ഭാഗം 21
ഹലോ..., ഹലോ... ശ്രീരാഗ് വീണ്ടും വിളിച്ചു. "എന്താണൊന്നും മിണ്ടാത്തത്? കേൾക്കുന്നില്ലേ?" ശ്രീരാഗ് ചോദിച്ചു.
"സംസാരിക്കൂ ദേവൂ"കിച്ചു അവളോടു പറഞ്ഞു.
"ഹലോ..."
ഒടുവിൽ ഗദ്ഗദം നിറഞ്ഞ സ്വരത്തിൽ ദേവു പ്രതിവചിച്ചു. ശ്രീരാഗ് ഞെട്ടിപ്പോയി.
"ഇതു ദേവൂവല്ലേ?" അവൻ ചോദിച്ചു.
"അതെ... ദേവുതന്നെ."
"ശ്രീയേട്ടാ... എന്നെ മറന്നു അല്ലേ? ഞാൻ എന്തു തെറ്റു ചെയ്തു ശ്രീയേട്ടാ? എല്ലാം എന്നോടു മറച്ചു വച്ചതെന്തിനാണ്? എന്നെ ഇത്രയും നാൾ വിളിക്കാഞ്ഞതെന്താണ്?"
വാശിക്കാരിയായ കൊച്ചുകുട്ടിയെപ്പോലെ ദേവു ചോദിച്ചു കൊണ്ടിരുന്നു.
ശ്രീരാഗിന് ഉത്തരം മുട്ടി.
"എന്റെ ഫോണിൽ നിന്നും വിളിച്ചാൽ ശ്രീയേട്ടൻ എടുക്കില്ല എന്ന് അറിയാവുന്നതു കൊണ്ടു മാത്രമാണ് ഞാൻ കിച്ചേട്ടന്റെ ഫോണിൽ നിന്നും വിളിച്ചത്."
"ഇതിനാണോ എന്നോട് ഇത്രയും നാൾ സംസാരിച്ചത്. ട്രെയിനിങ് കഴിഞ്ഞ് എന്റെ വീട്ടിലേയ്ക്ക് അച്ഛനെയും അമ്മയെയും കൂട്ടി വരുമെന്നു പറഞ്ഞിട്ട് പെട്ടെന്നൊരുദിവസം ശ്രീയേട്ടൻ എന്നെ വിളിക്കാതെയായി. ഞാൻ എത്ര വിഷമിച്ചു!
അപകടം സംഭവിക്കുന്നത് ആരുടെയെങ്കിലും കുറ്റമാണോ? അത് എന്നെയും അറിയിക്കുന്നതിനു പകരം എന്നെ ഒഴിവാക്കാൻ ശ്രമിച്ചു അല്ലേ?
എന്നെപ്പറ്റി എന്താണ് ശ്രീയേട്ടൻ ധരിച്ചു വച്ചിരിക്കുന്നത്? ഞാൻ വേറെ ഒരാളെ കല്യാണം കഴിച്ചോട്ടെയെന്നല്ലേ അച്ഛനോടും ഏട്ടനോടും പറഞ്ഞു വിട്ടത്?
എന്റെ മനസ്സെന്താണ് ശ്രീയേട്ടൻ മനസ്സിലാക്കാത്തത്? സന്ദീപേട്ടന്റെ കൂട്ടുകാരന്റെ ആലോചന മുറുകിയപ്പോഴാണ് ഞാൻ എല്ലാവരോടും വിവരം പറഞ്ഞത്. ഞാൻ ശ്രീയേട്ടനെ അല്ലാതെ ആരെയും കല്യാണം കഴിക്കില്ല എന്ന വാശിയിൽ നിന്നപ്പോഴാണ് അച്ഛനും ഏട്ടനും തിരക്കി വന്നത്."
മറുപടി കാക്കാതെ ദേവു പറഞ്ഞുകൊണ്ടിരുന്നു. ശ്രീരാഗ് ശബ്ദമില്ലാതെ കേട്ടിരുന്നു. അവനു തന്നോടു തന്നെ പുച്ഛം തോന്നി. എത്ര ഉയർന്ന ചിന്താഗതിയാണ് ഈ പെൺകുട്ടിയുടേത്!
താൻ അവളോടു ചെയ്തതു തെറ്റു തന്നെയാണെന്ന് ശ്രീരാഗിന് മനസ്സിലായി. എന്തിനാണ് താൻ അവളെ വിളിക്കാതിരുന്നത്?
