മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഭാഗം - 7

ആശുപത്രിയും വീടുമായി ദിവസങ്ങൾ കൊഴിഞ്ഞു വീണു. രാവിലെ എഴുന്നേറ്റു വീടൊക്കെ ഒന്നു വൃത്തിയാക്കി. പുറത്തു നിന്നും ഭക്ഷണം കഴിച്ചു മടുത്തു. ഇന്ന് എന്തെങ്കിലും ഉണ്ടാക്കണം.

'ഇന്നാണല്ലോ നന്ദൻ പണവുമായി വരാമെന്നു പറഞ്ഞിരുന്നത്? ഉച്ചകഴിഞ്ഞായിരിക്കും അവൻ വരുന്നത്. ആ സമയത്തു അവിടെ ഉണ്ടാവണം.'

അല്പം ഉപ്പുമാവുണ്ടാക്കി കഴിച്ചതിനു ശേഷം ഉച്ച ഭക്ഷണം തയ്യാറാക്കി.

'ആഹാരം പാകം ചെയ്യാൻ അറിയാവുന്നത് ഒരു അനുഗ്രഹമായി. ഭാമയ്ക്കു വയ്യാത്ത ദിവസങ്ങളിലൊക്കെ താനായിരുന്നല്ലോ അടുക്കളയിൽ കയറിയിരുന്നത്.

ഇന്നു നന്ദൻ പണം കൊണ്ടു വരുമായിരിക്കുമോ? അവന്റെ വാക്കു വിശ്വസിക്കാം. മുൻപും പല പ്രാവശ്യം പറഞ്ഞ വാക്കു പാലിച്ചിട്ടുള്ളവനാണല്ലോ.'

കുളിച്ചു ഊണു കഴിച്ചിട്ട് നേരേ ആശുപത്രിയിലേക്കു പോയി. കുഞ്ഞു കരയുന്നതു കേട്ടുകൊണ്ടാണ് മുറിയിലേക്കു കയറിയത്.

'മോൾ എന്താ ഇങ്ങനെ കരയുന്നത്? വിശന്നിട്ടായിരിക്കും. പാലു കൊടുത്തില്ലേ?"

"അറിയില്ല ചേട്ടാ, പാലു കൊടുത്തിട്ടു കുടിക്കുന്നില്ല. കുറേ നേരമായി ഇങ്ങനെ കരയുന്നു. നഴ്സിനോട് പറഞ്ഞിട്ടുണ്ട്."

അല്പം കഴിഞ്ഞപ്പോൾ ഒരു നഴ്സ് വന്നു കുഞ്ഞിനെയെടുത്തു കൈകളിൽ കമഴ്ത്തി ക്കിടത്തി പുറത്ത് തട്ടിക്കൊണ്ടിരുന്നു. കരച്ചിൽ നിർത്തിയ കുഞ്ഞിനെ ലീലയുടെ കൈയിൽ കൊടുത്തിട്ട് എല്ലാവരോടുമായി പറഞ്ഞു:

"വയറുവേദനയെടുത്തതിനാലാണ് കുഞ്ഞു കരഞ്ഞത്. പാൽ കൊടുത്തതിനു ശേഷം പുറത്തു തട്ടി ഗ്യാസ് കളയണം."

"അങ്ങനെ ചെയ്യുന്നുണ്ട് സിസ്റ്റർ. ഇനിയും നന്നായി ശ്രദ്ധിക്കാം." മറുപടിയായി ലീല പറഞ്ഞു.

ഭാനു വന്നു പോയതിൽപ്പിന്നെ  ഭാമയ്ക്ക് വല്ലാത്ത സങ്കടമാണ്. കുഞ്ഞിനെ കൊഞ്ചിക്കുന്നതിനും പാലു കൊടുക്കുന്നതിനുമൊന്നും തീരെ ഉത്സാഹം കാണിക്കുന്നില്ല. സംസാരത്തിൽ പോലും പിശുക്ക് കാണിക്കുന്നു. ചോദിക്കുന്നതിനു ഉത്തരം പറയുമെന്നല്ലാതെ അധികമൊന്നും മിണ്ടുന്നില്ല. മുഖത്തു വിഷാദഭാവം തങ്ങിനിൽക്കുന്നു.

'ഇവൾക്കിതെന്തു പറ്റി? ഭാനു പറഞ്ഞതു പോലെ അച്ഛനുമമ്മയും വരാത്തതു കൊണ്ടാണോ? ഇവളുടെ മനസ്സിൽ എന്തായിരിക്കും? അമ്മയുടേയും അച്ഛന്റേയും സ്നേഹത്തിനും സാമീപ്യത്തിനും കൊതിക്കുന്നുണ്ടാവും, പാവം!

ഓരോ പ്രാവശ്യം മുറിയുടെ വാതിൽ തുറക്കുമ്പോഴും പ്രതീക്ഷയോടെയുള്ള നോട്ടം തനിക്കു മനസ്സിലാകുന്നുണ്ട്. ഭാനു വീട്ടിൽ ചെന്നു വിവരങ്ങൾ പറഞ്ഞതിനു ശേഷം എന്താണു സംഭവിച്ചിട്ടുണ്ടാവുക? അച്ഛന്റെ പിടിവാശിക്കു മുൻപിൽ അമ്മ തീർച്ചയായും മൗനം പാലിച്ചിരിക്കും. അവരുടെ മനസ്സിലെ മഞ്ഞു എന്നെങ്കിലും ഉരുകാതിരിക്കില്ല. അതുവരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. ഭാനുവിനെ വിളിച്ചു വിവരങ്ങൾ അന്വേഷിക്കണം.'

