mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 15

എന്താണു കാര്യം? ആരാണു രേണു?" അച്ഛൻ ചോദിച്ചപ്പോൾ ഏട്ടൻ അമ്മയെ നോക്കി.

"അതു ദേവേട്ടാ..., നമ്മുടെ സന്ദീപിന്റെ ചിറ്റ, ഭദ്രയുടെ മകളാണു രേണു. കഴിഞ്ഞ ദിവസം കുഞ്ഞിനെക്കാണാൻ വന്നിരുന്നു!"


"ദേവൂട്ടിയുടെ കൂട്ടുകാരിയല്ലേ?"അച്ഛന്റെ ചോദ്യം.

"രേണുവിനെ എനിക്കറിയാമെന്നേയുള്ളു അച്ഛാ.  അവൾ നന്ദിനിയുടെ വീടിനടുത്താണ് താമസം. പിന്നെ ഇപ്പോൾ സന്ദീപേട്ടന്റെ ചിറ്റയുടെ മോളല്ലേ?" ദേവിക അച്ഛനോടു പറഞ്ഞു.

"ആ കുട്ടിക്കെന്തു പറ്റി?" അച്ഛൻ ആരാഞ്ഞു. അമ്മയും ഏട്ടനും പരുങ്ങുന്നതുകണ്ടപ്പോൾ ദേവു അവരുടെ രക്ഷയ്‌ക്കെത്തി. 

"രേണുവിന് ഏട്ടനോട് വലിയ ഇഷ്ടമാണത്രേ. ഇപ്പോൾ ഏട്ടന് അങ്ങോട്ടും ഇഷ്ടമാണെന്നു തോന്നുന്നു."  ദേവിക പറഞ്ഞു നിർത്തിയപ്പോൾ അച്ഛൻ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു പോയി. 

"ഇതു ലോകത്തിലെ ആദ്യത്തെ സംഭവമൊന്നുമല്ലല്ലോ ഉണ്ണിക്കുട്ടാ" അച്ഛന്റെ മറുപടി അങ്ങനെ ആയിരുന്നു..

"നിങ്ങൾക്കു രണ്ടുപേർക്കും ഇഷ്ടമാണെങ്കിൽ പിന്നെ എന്താണു തടസ്സം? വിവാഹം പെട്ടെന്നു നടത്താം എന്താ?"

"അല്ലച്ഛാ... ദേവൂട്ടിയുടെ വിവാഹം ആദ്യം നടക്കട്ടെ. എന്നിട്ടു മതി എന്റെ നടത്താൻ.."എട്ടൻ പറഞ്ഞപ്പോൾ ദേവുവിനു വെപ്രാളമായി.
"അതു ശരിയാ. പെൺകുട്ടികളുടെ വിവാഹമാണ് ആദ്യം നടക്കേണ്ടത്. ദേവുവിന്റെ കല്യാണം ആദ്യം നടത്താം." അമ്മയും അഭിപ്രായപ്പെട്ടു.

അതു തന്നെയാ നല്ലത്"ഏട്ടൻ പറഞ്ഞു, "ആ ഹരിക്കുട്ടന്റെ ആലോചന ഇങ്ങോട്ടു വന്നു കയറിയ ഭാഗ്യമാണ്. അതു മുൻപോട്ടു കൊണ്ടുപോകുന്നതാണു നല്ലത്."   "അതേ... ദേവുവിന്റെ പരീക്ഷ കഴിഞ്ഞല്ലോ. ഇനി ഈ ആലോചനയിൽ തീരുമാനം എടുക്കാം ദേവേട്ടാ"അമ്മ പിൻ താങ്ങി.

"ഇതെന്താ അച്ഛാ ഇങ്ങനെ?മൂത്തവരുടെ കല്യാണമല്ലേ ആദ്യം നടത്തേണ്ടത്.? എന്റെ വിവാഹം കഴിഞ്ഞു പോകുമ്പോൾ നിങ്ങൾക്കു കൂട്ടായി ഏടത്തിയമ്മ ഉണ്ടാവുമല്ലോ."

ദേവു ദുർബ്ബലമായി വാദിച്ചു.

"അതിനു ദേവൂട്ടിയുടെ കല്യാണം കഴിഞ്ഞു അധികം വൈകാതെ ഉണ്ണിക്കുട്ടന്റെ വിവാഹവുംനടത്താമല്ലോ." അമ്മ വീണ്ടും പറഞ്ഞു. അച്ഛൻ എന്തോ ചിന്തിച്ചിരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല.

