന്ന ഫോട്ടോയും കാണുന്നു. സംശയിച്ച് ദേവൻ പുറത്തേയ്ക്ക് തലയിട്ട് നോക്കി. അപ്പോൾ അച്ഛന്റെ ഫോട്ടോ വ്യക്തമായികണ്ടു. അത് അയാൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പാവം തളർന്ന് ദിലീപിന്റെ മടിയിലേക്ക് മറിഞ്ഞു. ദിലീപിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു.
വാഹനങ്ങൾ മുന്നോട്ട് ഇഴഞ്ഞു നീങ്ങി. ദിലീപിന്റെ മടിയിൽ കിടന്ന് ദേവൻ പരസ്പര ബന്ധമില്ലാതെ പലതും പുലമ്പുന്നു. കാർ ഏതെങ്കിലും ആശുപത്രിയിലേക്കു തിരിച്ചുവിടാൻ ദിലീപ് ഡ്രൈവറോടു പറഞ്ഞു.
കാർ വാളശേരി സെയ്ന്റ് ആന്റണീസ് ഹോസ്പിറ്റലിൽ എത്തി. അപ്പോഴേയ്ക്കും ദേവൻ അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ ദേവനെ കിടത്തി. ഡോക്ടർ വന്ന് പരിശോധിച്ച് ഒരു ഇൻജക്ഷൻ കൊടുത്തപ്പോൾ ദേവൻ കണ്ണു തുറന്നു.
ഡോക്ടർ ദിലീപിനെ തന്റെ മുറിയിലേയ്ക്കു വിളിച്ചു. അവിടെ വച്ച് ദിലീപിനോട് ഡോക്ടർ രോഗവിവരം പറഞ്ഞു. 'അയാളുടെ മാനസിക നില തകരാറിലാണ്. അഡ്മിറ്റ് ചെയ്യേണ്ടി വരും. പഴയ കാര്യങ്ങളൊന്നും അയാളുടെ ഓർമ്മയിൽ വരുന്നില്ല.'
'അതെന്താ സാർ, അങ്ങനെ?'
'അപ്രതീക്ഷിതമായി മാനസികാഘാതം ഏൽക്കുമ്പോഴാണ് സാധാരണ ഇങ്ങനെയുണ്ടാകുന്നത്. ഇയാൾക്ക് അങ്ങനെയെന്തെങ്കിലും-'
'ശരിയാണ് സാർ, അയാൾക്ക് താങ്ങാൻ കഴിയാത്ത ചില സംഭവങ്ങൾ ഉണ്ടായി.'
'അമിതമായി ആത്മാർത്ഥതയും സത്യസന്ധതയും കാണിക്കുന്ന വ്യക്തികൾ പെട്ടെന്ന് ഈ അവസ്ഥയിലെത്തും. അവരുടെ ആത്മാർത്ഥതയെ സമൂഹം അംഗീകരിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന ആങ്‌സൈറ്റി ന്യൂറോസിസ്. അത് കൺട്രോൾ ചെയ്യാനാകാതെ വരുമ്പോൾ ഒരു തരം മാനിയ ആയി മാറുന്നു. വീണ്ടും ഷോക്കിംഗ് ഇൻസിഡെന്റ്‌സ് ഉണ്ടാവുകയാണെങ്കിൽ അത് ബൈപോളർ ഡിസോഡർ ആയി മാറും.'
കാഷ്വാലിറ്റിയിൽ നിന്ന് നേഴ്‌സ് ഓടി വന്നു. 'സാർ ആ പേഷ്യന്റിനെ കാണുന്നില്ല.'
'കാണുന്നില്ലേ? അവിടെയൊക്കെ നോക്ക്.'
'വാർഡു മുഴുവൻ നോക്കി അവിടെയെങ്ങുമില്ല.'
'അയാളെ പുറത്തുപോകാൻ അനുവദിക്കരുത്. ഹീ ഈസ് നോട്ട് എ നോർമൽ പേഴ്‌സൺ.' എല്ലാവരും ദേവനെ ആശുപത്രി മുഴുവൻ അന്വേഷിച്ചു. പക്ഷേ അവർക്ക് അയാളെ അവിടെങ്ങും കണ്ടെത്താനായില്ല
( തുടരും
h title="തിരിച്ചറിവിന്റെ വെളിച്ചം" alt="തിരിച്ചറിവിന്റെ വെളിച്ചം" class="system" /><h2><span style="font-family: Arial, sans-serif; font-size: 16pt; white-space: pre-wra" />എക്സ്’ എന്നൊരാള്‍:</span><strong> </strong><span style="font-family: Arial, sans-serif" />ഭാഗം -18: </span><strong>തിരിച്ചറിവിന്റെ വെളിച്ചം</strong></h2> <p>വാളശേരി സെയിന്റ് ആന്റണീസ് ഹോസ്പിറ്റലിൽ നിന്ന് മുങ്ങിയ മ"ോരോഗിയായ ദേവൻ സുരക്ഷിതമായി കാണുമ്പ്രത്തെത്തിച്ചേർന്നുവെങ്കിലും ഇതുവരെ അയാൾക്ക് ചികിത്സ ലഭിക്കാൻ അവസരമുണ്ടായില്ല. ഇപ്പോൾ ദിലീപ് അയാളെ തിരിച്ചറിഞ്ഞ് ചികിത്സാലയത്തിലെത്തിച്ചിരിക്കുകയാണ്.
