mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

shaila babu

ഭാഗം 26

Read Full

ഗ്രീൻവിച്ച് ഒബ്സർവേറ്ററിയിൽ നിന്നും ഞങ്ങൾ നേരേ പോയത്, ഗ്രീൻവിച്ച് മാർക്കറ്റിലേക്കായിരുന്നു. ടൗൺസെന്ററിൽ സ്ഥിതി ചെയ്യുന്ന വൈവിധ്യമാർന്ന ചരക്കുകൾ വിൽക്കുന്ന ഊർജസ്വലവും വർണാഭമായതുമായ ഒരു മാർക്കറ്റാണിത്. നിത്യജീവിതത്തിന് ആവശ്യമായ സകല സാധനങ്ങളും ഇന്നിവിടെ സുലഭമാണ്. 

കല, പുരാവസ്തുക്കൾ, ഫാഷൻ, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ, സ്വാദിഷ്ടമായ തെരുവ് ഭക്ഷണങ്ങൾ എന്നിവയാൽ ഇവിടം നിറഞ്ഞിരിക്കുന്നു. ജിജ്ഞാസയോടെ ഞങ്ങൾ, എല്ലായിടവും ചുറ്റിനടന്നു കണ്ടു. സമയം നാല്മണിയോടടുത്തിട്ടും ലഞ്ച് കഴിക്കാതിരുന്നതിനാൽ എല്ലാവർക്കും നന്നായി വിശക്കുന്നുണ്ടായിരുന്നു. ടൗൺറോഡിന്റെ ഒരു വശത്ത് കണ്ട, ടർക്കിഷ് റെസ്റ്റോറന്റിൽ ഞങ്ങൾ കയറി. മനോഹരമായി അലങ്കരിച്ച, വൃത്തിയുള്ള ഒരിടമായിരുന്നു അത്. ഫ്രഷായി വന്നതിന് ശേഷം വ്യത്യസ്തമായ പലയിനം വിഭവങ്ങൾ ഓർഡർ ചെയ്ത് ഞങ്ങൾ കാത്തിരുന്നു.

അരമണിക്കൂറിനുള്ളിൽ ലഭിച്ച വ്യത്യസ്തമായ രുചിക്കൂട്ടുകൾ, സമയമെടുത്ത് ആസ്വദിച്ചു കഴിച്ചതിന് ശേഷം പുറത്തിറങ്ങി. മഴ ശക്തിയായി പെയ്യാൻ തുടങ്ങിയിരുന്നതിനാൽ, അന്നത്തെ സഞ്ചാരം മതിയാക്കി, തിരികെ പോകാനായിരുന്നു ഞങ്ങളുടെ തീരുമാനം. അവിടെ നിന്നും പത്ത് മിനിറ്റ് ദൂരം നടന്ന് നോർത്ത് ഗ്രീൻവിച്ച് സ്റ്റേഷനിലെത്തി. ലണ്ടൻ അണ്ടർഗ്രൗണ്ട്, DLR(Dockland Light Railway) എന്നിവയിലൂടെ പ്രവർത്തിപ്പിക്കുന്ന നോർത്ത് ഗ്രീൻവിച്ച് സ്റ്റേഷനിൽ നിന്നും ലണ്ടൻ സിറ്റി എയർപോർട്ടിലേക്ക് 6 കി.മീ ദൂരമുണ്ട്. ട്യൂബിൽ കയറി, കാനിംഗ് ടൗൺ സ്റ്റേഷനിൽ ഇറങ്ങി. അവിടെ നിന്നും DLRന്റെ ട്രെയിനിൽ കയറി ഞങ്ങൾ സിറ്റി എയർപോർട്ട് സ്റ്റേഷനിലെത്തി.

