ഭാഗം 9
ഏട്ടൻ കുറച്ചു വെള്ളമെടുത്തു ഒരു ഗ്ലാസ്സിലൊഴിച്ചു മെല്ലെ കുടിച്ചു. പിന്നെ പറഞ്ഞു തുടങ്ങി.
"അമ്മേ... ഞാനിതു വെറുതേ ഒന്നു സൂചിപ്പിക്കുന്നുവെന്നേയുള്ളു കേട്ടോ? അത് അത്രയ്ക്കങ്ങു കാര്യമായിട്ടെടുക്കേണ്ട താനും"
"നീ കാര്യം പറയൂ ഉണ്ണിക്കുട്ടാ."അമ്മ പറഞ്ഞു.
"അതേ..., നമ്മുടെ സന്ദീപേട്ടന്റെ അമ്മയുടെ സഹോദരിയുടെ മകൾ ഒരു പെൺകുട്ടി മുൻപിവിടെ വന്നിട്ടുണ്ടല്ലോ...
ദേവൂന്റെ കോളേജിൽ എം. എസ്.സി ഫിസിക്സ് പഠിക്കുന്ന ഒരു കുട്ടി.
"രേണു മേനോൻ അല്ലേ?"
ബാക്കി ദേവു ചോദിച്ചു.
"അതു തന്നെ.ആ കുട്ടി എനിക്കു വാട്സാപ്പിൽ രണ്ടുമൂന്നു ഗുഡ് മോർണിംഗ് സന്ദേശങ്ങൾ അയച്ചിരുന്നു. കഴിഞ്ഞ ദിവസം അവൾ മറ്റൊരു മെസ്സേജ് ഇട്ടിരിക്കുന്നു..അവൾക്കെന്നെ ഇഷ്ടമാണെന്ന്!"
"അവൾക്കെങ്ങനെ ഏട്ടന്റെ നമ്പർ കിട്ടി?"ദേവു ചോദിച്ചു. അമ്മ അവളെ ഒന്നു സൂക്ഷിച്ചു നോക്കി.
"ഞാനൊന്നും കൊടുത്തിട്ടില്ല കേട്ടോ." ദേവു കൈമലർത്തി.
"നിന്റെ കൂട്ടുകാരികൾ വഴി കിട്ടിയതായിരിക്കും"അമ്മ പറഞ്ഞു. ദേവു ഒന്നാലോചിച്ചു. "ഒരു പക്ഷേ ഇനി നന്ദിനി കൊടുത്തതായിരിക്കുമോ?"
"അങ്ങനെ ആവാൻ വഴിയില്ല. നമ്പർ ചോദിച്ചാൽ അവൾ തന്നോടു പറയാതിരിക്കില്ല."
"സന്ദീപേട്ടൻ കൊടുത്തതായിക്കൂടെ?" ദേവു ചോദിച്ചു.
"അങ്ങനെ സന്ദീപേട്ടൻ ചെയ്യുമോ?"ഏട്ടൻ പറഞ്ഞു.
"അതെങ്ങനെയെങ്കിലും ആ കുട്ടി സംഘടിപ്പിച്ചു കാണും. അമ്മ പറഞ്ഞു. "അതവിടെ നിൽക്കട്ടെ.അതൊരു നല്ല പെൺകുട്ടിയാണല്ലോ, ഇവിടെ രണ്ടുമൂന്നു വട്ടം വന്നിട്ടുമുണ്ടല്ലോ"
ദേവു ഒന്നും മിണ്ടിയില്ല. അവൾ ഏട്ടനെ നോക്കി. നല്ല ഗൗരവമാണ് മുഖത്ത്.
"ഉണ്ണിക്കുട്ടൻ മറുപടി കൊടുത്തോ?"
അമ്മ ചോദിച്ചു.
"ദേവുവിനോട് അവൾ എന്തെങ്കിലും സൂചിപ്പിച്ചിരുന്നോ?"ഏട്ടൻ ചോദിച്ചു.
"ഇല്ല ഏട്ടാ.. ഞങ്ങൾ തമ്മിൽ അത്ര അടുപ്പമൊന്നുമില്ല. അവൾ എന്റെ കൂട്ടുകാരി നന്ദിനിയുടെ വീടിനടുത്താണ് താമസം. എനിക്ക് നേരത്തെ മുതൽ അറിയാം."ദേവു പറഞ്ഞു.
"അതല്ല ഞാൻ ആലോചിക്കുന്നത്.
ഒന്നു രണ്ടു പ്രാവശ്യം കണ്ടിട്ടുള്ളു ഒരാളോട് ഒരു പെൺകുട്ടി ഇങ്ങനെയൊക്കെ പറയുമോ?" ഏട്ടന്റെ ചോദ്യം കേട്ടപ്പോൾ ദേവു അദ്‌ഭുതപ്പെട്ടു.
