mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 12

ദിവസങ്ങൾ കടന്നുപോകുന്നത് അറിയുന്നുണ്ടായിരുന്നില്ല. കുഞ്ഞിന്റെ കളിചിരികൾ മനസ്സിനെ കുളിരണിയിക്കുമെങ്കിലും ഭാമയുടെ പെരുമാറ്റത്തിലെ വ്യത്യാസങ്ങൾ താങ്ങാൻ പറ്റുമായിരുന്നില്ല.

'ഇവൾക്ക് എന്താണു പറ്റിയത്? അധികം സംസാരമൊന്നുമില്ല, എല്ലാം മൗനത്തിൽ ഒതുക്കുന്നു. ഉള്ളിലെ സങ്കടഭാരങ്ങളും കുറ്റബോധവും വിഷാദ ഭാവങ്ങളായി മുഖത്തു തെളിയുന്നു. ഭക്ഷണം കഴിക്കുന്നതിൽ പോലും തീരെ ശ്രദ്ധയില്ല. കുഞ്ഞിനെ വല്ലപ്പോഴും ഒന്നു എടുത്തെങ്കിലായി. മോളുടെ കാര്യങ്ങളൊക്കെ ലീലയാണ് നോക്കുന്നത്. ഈ രീതിയിൽ എങ്ങനെ മുന്നോട്ടു പോകും?

അവളുടെ മനസ്സറിയാൻ ഒന്നു ശ്രമിച്ചു നോക്കിയാലോ!'

"ഭാമേ...നിന്റെ മരുന്നുകൾ ഒക്കെ കഴിഞ്ഞോ? എന്തെങ്കിലും ഇനിയും വാങ്ങേണ്ടതുണ്ടോ? നീയെന്താണ് ശരീരം ശ്രദ്ധിക്കാത്തത്? വല്ലാതെ ക്ഷീണിച്ചു. ആഹാരം നന്നായി കഴിക്കുന്നില്ലേ? എപ്പോഴും ഇങ്ങനെ ഓരോന്നു ചിന്തിച്ചു വിഷമിക്കുന്നത് എന്തിനാണ്? ഇന്നു ഞയറാഴ്ചയല്ലേ, നമുക്ക് ഒന്നു പുറത്തു പോയാലോ?"

"എന്നാൽ നമുക്കു എന്റെ വീട് വരെ ഒന്നു പോയി അച്ഛനേയും അമ്മയേയും ഒക്കെ ഒന്നു കണ്ടിട്ടു വരാം. മോളേയും കൊണ്ടുപോയി കാണിക്കാം. അവർക്കു സന്തോഷമാകും."

"അതു വേണോ? അച്ഛൻ എങ്ങനെ പ്രതികരിക്കുമെന്നറിയില്ലല്ലോ.

തൽക്കാലം വേണ്ട, ഭാനുവിനോടു ചോദിച്ചു അവിടുത്തെ കാര്യങ്ങൾ ഒക്കെ മനസ്സിലാക്കിയിട്ടു പിന്നെ ഒരു ദിവസം പോകാം. ഇപ്പോൾ നമുക്കു പുറത്തൊക്കെ ഒന്നു കറങ്ങി ഭക്ഷണവും കഴിച്ചിട്ടു വരാം. പറ്റുമെങ്കിൽ ഒരു സിനിമയും കാണാം. ലീല കുഞ്ഞിനെ നോക്കിക്കൊളളും. നീ എഴുന്നേറ്റു റെഡിയായിട്ട് വരൂ."

ഒത്തിരി നിർബന്ധിച്ചപ്പോൾ അവൾ അനുസരിച്ചു. കുഞ്ഞിനെ ലീലയെ ഏൽപ്പിച്ച തിനുശേഷം ഇരുവരും ബസ്സ് കയറാനായി കവലയിലേക്കു നടന്നു. മുൻപുണ്ടായിരുന്ന ഉത്സാഹമൊന്നും ഭാമയിൽ കാണാൻ കഴിഞ്ഞില്ല.

ടൗണിൽ ഇറങ്ങി ഒരു റസ്റ്റോറന്റിൽ കയറി ഉച്ച ഭക്ഷണം കഴിച്ചതിനു ശേഷം നേരേ തിയേറ്ററിലേക്കു പോയി. പതിനഞ്ചു മിനിറ്റിനകം പടം തുടങ്ങും. ഏതു സിനിമയാണെന്നു പോലും നോക്കിയില്ല. കൗണ്ടറിൽ ചെന്നു ടിക്കറ്റ് എടുത്തു ഭാമയെ കൂട്ടി അകത്തു കടന്നു. അവളുടെ മുഖത്തു യാതൊരു സന്തോഷവും ഉണ്ടായിരുന്നില്ല. 

'മുൻപൊക്കെ സിനിമയ്ക്കു പോകാനും പുറത്തു നിന്നും ഭക്ഷണം കഴിക്കാനും അവൾക്കെത്രമാത്രം ഉത്സാഹമായിരുന്നു! ഇന്നവൾ ആകെ മാറിപ്പോയി. ഊർജസ്വലയായ പഴയ ഭാമയെ തനിക്കു നഷ്ടപ്പെടുകയാണോ? അവളെ സന്തോഷിപ്പിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്.

ഒരു തമാശപ്പടം ആയിരുന്നിട്ടും അവൾ ഒന്നു ചിരിച്ചതു പോലും ഇല്ലല്ലോ!'

സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഭാമയോടു ചോദിച്ചു:

"എങ്ങനെയുണ്ടായിരുന്നു, പടം, ഇഷ്ടപ്പെട്ടോ?"

"ഞാൻ എല്ലാം കണ്ടില്ല ചേട്ടാ, കുറച്ചുനേരം ഉറങ്ങിപ്പോയി. നമുക്കു വേഗം വീട്ടിൽ പോകാം."

പിന്നീട് ഒന്നും സംസാരിച്ചില്ല. വീട്ടിലെത്തിയപ്പോൾ സന്ധ്യയായി. അസ്തമയ സൂര്യന്റെ പ്രഭയിൽ കുളിച്ചു നിൽക്കുന്ന സായന്തനം.

തൊട്ടിലിൽ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെയെടുത്തു ഉമ്മവയ്ക്കുന്ന ഭാമയെ നോക്കി ഒരു നിമിഷം നിന്നു. അവളുടെ ചില പെരുമാറ്റങ്ങൾ കണ്ടാൽ, കുഞ്ഞിനോട് അല്പം പോലും സ്നേഹം ഇല്ല എന്നു തോന്നിപ്പോകും. പഴയ സന്തോഷം വീണ്ടെടുക്കാൻ ഇനി എന്താണു ചെയ്യേണ്ടത് എന്നോർത്തു പോയി.

ദിവസങ്ങൾ പിന്നെയും കടന്നുപോയി. വീട്ടിലെ ചിലവുകൾ കൂടി വരുന്നതിനാൽ ശമ്പളം ഒന്നിനും തികയാതെയായി. മാസം തോറും കൃത്യമായി ബാങ്ക് ലോണും അടക്കണം. ലീലയ്ക്ക് ശമ്പളം കൊടുത്തിട്ട് രണ്ടു മാസമായി.

'തന്റെ ബുദ്ധിമുട്ടുകൾ ആരും മനസ്സിലാക്കുന്നില്ലല്ലോ. ഉള്ളിലെ നീറുന്ന പ്രശ്നങ്ങൾ ആരോടെങ്കിലും ഒന്നു തുറന്നുപറയാൻ കഴിഞ്ഞിരുന്നെങ്കിൽ!'

ചിന്തകൾക്ക് കടിഞ്ഞാൺ ഇട്ട്, ഉറങ്ങിയും ഉണർന്നും നേരം വെളുപ്പിച്ചു. ചിന്താ ഭാരങ്ങൾ കൂടു വയ്ക്കുന്ന മനസ്സുമായി പതിവു പോലെ ഓഫീസിലേക്കു പോയി.

വീട്ടുകാര്യങ്ങളിലും തന്റെയും കുഞ്ഞിന്റേയും കാര്യങ്ങളിലും ഒന്നും ഭാമയ്ക്കു തീരെ ശ്രദ്ധയില്ലാതായിരിക്കുന്നു. ഇങ്ങനെ പോയാൽ എന്തു ചെയ്യും? എന്നും ജോലിക്ക് ആളിനെ നിർത്താൻ കഴിയില്ലല്ലോ. മോൾക്കു ഒരു വയസ്സു തികയുന്നതുവരെ ലീല നിൽക്കട്ടെ. പിന്നെ എല്ലാം ഭാമയ്ക്ക് ചെയ്യാവുന്നതല്ലേയുള്ളൂ...'

ഓഫീസിലെത്തിയത് അറിഞ്ഞതേയില്ല. ചിന്തകൾക്കു വിരാമമിട്ടു കൊണ്ട് അത്യാവശ്യമായി ചെയ്തു തീർക്കേണ്ട ചില ജോലികളിൽ മുഴുകി.

ഉച്ചഭക്ഷണം കഴിച്ച് കൈകഴുകി തിരിച്ചു വന്നിട്ട് വീട്ടിൽ വിളിച്ച് അച്ഛനോടും അമ്മയോടും സംസാരിച്ചു. അമ്മയുടെ സന്ധിവേദനയ്ക്കു അല്പം ആശ്വാസമുണ്ടെന്നറിഞ്ഞു സന്തോഷിച്ചു.  ഭാമയെ വിളിച്ചെങ്കിലും ലീലയാണ് ഫോൺ എടുത്തത്. അവൾക്കു നല്ല സുഖമില്ലെന്നും കിടക്കുകയാണെന്നും പറഞ്ഞു. ഇതുവരെ ഭക്ഷണം ഒന്നും തന്നെ കഴിച്ചിട്ടില്ലത്രേ.

'ഈശ്വരാ...എന്താണിങ്ങനെയൊക്കെ? വീണ്ടും പരീക്ഷണങ്ങൾ ആണോ?'

ആകുലചിന്തകളാൽ മനസ്സ് ആകെ അസ്വസ്ഥമായി.

'നാളെയോ മറ്റന്നാളോ ഒരു അവധിയെടുക്കണം. ഭാമയെ കൂട്ടി ഡോക്ടർ ആനന്ദിനെ ഒന്നു പോയി കാണണം.'

ഉച്ചയ്ക്കു ശേഷം മാനേജർ പുറത്തു പോയതിനാൽ അവധി ചോദിക്കുന്ന കാര്യം നാളത്തേയ്ക്കു മാറ്റിവച്ചു ജോലികളിൽ വ്യാപൃതനായി. 

(തുടരും)

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