mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
ഭാഗം 7

അതിഥികളെല്ലാം പോയപ്പോൾ സമയം സന്ധ്യയാകാറായിരുന്നു. ദേവിക കുറച്ചു സമയം കുഞ്ഞു വാവയുടെ അടുത്തിരുന്നു. പിങ്ക് നിറമുള്ള കുഞ്ഞു മെത്തയിൽ ഒരു പിങ്ക് റോസപ്പൂപോലെ അവൻ. അവൻ കുഞ്ഞിക്കണ്ണുകൾ തുറന്നു അവളുടെ നേരേ നോക്കിയപ്പോൾ ദേവിക കോരിത്തരിച്ചുപോയി.

"ചിറ്റേടെ മുത്തേ..."ദേവിക അവന്റെ കുഞ്ഞിളം കൈകളിൽ തലോടി.
ചേച്ചി മേലുകഴുകി വന്നപ്പോൾ ദേവിക നാമം ചൊല്ലാൻ പോയി. പിന്നെ കുറച്ചു സമയം പഠിച്ചു. എട്ടരയായപ്പോൾ എല്ലാവരും അത്താഴത്തിനു ഊണു മുറിയിലെത്തി.വിദ്യേച്ചിക്കുള്ള ഭക്ഷണം അമ്മ നേരത്തെതന്നെ ചേച്ചിയുടെ മുറിയിൽ എത്തിച്ചിരുന്നു.
 
അച്ഛനും, ഏട്ടനും സന്ദീപേട്ടനും ഇരുന്നപ്പോൾ വിളമ്പാൻ അമ്മയുടെ കൂടെ ദേവൂവും കൂടി. എല്ലാവരും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് സന്ദീപേട്ടൻ പറഞ്ഞത്..
 
"എല്ലാവരും കേൾക്കണം.. ദേവൂട്ടിയും. എന്റെ ഏറ്റവും വലിയ ചങ്ങാതിയാണ് 'ഹരിക്കുട്ടൻ ' എന്നു ഞങ്ങൾ വിളിക്കുന്ന ഹരിശങ്കർ. അച്ഛനുമമ്മയ്ക്കും ഒറ്റമോൻ. ഞങ്ങൾ ഒന്നാം ക്ലാസ്സിൽ മുതൽ എൻജിനീയറിങ് വരെ ഒന്നിച്ചു പഠിച്ചവരാണ്."
"എന്താണു സന്ദീപേട്ടൻ പറയാൻ പോകുന്നത്?" ദേവിക കാതോർത്തു.

"ആ നന്നായി വെളുത്ത പയ്യനല്ലേ?"അമ്മ ചോദിച്ചു.
"അതെ...  അവൻ ആരോടും അധികം സംസാരിക്കാറുപോലുമില്ല". സന്ദീപേട്ടൻ പറഞ്ഞു.
"എവിടെയാണ് ആ പയ്യന്റെ വീട്?" അച്ഛന്റെ ചോദ്യം.
"അച്ഛാ.. എല്ലാവരും അറിയും. ഇവിടെ നിന്നും അധികം ദൂരമില്ല.മാണിക്കോത്തു മാളികയിലെ...വിശ്വനാഥൻ ആണ് അച്ഛൻ"
"ഓ..!വിശ്വനാഥൻ എന്റെ അടുത്ത സുഹൃത്താണ്. അവർ പോകുന്നതിനു മുൻപ് അറിഞ്ഞില്ലല്ലോ.."അച്ഛൻ പറഞ്ഞു.
"കല്യാണാലോചനയാണോ ഏട്ടാ? ദേവുവിന്?"ഏട്ടൻ ചോദിച്ചു.
"അതേ..അവൻ ഇന്നലെ എന്നോടു ചോദിച്ചു "ദേവുവിനെ അവനു കല്യാണം ചെയ്തു കൊടുക്കുമോ എന്ന്" 
   
ദേവിക ഞെട്ടിപ്പോയി. അച്ഛന്റെ മുഖം വിടരുന്നതും ഏട്ടന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിയുന്നതും ദേവിക അസ്വസ്ഥതയോടെ കണ്ടു. അവിടെ നിൽക്കണോ അതോ പോകണോ എന്നറിയാതെ അവൾ വിഷമിച്ചു.
   
"അപ്പോൾ ഇതു നേരത്തെ ഇവർ പ്ലാൻ ചെയ്തതായിരുന്നോ? അതോ യാദൂർശ്ചികമായി സംഭവിച്ചതാണോ?" എന്തുകൊണ്ടോ അവൾക്കു പെട്ടന്നു ശ്രീരാഗിനെയോർമ്മ വന്നു.
"ദേവു ആളെ കണ്ടിരുന്നോ?" സന്ദീപ് ചോദിച്ചു.
"ഏട്ടൻ പരിചയപ്പെടുത്തിയപ്പോൾ കണ്ടിരുന്നു." ദേവിക പറഞ്ഞു.
"മാണിക്കോത്തെ ഒരാലോചന വന്നൂന്നു പറഞ്ഞാൽ തന്നെ ഒരു അഭിമാനമാ!"അച്ഛൻ ആവേശം കൊണ്ടു.
"നമുക്കാലോചിക്കാം മോനേ..." 
ഏതിനും ദേവൂന്റെ പരീക്ഷ കഴിയട്ടെ." അമ്മ അവളുടെ രക്ഷക്കെത്തി.

"അതേ... പരീക്ഷ കഴിയുമ്പോൾ ആലോചിക്കാമെന്ന് കൂട്ടുകാരനോടു പറഞ്ഞേക്കൂ.." അച്ഛനും പറഞ്ഞു. തൽക്കാലം ദേവികയ്ക്ക് ആശ്വാസമായി.
 
ഇത്രയുമായപ്പോൾ ദേവു മെല്ലെ തന്റെ മുറിയിലേക്കു പിൻവാങ്ങി. മുറിയിലെത്തി ഫോണെടുത്തപ്പോൾ ശ്രീരാഗിന്റെ രണ്ടുമൂന്നു സന്ദേശങ്ങൾ വന്നു കിടപ്പുണ്ടായിരുന്നു. എന്തോ അവൾക്കതൊരു        ആശ്വാസമായിരുന്നു.

(തുടരും )

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