മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(T V Sreedevi )

ഭാഗം 1

"വരും. വരാതിരിക്കില്ല...! ഇന്നെങ്കിലും വിളിക്കും. വിളിക്കാതിരിക്കാനാവില്ല ശ്രീയേട്ടന്." ദേവു സ്വയം പറഞ്ഞുകൊണ്ടിരുന്നു. എത്രനാളായി ഒരു വിളിക്കായി കാത്തിരിക്കുന്നു! ദിവസങ്ങൾ ആഴ്ചകളായും, ആഴ്ചകൾ മാസങ്ങളായും കടന്നു പോയിക്കൊണ്ടിരിക്കുന്നു. എത്ര വട്ടം അങ്ങോട്ടു വിളിച്ചു? 

"പ്രതികരിക്കുന്നില്ല"എന്ന മറുപടി മാത്രം.

മിസ്സ്ഡ് കാൾ കണ്ടിട്ടു പോലും തിരിച്ചു വിളിച്ചില്ല. എന്തു പറ്റി ശ്രീയേട്ടന്? തന്നെ മനപ്പൂർവ്വം ഒഴിവാക്കുകയാണോ? അങ്ങനെയാണെങ്കിൽ കഴിഞ്ഞ ആറുമാസം എല്ലാ ദിവസവും എന്തിനാണു വിളിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ രണ്ടു മാസങ്ങൾ കഴിഞ്ഞിരിക്കുന്നു ആ ശബ്ദമൊന്നു കേട്ടിട്ട്.
   
ഒരു കല്യാണവേളയിൽ വച്ചാണ് ആദ്യമായി കണ്ടത്. പ്രിയ സ്നേഹിത നന്ദിനിയുടെ ചേച്ചിയുടെ കല്യാണമായിരുന്നു. താനും രണ്ടു കൂട്ടുകാരികളും കൂടിയായിരുന്നു കല്യാണത്തിനു പോയത്. സ്റ്റേജിൽ കല്യാണം പൊടി പൊടിക്കുന്നു. താലികെട്ടു കഴിഞ്ഞ ഉടനെ മൂന്നുപേരും അവിടെ നിന്നും മുങ്ങി. താൻ തിരിച്ചു ചെന്നിട്ടു വേണം അച്ഛനുമമ്മയ്ക്കും ചേച്ചിയുടെ വീട്ടിൽ പോകാൻ. ചേച്ചിയ്ക്ക് പ്രസവത്തിന്റെ ഡേറ്റ് അടുത്തിരിക്കുന്നു.
    
സദ്യ നടക്കുന്ന ഹാളിനു വെളിയിൽ നല്ല തിരക്കായിരുന്നു. അടച്ചിട്ടിരുന്ന വാതിൽ തുറന്നപ്പോൾ എല്ലാവരും ഇടിച്ചു കയറി. ഒരു കസേരകളിപോലെ കിട്ടിയ സീറ്റിൽ വേഗം ഇരിപ്പുറപ്പിച്ചു.
മിടുക്കുള്ളവർക്കൊക്കെ സീറ്റു കിട്ടി.തിരക്കിനിടയിൽ കൂടെയുണ്ടായിരുന്ന കൂട്ടുകാരികളെ കാണാനുണ്ടായിരുന്നില്ല.
        
ഇരുന്നു കഴിഞ്ഞാണ് ശ്രദ്ധിച്ചത്.., ഒരു ചെറുപ്പക്കാരന്റെ അടുത്താണ് തന്റെ സീറ്റ്‌. "ശ്ശോ.,!" അറിയാതെ ചാടിയെഴുന്നേറ്റുപോയി. ശബ്ദം കെട്ട് അയാൾ മുഖമുയർത്തി നോക്കി.

"ഇതെങ്ങോട്ടാ ഓടാൻ തുടങ്ങുന്നത്? ഒറ്റ സീറ്റും ബാക്കിയില്ല. ഹൌസ് ഫുൾ.ഇനി തിരിച്ചിറങ്ങാൻ കയറിയതിനേക്കാൾ പ്രയാസമാണ്. അവിടെയെങ്ങാൻ ഇരിക്ക് കൊച്ചേ..,"
അയാൾ പറഞ്ഞു. പിന്നെ ചേർന്നു കിടന്ന കസേര അൽപ്പം നീക്കിയിട്ടു."ഇനി ഇരുന്നോ..." അയാൾ നിർദേശിച്ചു. ആജ്ഞാശക്തിയുള്ള ആ വലിയ കണ്ണുകളാണ് ആദ്യം കണ്ടത്. പിന്നെ അവിടെത്തന്നെയിരുന്നു.
     
ഒന്നും കഴിക്കാൻ തോന്നിയില്ല.  അയാളുടെ സാമീപ്യവും അയാളിൽ നിന്നുമുയരുന്ന വിലകൂടിയ ഏതോ പെർഫ്യൂമിന്റെ സുഗന്ധവുമൊക്കെ കൂടിച്ചേർന്ന് വല്ലാത്ത ഒരു അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടായിരുന്നു.അയാളുടെ ഇലയിലേയ്ക്കൊന്നു പാളി നോക്കി.
വിളമ്പിയ സാധനങ്ങൾ ഒന്നും തന്നെ ബാക്കിയില്ല.
  
"ആഹാ..., ഇതിനാണോ ഇടിയുണ്ടാക്കി ഇതിനകത്തു കയറിപ്പറ്റിയത്?"ചോറില് വിരലിട്ടിളക്കിയ്ക്കൊണ്ടിരിക്കാതെ
വല്ലതും വാരിക്കഴിക്കു കൊച്ചേ.. നല്ല ഒന്നാന്തരം സദ്യ."പറഞ്ഞുകൊണ്ട് അയാൾ തന്റെ ഇലയിൽ നിന്നും ശർക്കര പുരട്ടിയും കായവറുത്തതും പെറുക്കിയെടുത്തു തിന്നുകയും  ചെയ്തു.
  