സെന്റർ ഫോർ മെന്റൽ ഹെൽത്തിൽ ദേവനെ അഡ്മിറ്റ് ചെയ്തിട്ട് ഒരുമാസം കഴിയുന്നു. ഇപ്പോൾ വലിയ മാറ്റമുണ്ട്. പഴയതൊക്കെ ഓർത്തെടുക്കാൻ അയാൾക്ക് കഴിയുന്നുണ്ട്.
ദേവൻ കട്ടിലിൽ കണ്ണടച്ചു കിടക്കുന്നു. ദിലീപ് പുറത്തു നിന്ന് ഫ്‌ളാസ്‌ക്കുമായി വരുന്നു. ദേവനെ വിളിച്ച് ഫ്‌ളാസ്‌കിൽ നിന്ന് ചായ പകർന്നു നൽകുന്നു. അതിനിടയിൽ ദിലീപ് പറഞ്ഞു. “നാളെ ഡിസ്ചാർജ്ജ് ചെയ്യുമെന്നാ ഡോക്ടറു പറഞ്ഞത്.”
“ആണോ? സമാധാനമായി. എന്നാ നീയിനി നിൽക്കണമെന്നില്ല. പോയിട്ടു നാളെ വന്നാ മതി.”
“നാളെയല്ല. ഞാൻ പോയിട്ടു വൈകുന്നേരം വരാം.”
“വേണമെന്നില്ല. എനിക്കിപ്പോ ഒരു കുഴപ്പവുമില്ല. പഴയതൊക്കെ ഓർമ്മ വരുന്നുണ്ട്.”
“അതിന്റെ കൂടെ പുതിയതൊന്നും മറന്നില്ലല്ലോ അല്ലേ-” ദിലീപ് തമാശരൂപത്തിൽ ചോദിച്ചതുകേട്ട് ദേവൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
“ഇല്ല, കാറ്റാടിക്കുന്നുമുതൽ കാണുമ്പ്രം വരെ എല്ലാ വ്യക്തമായി ഓർക്കാൻ കഴിയുന്നുണ്ട്. പോരേ?”
“മതി. അതു മതി. ങാ- ബസിനു സമയമായി. ഞാനിറങ്ങുന്നു.”
ദിലീപ് പോയിക്കഴിഞ്ഞപ്പോൾ ദേവൻ ഒരു വാരിക മറിച്ചു നോക്കിക്കൊണ്ടു കട്ടിലിൽ കിടന്നു. വാതിലിൽ ആരോ തട്ടുന്നു.
“യെസ്-”
മഹേശൻ വാതിൽ തുറന്ന് പ്രവേശിക്കുന്നു. ദേവൻ കട്ടിലിൽ എണീറ്റിരുന്നു.
“വേണ്ട കിടന്നോളൂ.”
“അസുഖമൊക്കെ മാറി നാളെ പോകാമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. സാറിരിക്ക്”
മഹേശൻ കസേരയിലിരുന്നു. “ഇവിടെ നിന്ന് നേരെ നാട്ടിലേക്കായിരിക്കും അല്ലേ.”
“ഒന്നും തീരുമാനിച്ചില്ല. ദിലീപാണ് ഇപ്പോൾ എന്റെ സ്‌പോൺസർ.”
മഹേശൻ ശബ്ദം താഴ്ത്തി- “ഈ അവസരത്തിൽ പറയാമോ എന്നെനിക്കറിയില്ല. മറ്റൊരു കാര്യം കൂടി എനിക്ക് മിസ്റ്റർ ദേവപ്രസാദിനോടു പറയാനുണ്ട്.”
“അതിനെന്താ പറയണം സാർ”
“രജനിയുടെ കാര്യമാണ്. പല വിവാഹാലോചനകളും വന്നെങ്കിലും അവൾ ഒന്നിനും സമ്മതിക്കാതെ നിൽക്കുകയായിരുന്നു. ആ ബിനോയിയുമായുള്ള ഇഷ്യൂ കൊണ്ടാണോ എന്നെനിക്കറിയില്ല. പുരുഷന്മാരോട് അകാരണമായ ഒരു വെറുപ്പ് അവളുടെ മനസ്സിലുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. എന്നാൽ ദേവനെ പരിചയപ്പെട്ടതുമുതൽ അവളുടെ മനസ്ഥിതിക്ക് മാറ്റമുണ്ടായതായി തോന്നുന്നു. ദേവന് അവളുടെ മനസ്സിൽ പ്രത്യേകമായൊരു സ്ഥാനമുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മാതാപിതാക്കളെ സംബന്ധിച്ച് ഒരേ ഒരു മകളുടെ വിവാഹം ഏറ്റവും വലിയ സ്വപ്നമാണെന്ന് അറിയാമല്ലോ. അതിനാൽ എത്രയും വേഗം അവളുടെ ഇഷ്ടം - അല്ല ഞങ്ങളുടെ ഇഷ്ടം ദേവപ്രസാദിനെ അറിയിക്കണമെന്ന് തോന്നി. സാവധാനം വീട്ടിലൊക്കെ ആലോചിച്ച് ഒരു മറുപടി പറഞ്ഞാ മതി.”
അതിനു മറുപടി പറയാതെ ദേവൻ ചോദിച്ചു. “രജനി ടീച്ചർ സ്‌കൂളിൽ പോയോ?.”
