മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഭാഗം 20

എല്ലാവരും ചായ കുടിക്കാൻ തുടങ്ങിയിട്ടും ദേവു മൗനം പൂണ്ട് തല കുനിച്ചിരുന്നു. "മോളേ ചായ കുടിക്കൂ." ദേവരാജൻ പറഞ്ഞു.. 
"ജയേ..., മോൾക്കു ചായ കൊടുക്കൂ."

"എനിക്കു ചായ വെണ്ട അമ്മേ..., തല വേദനിക്കുന്നു.. ഞാനൊന്നു കിടക്കട്ടെ."

ദേവു ചായ കുടിക്കാതെ എഴുന്നേറ്റു പോയി. അവൾ പോയിക്കഴിഞ്ഞു കുറച്ചുനേരം ആരും ഒന്നും മിണ്ടിയില്ല. പിന്നെ ദേവരാജൻ മൗനം വെടിഞ്ഞു. "ഇവൾ ഇങ്ങനെ വാശിയിൽത്തന്നെ നിന്നാൽ നമ്മൾ എന്തു ചെയ്യും?" അദ്ദേഹം ചോദിച്ചു. ഉണ്ണിക്കുട്ടനും അമ്മയും പരസ്പരം നോക്കി.ആർക്കുംഒന്നും പറയാനുണ്ടായിരുന്നില്ല.

"നമ്മളോട് നമ്മുടെ മകൾ ഒന്നും പറഞ്ഞിരുന്നില്ലെങ്കിലും ശ്രീരാഗിന്റെ അച്ഛനും അമ്മയ്ക്കുമൊക്കെ ദേവികയെ നന്നായി അറിയാം. അവൻ അവരോട് എല്ലാം പറഞ്ഞിരുന്നു. അവർ ആലോചനയുമായി ഇങ്ങോട്ടു വരാനിരുന്നപ്പോഴാണ് ശ്രീരാഗിന് അപകടം സംഭവിച്ചത്." ഒടുവിൽ ദേവരാജൻ പറഞ്ഞു.

"ആ അച്ഛനും അമ്മയ്ക്കും ശ്രീരാഗിനെപ്പോലെ തന്നെ ദേവുവിനെ വലിയ ഇഷ്ടമാണമ്മേ." ഉണ്ണിക്കുട്ടൻ പറഞ്ഞു.

"ഏതായാലും നമുക്ക് ഉണ്ണിക്കുട്ടന്റെ കല്യാണം ആദ്യം നടത്താം. സാവധാനം ദേവുവിന്റെ മനസ്സു മാറുമെന്നാണ് എനിക്കു തോന്നുന്നത്." ജയ പറഞ്ഞു .  "ശരിയാണ്... സന്ദീപിനോടു വിളിച്ചു പറയാം. നമുക്ക് അടുത്തു തന്നെ ആ കുട്ടിയുടെ വീട്ടിൽ പോകാം."

ദേവരാജൻ പറഞ്ഞു. 

"ദേവുവിന്റെ കാര്യം ഓർത്തിട്ട് എനിക്കൊരു സന്തോഷവുമില്ല അച്ഛാ..."ഉണ്ണിക്കുട്ടൻ പറഞ്ഞു.

"ശ്രീരാഗിന്റെ വീട്ടുകാർ വളരെ നല്ല ആളുകളാണ്. ആ നാട്ടിലെ അറിയപ്പെടുന്ന കുടുംബവുമാണ്. ധാരാളം ഭൂസ്വത്തും ഉള്ളവരാണ്. എന്തുകൊണ്ടും നമ്മുടെ കുട്ടിക്കു കിട്ടുന്ന നല്ല ബന്ധവുമായിരിക്കും. എന്നാലും ഇങ്ങനെയൊരു സന്ദർഭത്തിൽ നമ്മൾ എങ്ങനെയൊരു തീരുമാനം എടുക്കും?" ദേവരാജൻ വിഷണ്ണനായി ചോദിച്ചു.  "എന്തോ... എനിക്കും തൃപ്തിയില്ല ദേവേട്ടാ..." ജയയും പറഞ്ഞു.

"ഇങ്ങനെയൊരാപത്തു ആ പയ്യന്‌ പറ്റിയില്ലെങ്കിൽ പോലും എനിക്കു താൽപ്പര്യമില്ലായിരുന്നു. നമ്മുടെ നാട്ടിൽത്തന്നെ ജോലിയുള്ള ഒരു പയ്യൻ മതി നമ്മുടെ മോൾക്ക്. സർക്കാർ സർവീസിൽ ഒരു ക്ലാർക്കായാലും മതി." ജയ പറഞ്ഞു.