"തീറ്റഭ്രാന്തൻ.."സ്വയം പറഞ്ഞു പോയി."
"താൻ വല്ലതും പറഞ്ഞോ?"അയാളുടെ ചോദ്യം.
'ഇല്ല...,'എന്നവൾ ചുമൽ കൂച്ചി.
അപ്പോഴാണ് എതിർവശത്തെ പന്തിയിൽ നിന്നും ആരോ അയാളോട് ചോദിച്ചത്:-
"ശ്രീ.., വൈഫാണോ.?"
"ആവോ... അയാൾ ഒരു പ്രത്യേക രീതിയിൽ കൈമലർത്തി. പിന്നെ തല തിരിച്ച് തന്നോടു ചോദിച്ചു :-"താൻ ആരുടെയെങ്കിലും വൈഫാണോ?"
അറിയാതെ ചിരിച്ചുപോയി.
  
"ഹാ! ഇതെന്താ...? ഊണു കഴിക്കുമ്പോൾ ചിരിക്കരുതെന്നറിയില്ലേ?ഓ..!   അതിനു താനൊന്നും കഴിച്ചില്ലല്ലോ അല്ലേ? ഈ പായസമെങ്കിലും കുടിക്കു..,"
എന്നു പറഞ്ഞു കൊണ്ട് രണ്ടു പായസം നിറച്ച ഗ്ലാസ്സുകൾ തന്റെ അടുത്തേക്കു നീക്കി വച്ചു.
  
അപ്പോഴാണ് സദ്യയ്ക്കു മേൽനോട്ടം വഹിച്ചുകൊണ്ടു നടന്ന,
എല്ലാവരും 'സാമിയേട്ടാ' എന്നു വിളിച്ചു കേട്ട ആൾ തന്നോടു ചോദിച്ചത് :-"അല്ലാ.. ഇതു കളരിക്കലെ ദേവരാജന്റെ മകൾ ദേവികയല്ലേ..? "
"അച്ഛൻ റിട്ടയർ ആയോ? ഇല്ലല്ലോ..ഒരു നാലു കൊല്ലോം കൂടെക്കാണും അല്ലേ? ഞങ്ങൾ ഒന്നിച്ചു പഠിച്ചതാ..! ഇപ്പോഴും തൊടുപുഴെത്തന്നെയല്ലെ താമസം?"
     
"ഞാൻ അന്വേഷിച്ചുവെന്നു പറയണം. സാമ്യേട്ടൻന്നു പറഞ്ഞാൽ മതി."
   
താൻ തലകുലുക്കി സമ്മതിച്ചു. സദ്യകഴിഞ്ഞു കൈ കഴുകുന്നിടത്തെ തിരക്കിലും അയാളുണ്ടായിരുന്നു.
     
"ഉടുപ്പിലൊന്നും വെള്ളം വീഴ്ത്താതെ കഴുകിക്കോളൂ"
കൈ കഴുകാൻ തനിക്കു പൈപ്പു തുറന്നു തന്നുകൊണ്ട് പറഞ്ഞു.. 
എന്നാൽ കൈ കഴുകി തൂവാലയെടുത്തു കയ്യും മുഖവും തുടച്ചു തിരിഞ്ഞപ്പോൾ ആളെ കണ്ടില്ല.
   
പിന്നെ കൂട്ടുകാരികളെ തിരഞ്ഞു കണ്ടു പിടിച്ചു ധൃതിയിൽ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴും കണ്ണുകൾ കൊണ്ട് എല്ലായിടത്തും പരതി. എങ്ങും ആളിനെ മാത്രം കണ്ടില്ല.

(തുടരും )


ഭാഗം 2

വീട്ടിൽ ചെന്നപ്പോൾ അച്ഛനുമമ്മയും താൻ മടങ്ങിയെത്തുന്നതും കാത്തിരിക്കുന്നു.
"ഇന്നു വിദ്യേച്ചിയെ അഡ്മിറ്റാക്കുമോ അമ്മേ.. ഞാനും കൂടി വന്നാലോ?" ചോദിച്ചെങ്കിലും അമ്മ സമ്മതിച്ചില്ല. "വേണ്ട..., ഇവിടെയിരുന്നു പഠിച്ചാൽ മതി. പരീക്ഷ അടുത്തില്ലേ.



ഏട്ടനോട് ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങാൻ പറഞ്ഞിട്ടുണ്ട്. തെക്കേലെ മുത്തശ്ശിയോടു ഇവിടെ വന്നിരിക്കാനും പറഞ്ഞിട്ടുണ്ട്."അമ്മ പറഞ്ഞു.

അവർ പോയിക്കഴിഞ്ഞു ദേവിക കുറച്ചു സമയം കിടന്നു.ഇന്നത്തെ കല്യാണവും സദ്യയൂണും ആ യുവാവും വീണ്ടും മനസ്സിലേയ്ക്കൊടിയെത്തി.അയാളെ
' ശ്രീ..'എന്നാണല്ലോ ഒരാൾ വിളിച്ചത്.
ശ്രീനാഥ് എന്നായിരിക്കുമോ അയാളുടെ പേര്? ശ്രീയിൽ തുടങ്ങുന്ന എത്രയോ പേരുകളുണ്ട്. അതിലേതെങ്കിലുമായിരിക്കും. അവൾ ചിന്തിച്ചു. എന്തായാലും എന്തോ ആർക്കുമിഷ്ടമാകുന്ന ഒരു പ്രത്യേകത അയാളിലുണ്ട്. ആ വലിയ കണ്ണുകൾ, അയാളുടെ നർമ്മം നിറഞ്ഞ സംഭാഷണങ്ങൾ എല്ലാം എന്തു രസമാണ്?  ചിന്തിച്ചു കിടന്ന് ദേവിക ഉറങ്ങിപ്പോയി.