“അവൾ ഇവിടെ വന്നിട്ടുണ്ട്. ഇയാളെ ഫെയ്‌സ് ചെയ്യാൻ വയ്യെന്നു പറഞ്ഞ് പുറത്ത് ഇരിക്കുകയാണ് . ഞാൻ വിളിക്കാം.”
“വേണ്ട. സാറിവിടെ ഇരിക്ക്. ഞാൻ തന്നെ വിളിക്കാം.”
ദേവൻ പുറത്തിറങ്ങിനോക്കി. ഇടനാഴിയിൽ അങ്ങേയറ്റത്ത് രജനി പുറത്തേക്ക് നോക്കി നിൽക്കുന്നു.
ദേവൻ അടുത്തു പോയി വിളിച്ചു. “ടീച്ചറേ”
രജനി തിരിഞ്ഞു നോക്കിയെങ്കിലും ദേവനെ കണ്ട് തല കുനിച്ചു നിന്നു.
ദേവനും ടീച്ചർക്കു മുഖം കൊടുക്കാതെ പറഞ്ഞു. “അച്ഛൻ എന്നോടു ടീച്ചറുടെ വിവാഹക്കാര്യം പറഞ്ഞു… ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും ലോകപരിചയവുമുള്ള ആളാണ് ടീച്ചർ എന്നെനിക്കറിയാം. അതുകൊണ്ടു തന്നെ എന്റെ മറുപടി അച്ഛനോടു പറയുന്നതിനേക്കാൾ ടീച്ചറിനോടു പറയുന്നതാണ് നല്ലതെന്ന് തോന്നി. ടീച്ചറെപ്പോലെ തന്നെ ജീവിതത്തെക്കുറിച്ച് എനിക്കും വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. എന്റെ ജീവിതത്തിൽ ഒരു വിവാഹം ഉണ്ടാകില്ല. അതിനേക്കാളൊക്കെ വലിയ ലക്ഷ്യമാണ് എനിക്കുള്ളത്. ഈ സമൂഹത്തിനുവേണ്ടി ജീവിതം സമർപ്പിക്കുക എന്നതാണെന്റെ ആഗ്രഹം...”
രജനി മുഖമുയർത്തി “ആ ലക്ഷ്യത്തിലേക്ക് ഒരാൾ കൂടി കൂട്ടുണ്ടാവുന്നത് നല്ലതല്ലേ?”
ഒന്നാലോചിച്ച ശേഷം ദേവൻ തന്റെ മനസ്സിന്റെ ഉള്ളറ തുറന്നു. “കാറ്റാടിക്കുന്ന് എന്ന എന്റെ ഗ്രാമത്തിൽ പാർവ്വതി എന്നൊരു പെൺകുട്ടിയുണ്ട്. അമ്മയില്ലാത്ത, സാമ്പത്തിക സുരക്ഷിതത്വമില്ലാത്ത ഒരു പെൺകുട്ടി. ജാതകദോഷത്താൽ അവളുടെ വിവാഹം നടക്കുമോ എന്നു പോലും ഉറപ്പില്ല. ഞാനവളെ കല്ല്യാണം കഴിക്കണമെന്ന് സ്വയം വിളിച്ചു പറഞ്ഞു നടക്കുന്ന ഒരു പാവം. അവളോടും ഞാനിതു തന്നെ പറഞ്ഞു. എന്റെ ജീവിതത്തിൽ വിവാഹം എന്നൊന്നില്ല.”
പിന്നെ രജനി മൗനം പാലിക്കുന്നു. അതു കണ്ട് കുറ്റബോധത്തോടെ ദേവൻ പറഞ്ഞു. “ഞാൻ ടീച്ചറുടെ മനസ്സ് വേദനിപ്പിച്ചെങ്കിൽ ദയവായി ക്ഷമിക്കുക.”
“ഏയ് ഏതു ജീവിത സാഹചര്യവുമായും പൊരുത്തപ്പെടാൻ ഞാൻ ശീലിച്ചിട്ടുണ്ട്. പക്ഷേ ഞാനിപ്പോൾ ഓർത്തത് ആ പെൺകുട്ടിയുടെ കാര്യമാണ്. ഒരർത്ഥത്തിൽ, അനാഥയായ, ജീവിതം വഴിമുട്ടിയ, മറ്റൊരു വിവാഹം നടക്കാൻ സാദ്ധ്യതയില്ലാത്ത ഒരു പെണ്ണിന് ജീവിതം നൽകുക എന്നതും സാമൂഹ്യസേവനത്തിന്റെ ഭാഗമല്ലേ? ആ പാവത്തിനെ ഇനിയും വേദനിപ്പിക്കരുത്. സമൂഹത്തെ സേവിക്കാനിറങ്ങുന്ന ആൾ ആദ്യം സ്വന്തം ജീവിതം കൊണ്ടാണ് മറ്റുള്ളവർക്ക് മാതൃക കാട്ടേണ്ടത്. അല്ലേ?”
ദേവൻ ഉത്തരമില്ലാതെ നിൽക്കുമ്പോൾ ടീച്ചർ നടന്നകലുന്നു.
