മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഭാഗം- 1

പ്രസവിച്ചു മണിക്കൂറുകൾ കഴിയവേ, ചോരക്കുഞ്ഞിന്റെ നെറുകയിൽ തുരുതുരെ ഉമ്മവച്ചുകൊണ്ട് അവൾ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.  തുളുമ്പിയൊഴുകുന്ന കണ്ണുനീർ തുടച്ചുകൊണ്ട് തന്റെ നേരേ നോക്കിക്കിടന്നു..

 

അവളുടെ ദൈന്യതയേറിയ നോട്ടം എന്റെ ഹൃദയത്തിൽ മുള്ളുകളായി തറച്ചെങ്കിലും  നെറുകയിൽ തലോടിക്കൊണ്ട് സാന്ത്വനമായി  വിങ്ങുന്ന ഹൃദയത്തോടെ അവളുടെയരികിൽ നിസ്സഹായനായി നോക്കിയിരിക്കാനേ  കഴിയുമായിരുന്നുള്ളൂ.

ആയിരം ചോദ്യങ്ങൾ ഹൃദയത്തെ മഥിക്കുമ്പോഴും അവളുടെ വാക്കുകൾ മനസ്സിനെ നൊമ്പരപ്പെടുത്തി.

"ചേട്ടാ, എനിക്കെന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ, നമ്മുടെ മകളെ പൊന്നുപോലെ വളർത്തണേ..."

ഇങ്ങനെയൊന്നും പറയരുതെന്ന് അവളെ വിലക്കിയെങ്കിലും മൂടൽ മഞ്ഞുപോലെ ദുഃഖം ഹൃദയത്തെ പൊതിഞ്ഞു.

എന്തിനായിരിക്കും അവളങ്ങനെയൊക്കെ സംസാരിച്ചത്, എന്താണവളുടെ മനസ്സിൽ?അവൾക്കെന്താണു സംഭവിക്കുക?

ദൈവമെ... എന്റെ മകൾ, അമ്മയില്ലാതെ വളരേണ്ടിവരുമോ..?

ചോദ്യങ്ങളുടെ വേലിയേറ്റം മനസ്സിനെ ഗ്രസിച്ചു കൊണ്ടിരുന്നു. അല്പം കഴിഞ്ഞ് നഴ്സ് വന്നു പറഞ്ഞു, 'ഭാമയുടെ ബന്ധുക്കളെ ഡോക്ടർ വിളിക്കുന്നു' എന്ന്.

കേട്ട പാതി അവിടെ നിന്നും ഇറങ്ങി ഭാമയെ ചികിത്സിക്കുന്ന ഡോക്ടറിന്റെ മുറിയെ ലക്ഷ്യമാക്കി ഓടി. ചാരിയിരുന്ന കതകു തള്ളിത്തുറന്ന് അകത്തു കടന്നു.

"ഡോക്ടർ, എന്റെ ഭാമയ്ക്ക്‌ എന്തു പറ്റി? സാധാരണപ്രസവം തന്നെയായിരുന്നു എന്നല്ലേ പറഞ്ഞത്? എന്നിട്ടിപ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടോ? എന്തിനാണ് രക്തം റെഡിയാക്കാൻ പറഞ്ഞത്?"

ഒറ്റ ശ്വാസത്തിൽ എല്ലാം ചോദിച്ചു കഴിഞ്ഞു നിന്നു കിതയ്ക്കുന്ന എന്നോട് ഡോക്ടർ ഇരിക്കാൻ പറഞ്ഞു. അതിനു ശേഷം അദ്ദേഹം പറയുന്നത് ശാന്തമായി കേൾക്കാൻ ആവശ്യപ്പെട്ടു.

"നിങ്ങളുടെ ഭാര്യയുടെ പ്രസവം നോർമൽ തന്നെയായിരുന്നു. എന്നാൽ മൂന്നു മണിക്കൂറുകൾക്കു ശേഷം അസാധാരണമായ രീതിയിൽ ബ്ലീഡിംഗ് തുടങ്ങി. പ്രസവാനന്തരം ഗർഭാശയം ചുരുങ്ങി പൂർവസ്ഥിതിയെ പ്രാപിക്കണം. പക്ഷേ ഭാമയുടെ ഗർഭാശയ മസിലുകൾ ചുരുങ്ങുവാൻ കൂട്ടാക്കാത്തതിനാൽ ബ്ലീഡിഗ് നിർത്താതെ തുടരുകയാണ്. മരുന്നുകൾക്കൊക്കെ ഒരു പരിധിയുണ്ടല്ലോ.

ഉടൻ തന്നെ ഓപ്പറേഷൻ ചെയ്ത് ഗർഭപാത്രം നീക്കം ചെയ്യണം. അതു മാത്രമേയുള്ളൂ ഇതിന് പ്രതിവിധി. നാലുകുപ്പി രക്തമെങ്കിലും വേണ്ടി വരും. ബി പോസിറ്റീവ് ഗ്രൂപ്പിലുള്ള രക്തം ഉടനെ റെഡിയാക്കണം. അനസ്തറ്റിസ് വരാനായി കാത്തിരിക്കുകയാണ്."

വിവരങ്ങൾ പറഞ്ഞതിനു ശേഷം ഓപ്പറേഷൻ തിയേറ്ററിലേക്കു പോകാനായി മുറിയിൽ നിന്നും ഇറങ്ങിയ ഡോക്ടർ ഒരു നിമിഷം നിന്നു.

എല്ലാം കേട്ടു തളർന്നു നിന്ന എന്നോട്, 

"ചെയ്യാനുള്ളതെല്ലാം പരമാവധി ഞങ്ങൾ ചെയ്യാം, പിന്നെയെല്ലാം ദൈവത്തിന്റെ കൈയിൽ! ഈശ്വരനോട് പ്രാർത്ഥിക്കുക."

വാക്കുകൾ പുറത്തേക്കു വരാതെ തൊണ്ടയിൽ കുരുങ്ങിക്കിടന്നു. സർവ നാഡീ ഞരമ്പുകളും സ്തംഭിച്ചു. എന്തു ചെയ്യണമെന്നറിയാതെ രണ്ടു കരങ്ങളും കൂപ്പി ദൈവത്തോടു യാചിച്ചു.

ഈശ്വരാ... ഭാമയ്ക്കൊന്നും സംഭവിക്കരുതേ... എന്റെ കുഞ്ഞിന്റെ അമ്മയെ തിരിച്ചു തരണേ, പ്രതീക്ഷകൾ ഒന്നും അസ്ഥാനത്താക്കരുതേ...

(തുടരും)  


ഭാഗം - 2

ഏതോ ഒരു ലോകത്തുനിന്നും തിരിച്ചു വരുന്നതു പോലെ, മയക്കത്തിലായിരുന്ന ഭാമ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു. 


'ഞാൻ ഇതെവിടെയാണ്, എനിക്കെന്താണ് സംഭവിച്ചത്, ഒന്നും ഓർക്കാൻ കഴിയുന്നില്ലല്ലോ...'

കണ്ണുതുറന്ന് നോക്കിയെങ്കിലും ചുറ്റിനും ആരേയും കണ്ടില്ല. അരണ്ട വെളിച്ചത്തിൽ പുതച്ചുമൂടി ഒരു കട്ടിലിൽ. നിശ്ശബ്ദത തളം കെട്ടിനിൽക്കുന്ന അന്തരീക്ഷത്തിൽ മരുന്നുകളുടെ ഗന്ധം.

അവളുടെ മനസ്സിൽ കഴിഞ്ഞു പോയ സംഭവങ്ങൾ, ഒരു ചലച്ചിത്രത്തിലെന്നപോലെ സാവധാനം തെളിഞ്ഞു വന്നു.

ശരീരത്തിൽ എവിടെയൊക്കെയോ കുത്തി മുറിക്കുന്ന വേദനകൾ. പതുക്കെ കാലുകൾ അനക്കാൻ ശ്രമിച്ചെങ്കിലും വേദന കാരണം പരാജയപ്പെട്ടു. ഒന്നു ചരിഞ്ഞു കിടക്കണമെന്നുണ്ട്, കഴിയുന്നില്ല. ഉണങ്ങി വരണ്ട ചുണ്ടുകൾ അല്പം വെള്ളത്തിനായി ദാഹിച്ചു. ഇരുകൈകളിലും കുത്തിയിട്ടിരിക്കുന്ന ദ്രാവകങ്ങൾ. ചുവന്നു കൊഴുത്തത് രക്തമാണെന്നു തോന്നുന്നു.

പെട്ടെന്നവൾ തന്റെ കുഞ്ഞിനേയും ദേവേട്ടനേയും കുറിച്ചോർത്തു.

'ഈശ്വരാ! അവരെയാരെയും കാണുന്നില്ലല്ലോ... തന്റെ കുഞ്ഞിപ്പോൾ അമ്മയെക്കാണാതെ കരയുകയായിരിക്കുമോ!'

കുഞ്ഞിനേയും ചേട്ടനേയും ഒന്നു കാണാൻ, അവളുടെ ഹൃദയം വല്ലാതെ കൊതിച്ചു. ആരുടെയോ പതിഞ്ഞ കാലടി ശബ്ദം കേട്ട ഭാഗത്തേക്ക് അവൾ തല തിരിച്ചു നോക്കി.

"ആഹാ... ഭാമ ഉണർന്നോ? എന്താണ് ഇത്ര ഗാഢമായി ചിന്തിക്കുന്നത്, വേദനയുണ്ടോ?"

നഴ്സ് പുഞ്ചിരിച്ചു കൊണ്ട് അല്പം വെള്ളം തുള്ളികളായി ചുണ്ടിൽ ഇറ്റിച്ചു കൊടുത്തുകൊണ്ടു പറഞ്ഞു:

"അധികം കുടിച്ചാൽ ചിലപ്പോൾ ഛർദ്ദിക്കും. വേദന കൂടുതലായുണ്ടെങ്കിൽ ഒരു ഇഞ്ചക് ഷൻ തരാം"

അല്പ സമയത്തിനകം തന്നെ മടങ്ങിവന്ന നഴ്സ് വേദന കുറയ്ക്കുവാനുള്ള മരുന്നു കുത്തിവച്ചു. കനം തോന്നിയ കൺപോളകളടച്ച് ഉറക്കത്തിലേക്കവൾ വഴുതിവീണു.

ആശുപത്രിയുടെ മൂന്നാം നിലയിലുള്ള മുറിയിൽ, പലവിധ ചിന്തകളാൽ മുഴുകിയിരുന്ന ദേവൻ അറിയാതെ അല്പം മയങ്ങിപ്പോയി. ഇന്നലെ രാത്രിയിൽ ഒരു പോള കണ്ണടച്ചിട്ടില്ല. ഭാമയുടെ ഓപ്പറേഷൻ വിജയകരമായിരുന്നു എന്ന് തന്നെ വിളിച്ചു ഡോക്ടർ ആനന്ദ് പറഞ്ഞതിനു ശേഷമാണ് അല്പം സമാധാനമായത്.

നേരം വൈകിയതിനാൽ, നാളത്തെ ഒ. പി. കഴിഞ്ഞ്, തന്നെ വന്നു കാണണമെന്നും വിശദമായി വിവരങ്ങൾ സംസാരിക്കാനുണ്ടെന്നും ഡോക്ടർ പറഞ്ഞിരുന്നു. ഭാമയെ കാണാൻ അപ്പോൾ സാധിക്കില്ലെന്ന് തിയേറ്റർ സ്റ്റാഫ് പറഞ്ഞതനുസരിച്ച് നേരേ റൂമിൽ വന്നു കിടന്നു.

'ഇന്നലെ രാത്രിയിൽ ഒന്നും കഴിച്ചിരുന്നില്ല. വിശപ്പും തോന്നിയിരുന്നില്ലല്ലോ. തന്റെ കുഞ്ഞ് ഇപ്പോൾ കരയുന്നുണ്ടാവുമോ? അമ്മയുടെ മാറിലെ ചൂടേറ്റ് മുലപ്പാൽ നുണഞ്ഞ് കിടക്കേണ്ട കുഞ്ഞ് ഇപ്പോൾ ആരുടെ കൈകളിലാവും? നഴ്സറി വാർഡിൽ പോയി കുഞ്ഞിനെ ഒന്നു കണ്ടിട്ടു വരാമായിരുന്നു. ഇനി നേരം പുലരട്ടെ, ഒരു മണിക്കൂർ കഴിഞ്ഞ് പോയി കുഞ്ഞിനേയും ഭാമയേയും കാണാം.'

നല്ല ക്ഷീണമുണ്ട്, കണ്ണുകൾ താനേ അടഞ്ഞു പോകുന്നു. അല്പസമയം ഒന്നുറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ!

കണ്ണുകൾ ഇറുക്കിയടച്ച് ഉറങ്ങാൻ ശ്രമിച്ചെങ്കിലും ചിന്തകളുടെ ലോകത്ത് മനസ്സ് സഞ്ചരിച്ചു കൊണ്ടിരുന്നു.

'ഡോക്ടർ ആനന്ദിനെ നാളെ ചെന്നു കാണണം, എന്തായിരിക്കും ഇനി വിശദമായി പറയാനുണ്ടാവുക? ഭാമയ്ക്ക് ഇനിയുമെന്തെങ്കിലും...?

ദൈവമേ, എല്ലാം നന്നായി വരണേ...'

ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു സുന്ദരിയായ ഭാമയെ പരിചയപ്പെടുന്നത്. രണ്ടു വർഷം ജൂനിയറായിരുന്ന അവളെ എപ്പോഴായിരുന്നു ശ്രദ്ധിക്കാൻ തുടങ്ങിയത്?

ഡിഗ്രിക്കു ചേർന്ന വർഷം കലോത്സവത്തിൽ മധുരമായി ഗാനമാലപിച്ച ഭാമാകൃഷ്ണനെ ഒന്നു പരിചയപ്പെടാൻ മനസ്സു വല്ലാതെ കൊതിച്ചു കൊണ്ടിരുന്നു. അങ്ങനെയിരിക്കെ നല്ലൊരവസരം വീണുകിട്ടി. ജില്ലാതലത്തിലെ കോളേജ് തല കലോത്സവ മത്സരത്തിൽ ഭാമയും തിരഞ്ഞെടുക്കപ്പെട്ടു.

ഡിഗ്രി അവസാനവർഷക്കാരനായ താൻ അതിന്റെ സംഘാടകരിൽ ഒരാളായിരുന്നു. ഭാമയുമായി കാണാനും സംസാരിക്കാനുമൊക്കെ ധാരാളം അവസരങ്ങൾ ലഭിക്കുകയുണ്ടായി. ആദ്യമാദ്യം സംസാരിക്കുമ്പോഴൊക്കെ, എന്തെന്നില്ലാത്ത ഭയവും സങ്കോചവും ഒക്കെ ആ മുഖത്തു നിഴലിക്കുമായിരുന്നു

തനിക്കും ഭാമയ്ക്കുമിടയിൽ ജന്മാന്തരങ്ങളായുള്ള ഒരു ബന്ധം ഉണ്ടായിരുന്നതു പോലെ! വളരെ പെട്ടെന്നു തന്നെ ഒരിക്കലും വേർപിരിയാത്ത വിധം മനസ്സുകൾ ഒന്നായി. നിർവചിക്കാനാവാത്ത ഒരു ആത്മബന്ധം!  സന്തോഷകരമായ ആനന്ദ നിർവൃതിയുടെ നിമിഷങ്ങൾ!

ദിവസങ്ങളും മാസങ്ങളും കൊഴിയുന്നത് അറിഞ്ഞിരുന്നില്ല. അവസാന പരീക്ഷയും കഴിഞ്ഞ് വിട പറയുന്ന വേളയിൽ, തുളുമ്പുന്ന കണ്ണുകളിലും അവളുടെ നെറുകയിലും ഉമ്മ വച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത സുന്ദര നിമിഷമായിരുന്നു!

പോസ്റ്റ് ഗ്രാജുവേഷന് അഡ്മിഷൻ കിട്ടിയത് അല്പം ദൂരെ പട്ടണത്തിലുള്ള കോളേജിൽ ആയിരുന്നുവെങ്കിലും തങ്ങളുടെ അനുരാഗം പൂർവാധികം ശക്തിയോടെ അവിരാമം ഒഴുകിക്കൊണ്ടിരുന്നു.

രണ്ടു വർഷങ്ങൾ അതിവേഗം കടന്നുപോയി. ഉയർന്ന മാർക്കോടെ രണ്ടു പേരും പാസ്സായി. തനിക്കു ഒരു ജോലി കിട്ടിക്കഴിഞ്ഞാലുടനെ വിവാഹം നടത്തണമെന്ന് രണ്ടു പേരും തീരുമാനിച്ചു. തങ്ങളുടെ പ്രണയബന്ധം ഇരുവീടുകളിലും അറിയുവാനിടയായി. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെക്കൊണ്ട് ഭാമയെ വിവാഹം കഴിപ്പിക്കാൻ, നല്ല സാമ്പത്തികസ്ഥിതിയുണ്ടായിരുന്ന അവളുടെ മാതാപിതാക്കൾ ആഗ്രഹിക്കുകയും തീരുമാനിക്കുകയും ചെയ്തിരുന്നു.

തങ്ങളുടെ ബന്ധത്തിന് ഭാമയുടെ വീട്ടുകാർ അനുകൂലിച്ചില്ല. ആലോചനയുമായി ചെന്ന തന്റെ ബന്ധുക്കളെ അവർ അപമാനിച്ചയച്ചു. ആകെ ബഹളമായി. എതിർപ്പുകൾ കൊടുമ്പിരിക്കൊള്ളവേ ഭാമയെ തുടർന്നു പഠിക്കുവാൻ അനുവദിച്ചിരുന്നില്ല. ഒരു തരം വീട്ടുതടങ്കലിൽ അവൾ ഉറക്കമില്ലാത്ത രാത്രികൾ തള്ളി നീക്കി. അനിയത്തി മാത്രമായിരുന്നു ഏക ആശ്വാസം. ചേച്ചിയുടെ വിവരങ്ങൾ അവളാണ് തന്നെ അറിയിച്ചു കൊണ്ടിരുന്നത്.

ഇതിനിടയിൽ തന്റെ അടുത്ത സുഹൃത്തിന്റെ സഹായത്തിൽ, അക്കൗണ്ടന്റ് ആയി ഒരു പ്രൈവറ്റ് കമ്പനിയിൽ തനിക്ക് ജോലി ശരിയായി.

ഭാമയുടെ സമ്മതമില്ലാതെ, അവളുടെ കല്യാണം നടത്താനുള്ള ഒരുക്കങ്ങൾ വീട്ടിൽ തുടങ്ങിയെന്നറിയാൻ കഴിഞ്ഞു.

ഒരു ദിവസം രാവിലെ അനിയത്തിയോടൊപ്പം അമ്പലത്തിൽ തൊഴാൻ വന്ന ഭാമയെ സുഹൃത്തുക്കളുടെ സഹായത്തോടെ ദേവീസാന്നിദ്ധ്യത്തിൽ അഗ്നിസാക്ഷിയായി മാലയിട്ടു. തുടർന്നു രജിസ്റ്റർ ഓഫീസിൽ ചെന്നു വിവാഹം രജിസ്റ്റർ ചെയ്തു.

ജീവനുതുല്യം സ്നേഹിക്കുന്ന തന്റെ രണ്ടു കൂട്ടുകാരാണ് എല്ലാ കാര്യങ്ങൾക്കും ചരടുവലിച്ചത്. ഭാമയുടെ അനിയത്തി ഭാനുവിന്റെ അനുകൂലമായ നിലപാട് വീട്ടിൽ കോളിളക്കം സൃഷ്ടിച്ചു.

വിവാഹം കഴിഞ്ഞു അന്നു തന്നെ ഭാമയേയും കൂട്ടി ജോലിസ്ഥലമായ ഈ പട്ടണത്തിൽ എത്തിയതാണ്. രണ്ടു മുറിയുള്ള ഒരു ചെറിയ വീടു വാടകയ്ക്ക് എടുത്തു തന്റെ ശമ്പളത്തിനുള്ളിൽ ഒതുങ്ങി ജീവിക്കാൻ ഭാമയ്ക്കു ഒരു പ്രയാസവുമുണ്ടായിരുന്നില്ല.

ആനന്ദ മഴ ചൊരിയുന്ന പ്രണയ മേഘങ്ങളായ് ദിവസങ്ങളും മാസങ്ങളും ഒഴുകിക്കൊണ്ടിരുന്നു. ഭാമയുടെ വീട്ടുകാർ അവളെ അവഗണിച്ചു.

ഭാമയ്ക്കതിൽ നല്ല വിഷമമുണ്ടായിരുന്നുവെങ്കിലും തന്നെ അറിയിക്കാതെ ഉള്ളിൽ കരഞ്ഞു തീർത്തു.

പാവം! വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ യാതൊന്നും താനവളെ അറിയിച്ചിരുന്നില്ല.

രണ്ടു വർഷം കഴിഞ്ഞു മതി കുഞ്ഞുങ്ങൾ എന്ന് ഇരുവരും തീരുമാനിച്ചിരുന്നു. എന്നാൽ ഒരു കുഞ്ഞിനു വേണ്ടി ആത്മാർത്ഥമായി ആഗ്രഹിച്ചിട്ടും നിരാശയായിരുന്നു ഫലം.

തന്റെ അച്ഛനും അമ്മയും ഇടയ്ക്കൊക്കെ വരുമായിരുന്നു. അവർ നിർബ്ബന്ധിച്ചതു കൊണ്ടാണ്, ഫെർട്ടിലിറ്റി ക്ലിനിക്കിൽ പോയി ഡോക്ടറിനെ കണ്ടതും ആവശ്യമായ ടെസ്റ്റുകൾ നടത്തി ചികിത്സ തേടിയതും.

ചികിത്സ തുടങ്ങി ആറുമാസങ്ങൾക്കുള്ളിൽ ഭാമ ഗർഭിണിയായി. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തിലായിരുന്നു തങ്ങൾ രണ്ടു പേരും. ബുദ്ധിമുട്ടുകൾ ഒന്നുമറിയിക്കാതെ ഭാമയുടെ ഗർഭകാലം നല്ല രീതിയിൽ തന്നെ കടന്നുപോയി.

നാട്ടിൽ നിന്നും അമ്മ വന്നപ്പോൾ ഒരു സ്ത്രീയെ, വീട്ടുജോലിക്കും ഭാമയേയും കുഞ്ഞിനേയുമൊക്കെ പരിചരിക്കാനുമായി കൊണ്ടു വന്നു.

ചിന്തകളുടെ നൂലാമാലകളിൽ നിന്നും ഞെട്ടിയുണർന്ന് സമയം നോക്കി. ഒൻപതു മണി ആയിരിക്കുന്നു.

എഴുന്നേറ്റു പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ് മുറിപൂട്ടി പുറത്തിറങ്ങി. വെമ്പുന്ന ഹൃദയത്തോടെ ഭാമയേയും കുഞ്ഞിനേയും കാണുവാൻ ഓടി. സന്ദർശന സമയം അല്ലാതിരുന്നതിനാൽ, കണ്ണാടിക്കുള്ളിൽ കൂടി മാത്രമേ ഭാമയെ കാണാൻ കഴിഞ്ഞുള്ളൂ.

രണ്ടു കൈകളിലും ഡ്രിപ്പുകൾ കുത്തിയിട്ടിരിക്കുന്നു. വേദനയാൽ ഞരങ്ങുകയും മൂളുകയും ചെയ്യുന്ന ഭാമയെ കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞു. അല്പസമയം നോക്കിനിന്നു. അകത്തുണ്ടായിരുന്ന നഴ്സിനോട് വിവരങ്ങൾ തിരക്കി. ചിലപ്പോൾ നാളെ മുറിയിലേക്കു മാറ്റുമായിരിക്കും എന്നു കേട്ടപ്പോൾ സന്തോഷം തോന്നി.

കുഞ്ഞുങ്ങളെ കിടത്തുന്ന നഴ്സറിയുടെ വാതിലിനു മുമ്പിൽ ചെന്നു നിന്നു. പുറത്തേയ്ക്കു വന്ന നഴ്സിനോട് കുഞ്ഞിനെ  കാണണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചു. വെള്ളത്തുണിയിൽ പൊതിഞ്ഞു ശാന്തമായി ഉറങ്ങുന്ന തന്റെ മകളെ കൺകുളിർക്കെ നോക്കി നിന്നു.

ഭാമയുടെ അതേ ഛായ തന്നെ. ഉറക്കത്തിൽ ചുണ്ടിൽ വിരിയുന്ന ചിരി, ഭാമയുടെ ചിരിപോലെ തന്നെയുണ്ട്. ഭാമയുടെ വലത്തേ കവിളിലെ മറുക് അതു പോലെ തന്നെ കുഞ്ഞിക്കവിളിലും! ഇവൾക്കെന്തുപേരാണിടുക!

തങ്കക്കുടത്തിന്റെ മുഖത്തു നിന്നു കണ്ണെടുക്കാൻ കഴിയാതെ, ആ കുഞ്ഞു നെറ്റിയിൽ ഒരു ഓമന മുത്തം നൽകി. തന്റെ ദുഃഖങ്ങളൊക്കെ എവിടെയോ പോയി ഒളിച്ചതു പോലെ..!

(തുടരും)


ഭാഗം - 3

ആകാംക്ഷ നിറഞ്ഞ മനസ്സുമായ് ഡോക്ടർ ആനന്ദിന്റെ മുറിയുടെ മുന്നിൽ ഇരിക്കുമ്പോൾ ചിന്തകൾ കെട്ടുപിണയുന്നു.


'ഈശ്വരാ...എന്തായിരിക്കും ഇനി കേൾക്കാൻ പോകുന്നത്, നല്ല കാര്യങ്ങൾ ആയിരിക്കണേ...'

എന്തു തന്നെ ആയാലും തളരാതിരിക്കുവാൻ മനസ്സിനെ പാകപ്പെടുത്തി. അല്പ സമയത്തിനുള്ളിൽ ഒ. പി. കഴിഞ്ഞ് ഡോക്ടർ മുറിയിലേക്കുവന്നു.

"ദേവൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറേ നേരമായോ? ഇന്ന് അല്പം തിരക്കുള്ള ദിവസമായിരുന്നു. അകത്തേക്കു വരൂ."

"ഇല്ല ഡോക്ടർ അല്പ സമയമേ ആയിട്ടുള്ളൂ. ഭാമയ്ക്കു പ്രത്യേകിച്ചു കുഴപ്പമൊന്നുമില്ലല്ലോ?"

"പേടിക്കാൻ ഒന്നുമില്ല, ഓപ്പറേഷൻ വിജയകരമായിരുന്നു. ബ്ലീഡിംഗ് കൂടുതൽ ആയതിനാലാണ് 4 കുപ്പി രക്തം ആവശ്യമായി വന്നത്. ഇന്നു കൂടി നോക്കിയിട്ട് നാളെ മുറിയിലേക്കു മാറ്റാം."

മനസ്സിന്റെ ഭാരം അല്പം കുറഞ്ഞതായി തോന്നി. ഇടയിൽ  ആരോ വിളിച്ചതിനാൽ ഡോക്ടർ ഫോണിൽ സംസാരിക്കുകയാണ്. സംസാരം കഴിഞ്ഞു വീണ്ടും സംഭാഷണത്തിലേർപ്പെട്ടു.

"ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം, 25 വയസ്സുള്ള ഒരു പെൺകുട്ടിക്ക് ചിലപ്പോൾ ഇങ്ങനെ ഒരു യാഥാർത്ഥ്യത്തിനോടു പൊരുത്തപ്പെടാൻ കഴിഞ്ഞെന്നു വരില്ല. പെണ്ണിന്റെ സ്ത്രീത്വത്തിന്റെ ഭാഗമാണല്ലോ ഗർഭാശയം. ഇത്ര ചെറുപ്പത്തിലേ തന്നെ അതു നഷ്ടമായി എന്ന തോന്നൽ ചിലർക്കു ഉൾക്കൊള്ളാനാവില്ല. അനാവശ്യമായ ചിന്തകളും അകാരണമായ ഭീതികളും അവരെ അലട്ടിക്കൊണ്ടിരിക്കും.  പഠിത്തവും വിവരവും ഉള്ള നിങ്ങളുടെ ഭാര്യയ്ക്ക് അതിന് കഴിഞ്ഞെന്നു വരും. എങ്കിലും ആദ്യത്തെ കുറച്ചു മാസങ്ങൾ നന്നായി ശ്രദ്ധിക്കണം. എല്ലാ രീതിയിലുമുള്ള മാനസിക സപ്പോർട്ട് കൊടുക്കണം. അതാതു സമയങ്ങളിൽ തുടർന്നുള്ള ചെക്കപ്പ് നടത്തണം. ഒരാഴ്ചയെങ്കിലും ഇവിടെ കിടക്കണം."

"ഡോക്ടർ, ഒരു സംശയം... കുഞ്ഞിനു മുലപ്പാൽ കൊടുക്കുന്നതിനും മറ്റും തടസ്സമൊന്നുമുണ്ടാവില്ലല്ലോ?"

"തീർച്ചയായും ഇല്ല, അതെല്ലാം സാധാരണ പോലെ തന്നെയാവാം. താങ്ങും തണലുമായി താനുള്ളപ്പോൾ വളരെ വേഗം തന്നെ അവർ സാധാരണ നില കൈവരിക്കും." 

അതും പറഞ്ഞ് ചിരിച്ചുകൊണ്ട് ഡോക്ടർ പോകാനായി എഴുന്നേറ്റു. 

എല്ലാം കേട്ടുകഴിഞ്ഞ് ദീർഘമായി ഒന്നു നിശ്വസിച്ച ശേഷം പറഞ്ഞു:

"ഡോക്ടർ പറഞ്ഞതെല്ലാം മനസ്സിലായി, വേണ്ട കരുതലുകൾ നൽകി ഞാൻ ശ്രദ്ധിച്ചോളാം."

ഡോക്ടറിനോട് യാത്ര പറഞ്ഞ്, കാന്റീനിൽ ചെന്നു് ഉച്ചഭക്ഷണം കഴിച്ച് നേരെ മുറിയിൽ ചെന്നു കിടന്നു. വീട്ടിൽ വിളിച്ച് അച്ഛനോടും അമ്മയോടും കാര്യങ്ങൾ പറഞ്ഞു. കുഞ്ഞിനെ കാണാൻ അതിയായ ആഗഹമുണ്ടെങ്കിലും വാതത്തിന്റെ അസുഖം കലശലായതിനാൽ അമ്മയ്ക്കു യാത്ര ചെയ്യാൻ കഴിയില്ലെന്ന്. അച്ഛൻ വരുമായിരിക്കും.

'ആശുപത്രി ചെലവുകൾ വലിയൊരു തുകയാവുമോ? ഒരാഴ്ചകഴിഞ്ഞ് ഡിസ്ചാർജ് ചെയ്യുമ്പോൾ ബിൽ അടയ്ക്കണമല്ലോ... പ്രസവ ച്ചെലവിനായി കരുതിവച്ചിരുന്ന തുക തികയുമെന്നു തോന്നുന്നില്ല. ഇങ്ങനെയൊക്കെ വരുമെന്ന് അറിഞ്ഞിരുന്നില്ലല്ലോ.'

ഏതാവശ്യത്തിലും കൂടെ നിൽക്കുന്ന ഉറ്റ സുഹൃത്തുക്കളായ നന്ദനോടും ചാർലിയോടും വിവരങ്ങൾ വിശദമായി പറഞ്ഞു.  കുഞ്ഞു ജനിച്ച കാര്യം അറിഞ്ഞ് എല്ലാവരും സന്തോഷിച്ചു. പൈസയുടെ കാര്യത്തിൽ വിഷമിക്കേണ്ടതില്ലെന്നും എന്തെങ്കിലും വഴിയുണ്ടാക്കാമെന്നും നന്ദൻ പറഞ്ഞപ്പോൾ ആശ്വാസമായി. ഭാമയുടെ വീട്ടിൽ അറിയിക്കണോ എന്നു ഒരു നിമിഷം സംശയിച്ചു.

'മകൾക്ക് ഒരു കുഞ്ഞു ജനിച്ചു എന്നറിയുമ്പോൾ ഏതു അച്ഛനും അമ്മയുമാണ് സന്തോഷിക്കാത്തത്! മനസ്സിലെ വിദ്വേഷമെല്ലാം മഞ്ഞു പോലെ ഉരുകില്ലേ? അതിലുപരി, ഭാമയുടെ ഇപ്പോഴത്തെ അവസ്ഥ അറിയുമ്പോൾ ഓടി വരേണ്ടതല്ലേ?'

കാടു പോലെ ചിന്തകൾ പിന്നെയും മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു.

'ഇങ്ങനെയുള്ള ഒരു വിവാഹം അല്ലായിരുന്നെങ്കിൽ, സാമ്പത്തിക ഭദ്രതയുള്ള ഭാമയുടെ വീട്ടിൽ നിന്നും നല്ല രീതിയിൽ സഹായങ്ങൾ ഒഴുകുമായിരുന്നില്ലേ? 

അവൾക്കു അവകാശപ്പെട്ടതൊന്നും ലഭിച്ചിട്ടില്ലല്ലോ! മാതാപിതാക്കളുടെ ആഗ്രഹപ്രകാരമായിരുന്നെങ്കിൽ, മകളെ സ്വർണ്ണത്തിൽ പൊതിഞ്ഞ് കതിർമണ്ഡപത്തിൽ കൊണ്ടുനിർത്തുമായിരുന്നു; കല്യാണാഘോഷങ്ങൾ ഉത്സവമാക്കുമായിരുന്നു!'

സ്വയം പുച്ഛം തോന്നുമാറ് ചിന്തകൾ മനസ്സിനെ ഭരിക്കുന്നു. 

'പ്രണയത്തിന്റെ പേരിൽ, സർവ സുഖസൗകര്യങ്ങളും ത്യജിച്ച് തന്റെ കൂടെ ഇറങ്ങിപ്പോന്നതിൽ അവൾ ദു:ഖിക്കുന്നുണ്ടാവുമോ?

ഇന്നത്തെ അവസ്ഥയിൽ സ്വന്തം മാതാപിതാക്കളുടേയും സഹോദരിയുടേയും സാമീപ്യം അവൾ കൊതിക്കുന്നുണ്ടാവുമോ? ഒരു വിധത്തിൽ ചിന്തിച്ചാൽ, താൻ അവളോട് ചെയ്തത്  ക്രൂരതയല്ലേ...? തികച്ചും സ്വാർത്ഥത! എല്ലാം പറഞ്ഞു മനസ്സിലാക്കി, അവളെ അവളുടെ വഴിക്കു വിട്ടിരുന്നെങ്കിൽ, അവൾക്കൊരു നല്ല ജീവിതം കിട്ടുമായിരുന്നില്ലേ?'

ഉയർന്നു വരുന്ന ചോദ്യങ്ങൾക്കൊന്നും ഉത്തരം കണ്ടെത്താനാവാതെ ചിന്തയുടെ ലോകത്തു നിന്നും തിരിച്ചു വരാനാഗ്രഹിച്ചെങ്കിലും ക്ഷീണം കാരണം അറിയാതെ അല്പം മയങ്ങിപ്പോയി.

സമയം നാലു മണി കഴിഞ്ഞിരിക്കുന്നു. നാലു മണി മുതൽ ആറു മണി വരെയാണ് സന്ദർശന സമയം. ഭാമയേയും കുഞ്ഞിനേയും കാണണം. 'അവളുടെ ശരീരവേദനയിപ്പോൾ കുറഞ്ഞിട്ടുണ്ടാവുമോ?

ഭക്ഷണമെന്തെങ്കിലും കഴിച്ചിട്ടുണ്ടാവുമോ?'

കുളി കഴിഞ്ഞ് നേരേ ഭാമ കിടക്കുന്ന പോസ്റ്റ് ഓപ്പറേറ്റീവ്  വാർഡിന്റെ മുന്നിൽ ചെന്നു നിന്നു. ഭാമയെ കൂടാതെ ഓപ്പറേഷൻ കഴിഞ്ഞ വേറെയും മൂന്നു സ്ത്രീകളുടെ ബന്ധുക്കൾ പുറത്തു കാത്തുനിൽപ്പുണ്ട്.

വാതിൽ തുറന്നുവന്ന നഴ്സ് പറഞ്ഞതനുസരിച്ച് ഓരോ രോഗികളുടേയും ബന്ധുക്കളിൽ, ഒരാൾ വീതം അകത്തു കയറി.

ഭാമയുടെ അരികിലെത്തി അവളുടെ നെറുകയിൽ തലോടി. ക്ഷീണിച്ച മുഖത്തു പുഞ്ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് അവൾ ചോദിച്ചു.

"ചേട്ടാ, നമ്മുടെ മോൾ എവിടെയാണ്? ആരാണ് അവളെ നോക്കുന്നത്? അവൾ വിശന്നു കരയുന്നുണ്ടാവുമോ? കുഞ്ഞിനെ കാണാൻ കൊതിയാവുന്നു."

അവളുടെ തളർന്ന വാക്കുകൾക്കൊപ്പം കണ്ണിൽ നിന്നും കണ്ണുനീർ ചാലുകളായി ഒഴുകി.

വലതുകൈയാൽ അവളുടെ കരം ഗ്രഹിച്ചു കൊണ്ട് ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

"ഭാമേ... കരയാതിരിക്കൂ, മോൾ സുഖമായിരിക്കുന്നു. ഇപ്പോൾ കുഞ്ഞുങ്ങളെ കിടത്തുന്ന നഴ്സറിയിൽ ആണവൾ. നഴ്സുമാർ നന്നായി നോക്കുന്നുണ്ട്. നിനക്കിപ്പോൾ എങ്ങിനെയുണ്ട്? വേദനയൊക്കെ കുറഞ്ഞോ? നാളെ മുറിയിലേക്കു മാറ്റുമെന്നാണ് ഡോക്ടർ പറഞ്ഞത്. സമാധാനമായിരിക്കൂ."

ആശ്വാസനിശ്വാസങ്ങൾ ഉതിർത്തു ഭാമ അവളുടെ ദേവേട്ടനെ നോക്കിക്കിടന്നു. ഇപ്പോൾ അവളുടെ ഒരു കൈയിലേ ഡ്രിപ്പ് ഉണ്ടായിരുന്നുള്ളൂ.

"ഭാമയ്ക്ക് കൊടുക്കാൻ അല്പം കഞ്ഞി വാങ്ങിക്കൊണ്ടു വരണം, ഇതുവരെ ഒന്നും കഴിക്കാൻ കൊടുത്തിട്ടില്ല. ഡോക്ടർ പറഞ്ഞു, ഇനി കഞ്ഞി കൊടുക്കാമെന്ന്."

നഴ്സ് പറഞ്ഞതനുസരിച്ച് മുറിയിൽ പോയി തൂക്കുപാത്രം എടുത്തു കാന്റീനിൽ നിന്നും കഞ്ഞി വാങ്ങി കൊണ്ടുവന്നു കൊടുത്തു. ഭാമയോടു യാത്ര പറഞ്ഞ്, കുഞ്ഞിനെ കാണാൻ പോയി. തുണിയിൽ പൊതിഞ്ഞു തന്റെ കൈകളിൽ വച്ചുതന്ന കുഞ്ഞിനെ കണ്ണെടുക്കാതെ നോക്കിയിരുന്നു. 'തങ്ങളുടെ പ്രണയവല്ലരിയിൽ വിടർന്ന ആദ്യത്തെ മൊട്ട്!'

'പെൺകുട്ടിയാണെങ്കിൽ മീനാക്ഷിയെന്നും ആൺകുട്ടിയാണെങ്കിൽ മാധവ് എന്നും പേരിടണമെന്നായിരുന്നു ഭാമയുടെ ആഗ്രഹം.' അവൾ ആശിച്ചതു പോലെ, ഉറങ്ങുന്ന കുഞ്ഞിനെ നോക്കി, മോളൂ... വാവേ... മീനാക്ഷീ... എന്ന് നീട്ടി വിളിച്ചു.

വിളി കേട്ടിട്ടെന്നോണം കുഞ്ഞിച്ചൊടികളിൽ വിരിയാൻ തുടങ്ങിയ പാലൊളിപ്പുഞ്ചിരിയിൽ, പ്രതീക്ഷയുടെ കിരണങ്ങൾ മിന്നി നിന്നു!

(തുടരും)


ഭാഗം - 4

രാവിലെ പത്തുമണിയായപ്പോഴേയ്ക്കും അച്ഛനും അമ്മയും വീട്ടിലെത്തി. കാൽമുട്ടുകളിൽ നീരും വേദനയുമായി നടക്കാൻ പ്രയാസമായിരുന്നെങ്കിലും കുഞ്ഞിനെ കാണാനുള്ള അതിയായ ആഗ്രഹത്താലാണ് അച്ഛനോടൊപ്പം അമ്മയും കൂടി വന്നത്. അല്പനേരം വിശ്രമിച്ചിട്ട് ഊണു കഴിഞ്ഞ് ജോലിക്കാരി ലീലയേയും കൂട്ടി ഒരു ഓട്ടോയിൽ അവർ ആശുപത്രിയിൽ എത്തി.


ഉച്ചയ്ക്കു രണ്ടു മണിയായപ്പോഴേയ്ക്കും ഭാമയെ മുറിയിലേക്കു മാറ്റിയിരുന്നു. ഒരു മണിക്കൂറിനകം കുഞ്ഞിനേയും കൊണ്ടുവന്നു തൊട്ടിലിൽ കിടത്തി. 

അച്ഛനും അമ്മയ്ക്കും കുഞ്ഞിനെ കണ്ടു വളരെ സന്തോഷമായി.

അമ്മ കുഞ്ഞിനെ കൈകളിലെടുത്തു, അവർ കരുതിയിരുന്ന തേനിൽ സ്വർണം അരച്ച് കുഞ്ഞിളം ചുണ്ടിൽ തേച്ചു കൊടുത്തു. തേനിന്റെ മധുരം നുണഞ്ഞ വൾ ഉറങ്ങി. 

എല്ലാം കണ്ടു കിടന്ന ഭാമയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

"മോളേ... നിനക്ക് ഇപ്പോൾ എങ്ങനെയുണ്ട്? വേദനയൊക്കെ കുറഞ്ഞോ?"

വേദനയൊക്കെ കുറവുണ്ടമ്മേ, തിരിഞ്ഞു കിടക്കാനും മറ്റും പ്രയാസമാണ്.''

"സാരമില്ല, അതൊക്കെ ഒരാഴ്ചക്കുള്ളിൽ ശരിയാവും. എടാ, ഭാമയുടേയും കുഞ്ഞിന്റേയും കാര്യത്തിൽ നീ നന്നായി ശ്രദ്ധിക്കണം."

"ശരി അച്ഛാ... ഞാൻ നോക്കിക്കോളാം." അച്ഛന്റെ ഉപദേശം ശിരസ്സാവഹിച്ചു കൊണ്ട് തലയാട്ടി.

ഭാമയുടെ അവസ്ഥയിൽ രണ്ടു പേർക്കും നല്ല ദുഃഖം ഉണ്ടായിരുന്നു. എങ്കിലും അതു പുറത്തു കാണിക്കാതെ, അവൾ സുഖം പ്രാപിച്ചു വരുന്നതിൽ സന്തോഷിച്ചു.

ലീലയെ ആശുപത്രിയിൽ നിർത്തിയിട്ട് അച്ഛനേയും അമ്മയേയും കൂട്ടി വീട്ടിലെത്തി.

"മോനേ... ഞങ്ങൾ രാവിലെ തന്നെ പോകും. വീടടച്ചിട്ട് ഇങ്ങനെ വന്നു നിൽക്കാനാവില്ല. പട്ടിയും പൂച്ചയുമൊക്കെ ഉള്ളതല്ലേ?"

ശരി, അച്ഛാ... അമ്മയ്ക്കും നല്ല സുഖമില്ലല്ലോ, രാവിലെ ഞാൻ നിങ്ങളെ ബസ്സിൽ കയറ്റി വിട്ടോളാം." 

"രണ്ടാഴ്ചയെങ്കിലും ഇവിടെ നിൽക്കണമെന്നുണ്ടായിരുന്നു, എന്തു ചെയ്യാനാണ്? ഈ വാതത്തിന്റെ ശല്യം കാരണം ഒന്നിനും പറ്റാണ്ടായിരിക്കുന്നു."

"മോനേ ഭാമയ്ക്കാവശ്യമുള്ള അരിഷ്ടവും കഷായവും നാട്ടുമരുന്നുകളും എല്ലാം ലീലയെ ഏൽപ്പിച്ചിട്ടുണ്ട്. ഉപയോഗിക്കുന്ന രീതികൾ ഒക്കെ പറഞ്ഞു കൊടുക്കയും ചെയ്തിട്ടുണ്ട്. അവൾ എല്ലാ കാര്യങ്ങളും അറിഞ്ഞു ചെയ്തു കൊള്ളും. നല്ല പെണ്ണാണ്. ഒന്നു രണ്ടു പ്രാവശ്യം പ്രസവ ശുശ്രുഷയൊക്കെ ചെയ്തു പരിചയമുള്ളവൾ ആണ്. എന്തെങ്കിലും ആവശ്യം വരികയാണെങ്കിൽ വിളിച്ചറിയിക്കണം. ഞങ്ങൾ ഉടൻ തന്നെ വന്നോളാം."

അമ്മയുടെ സമാധാനം പകരുന്ന വാക്കുകൾ അവന് ആശ്വാസമേകി.  ആരുടെയെങ്കിലുമൊക്കെ സഹായം ആവശ്യമായി വരുന്ന ഒരു ഘട്ടമാണിത്. ലീലയെന്ന ജോലിക്കാരിയെ കിട്ടിയത് വലിയ ഒരു അനുഗ്രഹമായി.

രാവിലെ തന്നെ അച്ഛനേയും അമ്മയേയും ബസ് കേറ്റിവിട്ട ശേഷം ആശുപത്രിയിൽ എത്തി. ഭാമയും കുഞ്ഞും ഉറങ്ങുകയായിരുന്നു. താൻ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതാവാം ഭാമ ഉണർന്നു.

"ചേട്ടൻ എത്തിയോ? ഇന്നലെ രാത്രിയിൽ വേദന കാരണം ഉറങ്ങിയില്ല. രാവിലെ വേദനക്കുള്ള മരുന്നു കുത്തിവച്ചു. കുഞ്ഞും നല്ല കരച്ചിലായിരുന്നു. ലീലയും ഇന്നലെ ഉറങ്ങിയിട്ടില്ല."

"അതെന്തുപറ്റി? കുഞ്ഞിനു വിശന്നിട്ടായിരിക്കും. നീ അവൾക്കു പാൽ കൊടുത്തി ല്ലേ?''

"അമ്മയുടെ പാൽ കുഞ്ഞിന് അവശ്യത്തിന് കിട്ടുന്നില്ലെന്നാണ് തോന്നുന്നത്! കരച്ചിൽ കേട്ടു നഴ്സ് വന്നപ്പോൾ പറഞ്ഞതനുസരിച്ച് പാൽപ്പൊടി കലക്കി കുപ്പിയിലാക്കി കൊടുത്തു. അതു കുടിച്ചു കഴിഞ്ഞാണു അവൾ ഉറങ്ങിയത്."

ലീല പറഞ്ഞതു കേട്ടപ്പോൾ മനസ്സിൽ ചില സംശയങ്ങൾ കൂടുകൂട്ടി.

"കുഞ്ഞിനു പാലുകൊടുക്കുന്നതിൽ ഭാമയ്ക്ക് ഇപ്പോൾ ബുദ്ധിമുട്ടു കാണുമായിരിക്കും. മൂന്നുനാലു ദിവസങ്ങൾക്കുള്ളിൽ എല്ലാം ശരിയാവും."

ഇങ്ങനെ പറഞ്ഞെങ്കിലും 'കുഞ്ഞിനു പാലു കൊടുക്കാനും ലാളിക്കാനുമൊക്കെ ഭാമയ്ക്ക്  എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായിരിക്കുമോ? അവൾക്ക് ആവശ്യത്തിന് പാൽ കാണില്ലേ..? 

ഓപ്പറേഷൻ കഴിഞ്ഞതല്ലേ... അതിന്റെ അസ്വസ്ഥതകൾ കാണുമായിരിക്കും'

ഉറങ്ങുന്ന കുഞ്ഞിനെ കൈകളിലെടുത്ത് കണ്ണെടുക്കാതെ അവളുടെ മുഖത്തുനോക്കിയിരിക്കുന്നത് കണ്ടു ഭാമ ചോദിച്ചു:

"മോൾ എന്നെപ്പോലെയല്ലേ ചേട്ടാ? നമ്മുടെ മീനാക്ഷി ക്കുട്ടി! ഞാൻ മീനൂ എന്നേ വിളിക്കൂ''. അതു കേട്ട് ചിരിച്ചെങ്കിലും ഒരുപാടു പ്രശ്നങ്ങളാൽ ഹൃദയം കലങ്ങി മറിഞ്ഞു കൊണ്ടിരുന്നു.

ഡോക്ടർ റൗണ്ട്സിനു വന്നിട്ടുണ്ടായിരുന്നില്ല. കുറച്ചു താമസിക്കുമെന്ന് നഴ്സ് പറഞ്ഞു.

"ഭാമേ... എന്തെങ്കിലും വാങ്ങേണ്ടതുണ്ടോ? എനിക്കു പുറത്തോട്ടൊന്നു പോകണം. കുഞ്ഞിനു വേണ്ട തുണികളും സാധനങ്ങളും വാങ്ങണം."

"ശരി ചേട്ടാ... എനിക്കു പ്രത്യേകിച്ചു ഒന്നും തന്നെ വേണ്ട, വീട്ടിലേക്കാവശ്യമുള്ള ചില സാധനങ്ങൾ പോകാറാവുമ്പോൾ വാങ്ങിയാൽ മതിയാകും."

രോഗികൾക്കും കൂടെയിരിക്കുന്നവർക്കും ആശുപത്രിയിൽ നിന്നു തന്നെയായിരുന്നു ഭക്ഷണം. അതും  നന്നായി.

ഭാമയോട് യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി. തലയ്ക്കു മുകളിൽ കത്തിനിൽക്കുന്ന സൂര്യൻ. ഉടനെ ചെയ്തു തീർക്കേണ്ട കാര്യങ്ങളെ കുറിച്ചോർത്തു അടുത്ത പട്ടണത്തിലേക്കുള്ള ബസ്സിൽ കയറി. 'ആദ്യമായി നന്ദനെ കാണണം. ആശുപത്രി ബിൽ അടയ്ക്കാനുള്ള തുക അവൻ റെഡിയാക്കിത്തരാമെന്നു പറഞ്ഞിരുന്നത് വാങ്ങണം.

ബാങ്കിൽ കയറി ഒരു ലോണിന് അപേക്ഷിക്കണം. അതു കഴിഞ്ഞ് ഓഫീസിൽ ഒന്നു കയറണം, അവധി ഒരാഴ്ച കൂടി നീട്ടിക്കിട്ടുവാനുള്ള അപേക്ഷ കൂടി കൊടുക്കണം. ഒരാഴ്ച മാത്രമേ അവധി കിട്ടിയിരുന്നുള്ളൂ... ഭാമയുടെ ആരോഗ്യം ഒരു വിധമെങ്കിലും വീണ്ടെടുത്താലേ ഇനി തനിക്ക് സ്വസ്ഥമായി ജോലിക്കു പോകാൻ കഴിയുകയുള്ളൂ...

ജോലിക്കാരിയെ മാത്രം സർവ കാര്യങ്ങളും എങ്ങനെയാണ് ഏൽപിക്കുക? സാമ്പത്തിക പ്രശ്നങ്ങൾ ആരെയും അറിയിക്കാനും കഴിയില്ല...എല്ലാ ഭാരങ്ങളും തനിയെ ചുമക്കണം. ഭാമയ്ക്കും കുഞ്ഞിനും വേണ്ടി എല്ലാം സഹിക്കാൻ തയ്യാറാവുകയാണ് അവരോടുള്ള തന്റെ സ്നേഹം. ഭാമയുടെ മനസ്സിന് വിഷമം വരുന്ന രീതിയിൽ യാതൊന്നും തന്റെ ഭാഗത്തു നിന്നും ഉണ്ടാവരുതല്ലോ.'

ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട് ബസ്സിൽ നിന്നും ഇറങ്ങി നന്ദന്റെ ഓഫീസിലേക്കു നടന്നു.

(തുടരും)


ഭാഗം - 5

ഓഫീസിൽ തിരക്കുള്ള സമയമായിരുന്നതിനാൽ അരമണിക്കൂർ കഴിഞ്ഞാണ് നന്ദനെ കാണാൻ സാധിച്ചത്.അകത്തേക്കു ചെല്ലുവാൻ അറ്റൻഡർ അറിയിച്ചതിനെ തുടർന്ന് വാതിൽ തുറന്ന് അകന്നു കയറി.


"ദേവൻ വന്നിട്ട് ഒരുപാടു നേരമായോ? കാത്തിരുന്നു മുഷിഞ്ഞോ? അല്പം തിരക്കായിരുന്നു. എന്തൊക്കെയാണ് വിശേഷങ്ങൾ? ഭാമയും കുഞ്ഞും സുഖമായിരിക്കുന്നുവോ?"

"ഭാമ സുഖംപ്രാപിച്ചു വരുന്നു, കുഞ്ഞിനും കുഴപ്പമൊന്നുമില്ല.ആശുപത്രി ബിൽ അടയ്ക്കാനുള്ള തുക ശരിയാക്കിത്തരാമെന്നു നീയന്നു പറഞ്ഞിരുന്നില്ലേ, അതു കിട്ടിയിരുന്നെങ്കിൽ..."

"തിരക്കായതിനാൽ പൈസ റെഡിയാക്കാൻ എനിക്കു കഴിഞ്ഞില്ല. നീ വിഷമിക്കണ്ട, രണ്ടു ദിവസം കഴിഞ്ഞ് തുകയുമായി ഞാൻ എത്തിക്കോളാം. ഇന്നു വ്യാഴാഴ്ചയല്ലേ... ഞയറാഴ്ച രാവിലെ തന്നെ ഞങ്ങൾ വരാം. ഭാമയേയും കുഞ്ഞിനേയും വന്നു കാണണമെന്ന് ഇന്നലെയും അനിത പറയുകയുണ്ടായി."

നന്ദന്റെ വാക്കുകൾ കേട്ടു ദീർഘമായി ഒന്നു നിശ്വസിച്ചതിനു ശേഷം പറഞ്ഞു:

"ശരിയെടാ, എന്നാൽ ഞാൻ ഇറങ്ങുന്നു. ഞയറാഴ്ച കാണാം. മിക്കവാറും ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഭാമയെ ഡിസ്ചാർജ് ചെയ്യുമായിരിക്കും."

നന്ദനോട് യാത്ര പറഞ്ഞ് നേരേ തന്റെ ഓഫീസിൽ ചെന്നു മാനേജരോട് കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു. ഒരാഴ്ച കൂടി അവധി നീട്ടി കിട്ടുവാനുള്ള അപേക്ഷയും കൊടുത്തു. 

ഓഫീസിനടുത്തു തന്നെയാണ് തന്റെ അക്കൗണ്ട് ഉള്ള ബാങ്ക്. നല്ല തിരക്കുള്ളതിനാൽ ടോക്കൺ എടുത്ത് തന്റെ ഊഴത്തിനായി കാത്തിരുന്നു.

'ദൈവമേ, നന്ദൻ പണവുമായി വന്നില്ലെങ്കിൽ...

അവൻ വാക്കു പറഞ്ഞതല്ലേ? തീർച്ചയായും വരുമെന്നു തന്നെ വിശ്വസിക്കാം. തനിക്ക് ഇവിടെ ആകെയുള്ള ഉത്തമ സുഹൃത്താണവൻ. ചാർലിയാണെങ്കിൽ വിദേശത്തുമാണ്. ആശുപത്രിയിലെ ബിൽ എത്ര വരുമെന്നറിയില്ല, കുറഞ്ഞത് ഒരു ലക്ഷമെങ്കിലും ആവുമായിരിക്കും.

 

എമർജൻസി ഓപ്പറേഷൻ ആയതു കൊണ്ട് നേരത്തേ തുക കെട്ടിവയ്ക്കാനൊന്നും ആവശ്യപ്പെട്ടിട്ടില്ല. കയ്യിലുണ്ടായിരുന്നതൊക്കെ മരുന്നുകൾക്കും മറ്റുമായി ചെലവഴിച്ചു. ശമ്പളം ലഭിക്കാൻ ഇനി പത്തു ദിവസങ്ങൾ കൂടിയുണ്ടല്ലോ.'

ടോക്കൺ നമ്പർ വിളിച്ചതനുസരിച്ച് അസിസ്റ്റന്റ് മാനേജരുടെ കൗണ്ടറിൽ ചെന്നിരുന്നു.

"നമസ്കാരം സാർ."

"നമസ്കാരം. എന്തു സഹായമാണ് വേണ്ടത്?"

"സാർ, ഒരു ലോണിന് അപേക്ഷിക്കാനാണു വന്നത്.ഭാര്യയുടെ പ്രസവവും ഓപ്പറേഷനുമായി അപ്രതീക്ഷിതമായി ഒരു വലിയ തുക വേണ്ടി വന്നു."

"ശരി, എത്ര തുകയ്ക്കുള്ള ലോൺ ആണു അപേക്ഷിക്കേണ്ടത്?"

"രണ്ടു ലക്ഷം രൂപയെങ്കിലും വേണ്ടി വരും സാർ."

"നിങ്ങളുടെ സാലറി സർട്ടിഫിക്കറ്റിനോടൊപ്പം എല്ലാ വിവരങ്ങളും കാണിച്ച് അപക്ഷ കൊടുത്തോളൂ, ലോൺ പാസാക്കിത്തരാം. മൂന്നാഴ്ചയെങ്കിലും കാലതാമസം വരും. അതാതു മാസം കൃത്യമായി പലിശയടയ്ക്കണം. ഒരു അക്കൗണ്ടന്റായ നിങ്ങൾക്ക് കാര്യങ്ങൾ നന്നായി അറിയാമല്ലോ അല്ലേ?"

"അറിയാം സാർ. എല്ലാം അതാതു സമയങ്ങളിൽ തന്നെ ചെയ്തോളാം"

"ആരുടെയെങ്കിലും ഒരാളുടെ ജാമ്യം വേണ്ടിവരും. നിങ്ങളെ വിശ്വാസമില്ലാഞ്ഞിട്ടല്ല, നിയമങ്ങൾ അങ്ങനെയാണ്."

പൂരിപ്പിക്കുവാനുള്ള അപേക്ഷാ ഫോറവും വാങ്ങി അവിടെ നിന്നും ഇറങ്ങി. 'അപേക്ഷ പൂരിപ്പിച്ചു ജാമ്യത്തിനുള്ള ആളുമായി നാളെത്തന്നെ എത്തണം.'

വീണ്ടും താൻ ജോലി ചെയ്യുന്ന ഓഫീസിൽ കയറി സാലറി സർട്ടിഫിക്കറ്റിനായുള്ള അപേക്ഷ നൽകി. നാളെ റെഡിയാക്കിത്തരാമെന്നു പറഞ്ഞു.

അവിടെ നിന്നും അല്പം മുന്നോട്ടു നടന്നാൽ ഒരു തുണിക്കടയുണ്ട്. 

'കുഞ്ഞുങ്ങൾക്കുളള ഉടുപ്പുകൾ ഒക്കെ അവിടെ ഉണ്ടാവുമോ ആവോ? ഏതായാലും ഒന്നു കയറി നോക്കാം.'

കുഞ്ഞിനു വേണ്ട സോപ്പും പാഡറും ഉടുപ്പുകളും മറ്റും വാങ്ങി ആശുപത്രിയിൽ എത്തിയപ്പോൾ സമയം രണ്ടു മണി കഴിഞ്ഞു. മുറിയിൽ എത്തി സാധനങ്ങൾ ഒക്കെ ലീലയെ ഏൽപ്പിച്ചു. ഭാമയും കുഞ്ഞും ഉറങ്ങുകയായിരുന്നതിനാൽ ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി.

'നന്നായി വിശക്കുന്നുണ്ട്. ഇതുവരെ ഒരു ഗ്ലാസ് വെള്ളം പോലും കുടിച്ചിട്ടില്ല. കാന്റീനിൽ ഊണൊക്കെ കഴിഞ്ഞിട്ടുണ്ടാവുമോ എന്നു ശങ്കിച്ചാണ് അങ്ങോട്ട് നടന്നത്.

ഇവിടെയിന്ന് തിരക്കു കുറവാണല്ലോ!'

ഭക്ഷണത്തിന് ഓർഡർ കൊടുത്തിട്ടു കൈ കഴുകി വൃത്തിയുള്ള ഒരു മേശയ്ക്കരികിൽ ചെന്നിരുന്നു. എന്തൊക്കെയോ അകാരണമായ ഭീതികൾ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്നു.

'ഈശ്വരാ... ഇനിയും പ്രശ്നങ്ങൾ ഒന്നും ഉണ്ടാവരുതേ, എല്ലാം നന്നായി നടത്തിത്തരണേ. ബാങ്ക് ലോണിന് ജാമ്യം നിൽക്കാൻ ആരെയാണു സമീപിക്കുക,

ആരെങ്കിലും അതിനു മനസ്സ് കാണിക്കുമോ?

ഇതുവരെ സഞ്ചരിച്ചതുപോലെയല്ല, മുന്നോട്ടുള്ള പാതകൾ കല്ലും മുള്ളും നിറഞ്ഞതായിരിക്കുമോ?'

ചിന്തകൾ മനസ്സിനെ കാർന്നു തിന്നുകൊണ്ടിരിക്കുന്നു.എല്ലാം അതിജീവിക്കുവാനുള്ള മാനസിക ബലം തനിക്കു നൽകണമേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു.

ഭക്ഷണം കഴിച്ചു മുറിയിൽ ചെന്നപ്പോൾ ഒരു വശം ചരിഞ്ഞു കിടന്നു, ഭാമ കുഞ്ഞിനു പാലു കൊടുക്കുകയായിരുന്നു. ദേവന്റെ ക്ഷീണിച്ച മുഖത്തു നോക്കി അവൾ ചോദിച്ചു:

"ചേട്ടന്റെ മുഖമെന്താ വല്ലാതിരിക്കുന്നത്? എന്തെങ്കിലും പ്രശ്നമുണ്ടോ?"

"ഏയ് ഒന്നുമില്ല, നിനക്കു വെറുതേ തോന്നുന്നതാണ്. രണ്ടു മൂന്നു സ്ഥലങ്ങളിൽ പോയി. കുറച്ചു നടക്കേണ്ടതായി വന്നു. പുറത്തു നല്ല ചൂടാണ്. ഭാമേ,നീ എപ്പോഴും ഇങ്ങനെ കിടന്നാൽ മതിയോ എഴുന്നേറ്റിരിക്കണ്ടേ? വേദനയൊക്കെ ഇപ്പോൾ കുറഞ്ഞില്ലേ? ഡോക്ടർ വന്നിട്ട് എന്തു പറഞ്ഞു? എന്നു ഡിസ്ചാർജ് ചെയ്യുമെന്നു വല്ലതും പറഞ്ഞോ? നമുക്കു വീട്ടിൽ പോകണ്ടേ?"

"പിന്നേ വീട്ടിൽ പോകണം ചേട്ടാ... ഡിസ്ചാർജ് ചെയ്യുന്ന കാര്യത്തെപ്പറ്റി ഡോക്ടർ ഇതുവരെ ഒന്നും പറഞ്ഞില്ല. നാളെ വരുമ്പോൾ ചോദിക്കാം. എന്തൊക്കെ സാധനങ്ങൾ ആണ് വാങ്ങിക്കൊണ്ടു വന്നത്? നോക്കട്ടെ... കുഞ്ഞിന് ഉടുപ്പുകൾ വാങ്ങിയോ?"

വാങ്ങിയ സാധനങ്ങൾ ഒക്കെ ഭാമയെ കാണിച്ചു. കുഞ്ഞിനെ കൈകളിൽ എടുത്തു അല്പനേരം ഇരുന്നു.

"നേരം സന്ധ്യയായല്ലോ, ഞാൻ എന്നാൽ വീട്ടിലോട്ടു പോകുന്നു. നാളെ വരാൻ അല്പം താമസിക്കും. ഓഫീസിൽ ഒന്നു കയറണം." 

കുഞ്ഞിനു ഉമ്മ കൊടുത്തതിനുശേഷം ഭാമയുടെ നെറ്റിയിൽ തലോടി യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി.

(തുടരും)


ഭാഗം - 6

പടിഞ്ഞാറേ ചക്രവാളത്തിൽ എരിഞ്ഞടങ്ങുന്ന സൂര്യന്റെ കാന്തിവലയത്തിൽ മാനം ചെമന്നു തുടുത്തു. ചെറുതായി വീശുന്ന ഇളം കാറ്റിൽ മനസ്സിന്റെ ഭാരങ്ങൾ അല്പം അയഞ്ഞുവോ? ബസ്സിൽ നിന്നിറങ്ങി കവലയിലെ തട്ടുകടയിൽ നിന്നും ദോശയും ചമ്മന്തിയും കഴിച്ചു.


വീട്ടിൽ ചെന്നു കുളികഴിഞ്ഞ് കട്ടിലിൽ കയറിക്കിടന്നതും ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി.

രാവിലെ 9 മണിക്കു തന്നെ ബാങ്ക് ലോണിനുള്ള പൂരിപ്പിച്ച അപേക്ഷയുമായി വീട്ടിൽ നിന്നിറങ്ങി നേരേ ഓഫീസിലേക്കു പോയി.

തന്റെ സഹപ്രവർത്തകനായ രാമേട്ടനോടു കാര്യങ്ങൾ ഒക്കെ വിശദമായി പറഞ്ഞപ്പോൾ ലോണെടുക്കുവാൻ ജാമ്യം നിൽക്കാമെന്നു സമ്മതിച്ചു.

മനസ്സിൽ നിന്നും ഒരു വലിയ ഭാരം ഒഴിഞ്ഞു പോയതു പോലെ തോന്നി. രാവിലെ ഉണർന്നതു മുതൽ ജാമ്യക്കാരനെത്തേടി മനസ്സ് അലയുകയായിരുന്നല്ലോ.

"രാമേട്ടാ, എന്നാൽ എന്നോടൊപ്പം ബാങ്ക് വരെ വന്നാൽ ഒപ്പിട്ടിട്ടു ഉടൻ തന്നെ മടങ്ങിവരാം. ഒരു പത്തു മിനിട്ടിന്റെ താമസമേ ഉണ്ടാവൂ.''

"ശരി, മാനേജരോട് ഒന്നു പറഞ്ഞിട്ട് വരാം."

സാലറി സർട്ടിഫിക്കറ്റും വാങ്ങി ഇരുവരും ബാങ്കിലേക്കു നടന്നു.

തന്റെ അവസ്ഥകളെല്ലാം  നന്നായി അറിയാവുന്ന രാമേട്ടൻ, കരുണ നിറഞ്ഞ ഒരു മനസ്സിന്റെ ഉടമയാണെന്ന് ദേവൻ ഓർമിച്ചു.