പിന്നെ തെക്കേലെ മുത്തശ്ശി വന്നു വിളിച്ചപ്പോഴാണ് ഉണർന്നത്.ഏട്ടനും നേരത്തെ തന്നെ എത്തി. ഏട്ടൻ അധികം ആരോടും സംസാരിക്കുന്ന പ്രകൃതമല്ല. ഒരു 'ഏട്ടൻ 'സ്ഥാനം കാത്തു സൂക്ഷിക്കുന്ന ആൾ. ഇൻഫോ പാർക്കിലെ ഒരു അമേരിക്കൻ കമ്പനിയിൽ എഞ്ചിനീയറാണ്.മൂന്നു മക്കളിൽ ചേച്ചിയാണ് മൂത്തത്. പിന്നെ ഏട്ടൻ. അഞ്ചു വർഷങ്ങൾക്കു ശേഷമാണ് തന്റെ ജനനം.'അച്ഛൻ ലാളിച്ചു വഷളാക്കി'എന്നൊരു ചീത്തപ്പേരും തനിക്കു ചാർത്തിക്കിട്ടിയിട്ടണ്ട്.ശരിയാണ്.വാശിപിടിച്ചു കരയുമ്പോഴൊക്കെ അച്ഛനാണു സാധിച്ചു തരാറുള്ളത്.
     

ചേച്ചിയെ അഡ്മിറ്റാക്കിയതുകൊണ്ട് അമ്മ ആശുപത്രിയിൽ നിന്നു.അച്ഛൻ തിരിച്ചെത്തിയപ്പോൾ രാത്രിയായി. പിറ്റേന്നു ചേച്ചി പ്രസവിച്ചു. ഒരു സുന്ദരക്കുട്ടൻ ആൺകുഞ്ഞ്. പിന്നെ രണ്ടുമൂന്നു ദിവസം ദേവികയ്ക്ക് തിരക്കായിരുന്നു. കോളേജിലും പോയില്ല. എം. ബി. എ. യുടെ ഫൈനൽ സെമസ്റ്റർ പരീക്ഷ ഉടനെ ഉണ്ടാകുമെന്നതുകൊണ്ട് പോർഷൻസ് തീർക്കാൻ ധൃതി പിടിച്ചു ക്ലാസ്സുകൾ എടുക്കുകയാണ് അദ്ധ്യാപകർ. പോകാതിരിക്കുന്നത് നഷ്ടമാണ്. എങ്കിലും എങ്ങനെ പോകും?
         

നാലാമത്തെ ദിവസം ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയപ്പോഴാണ് പോസ്റ്റുമാൻ അപ്പുണ്ണ്യേട്ടൻ വെളുക്കെ ചിരിച്ചുകൊണ്ട് സൈക്കിൾ പുറത്തു നിർത്തി ബെല്ലടിച്ചത്. "ദേവൂട്ട്യേ.. ഒരു കാത്തൊണ്ടട്ടോ അപ്പുണ്ണ്യേട്ടൻ വിളിച്ചു പറഞ്ഞു. ദേവൂട്ടിക്കാ കത്ത്. "ശരിയാണല്ലോ..!! തന്റെ മേൽവിലാസമാണ് എഴുതിയിരിക്കുന്നത്. ഇതിപ്പോ ആരാ ഈ കതെഴുതാൻ? എല്ലാവരും ഫോൺ വിളിക്കാറല്ലേ പതിവ്?"ദേവു സ്വയം ചോദിച്ചു.       ആകാംക്ഷയോടെയാണ് കത്തു തുറന്നത്.അതിനുള്ളിൽ നാലായി മടക്കിയ ഒരു വെള്ളക്കടലാസ്സ്.. കടലാസ്സ് നിവർത്തിയപ്പോൾ.., വടിവൊത്ത അക്ഷരങ്ങളിൽ "ഈ നമ്പറിലേക്ക് ഒന്നു വിളിക്കുമോ പ്ലീസ്‌..!"എന്നെഴുതിയതിന്റെ താഴെ ഒരു മൊബൈൽ നമ്പറും. താഴെ ശ്രീ രാഗ് എന്നപേരും ഒപ്പും.
    

(തുടരും )


ഭാഗം 3

"ഇത്... ആ ആളല്ലേ..? കല്യാണത്തിനു അടുത്തിരുന്ന് ഊണു കഴിച്ചയാൾ?" ദേവു സ്വയം ചോദിച്ചു. എങ്ങനെ തന്റെ മേൽവിലാസം കിട്ടി? അവൾ ആ ഫോൺ നമ്പർ പലകുറി വായിച്ചു. നല്ല വടിവൊത്ത അക്കങ്ങൾ. ആ അക്കങ്ങൾക്കിടയിലൂടെ അയാളുടെ സുന്ദരമായ പൌരുഷം നിറഞ്ഞ മുഖം തെളിഞ്ഞു വന്നു. ആരും വീട്ടിൽ ഇല്ലാതിരുന്നത് ഭാഗ്യമായി. അല്ലെങ്കിൽ കുഴപ്പമായേനെ. ദേവു ഫോണെടുത്ത് ആ നമ്പർ 'ശ്രീ 'എന്ന് സേവ് ചെയ്തു.



എന്നിട്ടും ആ കടലാസ്സ് കളയാൻ അവൾക്കു തോന്നിയില്ല. അതിൽ അയാളെ ചൂഴ്ന്നു നിന്നിരുന്ന ആ സുഗന്ധമുണ്ടെന്നും തോന്നി. ഒടുവിൽ മനസ്സില്ലാ മനസ്സോടെ ആ കടലാസ്സ് അവൾ പറമ്പിൽ നിറയെ പൂത്തു നിൽക്കുന്ന പവിഴമല്ലിയുടെ ചുവട്ടിലെ കരിയിലകൾക്കുള്ളിൽ ഒളിപ്പിച്ചു വച്ചു.
    
പിന്നീടുള്ള നിമിഷങ്ങൾ ദേവുവിന് വിലപ്പെട്ടതായിരുന്നു. "വിളിക്കണോ? വേണ്ട. അപരിചിതനായ ഒരു പുരുഷൻ. നിമിഷനേരത്തെ പരിചയം മാത്രമുള്ള ഒരാൾ. ആരെന്നോ എന്തെന്നോ ഒന്നും അറിയില്ല."
   
അമ്മയും, കോളേജിൽ ക്ലാസ്സ്‌ ടീച്ചറായിരുന്ന നിർമ്മല മിസ്സും പറയാറുള്ളതുപോലെ..., കാലം മോശമാണ്. ഇപ്പോൾ പെൺകുട്ടികളെ ചതിയിൽ പ്പെടുത്തി വലയിലാക്കുന്ന ഒട്ടനവധിസംഭവങ്ങൾകേൾക്കുന്നുമുണ്ട്. അതിന്റെയൊക്കെ തുടക്കം ഒരു ഫോൺ വിളിയിൽ നിന്നാകും. വേണ്ട...., വിളിക്കണ്ട. അവൾ തീരുമാനിച്ചു.
         