 "ക്ലാർക്കെന്തിനാ...? ഇപ്പോൾ വന്നിരിക്കുന്നത് എത്ര നല്ല ആലോചനയാണ്! അതിലും നല്ല ഒരു ബന്ധം ഇനിയേതാണ്? ദേവു സമ്മതിക്കാത്തതല്ലേ പ്രശ്നം!" ദേവരാജൻ പറഞ്ഞു.
 
അവർക്ക് ഒരു തീരുമാനവും എടുക്കാൻ സാധിച്ചില്ല. പിന്നെ അവർ സന്ദീപിനേയും വിദ്യയേയും ഫോണിൽ വിളിച്ചു. ശ്രീരാഗിന്റെ വീട്ടിൽ പോയ കാര്യങ്ങൾ വിശദമായി പറഞ്ഞു. 

"അച്ഛാ... ഇനി അവൾ പറയുന്നത് കേൾക്കാൻ നിൽക്കണ്ട. സന്ദീപേട്ടന്റെ കൂട്ടുകാരൻ ഹരിശങ്കറിന്റെ ആലോചന നടത്താം. നല്ല നാൾപ്പൊരുത്തവും ഉണ്ടെന്നാണ് സന്ദീപേട്ടന്റെ അമ്മ പറഞ്ഞത്. തന്നെയുമല്ല അച്ഛൻ നന്നായി അറിയുന്ന വീടുമല്ലേ!' വിദ്യ അഭിപ്രായപ്പെട്ടു.

"അതിനു മുൻപ് ഉണ്ണിക്കുട്ടന്റെ കല്യാണം ആലോചിക്കുന്ന കാര്യം സന്ദീപുമായിട്ട് ഒന്നു സംസാരിക്കണം. നീ അവനെയൊന്നു വിളിക്കൂ മോളേ...,"

വിദ്യ സന്ദീപിനു ഫോൺ കൈമാറി. സന്ദീപിന്റെ ചിറ്റയുടെ മകൾ രേണുവിനെ ഉണ്ണിക്കുട്ടന് ആലോചിച്ചാലോ എന്ന വിദ്യയുടെ അച്ഛന്റെ ചോദ്യം സന്തോഷത്തോടെയാണ് സന്ദീപു സ്വീകരിച്ചത്!

പിറ്റേ ഞായറാഴ്ച്ച രേണുവിന്റെ വീട്ടിൽ പോകാമെന്നു തീരുമാനിക്കുകയും ചെയ്തു രേണുവിന്റെ വീട്ടിൽ വിവരമറിയിക്കാനും സന്ദീപിനെ ചുമതലപ്പെടുത്തി.സന്ധ്യക്കു പൂജാമുറിയിലും തുളസിത്തറയിലും വിളക്കു വെയ്ക്കാൻ നേരമായപ്പോൾ ദേവു പതിവുപോലെ മേലുകഴുകിയെത്തി.

വിളക്കുകൊളുത്തി പതിവിലും കൂടുതൽ സമയം അവൾ കീർത്തനങ്ങൾ ചൊല്ലി. പതിവായി ജപിക്കുന്ന ലളിത- സഹസ്രനാമത്തോടൊപ്പം ശിവ സഹസ്രനാമവും ചൊല്ലി!

എന്റെ ദേവീ..., പരമേശ്വരാ.. പാർവ്വതീ വല്ലഭാ..എന്റെ ശ്രീയേട്ടന് പെട്ടെന്ന് സുഖമാകണേ... ഞങ്ങളെ തമ്മിൽ പിരിക്കരുതേ!" ദേവു മനമുരുകി പ്രാർത്ഥിച്ചു. അമ്മ എഴുന്നേറ്റു പോയിട്ടും ദേവു പ്രാർത്ഥനയിൽ മുഴുകിയിരുന്നു. കീർത്തനങ്ങൾ ചൊല്ലിയെഴുന്നേറ്റപ്പോൾ ദേവുവിന് മനസ്സിന് ഒരു പുതിയ ഉണർവ്വു ലഭിച്ചു. തന്റെ പ്രാർത്ഥന ഫലിക്കുമെന്നു തന്നെ അവൾ ഉറച്ചു വിശ്വസിച്ചു.

