mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Ottawa

ഭാഗം 42

വെള്ളിയാഴ്ച വൈകുന്നേരം, മകനോടൊപ്പം ഞങ്ങളും  പുറത്തിറങ്ങി. മോളെ സ്കൂളിൽ നിന്നും പിക് ചെയ്തിട്ട്, കോസ്കോയെന്ന കടയിൽ കയറി ഷോപ്പിംഗ്  നടത്തി. മൊത്ത വ്യാപാരവും ചില്ലറ വ്യാപാരവും നടത്തുന്ന കാനഡയിലെ വളരെ വലിയൊരു കച്ചവട സ്ഥാപനമാണിത്.
കോസ്കോയുടെ ഒന്നിൽക്കൂടുതൽ കടകൾ, എല്ലാ നഗരങ്ങളിലും കാണാവുന്നതാണ്.

ശനിയാഴ്ച്ച ഉച്ചയ്ക്ക്, മകന്റേയും കുടുംബത്തിന്റേയും ഏറ്റവുമടുത്ത മൂന്ന് സുഹൃത്തുക്കളെ, കുടുംബ സമേതം ലഞ്ചിന് ക്ഷണിച്ചിട്ടുണ്ടായിരുന്നു.  രുചികരമായ ഭക്ഷണമൊക്കെ ഒരുക്കി, അതിഥികളെ സത്കരിച്ചു. മൂന്ന് കൂട്ടരുടേയും മാതാപിതാക്കൾ ഞങ്ങളെപ്പോലെ തന്നെ നാട്ടിൽ നിന്നും ഇവിടെ വിസിറ്റിന് വന്നവരായിരുന്നു. കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നുമുള്ള മലയാളികൾ, മറ്റൊരു രാജ്യത്ത് വച്ച് ഒത്തുകൂടുമ്പോൾ കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്.

നേരത്തേ പ്ലാൻ ചെയ്ത പ്രകാരം കാനഡയിലെ നയാഗ്രയും ഒന്റാറിയോയുടെ തലസ്ഥാനമായ ടൊറൊന്റോയും സന്ദർശിക്കുവാനായി, സെപ്റ്റംബർ 15 -ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 4.30 മണിക്ക് വീട്ടിൽ നിന്നും ഞങ്ങൾ ഇറങ്ങി. പായ്ക്ക് ചെയ്തു വച്ചിരുന്ന ബാഗുകളെല്ലാം വണ്ടിയുടെ ഡിക്കിയിൽ വച്ചു. ഓഫിസിൽ ചെന്ന് മരുമകളേയും പിക്ചെയ്ത് അഞ്ചു മണിയോട് കൂടി അവിടെ നിന്നും ഞങ്ങൾ യാത്ര തിരിച്ചു.

മൂന്ന്  ദിവസത്തെ ട്രിപ്പായിരുന്നതിനാൽ  രാത്രിയിൽ തങ്ങാനുള്ള മുറികൾ ഒരാഴ്ചയ്ക്ക് മുൻപ് തന്നെ ഓൺലൈനിൽ ബുക്ക് ചെയ്തിരുന്നു. 

ഒട്ടാവായിൽ നിന്നും 268 കി.മീ ദൂരമുള്ള പീറ്റർബറോ എന്ന പ്രദേശത്തിനടുത്തുള്ള ലിൻഡ്സേ എന്ന സിറ്റിയിലാണ് അന്ന് രാത്രിയിൽ ഞങ്ങൾക്ക് താമസിക്കുവാനുള്ള മുറികൾ ബുക്ക് ചെയ്തിരുന്നത്. നാല് മണിക്കൂർ യാത്രചെയ്ത് ഒൻപത് മണിക്ക് അവിടെയെത്താമെന്ന് കരുതിയെങ്കിലും ഇടയിൽ വണ്ടി നിർത്തി ഇറങ്ങിയതിനാൽ താമസം നേരിട്ടു. എത്താൻ വൈകുമെന്ന് ഹോട്ടൽ റിസപ്ഷനിൽ വിളിച്ചറിയിച്ചതിനാൽ ഞങ്ങൾക്ക് വേണ്ടി അവരും വെയ്റ്റ് ചെയ്തു. 