എന്നിട്ടും ദേവുവിന് ഒരു സ്വസ്ഥതയും കിട്ടിയില്ല. ചേച്ചി ഡിസ്ചാർജായി വീട്ടിൽ വന്നാല്പിന്നെ വീട്ടിൽ തിരക്കും ബഹളവുമായിരിക്കും. പരീക്ഷയടുക്കുമ്പോൾ രണ്ടു മാസം ഹോസ്റ്റലിൽ നിൽക്കണമെന്നാണ് തന്റെ തീരുമാനം. പിന്നയും അവളുടെ മനസ്സിലേക്ക് ആ ഫോൺ നമ്പർ ഓടിയെത്തി.
   
"ഒന്നു വിളിച്ചു നോക്കിയാൽ എന്താ കുഴപ്പം?"കുറച്ചു കഴിഞ്ഞാൽ എല്ലാവരുമെത്തും. പിന്നെ ഒന്നിനും കഴിയില്ല.
   
അവൾ ഫോണെടുത്ത് വിറക്കുന്ന കൈകളോടെ ആ നമ്പരെടുത്തു. കാൾ ബട്ടനിൽ വിരലമർബി. ഒരു മണിയൊച്ച കേൾക്കാൻ കാത്തിരു‍ന്നത് പോലെ... അപ്പുറത്ത് നിന്നും 'ഹലോ..'എന്ന ശബ്ദം ചെവിയിലേക്കെത്തി.

"ഹാവൂ... സമാധാനം. താൻ വിളിക്കില്ലെന്നാണ് ഞാൻ കരുതിയത്. വിളിച്ചല്ലോ...!   ഹലോ.. അപ്പുറത്താളില്ലേ..? ഇതു ദേവിക തന്നെയല്ലേ? ഞാൻ ശ്രീരാഗ്. മനസ്സിലായോ..?"

ഒറ്റശ്വാസത്തിൽ കുറേ ചോദ്യങ്ങൾ.
"അതെ ഞാൻ തന്നെയാണ്." അവൾ പറഞ്ഞു.
"ഈ ശബ്ദമൊന്നു കേൾക്കാൻ ഞാൻ എത്ര നേരമായി കാത്തിരിക്കുന്നു."ശ്രീയുടെ സ്വരം.
"എങ്ങനെ എന്റെ മേൽവിലാസം കിട്ടി?"
അവൾ ചോദിച്ചു.
"അതിനെന്താ ബുദ്ധിമുട്ട്?"
"ആ സാമിയേട്ടൻ തന്റെ അഡ്രസ് സഹിതമല്ലേ തന്നോടു സംസാരിച്ചത്?
കളരിക്കലെ ദേവരാജന്റെ മകൾ ദേവികയല്ലേ..? ഇപ്പോഴും തൊടുപുഴ യല്ലേ താമസം..?"
"അതല്ലേ അഡ്രസ്?"
"ഇനിയും ഇതുപോലുള്ള കത്തുകൾ വന്നേക്കാം കേട്ടോ.., എത്ര പേരു കെട്ടിട്ടുണ്ടാവും? ഒരു കത്തും തുറന്നു പോലും നോക്കരുത്. കളഞ്ഞേക്കണം.. കേട്ടോ?"ശ്രീ പറഞ്ഞു.
     
ദേവിക അറിയാതെ ചിരിച്ചുപോയി. അയാളും ചിരിച്ചു. അപ്പോഴേക്കും ഏട്ടന്റെ ബൈക്കിന്റെ കുടുകുടു ശബ്ദം കേട്ടു.
"ശരി... എന്റെ ഏട്ടൻ വന്നു." അവൾ പറഞ്ഞു.
"ഞാൻ നാളെയും വിളിക്കും എടുക്കണം കേട്ടോ.."ഫോൺ വയ്ക്കുന്നതിനു മുൻപ് ശ്രീരാഗ് അത്രയും കൂടി പറഞ്ഞു.
ദേവിക മിണ്ടിയില്ല.

(  തുടരും)


ഭാഗം 4

ഏട്ടൻ വന്നു ചായകൊടുക്കുമ്പോഴും ഏട്ടൻ ആശുപത്രിയിലെ   വിശേഷം പറയുമ്പോഴുമൊക്കെ ദേവിക ഏതോ സ്വപ്നലോകത്തിലായിടുന്നു. ഇടയ്ക്ക് ഏട്ടൻ എന്തോ ചോദിച്ചത് അവൾ കേട്ടതുപോലുമില്ല.
  
"ദേവൂ..!"

ഏട്ടൻ ഉച്ചത്തിൽ വിളിച്ചപ്പോൾ അവൾ ഞെട്ടിപ്പോയി.
"ഹോ.. എന്റെ ചെവി അടിച്ചുപോയല്ലോ..." എന്തിനാ ഏട്ടാ അലറുന്നേ...?" അവൾ ചോദിച്ചു.


      
"ഓ.. അപ്പം നിനക്കു ചെവി കേൾക്കാം അല്ലേ?". ഏട്ടൻ ചോദിച്ചപ്പോൾ ദേവു ഒരു ചമ്മിയ ചിരി ചിരിച്ചു.
     
"എന്താ.. നിനക്കു വല്ല്യ ആലോചന? പതിവില്ലാത്തതു പോലെ. ലാത്തിയടിയുമില്ലല്ലോ?"ഏട്ടൻ ചോദിച്ചു.

"പരീക്ഷ അടുത്തല്ലോ.. ഒന്നും പഠിച്ചിട്ടില്ല.അതൊരു ടെൻഷൻ അല്ലേ ഏട്ടാ?"അവൾ ചോദിച്ചു.
   
"നീ എല്ലാം നേരത്തെ പഠിച്ചു വയ്ക്കാറുണ്ടല്ലോ ദേവൂ.. എന്നിട്ടും ഒന്നും പഠിച്ചില്ലെന്നും പറഞ്ഞു നടക്കും. നിന്നെ ഏട്ടനറിയില്ലേ മോളേ?" ഏട്ടൻ പറഞ്ഞപ്പോൾ ദേവുവിനു ചിരി വന്നു.
     