തിരക്കൊട്ടും തന്നെ ഇല്ലാതിരുന്നതിനാൽ നടപടിക്രമങ്ങളൊക്കെ പെട്ടെന്നു കഴിഞ്ഞു. രാമേട്ടനോടുള്ള നന്ദിയും സ്നേഹവും കണ്ണുകളിൽ പ്രകടിപ്പിച്ചു കൊണ്ട് പരസ്പരം യാത്ര പറഞ്ഞു പിരിഞ്ഞു. 

ആശുപത്രിയിലേക്കു നടക്കുമ്പോൾ മനസ്സു ചിന്തകളുടെ ലോകത്തു സഞ്ചരിച്ചു കൊണ്ടിരുന്നു.

'ഭാമയുടെ വീട്ടിൽ നിന്നും എന്തെങ്കിലും സഹായം ലഭിച്ചിരുന്നെങ്കിൽ ലോൺ എടുക്കേണ്ട ആവശ്യം വരില്ലായിരുന്നു. കല്യാണം കഴിഞ്ഞ് ഇത്രയും നാളായിട്ടും തങ്ങളെപ്പറ്റി ഒന്നു അന്വേഷിച്ചിട്ടുപോലുമില്ലാത്തവർ ഇപ്പോൾ സഹായിക്കുമോ? അവർ ഒരു മുത്തച്ഛനും മുത്തശ്ശിയുമൊക്കെ ആയി എന്നറിയുമ്പോൾ സന്തോഷിക്കില്ലേ? തങ്ങളോടുള്ള ദേഷ്യമെല്ലാം മറന്ന് ഓടിവരില്ലേ? വിവരങ്ങൾ ഒന്നറിയിച്ചാലോ?

അല്ലെങ്കിൽ വേണ്ട, ആരെങ്കിലും പറഞ്ഞറിഞ്ഞു വരുന്നെങ്കിൽ വരട്ടെ. മകളുടെ ഇപ്പോഴത്തെ അവസ്ഥ അവരെ വിഷമിപ്പിക്കുകയും അതിനു കാരണക്കാരനായ തന്നോടുള്ള ദേഷ്യം വർദ്ധിക്കാൻ ഇടയാവുകയും ചെയ്യും. വെറുതേയെന്തിനാ...

ഭാമയ്ക്കു നിർബ്ബന്ധമാണെങ്കിൽ അറിയിക്കാം. എങ്കിലും ഭാമയുടെ അനുജത്തി ഭാനുവിനോടു വിവരം പറയണം. അവൾ എന്നും തങ്ങളുടെ പക്ഷത്തു ആയിരുന്നല്ലോ. 

ആശുപത്രി മുറിയിലെത്തിയപ്പോൾ കണ്ട കാഴ്ച തന്നെ അത്ഭുതപ്പെടുത്തി. ഭാമയുടെ സമീപം അവളുടെ കരതലം ഗ്രഹിച്ചു കൊണ്ട് സങ്കടപ്പെട്ടിരിക്കുന്ന ഭാനു.

"ആഹാ, ഇതാര് ഭാനുവോ?

എപ്പോൾ എത്തി? ആരു പറഞ്ഞറിഞ്ഞു? ഭാനുവിനെ വിളിച്ചു വിവരം പറയണമെന്നു  ഞാൻ വിചാരിച്ചിരിക്കുകയായിരുന്നു."

തുളുമ്പിയൊഴുകിയ കണ്ണുനീർ തുടച്ചു കൊണ്ട് ഭാനു പറഞ്ഞു.

"എന്നിട്ടു ഇതുവരെ ഒന്നു അറിയിച്ചില്ലല്ലോ. എന്റെ ഒരു കൂട്ടുകാരിയുടെ ചേച്ചി ഇവിടുത്തെ നഴ്സ് ആണ്. ഇന്നലെയാണ് ഞാൻ വിവരങ്ങൾ അറിയുന്നത്. വീട്ടിൽ പറഞ്ഞാൽ ചിലപ്പോൾ സമ്മതിക്കില്ല. അതുകൊണ്ട് ആരോടും പറയാതെ രാവിലെ തന്നെ ഇങ്ങോട്ടു പോരുന്നു. കുഞ്ഞിനെക്കാണാൻ കൊതിയായി. തിരിച്ചു ചെന്നിട്ട് അമ്മയോട് വിവരങ്ങൾ പറയാം. പഴയ ദേഷ്യമൊന്നും രണ്ടു പേർക്കും ഇപ്പോൾ ഇല്ലെന്നാണ് തോന്നുന്നത്."

അനിയത്തിയെ കണ്ട സന്തോഷത്തിൽ ഭാമയുടെ കണ്ണുകളും നിറഞ്ഞൊഴുകി.

ലീല തൊട്ടിലിൽ നിന്നും കുഞ്ഞിനെയെടുത്തു ഭാനുവിന്റെ കൈകളിൽ വച്ചു കൊടുത്തു.

"മോളേ, സൂക്ഷിച്ചു പിടിക്കണേ... കുഞ്ഞു താഴെ പോകല്ലേ."

"അതൊക്കെ എനിക്കറിയാം ചേച്ചീ... ഞാനും കുഞ്ഞുങ്ങളെയൊക്കെ എടുത്തിട്ടുണ്ട്."

അല്പനേരം കുഞ്ഞിന്റെ മുഖത്തു നോക്കിയിരുന്നതിനു ശേഷം അവൾ പറഞ്ഞു:

"ചേച്ചിയെപ്പോലെ തന്നെയുണ്ട്. വാവേ... കുഞ്ഞമ്മയുടെ ചക്കരേ...

ചേച്ചീ... ഇവൾക്കെന്തു പേരാണിടുന്നത്?"

"മീനാക്ഷി, മീനൂന്നു വിളിക്കാം."

എല്ലാം നോക്കിയിരുന്ന തന്റെയുള്ളിൽ തങ്ങൾ തനിച്ചല്ല എന്നൊരു തോന്നലുണ്ടായി. കുഞ്ഞിനെ തിരിച്ചു ലീലയുടെ കൈയിൽ കൊടുത്തിട്ടു ഭാനു പറഞ്ഞു:

"എന്നാൽ ഞാൻ ഇറങ്ങട്ടെ, ഒരു കൂട്ടുകാരിയെ കാണണമെന്നു പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. താമസിച്ചാൽ പ്രശ്നമാണ്. അച്ഛനേയും അമ്മയേയും കൂട്ടി വരാം. ഇവിടെ നിന്നും ഡിസ്ചാർജ് ചെയ്തു നമ്മുടെ വീട്ടിലേക്കു പോകാം ചേച്ചീ."

തന്നെ നോക്കിയാണ് ഭാനു അങ്ങനെ പറഞ്ഞതെങ്കിലും ഭാമയുടെ മുഖത്തു സന്തോഷപ്പൂക്കൾ വിരിഞ്ഞു.

"വേണ്ട ഭാനു, അതൊന്നും വേണ്ട. ഞാൻ അവധി നീട്ടിയെടുത്തിട്ടുണ്ട്. ലീലയുമുണ്ടല്ലോ സഹായത്തിന്. ഞങ്ങളുടെ വീട്ടിലേക്കു തന്നെ പോകുന്നതായിരിക്കും ഭാമയ്ക്കും സന്തോഷം."

തന്റെ വാക്കുകൾ രണ്ടു സഹോദരിമാരേയും ഒരു പോലെ നിരാശപ്പെടുത്തി. ഭാനു പോയതിനു ശേഷം ഭാമ ഒന്നും സംസാരിച്ചില്ല. എന്തൊക്കെയോ ചിന്തകൾ അവളെ അലട്ടുന്നുണ്ടായിരുന്നു.

'തന്നെയും കുഞ്ഞിനേയും കാണാൻ അച്ഛനും അമ്മയും വരുമോ? തങ്ങളോടുള്ള ദേഷ്യമൊക്കെ മാറിക്കാണുമോ? വീട്ടിലേക്കു 

കൂട്ടിക്കൊണ്ടുപോകുമോ?'

പല വിധ ഭാരങ്ങളാൽ ഭാമയുടെ മനസ്സ് കലങ്ങിമറിഞ്ഞു. ഭാമയ്ക്കും ലീലയ്ക്കുമുള്ള ഭക്ഷണം മുറിയിലെത്തിയപ്പോൾ താൻ പറഞ്ഞു:

"എന്നാൽ നിങ്ങൾ കഴിച്ചോളൂ, ഞാനും പോയി കഴിച്ചിട്ടു വരാം."

ഊണു കഴിഞ്ഞു വന്ന് ഭാമയോടായി പറഞ്ഞു:

"മറ്റന്നാൾ നന്ദനും ഭാര്യയും വരുമെന്നു പറഞ്ഞിട്ടുണ്ട്."

അതിനു മറുപടിയായി അവൾ ഒന്നും പറഞ്ഞില്ല.

നാലുമണിയായപ്പോൾ ഒരു നഴ്സ് വന്നു.

"ഭാമയുടെ മുറിവ് ഒന്നു ക്ലീൻ ചെയ്യണം. നിങ്ങൾ ഒന്നു പുറത്തു നിൽക്കുമോ? ഡോക്ടറും ഇപ്പോൾ വരും"

നഴ്സ് പോയി ഡ്രസ്സിംഗിനുള്ള ട്രേയുമായി തിരിച്ചു വന്നു.മറ്റൊരു നഴ്സിനോടൊപ്പം ഡോക്ടറും മുറിയിലെത്തി. താനും ലീലയും മുറിക്കു പുറത്തിറങ്ങി നിന്നു. അല്പനേരം കഴിഞ്ഞ് വെളിയിൽ വന്ന ഡോക്ടർ തന്നോടായി പറഞ്ഞു:

"മുറിവൊക്കെ ക്ലീൻ ആണ്. കരിയാൻ തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച തയ്യലെടുക്കാം. മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെങ്കിൽ ബുധനാഴ്ച വീട്ടിൽ വിടാം. പീഡിയാട്രീഷ്യൻ വന്നു കുഞ്ഞിനെ കാണും, സംശയങ്ങൾ ഒക്കെ ചോദിച്ചു മനസ്സിലാക്കിക്കോളൂ"

"ശരി ഡോക്ടർ, വളരെ നന്ദി."

നഴ്സ് മുറിയിൽ നിന്നും പോയതിനുശേഷം അകത്തു കയറി ഭാമയോടു ചോദിച്ചു:

"വേദനയുണ്ടായിരുന്നോ?മുറിവ് ക്ലീൻ ആണെന്നാണ് ഡോക്ടർ പറഞ്ഞത്. ചൊവ്വാഴ്ച തയ്യലെടുത്തിട്ട് ബുധനാഴ്ച ഡിസ്ചാർജ് ചെയ്യാമെന്നും പറഞ്ഞു. എന്നാൽ നീ വിശ്രമിച്ചോളൂ. ഞാൻ പോയിട്ടു നാളെ വരാം."

ലീല കുഞ്ഞിന് കൊടുക്കാൻ പാൽപ്പൊടി കലക്കി കുപ്പിയിലാക്കുന്നതു കണ്ടു കൊണ്ടാണ് മുറിയിൽ നിന്നുമിറങ്ങിയത്.

'കുഞ്ഞിന് കുപ്പിപ്പാലും കൊടുക്കുന്നുണ്ട്. അമ്മയുടെ പാൽ തികയുന്നുണ്ടാവില്ല.'

വീട്ടിൽ ചെന്നു കഴിഞ്ഞാൽ ഇനി ചെലവുകൾ കൂടും. തന്റെ ശമ്പളം കൊണ്ടൊന്നും ഇനി കാര്യങ്ങൾ സുഗമമായി മുന്നോട്ട് പോകില്ല. എന്തെങ്കിലും വഴി കാണണം. ലോൺ പാസ്സായി കിട്ടിയാൽ നന്ദനു കൊടുക്കണം. ബാക്കിയുള്ള തുക സൂക്ഷിച്ചുപയോഗിക്കണം. മാസം തോറും പലിശയും അടയ്ക്കണം. എല്ലാത്തിനും ദൈവം ഒരു വഴി കാണിച്ചുതരുമായിരിക്കും.'

മനസ്സ് ചിന്തകളുടെ ലോകത്തായിരുന്നതിനാൽ ബസ്സിൽ നിന്നും ഇറണ്ടേണ്ട സ്ഥലം എത്തിയത് അറിഞ്ഞതേയില്ല. കവലയിലിറങ്ങി തട്ടുകടയിൽ നിന്നും ദോശയും ചമ്മന്തിയും പാഴ്സൽ വാങ്ങി വീട്ടിലേക്കു നടന്നു.

(തുടരും)


ഭാഗം - 7

ആശുപത്രിയും വീടുമായി ദിവസങ്ങൾ കൊഴിഞ്ഞു വീണു. രാവിലെ എഴുന്നേറ്റു വീടൊക്കെ ഒന്നു വൃത്തിയാക്കി. പുറത്തു നിന്നും ഭക്ഷണം കഴിച്ചു മടുത്തു. ഇന്ന് എന്തെങ്കിലും ഉണ്ടാക്കണം.


'ഇന്നാണല്ലോ നന്ദൻ പണവുമായി വരാമെന്നു പറഞ്ഞിരുന്നത്? ഉച്ചകഴിഞ്ഞായിരിക്കും അവൻ വരുന്നത്. ആ സമയത്തു അവിടെ ഉണ്ടാവണം.'

അല്പം ഉപ്പുമാവുണ്ടാക്കി കഴിച്ചതിനു ശേഷം ഉച്ച ഭക്ഷണം തയ്യാറാക്കി.

'ആഹാരം പാകം ചെയ്യാൻ അറിയാവുന്നത് ഒരു അനുഗ്രഹമായി. ഭാമയ്ക്കു വയ്യാത്ത ദിവസങ്ങളിലൊക്കെ താനായിരുന്നല്ലോ അടുക്കളയിൽ കയറിയിരുന്നത്.

ഇന്നു നന്ദൻ പണം കൊണ്ടു വരുമായിരിക്കുമോ? അവന്റെ വാക്കു വിശ്വസിക്കാം. മുൻപും പല പ്രാവശ്യം പറഞ്ഞ വാക്കു പാലിച്ചിട്ടുള്ളവനാണല്ലോ.'

കുളിച്ചു ഊണു കഴിച്ചിട്ട് നേരേ ആശുപത്രിയിലേക്കു പോയി. കുഞ്ഞു കരയുന്നതു കേട്ടുകൊണ്ടാണ് മുറിയിലേക്കു കയറിയത്.

'മോൾ എന്താ ഇങ്ങനെ കരയുന്നത്? വിശന്നിട്ടായിരിക്കും. പാലു കൊടുത്തില്ലേ?"

"അറിയില്ല ചേട്ടാ, പാലു കൊടുത്തിട്ടു കുടിക്കുന്നില്ല. കുറേ നേരമായി ഇങ്ങനെ കരയുന്നു. നഴ്സിനോട് പറഞ്ഞിട്ടുണ്ട്."

അല്പം കഴിഞ്ഞപ്പോൾ ഒരു നഴ്സ് വന്നു കുഞ്ഞിനെയെടുത്തു കൈകളിൽ കമഴ്ത്തി ക്കിടത്തി പുറത്ത് തട്ടിക്കൊണ്ടിരുന്നു. കരച്ചിൽ നിർത്തിയ കുഞ്ഞിനെ ലീലയുടെ കൈയിൽ കൊടുത്തിട്ട് എല്ലാവരോടുമായി പറഞ്ഞു:

"വയറുവേദനയെടുത്തതിനാലാണ് കുഞ്ഞു കരഞ്ഞത്. പാൽ കൊടുത്തതിനു ശേഷം പുറത്തു തട്ടി ഗ്യാസ് കളയണം."

"അങ്ങനെ ചെയ്യുന്നുണ്ട് സിസ്റ്റർ. ഇനിയും നന്നായി ശ്രദ്ധിക്കാം." മറുപടിയായി ലീല പറഞ്ഞു.

ഭാനു വന്നു പോയതിൽപ്പിന്നെ  ഭാമയ്ക്ക് വല്ലാത്ത സങ്കടമാണ്. കുഞ്ഞിനെ കൊഞ്ചിക്കുന്നതിനും പാലു കൊടുക്കുന്നതിനുമൊന്നും തീരെ ഉത്സാഹം കാണിക്കുന്നില്ല. സംസാരത്തിൽ പോലും പിശുക്ക് കാണിക്കുന്നു. ചോദിക്കുന്നതിനു ഉത്തരം പറയുമെന്നല്ലാതെ അധികമൊന്നും മിണ്ടുന്നില്ല. മുഖത്തു വിഷാദഭാവം തങ്ങിനിൽക്കുന്നു.

'ഇവൾക്കിതെന്തു പറ്റി? ഭാനു പറഞ്ഞതു പോലെ അച്ഛനുമമ്മയും വരാത്തതു കൊണ്ടാണോ? ഇവളുടെ മനസ്സിൽ എന്തായിരിക്കും? അമ്മയുടേയും അച്ഛന്റേയും സ്നേഹത്തിനും സാമീപ്യത്തിനും കൊതിക്കുന്നുണ്ടാവും, പാവം!

ഓരോ പ്രാവശ്യം മുറിയുടെ വാതിൽ തുറക്കുമ്പോഴും പ്രതീക്ഷയോടെയുള്ള നോട്ടം തനിക്കു മനസ്സിലാകുന്നുണ്ട്. ഭാനു വീട്ടിൽ ചെന്നു വിവരങ്ങൾ പറഞ്ഞതിനു ശേഷം എന്താണു സംഭവിച്ചിട്ടുണ്ടാവുക? അച്ഛന്റെ പിടിവാശിക്കു മുൻപിൽ അമ്മ തീർച്ചയായും മൗനം പാലിച്ചിരിക്കും. അവരുടെ മനസ്സിലെ മഞ്ഞു എന്നെങ്കിലും ഉരുകാതിരിക്കില്ല. അതുവരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. ഭാനുവിനെ വിളിച്ചു വിവരങ്ങൾ അന്വേഷിക്കണം.'

"ഭാമേ നീ എന്താണ് ഒന്നും മിണ്ടാത്തത്? നിനക്കെന്തുപറ്റി? എന്തിനാണ്  ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിച്ച് മനസ്സ് വിഷമിപ്പിക്കുന്നത്? അച്ഛനും അമ്മയും വരാത്തതു കൊണ്ടാണെന്നറിയാം. അവർക്ക് അല്പം കൂടി സമയം കൊടുക്കാം. നിന്നേയും കുഞ്ഞിനേയും കാണാൻ തീർച്ചയായും അവർ വരും. നമുക്ക് കാത്തിരിക്കാം. നമ്മുടെ മോളുടെ മുഖം കാണുമ്പോൾ അവരുടെ ഉള്ളിലെ മഞ്ഞെല്ലാം ഉരുകിയൊലിക്കുക തന്നെ ചെയ്യും.."

ഭാമ തന്നെ നോക്കിപുഞ്ചിരിച്ചു.

തന്റെ വാക്കുകൾ അവളുടെ മനസ്സിനു അല്പം കുളിർ പകർന്നു എന്നു തോന്നി. അഞ്ചുമണിയായിട്ടും നന്ദൻ എത്തിയില്ല.

'ഈശ്വരാ... നന്ദൻ വാക്കുതെറ്റിച്ചോ? അവൻ എന്താ വരാത്തത്? എന്തു സംഭവിച്ചു കാണുമോ ആവോ? ഒന്നു വിളിച്ചു നോക്കാം.'

മുറിക്കു പുറത്തിറങ്ങി നന്ദനെ വിളിച്ചു. കാൾ എടുക്കാഞ്ഞതിനാൽ വീണ്ടും വിളിച്ചു. നിരാശയായിരുന്നു ഫലം. മനസ്സ് ആകെ അസ്വസ്ഥമായി. ഇനിയെന്തു ചെയ്യും? കണ്ണിൽ ഇരുട്ടു കയറുന്നതുപോലെ തോന്നി.

ഭാമയോടു യാത്രപോലും പറയാതെ ആശുപത്രിയിൽ നിന്നും ഇറങ്ങി വീട്ടിലേക്കു പോയി. നേരേ ചെന്നു കട്ടിലിൽ കയറിക്കിടന്നു. ആരോ നെഞ്ചിനകത്തു ഒരു കല്ല് എടുത്തു വച്ചിരിക്കുന്നതു പോലെ... സഹിക്കാൻ പറ്റാത്ത ദുഃഖഭാരം!

'മറ്റന്നാൾ ആശുപത്രി ബിൽ അടയ്ക്കണം. ഇനിയെന്താണൊരു പോം വഴി? നന്ദനു എന്തു പറ്റിയതാവും?'

ചിന്തകളുടെ മാലകൾ പൊട്ടിച്ചു കൊണ്ട് ഫോൺ ശബ്ദിച്ചു.

"ഹലോ...''

"ദേവാ... നന്ദനാണ്, പറഞ്ഞിരുന്നതുപോലെ ഇന്നു വരാൻ സാധിച്ചില്ല. അനിതയ്ക്ക് നല്ല സുഖമില്ല. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. നല്ല പനിയും ശ്വാസം മുട്ടും. അല്പം കൂടിപ്പോയി. ആകെ തിരക്കായിപ്പോയതു കൊണ്ട് നീ വിളിച്ചപ്പോൾ കാൾ എടുക്കാനും കഴിഞ്ഞില്ല. പണം എന്റെ കൈവശമുണ്ട്. നാളെ പത്തു മണിയാവുമ്പോൾ  നീ ഓഫീസിൽ വന്നു വാങ്ങണം. ഞാൻ ഒരു മണി വരെ മാത്രമേ അവിടെ കാണുകയുള്ളൂ.''

"ശരിയെടാ... വളരെ നന്ദി.  പത്തുമണിക്കു തന്നെ ഞാൻ അവിടെയെത്താം. എന്തുപറ്റിയെന്നറിയാതെ ആകെ വിഷമിച്ചിരിക്കുകയായിരുന്നു. അനിതയുടെ അസുഖം പെട്ടെന്നു തന്നെ ഭേദമാകട്ടെ.''

ഫോൺ കട്ടു ചെയ്തപ്പോഴാണ് ശ്വാസം നേരേ വീണത്.

'ഈശ്വരാ സമാധാനമായി. നീ എന്നെ കൈവിട്ടില്ലല്ലോ...'

കുളിച്ചു ഭക്ഷണം കഴിച്ച് ഭാമയെ വിളിച്ചു സംസാരിച്ചു. യാത്ര പോലും പറയാതെ പോന്നതിലുള്ള പരിഭവം അവളുടെ സ്വരത്തിലുണ്ടായിരുന്നു.

'ഇനി സുഖമായി ഒന്നുറങ്ങണം.'

ഉറങ്ങാൻ കിടക്കുമ്പോഴും ഭാമയെപ്പറ്റിയുള്ള ചിന്തകളായിരുന്നു മനസ്സു നിറയെ.

(തുടരും)


ഭാഗം - 8

ചൊവ്വാഴ്ച രാവിലെ തന്നെ  ആശുപത്രിയിൽ എത്തി. ഇന്നലെ നന്ദന്റെ ഓഫീസിൽ ചെന്നതും പൈസ ലഭിച്ചതുമായ കാര്യങ്ങൾ ഒക്കെ ചിന്തിച്ചു കൊണ്ട് ഡോക്ടർ ആനന്ദിന്റെ മുറി ലക്ഷ്യമാക്കി നടന്നു. 


'ഓ.പി. തുടങ്ങുന്നതിനു മുൻപു തന്നെ ഡോക്ടറിനെ കാണണം.

ഏതായാലും ഇന്നു വീട്ടിൽ പോകാമെന്നാണല്ലോ പറഞ്ഞത്. ഇന്നലെ ഭാമയുടെ തയ്യലും എടുത്തു. പീഡിയാട്രീഷ്യൻ വന്നു കുഞ്ഞിനെ കാണുകയും കുഞ്ഞിനു കൊടുക്കേണ്ട വാക്സിനേഷനെക്കുറിച്ചെല്ലാം വിശദമായി പറഞ്ഞു തരികയും ചെയ്തു.'

മുറിയുടെ മുൻപിൽ വച്ചു തന്നെ ഡോക്ടറുമായി കണ്ടു മുട്ടി.

"ഗുഡ് മോർണിഗ് ഡോക്ടർ."

"ആ... ദേവനോ? ഗുഡ് മോർണിഗ്. ഭാര്യയേയും കുഞ്ഞിനേയും ഇന്നു ഡിസ്ചാർജ് ചെയ്യുകയാണ്. എഴുതിയിട്ടുള്ള മരുന്നുകൾ ഒക്കെ ഫാർമസിയിൽ നിന്നും വാങ്ങി യഥാസമയം തന്നെ കൊടുക്കണം. ഒരു മാസം കഴിഞ്ഞ്  ചെക്കപ്പിനു കൊണ്ടുവരണം.

ഞാൻ മുൻപു പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഓർമയിൽ തന്നെയുണ്ടാവണം. കുട്ടിക്ക് അതാതു സമയങ്ങളിലുള്ള കുത്തിവപ്പുകൾ എടുക്കണം. വേറെ എന്തെങ്കിലും ചോദിക്കാനുണ്ടോ?"

"ഡോക്ടർ, ഭാമയുടെ ആരോഗ്യം വീണ്ടെടുക്കാൻ എത്ര നാൾ വേണ്ടിവരും? ഒരു മാസം കഴിഞ്ഞാൽ അവൾക്കു വീട്ടുജോലികൾ ഒക്കെ ചെയ്യാൻ സാധിക്കുമോ?"

"മൂന്നു മാസത്തെ വിശ്രമമെങ്കിലും ആവശ്യമാണ്. അതുകഴിഞ്ഞ് എല്ലാം സാധാരണപോലെ. കുട്ടിയെ ആരോഗ്യത്തോടെ വളർത്താൻ ശ്രദ്ധിക്കണം. ഇനിയൊരു കുഞ്ഞു കൂടി വേണമെന്ന് ആഗ്രഹിക്കാനാവില്ലല്ലോ. അപ്പോൾ ശരി, കാണാം."

ഓ. പി യിലേക്കു നടന്ന ഡോക്ടർ ഒരു നിമിഷം നിന്നു. "എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അറിയിക്കാൻ മടിക്കരുത്."

"ശരി, ഡോക്ടർ. എല്ലാ സഹായങ്ങൾക്കും വളരെ നന്ദി."

നല്ല ഒരു മനസ്സിന്റെ ഉടമയായ ഡോക്ടർ ആനന്ദിനെ ഒരിക്കലും മറക്കുവാൻ തനിക്കു സാധിക്കില്ല. മുറിയിലെത്തിയപ്പോൾ വീട്ടിൽ പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു ലീല. സാധനങ്ങൾ ഒക്കെ അടുക്കി ബാഗിനുള്ളിലാക്കി. 

എല്ലാം നോക്കി കിടക്കുകയായിരുന്ന ഭാമ പറഞ്ഞു:

"ചേട്ടാ, പോകുന്നതിനു മുമ്പ് അല്പം സാധനങ്ങൾ കൂടി വാങ്ങണം. കുഞ്ഞിനെ കിടത്തി കുളിപ്പിക്കാൻ ഒരു പ്ലാസ്റ്റിക് ബേസിനും കൂടാതെ ഒരു ബക്കറ്റും വേണം."

"കുഞ്ഞിനു കൊടുക്കാൻ പാൽപ്പൊടി വാങ്ങണം. ഒരു പാൽക്കുപ്പിയും കൂടെ വേണം." ലീലയുടെ വക.

"എന്നാൽ ഞാൻ പോയി  വാങ്ങി വരാം. അപ്പോഴേയ്ക്കും ബിൽ റെഡിയാവുമായിരിക്കും. ഒരു ടാക്സിയും ബുക്ക് ചെയ്യണം."

ആശുപത്രി റോഡിനു മുന്നിലുള്ള കടയിൽ കയറി സാധനങ്ങൾ ഒക്കെ വാങ്ങി. പറഞ്ഞിരുന്നതു കൂടാതെ ബേബി മെത്തയും ടവ്വലും കുഞ്ഞിനെ പുതപ്പിക്കാനുള്ള ഫ്ളാനലും പിന്നെ ഒരു ഫ്ളാസ്ക്കും വാങ്ങി വന്നു. നഴ്സിനോട് ബിൽ റെഡിയായോ എന്ന് അന്വേഷിച്ചു.

"ഇല്ലല്ലോ സാർ. അല്പ സമയം കൂടി കഴിയുമായിരിക്കും. കിട്ടിയാലുടൻ തന്നെ മുറിയിൽ എത്തിക്കാം."

"ശരി, സിസ്റ്റർ. ഉച്ചയ്ക്കുള്ള ഭക്ഷണം കിട്ടുമല്ലോ, അല്ലേ?"

"ഭക്ഷണം കിട്ടും. അര മണിക്കൂറിനകം കൊണ്ടു വരും."

"ശരി, സിസ്റ്റർ..."

തിരിച്ചു മുറിയിൽ ചെന്നു കാത്തിരുന്നു. അരമണിക്കൂർ കഴിഞ്ഞ് ഭാമയ്ക്കും ലീലയ്ക്കുമുള്ള ഭക്ഷണം എത്തി. തൊട്ടു പിറകെ ഒരു നഴ്സ് ബില്ലുമായെത്തി. മെഡിക്കൽ ഡീറ്റയിൽസ് അടങ്ങിയ ഫയലും ഡിസ്ചാർജ് സമ്മറിയും മരുന്നിന്റെ പേപ്പറും കുഞ്ഞിന്റെ വാക്സിനേഷൻ ബുക്ക്, ബർത്ത് സർട്ടിഫിക്കറ്റ് അങ്ങനെ എല്ലാം ഉണ്ടായിരുന്നു.

"എന്നാൽ നിങ്ങൾ ഭക്ഷണം കഴിച്ച് റെഡിയായി നിൽക്കൂ. ഞാൻ പോയി ബില്ലടച്ച് മരുന്നും വാങ്ങി വരാം."

മുറിയിൽ നിന്നുമിറങ്ങി ബില്ലിന്റെ തുക വായിച്ചു.

'ആശ്വാസമായി, എല്ലാം കൂടി ഒരു ലക്ഷത്തിരണ്ടായിരത്തി അറുപതു രൂപ. നന്ദൻ തന്ന ഒരു ലക്ഷം രൂപയ്ക്കു പുറമേ ആറായിരം രൂപ കൂടിയേ ഉണ്ടായിരുന്നുള്ളൂ. സാധനങ്ങൾക്ക് രണ്ടായിരത്തോളം ആയി. ബില്ലടച്ചു കഴിഞ്ഞാൽ പിന്നെ വണ്ടിക്കൂലിക്കുള്ള തുകയേ കാണുകയുള്ളൂ... ഇനി ഓരോ കാര്യങ്ങളും നല്ല കണക്കുകൂട്ടലുകളോടെ തന്നെ ചെയ്യേണ്ടിവരും.'

കാഷ് കൗണ്ടറിൽ ചെന്ന് ബില്ലിന്റെ തുകയടച്ചു രസീതുവാങ്ങി. ഫാർമസിയിൽ ചെന്നു മരുന്നുമെടുത്തു മുറിയിലെത്തി. എല്ലാവരും റെഡിയായി ഇരിക്കുകയായിരുന്നു.

"ഞാൻ പോയി എന്തെങ്കിലും കഴിച്ചിട്ട്, പോകാനുള്ള ടാക്സിയും വിളിച്ചിട്ട് വരാം. കുഞ്ഞിനു പാലു കൊടുക്കണമെങ്കിൽ കൊടുത്തോളൂ."

ഭാമയുടെ മനസ്സിൽ സങ്കടവും നിരാശയും തളം കെട്ടി നിന്നു. മൂടിക്കെട്ടി നിൽക്കുന്ന ആകാശം പോലെ അവളുടെ മുഖം കറുത്തിരുണ്ടു. അമ്മയും അച്ഛനും വരുമെന്നുള്ള അവളുടെ പ്രതീക്ഷകൾ കരിഞ്ഞു വീണുകൊണ്ടിരുന്നു. പരിചരിച്ച നഴ്സുമാരോടും മറ്റുള്ളവരോടും യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. തനിക്കു പരിചയമുള്ള ഒരാളിന്റെ ബന്ധുവായിരുന്നു ടാക്സി ഡ്രൈവർ.

"അല്പം പതുക്കെ പോയാൽ മതി. ഓപ്പറേഷൻ കഴിഞ്ഞ് പത്തു ദിവസമായിട്ടില്ല."

"ശരി, സാർ. പതുക്കെ ഓടിക്കാം."

നാലുമണിയാകാറായപ്പോൾ വീട്ടിലെത്തി. വണ്ടിയിൽ നിന്നുമിറങ്ങാൻ

ഭാമയെ സഹായിച്ചു.  കുത്തിനേയുമെടുത്തു ലീലയും ഇറങ്ങി. സാധനങ്ങളെല്ലാം മുറിയിൽ കൊണ്ടു വച്ചു. ടാക്സിക്കാരന് പണം കൊടുത്തു പറഞ്ഞു വിട്ടതിനുശേഷം കുഞ്ഞിനെ കിടത്താനുള്ള ക്രമീകരണങ്ങൾ ചെയ്തു.

കട്ടിലിൽ ഭാമയുടെ അരികിൽ തന്നെ മോളെ കിടത്തിയിട്ട് ലീല അടുക്കളയിലേക്കു കയറി.

'അവർ എല്ലാക്കാര്യങ്ങളും ഒരു അമ്മയെപ്പോലെ കണ്ടറിഞ്ഞു ചെയ്യുന്നു. അവർ കൂടി ഇല്ലായിരുന്നെങ്കിൽ..!' 

ആ അവസ്ഥയെക്കുറിച്ചോർത്ത് ഒന്നു നടുങ്ങി.

(തുടരും)


ഭാഗം - 9

വീട്ടിലെ കാര്യങ്ങൾ ഒക്കെ ഒരു വിധം നന്നായി പോകുന്നുണ്ട്. ലീലയാണു സകലത്തിനും ചുക്കാൻ പിടിക്കുന്നത്.  ഭാമയുടേയും കുഞ്ഞിന്റെയും കാര്യത്തിൽ അവർ അതീവ ശ്രദ്ധ പുലർത്തുന്നു. കഴിക്കേണ്ട മരുന്നുകൾ ക്രമപ്രകാരം യഥാസമയങ്ങളിൽ തന്നെ കൊടുക്കുന്നുണ്ട്. ഒരു സമയം പോലും അവർ വെറുതെയിരിക്കുന്നതു കാണുന്നില്ല.


പ്രഭാത ഭക്ഷണം കഴിഞ്ഞാലുടൻ  കുഞ്ഞിനെ എണ്ണ തേച്ചു കുളിപ്പിക്കും. പാലു കൊടുത്തു മോളെ ഉറക്കിയതിനു ശേഷമാണ് ഭാമയെ തിരുമ്മി കുളിപ്പിക്കുന്നത്. അടുക്കളപ്പണി, വീടു വൃത്തിയാക്കൽ, തുണി കഴുകൽ തുടങ്ങി എല്ലാ പണികളും ഇടതടവില്ലാതെ ചെയ്യുന്നു. ഇങ്ങനെ ഒരാളെ കിട്ടിയതും മഹാഭാഗ്യമായി. ആവശ്യ സാധനങ്ങൾ എത്തിച്ചും കുഞ്ഞിന്റേയും അമ്മയുടേയും ആവശ്യങ്ങൾ അന്വേഷിച്ചും തന്നാൽ കഴിയുന്ന രീതിയിലൊക്കെ കാര്യങ്ങൾ ചെയ്തും ദിവസങ്ങൾ തള്ളിനീക്കി.

'നാളെ മുതൽ ജോലിക്കു പോകണം അവധിയൊക്കെ ഇന്നു കൊണ്ടു തീരുകയാണ്.'

"ഭാമേ, നാളെ മുതൽ എനിക്ക് ഓഫീസിൽ പോകണം. അവധി ഇന്നും കൂടിയേ ഉള്ളൂ."

ചിന്തകളുടെ ലോകത്തായിരുന്നതിനാൽ, അവൾ അത് കേട്ടതായി ഭാവിച്ചില്ല.

ഭാമയെ കുലുക്കി വിളിച്ചു കൊണ്ട്,

"ഞാൻ പറയുന്നതൊന്നും നീ കേൾക്കുന്നില്ലേ?"

"എന്താ ചേട്ടൻ പറഞ്ഞത്? ഞാൻ എന്റെ അച്ഛനേയും അമ്മയേയും കുറിച്ച് ഓർത്തു കിടക്കുകയായിരുന്നു."

അല്ലെങ്കിലും, ഈയിടെയായി നീ എപ്പോഴും വേറേ ലോകത്തിലാണ്. കുഞ്ഞിനെപ്പോലും കാര്യമായി ശ്രദ്ധിക്കുന്നില്ല. എന്താണ് നിനക്കു പറ്റിയത്? അച്ഛനും അമ്മയും വരാത്ത ദു:ഖമാണെങ്കിൽ, വിട്ടുകള. അവർക്കു നമ്മളെ വേണ്ടെങ്കിൽ നമുക്കും വേണ്ട. ഇനി എന്നെങ്കിലും കാണണമെന്നു തോന്നുന്നുണ്ടെങ്കിൽ വരട്ടെ. ആ വിഷയം നമുക്കിനി സംസാരിക്കുക പോലും വേണ്ട."

ഉച്ചയ്ക്കു ഊണിനു ശേഷം എല്ലാവരും ഒന്നു മയങ്ങുകയായിരുന്നു. പെട്ടെന്നാണ് കാളിംഗ് ബെൽ ശബ്ദിച്ചത്. താൻ ചെന്നു കതകു തുറന്നു.

"അല്ല, ഇതാരാ... ഭാനുവോ?

ഒരു മുന്നറിയിപ്പുമില്ലാതെ ഈ നേരത്ത്?" കൂടെ അച്ഛനോ അമ്മയോ മറഞ്ഞു നിൽക്കുന്നുണ്ടാവുമോ എന്ന് ചിന്തിച്ച് പുറത്തേക്ക് എത്തി നോക്കി. എന്നാൽ അവിടെയാരും തന്നെ ഉണ്ടായിരുന്നില്ല.

"കയറി വരൂ ഭാനൂ... തനിയേ ഉള്ളോ?

സങ്കടത്തോടെ അവൾ പറഞ്ഞു:

"അതേ, ഞാൻ തനിയേ ഉള്ളൂ. അന്നു പറഞ്ഞിട്ടു പോയതു പോലെ അച്ഛനേയും അമ്മയേയും കൂട്ടിക്കൊണ്ടുവരാൻ എനിക്കു കഴിഞ്ഞില്ല."

മുറിയിലെത്തി  കുഞ്ഞിനെ കണ്ടിട്ട് ഭാമയുടെ കട്ടിലിൽ ചെന്നിരുന്നു. ഭാനു തുടർന്നു പറഞ്ഞു:

"ചേച്ചീ...ഞാൻ പ്രതീക്ഷിച്ചതു പോലെ കാര്യങ്ങൾ ഒന്നും നടന്നില്ല. അന്ന് ആശുപത്രിയിൽ നിന്നും മടങ്ങിച്ചെന്നിട്ട് ചേച്ചിയുടെ വിശേഷങ്ങൾ ഒക്കെ വിശദമായി രണ്ടു പേരോടും പറഞ്ഞു. കുഞ്ഞു പിറന്നതറിഞ്ഞു സന്തോഷിച്ചെങ്കിലും ചേച്ചിയുടെ ഗർഭാശയം നീക്കം ചെയ്തു എന്നൊക്കെ അറിഞ്ഞപ്പോൾ അമ്മ കരയുകയായിരുന്നു. 

അച്ഛന്റെ മനസ്സ് അല്പം പോലും അലിഞ്ഞില്ല. 'എല്ലാം അവളായി വരുത്തിവച്ചതല്ലേ, അനുഭവിക്കട്ടെ. ഞങ്ങൾക്കിനി ഒരു മകളേയുള്ളൂ, അതു നീയാണ്, ചേട്ടത്തിയെപ്പോലെ പേരുദോഷം വരുത്താനാണു നിനക്കും ഭാവമെങ്കിൽ കൊന്നു കളയും ഞാൻ.'  അച്ഛന്റെ വാക്കുകൾക്കു മുന്നിൽ ഞാൻ പതറിപ്പോയി. കരച്ചിൽ അടക്കാൻ പാടുപെടുന്ന അമ്മയോടും ദേഷ്യപ്പെട്ടു."

'എന്തൊക്കെ പറഞ്ഞാലും നമ്മുടെ മകളല്ലേ, അങ്ങനെയങ്ങു തള്ളിക്കളയാനാവുമോ? തെറ്റുകൾ നമ്മളല്ലേ പൊറുത്തു കൊടുക്കേണ്ടത്? എല്ലാം മറന്ന് അവിടെ വരെ പോയി ഭാമയേയും കുഞ്ഞിനേയും കണ്ടിട്ടു വരാം.' എന്നു പറഞ്ഞ്

അമ്മ പല പ്രാവശ്യം അച്ഛനെ നിർബ്ബന്ധിച്ചു കൊണ്ടിരുന്നു. എന്നാൽ വാശിയും പിണക്കവും വിദ്വേഷവും നിറഞ്ഞ അച്ഛന്റെ മനസ്സ്, അമ്മയുടെ വാദഗതികൾ തിരസ്കരിച്ചു. വീടിനുള്ളിലെ അന്തരീക്ഷം തന്നെ മാറി. വല്ലാത്ത മൂകതയാണിപ്പോൾ. 

രണ്ടുപേരുടേയും ഇടയിൽക്കിടന്ന് ഞാൻ അനുഭവിക്കുന്ന വേദന പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല." ഇടറിയ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.കരച്ചിൽ അടക്കാൻ അവൾ നന്നേ പ്രയാസപ്പെട്ടു. 

എല്ലാം കേട്ടുകൊണ്ടിരുന്ന ഭാമയും കരയുകയായിരുന്നു. അനിയത്തിയുടെ സങ്കടം ഭാമയുടെ ഉള്ളിലെ കുറ്റബോധത്തിന്റെ കനലുകൾ ആളിക്കത്താൻ കാരണമായി.

കണ്ണുനീർ തുടച്ചു കൊണ്ട് അവൾ പറഞ്ഞു:

"ഞാൻ കാരണം എല്ലാവരും സങ്കടപ്പെടുന്നു. എല്ലാം എന്റെ തെറ്റാണ്. അച്ഛനെ കുറ്റപ്പെടുത്താനാവില്ല. എന്റെ സന്തോഷത്തിനു വേണ്ടി, എല്ലാവരേയും ഞാൻ ദു:ഖിപ്പിച്ചു. സ്വാർത്ഥതയാണ് എന്നെക്കൊണ്ട് സകലതും ചെയ്യിപ്പിച്ചത്. അന്ന് അച്ഛനെ അനുസരിച്ചിരുന്നെങ്കിൽ ആർക്കും ദുഃഖിക്കേണ്ടി വരില്ലായിരുന്നു. എന്റെ കുടുംബം ഞാനാണ് നശിപ്പിച്ചത്. നിന്റെ ഭാവിയെക്കുറിച്ചും ഞാൻ ചിന്തിച്ചില്ല. എന്നോടു ക്ഷമിക്കൂ മോളേ."

ഭാമയുടെ ഹൃദയനൊമ്പരം അണപൊട്ടി ഒഴുകി. തന്റേയും ഭാനുവിന്റേയും വാക്കുകൾക്കൊന്നും അവളെ ആശ്വസിപ്പിക്കാനായില്ല. 

ലീല കൊണ്ടുവന്നു വച്ച ചായയും ബിസ്ക്കറ്റും കഴിച്ച്, ഭാനു യാത്ര പറഞ്ഞിറങ്ങി.

അവൾ കൊണ്ടു വന്ന സാധനങ്ങൾ അപ്പോഴാണ്‌ ശ്രദ്ധയിൽപ്പെട്ടത്. ഭാമ ഒന്നിലും താൽപര്യം കാണിച്ചില്ല. മൂക വിഷാദ ചിന്തകളിലൂടെ അവൾ ഒഴുകി നടന്നു. 

രാവിലെ തന്നെ ഓഫീസിൽ പോകാൻ റെഡിയായി കുഞ്ഞിന്റെ നെറുകയിൽ മുത്തം കൊടുത്ത്

ഇറങ്ങാൻ തുടങ്ങവേ, ഭാമ ചോദിച്ചു:

"ചേട്ടാ, ഉച്ചയ്ക്കുള്ള ഭക്ഷണം എങ്ങനെയാണ്?"

"ഇന്നു ഞാൻ പുറത്തു നിന്നും കഴിച്ചു കൊള്ളാം. നാളെ മുതൽ ടിഫിൻ കൊണ്ടുപോകണം."

"ശരി ചേട്ടാ, ലീലയോടു പറയാം."

ബസ്സിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ, മനസ്സു നിറയെ ഓഫീസിലെ ജോലികളെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു.

(തുടരും)


ഭാഗം - 10

ഇത്രയും നാൾ അവധിയായതിനാൽ ഫയലുകളുടെ ഒരു കൂമ്പാരം തന്നെ മേശപ്പുറത്തുണ്ടായിരുന്നു. മറ്റൊന്നും തന്നെ ചിന്തിക്കാതെ ജോലിയിൽ വ്യാപൃതനായി. വിശേഷങ്ങൾ തിരക്കിയ സഹപ്രവർത്തകരോടെല്ലാം വളരെ കുറച്ചു വാക്കുകളിൽ മാത്രം കുശലാന്വേഷണം ഒതുക്കി. ഒരു മണിയായപ്പോൾ രാമേട്ടൻ വന്നു വിളിച്ചു.


"എന്താ ദേവാ, ഭക്ഷണം ഒന്നും കഴിക്കണ്ടേ?"

"അയ്യോ... സമയം ആയോ? അറിഞ്ഞതേയില്ല. അത്രയ്ക്കു ജോലിയുണ്ടായിരുന്നു. 

ഇന്നു ഭക്ഷണം പുറത്തു  നിന്നുമാണ്. രാമേട്ടൻ വരുന്നുണ്ടോ?"

"ഇല്ല, ഞാൻ ടിഫിൻ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ നീ പോയി കഴിച്ചിട്ടു വാ."

ഓഫീസിനു എതിരേയുള്ള ഹോട്ടലിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ചതിനു ശേഷം ബാങ്കിൽ കയറി ലോണിന്റെ കാര്യം അന്വേഷിച്ചു. ജാമ്യക്കാരന്റെ സാലറി സർട്ടിഫിക്കറ്റ് കൂടി കൊടുത്താൽ ഒരാഴ്ചയ്ക്കുള്ളിൽ ലോൺ പാസ്സാക്കിത്തരാമെന്ന് മാനേജർ പറഞ്ഞു. 'ഓഫീസിൽ ചെന്നിട്ട് രാമേട്ടനോട് പറയണം, ഇന്നുതന്നെ ശരിയാക്കിത്തരാൻ.'

 താൻ പറഞ്ഞതനുസരിച്ച് രാമേട്ടൻ അപ്പോൾത്തന്നെ സാലറി സർട്ടിഫിക്കറ്റിനുള്ള അപേക്ഷ കൊടുത്തു. 

'നാളെ കിട്ടുമായിരിക്കും. നാളെ തന്നെ അതു വാങ്ങി ബാങ്കിൽ കൊണ്ടു കൊടുക്കണം. താമസിച്ചാൽ, ഇനിയും നീണ്ടു പോയേക്കും.'

വീട്ടിലേക്ക് വിളിച്ചു ഭാമയോടു വിശേഷങ്ങൾ തിരക്കി. 

 

രണ്ടു മണിയായപ്പോൾ വീണ്ടും ഫയലുകൾക്കിടയിൽ മുഖം പൂഴ്ത്തി. എല്ലാവരും ജോലി കഴിഞ്ഞു പോയിട്ടും ഓഫീസിൽ നിന്നും ഇറങ്ങാൻ വൈകി. സായാഹ്നത്തിലും സൂര്യന്റെ ചൂട് അസഹനീയമായി തോന്നി. ബസ്സിലിരിക്കുമ്പോഴും കഴിഞ്ഞു പോയ ദിവസങ്ങളിലെ കാര്യങ്ങൾ ഒരു അഭ്രപാളിയിലെന്നപോലെ മനസ്സിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു.

വളരെ ക്ഷീണിച്ചവശനായിട്ടാണ് വീട്ടിൽ ചെന്നു കയറിയത്. കവലയിലിറങ്ങി പതിവുള്ള ചായയും കടിയും കഴിച്ചിരുന്നതിനാൽ വിശപ്പനുഭവപ്പെട്ടില്ല.

കുളി കഴിഞ്ഞ് കുഞ്ഞിനെയെടുത്തു കൊണ്ട് ഭാമയുടെ അരികിൽ പോയിരുന്നു വിശേഷങ്ങളൊക്കെ സംസാരിച്ചു കൊണ്ടിരിക്കവേ മോൾ ഉണർന്നു കരയാൻ തുടങ്ങി.

"ഭാമേ, ഇവൾക്കു വിശക്കുന്നു. പാലു കൊടുക്ക്."

ലീല അപ്പോഴേയ്ക്കും കുഞ്ഞിനു കൊടുക്കാൻ കുപ്പിപ്പാലുമായി വന്നു.

"അതെന്താ, മോൾക്ക് നിന്റെ പാൽ കൊടുക്കുന്നില്ലേ? എപ്പോഴും ഇങ്ങനെ കുപ്പിപ്പാൽ കൊടുത്താൽ എങ്ങനാ? കുഞ്ഞിന്റെ  ആരോഗ്യത്തിന് അമ്മയുടെ പാൽ തന്നെയല്ലേ വേണ്ടത്?"

"അതേ ചേട്ടാ, അങ്ങനെയാണ് വേണ്ടത്, പക്ഷേ, എനിക്കു പാൽ തീരെ കുറവാണ്. അവൾക്കു അതു മതിയാവുന്നില്ല. ഈ ഓപ്പറേഷൻ ഒക്കെ ചെയ്തതു കൊണ്ടായിരിക്കും. പാൽ ഉണ്ടാകാനുള്ള മരുന്നു വല്ലതും കഴിച്ചാലോ?"

"അതിനുള്ള മരുന്നുകൾ ഒന്നും ഉണ്ടാവില്ല എന്നാണെനിക്കു തോന്നുന്നത്. നല്ല ഭക്ഷണവും വിശ്രമവും ഒക്കെ മതിയാവും. ഏതായാലും നാളെ ഡോക്ടറിനോടൊന്നു വിളിച്ചു ചോദിക്കാം. പത്തു ദിവസം കൂടി കഴിയുമ്പോൾ ചെക്കപ്പിനും പോകണമല്ലോ."

പെട്ടെന്നാണു കുഞ്ഞിന്റെ നൂലുകെട്ടിനെപ്പറ്റി ഓർമ വന്നത്.

"ഭാമേ, പന്ത്രണ്ടു ദിവസം കഴിഞ്ഞു കുഞ്ഞിന്റെ നൂലുകെട്ടൽ നടത്തണം. അച്ഛനോടും അമ്മയോടും വരാൻ പറയണം. വേറെ ആരേയും വിളിക്കണ്ട. അമ്മയും അച്ഛനും കൂടി ഒരു ചരടു കെട്ടി പേരു വിളിക്കട്ടെ. വളരെ ലളിതമായ ഒരു ചടങ്ങ്. നിന്റെ അച്ഛനും അമ്മയും വരുമോ? വരുന്നെങ്കിൽ വരട്ടെ, ഭാനുവിനോടു പറയാം, കൂട്ടിക്കൊണ്ടുവരാൻ. എന്താ നിന്റെ അഭിപ്രായം?"

"അങ്ങനെ ചെയ്യാം ചേട്ടാ..." അച്ഛനും അമ്മയും വരുമോ എന്ന സംശയം അവളുടെ മുഖത്ത് വിഷാദം പരത്തി.

"എത്ര നാളായി ഞാൻ എന്റെ അച്ഛനേയും അമ്മയേയും ഒന്നു കണ്ടിട്ട്! ഈശ്വരാ, അവർ ഒന്നു വന്നിരുന്നെങ്കിൽ! അമ്മയോട് എനിക്ക് എന്തെല്ലാം കാര്യങ്ങൾ പറയാനുണ്ട്! ചേട്ടാ, അവർക്കു നമ്മളോടുള്ള ദേഷ്യം ഒരിക്കലും മാറില്ലേ? അതിനു തക്ക കുറ്റം നമ്മൾ ചെയ്തിട്ടുണ്ടോ? സ്നേഹിക്കുന്നവർ ഒരുമിച്ചു ജീവിക്കുന്നതു ഒരു വലിയ തെറ്റാണോ? ലോകത്ത് എത്രയോ പേർ അങ്ങനെ ജീവിക്കുന്നു. നമുക്കു മാത്രം എന്താണിങ്ങനെ? അമ്മയോടും അച്ഛനോടും ഞാൻ ചെയ്ത തെറ്റിനുള്ള ശിക്ഷയായിരിക്കും ഇതൊക്കെ."

"അല്ല ഭാമേ, അങ്ങനെയൊന്നും ചിന്തിക്കരുത്. ഇതൊക്കെ ഓരോരുത്തർക്കു ഈശ്വരൻ വിധിച്ച ജീവിതമാണ്. അവരുടെ പിണക്കവും വാശിയും ദേഷ്യവും എല്ലാം തീരും. നിന്നെയും മോളേയും കാണാൻ ഒരു നാൾ വരും. അന്നു ഈയുള്ളവനെ തള്ളിക്കളയരുതേ."

തമാശയായിട്ടാണ് താൻ അങ്ങനെ പറഞ്ഞതെങ്കിലും ഭാമയുടെ മനസ്സിൽ ആ വാക്കുകൾ വല്ലാതെ തറച്ചു.

"ഇങ്ങനെയൊന്നും പറയല്ലേ... ചേട്ടൻ കഴിഞ്ഞേയുള്ളൂ എനിക്കു മറ്റുള്ളവർ. നമ്മുടെ കുഞ്ഞു പോലും!"

"അതു വെറുതേ നീയെന്നെ സുഖിപ്പിക്കാൻ പറയുന്നതാണെന്നെനിക്കറിയാം. മീനുമോളല്ലേ ഇന്നു നിനക്കെല്ലാം. അങ്ങനെ മതി, എനിക്ക് രണ്ടാംസ്ഥാനം മതി."

"ചേട്ടനും അങ്ങനെയാണോ? മോളു കഴിഞ്ഞിട്ടേയുള്ളോ ഞാനും? എനിക്കും രണ്ടാം സ്ഥാനമേയുള്ളോ?"

ഹൃദയ വേദനയോടെയുള്ള ഭാമയുടെ ചോദ്യം കേട്ട് ഒന്നു കുഴങ്ങിയെങ്കിലും നിർവികാരനായി താൻ പറഞ്ഞു:

"എനിക്കു നിങ്ങൾ രണ്ടു പേരും ഒന്നാംസ്ഥാനത്തു തന്നെയാണ്. എങ്കിലും എന്റെ  മോൾ കഴിഞ്ഞിട്ടേയുള്ളൂ ഇനി നീയും."

നീണ്ട ഒരു നെടുവീർപ്പിനോടൊപ്പം ഭാമ ഒന്നു തേങ്ങിയോ?

ആശ്വസിപ്പിക്കാനെന്നവണ്ണം അവളുടെ രണ്ടു കരങ്ങളും ഗ്രഹിച്ചു കൊണ്ട് പറഞ്ഞു:

"എന്റെ കണ്ണിലേക്കു നോക്കൂ,

നമുക്ക് ഇനി സ്വന്തമെന്നു പറയാൻ നമ്മുടെ മീനുമോൾ മാത്രമല്ലേയുള്ളൂ. ആഗ്രഹിച്ചാലും നമുക്കിനി ഒരു കുഞ്ഞിനെ കൂടി ലഭിക്കുകയില്ലല്ലോ. അതിനുള്ള വഴി അടഞ്ഞു പോയില്ലേ? അതുകൊണ്ട്  ഈ പൊന്നുമോളെ എല്ലാ സ്നേഹവാത്സല്യങ്ങളും കരുതലും കൊടുത്ത് ആരോഗ്യത്തോടെ നമുക്കു വളർത്തണം. അസൂയയോ മത്സരബുദ്ധിയോ ഒന്നും നമ്മുടെയിടയിൽ പാടില്ല. ഒന്നാണ് നമ്മൾ, ഇനി നാം മുന്നു പേരല്ല. ഞാൻ പറയുന്നതൊക്കെ നിനക്ക് മനസ്സിലാവുന്നുണ്ടോ പെണ്ണേ?"

അവളുടെ മനസ്സിൽ ചിന്തകൾ കൊടുമ്പിരി കൊള്ളുന്നതറിഞ്ഞ് വിഷയം മാറ്റാൻ ശ്രമിച്ചു.

"എനിക്കു നല്ല ക്ഷീണം ഉണ്ട്. എന്തെങ്കിലും കഴിച്ചിട്ട് കിടന്നുറങ്ങണം. നാളെ ടിഫിൻ തന്നു വിടണം. ലീല രാവിലെ റെഡിയാക്കുമോ?"

ഭാമ മറുപടിയൊന്നും പറയാതെ എന്തൊക്കെയോ ആലോചിച്ചു കിടന്നു.

"ചേട്ടാ, ഒരു സംശയം ചോദിക്കട്ടെ, ശരിക്കും ഇനി നമുക്ക് കുട്ടികൾ ഉണ്ടാവില്ലേ?"

ഭാമയുടെ ചോദ്യം കേട്ട് ഒരു നിമിഷം താൻ തരിച്ചിരുന്നു പോയി. എങ്കിലും ഉറക്കെചിരിച്ചു കൊണ്ട് താൻ പറഞ്ഞു:

"അതിനെപ്പറ്റിയൊക്കെ നമുക്കു പിന്നീട് ആലോചിക്കാം. ഇപ്പോൾ ഭക്ഷണം കഴിച്ച് കിടന്നുറങ്ങാം."

തന്റെ മറുപടി അത്ര തൃപ്തികരമായിരുന്നില്ല എന്ന് അവളുടെ മുഖഭാവം തെളിയിച്ചു. ഭാമയുടെ മനസ്സിൽ എന്തായിരിക്കുമെന്ന് ആലോചിച്ചാണ് ഉറങ്ങാൻ കിടന്നത്. 

'പാവം! വീട്ടുകാരെ ഉപേക്ഷിച്ച് തന്റെ കൂടെ ജീവിക്കാൻ ഇറങ്ങിത്തിരിച്ചവൾ എന്തെല്ലാം പ്രതിസന്ധികളാണ് ഇന്ന് അനുഭവിക്കുന്നത്. അവളുടെ മനസ്സിനെ സന്തോഷിപ്പിക്കുവാൻ പരമാവധി ശ്രമിക്കണം'

ചിന്തകളുടെ ലോകത്തു നിന്നും പതുക്കെ ഉറക്കത്തിലേക്കു വഴുതിവീണു.

(തുടരും)


ഭാഗം - 11

ദിവസങ്ങൾ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. ഭാമയുടെ ചെക്കപ്പ് കഴിഞ്ഞു വന്നതു മുതൽ അവളുടെ സ്വഭാവത്തിൽ എന്തൊക്കെയോ ചില പൊരുത്തക്കേടുകൾ കാണാൻ തുടങ്ങി. സംസാരം തീരെ കുറവാണ്. എപ്പോഴും ഏതൊക്കെയോ ചിന്തകളിൽ അങ്ങനെ മുഴുകിയിരിക്കും. എന്തു ചോദിച്ചാലും ഒന്നു മുളുക മാത്രം ചെയ്യും. ഒരു സന്തോഷവുമില്ലാത്ത അവസ്ഥ.

'തന്റെ കൂടെയുള്ള ജീവിതം അവൾക്കു മടുത്തുവോ?  അസ്വസ്ഥതകളും നിരാശകളും അവളുടെ മനസ്സിനെ അലട്ടുന്നുണ്ടാവുമോ?'

ഈ സാഹചര്യത്തെ എങ്ങനെ നേരിടണമെന്ന് ആലോചിച്ചു കൊണ്ടിരുന്നു.

'ഏതായാലും നാളെ കുഞ്ഞിന്റെ നൂല്കെട്ട് ആണല്ലോ. അതുകഴിഞ്ഞു ഭാമയേയും കൂട്ടി ഒരു കൗൺസിലിഗിനു പോകണം. അവളുടെ മനസ്സിന്റെ ഭാരങ്ങൾ ഒക്കെ 

ഇറക്കിവച്ചില്ലെങ്കിൽ തന്റെ കുടുംബ ജീവിതം തന്നെ അവതാളത്തിലാവും. ബാങ്ക് ലോൺ പാസ്സായി കിട്ടിയതു ഒരു സമാധാനമായി. നന്ദന്റെ കടം തീർത്തതിന്റെ ബാക്കി കുറച്ചു പൈസ ബാങ്കിൽ തന്നെ ഇട്ടിട്ടുണ്ട്. അത്യാവശ്യം വരികയാണെങ്കിൽ അതെടുക്കാം.'

രാവിലെ ഒൻപതു മണിയോടുകൂടിത്തന്നെ അച്ഛനുമമ്മയുമെത്തി.

"മോനേ, ചടങ്ങുകൾ എങ്ങനെ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഭാമയുടെ വീട്ടിൽ നിന്ന് ആരെങ്കിലും വരുമോ? നീ വേറെ ആരെയെങ്കിലും ക്ഷണിച്ചിട്ടുണ്ടോ?" അച്ഛൻ ചോദിച്ചു.

"ഇല്ലച്ഛാ... അങ്ങനെ പ്രത്യേകിച്ച് ആരോടും പറഞ്ഞിട്ടില്ല. ഭാനുവിനെ വിവരം അറിയിച്ചുണ്ട്. അവൾ വരുമായിരിക്കും. പതിനൊന്നു മണിയാകുമ്പോൾ അമ്മ തന്നെ കുഞ്ഞിന് ചരട് കെട്ടി ചെവിയിൽ മീനാക്ഷി എന്ന പേരു വിളിച്ചാൽ മതി. വേറെ ചടങ്ങുകൾ ഒന്നും ഇല്ല."

"ശരി മോനേ, അങ്ങനെയായിക്കോട്ടെ."

ലില, കുഞ്ഞിനെ കുളിപ്പിച്ചൊരുക്കി കണ്ണെഴുതി പൊട്ടിട്ടു പുത്തനുടുപ്പണിയിച്ചു. അമ്മയുടെ കൈയിൽ കൊണ്ടുക്കൊടുത്തു. അല്പ സമയത്തിനകം പാൽക്കുപ്പിയുമായി വന്നു കുഞ്ഞിനെ വാങ്ങി പാൽ കൊടുത്തു. ഒന്നിലും ശ്രദ്ധയില്ലാതെ ഫാൻ കറങ്ങുന്നതും നോക്കി കിടന്നിരുന്ന ഭാമയോട് അല്പം നീരസത്തിൽ പറഞ്ഞു:

"ഭാമേ, നീയെന്താ ഇങ്ങനെ മച്ചും നോക്കിക്കിടക്കുന്നത്? കുഞ്ഞിന്റെ നൂലുകെട്ടായിട്ട് നിനക്കൊരു സന്തോഷവും ഇല്ലല്ലോ. വേഗം എഴുന്നേറ്റു കുളിച്ചൊരുങ്ങി നിൽക്ക്. ഭാനു ചിലപ്പോൾ അച്ഛനേയും അമ്മയേയും കൂട്ടി വന്നേക്കും. നീ ഒന്നു ഉഷാറായിക്കേ."

തന്റെ സംസാരം കേട്ടപ്പോൾ ഭാമ വേഗം എഴുന്നേറ്റു വീടിന്റെ മുന്നിലേക്കു പോയി ആരെങ്കിലും വരുന്നുണ്ടോ എന്ന് പ്രതീക്ഷയോടെ നോക്കി. ആരേയും കാണാതെ നിരാശയായി തിരിച്ചു വന്നു. വേഗം കുളിച്ചെന്നു വരുത്തി ഒരു സാരിയെടുത്തുടുത്തു.

പതിനൊന്നു മണിക്കു തന്നെ കുഞ്ഞിന്റ പേരിടീൽ കർമം വളരെ ലളിതമായ രീതിയിൽ തന്നെ നടത്തി. ചെറിയ രീതിയിലുള്ള ഒരു സദ്യ ലീല ഒരുക്കിയിരുന്നു.

അച്ഛനും അമ്മയും ഭാനുവും വരാഞ്ഞതിലുള്ള നിരാശയും സങ്കടവും ഭാമയെ തളർത്തി. ഊണു കഴിഞ്ഞ് എല്ലാവരും അല്പം വിശ്രമിക്കുകയായിരുന്നു. കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് താൻ ചെന്നു കതകു തുറന്നു.

പുഞ്ചിരിച്ചു കൊണ്ട് ഭാനു കയറി വന്നു.

"ചടങ്ങുകൾ ഒക്കെ കഴിഞ്ഞോ? വരാൻ താമസിച്ചു പോയി." എന്നു പറഞ്ഞ് അവൾ അകത്തേക്ക് കയറി.

ഭാമ ചോദിച്ചു:

"മോളേ, അച്ഛനും അമ്മയും?"

"അവർ വരില്ല ചേച്ചീ... സത്യത്തിൽ അമ്മയ്ക്കു വരണമെന്നുണ്ടായിരുന്നു. അച്ഛന്റെ അനുവാദമില്ലാതെ ഇവിടേയ്ക്ക് വന്നാൽ പിന്നെ തിരിച്ചു വീട്ടിലോട്ടു ചെല്ലേണ്ടതില്ലെന്നു പറഞ്ഞു. അച്ഛൻ അറിയാതെയാണ് ഞാൻ വന്നത്."

"നീ ഊണ് കഴിച്ചില്ലല്ലോ? വരൂ, കഴിക്കാം."

ഭക്ഷണം വിളമ്പി ക്കൊടുക്കുന്നതിനിടയിൽ ഭാമ വീട്ടുവിശേഷങ്ങൾ ഒക്കെ ചോദിച്ചു കൊണ്ടിരുന്നു.

"അച്ഛനേയും അമ്മയേയും കാണാൻ കൊതിയാകുന്നു. അവർക്ക് എന്നോട് ഒരിക്കലും പൊറുക്കാൻ കഴിയില്ലേ? ഞാൻ ഇവിടെ ഒറ്റപ്പെട്ടതുപോലെ, എനിക്ക് ആരും ഇല്ലാത്തതുപോലെയൊക്കെ തോന്നുകയാണ്.  ഇരുട്ടിന്റെ ആഴങ്ങളിലേക്ക് എന്നെ ആരോ വലിച്ചുകൊണ്ടുപോകുന്നതു പോലെ. എന്റെ മുഖത്തു ണ്ടായിരുന്ന പുഞ്ചിരി ഇന്ന് ആരോ മായിച്ചുകളഞ്ഞതു പോലെ. ഇനി ഒരിക്കലും എനിക്ക് ചിരിക്കാൻ കഴിയില്ലല്ലോ."

"ചേച്ചി ഇതെന്തൊക്കെയാണ് പറയുന്നത്? അച്ഛനും അമ്മയും വന്നില്ലെങ്കിൽ എന്ത്? ജീവനുതുല്യം സ്നേഹിക്കുന്ന ഒരു ചേട്ടനും പവിത്രമായ സ്നേഹത്തിന്റെ സമ്മാനമായ മീനുമോളും കൂടെയുള്ളപ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത്.

