ഭാഗം 14
ഏട്ടനും അച്ഛനും മുൻപിലും അമ്മയും ദേവികയും പിന്നിലുമായി വിദ്യേച്ചിയുടെ മുറിയിലേക്കു കയറിച്ചെന്നപ്പോൾ ദേവിക ആദ്യം കണ്ടത് ഹരിശങ്കറേയാണ്. ദേവികയെ കണ്ടപ്പോൾ ഹരിശങ്കർ മധുരമായി പുഞ്ചിരിച്ചു. ദേവികയും ഒരു ചെറുപുഞ്ചിരി ചുണ്ടിൽ വരുത്തി. എങ്കിലും അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു. എന്തിനായിരിക്കും ഹരിശങ്കർ ഇപ്പോൾ വന്നിരിക്കുന്നത്?അവൾ ചിന്തിച്ചു.
അപ്പോഴേക്കും അച്ഛൻ ചെന്നു ഹരിശങ്കറിന്റെ കരങ്ങൾ കവർന്നു. "അച്ഛനും ഞാനും വലിയ സ്നേഹിതൻമാരായിരുന്നു. ഇപ്പോൾ കുറേ നാളായി കോൺടാക്ട്സ് ഒന്നുമില്ല. അച്ഛനു സുഖമല്ലേ?എന്റെ അന്വേഷണങ്ങൾ അറിയിക്കണം."
അച്ഛൻ പറഞ്ഞപ്പോൾ ഹരിശങ്കർ തല കുലുക്കി. "ശരി അങ്കിൾ "എന്നു പറയുകയും ചെയ്തു.
ദേവിക അവിടെ നിന്നും മെല്ലെ അടുക്കളയിലേക്കു പോയി. അവിടെ സന്ദീപേട്ടന്റെ അമ്മ ചായ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.
"ദേവൂ...ഇങ്ങോട്ടു പൊന്നോ?കുഞ്ഞിനെ കാണാതെ..?" അമ്മ ചോദിച്ചു.
"അമ്മയെ അവിടെ... കാണാത്തതുകൊണ്ട് ഇങ്ങോട്ടുപോന്നതാ!" ദേവു പറഞ്ഞു. അമ്മയ്ക്കു സന്തോഷമായി.
"അവിടെ ദേവുവിനെക്കാണാൻ ഒരാൾ എത്ര നേരമായി കാത്തിരിക്കുന്നു. ഹരിക്കുട്ടൻ!" അമ്മ പറഞ്ഞു.
അപ്പോൾ ഇതെല്ലാം എല്ലാവരും ചേർന്നുള്ള ഒരു തീരുമാനമാണോ? തൽക്കാലം അടുക്കളയിൽ തന്നെ നിൽക്കാം! ദേവിക ചിന്തിച്ചു. ദേവു അമ്മയുടെ കൂടെ ചായ ഒഴിക്കാൻ സഹായിച്ചുകൊണ്ട് അവിടെത്തന്നെ നിന്നു.
"പരീക്ഷയൊക്കെ കഴിഞ്ഞില്ലേ...? എളുപ്പമായിരുന്നോ?", അമ്മ ചോദിച്ചു.
"വല്ല്യ കുഴപ്പമില്ലായിരുന്നു അമ്മേ... ഇനി റിസൾട്ട് വരുമ്പോഴറിയാം" ദേവിക പറഞ്ഞു..
അപ്പോഴേക്കും വിദ്യേച്ചി അങ്ങോട്ടു വന്നു. "ദേവൂ..നിന്നെ അച്ഛൻ വിളിക്കുന്നു." ചേച്ചി പറഞ്ഞു.
ദേവു ഒന്നും മിണ്ടിയില്ല. അവൾ ചെന്നപ്പോൾ എല്ലാവരും ഊണു മുറിയിൽ ഉണ്ടായിരുന്നു.അവളെ കണ്ടപ്പോൾ അച്ഛൻ ചോദിച്ചു,
"ദേവൂട്ടി എവിടെപ്പോയി? കുഞ്ഞിനെക്കാണാതെ?"
"അതെ.. ചിറ്റയെ കാണാഞ്ഞിട്ട് വാവക്കുട്ടൻ അന്വേഷിച്ചു." സന്ദീപേട്ടൻ കളിയാക്കിപ്പറഞ്ഞപ്പോൾ ദേവു കുഞ്ഞിനെ മെല്ലെ കയ്യിലെടുത്തു. എങ്കിലും ഹരികൃഷ്ണൻറെ സാന്നിധ്യം അവളിൽ അസ്വസ്ഥത ഉളവാക്കിയിരുന്നു.
അപ്പോഴാണ് അച്ഛൻ വീണ്ടും പറഞ്ഞത്... "മോളേ ഹരികൃഷ്ണനെ പരിചയപ്പെട്ടില്ലല്ലോ. അച്ഛന്റെ കൂട്ടുകാരന്റെ മകനാണ്."
ദേവിക തലയുയർത്തി ഹരികൃഷ്ണനെ നോക്കി. "വീട്ടിൽ വന്നപ്പോൾ സന്ദീപേട്ടൻ പരിചയപ്പെടുത്തിയിരുന്നല്ലോ അച്ഛാ" ദേവിക മറുപടി പറഞ്ഞു.
