mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 16

ദേവുവിന്റെ വെളിപ്പെടുത്തൽ ആ കുടുംബത്തിൽ വലിയ അസ്വസ്ഥതയുണ്ടാക്കി. ഒന്നുമറിയത്ത, ഒരു പ്രാവശ്യം മാത്രം കണ്ടിട്ടുള്ള ഒരാളുമായി തന്റെ മകൾ മാനസികമായി ഇത്രയും അടുത്തല്ലോ എന്ന് ദേവരാജൻ അദ്‌ഭുതത്തോടുകൂടി ചിന്തിച്ചു. 



അതുതന്നെ  ആയിരുന്നു മറ്റു രണ്ടുപേരും ചിന്തിച്ചത്., "ആറുമാസത്തിലധികം ഈ കാര്യം രഹസ്യമാക്കി വയ്ക്കാൻ അവൾക്കു സാധിച്ചല്ലോ!"
"എവിടെയാണ്‌ ശ്രീരാഗിന്റെ വീട്?"
ദേവരാജൻ മകളോടു ചോദിച്ചു.
"മുവാറ്റുപുഴയിലാണ്. വീട്ടുപേരും സ്ഥലവും ഒക്കെ എനിക്കറിയാം അച്ഛാ" ദേവിക പറഞ്ഞു.
"ശരി, ഇനി മോളു പോയി കിടന്നുറങ്ങിക്കോളൂ. ഞങ്ങൾ ഒന്നാലോചിക്കട്ടെ".

"വേറെ കല്യാണം എനിക്കാലോചിക്കല്ലേ അച്ഛാ. ശ്രീയേട്ടൻ ഒരു പാവമാണ്. എന്നെ അത്രയ്ക്കിഷ്ടമാണ്. എനിക്കു ശ്രീയേട്ടനോടും അങ്ങനെ തന്നെ"
"ശരി. മോളു പൊയ്ക്കോളൂ "
ദേവരാജൻ പറഞ്ഞു.ദേവിക എഴുന്നേറ്റു സ്വന്തം മുറിയിലേക്കു പോയി.
"കുറച്ചു സമയം ആരും ഒന്നും മിണ്ടിയില്ല.
"എന്നാലും താൻ പോലും ഒന്നുമറിഞ്ഞില്ലല്ലോ ജയേ..."
ദേവരാജൻ ഭാര്യയോടു പറഞ്ഞു.
അമ്മയുടെ മുഖം വല്ലാതെയാകുന്നതും കണ്ണിൽ നീർ പൊടിയുന്നതും കണ്ട് ഉണ്ണിക്കുട്ടൻ അമ്മയെ ചേർത്തു പിടിച്ചു..
"അതിനു അമ്മയെന്തിനാണു വിഷമിക്കുന്നത്?
"എല്ലാ പെൺകുട്ടികളും ഇങ്ങനെയൊക്കെയാണ്. നമ്മുടെ ദേവു വേറെ തെറ്റൊന്നും ചെയ്തില്ലല്ലോ. നമ്മളോട് സമയമാകുമ്പോൾ പറയാം എന്നായിരിക്കും കരുതിയിരുന്നത്"
അമ്മയ്ക്ക് എന്നിട്ടും സങ്കടം മാറിയില്ല.
"ഒടുവിൽ അച്ഛൻ പറഞ്ഞു.
നമുക്ക് നാളെത്തന്നെ ശ്രീരാഗിന്റെ വീടന്വേഷിച്ചു പോകാം മോനേ. വച്ചു താമസിപ്പിക്കണ്ട. എന്നിട്ടു തീരുമാനിക്കാം എന്തു വേണമെന്ന്!
"നന്ദിനിയുടെ ഏട്ടന്റെ കൂട്ടുകാരനാണ് ശ്രീരാഗ് എന്നല്ലേ പറഞ്ഞത്. ആ വഴിക്കൊന്ന് ആലോചിച്ചാലോ?"
ഉണ്ണിക്കുട്ടൻ ചോദ്യം കേട്ട് അച്ഛൻ നിഷേധാർത്ഥത്തിൽ തലയാട്ടി.