ആവശ്യമില്ലാത്തതൊന്നും ചിന്തിച്ചു മനസ്സു വിഷമിപ്പിക്കണ്ട. ചേച്ചി വിചാരിച്ചാൽ മതി, നിങ്ങളുടെ കുടുംബം സ്വർഗമാകും. സന്തോഷമായിരിക്കൂ. ഇത്രയും സ്നേഹം നിറഞ്ഞ ഒരു ഭർത്താവിനെ കിട്ടിയത് ചേച്ചിയുടെ ഭാഗ്യം തന്നെയാണ്. ചേട്ടനെ വിഷമിപ്പിക്കുന്ന രീതിയിലുള്ള ഒരു പെരുമാറ്റവും ചേച്ചിയുടെ ഭാഗത്തു നിന്നും ഉണ്ടാവരുത്. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാവുമ്പോൾ തളരാതെ പിടിച്ചു നിൽക്കണം. കുഞ്ഞുങ്ങളില്ലാത്ത എത്രയോ ദമ്പതിമാർ ഉണ്ട്. ചേച്ചിക്ക് അമ്പിളി പോലൊരു മോൾ ഇല്ലേ? അവളെ ആരോഗ്യത്തോടു കൂടി വളർത്താൻ നോക്കണം. എല്ലാ കാര്യങ്ങളിലും ചേട്ടന് താങ്ങും തുണയുമായി ചേർന്നു നിൽക്കണം. മനസ്സിന്റെ നിയന്ത്രണം നഷ്ടമാകാതെ ചിന്തകൾക്ക് കടിഞ്ഞാൺ ഇടണം. എല്ലാ പിണക്കങ്ങളും മറന്ന് അച്ഛനും അമ്മയും ഒരു നാൾ വരും. ഞാൻ കൂട്ടിക്കൊണ്ടു വരും. ചേച്ചിയ്ക്ക് എല്ലാവരും ഉണ്ട്. തനിച്ചാണെന്നുള്ള ചിന്ത ഒരിക്കലും പാടില്ല."

പക്വതയുള്ള ഒരാളെപ്പോലെയുള്ള ഭാനുവിന്റെ ചുണ്ടിൽ നിന്നു വന്ന പ്രത്യാശയുടെ വാക്കുകൾ, സാന്ത്വനത്തിന്റെ തൂവൽസ്പർശമായി ഭാമയുടെ മനസ്സിനെ തലോടി.

നാലുമണിക്കുതന്നെ അച്ഛനേയും അമ്മയേയും ബസ്സിൽ കയറ്റി വിട്ടു. ഭാനുവും യാത്രപറഞ്ഞു പിരിഞ്ഞു.

ബസ്സിറങ്ങി വീട്ടിലേക്കു നടക്കുമ്പോഴും ഭാനുവിന്റെ മനസ്സിൽ ചേച്ചിയുടെ വിതുമ്പലുകൾ അലയടിച്ചു കൊണ്ടിരുന്നു.

(തുടരും)

 


ഭാഗം - 12

ദിവസങ്ങൾ കടന്നുപോകുന്നത് അറിയുന്നുണ്ടായിരുന്നില്ല. കുഞ്ഞിന്റെ കളിചിരികൾ മനസ്സിനെ കുളിരണിയിക്കുമെങ്കിലും ഭാമയുടെ പെരുമാറ്റത്തിലെ വ്യത്യാസങ്ങൾ താങ്ങാൻ പറ്റുമായിരുന്നില്ല.


'ഇവൾക്ക് എന്താണു പറ്റിയത്? അധികം സംസാരമൊന്നുമില്ല, എല്ലാം മൗനത്തിൽ ഒതുക്കുന്നു. ഉള്ളിലെ സങ്കടഭാരങ്ങളും കുറ്റബോധവും വിഷാദ ഭാവങ്ങളായി മുഖത്തു തെളിയുന്നു. ഭക്ഷണം കഴിക്കുന്നതിൽ പോലും തീരെ ശ്രദ്ധയില്ല. കുഞ്ഞിനെ വല്ലപ്പോഴും ഒന്നു എടുത്തെങ്കിലായി. മോളുടെ കാര്യങ്ങളൊക്കെ ലീലയാണ് നോക്കുന്നത്. ഈ രീതിയിൽ എങ്ങനെ മുന്നോട്ടു പോകും?

അവളുടെ മനസ്സറിയാൻ ഒന്നു ശ്രമിച്ചു നോക്കിയാലോ!'

"ഭാമേ...നിന്റെ മരുന്നുകൾ ഒക്കെ കഴിഞ്ഞോ? എന്തെങ്കിലും ഇനിയും വാങ്ങേണ്ടതുണ്ടോ? നീയെന്താണ് ശരീരം ശ്രദ്ധിക്കാത്തത്? വല്ലാതെ ക്ഷീണിച്ചു. ആഹാരം നന്നായി കഴിക്കുന്നില്ലേ? എപ്പോഴും ഇങ്ങനെ ഓരോന്നു ചിന്തിച്ചു വിഷമിക്കുന്നത് എന്തിനാണ്? ഇന്നു ഞയറാഴ്ചയല്ലേ, നമുക്ക് ഒന്നു പുറത്തു പോയാലോ?"

"എന്നാൽ നമുക്കു എന്റെ വീട് വരെ ഒന്നു പോയി അച്ഛനേയും അമ്മയേയും ഒക്കെ ഒന്നു കണ്ടിട്ടു വരാം. മോളേയും കൊണ്ടുപോയി കാണിക്കാം. അവർക്കു സന്തോഷമാകും."

"അതു വേണോ? അച്ഛൻ എങ്ങനെ പ്രതികരിക്കുമെന്നറിയില്ലല്ലോ.

തൽക്കാലം വേണ്ട, ഭാനുവിനോടു ചോദിച്ചു അവിടുത്തെ കാര്യങ്ങൾ ഒക്കെ മനസ്സിലാക്കിയിട്ടു പിന്നെ ഒരു ദിവസം പോകാം. ഇപ്പോൾ നമുക്കു പുറത്തൊക്കെ ഒന്നു കറങ്ങി ഭക്ഷണവും കഴിച്ചിട്ടു വരാം. പറ്റുമെങ്കിൽ ഒരു സിനിമയും കാണാം. ലീല കുഞ്ഞിനെ നോക്കിക്കൊളളും. നീ എഴുന്നേറ്റു റെഡിയായിട്ട് വരൂ."

ഒത്തിരി നിർബന്ധിച്ചപ്പോൾ അവൾ അനുസരിച്ചു. കുഞ്ഞിനെ ലീലയെ ഏൽപ്പിച്ച തിനുശേഷം ഇരുവരും ബസ്സ് കയറാനായി കവലയിലേക്കു നടന്നു. മുൻപുണ്ടായിരുന്ന ഉത്സാഹമൊന്നും ഭാമയിൽ കാണാൻ കഴിഞ്ഞില്ല.

ടൗണിൽ ഇറങ്ങി ഒരു റസ്റ്റോറന്റിൽ കയറി ഉച്ച ഭക്ഷണം കഴിച്ചതിനു ശേഷം നേരേ തിയേറ്ററിലേക്കു പോയി. പതിനഞ്ചു മിനിറ്റിനകം പടം തുടങ്ങും. ഏതു സിനിമയാണെന്നു പോലും നോക്കിയില്ല. കൗണ്ടറിൽ ചെന്നു ടിക്കറ്റ് എടുത്തു ഭാമയെ കൂട്ടി അകത്തു കടന്നു. അവളുടെ മുഖത്തു യാതൊരു സന്തോഷവും ഉണ്ടായിരുന്നില്ല. 

'മുൻപൊക്കെ സിനിമയ്ക്കു പോകാനും പുറത്തു നിന്നും ഭക്ഷണം കഴിക്കാനും അവൾക്കെത്രമാത്രം ഉത്സാഹമായിരുന്നു! ഇന്നവൾ ആകെ മാറിപ്പോയി. ഊർജസ്വലയായ പഴയ ഭാമയെ തനിക്കു നഷ്ടപ്പെടുകയാണോ? അവളെ സന്തോഷിപ്പിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്.

ഒരു തമാശപ്പടം ആയിരുന്നിട്ടും അവൾ ഒന്നു ചിരിച്ചതു പോലും ഇല്ലല്ലോ!'

സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഭാമയോടു ചോദിച്ചു:

"എങ്ങനെയുണ്ടായിരുന്നു, പടം, ഇഷ്ടപ്പെട്ടോ?"

"ഞാൻ എല്ലാം കണ്ടില്ല ചേട്ടാ, കുറച്ചുനേരം ഉറങ്ങിപ്പോയി. നമുക്കു വേഗം വീട്ടിൽ പോകാം."

പിന്നീട് ഒന്നും സംസാരിച്ചില്ല. വീട്ടിലെത്തിയപ്പോൾ സന്ധ്യയായി. അസ്തമയ സൂര്യന്റെ പ്രഭയിൽ കുളിച്ചു നിൽക്കുന്ന സായന്തനം.

തൊട്ടിലിൽ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെയെടുത്തു ഉമ്മവയ്ക്കുന്ന ഭാമയെ നോക്കി ഒരു നിമിഷം നിന്നു. അവളുടെ ചില പെരുമാറ്റങ്ങൾ കണ്ടാൽ, കുഞ്ഞിനോട് അല്പം പോലും സ്നേഹം ഇല്ല എന്നു തോന്നിപ്പോകും. പഴയ സന്തോഷം വീണ്ടെടുക്കാൻ ഇനി എന്താണു ചെയ്യേണ്ടത് എന്നോർത്തു പോയി.

ദിവസങ്ങൾ പിന്നെയും കടന്നുപോയി. വീട്ടിലെ ചിലവുകൾ കൂടി വരുന്നതിനാൽ ശമ്പളം ഒന്നിനും തികയാതെയായി. മാസം തോറും കൃത്യമായി ബാങ്ക് ലോണും അടക്കണം. ലീലയ്ക്ക് ശമ്പളം കൊടുത്തിട്ട് രണ്ടു മാസമായി.

'തന്റെ ബുദ്ധിമുട്ടുകൾ ആരും മനസ്സിലാക്കുന്നില്ലല്ലോ. ഉള്ളിലെ നീറുന്ന പ്രശ്നങ്ങൾ ആരോടെങ്കിലും ഒന്നു തുറന്നുപറയാൻ കഴിഞ്ഞിരുന്നെങ്കിൽ!'

ചിന്തകൾക്ക് കടിഞ്ഞാൺ ഇട്ട്, ഉറങ്ങിയും ഉണർന്നും നേരം വെളുപ്പിച്ചു. ചിന്താ ഭാരങ്ങൾ കൂടു വയ്ക്കുന്ന മനസ്സുമായി പതിവു പോലെ ഓഫീസിലേക്കു പോയി.

വീട്ടുകാര്യങ്ങളിലും തന്റെയും കുഞ്ഞിന്റേയും കാര്യങ്ങളിലും ഒന്നും ഭാമയ്ക്കു തീരെ ശ്രദ്ധയില്ലാതായിരിക്കുന്നു. ഇങ്ങനെ പോയാൽ എന്തു ചെയ്യും? എന്നും ജോലിക്ക് ആളിനെ നിർത്താൻ കഴിയില്ലല്ലോ. മോൾക്കു ഒരു വയസ്സു തികയുന്നതുവരെ ലീല നിൽക്കട്ടെ. പിന്നെ എല്ലാം ഭാമയ്ക്ക് ചെയ്യാവുന്നതല്ലേയുള്ളൂ...'

ഓഫീസിലെത്തിയത് അറിഞ്ഞതേയില്ല. ചിന്തകൾക്കു വിരാമമിട്ടു കൊണ്ട് അത്യാവശ്യമായി ചെയ്തു തീർക്കേണ്ട ചില ജോലികളിൽ മുഴുകി.

ഉച്ചഭക്ഷണം കഴിച്ച് കൈകഴുകി തിരിച്ചു വന്നിട്ട് വീട്ടിൽ വിളിച്ച് അച്ഛനോടും അമ്മയോടും സംസാരിച്ചു. അമ്മയുടെ സന്ധിവേദനയ്ക്കു അല്പം ആശ്വാസമുണ്ടെന്നറിഞ്ഞു സന്തോഷിച്ചു.  ഭാമയെ വിളിച്ചെങ്കിലും ലീലയാണ് ഫോൺ എടുത്തത്. അവൾക്കു നല്ല സുഖമില്ലെന്നും കിടക്കുകയാണെന്നും പറഞ്ഞു. ഇതുവരെ ഭക്ഷണം ഒന്നും തന്നെ കഴിച്ചിട്ടില്ലത്രേ.

'ഈശ്വരാ...എന്താണിങ്ങനെയൊക്കെ? വീണ്ടും പരീക്ഷണങ്ങൾ ആണോ?'

ആകുലചിന്തകളാൽ മനസ്സ് ആകെ അസ്വസ്ഥമായി.

'നാളെയോ മറ്റന്നാളോ ഒരു അവധിയെടുക്കണം. ഭാമയെ കൂട്ടി ഡോക്ടർ ആനന്ദിനെ ഒന്നു പോയി കാണണം.'

ഉച്ചയ്ക്കു ശേഷം മാനേജർ പുറത്തു പോയതിനാൽ അവധി ചോദിക്കുന്ന കാര്യം നാളത്തേയ്ക്കു മാറ്റിവച്ചു ജോലികളിൽ വ്യാപൃതനായി. 

(തുടരും)

 


ഭാഗം - 13

ഭാമയുടെ അസ്വസ്ഥതകൾ ദിവസങ്ങൾ കഴിയുന്തോറും വർദ്ധിച്ചുകൊണ്ടിരുന്നു. കുളിക്കുന്നതിനും വസ്ത്രം മാറുന്നതിനും ഒന്നും തീരെ താൽപര്യം കാണിക്കുന്നില്ല. കുഞ്ഞിനോടുള്ള വാത്സല്യമൊക്കെ കുറഞ്ഞതു പോലെ. എപ്പോഴും എന്തെങ്കിലും പുലമ്പികൊണ്ടിരിക്കും. തന്നോടുള്ള സ്നേഹമൊക്കെ എങ്ങോ മറഞ്ഞതു പോലെ! വെറുപ്പും ദേഷ്യവും എപ്പോഴും മുഖത്ത്  നിഴലിക്കുന്നു.


"ദൈവമേ... എന്റെ ഭാമയെ എനിക്കു നഷ്ടപ്പെടുകയാണോ? ഇനി എന്താണ് ചെയ്യേണ്ടത്? ആരോടാണ് ഇതൊക്കെ ഒന്നു പറയുക?" 

നെഞ്ചിൽ ഒരു വലിയ കല്ല് എടുത്തു വച്ചതുപോലെയുള്ള ഭാരം, താങ്ങാനാവുന്നില്ല. ഒരു ദിവസം ഓഫീസിൽ നിന്ന്  വീട്ടിലെത്തിയപ്പോൾ ഭാമയുടെ അവസ്ഥകണ്ടു ഞെട്ടിപ്പോയി. സാധനങ്ങളൊക്കെ വലിച്ചു വാരി ഇട്ടിരിക്കുന്നു. മുഷിഞ്ഞ വേഷവും പാറിപ്പറക്കുന്ന മുടിയുമായി അവൾ എന്തൊക്കെയോ തിരയുന്നു. കുഞ്ഞിനേയും എടുത്ത് ലീല, പേടിച്ചരണ്ടു ദൂരെ മാറിനിൽക്കുന്നു. തന്നെക്കണ്ടതും ലീല ഓടി വന്ന് അന്നുണ്ടായ സംഭവങ്ങൾ പറയാൻ തുടങ്ങി:

"സാർ, എനിക്കാകെ പേടിയാവുന്നു. ഭാമക്കുഞ്ഞു മോളെ എടുത്ത് താഴെ ഇടാൻ ശ്രമിച്ചു. ഞാൻ ഓടിച്ചെന്ന് മോളെ ബലമായി പിടിച്ചു വാങ്ങി. അതിന്റെ ദേഷ്യത്തിൽ സാധനങ്ങൾ ഒക്കെ എടുത്തെറിഞ്ഞു. എന്തെങ്കിലും ചെയ്തില്ലെങ്കിൽ കുഞ്ഞിനെ ഇനിയും ഉപദ്രവിച്ചാലോ?"

ചിതറിക്കിടക്കുന്ന സാധനങ്ങൾക്കിടയിലൂടെ അകത്തു കയറി.

"ഭാമേ, എന്തൊക്കെയാണു നീ ചെയ്യുന്നത്? എന്താണു നീ തിരയുന്നത്? നമ്മുടെ മോൾ എവിടെ?"

"ചേട്ടാ, ആരോ വന്നു മോളെ എടുത്തു കൊണ്ടുപോയി. എല്ലായിടവും തിരഞ്ഞു, കണ്ടില്ല. പെട്ടിയിൽ ഉണ്ടായിരുന്ന പൈസയും സ്വർണവും ഒന്നും കാണുന്നില്ല."

"അതിന് ഇവിടെ പൈസയും സ്വർണവും ഒന്നും ഉണ്ടായിരുന്നില്ലല്ലോ. എല്ലാം നിന്റെ ഓരോ തോന്നലുകളാണ്. കുഞ്ഞു ലീലയുടെ കൈയിൽ ഉണ്ടല്ലോ. നിനക്കെന്താണു പറ്റിയത്?  കുളിക്കാതെയും ഭക്ഷണം കഴിക്കാതെയും ഇരുന്നാൽ അസുഖം വരില്ലേ? നല്ല കുട്ടിയായി വേഗം പോയി കുളിച്ചു വസ്ത്രം മാറി വാ. ഭക്ഷണം കഴിച്ചിട്ട് നമുക്കു പുറത്തു പോയിട്ടു വരാം."

"നമുക്ക് നമ്മുടെ വീട്ടിൽ പോകാം ചേട്ടാ... ഇവിടെ താമസിക്കാൻ കൊള്ളില്ല. ആരെങ്കിലും വന്നു കുഞ്ഞിനെ എടുത്തു കൊണ്ടുപോകും. എനിക്കിവിടെ പേടിയാ..."

"അതിന് നമുക്കു വേറേ വീട് ഇല്ലല്ലോ, ഇതല്ലേ നമ്മുടെ വീട്. ഇവിടെ ആരും വരില്ല. എല്ലാം നീ വെറുതേ ചിന്തിച്ചു കൂട്ടുന്നതാണ്. നീ പോയി കുളിച്ചിട്ടു വരൂ."

ഡോക്ടർ ആനന്ദിനെ വിളിച്ചു ഭാമയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റങ്ങൾ വിശദമായി പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞ്, ഭാമയ്ക്കു ഒരു തരം മാനസിക വിഭ്രാന്തിയാണെന്നും ഒരു സൈക്കോളജിസ്റ്റിനെ ഉടൻ തന്നെ കാണിക്കണമെന്നും പറഞ്ഞു. തന്റെ സുഹൃത്തായ ഡോക്ടർ രാജേന്ദ്രനോട് വിവരങ്ങൾ എല്ലാം ധരിപ്പിച്ചു കൊള്ളാമെന്നും അദ്ദേഹം ഏറ്റു. നാളെത്തന്നെ ഭാമയേയും കൂട്ടി രാജേന്ദ്രൻ ഡോക്ടറിനെ പോയി കാണണം എന്നു മനസ്സിലുറച്ചു. ഇനിയും വൈകിയാൽ ഗുരുതരമായ പ്രശ്നങ്ങളെ നേരിടേണ്ടിവന്നേക്കാം.

ഭാമ കുളി കഴിഞ്ഞ് ഒരു പഴയ ചുരിദാർ ധരിച്ചു വന്നു:

"വരൂ ചേട്ടാ, പോകാം."

"ഭക്ഷണം കഴിക്കണ്ടേ?"

"വേണ്ട, ഹോട്ടലിൽ നിന്നും കഴിക്കാം. എനിക്ക് വിശക്കുന്നില്ല."

മനസ്സില്ലാമനസ്സോടെ അവളോടൊപ്പം നടന്നു. 'ഈശ്വരാ, മറ്റുള്ളവരുടെ മുമ്പിൽ ഇവളുടെ പെരുമാറ്റം എങ്ങനെ ആയിരിക്കുമോ?'

ആശങ്ക നിറഞ്ഞ മനസ്സുമായി കവലയിലെത്തി ഒരു ഓട്ടോയിൽ കയറി ടൗണിലേക്കു പോയി.

"ഭാമേ... നിനക്കെന്തെങ്കിലും  വാങ്ങേണ്ടതുണ്ടോ? മോൾക്കു ഒരു ഉടുപ്പു വാങ്ങിയാലോ?"

"ശരി ചേട്ടാ... എന്നാൽ വാങ്ങാം."

സാമാന്യം വലിയ ഒരു തുണിക്കടയിൽ കയറി. മോൾക്കു ഉടുപ്പു സെലക്ട് ചെയ്യുന്നതിൽ ഭാമ ഒട്ടും താൽപര്യം കാണിച്ചില്ല. ഉടുപ്പ് വാങ്ങി പൈസ കൊടുത്തു തിരിഞ്ഞു നോക്കിയപ്പോൾ ഭാമയെ കാണാനില്ല.

'ഇവൾ എവിടെപ്പോയി? ഇവിടെ ബഞ്ചിൽ ഇരിക്കുകയായിരുന്നല്ലോ! ഈശ്വരാ! വീണ്ടും പരീക്ഷണങ്ങൾ ആണോ?'

അവിടെയെല്ലാം അന്വേഷിച്ചിട്ടും കാണാതായപ്പോൾ സെക്യൂരിറ്റിയോട് ചോദിച്ചു. കടയിൽ നിന്നും ഒരു സ്ത്രീ ഇറങ്ങി റോഡിലൂടെ നടന്നു പോയി എന്ന് അയാൾ പറഞ്ഞതും ഹൃദയത്തിലൂടൊരു മിന്നൽ പാഞ്ഞു പോയി.

അവൾ പോയ ദിശയിലേക്ക് ഓടുകയായിരുന്നു. അല്പം ദൂരെ അതാ അവൾ, ആരോടോ എന്തോ സംസാരിച്ചു നിൽക്കുന്നു. ഭാഗ്യം, ദൈവം തുണച്ചു. വേഗം തന്നെ അവളുടെ അടുത്തേയ്ക്കു നടന്നെത്തി.

"ഭാമേ, നീ എന്തു പണിയാ കാണിച്ചത്? എന്നോട് പറയാതെ എന്തിനാണ് കടയിൽ നിന്നും ഇറങ്ങി നടന്നത്? ഞാൻ എന്തു മാത്രം വിഷമിച്ചു എന്നറിയാമോ?"

"ഞാൻ ചേട്ടനെ അന്വേഷിച്ച് നടക്കുകയായിരുന്നു. ചേട്ടൻ എവിടെയായിരുന്നു? എന്നെ വിളിക്കാതെ പോയില്ലേ?"

"ഞാനവിടെത്തന്നെ ഉണ്ടായിരുന്നല്ലോ ഭാമേ, ഇനിയും ഇങ്ങനെയൊന്നും ചെയ്യരുത് കേട്ടോ... ഞാൻ ആകെ പേടിച്ചു പോയി."

" ചേട്ടാ, വിശക്കുന്നു."

നേരം വളരെ വൈകിയതിന്നാൽ അടുത്തു തന്നെയുള്ള ഒരു റസ്‌റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചു. മനസ്സ് ആകെ കലങ്ങിമറിഞ്ഞു കൊണ്ടിരുന്നു. എത്രയും വേഗം വീട്ടിലെത്തണം.

ഓട്ടോയിൽ കയറി വീട്ടിലെത്തിയതും ഭാമ കിടന്നുറങ്ങി. കുഞ്ഞിനെ ഒന്നന്വേഷിച്ചതു പോലുമില്ല. തന്റെ ജീവിതത്തിൽ ഇരുൾ പടരുന്നതറിഞ്ഞ് നിശ്ശബ്ദം കരഞ്ഞു.

പതിവു പോലെ തന്നെ രാവിലെ ഓഫീസിലെത്തി. അരദിവസത്തെ അവധിക്ക് എഴുതിക്കൊടുത്തു. അത്യാവശ്യം ചെയ്തു തീർക്കേണ്ട ജോലികൾ ഒക്കെ വേഗത്തിൽ ചെയ്തു തീർത്തു. ഒരു മണിയായപ്പോൾ ഓഫീസിൽ നിന്നും ഇറങ്ങി. ഡോക്ടർ രാജേന്ദ്രന്റെ ക്ലിനിക്കിൽ നാലു മണിക്കുള്ള ഒരു അപ്പോയ്മെന്റ് രാവിലെ തന്നെ എടുത്തിട്ടുണ്ടായിരുന്നു.

വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് ഭാമയേയും കൂട്ടി ക്ലിനിക്കിലേക്ക് തിരിച്ചു. വീട്ടിൽ പോകാമെന്നു പറഞ്ഞപ്പോൾ അവൾ സന്തോഷത്തോടെ റെഡിയായി വന്നു. കുഞ്ഞിനെ എടുക്കാനോ ലാളിക്കാനോ ഒന്നും ഇപ്പോൾ കഴിയുന്നില്ല. ജീവിതം കൈവിട്ടു പോകുമോ എന്ന ഭയം മനസ്സിനെ എപ്പോഴും ഭരിക്കുന്നു.

ടൗണിൽ നിന്നും അല്പം ഉള്ളിലായായിരുന്നു ഡോക്ടർ രാജേന്ദ്രന്റെ ക്ലിനിക്. ഓട്ടോയിൽ കയറി അവിടെ എത്തിയപ്പോൾ മൂന്നര മണി കഴിഞ്ഞു. ഡോക്ടർ എത്തിയിട്ടുണ്ടായിരുന്നില്ല. 

"ചേട്ടാ, നമ്മൾ എന്തിനാണ് ഇവിടെ വന്നത്? നമുക്കു എന്റെ വീട്ടിൽ പോകണ്ടേ?"

"എന്റെ ഒരു സുഹൃത്ത് ഇവിടെ വരും. അവനെ കണ്ടിട്ടു നമുക്കു വീട്ടിൽ പോകാം. കുറച്ചു സമയത്തിനുള്ളിൽ അവൻ വരും."

താൻ പറഞ്ഞത് അവൾക്കത്ര സ്വീകാര്യമായില്ല. എങ്കിലും അക്ഷമയോടെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. വെള്ള ചുരിദാർ ധരിച്ച ഒരു സിസ്റ്റർ ഇറങ്ങി വന്നു.

"ഡോക്ടർ രാജേന്ദ്രനെ കാണാനാണോ?"

"അതേ സിസ്റ്റർ. നാലു മണിക്കുള്ള അപ്പോയ്മെന്റ് എടുത്തിട്ടുണ്ടായിരുന്നു."

"ശരി, ഇതൊന്നു പൂരിപ്പിച്ചു തന്നോളു. പത്തു മിനിറ്റിനകം ഡോക്ടർ എത്തും."

പോക്കറ്റിൽ നിന്നും പേനയെടുത്ത് സിസ്റ്റർ തന്ന ഫോറത്തിൽ ഡീറ്റെയിൽസ് എല്ലാം എഴുതിക്കൊടുത്തു.

പത്തു മിനിറ്റു കഴിഞ്ഞപ്പോൾ ഡോക്ടർ എത്തി. രണ്ടു മിനിട്ടിനുള്ളിൽ തന്നെ അകത്തോട്ടു ചെല്ലുവാനുള്ള നിർദേശവും ലഭിച്ചു.

ഭാമയേയും കൂട്ടി ഡോക്ടറിന്റെ മുന്നിലുള്ള കസേരകളിൽ ചെന്നിരുന്നു.

"മിസ്റ്റർ ദേവനും ഭാര്യ ഭാമയും അല്ലേ? ഡോക്ടർ ആനന്ദ് എന്നെ വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു."

"അതേ ഡോക്ടർ. ഇവൾ ഭാമ, എന്റെ ഭാര്യയാണ്. ഞങ്ങൾക്ക് ആറുമാസം പ്രായമുള്ള ഒരു മോൾ കൂടി ഉണ്ട്."

കുശല സംഭാഷണങ്ങൾക്കിടയിൽ എല്ലാം ചെറു മന്ദഹാസത്തോടെ ഭാമയെത്തന്നെ നീരീക്ഷിച്ചു കൊണ്ടിരുന്ന ഡോക്ടർ അവളോടു ചോദിച്ചു:

"ഭാമയെന്താണ് ആലോചിക്കുന്നത്? മോളെപ്പറ്റിയാണോ? ഭാമയുടെ വീട്ടിൽ ആരൊക്കെയുണ്ട്?

തന്നോട് എന്തിനാണ് ചോദ്യങ്ങൾ ചോദിക്കുന്നത് എന്ന ഭാവത്തിൽ നീരസത്തോടെ അവൾ ഡോക്ടറിനെ ഒന്നു നോക്കി. മറുപടി പറയാൻ വൈമനസ്യം കാട്ടിയ ഭാമയോട് ഡോക്ടർ ചോദ്യങ്ങൾ ആവർത്തിച്ചു കൊണ്ടിരുന്നു.

(തുടരും)


ഭാഗം - 14

തന്റെ ചോദ്യങ്ങൾക്കെല്ലാം നിഷേധാത്മകമായി പ്രതികരിച്ചുകൊണ്ടിരുന്ന ഭാമയോട്, ഡോക്ടർ വീണ്ടും ചോദിച്ചു: "നിങ്ങളുടെ കുഞ്ഞിന് എത്ര മാസം പ്രായമായി? ഭാമയ്ക്ക് മകളെയാണോ കൂടുതൽ ഇഷ്ടം?"


അതിന് അവൾ മറുപടിയൊന്നും പറയാതെ, തന്നെ ഒന്നു നോക്കുക മാത്രം ചെയ്തു.

"കുഞ്ഞിന്റെ കാര്യങ്ങൾ ഒക്കെ നോക്കുന്നതിൽ ഇവൾ തീരെ താൽപര്യം കാണിക്കുന്നില്ല ഡോക്ടർ. മോൾക്കിപ്പോൾ ആറു മാസം തികഞ്ഞു."

"അതെന്താ ഭാമേ? നിങ്ങൾ പ്രസവിച്ച കുഞ്ഞിനെ വളർത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വം അല്ലേ?"

"അവൾക്കു എന്നെയല്ല ഇഷ്ടം, അവരെയാണ്." നിർവികാരതയോടെ അവൾ മറുപടി പറഞ്ഞു.

"ആരെ?"

"ലീലയെ. അവർ മോളെ എപ്പോഴും എടുത്തു കൊണ്ടു നടക്കും. ഞാൻ ചോദിച്ചാലും എനിക്കു തരികയില്ല"

"അതെന്താ ദേവൻ, കുഞ്ഞിനെ അതിന്റെ അമ്മയുടെ കൈയിൽ കൊടുക്കാതിരിക്കുന്നത്?"

"അങ്ങനെയൊന്നുമില്ല ഡോക്ടർ. ഇവൾ താൽപര്യം കാണിക്കാത്തതു കൊണ്ടാണ് കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും അവർ നോക്കുന്നത്.

അപ്പോൾ കുട്ടിക്ക് മുലപ്പാൽ ഒന്നും കൊടുക്കുന്നില്ലേ? ആവശ്യമുള്ള പോഷകാഹാരം ലഭിക്കണമെങ്കിൽ അമ്മയുടെ പാൽ തന്നെ കൊടുക്കണം എന്നറിയില്ലേ?"

"അറിയാം ഡോക്ടർ, പക്ഷേ ഇവൾക്കു പാൽ കുറവായിരുന്നു. കുഞ്ഞിന് അത് തികയാതെ വന്നതു കൊണ്ട് രണ്ടു മാസം മുതൽ കുപ്പിപ്പാൽ മാത്രമാണ് കൊടുക്കുന്നത്."

ഭാമയോട് ഒരു കാര്യം കൂടി ചോദിക്കട്ടെ,

"നിങ്ങളുടെ മനസ്സിനെ അലട്ടുന്നതായ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോ?

"എനിക്ക് എന്റെ വീട്ടിൽ പോകണം. എന്റെ അച്ഛനും അമ്മയും എന്നെക്കാണാതെ വിഷമിച്ചിരിക്കുകയാണ്"

"എന്നാരു പറഞ്ഞു? അവർക്കു വിഷമം ഉണ്ടായിരുന്നെങ്കിൽ നിങ്ങളെയും കുഞ്ഞിനേയും കാണാൻ വരുമായിരുന്നില്ലേ?"

"അവർ വരുന്നത് ചേട്ടന് ഇഷ്ടമല്ല ഡോക്ടർ. അതുകൊണ്ടാണ് വരാതിരിക്കുന്നത്."

"അങ്ങനെയാണോ ദേവൻ?"

"അല്ല ഡോക്ടർ, ഇങ്ങനെയെല്ലാം ഇവൾ ചിന്തിച്ചു കൂട്ടുന്നതാണ്"

ഡോക്ടർ ദേവനേയും കൂട്ടി മുറിയുടെ പുറത്തിറങ്ങി.

"ദുഃഖവും നിരാശയും നിറഞ്ഞ ഒരു മനസ്സാണ് അവരുടേത്. ഡിപ്രഷൻ കൂടിയാൽ പിന്നെ നിയന്ത്രിക്കാൻ പറ്റാതെ വരും. ഞാൻ ഒന്നു രണ്ടു മെഡിസിൻ കുറിച്ചു തരാം. രാത്രിയിൽ ഉറങ്ങുന്നതിനു മുൻപായി കൊടുക്കണം. 

അസാധാരണമായ പെരുമാറ്റങ്ങൾ ഇനിയും ഉണ്ടാവുകയാണെങ്കിൽ ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടുവരണം. വീടിനകത്തായാലും അവരുടെ മേൽ ഒരു ശ്രദ്ധ ഉണ്ടായിരിക്കണം. വികലമായ ചിന്തകളിലൂടെയാണ് മനസ്സ് എപ്പോഴും വിഹരിക്കുന്നത്.. ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാൻ ഏതു മാർഗവും സ്വീകരിക്കും. 

ഭയപ്പെടുത്താൻ പറയുന്നതല്ല, അല്പം കൂടി കരുതൽ അത്യാവശ്യമാണ്. ഇഷ്ടക്കുറവു കാരണം കുഞ്ഞിനെ ഉപദ്രവിക്കാനും ഉള്ള സാധ്യതയുണ്ട്. വളരെയേറെ ശ്രദ്ധിക്കണം.

ഭാമയുടെ മാതാപിതാക്കളെ വിവരം ധരിപ്പിക്കുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം. അവർ തമ്മിൽ കണ്ടു കഴിഞ്ഞാൽ ചിലപ്പോൾ അല്പം വ്യത്യാസം വരുമായിരിക്കും"

"ശരി ഡോക്ടർ, അവളുടെ സഹോദരിയുമായി ഞങ്ങൾ നല്ല ബന്ധത്തിലാണ്. അവളെ വിവരങ്ങൾ അറിയിക്കാം. അച്ഛനേയും അമ്മയേയും കൂട്ടി കൊണ്ടുവരാൻ പലതവണ പറഞ്ഞിട്ടുള്ളതാണ്. അവൾ ശ്രമിച്ചിട്ടും ഉണ്ട്. എന്നാൽ അച്ഛന്റെ പിടിവാശി കാരണം വരാൻ കൂട്ടാക്കിയിട്ടില്ല. 

മാതാപിതാക്കളുടെ എതിർപ്പ് അവഗണിച്ച് സ്നേഹിച്ച പുരുഷനോടൊപ്പം  ഇറങ്ങിവന്നതിന്റെ ദേഷ്യവും പകയും ആണ് അവരുടെ ഉള്ളിൽ. മകൾ പ്രസവിച്ച കുഞ്ഞിനെ കാണാൻ പോലും അവർ ഇതുവരേയും മനസ്സു കാണിച്ചില്ല"

"വിഷമിക്കാതിരിക്കൂ, എല്ലാം ശരിയാകും."

ഡോക്ടർ കുറിച്ചു തന്ന മരുന്നിന്റെ കുറിപ്പും വാങ്ങി ഭാമയേയും കൂട്ടി അവിടെ നിന്നും ഇറങ്ങി.

"വരൂ ചേട്ടാ, നമുക്കു വീട്ടിൽ പോകാം. അച്ഛനും അമ്മയും ഭാനുവും ഒക്കെ അവിടെ കാത്തിരിക്കുന്നുണ്ടാവും"

"ഭാമേ, നേരം സന്ധ്യയായി. വീട്ടിൽ ഇനി നാളെ പോകാം. മോളേയും കൊണ്ടുപോകണ്ടേ? മോളില്ലാതെ പോയാൽ അവർ നമ്മളെ അംഗീകരിക്കില്ല. അവളേയും കൂട്ടി നാളെ പോകാം. ഇപ്പോൾ നമുക്കു നമ്മുടെ വീട്ടിൽ പോകാം. മീനുമോൾ ഇപ്പോൾ കരയുന്നുണ്ടാവും."

അടുത്തു കണ്ട ഫാർമസിയിൽ നിന്നും മരുന്നും വാങ്ങി ഒരു ഓട്ടോയിൽ കയറി വീട്ടിലെത്തി.

മൂടികെട്ടിയ മഴക്കാർ പോലെ ഭാമയുടെ മുഖത്തു നിരാശ തളം കെട്ടി നിന്നു. കുഞ്ഞിനെ ഒന്നു ശ്രദ്ധിക്കുകപോലും ചെയ്യാതെ അവൾ നേരേ കട്ടിലിൽ പോയി കിടന്നു.

രാത്രി ഭക്ഷണത്തിനു ശേഷം ഏതു വിധേനയെങ്കിലും അവൾക്കു മരുന്നു കൊടുക്കുന്നതിനെപ്പറ്റി ആലോചിച്ചു മോളുടെ അരികിലെത്തി. തറയിൽ ഇട്ടിരുന്ന പായിൽ കൈകാലിളക്കി കളിച്ചു കൊണ്ടിരുന്ന മോളെ വാരിയെടുത്തു നെഞ്ചോടു ചേർത്തു, നെറ്റിയിൽ മുത്തം കൊടുത്തു. 

'പാവം എന്റെ മോൾ! ഇവൾക്ക് അമ്മയുടെ സ്നേഹം നിഷേധിക്കുകയാണോ ദൈവമേ!'

കുഞ്ഞിനേയുമെടുത്തു ഭാമയുടെ അരികിലെത്തി. 

"ഭാമേ... ഇതാ മീനുമോൾ, നീ ഇവളെ ഒന്ന് എടുക്കൂ. ഞാൻ വേഗം പോയി കുളിച്ചിട്ടു വരാം"

ഭാമ കട്ടിലിൽ തിരിഞ്ഞു കിടന്നതല്ലാതെ മോളെ ഒന്നു നോക്കിയതു പോലുമില്ല.

കുഞ്ഞിനെ ലീലയുടെ കൈയിൽ തന്നെ കൊടുത്തു. കുളി കഴിഞ്ഞു വന്നപ്പോഴും അവൾ അതേ പടി കിടക്കുകയായിരുന്നു.

"ഭാമേ, എഴുന്നേറ്റ് വേഗം കുളിച്ചിട്ടു വരൂ. ഭക്ഷണം കഴിക്കണ്ടേ?"

വളരെ നിർബനിച്ചതിനുശേഷമാണ് അവൾ എഴുന്നേറ്റത്. കുളിക്കാതെ വസ്ത്രം മാറി വന്ന അവളുടെ മുഖത്തേയ്ക്കു ദയനീയമായി ഒന്നു നോക്കി. ഒരു ചപ്പാത്തിയും അല്പം വെജിറ്റബിൾ കറിയും കഴിച്ചെന്നുവരുത്തി അവൾ എഴുന്നേറ്റു.

അല്പം കഴിഞ്ഞ് ഒരു ഗ്ലാസ് പാലുമായി അവളുടെ അടുത്തെത്തി.

"ഭാമേ...തലവേദനയ്ക്കുള്ള ഗുളികയും ഈ പാലും കഴിച്ചിട്ട് ഉറങ്ങിക്കോളൂ"

കേട്ട ഭാവം നടിക്കാത്ത അവളോട് അല്പം നയത്തിൽ പറഞ്ഞു:

"നല്ല കുട്ടിയല്ലേ... ഈ മരുന്നു കഴിക്കൂ"

തുറിച്ചു നോക്കിക്കൊണ്ട് വേണ്ടെന്ന അർത്ഥത്തിൽ തലയിളക്കി.

അനുസരിക്കാൻ ഭാവമില്ലാതിരുന്നതിനാൽ അല്പം ദേഷ്യത്തിൽ സംസാരിക്കേണ്ടി വന്നു. വായിലിട്ടു കൊടുത്ത ഗുളികകൾ ഇറക്കിയോ എന്നറിയാൻ അല്പസമയം കാത്തിരുന്നു. വളരെ പ്രയാസപ്പെട്ടാണ് കുറച്ചു പാൽ കുടിപ്പിച്ചത്.

കുറേ നാളുകളായി കിടക്കുന്നതും ഉറങ്ങുന്നതും ഒക്കെ രണ്ടു കട്ടിലുകളിലാണ്. മോളാണെങ്കിൽ ലീലയുടെ അരികിലുമാണ്.

'ഈശ്വരാ... ജീവിതത്തിന്റെ പകുതി ദൂരം പോലും പിന്നിട്ടിട്ടില്ല, മുന്നോട്ടുള്ള യാത്ര ദുർഘടം നിറഞ്ഞതായിരിക്കുമോ? ഭാമയുടെ ഇപ്പോഴത്തെ അവസ്ഥ മാറിയില്ലെങ്കിൽ ജീവിതത്തിന്റെ ഗതി എന്തായി തീരും? ദിവസം തോറും കൂടി വരുന്ന വീട്ടു ചിലവുകൾ ഒരു വശത്ത്. തന്റെ പ്രശ്നങ്ങൾ ആരോടു പറയാൻ? ഒരു സഹായത്തിനു പോലും ആരും ഇല്ല. ബാങ്ക് ലോൺ ഇതുവരേയും മുടങ്ങാതെ മാസാമാസം അടയ്ക്കുന്നുണ്ട്. ഏതെങ്കിലും കാരണവശാൽ അടയ്ക്കാൻ കഴിയാതെ വന്നാൽ എന്തു ചെയ്യും?

നാളെത്തന്നെ ഭാനുവിനെ വിളിച്ചു എല്ലാ വിവരങ്ങളും ധരിപ്പിക്കണം. അവൾ ഇവിടേയ്ക്കു വന്നിട്ട് രണ്ടു മാസത്തോളം ആയി. വിളിക്കുന്നതും ഇല്ല. തിരക്കായിരിക്കും'

ഓരോന്ന് ചിന്തിച്ച് പതുക്കെ ഉറക്കത്തിലേക്കു വഴുതിവീണു.

(തുടരും)

 


ഭാഗം - 15

രാവിലെ ഉണർന്നു പതിവു പോലെ ഓഫീസിലെത്തി. എന്നത്തേയും പോലെ ഏകാഗ്രതയോടെ ജോലി ചെയ്യാൻ തനിക്കു കഴിയുമായിരുന്നില്ല. പലവിധ ചിന്തകളാൽ മനസ്സ് പലപ്പോഴും പതറിപ്പോകുന്നു.


"വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴും ഭാമ ഉറങ്ങുകയായിരുന്നു. ഇപ്പോൾ ഉണർന്നിട്ടുണ്ടാവുമോ? ഒന്നു വിളിച്ചു നോക്കാം.'

വീട്ടിലേക്കു വിളിച്ചപ്പോൾ ലീലയാണു ഫോൺ എടുത്തത്. ഭാമ ഉണർന്നു കിടക്കുകയാണെന്നും  ഭക്ഷണം കഴിക്കാൻ കൂട്ടാക്കുന്നില്ലെന്നും അവർ അറിയിച്ചു. ഭാമയുടെ ഇപ്പോഴത്തെ അവസ്ഥയിൽ വല്ലാത്ത ദുഃഖം തോന്നി.

ഭാനുവിനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. അല്പം കഴിഞ്ഞ് ഒന്നു കൂടി വിളിക്കാം എന്നു മനസ്സിൽ കരുതി ജോലിയിൽ വ്യാപൃതനായി.

ഉച്ചഭക്ഷണം കഴിഞ്ഞയുടൻ തന്നെ ഭാനുവിനെ വീണ്ടും വിളിച്ചു. ഭാമയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നന്നായി വിശദീകരിച്ചു. എല്ലാം കേട്ടുകഴിഞ്ഞ് അതിയായ സങ്കടത്തോടെ അവൾ പറഞ്ഞു:

"ശരി ചേട്ടാ, നാളെത്തന്നെ ഞാൻ വന്നു ചേച്ചിയെ കാണാം. അച്ഛനോടും അമ്മയോടും എല്ലാം പറയുകയും ചെയ്യാം. ചേട്ടൻ വിഷമിക്കേണ്ട, എല്ലാം ശരിയാവും.'' ദുഃഖം സഹിക്കാനാവാതെ അവൾ നിശ്ശബ്ദയായി കരഞ്ഞു.

കട്ടിലിൽ കമഴ്ന്നു കിടന്നു തേങ്ങികരയുന്ന ഭാനുവിനെക്കണ്ട് അമ്മ ചോദിച്ചു:

"എന്താ മോളേ, എന്തുപറ്റി? നീ എന്തിനാണു കരയുന്നത്?"

" അത്... ഒന്നുമില്ല അമ്മേ..."

"ഒന്നുമില്ലാതെ നീ ഇത്രയും സങ്കടപ്പെടുന്നത് എന്തിനാണ്? എന്താണെങ്കിലും അമ്മയോടു പറയൂ മോളേ... പരിഹാരം ഇല്ലാത്ത പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലല്ലോ."

അവളുടെ മനസ്സറിയാൻ അമ്മ വീണ്ടും വീണ്ടും നിർബന്ധിച്ചു കൊണ്ടിരുന്നു.

'ഈശ്വരാ...ചേച്ചിയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞാൽ അമ്മ എങ്ങനെ ഉൾക്കൊള്ളും എന്നറിയില്ലല്ലോ. ചേച്ചിയെ ആയിരുന്നല്ലോ തന്നെക്കാൾ കൂടുതലായി അമ്മ എന്നും സ്നേഹിച്ചിരുന്നത്.' 

ഏതായാലും അമ്മയോടു കാര്യങ്ങൾ പറയാൻ തന്നെ അവൾ തീരുമാനിച്ചു. എല്ലാം കേട്ടുകഴിഞ്ഞ് ഒരു ദീർഘ നിശ്വാസത്തോടെ അമ്മ കട്ടിലിൽ തളർന്നിരുന്നു. ആ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി. 

'ഈശ്വരാ... എന്റെ മകൾ, ഒരു ഭ്രാന്തിയെപ്പോലെ!"  അവളുടെ ഈ അവസ്ഥയ്ക്കു കാരണം താനും കൂടിയാണല്ലോ എന്നോർത്തപ്പോൾ ദുഃഖം അണപൊട്ടി ഒഴുകി.

അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ഭാനു പറഞ്ഞു:

"നമ്മൾ ഇവിടെ ഇരുന്നു കരഞ്ഞിട്ടു എന്തു പ്രയോജനം? നാളെത്തന്നെ പോയി ചേച്ചിയെ കാണണം. അച്ഛനും അമ്മയും എന്നോടൊപ്പം വരണം. ഏതെങ്കിലും നല്ല ഒരു സൈക്കോളജിസ്റ്റിനെ കാണിച്ച് ചികിത്സിപ്പിക്കണം. അമ്മയ്ക്കു ചേച്ചിയെ പഴയതു പോലെ കാണണ്ടേ?"

"ഞാൻ വരാം മോളേ.., അച്ഛനും വരും. ഞാൻ പറയാം നിന്റെ അച്ഛനോട്. എനിക്കെന്റെ മകളെ ഉടനെ കാണണം. പെറ്റവയറിന്റെ വേദന ഒരു അമ്മയ്ക്കു മാത്രമേ അറിയൂ." 

അമ്മ തേങ്ങിക്കരഞ്ഞു കൊണ്ട്, ഉച്ചമയക്കത്തിലായിരുന്ന അച്ഛന്റെ അരികിലെത്തി. ഹൃദയ വേദനയോടെ സകല കാര്യങ്ങളും അച്ഛനെ ധരിപ്പിച്ചു. 

എല്ലാം കേട്ടുകഴിഞ്ഞ് അച്ഛൻ നിരാശയോടെ പറഞ്ഞു: 

"അനുഭവിക്കട്ടെ, സകലതും അവൾ സ്വയം വരുത്തിവച്ചതല്ലേ?"

ഇതു കേട്ടു അമ്മ പൊട്ടിത്തെറിച്ചു. 

"നമ്മുടെ മകളുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം നമ്മൾ തന്നെയാണ്. അവൾ എന്തു തെറ്റു ചെയ്തിട്ടാണ് ഇത്രമാത്രം അവളെ ശിക്ഷിച്ചത്? മനസ്സിനിണങ്ങിയ ഒരു പുരുഷനെ സ്നേഹിക്കുന്നതും കല്യാണം കഴിച്ചു ഒരുമിച്ചു ജീവിക്കുന്നതും അത്ര വലിയ കുറ്റമാണോ? നാട്ടിൽ നടക്കാത്ത കാര്യങ്ങൾ ഒന്നും തന്നെയല്ലല്ലോ അവൾ ചെയ്തത്. സാമ്പത്തിക സ്ഥിതി അല്പം മോശമായതു കൊണ്ടല്ലേ അന്നു നിങ്ങൾ എതിർത്തത്. 

എന്തു പറഞ്ഞാണ് ദേവനെ കുറ്റം പറയേണ്ടത്? ഇത്രയും നല്ല സ്വഭാവമുള്ള ഒരു ചെറുപ്പക്കാരനെ വേറെ എവിടെ കിട്ടും? നിങ്ങൾ കണ്ടു വച്ചിരുന്ന ചെറുക്കന് എന്തു സ്വഭാവമഹിമയായിരുന്നു ഉണ്ടായിരുന്നത്? വിദ്യാഭ്യാസത്തിനും ധനത്തിനും കുടുംബ മഹിമയ്ക്കും പുറമേ സ്വഭാവഗുണം എന്ന ഒന്നുണ്ട്. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും നാളെ രാവിലെ തന്നെ ഭാനുവിനോടൊപ്പം ഞാനും അവളെ കാണാൻ പോകും. നിങ്ങൾ വരുന്നുണ്ടെങ്കിൽ വരൂ. വാശിയും വൈരാഗ്യവും ഇനിയും  ഇങ്ങനെ തുടർന്നാൽ, ചിലപ്പോൾ നമ്മുടെ മോളെത്തന്നെ നമുക്കു നഷ്ടപ്പെട്ടെന്നു വരും. 

എങ്ങനെയെങ്കിലും അവളെ രക്ഷിച്ച് സാധാരണ സ്ഥിതിയിൽ കൊണ്ടുവരണം. അവൾ പ്രസവിച്ച കുഞ്ഞിന്റെ മുഖം പോലും ഇതുവരെ ഒന്നു  കണ്ടില്ല. ആ കുഞ്ഞു എന്തു തെറ്റു ചെയ്തു? മുത്തശ്ശനും മുത്തശ്ശിയുമായിട്ടും ചെയ്യാനുള്ളതൊന്നും നമ്മൾ ചെയ്തില്ല. അതൊക്കെ  ഓർത്തു ഭാമ എന്തുമാത്രം സങ്കടപ്പെട്ടിട്ടുണ്ടാവും!"

"മതി, ഒന്നു നിർത്തുണ്ടോ? നിനക്കു അവളെ കാണണമെങ്കിൽ പോയി കണ്ടോളൂ... ഞാൻ വരുന്നില്ല. എന്റെ അഭിമാനത്തിനേറ്റ മുറിവ് ഉടനെയൊന്നും ഉണങ്ങില്ല."

"ആ.... നിങ്ങൾ അഭിമാനവും കെട്ടിപ്പിടിച്ചു കൊണ്ട് ഇവിടെ ഇരുന്നോളൂ... കാലിന്നടിയിൽ നിന്നും മണ്ണൊലിച്ചു പോകുമ്പോഴേ നിങ്ങൾ അറിയുകയുള്ളൂ."

മകൾക്കു വേണ്ടിയുള്ള അമ്മയുടെ വാദം കേട്ടു ഭാനു അത്ഭുതപ്പെട്ടു. 

'അച്ഛനോട്  ഇത്ര ശക്തമായി അമ്മ പ്രതികരിക്കുന്നത് ഒരിക്കലും താൻ കേട്ടിട്ടില്ല. അച്ഛന്റെ മുന്നിൽ മറുത്തു പറയാത്ത, പറയുന്നതെല്ലാം അതേ പോലെ അനുസരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു അമ്മയെ മാത്രമാണ് ഇന്നുവരേയും താൻ കണ്ടിരുന്നത്. അവസരം വരുമ്പോൾ ഏതൊരു അമ്മയും ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കും. പെറ്റവയറിന്റെ നൊമ്പരക്കനലുകൾ ആളിക്കത്തുക തന്നെ ചെയ്യും. അച്ഛൻ എന്താണിങ്ങനെ? ആ മനസ്സ് കല്ലു കൊണ്ടാണോ ഉണ്ടാക്കിയിരിക്കുന്നത്?

എന്നെങ്കിലും ഒരു ദിവസം ഈ മഞ്ഞും ഉരുകാതിരിക്കില്ല. അതിനായി കാത്തിരിക്കാം. ഏതായാലും അമ്മയേയും കൂട്ടി നാളെ രാവിലെ തന്നെ ചേച്ചിയെ കാണാൻ പോകണം.'

ഓഫീസിൽ പോകാൻ ഒരുങ്ങി ഇറങ്ങാൻ തുടങ്ങുമ്പോഴാണ് കാളിഗ് ബെൽ അടിച്ചത്. കതകു തുറന്നു നോക്കിയപ്പോൾ മുന്നിൽ ഭാനു. വിഷാദം നിറഞ്ഞ മുഖം.

"ആഹാ... ഭാനുവോ? നീ ഇത്ര രാവിലെ തന്നെ വരുമെന്നു പ്രതിക്ഷിച്ചില്ല. ഏതായാലും വന്നതു നന്നായി. അച്ഛനും അമ്മയും ഒക്കെ?" സംശയഭാവത്തിലെ തന്റെ ചോദ്യം കേട്ടവൾ വന്ന വഴിയിലേക്ക് തിരിഞ്ഞു നോക്കിയിട്ടു പറഞ്ഞു:

"അമ്മ എന്നോടൊപ്പം വന്നിട്ടുണ്ട്. അവിടെ ഓട്ടോയിൽ ഇരിക്കുന്നു. ഇറങ്ങി വരാൻ ഒരു മടി."

അതു കേട്ടപ്പോൾ മനസ്സിൽ ആശ്വാസത്തിന്റെ തിരയിളകി. അല്പം ദൂരെ ഒരുക്കിയിട്ടിരിക്കുന്ന ഓട്ടോ അപ്പോഴാണ് തന്റെ ശ്രദ്ധയിൽപ്പെട്ടത്. വേഗം നടന്ന് ഓട്ടോയുടെ അരികിൽ എത്തി. ഭാനുവും പിറകേ നടന്നെത്തി.

"അമ്മ എന്താ വണ്ടിയിൽ തന്നെ ഇരിക്കുന്നത്? ഇറങ്ങിവരൂ..." ഓട്ടോയിൽ നിന്നും ഇറങ്ങിയ അമ്മ തന്നെ നോക്കി ചിരിക്കാൻ ശ്രമിച്ചു. മഴമേഘം പോലെ ഉറഞ്ഞു കൂടിയ ദുഃഖം മുഖത്തു കാണാം.

"ഏതായാലും അമ്മ വന്നല്ലോ, സന്തോഷമായി. അകത്തേക്കു വരൂ..."

വർഷങ്ങൾക്കു ശേഷം അമ്മയും മകളും പരസ്പരം കാണാൻ പോകുകയാണ്. ഹൃദയമിടിപ്പോടെ ഭാനുവിനോടൊപ്പം  മുറിയിലേക്കു കയറിയ അമ്മ തന്റെ മകളുടെ രൂപം കണ്ടു തരിച്ചു നിന്നുപോയി.

(തുടരും)


ഭാഗം 16

മുറിയിലേക്കു കയറി വന്ന തന്റെ അമ്മയേയും അനിയത്തിയേയും കണ്ടു ഭാമ കണ്ണു തുറന്നു. നിർവികാരതയോടെ തങ്ങളെ തുറിച്ചു നോക്കുന്ന മകളെ കണ്ട് ആ അമ്മയുടെ ഹൃദയം മുറിഞ്ഞു. 

"മോളേ ഭാമേ... എന്റെ പൊന്നു മോളേ..." ഹൃദയം തകർന്നുള്ള അമ്മയുടെ വിളി കേട്ട് അവളുടെ മിഴികൾ തിളങ്ങി.

"ചേച്ചീ... എഴുന്നേൽക്ക്, ഇതാ നമ്മുടെ അമ്മ വന്നിരിക്കുന്നു. ഇതെന്തു കിടപ്പാണ്?"

അമ്മയേയും ഭാനുവിനേയും മാറി മാറി നോക്കി, അവളുടെ ചുണ്ടുകൾ 'അമ്മ' എന്നു മന്ത്രിച്ചു കൊണ്ട് ചാടിയെണീറ്റു.

"മോളേ... അമ്മയാണ്..." കട്ടിലിൽ ഇരുന്നു ഇരു കൈകളും കൊണ്ട് ഭാമയെ കെട്ടിപ്പിടിച്ചു കരഞ്ഞു. സങ്കടം സഹിക്കാനാവാതെ ഭാനുവും തേങ്ങി.

"അമ്മ, എന്റെ അമ്മ. എത്ര നാളായി അമ്മയെ കണ്ടിട്ട്? ഇത്രയും കാലം അമ്മ എവിടെയായിരുന്നു? അച്ഛൻ എവിടെ?"

അവളുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരം കൊടുക്കാൻ അമ്മയ്ക്കു കഴിഞ്ഞില്ല. ഒരു കൂടിക്കാഴ്ചയുടെ ധന്യനിമിഷത്തിനു സാക്ഷിയായി നിന്ന തന്റെ സാന്നിധ്യം അവർ അറിഞ്ഞിരുന്നില്ല. ഭാമയ്ക്കു അമ്മയെ മനസ്സിലായല്ലോ. താൻ ഭയപ്പെട്ടതുപോലെ ഒന്നും സംഭവിച്ചില്ലല്ലോ. ആശ്വാസമായി. ഉള്ളിന്റെ ഉള്ളിൽ കുളിർ മഴ പെയ്ത അനുഭൂതി.

"ചേച്ചീ മോൾ എവിടെ?"

"അറിയില്ല. അവരുടെ അടുത്തു കാണും. എന്റെ കൈയിൽ തരാറില്ല."

ഭാനു പോയി കുഞ്ഞിനെ എടുത്തു കൊണ്ടുവന്നു. 

"അമ്മേ... ഇതാ നമ്മുടെ മീനു മോൾ. അവൾ ഉറങ്ങുകയായിരുന്നു."

ഭാനുവിന്റെ കൈയിൽ നിന്നും അമ്മ കുഞ്ഞിനെ വാങ്ങി. 

'തന്റെ ഭാമയുടെ മകൾ. തന്റെ കൊച്ചുമകൾ.' കുഞ്ഞിന്റെ അമ്പിളി പോലെയുള്ള മുഖത്തു നോക്കി അമ്മ വിളിച്ചു.

"മോളേ... വാവേ... മുത്തശ്ശിയുടെ ചക്കരേ.. മീനുക്കുട്ടീ..." സ്നേഹവായ്പോടെ കുഞ്ഞിന്റെ നെറുകയിലും കവിളിലും തുരുതുരാ ഉമ്മ വച്ചു.

ഉണർന്നു കരയാൻ തുടങ്ങിയ മോളെ തോളത്തിട്ടുകൊണ്ട് പുറത്തു തട്ടിയപ്പോൾ അവൾ മെല്ലെ കരച്ചിൽ നിർത്തി.

"അമ്മേ... എനിക്ക് ഓഫീസിൽ പോകണം. ഇപ്പോൾ തന്നെ സമയം വൈകി. ഞാൻ ഇറങ്ങുന്നു. നിങ്ങൾ ഇവിടെ കാണുമല്ലോ. ഒരു ദിവസം മകളോടും കുഞ്ഞിനോടുമൊപ്പം താമസിക്കൂ. ഭാമയ്ക്ക് അതു വലിയ ആശ്വാസമാകും."

"അയ്യോ.. അതു പറ്റില്ല. അല്പം കഴിഞ്ഞു ഞങ്ങൾ പോകും. വന്ന ഓട്ടോയും കാത്തു കിടക്കുകയാണ്. പോയിട്ടു അച്ഛനുമായി ഇനിയും വരാം. ദേവൻ ഇറങ്ങിക്കോളൂ. താമസിക്കേണ്ട."

എങ്കിൽ ഉച്ചയൂണു കഴിഞ്ഞു പോകാം. ഇറങ്ങാറാവുമ്പോൾ വിളിച്ചാൽ മതി, വേറൊരു വണ്ടി ഞാൻ പറഞ്ഞു വിടാം.

"ശരി, ആയിക്കോട്ടെ."

സമയം വൈകിയതിനാൽ അമ്മയും ഭാനുവും വന്ന  ഓട്ടോയിൽത്തന്നെ കയറി ഓഫീസിലെത്തി. തന്റെ ഹൃദയ ഭാരങ്ങൾക്ക് അല്പം അയവു വന്നതു പോലെ!

ഭാമ എഴുന്നേറ്റു ഫ്രഷ് ആയി അമ്മയോടും ഭാനുവിനോടുമൊപ്പം ഇരുന്നു കാപ്പി കുടിച്ചു. അവൾക്ക് അമ്മയോട് ഒരുപാട് കാര്യങ്ങൾ പറയുവാനുണ്ടായിരുന്നു. ഇത്രയും കാലത്തെ വിശേഷങ്ങൾ പരസ്പരം പറയുന്നതനിടയിൽmതന്റെ പ്രസവത്തെപ്പറ്റിയും അതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെപ്പറ്റിയും ഒക്കെ അവൾ പറഞ്ഞു.

"ചേട്ടൻ പറഞ്ഞു, ഇനിയും എനിക്കു പ്രസവിക്കാൻ കഴിയില്ലെന്ന്. എന്റെ ഗർഭപാത്രം നീക്കം ചെയ്തത് എന്തിനായിരിക്കും അമ്മേ? അപ്പോൾ എങ്ങനെയാണ് ഇനി എനിക്ക് മോനെ കിട്ടുക? എനിക്കു മോളു വേണ്ട, മോൻ മതി. മോനെ ആണ് എനിക്കിഷ്ടം."

ഭാമയോട് എന്തു മറുപടി പറയനമെന്നറിയാതെ അമ്മ കുഴങ്ങി.

"മോളേ... അതെല്ലാം ഈശ്വരന്റെ ഓരോ തീരുമാനങ്ങൾ ആണ്. അതിനപ്പുറം നമുക്കു ഒന്നും ചെയ്യാനാവില്ല. മോളുടെ ജീവൻ രക്ഷിക്കാൻ അന്ന് അങ്ങനെ ഒരു ഓപ്പറേഷൻ ചെയ്യേണ്ടതായി വന്നു. അതും ഈശ്വര നിശ്ചയമായിരിക്കും. നമ്മൾ അതൊക്കെ അംഗീകരിക്കുകയും മനസ്സുകൊണ്ട് ഉൾക്കൊള്ളുകയും വേണം. കഴിഞ്ഞതും ഇനി നടക്കാത്തതുമായ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് മനസ്സ് വിഷമിപ്പിക്കേണ്ട. നിരാശപ്പെടാതെ സന്തോഷമായിരിക്കാൻ ശ്രമിക്കണം. മനസ്സിന്റെ നിയന്ത്രണം വിട്ടു പോകാതെ നോക്കണം.

അവളുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനെപ്പറ്റിയും നല്ല രീതിയിൽ കുഞ്ഞിനെ വളർത്തുന്നതിനെപ്പറ്റിയും മറ്റും അവളെ നന്നായി ഉപദേശിച്ചു. എല്ലാം മൂളിക്കേട്ടുകൊണ്ടിരുന്ന അവളുടെ താൽപര്യക്കുറവ് അമ്മയെ നിരാശപ്പെടുത്തി.

"മോളേ ...നിനക്കെന്താ ഒന്നിലും ഒരു ശ്രദ്ധയില്ലാത്തത്? നിന്റെ ഭർത്താവിന്റേയും കുഞ്ഞിന്റേയും കാര്യം നോക്കേണ്ടത് ഇനി നീയല്ലേ?"

"അമ്മേ, അതൊക്കെ അവർ, ആ ലീല നോക്കിക്കൊള്ളും. ചേട്ടനും അതാണിഷ്ടം. ഞാനും അമ്മയുടെ കൂടെ വരുന്നു. നമുക്കു നമ്മുടെ വീട്ടിൽ പോകാം. അവിടെ അച്ഛനും ഉണ്ടല്ലോ."

അവളുടെ സംസാരം അമ്മയെ വേദനിപ്പിച്ചു.

"ഇന്നു ഞങ്ങൾ പോയിട്ടു അച്ഛനുമായി വീണ്ടും വരാം. അന്നു എല്ലാവർക്കും കൂടി വീട്ടിലോട്ടു പോകാം."

അമ്മയുടെ മറുപടി അവൾക്കു തൃപ്തികരമായിരുന്നില്ല. മുത്തശ്ശിയും ഭാനുവുമായി മീനു മോൾ പെട്ടെന്ന് ഇണങ്ങി. അവളുടെ കളിചിരികളിൽ മുഴുകി സമയം പോയതറിഞ്ഞില്ല. ഒരു മണിയായപ്പോൾ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. ഭാനുവിളിച്ചു പറഞ്ഞതനുസരിച്ച്, തങ്ങൾക്കു പോകാനായി ഓട്ടോയും എത്തി. കുഞ്ഞിനെയെടുത്ത് രണ്ടു കവിളിലും മാറി മാറി ഉമ്മ വച്ചു. ഭാമയെ കെട്ടിപ്പിടിച്ചു അമ്മ യാത്ര പറഞ്ഞു.

"മോളേ... ഭാമേ... ഞങ്ങൾ പോയി വരാം. ഞാൻ പറഞ്ഞ കാര്യങ്ങൾ ഒന്നും നീ മറക്കരുത്. നല്ല കുട്ടിയായി ഇരിക്കണം. കുഞ്ഞിനെ നന്നായി നോക്കണം."

"ശരി, ചേച്ചീ... പോയിട്ടു വരാം." ഭാനു കുഞ്ഞിനെ ലീലയുടെ കൈയിൽ കൊടുത്തു.

യാത്ര പറഞ്ഞു ഇരുവരും വണ്ടിയിൽ കയറി. നീങ്ങിത്തുടങ്ങിയ വണ്ടി കണ്ണിൽ നിന്നും മറയുന്നതുവരെ നോക്കി നിന്നു.

അവർ പോയിക്കഴിഞ്ഞപ്പോൾ ഭാമയ്ക്ക് സങ്കടമായി. എന്തോ നഷ്ടപ്പെട്ടതു പോലെ അവളുടെ മനസ്സു വിങ്ങി. ശോകമൂകമായ മനസ്സിൽ കരിനിഴൽ പടർന്നു. കട്ടിലിൽ കിടന്നവൾ തേങ്ങിക്കരഞ്ഞു.