സ്റ്റേഷന് പുറത്തിറങ്ങി, മുറികൾ ബുക്ക് ചെയ്തിരുന്ന മാരിയറ്റ് ഹോട്ടലിലേക്ക് ഞങ്ങൾ നടന്നു. മുറിയിലെത്തി കുളിച്ച്, ഫ്രഷായതിന് ശേഷം എല്ലാവരും ഒരു മുറിയിൽ കൂടിയിരുന്ന്, കുറച്ചുനേരം സംസാരിച്ചിരുന്നു. നല്ല ക്ഷീണം തോന്നിയതിനാൽ ഞാൻ നേരത്തേ കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റ്, റെഡിയായി, ബ്രേക്ക്ഫാസ്റ്റ് കഴിച്ചതിന് ശേഷം സാധനങ്ങളെല്ലാം പായ്ക്ക് ചെയ്തു. ഒമ്പതരമണിയോട് കൂടി മുറികൾ വെക്കേറ്റ് ചെയ്ത് ഹോട്ടലിൽ നിന്നും ഞങ്ങൾ പുറത്തിറങ്ങി. പെട്ടികളും ബാഗുകളും വണ്ടിയുടെ ഡിക്കിയിൽ ഒതുക്കിവച്ചതിന് ശേഷം എല്ലാവരും കാറിൽ കയറി. ലണ്ടൻ നഗരത്തോട് വിട പറഞ്ഞ്, മാഞ്ചസ്റ്ററിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട യാത്രയായതിനാൽ വളരെ കരുതലോട് കൂടിയാണ് അനു, വണ്ടിയോടിച്ചത്. വഴിയോരക്കാഴ്ചകൾ കാണുന്നതിനിടയിൽ, അവിസ്മരണീയമായ ഉല്ലാസ വേളകളിലെ രസകരമായ അനുഭവങ്ങളും പഴയകാല ഓർമകളുമൊക്കെ പങ്ക് വച്ച്, ഹൈവേയിലൂടെ ഞങ്ങൾ യാത്ര തുടർന്നു. പകുതിയോളം ദൂരം പിന്നിട്ട്, വഴിമധ്യേ കണ്ട റെസ്റ്റോറന്റിന്റെ മുന്നിൽ കാർ നിർത്തി, എല്ലാവരും ഇറങ്ങി. അവിടെ നിന്നും ലഞ്ച് കഴിച്ചിട്ട്, വീണ്ടും യാത്രതുടർന്നു. പലയിടങ്ങളിലും മഴ പെയ്തു കൊണ്ടിരുനതിനാൽ പതുക്കെ ആയിരുന്നു വണ്ടിയോടിച്ചിരുന്നത്. അബർഡീനിൽ നിന്നും മൂത്തമകളും കുടുംബവും ലണ്ടനിലുള്ള, കസിൻസിന്റെ വീടുകളൊക്കെ സന്ദർശിച്ചിട്ട്, മുൻനിശ്ചയിച്ച പ്രകാരം മാഞ്ചസ്റ്ററിലേക്കുള്ള ട്രെയിനിൽ കയറിയെന്നുള്ള വിവരം ഞങ്ങളെ വിളിച്ചറിയിച്ചു. അവർ വരുന്നതിന് മുമ്പ്, വീട്ടിലെത്തണമെന്ന് ഞങ്ങൾ ആഗ്രഹിച്ചെങ്കിലും റോഡിലെ ട്രാഫിക്കും മഴയും കാരണം, പ്രതീക്ഷച്ചതിൽ നിന്നും രണ്ട് മണിക്കൂറുകളോളം ലേറ്റായി. എങ്കിലും വഴിയിൽ പ്രശ്നങ്ങളൊന്നും കൂടാതെ സുരക്ഷിതരായി ഞങ്ങളെ തിരികെയെത്തിച്ച ദൈവത്തിനോട് നന്ദി പറഞ്ഞുകൊണ്ട്, എല്ലാവരും വീട്ടിലേക്ക് കയറി. ഒരു മണിക്കൂർ മുൻപേ എത്തി ച്ചേർന്ന മകളും കുടുംബവും ഞങ്ങളേയും കാത്ത് അക്ഷമരായി വീട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു. അനുവിന്റെ ഭർത്താവും മകനും വീട്ടിലുണ്ടായിരുന്നതിനാൽ, അവർ പോയി റെയിൽവേസ്റ്റേഷനിൽ നിന്നും മകളേയും കുടുംബത്തേയും കൂട്ടിക്കൊണ്ടുവന്നു.

രണ്ട് ദിവസത്തെ യാത്ര കഴിഞ്ഞ്, ഞങ്ങളെപ്പോലെ തന്നെ അവരും ക്ഷീണിതരായിരുന്നു. തമ്മിൽ കണ്ടതിന്റെ സന്തോഷം പങ്ക് വച്ചതിന് ശേഷം, എല്ലാവരും ഫ്രഷായി വന്ന് ഭക്ഷണം കഴിച്ചു. കുശലം പറച്ചിലും വിശേഷങ്ങൾ പങ്ക് വയ്ക്കലുമായി പാതിരാത്രി വരെ ഞങ്ങൾ സംസാരിച്ചിരുന്നു. സ്കോട്ട്ലന്റിലെ ഡൺഡീയിൽ നിന്നും ഇളയ മകളും പുലർച്ചയോട് കൂടി വിട്ടിലെത്തി. അനുവും എന്റെ ഭർത്താവും കൂടി ബസ്സ് സ്റ്റേഷനിൽ പോയി അവളെയും വിളിച്ചുകൊണ്ട് വന്നു. വളരെ വൈകി ഉറങ്ങാൻ കിടന്നതിനാൽ എട്ട് മണി കഴിഞ്ഞാണ് എല്ലാവരും ഉണർന്നത്.