ഇന്ന് ഏട്ടനു നല്ല മൂഡാണല്ലോ എന്നു വിചാരിക്കുകയും ചെയ്തു. "ഏട്ടന് ആരോടെങ്കിലും പ്രണയമുണ്ടാകുമോ?" അവൾ വെറുതെ ചിന്തിച്ചു. "ഒന്നു ചോദിച്ചാലോ?"
     
"ചിലപ്പോൾ അടി കിട്ടും. കുറച്ചു മാറി നിന്നു ചോദിക്കാം."

ദേവു അടുക്കളയുടെ അടുത്തേക്കു കുറച്ചു മാറി നിന്നു. ഏട്ടൻ കായ വറുത്തതു തിന്നുന്നതു നോക്കി നിന്നു. കായ വറുത്തതും ചക്കച്ചുള വറുത്തതും ഏട്ടന് വലിയ ഇഷ്ടമാണ്. എത്ര കിട്ടിയാലും മതിയാവില്ല.

പെട്ടെന്ന് അവൾക്ക് ശ്രീരാഗിനെ ഓർമ്മ വന്നു. തന്റെ ഇലയിലെ കായവറുത്തതും ശർക്കര ഉപ്പേരിയും പെറുക്കിത്തിന്നതോർത്തപ്പോൾ അവൾ അറിയാതെ ചുണ്ടിൽ ചിരിയൂറി.
    
"ഏട്ടാ ….?"അവൾ വിളിച്ചു. ഏട്ടൻ തലയുയർത്തി നോക്കി.

"ഏട്ടന് ആരോടെങ്കിലും പ്രണയമുണ്ടോ?"  "ഐ മീൻ ലവ്"
ഏട്ടൻ അദ്‌ഭുതപ്പെട്ടു പോയെന്നു തോന്നി.
   
"എന്തോന്ന്...?"
"പ്രണയമോ..? നിനക്കെന്തു പറ്റി ദേവൂ...?എന്താ നിനക്കങ്ങനെ വല്ലോമുണ്ടോ..?"ഏട്ടൻ ചോദിച്ചു
   
"അതിന് ഞാൻ വിമൻസ് കോളേജിലല്ലേ പഠിക്കുന്നത്?
അവിടെ ആകെയുള്ള ആൺ തരി ഞങ്ങടെ ഗൂർഖച്ചേട്ടനാ. ഭീം സിങ് കാ ബേട്ടാ റാം സിങ്. കുഴപ്പമൊന്നുമില്ല. പക്ഷേ അമ്പതു വയസ്സുണ്ട്."
   
ഏട്ടൻ പൊട്ടിച്ചിരിച്ചു. പിന്നെ ചായക്കപ്പ് കയ്യിലെടുത്തു പുറത്തേക്കു പോയി.

"ഏട്ടാ, ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല."ദേവു പറഞ്ഞു.

"നീ അടികൊള്ളാറായി ദേവൂ, വെറുതെയല്ല എല്ലാരും പറയുന്നത് അച്ഛൻ ലാളിച്ചു വഷളാക്കിയെന്ന്.മണ്ടിപ്പാറു." പോകുന്ന വഴി ഏട്ടൻ പറഞ്ഞു.

"ഇപ്പോൾ എനിക്കുറപ്പായി. ഏട്ടനൊരു ലവ് ഉണ്ട്." ദേവു സ്വയം പറഞ്ഞു.
"അല്ലെങ്കിൽ പിന്നെ വെറുതെ ദേഷ്യപ്പെടുന്നതെന്തിനാ?"

അന്ന്  ദേവുവിനന്നു വലിയ സന്തോഷമായിരുന്നു. താൻ ആരൊക്കെയോ ആയെന്നൊരു തോന്നൽ. എല്ലാവരും ദേവൂട്ടിയെന്നു വിളിക്കുന്ന, അച്ഛന്റെ കുഞ്ഞിപ്പെണ്ണ് ഇതാ ശ്രീരാഗ് എന്ന സുന്ദരന്റെ കാമുകിയായിരിക്കുന്നു. ദേവു സ്വയം പറഞ്ഞുകൊണ്ടിരുന്നു.
    

(തുടരും )


ഭാഗം 5

വൈകുന്നേരം ആയപ്പോഴേക്കും ചേച്ചിയെ ഡിസ്ചാർജ് ചെയ്തു. അച്ഛനും വിദ്യേച്ചിയുടെ ഭർത്താവ് സന്ദീപേട്ടനും അമ്മയും ചേച്ചിയും കുഞ്ഞുവാവയും കൂടി വീട്ടിലെത്തിയപ്പോൾ ദേവു മറ്റെല്ലാം മറന്നു.പിന്നെ ദേവുവിന് പിടിപ്പതു ജോലിയുണ്ടായിരുന്നു. 



പിറ്റേന്നു തന്നെ വിദ്യേച്ചിയുടെ കാര്യങ്ങൾ നോക്കാൻ പറമ്പിലെ പണികൾ നടത്തുന്ന യാക്കോബു ചേട്ടന്റെ ഭാര്യ മേരിചേടത്തി വന്നു തുടങ്ങി. അടുക്കളയിൽ അമ്മയെ സഹായിക്കാൻ തെക്കേലെ മുത്തശ്ശിയുടെ മരുമകൾ അമ്മിണിചേച്ചിയും വന്നു. പിറ്റേന്നു മുതൽ ദേവിക ക്ലാസ്സിൽ പോയി. ധാരാളം നോട്ടുകൾ എഴുതിയെടുക്കാനും ഉണ്ടായിരുന്നു. ഉച്ചക്ക് ലഞ്ച് ബ്രേക്ക്‌ സമയത്ത് അവൾക്ക് വാട്സ്ആപ്പിൽ ശ്രീയുടെ ഒരു മെസ്സേജ് വന്നു.

"ക്ലാസ്സിൽ പോയിത്തുടങ്ങിയോ?" എന്നു മാത്രം.
"ഇന്നു മുതൽ."എന്നു മറുപടി കൊടുത്തു.
 പിന്നെ പുറകേ അനേകം മെസ്സേജുകൾ വന്നു. 

