mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 44

"ഹലോ... അവറാച്ചൻ മുതലാളിയല്ലേ, സബ് ഇൻസ്പെക്ടർ അരുൺ പോളാണ് സംസാരിക്കുന്നത്."

"മനസ്സിലായി സാർ, എന്തൊക്കെയാണ് വിശേഷങ്ങൾ?"

"ഞാനന്ന് വിളിച്ചുപറഞ്ഞിരുന്ന കാര്യം എന്തായി?"

"ശാലിനിയുടെ ആത്മാവിന്റെ മോക്ഷത്തിനു വേണ്ടിയുള്ള കർമങ്ങളുടെ കാര്യമല്ലേ സാർ?"

"അതേ എന്തായി, അത് ചെയ്തിരുന്നോ?"

"ഇല്ല സാർ, അവളുടെ അച്ഛനോടും അമ്മയോടും ഞാനെല്ലാം പറഞ്ഞിരുന്നു. അതിന്റെ ചിലവിന് ഒരു തുകയും ഞാൻ കൊടുത്തിരുന്നു."

"എന്നിട്ടെന്തുപറ്റി?"

"അതിനുവേണ്ട ഒരുക്കങ്ങൾ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് അവളുടെ അമ്മയ്ക്ക് സുഖമില്ലാതായത്."

"അവർക്ക് എന്തുപറ്റി?"

"ഒരു പനിവന്നിട്ട് കാര്യമാക്കാതെ ജോലിക്കു പോയി. രാത്രിയിൽ അസുഖം കൂടിയിട്ട് വീട്ടിൽ കുഴഞ്ഞുവീണു. അല്പം ഭേദമുണ്ടെങ്കിലും ഇപ്പോഴും ആശുപത്രിയിലാണ്. അവർ തിരിച്ചു വന്നിട്ട് പൂജകൾ ചെയ്യാമെന്നാണ് പറയുന്നത്."

"അവർ എന്നത്തേക്കാണ് തിരിച്ചുവരുന്നത്?"

"നാളെ ഡിസ്ചാർജ് ചെയ്യുമെന്നാണ് പറഞ്ഞത്."

"അവർ വന്നാലുടൻ തന്നെ അത് ചെയ്തിരിക്കണം, ഇനിയും വച്ച് താമസിപ്പിക്കാൻ പറ്റില്ല."

"അല്പം താമസിച്ചുപോയാൽ എന്തു സംഭവിക്കാനാണ്? സാറിന്റെ തലയിലും അന്ധവിശ്വാസങ്ങളാണല്ലോ! ഒന്നുമല്ലെങ്കിലും നമ്മളൊക്കെ ക്രിസ്ത്യാനികളല്ലേ? ഇത്തരം കാര്യങ്ങളെ പ്രാസാഹിപ്പിക്കുന്നതിനോട് എനിക്ക് താൽപ്പര്യമില്ല."

"അന്ധവിശ്വാസങ്ങളെയൊന്നും ഞാൻ പ്രോത്സാഹിപ്പിക്കാറില്ല. പക്ഷേ, ഇത് അനിവാര്യമാണെന്ന് തോന്നിയതുകൊണ്ടാണ് ഞാൻ ആവശ്യപ്പെടുന്നത്."

"ശരി സാർ, എത്രയും പെട്ടെന്നുതന്നെ ഞാനത് ചെയ്യിപ്പിച്ചോളാം."

"അതു കഴിയുമ്പോൾ, എന്നോടൊന്ന് വിളിച്ചു പറയണേ."

"തീർച്ചയായും."

ഫോൺ വച്ചതും മേശപ്പുറത്തിരുന്ന ലാൻഡ് ഫോൺ റിംഗ് ചെയ്തു.

"ഹലോ ആരാണ്?"

"ഹലോ സാർ, ഞാൻ ഡോക്ടർ വിനോദാണ്."

"പറയൂ ഡോക്ടർ."

"ശാലിനിയുടെ കേസന്വേഷണം പൂർത്തിയായോ എന്നറിയാൻ വിളിച്ചതാണ്."

