mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 4

ചിലയാൾക്കാർക്ക് കാത്തിരിപ്പ് ഒരു സുഖം തന്നെയാണ് ചിലർക്ക് അത് ഉണങ്ങാത്ത മുറിവും.

"ഞാൻ തീർച്ചയായും വരും കുമാരീ... അച്ഛന്റെയും, അമ്മയുടെയും അനുഗ്രഹം വാങ്ങി, വന്ന് നിന്റെ കഴുത്തിൽ താലി ചാർത്തും." കുമാരിയോട് വാഗ്ദാനങ്ങൾ നൽകി മഹേഷ്‌ പോയത്, എത്രയോ വർഷങ്ങൾ മനസ്സിൽ കുടിയിരുത്തിയ പ്രണയകുമാരൻ മഹേഷ്‌ ആണ്. ഐക്കരയിലുള്ള ഒരു പലചരക്ക് ഷോപ്പിൽ സഹായിയായി നിൽക്കുകയായിരുന്നു മഹേഷ്‌.

ചെറുപ്പത്തിലേ അച്ഛൻ മരിച്ച കുമാരിക്ക് എല്ലാം അമ്മ ഗിരിജയായിരുന്നു. രണ്ടു സഹോദരങ്ങൾ കിട്ടുവും, മണിയും, ഹൈസ്കൂളിൽ പഠിക്കുന്നു. പെണ്ണിന്റെ അഴക് കണ്ട് പലരും വിവാഹമാലോചിച്ചു വന്നെങ്കിലും കുമാരി കാത്തിരുന്നു, എന്നെങ്കിലും തന്റെ ഇഷ്‌ടൻ കൊണ്ട് പോകുമെന്ന് വിചാരിച്ച്.

ഐക്കരയിലുള്ള കനറാ ബാങ്കിലേക്ക് സ്ഥലം മാറി വരുന്ന ഫാമിലികൾക്ക് താമസിക്കാൻ സാറയുടെയും, റോസിന്റെയും, തൊട്ടടുത്ത് ഒരു മനോഹരമായ ഒരു വീട് ഉണ്ട്. അവിടെ ഇപ്പോൾ താമസിക്കുന്നത് ബാങ്ക് മാനേജർ ജയനും, ഭാര്യ ജയന്തിയും, അവരുടെ മക്കൾ, അനിലും, അമിതയുമാണ് പട്ടണത്തിൽ വളർന്ന പരിഷ്കാരികൾ ആയത് കൊണ്ടാവാം ആദ്യമൊക്കെ ഐക്കരയുള്ളവരുമായി അടുക്കാൻ കുറച്ച് കാലതാമസം നേരിട്ടു. എന്നാൽ ഇവരെ ഐക്കരയുള്ളവരുമായി കൂട്ടി മുട്ടിച്ചത് സാറയാണ്.

അനിലും, അമിതയും എന്നും ഉമ്മറത്തു നിന്ന് കൊണ്ട്, പരിസരം നിരീക്ഷിക്കും. ഒരു ദിവസം സാറ വിളിച്ചു ചോദിച്ചു. "വരുന്നോ കളിക്കാൻ?"

ആരെങ്കിലും ഒന്ന് മിണ്ടിയല്ലോ, കുട്ടികൾക്ക് സന്തോഷം ആയി. ഞങ്ങൾ അമ്മയോട് ചോദിച്ചു വരാം, അനിൽ അകത്തേക്ക് പോയി. പുറത്തു വന്നപ്പോൾ കൂടെ അമ്മയും ഉണ്ടായിരുന്നു.

"ഏയ്‌... സുന്ദരി കുട്ടീ.... ഇങ്ങോട്ട് വാ..." അമ്മ വിളിച്ചു പറഞ്ഞു. സാറ ഒന്ന് മടിച്ചു എങ്കിലും, പിന്നെ ഗേറ്റ് തുറന്ന് വീടിന്റെ ഉമ്മറത്തെത്തി.