അപകട നില തരണം ചെയ്തപ്പോൾ കണ്ണിനേറ്റ ക്ഷതം ഗുരുതരമാണെന്നറിഞ്ഞപ്പോൾ വല്ലാത്ത ഒരു നിർവികാരതയായിരുന്നു മനസ്സിൽ നിറഞ്ഞത്. അപ്പോഴും ദേവുവിന്റെ മനോഹരമായ മുഖം മനസ്സിൽ നിറഞ്ഞു നിന്നിരുന്നു. അവളെ ഇനി അവളുടെ വീട്ടുകാർ തനിക്കു വിവാഹം ചെയ്തു തരുമോയെന്ന ഒരു സന്ദേഹവും മനസ്സിൽ നിറഞ്ഞു. വേണ്ട... അവളെ ഇനി വിളിക്കണ്ട എന്ന് അതുകൊണ്ടാണ് തീരുമാനിച്ചത്.
"ഹലോ ശ്രീയേട്ടൻ കേൾക്കുന്നുണ്ടോ?" ദേവു ചോദിച്ചു.
"ഞാൻ കേൾക്കുന്നുണ്ട് ദേവൂ..." ശ്രീരാഗ് പറഞ്ഞു.
"കേൾക്കുന്നുണ്ടല്ലോ... ഒരു കാര്യം കൂടി പറയാം. ശ്രീയേട്ടൻ എന്നെ വിവാഹം കഴിച്ചില്ലെങ്കിൽ ഞാൻ ജീവിതം മുഴുവൻ അവിവാഹിതയായി കഴിയും. അത് എന്റെ തീരുമാനമാണ്. എന്റെ വീട്ടിലും ഞാനതു പറഞ്ഞിട്ടുണ്ട്."
ശ്രീരാഗ് ഒന്നും ഉരിയാടിയില്ല.
"ശ്രീയേട്ടന്റെ കണ്ണിന്റെ ഓപ്പറേഷൻ അടുത്ത വ്യാഴാഴ്ചയാണന്നു കിച്ചേട്ടൻ പറഞ്ഞു. അവൾ പറഞ്ഞു.
"അടുത്ത വ്യാഴാച ഹോസ്പിറ്റലിൽ പോകണമെന്നാണു തീരുമാനിച്ചിരിക്കുന്നത്. അപ്പോഴേ തീരുമാനിക്കുള്ളു. ഒരു മാസത്തിനുള്ളിൽ നടക്കും" ശ്രീരാഗ് പറഞ്ഞു.
"അതു കഴിയുന്നതു വരെ ഞാൻ കഠിന വ്രതത്തിലായിരിക്കും. ശ്രീയേട്ടൻ ഒരു കുഴപ്പവുമില്ലാതെ തിരിച്ചെത്തുന്നതു വരെ!"
"എന്റെ പ്രാർത്ഥന ഭഗവാൻ കേൾക്കാതിരിക്കില്ല. ശ്രീയേട്ടന്റെ ജന്മ നക്ഷത്രം എനിക്കു വാട്സാപ്പ് ചെയ്യണം. പുഷ്‌പാഞ്‌ജലി കഴിപ്പിക്കാനാണ്!" ദേവു പറഞ്ഞുകൊണ്ടിരുന്നു.
"പാവം ദേവു" ശ്രീരാഗ് ചിന്തിച്ചു.
സങ്കടം വന്നു തിങ്ങിയിട്ട് ശ്രീരാഗിന് ശബ്ദം പുറത്തേക്കു വന്നില്ല.
"സോറി ദേവൂട്ടി, ഞാൻ അത്രക്കൊന്നും ചിന്തിച്ചില്ല. അപ്പോഴത്തെ മാനസികാവസ്ഥ അതായിരുന്നു. ഞാൻ ഒരു പട്ടാള ഉദ്യോഗസ്ഥനാണ്. എന്തും നേരിടാനുള്ള കരുത്തുമായി രാജ്യരക്ഷക്കായി നിലകൊള്ളുന്നവരാണ് ഞങ്ങൾ.
എന്റെ ദേവൂട്ടിയെക്കൂടി ഇതിലേക്കു വലിച്ചിടേണ്ട എന്നും തോന്നി. ഞാൻ ദേവൂട്ടിയുമായി അത്രയും അടുക്കരുതായിരുന്നുവെന്നും തോന്നി" ഒടുവിൽ ശ്രീരാഗ് പറഞ്ഞു.
ദേവുവിന്റെ മുഖത്ത് ഒരു നറു പുഞ്ചിരി വിരിഞ്ഞു. അതു കണ്ടുനിന്ന കിച്ചുവും നന്ദിനിയും പരസ്പരം നോക്കി ചിരിച്ചു.
"ഞാൻ ഇതു തന്നെയാണ് എന്റെ അച്ഛനോട് പറഞ്ഞത്. ശ്രീയേട്ടന് എന്നോടുള്ള സ്നേഹം കൊണ്ടാണ് എനിക്കു വേറെ കല്യാണം നടത്തിക്കൊള്ളാൻ പറഞ്ഞതെന്നും എനിക്കറിയാം" ദേവു പറഞ്ഞു.