ഭാമ ഇന്നു സന്തോഷവതിയായിരിക്കുമല്ലോ എന്നു കരുതി വീട്ടിലെത്തിയപ്പോൾ, പതിവുപോലെ വിഷാദഭാവങ്ങളുമായി കട്ടിലിൽ കിടന്നു കരയുന്നതാണു കണ്ടത്. അവൾക്കരികിൽ ചെന്നിരുന്നു.

"ഭാമേ... അവരൊക്കെ എപ്പോഴാണ് പോയത്? നിന്നെയും മോളേയും കാണാൻ അമ്മ വന്നല്ലോ. സന്തോഷമായില്ലേ?"

"എനിക്കും അവരോടൊപ്പം പോകണമായിരുന്നു. അമ്മയോടു പറഞ്ഞിട്ടു, എന്നെ കൊണ്ടുപോയില്ല. വീട്ടിൽ പോയാലല്ലേ അച്ഛനെക്കാണാൻ പറ്റുകയുള്ളൂ."

'അപ്പോൾ അതാണു കാര്യം.'

"നമുക്കു ഒരു ദിവസം മോളേയും കൂട്ടി വീട്ടിലേക്കു പോകാം. നീ വിഷമിക്കേണ്ട.  

കുറേ കാലം കഴിഞ്ഞ് അമ്മയും മോളും തമ്മിൽ കണ്ടതല്ലേ, മനസ്സുതുറന്നു സംസാരിച്ചില്ലേ? അമ്മയുടെ പിണക്കം ഒക്കെ മാറിയല്ലോ അല്ലേ?"

"അമ്മ എന്തൊക്കെയോ പറഞ്ഞു. ഞാൻ ഒന്നും ശ്രദ്ധിച്ചില്ല. അമ്മയ്ക്ക് എന്നോട് പഴയതു പോലെയുള്ള സ്നേഹം ഒന്നും ഇല്ല. മീനുമോളെപ്പറ്റിയാണ് എപ്പോഴും സംസാരിക്കുന്നത്."

"അതു കൊള്ളാം. മീനുമോൾ അവരുടെ ആദ്യത്തെ കൊച്ചുമകൾ അല്ലേ? അമ്മ ആദ്യമായി മുത്തശ്ശി ആയതല്ലേ... അപ്പോൾപ്പിന്നെ കുഞ്ഞിനോട് ഒരു പ്രത്യേക സ്നേഹം കാണില്ലേ? എന്തിനാ അതിൽ അസൂയപ്പെടുന്നത്?

ഭാനു അതിനു മറുപടി ഒന്നും പറഞ്ഞില്ല.

ലീലയുടെ കൈയിൽ നിന്നും മോളെ വാങ്ങി കട്ടിലിൽ വന്നിരുന്നു. താൻ കുഞ്ഞിനെ ലാളിക്കുന്നതു നോക്കിയിരുന്ന ഭാമയുടെ മുഖത്തു അവാച്യമായ ഒരു ഭാവം നിറഞ്ഞു നിന്നു.

(തുടരും)


ഭാഗം 17

ഭാനുവും അമ്മയും തിരിച്ചെത്തിയപ്പോൾ അച്ഛൻ വീട്ടിൽ ഉണ്ടായിരുന്നില്ല. പുറത്തെവിടെയോ പോയിരുന്നതിനാൽ വിശേഷങ്ങൾ ഒക്കെ പറയുവാൻ, അച്ഛൻ വരുന്നതുവരെ ഭാനുവിനും അമ്മയ്ക്കും കാത്തിരിക്കേണ്ടി വന്നു.


നാലുമണി കഴിഞ്ഞപ്പോൾ ആണ് അച്ഛൻ എത്തിയത്. ഭാമയുടേയും കുഞ്ഞിന്റേയും വിശേഷങ്ങൾ ഒന്നും തന്നെ തങ്ങളോട് ചോദിച്ചില്ല.

"നിങ്ങൾ എവിടെപ്പോയിരുന്നു?

ഭാമയുടെയും കുഞ്ഞിന്റേയും വിവരങ്ങൾ ഒന്നും അറിയേണ്ടേ?"

"എനിക്കൊന്നും കേൾക്കണ്ട, നീ പോയി കണ്ടില്ലേ... അതുമതി. ഇപ്പോൾ സമാധാനമായല്ലോ അല്ലേ..?"

"അങ്ങനെ പറഞ്ഞാൽ ശരിയാവില്ലല്ലോ? അവളുടെ അച്ഛൻ അല്ലേ നിങ്ങൾ?"

"ആയിരുന്നു, ഇപ്പോൾ അല്ല."

"വാശിയും വിദ്വേഷവും ഒക്കെ മറന്ന് ഞാൻ പറയുന്നതൊക്കെ ദയവുചെയ്തു ഒന്നു കേൾക്കുമോ?"

"പറഞ്ഞു തുലക്ക്. എനിക്ക് വേറെ ജോലിയുണ്ട്."

ഏലക്കയും ഇഞ്ചിയും ചതച്ചിട്ട ഒരു കപ്പ് ചായ കൊണ്ടുവന്നു കൊടുത്തിട്ടു ഭർത്താവിന്റെ അരികിലിരുന്നു ഭാമയേയും കുഞ്ഞിനേയും കണ്ട കാര്യങ്ങൾ ഒക്കെ അമ്മ വിശദമായി പറഞ്ഞുകേൾപ്പിച്ചു. 

ഭാമയുടെ ആരോഗ്യപ്രശ്നങ്ങളും അവളുടെ ഇപ്പോഴത്തെ മാനസികസ്ഥിതിയും മറ്റും അറിഞ്ഞപ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഭാര്യ കാണാതെ കണ്ണുനീർ തുടച്ചു കളഞ്ഞിട്ടു ചോദിച്ചു:

"പേരക്കുട്ടി മുത്തശ്ശിയെ കണ്ടിട്ടു എന്തു പറഞ്ഞു? മുത്തശ്ശനെ അന്വേഷിച്ചോ?

കുഞ്ഞിന്റെ കാര്യങ്ങൾ ഒക്കെ അവളാണോ നോക്കുന്നത്? അവളുടെ ഭർത്താവിന് എന്തെങ്കിലും പണിയുണ്ടോ? ഉണ്ണാനും ഉടുക്കാനും ഒക്കെ  ഉണ്ടോ? അവളുടെ ചികിത്സയൊക്കെ എങ്ങനെ നടക്കുന്നു?"

അച്ഛന്റെ ചോദ്യശരങ്ങൾ കേട്ടു നീരസപ്പെട്ടുകൊണ്ടു അമ്മ പറഞ്ഞു:

"അങ്ങനെ നിങ്ങൾ കളിയാക്കുകയൊന്നും വേണ്ട, അവൻ നമ്മുടെ മോളേയും കുഞ്ഞിനേയും പൊന്നുപോലെ നോക്കുന്നുണ്ട്. ഒരു പ്രൈവറ്റ് ഓഫിസിലാണ് അവനു ജോലി. 

വീട്ടുകാര്യങ്ങൾ നോക്കാൻ ലീല എന്നു പേരുള്ള ഒരു ജോലിക്കാരിയും ഉണ്ട്. ഒരു അമ്മയെ പോലെ സകലതും അവർ കണ്ടറിഞ്ഞു ചെയ്യുന്നു. ഭാമയുടെ മാനസിക സ്ഥിതി അല്പം മോശമായതിനാൽ കുഞ്ഞിനെ ഇപ്പോൾ അവരാണ് നോക്കുന്നത്. 

ഞങ്ങളോടൊപ്പം വീട്ടിലേക്ക് വരണമെന്നും പറഞ്ഞു ഭാമ വാശി പിടിച്ചു. അച്ഛനുമായി ഉടനെ വന്നു കൂട്ടിക്കൊണ്ടുവരാമെന്നു പറഞ്ഞു ഞാൻ അവളെ സമാധാനിപ്പിച്ചു."

"അതെന്തിനാണ് അങ്ങനെ പറഞ്ഞത്? അവളെ കൂട്ടിക്കൊണ്ടുവരാൻ ഞാൻ അവിടെ പോകുമെന്ന് നീ സ്വപ്നത്തിൽ പോലും വിചാരിക്കേണ്ട. വേണമെങ്കിൽ അവൾ ഇങ്ങോട്ടു വരട്ടെ."

അച്ഛന്റെ വാക്കുകൾ അമ്മയെ ചൊടിപ്പിച്ചു വെങ്കിലും അല്പം ആശ്വാസമായി. ഭാമയേയും മോളേയും കൂട്ടി ഇവിടേയ്ക്കു വരാൻ നാളെത്തന്നെ ദേവനോടു പറയണം.

അച്ഛന്റെയും അമ്മയുടേയും സംസാരം ഒളിഞ്ഞു നിന്നു കേട്ട ഭാനുവിനും സന്തോഷമായി.

'എന്നാലും അച്ഛന്റെ ഒരു വാശി! യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത മനോഭാവം. ഉള്ളിന്റെ ഉള്ളിൽ ചേച്ചിയോട് വെറുപ്പൊന്നും ഇല്ലല്ലോ. അതു മതി.'

അടുത്ത ദിവസം തന്നെ ഭാനു, തന്നെ ഫോണിൽ വിളിച്ചു അച്ഛന്റെ മനസ്സ് അറിയിച്ചു.

"എത്രയും പെട്ടെന്നു തന്നെ ചേച്ചിയേയും മീനുമോളേയും കൂട്ടി ചേട്ടൻ വീട്ടിലേക്കു വരണം. തീർച്ചയായും അച്ഛൻ നിങ്ങളെ സ്വീകരിക്കും. വരാൻ മടി കാണിക്കരുത്. ഞങ്ങൾ കാത്തിരിക്കും."

"ഭാനു...ഞങ്ങൾ വരാം. പക്ഷേ, ഉടനെയില്ല. ഭാമയുടെ ഇപ്പോഴത്തെ അവസ്ഥയിൽ അല്പം മാറ്റം വരട്ടെ.

ഇപ്പോൾ ഏതായാലും നല്ല വ്യത്യാസം ഉണ്ടല്ലോ. ഒരു മാസം കൂടി മരുന്നു കഴിക്കുന്നതു തുടരണം. കുഞ്ഞിനോടു കാണിക്കുന്ന അകൽച്ചയും സ്നേഹമില്ലായ്മയും ഒക്കെ ഒന്നു മാറട്ടെ. കൂടുതൽ സമയവും ഇപ്പോൾ ഉറക്കമാണ്. 

നിങ്ങൾ പോയതിനു ശേഷം കുറേ നേരം കരഞ്ഞു. എപ്പോഴും എന്തൊക്കെയോ ചിന്തിച്ചിരിക്കും. അല്പം വാശിയൊക്കെ ഉണ്ട്. പഴയതു പോലെ എന്നോടും അടുപ്പം കാണിക്കുന്നില്ല."

"ഇവിടെ വന്നു കഴിയുമ്പോൾ അതൊക്കെ മാറിക്കൊള്ളും. അതുകൊണ്ടാണ് ഇങ്ങോട്ട് വരാൻ പറയുന്നത്. ലീല കൂടി വന്നോട്ടെ. ഏതായാലും കുഞ്ഞിനെ നോക്കാൻ ആളു വേണമല്ലോ." ഭാനു നിർബ്ബന്ധിച്ചു.

"അയ്യോ... അതാന്നും പറ്റില്ല. വന്നാൽ പോലും അന്നു തന്നെ മടങ്ങിപ്പോരും. മോളെ കാണാതെ ഒരു ദിവസം പോലും എനിക്കു പറ്റില്ല. എന്റെ ഒരേ ഒരു സന്തോഷം അവളാണ്."

"ഇവിടെ അമ്മ എപ്പോഴും മീനുമോളെപ്പറ്റിയാണ് സംസാരിക്കുന്നത്. അവളുടെ ചിരിയിൽ അമ്മ വീണു പോയി." ഭാനു ചിരിച്ചു കൊണ്ടാണ് പറഞ്ഞു നിർത്തിയത്.

"ശരി ഭാനു, ലഞ്ച് ബ്രേക്ക് കഴിഞ്ഞു. എന്നാൽ പിന്നെ വിളിക്കാം."

"ശരി ചേട്ടാ...ബൈ."

ഒന്നും തന്നെ സംഭവിക്കാതെ ദിവസങ്ങൾ ഇഴഞ്ഞുനീങ്ങി.

പതിവു പോലെ ഓഫീസിൽ ഫയലുകൾക്കിടയിൽ മുഖം പൂഴ്ത്തിയിരിക്കുമ്പോൾ ആണ് അച്ഛൻ വിളിച്ചത്. അമ്മയ്ക്കു തീരെ സുഖമില്ലെന്നും തന്നെ കാണണമെന്നും രണ്ടു ദിവസത്തെ അവധിയെടുത്ത് ഒന്നു വന്നിട്ടു പോകാനുമാണ് അച്ഛൻ പറയുന്നത്. അത്രയ്ക്കും അത്യാവശ്യമുണ്ടെങ്കിലേ അച്ഛൻ വിളിക്കുകയുള്ളൂ.

'ഇപ്പോഴത്തെ അവസ്ഥയിൽ എങ്ങനെ പോയി രണ്ടു ദിവസം നിൽക്കും? അമ്മയുടെ ആഗ്രഹവും സാധിച്ചു കൊടുക്കണം. പാവം! ഇനി എത്രനാൾ ഉണ്ടാവും? എന്തായാലും പോകണം. ചെല്ലാമെന്ന് അച്ഛനു വാക്കു കൊടുത്തതാണ്. 

രണ്ടു ദിവസം ഭാമയേയും കുഞ്ഞിനേയും അവളുടെ വീട്ടിൽ കൊണ്ടുചെന്നു നിർത്തിയാലോ? ഭാനുവും വിളിച്ചതാണല്ലോ. എന്നാലും അതു ശരിയാവുമോ? അച്ഛൻ എന്തു വിചാരിക്കും? തന്റെ കാര്യസാദ്ധ്യത്തിനായി ഭാമയേയും കുഞ്ഞിനേയും വീട്ടിൽ കൊണ്ടുവന്നാക്കി എന്നു വിചാരിക്കില്ലേ? 

തൽക്കാലം അതു വേണ്ട, വീട്ടിൽ പോയി അമ്മയേയും അച്ഛനേയും കണ്ടിട്ടു അന്നു തന്നെ മടങ്ങിവരാം. ഏതായാലും നാളെ ഞയറാഴ്ചയാണല്ലോ. രാവിലെ തന്നെ പോകാം.'

വീട്ടിലെത്തി ഭാമയോടു കാര്യങ്ങൾ ഒക്കെ പറഞ്ഞു. 

ഭാമയെ പ്രത്യേകം ശ്രദ്ധിക്കണമെന്നും വിശേഷിച്ച് എന്തെങ്കിലും ഉണ്ടെങ്കിൽ, ഉടനെ തന്നെ വിളിക്കണമെന്നും ലീലയെ പറഞ്ഞേൽപ്പിച്ചു. തന്റെയും ഭാനുവിന്റേയും നമ്പർ എഴുതി ലീലയുടെ കൈയിൽ കൊടുത്തു. തന്നെ വിളിച്ചിട്ടു കിട്ടാതെ വന്നാൽ ഭാനുവിനെ വിളിക്കണമെന്നു പറഞ്ഞു.

രാവിലെ പോയാൽ തിരിച്ചു വരുമ്പോൾ രാത്രിയാവും. തിങ്കളാഴ്ച ഓഫീസിലും പോകണം. താൻ വീട്ടിൽ പോകുന്ന കാര്യങ്ങൾ ഒക്കെ നിർവികാരയായി ഇരുന്നു കേട്ടതല്ലാതെ ഭാമ മറുപടിയൊന്നും പറഞ്ഞില്ല.

രാവിലെ ആറുമണിക്കുള്ള ബസ്സിൽ കയറി വീട്ടിലേക്കു തിരിച്ചു. മനസ്സുനിറയെ ആകുലതകൾ ആയിരുന്നു. 'ഈശ്വരാ... അമ്മയുടെ അസുഖം ഭേദമാക്കണേ... അരുതാത്തതൊന്നും സംഭവിക്കരുതേ... ഇപ്പോൾത്തന്നെ വേണ്ടതിലധികം പ്രശ്നങ്ങൾ ആണുള്ളത്. 

കല്യാണം കഴിഞ്ഞതിനു ശേഷം രണ്ടു തവണ മാത്രമാണ് വീട്ടിലേക്കു പോയിട്ടുള്ളത്. ഭാമ ഗർഭിണിയായതിനു ശേഷം വീട്ടിലേക്കു പോയിട്ടേയില്ല. അമ്മയ്ക്കും അച്ഛനും അത്താണിയായി ഏക മകനായ താൻ മാത്രമേയുള്ളൂ. എന്നിട്ടും അവരോടുള്ള കടമയും ഉത്തരവാദിത്വങ്ങളും നിറവേറ്റാൻ തനിക്കു കഴിഞ്ഞിട്ടില്ല. കുറ്റബോധം മനസ്സിനെ വല്ലാതെ കാർന്നു തിന്നു. ആവശ്യങ്ങൾ പറഞ്ഞു ഇന്നേവരെ ഇരുവരും തന്നെ ശല്യപ്പെടുത്തിയിട്ടില്ല. അറിഞ്ഞു താനൊന്നും ചെയ്തിട്ടുമില്ല. 

വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ രണ്ടുപേരും ക്ലേശിക്കുന്നുണ്ട്. തന്നെ കാണാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞത് എന്തിനായിരിക്കും? അമ്മയ്ക്ക് തന്നോട് എന്തെങ്കിലും പറയാനുണ്ടായിരിക്കുമോ?

ഒരു വശത്തു മനസ്സിനു സുഖമില്ലാത്ത ഭാര്യയും തന്റെ കുഞ്ഞും. മറുവശത്ത് അമ്മയും അച്ഛനും. ഈശ്വരാ...തന്റെ ജീവിതം ഒരു തോൽവിയാണോ?' ചിന്തകൾ മനസ്സിനെ വരിഞ്ഞു മുറുക്കുന്നു.

ബസ്സിൽ നിന്നിറങ്ങി വീട്ടിലേക്കു നടന്നു. വഴിയിൽ കണ്ട ചിലരൊക്കെ കുശലാന്വേഷണങ്ങൾ നടത്തി.

ഒറ്റയ്ക്കേയുള്ളോ? ഭാര്യയും കുഞ്ഞും വന്നില്ലേ, എന്നായിരുന്നു പലർക്കും അറിയേണ്ടിയിരുന്നത്.

ഒന്നു രണ്ടു സ്ത്രീകൾ വീട്ടിൽ നിന്നും ഇറങ്ങി പോകുന്നതു കണ്ടു കൊണ്ടാണ് ഉമ്മറത്തേക്കു കയറിയത്. അകത്തു നിന്നും അമ്മയുടെ നേർത്ത ശബ്ദം കേൾക്കാം. 

"എന്റെ മോൻ വന്നോ? മോനേ... കുട്ടാ... എവിടെ നീയ്?"

അമ്മയെന്താണ് ഇങ്ങനെയൊക്കെ പറയുന്നത്? ഉള്ളിൽ നൊമ്പരം അലയടിച്ചുയർന്നു. മുറിയിൽ നിന്നും കണ്ണുതുടച്ചു കൊണ്ട് ഇറങ്ങി വന്ന അച്ഛൻ തന്നെക്കണ്ട് വിതുമ്പിക്കരഞ്ഞു.

"എന്താണ് അച്ഛാ... അമ്മയ്ക്ക് തീരെ വയ്യേ? ഇത്രയ്ക്കും അവശതയാണെന്ന് അച്ഛൻ വിളിച്ചപ്പോൾ പറഞ്ഞിരുന്നില്ലല്ലോ.?"

"അത്...നീ വിഷമിക്കേണ്ട എന്നു കരുതിയാണ്. മോൻ അകത്തോട്ടു ചെല്ല്. നിന്നെ ഒരു നോക്കു കാണാനായി കാത്തുകിടക്കുകയാണവൾ."

നെഞ്ചിൽ കത്തുന്ന നെരിപ്പോടുമായി അമ്മ കിടക്കുന്ന മുറിയിലേക്കു ചെന്നു. അസ്ഥിപഞ്ജരമായി കിടക്കുന്ന അമ്മയെ കണ്ടു ഒരു നിമിഷം സ്തബ്ധനായി. വെറും അഞ്ചു മാസങ്ങൾ കൊണ്ട് അമ്മ ഈ കോലത്തിലായല്ലോ എന്നു സങ്കടത്തോടെ ഓർത്തു.

ആ കട്ടിലിൽ ഇരുന്ന് അമ്മയുടെ ശോഷിച്ച വിരലുകൾ തന്റെ കൈകൾക്കുള്ളിലാക്കി സ്നേഹത്തോടെ വിളിച്ചു..

"അമ്മേ... ഞാൻ വന്നു, അമ്മയുടെ കുട്ടൻ. കണ്ണുതുറക്കൂ അമ്മേ...

(തുടരും)


ഭാഗം 18

കേൾക്കാൻ കൊതിച്ചിരുന്ന ശബ്ദം കാതുകളിൽ മുഴങ്ങിയപ്പോൾ അമ്മ കണ്ണുകൾ പതുക്കെ തുറന്നു.

"മോനേ... കുട്ടാ... നീ വന്നോ?

അമ്മയ്ക്കു സന്തോഷമായി. നിന്നെ ഒന്നു കാണാൻ പറ്റിയല്ലോ..."


"അമ്മേ നമുക്കു ആശുപത്രിയിൽ പോകാം."

"വേണ്ട, എനിക്കെങ്ങടും പോണ്ട, നിന്നെക്കണ്ടപ്പോൾ ആശ്വാസമായി. ഭാമയേയും കുഞ്ഞിനേയും കൂടി ഒന്നു കാണണമെന്ന് ഒരു മോഹം. അതിനി നടക്കുമോ ആവോ?

സമയം ആയീന്നാ നിനക്കണ്."

"നടക്കും അമ്മേ... അമ്മയുടെ ആഗ്രഹങ്ങൾ ഒക്കെ നടക്കും. അമ്മയ്ക്ക് ഒന്നും സംഭവിക്കില്ല."

"മോൻ അമ്മയുടെ അടുത്തു തന്നെ ഇരിക്കണേ... വല്ലാത്തൊരു പേടിയാ കുട്ടാ..."

അമ്മയുടെ ഇടറിയ വാക്കുകൾ ഹൃദയത്തെ കീറി മുറിച്ചു. ക്ഷീണിച്ച വലതുകരം ഉയർത്തി അമ്മ തന്റെ മുഖവും ശിരസ്സും തലോടി കൊണ്ടിരുന്നു. 

 പെട്ടെന്ന് ആരേയോ കണ്ടു ഭയക്കുന്നതു പോലെ ആമുഖം വലിഞ്ഞു മുറുകി. കണ്ണുകൾ അടച്ചുകൊണ്ട് മൂളുകയും ഞരങ്ങുകയും ചെയ്തു. ശോഷിച്ച കരം ഗ്രഹിച്ചു കൊണ്ട് അരികിൽ തന്നെ ഇരുന്നു. അമ്മയുടെ വിറയ്ക്കുന്ന ശരീരത്തിൽ  തണുപ്പ് അനുഭവപ്പെടുന്നതു പോലെ തോന്നി. ആരോ തന്റെ നേർക്കു ഒരു ഗ്ലാസ്സിൽ വെള്ളം നീട്ടിയിട്ട് അമ്മയ്ക്കു ഒഴിച്ചു കൊടുക്കാൻ പറഞ്ഞു. വിറയ്ക്കുന്ന ചുണ്ടുകൾ പിളർത്തി  വായിലേക്ക് വെള്ളം ഇറ്റിച്ചു കൊടുത്തു. അല്പം ഇറക്കിയെന്നു തോന്നുന്നു, ഒന്നുരണ്ടു പ്രാവശ്യം നീട്ടി ശ്വാസം വലിച്ചതിനു ശേഷം ആ ശരീരം നിശ്ചലമായി. സ്വന്തം അമ്മയുടെ അന്ത്യം തൊട്ടരികിലിരുന്ന് നേരിട്ടു കണ്ടിട്ടും അതു അമ്മയുടെ മരണം ആയിരുന്നു എന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. 

യാഥാർത്ഥ്യം ഉൾക്കൊള്ളാൻ രണ്ടു മൂന്നു നിമിഷങ്ങൾ വേണ്ടി വന്നു. ആരോ പറയുന്നതു കേട്ടു, "പാവം! മോനെ ഒന്നു കാണാൻ വേണ്ടി മാത്രം കിടക്കുകയായിരുന്നു. എന്തായാലും സമാധാനത്തോടെ പോയല്ലോ."

എന്തു ചെയ്യണമെന്നറിയാതെ അമ്മയുടെ ശരീരത്തിൽ വീണ് തേങ്ങിക്കരഞ്ഞു.

മുഖമുയർത്തി നോക്കിയപ്പോൾ തോർത്തു കൊണ്ടു കണ്ണുകൾ തുടയ്ക്കുന്ന അച്ഛനെയാണ് കണ്ടത്. അച്ഛനെ കെട്ടിപ്പിടിച്ച് വിതുമ്പിക്കരഞ്ഞു. തോളത്തു തട്ടി ആശ്വസിപ്പിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു:

"അമ്മയുടെ സംസ്കാരത്തിനു വേണ്ട ക്രമീകരണങ്ങൾ ഒക്കെ ചെയ്യണം. എല്ലാം നീ തന്നെ നോക്കി നടത്തണം. കർമങ്ങൾ എല്ലാം ഭംഗിയായിരിക്കണം. പറമ്പിന്റെ പടിഞ്ഞാറേ മൂലയിൽ നിൽക്കുന്ന മാവു വെട്ടിക്കോളൂ..."

"ശരി അച്ഛാ..."

ഇത്ര പെട്ടെന്നു ജീവിതത്തിൽ ഇങ്ങനെ ഒരു അദ്ധ്യായം വന്നു ഭവിക്കുമെന്നു  വിചാരിച്ചതേയില്ല. അല്ലെങ്കിലും തന്റെ ജീവിതത്തിൽ എല്ലാം അപ്രതീക്ഷിതമായിട്ടാണല്ലോ സംഭവിക്കുന്നത്? 

നിനച്ചിരിക്കാത്ത നേരത്തു ഓരോന്നു വന്നു ഭവിക്കും. അമ്മയേയും അച്ഛനേയും ഒന്നു കണ്ടിട്ട് വേഗം തിരിച്ചുപോകാൻ വന്ന മകൻ! മനസ്സിൽ കുറ്റബോധത്തിന്റെ കനൽ നീറിക്കൊണ്ടിരുന്നു. ഒരു പുത്രന്റെ കടമകളും ഉത്തരവാദിത്തങ്ങളും നിവർത്തിക്കാൻ തനിക്കു ഇന്നുവരെ കഴിഞ്ഞിട്ടില്ല. തന്റെ സാഹചര്യവും നിവൃത്തികേടും കാരണം സ്വന്തം ജീവിതത്തിനു പിറകേ ഓടിക്കൊണ്ടിരുന്നു. ഇന്നുവരെ ഇരുവരും ഒരു പരാതി പോലും പറഞ്ഞിട്ടില്ല. മകന്റെ സന്തോഷത്തിനായിരുന്നു, അവർ മുൻതൂക്കം കൊടുത്തിരുന്നത്. 

ജനിപ്പിച്ചുവളർത്തി വലുതാക്കി, സ്വന്തം കാലിൽ നിൽക്കാറാവുമ്പോൾ അച്ഛനേയും അമ്മയേയും മറന്നു പോകുന്ന മക്കൾക്ക്  ഒരിക്കലും സമാധാനമായി ജീവിക്കാൻ കഴിയില്ല. തന്റെ ജീവിതം തന്നെ അതിന് ഒരു ഉദാഹരണമാണല്ലോ.

അച്ഛന്റെ വാക്കുകൾ ഹൃദയത്തിൽ നൊമ്പരമുണർത്തിയെങ്കിലും വീട്ടിലെ കാര്യങ്ങൾ മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു.

സംസ്കാരച്ചടങ്ങുകളും മറ്റും കഴിയാതെ ഇനി തിരിച്ചു പോകാൻ പറ്റില്ലല്ലോ. വീട്ടിലെ കാര്യങ്ങളും ഭാമയുടെ അവസ്ഥയും ഒക്കെ ഓർത്തപ്പോൾ ഉള്ളിലൊരു ആളൽ അനുഭവപ്പെട്ടു. വീട്ടിലേക്ക് വിളിച്ച് വിവരം പറയണം. ഭാനുവിനേയും അറിയിക്കണം. അഞ്ചു ദിവസങ്ങൾ എങ്കിലും കഴിയാതെ എങ്ങനെ പോകും? സ്വന്തം അമ്മയാണല്ലോ മരിച്ചിരിക്കുന്നത്. ഓഫീസിലും അറിയിക്കണം.

മരണവിവരം അറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും ഒക്കെ വന്നു കൊണ്ടിരുന്നു. പലരും അടുത്തുവന്ന് ആശ്വസിപ്പിക്കുന്നതിനിടയിൽ ഭാര്യയുടേയും മകളുടേയും കാര്യങ്ങളും തിരക്കി. അവരുടെ അഭാവം പലരേയും നീരസപ്പെടുത്തിയിട്ടുണ്ടെന്നു തോന്നുന്നു.

ആരൊക്കെയോ സ്ത്രീകൾ ചേർന്ന് അമ്മയുടെ ശരീരം കുളിപ്പിച്ച് ശുഭ്രവസ്തം ധരിപ്പിച്ച് തളത്തിന്റെ മദ്ധ്യത്തിലായി വാഴയിലയിൽ കിടത്തി. തലയ്ക്കരികിൽ നിലവിളക്കും ചന്ദനത്തിരിയും കത്തിച്ചു വച്ചു. ആളുകൾ വന്നു ശരീരം കണ്ടു വണങ്ങി പോകുന്നു. കട്ടിലിൽ തളർന്നു കിടക്കുന്ന അച്ഛന്റെ അരികിൽ അല്പനേരം ഇരുന്നു.

'അച്ഛൻ ആകെ അവശനായിരിക്കുന്നു. എന്തെങ്കിലും ഭക്ഷണം കഴിച്ചിട്ടുണ്ടാവുമോ ആവോ?'

അകന്ന ബന്ധത്തിലുള്ള ഒരമ്മാവൻ മുറിയിലേക്കു കയറി വന്നു. തങ്ങളോടായി ചോദിച്ചു:

"ചേച്ചിയുടെ സംസ്കാരച്ചടങ്ങുകൾ ഒക്കെ എങ്ങനെയാണ്? ദൂരെ നിന്നാരും

വരാനൊന്നും ഇല്ലല്ലോ. ഇന്നു തന്നെ അങ്ങു ദഹിപ്പിക്കുന്നതല്ലേ നല്ലത്?"

അച്ഛൻ ഒന്നു മൂളിയതിനുശേഷം പറഞ്ഞു:

"ദേവനുമായി ആലോചിച്ച് എല്ലാം വേണ്ടരീതിയിൽ തന്നെ ചെയ്തോളൂ. മാവു മുറിക്കാൻ ഏർപ്പാടാക്കിയിട്ടുണ്ട്."

പിന്നെ എല്ലാ കാര്യങ്ങളും ആ അമ്മാവൻ തന്നെ മുന്നിൽ നിന്ന് ഒരു കാര്യസ്ഥന്റെ സാമർത്ഥ്യത്തിൽ ചെയ്തു തുടങ്ങി. താൻ പണം മാത്രം കൊടുത്താൽ മതിയെന്നായി. 

കയ്യിലുണ്ടായിരുന്ന പൈസ തീരാറായി. ഇനി വേറെ വഴിയുണ്ടാക്കണം.  ഒരു ചെറിയ പൊതിയെടുത്തു തന്റെ കയ്യിൽ തന്നിട്ട് അച്ഛൻ പറഞ്ഞു:

"അവളുടെ ആവശ്യങ്ങൾക്കായി കരുതി വച്ച പണമാണ്. ചിലവുകൾക്ക് മതിയാവുമോയെന്നറിയില്ല. എങ്കിലും കാര്യങ്ങൾ നടക്കട്ടെ."

ആ നോട്ടുകൾ തന്റെ കൈവെള്ളയിലിരുന്ന് തന്നെ കൊഞ്ഞനം കുത്തുന്നതായി തോന്നി. അച്ഛന്റെ മുമ്പിൽ തല കുനിച്ചു നിൽക്കാനേ തനിക്കു കഴിഞ്ഞുള്ളൂ.

"നീ സങ്കടപ്പെടേണ്ട, ഇങ്ങനെയൊന്നും പ്രതീക്ഷിച്ചു കൊണ്ടല്ലല്ലോ നീ വന്നത്."

വീട്ടിലേക്ക് വിളിച്ച് ഭാമയോടും ലീലയോടും വിവരങ്ങൾ പറഞ്ഞു. വരാൻ മൂന്നുനാലു ദിവസങ്ങൾ കഴിയും എന്നറിയിച്ചു. ഭാനുവിനേയും വിളിച്ചറിയിച്ചു.

ഓഫീസിൽ വിളിച്ച് വിവരം പറഞ്ഞതനുസരിച്ച് നാലുദിവസത്തെ അവധിയും കിട്ടി. ഭാമയുടെ സ്വഭാവത്തിൽ അസാധാരണമായ എന്തെങ്കിലും മാറ്റം ഉണ്ടാവുമോ എന്നോർത്തു ഭാരപ്പെട്ടു. രണ്ടു ദിവസം കഴിഞ്ഞ് വീടു വരെ ഒന്നു പോയി കാര്യങ്ങൾ അന്വേഷിക്കന്നമെന്നു പറഞ്ഞ് ഭാനുവിനെ  ചുമതലപ്പെടുത്തി.

(തുടരും)


ഭാഗം 19

രാവിലെ മുതൽ അമ്മയുടെ സംസ്കാരച്ചടങ്ങുകളുമായി തിരക്കിലായിരുന്നു. ഒന്നു രണ്ടു തവണ ഫോൺ ശബ്ദിച്ചെങ്കിലും അറ്റൻഡ് ചെയ്യാൻ സാധിച്ചിരുന്നില്ല.

'വീട്ടിലെ നമ്പർ ആണല്ലോ...

വിളിച്ചത് എന്തിനായിരിക്കുമോ ആവോ? ഭാമയ്ക്ക് എന്തെങ്കിലും അസ്വസ്ഥതയാവുമോ?'

ഉടൻ തന്നെ തിരിച്ചു വിളിച്ചു. ലീലയാണ് ഫോൺ എടുത്തത്. 

"ഹലോ... എന്നെ വിളിച്ചിരുന്നോ? തിരക്കായിരുന്നതിനാൽ സസാരിക്കാൻ കഴിഞ്ഞില്ല. എന്തെങ്കിലും വിശേഷം ഉണ്ടോ? ഭാമയും കുഞ്ഞും എവിടെ?"

"സാർ, ഒരുപാടു നിർബന്ധിച്ചിട്ടും ഇന്നലെ രാത്രിയിൽ ഭാമക്കുഞ്ഞു ഭക്ഷണവും മരുന്നും കഴിക്കാൻ കൂട്ടാക്കിയില്ല. എന്നോട് വല്ലാതെ ദേഷ്യപ്പെട്ടു. രാത്രിയിൽ തീരെ ഉറങ്ങിയില്ലെന്നാണ് തോന്നുന്നത്. 

രാവിലെ തന്നെ ഒരു സാരിയൊക്കെ വലിച്ചുവാരിയുടുത്തു, ഉറങ്ങിക്കിടന്നിരുന്ന മോളേയും എടുത്തുകൊണ്ട് എവിടേക്കോ പോകാൻ തുടങ്ങി. ഞാൻ ബഹളം വച്ചു കുഞ്ഞിനെ പിടിച്ചു വാങ്ങി."

ലീലയുടെ സംസാരത്തിൽ പരിഭ്രമവും ഭീതിയും നിറഞ്ഞു നിന്നു. 

'ഈശ്വരാ...എന്തൊരു ശിക്ഷയാണിത്! ഒരു രീതിയിലും അല്പം സമാധാനം ലഭിക്കില്ലെന്നാണോ..?'

ലീലയുടെ വിവരണം തുടർന്നെങ്കിലും ഒന്നും തന്നെ കേൾക്കാൻ ഉള്ള ശക്തി ഉണ്ടായിരുന്നില്ല. എങ്കിലും യാന്ത്രികമായി വാക്കുകൾക്കു ചെവി കൊടുത്തു കൊണ്ടിരുന്നു.

"ഇത് എന്റെ മോൾ ആണെടീ, അവളെ എനിക്കു തരൂ... എന്നു പറഞ്ഞ് എന്റെ കവിളിൽ അടിച്ചു. എനിക്കാകെ ഭയമായി. കുഞ്ഞിനേയും കൊണ്ട് ഞാൻ കിടക്കുന്ന മുറിയിൽ കയറി വാതിലടച്ചു. എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ട് കുറച്ചുനേരം കതകിൽ തട്ടി ബഹളം വച്ചു കൊണ്ടിരുന്നു.

ശബ്ദമൊന്നും കേൾക്കാതായപ്പോൾ ഞാൻ  പുറത്തിറങ്ങി നോക്കിയെങ്കിലും ഭാമക്കുഞ്ഞിനെ ഇവിടെയെങ്ങും കണ്ടില്ല. സാറിനെ വിളിച്ചു കിട്ടാതായപ്പോൾ ഭാനുക്കുഞ്ഞിനോടു വിവരങ്ങൾ പറഞ്ഞു."

മനസ്സിനെ നിയന്ത്രിച്ചു കൊണ്ട് പ്രതികരിച്ചു.

"എന്നിട്ട്? അവൾ എവിടെ പോയി? ഭാനു എന്തു പറഞ്ഞു?"

"ഉടനെ ഇങ്ങോട്ടു വരാമെന്നു പറഞ്ഞു."

"ശരി, ഞാൻ ഒന്ന് അന്വേഷിക്കട്ടെ."

'ഈശ്വരാ... ഇവൾ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്? എവിടെപ്പോയതായിരിക്കും? ആരോടാണ് ഒന്നു പറയുക?'

അടുത്തുള്ള സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറിന്റെ മുഖം പെട്ടെന്ന് ഓർമയിൽ വന്നു. ഉടനെ തന്നെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വിവരങ്ങൾ പറഞ്ഞു. എല്ലാം വിശദമായി കേട്ടതിനു ശേഷം ഇൻസ്പെക്ടർ പറഞ്ഞു:

"ദേവൻ വിഷമിക്കാതിരിക്കൂ... ഞങ്ങൾ അന്വേഷിക്കാം. അവിടുത്തെ കാര്യങ്ങൾ ഒക്കെ നടക്കട്ടെ." 

സബ് ഇൻസ്പെക്ടറിനെ നേരത്തേ തന്നെ പരിചയപ്പെട്ടിരുന്നതിനാൽ, ഇപ്പോൾ ഉപകാരമായി. അദ്ദേഹത്തിന്റെ മറുപടിക്കായി കാത്തിരിക്കുകയേ ഇനി നിവൃത്തിയുള്ളൂ...

ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല. മനസ്സാകെ കലങ്ങി മറിഞ്ഞുകൊണ്ടിരിക്കുന്നു. അമ്മയുടെ വേർപാടിന്റെ ദുഃഖം ഒരുവശത്ത്. ആകെ ചിന്താപരവശനായ തന്നെ ആളുകൾ ശ്രദ്ധിക്കുന്നതറിഞ്ഞ് വേഗം വീടിനുള്ളിലേക്കു കയറി.

"എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതു പോലെ തോന്നുന്നുണ്ടല്ലോ. എന്തുപറ്റി?"

അച്ഛനാണ്. അച്ഛനെന്തൊക്കെയോ സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു.

"ഏയ്... ഒന്നുമില്ല...അച്ഛന് വെറുതേ തോന്നുന്നതാ." 

അപ്പോൾ അങ്ങനെ ഒരു നുണ പറയുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. അമ്മയുടെ ചിതയ്ക്കു തീ കൊളുത്തുമ്പോഴും മനസ്സ് മറ്റെവിടെയോ ആയിരുന്നു.

ഏകാഗ്രമായ മനസ്സോടെ കർമങ്ങൾ ചെയ്യാൻ തനിക്കു സാധിച്ചില്ലെന്നോർത്തു സങ്കടപ്പെട്ടു. സ്വന്തം അമ്മയുടെ ആത്മാവിനോടു പോലും നീതി പുലർത്താൻ ആയില്ലല്ലോ!  ഈശ്വരാ... എന്നോടു പൊറുക്കണേ...'

സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് ആളുകൾ പലരും മടങ്ങിപ്പോയിരിക്കുന്നു. ഭാമയുടെ വിവരം അറിയാനുള്ള വെമ്പലിൽ ഹൃദയം മിടിച്ചു കൊണ്ടിരുന്നു.

ഫോണിൽ നാലഞ്ചു മിസ്കോളുകൾ കണ്ടതിനാൽ, വ്യഗ്രത നിറഞ്ഞ മനമോടെ ഓരോരുത്തരേയും തിരിച്ചു വിളിച്ചു.

അലക്ഷ്യമായി വഴിയിലൂടെ നടന്നുനീങ്ങുന്ന ഭാമയെ, അരമണിക്കൂറിനകം തന്നെ സുരക്ഷിതമായി വീട്ടിലെത്തിച്ചു എന്ന് ഇൻസ്പെക്ടറിൽ നിന്നും അറിയാൻ കഴിഞ്ഞതിൽ ആശ്വസിച്ചു.

വീട്ടിലെത്തിയ ഭാമയുടെ സ്ഥിതി എങ്ങനെയുണ്ടെന്നറിയാൻ തിടുക്കമായി. വീട്ടിലെ നമ്പറിൽ വിളിക്കാൻ തുടങ്ങിയപ്പോഴാണ് ഭാനുവിന്റെ കാൾ വന്നത്.

"ഹലോ... ചേട്ടാ... ഇതു ഭാനുവാണ്. ഇവിടുത്തെ  വിശേഷങ്ങൾ ഒക്കെ ലീല പറഞ്ഞ് അറിഞ്ഞു കാണുമല്ലോ. അമ്മയും ഞാനും കൂടി എത്തിയപ്പോൾ ചേച്ചി വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു. എങ്ങോട്ടെന്നില്ലാതെ വീട്ടിൽ നിന്നും തനിയേ ഇറങ്ങിപ്പോയ ചേച്ചിയെ പോലീസുകാരാണ് ഇവിടെ കൊണ്ടുവന്നാക്കിയത്. എല്ലാം അറിഞ്ഞ് അമ്മ, ചേച്ചിയേയും കെട്ടിപ്പിച്ചു കരച്ചിലാണ്. ചേച്ചിയേയും കുഞ്ഞിനേയും വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാൻ അമ്മ വല്ലാതെ നിർബന്ധിക്കുന്നു. 

ചേട്ടൻ വരാൻ ഇനിയും നാലു ദിവസം കഴിയുമല്ലോ. അതുവരെ ഇവർ വീട്ടിൽ നിൽക്കട്ടെ. ഈ അവസ്ഥയിൽ ഇവിടെ ആക്കിയിട്ടു പോകാൻ മനസ്സുവരുന്നില്ല. ചേട്ടനെ വിളിച്ചു അനുവാദം ചോദിച്ചിട്ട് ആവാമെന്ന്  കരുതി. അവരെ കൊണ്ടുപോകുന്നതിൽ ചേട്ടന് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ അല്ലേ?" 

ഭാനുവിന്റേയും അമ്മയുടേയും തീരുമാനം ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ലെങ്കിലും തൽക്കാലം മറുത്തൊന്നും പറയാൻ തോന്നിയില്ല. തന്നെയുമല്ല, തന്റെ അഭാവത്തിൽ അതാണു നല്ലതെന്നു തോന്നുകയും ചെയ്തു.

"അങ്ങനെയാണെങ്കിൽ ലീലയും ഒപ്പം വരട്ടെ. അല്ലെങ്കിൽ മോളെ നോക്കാൻ നിങ്ങൾക്കു പ്രയാസമായിരിക്കും. മോളുടെ എല്ലാകാര്യങ്ങളും അവർക്കു മാത്രമേ അറിയൂ."

"ശരി ചേട്ടാ... എന്നാൽ അങ്ങനെ ചെയ്യാം.''

"ഞാൻ തിരിച്ചു വരുമ്പോൾ അതുവഴി വന്ന് അവരേയും കൂട്ടി വീട്ടിലേക്കു പൊയ്ക്കോളാം. ഭാമ കഴിക്കുന്ന മരുന്നുകൾ ഒക്കെ മറക്കാതെ കൊണ്ടുപോകണം. മുടങ്ങാതെ കഴിപ്പിക്കുകയും വേണം."

"ശരി ചേട്ടാ... അമ്മയുടെ സംസ്കാരച്ചടങ്ങുകൾ എല്ലാം കഴിഞ്ഞോ?"

"ഒക്കെ ഭംഗിയായി നടന്നു. അച്ഛനിപ്പോഴും കത്തിയെരിഞ്ഞ ചിതയും നോക്കി ഒരേ ഇരുപ്പാണ്. ഞാൻ പോയിക്കഴിഞ്ഞാൽ അച്ഛൻ ഇനി ഒറ്റയ്ക്കാവും. അതോർക്കുമ്പോൾ ആണ് വല്ലാത്ത വിഷമം."

"അച്ഛനെക്കൂടി ഇങ്ങോട്ടു കൊണ്ടുവന്നാൽ മതിയല്ലോ."

"വരുമോ എന്നറിയില്ല. വിളിച്ചു നോക്കാം. ഭാമ ഇപ്പോൾ എന്തു ചെയ്യുന്നു?''

"ചേച്ചി ഒന്നും സംസാരിക്കുന്നില്ല, ഒരു തരം മൗനം. നല്ല ഉറക്കക്ഷീണവും ഉണ്ട്."

"ഭക്ഷണവും മരുന്നും യഥാസമയത്തു കഴിക്കാതിരുന്നാൽ പിന്നെ എന്തു ചെയ്യും! വീട്ടിലെത്തിയ ശേഷം വിവരങ്ങൾ അറിയിക്കണം. അവളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം. അച്ഛനെ ഒക്കെ കണ്ടു കഴിയുമ്പോൾ സങ്കടങ്ങൾ കുറേയൊക്കെ മാറുമായിരിക്കും."

"ഒരു പക്ഷേ, എല്ലാം നല്ലതിനായിരിക്കും. ശുഭപ്രതീക്ഷകളോടെ നമുക്കു കാത്തിരിക്കാം. ചേട്ടൻ വിഷമിക്കേണ്ട, അധികം വൈകാതെ തന്നെ ചേച്ചി പഴയതു പോലെ ആകും."

താൻ തിരികെ ചെല്ലുന്നതു വരെ ഭാമയും കുഞ്ഞും സ്വന്തം വീട്ടിൽ സുരക്ഷിതരായിരിക്കുമല്ലോ എന്നോർത്തപ്പോൾ മനസ്സിന് അല്പം ആശ്വാസം തോന്നി. 

'ബലികർമങ്ങൾ കഴിഞ്ഞ് അച്ഛന്റെ ആഗ്രഹപ്രകാരം, അമ്മയുടെ ചിതാഭസ്മം നദിയിൽ ഒഴുക്കണം. അതും കഴിഞ്ഞേ തനിക്കു മടങ്ങാൻ സാധിക്കുകയുള്ളൂ.'

എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ ആ വീട്ടിൽ അച്ഛനും മകനും തനിച്ചായി. ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ടു പോയ അച്ഛന്റെ മൂകദുഃഖം, ഹൃദയത്തിൽ നൊമ്പരപ്പാടുണ്ടാക്കി. 

'തന്റെ സാമീപ്യം അച്ഛന് വല്ലാതെ ആവശ്യമായിരിക്കുന്ന സമയം ആണിത്. ഒരുപാടു പ്രശ്നങ്ങളുടെ കുരുക്കിൽ അകപ്പെട്ടിരിക്കുന്ന തനിക്ക്, അച്ഛനോടുള്ള കടപ്പാടുകൾ യഥാസമയം നിറവേറ്റാൻ സാധിക്കുമോ?'

മനസ്സിനെ മഥിച്ചുകൊണ്ടിരുന്ന ആയിരം ചിന്തകൾക്കൊടുവിൽ, അറിയാതെ നിദ്രയിലേക്കു വഴുതി വീണു.

(തുടരും)


ഭാഗം 20

വർഷങ്ങൾക്കുശേഷം സ്വന്തം വീട്ടിൽ എത്തിയെങ്കിലും  സന്തോഷത്തിന്റെ കിരണങ്ങളൊന്നും ഭാമയുടെ മുഖത്ത് ഉദിച്ചില്ല. എല്ലാവരും കാറിൽ നിന്നും ഇറങ്ങിയിട്ടും അവൾ വണ്ടിയിൽ തന്നെ ഇരുന്നതേയുള്ളൂ.

"മോളേ നമ്മുടെ വീടെത്തി. ഇറങ്ങി വാ..."

അമ്മ വിളിച്ചിട്ടും അവൾ അതേ ഇരിപ്പു തുടർന്നു.

"ചേച്ചീ....ഇറങ്ങി വാ... നമ്മുടെ അച്ഛനെ കാണണ്ടേ?" 

അച്ഛൻ തന്നെ സ്വീകരിക്കുമോ എന്ന ആശങ്കയും അച്ഛനെ അഭിമുഖീകരിക്കാനുള്ള പ്രയാസവും മറ്റും അവളുടെ മനസ്സിനെ ആകുലപ്പെടുത്തി.

"ചേച്ചിയേയും മോളേയും കാണാൻ അച്ഛൻ കാത്തിരിക്കുകയാണ്. വേഗം ഇറങ്ങി വാ...?"

ഭാനുവിനോടൊപ്പം വീട്ടിലേക്കു കയറിവരുന്ന ഭാമയെ, തന്റെ മുറിയിലിരുന്നു കൊണ്ട് അച്ഛൻ ജനലഴികളിലൂടെ നോക്കി നിന്നു.

അല്പ സമയം കഴിഞ്ഞ് മുറിയിൽ നിന്നും അച്ഛൻ ഇറങ്ങി വന്നു. വാത്സല്യപൂർവം തന്റെ മകളെ ആശ്ലേഷിച്ചുവെങ്കിലും അവളിലെ മാറ്റം അച്ഛനെ വല്ലാതെ അമ്പരപ്പിച്ചു.

"മോളേ...ഭാമേ...ഒടുവിൽ നീ എത്തിയല്ലോ... അച്ഛനു സന്തോഷമായി.''

"അച്ഛാ...അച്ഛന്..." പറയുവാൻ ആഗ്രഹിച്ചത് മുഴുവിപ്പിക്കാനാവാതെ അവൾ അച്ഛന്റെ മുഖത്തേയ്ക്കു തന്നെ നോക്കി നിന്നു.

"ഇല്ല മോളേ...അച്ഛന് നിന്നോട് പിണക്കമൊന്നും ഇല്ല, നീ ഇങ്ങു വന്നല്ലോ..." 

ഇത്രയും നാളും തന്റെ മനസ്സിൽ അടക്കി വച്ചിരുന്ന നൊമ്പരങ്ങളിൽ ആശ്വാസത്തിന്റെ കുളിരല വീശുന്നതറിഞ്ഞ് അച്ഛൻ സമാധാനിച്ചു.

നഷ്ടപ്പെട്ടുപോയെന്നു കരുതിയ മകളെ തിരിച്ചു കിട്ടിയതിൽ ഹൃദയം സന്തോഷിച്ചെങ്കിലും അവളുടെ ഇപ്പോഴത്തെ അവസ്ഥയിൽ ആ അച്ഛന്റെ മനസ്സ് വിങ്ങിപ്പൊട്ടി. നിറഞ്ഞു തുളുമ്പിയ കണ്ണുകൾ ആരും കാണാതെ തുടച്ചു കൊണ്ട് ഭാമയോടായി ചോദിച്ചു:

"മോളേ...നിനക്കിതെന്തുപറ്റി? എന്തു കോലമാണിത്?"

അച്ഛന്റെ ചോദ്യത്തിന് മറുപടിയൊന്നും പറയാനറിയാതെ അവൾ കുഴങ്ങി. അമ്മ മീനു മോളെ എടുത്തു കൊണ്ടുവന്നു അച്ഛന്റെ കൈയിൽ കൊടുത്തു.

"ഇതാ...നമ്മുടെ മീനുമോൾ. മുത്തച്ഛനും കൊച്ചുമോളും കൂടി അല്പനേരം കാര്യം പറഞ്ഞിരിക്കൂ...ഭാമമോൾ പോയി വിശ്രമിക്കട്ടെ."

അമ്മ ഭാമയേയും കൂട്ടി അവളുടെ മുറിയിലേക്കു നടന്നു. വിവാഹ ദിവസം വരെയും ഉപയോഗിച്ചിരുന്ന അവളുടെ സ്വന്തം മുറി. അവളുടെ കണ്ണുകൾ അവിടെയാകെ പരതി നടന്നു. അലമാരയിൽ അടുക്കി വച്ചിരിക്കുന്ന വസ്ത്രങ്ങൾ ആരുടെ ആയിരിക്കും! ഉള്ളിന്റെയുള്ളിൽ നിന്നും അറിയാതെ ഒരു ദീർഘനിശ്വാസം ഉതിർന്നു വീണു. വിരിച്ചിട്ടിരുന്ന കട്ടിലിൽ കയറിക്കിടന്ന് കണ്ണുകൾ പതിയെ അടച്ചു. ഇതുവരെ ഇല്ലാതിരുന്ന ഒരു സുരക്ഷിതാബോധം കൈവന്നതു പോലെ. ഉള്ളിന്റെയുള്ളിലെ നഷ്ടബോധം എങ്ങോ ഓടി ഒളിച്ചു.

തങ്ങളുടെ വാടക വീടും ചേട്ടനും എല്ലാം മനസ്സിന്റെ ഏതോ ഒരു മൂലയിലായി. മീനുമോളുടെ കരച്ചിൽ കേട്ടെങ്കിലും മനസ്സ് മറ്റൊരു ലോകത്തേക്കു സഞ്ചരിച്ചു കൊണ്ടിരുന്നു.

അച്ഛന്റെ കൈയിൽ ഇരുന്നു മീനുമോൾ കരയുന്നതു കണ്ട് അമ്മ ഓടിവന്നു.

"ഓ... മോളു കരയുകയാണോ? അവൾക്ക് മുത്തച്ഛനെ പരിചയമില്ലാത്തതു കൊണ്ടായിരിക്കും. ഇങ്ങു തരൂ.. ലീലയുടെ കൈയിൽ കൊണ്ടു കൊടുക്കാം. വിശന്നിട്ടായിരിക്കും."

"ഇവിടെ സഹായത്തിന് രണ്ടു ജോലിക്കാർ ഉണ്ടല്ലോ. അതിനു പുറമേ വേറോരാൾ കൂടി വേണോ?

"മീനുമോളുടെ കാര്യങ്ങൾ എല്ലാം അവരാണ് നോക്കുന്നത്. ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയിൽ ഭാമയ്ക്ക് കുഞ്ഞിനെ നോക്കാൻ പ്രയാസമാണ്. തൽക്കാലം ലീലയും കൂടി ഇവിടെ നിൽക്കട്ടെ. ദേവൻ തിരിച്ചു വരുമ്പോൾ ഇതു വഴി വന്ന് ഇവരെ എല്ലാം കൂട്ടിക്കൊണ്ട് പോകും എന്നാണു പറഞ്ഞിരിക്കുന്നത്."

"നീ കുഞ്ഞിനെ കൊണ്ടുക്കൊടുത്തിട്ടു വരൂ..."

കുഞ്ഞിനെ ലീലയെ ഏൽപ്പിച്ച്, അല്പ സമയത്തിനകം രണ്ടു കപ്പുകളിൽ ചായയുമായി അമ്മ തിരിച്ചെത്തി. ചായ കുടിക്കുന്നതിനിടയിൽ ആശങ്കയോടെ അച്ഛൻ ചോദിച്ചു:

"അപ്പോൾ അയാൾ തിരിച്ചു വരുമ്പോൾ ഭാമമോളേയും കുഞ്ഞിനേയും ഇവിടെ നിന്നും കൂട്ടി ക്കൊണ്ടുപോകുമോ?''

"പിന്നല്ലാതെ, അങ്ങനെ സമ്മതിച്ചാണ് ദേവൻ ഇവരെ ഇങ്ങോട്ടേയ്ക്കയച്ചത്. അത് പിന്നെ, അങ്ങനെയല്ലേ വേണ്ടത്?"

"അല്ല, ഭാമയും കുഞ്ഞും ഇനി കുറച്ചു കാലം ഇവിടെ നിൽക്കട്ടെ. അവളുടെ മനസ്സിന്റെ അസ്വസ്ഥതയൊക്കെ മാറിയിട്ട് തിരിച്ചയയ്ക്കാം. 

എന്റെ ഒരു സുഹൃത്തിന്റെ സഹോദരൻ സൈക്യാട്രിസ്റ്റ് ആണ്. എറണാകുളത്തുള്ള ഒരു ആശുപത്രിയിൽ ആണ് പ്രാക്ടീസ് ചെയ്യുന്നത്. വിളിച്ചു പറഞ്ഞിട്ട് നാളത്തന്നെ ഭാമയേയും കൂട്ടി അവിടേയ്ക്ക് പോകാം. ആറു മണിക്കൂർ യാത്രയുണ്ട്. ഇപ്പോൾ അവൾ കഴിക്കുന്ന മരുന്നുകൾ എല്ലാം എടുത്തോളണം. 

കുഞ്ഞിനെ തൽക്കാലം കൊണ്ടുപോകേണ്ട. അവളെ നോക്കാൻ ഇവിടെ ആൾ ഉണ്ടല്ലോ. നമ്മൾ തിരിച്ചു വരുന്നതുവരെ ഭാനുവിനോടു വീട്ടിലെ കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കാൻ പറയണം."

സംശയത്തോടെയാണെങ്കിലുംഭർത്താവിന്റെ തീരുമാനത്തിന് സമ്മതം മൂളി. എങ്ങനെയെങ്കിലും ഭാമയെ പഴയ രീതിയിൽ കാണണമെന്നുള്ള അതിയായ ആഗ്രഹം മനസ്സിനെ ഭരിക്കുന്നതിനാൽ മറ്റൊന്നും തന്നെ ചിന്തിച്ചില്ല.

ഉടൻ തന്നെ അച്ഛൻ, തന്റെ സുഹൃത്തിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞ് ഡോക്ടറിനെ കാണാനുള്ള അപ്പോയ്മെന്റും എടുപ്പിച്ചു.

അമ്മ, രാവിലെ തന്നെ പുറപ്പെടാനുള്ള ഒരുക്കങ്ങൾ ചെയ്തുതുടങ്ങി. ഭാനുവിനോടു വിവരങ്ങൾ പറഞ്ഞ് വീട്ടിലെ കാര്യങ്ങൾ  പറഞ്ഞേൽപ്പിച്ചു. മീനുമോളെ തൽക്കാലം കൊണ്ടുപോകേണ്ടെന്നായിരുന്നു അച്ഛന്റെ തീരുമാനം. ദേവനെ ഒന്നും അറിയിക്കരുതെന്നുള്ള തന്റെ ഭർത്താവിന്റെ കർശനമായ നിലപാടിനോട് യോജിക്കാനും കഴിയുമായിരുന്നില്ല.

എല്ലാം വിശദമായി കേട്ടുകഴിഞ്ഞപ്പോൾ ഭാനുവിന്റെ മനസ്സിന്റെ കോണിൽ ചിന്തകൾ കെട്ടു പിണഞ്ഞു.

'ചേട്ടനോടൊന്നാലോചിക്കാതെ, അച്ഛന്റെ മാത്രം തീരുമാനങ്ങൾക്ക് നിർബന്ധപൂർവം വഴങ്ങേണ്ടി വന്നിരിക്കുന്നു. ചേട്ടൻ വിളിക്കുമ്പോൾ എന്തു പറയും? ഒരാഴ്ചയ്ക്കുള്ളിൽ മടങ്ങി വരുമെന്നാണ് പറഞ്ഞിരിക്കുന്നത്.'

അടുത്ത ദിവസം അതിരാവിലെ തന്നെ ഭാമയേയും കൂട്ടി അച്ഛനും അമ്മയും എറണാകുളത്തേയ്ക്കു യാത്ര തിരിച്ചു. ഭാമയോട് വിശദമായി ഒന്നും പറഞ്ഞിരുന്നില്ല. സ്ഥലം കാണാനും ഷോപ്പിംഗിനും മറ്റും പോകുകയാണെന്നാണ് പറഞ്ഞിരിക്കുന്നത്.

പൊതുവേ മൗനം അവലംബിച്ചിരിക്കുന്ന അവൾ എല്ലാം മൂളിക്കേട്ട് അച്ഛനേയും അമ്മയേയും അനുസരിച്ചു.

'മീനുമോൾ വീട്ടിലുള്ളതു കൊണ്ട് സമയം പോകുന്നതറിയുന്നില്ല. അവൾക്കു അമ്മയെ കാണണമെന്നുള്ള നിർബന്ധം ഇല്ലാത്തത് ഒരു കണക്കിന് നന്നായി. ചേച്ചിയും മകളെ അന്വേഷിക്കുന്നതേയില്ലല്ലോ.'

രണ്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും ഭാമയേയും കുഞ്ഞിനേയും വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയതിനുശേഷം വിവരങ്ങൾ ഒന്നും അറിയാത്തതിൽ ദേവൻ ആകെ അസ്വസ്ഥനായി.

'വീട്ടിലെത്തിയിട്ടു വിളിക്കാമെന്നു പറഞ്ഞിട്ടു ഭാനു ഇതുവരേയും വിളിച്ചില്ലല്ലോ. ഭാമയുടെ അസ്വസ്ഥതകൾ ഇപ്പോൾ കുറഞ്ഞു കാണുമായിരിക്കും. മീനുമോളെ കാണാനും മനസ്സു വെമ്പൽ കൊള്ളുന്നു.'

ഫോണിൽ ഭാനുവിന്റെ നമ്പർ ഡയൽ ചെയ്തു. രണ്ടു തവണ വിളിച്ചിട്ടും അവൾ ഫോൺ എടുത്തില്ല. വിവരങ്ങൾ അറിയുവാനുള്ള ഹൃദയത്തിന്റെ മിടിപ്പു വർദ്ധിച്ചു കൊണ്ടിരുന്നു.

നാലു ദിവസങ്ങൾ കൂടി കഴിഞ്ഞാലേ തനിക്ക് മടങ്ങാൻ കഴിയുകയുള്ളൂ. ഇനിയും കുറച്ചു കാര്യങ്ങൾ കൂടി ചെയ്തു തീർക്കാൻ ഉണ്ട്. ഓഫീസിൽ വിളിച്ചു പറഞ്ഞ് അവധി നീട്ടിയെടുത്തു. ഉച്ച കഴിഞ്ഞ് ഒന്നുകൂടി ഭാനുവിനെ വിളിച്ചു. നിരാശയായിരുന്നു ഫലം. 

'ഇവൾക്കിതെന്തുപറ്റി? വിളിച്ചിട്ടു ഫോൺ എടുക്കാത്തത് എന്തുകൊണ്ടായിരിക്കും? ആ കുലചിന്തകളാൽ ഹൃദയം വീർപ്പുമുട്ടി.

രണ്ടു മണിക്കൂർ കഴിഞ്ഞ് ഫോൺ ശബ്ദിച്ചു. ഭാനുവാണ്. 

"ഹലോ.. ഞാൻ എത്ര തവണ വിളിച്ചു. ഫോൺ എടുക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്? എന്തുണ്ട് വിശേഷങ്ങൾ? വിവരങ്ങൾ അറിയാത്തതിനാൽ വല്ലാതെ വിഷമിച്ചു." 

'ചേട്ടൻ വിളിച്ചപ്പോൾ, മന:പൂർവം ഫോൺ എടുക്കാതിരുന്നതാണെന്ന് പറയാൻ തനിക്കു ആവില്ലല്ലോ.'

"അതേ ചേട്ടാ... എല്ലാവരും സുഖമായിരിക്കുന്നു. പ്രത്യേകിച്ചു വിശേഷങ്ങൾ ഒന്നുമില്ല. ചേച്ചിയും മോളും വന്നതിൽ അച്ഛനും നല്ല സന്തോഷമാണ്. ചേട്ടൻ എന്നാണ് തിരിച്ചുവരുന്നത്?"

"ഓ...സമാധാനമായി. ഭാമയും മോളും സുഖമായിരിക്കുന്നല്ലോ. നാലു ദിവസങ്ങൾ കൂടി കഴിഞ്ഞിട്ടേ എനിക്കു ഇവിടെ നിന്നും മടങ്ങാൻ സാധിക്കുകയുള്ളൂ. മോളെ കാണാൻ കൊതി യാവുന്നു. ഭാമയോട് ഒന്നു സംസാരിക്കാൻ പറ്റുമോ?"

"ചേച്ചി ഇപ്പോൾ വീട്ടിൽ ഇല്ല. അച്ഛന്റേയും അമ്മയുടേയും ഒപ്പം ഷോപ്പിംഗിനു പോയിരിക്കുകയാണ്. വരുമ്പോൾ വിളിക്കാൻ പറയാം."

"എന്നാൽ ശരി. പിന്നെ വിളിക്കാം."

ഭാമയിലുണ്ടായ മാറ്റത്തെപ്പറ്റി ചിന്തിച്ചു മനസ്സുകുളിരണിഞ്ഞു. എത്ര പെട്ടെന്നാണ് അവളുടെ അസ്വസ്ഥതകൾ മാറിയത്. സ്വന്തം വീട്ടിൽ മാതപിതാക്കളോടൊപ്പം  അവൾ സന്തോഷവതിയായിരിക്കുന്നു എന്നറിഞ്ഞതിൽ വളരെയധികം ആശ്വസിച്ചു.

(തുടരും)


ഭാഗം - 21

സന്ധ്യ കഴിഞ്ഞിട്ടും  എറണാകുളത്തു പോയവരുടെ വിവരങ്ങൾ ഒന്നും തന്നെ അറിയാതിരുന്നതിനാൽ ഭാനുവിന്റെ ആധി വർദ്ധിച്ചു കൊണ്ടിരുന്നു. രണ്ടു തവണ വിളിച്ചിട്ടും അച്ഛൻ ഫോൺ എടുത്തില്ല. തിരിച്ചു വിളിക്കുമെന്ന് കരുതി കാത്തിരുന്നെങ്കിലും ഇതുവരെ വിളിച്ചതും ഇല്ല. 


'ഒരു പക്ഷേ, അവർ തിരിച്ചു വന്നുകൊണ്ടിരിക്കുകയായിരിക്കും. ചേച്ചിയോടു സംസാരിക്കാനായി ചേട്ടൻ ഇനിയും വിളിച്ചാൽ എന്തു പറഞ്ഞൊണൊഴിയുക?'

അവൾ വീണ്ടും അച്ഛന്റെ നമ്പർ ഡയൽ ചെയ്തു.

"ഹലോ... മോളേ...."

"ഹലോ,അച്ഛാ...നിങ്ങൾ എന്താ വരാൻ താമസിക്കുന്നത്? ഇപ്പോൾ എവിടെയാണ്? ഡോക്ടർ എന്തു പറഞ്ഞു? ഞാൻ വിളിച്ചപ്പോൾ ഫോണും എടുത്തില്ലല്ലോ! തിരിച്ചു വിളിച്ചതും ഇല്ല."

