ഭാഗം 8
വാട്സാപ്പ് തുറന്നു ശ്രീരാഗിന്റെ സന്ദേശം കണ്ടപ്പോൾ ദേവികയ്ക്ക് വലിയ ആശ്വാസമായി. ചുവന്ന പനിനീർ പുഷ്പങ്ങൾ വിരിഞ്ഞു നിൽക്കുന്ന പൂന്തോട്ടത്തിൽ ചിരിച്ചു കൊണ്ടു നിൽക്കുന്ന ശ്രീരാഗ്.
കയ്യിൽ ഒരു ചുവന്ന റോസപ്പൂ നീട്ടിപ്പിടിച്ചിരിക്കുന്നു. അതിനു താഴെ..
"ഈ ചുവന്ന പനിനീർ പ്പൂക്കളെല്ലാം ദേവുവിന്. ഈ പ്രണയ ദിനത്തിൽ ഞാൻ തരുന്ന ആദ്യ സമ്മാനം" എന്ന മനോഹരമായ കുറിപ്പും.
പിന്നെ നിരവധി സന്ദേശങ്ങൾ.
"എം. ബി.എ ഫൈനൽ സെമ്മിന്റെ എക്സാം ഡേറ്റ് വന്നോ?'
എന്ന ചോദ്യം കണ്ടപ്പോൾ ദേവു അതിശയിച്ചു പോയി. ഇതൊക്കെ എങ്ങനെയറിഞ്ഞുവെന്ന് അവൾക്കദ്ഭുതം തോന്നി.
അവൾക്കു തോന്നിയ ചോദ്യത്തിന്റെ ഉത്തരവും ശ്രീരാഗിന്റെ അടുത്ത സന്ദേശത്തിലുണ്ടായിരുന്നു.
"ഇതൊക്കെ ഞാൻ എങ്ങനെ അറിഞ്ഞുവെന്നല്ലേ ദേവു ഇപ്പോൾ ആലോചിച്ചത്?"
"അന്നു ദേവു കൂട്ടുകാരിയുടെ ചേച്ചിയുടെ കല്യാണത്തിനല്ലേ പോയത്?
അവരുടെ ഏട്ടൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്.നന്ദു കൃഷ്ണ."
ദേവുവിന് അതൊരു പുതിയ അറിവായിരുന്നു. നന്ദിനിയുടെ ഏട്ടൻ കിച്ചുവേട്ടൻ ശ്രീരാഗിന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നോ!
"ദേവുവിന്റെ കൂട്ടുകാരി നന്ദിനിയാണ് എന്നോട് എല്ലാ വിവരങ്ങളും പറഞ്ഞു തന്നത്"
അത്രയും വായിച്ചപ്പോൾ ദേവിക തിരിച്ചൊരു മെസ്സേജ് അയച്ചു.
"പട്ടാളത്തിലെ രഹസ്യാന്വേഷണ വിഭാഗത്തിലാണോ ജോലി?"എന്ന ഒരു ചോദ്യം.
അതിനു ചിരിക്കുന്ന ഇമോജികളാണ് ശ്രീരാഗ് മറുപടി ഇട്ടത്.
എന്തോ ദേവികക്ക് വലിയൊരു ആശ്വാസം തോന്നി. തന്റെ നന്ദിനിയുടെ ഏട്ടന്റെ സുഹൃത്താണല്ലോ ശ്രീരാഗ്.
കിച്ചുവേട്ടനെ ചെറുപ്പം മുതലേ അറിയാം. വളരെ നല്ല മാന്യമായ സ്വഭാവമുള്ളയാൾ. തീർച്ചയായും കിച്ചുവേട്ടന്റെ സ്നേഹിതനും അങ്ങനെ തന്നെയായിരിക്കുമെന്നും അവൾക്കു തോന്നി.
"എന്നാലും ഒരകലത്തിൽത്തന്നെ നിന്നാൽ മതി." അവൾ സ്വയം പറഞ്ഞു.