"ശ്രീയേട്ടൻ എന്നെ എല്ലാ ദിവസവും വിളിക്കണം. ശ്രീയേട്ടന്റെ കണ്ണിന് ഒരു കുഴപ്പവും ഉണ്ടാകില്ല. എനിക്കുറപ്പുണ്ട്. ശരി, ഞാൻ ഫോൺ കിച്ചേട്ടന് കൈമാറട്ടെ!" ദേവു പറഞ്ഞു.
അവൾ ഫോൺ കിച്ചുവിനു കൈമാറി. പിന്നെ നന്ദിനിയുടെ കൈപിടിച്ച് ദേവു പൊട്ടിക്കരഞ്ഞു. അത്രയും നാൾ അടക്കിവെച്ചിരുന്ന സങ്കടം മുഴുവൻ കണ്ണീരിൽ ഒഴുക്കിക്കളയാനെന്നപോലെ! നന്ദിനിക്കും അദ്‌ഭുതമായിരുന്നു. ഇത്രയും നാൾ എല്ലാം പരസ്പരം പറഞ്ഞിരുന്ന തന്റെ ദേവൂട്ടി താൻ പോലുമറിയാതെ ഇത്ര ആത്മാർത്ഥമായ പ്രണയക്കുരുക്കിൽ അകപ്പെട്ടതെങ്ങനെയാണ്?
സ്വതവേ ഒതുങ്ങി നടക്കുന്നവരായിരുന്നു താനും ദേവികയും. അന്ന് ചേച്ചിയുടെ കല്യാണത്തിനു വന്നപ്പോഴാണ് ദേവൂവും ഏട്ടന്റെ കൂട്ടുകാരൻ ശ്രീരാഗേട്ടനും ആദ്യമായി കണ്ടതത്രേ!
അപ്പോഴൊന്നും കിച്ചേട്ടന്റെ കൂട്ടുകാരനാണ് ശ്രീരാഗേട്ടൻ എന്ന കാര്യവും ദേവുവിന് അറിയില്ലായിരുന്നു. എന്തായാലും ദേവു ഇനി ഇതിൽ നിന്നും പിന്മാറില്ല. അതുറപ്പാണ്. നന്ദിനി ചിന്തിച്ചു.
പിന്നെ കിച്ചേട്ടനും ശ്രീരാഗേട്ടനോട് കുറേ നേരം സംസാരിച്ചു.
"ദേവൂട്ടീ... വിഷമിക്കേണ്ട. എല്ലാം ശരിയാകും കേട്ടോ. ശ്രീരാഗിന് ദേവുവിനോടും പിരിയാൻ വയ്യാത്തത്ര സ്നേഹമാണ്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് അല്ലേ?" കിച്ചൻ അവളെ കളിയാക്കി.
അച്ഛൻ തിരിച്ചെത്തിയപ്പോൾ സന്ധ്യയാകാറായിരുന്നു. ചായ കുടിക്കാൻ കിച്ചേട്ടൻ വിളിച്ചിട്ടും അച്ഛൻ വീട്ടിൽ കയറിയില്ല. സമയം വൈകിയതുകൊണ്ട് വേഗം മടങ്ങി. പിറ്റേന്നും വെളുപ്പിനെ എഴുന്നേറ്റ് കുളിച്ചു വന്നു കൂവളത്തിലയും മന്ദാരപ്പൂക്കളും പറിച്ചെടുത്തു ദേവു ശിവക്ഷേത്രത്തിലേക്കു പോയി. ഭഗവാനെ തൊഴുതു പ്രാർത്ഥിച്ചു.
"തിരുമേനീ... എനിക്കു വേണ്ടപ്പെട്ട ഒരാൾക്ക് ഒരു കണ്ണോപ്പറേഷൻ ഉണ്ട്. എന്തു വഴിപാടാണ് കഴിക്കേണ്ടത്?" അവൾ മേൽശാന്തിയോട് ചോദിച്ചു.
"മഹാദേവന് മൃത്യുഞ്ജയ പുഷ്‌പാഞ്‌ജലി ഏഴു ദിവസം കഴിക്കാം.
ഏറ്റുമാനൂരപ്പന് വെള്ളികൊണ്ടുള്ള കണ്ണുകൾ സമർപ്പിക്കാമെന്നു നേർന്നോളൂ"
"എന്നാണ് ഓപ്പറേഷൻ?" തിരുമേനി ചോദിച്ചു
"ഈ മാസം തന്നെയുണ്ടാകും തീയതി തീരുമാനിച്ചിട്ടില്ല." ദേവു പറഞ്ഞു.
"ഇനി ധാരാളം ദിവസമുണ്ടല്ലോ. ഞാൻ വേണ്ടതുപോലെയുള്ള വഴിപാടുകളും പൂജകളും കഴിക്കാം. എല്ലാദിവസവും പ്രാർത്ഥിച്ചോളൂ കുട്ടീ" അദ്ദേഹം പറഞ്ഞു.