"ഒന്നും അറിയാത്ത ഒരാളോടു സംസാരിക്കണോ എന്ന സംശയത്തിലല്ലേ ദേവൂ  ഇപ്പോൾ? നല്ലതു തന്നെ. അങ്ങനെ വേണം പെൺകുട്ടികൾ."
   
അതായിരുന്നു പിന്നത്തെ മെസ്സേജ്. പിന്നെ വന്നതു മുഴുവൻ സ്വയം പരിചയപ്പെടുത്തലുകളായിരുന്നു.
   
മുവ്വാറ്റുപുഴയിലാണ് വീടെന്നും, അച്ഛൻ പട്ടാളത്തിലായിരുന്നുവെന്നും, കഴക്കൂട്ടം സൈനിക സ്‌കൂളിളാണ് പഠിച്ചതെന്നും, ഇപ്പോൾ ലഫ്റ്റനന്റ് റാങ്കിൽ നിയമനം ലഭിച്ചു ഊട്ടിയിലാണെന്നും, ട്രെയിനിങ് സമയമാണെന്നുമൊക്കെ! 
   
ഒരു ചേച്ചിമാത്രമേ ഉള്ളുവത്രേ.. ശ്രീവിദ്യ. കല്യാണം കഴിഞ്ഞു. വീട്ടിൽ അച്ഛനുമമ്മയും മാത്രമേയുള്ളുവെന്നും മെസ്സേജിൽ ഉണ്ടായിരുന്നു. അതിനു മാത്രം ദേവിക മറുപടി അയച്ചു., "എന്റെ ചേച്ചിയുടെ പേരും ശ്രീവിദ്യ എന്നു തന്നെ. ഏട്ടൻ ദേവദത്ത്."
  
"ക്ലാസ്സു തുടങ്ങി."എന്നൊരു മെസ്സേജി ടൈപ്പ് ചെയ്തയച്ചിട്ട് ദേവു ഫോൺ സൈലന്റിലാക്കി ബാഗിൽ വച്ചു. 
   
വൈകുന്നേരം കോളേജു ബസ്സിൽ വീട്ടിലേക്കു മടങ്ങുമ്പോൾ ദേവു ആ മെസ്സേജുകൾ വീണ്ടും വായിച്ചു. 
  
എന്തിനാണ് ജീവിതത്തിൽ ഒരുപ്രാവശ്യം മാത്രം കണ്ട പെൺകുട്ടിയോട് ഇങ്ങനെ മനസ്സു തുറക്കുന്നത് എന്നും ദേവു ചിന്തിച്ചു. ഒരു പക്ഷെ ഇതു ശ്രീരാഗിന്റെ സ്ഥിരം പരിപാടിയായിരിക്കുമോ?
   
"അങ്ങനെ ദേവുവിനെ വലയിൽ കുടുക്കാനും പറ്റിക്കാനുമൊന്നും കഴിയില്ല." അവൾ ചിന്തിച്ചു. "എന്താ ദേവൂ ഈയിടെ വാട്സാപ്പ് നോട്ടം കൂടുതലാണല്ലോ? നിന്നെ ആരെങ്കിലും  വലയിലാക്കിയോ?"കൂട്ടുകാരി  നന്ദിനി ചോദിച്ചു.
   
"അല്ല ഞാനറിയാതെ നിനക്കെന്തു ലവ്. അല്ലേ?"നന്ദിനി തന്നെയുത്തരവും കണ്ടെത്തി. ദേവു ഒന്നും മിണ്ടിയില്ല. ചിരിച്ചതേയുള്ളു. 

"നാളെ സൺ‌ഡേ അല്ലേ? ഞാനും രേണുവും കൂടി വിദ്യേച്ചിയുടെ കുഞ്ഞിനെക്കാണാൻ വരുന്നുണ്ട്. നന്ദിനി പറഞ്ഞു.        

M Sc ഫിസിക്സ്‌ ക്ലാസ്സിൽ പഠിക്കുന്ന  രേണു വിദ്യേച്ചിയുടെ ഭർത്താവ് സന്ദീപേട്ടന്റെ അടുത്ത ബന്ധുവാണ്. രേണുവിന് തന്റെ ഏട്ടന്റെ മേൽ ഒരിഷ്ടമുണ്ടെന്നു പലപ്പോഴും ദേവുവിനു തോന്നിയിട്ടുണ്ട്.
  
"അതെയോ? നിനക്കിഷ്ടമുള്ള ഇലയട ഉണ്ടാക്കാൻ അമ്മിണി ചേച്ചിയോടു പറയാം" 

"നിങ്ങൾ എപ്പോൾ എത്തും?"ഊണു കഴിക്കാനുണ്ടാകുമോ?"ദേവുവിന് ഉത്സാഹമായി.

" അതു ഞാൻ വീട്ടിൽ ചെന്നിട്ടു വിളിച്ചു പറയാം ദേവൂ"നന്ദിനി പറഞ്ഞു.
    
എന്നാൽ അന്നു വീട്ടിൽ ചെന്നപ്പോൾ മറ്റൊരു വാർത്തയാണ് ദേവുവിനെ കാത്തിരുന്നത്.

(തുടരും )


ഭാഗം 6

കോളേജ് ബസ്സിൽൽ നിന്നു വീട്ടു പടിക്കൽ ഇറങ്ങുമ്പോഴേ ദേവു കണ്ടു തുറന്നിട്ടിരിക്കുന്ന ഗേറ്റും, പോർച്ചിലും മുറ്റത്തുമായി കിടക്കുന്ന നാലഞ്ചു ആഡംബരക്കാറുകളും.


"ആരായിരിക്കും? അച്ഛന്റെ ഓഫീസിൽ നിന്ന് ആരെങ്കിലുമായിരിക്കും. അല്ലെങ്കിൽ സന്ദീപേട്ടന്റെ വീട്ടുകാരായിരിക്കും."
      