ദേവു ഓടിച്ചെന്ന് അച്ഛന്റെ അടുത്തിരുന്നു. "അച്ഛാ... എനിക്കു കുറച്ചു നാൾ കൂടി നിങ്ങടെ ഒപ്പം ഈ വീട്ടിൽ കഴിയണം. അച്ഛനെ വിട്ടു പോകാൻ എനിക്കു പറ്റൂല്ല അച്ഛാ" ദേവു കൊഞ്ചി.

അച്ഛൻ അലിഞ്ഞുപോയി. മകളെ തന്നോടു ചേർത്തു നിർത്തിക്കൊണ്ട് അച്ഛൻ പറഞ്ഞു.

"മോളേ... അതിനു നീ ദൂരെ എങ്ങുമല്ലല്ലോ പോകുന്നത്.. നമ്മളെ നന്നായി അറിയുന്ന ആളുകളല്ലേ അവർ? എന്തുകൊണ്ടും നല്ല ആലോചന"

"ഏട്ടന്റെ കല്യാണം കഴിഞ്ഞു രേണു ഇവിടെ വരുമ്പോൾ കുറച്ചു നാളത്തേക്ക് ഞാൻ ഇവിടെ വേണം അച്ഛാ. അത്‌ എന്റെ ഒരു ആഗ്രഹം ആണ്." ദേവിക അടവൊന്നു മാറ്റി.

"എന്നാൽ നമുക്കു നിശ്ചയം നടത്തി വയ്ക്കാം." അമ്മയുടെ അഭിപ്രായം.

"എന്തായാലും അവരോടു ഇങ്ങോട്ടൊന്നു വരാൻ പറയുന്നതാണ് നല്ലത്." ഏട്ടൻ പറഞ്ഞു.

"അതു ശരിയാണ്."സന്ദീപിനോടു പറയാം." അച്ഛൻ പറഞ്ഞു.

"അച്ഛാ എന്റെ എക്സാം കഴിഞ്ഞിട്ടല്ലേയുള്ളു. ഞാൻ ഫ്രീ ആയിട്ടൊന്നു കുറച്ചു ദിവസം നടക്കട്ടെ അച്ഛാ.."  ദേവു പറഞ്ഞു.  

"അതിനു നാളെത്തന്നെ കല്യാണം നടത്തുന്നില്ലല്ലോ. നിന്നോട് ഇന്നലെ ചോദിച്ചപ്പോഴും നീ ശരിയായ ഒരു ഉത്തരം പറഞ്ഞില്ല" ഏട്ടൻ അവളോടു പറഞ്ഞു.
 "അതു ശരിയാണു മോളേ.., ഈ കാര്യത്തിൽ മോളുടെ ഇഷ്ടമാണ് പ്രധാനം. നീ അഭിപ്രായമൊന്നും പറഞ്ഞില്ലല്ലോ." അച്ഛന്റെ ചോദ്യത്തിന് ദേവു ഒന്നും മറുപടി പറഞ്ഞില്ല.

"ഞാൻ അവർക്കു വാക്കു കൊടുക്കട്ടെ?" ദേവരാജൻ വീണ്ടും ചോദിച്ചു.

"വേണ്ടച്ഛാ..." ദേവു പെട്ടെന്ന് മറുപടി പറഞ്ഞു.

എല്ലാവരും ഞെട്ടിപ്പോയി. അൽപ്പ സമയത്തെ മൗനത്തിനു ശേഷം അച്ഛൻ വീണ്ടും ചോദിച്ചു.

"എന്താണു കാരണം മോളേ..? വളരെ നല്ല ഒരു പയ്യനല്ലേ ഹരിശങ്കർ? നല്ല കുടുംബവും നല്ല ജോലിയും."

"കാണാനും മിടുക്കൻ. ഒന്നിനും ഒരു കുറവുമില്ല." 

"ലാളിച്ചു വളർത്തുന്ന എല്ലാ പെൺകുട്ടികളും ഇങ്ങനെയൊക്കെയേ പറയൂ. അച്ഛൻ ധൈര്യമായി വാക്കുകൊടുത്തോ."ഏട്ടൻ പറഞ്ഞു.

ദേവു തലയുയർത്തി  എല്ലാവരേയും നോക്കി. പിന്നെ സാവധാനം പറഞ്ഞു.."ഞാൻ ശ്രീയേട്ടനെ മാത്രമേ കല്യാണം കഴിക്കൂ."  

"ശ്രീയേട്ടനോ?" "അതാരാ?"അമ്മയാണു ചോദിച്ചത്. 

അച്ഛൻ അവളെ ചേർത്തു പിടിച്ചു.  "ആരാ മോളേ ശ്രീയേട്ടൻ? അച്ഛനോടു പറയൂ." 