"അകത്തേക്ക് വാ.... അമ്മ വിളിച്ചു" 

"ഇല്ല കയറുന്നില്ല, പിന്നെ വരാം "സാറ മറുപടി പറഞ്ഞു.

"വരൂന്നെ....'അമിത'സ്നേഹപൂർവ്വം വിളിച്ചു. സാറ മടിച്ചു മടിച്ചു അകത്തു കയറി. പിന്നെ ഒരു വിസ്തരിച്ചു പരിചയപ്പെടുത്തൽ ആയിരുന്നു.

ഞാൻ 'സാറ'8th ൽ പഠിക്കുന്നു. അമിത 6th ലും, അനിൽ 8thലും പഠിക്കുന്നു.

"എനി നമുക്ക് സ്കൂളിലേക്ക് ഒന്നിച്ചു പോവാട്ടോ."സാറ പറഞ്ഞു.

"മോളെ വീട്ടിലുള്ള മറ്റെ കുട്ടീ?'

"അതെന്റെ സിസ്റ്റർ,ട്വിൻസ്."

ഇനി വരുമ്പോ അവളെയും കൂട്ടണം, അമ്മ പറഞ്ഞു.

അങ്ങനെ എല്ലാവരും നല്ല കളികൂട്ടുകാരായി തീർന്നു.സത്യം പറഞ്ഞാൽ ഐക്കരയുള്ളവർ ഇവരെ എങ്ങിനെ സ്വീകരിക്കും എന്ന ഭയം ഇവർക്ക് ഉണ്ടായിരുന്നു. അത് കാരണം ഇവർ അധികം വീടിന് പുറത്തേക്ക് ഇറങ്ങുകയില്ലായിരുന്നു. അത് കൊണ്ട് ഒരു ഗുണം ഉണ്ടായി.ഐക്കരയിലേക്ക് കുറച്ചു പരിഷ്കാരം ഒക്കെ എത്തി നോക്കി തുടങ്ങി.വൈകുന്നേരമായാൽ അമിതയുടെ വീട്ടിൽ ടെലിവിഷനിൽ ദൂരദർഷൻ പരിപാടി തുടങ്ങും. അത് കാണാൻ വേണ്ടി ആ പ്രദേശത്തിലുള്ള മിക്ക ആൾക്കാരും വരാന്തയിൽ കൗതുകപൂർവ്വം കുത്തിയിരിക്കുന്നുണ്ടാകും, ഞാറാഴ്ച്ചയിലെ മലയാള സിനിമ ഓർത്തു രണ്ടു ദിവസം മുമ്പ് വരെ ഉറക്കം പോലും നഷ്‌ടപ്പെടുന്ന ചിലരും ഉണ്ട്.ഒരു കുഞ്ഞു അലമാരയുടെ അത്ര വലുപ്പ മുള്ള ഫ്രിഡ്ജ് എന്ന് പേരുള്ള സാധനത്തിൽ ഉണ്ടാക്കുന്ന ഐസ് ക്രീം ആപ്രദേശത്തുള്ളവർ ആരും കഴിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ, 'ജയന്തി' സാറക്കും, റോസിനും, എപ്പോഴും ഐസ് ക്രീം ഉണ്ടാക്കി കൊടുക്കും.അത് നുണഞ്ഞു നുണഞ്ഞിറക്കിയതിനുശേഷം ആ കൈ കഴുകാതെ നാസദ്വാരത്തിലൂടെ ആഞ്ഞു വലിക്കും, എന്താ അതിന്റെ ഒരു ടേസ്റ്റ്. സ്വന്തം വീട്ടിൽ വന്നിട്ട് ചാച്ചനും, അമ്മച്ചിക്കുമൊക്കെ മണപ്പിച്ചു കൊടുക്കും.