ഏതായാലും ദേവു അടുക്കള വശത്തു കൂടിയാണ് അകത്തു കടന്നത്. അടുക്കളയിൽ അമ്മിണി ചേച്ചി തിരക്കിട്ട പണിയിലാണ്. ഒരു ചെറിയ ഓട്ടുരുളി നിറയെ ഉണ്ണിയപ്പം ഉണ്ടാക്കി വച്ചിരിക്കുന്നു. പരിപ്പുവടയുടെ മൊരിഞ്ഞ ഗന്ധം എങ്ങും പരന്നിരിക്കുന്നു.

"ആരാ അമ്മിണി ചേച്ചീ വന്നിരിക്കുന്നത്?"ദേവിക ചോദിക്കുന്നതു കേട്ടുകൊണ്ടാണ് അമ്മ വന്നത്. 

"ആഹാ...!ദേവു വന്നോ. നീ പുറകിൽക്കൂടിയാണോ കയറിയത്?സന്ദീപിന്റെ അച്ഛനുമമ്മയും കസിൻസും കൂട്ടുകാരുമൊക്കെ കുഞ്ഞിനെ കാണാൻ വന്നിരിക്കുന്നു. വേഗം കുളിച്ചിട്ടു വരൂ ദേവൂ. അവർക്കു ചായ കൊടുക്കണം."
 
അമ്മ പറഞ്ഞു. ദേവു വേഗം കുളിമുറിയിലേക്കു പോയി. കുളിച്ചു വേഷം മാറി വന്നപ്പോഴേക്കും അമ്മിണി ചേച്ചി പലഹാരങ്ങൾ പ്ലേറ്റുകളിൽ നിരത്തിയിരുന്നു. മധുരം ചേർക്കാത്തതും ചേർത്തതുമായ ചായ വെവ്വേറെ കെറ്റിലുകളിൽ വച്ചിരുന്നു.

ഒരു കടും നീല ചുരീദാറായിരുന്നു ദേവിക ധരിച്ചിരുന്നത്. ആ നിറം അവൾക്കു നന്നേ ഇണങ്ങുന്നുണ്ടായിരുന്നു. നീളൻമുടി ഒരു ഉണങ്ങിയ ടൗവ്വൽ ഉപയോഗിച്ച് പുറകിൽ കെട്ടിവെച്ചിരുന്നു.
    
"ദേവൂട്ടീ..ആ മുടിയൊന്ന് അഴിച്ചു വിടർത്തിയിട്ടേ.." അമ്മിണി പറഞ്ഞു.
"അല്ലെങ്കിൽ അതു മുഴുവൻ ജഡപിടിച്ചു കൊഴിഞ്ഞു പോകും. ഇപ്പൊ ആർക്കും ഇത്രേം നല്ല മുടിയില്ല. എല്ലാവരും ഫാഷനു പുറകെയല്ലേ? തോളൊപ്പം മുറിച്ചിടും."

അമ്മിണി പറഞ്ഞപ്പോൾ ദേവു  പുറത്തേക്കു പോയി. മുടി നന്നായി വിടർത്തിയിട്ടു. പിന്നെ കുളിപ്പിന്നലിട്ടു. മുടിയുടെ തുമ്പൊന്നു കെട്ടിയിട്ടു. അപ്പോഴേക്കും അമ്മ വന്നു. അമ്മയുടെ കയ്യിൽ അതിഥികൾ കൊണ്ടുവന്ന പലഹാരങ്ങളും പഴവർഗ്ഗങ്ങളുമടങ്ങുന്ന വലിയ പാക്കറ്റ് ഉണ്ടായിരുന്നു.
  
"അമ്മിണീ ഇതെല്ലാം ഒന്നൊതുക്കി വച്ചോ. ഞങ്ങൾ അവർക്കു ചായ കൊടുക്കട്ടെ", അമ്മ പറഞ്ഞു.

ദേവികയും അമ്മയും കൂടി ചായയും പലഹാരങ്ങളുമായി ചെല്ലുമ്പോൾ ഊണു മുറിയിൽ അച്ഛന്റെയൊപ്പം എല്ലാവരും ഇരുന്നു കഴിഞ്ഞിരുന്നു. ചായ ഒഴിച്ചു കൊടുക്കുമ്പോൾ എല്ലാ കണ്ണുകളും തന്നിലാണെന്നതിൽ ദേവുവിനൊരു സങ്കോചം തോന്നി.

"ദേവുവിതെപ്പോൾ വന്നു?"
സന്ദീപേട്ടന്റ അമ്മ അവളോട് ചോദിച്ചു.

"ഞാൻ പുറകു വശത്തുകൂടിയാണ് കയറി വന്നത്."
അവൾ അവർക്കൊരു മധുരമായ പുഞ്ചിരി സമ്മാനിച്ചു.

"ഇതാണാട്ടോ ദേവിക. വിദ്യയുടെ അനിയത്തി. എം.ബി.എപഠിക്കുന്നു"അമ്മ അവളെ എല്ലാവർക്കുമായി പരിചയപ്പെടുത്തി.

"ഏതു കോളേജിലാണ്? ഏതു സെമെസ്റ്റർ ആണ്"എക്സാം എന്നാണ്." ഇങ്ങനെ പല ചോദ്യങ്ങൾക്കും  ദേവിക മറുപടി പറഞ്ഞു. അപ്പോഴാണ് മറ്റൊരാൾ ചോദിച്ചത്, "എന്റെ അനിയത്തി ദേവികയുടെ ക്ലാസ്സിലായിരിക്കുമല്ലോ.. കൃഷ്ണപ്രിയയെ അറിയുമോ?"

"ഉവ്വല്ലോ.. പ്രിയ എന്റെ ഫ്രണ്ടാണ്. ഞങ്ങൾ അടുത്തടുത്താണ് ഇരിക്കുന്നത്." ചോദിച്ചയാളിനെ  നോക്കി ദേവിക മറുപടി പറഞ്ഞു.

"ഇവർ എന്റെ ഫ്രണ്ട്‌സ് ആണ്. ഇവൻ അർജ്ജുൻ"ചോദിച്ചയാളെ സന്ദീപ് അവൾക്കു പരിചയപ്പെടുത്തി.
"ഇവൻ ഹരിശങ്കർ. ഞങ്ങൾ മൂന്നുപേരും ഒന്നിച്ചു പഠിച്ചു. ഇപ്പോൾ ഒന്നിച്ചു ജോലി ചെയ്യുന്നു."അടുത്തിരുന്ന ആളെയും സന്ദീപ് പരിചയപ്പെടുത്തി. ദേവിക രണ്ടുപേർക്കും പുഞ്ചിരി സമ്മാനിച്ചു.
  