( തുടരും
h title="മടക്കം" alt="മടക്ക" class="system-pagebr" /><h2><span style=" />എക്സ്’ എന്നൊരാള്‍" ഭാഗം -19: മടക്കം
കാറ്റാടിക്കുന്നിൽ കാറ്റാടിയന്ത്രങ്ങൾ സാവധാനം കറങ്ങിക്കൊണ്ടിരിക്കുന്നു. ദേവൻ ഇന്ന് കാറ്റാടിക്കുന്നിൽ തിരിച്ചെത്തിയതേയുള്ളൂ. ബസ്സ് സ്റ്റേഷനിൽ നിന്നും ദിലീപും ദേവനും ദിലീപിന്റെ സകൂട്ടറിൽ വീട്ടിലേക്ക് പോകുകയാണ്.
'ഇവിടമാകെ മാറിപ്പോയല്ലോ.' ഇരുവശവും ശ്രദ്ധിച്ചുകൊണ്ട് ദേവൻ പറഞ്ഞു.
'ഈ കാറ്റാടി യന്ത്രങ്ങൾ കേന്ദ്രസർക്കാരിന്റെ പുതിയ സ്‌കീമിൽ വന്നതാണ്.' പഴയ ജ്യോതിഷാലയം കണ്ട് ദേവൻ പറഞ്ഞു: 'നിർത്ത്'.
സ്‌കൂട്ടർ നിന്നു. ജ്യോതിഷാലയം അടച്ചിട്ടിരിക്കുന്നു. ബോർഡ് ആണിയിളകി തൂങ്ങിക്കിടക്കുന്നു.
'ആശാൻ ?' 'ആശാൻ മരിച്ചു. എന്നത്തേയും പോലെ ഒന്നു വീണതാ. പിന്നെ എണീറ്റില്ല.'
അവിടെ നിന്ന് അവർ പോയത് ദിലീപിന്റെ വീട്ടിലേയ്ക്കാണ്. സ്‌കൂട്ടർ മുറ്റത്തുവച്ച് അവർ വരാന്തയിൽ ഇരുന്നു. അടുക്കളയിൽ നിന്നിറങ്ങിവന്ന പാർവ്വതി അപ്രതീക്ഷിതമായി ദേവനെ കാണുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു. 'ദേവേട്ടൻ'
'പാർവ്വതി ഇവിടെയാണോ?'
ദേവന്റെ ചോദ്യം കേട്ട് ദിലീപ് പറഞ്ഞു. 'അതൊക്കെ പറയാം. പാറൂ നീ ചായയെടുക്ക്.'
'പാറൂ,ആശാന്റെ കാര്യം ഞാനിപ്പോഴാ അറിഞ്ഞത്.' കുറ്റബോധത്തോടെ ദേവൻ പറഞ്ഞു.
'അറിയിക്കാൻ ദേവേട്ടനെ പലയിടത്തും അന്വേഷിച്ചു . ഒരു വിവരവും കിട്ടിയില്ല.'
ദിലീപ് വീണ്ടും പറഞ്ഞു. 'കഥകളൊക്കെ പിന്നെ. നീ കുടിക്കാനെന്തെങ്കിലുമെടുക്ക്.'
പാർവ്വതി അകത്തേക്കുപോയിക്കഴിഞ്ഞപ്പോൾ ദിലീപ് സാവധാനം പറഞ്ഞു തുടങ്ങി. 'ആശാന്റെ മരണശേഷം ജീവിതം വഴിമുട്ടിയ അവളെ സഹായിക്കുന്നതിനെക്കാളുപരി ഉപദ്രവിക്കാനായിരുന്നു നാട്ടുകാർക്ക് താൽപര്യം. ആ പ്രേമന്റേയും സംഘത്തിന്റേയും ശല്യം സഹിക്കാനാവാതെ ആത്മഹത്യയ്ക്ക് ഒരുങ്ങിയതായിരുന്നു അവൾ. അപ്പോഴാണ് ഞാനവളെ എന്റെ ജീവിതത്തിലേയ്ക്കു കൂട്ടിക്കൊണ്ടു വന്നത്. ആഘോഷമായിട്ടൊന്നുമില്ലായിരുന്നു. ഒരു താലിച്ചരട് അവളുടെ കഴുത്തിൽ കെട്ടി, അത്ര തന്നെ.'
സന്തോഷത്താൽ ദേവന്റെ കണ്ണുകൾ നിറഞ്ഞു. അയാൾ ദിലീപിന്റെ കൈകൾ ചേർത്തു പിടിച്ചു. 'നന്നായി, നീ ചെയ്തത് ഒരു പുണ്യകർമ്മമാണ്. ആ അവസരത്തിൽ നിനക്കു മാത്രം ചെയ്യാൻ കഴിയുന്ന ഒരു പുണ്യകർമ്മം.'
ദിലീപും ദേവനും ഇടറോഡിലൂടെ നടക്കുകയാണ്. ദേവൻ ഒരു തോൾ സഞ്ചി തൂക്കിയിട്ടുണ്ട്. സദ്മത്തിലേയ്ക്കും ദേവന്റെ വീട്ടിലേയ്ക്കും നീളുന്ന റോഡാണത്.
'നമ്മുടെ അഗതി മന്ദിരത്തിന്റെ കാര്യം നീയൊന്നും പറഞ്ഞില്ല.'
'നിന്റെ ജോലിക്കായി ലോണെടുത്തപ്പോൾ ആ സ്ഥലമല്ലേ ജാമ്യമായി നൽകിയിരുന്നത്? എടുത്ത പണം തിരിച്ചടയ്ക്കാതെ വന്നപ്പോൾ ബാങ്കുകാർ ആ സ്ഥലം ജപ്തി ചെയ്തു.'
'എന്നിട്ട്?'