ദേവു ശ്രീരാഗിന്റെ പേരും നാളും പറഞ്ഞു കൊടുത്തു. ആളാരാണെന്ന് അദ്ദേഹം ചോദിക്കാത്തത് ദേവുവിന് ആശ്വാസമായി. ദക്ഷിണ കൊടുത്തു പ്രസാദവും വാങ്ങി അവൾ വീട്ടിലേക്കു മടങ്ങി.
പിന്നീട് ദേവു പതിവായി എന്നും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചു. തിരുമേനി പൂജ കഴിക്കുമ്പോൾ പ്രാർത്ഥനയോടെ തൊഴുതു നിന്നു. അവൾക്ക് വലിയ ആശ്വാസവും സമാധാനവും തോന്നി.
ആ ആഴ്ചയിൽ തന്നെ എം. ബി. എ യുടെ റിസൾട്ട് വന്നു. ദേവുവിനും നന്ദിനിക്കും ഉയർന്ന മാർക്കു തന്നെ ലഭിച്ചു. പിറ്റേന്നു ബാങ്ക് ഓഫീസേഴ്സ് പരീക്ഷയുടെ പ്രിലിമിനറി സെലക്ഷൻ ലിസ്റ്റിലും അവരുണ്ടായിരുന്നു... ദേവു സങ്കടങ്ങളെല്ലാം മറന്നു. വീട്ടിൽ എല്ലാവർക്കും അവളുടെ ഉന്നത വിജയത്തിൽ അതിയായ സന്തോഷം തന്നെയായിരുന്നു. വിവരമറിഞ്ഞപ്പോൾ ശ്രീരാഗ് അവളെ അഭിനന്ദനങ്ങൾ കൊണ്ടു പൊതിഞ്ഞു.
"ദേവൂട്ടിക്ക് എന്തു സമ്മാനമാണ് ഞാൻ തരേണ്ടത്?"ശ്രീരാഗ് ചോദിച്ചു.
എന്നെ എന്നും വിളിച്ചാൽ മാത്രം മതി!" ദേവു പറഞ്ഞു.
"എന്നെ സങ്കടപ്പെടുത്താതിരുന്നാൽ മതി."
"എനിക്കു നിന്നെയൊന്നു കാണാൻ തോന്നുന്നു ദേവൂട്ടീ..." ശ്രീരാഗ് പറഞ്ഞു
"ഞാൻ അങ്ങോട്ടു വരട്ടെ ശ്രീയേട്ടാ?" അവൾ ചോദിച്ചു.
അച്ഛന്റെ കയ്യിൽ നിന്നും അടി കിട്ടും ദേവുവിന്, ഇങ്ങനെ ചോദിച്ചാൽ." അവൻ പറഞ്ഞു.
"അച്ഛൻ എന്നെ ഇതുവരെ അടിച്ചിട്ടില്ല ശ്രീയേട്ടാ, വഴക്കും പറഞ്ഞിട്ടില്ല." അവൾ പറഞ്ഞു.
"അത് ദേവൂട്ടി നല്ല കുട്ടിയായതു കൊണ്ടല്ലേ?"ശ്രീരാഗ് ചോദിച്ചു.
"അതിനു പകരം അമ്മയുടെ കയ്യിൽ നിന്നും ഇഷ്ടം പോലെ ശകാരം കിട്ടും. ശ്രീയേട്ടനെ പറ്റി അമ്മയോടു നേരത്തേ പറയാത്തതിനും അമ്മയെന്നെ വഴക്കു പറഞ്ഞു." ദേവു പറഞ്ഞു.
"അമ്മമാർക്കെപ്പോഴും പെൺകുട്ടികളെക്കുറിച്ച് വേവലാതിയായിരിക്കും അതങ്ങനെയാണ് ദേവൂ," ശ്രീരാഗ് അവളെ സമാധാനിപ്പിച്ചു.
"ഇനി ദേവൂട്ടിക്ക് ഇഷ്ടം പോലെ സമയമുണ്ടല്ലോ...വെറുതെയിരിക്കാൻ!"ശ്രീരാഗ് പറഞ്ഞു.
"ഇല്ല. ഞാൻ വെറുതെയിരിക്കില്ല. എനിക്കു ഇംഗ്ലീഷിലും മലയാളത്തിലുമുള്ള കുറച്ചു ക്ലാസ്സിക്ക് നോവലുകൾ വായിക്കണം. പിന്നെ മത്സരപ്പരീക്ഷകൾക്കുള്ള കുറച്ചു ബുക്സ് പഠിക്കണം." അവൾ പറഞ്ഞു.
ശ്രീരാഗിന് സന്തോഷം തോന്നി. തന്നെപ്പോലെ തന്നെ ദേവൂവും വായനാപ്രിയമുള്ള ആളാണല്ലോ എന്നു വിചാരിക്കുകയും ചെയ്തു.