പത്തുമണിയോടു കൂടി 'ഹോവേർഡ് ജോൺസൺ' എന്ന ഹോട്ടലിൽ എത്തി, ചെക്ക് ഇൻ ചെയ്തു. മുറിയിലെത്തി ഫ്രഷ് ആയതിന് ശേഷം എല്ലാവരും കിടന്നുറങ്ങി.

രാവിലെ ഏഴര മണിക്ക് ഹോട്ടൽ കാന്റീനിൽ ചെന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ചതിന് ശേഷം, എട്ടര മണിയോട് കൂടി ഞങ്ങൾ അവിടെ നിന്നും യാത്ര തുടർന്നു.

രണ്ടരമണിക്കൂറിനുളളിൽ നയാഗ്രയിലെത്തിയ ഞങ്ങൾ, ആദ്യം തന്നെ വേൾപൂൾ എയ്റോ കാറിൽ കയറുവാനാണ് പോയത്. സൗജന്യ പാർക്കിംഗ് ഏരിയായിൽ വണ്ടി പാർക് ചെയ്തിട്ട് വേൾപൂൾ എയ്റോ കാറിന്റെ കൗണ്ടറിലേക്ക് നടന്നു. ഓൺലൈനിൽ നേരത്തേ  പർച്ചയിസ് ചെയ്ത ടിക്കറ്റുകളുമായി, കാത്തുനിന്നവരുടെ നീണ്ട ക്യൂവിൽ ഞങ്ങളും സ്ഥാനം പിടിച്ചു.

അമേരിക്കയുടെ ന്യൂയോർക്ക് സ്റ്റേറ്റ്സിന്റേയും കാനഡയിലെ ഒന്റാറിയോ പ്രോവിൻസിന്റേയും അതിർത്തികൾ പങ്കിടുന്ന നയാഗ്രാ നദിയുടെ ഒരു ഭാഗമാണ് വേൾപൂൾ. ഇതിന്റെ മുകളിലായി അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്ന എയ്റോ കാറിൽ കയറുവാൻ ആധിയോടും ഭീതിയോടും കൂടിയാണ് ഞാൻ നിന്നത്. 

ഊഴമനുസരിച്ച് ടിക്കറ്റുകൾ സ്കാൻ ചെയ്ത് പ്രത്യേകതരത്തിലുള്ള വാഹനത്തിൽ കയറിനിന്നപ്പോൾ, ഹൃദയം പെരുമ്പറ കൊട്ടുന്നത് എനിക്ക് കേൾക്കാമായിരുന്നു.

നയാഗ്രാ മലയിടുക്കിന് കുറുകെ 3500 അടി ഉയരത്തിൽ കുതിച്ചു കയറുന്ന നയാഗ്രാ വേൾപൂളിന്റേയും നദിയിലെ നീർനിറമുള്ള വെള്ളത്തിൽ രൂപംകൊള്ളുന്ന ചടുലമായ റാപ്പിഡുകളുടേയും മനോഹരമായ കാഴ്ച അത്ഭുതാവഹമായിരുന്നു. 

കനേഡിയൻ തീരത്ത്, രണ്ട് പോയിന്റുകൾക്കിടയിലാണ് ഈ എയ്റോകാർ സഞ്ചരിക്കുന്നതെങ്കിലും കാനഡയ്ക്കും യുണൈറ്റഡ് സ്റ്റേറ്റ്സിനും ഇടയിലുളള അന്താരാഷ്ട്ര അതിർത്തിയിലുള്ള നദി വഴി, മൊത്തം നാല്തവണ ഇത് നമ്മളെ കൊണ്ടുപോകുന്നു.

വെള്ളച്ചാട്ടത്തിന് മുകളിലൂടെ ഒഴുകുന്ന ജലത്തിന്റെ വലിയ അളവ്, ഇടുങ്ങിയ നയാഗ്ര മലയിടുക്കിലേക്ക് പതിക്കുകയും ചുഴലിക്കാറ്റ്, റാപ്പിഡുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. നദി പൊടുന്നനെ എതിർഘടികാരദിശയിൽ തിരിയുന്ന തിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. നദിയുടെ പെട്ടെന്നുള്ള ദിശാമാറ്റം ലോകത്തിലെ ഏറ്റവും ആകർഷകമായ പ്രകൃതിയുടെ ഒരു പ്രതിഭാസം തന്നെയാണ്.