"മോളേ... അതു പിന്നെ ഡോക്ടറിനോട് സംസാരിക്കുന്നതിനിടയിൽ ആണ് നീ വിളിച്ചത്? എടുക്കാൻ പറ്റിയില്ല. അവിടെ വിശേഷം ഒന്നും ഇല്ലല്ലോ അല്ലേ?"

"ചേച്ചിയോടു സംസാരിക്കാനായി, ചേട്ടൻ വിളിച്ചിട്ടുണ്ടായിരുന്നു. നിങ്ങൾ ഷോപ്പിംഗിനു പോയി എന്നാണ് ഞാൻ പറഞ്ഞത്. ചിലപ്പോൾ വീണ്ടും വിളിക്കുമായിരിക്കും. നിങ്ങൾ തിരിച്ചു വന്നുകൊണ്ടിരിക്കുകയാണോ? എപ്പോൾ എത്തും? ചേച്ചി എന്തു പറയുന്നു? കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ?

"മോളേ...ഇവിടെ എത്തി ഡോക്ടറുമായുള്ള സംഭാഷണത്തിനിടയിൽ ഭാമ അല്പം വയലന്റ് ആയി. ആശുപത്രിയിലേക്കാണ് വന്നതെന്ന് അറിഞ്ഞപ്പോൾ മുതൽ അവളുടെ ഭാവം മാറി. പെരുമാറ്റത്തിൽ നല്ല വ്യത്യാസവും ഉണ്ട്. അവളെ ഇവിടെ അഡ്മിറ്റ് ചെയ്യണമെന്നാണ് ഡോക്ടർ പറയുന്നത്. 

തൽക്കാലം ആശുപത്രിക്കടുത്തു തന്നെയുള്ള ഒരു ഹോട്ടലിൽ മുറിയെടുത്തു. മരുന്നു കൊടുത്തതിനാൽ, ഇപ്പോൾ അവൾ നല്ല ഉറക്കത്തിലാണ്. ചിലപ്പോൾ നാളെ അഡ്മിറ്റ് ചെയ്യേണ്ടിവരും. അവളെ തനിയെ ഇവിടെ ആക്കിയിട്ടു പോരാൻ ഞങ്ങൾക്കും വിഷമം ഉണ്ട്. എന്തു ചെയ്യണമെന്ന് ഒരു പിടിയുമില്ല. 

ആരെങ്കിലും ഇനി അന്വഷിച്ചാൽ, അമ്മാവന്റെ മകളുടെ കല്യാണത്തിന് പോയെന്നും ഒരാഴ്ച കഴിഞ്ഞേ വരികയുള്ളൂ എന്നും പറഞ്ഞാൽ മതി. 

എന്നാൽ ശരി, നാളെ വിളിക്കാം. കതകെല്ലാം ഭദ്രമായി അടച്ചിട്ടു കിടന്നുറങ്ങണം.''

"ശരി, അച്ഛാ... ഇവിടെ കുഴപ്പം ഒന്നും ഇല്ല. മോൾ സുഖമായിരിക്കുന്നു."

വിവരങ്ങൾ അറിഞ്ഞ് ഭാനു ആകെ അസ്വസ്ഥയായി. ചേട്ടനോട് ഇനിയും കള്ളം തന്നെ പറയേണ്ടിവരുമല്ലാ എന്നോർത്തു പ്രയാസപ്പെട്ടു. ഭാഗ്യത്തിന്, അതിനു ശേഷം ആരും തന്നെ വിളിച്ചില്ല.

'ഈശ്വരാ... എത്രയും പെട്ടെന്ന് എല്ലാവരും ഇങ്ങു തിരിച്ചെത്തിയാൽ മതിയായിരുന്നു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്താൽ എത്ര കാലം അവിടെ കിടക്കേണ്ടിവരുമായിരിക്കും? ചേച്ചിക്ക് ഇങ്ങനെയൊക്കെ വന്നു ഭവിക്കാൻ എന്തായിരിക്കും കാരണം? 

മോളെ പ്രസവിച്ചതിനുശേഷം തുടങ്ങിയ പ്രശ്നങ്ങൾ ആണ്. കാറ്റും കോളും ഒഴിഞ്ഞ ദിവസങ്ങൾ ഉണ്ടായിരുന്നില്ല. 

ചേച്ചിക്കും കുഞ്ഞിനും വേണ്ടി മാത്രം ജീവിക്കുന്ന പാവം ചേട്ടൻ! അവരുടെ ജീവിത നദി ഓളങ്ങളില്ലാതെ, ശാന്തമായി ഒഴുകുന്നത് ഇനി എന്നാണോ? 

അമ്മയുടെ സ്നേഹവും ലാളനയും അറിയാതെ വളരുന്ന മീനുമോൾ! നിനവുകൾ കോരി നിറച്ച മനസ്സിനുള്ളിൽ നിദ്ര കടന്നുവന്നത് അവൾ അറിഞ്ഞതേയില്ല.

രണ്ടു ദിവസങ്ങൾ കൂടി ഇഴഞ്ഞു നീങ്ങി. പലതവണ ഭാനുവിനെ വിളിച്ചെങ്കിലും അവളുമായി സംസാരിക്കാനോ അവിടുത്തെ വിശേഷങ്ങൾ അറിയാനോ കഴിഞ്ഞില്ല.

'ഭാനു മന:പൂർവം തന്റെ കാളുകൾ അവഗണിക്കുകയായിരിക്കുമോ? ഭാമയ്ക്കും തന്നോട് സംസാരിക്കണമെന്നില്ലേ? സ്വന്തം വീട്ടിലെത്തിയപ്പോൾ അവൾ തന്നെ മറന്നുവോ? മോളെ കാണാനുള്ള ആഗ്രഹം കൂടി വരുന്നു.'

ആകാക്ഷ മുറ്റിയ ഒട്ടനവധി ചോദ്യങ്ങൾ ഉത്തരം തേടി അലയുകയാണ്.

അമ്മയുടെ സംസ്കാരച്ചടങ്ങുകൾ നാളത്തെ പൂജയോടു കൂടി അവസാനിക്കും. ചിതാഭസ്മം കൊണ്ടു പോയി പെരിയാറിൽ ഒഴുക്കണം. നാളത്തെ രാത്രി കൂടി കഴിഞ്ഞാൽ അച്ഛൻ തനിച്ചാവും. അല്പം അകലെ താമസിക്കുന്ന ഇളയച്ഛനും കുടുംബവുമാണ് ഏക ആശ്വാസം.

മറ്റന്നാൾ രാവിലെ തന്നെ മടങ്ങണം. ഭാമയുടെവീട്ടിൽ ചെന്ന് അവരേയും കൂട്ടി വീട്ടിലെത്തണം. നാളെയും കൂടിയേ ഇനി അവധി ഉള്ളൂ. അച്ഛൻ വിളിക്കുന്നതറിഞ്ഞ്, ചിന്തകൾക്കു വിരാമമിട്ടു അരികിൽ ചെന്നിരുന്നു. ഒറ്റപ്പെട്ടുപോയ ഇനിയുള്ള നാളുകളേക്കാൾ തന്റെ ജീവിതത്തെക്കുറിച്ചുള്ള ആശങ്കകളായിരുന്നു ആ മനസ്സു നിറയെ.

"മോനേ...എനിക്കു നിന്നോടാരു കാര്യം പറയാനുണ്ട്."

"അച്ഛൻ പറഞ്ഞോളൂ... ഞാൻ കേൾക്കുന്നുണ്ട്."

"എന്റെ കാലവും കഴിയാറായി. ഇനി എത്രനാൾ ഉണ്ടാവുമെന്ന് ഒരു നിശ്ചയവുമില്ല. ഈ വീടും പറമ്പും എല്ലാം നിനക്കുള്ളതാണ്. നിന്റെ പേരിൽ ഇഷ്ദാനം എഴുതി വച്ചിട്ടുള്ള കടലാസ്സുകൾ ഒക്കെ അലമാരയ്ക്കുള്ളിൽ ഭദ്രമായി ഇരിപ്പുണ്ട്.

എത്രനാളെന്നു വച്ചാ, പട്ടണത്തിലെ വാടക വീട്ടിൽ കഴിയുന്നത്. ഇവിടെ നാട്ടിൽ ഒരു ജോലിതരപ്പെടുത്തിക്കൂടേ? എല്ലാവർക്കും കൂടി ഇവിടെ താമസിക്കുകയും ചെയ്യും. അച്ഛന്റെ ആഗ്രഹമാണ്.  നന്നായി ചിന്തിച്ച് ഒരു തീരുമാനം എടുക്കൂ."

"ശരി അച്ഛാ...അതിനെപ്പറ്റി ആലോചിക്കാം. പക്ഷേ, ഉള്ള ജോലി കളഞ്ഞ് ഉടനേ ഇങ്ങോട്ടു പോരാൻ സാധിക്കില്ല.  ഒരു ബാങ്ക്ലോൺ ഉണ്ട്. അത് അടച്ചു തീർക്കണം. ഇപ്പോൾ പകുതിയടഞ്ഞു തീർന്നിട്ടുണ്ടാവും. 

പിന്നെ ഓപ്പറേഷൻ ചെയ്തതിനാൽ ഭാമയ്ക്ക് മാസം തോറും ചെക്ക് അപ്പ് ആവശ്യമാണ്. അവിടെയാണെങ്കിൽ അതിനെല്ലാമുള്ള സൗകര്യങ്ങളും ഉണ്ട്. അച്ഛൻ വിഷമിക്കേണ്ട, പറഞ്ഞ കാര്യങ്ങളെക്കുറിച്ചൊക്കെ സാവകാശം ചിന്തിക്കാം. ഇവിടെ ഒരു ജോലിക്ക് ശ്രമിക്കാം."

അലമാര തുറന്ന് ഒരു ബാഗിനുള്ളിൽ നിന്ന് ചില പേപ്പറുകൾ എടുത്ത് അച്ഛൻ മകനെ ഏൽപ്പിച്ചു.

"നീ ഇതൊക്കെ ഒന്നു വായിച്ചു നോക്കൂ..."

"അതൊക്കെ അവിടെത്തന്നെ ഇരിക്കട്ടെ, സമയം പോലെ നോക്കാം. ധൃതിയൊന്നുമില്ലല്ലോ."

"ഇനി ഒരാഗ്രഹം മാത്രമേ ഉളളൂ...നിങ്ങൾ സന്തോഷമായി കഴിയണം. ഇനി വരുമ്പോൾ ഭാമയേയും കുഞ്ഞിനേയും ഒപ്പം കൊണ്ടുവരണം. അവരെ കാണാൻ അതിയായ ആഗ്രഹമുണ്ട്. മീനുമോളു വളർന്നു കാണുമായിരിക്കും. എന്തെങ്കിലും സംസാരിക്കുമോ? 

അവളെ കാണണമെന്ന് നിന്റെ അമ്മയ്ക്ക് നല്ല മോഹമുണ്ടായിരുന്നു.

മരിക്കുന്നതിന്റെ നാലുനാൾ മുൻപേ ഒരു സ്വപ്നത്തിൽ, അമ്മുമ്മേ എന്നു  വിളിച്ചു കൊണ്ട് മോളു ഓടിക്കയറി വരുന്നതു കണ്ടെന്ന് എന്നോടു പറയുകയുണ്ടായി."

അച്ഛന്റെ വാക്കുകൾ ഹൃദയത്തെ കീറി മുറിച്ചു. അമ്മയുടെ അന്ത്യാഭിലാഷം സാധിച്ചു കൊടുക്കാതിരുന്നതിൽ വല്ലാത്ത കുറ്റബോധം തോന്നി. 

കാടുകയറിയ ചിന്തകൾ വീണ്ടും ഭാമയിൽ തന്നെ ഉടക്കി നിന്നു.

പിറ്റേദിവസം രാവിലെ പത്തു മണിയോടു കൂടി ത്തന്നെ എല്ലാകാര്യങ്ങളും ചെയ്തു തീർത്തു. അച്ഛന്റെ അകന്ന ബന്ധത്തിലുളള ഒരു അപ്പച്ചിയാണ് ഭക്ഷണം  ഉണ്ടാക്കിത്തരുന്നത്. കുറച്ചു നാളുകൾ കൂടിയേ അവർ വരികയുള്ളൂ. രണ്ടാഴ്ച കഴിയുമ്പോൾ ബാഗ്ളൂരിലുള്ള അവരുടെ മകനും കുടുംബവും വരുന്നത്രേ. പിന്നെ അച്ഛൻ, തനിയേ പാകം ചെയ്തു കഴിക്കേണ്ടിവരും. 

അച്ഛന്റെ ദൈന്യത നിറഞ്ഞ മുഖം തന്നെ അവിടെത്തന്നെ പിടിച്ചു നിർത്തുന്നുണ്ടെങ്കിലും മടങ്ങിപ്പോക്ക് ഒരു യാഥാർത്ഥ്യമായി മുന്നിൽ നിൽക്കുന്നു.

(തുടരും)


ഭാഗം - 22

കോളിംഗ്‌ ബെല്ലിന്റെ ശബ്ദം കേട്ടു ഭാനു ഞെട്ടിയുണർന്നു. ക്ലോക്കിൽ നോക്കിയപ്പോൾ, മണി ഒമ്പതു കഴിഞ്ഞിരിക്കുന്നു. പുസ്തകം വായിച്ചിരുന്നതിനാൽ, രാത്രിയിൽ വളരെ വൈകിയാണ് ഉറങ്ങിയത്.


'ആരായിരിക്കുമോ ഈ നേരത്ത്? അച്ഛനും അമ്മയും ആവാനാണ് സാധ്യത. 

ഇന്നലെ വിളിച്ചപ്പോൾ, ചേച്ചിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിനാൽ രണ്ടുപേരും താമസിയാതെ തന്നെ തിരിച്ചെത്തും എന്നാണല്ലോ പറഞ്ഞിരുന്നത്. ഇപ്പോൾത്തന്നെ എത്തണമെങ്കിൽ അതിരാവിലെ തന്നെ തിരിച്ചിട്ടുണ്ടാവും.'

അഴിഞ്ഞു കിടന്ന മുടി വാരിക്കെട്ടി ഓടിച്ചെന്നു കതകു തുറന്നു. ചെറു മന്ദഹാസത്തോടെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഒന്നു പകച്ചു.

പരിഭ്രമം മറയ്ക്കാൻ ശ്രമിച്ചു കൊണ്ട് അവൾ ചോദിച്ചു:

"അയ്യോ...ചേട്ടനോ? ഇത്ര രാവിലെ തന്നെ...!"

"എന്നെ കണ്ട് നീയെന്തിനാണ് ഞെട്ടിയത്? ഈ സമയത്ത് ഒട്ടും പ്രതീക്ഷിച്ചില്ല അല്ലേ? ഞാൻ അതിരാവിലെയുള്ള ബസ്സിനു തന്നെ വീട്ടിൽ നിന്നും തിരിച്ചു. അതിനാലാണ് ഇത്ര നേരത്തേ എത്തിയത്.

എല്ലാവരും എവിടെ? ഭാമയും മോളും എണീറ്റില്ലേ? അച്ഛനും അമ്മയും?"

തന്റെ ചോദ്യങ്ങൾക്കൊന്നും അവൾ മറുപടി പറയാതിരുന്നത്, തന്നെ അത്ഭുതപ്പെടുത്തി. ഒന്നിനും ഉത്തരം ഉണ്ടായിരുന്നില്ല എന്നുള്ള സത്യം അവളുടെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു.

"ചേട്ടൻ കയറി ഇരിക്കൂ... നമുക്കു സംസാരിക്കാം."

ആശങ്കയോടെ അകത്തേയ്ക്കു കയറി സോഫയിൽ ഇരുന്നു. കല്യാണത്തിനു മുൻപ് പലപ്രാവശ്യം കണ്ടിട്ടുണ്ടായിരുന്നെങ്കിലും ആദ്യമായാണ് ഈ വീട്ടിൽ വരുന്നത്.

ആധുനിക സൗകര്യങ്ങൾ എല്ലാം ഉള്ള വലിയ ഒരു രണ്ടുനില വീടായിരുന്നു അത്. ഒരു ബംഗ്ലാവിനെ അനുസ്മരിപ്പിക്കുന്ന വിധം വളരെ മനോഹരമായി നിർമിച്ചിരിക്കുന്നു. അറിയാതെ തന്നെ തന്റെ കണ്ണുകൾ അവിടെ എല്ലായിടവും സഞ്ചരിച്ചു കൊണ്ടിരുന്നു. എന്നാൽ, വീടിനുള്ളിൽ തങ്ങിനിൽക്കുന്ന നിശബ്ദത മനസ്സിൽ സംശയങ്ങളുടെ നിഴൽ വിരിച്ചു.

"ചേട്ടൻ ഇരിക്കൂ ... ഞാൻ ഇതാ വരുന്നു."

അവൾ എല്ലാവരേയും വിളിച്ചു കൊണ്ടുവരുവാൻ പോയതായിരിക്കും. അച്ഛൻ  എങ്ങനെയായിരിക്കും തന്നോടു പെരുമാറുക? മരുമകനും അമ്മായിഅച്ഛനും തമ്മിൽ ആദ്യമായി കാണാൻ പോകുകയാണല്ലോ? 

ആകാംക്ഷ നിറഞ്ഞ മനസ്സുമായി ഇരുന്ന തന്റെ നേർക്കു ഒരു കപ്പ് ചായ നീട്ടി കൊണ്ട് ഭാനു പറഞ്ഞു:

"ചേട്ടൻ ഇരുന്നു മുഷിഞ്ഞോ? ഇതാ ചായ കുടിക്ക്."

"എവിടെ എല്ലാവരും? ആരേയും കാണുന്നില്ലല്ലോ. ഭാമയും മോളും?"

"അച്ഛനും അമ്മയും ചേച്ചിയും ഇവിടില്ല. അവർ അമ്മാവന്റെ വീട്ടിൽ പോയിരിക്കുകയാണ്. ഒരാഴ്ച കഴിഞ്ഞേ മടങ്ങിവരികയുള്ളൂ. അമ്മാവന്റെ മകളുടെ കല്യാണം ആണ്. മീനുമോളെ കൊണ്ടുപോകാഞ്ഞതിനാൽ ഞാനും പോയില്ല. ചേച്ചി, കല്യാണങ്ങൾക്കൊക്കെ പങ്കെടുത്തിട്ട് കുറെ വർഷങ്ങൾ ആയതല്ലേ?"

"എന്നിട്ട്, എന്തുകൊണ്ടാണ് എന്നെ വിളിച്ചു പറയാതിരുന്നത്? പലപ്പോഴും ഫോൺ എടുക്കാതിരുന്നപ്പോൾ, എന്തോ പന്തികേടുണ്ടെന്ന് തോന്നിയിരുന്നു. എന്റെ മോൾ എവിടെ?"

"മീനുമോൾ ഇവിടെ ഉണ്ട്. ഞാൻ പോയി എടുത്തു കൊണ്ടു വരാം."

'ഭാനുവിന്റെ വാക്കുകൾ  അവിശ്വസനീയമായി തോന്നി. അമ്മാവന്റെ മകളുടെ കല്യാണം ആണെങ്കിൽ  എന്തുകൊണ്ടാണ് ഭാനു പോകാതിരുന്നത്! മനസ്സിനു സുഖമില്ലാത്ത ഭാമയെയാണോ അവർ കൂടെ കൊണ്ടുപോകുന്നത്?  എന്തൊക്കെയോ തന്നോട് മറച്ചുവയ്ക്കുന്നതു പോലെ!"

ഭാനു കുഞ്ഞിനെയും എടുത്തു കൊണ്ടുവന്നു.

"മോളുടെ അച്ഛൻ വന്നല്ലോ, ഇതാരാണെന്നു നോക്കിക്കേ..." 

"മോളേ...അച്ഛന്റെ പൊന്നുമോളു വന്നേ..."

മോളെ വാരിയെടുത്തു നെറുകയിൽ ഉമ്മവച്ചു. പിഞ്ചിളം കരങ്ങളാൽ തന്റെ കഴുത്തിൽ കെട്ടിപ്പിടിച്ചു  തോളിൽ ചാരിക്കിടക്കുന്ന മീനുമോളെ നോക്കി ഭാനു പറഞ്ഞു:

"കള്ളിക്കുറുമ്പി! അച്ഛനെ കണ്ടപ്പോൾ അവളുടെ സ്നേഹം കണ്ടില്ലേ? ഇനി ഞങ്ങളെ ആരേയും വേണ്ടല്ലോ!"

"ചേട്ടൻ രാവിലെ ഒന്നും കഴിച്ചിട്ടില്ലല്ലോ..വരൂ.. നമുക്കു കാപ്പി കുടിക്കാം."

നല്ല വിശപ്പുണ്ടായിരുന്നതിനാൽ, അവളെ അനുഗമിച്ചു. മോളെയും മടിയിൽ വച്ചു ദോശ കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഭാനുവിനോടായി പറഞ്ഞു:

"ഭാനൂ... എനിക്കുടൻ തന്നെ പോകണം. മോളെ ഞാൻ കൊണ്ടുപോവുകയാണ്. ലീലയോട്, കുഞ്ഞിന്റെ സാധനങ്ങളും മറ്റും എടുത്തു പെട്ടെന്നു തന്നെ റെഡിയായി വരാൻ പറയൂ. വീടിന്റെ താക്കോലും എടുക്കാൻ പറയണം."

"അത്, പിന്നെ... ചേട്ടാ...

അച്ഛനോടും അമ്മയോടും ഒന്നും ചോദിക്കാതെ എങ്ങനെയാണ് മോളെ കൊണ്ടുപോകുന്നത്?"

"എന്റെ മകളെ കൊണ്ടു പോകുന്നതിന് എനിക്ക് ആരുടേയും അനുവാദം ആവശ്യമില്ല. അവരുടെ മകൾ ആയതു കൊണ്ടല്ലേ, ഭർത്താവിന്റെ അനുവാദം പോലും ഇല്ലാതെ ഭാമയെ കൂടെക്കൊണ്ടുപോയത്? അതുപോലെതന്നെ എന്റെ മകളെ ഞാനും കൊണ്ടുപോകുന്നു." 

"ശരി ചേട്ടാ, അച്ഛനോട് ഒന്നു  പറഞ്ഞിട്ട് മോളെ കൊണ്ടു പൊയ്ക്കോളൂ..."

ഭാനു, അച്ഛനെ വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു. 

"മോളേ.. ഞങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ചെത്തും. വന്നു കഴിഞ്ഞാൽ ഉടൻ തന്നെ ഭാമയേയും കുഞ്ഞിനേയും  വീട്ടിൽ കൊണ്ടു വിടാം എന്നു അയാളോടു പറയൂ... അമ്മയില്ലാതെ, കുഞ്ഞിനേയും ജോലിക്കാരിയേയും മാത്രം കൊണ്ടുപോകുന്നത് ശരിയായിട്ടുള്ള നടപടി അല്ലല്ലോ. അഭിമാനമുള്ളവർ അങ്ങനെയൊന്നും ചെയ്യില്ല. കുറച്ചു ദിവസങ്ങൾ കൂടി അയാളോടു ക്ഷമിക്കാൻ പറയൂ..."

ഫോൺ സ്പീക്കറിൽ ആയിരുന്നതിനാൽ ആ സംസാരം തനിക്കും കേൾക്കാൻ കഴിഞ്ഞു. തന്റെ മാന്യതയുടെ നടയ്ക്കൽ കത്തി വച്ച ഭാമയുടെ അച്ഛന്റെ നിലപാടിനോട് വല്ലാത്ത ദേഷ്യം തോന്നിയെങ്കിലും മറുത്തൊരു വാക്കുപോലും പറയാൻ തനിക്കു കഴിഞ്ഞില്ല.

മീനുമോളെ ഭാനുവിനെ ഏൽപ്പിച്ച്, ഹൃദയവേദനയോടെ പറഞ്ഞു:

"ഇവൾ ഇല്ലാതെ എനിക്കു ജീവിക്കാൻ കഴിയില്ല. ഒരാഴ്ചയ്ക്കുള്ളിൽ ഭാമയും മോളും വീട്ടിൽ വന്നിരിക്കണം. അല്ലെങ്കിൽ എന്തു വേണമെന്ന് എനിക്കറിയാം."

വീടിന്റെ താക്കോലും വാങ്ങി നിറകണ്ണുകളോടെ അവിടെ നിന്നും ഇറങ്ങിപ്പോയ ആ നല്ല മനുഷ്യനിൽ അവളുടെ കണ്ണുകൾ ഉടക്കി നിന്നു. സ്നേഹിക്കുവാൻ മാത്രം അറിയാവുന്ന ഒരു മനസ്സിന്റെ ഉടമയോട് താൻ നീതി പുലർത്തിയില്ലല്ലോ എന്നോർത്ത് അവളുടെ ഹൃദയം നീറിപ്പുകഞ്ഞു.

സത്യങ്ങൾ എല്ലാം തുറന്നു പറയാൻ ആശിച്ചെങ്കിലും അച്ഛന്റെ കർക്കശ സ്വഭാവത്തിനു മുൻപിൽ അവളുടെ മനസ്സ് കീഴടങ്ങി.

ചേച്ചിയും മോളും ഒരുമിച്ച് സന്തോഷകരമായ ഒരു ജീവിതം ചേട്ടന് ലഭിക്കുവാൻ അവൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.

മീനുമോളെ ലീലയെ ഏൽപ്പിച്ചു മുറിയിൽ എത്തിയപ്പോഴേയ്ക്കും അച്ഛന്റെ വിളി വന്നു. 

മോളെ കൊണ്ടുപോകാതെ തകർന്ന ഹൃദയത്തോടെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ ചേട്ടനെപ്പറ്റി പറഞ്ഞത് അച്ഛന് അത്ര രസിച്ചില്ലെന്ന് അവൾക്കു മനസ്സിലായി.

"അച്ഛാ... എന്തൊക്കെയായാലും ചേച്ചിയുടെ ഭർത്താവല്ലേ ആ മനുഷ്യൻ? ചേച്ചിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത വിവരം ചേട്ടനോട് പറയുന്നതല്ലേ നല്ലത്? എന്തിനാണ് എല്ലാം മറച്ചുവയ്ക്കുന്നത്? ഇനിയും നുണകൾ പറഞ്ഞു ആ പാവത്തിനെ പറ്റിക്കാൻ എനിക്കു വയ്യ."

"ആരോടും ആർക്കും അത്ര അനുകമ്പയൊന്നും വേണ്ട. അവൻ കാരണമാണ് നിന്റെ ചേച്ചി ഇന്ന് ഈ സ്ഥിതിയിൽ ആയത്. കൂടുതൽ ചോദ്യങ്ങൾ ഒന്നും വേണ്ട. എല്ലാവരും ഞാൻ പറയുന്നതങ്ങു അനുസരിച്ചാൽ മതി."

ആദ്യമായി, ഉള്ളിന്റെയുള്ളിൽ അവൾക്ക് അച്ഛനോട് വെറുപ്പ് തോന്നി.

(തുടരും)


ഭാഗം - 23

ഭാമയുടെ വീട്ടിൽ നിന്നുമിറങ്ങി നേരേ ഓഫീസിൽ എത്തിയെങ്കിലും ജോലിചെയ്യാനുള്ള മാനസികാവസ്ഥ തീരെ ഇല്ലാതിരുന്നതിനാൽ വീട്ടിലേക്കു തന്നെ പോകാൻ തീരുമാനിച്ചു.


പൂട്ടിക്കിടന്നിരുന്ന വീട് തുറന്നു അകത്തു കയറി. ശൂന്യത തളം കെട്ടിനിൽക്കുന്ന മുറികൾക്കുള്ളിൽ എന്തു ചെയ്യണമെന്നറിയാതെ ആകെ അസ്വസ്ഥനായി. 

ആദ്യമായാണ് ഈ വീട്ടിൽ ഇങ്ങനെ ഒറ്റയ്ക്ക്. കട്ടിലിൽ ഉണ്ടായിരുന്ന ഭാമയുടെ മുഷിഞ്ഞ തുണികളും പുതപ്പുകളും ഒക്കെ എടുത്തു അലക്കാനിട്ടു. കഴുകി വച്ചിരുന്ന ഒരു വിരിപ്പ് എടുത്തു കട്ടിലിൽ വിരിച്ചു.

മീനുമോളുടെ ഉടുപ്പുകളും കളിപ്പാട്ടങ്ങളും മറ്റും കണ്ടപ്പോൾ മനസ്സിൽ സങ്കടം സഹിക്കാനായില്ല. ഒറ്റയ്ക്കായി എന്നൊരു തോന്നൽ.

'ഇനിയെന്നാണ്, ഭാമയും മോളുമൊക്കെയായി ഒരു സന്തോഷ ജീവിതം തനിക്കുണ്ടാവുക? ഈശ്വരാ... എന്തൊരു പരീക്ഷണം ആണിത്? സമാധാനമായി ഒന്നുറങ്ങിയിട്ട് മാസങ്ങൾ ആയി. സ്വന്തം വീട്ടിലെത്തിയതിനുശേഷം ഭാമ തന്നെ മറന്നുവോ? തന്നെ കാണാനും സംസാരിക്കാനും ഒന്നും അവൾക്ക് ആഗ്രഹമില്ലെന്നാണോ? അവളുടെ മനസ്സിന്റെ സമനില ഒക്കെ വീണ്ടെടുത്തിട്ടുണ്ടാവുമോ? ഷോപ്പിംഗിനും കല്യാണത്തിനും ഒക്കെ പോകാനുള്ള രീതിയിൽ

അവൾ സാധാരണ നിലയിൽ എത്തിയിട്ടുണ്ടാവുമോ?'

സംശയങ്ങൾ ഒന്നിനുപിറകേ ഒന്നായി ഉള്ളിൽ നിറയുന്നു. 'ഏതായാലും ഒരാഴ്ച കൂടി കാത്തിരിക്കാം.' 

മനതാരിൽ ചിന്തകൾ  ചിലന്തിവല നെയ്യവേ, അറിയാതെ കണ്ണുകൾ ഉറക്കത്തിലേക്ക് വഴുതി വീണു.

യാന്ത്രികമായ ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. ഓഫീസിലെത്തിയാലും പഴയതുപോലെ ഉത്സാഹത്തോടെ ജോലി ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഭാമയും കുഞ്ഞും തിരിച്ചു വരുന്ന ദിവസവും എണ്ണി കാത്തിരുന്നു. മൂന്നുനേരവുമുള്ള ഭക്ഷണം പുറത്തുനിന്നു തന്നെയായിരുന്നു. 

'ഭാമയേയും കുഞ്ഞിനേയും കൊണ്ടു വിടുമെന്ന് പറഞ്ഞിരുന്ന ദിവസം നാളെയാണല്ലോ. അവർ എപ്പോഴായിരിക്കും വരിക? ഭാനുവിനെ ഒന്നു വിളിച്ചു നോക്കാം.'

അവിടെ നിന്നും പോരുന്നതിനു ശേഷം ഒരു വിവരവും അറിയാനും കഴിഞ്ഞിട്ടില്ല. ഭാമയ്ക്കെങ്കിലും തന്നെയൊന്നു വിളിക്കാമായിരുന്നു. അവളുടെ സ്വഭാവത്തിൽ എന്തൊക്കെയോ മാറ്റം വന്നതുപോലെ തോന്നുന്നു.

വല്ലാത്തൊരു ദുരൂഹത മനസ്സിനെ ആവരണം ചെയ്തിരിക്കുന്നു. ഭാനുവിന്റെ നമ്പർ ഡയൽ ചെയ്തെങ്കിലും അവൾ ഫോൺ എടുത്തില്ല. അമ്മയുടെ മരണശേഷം തനിച്ചായിപ്പോയ അച്ഛന്റെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു. ഉടനെ തന്നെ അച്ഛനെ വിളിച്ചു സംസാരിച്ചു. തളർന്ന സ്വരത്തിൽ നിന്നും അച്ഛന്റെ അവസ്ഥ മനസ്സിലാക്കാൻ കഴിഞ്ഞു. ഇവിടെ, തന്റെ കൂടെ വന്നു താമസിക്കാമെന്നു പറഞ്ഞെങ്കിലും അച്ഛൻ കൂട്ടാക്കുന്നില്ല.

ഭാമയുടേയും മോളുടേയും വിവരങ്ങൾ അറിയാൻ കഴിയാത്തതിലുള്ള നിരാശയും അച്ഛന്റെ അവസ്ഥയും എല്ലാം കൂടി മനസ്സിനെ ഭ്രാന്തുപിടിപ്പിക്കുന്നതു പോലെ തോന്നി.

പറഞ്ഞിരുന്നപ്രകാരം ഒരാഴ്ചക്കുള്ളിൽ ഭാമയും കുഞ്ഞും വീട്ടിൽ എത്തിയില്ല. രണ്ടു ദിവസങ്ങൾ കൂടി കാത്തിരിക്കാൻ തീരുമാനിച്ചു. അതിനകം അവർ എത്തിയില്ലെങ്കിൽ, അടുത്ത ഞയറാഴ്ച ദിവസം അങ്ങോട്ട് പോകാൻ തന്നെ തീരുമാനിച്ചു.

മീനുമോളോടൊപ്പം കളിച്ചു കൊണ്ടിരിക്കുമ്പോൾ തുരുതുരെ കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് ഭാനു ഒന്നു ഞെട്ടി. 'ആരായിരിക്കുമോ ഈശ്വരാ... ഈ നേരത്ത്?

ഇനി ചേട്ടൻ എങ്ങാനും ആണെങ്കിൽ എങ്ങനെ അഭിമുഖീകരിക്കും? എന്താണു പറയുക? ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നത് അവൾ അറിഞ്ഞു.

ഏതായാലും പോയി കതകു തുറക്കാൻ തന്നെ തീരുമാനിച്ചു. അച്ഛനും അമ്മയും വീട്ടിൽ ഉള്ളതും നന്നായി.

വല്ലാത്തൊരു ഭാവത്തോടെ മുന്നിൽ നിൽക്കുന്ന ദേവനെ കണ്ട് ഭാനു ചിരിക്കാൻ ഒരു വിഫലശ്രമം നടത്തി. 

"ആഹാ...ചേട്ടനായിരുന്നോ? കയറി വരൂ..."

"ഇവിടെ കയറി ഇരിക്കാനൊന്നും വന്നതല്ല ഞാൻ. എന്റെ ഭാര്യയും മകളും എവിടെ?"

"അവർ ഇവിടെ ഉണ്ട് ചേട്ടാ."

"എങ്കിൽ വിളിക്ക്, അവരെ കൊണ്ടുപോകാനാണ് ഞാൻ വന്നത്. വീട്ടിൽ കൊണ്ടു വിടാമെന്നു പറഞ്ഞിരുന്നതല്ലേ?"

"ചേട്ടൻ ഇരിക്കൂ, ഞാൻ അവരെ വിളിച്ചു കൊണ്ടു വരാം."

ഭാനു പോയി അല്പ സമയത്തിനുള്ളിൽ മടങ്ങിവന്നു. മീനുമോളേയും എടുത്തുകൊണ്ട്  പിറകിലായി അമ്മയും എത്തി.

"ഭാമയെവിടെ?"

"എത്ര വിളിച്ചിട്ടും അവൾ വരാൻ കൂട്ടാക്കുന്നില്ല. ആരേയും കാണേണ്ട എന്നാണ് അവൾ പറയുന്നത്."

മോളെ തന്റെ കൈയിലേക്കു തന്നുകൊണ്ട് അമ്മ പറഞ്ഞു.

"അതെന്താണ് അങ്ങനെ? ഞാൻ വിളിച്ചാൽ തീർച്ചയായും അവൾ എന്നോടൊപ്പം വരും.  ഏതാണ് അവളുടെ മുറി?"

"അവൾ മുറിയുടെ വാതിലും പൂട്ടി അകത്തിരിക്കുകയാണ്. ദേവൻ ഇപ്പോൾ പോകൂ... ഞങ്ങൾ അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി ഒരാഴ്ചക്കകം അവിടെ കൊണ്ടുവന്നു വിടാം."

"കഴിഞ്ഞ തവണയും പറഞ്ഞിരുന്നത് ഇങ്ങനെയാണല്ലോ. വാക്കു പറഞ്ഞാൽ അതു പാലിക്കാനും പഠിക്കണം."

"എന്നെ കാണേണ്ടെന്ന് അവൾ പറഞ്ഞോ?"

ഭാമയുടെ മുറിയെ ലക്ഷ്യമാക്കി അകത്തേക്കു പോകാൻ തുടങ്ങവേ, അവളുടെ അച്ഛൻ ഇറങ്ങി വന്നു.

"ആരാണ് ഇവിടെ ബഹളം വയ്ക്കുന്നത്? എന്താണ് പ്രശ്നം?"

"അച്ഛാ ഇത് ചേച്ചിയുടെ... ചേട്ടൻ, മീനുമോളേയും ചേച്ചിയേയും കൂട്ടിക്കൊണ്ടു പോകാൻ വന്നതാണ്."

"ആഹാ... അപ്പോൾ ഇയാളാണ് ദേവൻ അല്ലേ? എന്താണ് നിൽക്കുന്നത്? വരൂ... ഇരിക്കൂ.''

"ഇരിക്കാനൊന്നും എനിക്കു സമയം ഇല്ല. നിങ്ങൾ എവിടെയാണ് എന്റെ ഭാര്യയെ പൂട്ടിയിട്ടിരിക്കുന്നത്?"

"അവളെ എന്നോടൊപ്പം അയയ്ക്കുന്നതാണ് നിങ്ങൾക്കു നല്ലത്. ഇല്ലെങ്കിൽ..."

"അല്ലെങ്കിൽ നീ എന്തു ചെയ്യും? അപ്പോൾ വഴക്കുണ്ടാക്കാൻ തന്നെയാണ് വന്നത് അല്ലേ?"

"അതിന് അവസരം ഒരുക്കുന്നത് നിങ്ങൾ തന്നെയല്ലേ?"

"നിനക്കിപ്പോൾ എന്താണ് വേണ്ടത്?"

"എന്റെ ഭാര്യയേയും കുഞ്ഞിനേയും എന്നോടൊപ്പം അയയ്ക്കണം."

"ഞങ്ങൾക്കു പ്രശ്നം ഒന്നും തന്നെയില്ല. പക്ഷേ, നിന്നോടൊപ്പം വരാൻ അവൾ കൂട്ടാക്കുന്നില്ല. നിന്നെ കാണാൻ പോലും ആഗ്രഹിക്കുന്നില്ല. പിന്നെന്തു ചെയ്യും?"

"ഞാൻ വിളിച്ചാൽ അവൾ എന്നോടൊപ്പം വരുമെന്ന് എനിക്കുറപ്പുണ്ട്."

"ശരി, എന്നാൽ പോയി വിളിച്ചോളൂ... വലതു വശത്ത് കാണുന്ന രണ്ടാമത്തെ മുറിയാണ്."

അച്ഛൻ കൈ ചൂണ്ടിയ ഭാഗത്തേക്ക് താൻ നടന്നു.

മുറിയുടെ മുന്നിലെത്തി പല പ്രാവശ്യം വാതിലിൽ മുട്ടിയെങ്കിലും അവൾ വാതിൽ തുറന്നില്ല.

"ഭാമേ... വാതിൽ തുറക്കൂ...നിന്റെ ദേവേട്ടനാണ്. എനിക്കു നിന്നോടു സംസാരിക്കണം. നിന്നെയും മോളേയും കൂട്ടിക്കൊണ്ടുപോകാനാണ് ഞാൻ വന്നത്. വരൂ, നമുക്കു വീട്ടിൽ പോകാം."

യാതൊരു പ്രതികരണവും ഉള്ളിൽ നിന്നും ഉണ്ടായില്ല. ദുരൂഹത തളം കെട്ടി നിൽക്കുന്ന മനസ്സുമായി അവിടെ നിന്നും 

പിൻവാങ്ങി. ഭാനുവിന്റേയും അമ്മയുടേയും മുഖത്ത്, സംശയത്തോടെ മാറി മാറി നോക്കി. ഒന്നും വായിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിലും അവർ എന്തോ തന്നിൽ നിന്നും ഒളിക്കുന്നതായി  തോന്നി. 

"മേളേയുംകൊണ്ട് ഇപ്പോൾ ഞാൻ പോകുന്നു, രണ്ടു ദിവസത്തിനുള്ളിൽ അവളെ എന്റെ വീട്ടിൽ കൊണ്ടുവന്നു വിടണം. മോളുടെ സാധനങ്ങളുമായി ലീലയോടു വേഗം വരാൻ പറയൂ."

"ലീല ഇവിടെ ഇല്ല. മുന്നു ദിവസങ്ങൾക്കു മുൻപ് അവളുടെ അമ്മയ്ക്കു സുഖമില്ലെന്നറിഞ്ഞു വീട്ടിലേക്ക് പോയി. ഇനി എന്നു തിരിച്ചുവരും എന്നറിയില്ല."

അമ്മയുടെ വാക്കുകൾ കേട്ട് എന്തുചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നു. ആരൊക്കെയോ തനിക്കെതിരേ കരുക്കൾ നീക്കുന്നുണ്ടെന്ന് ഉള്ളിൽ നിന്നും ആരോ പറയുന്നതുപോലെ!

"ശരി, എന്റെ മോളെ ഞാൻ കൊണ്ടുപോകുന്നു. അവളുടെ സാധനങ്ങൾ ഒക്കെ തന്നാൽ ഉപകാരമായിരുന്നു."

"സഹായത്തിന് ആരും ഇല്ലാതെ, മോളെ കൊണ്ടുപോയാൽ എങ്ങനെയാണ്? ദേവന് ജോലിക്കു പോകണ്ടേ?" അമ്മയുടെ സന്ദേഹം വാക്കുകളായി പുറത്തു വന്നു.

"അതൊന്നും നിങ്ങൾ അറിയേണ്ട ആവശ്യം ഇല്ല."

മോൾ കരയാൻ തുടങ്ങിയപ്പോൾ അമ്മ തന്റെ കൈയിൽ നിന്നും കുഞ്ഞിനെ എടുത്തു കൊണ്ടു പറഞ്ഞു:

"വിശന്നിട്ടായിരിക്കും. ഭക്ഷണം കൊടുത്തിട്ടു, അവളുടെ സാധനങ്ങളുമായി വരാം. ദേവൻ ഇരിക്കൂ.''

അമ്മയുടെ വാക്കുകൾ വിശ്വസിച്ച് കാത്തിരുന്ന തന്റെ മനസ്സിന്റെ ചില്ലയിൽ സംശയങ്ങൾ കൂടുകൂട്ടി.

(തുടരും)


ഭാഗം - 24

അരമണിക്കൂർ കഴിഞ്ഞിട്ടും മീനുമോളേയും കൊണ്ടു വരാതിരുന്നപ്പോൾ ഹൃദയം വല്ലാതെ അസ്വസ്ഥമായി. ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരുന്നു. അല്പസമയം കഴിഞ്ഞ് ഭാനുവും അമ്മയും കൂടി തന്റെ മുന്നിലെത്തി. ഒപ്പം മോളെ കാണാതിരുന്നപ്പോൾ, ഉള്ളിൽ കോപം തിളച്ചു പൊങ്ങി.


"എന്റെ മോൾ എവിടെ? എന്തിനാണ്, നിങ്ങൾ ഇങ്ങനെ കളിപ്പിക്കുന്നത്?"

"ദേവൻ ക്ഷമിക്കണം. ഭാമ വന്ന് മോളേയും തട്ടിപ്പറിച്ചു കൊണ്ട് മുറിക്കുള്ളിൽ കയറി കതകടച്ചു. എത്ര വിളിച്ചിട്ടും കതകു തുറക്കുന്നില്ല. 'എന്റെ മോളെ ഞാൻ ആർക്കും കൊടുക്കില്ലെന്നാണ് പറയുന്നത്.' എന്തു ചെയ്യാനാണ്? അവൾ പറയുന്നതും ശരിയല്ലേ? ഒരു വയസ്സു പോലും തികയാത്ത കുഞ്ഞിന്റെ അവകാശി ശരിക്കും അമ്മ തന്നെയല്ലേ? സഹായത്തിന് ആരുമില്ലാതെ, മോളെയും കൊണ്ടുപോയാൽ ദേവൻ എന്തു ചെയ്യും? ജോലിക്കുപോകുമ്പോൾ കുഞ്ഞിനെ ആരു നോക്കും?  ഇവിടെയാണെങ്കിൽ ഞങ്ങൾ എല്ലാവരും ഉണ്ടല്ലോ."

അമ്മയുടെ വാക്കുകൾ തന്റെ ഉള്ളിലെ കോപം വർദ്ധിപ്പിച്ചതേയുള്ളൂ..

"നിങ്ങൾ എന്തൊക്കെ മുടന്തൻ ന്യായങ്ങൾ പറഞ്ഞാലും എന്റെ മോളെ എനിക്കു കിട്ടിയേ മതിയാവൂ.... അവൾ ഇല്ലാതെ ഞാൻ ഇവിടെ നിന്നും പോകില്ല."

സ്വന്തം പിടിവാശിയിൽ തന്നെ ഉറച്ചുനിൽക്കുന്ന തന്റെ മുഖത്തു നോക്കി ഭാമയുടെ അമ്മ വളരെ വിനയത്തേടെ പറഞ്ഞു:

"മോനേ, പ്രശ്നം ഒന്നും ഉണ്ടാക്കാതെ ഇപ്പോൾ പോകൂ. ഭാമയെ എല്ലാം പറഞ്ഞു മനസ്സിലാക്കി, രണ്ടു പേരേയും ഞങ്ങൾ തന്നെ അവിടെ കൊണ്ടുവന്നാക്കിക്കോളാം."

"ഇങ്ങനെതന്നെയല്ലേ കഴിഞ്ഞ പ്രാവശ്യവും നിങ്ങൾ പറഞ്ഞത്? എനിക്ക് ഭാമയോട് ഒന്നു സംസാരിക്കണം. അവളുടെ ഉദ്ദേശം എന്താണെന്നറിയണം. എവിടെയാണ് അവളുടെ മുറി?"

ഭാനുവിനെ തട്ടിമാറ്റിക്കൊണ്ട് അകത്തേയ്ക്ക് പോകാൻ തുടങ്ങിയ തന്നെ തടഞ്ഞു കൊണ്ട് മുന്നിലെത്തിയ ഭാമയുടെ അച്ഛൻ പറഞ്ഞു:

"ഇയാൾക്കെന്താ, പറഞ്ഞാൽ മനസ്സിലാവില്ലേ? ഇവിടെ നിന്നു ബഹളം ഉണ്ടാക്കിയിട്ടു ഒരു കാര്യവും ഇല്ല. ക്ഷമയാണ് മനുഷ്യന് വേണ്ടത്. കുറച്ചു നാളുകൾ കൂടി കാത്തിരിക്കൂ, എല്ലാം ശരിയാവും."

ഇനി നിന്നിട്ട് ഒരു പ്രയോജനവുമില്ലെന്നു മനസ്സിലായി. തലയും കുനിച്ച് അവിടെ നിന്നും ഇറങ്ങിനടന്നു. തിളച്ചു കിടക്കുന്ന പകലിന്റെ മാറിലൂടെ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ അലക്ഷ്യമായി നടന്നു.

'ഇനിയെന്താണെന്ന് ഒരു രൂപവും ഇല്ല. പഴയ ജീവിതം ഒരിക്കലും തിരിച്ചു പിടിക്കാനാവാത്ത വിധം കൈവിട്ടു പോയിരിക്കുന്നു. ആരോടും ഒരു തെറ്റും ചെയ്യാതിരുന്നിട്ടും തീരെ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ഒക്കെയാണ് തന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. 

ഭാമയേയും മോളേയും വീണ്ടെടുക്കുവാൻ ഇനി എന്തു ചെയ്യും? അച്ഛന്റേയും അമ്മയുടേയും  ഉപദേശത്തിൽ അവൾ വീണു പോയിട്ടുണ്ടാവും.  ജീവനെപ്പോലെ പരസ്പരം സ്നേഹിച്ചതൊക്കെ അവൾ മറന്നു പോയിട്ടുണ്ടാവുമോ? അവളോടൊന്നു സംസാരിക്കുവാൻ പോലും തനിക്കു കഴിഞ്ഞില്ലല്ലോ!'

ഓരോന്നു ചിന്തിച്ചു വീട്ടിൽ എത്തിയത് അറിഞ്ഞില്ല. തളർന്ന മനസ്സുമായി കട്ടിലിൽ കയറിക്കിടന്നു. മുന്നോട്ടുള്ള ജീവിതം ഇനി തനിച്ചാവുമോ എന്നൊരു പേടി മനസ്സിനെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു.

ഇതേ സമയം ഭാമയുടെ വീട്ടിൽ, ഭാനുവും അമ്മയും അച്ഛനും തമ്മിൽ പൊരിഞ്ഞ വാഗ്വാദം നടക്കുകയായിരുന്നു.

"എന്നാലും ദേവനെ പിണക്കി അയയ്ക്കണ്ടായിരുന്നു, ഭാമയുടേയും കുഞ്ഞിന്റേയും ജീവിതം ഇനി എങ്ങനെയായിരിക്കുമോ എന്തോ? ഓർത്തിട്ടു പേടിയാകുന്നു." അമ്മയുടെ ആവലാതിയോട് അച്ഛൻ പ്രതികരിച്ചു:

"എന്റെ മകളെ ഇനി അവനോടൊപ്പം ജീവിക്കാൻ ഞാൻ വിടില്ല. അസുഖമെല്ലാം മാറി അവൾ തിരിച്ചു വന്നാലുടൻ തന്നെ ബന്ധം വേർപെടുത്താൻ കേസു ഫയൽ ചെയ്യണം."

"അച്ഛൻ എന്തൊക്കെയാണ് ഈ പറയുന്നത്? അതിന് ചേച്ചിയും ചേട്ടനും സമ്മതിക്കുമെന്നു തോന്നുന്നുണ്ടോ?"

"ഞാൻ പറയുന്നതിനപ്പുറം എന്റെ മകൾ ഇനി പോകില്ലെന്ന് എനിക്കുറപ്പുണ്ട്. അവൾക്കു വേണ്ടെങ്കിൽ പിന്നെ അവൻ സമ്മതിച്ചല്ലേ പറ്റുകയുള്ളൂ.''

"വിവാഹ ബന്ധം വേർപെടുത്തിയ ശേഷം അവളും കുഞ്ഞും പിന്നെ എങ്ങനെ ജീവിക്കും? നമ്മുടെ കാലം കഴിഞ്ഞാൽ പിന്നെ അവൾ എന്തു ചെയ്യും?

"അതിനൊക്കെ ഞാൻ വഴി കണ്ടിട്ടുണ്ട്. തൽക്കാലം ഇതൊന്നും ആരും അറിയരുത്. ഭാമയുടെ ഡോക്ടറിനെ ഒന്നു വിളിച്ച് അവളുടെ വിവരങ്ങൾ അന്വേഷിക്കട്ടെ. കഴിഞ്ഞ പ്രാവശ്യം വിളിച്ചപ്പോൾ, മോളെക്കുറിച്ചൊക്കെ അവൾ ചോദിച്ചെന്നു പറഞ്ഞു. നല്ല മാറ്റം ഉണ്ടെന്നു തോന്നുന്നു."

"പാവം, ചേട്ടന്റെ അവസ്ഥയെക്കുറിച്ചോർക്കുമ്പോൾ നല്ല വിഷമം ഉണ്ട്. എന്തായാലും നമ്മുടെ മീനു മോളുടെ അച്ഛൻ അല്ലേ?"

"ഭാനു, ഞാൻ മുമ്പും നിന്നോടു പറഞ്ഞിട്ടുണ്ട്...ആവശ്യമില്ലാത്ത സഹതാപമൊന്നും ആരോടും വേണ്ടെന്ന് "

"എന്നാലും എന്റെ അച്ഛൻ ഇത്ര ക്രൂരനായിപ്പോയല്ലോ!"

ഭാനുവിന്റെ വാക്കുകൾ അവഗണിച്ചു കൊണ്ട് അച്ഛൻ ഡോക്ടറെ വിളിക്കാനായി നമ്പർ ഡയൽ ചെയ്തു.

"ഹലോ...''

"ഹലോ.... ഡോക്ടർ, ഞാൻ ഭാമയുടെ അച്ഛനാണ്. അവളുടെ വിവരങ്ങൾ അറിയാൻ വേണ്ടിയാണ് വിളിക്കുന്നത്."

"ഓ... ശരി, ഭാമയ്ക്കിപ്പോൾ നല്ല മാറ്റം ഉണ്ട്. ദേവേട്ടനെ കാണണം എന്ന് പലതവണ പറഞ്ഞു. ഭർത്താവായിരിക്കുമെന്ന് ഊഹിച്ചു. അയാളോട് ഇവിടെ വരെ ഒന്നു വരാൻ പറയണം. ചിലകാര്യങ്ങൾ ഒക്കെ ചോദിച്ചു മനസ്സിലാക്കാനുണ്ട്."

"ഡോക്ടർ, അത്... ദേവൻ ഇപ്പോൾ സ്ഥലത്തില്ല. ജോലി സംബന്ധമായി ഡൽഹിയിലാണ്. ട്രയിനിംഗിനോ മറ്റോ പോയതാണെന്നു തോന്നുന്നു. ഭാമ, ആശുപത്രിയിൽ ആണെന്നുള്ള കാര്യം ഇതുവരേയും അവനെ അറിയിച്ചിട്ടില്ല."

"ഓഹോ... അങ്ങനെയാണോ... അതെനിക്കറിയില്ലായിരുന്നു."

"ഡോക്ടർ, എങ്കിൽ ഒരാഴ്ച കഴിഞ്ഞ് അവളുടെ അമ്മയേയും കൂട്ടി ഞാൻ വരാം."

"അതു വേണമെന്നില്ല, ഭാമയെ ഡിസ്ചാർജ് ചെയ്യാറാവുമ്പോൾ ഞാൻ വിളിച്ചു പറയാം. അപ്പോൾ വന്നു കൂട്ടിക്കൊണ്ടു പൊയാൽ മതി."

"ഓ.കെ ഡോക്ടർ, എന്നാൽ അങ്ങനെ ആയിക്കോട്ടെ."

ഡോക്ടറുമായുള്ള സംഭാഷണം ശ്രദ്ധിച്ചു കൊണ്ടു നിന്നിരുന്ന ഭാനുവിന്റേയും അമ്മയുടേയും മുഖത്ത് ആശ്വാസത്തിന്റെ ചെറുകിരണങ്ങൾ അലയടിച്ചു.

"ഈശ്വരാ, എത്രയും വേഗം എന്റെ കുഞ്ഞു പഴയതു പോലെ ആയാൽ മതിയായിരുന്നു. ദേവനേയും കുഞ്ഞിനേയുമൊക്കെയാണല്ലോ അവൾ അന്വേഷിക്കുന്നത്; അല്ലാതെ നമ്മളെയൊന്നും അല്ലല്ലോ. അസുഖം മാറി വന്നു കഴിയുമ്പോൾ, ഭാമയേയും കുഞ്ഞിനേയും എത്രയും വേഗം  ദേവന്റെ വീട്ടിൽ കൊണ്ടുചെന്ന് ആക്കണം. അവർ അവിടെ സന്തോഷമായി ജീവിക്കട്ടെ."

അമ്മയെ തുറിച്ചു നോക്കി കോപത്തോടെ അച്ഛൻ അട്ടഹസിച്ചു:

"നിന്നോടാരും ഇവിടെ അഭിപ്രായം ചോദിച്ചില്ല, മണ്ടത്തരം എഴുന്നള്ളിക്കാതെ എന്റെ മുൻപിൽ നിന്നും ഒന്നു പോയിത്തരാമോ? എത്ര പറഞ്ഞാലും മനസ്സിലാവാത്ത ജാതി! ഈ വീട്ടിൽ ഞാൻ പറയുന്നതു മാത്രമേ നടക്കൂ."

അഭിമാനത്തിനു ക്ഷതമേറ്റതുപോലെ അമ്മ അവിടെ നിന്നും എഴുന്നേറ്റു പോയി.

(തുടരും)


ഭാഗം - 25

ആഴ്ചകൾ പലതു കടന്നുപോയി. ഭാമയുടെ അച്ഛനും അമ്മയും തനിക്കു നൽകിയ വാഗ്ദാനങ്ങൾ വെറും ജലരേഖകളായി മാറി. പറഞ്ഞിരുന്ന കാലാവധി എല്ലാം കഴിഞ്ഞു. ഭാര്യയേയും മകളേയും ഒന്നു കാണാൻ പോലും കഴിയാതെ ഇനി ഇങ്ങനെ മുന്നോട്ടു പോയിട്ടു യാതൊരു കാര്യവും ഇല്ല. എന്തെങ്കിലും ചെയ്തേ മതിയാവൂ... 


ദിവസവും ഓഫീസിൽ പോകുന്നുണ്ടെങ്കിലും ജോലിയിൽ ശ്രദ്ധിക്കാൻ തീരെ കഴിയുന്നില്ല. ഇതിനകം രണ്ടു പ്രാവശ്യം മാനേജർ താക്കീതു നൽകിയിട്ടുണ്ട്. ഇനിയും ജോലിയിൽ വീഴ്ച ഉണ്ടാവുകയാണെങ്കിൽ, ഓഫീസിൽ തുടരാൻ അനുവദിക്കില്ലെന്നുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്. 

അച്ഛൻ അന്ന് ആവശ്യപ്പെട്ടതുപോലെ ജോലി രാജിവച്ച് നാട്ടിൽ, അച്ഛനോടൊപ്പം കൂടിയാലോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എത്ര നാളാണ് ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക്? ഭാമയേയും കൂട്ടി ഇവിടേയ്ക്ക് വരുമ്പോൾ എന്തെല്ലാം പ്രതീക്ഷകൾ ആയിരുന്നു! മോളുടെ ജനനത്തോടെ സകലതും തകിടം മറിഞ്ഞു. ഭാര്യയേയും മകളേയും വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യാൻ ഓഫീസിലുള്ള തന്റെ സുഹൃത്തുക്കളിൽ പലരും ഉപദേശിച്ചെങ്കിലും അങ്ങനെയൊരു നടപടിക്ക് ഇതുവരേയും മുതിർന്നില്ല. ഇനിയെങ്കിലും ആ വഴിക്ക് ചിന്തിച്ചേ മതിയാവൂ...

അടുത്ത ദിവസം ഓഫീസിൽ നിന്നും വരുന്ന വഴി പോലീസ് സ്റ്റേഷനിൽ കയറി. പുറത്തിരുന്ന കോൺസ്റ്റബിളിനോട്, എസ്.ഐ സാറിനെ കാണണം എന്ന് ആവശ്യപ്പെട്ടു.

"സാർ അകത്തുണ്ട്. ചെന്നോളൂ..."

തനിക്കു പരിചയമുള്ള ഇൻസ്പെക്ടർ ദീർഘകാല അവധിയിൽ പോയിരുന്നതിനാൽ, പകരമായെത്തിയ പുതിയ ഓഫീസർ ആരാണെന്നു അറിയുമായിരുന്നില്ല.

"ആരാണ്... എന്തു വേണം?"

"സാർ, എന്റെ പേര് ദേവൻ, ഞാൻ ഒരു പരാതി ബോധിപ്പിക്കാൻ വേണ്ടി വന്നതാണ്."

"ശരി, എന്താണ് പരാതി?"

"സാർ, എന്റെ ഭാര്യയേയും കുഞ്ഞിനേയും അവളുടെ വീട്ടുകാർ തടഞ്ഞുവച്ചിരിക്കുകയാണ്. അവരെ കാണുവാനോ സംസാരിക്കുവാനോ ഉള്ള അനുവാദവും  ഇപ്പോൾ നിഷേധിച്ചിരിക്കുകയാണ്. അവരെ വിട്ടുകിട്ടുവാൻ സാർ എന്നെ സഹായിക്കണം."

"എല്ലാം വിശദമായിക്കാണിച്ച് ഒരു പരാതിയെഴുതി തരൂ ... ഞങ്ങൾ അന്വേഷിക്കാം."

"ശരി സാർ, നാളെത്തന്നെ പരാതി എഴുതിക്കൊണ്ടു വരാം."

"ആയിക്കോട്ടെ. ഇവിടെ നിന്നും വിളിക്കുമ്പോൾ വരേണ്ടിവരും."

"ശരി സാർ, വളരെ നന്ദി."

പരാതിയിൽ എന്തെല്ലാം എഴുതണം എന്നായിരുന്നു വീട്ടിലെത്തുന്നതുവരേയും ചിന്തിച്ചു കൊണ്ടിരുന്നത്. കല്യാണം മുതൽ ഇന്നുവരെയുള്ള സകല കാര്യങ്ങളും ചേർത്തു വിശദമായിത്തന്നെ ഒരു പരാതി തയ്യാറാക്കി, പിറ്റേദിവസം രാവിലെ തന്നെ  സ്റ്റേഷനിൽ കയറി കൊടുത്തതിനു ശേഷമാണ് ഓഫീസിലേയ്ക്ക് പോയത്. തനിക്കനുകൂലമായി എന്തെങ്കിലും നടപടികൾ ഉണ്ടായാൽ മതിയായിരുന്നു.

പോലീസ് സ്റ്റേഷനിൽ നിന്നും വിളി വരുന്നതും കാത്തു ദിവസങ്ങൾ തള്ളിനീക്കി. മോളെ കാണുവാനുള്ള അടങ്ങാത്ത ആഗ്രഹം വർദ്ധിച്ചു കൊണ്ടേ ഇരുന്നു. ഇതിനിടയിൽ ഒരു പ്രാവശ്യം അച്ഛനെ വിളിച്ചു സംസാരിച്ചു. മഴ പെയ്തു തെന്നിക്കിടന്ന മുറ്റത്തു കൂടി നടന്നപ്പോൾ കാലു മടങ്ങി ഒന്നു വീണത്രേ. സാരമായി പരുക്കുകൾ ഒന്നും ഇല്ലെങ്കിലും വലതുകാലിന്റെ കണ്ണയ്ക്കു നീരും വേദനയും ഉള്ളതിനാൽ നടക്കുവാൻ അല്പം ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞു.

'പാവം അച്ഛൻ, സഹായത്തിന് ആരെങ്കിലും ഒപ്പം ഉണ്ടാവേണ്ട സമയം ആണിത്. എന്തു ചെയ്യണമെന്ന് ഒരു രൂപവും ഇല്ല.'

'പോലീസ് സ്റ്റേഷനിൽ നിന്ന് എപ്പോൾ വേണമെങ്കിലും വിളിക്കാനുള്ള സാദ്ധ്യതയുണ്ട്. അതിനാൽ അച്ഛനെക്കാണാൻ പോകാനും തൽക്കാലം കഴിയില്ല.'

രണ്ടു ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു വീണു,

പ്രതീക്ഷിച്ചിരുന്നതുപോലെ സ്റ്റേഷനിൽ നിന്നുമുള്ള വിളി വന്നു. ഓഫീസിൽ നല്ല തിരക്കുണ്ടായിരുന്ന സമയം ആയിരുന്നതിനാൽ ഒന്നും ചോദിച്ചറിയാനും കഴിഞ്ഞില്ല. നാലു മണിക്കു തന്നെ സ്റ്റേഷനിൽ എത്തി എസ്.ഐ സാറിനെ കാണണം എന്നായിരുന്നു അറിയിച്ചത്.

മാനേജരോട് കാര്യം പറഞ്ഞ് അരമണിക്കൂർ നേരത്തേ പോകാനുള്ള അനുവാദം വാങ്ങി. പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അല്പം വൈകി.. എവിടെയോ പോകാനിറങ്ങുകയായിരുന്ന ഇൻസ്പെക്ടറെ ധൃതിയിൽ കയറി കണ്ടു.

"സാർ, ഞാൻ ദേവൻ. സിറിനെ വന്നു കാണണമെന്ന് അറിയിച്ചിരുന്നു."

"അറിയാം. ഭാര്യയേയും മകളേയും വിട്ടുകിട്ടണമെന്നുള്ളതായിരുന്നില്ലേ നിങ്ങളുടെ പരാതി?"

"അതേ സാർ. അന്വേഷിക്കാമെന്നു പറഞ്ഞിരുന്നു."

"അതേ... ഞാൻ അന്വേഷിച്ചിരുന്നു. നിങ്ങൾ കരുതുന്നതുപോലെ ഭാര്യവീട്ടുകാർ അവരെ തടഞ്ഞു വച്ചിരിക്കുകയല്ല, മറിച്ച്  നിങ്ങളോടൊപ്പം ജീവിക്കുവാൻ നിങ്ങളുടെ ഭാര്യയ്ക്ക് യാതൊരു താൽപര്യവും ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. വിവാഹ ബന്ധം വേർപെടുത്താൻ പോലും ചിന്തിക്കുകയാണെന്നാണ് അവർ പറയുന്നത്."

"സാർ, അങ്ങനെയൊക്കെ പറഞ്ഞു അവർ അങ്ങയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. എന്റെ ഭാര്യയോട് നേരിട്ട് സംസാരിച്ചാൽ സാറിന് കാര്യങ്ങളുടെ നിജസ്ഥിതികൾ അറിയാൻ കഴിയും."

"എടോ... ഞാൻ അവരുടെ വീട്ടിൽ പോയി സംസാരിക്കുമ്പോൾ നിങ്ങളുടെ ഭാര്യ തന്നെയാണ് ഈ രീതിയിൽ സംസാരിച്ചത്. 

അവർ ഒപ്പിട്ടു തയ്യാറാക്കി വച്ചിരിക്കുന്ന ഡിവോഴ്സ് നോട്ടീസ് എന്നെ കാണിക്കുകയും ചെയ്തു."

"അന്വേഷണവുമായി ഇനി മുന്നോട്ടു പോയിട്ടു ഒരു കാര്യവുമില്ല. ഒന്നുകിൽ നിങ്ങൾ നേരിട്ടു പോയി ഭാര്യയുമായി സംസാരിക്കുക. അല്ലെങ്കിൽ ഡിവോഴ്സ് നോട്ടീസിൽ ഒപ്പിട്ടു കൊടുക്കുക. നിങ്ങളെ വേണ്ടാത്ത ഭാര്യയുടെ പിറകേ നടന്ന് വെറുതേ ജീവിതം പാഴാക്കുന്നത് എന്തിനാണ്?"

തന്റെ കണ്ണുകൾ നിറയുന്നതു കണ്ട് അദ്ദേഹം എഴുന്നേറ്റ് തോളിൽ തട്ടി ആശ്വസിപ്പിച്ചു.

"വിഷമിച്ചിട്ടു കാര്യമില്ലല്ലോ. എല്ലാം വരുന്നിടത്തു വച്ചു നേരിടാനുള്ള ധൈര്യം സംഭരിക്കുകയാണ്‌ ഇനി വേണ്ടത്. നല്ലതു സംഭവിക്കാനായി ക്ഷമയോടെ കാത്തിരിക്കൂ.. എനിക്കൊരു സ്ഥലം വരെ പോകാനുണ്ട്. ഞാൻ ഇറങ്ങുന്നു."

"ശരി സാർ, വളരെ നന്ദി."

