mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 10

ശ്രീരാഗിന്റെ സന്ദേശങ്ങൾ വായിക്കുമ്പോൾ ദേവുവിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. സന്ദീപേട്ടന്റെ കൂട്ടുകാരന്റെ കല്യാണാലോചനയെപ്പറ്റിയായിരുന്നു അവളുടെ ചിന്ത. വീട്ടിൽ എല്ലാവർക്കും ആ ആലോചന വലിയ സന്തോഷമുണ്ടാക്കിയിരിക്കുന്നു.

നാട്ടിലെ പ്രമാണികളും, ധനിക കുടുംബവുമായ മാണിക്കോത്തു മാളികയിലെ പയ്യന്റെ ആലോചന വന്നത് തന്റെ ഭാഗ്യമാണെന്നാണ് അമ്മ പറയുന്നത്.
ഏതായാലും പരീക്ഷ കഴിയട്ടെ. അതുവരെ മറ്റൊന്നും ചിന്തിക്കേണ്ട. അങ്ങനെ തീരുമാനിച്ചുകൊണ്ടാണ് ദേവു ശ്രീരാഗിന്റെ സന്ദേശങ്ങൾ വായിക്കാൻ തുടങ്ങിയത്. 

"എനിക്കിനി, രണ്ടു ദിവസം കൂടി മാത്രമേ അവധിയുള്ളു ദേവൂ..പിന്നെ ഞാൻ ജോലിസ്ഥലത്തേയ്ക്കു മടങ്ങും! ട്രെയിനിങ് പീരിയഡ് ആണ്."എന്നായിരുന്നു ആദ്യത്തെ സന്ദേശം.

പാവം ശ്രീയേട്ടൻ. ഇനിയെന്നായിരിക്കും ഒരവധി കിട്ടുന്നത്? വീടും നാടും വിട്ട് അന്യ നാട്ടിൽ കഴിയുന്നത് ചിന്തിക്കാൻ കൂടി കഴിയുന്നില്ല. പട്ടാളക്കാരും പ്രവാസികളുമൊക്കെ എത്ര ത്യാഗം സഹിക്കുന്നവരാണ്! ദേവു ചിന്തിച്ചു.
അപ്പോൾ ശ്രീരാഗിന്റെ തുടരെത്തുടരെയുള്ള സന്ദേശങ്ങൾ ദേവുവിനു വന്നുകൊണ്ടിരുന്നു.

"ദേവൂ.. ഞാൻ പോകുന്നതിനു മുൻപ് തന്നെയൊന്നു വിളിക്കും. എപ്പോഴാണ് സൗകര്യം എന്ന് മെസ്സേജ് ഇട്ടാൽ മതി. എങ്ങനെയെന്നറിയില്ല.. ഇപ്പോൾ എന്റെ മനസ്സിലും ചിന്തകളിലും താൻ മാത്രമേയുള്ളൂ. ജീവിതത്തിൽ ആദ്യമായി വളരെക്കുറച്ചു സമയം മാത്രം അവിചാരിതമായി കണ്ടുമുട്ടിയ ഒരാളല്ല താൻ!
ജന്മജന്മാന്തരങ്ങളായി പരസ്പരം ബന്ധിക്കപ്പെട്ടവരാണ് നമ്മൾ! ഞാൻ അത്രയ്ക്കു ദേവുവിനെ ഇഷ്ടപ്പെട്ടുപോയി. ഇന്നുവരെ ആരോടും തോന്നാത്ത ഒരു ആത്മ ബന്ധം എനിക്കു ദേവുവിനോടുണ്ട്. തനിക്ക് എന്നോടും ഇഷ്ടമുണ്ടോ എന്നു ഞാൻ ചോദിക്കുന്നില്ല. ഉണ്ടെന്ന് എന്റെ മനസ്സു പറയുന്നു. ആറുമാസം കൂടി എന്റെ ട്രെയിനിങ് സമയമാണ്. അതു കഴിഞ്ഞു ഞാൻ തന്റെ വീട്ടിൽ വരും, 'ദേവികയെ എനിക്കു കല്യാണം കഴിച്ചു തരുമോ' എന്നു ചോദിക്കാൻ.
അതുവരെ കാത്തിരിക്കണം. പരീക്ഷ അടുത്തതു കൊണ്ട് സമയം കളയാതെ പഠിക്കണം. വേറെ ആൺകുട്ടികളുടെ വലയിലൊന്നും പോയി വീഴരുത്. ഏട്ടനും അച്ഛനും അമ്മയും പറയുന്നതനുസരിച്ചു ദേവൂട്ടി നല്ല കുട്ടിയായി നടക്കണം. ഞാൻ മെക്കാനിക്കൽ എൻജിനീയറിങ് ഡിഗ്രിയാണ് എടുത്തിട്ടുള്ളത്. ദേവു കൂടി വന്നിട്ടു വേണം എനിക്കും എം. ബി.എ ചെയ്യണം! ഇനി തിരിച്ചുപോയാലും ദേവുവിന്റെ എക്സാം കഴിയുന്നതു വരെ ഞാൻ അധികം വിളിച്ചും മെസ്സേജ് അയച്ചും ശല്യപ്പെടുത്തില്ല കേട്ടോ. 
സൊ.. ശുഭരാത്രി!"

സന്ദേശങ്ങൾ വായിച്ചു കഴിഞ്ഞപ്പോൾ എന്തിനോ ദേവുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ആ സന്ദേശങ്ങൾക്കുള്ളിൽ ശ്രീയേട്ടന്റെ പൗരുഷം തുളുമ്പുന്ന മുഖം അവൾ കണ്ടു. ഒരിക്കൽ മാത്രം കണ്ടിട്ടുള്ള ആളോട് തനിക്കും പിരിയാൻ വയ്യാത്തതുപോലുള്ള ഒരിഷ്ടം ഉണ്ടല്ലോ എന്ന സത്യം ദേവു തിരിച്ചറിഞ്ഞു.
ആ സന്ദേശങ്ങളിലെ ഉപദേശങ്ങൾ വായിക്കുമ്പോൾ ശ്രീയേട്ടൻ അടുത്തിരുന്നു തന്നോട് ഇതൊക്കെ പറഞ്ഞു തരുന്നതായും ദേവുവിനു തോന്നി.
ഒരു ശുഭരാത്രി ടൈപ്പ് ചെയ്തയച്ചിട്ട് ദേവു ഉറങ്ങാൻ കിടന്നു. പുസ്തകം തുറക്കാൻ പോലും തോന്നിയില്ല. നാളെ ഞായറാഴ്ചയാണ്. നന്ദിനിയും രേണുവും വരുന്ന ദിവസം. അവർ പോയിക്കഴിഞ്ഞിട്ട് ശ്രീയേട്ടനോട് വിളിക്കാൻ മെസ്സേജ് കൊടുക്കാം. 

മുറി അടച്ചു കുറ്റിയിട്ടിട്ട് ദേവു ഉറങ്ങാൻ കിടന്നു.

(തുടരും )

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