'ലേലത്തിൽ പിടച്ചയാൾ അവിടെ പണി തുടങ്ങി. അതാ കണ്ടില്ലേ?' കുറച്ചകലെ അഗതി മന്ദിരത്തിനു മുമ്പിൽ ജെ.സി.ബിയും പണിക്കാരും. അവർ മന്ദിരം പൊളിച്ചു മാറ്റുകയാണ്. ദേവൻ വേദനയോടെ അതു നോക്കി നിന്നു. പിന്നെ കണ്ണുകൾ തുടച്ചുകൊണ്ട് ചോദിച്ചു. 'ഇവിടത്തെ അന്തേവാസികൾ… നമ്മുടെ അമ്മമാർ-'
'നിത്യച്ചെലവുകൾക്കു ബുദ്ധിമുട്ടായപ്പോൾ ഓരോരുത്തരായി പിരിഞ്ഞു പോയി. ഞാനൊറ്റയ്ക്ക് എന്തു ചെയ്യാൻ-'
പിന്നീടൊന്നും ചോദിക്കണമെന്ന് ദേവനു തോന്നിയില്ല.
ദേവന്റെ വീടിനു സമീപമെത്തിയപ്പോൾ ദിലീപ് ചോദിച്ചു 'നീ നിന്റെ വീട്ടിൽ കയറുകയല്ലേ? ഞാനങ്ങോട്ടേയ്ക്കില്ല.'
'അതെന്താ ?'
'അവിടെ നിന്റെ അനിയത്തി വാസന്തിയും അളിയനുമാണ് ഇപ്പോൾ ഭരണം. നിന്റെ അച്ഛന്റെ മരണശേഷം വീടും സ്ഥലവും അവരുടെ പേരിലാക്കി.'
'അമ്മ സമ്മതിച്ചോ?'
'പാവം ഒറ്റയ്‌ക്കെന്തു ചെയ്യാൻ? പറഞ്ഞടത്തൊക്കെ ഒപ്പിട്ടു കാണും. അതും പോരാഞ്ഞ് അച്ഛന്റെ പേരിലുള്ള ഇൻഷ്വറൻസ് തുകയും നിന്റെ അനിയത്തി വാങ്ങിയെടുത്തു എന്നാ പറയുന്നത്. അതെല്ലാം പോട്ടെ നിന്റെ അമ്മേടെ കാര്യം വല്ല്യ കഷ്ടത്തിലാന്നാ കേൾക്കുന്നത്.'
വീട് ഇപ്പോൾ പുതുക്കിപ്പണിഞ്ഞിരിക്കുന്നു. മുമ്പിൽ പൂന്തോട്ടമൊക്കെയുണ്ട്. ദേവന്റ അമ്മ പൂന്തോട്ടത്തിൽ കളകൾ പറിച്ചു കളയുന്നു. ഇടയ്ക്ക് വയ്യാതെ തറയിൽ ഇരിക്കുന്നുമുണ്ട്. അതു കണ്ടുകൊണ്ടാണ് ദേവൻ ഗേറ്റുകടന്നു വരുന്നത്.
'അമ്മാ'
ദേവനെ തിരിച്ചറിഞ്ഞ് അമ്മയുടെ കണ്ണുകൾ ഒന്ന് തിളങ്ങി. പിന്നെ ഇതികർത്തവ്യതാമൂഢയായി 'എന്റെ മോൻ എന്റെ മോൻ' എന്നു മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നു. ദേവൻ അമ്മയെ പിടിച്ചെഴുന്നേൽപ്പി ച്ചു, അപ്പോഴാണ് അവർക്ക് സ്ഥലകാലബോധം തിരിച്ചുകിട്ടിയത്.
'മോനേ നീ ഇതുവരെ എവിടെയായിരുന്നെടാ.'
'അതൊക്കെ പറയാം. അമ്മയ്ക്കു സുഖമാണോ.'
'എന്തു സുഖം. ഞാൻ ഒറ്റയ്ക്കായില്ലേ.'
ദേവൻ തന്റെ വീടിന്റേയും പരിസരത്തിന്റേയും മാറ്റം ശ്രദ്ധിച്ചു.
'ങാ... നീ വാ' അമ്മ ദേവനേയും കൂട്ടി അകത്തേയ്ക്കു നടന്നു. അതിനിടയിൽ വാസന്തിയെ വിളിക്കുകയും ചെയ്തു.
'അമ്മാ ആ പണി കഴിഞ്ഞെങ്കിൽ തുണി അലക്കാൻ കിടപ്പുണ്ട് കേട്ടോ' എന്നായിരുന്നു വാസന്തിയുടെ പ്രതികരണം.
വാസന്തി സ്വീകരണ മുറിയിൽ ടി.വിക്കു മുമ്പിലിരിക്കുകയാണ്. 'ഇതാരാ വന്നിരിക്കുന്നതെന്നു നോക്ക്' അകത്തേയ്ക്കു വന്ന അമ്മ വാസന്തിയോടു പറഞ്ഞു. വാസന്തി ദേവനെക്കണ്ടെങ്കിലും മുഖത്ത് വലിയ സന്തോഷമൊന്നുമില്ല. 'ഓ ചേട്ടനോ'
അകത്ത് വിലകൂടിയ സോഫയും മറ്റും നിരത്തിയിട്ടുണ്ട്.