'പ്രതീക്ഷകളെല്ലാം അസ്തമിക്കുകയാണോ? തന്റെ കുടുംബജീവിതം ഇനി തിരിച്ചു കിട്ടില്ലേ? ഇനി എല്ലാം നേരിടാനും അനുഭവിക്കാനും ഉള്ള കരുത്തു നേടണം. മീനുമോളുടെ മുഖം ഓർക്കുമ്പോൾ തന്നെ മനസ്സു ദുർബലമാകുന്നു. ഭാമയും കുഞ്ഞും കൂടെയില്ലാതെ, ഒറ്റയ്ക്കുള്ള യാത്ര!'

ചങ്കു പറിഞ്ഞു പോകുന്ന വേദനയിൽ ഹൃദയം അസ്വസ്ഥമായി. എവിടേയ്ക്കെങ്കിലും ഒന്നു ഓടിയൊളിക്കാൻ വല്ലാതെ കൊതിച്ചു. രണ്ടു ദിവസത്തെ അവധിയെടുത്തു നാട്ടിൽ പോയി അച്ഛനോടൊപ്പം കഴിഞ്ഞാലോ എന്ന ചിന്ത മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. ഹൃദയ വേദനയ്ക്ക് അല്പമെങ്കിലും ആശ്വാസം കണ്ടെത്തിയേ മതിയാവൂ....

(തുടരും)


ഭാഗം - 26

ഫയലുകൾക്കുള്ളിൽ തല പുകഞ്ഞിരിക്കുമ്പോളാണ് രാമേട്ടൻ വന്നു വിളിക്കുന്നത്. 

"ദേവാ, നിന്നെ അന്വേഷിച്ച് പോസ്റ്റ്മാൻ പുറത്തുവന്നു നിൽക്കുന്നു. ഏതോ രജിസ്റ്റേർഡ് ഉണ്ടെന്നാണ് പറഞ്ഞത്."


രാമേട്ടന്റെ വാക്കുകൾ കേട്ട മാത്രയിൽ, ഹൃദയത്തിലൂടെ ഒരു കൊള്ളിയാൻ മിന്നിയോ?

"ആണോ രാമേട്ടാ, ശരി...പോയി മേടിക്കാം."

പുറത്തിറങ്ങി പോസ്റ്റ്മാന്റെ കൈയിൽ നിന്നും ഒപ്പിട്ടു വാങ്ങിയത്, ഭാമ അയച്ച ഡിവോഴ്സ് നോട്ടീസ് ആണെന്നറിഞ്ഞ് തേങ്ങിപ്പോയി.

'ഈശ്വരാ, കാര്യങ്ങൾ ഇത്രടം വരെ എത്തിയല്ലോ! താനറിയാതെ തനിക്കു ചുറ്റും എന്തൊക്കെയാണ് നടക്കുന്നത്! ജീവിതം തന്നെ കൈവിട്ടു പോകുകയാണല്ലോ! ഇനി എല്ലാം വരുന്നിടത്തു വച്ചു കാണാം.'ഡിവോർസിനുള്ള പേപ്പർ ഒപ്പിട്ടു തിരിച്ചയയ്ക്കാൻ തന്നെ തീരുമാനിച്ചു.

ജോലിയിൽ ശ്രദ്ധിക്കാനാവാതെ, മനസ്സ് എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞു. എവിടേയ്ക്കെങ്കിലും ഒന്ന് ഓടിയൊളിക്കാൻ മനസ്സ് മന്ത്രിക്കുന്നു.

മാനേജരുടെ മുന്നിൽ ചെന്ന്, കലശലായ തലവേദനയായതിനാൽ നേരത്തേ വീട്ടിൽ പോകാനുള്ള അനുവാദം വാങ്ങി. വിശപ്പ് തോന്നാതിരുന്നതിനാൽ ഉച്ചഭക്ഷണം കഴിക്കാനും പോയില്ല. ഫയലുകൾ എല്ലാം ഒതുക്കിവച്ച് ഓഫീസിൽ നിന്നും ഇറങ്ങി നടന്നു. 

തലയ്ക്കു വല്ലാത്ത ഭാരവും പെരുപ്പും തോന്നിയതിനാൽ അടുത്തു കണ്ട പ്രൈവറ്റ് ക്ലിനിക്കിൽ കയറി  ഡോക്ടറിനെ കണ്ടു. രക്തസമ്മർദ്ദം കൂടുതലാണെന്നും ചികിത്സ തുടങ്ങണമെന്നും പറഞ്ഞു. ഡോക്ടർ കുറിച്ചു തന്ന മരുന്നും വാങ്ങി വീട്ടിലെത്തി. നേരേ കട്ടിലിൽ കയറിക്കിടന്നു. അടക്കാനാവാത്ത ഹൃദയ വേദനയാൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. ആരോടെങ്കിലും മനസ്സുതുറന്ന് ഒന്നു സംസാരിക്കാൻ ഉള്ളം കൊതിച്ചു.

അച്ഛന്റെ മുഖമാണ് മനസ്സിൽ തെളിഞ്ഞത്. പിന്നെ ഒന്നും ആലോചിച്ചില്ല. വേഗം തന്നെ വീടു പൂട്ടി കവലയിലേക്കു നടന്നു. ആദ്യം വന്ന ബസ്സിൽ കയറി നാട്ടിലേക്കു തിരിച്ചു.

പടിഞ്ഞാറേ ചക്രവാളത്തിൽ അസ്തമയ സൂര്യൻ കുങ്കുമം വാരിവിതറി. സിന്ദൂരക്കുറിയണിഞ്ഞ മാനം ചുമന്നു തുടുത്തു.  സന്ധ്യാദേവിയെ വരവേൽക്കാൻ പ്രകൃതിയും അണിഞ്ഞൊരുങ്ങി. ചെറിയ ചാറ്റൽമഴയോടൊപ്പം തണുത്ത കാറ്റും വീശാൻ തുടങ്ങി.

അച്ഛന്റെ ചുമ കേട്ടുകൊണ്ടാണ് വീട്ടിലേക്കുള്ള പടികൾ ഓടിക്കയറിയത്. നിനച്ചിരിക്കാത്ത നേരത്തു തന്നെ കണ്ടപ്പോൾ, ആനന്ദത്താൽ ആ  കണ്ണുകൾ നിറയുന്നത്, അരണ്ട വെളിച്ചത്തിലും താൻ കണ്ടു.

"ആ.. നീ വന്നോ? ഇപ്രാവശ്യവും ഒറ്റയ്ക്കേ ഉള്ളൂ അല്ലേ? നിന്റെ ഭാര്യയേയും കുഞ്ഞിനേയും കൂടി കൂട്ടാമായിരുന്നു. അവർക്കൊക്കെ സുഖം തന്നെയല്ലേ?"

"ഉം... അച്ഛൻ എന്തിനാണ് ഇരുട്ടത്ത് ഇരിക്കുന്നത്? കാലിന്റെ നീരും വേദനയും ഇപ്പോൾ എങ്ങനെയുണ്ട്?"

"ഓ.... വിളക്കു കത്തിച്ചു വച്ചാലും മനസ്സിലെ ഇരുട്ടു മാറില്ലല്ലോ. മഴ നനഞ്ഞു വന്നതല്ലേ, നീ പോയി കുളിച്ചിട്ടു വാ...കഞ്ഞി കുടിക്കാം. അപ്പുറത്തെ പെണ്ണു വന്നു വല്ലതും അനത്തിത്തരുന്നതു കൊണ്ട് പട്ടിണിയില്ലാതെ കഴിഞ്ഞു പോകുന്നു."

തണുത്ത വെള്ളം തലയിൽ കോരി ഒഴിക്കുമ്പോൾ ശരീരത്തിനും മനസ്സിനും വല്ലാത്ത ഒരു സുഖം തോന്നി.

'തന്റെ മകൾ ഒഴിച്ചാൽ, ഈ ഭൂമിയിൽ തനിക്കുള്ള ഒരേ ഒരു രക്തബന്ധം, തന്റെ അച്ഛനാണ്. ആ നെഞ്ചിൽ ഒട്ടിക്കിടന്ന് തന്റെ പ്രശ്നങ്ങളും സങ്കടങ്ങളും ഒക്കെ തുറന്നു പറഞ്ഞു ഒന്നു പൊട്ടിക്കരയാൻ കഴിഞ്ഞിരുന്നെങ്കിൽ!'

കുളി കഴിഞ്ഞപ്പോൾ നല്ല വിശപ്പു തോന്നി. അച്ഛനോടൊപ്പം ഇരുന്നു ചൂടു കഞ്ഞി ആർത്തിയോടെ കുടിച്ചു. ഏന്തി ഏന്തി നടക്കുന്ന അച്ഛനെ കാണുമ്പോൾ, ഉള്ളിൽ കുറ്റബോധത്തിന്റെ കനലുകൾ നീറിപ്പുകഞ്ഞു കൊണ്ടിരുന്നു.

"അച്ഛന്റെ കാലിലെ നീരും വേദനയും കുറഞ്ഞിട്ടില്ലല്ലോ. നമുക്കു നാളെ ആശുപത്രിയിൽ പോകാം."

"ഓ... അതിന്റെയൊന്നും ആവശ്യമില്ല, പതുക്കെ കുറഞ്ഞോളും. കുഴമ്പു പുരട്ടുന്നുണ്ട്."

"എന്നോടൊപ്പം അവിടെ വന്ന് താമസിക്കാൻ പറഞ്ഞാൽ അച്ഛൻ കേൾക്കില്ലല്ലോ."

"ഇനിയുള്ള കാലം നിന്റെ അമ്മയും പൂർവികരും ഉള്ള ഈ മണ്ണിൽ തന്നെ ജീവിച്ചു മരിക്കണം. മറ്റു ആഗ്രഹങ്ങൾ ഒന്നും തന്നെ ഇല്ല. 

ഞാൻ മുൻപു നിന്നോടു പറഞ്ഞിരുന്ന കാര്യത്തെപ്പറ്റി വല്ലതും ആലോചിച്ചോ?

നിനക്ക് ഒരു ജോലി തരപ്പെടുത്തുന്ന കാര്യത്തെപ്പറ്റി ഇവിടുത്തെ പഞ്ചായത്തു പ്രസിഡന്റിനോട് ഞാൻ സംസാരിച്ചിട്ടുണ്ട്. സാധിക്കുമെങ്കിൽ നാളെത്തന്നെ അദ്ദേഹത്തെ ഒന്നു പോയി കാണണം."

"ഞാനും അതേപ്പറ്റി ആലോചിച്ചു കൊണ്ടിരിക്കുകയാണ്. അവിടുത്തെ ജീവിതം എനിക്കും മടുത്തു."

"നന്നായി. ഞാൻ പല പ്രാവശ്യമായി ചോദിക്കണമെന്നു കരുതുന്നു, നീയും ഭാമയും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ? അവളും കുഞ്ഞും നിന്നോടൊപ്പം തന്നെയല്ലേ താമസിക്കുന്നത്?"

'എവിടെ തുടങ്ങണം എന്നറിയാതെ കുഴങ്ങുകയായിരുന്ന തനിക്ക്, എല്ലാം പറയാനുള്ള ഒരു അവസരം അച്ഛൻ തന്നെ ഒരുക്കി തന്നതിൽ മനസ്സിൽ നന്ദി പറഞ്ഞു.'

മീനുമോളുടെ ജനനത്തിനു ശേഷം ഉണ്ടായ സകല സംഭവങ്ങളും ഭാമയുടെ രോഗവിവരങ്ങളും ഡിവോഴ്സിനെ സംബന്ധിച്ചും കൂടിയ രക്തസമ്മർദ്ദത്തെപ്പറ്റിയും ഒക്കെ സർവതും വിശദമായിത്തന്നെ അച്ഛനെ അറിയിച്ചു. ഒരു വലിയ ഭാരം ഇറക്കിവച്ചതു പോലെ, മനസ്സിന്റെ ഉള്ളിൽ ആശ്വാസത്തിന്റെ ഇളംങ്കാറ്റ് അലയടിച്ചു.

എല്ലാം കേട്ട് നെടുവീർപ്പിട്ടതല്ലാതെ അച്ഛൻ ഒന്നും മിണ്ടിയില്ല. വലിയ ഒരു അഗ്നികുണ്ഠം തന്നെ മനസ്സിലിട്ടു കൊണ്ടു നടക്കുന്ന തന്റെ മകന്റെ അവസ്ഥയിൽ, ആ പിതാവ് തികച്ചും ദുഃഖിതനായി.

"പ്രതീക്ഷിക്കാത്തതെല്ലാം നടന്നുകൊണ്ടിരിക്കുന്നു. ഇന്നത്തെ ലോകം ഇങ്ങനെയൊക്കെയാണ്. എല്ലാം നേരിടാൻ  മനസ്സിനെ പാകപ്പെടുത്തണം. കേസ്സും കോടതിയുമായി നടന്നു സമയം പാഴാക്കരുത്. എത്രയും പെട്ടെന്നു തന്നെ ആ ബന്ധം വേർപെടുത്തിക്കിട്ടുവാൻ നമ്മുടെ ഭാഗത്തു നിന്ന് നീയും പരിശ്രമിക്കണം. മോളുടെ കാര്യത്തിൽ കോടതി ഒരു തീരുമാനം ഉണ്ടാക്കുമല്ലോ. ആകെ ഒരു ജീവിതമേയുള്ളൂ... അത് നിന്നെ വേണ്ടാത്ത ഭാര്യയുടെ പിറകേ നടന്ന് നശിപ്പിക്കരുത്."

അച്ഛന്റെ വാക്കുകളും തീരുമാനങ്ങളും ഉറച്ചതായിരുന്നു. മറുപടി ഒന്നും പറയാതെ ചിന്തിച്ചു കൊണ്ടിരുന്ന തന്നോട് വീണ്ടും അച്ഛൻ പറഞ്ഞു:

"എത്രയും പെട്ടെന്നു തന്നെ അവിടുത്തെ ജോലി രാജിവച്ചു ഇങ്ങോട്ടു പോരണം. ബാക്കി കാര്യങ്ങളെല്ലാം ഇവിടെ നിന്നുകൊണ്ടു ചെയ്യാം. ഇവിടെയൊരു പണിയും തരപ്പെടുത്തണം. കുറച്ചു ഭൂമി ഉള്ളതിൽ എന്തെങ്കിലും കൃഷി ചെയ്യണം. എന്നെക്കൊണ്ട് ഇനി ഒന്നും തന്നെ  പറ്റുമെന്നു തോന്നുന്നില്ല. 

ഇപ്പോൾ മറ്റൊന്നും ആലോചിച്ചു മനസ്സു വിഷമിപ്പിക്കേണ്ട മോനേ.

ഡോക്ടർ കുറിച്ചു തന്ന മരുന്നും കഴിച്ച് സുഖമായി കിടന്നുറങ്ങൂ... ഇനി എന്റെ മകൻ തനിച്ചല്ല, നിന്നോടൊപ്പം ഈ യുദ്ധത്തിൽ ഞാനും ഉണ്ട്. പരിഹാരമില്ലാത്ത ഒരു പ്രശ്നവും ഈ ലോകത്തിൽ ഇല്ലെടാ."

ആത്മവിശ്വാസം പകരുന്ന അച്ഛന്റെ വാക്കുകൾ, സാന്ത്വനമായി, ധൈര്യമായി ഹൃദയത്തിൽ പെയ്തിറങ്ങി. താനിനി തനിച്ചല്ല എന്ന ബോദ്ധ്യം ഒരു സുഖകരമായ നിദ്രയിലേയ്ക്ക് വഴി തെളിച്ചു.

(തുടരും)


ഭാഗം - 27

"അമ്മേ, എന്നെയും മോളേയും ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവന്നിട്ട് ഒത്തിരി ദിവസങ്ങൾ ആയില്ലേ? ഞങ്ങളെ കൊണ്ടുപോകാൻ ചേട്ടൻ ഇതുവരേയും വന്നില്ലല്ലോ? ആശുപത്രിയിലും എന്നെക്കാണാൻ വന്നിരുന്നില്ല. ഡോക്ടർ പലപ്രാവശ്യം ചേട്ടനെപ്പറ്റി അന്വേഷിച്ചിരുന്നു. അച്ഛന് ഇതുവരേയും ചേട്ടനോടുള്ള പിണക്കം മാറിയില്ലേ? നാളെത്തന്നെ എന്നെയും മോളേയും വീട്ടിൽ കൊണ്ടുചെന്നാക്കാൻ അച്ഛനോടു പറയണേ."


ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ, അപ്രതീക്ഷിതമായുള്ള ഭാമയുടെ സംസാരം കേട്ടു അമ്മ ഞെട്ടി.

"മോളേ, നീ എന്തൊക്കെയാണ് ഈ പറയുന്നത്?"

"അതെന്താണമ്മേ? എനിക്കിപ്പോൾ യാതൊരു കുഴപ്പവും ഇല്ലല്ലോ. നഷ്ടപ്പെട്ടെന്നു കരുതിയതെല്ലാം തിരിച്ചു കിട്ടിയതിൽ സന്തോഷം ഉണ്ടെങ്കിലും ചേട്ടൻ കൂടെയില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടമാണ്."

"മോളേ...അമ്മ ഒന്നും പറഞ്ഞു നിന്നെ വിഷമിപ്പിക്കുന്നില്ല. അച്ഛൻ വരട്ടെ. നമുക്കു സംസാരിക്കാം."

"ഭാനു എവിടെ പോയിരിക്കുകയാണ് അമ്മേ?"

"അവൾക്ക് ഇന്നൊരു ഇന്റർവ്യൂ ഉണ്ട്. നിന്നോടു പറഞ്ഞിട്ടുണ്ടായിരുന്നല്ലോ!"

"ശരിയാണല്ലോ. രണ്ടു ദിവസം മുൻപ് പറഞ്ഞിരുന്നതാണ്. ഞാൻ ഓർത്തില്ല. അച്ഛനും അവളുടെ കൂടെ പോയതാണല്ലേ?"

"അതേ മോളെ, രണ്ടുപേരും കൂടി രാവിലെ തന്നെ പുറപ്പെട്ടു. എറണാകുളത്തല്ലേ? തിരിച്ചെത്തുമ്പോഴേയ്ക്കും രാത്രിയാവും."

ഭാമയുടെ സ്വഭാത്തിലെ പെട്ടെന്നുള്ള മാറ്റം അമ്മയെ വല്ലാതെ അത്ഭുതപ്പെടുത്തി.

'അച്ഛനേയും അമ്മയേയും വിട്ടു ഇനി എങ്ങോട്ടും പോവില്ല' എന്നു പറഞ്ഞതൊക്കെ ഇവൾ മറന്നു പോയോ!'

ഭക്ഷണം കഴിച്ച ശേഷം ഉറങ്ങികിടന്നിരുന്ന മീനുമോളേയും കെട്ടിപ്പിടിച്ച് ഭാമ, അല്പനേരം കിടന്നു. അവ്യക്തമായ കുറെ സംഭവങ്ങൾ മനസ്സിലൂടെ മിന്നിമറിഞ്ഞു കൊണ്ടിരുന്നു.

'പലതും ഓർത്തെടുക്കാൻ കഴിയുന്നില്ല. താളം തെറ്റിയ മനസ്സുമായി എത്ര കാലം ജീവിച്ചു എന്നു പോലും നിശ്ചയമില്ല. എന്നാലും ചേട്ടൻ ഇപ്പോൾ എവിടെ ആയിരിക്കും? തന്നെയും മോളേയും കാണാൻ വരാതിരിക്കുന്നതിന്റെ കാരണം എന്തായിരിക്കും?'

ചോദ്യങ്ങൾക്ക് ഉത്തരം തേടുന്ന ചിന്തകളുമായി അവൾ പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു.

"മോളേ ഭാമേ എഴുന്നേൽക്കൂ... പകൽ സമയത്തു ഇങ്ങനെ കിടന്നുറങ്ങിയാൽ പിന്നെ രാത്രിയിൽ എന്തു ചെയ്യും?"

അമ്മ വിളിക്കുന്നതു കേട്ടാണ് ഭാമ കണ്ണുതുറന്നത്. അമ്മയുടെ കയ്യിൽ മീനുമോളെ കണ്ടു അവൾ അമ്പരന്നു.

"ആഹാ... അമ്മ വന്നു മോളെ എടുത്തു കൊണ്ടുപോയത് ഞാൻ അറിഞ്ഞില്ലല്ലോ! മരുന്നു കഴിക്കുന്നതു കൊണ്ടായിരുക്കും ഇങ്ങനെ ഉറക്കം വരുന്നത്."

"അവളുടെ കരച്ചിൽ കേട്ടു ഞാൻ വന്നു നോക്കുമ്പോൾ, നീ നല്ല ഉറക്കത്തിലായിരുന്നു. എഴുന്നേറ്റു വന്നു ചായ കുടിക്കൂ."

"ശരി അമ്മേ... ഇതാ വരുന്നു.

അച്ഛനും ഭാനുവും എത്താറായോ? അവർ വിളിച്ചിരുന്നോ?"

"ഇപ്പോൾ വിളിച്ചതേയുള്ളൂ. അവർ വന്നുകൊണ്ടിരിക്കുകയാണ്.. അധികം താമസിയാതെ എത്തുമായിരിക്കും."

സന്ധ്യയായപ്പോഴേ ഇരുട്ടു വീണുതുടങ്ങി. ഭാമ കുളികഴിഞ്ഞെത്തിയപ്പോഴേക്കും അച്ഛനും ഭാനുവും തിരിച്ചെത്തി. ഇന്റർവ്യൂ നന്നായിരുന്നു എന്നറിഞ്ഞതിൽ എല്ലാവരും സന്തോഷിച്ചു. 

അത്താഴം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അമ്മയോടു പറഞ്ഞ കാര്യങ്ങളും ആവശ്യങ്ങളും ഒക്കെ ഭാമ അച്ഛനേയും അറിയിച്ചു.

എല്ലാം കേട്ടുകഴിഞ്ഞ് വളരെ ശാന്തനായി അദ്ദേഹം പറഞ്ഞു:

"മോളേ, അതിനെക്കുറിച്ചൊക്കെ നമുക്ക് നാളെ വിശദമായി സംസാരിക്കാം. നല്ല യാത്രാക്ഷീണം ഉണ്ട്. ഒന്നു കിടക്കണം."

"ശരി അച്ഛാ..."

കൈകഴുകി അച്ഛൻ തന്റെ മുറിയിലേക്കു പോയി.

'താൻ ചോദിച്ചതിനൊന്നും വ്യക്തമായ മറുപടി തരാതെ അമ്മയും അച്ഛനും ഒഴിഞ്ഞു മാറുകയാണല്ലോ. എല്ലാവർക്കും ഇതെന്തുപറ്റി?'

അവൾ പറഞ്ഞത് ആർക്കും ഇഷ്ടപ്പെട്ടിട്ടില്ലെന്ന് എല്ലാവരുടേയും മുഖത്തു നിന്നും വായിച്ചറിഞ്ഞു.

അല്പ നേരം ഭാനുവിനോടു സംസാരിച്ചിരിക്കാമെന്നു കരുതി, ഭാമ അവളുടെ മുറിയിലേക്കു ചെന്നു. ക്ഷീണം കൊണ്ട് അവളും ഉറങ്ങുവാനുള്ള തയാറെടുപ്പിലായിരുന്നു.

"മോളേ ഭാനു, നീ എനിക്ക് ഒരു ഉപകാരം ചെയ്യാമോ?"

"എന്താ ചേച്ചീ?"

"ചേട്ടനെ ഒന്നു വിളിച്ചു തരാമോ? എന്നെയും മോളേയും കൊണ്ടുപോകാൻ നാളെത്തന്നെ വരാൻ പറയാനാണ്."

"അതെന്താണ്, പെട്ടെന്ന് ഇങ്ങനെ തോന്നാൻ? ചേച്ചിയല്ലേ പറഞ്ഞത്,  നമ്മുടെ വീട്ടിൽ നിന്നും ഇനി എങ്ങോട്ടും പോകില്ലെന്ന്. എല്ലാവരോടുമൊപ്പം ഇവിടെ കഴിയുന്നതാണ് ഇഷ്ടം എന്ന്? എന്നിട്ട് ഇപ്പോൾ എന്തു പറ്റി?"

"ഭാനു, നീ എന്തൊക്കെയാണ് പറയുന്നത്? അങ്ങനെയൊക്കെ പറഞ്ഞതായി ഞാൻ ഓർക്കുന്നതുപോലും ഇല്ല. ഒരു പക്ഷേ അതൊക്കെ, താളം തെറ്റിയ മനസ്സിന്റെ പുലമ്പലുകൾ ആയിരുന്നിരിക്കാം. 

അസുഖമെല്ലാം മാറി ആശുപത്രിയിൽ നിന്നും വന്നിട്ട് രണ്ടാഴ്ച കഴിയുന്നു. ഇനിയും ഞാനും മോളും ഇവിടെത്തന്നെ കഴിഞ്ഞാൽ മതിയോ? നാട്ടുകാർ എന്തു പറയും? ചേട്ടനെ കാണാൻ കൊതിയാവുന്നു. ചേട്ടന്റെ നമ്പർ ഞാൻ ഓർക്കുന്നില്ല. നീ ഒന്നു വിളിച്ചു താ... ആ ശബ്ദം എങ്കിലും ഒന്നു കേൾക്കട്ടെ."

"ചേച്ചീ... എന്റെ ഫോണിൽ ചാർജ് തീരെയില്ല. നാളെ വിളിക്കാം. ഇപ്പോൾ പോയി കിടന്നുറങ്ങാൻ നോക്കൂ."

"എങ്കിൽ ശരി, നാളെ വിളിച്ചാൽ മതി."

മുറിയിൽ നിന്നിറങ്ങിപ്പോകുന്ന ചേച്ചിയെ നിസ്സഹായതയോടെ നോക്കിക്കിടക്കാനേ ഭാനുവിനു കഴിഞ്ഞുള്ളൂ...

കുടിക്കുവാനുള്ള വെള്ളവുമായി മുറിയിലെത്തിയ അമ്മയോട് അച്ഛൻ ചോദിച്ചു:

"ഭാമ പറഞ്ഞതൊക്കെ നീ കേട്ടില്ലേ? ഈ അവസരത്തിൽ ബന്ധം വേർപെടുത്തുന്നതിനെപ്പറ്റിയൊക്കെ എങ്ങനെയാണ് അവളോടു പറയുന്നത്? അടുത്ത മാസം പത്താം തീയതി കുടുംബക്കോടതിയിൽ ഹാജരാകണമെന്ന് അറിയിച്ചിട്ടുണ്ട്. വക്കീൽ വിളിച്ചു പറഞ്ഞതാണ്."

എടുത്തു ചാടി ഒന്നും ചെയ്യേണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നുണ്ടോ? ഞാൻ അന്നേ പറഞ്ഞതല്ലേ, ഇതിനൊന്നും പോകണ്ടെന്ന്. വിവാഹബന്ധം വേർപെടുത്താൻ കേസു കൊടുത്തതൊന്നും പാവം ഭാമമോൾ അറിഞ്ഞിട്ടില്ല. നാളെത്തന്നെ ദേവന്റെ അരികിൽ കൊണ്ടു വിടണമെന്നാണ് അവൾ ആവർത്തിച്ചു പറയുന്നത്. ഇനി എന്തു ചെയ്യാനാണ് ഉദ്ദേശം?"

"എന്തു ചെയ്യാൻ? നാളെയാവട്ടെ, ഭാമയോട് എല്ലാ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കണം. ഞാൻ പറയുന്നത് അവൾ അനുസരിക്കും എന്നെനിക്ക് ഉറപ്പുണ്ട്."

"ഭാനുമോളെ നിർബന്ധിച്ച് നിങ്ങൾ ഭാമയുടെ ഒപ്പ് ഇടുവിച്ചു. ആ പോലീസ് ഓഫീസറേയും തെറ്റിദ്ധരിപ്പിച്ചു. ഭാമ ആശുപത്രിയിൽ ആയിരുന്നത് അറിയിക്കാതെ ഭാനുവിനെ കാണിച്ച്, ഭാമ ആണെന്ന് വിശ്വസിപ്പിച്ചു. ഇത്ര ധൃതിയിൽ ഒന്നും വേണ്ടായിരുന്നു. ആലോചിച്ചിട്ടു തല പെരുക്കുന്നു."

"നീ ഇപ്പോൾ ഒന്നും ആലോചിച്ചു മനസ്സു പുണ്ണാക്കണ്ട, വന്നു കിടന്നുറങ്ങാൻ നോക്കൂ... എന്തു ചെയ്യണമെന്നൊക്കെ എനിക്കറിയാം."

'ഈശ്വരാ... എല്ലാം നല്ലതിനായി തീർക്കണേ...'

അമ്മയുടെ ഗദ്ഗദം പ്രാർത്ഥനയായി.

(തുടരും)


ഭാഗം - 28

"മോളേ ഭാമേ, എനിക്കു നിന്നോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്."

പ്രഭാത ഭക്ഷണത്തിനുശേഷം ഭാമയുടെ മുറിയിലേക്കു ചെന്ന്, അവളുടെ കട്ടിലിൽ ഇരുന്നുകൊണ്ട് അച്ഛൻ പറഞ്ഞു.

"പറയൂ അച്ഛാ..."


"ഇന്നലെ നീ പറഞ്ഞതും ആവശ്യപ്പെട്ടതുമായ കാര്യങ്ങളെ സംബന്ധിച്ചാണ് എനിക്കു നിന്നോടു സംസാരിക്കുവാനുള്ളത്. നീ അതു നല്ല അർത്ഥത്തിൽ തന്നെ ഗ്രഹിക്കണം. മക്കളുടെ നന്മയെക്കരുതി മാത്രമേ, അച്ഛനമ്മമാർ എപ്പോഴും ചിന്തിക്കുകയുള്ളൂ.''

"അറിയാം അച്ഛാ..."

നിനക്കു സുഖമില്ലാതെ ആശുപത്രിയിൽ ആയിരുന്നപ്പോൾ ഒരു തവണ നിന്റെ ഭർത്താവ് ഇവിടെ വന്നിരുന്നു. നിങ്ങളെ കൂട്ടിക്കൊണ്ടുപോകാനായിരുന്നു അയാളുടെ ഉദ്ദേശം. നീ ആശുപത്രിയിലാണെന്നറിഞ്ഞപ്പോൾ, പിന്നെ വരാമെന്നു പറഞ്ഞ് പോയതാണ്. പിന്നീട് ഇതുവരെയും കണ്ടിട്ടില്ല."

"അസുഖമൊക്കെ മാറി, ഞാൻ തിരിച്ചെത്തിയ വിവരം ചേട്ടനെ അറിയിച്ചിരുന്നില്ലേ?"

അറിയിച്ചിരുന്നുവെങ്കിലും നിങ്ങളെ കാണാൻ താൽപര്യം കാണിച്ചില്ല. ആശുപത്രിയിലും  ഒന്നു വന്നു നിന്നെ കണ്ടിരുന്നില്ലല്ലോ. മാനസിക രോഗിയായ നിന്നെ സ്വീകരിക്കാൻ അയാൾക്കു ബുദ്ധിമുട്ടാണെന്ന് പറഞ്ഞു."

"ചേട്ടൻ ഒരിക്കലും അങ്ങനെ പറയില്ലച്ഛാ... എന്നെയും മോളേയും ജീവനുതുല്യം സ്നേഹിക്കുന്ന ആളാണ്."

"ആയിരുന്നിരിക്കാം. എന്നാൽ ഇപ്പോൾ അയാളാകെ മാറിപ്പോയി. നിങ്ങളെ വന്നു കൂട്ടിക്കൊണ്ടുപോകാൻ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും അയാൾ വന്നില്ല.

രണ്ടാഴ്ചയ്ക്കു മുൻപ് അയാൾ അയച്ച ഒരു വക്കീൽ നോട്ടീസ് ഇവിടെ കിട്ടി. നീയുമായുള്ള വിവാഹ ബന്ധം വേർപെടുത്താൻ കേസ് ഫയൽ ചെയ്തതിന്റെ നോട്ടീസ് ആയിരുന്നു അത്. ഡിവോഴ്സിനുള്ള പെറ്റീഷൻ കൊടുത്തിട്ടു കാത്തിരിക്കുകയാണ് ഇന്നയാൾ. ഇതൊക്കെ പറഞ്ഞ് നിന്നെ വിഷമിപ്പിക്കേണ്ട എന്നു കരുതിയാണ് ഇതുവരേയും എല്ലാം നിന്നിൽ നിന്നും മറച്ചുവച്ചത്."

ഭർത്താവിന്റെ കല്ലു വച്ച നുണ കൾ കേട്ടുകൊണ്ടു നിന്നിരുന്ന ഭാമയുടെ അമ്മയുടെ മനസ്സിൽ കുറ്റബോധം നീറിപ്പുകഞ്ഞു.

'ഈശ്വര കോപം വിളിച്ചു വരുത്തുകയാണല്ലോ ഈ മനുഷ്യൻ! ഭഗവാനേ... പൊറുക്കണേ.'

"അച്ഛൻ പറയുന്നതൊന്നും എനിക്കു വിശ്വസിക്കുവാൻ ആവുന്നില്ല. ഞങ്ങളില്ലാതെ ചേട്ടന് ഒരിക്കലും ജീവിക്കാനാവില്ല. ആരെങ്കിലും എന്തെങ്കിലും ഒക്കെ പറഞ്ഞ് ചേട്ടനെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാവും. നേരിട്ടൊന്നു സംസാരിക്കാൻ കഴിഞ്ഞാൽ എല്ലാം ശരിയാകും എന്നാണ് എന്റെ മനസ്സു പറയുന്നത്. ചേട്ടനെ ഒന്നു വിളിച്ചുതരാമോ? ഞാൻ സംസാരിക്കാം."

"വിളിച്ചിട്ടു അയാളെ കിട്ടുന്നില്ലെന്നാണ് ഭാനു പറയുന്നത്. നമ്പറും മാറ്റിയിട്ടുണ്ടാവും."

അച്ഛന്റെ വാക്കുകൾ ഒന്നും ഉൾക്കൊള്ളാൻ കഴിയാതെ, ഹൃദയത്തിന്റെ വിങ്ങലുകൾ കണ്ണുനീർച്ചാലുകളായി അവളുടെ കവിളിലൂടെ ഒഴുകിയിറങ്ങി.

"മോളു വിഷമിക്കാതിരിക്കൂ... കരഞ്ഞതു കൊണ്ട് എന്തു പ്രയോജനം? എല്ലാം നേരിടാനുള്ള കരുത്ത് നേടുകയാണ് വേണ്ടത്. ജീവിതത്തിൽ ആകസ്മികമായി വന്നു ഭവിക്കുന്നതെല്ലാം ധീരതയോടെ നേരിടണം. പരിഹരിക്കാൻ പറ്റാത്തതായി യാതൊന്നുമില്ല

ഈ ലോകത്തിൽ.

അയാൾ കാരണമാണ് നിന്റെ ജീവിതം ഇന്നീ അവസ്ഥയിൽ ആയത്. ഇപ്പോൾ അവൻ കയ്യൊഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക്, ഒഴുക്കിനൊത്തു നീന്തുകയാണു വേണ്ടത്.

കേസ് കോടതിയിൽ എത്തിയ സ്ഥിതിക്ക് നമ്മളും ഒരു വക്കീലിനെ ഏർപ്പാടാക്കിയിട്ടുണ്ട്. അടുത്ത മാസം പത്താം തീയതി രാവിലെ പത്തു മണിയാകുമ്പോൾ കുടുബക്കോടതിയിൽ ഹാജരാകാൻ അവിടെ നിന്നും അറിയിച്ചിട്ടുമുണ്ട്. 

കോടതിയിൽ ആവശ്യമില്ലാത്തതൊന്നും പറയരുത്. ചോദിക്കുന്നതിനു മാത്രം ഉത്തരം പറഞ്ഞാൽ മതിയാകും."

"അച്ഛാ... ചേട്ടനുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതിനുശേഷം ഞാനും മോളും പിന്നെ എങ്ങനെ ജീവിക്കും? എന്റെ മീനുമോൾ, ഒരച്ഛന്റെ സ്നേഹം അറിയാതെ വളരണമെന്നാണോ? അവളുടെ ഭാവി ജീവിതം ഇരുളടഞ്ഞു പോകില്ലേ? എനിക്കിതൊന്നും അഭിമുഖീകരിക്കാൻ പറ്റുമെന്നു തോന്നുന്നില്ലച്ഛാ... എന്റെ തലപെരുക്കുന്നു."

മോളേ...ആവശ്യമില്ലാത്ത കാര്യങ്ങൾ ഒക്കെ ചിന്തിച്ച് ഭാരപ്പെടരുത്. ഈ കാലത്തിൽ ഇതൊക്കെ സർവ്വസാധാരണമാണ്. നീയും കുഞ്ഞും ഒരിക്കലും ഞങ്ങൾക്ക് ഒരു ഭാരമാവില്ല. നിന്റെ അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നിടത്തോളം കാലം നിങ്ങൾക്ക് ഒരു കുറവും വരില്ല. നിങ്ങളെ വേണ്ടാത്തവരുടെ മുന്നിൽ അന്തസ്സായിട്ടു ജീവിച്ചു കാണിക്കണം. 

ഞാൻ വിചാരിച്ചാൽ, നിനക്കൊരു ജോലി തരപ്പെടുത്താൻ യാതൊരു പ്രയാസവും ഉണ്ടാവില്ല. ബാക്കി കാര്യങ്ങൾ വരുന്നിടത്തു വച്ചു കാണണം. ഈശ്വരൻ നമ്മുടെ കൂടെയുള്ളപ്പോൾ ഒന്നും ഭയപ്പെടാൻ ഇല്ല.  ഇന്നു തന്നെ നമ്മുടെ വക്കീലിനെ ഒന്നു പോയി കാണണം. ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്."

ഭാമയുടെ പുറത്തു തട്ടി അവളെ ആശ്വസിപ്പിച്ചു. എല്ലാം അവൾ വിശ്വസിച്ചിരിക്കുന്നു എന്നു ബോധ്യമായപ്പോൾ, ഒരു ദീർഘ നിശ്വാസത്തോടെ അവളുടെ മുറിയിൽ നിന്നും പുറത്തിറങ്ങി.

'എത്രയും വേഗം ഈ ബന്ധം ഒന്നു വേർപെടുത്തിക്കിട്ടിയാൽ മതിയായിരുന്നു.' മനസ്സിലെ ആഗ്രഹം വാക്കുകളായി പുറത്തുവന്നു.

"എന്നാലും നിങ്ങളെ സമ്മതിച്ചിരിക്കുന്നു. ഭാമ ഇതൊക്കെ വിശ്വസിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. നിങ്ങളുടെ കുരുട്ടുബുദ്ധി അപാരം തന്നെ. ഒടുവിൽ ഒന്നും വിനയായി തീരാതിരുന്നാൽ മതിയായിരുന്നു."

ഭാര്യയുടെ വാക്കുകൾ തന്നെ ചൊടിപ്പിച്ചുവെങ്കിലും തികച്ചും ശാന്തനായി പറഞ്ഞു:

"എല്ലാം നമ്മുടെ മോളുടെ നന്മയ്ക്കു വേണ്ടിയല്ലേ? മുൻപ് അവളെ വിവാഹം ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ച എന്റെ  സുഹൃത്തിന്റെ സഹോദരിയുടെ മകൻ,  ഇപ്പോഴും ഭാമയെ സ്വീകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്."

"അതിന് ആ പയ്യന്റെ വിവാഹം കഴിഞ്ഞ വർഷം കഴിഞ്ഞതല്ലേ? അതിൽ  പങ്കെടുക്കാൻ നമ്മളും പോയിരുന്നതാണല്ലോ."

"അതേ, ശരിയാണ്. ഏതോ കാരണങ്ങളാൽ, നിയമപരമായിത്തന്നെ ആ വിവാഹ ബന്ധവും വേർപെടുത്തി. ആറു മാസം മാത്രമേ അവർ ഒരുമിച്ചു കഴിഞ്ഞുള്ളൂ... ആ പെൺകുട്ടി വേറെ ഒരാളുമായി സ്നേഹത്തിൽ ആയിരുന്നത്രേ. വിവാഹ ശേഷവും ആ ബന്ധം തുടർന്നിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇപ്പോഴത്തെ പിള്ളാരുടെ ഒക്കെ ഒരു കാര്യം!"

"ഭാമയുടെ എല്ലാ കാര്യങ്ങളും അറിഞ്ഞു കഴിയുമ്പോൾ, തീർച്ചയായും അവരുടെ താൽപര്യം കുറയുമായിരിക്കും. സാധാരണ പെൺകുട്ടികളെപ്പോലെയല്ലല്ലോ അവൾ."

അതൊക്കെ അവർക്കറിയാം. ഭാമയെപ്പറ്റിയുള്ള സകല കാര്യങ്ങളും ഞാൻ അവരെ അറിയിച്ചിട്ടുണ്ട്. അവർക്ക് അതൊന്നും ഒരു പ്രശ്നമേയല്ല. മീനുമോളെ അവൻ സ്വന്തം മകളായി വളർത്തിക്കോളാമെന്ന് വാക്കും തന്നിട്ടുണ്ട്. 

മാന്യമായ ജോലിയും നല്ല ശമ്പളവും. അതിനും പുറമേ, നാട്ടിൽ ഉയർന്ന നിലയും വിലയും ഉള്ള ഒരു കുടുംബവുമാണ്. നമ്മുടെ സ്വത്തിലും ഒരു കണ്ണുണ്ടെന്നു വേണം പറയാൻ! എന്നാലും വേണ്ടില്ല, നമ്മുടെ സ്റ്റാറ്റസിനു ചേരുന്ന ബന്ധമാണ്. ആളുകളുടെ മുന്നിൽ തലയുയർത്തി നിൽക്കാമല്ലോ.  

അതനുസരിച്ച് ഭാനുവിനും നല്ല ഒരു വിവാഹബന്ധം ഉണ്ടാവും. എല്ലാം ഞാൻ ആഗ്രഹിക്കുന്നതു പോലെ തന്നെ നടക്കും."

"നിങ്ങളുടെ കണക്കുകൂട്ടലുകൾ ഒക്കെ തെറ്റാതിരിക്കട്ടെ! മക്കളുടെ മനസ്സറിയാതെയുള്ള ഈ തീരുമാനങ്ങളിൽ, എനിക്കു തീരെ യോജിക്കാൻ കഴിയുന്നില്ല."

"തൽക്കാലം ഇതൊന്നും നീ ആരോടും പറയരുത്. നിന്റെ മനസ്സിൽ ഇരുന്നാൽ മതി. സമയമാകുമ്പോൾ ഞാൻ തന്നെ അവതരിപ്പിച്ചോളാം."

വണ്ടി സ്റ്റാർട്ടു ചെയ്തു ഗേറ്റു കടന്നുപോകുന്ന ഭർത്താവിനെ നോക്കി നെടുവീർപ്പിട്ടു. ഹൃദയത്തിൽ ഒരു പിടി ചോദ്യങ്ങളുമായി, വാതിൽ അടച്ചവർ തിരിഞ്ഞു നടന്നു.

(തുടരും)


ഭാഗം - 29

കാലം അതിന്റെ സഞ്ചാരം തുടർന്നുകൊണ്ടിരുന്നു. സംഭവ ബഹുലമായ നാളുകൾ, സമയനദിയിലൂടെ അതിവേഗം ഒഴുകി നീങ്ങി. ഒരുപാടുപേരുടെ ജീവിതങ്ങൾ മാറ്റി മാറിച്ച നാലു സംവത്സരങ്ങൾ ആണ് കടന്നുപോയത്.


'പ്രണയം സമ്മാനിച്ച ദുഃഖത്തിന്റെ നെരിപ്പോടുകൾ ഒരു നീറ്റലായി ഹൃദയത്തിനുള്ളിൽ ഇന്നും അവശേഷിക്കുന്നു. വേവുന്ന ഓർമകളുടെ ഭാണ്ഡക്കെട്ടുമായി നഗര ജീവിതത്തോട് യാത്ര പറഞ്ഞിട്ട്, നാലു കൊല്ലമായി. തിക്തമായ ഒരു ജീവിതത്തിന്റെ പച്ചയായ അനുഭവങ്ങൾ, ഒരിക്കലും മായാത്ത ഓർമകളായി.

ഡിവോഴ്‌സിനു വേണ്ടി കോടതി കയറിയിറങ്ങിയ നാളുകളിൽ താൻ അനുഭവിച്ച മനോദുഃഖം, പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. ഭാമയുടെ അച്ഛന്റെ സ്വാധീനം ഉപയോഗിച്ച് ആറുമാസത്തിനുള്ളിൽ തന്നെ, തങ്ങളുടെ വിവാഹ ബന്ധം വേർപെടുത്തിയെടുത്തു. കോടതി പരിസരത്തുവച്ചു നാലഞ്ചു തവണ ഭാമയേയും കുഞ്ഞിനേയും കണ്ടിരുന്നുവെങ്കിലും, മനസ്സു തുറന്നു ഒന്നു സംസാരിക്കുവാനോ തന്റെ നിസ്സഹായാവസ്ഥ അവളെ അറിയിക്കുവാനോ സാധിച്ചിരുന്നില്ല. നുണകളാൽ മെനഞ്ഞുണ്ടാക്കിയ കൂടാരത്തിനുള്ളിലെ  വാദങ്ങളുടെ മേൽ വിധിയുണ്ടായി. 

വേർപിരിഞ്ഞ വേളയിൽ, നിറമിഴികളാൽ തന്നെ നോക്കി വിതുമ്പുന്ന ഭാമയുടെ മുഖം, ഇന്നും തന്റെ മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. സകലതും വിധിയെന്ന തലക്കെട്ടിനുള്ളിൽ മൂടി വച്ചു.

ഓർമകളുടെ ഭാണ്ഡം അഴിച്ച്, ഓരോന്നായി പുറഞ്ഞെടുത്തു. ഗുരുതരമായ വീഴ്ച വരുത്തിയതതിനാൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. 

'വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാൽ' എന്ന മട്ടിൽ ആയിരുന്നു അച്ഛന്റെ സന്തോഷം. ഓഫീസിനോടും വാടക വീടിനോടും നഗരത്തിനോടും ഒക്കെ വിട ചൊല്ലി നാട്ടിൽ അച്ഛനോടൊപ്പമായെങ്കിലും ഭാമയും മകളും എന്നും ഒരു തീരാവേദനയായി മാറി.

പഞ്ചായത്ത് ഓഫീസറുടെ സ്വാധീനത്തിൽ, നാട്ടിലെ ഒരു പ്രമാണിയുടെ പ്രൈവറ്റ് ഫിനാൻസ് കമ്പനിയിൽ ചെറിയ ഒരു ജോലി തരപ്പെടുത്തി. കൂട്ടത്തിൽ അല്പം കൃഷിയും കാര്യങ്ങളും ഒക്കെയായി ജീവിതം തള്ളിനീക്കുന്നു.

പ്രായാധിക്യത്താൽ നന്നേ അവശനാണെങ്കിലും മകന്റെ ഒപ്പമുള്ള ജീവിതത്തിൽ അച്ഛൻ സന്തോഷവാനാണ്. ആവോളം സ്നേഹവും കരുതലും ഇരുവരും പരസ്പരം അനുഭവിക്കുന്നുണ്ട്. തന്റെ കാലശേഷം മകൻ തനിച്ചായിപ്പോകുമോ എന്നുള്ള ഒരേയൊരു ദുഃഖം മാത്രമേ ആ ഹൃദയത്തിൽ  ഉള്ളൂ... കഴിഞ്ഞ രണ്ടു വർഷങ്ങളായി വേറൊരു വിവാഹത്തിന് തന്നെ നിർബന്ധിച്ചു കൊണ്ടിരിക്കുന്നു.

'എന്റെ കണ്ണടയും മുൻപ് നിനക്കൊരു കുടുംബം ഉണ്ടായിക്കാണാൻ എനിക്കു സാധിക്കുമോ?' എന്ന് ചോദിക്കാത്ത ദിവസങ്ങൾ ഇല്ല. അച്ഛന്റെ ആഗ്രഹം സാധിച്ചു കൊടുക്കണമെന്ന് ആഗ്രഹമുണ്ട്. ഒന്നുരണ്ടു ആലോചനകൾ വന്നതുമാണ്. എന്നാൽ ഭാമയുടെ സ്ഥാനത്ത് മറ്റൊരു പെണ്ണിനെ സങ്കൽപ്പിക്കാൻ പോലും തനിക്കു കഴിയില്ല.

മോൾക്കിപ്പോൾ അഞ്ചു വയസ്സ് തികയാറായി. അച്ഛനെ അറിയാതെ വളരാനാണല്ലോ അവളുടെ വിധി! ഇപ്പോൾ സ്കൂളിൽ ചേർത്തിട്ടുണ്ടാവും. എവിടെയായാലും രണ്ടു പേരും സുഖമായിരിക്കട്ടെ!'

കതകിൽ തട്ടി പുറത്താരോ വിളിക്കുന്നതു പോലെ തോന്നി. ഓർമകൾ മേയുന്ന മനസ്സിനു കടിഞ്ഞാണിട്ട് വാതിൽ തുറന്നു പുറത്തു വന്നു.

"ആഹാ... ഇതാര്, ശേഖറോ? നീ എപ്പോൾ എത്തി? ഒരു മുന്നറിയിപ്പും തന്നിരുന്നില്ലല്ലോ. കയറി വാ, അകത്തിരിക്കാം."

"ഞാൻ ഇന്നലെ എത്തി. അച്ഛനു നല്ല സുഖമില്ല, തീരെ കിടപ്പിലാണ്. ഒന്നു വന്നു കണ്ടിട്ടു പോകാമെന്നു കരുതി. തിരിച്ചു പോകുന്ന വഴിയാണ്."

"അതു നന്നായി. എന്തൊക്കെയുണ്ട് വിശേഷങ്ങൾ, നിന്റെ ഭാര്യയ്ക്കും മക്കൾക്കും ഒക്കെ സുഖം തന്നെയല്ലേ?"

"അതേ, എല്ലാവരും സുഖമായിരിക്കുന്നു. ജോലിയും കുടുംബ കാര്യങ്ങളും മറ്റുമായി ആകെ തിരക്കാണ്. നിനക്കു സുഖം തന്നെയല്ലേ?"

"എന്റെ കാര്യങ്ങൾ ഒക്കെ നിനക്കറിയാവുന്നതല്ലേ, പ്രൈവറ്റ് സ്ഥാപനത്തിൽ ഒരു ചെറിയ ജോലിയുള്ളതു കൊണ്ട് വലിയ കുഴപ്പമില്ലാതെ കഴിഞ്ഞു പോകുന്നു. അച്ഛനും വയ്യാണ്ടായി. കിടപ്പാണെന്നു തന്നെ പറയാം."

"മോനേ, ദേവാ...ആരോടാണ് നീ സംസാരിക്കുന്നത്? വടക്കേതിലെ അപ്പുക്കുട്ടനാണോടാ?"

ചുമയ്ക്കുന്നതിനിടയിൽ അച്ഛൻ വിളിച്ചു ചോദിച്ചു.

"അല്ലച്ഛാ, എന്റെ ഒരു സുഹൃത്താണ്. ഞാൻ പറഞ്ഞിട്ടില്ലേ, ഒരു ശേഖറിനെപ്പറ്റി?"

"ആ... മനസ്സിലായി. തോട്ടത്തിലെ രാജശേഖരന്റെ മകനല്ലേ?"

"അതേ അച്ഛാ...അവന്റെ വീട്ടിൽ വന്നിട്ടു തിരിച്ചു പോകുന്ന വഴി കയറിയതാണ്."

"മോന് പട്ടണത്തിൽ അല്ലേ ജോലി?" വടിയുടെ സഹായത്താൽ മുറിയിൽ നിന്നും മെല്ലെ നടന്നു വരുന്ന അച്ഛനെ കണ്ട് ശേഖർ എഴുന്നേറ്റു നിന്നു."

"അവിടെ ഇരുന്നോളൂ. മോന്റെ അച്ഛനും ഞാനും ഒരു കാലത്ത് നല്ല ചങ്ങാതിമാരായിരുന്നു. അച്ഛന് ഇപ്പോൾ എങ്ങനെയുണ്ട്? കിടപ്പിലാണെന്ന് അറിഞ്ഞിരുന്നു. എനിക്കും തീരെ വയ്യ. ദേവൻ കൂടെയുള്ളത് ഒരു സമാധാനം ആണ്."

"നിങ്ങൾ സംസാരിച്ചിരിക്കൂ, ഞാനിതാ വരുന്നു."

ചായയുണ്ടാക്കാനായി അടുക്കളയിൽ കയറി.

'പല അത്യാവശ്യഘട്ടങ്ങളിലും ആത്മാർത്ഥതയോടെ കൂടെ നിൽക്കുകയും സഹായിക്കുകയും ചെയ്തവൻ ആണ് ശേഖർ. അവനോടുള്ള കടപ്പാട് വളരെ വലുതാണ്.'

"ഇനി ചായ കുടിച്ചിട്ടു സംസാരിക്കാം."

ചായക്കപ്പ് ശേഖറിന്റെ നേരേ നീട്ടിക്കൊണ്ട് താൻ പറഞ്ഞു:

"പഴയ കാര്യങ്ങൾ ഒക്കെ പറഞ്ഞ് അച്ഛൻ നിന്നെ ബോറടിപ്പിച്ചോ?"

"ഏയ് ഇല്ല, നിന്റെ അമ്മ മരിച്ചപ്പോൾ എനിക്കു വരാൻ കഴിഞ്ഞില്ല. അന്നത്തെ കാര്യങ്ങളാണ് അച്ഛൻ പറഞ്ഞു കൊണ്ടിരുന്നത്."

"ഉം...അമ്മ മരിച്ചിട്ട് നാലു കൊല്ലം കഴിഞ്ഞെങ്കിലും ആ ദുഃഖത്തിൽ നിന്നും അച്ഛൻ ഇതുവരേയും മുക്തനായിട്ടില്ല. ആരു വന്നാലും അമ്മയുടെ വേർപാടിനെക്കുറിച്ചാണ് സംസാരിക്കുന്നത്."

"ഈ നെഞ്ചിലെ ശ്വാസം പോകുന്നതുവരെ നിന്റെ അമ്മയെക്കുറിച്ചു ഞാൻ പറഞ്ഞു കൊണ്ടിരിക്കും. അവൾ ഭാഗ്യം ചെയ്തവളാണ്. ഒന്നും കാണാതെയും കേൾക്കാതെയും നേരത്തേ അങ്ങു പോയില്ലേ! എന്റെ കാലം കൂടി കഴിയുമ്പോൾ ഇവൻ ഒറ്റയ്ക്കാവും. അതോർക്കുമ്പോഴാണ് ഒരു വിഷമം. ഒരു പെണ്ണുകെട്ടാൻ പറഞ്ഞാൽ അവൻ കേൾക്കില്ല. തന്നിഷ്ടത്തിനു ചെയ്തതൊക്കെ മണ്ണിനടിയിൽ ഒലിച്ചു പോയില്ലേ? മോൻ ഇവനെ ഉപദേശിച്ചു, വേറൊരു കല്യാണത്തിനു സമ്മതിപ്പിക്കണം. ഞാൻ പറഞ്ഞിട്ടു കേൾക്കുന്നില്ല. എന്റെ കണ്ണടയുന്നതിനു മുൻപേ അതു നടക്കണം."

"അച്ഛൻ വിഷമിക്കേണ്ട, അവനെക്കൊണ്ടു സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു. സമയമാകുമ്പോൾ എല്ലാം നടക്കും. ഞാൻ ഇറങ്ങട്ടെ, ഇരുട്ടുന്നതിനു മുൻപ് വീട്ടിലെത്തണം."

ശേഖർ പോകാനായി എഴുന്നേറ്റു. അച്ഛനോടു യാത്ര പറഞ്ഞ്, പടികളിറങ്ങി നടന്നു. ഇടവഴിയിലൂടെ നടന്നുകയറുന്ന ചെമ്മൺപാതയിലായിരുന്നു വണ്ടി പാർക്ക് ചെയ്തിരുന്നത്. അവിടെ വരെ അവനോടൊപ്പം താനും ചെന്നു.

കാറിനരികിലെത്തിയ ശേഖർ ഡോർ തുറന്ന് കയറാൻ തുടങ്ങവേ തന്നോടായി ചോദിച്ചു:

"എടാ... ഭാമയുടേയും നിന്റെ മകളുടേയും വിശേഷങ്ങൾ നീ അറിയാറുണ്ടോ? അവർ സുഖമായിരിക്കുന്നോ?"

"ഇല്ല ശേഖർ, അവരുടെ വിവരങ്ങൾ അറിയാൻ ഒരു മാർഗവുമില്ല. പിന്നെ ഒന്നും അന്വേഷിക്കാനും മനസ്സു വന്നില്ല. എവിടെയാണെങ്കിലും അവർ സുഖമായിരിക്കട്ടെ!"

'തന്റെ ഹൃദയ വേദനയും നിരാശയും സംസാരത്തിൽ നിന്നും മനസ്സിലാക്കിയിട്ടാവാം, അവൻ പറഞ്ഞു:

"നീ വിഷമിക്കാതിരിക്കൂ... ഭാമയുടെ അച്ഛന്റെ ഒരു സുഹൃത്തിനെ എനിക്കു പരിചയം ഉണ്ട്. അവരുടെ വിവരങ്ങൾ അന്വേഷിച്ചിട്ട് ഞാൻ നിന്നെ അറിയിക്കാം. എന്നാൽ പിന്നെ ശരി, ഇനി വരുമ്പോൾ കാണാം."

"ശരിയെടാ, വളരെ നന്ദി...ബൈ..."

ശേഖറിന്റെ കാർ കണ്ണിൽ നിന്നും മറയുന്നതുവരെ നോക്കി നിന്നു. അവൻ പറഞ്ഞ കാര്യങ്ങളെ കുറിച്ചോർത്തുകൊണ്ട് വീട്ടിലേക്കു തിരിച്ചു നടന്നു.

(തുടരും.)


ഭാഗം - 30

ശേഖർ വന്നു പോയതിനുശേഷം മനസ്സിന് വല്ലാത്തൊരാശ്വാസം തോന്നി. അടുക്കളയിൽ കയറി അത്താഴത്തിനുള്ള കഞ്ഞിയും ചമ്മന്തിയും തയാറാക്കി. ആരും സഹായത്തിന് ഇല്ലാതായിട്ട് കുറച്ചു മാസങ്ങളായി.


വിളക്കു കൊളുത്തലും നാമജപവും അത്താഴവും ഒക്കെ കഴിഞ്ഞു ഉറങ്ങാൻ കിടക്കുമ്പോഴും ഭാമയുടേയും മോളുടേയും മുഖങ്ങൾ മനസ്സിൽ നിറഞ്ഞു നിന്നു.

'ഒരു കാലത്തു തന്റെ എല്ലാമായിരുന്നവൾ, എത്രവേഗത്തിലാണ് തനിക്ക് അന്യയായത്! അവൾ ഇപ്പോൾ, തന്നെ മറന്നിട്ടുണ്ടാവുമോ? സ്വന്തം

മാതാപിതാക്കളോടൊപ്പം അല്ലലറിയാതെ ജീവിക്കുമ്പോൾ, എല്ലാ അർത്ഥത്തിലും നിസ്സാരനായ തന്നെപ്പറ്റി ഓർക്കേണ്ട ആവശ്യം എന്താണ്! വളർന്നു വരുന്ന മീനുമോൾ അവളുടെ അച്ഛനെ അന്വേഷിക്കുമോ? മറ്റൊരുടെയെങ്കിലും ജീവിതത്തിൽ അവർ ഇടം പിടിച്ചിട്ടുണ്ടാവുമോ?'

ഉത്തരം അറിയാത്ത ഒട്ടനവധി ചോദ്യങ്ങൾ ഹൃദയത്തെ വരിഞ്ഞു മുറുക്കുമ്പോഴും ഭാമയേയും മോളേയും ഒരു നോക്കു കാണുവാൻ  അത്യധികം ആഗ്രഹിച്ചു.

ചിന്തകൾ ഊഞ്ഞാലു കെട്ടുന്ന മനസ്സുമായി ഉറക്കത്തിലേക്കു വഴുതി വീണു.

ദിവസങ്ങൾ യാന്ത്രികമായി ഒഴുകിക്കൊണ്ടിരുന്നു. ഒരു ദിവസം ജോലികഴിഞ്ഞു വീട്ടിലെത്തിയപ്പോൾ, ശേഖറിന്റെ അച്ഛൻ നിര്യാതനായ വിവരം അച്ഛനിൽ നിന്നും അറിഞ്ഞു. 

അടുത്ത വീട്ടിലെ അപ്പുക്കുട്ടനാണ് നാട്ടിലെ സകല വിവരങ്ങളും അച്ഛനെ അറിയിക്കുന്നത്. മക്കൾ എല്ലാവരും എത്തിയിട്ടുണ്ടെന്നും സംസ്കാരം നാളെയാണെന്നും പറഞ്ഞു.

ജോലിയൊക്കെ പെട്ടെന്നു ചെയ്തു തീർത്തു. അച്ഛനോടു പറഞ്ഞിട്ട്, ശേഖറിന്റെ വീട്ടിലേക്കു നടന്നു. മുറ്റത്തും പരിസരത്തുമായി ചില നാട്ടുകാരും ബന്ധുക്കളും മറ്റും കൂടിനിൽക്കുന്നു.

അകത്തുകയറി മൃതദേഹത്തെ കണ്ടു വണങ്ങി. ശേഖറിനെ മാത്രം അവിടെയെങ്ങും കണ്ടില്ല. അന്വേഷിച്ചപ്പോൾ അവൻ വന്നുകൊണ്ടിരിക്കുകയാണെന്നും ഉടനെ എത്തുമെന്നും അറിയാൻ കഴിഞ്ഞു. 

'നാളത്തെ സംസ്കാരച്ചടങ്ങിൽ സംബന്ധിക്കാൻ സാധിക്കുമോ എന്നറിയില്ല. രാവിലെ ഓഫീസിലെത്തി മുതലാളിയോട് അരദിവസത്തെ അവധി ചോദിക്കണം. കാലുപിടിച്ചാലും അലിയാത്ത ഒരു മനസ്സിന്റെ ഉടമയാണ് തന്റെ മുതലാളി! അച്ഛനേയും കൊണ്ട് ആശുപത്രിയിൽ പോകാനായി ഒരേയൊരു അവധിയാണ് ഇതിനകം നൽകിയിട്ടുള്ളത്.'

മുറ്റത്തു ഒരു കാർ വന്നുനിന്നു. ഡോർ തുറന്നു ശേഖർ ഇറങ്ങി നേരേ അച്ഛന്റെ ശരീരത്തിനു സമീപം ചെന്നിരുന്നു. അടക്കാനാവാത്ത സങ്കടത്താൽ തേങ്ങിക്കരഞ്ഞു. അല്പനേരം അവിടെയിരുന്നിട്ട് പുറത്തിറങ്ങി വന്നു പരിസരം ആകെ ഒന്നു വീക്ഷിച്ചു. തന്നെ കണ്ടതും ദുഃഖം സഹിക്കാനാവാതെ കെട്ടിപ്പിടിച്ചു കരഞ്ഞു.

"ശേഖർ, വിഷമിക്കാതെ... സകലതും ഈശ്വരന്റെ നിശ്ചയം അല്ലേ? അച്ഛന്റെ ഈ ഭൂമിയിലുള്ള വാസം കഴിഞ്ഞു എന്നു വിചാരിച്ചാൽ മതി.'

"ഉം... അതേടാ....അധികം കഷ്ടപ്പെടാതെ പോയല്ലോ എന്നു വിചാരിച്ചു ആശ്വസിക്കുന്നു. നീയെപ്പോൾ വന്നു?"

"കുറച്ചു നേരമായി. നിന്നെ ഒന്നു കണ്ടിട്ടു പോകാമെന്നു കരുതി കാത്തിരുന്നതാണ്. നാളെ അവധി കിട്ടിയാലേ വരാൻ കഴിയുകയുള്ളൂ.''

ശേഖറിനോട് യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. വിടപറയുന്ന സന്ധ്യയെ നോക്കി മാനം കണ്ണീർ പൊഴിച്ചു. ചാറ്റൽ മഴ നനഞ്ഞു കൊണ്ടാണ് വീട്ടിൽ എത്തിയത്. കുളിച്ചു വന്നയുടൻ തന്നെ, ചൂടുള്ള കഞ്ഞിയും പയറും കഴിക്കുന്നതിനിടയിൽ, വിവരങ്ങൾ ഒക്കെ അച്ഛനോടും പറഞ്ഞു.

എല്ലാം കേട്ടുകഴിഞ്ഞ് അച്ഛൻ സങ്കടത്തോടെ പറഞ്ഞു:

"പറ്റുമെങ്കിൽ ഒരു ഓട്ടോ വിളിച്ച്, രാവിലെ അവിടെ വരെ ഒന്നു പോണം. പഴയതു പോലെ നടക്കാനുള്ള ആരോഗ്യം ഒന്നും ഇല്ലല്ലോ."

"ശരി അച്ഛാ, ഞാൻ പോകുന്ന വഴി, ഓട്ടോ പറഞ്ഞു വിടാം. അച്ഛന് ഒറ്റയ്ക്കു പോയിട്ടു വരാൻ സാധിക്കുമോ? അല്ലെങ്കിൽ അപ്പുക്കുട്ടൻ ചേട്ടനെ കൂടി വിളിക്കണം."

"തനിച്ചു പോകാൻ ഒരു പ്രശ്നവും ഇല്ല. ഓട്ടോയിൽ അല്ലേ? അപ്പുക്കുട്ടനെ ഇനി എവിടെച്ചെന്ന് അന്വേഷിക്കാനാണ്? അവൻ ഒരു സമയവും വീട്ടിൽ ഇരിക്കില്ലല്ലോ."

"ശരി, അച്ഛന്റെ വടി കൂടി എടുത്തേക്കണം."

"അതു പിന്നെ നീ പറഞ്ഞിട്ടു വേണോ? വടി ഇപ്പോൾ എന്റെ സന്തത സഹചാരിയല്ലേ?''

ഒത്തിരി അപേക്ഷിച്ചപ്പോൾ, സംസ്കാരത്തിനു പോയിട്ടു വരാൻ ഒരു മണിക്കൂർ സമയം അനുവദിച്ചു നൽകിയ മുതലാളിയോട്, മനസ്സാ നന്ദി പറഞ്ഞു. ഒരു ഓട്ടോ വിളിച്ച്, അതിൽ കയറി ശേഖറിന്റെ വീട്ടിൽ പോയി, ഒന്നു തല കാണിച്ചു തിരിച്ചു വന്നു. അച്ഛൻ പത്തുമണിക്കു തന്നെ വന്നിരുന്നു എന്ന് ശേഖർ പറഞ്ഞറിഞ്ഞു.

ഒരാഴ്ച കഴിഞ്ഞ് ശേഖർ, തന്റെ ജോലി സ്ഥലത്തു തിരിച്ചു പോകുന്ന വഴി വീട്ടിൽ കയറി. ഞയറാഴ്ച ആയതിനാൽ അവനെ കാണാനും സംസാരിക്കുവാനും സാധിച്ചു. പലകാര്യങ്ങൾ പറഞ്ഞ കൂട്ടത്തിൽ തന്റെ പരിചയക്കാരനായ, ഭാമയുടെ അച്ഛന്റെ സുഹൃത്തിനെ കണ്ട കാര്യം അവൻ പറഞ്ഞു.

