മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഭാഗം - 36

തങ്ങൾക്കിടയിലുള്ള നിശ്ശബ്ദതയെ കീറി മുറിച്ചുകൊണ്ട് മായാദേവിയമ്മയുടെ വാക്കുകൾ ചിതറിവീണു.

"എന്റെ മകളേയും കുഞ്ഞിനേയും കണ്ടപ്പോൾ പേടിച്ചുപോയോ? നിങ്ങൾ ഇവരെ ഇതിനു മുൻപു കണ്ടിട്ടുണ്ടോ? രണ്ടു പേരുടേയും മുഖം വല്ലാതെ വിളറിയിരിക്കുന്നല്ലോ."

മുഖത്തെ ജാള്യത മറയ്ക്കാൻ ശ്രമിച്ചു കൊണ്ട് ശേഖർ പറഞ്ഞു:

"ഏയ് അങ്ങനെയൊന്നുമില്ലമ്മേ, ഞങ്ങൾ അന്വേഷിച്ചുവന്നവർ ഇവിടെയില്ല എന്നറിഞ്ഞപ്പോൾ ഉണ്ടായ ഒരു മനോവിഷമമാണ് ഈ ഭാവപ്പകർച്ചയ്ക്ക് കാരണമായത്."

"അപ്പോൾ നിങ്ങൾ ആരെയാണ് അന്വേഷിച്ചു വന്നത്? എന്നോട് പറയാവുന്നതാണെങ്കിൽ, അവരെ കണ്ടുപിടിക്കാൻ ഞാനും സഹായിക്കാം."

"മോളേ, നീ പോയി ഇവർക്കു കുടിക്കാൻ എന്തെങ്കിലും എടുത്തുകൊണ്ടു വരൂ."

"ശരി അമ്മേ."

അമ്മയുടെ പിറകേ അകന്നു പോകുന്ന കുഞ്ഞിക്കൊലുസ്സിന്റെ ചെറുകിലുക്കത്തിൽ ഹൃദയത്തിനുള്ളിലെ തേങ്ങൽ, ഒരു നെടുവീർപ്പായി അടർന്നു വീണു.

"മകളുടെ ഭർത്താവ് എവിടെയാണ്?"

ശേഖറിന്റെ സംശയം ചിറകുവിടർത്തി.

"അതൊക്കെ ഒരു വലിയ കഥയാണ്. കേൾക്കാൻ നിങ്ങൾക്ക് താൽപര്യം ഉണ്ടെങ്കിൽ ഞാൻ പറയാം."

"അമ്മ പറയൂ... പോകാൻ ധൃതിയുണ്ടെങ്കിലും  അതറിയാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്."

ഒരു ദീർഘനിശ്വാസത്തിനു ശേഷം അമ്മ തുടർന്നു:

എന്റെ ഭർത്താവ് അറിയപ്പെടുന്ന ഒരു കോളേജിലെ പ്രൊഫസർ ആയിരുന്നു. നന്മ നിറഞ്ഞ മനസ്സിനുടമയായ അദ്ദേഹം, എല്ലാവരാലും ആദരീയണനുമായിരുന്നു. ഞാൻ ഹൈസ്ക്കൂൾ അദ്ധ്യാപികയായി റിട്ടയർ ചെയ്തിട്ട് ഇപ്പോൾ അഞ്ചു കൊല്ലത്തോളം ആകുന്നു. ഞങ്ങൾക്ക് ഒരു മകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ."

"അപ്പോൾ ഈ മകൾ?"

"ശ്യാമ എന്റെ മരുമകളാണ്. മകന്റെ ഭാര്യയാണെങ്കിലും എനിക്കവൾ, സ്വന്തം മകളെപ്പോലെ തന്നെയാണ്. മെഡിസിൻ പൂർത്തിയാക്കി MD എടുത്ത ശേഷമായിരുന്നു മകന്റെ വിവാഹം. ഹൗസ് സർജൻസി കഴിഞ്ഞു നിൽക്കുകയായിരുന്നു ഇവളും. മകൻ, ഡോക്ടർ നിശാന്ത് എറണാകുളത്തെ പേരെടുത്ത ഒരു ആശുപത്രിയിൽ പ്രാക്ടീസ് ചെയ്തുവരികയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് ഒരു ദിവസം വീട്ടിലേക്കു വരുന്ന വഴിയിൽ ഉണ്ടായ  റോഡപകടത്തിൽ അവൻ മരണപ്പെട്ടു. 

ഒരു നാടിനെത്തന്നെ നടുക്കിയ ആ ദാരുണ സംഭവത്തെത്തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ, അവന്റെ അച്ഛനും ഹൃദയ സ്തംഭനം മൂലം ഈ ലോകത്തോട് യാത്രപറഞ്ഞു. 