അന്നു രാത്രിയിൽ ഏട്ടനും അച്ഛനും വന്നുകഴിഞ്ഞ് ശ്രീരാഗിന്റെ കാര്യം വീണ്ടും ചർച്ചയിൽ വന്നു.
"ദേവൂ...അച്ഛന്റെ കുടുംബത്തിലും എന്റെ കുടുംബത്തിലും ബാക്കിയെല്ലാം ആൺകുട്ടികളാണ്. അതു കൊണ്ടു തന്നെ നീയും വിദ്യയും എല്ലാവർക്കും അത്രയും പ്രിയപ്പെട്ടവരാണ്. കൊച്ചുമക്കളിൽ ഏറ്റവും ഇളയ കുട്ടിയും നീയാണ്. നിന്നെ പട്ടാളത്തിലുള്ള ഒരാൾക്കു കല്യാണം കഴിച്ചു കൊടുക്കാൻ ആർക്കും ഇഷ്ടമില്ല. വലിയച്ഛന്മാരും അമ്മാവന്മാരും നാളെ ഇങ്ങോട്ടു വരുന്നുണ്ട്. ഈ വിവാഹം ആർക്കും താല്പര്യമില്ല."അമ്മയാണ് തുടങ്ങി വച്ചത്.
ദേവു ഒന്നും മിണ്ടിയില്ല.
അതിന്റെ ബാക്കിയെന്നോണം അച്ഛനും പറഞ്ഞു തുടങ്ങി.
"അമ്മ പറഞ്ഞതു ശരിയല്ലേ മോളേ?
ആ പയ്യൻ പോലും പറഞ്ഞത് നിനക്കു വേറെ കല്യാണം നടത്തിക്കോളാനല്ലേ. നീ മാത്രം ഇങ്ങനെ വാശി പിടിക്കുന്നതെന്തിനാണ്? നല്ല ആലോചനായല്ലേ ആ ഹരിക്കുട്ടന്റേത്?"
ഏട്ടൻ മാത്രം ഒന്നും മിണ്ടിയില്ല.
ഒടുവിൽ ദേവു മൗനം വെടിഞ്ഞു.
"അപ്പോൾ രാജ്യത്തെ രക്ഷിക്കാൻ നിയമിക്കപ്പെട്ട പട്ടാളക്കാർ കല്യാണം കഴിക്കണ്ടേ അമ്മേ? അവൾ ചോദിച്ചു.
മഞ്ഞും തണുപ്പും വകവെയ്ക്കാതെ ഭാരമേറിയ ആയുധങ്ങളുമേന്തി
രാപകൽ ഉറക്കമിളച്ചു കാവൽ നിൽക്കുന്ന അവർ അത്ര അവഗണിക്കപ്പെടേണ്ടവരാണോ?"ആണോ അച്ഛാ?"ദേവു ചോദിച്ചു.
"അതിനു പട്ടാളക്കാര് മോശക്കാരാണെന്ന് ആരു പറഞ്ഞു?അവരെ എല്ലാവർക്കും ബഹുമാനമാണ്. പക്ഷേ എന്റെ മോളെ കല്യാണം കഴിച്ചു കൊടുക്കില്ല എന്നേ ഞാൻ പറഞ്ഞുള്ളു."
അമ്മ വാശിയോടെ പറഞ്ഞു.
ദേവുവിനു സങ്കടം വന്നു. എന്താണ് ഇവരൊക്കെ ഇങ്ങനെ ചിന്തിക്കുന്നത്?
"അമ്മേ... ശ്രീയേട്ടന്നും ഒരമ്മയുടെ മകനാണ്. ഒരു മകനും ഒരു മകളും മാത്രമേ അവർക്കുമുള്ളു. ആ മകനാണ് രാജ്യസേവനത്തിനു പോയിരിക്കുന്നത്.
അവരെങ്ങനെയാണ് ആ. മകനെ പോകാൻ അനുവദിച്ചത്? ഇങ്ങനെ അമ്മയെപ്പോലെ എല്ലാവരും ചിന്തിച്ചാൽ രാജ്യത്തിന്റെ സ്ഥിതി എന്താകും? അവിചാരിതമായി ശ്രീയേട്ടനെ പരിചയപ്പെടുത്തിയത് ഈശ്വരനാണെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. ശ്രീയേട്ടന് ഒരാപത്തു വന്നപ്പോൾ കൈവിടാൻ ഞാൻ തയ്യാറല്ല. എനിക്ക് ഒരു തീരുമാനമേയുള്ളു. ഞാൻ ശ്രീയേട്ടനെ മാത്രമേ വിവാഹം കഴിക്കുകയുള്ളു. ഉറപ്പ്."
പറഞ്ഞു തീർത്തു എന്ന പോലെ
അവൾ അവിടെ നിന്നും എഴുന്നേറ്റു പോയി.