"അന്വേഷണമൊക്കെ പൂർത്തിയായി. കേസ്സ് നടത്തിക്കൊണ്ടുപോകാൻ വീട്ടുകാർക്ക് താൽപ്പര്യമില്ലാത്തതിനാൽ കേസ്ഫയൽ ക്ലോസ് ചെയ്യുകയും ചെയ്തു."

"മരണം സംഭവിച്ചത് എങ്ങനെയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞോ സാർ?"

"താങ്കൾ സംശയിക്കുന്നതുപോലെയുള്ള ദുരൂഹതകളൊന്നും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല."

"എന്നുവച്ചാൽ?"

"എന്നുവച്ചാൽ അതൊരു അപകടമരണം മാത്രമായിരുന്നു. ഇനിയും അതിന്റെ പിറകേ പോകേണ്ട യാതൊരു ആവശ്യവും ഇല്ല."

"അപ്പോൾ ഞാൻ സംശയിച്ചതു പോലെയൊന്നും നടന്നിട്ടില്ല അല്ലേ?"

"ഇല്ല ഡോക്ടർ. ആ കുട്ടിക്ക് അത്രയും ആയുസ്സേ ഉണ്ടായിരുന്നുള്ളൂ എന്നു കരുതിയാൽ മതി. കഴിഞ്ഞുപോയതൊക്കെ മറന്നിട്ട് ഡോക്ടർ ഇനിയെങ്കിലും പുതിയൊരു ജീവിതം  കെട്ടിപ്പടുക്കാൻ നോക്കൂ..."

"അങ്ങനെയൊന്നും ഇപ്പോൾ ഞാൻ ചിന്തിക്കുന്നില്ല. പ്രൊഫഷനിൽ മാത്രം ശ്രദ്ധിക്കാനാണ് ഇപ്പോഴുള്ള തീരുമാനം."

"താങ്കളുടെ നല്ലൊരു ജീവിതത്തിനായി എന്റെ എല്ലാവിധ ആശംസകളും ഞാൻ നേരുന്നു. ഒരു കുടുംബമായതിന് ശേഷം നമുക്കൊന്ന് കൂടണം കേട്ടോ...'' 

"എന്റെ ജീവിതത്തിൽ അങ്ങനെയെന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ, അതിന് സാക്ഷ്യം വഹിക്കാൻ തീർച്ചയായും സാറിനെ ഞാൻ ക്ഷണിക്കുന്നതായിരിക്കും."

"താങ്ക്യൂ ഡോക്ടർ. അപ്പോൾ ശരി, കാണാം."

"ഓ.കെ സാർ."

ഓ.പി യിൽ രോഗികളെ നോക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ കിട്ടിയ ചെറിയ ഇടവേളയിലാണ് ഡോക്ടർ വിനോദ്, ഇൻസ്പെക്ടർ അരുണിനെ വിളിച്ചത്. ശാലിനിയുടേത് ഒരു അപകടമരണമാണെന്നുള്ളത് എത്ര ശ്രമിച്ചിട്ടും ഉൾക്കൊള്ളാൻ കഴിയാതെ അയാൾ അസ്വസ്ഥനായി.

'എന്നാലും അതെങ്ങനെ ശരിയാവും? നാളുകളായി ശാലിനിയെ ദ്രോഹിച്ചു കൊണ്ടിരുന്നവർക്ക് ഇതിൽ ഒരു പങ്കുമില്ലാതെ വരുമോ? സത്യവും നീതിയും ലോകത്തിൽ നിന്നും അന്യമാവുകയാണല്ലോ. എങ്കിലും പരമോന്നതനായ ദൈവത്തിന്റെ നീതിപീഠത്തിന് മുൻപാകെ അവരെല്ലാവരും ഒരു ദിവസം നിൽക്കേണ്ടിവരും എന്നുള്ളതാണ് ഏക ആശ്വാസം.'

പതിവിലും വൈകിയാണ് അന്നത്തെ ഓ. പി കഴിഞ്ഞത്. ഇടനാഴിയിൽ വച്ച് കണ്ടുമുട്ടിയ ഡോക്ടർ സാമിനോട് വിനോദ് പറഞ്ഞു:

"സാമിനെ ഞാനൊന്നു കാണാൻ ഇരിക്കുകയായിരുന്നു."