തുടരെത്തുടരെയുള്ള രണ്ടു സംഭവങ്ങളും ഉൾക്കൊള്ളാനാവാതെ, താളം തെറ്റിയ മനസ്സുമായി മൂന്നു കൊല്ലത്തോളം ഞാൻ ഒരു മാനസികാരോഗ്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു."

കവിളിലൂടെ ഒലിച്ചിറങ്ങിയ ചൂടുള്ള കണ്ണുനീർ, നേര്യതിന്റെ തുമ്പുകൊണ്ട് തുടച്ചു കളഞ്ഞു. പൊള്ളിക്കുന്ന അനുഭവങ്ങളുടെ തീച്ചൂളയിൽ ചവിട്ടിനിന്നുകൊണ്ട് മനസ്സിന്റെ ഭാരം ഇറക്കിവയ്ക്കാൻ ബദ്ധപ്പെടുമ്പോൾ, തണുത്തവെള്ളത്തിൽ പിഴിഞ്ഞ നാരങ്ങാ നീരുമായി ശ്യാമ എത്തി.

"രണ്ടുപേരും വെള്ളം കുടിക്കൂ..."

ഓടിവന്ന് മുത്തശ്ശിയുടെ മടിയിൽ കയറിയിരുന്ന പേരക്കുട്ടിയുടെ മൂർദ്ധാവിൽ ഉമ്മവച്ചു കൊണ്ട് ആ അമ്മ തുടർന്നു.

"ഈ കുഞ്ഞിന്റെ മുഖം പോലും ഒന്നു കാണാനുള്ള ഭാഗ്യം അവർക്കു രണ്ടുപേർക്കും ഉണ്ടായില്ല. അഞ്ചു മാസം ഗർഭിണിയായിരുന്ന ശ്യാമമോളും വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു. അതൊക്കെ ഓർക്കുമ്പോൾ തന്നെ ഹൃദയം പൊടിഞ്ഞുപോകുന്നു. ശ്യാമയുടെ അച്ഛന്റെയും അമ്മയുടെയും അനുജത്തിയുടേയും സ്നേഹവും കരുതലും മനസ്സ് കൈവിട്ടുപോകാതെ, അവളെ ഇതുവരേയും താങ്ങിനിർത്തി. കോഴ്സ് പൂർത്തിയാക്കിയിട്ടും ജോലി ചെയ്യാനുള്ള മാനസികാവസ്ഥ ഒന്നും ഇതുവരേയും അവൾ കൈവരിച്ചില്ല. MD യ്ക്കു പഠിക്കണമെന്നൊക്കെ ഇപ്പോൾ പറയുന്നുണ്ട്.

ബോധത്തിനും അബോധത്തിനുമിടയിൽ കാലചക്രം തിരിയുന്നതറിയാതെ കഴിച്ചുകൂട്ടിയ നാളുകളിൽ, ഒരു തൂവൽസ്പർശം പോലെ അവളുടെ നനുത്ത സ്നേഹം, എന്നിൽ ഉറങ്ങിക്കിടന്നിരുന്ന അമ്മമനസ്സിനെ തൊട്ടുണർത്തി. അമ്മയും മകളുമായി ഞങ്ങൾ കുറേക്കാലം ചിരിച്ചും കളിച്ചും കഴിഞ്ഞു. കാലങ്ങൾ കടന്നുപോകവേ, എന്റെ ലോകത്തു നിന്നും ഒടുവിൽ അവളേയും ആരോ പറിച്ചെടുത്തു."

"അവളുടെ പേര് ഭാമയെന്നല്ലേ?"

തന്റെ ചോദ്യം കേട്ട് അമ്മ ഒന്നു ഞെട്ടി.

"അതേ, അവളെ നിങ്ങൾ അറിയുമോ?"

"അറിയാം, ശരിക്കും ഞങ്ങൾ ഭാമയെ തേടിയാണ് ഇവിടെവരെ എത്തിയത്. ഞാൻ താലി കെട്ടിയ എന്റെ ഭാര്യയാണ് അവൾ.  അവൾക്കൊപ്പം എന്റെ മകളും ഉണ്ട്. അവർ ഇപ്പോൾ എവിടെ ആയിരിക്കും ഉള്ളതെന്ന് അമ്മയ്ക്കറിയുമോ?"

ഒഴിഞ്ഞ ഗ്ലാസ്സുകൾ എടുത്തു കൊണ്ടു പോയ ശ്യാമ തിരിച്ചുവരുന്നുണ്ടോയെന്ന് ശ്രദ്ധിച്ചതിനുശേഷം മായാദേവിയമ്മ പറഞ്ഞു:

"ഭാമയുടെ കഥകൾ ഒക്കെ അവൾ എന്നോടു പറഞ്ഞിട്ടുണ്ട്. ദേവനോടുള്ള അവളുടെ സ്നേഹം എനിക്കറിയാം. അസുഖം ഭേദമായി വീട്ടിൽ തിരിച്ചെത്തിയ ശേഷം അവൾക്കു വല്ലാത്ത വീർപ്പുമുട്ടലായിരുന്നു. ദേവനെ കണ്ടുപിടിച്ച് മോളെ ഏൽപ്പിച്ചിട്ട്, എന്നോടൊപ്പം ഇവിടെ വന്നു താമസിച്ച്, എന്നെയും ശുശ്രൂഷിച്ചു കഴിയണമെന്നൊക്കെ തമാശരൂപത്തിൽ അവൾ പറയുമായിരുന്നു."