'മോനേ, നീ ബാഗ് മുറിയിൽ കൊണ്ടു വച്ച് വേഷം മാറ്'
പക്ഷേ ദേവന് ഒരു അന്യവീട്ടിൽ നിൽക്കുന്ന പ്രതീതിയാണ് അപ്പോഴുണ്ടായത്.
'അമ്മാ ഞാൻ നിൽക്കുന്നില്ല. എനിക്കു പോണം.'
'പോവാനോ?എങ്ങോട്ട്?'
അമ്മയുടെ ചോദ്യത്തന് ദേവൻ മറുപടി പറയുന്നതിന് മുമ്പ് വാസന്തി പറഞ്ഞു. 'ചേട്ടൻ പറഞ്ഞതാ ശരി. നാട്ടുകാരുടെ മനസ്സിൽ നിന്ന് പഴയ തട്ടിപ്പുകഥകളൊന്നും മാഞ്ഞു പോയിട്ടില്ല. അതിനാൽ ഇപ്പോൾ ചേട്ടൻ മാറിത്താമസിക്കുന്നത് തന്നെയാണ് നല്ലത്.'
ആ സംസാരം അമ്മയ്ക്കു രസിച്ചില്ല. 'അവനെന്തു തട്ടിപ്പു നടത്തിയെന്നാ? നമുക്കൊക്കെ സത്യം അറിയാവുന്നതല്ലേ?'
പക്ഷേ തീരുമാനിച്ചുറച്ചുതന്നെയായിരുന്നു വാസന്തിയുടെ നിൽപ്. 'ഞാനും അമ്മയും പറഞ്ഞാൽ ആരു വിശ്വസിക്കാൻ. മാത്രമല്ല ചേട്ടനിവിടെ താമസിക്കുന്നത് പ്രഭാകരേട്ടനും ഇഷ്ടമാവില്ല. പ്രഭാകരേട്ടനല്ലേ ഇപ്പോഴിവിടത്തെ കാര്യങ്ങൾ നോക്കുന്നത്'
'അതുകൊണ്ട്?'
'ങാ, അതാ പ്രഭാകരേട്ടൻ വന്നല്ലോ.'
മുറ്റത്ത് പ്രഭാകരന്റെ കാർ വന്നു നിന്നു. പ്രഭാകരൻ ഇറങ്ങുമ്പോൾ വാസന്തി തന്ത്രത്തിൽ അകത്തു നിന്നിറങ്ങിവന്ന് അവിടെ നടന്ന കാര്യങ്ങൾ പ്രഭാകരനെ ധരിപ്പിച്ചു. പിന്നെ ദേവനും അമ്മയും കേൾക്കാനായി ഉറക്കെ പ്രഭാകരനോടു പറഞ്ഞു.'ഇതാ ദേവൻ ചേട്ടൻ വന്നിട്ടുണ്ട് കേട്ടോ.'
പ്രഭാകരനും വാസന്തിയും അകത്തു കയറി. പ്രഭാകരൻ ദേവനോട് കുശലം ചോദിച്ചു. 'ദേവൻ വന്നിട്ട് അധികനേരമായോ?'
'ങാ. ഞാൻ ഇറങ്ങാൻ തുടങ്ങുകയായിരുന്നു.'
അതുകേട്ട് പ്രഭാകരൻ വാസന്തിയോട് 'ദേവന് ഭക്ഷണം കൊടുത്തോ?'
'അയ്യോ ഞാനതു മറന്നു പോയി. ഇപ്പം എടുക്കാം' എന്നു പറഞ്ഞുകൊണ്ട് അവൾ അനുസരണയുള്ള ഭാര്യയായി. പക്ഷേ ദേവൻ സമ്മതിച്ചില്ല. 'വേണ്ട ഞാൻ കഴിച്ചതാ. പിന്നെ ഞാൻ അമ്മയെക്കൂടെ കൊണ്ടുപോവുകയാണ്.'
ആ തീരുമാനം പ്രഭാകരന് പിടിച്ചില്ല. 'എന്തിന്? അമ്മ ഇതുവരെ ഇവിടെയല്ലേ നിന്നത്. ഇനിയും ഇവിടെ നിന്നാ മതി. അതു മാത്രമല്ല നീ എങ്ങോട്ടാ കൊണ്ടു പോകുന്നത്.'
'അതെനിക്കും നിശ്ചയമില്ല. പക്ഷേ ഇവിടെ വന്നു കണ്ടപ്പോൾ, ഞാനെവിടേയ്ക്കായാലും അമ്മയേയും കൂട്ടണമെന്ന് തോന്നി.'
'അതു നീയങ്ങു തീരുമാനിച്ചാൽ മതിയോ, അമ്മ പറയട്ടെ'
അതു കേട്ട് അമ്മ തന്റെ തീരുമാനം പറഞ്ഞു. 'ഇത്രയും നാൾ ഞാൻ നിങ്ങളോടൊപ്പം നിന്നതല്ലേ. ഇനി അവന്റെ കൂടെ നിൽക്കണമെന്ന് എനിക്കും ആഗ്രഹമുണ്ട്.'
'ആയിക്കോ. പക്ഷേ രണ്ടു ദിവസം കഴിഞ്ഞ് ഗതിയില്ലാതായാൽ തിരികെ ഇങ്ങോട്ടു തന്നെ കയറിവരാം എന്നു വിചാരിക്കരുത്. അതു നടക്കില്ല.'