"ദേവൂ..., ഹരിക്കുട്ടനു ദേവുവിനെ ഇഷ്ടമായി. വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ട് ദേവുവിന്റെ അഭിപ്രായം അറിയാനാണ് ഇവിടെ കാത്തിരുന്നത്" സന്ദീപേട്ടൻ പറഞ്ഞു..
"നിങ്ങൾക്ക് പരസ്പരം എന്തെങ്കിലും സംസാരിക്കണമെങ്കിൽ ആവാം..! അച്ഛൻ പറഞ്ഞു.
ദേവു അച്ഛനെ സൂക്ഷിച്ചു നോക്കി. എല്ലാവരുടെയും മുൻപിൽ വച്ച് അച്ഛന്റെ ആ തുറന്നു ചോദ്യം ദേവുവിന് തീരെ ഇഷ്ടമായില്ല. അവൾക്കു ദേഷ്യം വന്നു. എങ്കിലും മെല്ലെ മറുപടി പറഞ്ഞു.
"ഈക്കാര്യം സന്ദീപേട്ടൻ നേരത്തെ സൂചിപ്പിച്ചതാണല്ലോ അച്ഛാ! എക്സാം കഴിയട്ടെ എന്ന് അന്നു തീരുമാനിച്ചതല്ലേ?" അവൾ ചോദിച്ചു.
"അതേ... ഇപ്പോൾ എക്സാം കഴിഞ്ഞല്ലോ..." ഏട്ടന്റെ ചോദ്യം.
അവൾക്കു ഏട്ടനോടും ദേഷ്യം വന്നു.
"ഒരു കള്ളക്കാമുകൻ! ചതിയൻ! ഈ സദസ്സിൽ വച്ചാണോ ഇതൊക്കെ ചോദിക്കേണ്ടത്!"
"ഞാൻ ഒന്നാലോചിക്കട്ടെ ഏട്ടാ, വീട്ടിൽ ചെല്ലട്ടെ." ദേവു മറുപടി പറഞ്ഞു.
പെട്ടന്ന് അവിടെയൊരു നിശബ്ദത പരന്നു. ആരും ഒന്നും മിണ്ടിയില്ല. ദേവുവിന്റെ ഈ മറുപടിയല്ല അവർ പ്രതീക്ഷിച്ചത് എന്നു തോന്നി. സന്ദീപേട്ടന്റെ അമ്മയും വിദ്യേച്ചിയും കൂടി ചായയുമായി വന്നപ്പോൾ ദേവു മെല്ലെ പിൻവാങ്ങി. പിന്നീട് കാറിൽ വീട്ടിലേക്കു മടങ്ങുമ്പോഴും അച്ഛൻ അവളോട് ഒന്നും മിണ്ടിയില്ല.
രാത്രിയിൽ അത്താഴത്തിന്റെ സമയത്ത് ഏട്ടനാണ് വീണ്ടും തുടങ്ങി വച്ചത്. "അച്ഛൻ ചോദിച്ച കാര്യത്തിന് നീ എന്താ ദേവൂ അങ്ങനെ മറുപടി പറഞ്ഞത്? അച്ഛനു വിഷമമായെന്നു തോന്നുന്നു.
ഏട്ടൻ പറഞ്ഞു."
"ഉവ്വോ അച്ഛാ? അച്ഛനു വിഷമമായോ?" ചോദ്യത്തിൽ കുറച്ചു മധുരവും കൊഞ്ചലും പുരട്ടി അവൾ അച്ഛനോടു ചോദിച്ചു.
അപ്പോഴും അച്ഛൻ മിണ്ടിയില്ല.
"വേറെ ഒരു വീട്ടിൽ വച്ച് ഓർക്കപ്പുറത്തല്ലേ അച്ഛൻ അങ്ങനെ ചോദിച്ചത്? ഞാൻ അതെപ്പറ്റിയൊന്നും ചിന്തിച്ചു പോലുമില്ല."
"ഇത്രയും ചിന്തിക്കാനെന്തിരിക്കുന്നു?" എല്ലാവരും അറിയുന്ന കുടുംബം. അച്ഛന്റെ സുഹൃത്തിന്റെ മകൻ. സന്ദീപേട്ടന്റെ ആത്മമിത്രം. അറിയാത്ത ഒരു വീട്ടിലേക്കു അയക്കുന്നതിലും എത്രയോ നല്ലതാണ്" ഏട്ടൻ പറഞ്ഞു.
"അതിനവൾ എതിരൊന്നും പറഞ്ഞില്ലല്ലോ..!" "സമ്മതമല്ലെന്നും പറഞ്ഞിട്ടില്ല." പതിവു പോലെ അമ്മ അവളുടെ രക്ഷക്കെത്തി.
"ആദ്യം ഏട്ടന്റെ കല്യാണം നടക്കട്ടെ. ഏട്ടന് രേണുവിനെ കല്യാണം കഴിക്കാൻ താൽപ്പര്യമുണ്ടെന്ന കാര്യം അമ്മ അച്ഛനോടു പറഞ്ഞില്ലേ..?" ദേവു അമ്മയോടു ചോദിച്ചു.
അച്ഛൻ തല തിരിച്ചു ഏട്ടനെ നോക്കുന്നതും ഏട്ടന്റെ മുഖം വിളറുന്നതും കണ്ടപ്പോൾ ദേവുവിനു സന്തോഷമായി.
(തുടരും)