വൈകുന്നേരം ആയപ്പോഴേക്കും ചേച്ചിയെ ഡിസ്ചാർജ് ചെയ്തു. അച്ഛനും വിദ്യേച്ചിയുടെ ഭർത്താവ് സന്ദീപേട്ടനും അമ്മയും ചേച്ചിയും കുഞ്ഞുവാവയും കൂടി വീട്ടിലെത്തിയപ്പോൾ ദേവു മറ്റെല്ലാം മറന്നു.പിന്നെ ദേവുവിന് പിടിപ്പതു ജോലിയുണ്ടായിരുന്നു.
പിറ്റേന്നു തന്നെ വിദ്യേച്ചിയുടെ കാര്യങ്ങൾ നോക്കാൻ പറമ്പിലെ പണികൾ നടത്തുന്ന യാക്കോബു ചേട്ടന്റെ ഭാര്യ മേരിചേടത്തി വന്നു തുടങ്ങി. അടുക്കളയിൽ അമ്മയെ സഹായിക്കാൻ തെക്കേലെ മുത്തശ്ശിയുടെ മരുമകൾ അമ്മിണിചേച്ചിയും വന്നു. പിറ്റേന്നു മുതൽ ദേവിക ക്ലാസ്സിൽ പോയി. ധാരാളം നോട്ടുകൾ എഴുതിയെടുക്കാനും ഉണ്ടായിരുന്നു. ഉച്ചക്ക് ലഞ്ച് ബ്രേക്ക് സമയത്ത് അവൾക്ക് വാട്സ്ആപ്പിൽ ശ്രീയുടെ ഒരു മെസ്സേജ് വന്നു.
"ക്ലാസ്സിൽ പോയിത്തുടങ്ങിയോ?" എന്നു മാത്രം.
"ഇന്നു മുതൽ."എന്നു മറുപടി കൊടുത്തു.
പിന്നെ പുറകേ അനേകം മെസ്സേജുകൾ വന്നു.
"ഒന്നും അറിയാത്ത ഒരാളോടു സംസാരിക്കണോ എന്ന സംശയത്തിലല്ലേ ദേവൂ ഇപ്പോൾ? നല്ലതു തന്നെ. അങ്ങനെ വേണം പെൺകുട്ടികൾ."
അതായിരുന്നു പിന്നത്തെ മെസ്സേജ്. പിന്നെ വന്നതു മുഴുവൻ സ്വയം പരിചയപ്പെടുത്തലുകളായിരുന്നു.
മുവ്വാറ്റുപുഴയിലാണ് വീടെന്നും, അച്ഛൻ പട്ടാളത്തിലായിരുന്നുവെന്നും, കഴക്കൂട്ടം സൈനിക സ്‌കൂളിളാണ് പഠിച്ചതെന്നും, ഇപ്പോൾ ലഫ്റ്റനന്റ് റാങ്കിൽ നിയമനം ലഭിച്ചു ഊട്ടിയിലാണെന്നും, ട്രെയിനിങ് സമയമാണെന്നുമൊക്കെ!
ഒരു ചേച്ചിമാത്രമേ ഉള്ളുവത്രേ.. ശ്രീവിദ്യ. കല്യാണം കഴിഞ്ഞു. വീട്ടിൽ അച്ഛനുമമ്മയും മാത്രമേയുള്ളുവെന്നും മെസ്സേജിൽ ഉണ്ടായിരുന്നു. അതിനു മാത്രം ദേവിക മറുപടി അയച്ചു., "എന്റെ ചേച്ചിയുടെ പേരും ശ്രീവിദ്യ എന്നു തന്നെ. ഏട്ടൻ ദേവദത്ത്."
"ക്ലാസ്സു തുടങ്ങി."എന്നൊരു മെസ്സേജി ടൈപ്പ് ചെയ്തയച്ചിട്ട് ദേവു ഫോൺ സൈലന്റിലാക്കി ബാഗിൽ വച്ചു.
വൈകുന്നേരം കോളേജു ബസ്സിൽ വീട്ടിലേക്കു മടങ്ങുമ്പോൾ ദേവു ആ മെസ്സേജുകൾ വീണ്ടും വായിച്ചു.
എന്തിനാണ് ജീവിതത്തിൽ ഒരുപ്രാവശ്യം മാത്രം കണ്ട പെൺകുട്ടിയോട് ഇങ്ങനെ മനസ്സു തുറക്കുന്നത് എന്നും ദേവു ചിന്തിച്ചു. ഒരു പക്ഷെ ഇതു ശ്രീരാഗിന്റെ സ്ഥിരം പരിപാടിയായിരിക്കുമോ?
"അങ്ങനെ ദേവുവിനെ വലയിൽ കുടുക്കാനും പറ്റിക്കാനുമൊന്നും കഴിയില്ല." അവൾ ചിന്തിച്ചു. "എന്താ ദേവൂ ഈയിടെ വാട്സാപ്പ് നോട്ടം കൂടുതലാണല്ലോ? നിന്നെ ആരെങ്കിലും വലയിലാക്കിയോ?"കൂട്ടുകാരി നന്ദിനി ചോദിച്ചു.
"അല്ല ഞാനറിയാതെ നിനക്കെന്തു ലവ്. അല്ലേ?"നന്ദിനി തന്നെയുത്തരവും കണ്ടെത്തി. ദേവു ഒന്നും മിണ്ടിയില്ല. ചിരിച്ചതേയുള്ളു.
"നാളെ സൺഡേ അല്ലേ? ഞാനും രേണുവും കൂടി വിദ്യേച്ചിയുടെ കുഞ്ഞിനെക്കാണാൻ വരുന്നുണ്ട്. നന്ദിനി പറഞ്ഞു.
M Sc ഫിസിക്സ് ക്ലാസ്സിൽ പഠിക്കുന്ന രേണു വിദ്യേച്ചിയുടെ ഭർത്താവ് സന്ദീപേട്ടന്റെ അടുത്ത ബന്ധുവാണ്. രേണുവിന് തന്റെ ഏട്ടന്റെ മേൽ ഒരിഷ്ടമുണ്ടെന്നു പലപ്പോഴും ദേവുവിനു തോന്നിയിട്ടുണ്ട്.
"അതെയോ? നിനക്കിഷ്ടമുള്ള ഇലയട ഉണ്ടാക്കാൻ അമ്മിണി ചേച്ചിയോടു പറയാം"
"നിങ്ങൾ എപ്പോൾ എത്തും?"ഊണു കഴിക്കാനുണ്ടാകുമോ?"ദേവുവിന് ഉത്സാഹമായി.
" അതു ഞാൻ വീട്ടിൽ ചെന്നിട്ടു വിളിച്ചു പറയാം ദേവൂ"നന്ദിനി പറഞ്ഞു.
എന്നാൽ അന്നു വീട്ടിൽ ചെന്നപ്പോൾ മറ്റൊരു വാർത്തയാണ് ദേവുവിനെ കാത്തിരുന്നത്.
(തുടരും )