അച്ഛൻ കേൾക്കാതിരിക്കാൻ ദേവനേയും വിളിച്ചു വീടിന്റെ പടികളിറങ്ങി നടന്നു. ആളൊഴിഞ്ഞ ഇടവഴിയിലെ ചെറിയ കലുങ്കിൽ ഇരുന്നു കൊണ്ട് സംസാരം തുടർന്നു.

"എടാ...ഭാമയുടെയും മോളുടേയും കാര്യങ്ങൾ വിശദമായി അയാളിൽ നിന്നും അറിയാൻ കഴിഞ്ഞു. അവരുടെ ജീവിതം ഇപ്പോൾ വളരെയധികം സങ്കീർണ്ണമാണെന്നാണ് അയാൾ പറഞ്ഞത്. 

കള്ളങ്ങൾ പറഞ്ഞു വിശ്വസിപ്പിച്ച്, നീയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതൊക്കെ അവൾ എങ്ങനെയോ അറിഞ്ഞു. അന്നുമുതൽ അവൾക്ക് തന്റെ അച്ഛനോടും അമ്മയോടും തീരാത്ത പകയും ദേഷ്യവും ആണ്. 

മാസങ്ങളായി മറ്റൊരു വിവാഹത്തിന് അവളെ നിർബന്ധിച്ചു കൊണ്ടിരിക്കെ, ഒരു ദിവസം  തന്റെ കുഞ്ഞിനേയും കൊണ്ട് ആ വീട്ടിൽ നിന്നും രക്ഷപ്പെട്ട് അവൾ എവിടേയ്ക്കോ പോയി. നിന്റെ പേരിൽ, അച്ഛനോട് വഴക്കിടാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ലത്രെ.

ഇതിനിടയിൽ അവളുടെ സഹോദരിയുടെ വിവാഹം കഴിഞ്ഞെന്നും ഭർത്താവിനോടൊപ്പം വിദേശത്തെവിടെയോ ആണെന്നും പറഞ്ഞു.

ഭാമയെയും കുഞ്ഞിനേയും കാണാതായ ഷോക്കിൽ ആയിരിക്കണം, അച്ഛൻ കിടപ്പിലായി.  തലച്ചോറിനുള്ളിൽ രക്തം കട്ടപിടിച്ചതിനാൽ, ശരീരത്തിന്റെ ഒരു വശം തളർന്നു പോയത്രേ. ഉള്ളിൽ ബോധമുണ്ടെങ്കിലും സംസാരശേഷി നഷ്ടപ്പെട്ടു. 

ചെയ്ത തെറ്റുകൾക്കൊക്കെ ദൈവം തന്നെ ശിക്ഷിച്ചെന്നു മനസ്സിലാക്കി  പശ്ചാത്തപിച്ചെങ്കിലും ഭാമ ഇതുവരേയും മടങ്ങിവന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഉണ്ടായിരുന്ന ബിസിനസ്സുകളെല്ലാം തകർന്ന്, സാമ്പത്തിക ബാദ്ധ്യതകൾ ഏറെയുണ്ടെന്നും അയാൾ പറഞ്ഞു. അച്ഛനെ ശുശ്രൂഷിച്ച് അമ്മയും തീ തിന്നു കഴിയുന്നു."

"എല്ലാം പറഞ്ഞു കഴിഞ്ഞ്, പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ നാലുവരികളും മൂളിക്കൊണ്ടാണ് അയാൾ അന്നു നടന്നു പോയത്."

'കണ്ടുകണ്ടങ്ങിരിക്കും ജനത്തിനെ,
കണ്ടില്ലെന്നു നടിക്കുന്നതും ഭവാൻ!
രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ,
തണ്ടിലേറ്റിനടത്തുന്നതും ഭവാൻ!
മാളികമുകളേറിയ മന്നന്റെ,
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ!'

"ഒന്നോർത്താൽ എത്ര അർത്ഥവത്തായ വരികൾ ആണ് അയാൾ അന്നു ചൊല്ലിയത്!"

എല്ലാം കേട്ടുകഴിഞ്ഞ്, ഹൃദയം മുറിയുന്ന വേദനയോടെ താൻ ചോദിച്ചു:

"അപ്പോൾ ഭാമയും എന്റെ മോളും ഇപ്പോൾ എവിടെ ആയിരിക്കും? 

അവർ എവിടെയാണെന്ന് ആരും ഇതുവരെ അന്വേഷിച്ചില്ലേ?"

"പോലിസിൽ പരാതിപ്പെട്ടിട്ടുണ്ട്. അന്വേഷണം നടക്കുന്നുമുണ്ട്. സ്വന്തം ഇഷ്ടപ്രകാരം പോകുകയാണെന്നും ഇനി ആരും തങ്ങളെ അന്വേഷിക്കരുതെന്നും മറ്റും എഴുതിവച്ചിട്ടാണ് അവൾ പോയത്."

"ശേഖർ, അവർ പോയിട്ട് എത്ര നാളായിട്ടുണ്ടാവും? എവിടേയ്ക്കായിരിക്കും  പോയിട്ടുള്ളത്? ഈശ്വരാ, ഭാമയേയും മോളേയും സൂക്ഷിച്ചു കൊള്ളണേ... അവർക്ക് ഒരു ആപത്തും വരുത്തരുതേ... ശേഖർ, അവരെ എനിക്കു കണ്ടുപിടിക്കണം. അതിനായി നീ എന്നെ സഹായിക്കില്ലേ?"

"തീർച്ചയായും നമുക്കു കണ്ടുപിടിക്കാം. നീ സമാധാനമായിരിക്കൂ... ഞാൻ ഈ വിവരങ്ങൾ എല്ലാം അറിഞ്ഞിട്ട്, നിന്നെ വിളിച്ചു പറയാൻ ഇരിക്കുമ്പോൾ ആയിരുന്നു അച്ഛന്റെ മരണം. പിന്നെ, തിരക്കുകൾ ഒക്കെ ഒഴിഞ്ഞിട്ട് പറയാമെന്നു വിചാരിച്ചു.

തിരിച്ചു ചെന്നിട്ട് അവരെപ്പറ്റി ഒന്നുകൂടി അന്വേഷിക്കട്ടെ. ഞാൻ അറിയുന്ന ഒരു സബ് ഇൻസ്പെക്ടർ ഉണ്ട്. അയാൾ വഴിയും ഒന്നു ശ്രമിക്കാം. നീ മുൻപു താമസിച്ചിരുന്ന സ്ഥലത്തിനടുത്തുള്ള പോലീസ് സ്റ്റേഷനിലും ചെന്ന് അന്വേഷിക്കണം. 

വേണ്ടി വന്നാൽ ഭാമയുടെ മാതാപിതാക്കളേയും പോയി കാണണം. നിനക്കു പരിചയമുള്ള വേറെ ആരെങ്കിലും ഉണ്ടെങ്കിൽ, ആ വഴിയും നോക്കാം. രണ്ടു മൂന്നു ദിവസം അവധിയെടുത്ത് നീ അങ്ങോട്ടു വരണം. ഭാമയുടെ സഹോദരിയുമായി ഒന്നു സംസാരിച്ചാൽ എന്തെങ്കിലും തുമ്പു കിട്ടാതിരിക്കില്ല എന്ന് എന്റെ മനസ്സു പറയുന്നു."

"അതിന് അവളുടെ നമ്പർ ഇല്ലല്ലോ. അവളുടെ ഭർത്താവിന്റെ വീട് എവിടെയാണെന്നു പോലും അറിയില്ല."

"സമചിത്തതയോടെ കാര്യങ്ങൾ ആലോചിച്ച് വേണ്ടതു ചെയ്യണം. നീ എടുത്തു ചാടി ഒന്നും പ്രവർത്തിക്കരുത്. ഭാമയേയും മോളേയും നമുക്കു കണ്ടുപിടിക്കാം. സമാധാനമായിരിക്കൂ... ഞാൻ ഇപ്പോൾ ഇറങ്ങുന്നു. ഇരുട്ടുന്നതിനുമുൻപ് വീട്ടിലെത്തണം. ഞാൻ വിളിക്കുമ്പോൾ നീ അങ്ങു വന്നേക്കണം. എന്നാൽ എല്ലാം പറഞ്ഞതുപോലെ.."

"ശരി ശേഖർ, എന്റെ ജീവിതത്തിൽ ഞാനേറ്റവും കടപ്പെട്ടിരിക്കുന്നത് നിന്നോടു  മാത്രമാണ്. ഈ ശരീരത്തിലെ തുടിക്കുന്ന ഹൃദയം അല്ലാതെ, മറ്റൊന്നും നിനക്ക് തരാൻ എന്റെ കയ്യിൽ ഇല്ലെടാ..."

"ആഹാ...നീ കരയുകയാണോ? അധികം സെന്റി അടിക്കാതെ വീട്ടിൽ പോടാ....ബൈ..."

നിറകണ്ണുകളോടെ അവനെ യാത്രയാക്കി വിട്ടിലേക്കുള്ള പടികൾ കയറി.

(തുടരും)


ഭാഗം - 31

ദിവസങ്ങൾ കഴിയുന്തോറും ചിന്തകളുടെ വേലിയേറ്റം മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. ചാരം മൂടി കിടന്നിരുന്ന കുറ്റബോധത്തിന്റെ കനലുകൾ നീറിപ്പുകയാൻ തുടങ്ങി. 


'താൻ കാരണം ഒരു പെണ്ണിന്റെ ജീവിതം, കരകാണാക്കടലിൽ പതിച്ചതോർത്ത് സ്വയം പഴിച്ചു. ഓളങ്ങളിൽപ്പെട്ട് ഉലയുന്ന ഒരു തോണിയിൽ ഭാമയും തന്റെ മോളും മാത്രം. ഏതെങ്കിലും കനിവിന്റെ കരങ്ങൾ, അവരെ കരുതുന്നുണ്ടാവുമോ? ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ഭാമയേയും മോളേയും അന്വേഷിച്ചു കണ്ടുപിടിക്കണം.'

ഫോൺ ബെല്ലടിക്കുന്നതുകേട്ട് ചിന്തകളിൽ നിന്നും ഞെട്ടിയുണർന്നു.

"ഹലോ... ദേവാ, ഞാൻ ശേഖറാണ്. കഴിയുമെങ്കിൽ നാളെത്തന്നെ നീ ഇങ്ങോട്ടു പുറപ്പെടണം. ഒന്നു രണ്ടു സ്ഥലങ്ങളിൽ പോകാനുണ്ട്. മറ്റു കാര്യങ്ങൾ വിശദമായി ഇവിടെ വരുമ്പോൾ സംസാരിക്കാം."

"ശരി ശേഖർ, നാളെത്തന്നെ ഞാൻ എത്താം. അന്വേഷണത്തിന്റെ ഫലമായി പിന്നീട് എന്തെങ്കിലും വിവരം കിട്ടിയോ?"

"ഇല്ലെടാ.... പല വഴിയിലും അന്വേഷിക്കുന്നുണ്ട്, എന്തെങ്കിലും വിവരം കിട്ടാതിരിക്കില്ല."

"എന്നാൽ ശരി, നാളെ കാണാം."

മാനേജർ സ്ഥലത്തില്ലാതിരുന്നതു ഏതായാലും നന്നായി. അവധിയെടുക്കുന്ന കാര്യം ഓഫീസിൽ ആരോടും പറഞ്ഞില്ല. അത്യാവശ്യം തീർക്കേണ്ട ജോലികളൊക്കെ ചെയ്തുതീർത്തു.

അച്ഛനോട് എന്തു പറയും എന്നാലോചിച്ച് തല പുകച്ചുകൊണ്ടാണ് വീട്ടിലെത്തിയത്.

പതിവു പോലെ രാത്രിയിൽ, കഞ്ഞി കുടിച്ചു കൊണ്ടിരിക്കുമ്പോൾ, പിറ്റേദിവസത്തെ യാത്രയെപ്പറ്റി അച്ഛനോടു സൂചിപ്പിച്ചു.

"അച്ഛാ, എനിക്ക് അത്യാവശ്യമായി നാളെ ഒരു സ്ഥലം വരെ പോകണം. ഒന്നു രണ്ടു ആളുകളെ കണാനുണ്ട്. രണ്ടു ദിവസം കഴിഞ്ഞേ മടങ്ങിവരികയുള്ളൂ."

"അതെന്താടാ, പെട്ടെന്നൊരു അത്യാവശ്യം? എന്തെങ്കിലും പ്രശ്നം ഉണ്ടോ?"

"അങ്ങനെയൊന്നും ഇല്ലച്ഛാ... മുൻപു ഞാൻ ജോലി ചെയ്തിരുന്ന ഓഫീസിലെ രാമേട്ടൻ സുഖമില്ലാതെ ആശുപത്രിയിലാണ്. ഒന്നു പോയി കാണണം.

കൂടാതെ, അന്നു ലോൺ എടുത്തിരുന്ന ബാങ്കിലും ഒന്നു പോകണം. തിരിച്ചടയ്ക്കാനുള്ള തുകയെല്ലാം അടച്ചു തീർന്നെങ്കിലും സെറ്റിൽമെന്റ് പേപ്പർ വാങ്ങിയിട്ടില്ല. അതും വാങ്ങണം. 

അപ്പുക്കുട്ടൻ ചേട്ടനോട് രാത്രിയിൽ ഇവിടെ  വന്നു കിടക്കണമെന്ന് പറഞ്ഞിട്ടുണ്ട്."

"അതൊന്നും വേണ്ടെടാ... രണ്ടു ദിവസത്തെ കാര്യം അല്ലേ ഉള്ളൂ... ആരേയും ബുദ്ധിമുട്ടിക്കേണ്ട. നീ വരുന്നതിനു മുൻപും ഞാൻ ഒറ്റയ്ക്കായിരുന്നില്ലേ?"

"അത് അന്നല്ലേ? വേണ്ടെങ്കിൽ വേണ്ട, എന്നാലും എന്റെ ഒരു സമാധാനത്തിനാണ് ഞാൻ അപ്പുക്കുട്ടൻ ചേട്ടനോട് പറഞ്ഞത്. എന്റെ പുതിയ നമ്പർ അച്ഛന് അറിയാമല്ലോ... അത്യാവശ്യമുണ്ടെങ്കിൽ വിളിക്കണം."

"നിന്റെ മാനേജരോട് പറഞ്ഞോ?"

"ഇല്ല, നാളെ രാവിലെ വിളിച്ചുപറയാം. സുഖമില്ലാത്തതിനാൽ ആശുപത്രിയിൽ പോകുകയാണെന്നാണ് പറയുന്നത്."

"എന്തിനാടാ കള്ളം പറയുന്നത്?"

"വേറെ എന്തൊക്കെ കാരണങ്ങൾ പറഞ്ഞാലും അവധി കിട്ടില്ല. ആരു ചോദിച്ചാലും അച്ഛനും അങ്ങനെ പറഞ്ഞാൽ മതി."

"ശരി, എല്ലാം നീ പറയുന്നതു പോലെ. നാളെ വെള്ളിയാഴ്ച അല്ലേ? ശനിയാഴ്ച വൈകിട്ടു തന്നെ തിരിച്ചെത്തിയേക്കണം."

"ശരി, അച്ഛാ..."

രാവിലെ, പതിവിലും നേരത്തേ എഴുന്നേറ്റു, അച്ഛന് കഴിക്കാനുള്ള ഭക്ഷണം ഉണ്ടാക്കി.

ഓഫീസിലേക്കു വിളിച്ച്, നല്ല സുഖമില്ലാത്തതിനാൽ, ആശുപത്രിയിൽ പോകുകയാണെന്നും അതിനാൽ രണ്ടു ദിവസം ജോലിക്കു വരാൻ കഴിയില്ലെന്നും അറിയിച്ചു. മാനേജരുടെ മറുപടിക്കു കാത്തുനിൽക്കാതെ ഫോൺ ഡിസ്കണക്റ്റ് ചെയ്തു. 

വരുന്നതൊക്കെ നേരിടാം എന്ന ധൈര്യത്തോടെ, ഒരു ചെറിയ ബാഗിനുള്ളിൽ രണ്ടു ദിവസത്തേക്കുള്ള വസ്ത്രങ്ങളും മറ്റും നിറച്ച്, അച്ഛനോടു യാത്ര പറഞ്ഞ്, വീട്ടിൽ നിന്നും ഇറങ്ങി കവലയിലേക്കു നടന്നു.

അധികം വൈകാതെ തന്നെ എത്തിയ ബസ്സിൽ കയറി. മനസ്സിനെ, ചിന്തകളുടെ ലോകത്തു വിഹരിക്കാൻ വിട്ടുകൊണ്ട് പുറത്തെ കാഴ്ചകൾ നോക്കി ഇരുന്നു.

ചോദ്യച്ചിഹ്നങ്ങളായി ഉയർന്നുവന്ന സന്ദേഹങ്ങൾക്കെല്ലാം ഉത്തരം തേടി, മനസ്സ് പല വഴിക്കും സഞ്ചരിച്ചു കൊണ്ടിരുന്നു. ബസ്സിറങ്ങി ശേഖറിന്റെ ഓഫീസിനെ ലക്ഷ്യമാക്കി നടന്നു.

'സുഖദുഃഖങ്ങളിലൂടെ കടന്നുപോയ തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു അദ്ധ്യായത്തിന് സാക്ഷ്യം വഹിച്ച ഒരു നഗരം.' ഒന്നിനുപിറകേ ഒന്നായി ഓർമകൾ ഓടിയെത്തി.

ആശ്വാസകരമായതെന്തെങ്കിലും കേൾക്കുവാൻ കാതുകൂർപ്പിച്ച്, വളരെ പ്രതീക്ഷയോടെ ശേഖറിന്റെ മുൻപിൽ ഇരുന്നു.

"നീ പറഞ്ഞതിലും നേരത്തേ തന്നെ എത്തിയല്ലോ... യാത്രയൊക്കെ സുഖമായിരുന്നോ?"

"അതേ, ഇങ്ങോട്ടേയ്ക്കുള്ള ബസ്സു കിട്ടാൻ പ്രയാസം ഉണ്ടായിരുന്നില്ല. ശേഖർ, ഭാമയേയും മോളേയും കുറിച്ച് എന്തെങ്കിലും പുതിയ വിവരം വല്ലതും ലഭിച്ചോ?"

"ഞാൻ പലരീതിയിലും അന്വേഷിച്ചെങ്കിലും മറ്റു വിവരങ്ങൾ ഒന്നും ഇതുവരേയും അറിയാൻ കഴിഞ്ഞില്ല. ഇന്നു നല്ല ജോലിത്തിരക്കുള്ള ദിവസം ആണ്. നീ മുൻപു താമസിച്ചിരുന്ന സ്ഥലത്തും  അവിടുത്തെ പോലീസ് സ്റ്റേഷനിലും മറ്റും പോയി നിന്റേതായ രീതിയിൽ ഒരു അന്വേഷണം നടത്താമോ?

ആരുടെയെങ്കിലും പക്കൽ നിന്നും എന്തെങ്കിലും വിവരം കിട്ടിയാൽ അതൊരു വലിയ കാര്യം അല്ലേ? നാളെ നിന്നോടൊപ്പം ഞാനും വരാം. നിനക്ക് എന്റെ വീടറിയാമല്ലോ. ഇരുട്ടുന്നതിനു മുൻപേ അങ്ങു വന്നേക്കണം."

"അതു വേണോ ശേഖർ? ഞാൻ ഇവിടെ ഏതെങ്കിലും ലോഡ്ജിൽ താമസിച്ചോളാം. അവിടെ നിന്റെ കുടുംബം ഒക്കെ ഉള്ളതല്ലേ?"

"അതിനെന്താടാ? ഒരാൾക്കു കൂടി താമസിക്കാനുള്ള സൗകര്യം ഒക്കെ എന്റെ വീട്ടിൽ ഉണ്ട്. ആ... ഒരു മണിയാവുന്നു. നീ വരൂ... നമുക്കു പോയി ഊണു കഴിക്കാം."

ഊണു കഴിഞ്ഞ് രാമേട്ടനെ കാണാനായി, താൻ മുൻപ് ജോലി ചെയ്തിരുന്ന ഓഫീസിൽ കയറി. 

"ആഹാ ഇതാര്, ദേവനോ? എന്തു പറ്റി? ഒരു മുന്നറിയിപ്പു പോലുമില്ലാതെ... എന്തൊക്കെയുണ്ട് വിശേഷങ്ങൾ, എല്ലാവർക്കും സുഖം തന്നെയല്ലേ?"

"അതേ രാമേട്ടാ, അച്ഛനും ഞാനും സുഖമായിരിക്കുന്നു. എങ്കിലും, ചില പരീക്ഷണ ഘട്ടങ്ങളിൽ കൂടിയാണ് തന്റെ നാളുകൾ കടന്നു പൊയ്കൊണ്ടിരിക്കുന്നത്."

രാമേട്ടൻ നിർബന്ധിച്ചപ്പോൾ, തന്റെ ഇപ്പോഴത്തെ പ്രശ്നങ്ങൾ എല്ലാം വിശദീകരിക്കേണ്ടി വന്നു.

എല്ലാം കേട്ടുകഴിഞ്ഞ് വളരെ സങ്കടത്തോടെ പറഞ്ഞു:

"നിന്റെ മോളും ഭാമയും അധികം വൈകാതെ തന്നെ നിന്നരികിൽ എത്തിച്ചേരും. സ്നേഹിക്കാൻ മാത്രം അറിയുന്ന നിന്റെ മനസ്സിനെ, ദൈവം കാണാതിരിക്കില്ല."

രാമേട്ടന്റെ വാക്കുകൾ മനസ്സിനെ കുളിരണിയിച്ചു.

"രാമേട്ടന് സുഖം തന്നെയല്ലേ? എന്തൊക്കെയാണ് വിശേഷങ്ങൾ?"

"കഴിഞ്ഞ മാസം പത്തു ദിവസം ആശുപത്രിയിൽ ആയിരുന്നു. പ്രഷറും ഷുഗറും ഒക്കെ ഒത്തിരി കൂടിപ്പോയി. ഇപ്പോൾ വലിയ കുഴപ്പം ഇല്ല. പെൻഷൻ ആവാൻ ഇനി രണ്ടു കൊല്ലം കൂടിയേ ഉള്ളൂ... ഒരു മകളെ കൂടി അയയ്ക്കാനുണ്ട്."

കുശലാന്വേഷണങ്ങൾക്കു ശേഷം യാത്ര പറഞ്ഞു പിരിഞ്ഞു. ഓഫീസിൽ മറ്റാരേയും കാണാൻ താൽപര്യപ്പെട്ടില്ല.

അവിടെ നിന്നുമിറങ്ങി താൻ മുൻപ് ലോൺ എടുത്തിരുന്ന ബാങ്കിൽ കയറി മാനേജരെ കണ്ടു. സൗഹൃദ സംഭാഷണത്തിനു ശേഷം ലോൺ അടച്ചുതീർത്തതിന്റെ പേപ്പറും കൈപ്പറ്റി,  മുൻപു താമസിച്ചിരുന്ന സ്ഥലത്തേക്കു പോയി.

ബസ്സിൽ കയറി കവലയിൽ ഇറങ്ങി, പതിവായി ചായ കുടിക്കാറുള്ള ഹോട്ടലിൽ നിന്നും ചായ കുടിച്ചു. പരിചയമുള്ള ആരേയും അവിടെ കണ്ടില്ല. 

തങ്ങൾ മുൻപു താമസിച്ചിരുന്ന വീട്ടിൽ പ്രായമുള്ള ഒരു അച്ഛനും അമ്മയും ആണ് താമസിക്കുന്നതെന്ന് ഹോട്ടൽ നടത്തുന്ന ചേട്ടൻ പറഞ്ഞറിഞ്ഞു. അവിടേക്ക് പോകണമെന്നുണ്ടായിരുന്നെങ്കിലും മനസ്സു മടിച്ചു. 

പരിസരത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തി, സബ് ഇൻസ്പക്ടറിനെ കാണാനായി കാത്തിരുന്നു. പത്തുമിനിറ്റിനകം പുറത്തുപോയിരുന്ന എസ്.ഐ തിരിച്ചെത്തി. ഇടക്കാലത്തു അവധിയിൽ പോയിരുന്ന, തനിക്കു പരിചയമുള്ള ആളാണ് ഇപ്പോഴത്തെ സബ് ഇൻസ്പെക്ടർ എന്നറിഞ്ഞ് ആശ്വസിച്ചു. അദ്ദേഹത്തിനോട് തന്റെ ജീവിതകഥകളൊക്കെ പങ്കുവച്ചു.

"താങ്കളുടെ ജീവിതത്തിൽ ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ഞാൻ അറിഞ്ഞിരുന്നില്ല."

"എന്റെ മകളേയും അവളുടെ അമ്മയേയും കണ്ടുപിടിക്കാൻ സാർ എന്നെ സഹായിക്കില്ലേ?"

"തീർച്ചയായും, എന്റെ എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാകും. താൻ സമാധാനമായിരിക്കൂ. നല്ലൊരു മനസ്സിന്റെ ഉടമയായ താങ്കളെ, ഭഗവാൻ ഇനിയും പരീക്ഷിക്കില്ല എന്നു തന്നെ വിശ്വസിക്കാം."

"വളരെ നന്ദി, സാർ"

തന്റെ അഡ്രസ്സും ഫോൺ നമ്പരും നൽയിട്ട് ഇൻസ്പെക്ടറിനോട് യാത്ര പറഞ്ഞ്, അവിടെ നിന്നും ഇറങ്ങി നടന്നു.

(തുടരും)     


ഭാഗം - 32

ഭാമയുടെ പ്രസവത്തെ തുടർന്നുള്ള സർജറിയും ചികിത്സയും മറ്റും നടത്തിയ ആശുപത്രിയായിരുന്നു അടുത്ത ലക്ഷ്യം. അവിടെയെത്തി ഡോക്ടർ ആനന്ദിനെ കാണണമെന്ന് കൗണ്ടറിലെ സ്റ്റാഫിനോട് അറിയിച്ചു.


"ഡോക്ടർ ആനന്ദിന്റെ ഓ.പി ഇന്നു വളരെ താമസിച്ചാണ്  കഴിഞ്ഞത്. അതിനാൽ കിടപ്പു രോഗികളെ കാണാൻ വൈകിട്ട് എത്തുമെന്ന് പറഞ്ഞാണ് വീട്ടിലേക്ക് പോയത്. ചിലപ്പോൾ ഉടനെ വരുമായിരിക്കും.  ഏതായാലും നിങ്ങൾ അവിടെ ഇരിക്കൂ..."

അവർ ചൂണ്ടിക്കാണിച്ച കസേരയിൽ അക്ഷമനായി ഇരിക്കുമ്പോൾ, മറ്റൊരു ഡോക്ടറിനോടൊപ്പം സംസാരിച്ചുകൊണ്ടു നടന്നു വരുന്ന ഡോക്ടർ ആനന്ദിനെ കണ്ടു, കൈകൂപ്പി നമസ്കരിച്ചു. 

സംശയഭാവത്തോടെ ഒരു നിമിഷം നോക്കി നിന്നിട്ടു ചോദിച്ചു:

"നിങ്ങൾ... മിസ്റ്റർ ദേവൻ അല്ലേ?"

"അതേ, ഡോക്ടർ എന്നെ മറന്നിട്ടുണ്ടാവും എന്നാണ് ഞാൻ വിചാരിച്ചത്."

"ഒരിക്കലും മറക്കാൻ പറ്റാത്ത ചില വ്യക്തിത്വങ്ങളിൽ ഒരാളാണ് നിങ്ങൾ. നിങ്ങളെപ്പോലെയുള്ളവർ ഈ ഭൂമിയിൽ അധികമൊന്നും ഉണ്ടാവാനിടയില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

എന്താണ് ഇപ്പോൾ ഇവിടെ? ആരെയെങ്കിലും  അഡ്മിറ്റ് ചെയ്തിട്ടുണ്ടോ? കുടുംബം ഒക്കെ സുഖമായിരിക്കുന്നുവല്ലോ അല്ലേ?"

"ഞാൻ ഡോക്ടറിനെ കാണാൻ വേണ്ടി തന്നെയാണ് ഇവിടെ കാത്തിരുന്നത്."

"എന്തെങ്കിലും വിശേഷിച്ച്?"

"ഡോക്ടറിനു സമയമുണ്ടെങ്കിൽ, അഞ്ചു മിനിട്ടു നേരം എനിക്കു വേണ്ടി ചിലവഴിക്കുമോ?"

"അതിനെന്താ, വരൂ..."

തന്നെയും കൂട്ടികൊണ്ട് ഓ.പി യിലെ സ്വന്തം കൺസൾട്ടേഷൻ മുറിയിൽ കയറി വാതിൽ അടച്ചു.

"പറയൂ, എന്തൊക്കെയാണ് വിശേഷങ്ങൾ? എന്തൊക്കെയോ പ്രശ്നങ്ങൾ തന്നെ അലട്ടുന്നുണ്ടല്ലോ. എന്തായാലും പറയൂ... പരിഹാരം ഇല്ലാത്തതായി ഒന്നും തന്നെയില്ല."

വളരെ ദുഃഖത്തോടെ തന്റെ ഇതുവരെയുള്ള ജീവിതം ഡോക്ടറിന്റെ മുൻപിൽ തുറന്നു കാട്ടി. ഭാമയുടെ മാനസിക പ്രശ്നങ്ങളും തങ്ങളുടെ വിവാഹമോചനവും എല്ലാം കേട്ട് സഹതാപത്തോടെ ഡോക്ടർ പറഞ്ഞു:

വളരെ ദുഃഖകരമായ സംഭവങ്ങൾ ആണല്ലോ തന്റെ ജീവിതത്തിൽ ഉണ്ടായത്. എവിടെയാണെന്നറിയാത്ത സ്വന്തം മകളേയും അവളുടെ അമ്മയേയും അന്വേഷിച്ചു കണ്ടുപിടിക്കുന്നത് അത്ര നിസ്സാരമല്ല. എന്റെ രീതിയിൽ ഞാനും അന്വേഷിക്കാം. എന്തെങ്കിലും വിവരം കിട്ടിയാൽ ദേവനെ അറിയിക്കാം. താൻ സമാധാനമായിരിക്കൂ..."

"ഒത്തിരി നന്ദിയുണ്ട് ഡോകടർ."

ഡോക്ടർ ആനന്ദിന് തന്റെ ഫോൺ നമ്പർ നൽകി, അവിടെ നിന്നും ഇറങ്ങി നടന്നു. ശേഖറിന്റെ വീട്ടിൽ എത്തിയപ്പോൾ വൈകിട്ടു ആറുമണി കഴിഞ്ഞിരുന്നു.

'അടുത്ത കാലത്ത് മിനുക്കുപണികൾ നടത്തി വീട് മനോഹരമാക്കിയിരിക്കുന്നു. മുൻപ് ഒരു പ്രാവശ്യം ശേഖറിനോടൊപ്പം ഇവിടെ വന്നിട്ടുണ്ട്.'

കാളിംഗ് ബെൽ അടിച്ചപ്പോൾ ശേഖറിന്റെ ഭാര്യ, രാജിയാണ് വന്നു കതകു തുറന്നത്.

"ദേവൻ ചേട്ടനല്ലേ, കയറിവരൂ... ചേട്ടൻ കുളിക്കുകയാണ്. ഒത്തിരി അലഞ്ഞെന്നു തോന്നുന്നല്ലോ, കണ്ടിട്ടു നല്ല ക്ഷീണം ഉണ്ട്. ഇരിക്കൂ... ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം."

രാജി, രണ്ടു കപ്പുകളിൽ ചായയുമായെത്തി. കുളി കഴിഞ്ഞെത്തിയ ശേഖറും ഒപ്പം കൂടി.

"നീ ഓട്ടോയിലാണോ വന്നത്? വീടറിയാമായിരുന്നല്ലോ അല്ലേ? ഞാനും എത്തിയിട്ട് അധികനേരം ആയില്ല."

"അതേ.. മുമ്പു വന്നിട്ടുള്ളതു കൊണ്ട് വഴി പറഞ്ഞു കൊടുക്കാൻ പ്രയാസമില്ലായിരുന്നു."

"എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു?"

താൻ പോയ സ്ഥലങ്ങളെക്കുറിച്ചും കണ്ടുമുട്ടിയ ആളുകളെക്കുറിച്ചും എല്ലാം ശേഖറിനോടു വിവരിച്ചു.

"ഭാമയേയും മോളേയും കണ്ടുപിടിക്കാൻ എല്ലാവരും സഹായിക്കാമെന്ന് ഉറപ്പു തന്നിട്ടുണ്ട്. പക്ഷേ, എവിടെയാണന്വേഷിക്കുക?"

ദേവന്റെ നിരാശയിൽ മുങ്ങിയ വാക്കുകൾ, ശേഖറിനെ വല്ലാതെ വേദനിപ്പിച്ചു. 

"എടാ, നീ ഇങ്ങനെ തളരാതെ... എല്ലാം നടക്കും. നാളെ രാവിലെ നമ്മൾ ഭാമയുടെ വീട്ടിൽ പോകുന്നു. അവിടെ നിന്നും എന്തെങ്കിലും തുമ്പു കിട്ടാതിരിക്കില്ല."

"അതു വേണോ ശേഖർ?"

"തീർച്ചയായും വേണം. നീ പോയി കുളിച്ചു ഫ്രഷ് ആയി വരൂ... ബാക്കി കാര്യങ്ങൾ പിന്നെ സംസാരിക്കാം."

"നിന്റെ മകൻ എവിടെ? കണ്ടില്ലല്ലോ..."

"അവൻ ഇന്നു നേരത്തേ കിടന്നുറങ്ങി. ഒരു ചെറിയ പനി പോലെ. മരുന്നു കൊടുത്തു."

"ഇപ്പോഴത്തെ പനിയല്ലേ, സൂക്ഷിക്കണം."

"ഇതാണ് നിന്റെ മുറി. ഒത്തിരി സൗകര്യങ്ങൾ ഒന്നുമില്ല. നീ അഡ്ജസ്റ്റ് ചെയ്യുമല്ലോ.."

"ഇതു തന്നെ ധാരാളം, ഞാൻ നിന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നെനിക്കറിയാം. നിന്നോട് ഞാനെന്നും കടപ്പെട്ടിരിക്കും."

"ഏയ്, ഇതൊക്കെ ഒരു ബുദ്ധിമുട്ടാണോ? ആവശ്യഘട്ടത്തിൽ കൂടെ നിൽക്കാത്തവൻ ഒരു നല്ല സുഹൃത്താവുമോ? കടപ്പാടിന്റെ കണക്കു പുസ്തകം തുറക്കാതെ, നീ വേഗം കുളിച്ചിട്ടു വരൂ..."

'ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ, പലതും സംസാരിച്ച കൂട്ടത്തിൽ, ഭാനുവിന്റെ കല്യാണവും വിഷയമായി. രാജിയുടെ ഒരകന്ന ബന്ധുവിന്റെ മകനാണ് ഭാനുവിനെ വിവാഹം ചെയ്തിരിക്കുന്നതെന്നും അതൊരു പ്രണയവിവാഹമായിരുന്നുവെന്നും അറിഞ്ഞപ്പോൾ അതിശയിച്ചു.'

"ഒരേ കോളജിൽ പഠിച്ചിരുന്നവർ ആണ് രണ്ടു പേരും. ഭാനു, ഒരു വർഷം ജൂനിയർ ആയിരുന്നു. ഖത്തറിൽ ജോലി കിട്ടി പോയിട്ട്, പയ്യൻ രണ്ടുവർഷം കഴിഞ്ഞ് അവധിക്കു വന്നപ്പോൾ ആയിരുന്നു വിവാഹം.  ഞങ്ങളുടെ കുടുംബവുമായി അല്പം അകൽച്ചയിൽ ആയിരുന്നതിനാൽ, വിവാഹത്തിന് ക്ഷണിച്ചെങ്കിലും ചടങ്ങിൽ പങ്കെടുക്കാൻ എന്റെ വീട്ടിൽ നിന്നും ആരും തന്നെ പോയിരുന്നില്ല."

"എടാ ഇവൾ വിചാരിച്ചാൽ ഭാനുവിന്റെ നമ്പർ സംഘടിപ്പിക്കാൻ പറ്റുമായിരിക്കും. നമുക്കു ഒന്നു ശ്രമിച്ചാലോ? ഏതായാലും നാളെ അവരുടെ വീട്ടിൽ പോയി വന്നിട്ട് അതിനെപ്പറ്റി ആലോചിക്കാം."

"ശരി ശേഖർ, എല്ലാം നീ പറയുന്നതു പോലെ."

"രാവിലെ എട്ടു മണിക്കു തന്നെ നമുക്ക് ഇറങ്ങണം. ഗുഡ് നൈറ്റ്."

"ശരി യെടാ, ഗുഡ് നൈറ്റ്."

തുടരെത്തുടരെ കോളിംഗ് ബെൽ അടിച്ചു കുറേ നേരം കഴിഞ്ഞിട്ടും ആരും വാതിൽ തുറക്കാതിരുന്നപ്പോൾ, സംശയങ്ങൾ തല പൊക്കി.

"ഇവിടെ ആരും ഇല്ലെന്നാണ് തോന്നുന്നത്. നമുക്ക് മടങ്ങിപ്പോയാലോ?" താൻ അക്ഷമനാവുന്നത് ശേഖർ മനസ്സിലാക്കി.

"അല്പസമയം കൂടി നോക്കാമെടാ..."

'വീടിന്റെ പഴയ ഭംഗിയെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. മുൻവശത്തുണ്ടായിരുന്ന പൂന്തോട്ടത്തിന്റെ സ്ഥാനത്തെല്ലാം പുല്ലു വളർന്നു കാടുപിടിച്ചു കിടക്കുന്നു. മുറ്റത്താകെ ചപ്പുചവറുകൾ. കണ്ടാൽ  ആൾത്താമസമില്ലാത്ത വീടുപോലെ തോന്നും. 

ഗേറ്റ് പൂട്ടിയിട്ടില്ലാത്തതിനാൽ വീടിനുള്ളിൽ ആരെങ്കിലും കാണേണ്ടതല്ലേ? ചിലപ്പോൾ ഭാമയുടെ അമ്മയും സുഖമില്ലാതെ കിടക്കുകയായിരിക്കുമോ? എത്ര ജോലിക്കാർ ഉണ്ടായിരുന്ന വീടായിരുന്നു! ഇപ്പോൾ ഒരാളുപോലും ഉള്ളതായി തോന്നുന്നില്ല. കാർപാർക്കും ശൂന്യമായി കിടക്കുന്നു.' 

ആരെങ്കിലും വന്നു വാതിൽ തുറക്കുമെന്നുള്ള പ്രതീക്ഷയിൽ ആയിരിക്കണം ശേഖർ, അവിടെ കണ്ട ഒരു കസേരയിൽ ഇരുപ്പുറപ്പിച്ചത്.

'മുൻപ് പല പ്രാവശ്യം ഇവിടെ വന്നിട്ടു പോയ രംഗങ്ങൾ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഈ വീടിന്റെ ഇപ്പോഴത്തെ ദയനീയമായ അവസ്ഥയിൽ തനിക്കും പങ്കുണ്ടെന്ന് ഉള്ളിലിരുന്ന് ആരോ പറയുന്നതു പോലെ!' 

 ഹൃദയത്തിന്റെ കോണിലെവിടെയോ, കുറ്റബോധത്തിന്റെ കനൽ നീറിപ്പുകയാൻ തുടങ്ങി. 

 അകത്തു നിന്നും ആരോ ചുമയ്ക്കുന്ന ശബ്ദം കേട്ടു ശേഖർ ഒന്നുകൂടി കാളിംഗ് ബെൽ അമർത്തി.

"ഇവിടെ ആരുമില്ലേ? 

വാതിലിൽ തട്ടിക്കൊണ്ട്‌ അവൻ ചോദിച്ചു."

 ആരോ നടന്നുവരുന്ന ശബ്ദം കേൾക്കുന്നു.

"ആരാ?" 

ഭാനുവിന്റെ അമ്മയുടെ ക്ഷീണിച്ച സ്വരം.

 "കതകു തുറക്കൂ അമ്മേ...ഞങ്ങളാണ്."

 വാതിൽ തുറന്നതും ശേഖറിനെ കണ്ട് പരിചയമില്ലാത്ത ഭാവത്തിൽ സൂക്ഷിച്ചുനോക്കി. മാറി നിന്നിരുന്ന തന്നെ കണ്ടപ്പോൾ, നിറഞ്ഞ കണ്ണുകളോടെ ഇടറിയ സ്വരത്തിൽ പറഞ്ഞു:

"ദേവനായിരുന്നോ? കയറിവരൂ..."

 "ഇതു ശേഖർ, എന്റെ വളരെ അടുത്ത സുഹൃത്താണ്. ഇവിടെ അടുത്തുവരെ വരേണ്ട ഒരാവശ്യം ഉണ്ടായിരുന്നു. അപ്പോൾ എന്റെ മോളേയും ഒന്നു കണ്ടിട്ടു പോകാമെന്നു വിചാരിച്ചു."

അമ്മയുടെ മുഖത്ത് പരിഭ്രമം നിഴൽ വിരിക്കുന്നതു കണ്ടു ചോദിച്ചു:

 "എന്തുപറ്റി അമ്മേ? ഞങ്ങൾ വന്നത് ഇഷ്ടമായില്ലെന്നുണ്ടോ?

 "അച്ഛൻ ഇവിടെ ഇല്ലേ?"

 വാക്കുകൾ തൊണ്ടയിൽ കുരുങ്ങി, നിസ്സംഗയായി നിൽക്കുന്ന അമ്മയോട്: "ഞങ്ങൾക്ക് പോകാൻ അല്പം ധൃതിയുണ്ട്. എന്റെ മോളെ ഒന്നു വിളിച്ചിരുന്നെങ്കിൽ...."

അവരുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകിയിറങ്ങി.

(തുടരും)


ഭാഗം - 33

ഉടുത്തിരുന്ന സാരിത്തുമ്പുകൊണ്ട് കണ്ണും മുഖവും തുടച്ചിട്ട് അമ്മ പറഞ്ഞു:

"മോൻ ക്ഷമിക്കണം, ഭാമയും കുഞ്ഞും ഇപ്പോൾ ഇവിടെ ഇല്ല."


"പിന്നെ, എവിടെയാണ്? അവൾക്ക് വേറെ വിവാഹം വല്ലതും?"

"അതൊക്കെ ഒരു വലിയ കഥയാണ്."

"പറയൂ അമ്മേ, എന്റെ മോൾ ഇപ്പോൾ എവിടെയാണുള്ളത്?"

"നിങ്ങൾ ഒരു നിമിഷം എന്നോടൊപ്പം ഒന്നു വരുമോ?"

സംശയത്തോടെ പരസ്പരം മുഖത്തോടു മുഖം നോക്കിയിട്ട്, ഇരുവരും അമ്മയെ അനുഗമിച്ചു.

ഹാളിന് വലതു വശത്തായി കണ്ട മുറിയിലെ ഒരു കട്ടിലിൽ, ജീവച്ഛവമായി  ഒരു മനുഷ്യൻ കിടക്കുന്നു. അഹന്തയുടെ മുന ഒടിഞ്ഞ്, വളരെ ദയനീയകരമായ അവസ്ഥയിൽ ഭാമയുടെ അച്ഛൻ! അധികനേരം അങ്ങനെ നോക്കി നിൽക്കാൻ കഴിയുമായിരുന്നില്ല.

"ഒരു കൊല്ലമായി ഇതേ കിടപ്പിലാണ്, ശരീരം മുഴുവനും തളർന്നു, സംസാരശേഷിയും നഷ്ടപ്പെട്ടു. അങ്ങോട്ടു പറയുന്നതൊക്കെ മനസ്സിലാകും. ഉള്ളിൽ ബോധമുണ്ട്." 

കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീർ, ചെയ്തു കൂട്ടിയ പാപങ്ങൾക്കുള്ള പശ്ചാത്താപം ആയിരിക്കട്ടെ.

"കുറച്ചു നാൾ ആശുപത്രിയിൽ ആയിരുന്നു. ഇപ്പോൾ, പരിചയത്തിലുള്ള ഒരു ഡോക്ടർ വല്ലപ്പോഴും വന്നു നോക്കും. ദിവസം കഴിയുന്തോറും ആരോഗ്യസ്ഥിതി വളരെ മോശമായി വരികയാണ്. മൂക്കിൽ ഇട്ടിരിക്കുന്ന ട്യൂബിൽ കൂടി ഭക്ഷണം ദ്രാവകരൂപത്തിലാക്കിയാണ് കൊടുക്കുന്നത്.

നിന്നെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്. സകല തിന്മകൾക്കുമുള്ള ശിക്ഷയായിരിക്കും ഇത്. എല്ലാം അനുഭവിച്ചു തീർത്തല്ലേ മതിയാവൂ."

ഹൃദയ വേദനയോടെ അമ്മ തുടർന്നു.

"നിങ്ങൾ തമ്മിലുള്ള വിവാഹ ബന്ധം വേർപെടുത്തിയെടുക്കാൻ കുറേയേറെ കളികൾ കളിച്ചു. ദേവനെ മോശക്കാരനാക്കുന്ന രീതിയിൽ നുണകളുണ്ടാക്കി ഭാമയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു. 

മറ്റൊരു വിവാഹത്തിനു അവളെ നിർബന്ധിച്ചു കൊണ്ടിരുന്നു. സമ്മതിക്കാതിരുന്നതിനാൽ അവൾ ശത്രുവായി. പ്രതികരിക്കാനാവാതെ ഞാനും എന്റെ മക്കളും ദുഃഖം കടിച്ചമർത്തി ജീവിച്ചു.

ഈ മനുഷ്യനോടുള്ള ദേഷ്യത്തിൽ, ഞാൻ തന്നെയാണ് ഭാമയോട് സത്യങ്ങളെല്ലാം തുറന്നു പറഞ്ഞത്. നല്ലവനായ നിന്നെ തെറ്റിദ്ധരിച്ച ദുഃഖവും സ്വന്തം ജീവിതം നശിപ്പിച്ച അച്ഛനോടുള്ള പകയും അവളെ വീണ്ടും ഒരു മാനസിക രോഗിയാക്കി.

അന്നു നിന്റെ വീട്ടിൽ നിന്നും വിളിച്ചു കൊണ്ടുവന്ന ശേഷം മൂന്നു മാസത്തോളം അവൾ എറണാകുളത്തുള്ള ഒരു മാനസികാശുപത്രിയിൽ ചികിത്സയിലായിരുന്നു. അതും നിന്നിൽ നിന്നും മറച്ചുവച്ചു. അവരെ കൂട്ടിക്കൊണ്ടുപോകാൻ നീ ഇവിടെ വരുന്ന സമയത്തെല്ലാം ഭാമ ആശുപത്രിയിൽ ആയിരുന്നു. 

വീണ്ടും അസുഖം കൂടിയപ്പോൾ രണ്ടു മാസത്തോളം  അതേ ആശുപത്രിയിൽ തന്നെ ചികിത്സിപ്പിച്ചു. 

അവിടുത്തെ സൈക്യാട്രിസ്റ്റ്, ഭാമയുടെ അച്ഛന്റെ ഒരു സുഹൃത്തിന്റെ മകനാണ്. അവിടെ നിന്നും അവൾ സുഖമായി എത്തിയ ശേഷമായിരുന്നു ഭാനുവിന്റെ വിവാഹം നടന്നത്. ഭർത്താവിനോടൊപ്പം അവൾ ഇപ്പോൾ ഗൾഫിലാണ്.

കാര്യങ്ങൾ ഒക്കെ ദേവനെ അറിയിക്കാൻ ഒരുപാടു പ്രാവശ്യം ഭാനു ശ്രമിച്ചു. പഴയ നമ്പറിൽ വിളിച്ചിട്ടു കിട്ടുന്നുണ്ടായിരുന്നില്ല. 

നിങ്ങൾ താമസിച്ചിരുന്ന വാടക വീട്ടിൽ ചെന്നന്വേഷിച്ചപ്പോൾ, നീ അവിടെ നിന്നും വീടൊഴിഞ്ഞു പോയി എന്നാണ് അറിഞ്ഞത്. ഓഫീസിൽ അന്വേഷിച്ചപ്പോൾ, ആ ജോലിയും ഉപേക്ഷിച്ചുപോയി എന്നറിഞ്ഞു."

ശ്വാസം അടക്കിപ്പിടിച്ച് എല്ലാം കേട്ടുകൊണ്ടിരുന്ന ശേഖർ ചോദിച്ചു:

"എന്നിട്ട് ഭാമയും മകളും ഇപ്പോൾ എവിടെയാണുള്ളത്?"

"അറിയില്ല, എനിക്കറിയില്ല." അമ്മയുടെ സങ്കടം ഗദ്ഗദങ്ങളായി. എന്റെ മോളും കുഞ്ഞും ഇപ്പോൾ എവിടെയാണെന്നോ എങ്ങനെ ജീവിക്കുന്നോ ഒന്നും എനിക്കറിയില്ല."

"അസുഖം മാറി ഭാമ തിരിച്ചെത്തി. ഭർത്താവിനോടൊപ്പം ഭാനുവും പോയി. അതു കഴിഞ്ഞ് എന്തുണ്ടായി?"

നിറഞ്ഞ കണ്ണുകളോടെ, നെടുവീർപ്പിട്ടു കൊണ്ട് അമ്മ പറഞ്ഞു:

ഭാനു പോയതിനുശേഷം ഭാമ ശരിക്കും ഒറ്റപ്പെട്ടു. അച്ഛനോടുള്ള ദേഷ്യമൊക്കെ കുറഞ്ഞെങ്കിലും ആരോടും അധികം സംസാരിക്കാതെ, സ്വയം ഒതുങ്ങിക്കൂടി. മീനുമോൾ മാത്രമായിരുന്നു അവളുടെ ലോകം. അങ്ങനെയിരിക്കെ, മറ്റൊരു വിവാഹത്തിന് അച്ഛൻ വീണ്ടും അവളെ നിർബന്ധിക്കാൻ തുടങ്ങി."

"എന്നിട്ട്?" ആകാംക്ഷ അടക്കാൻ തനിക്കു കഴിഞ്ഞില്ല.

"ഒരു ദിവസം രാവിലെ ഉണർന്നപ്പോൾ ഭാമയേയും മോളേയും കാണാനില്ല. പല സ്ഥലത്തും അന്വേഷിച്ചുവെങ്കിലും കണ്ടത്താൻ സാധിച്ചില്ല. പോലീസിലും വിവരം അറിയിച്ചിരുന്നു. 'ഞങ്ങൾ പോകുന്നു, അന്വേഷിച്ചു വരരുത്' എന്നൊരു കുറിപ്പു മാത്രം എഴുതി വച്ചിരുന്നു.

"മോളേയും കൊണ്ട് പോകാൻ സാധ്യതയുള്ള സ്ഥലം ഏതായിരിക്കും? ഭാമയ്ക്ക് ഏതെങ്കിലും സുഹൃദ് ബന്ധം ഉള്ളതായി അറിയാമോ?"

"അറിയില്ല മക്കളേ... എവിടെ ആയിരുന്നാലും രണ്ടുപേരും സുഖമായിരുന്നാൽ മതിയായിരുന്നു. അതിന്റെ ഷോക്കിലാണ് അച്ഛൻ കിടപ്പിലായത്."

"ഭാനു വിളിക്കാറുണ്ടോ? അവളുടെ നമ്പർ ഒന്നു തരാമോ?"

നമ്പർ എഴുതിയിട്ടുള്ള ഒരു ചെറിയ ഡയറി തന്റെ നേർക്കു നീട്ടിക്കൊണ്ട് അമ്മ പറഞ്ഞു:

"ഇതിലുണ്ട് നമ്പർ, എല്ലാ വെള്ളിയാഴ്ചകളിലും വിളിക്കാറുണ്ട്.. അവൾക്കും ചെറിയ ഒരു ജോലി ഉള്ളതിനാൽ അച്ഛന്റെ ചികിത്സയ്ക്കും മറ്റും പൈസ അയച്ചു തരും. 

ബിസിനസ്സ് ഒക്കെ നശിച്ചു, സകലതും നഷ്ടപ്പെട്ടു. സ്വത്തുക്കൾ പലതും വിറ്റു കടം തീർത്തു."

"ചിലതൊക്കെ കേട്ടിരുന്നു, എന്നാൽ അധ:പതനത്തിന്റെ വ്യാപ്തി ഇത്രത്തോളം ഉണ്ടെന്നറിഞ്ഞിരുന്നില്ല."

"നിങ്ങൾ വന്നത് ഏതായാലും നന്നായി. എങ്ങനെയെങ്കിലും ഭാമയേയും കുഞ്ഞിനേയും അന്വേഷിച്ചു കണ്ടുപിടിക്കണം. അവൾക്ക് ദേവനെ ജീവനാണ്."

"ശരി അമ്മേ, എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ. ആവശ്യം എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാൻ മടിക്കണ്ട, ഇതാണ് എന്റെ നമ്പർ."

ഭാനുവിന്റെ നമ്പർ ഫോണിൽ സേവ് ചെയ്തു, തന്റെ നമ്പർ ഡയറിയിൽ എഴുതി വച്ചിട്ട് അമ്മയോടു യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി. കട്ടപിടിച്ച ഇരുട്ടിൽ ദിശയറിയാതുഴലുന്നവനെപ്പോലെ തന്റെ മനസ്സ് എവിടെയൊക്കെയോ സഞ്ചരിച്ചു കൊണ്ടിരുന്നു.

"ജീവിതത്തിന്റെ ഉയർച്ച കണ്ടവൻ താഴ്ചകളും കാണാതിരിക്കില്ല.  സമ്പന്നതയുടെ കൊടുമുടിയിൽ നിന്നും എത്ര പെട്ടെന്നാണ് മനുഷ്യൻ നിലംപതിക്കുന്നത്. തിന്മ പ്രവൃത്തികളിലൂടെ സമ്പാദിച്ചു കൂട്ടുന്നവന് അനുഭവിക്കാനുള്ള യോഗവും ഉണ്ടാവില്ലല്ലോ."

ശേഖറിന്റെ കാഴ്ചപ്പാട് ശരിവച്ചു കൊണ്ട് കാറിൽ കയറി.

"ഇനിയെങ്ങോട്ടാ?"

"നമുക്ക് വീട്ടിൽ പോയി ഊണു കഴിച്ചിട്ട് അടുത്ത വഴി ആലോചിക്കാം. അതു പോരേ?"

"ശരി ശേഖർ, നിന്റെ ഇഷ്ടം."

ശേഖറിന്റെ വീട്ടിലെത്തിയതും തന്റെ ഫോൺ ബെല്ലടിച്ചു.

ഡോക്ടർ ആനന്ദാണല്ലോ...

"ഹലോ..."

"ഹലോ ദേവനല്ലേ, ഞാൻ ഡോക്ടർ ആനന്ദാണ്."

"മനസ്സിലായി, ഡോക്ടർ,"

"എന്റെ ഒരു സുഹൃത്തിൽ നിന്നും അറിഞ്ഞ ഒരു വിവരം പറയാനാണ് വിളിച്ചത്."

"പറയൂ ഡോക്ടർ."

"എറണാകുളത്തു പ്രാക്ടീസ് ചെയ്യുന്ന എന്റെ സുഹൃത്ത്, ഡോക്ടർ വിനയചന്ദ്രന്റെ അടുത്ത ഒരു ബന്ധുവാണ് അവിടുത്തെ സൈക്യാട്രിസ്റ്റ്. ഭാമ വളരെക്കാലം അയാളുടെ പേഷ്യൻറ് ആയിരുന്നു. ഞാൻ അഡ്രസ്സും ഫോൺ നമ്പറും നൽകാം. അവിടെ വരെ പോയി അയാളെ ഒന്നു കാണുന്നത് സഹായകരമായിരിക്കും എന്നാണ് എനിക്കു തോന്നുന്നത്."

"ശരി ഡോക്ടർ, നാളെത്തന്നെ പോയിക്കാണാം. വളരെ നന്ദിയുണ്ട്."

ഡോക്ടർ ആനന്ദ് നൽകിയ അഡ്രസ്സും ഫോൺ നമ്പറും കുറിച്ചെടുത്തു. ശേഖറുമായി ആലോചിച്ചിട്ട്, രാവിലെ തന്നെ എറണാകുളത്തു പോകാനായി തീരുമാനിക്കുകയും ചെയ്തു.

(തുടരും)


ഭാഗം - 34

ഊണു കഴിഞ്ഞ് ഭാനുവിന്റെ നമ്പർ ഡയൽ ചെയ്തെങ്കിലും അവൾ ഫോൺ എടുത്തില്ല. അച്ഛനെ വിളിച്ചു വിശേഷങ്ങൾ തിരക്കി, താൻ മടങ്ങിവരാൻ ചിലപ്പോൾ ഒരു ദിവസം കൂടി താമസിക്കും എന്നറിയിച്ചു.


"ദേവാ, ഇന്നിനി എങ്ങോട്ടും പോകുന്നില്ലല്ലോ. അല്പം സാധനം വാങ്ങാനുണ്ട്. നീ വരുന്നുണ്ടോ? ഒന്നു കറങ്ങിയിട്ടു വരാം."

"ശരിയെടാ, ഞാനും വരുന്നു."

ഒരു സൂപ്പർ മാർക്കറ്റിനു മുമ്പിൽ വണ്ടി നിർത്തി, ആവശ്യമുള്ള സാധനങ്ങൾ ഒക്കെ വാങ്ങി.

"എടാ, നിനക്ക് വേറെ എവിടെയെങ്കിലും പോകാനുണ്ടോ?"

"ഇല്ല ശേഖർ, വേറെ എവിടെ പോകാൻ?"

"ഇവിടെ നിന്നും പതിനഞ്ചുമിനിറ്റു ദൂരം അകലെ, ഒരു ബീച്ചുണ്ട്. വേണമെങ്കിൽ അവിടെ പോയിരുന്നു അല്പനേരം കാറ്റു കൊള്ളാം."

"നീ പറയുന്നതുപോലെ."

'തന്റെ മനസ്സുപോലെ പ്രക്ഷുബ്ധമായ കടൽ! വികാര വിക്ഷോഭങ്ങൾ തിരമാലകളായി തീരങ്ങളിൽ വന്നു ചിന്നിച്ചിതറുന്നു.

നീലജലാശയപ്പരപ്പിലൂടെ കണ്ണുകൾ ഓടിച്ചു ഇരിക്കുമ്പോൾ, സമുദ്രത്തിന്റെ അഗാധതയിൽ മറഞ്ഞിരിക്കുന്ന നിഗൂഢതകളെക്കുറിച്ച് ഒരു മാത്ര ചിന്തിച്ചു പോയി. പഴങ്കഥകളിൽ നിറഞ്ഞു നിന്നിരുന്ന, സാഗര റാണിയുടെ കൊട്ടാരവും അതു നിറയെ പവിഴമുത്തുകളും നീന്തിത്തുടിക്കുന്ന മത്സകന്യകമാരും ഒക്കെ എവിടെ ആയിരിക്കും?'

പാന്റ്സിന്റെ അറ്റം മുകളിലേക്ക് ചുരുട്ടിവച്ച്, കാലുകൾ കൊണ്ട് തിരകളിൽ തട്ടി രസിക്കുന്ന ശേഖർ. 

'അവൻ എത്ര ഭാഗ്യവാനാണ്! കുടുംബത്തിനോടൊപ്പം സന്തോഷകരമായ ഒരു ജീവിതം അവനു കിട്ടി. നന്മ നിറഞ്ഞ ഒരു മനസ്സിന്റെ ഉടമയായ അവനെ ഈശ്വരൻ കൂടുതലായി അനുഗ്രഹിക്കട്ടെ! അവന്റെ സ്നേഹത്തിനു പകരമായി കൊടുക്കാൻ ഈ പ്രാർത്ഥനയല്ലാതെ മറ്റെന്താണുള്ളത്?'

കുളിരുള്ള കാറ്റ്, മനസ്സും ശരീരവും തണുപ്പിച്ചു കൊണ്ടിരുന്നു. ഭാമയോടും മകളോടും ഒപ്പം ഇങ്ങനെ ഇരുന്നു കാറ്റു കൊള്ളാൻ കഴിഞ്ഞിരുന്നെങ്കിൽ!

നഷ്ടപ്പെട്ട തന്റെ ജീവിതം തിരിച്ചു കിട്ടിയിരുന്നെങ്കിൽ! അപ്രതീക്ഷിതമായ എത്രയെത്ര സംഭവങ്ങളാണ് തന്റെ ജീവിതത്തിൽ വന്നലയടിച്ചത്! 

ജീവന്റെ ഭാഗമായ ഭാമയും മീനുമോളും ഇപ്പോൾ എവിടെ ആയിരിക്കും, ആരായിരിക്കും അവരെ സംരക്ഷിക്കുന്നത്?' 

ഉത്തരം കിട്ടാത്ത അനവധി ചോദ്യങ്ങൾ, ഒരു മരീചിക പോലെ മനസ്സിനെ വേട്ടയാടിക്കാണ്ടിരുന്നു.

"എടാ, നീയെന്താണ് ഇത്ര ആലോചിക്കുന്നത്? എണീറ്റു വരൂ... നമുക്കു കുറച്ചു നടക്കാം."

മണൽത്തരികളിൽ പാദങ്ങൾ അമർന്നു, കൊച്ചു കൊച്ചു കുഴികൾ തീർക്കുന്നു. ഇടമുറിയാതൊഴുകുന്ന കടലിന്റെ സംഗീതം താളനിബന്ധമായി തുടരുന്നു. പടിഞ്ഞാറേ ചക്രവാളത്തിൽ അസ്തമയ സൂര്യൻ സിന്ദൂരം വാരിവിതറുന്നതും നോക്കി നടന്നു. മടക്കയാത്രയിൽ, സാധനങ്ങളുടെ വിലക്കയറ്റവും ഇന്നത്തെ ദുഷിച്ച രാഷ്ട്രീയ ഭരണസംഹിതകളുമൊക്കെ സംസാര വിഷയങ്ങളായി.

രാത്രിഭക്ഷണം കഴിഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോൾ ഫോൺ ബെല്ലടിച്ചു.

"ഹലോ, ആരാ ഇത്?"

"ഞാൻ ഭാനുവാണ്. ഈ നമ്പറിൽ നിന്നും വിളിച്ചിട്ടുണ്ടായിരുന്നു, തിരക്കായിരുന്നതിനാൽ എടുക്കാൻ കഴിഞ്ഞില്ല. ഇതു ദേവൻ ചേട്ടനാണോ?"

"അതേ ഭാനു, എന്തൊക്കെയുണ്ട് വിശേഷങ്ങൾ? നിനക്കും ഭർത്താവിനും സുഖമല്ലേ?"

"അതേ ചേട്ടാ, ചേട്ടനിപ്പോൾ എവിടെയാണ്?"

"ഭാമയേയും മോളേയും കണ്ടുപിടിക്കാനുള്ള അന്വേഷണത്തിലാണ് ഞാനിപ്പോൾ. 

എന്റെ സുഹൃത്ത് ശേഖറിന്റെ വീട്ടിൽ ആണ് ഇപ്പോൾ ഞാനുള്ളത്. ഇന്ന് ഞങ്ങൾ ഭാനുവിന്റെ വീട്ടിൽ പോയിരുന്നു. അമ്മയാണ് നമ്പർ തന്നത്. നിന്റെ കല്യാണം നടന്നതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല."

"വല്ലാത്തൊരു സാഹചര്യത്തിലായിരുന്നു എന്റെ വിവാഹം നടന്നത്. ചേട്ടനെ ഫോണിൽ വിളിച്ചിട്ടും കിട്ടുന്നുണ്ടായിരുന്നില്ല."

"ആ... അതു സാരമില്ല ഭാനു, ഭാമയും മീനുമോളും ഇപ്പോൾ എവിടെ ആയിരിക്കുമെന്ന് എന്തെങ്കിലും ഊഹം ഉണ്ടോ? ആരെങ്കിലുമായി അവൾക്ക് സുഹൃദ്ബന്ധം ഉണ്ടായിരുന്നോ?"

"ഇല്ല ചേട്ടാ, വീട്ടിൽ ഉള്ളപ്പോൾ ആരുമായും അടുപ്പം ഉണ്ടായിരുന്നില്ല. സുഖമില്ലാതെ ആശുപതിയിൽ ആയിരുന്നപ്പോൾ, അവിടെ വച്ചു പരിചയപ്പെട്ട ഒരു ആന്റിയെപ്പറ്റി എന്നോടു പറയുമായിരുന്നു. ചേച്ചിക്ക് അവർ അമ്മയെപ്പോലെ ആയിരുന്നു എന്നു പറഞ്ഞിട്ടുണ്ട്."

"ആരാണവർ? അവരുടെ പേര് പറഞ്ഞിട്ടുണ്ടോ? വീട് എവിടെയാണെന്നും മറ്റും?'

"പേര് മായാദേവി എന്നാണ്. ചേച്ചി, മായമ്മ എന്നാണ് വിളിക്കുന്നത്. കൂടുതൽ വിവരങ്ങൾ ഒന്നും അറിയില്ല. ചേട്ടൻ എങ്ങനെയെങ്കിലും ചേച്ചിയേയും മീനുമോളേയും കണ്ടുപിടിക്കണം. അവർ എവിടെയാണെന്നറിയാത്തതിനാൽ ഒരു സമാധാനവുമില്ല."

"ശരി ഭാനു, ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്."

"ഓ.കെ ചേട്ടാ, ചേച്ചിയുടെയും മോളുടേയും വിവരം കിട്ടിയാൽ അറിയിക്കണേ..."

"തീർച്ചയായും."

രാവിലെ ഏഴുമണിക്കു തന്നെ എറണാകുളത്തേയ്ക്കു തിരിച്ചു. ഭാനുവിൽ നിന്നുമറിഞ്ഞ വിവരങ്ങൾ,  ശേഖറുമായി പങ്കുവച്ചു. ഞയറാഴ്ച ആയതിനാൽ റോഡിൽ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. സംസാരത്തിനിടയിലും വളരെ ശ്രദ്ധിച്ചാണ് ശേഖർ വണ്ടി ഓടിക്കുന്നത്."

"ശേഖർ, ഞായറാഴ്ച ആയതിനാൽ ആ സൈക്യാട്രിസ്റ്റിനെ ഇന്നു കാണാൻ സാധിച്ചില്ലെങ്കിൽ നമ്മൾ എന്തുചെയ്യും?"

"നോക്കാം, ഭാഗ്യമുണ്ടെങ്കിൽ കാണാൻ കഴിഞ്ഞേക്കും. നീ ആ അഡ്രസ്സ് ഒന്നു പറയൂ."

പത്തുമണിയോടുകൂടി ലക്ഷ്യസ്ഥാനത്ത് എത്തിയ അവരെ, അവിടുത്തെ സെക്യൂരിറ്റി ഓഫീസർ തടഞ്ഞു നിർത്തി.

"ഡോക്ടർ വിനയചന്ദ്രനെ ഒന്നു കാണണം. ഞങ്ങൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ്."

"അദ്ദേഹം ഇന്നു വന്നിട്ടില്ലല്ലോ, ഇന്ന് അവധിയാണ്."

"എങ്കിൽ സൈക്യാട്രിയിലെ ഡോക്ടർ രവിശങ്കറെ ഒന്നു കാണാൻ പറ്റുമോ?"

"നിങ്ങളിൽ ആർക്കാണ് അസുഖം?"