ബാങ്ക് മാനേജർ ജയന്റെ കുടുംബവുമായി പൗലോസിന്റെ കുടുംബം വളരെ അടുത്തു. അത്കൊണ്ട് ഒരു ഗുണമുണ്ടായി, സാറയുടെയും, റോസിന്റെയും ചിന്തകൾക്ക് ചിറക് വെച്ചു. അമിതയും, അനിലിനുമൊപ്പം, വിദ്യാഭ്യാസപരമായും, സംസ്കാരപരവുമായി ഒരു പടി മുന്നിൽ തന്നെ അവരും വളർന്നു.ജയന്തിചേച്ചിയുടെ അടുത്ത് വായിക്കാൻ ഇഷ്‌ടം പോലെ ബുക്സ് ഉള്ളത് കൊണ്ട് കുട്ടികളുടെ വയനാശീലവും വളർന്നു. അങ്ങിനെ ഐക്കര പതുക്കെ പരിഷ്കരിച്ചു വളരുന്നതോടൊപ്പം അവിടെയുള്ള കുട്ടികളും വളർന്നു.

ഐക്കരയിലുള്ള ആമിനതാത്താന്റെ മകന്റെ കല്യാണത്തിന്, പെൺകുട്ടി പടകളുടെ നല്ല ഒന്നാംന്തരം ഒപ്പന തന്നെ ഉണ്ടായിരുന്നു.വെള്ള കാച്ചിയും, പെൺ കുപ്പായവും കസവിന്റെ കരയുള്ള വെള്ള തട്ടവും ഇട്ട കുട്ടികളോടൊപ്പം, സാറയെയും, റോസിനെയും, കണ്ടപ്പോൾ, മമ്മാലിക്കയുടെ ഭാര്യ പാത്തുമ്മതാത്താന്റെ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞു.ഇതേ വേഷത്തിൽ നിൽക്കുന്ന, മെഹറയെ യും, സഹറയെയും കണ്ടപ്പോ അവരുടെ കവിളിൽ ഓരോ മുത്തങ്ങൾ നൽകികൊണ്ട് പറഞ്ഞു. ഇപ്പോ ഇങ്ങളെ വാപ്പച്ചി ഉണ്ടായിരുന്നെങ്കിൽ ഇവിടെയൊക്കെ പള്ളി പെരുന്നാൾ ആക്കിയേനെ....ഒപ്പന പാട്ടും,താളവുമൊക്കെ മൂപ്പരായിക്കും പഠിപ്പിക്കുക. ആയുസ്സ് കൊടുത്തില്ലല്ലൊ പടച്ചോൻ, വല്ലാണ്ട് വിങ്ങുന്നുണ്ട് മ്മളെ മനസ്സ്, പാത്തുമ്മ താത്ത കണ്ണീര് തുടച്ചു.

ആമിന താത്താന്റെ മരുമോൾ പെണ്ണാണെ...മൊഞ്ചത്തി,

ചേലുള്ള പിടമാൻ മിഴിയാണെ....

പട്ടുറുമാലിന്റെ മൊഞ്ചാനെ.

പെൺകുട്ടികൾഒക്കെ വട്ടത്തിൽ കയ്യടിച്ചു കൊണ്ട് മെയ്യനക്കി ഒപ്പന കളിക്കുകയാണ്.നടുവിൽ സുഹറയെന്ന മൊഞ്ചത്തി പെണ്ണും, നസീർ എന്ന ചെറുക്കനും, ഇടക്കിടെ നാണത്തോടെ പുഞ്ചിരി തൂകി ഇടകണ്ണിട്ട്, പരസ്പരം നോക്കുന്നുണ്ടായിരുന്നു.ഒപ്പന പാട്ടിന്റെ ഈണത്തിൽ സുഹറയെയും, മണവാളനെയും, പിടിച്ചെണീപ്പിച്ചു കുസൃതികാരികളായ ഒപ്പന കുട്ടികൾ മണിയറയിൽ എത്തിച്ചു.