എത്ര നാൾ അവധിയുണ്ടെന്നും ഊട്ടിയിലേക്കു ത്തന്നെയാണോ മടക്കം എന്നുമൊക്കെ ചോദിക്കണമെന്നു ദേവികയ്ക്ക് തോന്നിയെങ്കിലും അവൾ പിന്നെയതു വേണ്ടെന്നു വച്ചു.
"ദേവൂ.. നീ പഠിക്കാൻ പോയോ..? ഇനി ഭക്ഷണം കഴിഞ്ഞിട്ടു പഠിക്കാം."
അമ്മ വിളിച്ചു. തൊട്ടു പിന്നാലെ ഏട്ടൻ മുറിയിലേക്കു വന്നു " നീയെന്താ ദേവൂ ഓടി പ്പോന്നത്?"
"സന്ദീപേട്ടൻ പറഞ്ഞത് നിനക്ക് ഇഷ്ടായില്ല അല്ലേ?"
"വേഗം നടത്താനല്ല. എന്നാലും അതൊരു നല്ല ആലോചനയാണെന്നാണ് അച്ഛൻ പറഞ്ഞത്?"
"അവിടെ പെൺകുട്ടികളൊന്നുമില്ലേ ഏട്ടന് ആലോചിക്കാൻ?"
എന്നൊരു കുസൃതിച്ചോദ്യമാണു ദേവികയ്ക്ക് ആദ്യം തോന്നിയത്. എങ്കിലും അത് എന്തുകൊണ്ടോ അവൾക്കു ചോദിക്കാൻ തോന്നിയില്ല.
"ദേവൂ.. അമ്മയുടെ വിളിയൊച്ച വീണ്ടും കേട്ടപ്പോൾ ദേവു ഫോണും കയ്യിലെടുത്തു അടുക്കളയിലേക്കു പോയി.
പിന്നെ അമ്മയോടൊപ്പം ഭക്ഷണത്തിനിരിക്കുമ്പോൾ പതിവില്ലാതെ ഏട്ടനും വന്നു. "അമ്മയും ദേവൂവും ഇരുന്നോ. ഞാൻ നിങ്ങൾക്കു വിളമ്പിത്തരാം." ഏട്ടൻ പറഞ്ഞപ്പോൾ ദേവിക ഏട്ടനെയൊന്നു പാളി നോക്കി. എന്തോ ഒരു പ്രധാനകാര്യം ഏട്ടന്റെ മനസ്സിലുണ്ട് എന്നും അവൾക്കു തോന്നി.
ഏട്ടൻ രണ്ടു പ്ളേറ്റുകൾ മേശയിൽ എടുത്തു വച്ചു. പിന്നെ അതിലേക്കു ചോറു വിളമ്പാൻ ആരംഭിച്ചപ്പോൾ അമ്മ തടഞ്ഞു.
"ഉണ്ണിക്കുട്ടാ.. ഞാൻ വിളമ്പിക്കൊള്ളാം. നീ കുറേ വിളമ്പി വെറുതേ കളയുന്നതെന്തിനാണ്?"
ഏട്ടനെയെല്ലാവരും,'ഉണ്ണിക്കുട്ടൻ' എന്നാണു വിളിക്കുന്നത്.
"എനിക്കൊന്നും കഴിക്കണമെന്നു പോലും തോന്നുന്നില്ല."
അമ്മ പറഞ്ഞു. ദേവു ഒരു ചപ്പാത്തിയും കുറച്ചു കുറുമയുമെടുത്തു കഴിക്കാൻ ആരംഭിച്ചു. അമ്മയും അങ്ങനെ തന്നെ എടുത്തു.
ഏട്ടൻ ഒരു കസേരയിൽ മെല്ലെയിരുന്നു.ഇത്തിരി നേരത്തെ മൗനത്തിനു ശേഷം പറഞ്ഞു.. "അമ്മേ.. ഞാൻ ഒരു കാര്യം പറയട്ടെ. കേട്ടിട്ട് അമ്മ അച്ഛനോട് സാവധാനം പറഞ്ഞാൽ മതി."
"പറയൂ ഉണ്ണിക്കുട്ടാ." അമ്മ പറഞ്ഞു.
ഏട്ടൻ പറയുന്ന കാര്യം കേൾക്കാൻ ദേവു കാതോർത്തു.
(തുടരും )