പ്രഭാകരന്റെ ആ പ്രതികരണം കേട്ട് ദേവന്റെ ഭാവം മാറി. 'പ്രഭാകരാ, ഞാനിപ്പോൾ വന്നത്, അവകാശം സ്ഥാപിക്കാനല്ല. പക്ഷേ ഞാനൊരു മരമണ്ടനാണെന്ന് നീ ധരിക്കരുത്. എനിക്കറിയാം, ഈ വീട്ടിലും അച്ഛന്റെ പേരിലുള്ള സമ്പാദ്യങ്ങളിലും എനിക്കും ഈ അമ്മയ്ക്കുമുള്ള അവകാശം ജീവിതകാലം മുഴുവൻ നില നിൽക്കുമെന്ന്. എന്നു വച്ചാൽ എന്ന് വേണമെങ്കിലും അമ്മയ്ക്കു മാത്രമല്ല എനിക്കും ഈ പടി ചവിട്ടാം എന്നർത്ഥം. ഞങ്ങളെ തടയാൻ നീയുണ്ടാക്കിയ വ്യാജപ്രമാണങ്ങളൊന്നും മതിയാവില്ല പ്രഭാകരാ. അത് ഓർമ്മയിലുണ്ടാവണം, എന്നും,' പിന്നെ അമ്മയോടായി പറഞ്ഞു. 'അമ്മയ്ക്ക് എടുക്കാനെന്തെങ്കിലുമുണ്ടെങ്കിൽ എടുത്തോളൂ നമുക്കിറങ്ങാം.'
പ്രഭാകരൻ മറുപടി പറയാൻ തുടങ്ങിയെങ്കിലും വാസന്തി അതിനനുവദിച്ചില്ല.
തന്റെ വസ്ത്രങ്ങൾ ഒരു ചെറിയ ബാഗിലാക്കി അമ്മ ദേവനോടൊപ്പം പടിയിറങ്ങി.
h title="എക്‌സിന്റെ വിലയറിയുന്നു" alt="എക്‌സിന്റെ വിലയറിയുന്നു" class="syste" /><h2><span style="font-family: Arial, sans-serif; font-size: 16pt; white-space: pre" />എക്സ്’ എന്നൊരാള്‍:</span><strong> </strong><span style="font-family: Arial, sans-s" />ഭാഗം -20: </span><strong>എക്‌സിന്റെ വിലയറിയുന്നു</strong></h2> <p>ഒരു ദീർഘദൂര ബസ്സിനുള്ളിൽ ദേവനും അമ്മയും ഇരിക്കുന്നു."അവർ കാണുമ്പ്രത്തേയ്ക്കുള്ള യാത്രയിലാണ്. താൻ പണിതുയർത്തിയ സദ്മം തകർന്നടിഞ്ഞതിനെക്കുറിച്ചായിരുന്നു ദേവന്റെ ചിന്ത. അപരിചിതമായ ഒരു സ്റ്റോപ്പിൽ ബസ്സ് നിന്നു. പുറത്തെ ശബ്ദങ്ങൾ ദേവനെ ചിന്തയിൽ നിന്ന് ഉണർത്തി. ഒരു അമ്പല നടയാണ്. അലസമായി പുറത്തേക്ക് നോക്കുന്ന ദേവൻ പുറത്താരെയോ കണ്ട് ധൃതിയിൽ വിളിച്ചു പറഞ്ഞു “ആളെറങ്ങണം.”
“ഒന്നു വേഗം വരൂ” കണ്ടക്ടർ നീരസത്തോടെ പറഞ്ഞു. ദേവനും അമ്മയും ആ സ്റ്റോപ്പിൽ ഇറങ്ങി.
അമ്പലത്തിന്റെ കവാടത്തിനരികിൽ സദ്മത്തിലെ അന്തേവാസികളായിരുന്ന ഭാർഗ്ഗവിയമ്മയും, മറിയക്കുട്ടിയും. അവർ ഭിക്ഷാ പാത്രങ്ങളുമായി ഇരിക്കുകയാണ്. ദേവൻ അവരുടെ മുമ്പിലെത്തിയപ്പോൾ അവർ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു പോയി. ദേവൻ ആ അമ്മമാരെ ചേർത്തു പിടിച്ചു. പിന്നെ കാണുമ്പ്രത്തേയ്ക്കുള്ള യാത്രയിൽ ദേവന് കൂട്ടായി മൂന്ന് അമ്മമാരുമുണ്ടായിരുന്നു.
ഏതാനും വർഷങ്ങൾക്കുശേഷം കാണുമ്പ്രത്തെ ഒരു സായാഹ്നം. ഒരു സ്റ്റേറ്റ് കാറും അകമ്പടി വാഹനങ്ങളും സൈറൺ മുഴക്കി കാണുമ്പ്രം കവലയിലൂടെ കടന്നു പോകുന്നു. അതു കണ്ട് സുധാകരൻ തന്റെ ഹോട്ടലിൽ നിന്നുപുറത്തിറങ്ങി. “എടാ കിഷാ, വേഗം വാ. മന്ത്രിയെത്തി. യോഗം ഇപ്പം തുടങ്ങും.” മറ്റുള്ളവരോടൊപ്പം അവരും തിരക്കിട്ട് യോഗസ്ഥലത്തേയ്ക്കുപോയി.