Wttawa - whirlpool

1913 ലാണ് നയാഗ്രാ വേൾപൂളിന് കുറുകെ, സന്ദർശകരെ കൊണ്ടുപോകുന്നതിനായുള്ള ഒരു പുതിയ കേബിൾ കാർ നിർമിക്കാൻ ഒരു കൂട്ടം സ്പാനിഷ് വ്യവസായികൾ മുൻകയ്യെടുത്തത്.

വിഖ്യാത സ്പാനിഷ് എഞ്ചിനീയർ, ലിയോനാർഡോ ടോറസ് ക്യൂവെഡോ രൂപകൽപ്പന ചെയ്ത വേൾപൂൾ എയ്റോ കാർ 1916 മുതൽ നയാഗ്രാ മലയിടുക്കിൽ കുതിച്ചുയരുന്നു.

മലയിടുക്കിലെ രണ്ട് കനേഡിയൻ പോയിന്റുകൾക്കിടയിൽ, ആറ് ദൃഢമായ ഇന്റർലോക്ക് സ്റ്റീൽ കേബിളുകളിൽ സസ്പെൻഡ് ചെയ്തിരിക്കുന്ന എയ്റോകാർ, സ്റ്റാർട്ടിംഗ് പോയിന്റിൽ നിന്ന് ഏകദേശം 500 അടി അതിർത്തി കടന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ടെറിട്ടറിയിലൂടെ ഏകദേശം 200 അടി വരെ സഞ്ചരിക്കുന്നു.

37 Kw ശക്തിയുള്ള മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ കാറിന്, ഒരേ സമയം മുപ്പത്തിയഞ്ച് യാത്രക്കാരെ നിർത്തിക്കൊണ്ട് പോകാനുള്ള ശേഷിയുണ്ട്.

ഇതിൽ നിന്നുകൊണ്ട് താഴെ, നദിയിലെ ദിശമാറി ഒഴുകുന്ന വെള്ളത്തിന്റെ പ്രവാഹം സൃഷ്ടിക്കുന്ന ചുഴലിക്കാറ്റ്, മറക്കാനാവാത്തതും ഭീതിജനകവുമായ ഒരു കാഴ്ചയായിരുന്നു. ചുറ്റുപാടുകളിലേക്ക് കണ്ണോടിക്കുമ്പോൾ ശരിക്കും ഭയം മനസ്സിനെ കീഴ്പ്പെടുത്തി.

ആകാശത്തിന്റേയും താഴെയുള്ള ജലാശയത്തിന്റേയും ഇടയിലായി കാണപ്പെട്ട മലനിരകളും പാറക്കെട്ടുകളും കൊണ്ട്, രണ്ട് രാജ്യങ്ങളുടേയും അതിർത്തികളെ തമ്മിൽ വേർതിരിച്ചിരിക്കുന്നു.

ഒരു കിലോമീറ്റർ ദൂരം അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയിൽ, മറുകരയിലുള്ള ന്യൂയോർക്ക് സ്റ്റേറ്റിന്റെ ചില ഭാഗങ്ങളും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു.

നെഞ്ചിടിപ്പോടു കൂടിയാണ് അതിനുളളിൽ കയറിയതെങ്കിലും പത്ത് മിനിറ്റ് നേരം, പ്രകൃതി ഒരുക്കിയ വിസ്മയക്കാഴ്ചകൾ, മനസ്സിൽ കുമിഞ്ഞുകൂടിയിരുന്ന ഭയത്തെ, നിശ്ശേഷം കീഴടക്കി.

മടക്കയാത്രയിൽ, എല്ലാ ദിക്കുകളും വ്യക്തമായി കാണത്തക്ക രീതിയിൽ, പിറകിൽ നിന്നവരെ വാഹനത്തിന്റെ മുന്നിൽ തിരിച്ചുനിർത്തി. മുതിർന്ന വരോടൊപ്പം കുട്ടികളും നന്നായി ആസ്വദിച്ച ഒരു ട്രിപ്പായിരുന്നു അത്.

ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു സുന്ദരവും അതിസാഹസികവുമായ ഇത്തരമൊരു ഉല്ലാസയാത്രയിൽ പങ്ക് ചേരുന്നത്.

എന്നെന്നും മനസ്സിൽ തങ്ങി നിൽക്കുന്ന, വേറിട്ട ഒരു യാത്രാനുഭവം തന്നെയായിരുന്നു അത്.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