ഭാഗം 18
"എന്താണ് അച്ഛൻ പറഞ്ഞത്? ദേവു ആലോചിച്ചു. അതു നടക്കില്ല ജയേ"...എന്നല്ലേ പറഞ്ഞത്!"
"എവിടെ ഏട്ടൻ?" അവൾ ചുറ്റും നോക്കി. അച്ഛനും ഏട്ടനും അമ്മയും അകത്തേയ്ക്കു പോയിക്കഴിഞ്ഞിരുന്നു. ദേവു മെല്ലെ അകത്തേക്കു ചെന്നു. ഏട്ടൻ വസ്ത്രം മാറാൻ പോയി എന്നു തോന്നുന്നു. അച്ഛനും അമ്മയും ഊണു മേശയുടെ മുന്നിലുള്ള കസേരകളിൽ ഇരിക്കുന്നുണ്ടായിരുന്നു.
ദേവു അടുത്തു ചെന്നപ്പോൾ അച്ഛൻ എഴുന്നേറ്റു വന്ന് അവളെ ചേർത്തു പിടിച്ചു. അവളുടെ കണ്ണുകളിലെ ആശങ്ക അയാളുടെ ഹൃദയത്തെ പൊള്ളിച്ചു.
"മോളേ... നീ സമചിത്തതയോടെ കേൾക്കണം. എല്ലാക്കാര്യങ്ങളും നമ്മൾ വിചാരിച്ചതുപോലെ നടക്കില്ലല്ലോ." അച്ഛൻ പറഞ്ഞു തുടങ്ങി.
"എന്താണെന്നു തെളിച്ചു പറയൂ അച്ഛാ. ശ്രീയേട്ടന്റെ വീടു കണ്ടുപിടിച്ചോ?" ദേവു ചോദിച്ചു.
"എല്ലാം വിശദമായി പറയൂ ദേവേട്ടാ..." അമ്മയും പറഞ്ഞു .
"വീടു കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയോ?"
"ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല ജയേ!
ട്രാൻസ്‌പോർട് സ്സ്റ്റാൻഡിൽ നിന്നും രണ്ടു കിലോമീറ്റർ കഷ്ടി ദൂരമേയുള്ളു. ആ വീട് എല്ലാവർക്കും അറിയാം"
.. "അവിടെ ആരൊക്കെയുണ്ടായിരുന്നു?" അമ്മ ചോദിച്ചു. ദേവു മിടിക്കുന്ന ഹൃദയത്തോടെ കേട്ടിരുന്നു. തന്റെ അടുത്തുള്ള കസേരയിൽ ദേവുവിനോട് ഇരിക്കാൻ പറഞ്ഞിട്ട് അച്ഛൻ പറഞ്ഞു തുടങ്ങി.
. .ഞങ്ങൾ ബസ്റ്റാന്റിനടുത്തുള്ള ഒരു പെട്ടിക്കടയിലാണ് ആദ്യം തിരക്കിയത്.
"ഇതു നമ്മുടെ രാജേട്ടന്റെ വീടല്ലേ?" അയാൾ വിശദമായി വഴി പറഞ്ഞു തന്നു. പഴയ മാതൃകയിലുള്ള ഒരു വലിയ വീടിന്റെ മുൻപിലാണ് ഞങ്ങൾ ചെന്നു നിന്നത്. ഗേറ്റ് തുറന്നാണു കിടന്നിരുന്നത്. അതുകൊണ്ട് കാറ് അകത്തേക്കു ഓടിച്ചു കയറ്റി. പോർച്ചിൽ വേറെ കാറുണ്ടായിരുന്നത് കൊണ്ട് മുറ്റത്തു കാറിട്ടിട്ട് ഞങ്ങൾ പുറത്തിറങ്ങി. കാറിന്റെ ശബ്ദം കേട്ടിട്ടാവാം അറുപതിനടുത്തു പ്രായമുള്ള ഒരാൾ ഇറങ്ങി വന്നു. അതു ശ്രീരാഗിന്റെ അച്ഛനായിരിക്കുമെന്ന് ഞങ്ങൾക്കു തോന്നി.