"അതു വെണ്ട മോനേ... നാട്ടു നടപ്പനുസരിച്ചു ചെറുക്കൻ കൂട്ടരാണ് ആലോചനയും കൊണ്ടു വരേണ്ടത്. അവർ അതു ചെയ്തില്ല. മാത്രമല്ല.. ശ്രീരാഗ് വിളിക്കാറുമില്ലെന്നല്ലേ മോളു പറഞ്ഞത്. എന്താണെന്ന് അറിയാനാണ് നമ്മൾ പോകുന്നത്. ദേവു തരുന്ന മേൽവിലാസം മതി. അന്വേഷിച്ചു കണ്ടുപിടിക്കാം"
അച്ഛൻ പറഞ്ഞത് ശരിയാണെന്ന് അവർക്കും തോന്നി.
ഉച്ച വരെ ദേവൂട്ടി കിടന്നുറങ്ങി. അവളെ ആരും വിളിച്ചില്ല. എഴുന്നേറ്റപ്പോൾ അവൾക്ക് സ്ഥലകാല ബോധമുണ്ടായിരുന്നില്ല.
"തന്റെ എക്സാം കഴിഞ്ഞോ? ശ്രീയേട്ടൻ വിളിച്ചിട്ടുണ്ടാകുമോ? ഒന്നും പെട്ടെന്ന് ഓർമ്മവന്നില്ല.
അവൾ പെട്ടെന്ന് എഴുന്നേറ്റിരുന്നു മൊബൈൽ എടുത്തു. ആരും വിളിച്ചിട്ടില്ല. അവൾ മെല്ലെ അടുക്കളയിലേക്കു ചെന്നു.     അവിടെ അമ്മ പപ്പടം കാച്ചുകയായിരുന്നു. ദേവു അടുത്തു ചെന്നിട്ടും അമ്മ ഒന്നും മിണ്ടിയില്ല. അവളെ കാണാത്തമട്ടിൽ ജോലി തുടർന്നു.

"അമ്മേ...,"
ദേവു മെല്ലെ വിളിച്ചു. അപ്പോഴും അമ്മ മിണ്ടിയില്ല. ഇത് പതിവില്ലാത്തതാണ്. അവൾ പിന്നിൽ നിന്നും അമ്മയെ കെട്ടിപ്പിടിച്ചു.
"അമ്മേ... എന്താ മിണ്ടാത്തെ? അവൾ ചോദിച്ചു.
അപ്പോഴും അമ്മ മിണ്ടിയില്ല.
അമ്മേ... അവൾ പിന്നെയും അമ്മയെ കുലുക്കി വിളിച്ചു. പെട്ടെന്ന് അമ്മ പൊട്ടിത്തെറിച്ചു.
"ദേവൂ... നീ നിന്റെ ജോലി നോക്കി പൊയ്ക്കോ. അതാ നല്ലത്" അമ്മ വളരെ ദേഷ്യത്തിൽ പറഞ്ഞു.
"അമ്മേ... എന്താ ഇങ്ങനെയൊക്കെ?" ദേവുവിനും വിഷമമായി.
"ഞാൻ നിന്റെ ആരാടീ...? പറയ്.. ഞാൻ നിന്റെ ആരാ...? ഇത്രയും കാലം നീ ഒരാളുമായിട്ട് ഇഷ്ടത്തിലായിട്ട് ഞാൻ അറിഞ്ഞോ? എന്റെ മോന് ഒരു പെൺകുട്ടി ഒരു മെസ്സേജ് അയച്ചതുപോലും അവൻ പറഞ്ഞില്ലേ? അതും സന്ദീപിന്റെ സ്വന്തത്തിലുള്ള കുട്ടി.
നീയോ? ആരെന്നോ ഏതെന്നോ അറിയില്ലാത്ത ഒരു പ്രാവശ്യം മാത്രം കണ്ടപ്പോഴേക്കും ഒരാളുമായി ചങ്ങാത്തം. അഹങ്കാരീ! അച്ഛൻ സർവ്വ സ്വാതന്ത്ര്യവും തന്നിരിക്കുവാണല്ലോ"
 