പിറ്റേന്ന് ദേവുവിന്റെ രണ്ടമ്മാവന്മാരും അച്ഛന്റെ രണ്ടു ചേട്ടന്മാരും വീട്ടിലെത്തി. ദേവു അവരുടെയെല്ലാം പോന്നോമനയാണ്. ദേവു എല്ലാവരേയും കെട്ടിപ്പിടിച്ച് കൊച്ചുകുട്ടിയെപ്പോലെ കവിളത്തുമ്മ കൊടുത്തു.
പിന്നെ ആരും ഒന്നും ചോദിക്കുന്നതിനു മുൻപ് അങ്ങോട്ടെല്ലാം വിശദമായി പറഞ്ഞു.
"വളരെ നല്ല സ്വഭാവമുള്ള ആളാണ്. പട്ടാളത്തിൽ ഓഫീസറാണെന്നത് ഒരു കുറവാണോ?"
"ഞങ്ങളെ തമ്മിൽ പിടിക്കല്ലേ വലിയച്ഛാ ., വല്ല്യമ്മാവാ,..കൊച്ചമ്മാവാ!"ദേവു കെഞ്ചി.
"അവൾക്ക് അത്ര താല്പര്യമാണെങ്കിൽ നടക്കട്ടെ ദേവാ..."
ഒടുവിൽ വെല്ലിച്ചൻ പറഞ്ഞു.
തുടർന്നുള്ള എല്ലാ ദിവസങ്ങളിലും ദേവു ശ്രീരാഗിനോട് ഫോണിൽ സംസാരിച്ചു. അവനു വേണ്ടി ധാരാളം പ്രാർത്ഥിച്ചു. എല്ലാവരും അവളുടെ തീരുമാനത്തെ അംഗീകരിച്ചു.
"അവളുടെ തീരുമാനമാണ് ശരിയെന്നു എനിക്കും തോന്നുന്നു."ഒടുവിൽ ദേവരാജൻ ഭാര്യയോടു പറഞ്ഞു.
"സ്നേഹിക്കുന്നവരെ തമ്മിൽ പിരിക്കേണ്ട "
ഉണ്ണിക്കുട്ടനും പറഞ്ഞു. ജയയും മൗനനുവാദം നൽകി. പിന്നീട് വന്ന ഞായറാഴ്ച അവർ എല്ലാവരും രേണുവിന്റെ വീട്ടിൽ പോയി. അടുത്തുവന്ന ഞായറാഴ്ച രേണുവിന്റെ വീട്ടിൽ നിന്നും ആളുകൾ ഇങ്ങോട്ടും വന്നു.
അങ്ങനെ ഉണ്ണിക്കുട്ടന്റെയും രേണുവിന്റെയും വിവാഹ നിശ്ചയത്തിന്റെയും വിവാഹത്തിന്റെയും ദിവസം കുറിച്ചു. ശ്രീരാഗിന്റെ കണ്ണിന്റെ ശസ്ത്രക്രിയക്കായി ഊട്ടിയിലെ മിലിറ്ററി ഹോസ്പിറ്റലിലേക്ക് അവന്റെ കുടുംബസഹിതം അവനോടൊപ്പം പോയി.
ശസ്ത്രക്രിയയുടെ ദിവസം ദേവിക ഉപവാസത്തിലും പ്രാർത്ഥനയിലും മുഴുകി. എല്ലാവർക്കും അവളുടെ ടെൻഷൻ മനസ്സിലായതുകൊണ്ട് എല്ലാവരും അവളോട് സഹകരിച്ചു. ഓപ്പറേഷൻ കുഴപ്പമില്ലാതെ കഴിഞ്ഞുവെന്നും ഇനി അഞ്ചാം ദിവസം കണ്ണിന്റെ കെട്ടഴിക്കാമെന്നും ശ്രീയേട്ടന്റെ ചേച്ചിയുടെ സന്ദേശം കിട്ടിയപ്പോൾ മാത്രമാണ് ദേവിക ജലപാനത്തിനു പോലും തയ്യാറായത്. ഇതിനോടകം ശ്രീരാഗിന്റെ അച്ഛനുമമ്മയും ചേച്ചിയുമൊക്കെ ദേവുവുമായി ഫോണിൽക്കൂടി സംസാരിക്കാൻ തുടങ്ങിയിരുന്നു.
അന്നു വൈകുന്നേരം അച്ഛനും ഏട്ടനും ഓഫീസിൽ നിന്നും തിരിച്ചെത്തിയപ്പോൾ ദേവു മറ്റൊരാഗ്രഹവുമായി അവരെ സമീപിച്ചു. ശ്രീരാഗിന്റെ കണ്ണിന്റെ കെട്ടഴിക്കുമ്പോൾ ദേവുവിന് അവന്റെ അടുത്തുണ്ടായിരിക്കണം. അതിന് അവളെയും ഊട്ടിയിലെ മിലിട്ടറി ഹോസ്പിറ്റലിൽ കൊണ്ടു പോകണമെന്നായിരുന്നു അവളുടെ ആഗ്രഹം. അവർ കൂടിയാലോചിച്ചു. ഒടുവിൽ ദേവരാജൻ ശ്രീരാഗിന്റെ അച്ഛനെ ഫോണിൽ വിളിച്ചു സംസാരിച്ചു. അദ്ദേഹത്തിനും വലിയ സന്തോഷമായി.