കാറിൽ നിന്നുമിറങ്ങിയപ്പോൾ അദ്ദേഹം ഞങ്ങളുടെ അടുത്തേയ്ക്കു വന്നു. "ശ്രീരാഗിന്റെ വീടല്ലേ?"ഉണ്ണിക്കുട്ടനാണ് ചോദിച്ചത്.
"അതെ. ശ്രീരാഗിനെ കാണാൻ വന്നതാണോ? അകത്തേയ്ക്കു വരൂ" എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം അകത്തേക്കു നടന്നു.
"ശ്രീരാഗ് ഇവിടെ ഉണ്ടോ?"ഉണ്ണിക്കുട്ടൻ വീണ്ടും ചോദിച്ചു. അദ്ദേഹം പെട്ടന്ന് തിരിഞ്ഞു നിന്നു.
"ശ്രീരാഗിനെകാണാൻ വന്നതല്ലേ?".
അദ്ദേഹം സംശയത്തോടെ ഞങ്ങളെ നോക്കി.
"അതെ. നിങ്ങളെ എല്ലാവരെയും കാണാനാണു വന്നത്. ശ്രീരാഗിന്റെ അച്ചനല്ലേ..., രാജേട്ടൻ!"
"അതെ... ശ്രീരാഗിന്റെ അച്ഛനാണ്.
വരൂ അകത്തേയ്ക്കിരിക്കാം."അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു. അകത്തു കയറി ഞങ്ങളോട് സ്നേഹത്തോടെ ഇരിക്കാൻ പറഞ്ഞു.
"ഒരു നിമിഷം.. ഞാൻ ദാ ഇപ്പോൾ വരാം കേട്ടോ"എന്നു പറഞ്ഞിട്ട് രാജേട്ടൻ അകത്തേയ്ക്കു പോയി.
വിശാലമായ ഒരു സ്വീകരണമുരിയായിരുന്നു അത്. ഷോ കേസിൽ നിറയെ ട്രോഫികളും മെഡലുകളും നിരത്തി വച്ചിരുന്നു. ഭിത്തിയിൽ മാലചാർത്തി വച്ചിരുന്ന വൃദ്ധദമ്പതികളുടെ ഫോട്ടോ ശ്രീരാഗിന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ആകാമെന്ന് ഞങ്ങൾ ഊഹിച്ചു. പട്ടാള വേഷത്തിൽ നിൽക്കുന്ന ഫോട്ടോ രാജേട്ടന്റെ ചെറുപ്പകാലത്തെ ഫോട്ടോ ആണെന്നും മനസ്സിലായി.
"ശ്രീരാഗ് ഇവിടെയുണ്ടെന്നല്ലേ അച്ഛാ പറഞ്ഞത്?"ഉണ്ണിക്കുട്ടൻ എന്നോടു ചോദിച്ചു.
അതിനു മറുപടി പറയുന്നതിനു മുൻപേ രാജേട്ടനോടൊപ്പം അൻപതു വയസ്സോളം പ്രായം തോന്നിക്കുന്ന ഐശ്വര്യ വാതിയായ ഒരു സ്ത്രീയും ഇറങ്ങി വന്നു. മങ്ങിയ കരയുള്ള സെറ്റുമുണ്ടും ബ്ലൗസും ധരിച്ചു നെറ്റിയിൽ ചന്ദനവും മംഗല്യ സിന്ദൂരവും അണിഞ്ഞ അവർ ശ്രീരാഗിന്റെ അമ്മയായിരിക്കുമെന്ന് എനിക്കു തോന്നി.
"ഇതെന്റെ ഭാര്യയാണ്.രാഗിണി. ശ്രീക്കുട്ടന്റെ അമ്മ." രാജേട്ടൻ പരിചയപ്പെടുത്തി. ഞങ്ങൾ അവർക്കു നേരെ കൈകൂപ്പി. അവരും കൈകൾ കൂപ്പി.