നേരം പുലർന്നപ്പോ ആമിന താത്തന്റെ മനസ്സിൽ ഒരു അങ്കലാപ്പ്.പെണ്ണിന്റെ വീട്ടുകാരോട് സ്വർണത്തിന്റെ കാര്യത്തിൽ ഇത്തിരി കർശനം പറഞ്ഞിരുന്നു.ഇവരുടെ പുന്നാര ആങ്ങള സൈതാലിയുടെ മോളെയായിരുന്നു നസീറിന് ഉമ്മയും, ബന്ധുക്കളും, പറഞ്ഞു വെച്ചത്, എന്നാൽ അപ്പോഴേക്കും, ഒരു സുപ്രഭാതത്തിൽ കണ്ടു മുട്ടിയ സുഹറയുമായി നസീറിന് ഒരു ചിന്ന പ്രേമം മൊട്ടിട്ടു. ചെറുക്കന് ആ പെണ്ണ് തന്നെ മതി എന്ന് ഒരു വാശി. അവസാനം മനസ്സില്ലാ മനസോടെ ആണെങ്കിലും അവർ സമ്മതിക്കുകയായിരുന്നു. എന്നാലും അതിന്റെ ഒരു നേരിയ ചൊരുക്ക് പെണ്ണിനോടും, പെണ്ണിന്റെ വീട്ടുകാരോടും കാണിച്ചിരുന്നു ആമിനതാത്ത.

രാവിലെ അടുക്കളയിലേക്ക് വന്ന മരുമകൾ സുഹറയോട് അമ്മായിയമ്മ പറഞ്ഞു.

"അല്ല അന്റെ സ്വർണ്ണമൊക്കെ അയിച്ചു വെച്ചോ. ഇവിടെ അന്നേ കാണാൻ കുറെ ആളുകൾ വരാനുണ്ട്, ഉള്ള സ്വർണം പോലും ഇട്ടീല്ലേൽ ഞമ്മള്ക്കാ അതിന്റെ കുറവ്."

നിസാർക്ക,പറഞ്ഞതായിരുന്നു സ്വർണ്ണമൊക്കെ അഴിച്ചു വെക്കാൻ.എന്നാൽ ഉമ്മ പറഞ്ഞതിന് ഒരു മറുപടിയും പറയാതെ സുഹറ ഒന്ന് ചിരിച്ചു. അപ്പോൾ അകത്തു നിന്ന് നിസാറിന്റെ സഹോദരി ചിരിച്ചു കൊണ്ട് അങ്ങോട്ട് വന്നു.

"ഇത് ആര് ഇഞ്ഞ് എണീറ്റോ.ന്റെ ഇക്കാക്ക പോവാണ്,കട തുറക്കണം. പോകുന്നതിനു മുമ്പ് അന്റെ സ്വർണമൊക്കെ അളിയന് ഒന്ന് കാണണമത്രേ."

"ഞാനിപ്പോ എടുത്തു കൊണ്ട് വരാട്ടോ."അതും പറഞ്ഞു സുഹറ അകത്തുപോയി, സ്വർണങ്ങൾ എടുത്തു കൊണ്ട് വന്നു. എന്നാൽ അത് കൈക്കലാക്കിയത് അമ്മായിയമ്മ ആയിരുന്നു.എന്നിട്ട് ഓരോന്നും എടുത്ത് അതിന്റെ തൂക്കമൊക്കെ ചോദിച്ചു മനസ്സിലാക്കി.എന്നിട്ട് ചോദിച്ചു, പറഞ്ഞ സ്വർണ്ണമൊന്നും ഇല്ലാ അല്ലേ. ഇതാ കൊണ്ട് വെച്ചേക്കൂ... അവർ സ്വരണം സുഹറയുടെ കയ്യിലേക്ക് അല്പം ബലത്തിൽ വെച്ചു കൊടുത്തു.

സുഹറക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.17 പോലും തികയാത്ത അവൾക്ക് ഒന്നും മനസ്സിലാക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല.എന്നാൽ ഓരോ കുത്ത് വാക്കും, പതിയെ പതിയെ അവളുടെ മനസ്സിലേക്ക് നോ വായി മാറി. അങ്ങനെ ഐക്കരയുള്ള അംഗങ്ങളിലേക്ക് ചേരാൻ സുഹറ എന്ന വിരുന്നുകാരിയും എത്തി.

തുടരും...

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