"എന്താണ് ഡോക്ടർ?"

"ഞാൻ നാളെ വീടുവരെ ഒന്നുപോകുകയാണ്. രണ്ടു ദിവസത്തെ അവധിക്ക് എഴുതിക്കൊടുത്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയേ വരികയുള്ളൂ."

"അത്യാവശ്യം എന്തെങ്കിലുമുണ്ടോ?"

"ഡാഡിക്ക് നല്ല സുഖമില്ലെന്ന് അമ്മ വിളിച്ചു പറഞ്ഞു. ഞാൻ വീട്ടിൽ പോയിട്ടും കുറേ ദിവസങ്ങളായി."

"ശരി ഡോക്ടർ, പോയിട്ടു വരൂ... ഇവിടുത്തെ കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കൊള്ളാം."

"ശരി, നാളത്തെ ഓ.പി കഴിഞ്ഞിട്ട് ഉടനേ പോകും. നാളെ റൗണ്ട്സ് എടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല."

"അതൊക്കെ ഞാനെടുത്തോളാം. എനിക്കൊരു കാര്യം ഡോക്ടറിനോട് പറയാനുണ്ട്."

"എന്താണ് സാം?"

"താങ്കൾ ഇനിയെങ്കിലും ഒരു കല്യാണം കഴിക്കാൻ നോക്കണം. വൈകിയൊട്ടൊന്നുമില്ല. ഞാനറിയുന്ന ഒരു കുട്ടിയുണ്ട്. മെഡിസിൻ കഴിഞ്ഞ് പി.ജി യെടുത്തിട്ടേ കല്യാണം കഴിക്കുകയുള്ളൂ എന്ന വാശിയിലായിരുന്നു ഇതുവരെ. ഇപ്പോൾ തിരുവനന്തപുരത്തുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ പീഡിയാട്രീഷ്യനായി പ്രാക്ടീസ് ചെയ്യുകയാണ്.

പ്രൊഫഷൻ തലയ്ക്കു പിടിച്ചിരിക്കുന്നതിനാൽ വരുന്ന ആലോചനകളല്ലാം ഇത്രനാളും അവൾ  തള്ളിക്കളയുകയായിരുന്നു. പേര് നിഷാ ജേക്കബ്. അപ്പനും അമ്മയും മെഡിക്കൽ കോളേജിലെ പ്രൊഫസർമാർ ആയിരുന്നു. ഇപ്പോൾ റിട്ടയർ ചെയ്തു. എനിക്ക് തോന്നുന്നത്, നിങ്ങൾ തമ്മിൽ ചേരേണ്ടത് ദൈവത്തിന്റെ ഒരു പദ്ധതി ആയിരിക്കും. ഞയറാഴ്ച നമുക്ക് പോയി പെണ്ണിനെ ഒന്ന് കണ്ടാലോ? വേണമെങ്കിൽ കുട്ടിയുടെ ഫോട്ടോ ഞാൻ ഡോക്ടറിന്റെ ഫോണിലേക്ക് അയച്ചേക്കാം."

"സാം, ഇനിയൊരു വിവാഹത്തെപ്പറ്റി ഞാൻ ചിന്തിക്കുന്നില്ല. എന്റെ മമ്മിയും ഡാഡിയും വിവാഹകാര്യം പറഞ്ഞ് നിരന്തരം എന്നെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വീട്ടിലേക്ക് പോകാൻ തന്നെ ഇപ്പോൾ മടിക്കുന്നത് അതുകൊണ്ടാണ്."

"ഡോക്ടർ, കഴിഞ്ഞതൊക്കെ കഴിഞ്ഞു. മരിച്ചു പോയവരെ ഓർത്ത്, ജീവിതകാലം മുഴുവൻ തള്ളിനീക്കുന്നതിൽ യാതൊരർത്ഥവുമില്ല. ആകെ ഒരു ജീവിതമേയുള്ളൂ... പ്രായമായ മാതാപിതാക്കളുടെ ആഗ്രഹം സാധിച്ചു കൊടുക്കേണ്ടത് മക്കളുടെ കടമയാണ്."