"ഭാമേ നീ എന്താണ് ഒന്നും മിണ്ടാത്തത്? നിനക്കെന്തുപറ്റി? എന്തിനാണ്  ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിച്ച് മനസ്സ് വിഷമിപ്പിക്കുന്നത്? അച്ഛനും അമ്മയും വരാത്തതു കൊണ്ടാണെന്നറിയാം. അവർക്ക് അല്പം കൂടി സമയം കൊടുക്കാം. നിന്നേയും കുഞ്ഞിനേയും കാണാൻ തീർച്ചയായും അവർ വരും. നമുക്ക് കാത്തിരിക്കാം. നമ്മുടെ മോളുടെ മുഖം കാണുമ്പോൾ അവരുടെ ഉള്ളിലെ മഞ്ഞെല്ലാം ഉരുകിയൊലിക്കുക തന്നെ ചെയ്യും.."

ഭാമ തന്നെ നോക്കിപുഞ്ചിരിച്ചു.

തന്റെ വാക്കുകൾ അവളുടെ മനസ്സിനു അല്പം കുളിർ പകർന്നു എന്നു തോന്നി. അഞ്ചുമണിയായിട്ടും നന്ദൻ എത്തിയില്ല.

'ഈശ്വരാ... നന്ദൻ വാക്കുതെറ്റിച്ചോ? അവൻ എന്താ വരാത്തത്? എന്തു സംഭവിച്ചു കാണുമോ ആവോ? ഒന്നു വിളിച്ചു നോക്കാം.'

മുറിക്കു പുറത്തിറങ്ങി നന്ദനെ വിളിച്ചു. കാൾ എടുക്കാഞ്ഞതിനാൽ വീണ്ടും വിളിച്ചു. നിരാശയായിരുന്നു ഫലം. മനസ്സ് ആകെ അസ്വസ്ഥമായി. ഇനിയെന്തു ചെയ്യും? കണ്ണിൽ ഇരുട്ടു കയറുന്നതുപോലെ തോന്നി.

ഭാമയോടു യാത്രപോലും പറയാതെ ആശുപത്രിയിൽ നിന്നും ഇറങ്ങി വീട്ടിലേക്കു പോയി. നേരേ ചെന്നു കട്ടിലിൽ കയറിക്കിടന്നു. ആരോ നെഞ്ചിനകത്തു ഒരു കല്ല് എടുത്തു വച്ചിരിക്കുന്നതു പോലെ... സഹിക്കാൻ പറ്റാത്ത ദുഃഖഭാരം!

'മറ്റന്നാൾ ആശുപത്രി ബിൽ അടയ്ക്കണം. ഇനിയെന്താണൊരു പോം വഴി? നന്ദനു എന്തു പറ്റിയതാവും?'

ചിന്തകളുടെ മാലകൾ പൊട്ടിച്ചു കൊണ്ട് ഫോൺ ശബ്ദിച്ചു.

"ഹലോ...''

"ദേവാ... നന്ദനാണ്, പറഞ്ഞിരുന്നതുപോലെ ഇന്നു വരാൻ സാധിച്ചില്ല. അനിതയ്ക്ക് നല്ല സുഖമില്ല. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. നല്ല പനിയും ശ്വാസം മുട്ടും. അല്പം കൂടിപ്പോയി. ആകെ തിരക്കായിപ്പോയതു കൊണ്ട് നീ വിളിച്ചപ്പോൾ കാൾ എടുക്കാനും കഴിഞ്ഞില്ല. പണം എന്റെ കൈവശമുണ്ട്. നാളെ പത്തു മണിയാവുമ്പോൾ  നീ ഓഫീസിൽ വന്നു വാങ്ങണം. ഞാൻ ഒരു മണി വരെ മാത്രമേ അവിടെ കാണുകയുള്ളൂ.''

"ശരിയെടാ... വളരെ നന്ദി.  പത്തുമണിക്കു തന്നെ ഞാൻ അവിടെയെത്താം. എന്തുപറ്റിയെന്നറിയാതെ ആകെ വിഷമിച്ചിരിക്കുകയായിരുന്നു. അനിതയുടെ അസുഖം പെട്ടെന്നു തന്നെ ഭേദമാകട്ടെ.''

ഫോൺ കട്ടു ചെയ്തപ്പോഴാണ് ശ്വാസം നേരേ വീണത്.

'ഈശ്വരാ സമാധാനമായി. നീ എന്നെ കൈവിട്ടില്ലല്ലോ...'

കുളിച്ചു ഭക്ഷണം കഴിച്ച് ഭാമയെ വിളിച്ചു സംസാരിച്ചു. യാത്ര പോലും പറയാതെ പോന്നതിലുള്ള പരിഭവം അവളുടെ സ്വരത്തിലുണ്ടായിരുന്നു.

'ഇനി സുഖമായി ഒന്നുറങ്ങണം.'

ഉറങ്ങാൻ കിടക്കുമ്പോഴും ഭാമയെപ്പറ്റിയുള്ള ചിന്തകളായിരുന്നു മനസ്സു നിറയെ.

(തുടരും)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