"എന്നിട്ട് അവൾ ഇവിടെ വന്നിരുന്നോ?"

"ആശുപത്രിയിൽ നിന്നും അവൾ പോയിക്കഴിഞ്ഞ് ആറുമാസം കഴിഞ്ഞതിനുശേഷമാണ് ഞാൻ വീട്ടിലേയ്ക്കു വന്നത്. ശ്യാമയേയും കുഞ്ഞിനേയും എന്നോടൊപ്പം അയയ്ക്കാൻ അവളുടെ വീട്ടുകാർ വിസമ്മതിച്ചു. ഈ വലിയ വീട്ടിൽ ഒറ്റയ്ക്കു താമസിച്ചു ശ്വാസം മുട്ടിക്കഴിഞ്ഞിരുന്ന എന്റെ ജീവിതത്തിലേക്ക് ഒരു ദിവസം വീണ്ടും അവൾ കടന്നു വന്നു. 

ആരോടും പറയാതെ കുഞ്ഞിനേയും എടുത്തു കൊണ്ട് ഒരു സുപ്രഭാതത്തിൽ ബസ്സ് കയറി ഇവിടെയെത്തി. മറ്റൊരു വിവാഹത്തിനു നിർബന്ധിക്കുന്ന അവളുടെ അച്ഛനോടുള്ള വെറുപ്പും ദേവനെ കണ്ടുമുട്ടാൻ കഴിയാത്തതിലുള്ള സങ്കടവും ഒക്കെ അവളെ വല്ലാതെ നൊമ്പരപ്പെടുത്തി. 

കാര്യങ്ങളൊക്കെ അറിഞ്ഞുകഴിഞ്ഞപ്പോൾ അവളെ തിരിച്ചയയ്ക്കാൻ എനിക്കും മനസ്സു വന്നില്ല. അമ്മയും മകളുമായി സന്തോഷമായി വീണ്ടും കുറേ നാളുകൾ കൂടി. മീനുമോളുടെ കളിയും ചിരിയും ഞങ്ങളെ രണ്ടുപേരേയും ഉല്ലാസവതികളാക്കി.

ജീവിതത്തിന്റെ തെളിമാനം ക്രമേണ കറുത്തിരുളുന്നത് ഞങ്ങൾ ഇരുവരും അറിഞ്ഞില്ല.

ഭർത്താവിന്റെ വീട്ടുകാരും ശ്യാമയുടെ വീട്ടുകാരും ഒത്തുചേർന്ന് ഞങ്ങളെ ദ്രോഹിക്കാൻ തുടങ്ങി. ഇവിടുത്തെ സ്വത്തുക്കൾ, രക്തബന്ധമില്ലാത്ത ഭാമയുടേയും കുഞ്ഞിന്റേയും പേരിൽ ആയിത്തീരുമോ എന്നുള്ള അവരുടെ ഭയവും ആശങ്കയും 

ദിവസം കഴിയുന്തോറും കൂടിവന്നു. ഭാമയേയും കുഞ്ഞിനെയും ഈ വീട്ടിൽ നിന്നും ഇറക്കിവിട്ടില്ലെങ്കിൽ അവരെ കൊന്നുകളയുമെന്നുവരെ ഭീഷണിയായി. എന്തും ചെയ്യാൻ മടിക്കാത്ത ആളുകളുടെ കൈകളിലേക്ക് അവരെ എറിഞ്ഞു കൊടുക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. മീനുമോളേയും കൊണ്ട് പലപ്രാവശ്യം അവൾ, ഇവിടെ നിന്നും ഇറങ്ങി പോകാൻ ശ്രമിച്ചെങ്കിലും ഞാൻ അനുവദിച്ചില്ല. 

"എന്നിട്ട് പിന്നെന്തു സംഭവിച്ചു?" ആകാംക്ഷ മുറ്റിയ തന്റെ ഉള്ളിന്റെയുള്ളിൽ നിന്നുയർന്നു വന്ന ചോദ്യം കേട്ട് അവർ ദീർഘമായി ഒന്നു നിശ്വസിച്ചു.

"പറയാം, ഞാനിതാ വരുന്നു."

കസേരയിൽ നിന്നെഴുന്നേറ്റ് അകത്തേയ്ക്കു പോയ അവർ, ഒരു കടലാസ് കഷണവുമായി തിരികെയെത്തി.

(തുടരും)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