mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 8

ചൊവ്വാഴ്ച രാവിലെ തന്നെ  ആശുപത്രിയിൽ എത്തി. ഇന്നലെ നന്ദന്റെ ഓഫീസിൽ ചെന്നതും പൈസ ലഭിച്ചതുമായ കാര്യങ്ങൾ ഒക്കെ ചിന്തിച്ചു കൊണ്ട് ഡോക്ടർ ആനന്ദിന്റെ മുറി ലക്ഷ്യമാക്കി നടന്നു. 

'ഓ.പി. തുടങ്ങുന്നതിനു മുൻപു തന്നെ ഡോക്ടറിനെ കാണണം.

ഏതായാലും ഇന്നു വീട്ടിൽ പോകാമെന്നാണല്ലോ പറഞ്ഞത്. ഇന്നലെ ഭാമയുടെ തയ്യലും എടുത്തു. പീഡിയാട്രീഷ്യൻ വന്നു കുഞ്ഞിനെ കാണുകയും കുഞ്ഞിനു കൊടുക്കേണ്ട വാക്സിനേഷനെക്കുറിച്ചെല്ലാം വിശദമായി പറഞ്ഞു തരികയും ചെയ്തു.'

മുറിയുടെ മുൻപിൽ വച്ചു തന്നെ ഡോക്ടറുമായി കണ്ടു മുട്ടി.

"ഗുഡ് മോർണിഗ് ഡോക്ടർ."

"ആ... ദേവനോ? ഗുഡ് മോർണിഗ്. ഭാര്യയേയും കുഞ്ഞിനേയും ഇന്നു ഡിസ്ചാർജ് ചെയ്യുകയാണ്. എഴുതിയിട്ടുള്ള മരുന്നുകൾ ഒക്കെ ഫാർമസിയിൽ നിന്നും വാങ്ങി യഥാസമയം തന്നെ കൊടുക്കണം. ഒരു മാസം കഴിഞ്ഞ്  ചെക്കപ്പിനു കൊണ്ടുവരണം.

ഞാൻ മുൻപു പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഓർമയിൽ തന്നെയുണ്ടാവണം. കുട്ടിക്ക് അതാതു സമയങ്ങളിലുള്ള കുത്തിവപ്പുകൾ എടുക്കണം. വേറെ എന്തെങ്കിലും ചോദിക്കാനുണ്ടോ?"

"ഡോക്ടർ, ഭാമയുടെ ആരോഗ്യം വീണ്ടെടുക്കാൻ എത്ര നാൾ വേണ്ടിവരും? ഒരു മാസം കഴിഞ്ഞാൽ അവൾക്കു വീട്ടുജോലികൾ ഒക്കെ ചെയ്യാൻ സാധിക്കുമോ?"

"മൂന്നു മാസത്തെ വിശ്രമമെങ്കിലും ആവശ്യമാണ്. അതുകഴിഞ്ഞ് എല്ലാം സാധാരണപോലെ. കുട്ടിയെ ആരോഗ്യത്തോടെ വളർത്താൻ ശ്രദ്ധിക്കണം. ഇനിയൊരു കുഞ്ഞു കൂടി വേണമെന്ന് ആഗ്രഹിക്കാനാവില്ലല്ലോ. അപ്പോൾ ശരി, കാണാം."

ഓ. പി യിലേക്കു നടന്ന ഡോക്ടർ ഒരു നിമിഷം നിന്നു. "എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അറിയിക്കാൻ മടിക്കരുത്."

"ശരി, ഡോക്ടർ. എല്ലാ സഹായങ്ങൾക്കും വളരെ നന്ദി."

നല്ല ഒരു മനസ്സിന്റെ ഉടമയായ ഡോക്ടർ ആനന്ദിനെ ഒരിക്കലും മറക്കുവാൻ തനിക്കു സാധിക്കില്ല. മുറിയിലെത്തിയപ്പോൾ വീട്ടിൽ പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു ലീല. സാധനങ്ങൾ ഒക്കെ അടുക്കി ബാഗിനുള്ളിലാക്കി. 

എല്ലാം നോക്കി കിടക്കുകയായിരുന്ന ഭാമ പറഞ്ഞു:

"ചേട്ടാ, പോകുന്നതിനു മുമ്പ് അല്പം സാധനങ്ങൾ കൂടി വാങ്ങണം. കുഞ്ഞിനെ കിടത്തി കുളിപ്പിക്കാൻ ഒരു പ്ലാസ്റ്റിക് ബേസിനും കൂടാതെ ഒരു ബക്കറ്റും വേണം."

"കുഞ്ഞിനു കൊടുക്കാൻ പാൽപ്പൊടി വാങ്ങണം. ഒരു പാൽക്കുപ്പിയും കൂടെ വേണം." ലീലയുടെ വക.

"എന്നാൽ ഞാൻ പോയി  വാങ്ങി വരാം. അപ്പോഴേയ്ക്കും ബിൽ റെഡിയാവുമായിരിക്കും. ഒരു ടാക്സിയും ബുക്ക് ചെയ്യണം."

ആശുപത്രി റോഡിനു മുന്നിലുള്ള കടയിൽ കയറി സാധനങ്ങൾ ഒക്കെ വാങ്ങി. പറഞ്ഞിരുന്നതു കൂടാതെ ബേബി മെത്തയും ടവ്വലും കുഞ്ഞിനെ പുതപ്പിക്കാനുള്ള ഫ്ളാനലും പിന്നെ ഒരു ഫ്ളാസ്ക്കും വാങ്ങി വന്നു. നഴ്സിനോട് ബിൽ റെഡിയായോ എന്ന് അന്വേഷിച്ചു.

