ഭാഗം 3
"ഇത്... ആ ആളല്ലേ..? കല്യാണത്തിനു അടുത്തിരുന്ന് ഊണു കഴിച്ചയാൾ?" ദേവു സ്വയം ചോദിച്ചു. എങ്ങനെ തന്റെ മേൽവിലാസം കിട്ടി? അവൾ ആ ഫോൺ നമ്പർ പലകുറി വായിച്ചു. നല്ല വടിവൊത്ത അക്കങ്ങൾ. ആ അക്കങ്ങൾക്കിടയിലൂടെ അയാളുടെ സുന്ദരമായ പൌരുഷം നിറഞ്ഞ മുഖം തെളിഞ്ഞു വന്നു. ആരും വീട്ടിൽ ഇല്ലാതിരുന്നത് ഭാഗ്യമായി. അല്ലെങ്കിൽ കുഴപ്പമായേനെ. ദേവു ഫോണെടുത്ത് ആ നമ്പർ 'ശ്രീ 'എന്ന് സേവ് ചെയ്തു.
എന്നിട്ടും ആ കടലാസ്സ് കളയാൻ അവൾക്കു തോന്നിയില്ല. അതിൽ അയാളെ ചൂഴ്ന്നു നിന്നിരുന്ന ആ സുഗന്ധമുണ്ടെന്നും തോന്നി. ഒടുവിൽ മനസ്സില്ലാ മനസ്സോടെ ആ കടലാസ്സ് അവൾ പറമ്പിൽ നിറയെ പൂത്തു നിൽക്കുന്ന പവിഴമല്ലിയുടെ ചുവട്ടിലെ കരിയിലകൾക്കുള്ളിൽ ഒളിപ്പിച്ചു വച്ചു.
പിന്നീടുള്ള നിമിഷങ്ങൾ ദേവുവിന് വിലപ്പെട്ടതായിരുന്നു. "വിളിക്കണോ? വേണ്ട. അപരിചിതനായ ഒരു പുരുഷൻ. നിമിഷനേരത്തെ പരിചയം മാത്രമുള്ള ഒരാൾ. ആരെന്നോ എന്തെന്നോ ഒന്നും അറിയില്ല."
അമ്മയും, കോളേജിൽ ക്ലാസ്സ് ടീച്ചറായിരുന്ന നിർമ്മല മിസ്സും പറയാറുള്ളതുപോലെ..., കാലം മോശമാണ്. ഇപ്പോൾ പെൺകുട്ടികളെ ചതിയിൽ പ്പെടുത്തി വലയിലാക്കുന്ന ഒട്ടനവധിസംഭവങ്ങൾകേൾക്കുന്നുമുണ്ട്. അതിന്റെയൊക്കെ തുടക്കം ഒരു ഫോൺ വിളിയിൽ നിന്നാകും. വേണ്ട...., വിളിക്കണ്ട. അവൾ തീരുമാനിച്ചു.
എന്നിട്ടും ദേവുവിന് ഒരു സ്വസ്ഥതയും കിട്ടിയില്ല. ചേച്ചി ഡിസ്ചാർജായി വീട്ടിൽ വന്നാല്പിന്നെ വീട്ടിൽ തിരക്കും ബഹളവുമായിരിക്കും. പരീക്ഷയടുക്കുമ്പോൾ രണ്ടു മാസം ഹോസ്റ്റലിൽ നിൽക്കണമെന്നാണ് തന്റെ തീരുമാനം. പിന്നയും അവളുടെ മനസ്സിലേക്ക് ആ ഫോൺ നമ്പർ ഓടിയെത്തി.
"ഒന്നു വിളിച്ചു നോക്കിയാൽ എന്താ കുഴപ്പം?"കുറച്ചു കഴിഞ്ഞാൽ എല്ലാവരുമെത്തും. പിന്നെ ഒന്നിനും കഴിയില്ല.
അവൾ ഫോണെടുത്ത് വിറക്കുന്ന കൈകളോടെ ആ നമ്പരെടുത്തു. കാൾ ബട്ടനിൽ വിരലമർബി. ഒരു മണിയൊച്ച കേൾക്കാൻ കാത്തിരുന്നത് പോലെ... അപ്പുറത്ത് നിന്നും 'ഹലോ..'എന്ന ശബ്ദം ചെവിയിലേക്കെത്തി.
"ഹാവൂ... സമാധാനം. താൻ വിളിക്കില്ലെന്നാണ് ഞാൻ കരുതിയത്. വിളിച്ചല്ലോ...! ഹലോ.. അപ്പുറത്താളില്ലേ..? ഇതു ദേവിക തന്നെയല്ലേ? ഞാൻ ശ്രീരാഗ്. മനസ്സിലായോ..?"
ഒറ്റശ്വാസത്തിൽ കുറേ ചോദ്യങ്ങൾ.
"അതെ ഞാൻ തന്നെയാണ്." അവൾ പറഞ്ഞു.
"ഈ ശബ്ദമൊന്നു കേൾക്കാൻ ഞാൻ എത്ര നേരമായി കാത്തിരിക്കുന്നു."ശ്രീയുടെ സ്വരം.
"എങ്ങനെ എന്റെ മേൽവിലാസം കിട്ടി?"
അവൾ ചോദിച്ചു.
"അതിനെന്താ ബുദ്ധിമുട്ട്?"
"ആ സാമിയേട്ടൻ തന്റെ അഡ്രസ് സഹിതമല്ലേ തന്നോടു സംസാരിച്ചത്?
കളരിക്കലെ ദേവരാജന്റെ മകൾ ദേവികയല്ലേ..? ഇപ്പോഴും തൊടുപുഴ യല്ലേ താമസം..?"
"അതല്ലേ അഡ്രസ്?"
"ഇനിയും ഇതുപോലുള്ള കത്തുകൾ വന്നേക്കാം കേട്ടോ.., എത്ര പേരു കെട്ടിട്ടുണ്ടാവും? ഒരു കത്തും തുറന്നു പോലും നോക്കരുത്. കളഞ്ഞേക്കണം.. കേട്ടോ?"ശ്രീ പറഞ്ഞു.
ദേവിക അറിയാതെ ചിരിച്ചുപോയി. അയാളും ചിരിച്ചു. അപ്പോഴേക്കും ഏട്ടന്റെ ബൈക്കിന്റെ കുടുകുടു ശബ്ദം കേട്ടു.
"ശരി... എന്റെ ഏട്ടൻ വന്നു." അവൾ പറഞ്ഞു.
"ഞാൻ നാളെയും വിളിക്കും എടുക്കണം കേട്ടോ.."ഫോൺ വയ്ക്കുന്നതിനു മുൻപ് ശ്രീരാഗ് അത്രയും കൂടി പറഞ്ഞു.
ദേവിക മിണ്ടിയില്ല.
( തുടരും)