"നമ്മുടെ ചെറുപ്പകാലം പോലെയല്ല ദേവരാജാ... ഇപ്പോഴത്തേ കുട്ടികൾ വളരെ പ്രാക്ട്ടിക്കലാണ്. ശ്രീക്കുട്ടനും വലിയ സന്തോഷമായിരിക്കും. നിങ്ങൾ നാളെത്തന്നെ പുറപ്പെട്ടോളൂ. ഇവിടെ താമസിക്കാൻ എല്ലാ സൗകര്യങ്ങളുമുണ്ട്."
അദ്ദേഹം സന്തോഷപൂർവം ക്ഷണിച്ചു
"ഞങ്ങൾ വരുന്ന വിവരമൊന്നും തത്ക്കാലം ശ്രീയേട്ടനോട് പറയേണ്ട അച്ഛാ"എന്ന് ദേവിക ശ്രീരാഗിന്റെ അച്ഛനോട് പറഞ്ഞു.
ഉണ്ണിക്കുട്ടനും, ദേവരാജനും ഒരാഴ്ച അവധിയെടുത്തു. വിദ്യയോടും സന്ദീപിനോടും വിവരം പറഞ്ഞു. അവർ ഊട്ടിയിലെക്കു പുറപ്പെട്ടു. ദേവരാജനും ഉണ്ണിക്കുട്ടനും മാറി മാറി ഡ്രൈവ് ചെയ്തു.
യാത്രയിലുടനീളം ദേവു അധികം സംസാരിച്ചതേയില്ല. അവൾ പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു. തന്റെ മകളുടെ ഇഷ്ടം എത്ര മഹത്തരമാണെന്ന് ജയ അദ്‌ഭുതപ്പെട്ടു. അവരും മനസ്സിൽ പ്രാർത്ഥനകൾ ഉരുവിട്ടു കൊണ്ടിരുന്നു.
ഹോസ്പിറ്റൽ കവാടത്തിൽ അവരെ കാത്ത് ശ്രീരാഗിന്റെ അച്ഛൻ 'രാജേട്ടൻ'നിന്നിരുന്നു. ഞങ്ങൾ വരുന്ന വിവരം ശ്രീരാഗിനോട് ഇപ്പോൾ പറയേണ്ടെന്ന് ദേവരാജനും അദ്ദേഹത്തോട് പറഞ്ഞിരുന്നതുകൊണ്ട് ശ്രീരാഗ് ഒന്നും അറിഞ്ഞില്ല.
പിറ്റേന്ന് ശ്രീരാഗിന്റെ കണ്ണിലെ കെട്ടഴിച്ചു. വലതു കണ്ണ് പൊത്തിപ്പിടിച്ചു കൊണ്ട് സർജറി കഴിഞ്ഞ ഇടതുകണ്ണു തുറന്നു മെല്ലെ നോക്കാൻ ശ്രീരാഗിനോട്
ഡോക്ടർ ആവശ്യപ്പെട്ടു. ആദ്യം മങ്ങി മങ്ങി തന്റെ മുന്നിൽ നിന്ന നിഴൽ രൂപങ്ങൾ മെല്ലെ മെല്ലെ ശ്രീരാഗിന്റെ മുൻപിൽ വ്യക്തമായിക്കൊണ്ടിരുന്നു.
"അച്ഛാ... അമ്മേ.. ചേച്ചീ... ചേട്ടാ...അവൻ സന്തോഷപൂർവ്വം വിളിച്ചു.
അപ്പോൾ അവന്റെ അമ്മ രാഗിണി തന്റെ പുറകിൽ മറഞ്ഞു നിന്ന ആളെ കൈ പിടിച്ചു മുൻപിലേക്കു മാറ്റി നിർത്തി.
"ദേവൂട്ടീ... " അവൻ ഹർഷാതിരേകത്തോടെ വിളിച്ചു.
"ഇതെങ്ങനെ... അമ്മേ ദേവു ഇവിടെ...?"
ശ്രീരാഗിന് സന്തോഷം അടക്കാൻ കഴിഞ്ഞില്ല.
"ദേവു മാത്രമല്ല ശ്രീ...ഞങ്ങളുമുണ്ട്."