"ശ്രീക്കുട്ടന്റെ കൂട്ടുകാരനാണോ?" അവർ ഉണ്ണിക്കുട്ടനോടു .ചോദിച്ചു.
"അല്ല... പക്ഷേ ഞങ്ങൾ ശ്രീരാഗിനെയും അച്ഛനെയും അമ്മയേയും കാണാനും സംസാരിക്കാനാണു വന്നത്." ഞാൻ പറഞ്ഞു.
"ഞാൻ ദേവരാജൻ. വ്യവസായ വകുപ്പിൽ സീനിയർ സൂപ്രണ്ടാണ്. ഇതെന്റെ മകൻ 'ദേവദത്ത്'. ഇൻഫോ പാർക്കിൽ എഞ്ചിനീയർ ആണ്. എനിക്കു മൂന്നു മക്കളാണ്. മൂത്തമകളെ വിവാഹം ചെയ്‌തയച്ചു. അവൾ ഹയർസെക്കന്ററി സ്കൂൾ അധ്യാപികയാണ്. ഭർത്താവ് എഞ്ചിനീയർ ആണ്."
ഇത്രയും പറഞ്ഞപ്പോൾത്തന്നെ ശ്രീരാഗിന്റെ അമ്മ ചോദിച്ചു...
"നിങ്ങൾ ദേവികയുടെ അച്ഛനും ഏട്ടനുമാണോ?"
"അതെ എങ്ങനെ മനസ്സിലായി?"എനിക്ക് അദ്‌ഭുതമായി.
"ശ്രീക്കുട്ടൻ എല്ലാം ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ദേവുവിന്റെ പരീക്ഷ കഴിഞ്ഞു ഞങ്ങൾ ആലോചനയുമായി അങ്ങോട്ട് വരാനിരുന്നതാണ്"
അവരുടെ സ്വരമിടറി. കണ്ണുകൾ നിറഞ്ഞു.
"രാഗീ... എന്താ ഇത്?"രാജേട്ടൻ ചോദിച്ചു.
"പോയി ഇവർക്കു ചായ എടുക്കൂ"അദ്ദേഹം പറഞ്ഞു.
"വരൂ.. നമുക്ക് ശ്രീക്കുട്ടന്റെ മുറിയിലേക്കു പോകാം."
അദ്ദേഹത്തിന്റെ പുറകേ ഞങ്ങളും അകത്തേയ്ക്കു പോയി. സാമാന്യം വലിയ ഒരു മനോഹരമായ മുറിയായിരുന്നു ശ്രീക്കുട്ടന്റെ മുറി. അവിടെ ഉയർത്തിവച്ച തലയിണയിൽ തല ചാരി വച്ച് ശ്രീരാഗ് കിടക്കുന്നുണ്ടായിരുന്നു. കണ്ണുകൾ മൂടുന്ന വിധത്തിൽ അവൻ ഒരു കറുത്ത കണ്ണട വച്ചിരുന്നു.
"ട്രെയിനീങ്ങിനിടയിൽ ഉണ്ടായ ഒരപകടത്തിൽ ശ്രീക്കുട്ടന്റെ ഇടതു കണ്ണിനു പരിക്കേടറ്റിരുന്നു." രാജേട്ടൻ പറഞ്ഞു.
"ഒരു ശാസ്ത്രക്രിയ കഴിഞ്ഞു.
കാഴ്ച തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ."
ഞങ്ങൾ സ്തബധരായി പരസ്പരം നോക്കി.
സംസാരം കേട്ട് ശ്രീരാഗ് കട്ടിലിൽ എഴുന്നേറ്റിരുന്നു.
"ദേവൂട്ടിയുടെ അച്ഛനും ഏട്ടനുമല്ലേ? " ശ്രീരാഗ് ചോദിച്ചു.
ഇത്രയും കേട്ടപ്പോൾ ദേവിക കരഞ്ഞു തുടങ്ങി.
"അച്ഛാ..."അവൾ അച്ഛന്റെ കൈപിടിച്ചു പൊട്ടിക്കരഞ്ഞു.
(തുടരും)