"ഏട്ടൻ ഒരു മെസ്സേജ് വന്ന കാര്യം അമ്മയോടും തന്നോടും തുറന്നു പറയുന്നു. താനോ? ഇത്ര ദിവസങ്ങൾ കഴിഞ്ഞിട്ടും ആരോടും മിണ്ടാതെ രഹസ്യമാക്കി വച്ചിരിക്കുന്നു. ഏട്ടൻ ചിന്തിക്കുന്നതു പോലെ ശ്രീരാഗും തന്നെപ്പറ്റി ചിന്തിച്ചിട്ടുണ്ടാകുമോ. വലിയ പരിചയമൊന്നുമില്ലാത്ത ശ്രീരാഗിന് താൻ എത്ര വട്ടം മെസ്സേജുകൾ അയച്ചു.?"
ദേവുവിന് ആകെ ഒരു വിഷമം തോന്നി. അപ്പോഴേക്കും അമ്മ വീണ്ടും പറഞ്ഞു. "ആ കുട്ടിയെ നിനക്കും ഇഷ്ടമായെങ്കിൽ നമുക്ക് ആലോചിക്കാം. നിനക്ക് വയസ്സ് ഇരുപത്തെട്ടാകുന്നു. സന്ദീപിന്റെ വീട്ടിലെ തന്നെ കുട്ടിയല്ലേ? "
ഏട്ടൻ ഒന്നും മിണ്ടിയില്ല.
"ദേവൂന്റെ അഭിപ്രായം എന്താ.. ആ കുട്ടിയെപ്പറ്റി?"അമ്മ ചോദിച്ചു.
"കുഴപ്പമൊന്നുമില്ല. നാളെ നന്ദിനിയും രേണുവും കൂടി കുട്ടിയെ കാണാൻ വരുന്നുണ്ടെന്നു നന്ദിനി എന്നോടു പറഞ്ഞിരുന്നു. ഇപ്പോഴല്ലേ മനസ്സിലായത്. രേണു കുഞ്ഞുവാവയെ കാണാനല്ല ഏട്ടനെ കാണാനാണു വരുന്നതെന്ന്."
ദേവു പറഞ്ഞതു കെട്ട് അമ്മ പൊട്ടിച്ചിരിച്ചു.
"ഏട്ടൻ അവളെ തല്ലാൻ കയ്യൊങ്ങി."
"ഞാനൊന്നാലോചിക്കട്ടെയമ്മേ, ആ കുട്ടിയെപ്പറ്റി ഒന്നു തിരക്കട്ടെ."ഏട്ടൻ പറഞ്ഞു.
"നാളെ ഇവിടെ വരുമ്പോൾ എനിക്കും ശരിക്കൊന്നു കാണാമല്ലോ.."അമ്മ പറഞ്ഞു.
"പിന്നെ.. തൽക്കാലം മറ്റാരും ഇതറിയണ്ട". അമ്മ നിർദ്ദേശിച്ചു.
"അതു ശരിയാണ്.. ഞാൻ നിങ്ങളോടൊന്നു വെറുതേ പറഞ്ഞതാണ്. എന്നുവച്ചു നാളെ അവരിവിടെ വരുമ്പോൾ ഒന്നും ഭാവിക്കണ്ട. കേട്ടോ ദേവൂട്ടീ"ഏട്ടൻ പറഞ്ഞു.
"ദേവു പോയി പഠിക്കാൻ തുടങ്ങിക്കോ..., കുറച്ചു ദിവസമായി ഒന്നും പഠിക്കാൻ പറ്റുന്നില്ലല്ലോ "ഭക്ഷണം കഴിഞ്ഞു പാത്രം കഴുകി വച്ചു കഴിഞ്ഞപ്പോൾ അമ്മ പറഞ്ഞു. ദേവു തന്റെ പഠനമുറിയിലേക്ക് പോയി.
"തന്നെക്കാൾ എത്ര നല്ലതാണ് തന്റെ ഏട്ടൻ!"അവൾ ചിന്തിച്ചു. എല്ലാം തങ്ങളോട് തുറന്നു പറഞ്ഞില്ലേ? താനോ..?"
അപ്പോഴേക്കും മൊബൈലിൽ ഒരു മെസ്സേജ് വന്ന ശബ്ദം കേട്ടു.
ദേവിക തിരക്കിട്ട് ആ സന്ദേശം എടുത്തു.
അതു ശ്രീരാഗ് അയച്ച മെസ്സേജ് ആയിരുന്നു.
(തുടരും)