ദേവികയുടെ അച്ഛനും അമ്മയും ഏട്ടനും മുറിയിലേക്കു കടന്നു വന്നു. ശ്രീരാഗിന്റെ അമ്മ ദേവുവിന്റെ കൈപിടിച്ച് മകന്റെ അടുത്തേക്കു മാറ്റി നിർത്തി. താനും ദേവികയും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാ
ഴ്ച. ശ്രീരാഗ് ചിന്തിച്ചു. ഒരു ഫോട്ടോ പോലും താൻ അവളോട് ചോദിച്ചിട്ടില്ല. ഒരു വീഡിയോ കാൾ പോലും നടത്തിയിട്ടില്ല. എന്നിട്ടും അവൾ എപ്പോഴും അരികിലുണ്ടായിരുന്നതുപോലെ! അവളെ രണ്ടു മാസം വിളിക്കാതിരുന്നിട്ടും അവളുടെ സുന്ദരമുഖം മനസ്സിന്റെ മണിച്ചെപ്പിൽ മായാതെ ഒളി തൂകി നിന്നിരുന്നു.
"ശ്രീയേട്ടാ നന്നായി കാണാൻ പറ്റുന്നുണ്ടോ?" ദേവു വേവലാതിയോടെ ചോദിച്ചു.
"ഉവ്വ് ദേവൂട്ടീ... നന്നായി കാണാൻ പറ്റുന്നുണ്ട്. കണ്ണിന്റെ കെട്ടഴിച്ചപ്പോൾ നിന്നെ എന്നാണൊന്നു കാണാൻ കഴിയുന്നത് എന്നു ഞാൻ വിചാരിച്ചതേയുള്ളു."
"ഞാൻ അപ്പൊത്തന്നെ എത്തിയില്ലേ...? അതാണു ദേവൂട്ടി!"
അവരുടെ സംഭാഷണം കേട്ട് എല്ലാവരും ചിരിച്ചുകൊണ്ടു നിന്നു.
രണ്ടു ദിവസം കൂടി കഴിഞ്ഞു, ശ്രീരാഗിനെ ഡിസ്ചാർജ് ചെയ്യുന്നതു വരെ എല്ലാവരും അവിടെത്തന്നെ തങ്ങി. പിന്നെ ഒന്നിച്ചാണ് നാട്ടിലേക്കു മടങ്ങിയത്. ശ്രീരാഗിന് രണ്ടുമാസം കൂടി അവധി നീട്ടിക്കിട്ടിയിരുന്നു. അവധി തീരുന്നതിനു മുൻപ് തന്നെ ശ്രീരാഗിന്റെയും ദേവികയുടേയും വിവാഹം നടത്താനുള്ള ഒരുക്കത്തിലാണ് രണ്ടു വീട്ടുകാരും. ഇപ്പോൾ എല്ലാദിവസവും രാഗിണിയും ജയയും തമ്മിലും ദേവരാജനും രാജേട്ടനും ശ്രീരാഗും ഉണ്ണിക്കുട്ടനുമെല്ലാം പരസ്പരം വിശേഷങ്ങൾ ഫോണിൽക്കൂടി കൈമാറും.
അവരെല്ലാം ഒരു കുടുംബം പോലെ ആയിക്കഴിഞ്ഞു.
അവർ തിരിച്ചെത്തിയതിനു ശേഷം ആദ്യം വന്ന ഞായറാഴ്ച ശ്രീരാഗും കുടുംബവും ഔദ്യോഗികമായി പെണ്ണുകാണൽ ചടങ്ങിനായി ദേവുവിന്റ വീട്ടിൽ എത്തിയിരുന്നു. ആ അവസരത്തിൽ സന്ദീപും വിദ്യയും കുഞ്ഞും,രേണുവിന്റെ കുടുംബവും,കിച്ചനും നന്ദിനിയും അവിടെ ദേവരാജന്റെ ക്ഷണം സ്വീകരിച്ച് എത്തിച്ചേർന്നിരുന്നു. എല്ലാവരും ഒത്തുചേർന്ന് ഒരുത്സവപ്രതീതിയിലായി ദേവൂട്ടിയുടെ വീട്. ദേവുവിന്റെയും ഏട്ടൻ 'ദേവദത്ത് എന്ന ഉണ്ണിക്കുട്ടന്റെയും വിവാഹനിശ്ചയം ഒരേ ദിവസം തന്നെ ഒരേ കല്യാണ മണ്ഡപത്തിൽ വച്ചു നടത്താനും തുടർന്നു വരുന്ന ശുഭമുഹൂർത്തത്തിൽ രണ്ടു വിവാഹങ്ങളും അടുത്തടുത്ത ദിവസങ്ങളിൽ നടത്താമെന്നും തീരുമാനമായി.
ഇപ്പോൾ കല്യാണനിശ്ചയം വേണ്ടപ്പെട്ടവരേയൊക്കെ ക്ഷണിക്കാനുള്ള തത്രപ്പാടിലാണ് അവർ.
"എല്ലാം മംഗളമായി നടക്കണേ..." എന്ന പ്രാർത്ഥനയിലാണ് ദേവികയിപ്പോൾ!
(അവസാനിച്ചു )