"അവരെ സങ്കടപ്പെടുത്തേണ്ടിവരുന്നതിൽ എനിക്കും നല്ല വിഷമമുണ്ട്. ഞാൻ സ്നേഹിക്കുന്ന പെൺകുട്ടികളെല്ലാം അകാലത്തിൽ മരണമടയുകയാണ്. ഇനിയും അത് ആവർത്തിക്കാൻ ഞാനാഗ്രഹിക്കുന്നില്ല സാം."

"ഇനിയും അങ്ങനെയൊന്നും ഉണ്ടാവില്ല എന്ന് ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് നമുക്ക് വിശ്വസിക്കാം. ഒരു കടുംബമുണ്ടായാലേ അടുക്കും ചിട്ടയുമില്ലാത്ത ഈ ജീവിതത്തിന് ഒരു അർത്ഥമൊക്കെ ഉണ്ടാവുകയുള്ളൂ."

"ഈ വിവരം വീട്ടിൽ അവതരിപ്പിച്ചിട്ട് ശനിയാഴ്ച വൈകിട്ടു തന്നെ ഡോക്ടർ തിരിച്ചുവരണം. ഞയറാഴ്ച രാവിലെ നമ്മൾ തിരുവനന്തപുരത്തിന് പോകുന്നു. ഞാൻ അവരോട് കാര്യങ്ങളൊക്കെ സംസാരിക്കാം. ഞയറാഴ്ച പെണ്ണുകാണാൻ ചെല്ലുന്ന വിവരവും അറിയിക്കാം."

"അതു വേണോ സാം?"

"തീർച്ചയായും വേണം. ഞാൻ താങ്കളുടെ ജൂനിയർ മാത്രമല്ല, ഒരു ആത്മാർത്ഥ സ്നേഹിതൻ കൂടിയാണ്. പറയുന്നത് അങ്ങ് അനുസരിച്ചാൽ മതി."

"ശരി, ഞാനിനി അനുസരിച്ചില്ലെന്ന് വേണ്ട... എങ്കിൽ നാളെ പോയിട്ട് ശനിയാഴ്ച വരാം. ഓഫീസിൽ പോയി ലീവിന്റെ കാര്യം പറഞ്ഞിട്ടു വരട്ടെ..."

"ഓ.കെ, ഫോട്ടോ ഞാൻ അയച്ചേക്കാം കേട്ടോ..."

"ശരി..."

മുറിയിലെത്തിയിട്ടും ഡോക്ടർ സാം പറഞ്ഞ കാര്യങ്ങൾ തന്നെയായിരുന്നു വിനോദിന്റെ ഉള്ളിൽ. മോഹങ്ങളും സ്വപ്നങ്ങളും പൊലിഞ്ഞ മനസ്സിൽ ഒരു കല്യാണപ്പന്തൽ കെട്ടിയുയർത്താൻ നന്നേ പാടുപെടേണ്ടിവരുമെന്ന് അയാൾക്കറിയാമായിരുന്നു.

'ഏതോ മുജ്ജന്മ ശാപം പോലെ, സ്നേഹത്തിന്റെ പൂത്താലവുമേന്തി തന്റെ ജീവിത്തിലേക്ക് കടന്നുവരുന്ന പെൺകുട്ടികളെല്ലാം മരണത്തിന്റെ താഴ് വര പൂകുന്നത് നിസ്സഹായനായി നോക്കിനിൽക്കേണ്ടി വന്ന ചരിത്രം ഇനിയും ആവർത്തിക്കാതിരുന്നെങ്കിൽ മതിയായിരുന്നു.'

ഏതായാലും എല്ലാവരുടേയും നിർബന്ധത്തിന് വഴങ്ങി ഒരു പരീക്ഷണം കൂടി നടത്താമെന്ന് ഡോക്ടർ വിനോദ് ഹൃദയത്തിലുറപ്പിച്ചു.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