"വെറും തട്ടിപ്പാ അച്ഛാ.    കല്യാണത്തിനു സമ്മതിക്കാതിരിക്കാനുള്ള ഓരോ അടവുകളാ..."ഏട്ടൻ പറഞ്ഞു. 

പെട്ടന്ന് ദേവിക പൊട്ടിക്കരഞ്ഞു. 

"മോളേ എന്താ ഇത്? എന്തുണ്ടെങ്കിലും അച്ഛനോടു പറയൂ.അച്ഛൻ പരിഹാരം കാണാം."

ദേവരാജൻ പറഞ്ഞു.  "ആരാണു ശ്രീയേട്ടൻ? അങ്ങനെ ഒരാളെപ്പറ്റി നീ പറഞ്ഞിട്ടില്ലല്ലോ."

ദേവു സാവധാനം ശ്രീരാഗിനെ പരിചയപ്പെടാനിടയായ സംഭവം അവരോടു പറഞ്ഞു. പിന്നെ ആ പരിചയം സ്നേഹമായി വളർന്നതും ഫോൺ ചെയ്യാറുള്ള കാര്യങ്ങളുമെല്ലാം വിശദമായി പറഞ്ഞു.

"ട്രെയിനിങ് തീരുമ്പോൾ ഇവിടെ വന്നു കല്യാണം ആലോചിക്കാമെന്നും അതുവരെ കാത്തിരിക്കണമെന്നും പറഞ്ഞിട്ടുണ്ട്."

"എന്നിട്ട്..? ട്രെയിനിങ് തീർന്നില്ലേ?" ഏട്ടൻ ചോദിച്ചു

തീർന്നിട്ടുണ്ടാകും "ദേവു പറഞ്ഞു.

"അതെന്താ നിനക്കുറപ്പില്ലാത്തതു പോലെ."  "ഇപ്പോൾ ശ്രീരാഗ് വിളിക്കാറില്ലേ..?" അച്ഛൻ ചോദിച്ചു. 

"ഇല്ലച്ഛാ.. കഴിഞ്ഞ രണ്ടുമാസമായി വിളിച്ചിട്ട്. അങ്ങോട്ടു വിളിച്ചാലും ഫോൺ എടുക്കുന്നില്ല. എന്തോ സംഭവിച്ചിട്ടുണ്ട്." അവൾ പറഞ്ഞു.

"എന്തു സംഭവിക്കാൻ! അവനൊരു ഫ്രോഡായിരുന്നു അതു തന്നെ കാരണം" അവനിനി വിളിക്കാനൊന്നും പോകുന്നില്ല."

ഏട്ടൻ പറയുന്നത് കേട്ടപ്പോൾ ദേവിക വീണ്ടും കരഞ്ഞു.

"അല്ല.. ശ്രീയേട്ടൻ ചതിയനല്ല! ശ്രീയേട്ടൻ കള്ളം പറയില്ല. എന്തോ സംഭവിച്ചിട്ടുണ്ട്. അതാണു വിളിക്കാത്തത്.

"ദേവു ശഠിച്ചു. 

ദേവരാജൻ അദ്‌ഭുതത്തോടു കൂടി മകളെ നോക്കി.

തന്റെ മകൾ ഇത്രയുമൊക്കെ വളർന്നല്ലോ. താൻ ഒന്നുമറിഞ്ഞില്ലല്ലോ. അയാൾക്കു വേവലാതിയായി. അമ്മയും ഏട്ടനും അവളെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു.

"ഏട്ടൻ രേണുവിന്റെ കാര്യം തുറന്നു പറഞ്ഞപ്പോഴും മോൾ ഞങ്ങളോടൊന്നും പറഞ്ഞില്ലല്ലോ." ഏട്ടൻ അവളോടു പറഞ്ഞു.

"സാരമില്ല.അച്ഛൻ അന്വേഷിക്കട്ടെ. മോൾക്ക് അവരുടെ മേൽവിലാസം അറിയാമോ?" അച്ഛൻ ചോദിച്ചു. 

"അറിയാം അച്ഛാ. തന്നെയുമല്ല ശ്രീയേട്ടൻ നന്ദിനിയുടെ ഏട്ടന്റെ കൂട്ടുകാരനുമാണ്." ദേവു പറഞ്ഞു. ആ വാർത്ത അവർക്കു കുറച്ചു ആശ്വാസം പകർന്നു.

"നമുക്ക് അവരുടെ വീടന്വേഷിച്ചു പോകാം അച്ഛാ"

അവർ തീരുമാനിച്ചു.

(തുടരും)   

     

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