അനുവിന്റേയും മിനുവിന്റേയും വെഡ്ഡിംഗ് ആനിവേഴ്സറി ആയിരുന്നതിനാൽ എല്ലാവരും കൂടിച്ചേർന്ന്, അന്നേ ദിവസം അടിച്ചുപൊളിക്കാൻ തന്നെ തീരുമാനിച്ചു. വെള്ളിയാഴ്ച ജോലിയുണ്ടായിരുന്നതിനാൽ, ആഘോഷം രാത്രിയിലാക്കി. ബിരിയാണിയും മറ്റും ഉണ്ടാക്കാൻ ഭർത്താവും എന്നോടൊപ്പം കൂടി. ഡെക്കറേഷനെല്ലാം മക്കൾ ഏറ്റെടുത്തു. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി, രാത്രി എട്ട് മണിക്ക് അനുവും മിനുവും കൂടി കേക്ക് മുറിച്ചു. അനുവിന്റെ ഏറ്റവും അടുത്ത ഒരു കൂട്ടുകാരിയും കുടുംബവും സന്തോഷത്തിൽ പങ്ക് ചേരാനായി എത്തിയിരുന്നു. എല്ലാവരും ആശംസകൾ അറിയിച്ച കൂട്ടത്തിൽ, മൂത്തമകളും ഇളയമകളും കൂടി, ധാരാളം ഓർമകൾ ഉൾക്കൊള്ളുന്ന നിരവധി ഫോട്ടോകൾ ചേർത്ത് വച്ച്, പ്രത്യേക രീതിയിൽ തയ്യാറാക്കിയ ഒരു സമ്മാനം അവർക്ക് നൽകി. അതിലെ ഓരോ ഇതളുകൾക്കുള്ളിലേയും ചിത്രങ്ങൾ, കഴിഞ്ഞുപോയ ജീവിതത്തിലെ, രസകരമായ കുറെ ഓർമകളിലൂടെ അവരെ കൈപിടിച്ച് നടത്തി. മനോഹരമായ നിമിഷങ്ങളുടെ ഫോട്ടോകളും വിഡിയോകളും പകർത്തിക്കൊണ്ട് മറ്റുള്ളവരും അവരുടെ സന്തോഷത്തിൽ പങ്ക് ചേർന്നു. വിശേഷപ്പെട്ട സമ്മാനം ലഭിച്ചതിൽ അവർ അതീവ സന്തോഷം പ്രകടിപ്പിച്ചു. സ്വാദിഷ്ടമായ ഭക്ഷണത്തിന് ശേഷം, കളിയും ചിരിയും തമാശകളും പാട്ടും ഗെയിമുകളുമൊക്കെയായി സമയം കടന്നുപോയി. വർഷങ്ങളായി, മാഞ്ചസ്റ്റർ കത്തീഡ്രലിലെ ഗായകസംഘത്തിലുള്ള ഒരംഗമാണ് അനുവിന്റെ മകളായ അനിഘ. നല്ലൊരു ഗായികയായ അവൾ, ഞങ്ങൾക്ക് വേണ്ടി ആലപിച്ച ഗാനങ്ങൾ, അത്ഭുതത്തോടെ കേട്ടിരിക്കുകയും അവളുടെ കഴിവിനെ എല്ലാവരും അഭിനന്ദിക്കുകയും ചെയ്തു. ഒരവസരത്തിൽ, എലിസബത്ത് രാജ്ഞിക്ക് ബൊക്ക കൊടുത്ത് സ്വീകരിക്കുവാനും അവരുടെ മുന്നിൽ പാടുവാനുമുള്ള സൗഭാഗ്യവും അവൾക്ക് ലഭിച്ചിട്ടുണ്ട്. ആഘോഷങ്ങളെല്ലാം കഴിഞ്ഞ്, ഉറങ്ങാൻ കിടന്നപ്പോഴേക്കും പാതിരാത്രി കഴിഞ്ഞിരുന്നു.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