ദേവുവിന് ഉത്തരം മുട്ടി. അമ്മയെ ഇത്ര ദേഷ്യത്തിൽ ഇതു വരെ കണ്ടിട്ടിട്ടില്ല. താൻ ചെയ്തത് തീരെ ശരിയായില്ല എന്ന് ആദ്യമായി അവൾക്കു തോന്നി.ഒന്നും വേണ്ടായിരുന്നു. ഇപ്പോൾ ശ്രീയേട്ടൻ വിളിക്കുന്നുപോലുമില്ലല്ലോ എന്ന കാര്യവും അവളെ വേദനിപ്പിച്ചു. കാച്ചിയ പപ്പടം ഒരു ടിന്നിലിട്ട് അടച്ചു വച്ചിട്ട് അമ്മ മുറിവിട്ട് പുറത്തേക്കു പോയപ്പോൾ ദേവുവിന് കരച്ചിൽ വന്നു.

പിന്നെ രാത്രി അത്താഴത്തിന്റെ സമയത്ത് അച്ഛൻ പറഞ്ഞു:-"ദേവൂട്ടീ അവരുടെ മേൽവിലാസം കൃത്യമായി എഴുതിത്തരണം. ഉണ്ണിക്കുട്ടൻ ആ ശ്രീരാഗിന്റെ നമ്പർ വാങ്ങി സേവ് ചെയ്തോളൂ.
മുവാറ്റുപുഴയിൽ എനിക്കു ധാരാളം സുഹൃത്തുക്കളുണ്ട്. അവരോട് അന്വേഷിക്കാവുന്നതേയുള്ള. അതിനു മുൻപ് നമുക്കൊന്നു തിരക്കി നോക്കാം"
ദേവു അച്ഛൻ പറഞ്ഞതുപോലെ ശ്രീരാഗിന്റെ മൊബൈൽ നമ്പർ ഏട്ടന് പറഞ്ഞു കൊടുത്തു. മേൽവിലാസം എഴുതി അച്ഛനെ ഏല്പിച്ചു.
"ഞാൻ ഈ നമ്പറിലോന്നു വിളിക്കട്ടേ അച്ഛാ?"ഏട്ടൻ ചോദിച്ചു.
"ഒന്നു വിളിച്ചു നോക്കൂ മോനേ..."
അച്ഛൻ പറഞ്ഞപ്പോൾ ശ്രീരാഗ് ആ നമ്പറിലേക്കു വിളിച്ചത് ദേവു നെഞ്ചിടിപ്പോടെയാണ് കണ്ടു നിന്നത്. എന്നാൽ പല ആവർത്തി വിളിച്ചിട്ടും ഈ നമ്പർ ഉപയോഗത്തിലില്ല എന്ന മറുപടിയാണ് ലഭിച്ചത്.
ആരും ദേവുവിനോട് ഒന്നും ചോദിച്ചില്ല. എന്തോ കുറച്ചു മാത്രം കഴിച്ചിട്ട് ദേവു സ്വന്തം മുറിയിലേക്കു പോയി. പിറ്റേന്നു രാവിലെ പത്തുമണിയായപ്പോൾ അച്ഛനും ഏട്ടനും അച്ഛന്റെ ഇന്നോവയിൽ മുവാറ്റുപുഴയിലേക്കു പോയി.

"ദൈവമേ ശ്രീയേട്ടന്റെ വീടു കണ്ടു പിടിക്കാൻ സഹായിക്കണെ!ശ്രീയേട്ടന് യാതൊരാപാത്തും വരുത്തരുതേ..!" ദേവു മനസ്സുരുകി പ്രാർത്ഥിച്ചു.
"ഇടയ്ക്കു വിളിക്കണേ ദേവേട്ടാ" അമ്മ പറഞ്ഞു.
പിന്നെ ദേവു അച്ഛന്റെ വിളിയും കാത്ത് അവളുടെ മുറിയിൽ പ്രാർത്ഥനയോടെയിരുന്നു.

(തുടരും )

     

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