അത്താഴസമയത്ത് അവൾ പതിവുപോലെ അമ്മയുടെ കൂടെ വിളമ്പാൻ സഹായിച്ചു. "ഇനി ഏട്ടന്റെ രേണു വന്നാൽ അമ്മയെ സഹായിച്ചു കോള്ളും. അമ്മയ്ക്കു സുഖമായല്ലോ!" അവൾ അമ്മയെ കളിയാക്കി.
അവളുടെ ഭാവമാറ്റം കണ്ട് ദേവരാജനും ജയയും പരസ്പരം നോക്കി.

പിറ്റേന്ന് രാവിലെ അഞ്ചു മണിക്കു തന്നെ ദേവു ഉണർന്നു. അമ്മയോടൊപ്പം അടുക്കളയിൽ സഹായിക്കാനെത്തി.

"ഇന്നെന്താ പതിവില്ലാതെ?"അമ്മ ചോദിച്ചു.

"പരീക്ഷയുടെ റിസൾട്ട്‌ വരാറായി. പിന്നെ രണ്ടുമൂന്നു ടെസ്റ്റുകളും എഴുതിയിട്ടുണ്ടല്ലോ. ബാങ്ക് ടെസ്റ്റിന്റെയും ഫലം വരാറായിട്ടുണ്ട്.  അമ്മയുടെ കൂടെ ഞാനും വരുന്നുണ്ട് അമ്പലത്തിൽ."  ദേവു പറഞ്ഞു.

ദേവു പണ്ടേ അങ്ങനെയാണ്. എന്തെങ്കിലും ടെൻഷൻ വന്നാൽ പിന്നെ അവൾ അമ്പലവാസിയായി മാറും. അതുകൊണ്ട് ജയയ്ക്ക് അതിശയമൊന്നും തോന്നിയില്ല. എന്നാൽ വേഗം കുളിച്ചു തയ്യാറായിക്കോ."ജയ പറഞ്ഞു.

ഇഡ്ഡലിക്കു സാമ്പാറുണ്ടാക്കാൻ ഉരുളനും സവാളയും വെണ്ടയ്ക്കയും തക്കാളിയുമൊക്കെ അരിഞ്ഞു കൊടുത്തതും തേങ്ങാ ചട്ണി അരച്ചതും ദേവുവാണ്.പിന്നെ അവൾ കുളിക്കാൻ പോയി.

അമ്മ കുളികഴിഞ്ഞു പോകാൻ തയ്യാറായി ദേവുവിനെ വിളിച്ചപ്പോൾ അവൾ മുടി വിടർത്തിക്കൊണ്ടിരിക്കുകയായിരുന്നു. ജയ തന്നെ മകളുടെ സമൃദ്ധമായ ചുരുണ്ടു നീണ്ട മുടി വിടർത്തി കുളിപ്പിന്നലിട്ട് ഭംഗിയാക്കിക്കൊടുത്തു. ഒപ്പം തന്റെ മകളെത്ര മനോഹരിയാണെന്ന് അഭിമാനിക്കുകയും ചെയ്തു.

പോകുമ്പോൾ പൂപ്പാലിക നിറയെ കൂവളത്തിലയും മന്ദാരപ്പൂവും ദേവു പറിച്ചെടുത്തു.  മഹാദേവന്റെ തിരുനടയിൽ പൂക്കൾ സമർപ്പിച്ചു കണ്ണീരോടെ ദേവു കണ്ണടച്ചു കൈകൂപ്പി നിന്നു.    "ഭാഗവാനേ, മഹാദേവാ...പാർവ്വതീ വല്ലഭാ...എന്റെ ശ്രീയേട്ടനെ എന്നിൽ നിന്നും പിരിക്കരുതേ... ശ്രീയേട്ടന്റെ കണ്ണിന് യാതൊരു കുഴപ്പവും സംഭവിക്കരുതേ...!"എന്നു മാത്രമാണ് ദേവു പ്രാർത്ഥിച്ചത്.
 
ശ്രീയേട്ടന്റെ ജന്മനാൾ അറിയില്ലല്ലോ എന്ന് അപ്പോഴാണ് അവൾ ചിന്തിച്ചത്.അത്രയും നാൾ തമ്മിൽ സംസാരിച്ചിട്ടും ഇതൊന്നും ചോദിച്ചില്ല. ശ്രീയേട്ടൻ ഇങ്ങോട്ടു പറയുന്നതൊക്കെ കേട്ടിരിക്കുന്നതല്ലാതെ താൻ അധികം അങ്ങോട്ടൊന്നും പറയാറില്ല.