"ഇല്ലല്ലോ സാർ. അല്പ സമയം കൂടി കഴിയുമായിരിക്കും. കിട്ടിയാലുടൻ തന്നെ മുറിയിൽ എത്തിക്കാം."

"ശരി, സിസ്റ്റർ. ഉച്ചയ്ക്കുള്ള ഭക്ഷണം കിട്ടുമല്ലോ, അല്ലേ?"

"ഭക്ഷണം കിട്ടും. അര മണിക്കൂറിനകം കൊണ്ടു വരും."

"ശരി, സിസ്റ്റർ..."

തിരിച്ചു മുറിയിൽ ചെന്നു കാത്തിരുന്നു. അരമണിക്കൂർ കഴിഞ്ഞ് ഭാമയ്ക്കും ലീലയ്ക്കുമുള്ള ഭക്ഷണം എത്തി. തൊട്ടു പിറകെ ഒരു നഴ്സ് ബില്ലുമായെത്തി. മെഡിക്കൽ ഡീറ്റയിൽസ് അടങ്ങിയ ഫയലും ഡിസ്ചാർജ് സമ്മറിയും മരുന്നിന്റെ പേപ്പറും കുഞ്ഞിന്റെ വാക്സിനേഷൻ ബുക്ക്, ബർത്ത് സർട്ടിഫിക്കറ്റ് അങ്ങനെ എല്ലാം ഉണ്ടായിരുന്നു.

"എന്നാൽ നിങ്ങൾ ഭക്ഷണം കഴിച്ച് റെഡിയായി നിൽക്കൂ. ഞാൻ പോയി ബില്ലടച്ച് മരുന്നും വാങ്ങി വരാം."

മുറിയിൽ നിന്നുമിറങ്ങി ബില്ലിന്റെ തുക വായിച്ചു.

'ആശ്വാസമായി, എല്ലാം കൂടി ഒരു ലക്ഷത്തിരണ്ടായിരത്തി അറുപതു രൂപ. നന്ദൻ തന്ന ഒരു ലക്ഷം രൂപയ്ക്കു പുറമേ ആറായിരം രൂപ കൂടിയേ ഉണ്ടായിരുന്നുള്ളൂ. സാധനങ്ങൾക്ക് രണ്ടായിരത്തോളം ആയി. ബില്ലടച്ചു കഴിഞ്ഞാൽ പിന്നെ വണ്ടിക്കൂലിക്കുള്ള തുകയേ കാണുകയുള്ളൂ... ഇനി ഓരോ കാര്യങ്ങളും നല്ല കണക്കുകൂട്ടലുകളോടെ തന്നെ ചെയ്യേണ്ടിവരും.'

കാഷ് കൗണ്ടറിൽ ചെന്ന് ബില്ലിന്റെ തുകയടച്ചു രസീതുവാങ്ങി. ഫാർമസിയിൽ ചെന്നു മരുന്നുമെടുത്തു മുറിയിലെത്തി. എല്ലാവരും റെഡിയായി ഇരിക്കുകയായിരുന്നു.

"ഞാൻ പോയി എന്തെങ്കിലും കഴിച്ചിട്ട്, പോകാനുള്ള ടാക്സിയും വിളിച്ചിട്ട് വരാം. കുഞ്ഞിനു പാലു കൊടുക്കണമെങ്കിൽ കൊടുത്തോളൂ."

ഭാമയുടെ മനസ്സിൽ സങ്കടവും നിരാശയും തളം കെട്ടി നിന്നു. മൂടിക്കെട്ടി നിൽക്കുന്ന ആകാശം പോലെ അവളുടെ മുഖം കറുത്തിരുണ്ടു. അമ്മയും അച്ഛനും വരുമെന്നുള്ള അവളുടെ പ്രതീക്ഷകൾ കരിഞ്ഞു വീണുകൊണ്ടിരുന്നു. പരിചരിച്ച നഴ്സുമാരോടും മറ്റുള്ളവരോടും യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. തനിക്കു പരിചയമുള്ള ഒരാളിന്റെ ബന്ധുവായിരുന്നു ടാക്സി ഡ്രൈവർ.

"അല്പം പതുക്കെ പോയാൽ മതി. ഓപ്പറേഷൻ കഴിഞ്ഞ് പത്തു ദിവസമായിട്ടില്ല."

"ശരി, സാർ. പതുക്കെ ഓടിക്കാം."

നാലുമണിയാകാറായപ്പോൾ വീട്ടിലെത്തി. വണ്ടിയിൽ നിന്നുമിറങ്ങാൻ

ഭാമയെ സഹായിച്ചു.  കുത്തിനേയുമെടുത്തു ലീലയും ഇറങ്ങി. സാധനങ്ങളെല്ലാം മുറിയിൽ കൊണ്ടു വച്ചു. ടാക്സിക്കാരന് പണം കൊടുത്തു പറഞ്ഞു വിട്ടതിനുശേഷം കുഞ്ഞിനെ കിടത്താനുള്ള ക്രമീകരണങ്ങൾ ചെയ്തു.

കട്ടിലിൽ ഭാമയുടെ അരികിൽ തന്നെ മോളെ കിടത്തിയിട്ട് ലീല അടുക്കളയിലേക്കു കയറി.

'അവർ എല്ലാക്കാര്യങ്ങളും ഒരു അമ്മയെപ്പോലെ കണ്ടറിഞ്ഞു ചെയ്യുന്നു. അവർ കൂടി ഇല്ലായിരുന്നെങ്കിൽ..!' 

ആ അവസ്ഥയെക്കുറിച്ചോർത്ത് ഒന്നു നടുങ്ങി.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