"ഞങ്ങൾക്കല്ല അസുഖം, അദ്ദേഹത്തിന്റെ ഒരു രോഗിയുടെ കാര്യം സംസാരിക്കാനാണ്."

"ശരി പോയി കണ്ടോളൂ,  അവിടെ വലതുവശത്തുള്ള കെട്ടിടത്തിലാണ് സൈക്യാട്രിക് വാർഡ്. ഡോക്ടർ ഇന്നു ഡ്യൂട്ടിയിലുണ്ട്."

അയാളോട് നന്ദി പറഞ്ഞ ശേഷം സൈക്യാട്രിക് വാർഡിലേക്കു നടന്നു.

വാർഡിനകത്തേയ്ക്കു പ്രവേശിക്കുന്ന പ്രധാന ഗെയിറ്റിനു സമീപം ഇരിക്കുന്ന സെക്യൂരിറ്റി ജീവനക്കാരൻ, തങ്ങളുടെ ആഗമനോദ്ദേശ്യം ആരാഞ്ഞു. ഡോക്ടർ രവിശങ്കറിനെ കാണാനാണെന്നു അറിയിച്ചപ്പോൾ, വിസിറ്റിംഗ് റൂം കാണിച്ചു തന്നിട്ട് അവിടെ വെയ്റ്റ് ചെയ്യാൻ പറഞ്ഞു.

പത്തു മിനിറ്റിനകം ഒരു അറ്റർഡർ വന്ന് തങ്ങളെ ഡോക്ടറിന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി.

"നമസ്കാരം ഡോക്ടർ. എന്റെ പേര് ദേവൻ, ഇത് എന്റെ സുഹൃത്ത് ശേഖർ. ഡോക്ടർ ആനന്ദ് പറഞ്ഞതനുസരിച്ചാണ് ഞങ്ങൾ ഇവിടെ വന്നത്."

" ഡോക്ടർ വിനയന്റെ സുഹൃത്തല്ലേ ഡോക്ടർ ആനന്ദ്?"

"അതേ ഡോക്ടർ."

"ഡോക്ടർ വിനയൻ എന്നോട് നിങ്ങളെപ്പറ്റി പറഞ്ഞിരുന്നു. എന്താണു നിങ്ങൾക്കറിയേണ്ടത്?

"എന്റെ ഭാര്യ ഭാമ, കുറച്ചു കാലം ഡോക്ടറിന്റെ ചികിത്സയിൽ ആയിരുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ അന്ന് എനിക്കു വന്നു ഡോക്ടറിനെ കാണാൻ കഴിഞ്ഞിരുന്നില്ല."

"അതേ, ഞാനോർക്കുന്നു. നിങ്ങളെ കാണണമെന്നറിയിച്ചെങ്കിലും എത്തിയിരുന്നില്ല. 

പരിപൂർണ്ണ സൗഖ്യം പ്രാപിച്ച് അവർ ഇവിടെ നിന്നും പോയിരുന്നല്ലോ. ഇപ്പോൾ എന്താണ് പ്രശ്നം?"

"സ്വന്തം വീട്ടിൽ തിരിച്ചെത്തിയ അവൾ, ഒരു കൊല്ലം മുൻപ് തന്റെ കുഞ്ഞിനേയും കൊണ്ട് ഒരു ദിവസം വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. എവിടെയാണെന്ന് ഒരറിവും ഇതുവരേയും ഇല്ല. 

അവൾ ഇവിടെ ചികിത്സയിലായിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. എന്നെ അവർ ഒന്നും അറിയിച്ചിരുന്നില്ല എന്നതാണ് സത്യം. ഇതിനിടയിൽ ഭാമയെ തെറ്റിദ്ധരിപ്പിച്ച അവളുടെ അച്ഛൻ, തന്റെ സ്വാധീനം ഉപയോഗിച്ച് ഞങ്ങൾ തമ്മിലുള്ള വിവാഹ ബന്ധം വേർപെടുത്തുകയും ചെയ്തു. ഭാമയേയും മകളേയും കണ്ടുപിടിക്കാൻ ഇപ്പോൾ ഡോക്ടറുടെ സഹായം ആവശ്യമായി വന്നിരിക്കുകയാണ്...

(തുടരും)

ഭാഗം - 35

പ്രതീക്ഷയുടെ വർണരാജികൾ ഹൃദയത്തിൽ ആവാഹിച്ചു കൊണ്ട്, ഡോക്ടർ രവിശങ്കറിന്റെ വാക്കുകൾക്കായി കാതോർത്തിരുന്നു.

"എന്തു സഹായമാണ് നിങ്ങൾ എന്നിൽ നിന്നും പ്രതീക്ഷിക്കുന്നത്?"


"ഭാമ ഇവിടെ ഉണ്ടായിരുന്ന സമയത്തുള്ള ചില വിവരങ്ങൾ അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മറ്റു അന്തേവാസികളോടുള്ള അവളുടെ ഇടപെടൽ എങ്ങനെയായിരുന്നു ഡോക്ടർ? ആരോടെങ്കിലും കൂടുതൽ അടുപ്പം അവൾ പുലർത്തിയിരുന്നോ?"

"പൊതുവേ ആരോടും അധികം സംസാരിക്കാറില്ലായിരുന്നു. എപ്പോഴും തനിച്ചിരിക്കാനായിരുന്നു അവർക്കിഷ്ടം. 

ആദ്യസമയങ്ങളിൽ ചോദ്യങ്ങളോടും മറ്റും തികച്ചും നിസ്സംഗതാഭാവമാണ്, ഭാമ പുലർത്തിയിരുന്നത്. കളഞ്ഞു പോയതെന്തോ തിരയുന്ന ഒരു കുട്ടിയുടെ മനോഭാവമായിരുന്നു."

"ഡോക്ടർ, മായാദേവി എന്നു പേരുള്ള ആരെങ്കിലും അന്ന് ഇവിടെ ചികിത്സയിൽ ഉണ്ടായിരുന്നോ? അവർ, ഭാമയ്ക്ക് ഒരു അമ്മയെപ്പോലെ ആയിരുന്നു എന്ന് അവളുടെ സഹോദരിയോട് പറഞ്ഞിട്ടുണ്ടത്രേ. ഭാമയും മോളും അവരോടൊപ്പം ഉണ്ടായിരിക്കുമെന്ന് ഒരു തോന്നൽ."

"ശരിയാണ്, ഞാൻ ഓർക്കുന്നു. സമൂഹത്തിലെ ഉയർന്ന നിലയിലുള്ള ഒരു സ്ത്രീയായിരുന്നു അവർ. അഞ്ചു വർഷം മുൻപുണ്ടായ റോഡ് ആക്സിഡന്റിൽ കുടുംബത്തിലെ മൂന്നു പേരുടെ ആകസ്മികമായ മരണത്തെ തുടർന്നുണ്ടായ ഷോക്കിൽ, ഒരു വർഷത്തോളം അവർ എന്റെ ചികിത്സയിൽ ആയിരുന്നു. 

അമ്മയും മകളും പോലെയുള്ള അവരുടെ ഇടപഴകൽ, ഇരുവരുടേയും മാനസികനില മെച്ചപ്പെടുത്താൻ ഏറെ സഹായകരമായി. ഭാമയെ ഡിസ്ചാർജ് ചെയ്തതിനു ശേഷം മൂന്നു മാസം കഴിഞ്ഞാണ് മായാദേവി ഇവിടെ നിന്നും പോയത്. 

അതിനുശേഷമുള്ള വിവരങ്ങൾ ഒന്നും തന്നെ എനിക്കറിയില്ല. രണ്ടുപേരും അവരവരുടെ വീടുകളിൽ സുഖമായി കഴിയുന്നുണ്ടാവും എന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്."

"ഡോക്ടർ, ആ സ്ത്രീയുടെ അഡ്രസ്സ് ഒന്നു തരാൻ പറ്റുമോ?"

"ഇവിടുത്തെ രജിസ്റ്ററിൽ കാണും."

ഡോക്ടർ ബല്ലടിച്ചപ്പോൾ എത്തിയ, ഒരു അറ്റൻഡറിനോട് അഞ്ചുവർഷം മുൻപുള്ള രജിസ്റ്റർ ബുക്കിൽ നിന്നും മായാദേവിയുടെ അഡ്രസ്സ് എഴുതിത്തരാൻ ആവശ്യപ്പെട്ടു. 

"അവരുടെ ഒരു സഹോദരനാണ്, അന്നവരെ ഇവിടെ കൊണ്ടുവന്നത്. ഇപ്പോഴും ഇതേ അഡ്രസ്സിൽ തന്നെയായിരിക്കുമോ, അവർ താമസിക്കുന്നതെന്ന് നിശ്ചയമില്ല."

"ഓ.കെ ഡോക്ടർ, ഏതായാലും ഞങ്ങൾ ഒന്നു ശ്രമിച്ചുനോക്കാം. വളരെ നന്ദി."

നിങ്ങളുടെ ഭാര്യയേയും കുഞ്ഞിനേയും കണ്ടു കിട്ടിയാൽ എന്നെ അറിയിക്കാൻ മറക്കരുത്. ഈ കാർഡിൽ എന്റെ നമ്പർ ഉണ്ട്."

"തീർച്ചയായും ഡോക്ടർ. എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ."

അറ്റൻഡർ എഴുതിത്തന്ന മായാദേവിയുടെ അഡ്രസ്സ്, ശേഖറിനെ ഏൽപ്പിച്ചു. അതു വായിച്ചിട്ട് അവൻ പറഞ്ഞു:

"എടാ, ഇതിൽ പറഞ്ഞിരിക്കുന്ന സ്ഥലം, ഇവിടെ നിന്നും ഒരുമണിക്കൂർ ദൂരെയാണുള്ളത്. ഏതായാലും നമുക്കു പോയിനോക്കാം." 

ഭാമയേയും മീനുമോളേയും നേരിൽ കാണുന്ന നിമിഷം അകലെയായിരിക്കുമോ എന്ന ആശങ്കയിൽ, ചിന്തകൾ പിന്നെയും കാടുകയറി.

ട്രാഫിക് അധികമില്ലാതിരുന്നതിനാൽ, പെട്ടെന്നു തന്നെ സിറ്റിയിൽ നിന്നും പുറത്തുകടക്കാൻ സാധിച്ചു. നല്ല വേഗതയിൽ തന്നെയായിരുന്നു ശേഖർ വണ്ടി ഓടിച്ചിരുന്നത്?

"എടാ, ഭാമയും മോളും ഈ പറഞ്ഞ മായാദേവി എന്ന സ്ത്രീയോടൊപ്പം അവരുടെ വീട്ടിൽ തന്നെ ആയിരിക്കുമോ താമസിക്കുന്നത്? നിനക്കെന്തു തോന്നുന്നു?"

ശേഖറിന്റെ ചോദ്യത്തിന്റെ അലകൾ, മൗനത്തിന്റെ വാത്മീകത്തിനുള്ളിൽ നിന്നും തന്നെ ഉണർത്തി. അവന്റെ ചോദ്യം, പ്രതിദ്ധ്വനികളായി കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു.

"അവർ അവിടെ ഉണ്ടാവണേ എന്നു തന്നെയാണെന്റെ പ്രാർത്ഥന. അങ്ങനെതന്നെ സംഭവിക്കട്ടെ."

"എടാ, ഒരു പക്ഷേ നമ്മുടെ ഈ യാത്ര വ്യർത്ഥമാണെങ്കിലോ?"

"നിന്റെ കരിനാക്കു വളച്ചു അങ്ങനെയൊന്നും പറയല്ലേ..."

"അതല്ലെടാ... അവർ അവിടെ ഉണ്ടായില്ലെങ്കിൽ, പിന്നെ നമ്മൾ എവിടെപ്പോയി അന്വേഷിക്കും?"

"ശരിയാണ്, അതിനെപ്പറ്റിയൊന്നും ഞാൻ ഇപ്പോൾ ആലോചിക്കുന്നില്ല. നീ വേഗം വണ്ടി വിട്."

ഏകദേശം അമ്പതു മിനിറ്റുകൾ കഴിഞ്ഞപ്പോൾ അഡ്രസ്സിൽ പറഞ്ഞിരിക്കുന്ന സ്ഥലത്തെത്തി.

"എടാ ഇതു തന്നെയാണ് സ്ഥലം, ഇനി അവരുടെ വീടു കണ്ടുപിടിക്കണം. ആരോടെങ്കിലും ചോദിക്കാം."

ഒരു ചെറിയ കവലയിലെത്തിയപ്പോൾ ശേഖർ വണ്ടി നിർത്തി. കൂൾഡ്രിംഗ്സ് ആൻഡ് ബേക്കറി എന്ന ബോർഡുവച്ച കടയിൽ കയറി, നാരങ്ങാവെള്ളം വാങ്ങിക്കുടിച്ച് രണ്ടുപേരും ദാഹമകറ്റി. 

അഡ്രസ്സ് എഴുതിയിരുന്ന കടലാസ്സ് കാണിച്ചു കൊണ്ട് ശേഖർ, കടയുടമയോടു ചോദിച്ചു:

"ചേട്ടാ, ഈ വീട് അറിയുമോ, എവിടെയാണെന്ന് ഒന്നു പറഞ്ഞു തരാമോ?"

"അയ്യോ, അത് നിങ്ങൾ വന്ന വഴിക്കായിരുന്നല്ലോ. ഇവിടെ നിന്നും തിരിച്ചു പോകണം. ഒരു ഫർലോങ് ദൂരം ചെന്നാൽ വലതുവശത്തേയ്ക്കു തിരിയുന്ന ഒരു വഴിയുണ്ട്. അതിനിടതുവശത്തായി മൂന്നാമത്തെ വീടാണ്."

"ശരി ചേട്ടാ, വളരെ നന്ദി."

"അവിടെ ആരെക്കാണാനാണ്?"

"ഞങ്ങളുടെ ഒരു ബന്ധുവിന്റെ വീടാണ്."

"ഓ.. ശരി."

ആ കവലയിൽ തന്നെ വണ്ടി തിരിച്ച്‌, വന്ന വഴിയിലൂടെ മുന്നോട്ടെടുത്തു. കടയുടമ പറഞ്ഞു തന്നപ്രകാരം മൂന്നാമത്തെ വീടിനു മുന്നിൽ വണ്ടിനിർത്തി.

"ഇവിടുത്തെ ആളുകൾ സത്യസന്ധരാണെന്നു തോന്നുന്നു. വഴിയൊക്കെ കൃത്യമായി പറഞ്ഞു തന്നല്ലോ."

ശേഖറിന്റെ പ്രസ്താവനയോട് താനും യോജിച്ചു.

ചന്ദനനിറത്തിലുള്ള പെയിന്റടിച്ച സാമാന്യം വലിയൊരു ഇരുനിലക്കെട്ടിടം.

'ഈശ്വരാ... എല്ലാം ശുഭമായിരിക്കണേ... ഭാമയും എന്റെ മോളും ഇവിടെത്തന്നെ ഉണ്ടായിരിക്കണേ.' 

മനസ്സുരുകി പ്രാർത്ഥിച്ചുകൊണ്ട് ഗേറ്റു തുറന്ന് അകത്തു കടന്ന്, കാളിംഗ്ബെൽ അടിച്ചു.

അറുപതു വയസ്സു തോന്നിക്കുന്ന ഒരു സ്ത്രീ കതകു തുറന്ന് ഇറങ്ങിവന്നു. മുണ്ടും നേര്യതുമാണ് അവരുടെ വേഷം. നെറ്റിയിൽ ചന്ദനക്കുറി, തലയിൽ അവിടവിടെയായി നരച്ചമുടികൾ, വെള്ളിനൂലുകൾ പോലെ തിളങ്ങി. 

സുന്ദരവദനത്തിൽ വിഷാദം തളംകെട്ടി നിൽക്കുന്നു. പ്രൗഢയായ ആ സ്ത്രീ തന്നെ യാണ് മായാദേവിയെന്ന് നിസ്സംശയം മനസ്സിലായി.

"ആരാണ്, മനസ്സിലായില്ലല്ലോ?"

"ശ്രീമതി മായാദേവിയല്ലേ?"

"അതെ, എന്നെ അറിയുമോ, നിങ്ങൾ?"

കണ്ണടയ്ക്കുള്ളിലൂടെ തങ്ങൾ ഇരുവരേയും മാറി മാറിനോക്കി. മുഖത്തു നിഴലിക്കുന്ന അപരിചിതത്വഭാവം വർദ്ധിച്ചു വന്നു.

"ഞങ്ങൾ അകത്തോട്ടു വന്നോട്ടെ?"

"തീർച്ചയായും, കയറി വരൂ, ഇരിക്കൂ..."

"എന്റെ പേര് ദേവൻ, ഇതെന്റെ സുഹൃത്ത് ശേഖർ."

"എന്താണിവിടെ?"

"പറയാം, ഇവിടെ വേറെ ആരൊക്കെയുണ്ട്, അമ്മ തനിച്ചാണോ ഈ വീട്ടിൽ താമസിക്കുന്നത്?"

"അല്ല, എന്റെ മകളും കുഞ്ഞും ഉണ്ട്." കൊലുസുമണികൾ കിലുക്കി ക്കൊണ്ട് ഓടിയടുക്കുന്ന രണ്ടു കുഞ്ഞിക്കാലുകൾ, തൊട്ടുപിറകേ അവളുടെ അമ്മയും.

"ആരാണമ്മേ ഇവരൊക്കെ?"

"ഇതാണെന്റെ മകൾ, ശ്യാമ. ഇത് മണിക്കുട്ടി. കിലുക്കാംപെട്ടിയാ കേട്ടോ. നല്ല കുറുമ്പും ഉണ്ട്."

അതുവരെ ശ്വാസം അടക്കിപ്പിടിച്ചിരുന്ന താൻ, ഒരു നിമിഷം സ്തബ്ധനായി. സകല പ്രതീക്ഷകളും അസ്തമിച്ചതുപോലെ ശേഖറിന്റെ മുഖത്തേയ്ക്ക് നോക്കി.

ഇരുൾ മൂടിയ വഴികളിലൂടെ തപ്പിത്തടഞ്ഞ്, ഒരു തരി വെട്ടത്തിനായി കൊതിക്കുന്ന, നിസ്സഹായനായ പഥികനെപ്പോലെ, കുറെ നിമിഷങ്ങൾ തന്റെ മുന്നിലൂടെ കടന്നുപോയി.

(തുടരും)


ഭാഗം - 36

തങ്ങൾക്കിടയിലുള്ള നിശ്ശബ്ദതയെ കീറി മുറിച്ചുകൊണ്ട് മായാദേവിയമ്മയുടെ വാക്കുകൾ ചിതറിവീണു.

"എന്റെ മകളേയും കുഞ്ഞിനേയും കണ്ടപ്പോൾ പേടിച്ചുപോയോ? നിങ്ങൾ ഇവരെ ഇതിനു മുൻപു കണ്ടിട്ടുണ്ടോ? രണ്ടു പേരുടേയും മുഖം വല്ലാതെ വിളറിയിരിക്കുന്നല്ലോ."


മുഖത്തെ ജാള്യത മറയ്ക്കാൻ ശ്രമിച്ചു കൊണ്ട് ശേഖർ പറഞ്ഞു:

"ഏയ് അങ്ങനെയൊന്നുമില്ലമ്മേ, ഞങ്ങൾ അന്വേഷിച്ചുവന്നവർ ഇവിടെയില്ല എന്നറിഞ്ഞപ്പോൾ ഉണ്ടായ ഒരു മനോവിഷമമാണ് ഈ ഭാവപ്പകർച്ചയ്ക്ക് കാരണമായത്."

"അപ്പോൾ നിങ്ങൾ ആരെയാണ് അന്വേഷിച്ചു വന്നത്? എന്നോട് പറയാവുന്നതാണെങ്കിൽ, അവരെ കണ്ടുപിടിക്കാൻ ഞാനും സഹായിക്കാം."

"മോളേ, നീ പോയി ഇവർക്കു കുടിക്കാൻ എന്തെങ്കിലും എടുത്തുകൊണ്ടു വരൂ."

"ശരി അമ്മേ."

അമ്മയുടെ പിറകേ അകന്നു പോകുന്ന കുഞ്ഞിക്കൊലുസ്സിന്റെ ചെറുകിലുക്കത്തിൽ ഹൃദയത്തിനുള്ളിലെ തേങ്ങൽ, ഒരു നെടുവീർപ്പായി അടർന്നു വീണു.

"മകളുടെ ഭർത്താവ് എവിടെയാണ്?"

ശേഖറിന്റെ സംശയം ചിറകുവിടർത്തി.

"അതൊക്കെ ഒരു വലിയ കഥയാണ്. കേൾക്കാൻ നിങ്ങൾക്ക് താൽപര്യം ഉണ്ടെങ്കിൽ ഞാൻ പറയാം."

"അമ്മ പറയൂ... പോകാൻ ധൃതിയുണ്ടെങ്കിലും  അതറിയാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്."

ഒരു ദീർഘനിശ്വാസത്തിനു ശേഷം അമ്മ തുടർന്നു:

എന്റെ ഭർത്താവ് അറിയപ്പെടുന്ന ഒരു കോളേജിലെ പ്രൊഫസർ ആയിരുന്നു. നന്മ നിറഞ്ഞ മനസ്സിനുടമയായ അദ്ദേഹം, എല്ലാവരാലും ആദരീയണനുമായിരുന്നു. ഞാൻ ഹൈസ്ക്കൂൾ അദ്ധ്യാപികയായി റിട്ടയർ ചെയ്തിട്ട് ഇപ്പോൾ അഞ്ചു കൊല്ലത്തോളം ആകുന്നു. ഞങ്ങൾക്ക് ഒരു മകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ."

"അപ്പോൾ ഈ മകൾ?"

"ശ്യാമ എന്റെ മരുമകളാണ്. മകന്റെ ഭാര്യയാണെങ്കിലും എനിക്കവൾ, സ്വന്തം മകളെപ്പോലെ തന്നെയാണ്. മെഡിസിൻ പൂർത്തിയാക്കി MD എടുത്ത ശേഷമായിരുന്നു മകന്റെ വിവാഹം. ഹൗസ് സർജൻസി കഴിഞ്ഞു നിൽക്കുകയായിരുന്നു ഇവളും. മകൻ, ഡോക്ടർ നിശാന്ത് എറണാകുളത്തെ പേരെടുത്ത ഒരു ആശുപത്രിയിൽ പ്രാക്ടീസ് ചെയ്തുവരികയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് ഒരു ദിവസം വീട്ടിലേക്കു വരുന്ന വഴിയിൽ ഉണ്ടായ  റോഡപകടത്തിൽ അവൻ മരണപ്പെട്ടു. 

ഒരു നാടിനെത്തന്നെ നടുക്കിയ ആ ദാരുണ സംഭവത്തെത്തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ, അവന്റെ അച്ഛനും ഹൃദയ സ്തംഭനം മൂലം ഈ ലോകത്തോട് യാത്രപറഞ്ഞു. 

തുടരെത്തുടരെയുള്ള രണ്ടു സംഭവങ്ങളും ഉൾക്കൊള്ളാനാവാതെ, താളം തെറ്റിയ മനസ്സുമായി മൂന്നു കൊല്ലത്തോളം ഞാൻ ഒരു മാനസികാരോഗ്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു."

കവിളിലൂടെ ഒലിച്ചിറങ്ങിയ ചൂടുള്ള കണ്ണുനീർ, നേര്യതിന്റെ തുമ്പുകൊണ്ട് തുടച്ചു കളഞ്ഞു. പൊള്ളിക്കുന്ന അനുഭവങ്ങളുടെ തീച്ചൂളയിൽ ചവിട്ടിനിന്നുകൊണ്ട് മനസ്സിന്റെ ഭാരം ഇറക്കിവയ്ക്കാൻ ബദ്ധപ്പെടുമ്പോൾ, തണുത്തവെള്ളത്തിൽ പിഴിഞ്ഞ നാരങ്ങാ നീരുമായി ശ്യാമ എത്തി.

"രണ്ടുപേരും വെള്ളം കുടിക്കൂ..."

ഓടിവന്ന് മുത്തശ്ശിയുടെ മടിയിൽ കയറിയിരുന്ന പേരക്കുട്ടിയുടെ മൂർദ്ധാവിൽ ഉമ്മവച്ചു കൊണ്ട് ആ അമ്മ തുടർന്നു.

"ഈ കുഞ്ഞിന്റെ മുഖം പോലും ഒന്നു കാണാനുള്ള ഭാഗ്യം അവർക്കു രണ്ടുപേർക്കും ഉണ്ടായില്ല. അഞ്ചു മാസം ഗർഭിണിയായിരുന്ന ശ്യാമമോളും വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു. അതൊക്കെ ഓർക്കുമ്പോൾ തന്നെ ഹൃദയം പൊടിഞ്ഞുപോകുന്നു. ശ്യാമയുടെ അച്ഛന്റെയും അമ്മയുടെയും അനുജത്തിയുടേയും സ്നേഹവും കരുതലും മനസ്സ് കൈവിട്ടുപോകാതെ, അവളെ ഇതുവരേയും താങ്ങിനിർത്തി. കോഴ്സ് പൂർത്തിയാക്കിയിട്ടും ജോലി ചെയ്യാനുള്ള മാനസികാവസ്ഥ ഒന്നും ഇതുവരേയും അവൾ കൈവരിച്ചില്ല. MD യ്ക്കു പഠിക്കണമെന്നൊക്കെ ഇപ്പോൾ പറയുന്നുണ്ട്.

ബോധത്തിനും അബോധത്തിനുമിടയിൽ കാലചക്രം തിരിയുന്നതറിയാതെ കഴിച്ചുകൂട്ടിയ നാളുകളിൽ, ഒരു തൂവൽസ്പർശം പോലെ അവളുടെ നനുത്ത സ്നേഹം, എന്നിൽ ഉറങ്ങിക്കിടന്നിരുന്ന അമ്മമനസ്സിനെ തൊട്ടുണർത്തി. അമ്മയും മകളുമായി ഞങ്ങൾ കുറേക്കാലം ചിരിച്ചും കളിച്ചും കഴിഞ്ഞു. കാലങ്ങൾ കടന്നുപോകവേ, എന്റെ ലോകത്തു നിന്നും ഒടുവിൽ അവളേയും ആരോ പറിച്ചെടുത്തു."

"അവളുടെ പേര് ഭാമയെന്നല്ലേ?"

തന്റെ ചോദ്യം കേട്ട് അമ്മ ഒന്നു ഞെട്ടി.

"അതേ, അവളെ നിങ്ങൾ അറിയുമോ?"

"അറിയാം, ശരിക്കും ഞങ്ങൾ ഭാമയെ തേടിയാണ് ഇവിടെവരെ എത്തിയത്. ഞാൻ താലി കെട്ടിയ എന്റെ ഭാര്യയാണ് അവൾ.  അവൾക്കൊപ്പം എന്റെ മകളും ഉണ്ട്. അവർ ഇപ്പോൾ എവിടെ ആയിരിക്കും ഉള്ളതെന്ന് അമ്മയ്ക്കറിയുമോ?"

ഒഴിഞ്ഞ ഗ്ലാസ്സുകൾ എടുത്തു കൊണ്ടു പോയ ശ്യാമ തിരിച്ചുവരുന്നുണ്ടോയെന്ന് ശ്രദ്ധിച്ചതിനുശേഷം മായാദേവിയമ്മ പറഞ്ഞു:

"ഭാമയുടെ കഥകൾ ഒക്കെ അവൾ എന്നോടു പറഞ്ഞിട്ടുണ്ട്. ദേവനോടുള്ള അവളുടെ സ്നേഹം എനിക്കറിയാം. അസുഖം ഭേദമായി വീട്ടിൽ തിരിച്ചെത്തിയ ശേഷം അവൾക്കു വല്ലാത്ത വീർപ്പുമുട്ടലായിരുന്നു. ദേവനെ കണ്ടുപിടിച്ച് മോളെ ഏൽപ്പിച്ചിട്ട്, എന്നോടൊപ്പം ഇവിടെ വന്നു താമസിച്ച്, എന്നെയും ശുശ്രൂഷിച്ചു കഴിയണമെന്നൊക്കെ തമാശരൂപത്തിൽ അവൾ പറയുമായിരുന്നു."

"എന്നിട്ട് അവൾ ഇവിടെ വന്നിരുന്നോ?"

"ആശുപത്രിയിൽ നിന്നും അവൾ പോയിക്കഴിഞ്ഞ് ആറുമാസം കഴിഞ്ഞതിനുശേഷമാണ് ഞാൻ വീട്ടിലേയ്ക്കു വന്നത്. ശ്യാമയേയും കുഞ്ഞിനേയും എന്നോടൊപ്പം അയയ്ക്കാൻ അവളുടെ വീട്ടുകാർ വിസമ്മതിച്ചു. ഈ വലിയ വീട്ടിൽ ഒറ്റയ്ക്കു താമസിച്ചു ശ്വാസം മുട്ടിക്കഴിഞ്ഞിരുന്ന എന്റെ ജീവിതത്തിലേക്ക് ഒരു ദിവസം വീണ്ടും അവൾ കടന്നു വന്നു. 

ആരോടും പറയാതെ കുഞ്ഞിനേയും എടുത്തു കൊണ്ട് ഒരു സുപ്രഭാതത്തിൽ ബസ്സ് കയറി ഇവിടെയെത്തി. മറ്റൊരു വിവാഹത്തിനു നിർബന്ധിക്കുന്ന അവളുടെ അച്ഛനോടുള്ള വെറുപ്പും ദേവനെ കണ്ടുമുട്ടാൻ കഴിയാത്തതിലുള്ള സങ്കടവും ഒക്കെ അവളെ വല്ലാതെ നൊമ്പരപ്പെടുത്തി. 

കാര്യങ്ങളൊക്കെ അറിഞ്ഞുകഴിഞ്ഞപ്പോൾ അവളെ തിരിച്ചയയ്ക്കാൻ എനിക്കും മനസ്സു വന്നില്ല. അമ്മയും മകളുമായി സന്തോഷമായി വീണ്ടും കുറേ നാളുകൾ കൂടി. മീനുമോളുടെ കളിയും ചിരിയും ഞങ്ങളെ രണ്ടുപേരേയും ഉല്ലാസവതികളാക്കി.

ജീവിതത്തിന്റെ തെളിമാനം ക്രമേണ കറുത്തിരുളുന്നത് ഞങ്ങൾ ഇരുവരും അറിഞ്ഞില്ല.

ഭർത്താവിന്റെ വീട്ടുകാരും ശ്യാമയുടെ വീട്ടുകാരും ഒത്തുചേർന്ന് ഞങ്ങളെ ദ്രോഹിക്കാൻ തുടങ്ങി. ഇവിടുത്തെ സ്വത്തുക്കൾ, രക്തബന്ധമില്ലാത്ത ഭാമയുടേയും കുഞ്ഞിന്റേയും പേരിൽ ആയിത്തീരുമോ എന്നുള്ള അവരുടെ ഭയവും ആശങ്കയും 

ദിവസം കഴിയുന്തോറും കൂടിവന്നു. ഭാമയേയും കുഞ്ഞിനെയും ഈ വീട്ടിൽ നിന്നും ഇറക്കിവിട്ടില്ലെങ്കിൽ അവരെ കൊന്നുകളയുമെന്നുവരെ ഭീഷണിയായി. എന്തും ചെയ്യാൻ മടിക്കാത്ത ആളുകളുടെ കൈകളിലേക്ക് അവരെ എറിഞ്ഞു കൊടുക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. മീനുമോളേയും കൊണ്ട് പലപ്രാവശ്യം അവൾ, ഇവിടെ നിന്നും ഇറങ്ങി പോകാൻ ശ്രമിച്ചെങ്കിലും ഞാൻ അനുവദിച്ചില്ല. 

"എന്നിട്ട് പിന്നെന്തു സംഭവിച്ചു?" ആകാംക്ഷ മുറ്റിയ തന്റെ ഉള്ളിന്റെയുള്ളിൽ നിന്നുയർന്നു വന്ന ചോദ്യം കേട്ട് അവർ ദീർഘമായി ഒന്നു നിശ്വസിച്ചു.

"പറയാം, ഞാനിതാ വരുന്നു."

കസേരയിൽ നിന്നെഴുന്നേറ്റ് അകത്തേയ്ക്കു പോയ അവർ, ഒരു കടലാസ് കഷണവുമായി തിരികെയെത്തി.

(തുടരും)


ഭാഗം - 37

ഹൃദയത്തിൽ മിന്നിയ പ്രകാശത്തിന്റെ നേരിയ കിരണങ്ങൾ മുഖത്തു പ്രതിഫലിക്കവേ, മായാദേവിയമ്മ നീട്ടിയ കടലാസ്തുണ്ടിലെ അക്ഷരങ്ങളിൽ കണ്ണോടിച്ചു.


'അൽഫോൺസാ മെമ്മോറിയൽ കോൺവെന്റ്, കുന്നംകുളം, തൃശ്ശൂർ.' എന്ന ഒരു അഡ്രസ്സ് മാത്രമായിരുന്നു അതിലെ ഉള്ളടക്കം.

"ഒത്തിരി ആലോചിച്ചെടുത്ത ഒരു തീരുമാനമായിരുന്നു അത്. അവിടുത്തെ ഒരു കന്യാസ്ത്രീയമ്മയെ എനിക്കു നല്ല പരിചയമുണ്ട്. ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു. ചെറുപ്പം മുതൽക്കേ മഠത്തിൽ ചേരാനായിരുന്നു അവൾക്ക് ആഗ്രഹം. പാവപ്പെട്ട ഒരു കുംടുംബത്തിലെ പത്തു മക്കളിൽ മൂന്നാമത്തെ കുട്ടിയായിരുന്നവൾ.

നന്നായി പഠിച്ചു ഡിഗ്രി നേടി സഭയുടെ തന്നെ യുള്ള ഒരു സ്കൂളിൽ അവൾ ജോലി ചെയ്തു. റിട്ടയർ ആയതിനു ശേഷം ഈ കോൺവന്റിലെ മദർ സുപ്പീരിയർ ആയി ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നു. മുൻപൊക്കെ ഇതു വഴി പോകുമ്പോൾ എന്നെ സന്ദർശിക്കാറുണ്ടായിരുന്നു.

മറ്റു വഴികളൊന്നും ഇല്ലാതിരുന്നതിനാൽ, മദർ ഗ്ലാഡിസിനെ വിളിച്ചു ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു. അവിടെ അവൾക്കും കുഞ്ഞിനും യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ലെന്നുള്ള മദറിന്റെ ഉറപ്പിൽ, വളരെ രഹസ്യമായി അവരെ ഞാൻ അവിടെയാക്കി. മദർ അയച്ച വണ്ടിയിൽ തന്നെ മറ്റു രണ്ടു കന്യാസ്ത്രീകളോടൊപ്പം അവരെ യാത്രയാക്കി. കോൺവന്റിന് സംഭാവനയായി ഒരു തുകയും കൊടുത്തു. ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും എന്നെ വിളിക്കും. രണ്ടു പേരും അവിടെ സുഖമായി കഴിയുന്നു."

ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് മായാദേവിയമ്മയുടെ വാക്കുകൾ ശ്രവിച്ചു കൊണ്ടിരുന്നത്. എല്ലാം കേട്ടു നെടുതായി ഒന്നു നിശ്വസിച്ചശേഷം കൈകൂപ്പിക്കൊണ്ട്, നിറഞ്ഞ കണ്ണുകളോടെ ഇടറിയ സ്വരത്തിൽ പറഞ്ഞു:

"അമ്മയോട് എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് അറിയില്ല. ഭാമയേയും കുഞ്ഞിനേയും ഇത്രയധികം സ്നേഹിച്ചതിനും കരുതിയതിനും ഞങ്ങൾ എന്നും കടപ്പെട്ടിരിക്കും."

"നന്ദി പറച്ചിലിന്റെ ആവശ്യം ഒന്നുമില്ല. ഭാമ എനിക്ക് മകളെപ്പോലെ തന്നെയാണ്. എന്റെ കൂടെ നിർത്താൻ സാധിക്കാത്തതിലുള്ള വിഷമം മാത്രമേ എനിക്കുള്ളൂ.."

ശ്വാസം നേരേ വീണത് ഇപ്പോഴാണ്. ഒരുപാടു നാളത്തെ അലച്ചിലിനും അന്വേഷണത്തിനു മൊടുവിൽ മനസ്സൊന്നു ശാന്തമായി.

"അങ്ങനെ അമ്മ വീണ്ടും ഇവിടെ തനിച്ചായി അല്ലേ?"

ശേഖറിന്റെ സംശയത്തിന് മറുപടിയായി അമ്മ പറഞ്ഞു:

"കുറച്ചുകാലം ഒറ്റയ്ക്കായിരുന്നു. ശ്യാമമോൾ ഇടയ്ക്കൊക്കെ വിളിക്കുമായിരുന്നു. നല്ല സ്നേഹമുളള കുട്ടിയാണവൾ. കുഞ്ഞിനേയും കൂട്ടി എന്നോടൊപ്പം ഇവിടെ വന്നു താമസിച്ചു കൂടേ എന്ന് ഒരു ദിവസം ഞാൻ ചോദിച്ചു. വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച്, അടുത്തദിവസം തന്നെ മോളേയും കൂട്ടി അവൾ ഇങ്ങു പോരുന്നു. ഭാമയും മകളും സ്വന്തം വീട്ടിലേക്ക് തന്നെ തിരിച്ചുപോയി എന്നാണ് ഞാൻ അവളോടു പറഞ്ഞിരിക്കുന്നത്. നഷ്ടപ്പെട്ട സമാധാനം കുറെയൊക്കെ വീണ്ടെടുത്തുകൊണ്ടിരിക്കുന്ന നേരത്താണ്, ഇപ്പോൾ നിങ്ങളും വന്നത്."

"എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ, ഇവിടെ വന്ന്, അമ്മയെ കാണാൻ കഴിഞ്ഞതും എല്ലാ വിവരങ്ങളും അറിയാൻ സാധിച്ചതും ഞങ്ങളുടെ ഭാഗ്യമായിത്തന്നെ കരുതുന്നു."

"നിങ്ങൾ ഇനി...?"

"അമ്മ പറഞ്ഞ കോൺവന്റിലേക്കു തന്നെയാണ് പോകുന്നത്. എത്രയും വേഗം ഭാമയുടേയും മീനു മോളുടേയും അരികിലെത്തണം. ഞങ്ങൾ ഒരുമിച്ച്, അമ്മയെക്കാണാൻ അധികം താമസിയാതെ തന്നെ വരും."

"ശരി മോനേ, എല്ലാം ശുഭമായി വരട്ടെ."

മായാദേവിയോട് യാത്രപറഞ്ഞ് അവിടെ നിന്നും ഇറങ്ങി.

"എടാ, നേരേ കോൺവന്റിലേക്ക് പോയാലോ? ഏതായാലും ഇവിടം വരെ എത്തിയില്ലേ? ഇവിടെ നിന്നും അധികം ദൂരമൊന്നും കാണില്ല."

"ശേഖർ, അവിടേയ്ക്കുള്ള വഴി നിനക്കറിയാമോ? "

"കുന്നംകുളത്തെത്തുന്നതിനു മുൻപ് ആരോടെങ്കിലും ചോദിക്കാം. നമ്മൾഒരു കാര്യം മറന്നു."

"അതെന്താ?"

"മായാദേവിയമ്മ പറഞ്ഞ ആ മദറിന്റെ നമ്പർ വാങ്ങിയിരുന്നെങ്കിൽ, കോൺവെന്റിന്റെ ലൊക്കേഷൻ അവരോടു തന്നെ ചോദിക്കാമായിരുന്നു."

"ശരിയായിരുന്നു, എന്നാലും മുന്നറിയിപ്പില്ലാതെ ചെല്ലുന്നത്, ഭാമയ്ക്കൊരു സർപ്രൈസ് ആവുമല്ലോ."

"ഇനി നമ്മൾ ചെല്ലുന്ന കാര്യം മായാദേവിയമ്മ വിളിച്ചു പറയുമോ എന്നറിയില്ലല്ലോ."

"അതും ശരിയാണ്."

"ദേവാ, നമുക്കെന്തെങ്കിലും കഴിക്കേണ്ടേ? എനിക്കു നല്ല വിശപ്പുണ്ട്. ഇന്നിനി വീട്ടിൽ തിരിച്ചെത്തുമ്പോൾ ഒരു നേരമാവും. എത്താൻ താമസിക്കുമെന്ന് അവളോട് ഒന്നുവിളിച്ചു പറയണം."

ദേശീയ പാതയുടെ ഇടതുവശത്തു കണ്ട ഇന്ത്യൻ കോഫി ഹൗസിനു മുൻപിൽ വണ്ടി നിർത്തി. തണുത്ത വെള്ളത്തിൽ മുഖം കഴുകിയപ്പോൾ നല്ല ഉന്മേഷം തോന്നി. ഭക്ഷണം ഓർഡർ ചെയ്തു കാത്തിരിക്കുമ്പോൾ, ശേഖർ ഭാര്യയെ വിളിച്ചു വിവരങ്ങൾ പറഞ്ഞു.

നാളെയും കൂടി അവധി വേണമെന്ന് പറഞ്ഞത് എന്തായാലും നന്നായി. അച്ഛനെ വിളിച്ചു വിവരങ്ങൾ അന്വേഷിച്ചു. ഇതുവരേയും ഓഫീസിൽ നിന്നും ആരും വിളിച്ചിട്ടില്ല എന്നറിഞ്ഞതിൽ ആശ്വസിച്ചു. നാളെയും ചെല്ലാതിരിക്കുമ്പോൾ മാനേജർ ചിലപ്പോൾ പ്രശ്നമുണ്ടാക്കിയേക്കും.

ഭക്ഷണം കഴിച്ച് വീണ്ടും യാത്ര തുടർന്നു. നല്ല വേഗതയിൽത്തന്നെയാണ്‌ ശേഖർ വണ്ടി ഓടിക്കുന്നത്. സ്വന്തം കാര്യങ്ങൾക്കുവേണ്ടി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ തീരെ താൽപര്യമില്ലാതിരുന്നിട്ടും ശേഖറിനെ എത്രമാത്രം കഷ്ടപ്പെടുത്തുന്നു എന്നോർത്ത് ഭാരപ്പെട്ടുകൊണ്ടിരുന്നു.

ഒരു കവലയിൽ വണ്ടി നിർത്തി, ശേഖർ ഇറങ്ങി. അടുത്തു കണ്ട ഒരു കടയിൽ കയറി ഒരു കുപ്പി മിനറൽ വാട്ടർ വാങ്ങി.

"ചേട്ടാ, കുന്നംകുളത്തിന് ഇനി അധിക ദൂരം ഉണ്ടോ?'

"മൂന്നു കിലോമീറ്റർ കഴിഞ്ഞാൽ കുന്നംകുളം ടൗണിലെത്തും. ഈ വഴി തന്നെ നേരേ പോയാൽ മതി."

"ഈ അൽഫോൺസാ കോൺവന്റ് എവിടെയാണെന്ന് അറിയാമോ?"

"അറിയാം, ടൗൺ കഴിഞ്ഞ് ഒരു കിലോമീറ്റർ കഴിയുമ്പോൾ വലതുവശത്തേയ്ക്കുള്ള റോഡിലൂടെ പോയാൽ മതി. രണ്ടു ഫർലോങ് ചെല്ലുമ്പോൾ ഒരു വലിയ പള്ളി കാണാം. അതിനോടു ചേർന്നാണ് ഈ കോൺവന്റ്."

"വളരെ ഉപകാരം ചേട്ടാ..."

കടയുടമ പറഞ്ഞു തന്ന വഴിയിലൂടെ വണ്ടി നീങ്ങിക്കൊണ്ടിരുന്നു. കോൺവന്റ് അടുക്കാറായപ്പോഴേയ്ക്കും ഹൃദയം വേഗത്തിൽ മിടിച്ചു കൊണ്ടിരുന്നു. തന്റെ അന്വേഷണം, ഈ ശാന്തിയുടെ തീരത്ത് അവസാനിക്കുകയാണ്. പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു വികാരം, ചേതനയിൽ വന്നു നിറഞ്ഞു നിന്നു.

പെരുമ്പറ കൊട്ടുന്ന മനസ്സുമായി വണ്ടിയിൽ നിന്നും ഇറങ്ങി. വിശാലമായ മുറ്റത്തു കൂടി നടന്ന്

വിസിറ്റേഴ്സ് ഹാളിൽ കയറിയിരുന്നു. യാതൊരു ബഹളവുമില്ലാത്ത സ്വച്ഛസുന്ദരമായ ഒരു അന്തരീക്ഷം. 

ഭംഗിയിൽ വെട്ടി നിർത്തിയിരിക്കുന്ന കുറ്റിച്ചെടികൾ. വാസന്ത ശ്രീ

വിടർത്തുന്ന പൂക്കളാൽ മനോഹരമായ പൂന്തോട്ടങ്ങളുടെ ഇടയിലായി, യേശുദേവന്റേയും മാതാവിന്റേയും അൽഫോൺസാമ്മയുടേയും മറ്റും സുന്ദരമായ പ്രതിമകൾ! 

എത്ര നേരം വേണമെങ്കിലും കണ്ണെടുക്കാതെ നോക്കിയിരുന്നു പോകുന്ന വിധത്തിൽ, മദ്ധ്യത്തിലായി ഒരു ചെറിയ വാട്ടർ ഫൗണ്ടൻ!

'തന്റെ പ്രതീക്ഷകൾ പൂവണിയുന്ന മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ പ്രകൃതിയും അണിഞ്ഞൊരുങ്ങിയിരിക്കുന്നു.'

'ആരേയും കാണുന്നില്ലല്ലോ, എല്ലാവരും ഉറങ്ങുകയാണോ? ഭാമയും മീനുമോളും ഇവിടെ എവിടെയായിരിക്കും? ആരോടാണ് ഒന്ന് അന്വേഷിക്കുക?'

അല്പ സമയം കഴിഞ്ഞപ്പോൾ രണ്ടു കന്യാസ്ത്രീകൾ ഇറങ്ങിവന്നു. എവിടെയോ പോകാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. വലതുകൈയിൽ കൊന്തയും ഇടതു കൈയിൽ പുസ്തകവുമായി അവർ തങ്ങളുടെ അടുത്തേക്കുവന്നു.

"ആരെക്കാണാനാണ്?"

"ഞങ്ങൾക്ക് ഇവിടുത്തെ മദറിനെ ഒന്നു കാണണം. വളരെ അത്യാവശ്യമാണ്."

"ഇരിക്കൂ, ഞാൻ പോയി അറിയിച്ചിട്ടു വരാം. ആരാണെന്നു പറയണം?"

"ഞാൻ ദേവൻ, ഇത് എന്റെ സുഹൃത്ത് ശേഖർ."

പേരു കേട്ടയുടനെ, ഇരുവരും പരസ്പരം നോക്കിയിട്ട് ഒരാൾ അകത്തേയ്ക്കു പോയി.

"ഞങ്ങൾ മെഡിറ്റേഷനു പോകാൻ ഇറങ്ങിയതായിരുന്നു."

അഞ്ചു മിനിട്ടിനകം മടങ്ങിവന്ന സിസ്റ്റർ പറഞ്ഞു:

"മദർ വരുന്നുണ്ട്, നിങ്ങൾ സംസാരിക്കൂ... പള്ളിയിൽ പോകാൻ സമയമായി."

"ശരി സിസ്റ്റർ, വളരെ നന്ദി."

അറുപതു വയസ്സിലധികം പ്രായം തോന്നുന്ന അല്പം തടിച്ച ശരീരത്തിനുടമയായ മദർ ഗ്ലാഡിസ് ഹാളിലെത്തിയപ്പോൾ ആദരപൂർവം ഞങ്ങൾ എഴുന്നേറ്റു നിന്നു വണങ്ങി.

"നിങ്ങൾ വരുന്ന കാര്യം മായാദേവി വിളിച്ചു പറഞ്ഞതനുസരിച്ച്, ഞാൻ കാത്തിരിക്കുകയായിരുന്നു. എല്ലാ വിവരങ്ങളും എന്നെ അറിയിച്ചിട്ടുണ്ട്. നിങ്ങളിൽ ആരാണ് ദേവൻ?"

"ഞാനാണ് മദർ, ഭാമയും മോളും?"

"അവർ സുഖമായിരിക്കുന്നു. എത്താൻ സമയമാകുന്നതേയുള്ളൂ.''

"അവർ എവിടെ പോയി, ഇവിടെ ഇല്ലേ?"

"അല്പം ക്ഷമിക്കൂ, അവർ ഉടനെ വരും."

"വെറുതേ മുറിയ്ക്കുള്ളിൽ ഇരുന്ന് മനസ്സു മരവിപ്പാക്കാതെ, ഞാനാണ് നിർബ്ബന്ധിച്ച് അവളെ ഒരു ജോലിക്കു പറഞ്ഞു വിട്ടത്. സഭയുടെ തന്നെ ഒരു സ്കൂൾ പള്ളിയോടു ചേർന്നുണ്ട്. ടീച്ചർ ആകാനുള്ള യോഗ്യത നേടിയിട്ടില്ലാത്തതിനാൽ, ഓഫീസ് സ്‌റ്റാഫ് ആയി ഭാമ പ്രവർത്തിക്കുന്നു. മോൾ 

യു.കെ.ജി യിൽ ആണ്. അമ്മയും മകളും രാവിലെ ഒൻപതു മണിക്കു പോയാൽ നാലുമണി കഴിയുമ്പോൾ ഇങ്ങെത്തും."

മീനുമോളുടെ കൈയിൽ പിടിച്ചു കൊണ്ട് നടന്നു വരുന്ന ഭാമയെ തേടി, റോഡിലേക്ക് കണ്ണും നട്ടിരുന്നു.

(തുടരും)


ഭാഗം - 38

ശുഭാപ്തിവിശ്വാസത്തോടെ വഴിയിലേക്കു കണ്ണും നട്ടിരിക്കുമ്പോഴും ഉള്ളിൽ സംശയങ്ങൾ വളർന്നുകൊണ്ടിരുന്നു. തന്നോടൊപ്പം പോരാൻ ഭാമ കൂട്ടാക്കിയില്ലെ ങ്കിലോ എന്ന ഭയം മനസ്സിനെ വേട്ടയാടി. ഇപ്പോഴുള്ള ജീവിതത്തിൽ അവൾ സന്തോഷവതിയാണെങ്കിൽ, ഇനിയുള്ള ജീവിതം ഇങ്ങനെത്തന്നെ മതിയെന്നവൾ തീരുമാനിച്ചാലോ? നിയമപരമായി തന്റെ ഭാര്യയല്ലാതിരിക്കുന്ന ഒരവസ്ഥയിൽ നിർബന്ധിക്കാനും തനിക്ക് അവകാശമില്ല. ഈശ്വരാ, അങ്ങനെയൊന്നും സംഭവിക്കരുതേ...'


മദർ പറഞ്ഞ സമയം കഴിഞ്ഞിട്ടും അവരെ കാണാത്തതിനാൽ മനസ്സ് അസ്വസ്ഥമായി.

"ദേവാ, ഇത്രയും സമയമായിട്ടും അവർ വന്നില്ലല്ലോ. നമുക്ക് തിരിച്ചു പോകേണ്ടതല്ലേ?"

"അല്പ സമയം കൂടി ക്ഷമിക്കാം. ഉടനെ വരുമായിരിക്കും."

"ഉം..."

"നിങ്ങൾ കാത്തിരുന്നു മുഷിഞ്ഞോ?"

ആരോ വിളിച്ചിട്ട് അകത്തേയ്ക്കു പോയിരുന്ന മദർ തിരിച്ചെത്തി. മദറിന്റെ പിറകിലായി മറഞ്ഞുനിൽക്കുന്ന ഭാമയും അവളുടെ വിരലുകളിൽ തൂങ്ങി, നാണിച്ചു നിൽക്കുന്ന തന്റെ മകളും. എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം സ്തബ്ധനായി. ഓടിച്ചെന്ന് ഭാമയെ ചേർത്തുപിടിക്കാനും മീനുമോളെ വാരിയെടുത്തു ഉമ്മവയ്ക്കാനുമുള്ള ആവേശം ഉള്ളിൽ തികട്ടി വന്നെങ്കിലും അടുത്ത നിമിഷം തന്നെ അത് തണുത്തുറഞ്ഞു.

"എല്ലാ കാര്യങ്ങളും ഞാൻ ഇവളോടു പറഞ്ഞു. എത്ര നിർബന്ധിച്ചിട്ടും ദേവനോടൊപ്പം വരാൻ ഇവൾക്ക് താൽപര്യം ഇല്ലെന്നാണ് പറയുന്നത്. നിങ്ങളെ കാണാൻ പോലും കൂട്ടാക്കാതെ കതകടച്ചു മുറിക്കുള്ളിൽ ഇരിക്കുകയായിരുന്നു. ഞാൻ ദേഷ്യപ്പെട്ടപ്പോളാണ് പുറത്തിറങ്ങിയത്. ഇനി നിങ്ങൾ തമ്മിൽ സംസാരിക്കൂ... ശേഖർ വരൂ, നമുക്ക് എന്റെ ഓഫീസിലിരിക്കാം."

ശേഖറിനേയും കൂട്ടിക്കൊണ്ട് മദർ പോയെങ്കിലും പരസ്പരം ഒന്നും മിണ്ടാനാവാതെ, വിറങ്ങലിച്ചു നിന്ന ചില നിമിഷങ്ങൾ! 

'അല്പം കൂടി നിറം വച്ച് ഭാമ, പഴയതിലും സുന്ദരിയായിരിക്കുന്നു. മോൾ നന്നായി വളർന്നിട്ടുണ്ട്. ശരീരവണ്ണം കുറവാണെങ്കിലും പ്രായത്തിനനുസരിച്ച് നീളം വച്ചിട്ടുണ്ട്. തന്റെ നീളമായിരിക്കും അവൾക്കും കിട്ടിയത്.'

അപരിചിത ഭാവത്തോടെ തന്നെത്തന്നെ നോക്കി നിൽക്കുന്ന മീനുമോളുടെ അരികിലെത്തി അവളെ വാരിയെടുത്തു നെറുകയിൽ തുരുതുരെ ഉമ്മവച്ചു.

"മോളേ... അച്ഛന്റെ പൊന്നുമോളേ, ഇത്രനാളും നീ എവിടെയായിരുന്നു, എത്ര നാളായി നിന്നെയൊന്നു കാണാൻ ഈ അച്ഛൻ കൊതിക്കുന്നു, എന്തിനാണ് പൊന്നേ, ഈ അച്ഛനെ വിട്ടു പോയത്? എന്റെ  മോൾ അച്ഛനെ മറന്നു പോയോ?" 

തന്റെ കൈയിൽ നിന്നും ഉർന്നിറങ്ങി അവൾ അമ്മയുടെ കൈകളിൽ തൂങ്ങി നിന്നു. കുഞ്ഞിനോടുള്ള തന്റെ സ്നേഹ വായ്പിൽ 

വിങ്ങിപ്പൊട്ടി നിന്ന ഭാമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

"ഭാമേ, നിനക്കെന്നോട് വെറുപ്പാണോ? നീയെന്താണ് ഒന്നും മിണ്ടാത്തത്? നിനക്കറിയുമോ, നീ അയച്ച വക്കീൽ നോട്ടീസിൽ വിറയാർന്ന കൈകളാൽ  ഒപ്പുവയ്ക്കുമ്പോൾ, എന്റെ ഹൃദയം പിളരുന്നതു പോലെ തോന്നിയിരുന്നു. എന്നെ വേണ്ടെന്നു വയ്ക്കാൻ മാത്രം എന്തപരാധമാണ് നിന്നോടു ഞാൻ ചെയ്തതെന്ന് ഓർത്തുപോയി."

പൊടുന്നനെ ഭാമയിൽ നിന്നും ഒരു ദീനരോദനം ഉയർന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് ഇരുകരങ്ങളും കൂപ്പി അവൾ പറഞ്ഞു:

"ഞാനല്ല ചേട്ടാ, ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല. എന്നെ തെറ്റിദ്ധരിപ്പിച്ച്, അച്ഛനാണ് എല്ലാം ചെയ്തത്. ദയവായി എന്നെ വിശ്വസിക്കൂ..."

അവളുടെ രണ്ടു കരങ്ങളും ചേർത്തുപിടിച്ച് തന്നോടുപ്പിച്ചു നിർത്തി പറഞ്ഞു:

എല്ലാം എനിക്കറിയാം, പിന്നീട് നിന്റെ അമ്മയിൽ നിന്നു തന്നെ സത്യങ്ങളെല്ലാം മനസ്സിലാക്കാൻ എനിക്കു കഴിഞ്ഞു. കരയാതിരിക്കൂ, പഴയതുപോലെ തന്നെ നീ ഇപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ടെന്നറിഞ്ഞ് ഞാൻ സമാധാനിച്ചു. എവിടെയാണെങ്കിലും നിന്നെയും മോളേയും കണ്ടുപിടിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു.  മറ്റൊരേയും നിന്റെ സ്ഥാനത്തു കാണാൻ എനിക്കും കഴിയില്ലെന്ന് നിനക്കറിയില്ലേ? 

അന്വേഷണത്തിന്റെ വഴിത്താരയിലൂടെ ഒരുപാട് അലഞ്ഞുനടന്ന് ഒടുവിൽ ഇവിടെ, നിങ്ങളുടെ അരികിലെത്തി."

ഏങ്ങലടിച്ചു കൊണ്ട് തന്റെ നെഞ്ചോടു ചാഞ്ഞ ഭാമയെ, ചേർത്തണച്ചുകൊണ്ട് അവളുടെ കാതിൽ മൊഴിഞ്ഞു:

"ജീവനു തുല്യം സ്നേഹിക്കുന്ന നമ്മളെ വേർപിരിക്കാൻ ഈ ലോകത്തിൽ ആർക്കും സാധിക്കില്ല. നഷ്ടപ്പെട്ടുപോയ ജീവിതം, വീണ്ടും തളിർക്കുവാൻ നീയും മോളും എന്നോടൊപ്പം വരില്ലേ?"

"വരാം ചേട്ടാ, ഇത്രയും കാലം ഞാനും കാത്തിരുന്നത് ഈ ശുഭമുഹൂർത്തത്തിനു വേണ്ടിത്തന്നെയായിരുന്നു."

തന്റെ നെഞ്ചിൽ നിന്നും അടർന്നുമാറി, തങ്ങളെത്തന്നെ നോക്കിനിൽക്കുന്ന മീനുമോളെ എടുത്ത് അവൾ പറഞ്ഞു:

"മോളേ, മോളുടെ അച്ഛനാണിത്. ഞാൻ പറയാറില്ലേ, നമ്മളെത്തേടി ഒരു ദിവസം അച്ഛൻ വരുമെന്ന്. മോളേ, അച്ഛന് ഒരുമ്മ കൊടുക്കൂ..."

ഭാമയുടെ കൈയിൽ നിന്നും മോളെ വാങ്ങി, അവളുടെ മുഖം തന്റെ കവിളിൽ ചേർത്തുവച്ച് ഉമ്മ നൽകി.

"മോൾ അച്ഛനെ മറന്നു പോയോ?" 

"അച്ഛാ..." മീനുമോളുടെ വിളിയിൽ കോൾമയിർ കൊണ്ട് നെഞ്ചോടു ചേർത്തു കെട്ടിപ്പിടിച്ചു.

"മോളുടെ അച്ഛൻ ഇത്രയും നാളും എവിടെയായിരുന്നു?" 

പരസ്പരം ഇടഞ്ഞ നാലുമിഴികൾ നിറഞ്ഞു തുളുമ്പി. വലതു കരം കൊണ്ട് ഭാമയേയും ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.

"ഈശ്വരൻ എന്നോടു കരുണ കാണിച്ചു, എന്റെ അന്വേഷണം വൃഥാവിലായില്ലല്ലോ... നിങ്ങളെ എനിക്കു തിരിച്ചു കിട്ടിയല്ലോ..."

ആ പുനഃസമാഗമത്തിനു സാക്ഷ്യം വഹിച്ചു കൊണ്ട്, മദറിന്റേയും ശേഖറിന്റേയും കാലൊച്ചകൾ ഇടനാഴിയിൽ കേട്ടപ്പോൾ, ഭാമ തന്നിൽ നിന്നും അല്പം അകന്നു നിന്നു."

"സങ്കടങ്ങളും പരിഭവങ്ങളുമെല്ലാം രണ്ടുപേരും പങ്കുവച്ചു കഴിഞ്ഞോ? നോക്കൂ ദേവൻ, ഇവിടെ ഞങ്ങൾക്കേവർക്കും വളരെയേറെ പ്രിയപ്പെട്ടവരാണ് ഭാമയും മീനുമോളും. ഇവരെ ഇന്നുതന്നെ ഇവിടെ നിന്നും കൊണ്ടു പോകണമെന്നുണ്ടോ? 

എല്ലാവരുടേയും ഹൃദയം കവർന്നവളാണ് ഈ കിലുക്കാം പെട്ടി. ഇവളിവിടെ നിന്നും പോകുന്നത് വേദനാജനകമാണെങ്കിലും ഇവരുടെ നല്ല ഭാവിക്ക് അതാണ് ഉത്തമമെങ്കിൽ അങ്ങനെത്തന്നെ നടക്കെട്ടെ. ദൈവത്തിന്റെ നിശ്ചയവും അതുതന്നെയാവും."

"മദറിന്റെ സ്നേഹത്തിനു മുമ്പിൽ ഞങ്ങൾ എന്നും കടപ്പെട്ടിരിക്കും. ഇവരെ ചേർത്തുപിടിച്ച എല്ലാവരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ."

"നിങ്ങളുടെ ഇനിയുള്ള ജീവിതത്തിൽ സർവ ശക്തനായ ദൈവം, എല്ലാ നന്മകളും ചൊരിയുമാറാകട്ടെ. മുന്നോട്ടുള്ള നിങ്ങളുടെ ജീവിതം ഐശ്വര്യപൂർണ്ണമായിത്തീരുവാൻ പ്രാർത്ഥിക്കുന്നു. നല്ല മനസ്സുള്ളവരെ ദൈവം ഒരു നാളും കൈവിടുകയില്ല. നിങ്ങൾ ചായ കുടിക്കുമ്പോഴേക്കും ഇവർ പോയി റെഡിയായി വരട്ടെ. സാധനങ്ങളെല്ലാം പായ്ക്ക് ചെയ്തു വന്നോളൂ കുട്ടീ..."

ഭാമ മോളേയും കൊണ്ട് അകത്തേയ്ക്ക് പോകുമ്പോൾ മീനുമോൾ പറയുന്നതു കേട്ടു:

'എന്റെ അച്ഛൻ വന്നല്ലോ, ഞങ്ങൾ പോവ്വാ..."

"ആഹാ... എവിടെ, മീനൂട്ടിയുടെ അച്ഛൻ?"

"അതാ അവിടെ, എന്റെ കൂടെ വാ..ഞാൻ കാണിച്ചു തരാം"

ഒരു ട്രേയിൽ ചായയും ബിസ്ക്കറ്റും കൊണ്ടു വച്ച് തിരികെ പോയ കന്യാസ്ത്രീയുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് മീനുമോൾ ഇറങ്ങി വന്നു.

"ഇതാണെന്റെ അച്ഛൻ, ഞങ്ങളെ കൊണ്ടുപോകാനാ വന്നത്."

സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന മോളെ കണ്ട് കണ്ണുകൾ നിറഞ്ഞു.

"മദർ, ഇവരെ കൊണ്ടുപോകുന്നതിന്, മറ്റു ഫോർമാലിറ്റീസ് ഒന്നും തന്നെയില്ലല്ലോ അല്ലേ?

"അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല, ഭാമ ജോലി ചെയ്യുന്ന സ്ക്കൂളിൽ ഞാനറിയിച്ചോളാം. ഭാമയുടെ ഒരു രാജിക്കത്തു അവിടെ ഏൽപ്പിക്കണം. ഒരു വെള്ളക്കടലാസ്സിൽ ഒപ്പിട്ടു തന്നാൽ മതി. ഞങ്ങൾ എഴുതിക്കൊടുത്തോളാം. ഞാനിതാ വരുന്നു."

മദർ എഴുന്നേറ്റു അകത്തേയ്ക്ക് പോയി.

"അങ്ങനെ പുതിയൊരു ജീവിതത്തിലേക്ക് നിങ്ങൾ പ്രവേശിക്കുകയാണ്. നിനക്കു സന്തോഷമായില്ലേ?" ചിരിച്ചുകൊണ്ട് ശേഖർ ചോദിച്ചു.

"നിന്റെ സഹായം കൊണ്ട് എല്ലാം ശുഭമായി."

"എടാ, ഇപ്പോൾ ഇറങ്ങിയാൽ രാത്രി ഒൻപതു മണിയോടെ നമുക്ക് വീട്ടിലെത്താം."

"ശരിയെടാ, അവർ വന്നാലുടൻ നമുക്കിറങ്ങാം."

അരമണിക്കൂറിനുള്ളിൽ സാധനങ്ങൾ നിറച്ച ബാഗുകളുമായി ഭാമയും മീനുമോളും എത്തി. നീല സാരിയിൽ ഭാമയും കറുപ്പിൽ മഞ്ഞപ്പൂക്കളുള്ള ഉടുപ്പുമിട്ടു മോളും സുന്ദരികളായി കാണപ്പെട്ടു.

അച്ഛാ എന്നു വിളിച്ചുകൊണ്ട് ഓടിവന്ന മീനു മോളെ വാരിയെടുത്തു. മദറിനേയും കന്യാസ്ത്രീകളെയും കൂടാതെ, മഠത്തിലുള്ള എല്ലാ അന്തേവാസികളും നിറകണ്ണുകളോടെ അവരെ യാത്രയാക്കാൻ എത്തി. സാധനങ്ങളൊക്കെ കാറിന്റെ ഡിക്കിയിൽ വച്ചിട്ട് ശേഖർ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു. എല്ലാവരോടും യാത്ര ചോദിച്ച് വണ്ടിയിൽ കയറിയ ഭാമയുടെ അരികിൽ മോളെ ഇരുത്തി ഡോർ അടച്ചിട്ട് മുൻസീറ്റിൽ കയറിയിരുന്നു.

സകലരുടേയും അനുഗ്രഹാശിസ്സുകളോടെ ദേവനും ഭാമയും മീനുമോളോടൊപ്പം പുതിയൊരു ജീവിതത്തിലേക്കു പ്രവേശിക്കുന്ന ധന്യമുഹൂർത്തത്തിൽ, ചാറ്റൽമഴയോടൊപ്പം കുളിരുള്ള ചെറുകാറ്റിൽ ഇലകളും പൂക്കളും പൊഴിച്ച്, പ്രകൃതിയും ആശംസകൾ നേർന്നു.

(അവസാനിച്ചു.)


38 ഭാഗങ്ങളോടെ എന്റെ  ഈ നോവൽ ഇവിടെ അവസാനിക്കുന്നു. വായിച്ച് ഇതിലെ കഥാപാത്രങ്ങളെ ഉൾക്കൊള്ളുകയും അഭിപ്രായങ്ങൾ എഴുതി പ്രോത്സാഹിപ്പിക്കുകയും ചെയ്ത സഹൃദയരായ എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും ആത്മാർത്ഥമായി ഞാൻ അറിയിക്കുന്നു. എല്ലാവരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.

✍️ഷൈല ബാബു

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