ഗാന്ധിപീസ് ഫൗണ്ടേഷന്റെ അവാർഡു ദാനത്തിനായി ഒരുക്കിയ വേദി. വേദിയിൽ മുഖ്യമന്ത്രിയും മറ്റ് ജനപ്രതിനിധികളും, അതിഥികളും. സദസ്സിന്റെ മുൻ നിരയിൽ സാവിത്രി, ഭാർഗ്ഗവിയമ്മ, മറിയക്കുട്ടി, ദിലീപ് തുടങ്ങിയവർ.
ഫൗണ്ടേഷൻ ചെയർമാൻ മൈക്കിനു മുന്നിൽ സംസാരിക്കുകയാണ്. “ബഹുമാന്യ മുഖ്യമന്ത്രി ശ്രീ. ദിവാകരമേനോൻ അവർകൾ, വേദിയിലിരിക്കുന്ന ആദരണീയരായ മറ്റ് അതിഥികളേ, സദ്മം എന്ന ഈ സ്ഥാപനത്തിലെ പ്രവർത്തകരേ, പ്രിയപ്പെട്ട നാട്ടുകാരേ, പ്രകൃതി രമണീയമായ കാണുമ്പ്രം എന്ന ഗ്രാമത്തിലേക്കാണ് ഇക്കുറി ഗാന്ധി പീസ് ഫൗണ്ടേഷൻ അവാർഡ് എത്തിച്ചേർന്നിരിക്കുന്നത്. ഇവിടെ നിലകൊള്ളുന്ന സദ്മം എന്ന സ്‌നേഹക്കൂട്ടായ്മയാണ് ആ അവാർഡ് കരസ്ഥമാക്കിയിരിക്കുന്നത്. പ്രകൃതിചൂഷണം അതിന്റെ എല്ലാ സീമകളേയും ലംഘിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ എങ്ങനെ പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് സ്വയം പര്യാപ്തതയിലെത്തിച്ചേരാം എന്നു കാണിച്ചു തരുകയാണ് ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ. ഈ രാജ്യത്തിലെ ഓരോ പൗരനും ഈ സ്ഥാപനത്തിലേയ്ക്കു വരുക. കാണുക, അറിയുക എന്നാണ് എനിക്ക് ഈയവസരത്തിൽ പറയാനുള്ളത്. സദ്മത്തിലെ കന്നുകാലി വളർത്തൽ, വിവിധയിനം കൃഷികൾ, കൈത്തൊഴിലുകൾ, മരച്ചുവട്ടിലെ ക്ലാസുകൾ, മഴവെള്ള സംരക്ഷണം തുടങ്ങിയവ കണ്ടു തന്നെ മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ഞാൻ ദീർഘിപ്പിക്കുന്നില്ല. ഗാന്ധി പീസ് ഫൗണ്ടേഷന്റെ ഈ അവാർഡ് നൽകുന്നതിനായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി അവർകളേയും, അവാർഡ് ഏറ്റുവാങ്ങുന്നതിനായി സദ്മം എന്ന ഈ മഹത് സ്ഥാപനത്തിന്റെ സാരഥി ശ്രീമാൻ ദേവപ്രസാദിനേയും ഞാൻ ആദരപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.”
സദസ്സിനു മദ്ധ്യത്തിലൂടെ ദേവപ്രസാദ് നടന്നു വരുന്നു. അയാൾ വേദിയിൽ കയറി മൈക്കിനടുത്തു വരുന്നു. “ഈ പുരസ്‌കാരം എനിക്കുമാത്രം അർഹതപ്പെട്ടതല്ല. എന്റ മുമ്പിലിരിക്കുന്ന എന്റെ സഹപ്രവർത്തകർ എല്ലാവരും അതിന്റെ അവകാശികളാണ്. അതിനാൽ അവർകൂടി ഈ വേദിയിലേക്ക് വരണം എന്നാണ് എന്റെ അപേക്ഷ.”
മുന്നിലിരിക്കുന്ന സഹപ്രവർത്തകർ പരസ്പരം നോക്കുന്നു. പിന്നെ ഭാർഗ്ഗവിയമ്മ എണീറ്റ് പറഞ്ഞു. “ഞങ്ങൾക്കെല്ലാവർക്കും വേണ്ടി ഇതാ ഈ ടീച്ചറുകുട്ടി സ്‌റ്റേജിലേക്കു വരും.”
ഭാർഗ്ഗവിയമ്മ രജനിയെ സ്റ്റേജിലേക്ക് കയറ്റി വിടുന്നു. മുഖ്യമന്ത്രിയിൽ നിന്ന് അവാർഡ് ദേവപ്രസാദും രജനിയും ചേർന്ന് ഏറ്റു വാങ്ങുന്നു. സദസ്സിന്റെ കരഘോഷം.
തുടർന്ന് പുരസ്‌കാരത്തിന് നന്ദി പ്രകാശിപ്പിച്ച ദേവപ്രസാദ് തന്റ സംസാരം ഉപസംഹരിച്ചതിങ്ങനെയാണ്. “സദ്മത്തന്റെ കവാടത്തിൽ ഞങ്ങൾ എഴുതിവച്ചിരിക്കുന്ന ഒരു വാചകമുണ്ട്. നാം ഓരോരുത്തരും മറ്റുള്ളവർക്കുവേണ്ടി ജീവിക്കാൻ തുടങ്ങിയാൽ തീരാവുന്ന പ്രശ്‌നങ്ങളേ ഈ ലോകത്തിലുള്ളൂ. അതു തന്നെയാണ് ഞങ്ങളുടെ മാർഗ്ഗവും. നന്ദി.”
(അവസാനിച്ചു )