തിരികെ വീട്ടിൽ ചെന്നപ്പോൾ അച്ഛൻ ഉമ്മറത്തിരുന്ന് പത്രം വായിക്കുന്നു. ഏട്ടൻ മുറ്റത്തുകൂടി വെറുതെ ഉലാത്തുന്നു.

അച്ഛനും ഏട്ടനും ഓഫീസിലേക്ക് പോയിക്കഴിഞ്ഞാണ് അമ്മയും ദേവൂവും പ്രഭാത ഭക്ഷണം കഴിച്ചത്. ദേവുവിന് നല്ല വിശപ്പു തോന്നി. അമ്പലത്തിൽ തൊഴുതു വന്നപ്പോൾ അവൾക്കൊരു പുതിയ ഉണർവ്വു വന്നിരുന്നു.

തന്നെയും ശ്രീയേട്ടനെയും മഹാദേവൻ തന്നെ കൂട്ടിയോജിപ്പിക്കും എന്നു തന്നെ അവൾ ഉറച്ചു വിശ്വസിച്ചു.

പത്തുമണിയായപ്പോൾ നന്ദിനി അവളെ വിളിച്ചു.  "ദേവൂ നിന്റെ ഏട്ടൻ രേണൂനെ കെട്ടാൻ പോകുവാണോ? രാവിലെ  അച്ഛൻ  എന്റെ ഏട്ടനോടു പറയുന്നതു കേട്ടു. നീ എന്നോടൊന്നും പറഞ്ഞില്ലല്ലോ."

നന്ദിനി പറഞ്ഞു.

"അങ്ങനെ ഒരാലോചന നടക്കുന്നുണ്ട്. ഞൻ നിന്നോടു പറയാനിരിക്കുകയായിരുന്നു. രേണുവിന് ഏട്ടനെ വലിയ ഇഷ്ടമാണത്രേ."

"അവളങ്ങനെ പറഞ്ഞോ?" നന്ദിനിക്കു സംശയം. "ഏട്ടനു മെസ്സേജ് അയച്ചത്രേ." ദേവു പറഞ്ഞു. നന്ദിനി പൊട്ടിച്ചിരിച്ചു.

എനിയ്ക്കപ്പോഴേ സംശയമുണ്ടായിരുന്നു ദേവൂ! അവളുടെ അണിഞ്ഞൊരുങ്ങലും അങ്ങോട്ടു വരാനുള്ള താത്പര്യവുമൊക്കെ കണ്ടപ്പോൾ!" നന്ദിനി പറഞ്ഞു."

നിന്റെ ഏട്ടൻ വന്നിട്ടുണ്ടോ?" ദേവു ചോദിച്ചു.

"ഉവ്വ് ദേവൂ... ഏട്ടൻ ഇന്നലെ എത്തി. ഞായറാഴ്ച്ച പെണ്ണു കാണാൻ പോകുന്നു."
"ആഹാ..!  കല്യാണത്തിന്റെ ബഹളമാണല്ലോ."ദേവു പറഞ്ഞു.

"നിനക്കും കല്യാണമായോ ദേവൂ?" നന്ദിനി അവളെ കളിയാക്കി.

"ഉവ്വല്ലോ...നിന്നെ ക്ഷണിക്കാൻ ഞാൻ അങ്ങോട്ടു വരുന്നുണ്ട്." ദേവു പറഞ്ഞു.

"നീ വരുന്നുണ്ടോ... ദേവൂ? സത്യമാണോ?" നന്ദിനിക്കു സംശയം.  "വരുന്നുണ്ട്. ഞാൻ ഉച്ച കഴിഞ്ഞു വരും. നിന്നോട് കുറേ വിശേഷങ്ങൾ പറയാനുണ്ട്." ദേവു പറഞ്ഞു.  ഉച്ചയൂണ്‌ കഴിഞ്ഞപ്പോൾ ദേവു അമ്മയുടെ അടുത്തു ചെന്നു. നന്ദിനിയുടെ വീട്ടിൽ പോകാൻ അനുവാദം ചോദിച്ചു.

അമ്മ സമ്മതിച്ചില്ല. "തനിയെ പോകണ്ട. അച്ഛൻ വന്നു കഴിഞ്ഞു ടൗണിൽ പോകും. അപ്പോൾ അച്ഛന്റെ കൂടെ വിടാം. അച്ഛൻ തിരിച്ചു വരുമ്പോൾ വരികയും ചെയ്യാം." അമ്മ പറഞ്ഞത് ദേവുവിന് അനുസരിക്കേണ്ടി വന്നു.

അച്ഛൻ അന്നു പതിവിലും നേരത്തെ വന്നു. അച്ഛന് ടൗണിൽ വച്ച് ഒരു മീറ്റിംഗ് ഉണ്ടത്രേ. ദേവുവിനെ നന്ദിനിയുടെ വീട്ടിൽ വിട്ടിട്ട് ദേവരാജൻ ടൗണിലേക്കുപോയി. നന്ദിനിയുടെ അച്ഛനും അമ്മയും ഒരു വിവാഹപാർട്ടിയിൽ പങ്കെടുക്കാൻ പോയതു കൊണ്ട് നന്ദിനിയും ഏട്ടനും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.   "ദേവൂട്ട്യേ... എന്തുണ്ട് വിശേഷങ്ങൾ? എന്തോ ഒരു ഉഷാറു കുറവുണ്ടല്ലോ?" എന്ന് കിച്ചുവേട്ടൻ ചോദിച്ചപ്പോൾ ദേവുവിന്റെ കണ്ണ് നിറഞ്ഞു.

"നന്ദിനിയോടും ഏട്ടനോടും എനിക്കൊരു കാര്യം പറയാനുണ്ട്." ഇടറുന്ന സ്വരത്തിൽ ദേവു പറഞ്ഞു.

"അയ്യേ...എന്തായിത്... ദേവൂ...,കണ്ണു നിറഞ്ഞല്ലോ. എന്തുണ്ടെങ്കിലും പറഞ്ഞോ. ഞാൻ പരിഹാരം കാണാം" കച്ചുവേട്ടൻ പറഞ്ഞു.

നന്ദിനി ദേവുവിനെ കെട്ടിപ്പിടിച്ചു. "ദേവൂ... നിനക്കെന്തു പറ്റി? എന്തു വിഷമമുണ്ടെങ്കിലും പറയാറുണ്ടല്ലോ നീ."   നന്ദിനിയും ഏട്ടനും അവളെയും കൂട്ടി ഊണു മുറിയിലെ കസേരകളിൽ ഇരുന്നു.

 കുറച്ചു സമയം ദേവു മൗനമായി ഇരുന്നു. പിന്നെ മെല്ലെ ചോദിച്ചു.

"ഏട്ടന് ഒരു കൂട്ടുകാരനില്ലേ ശ്രീരാഗ്?"   "ഉവ്വല്ലോ...ദേവു അവനെ അറിയുമോ?"

"ശ്രീരാഗിന്  ഏട്ടൻ ഇപ്പോൾ ഫോൺ ചെയ്യാറുണ്ടോ? "ഏട്ടന്റെ ചോദ്യത്തിന് ഉത്തരം പറയാതെ ദേവു വീണ്ടും ചോദിച്ചു.

"കുറച്ചു നാൾ മുൻപ് അവനൊരു അപകടം പറ്റിയ വിവരം ഞാൻ ഞങ്ങളുടെ സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിൽ വായിച്ചിരുന്നു. അന്നു ഞാൻ വിളിച്ചപ്പോൾ അവന്റെ അച്ഛനായിരുന്നു ഫോണെടുത്തത്. ശ്രീയുടെ കണ്ണിന് ഒരു സർജറി വേണ്ടിവരുമെന്നു പറഞ്ഞിരുന്നു."

ഇപ്പോൾ ശ്രീ അവധിയിലാണ്. വീട്ടിൽ റസ്റ്റ്‌ എടുക്കുന്നുവെന്നാണ് അറിഞ്ഞത്."

"ദേവൂട്ടി എങ്ങനെ ശ്രീയെ അറിയും?" കച്ചുവേട്ടൻ ചോദിച്ചു

ദേവിക സാവധാനം ശ്രീരാഗിനെ പരിചയപ്പെട്ട സംഭവം മുതൽ എല്ലാ കാര്യങ്ങളും അവരോടു വിശദമായി പറഞ്ഞു. "എന്നെ ഒഴിവാക്കാൻ വേണ്ടിയാണ് ശ്രീയേട്ടൻ എന്നെ വിളിക്കാത്തത്. എനിക്കു വേറെ നല്ല ആളെ കിട്ടുമത്രേ."

"കിച്ചുവേട്ടൻ എന്നെ സഹായിക്കണം. ഏന്റെ നമ്പറിൽ വിളിച്ചാൽ ശ്രീയേട്ടൻ ഫോണെടുക്കില്ല. ഞാൻ ആ ഒരാളെ മാത്രമേ കല്യാണം കഴിക്കൂ. ശ്രീയേട്ടൻ അതിനു തയ്യാറല്ലെങ്കിൽ ഞാൻ ഒരിക്കലും കല്യാണം കഴിക്കില്ല." ദേവു മുഖം പൊത്തിക്കരഞ്ഞു.

നന്ദിനി അവളെ ചേർത്തു പിടിച്ചു.   അവൾ തന്നോടിതുവരെ ഒന്നും പറയാത്തതിൽ ആദ്യം സ്വല്പം പരിഭവം തോന്നിയെങ്കിലും കാര്യങ്ങൾ അറിഞ്ഞപ്പോൾ നന്ദിനിക്കും കരച്ചിൽ വന്നു.

"ദേവൂട്ടീ സമാധാണിക്കൂ. ഞാൻ ശ്രീയെ വിളിക്കാം. വിവരങ്ങൾ അറിഞ്ഞിട്ട്  ദേവുവിന് തരാം. ഒടുവിൽ കിച്ചു പറഞ്ഞു. ദേവികക്ക് ആശ്വാസം തോന്നി ഫോൺ ലൗഡ് സ്പീക്കറിലിട്ട്  കിച്ചു ശ്രീരാഗിനെ വിളിച്ചു. "ഹലോ കിച്ചൂ..."എന്ന ശ്രീരാഗിന്റെ ശബ്ദം കേട്ടപ്പോൾ ദേവികയ്ക്ക് പകുതി ആശ്വാസമായി.

"കിച്ചൂ.. നീ എന്നു വന്നു?"ശ്രീരാഗ്ചോദിച്ചു.

"ഞാൻ ഇന്നലെ രാത്രിയിൽ എത്തി. ശ്രീ...നിന്റെ ആരോഗ്യസ്ഥിതി എങ്ങനെ?"

കിച്ചു ചോദിച്ചു.  അവർ തമ്മിലുള്ള സംസാരം മുഴുവൻ ദേവികയും നന്ദിനിയും കേട്ടിരുന്നു. അടുത്ത വ്യാഴാഴ്ച ശ്രീക്ക് ഒരു ശസ്ത്ര ക്രിയ കൂടി നടക്കുമത്രേ. 

"ശ്രീ...നീ പേടിക്കേണ്ട. നിനക്ക് കണ്ണിനുള്ള എല്ലാ പ്രശ്നങ്ങളും തീരും. ധൈര്യമായിരിക്കൂ."കിച്ചു പറഞ്ഞു.

"അങ്ങനെ തന്നെയാണ് എന്റെയും പ്രതീക്ഷ" എന്നു ശ്രീരാഗ് പറഞ്ഞപ്പോൾ ദേവികയുടെ മുഖം പ്രകാശിച്ചു

"ശ്രീ..., ദാ... ഇവിടെയൊരാൾക്ക് നിന്നോട് എന്തോ ചോദിക്കാനുണ്ടെന്ന്. ഞാൻ ഫോണോന്ന് കൊടുക്കട്ടെ." കിച്ചു പറഞ്ഞു."

ആരാടാ അമ്മയാണോ?" ശ്രീയുടെ ചോദ്യം.

അതിനു മറുപടി പറയാതെ കിച്ചു ഫോൺ ദേവികയ്ക്കു കൈമാറി.  "ഹലോ.. ആരാണ്‌...? അമ്മയാണോ"ശ്രരാഗ് ചോദിച്ചു."

ദേവുവിന് ശബ്ദിക്കാൻ കഴിഞ്ഞില്ല. ഒരു ഗദ്ഗദം അവളുടെ തൊണ്ടയിൽ കുരുങ്ങി. അപ്പുറത്തുനിന്നും "ഹലോ... ഹലോ."എന്ന ശ്രീയുടെ ശബ്ദം മാത്രം മുഴങ്ങിക്കൊണ്ടിരുന്നു.

(തുടരും )
 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