"ഇതെല്ലാം ഇവിടെ ഇപ്പോൾ ഉണ്ടാക്കിയതാണ് അല്ലേ ജയേ?" ഉണ്ണിയപ്പം കഴിക്കുമ്പോൾ സന്ദീപേട്ടന്റെ അമ്മ, തന്റെ അമ്മയോടു ചോദിച്ചു. "അതിന്റെ സ്വാദ് പ്രത്യേകം അറിയാം.
ഇപ്പോഴെല്ലാടത്തും ബേക്കറി പലഹാരങ്ങളല്ലേ?"അവർ പറഞ്ഞു. 
 
"ഞങ്ങൾ കഴിയുമെങ്കിൽ ഇവിടെത്തന്നെ ഉണ്ടാക്കും."അമ്മ പറഞ്ഞു. 
"ഞാൻ ബേക്കറി പലഹാരങ്ങൾ അധികം പ്രൊമോട്ട് ചെയ്യാറില്ല. ഉപയോഗിച്ച എണ്ണ തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കും. ആരോഗ്യത്തിനു ഇത്രേം ഹാനികരമായ വസ്തുക്കൾ. ഇപ്പോഴത്തെ കുട്ടികൾക്ക് ബേക്കറി മതിയല്ലോ."
അച്ഛൻ പറയുന്നു.
   
സംസാരത്തിനിടയിൽ ദേവിക മെല്ലെ അവിടെ നിന്നും പിൻവാങ്ങി. പിന്നീട് അവർ പോയപ്പോൾ സന്ധ്യയായി. എന്നാൽ അന്നു രാത്രിയിൽ എല്ലാവരും അത്താഴത്തിനിരുന്നപ്പോൾ സന്ദീപ് പറഞ്ഞ വാർത്ത കെട്ട് ദേവിക ഞെട്ടിപ്പോയി.

(തുടരും )


ഭാഗം 7

അതിഥികളെല്ലാം പോയപ്പോൾ സമയം സന്ധ്യയാകാറായിരുന്നു. ദേവിക കുറച്ചു സമയം കുഞ്ഞു വാവയുടെ അടുത്തിരുന്നു. പിങ്ക് നിറമുള്ള കുഞ്ഞു മെത്തയിൽ ഒരു പിങ്ക് റോസപ്പൂപോലെ അവൻ. അവൻ കുഞ്ഞിക്കണ്ണുകൾ തുറന്നു അവളുടെ നേരേ നോക്കിയപ്പോൾ ദേവിക കോരിത്തരിച്ചുപോയി.


"ചിറ്റേടെ മുത്തേ..."ദേവിക അവന്റെ കുഞ്ഞിളം കൈകളിൽ തലോടി.
ചേച്ചി മേലുകഴുകി വന്നപ്പോൾ ദേവിക നാമം ചൊല്ലാൻ പോയി. പിന്നെ കുറച്ചു സമയം പഠിച്ചു. എട്ടരയായപ്പോൾ എല്ലാവരും അത്താഴത്തിനു ഊണു മുറിയിലെത്തി.വിദ്യേച്ചിക്കുള്ള ഭക്ഷണം അമ്മ നേരത്തെതന്നെ ചേച്ചിയുടെ മുറിയിൽ എത്തിച്ചിരുന്നു.
 
അച്ഛനും, ഏട്ടനും സന്ദീപേട്ടനും ഇരുന്നപ്പോൾ വിളമ്പാൻ അമ്മയുടെ കൂടെ ദേവൂവും കൂടി. എല്ലാവരും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് സന്ദീപേട്ടൻ പറഞ്ഞത്..
 
"എല്ലാവരും കേൾക്കണം.. ദേവൂട്ടിയും. എന്റെ ഏറ്റവും വലിയ ചങ്ങാതിയാണ് 'ഹരിക്കുട്ടൻ ' എന്നു ഞങ്ങൾ വിളിക്കുന്ന ഹരിശങ്കർ. അച്ഛനുമമ്മയ്ക്കും ഒറ്റമോൻ. ഞങ്ങൾ ഒന്നാം ക്ലാസ്സിൽ മുതൽ എൻജിനീയറിങ് വരെ ഒന്നിച്ചു പഠിച്ചവരാണ്."
"എന്താണു സന്ദീപേട്ടൻ പറയാൻ പോകുന്നത്?" ദേവിക കാതോർത്തു.

"ആ നന്നായി വെളുത്ത പയ്യനല്ലേ?"അമ്മ ചോദിച്ചു.
"അതെ...  അവൻ ആരോടും അധികം സംസാരിക്കാറുപോലുമില്ല". സന്ദീപേട്ടൻ പറഞ്ഞു.
"എവിടെയാണ് ആ പയ്യന്റെ വീട്?" അച്ഛന്റെ ചോദ്യം.
"അച്ഛാ.. എല്ലാവരും അറിയും. ഇവിടെ നിന്നും അധികം ദൂരമില്ല.മാണിക്കോത്തു മാളികയിലെ...വിശ്വനാഥൻ ആണ് അച്ഛൻ"
"ഓ..!വിശ്വനാഥൻ എന്റെ അടുത്ത സുഹൃത്താണ്. അവർ പോകുന്നതിനു മുൻപ് അറിഞ്ഞില്ലല്ലോ.."അച്ഛൻ പറഞ്ഞു.
"കല്യാണാലോചനയാണോ ഏട്ടാ? ദേവുവിന്?"ഏട്ടൻ ചോദിച്ചു.
"അതേ..അവൻ ഇന്നലെ എന്നോടു ചോദിച്ചു "ദേവുവിനെ അവനു കല്യാണം ചെയ്തു കൊടുക്കുമോ എന്ന്" 
   
ദേവിക ഞെട്ടിപ്പോയി. അച്ഛന്റെ മുഖം വിടരുന്നതും ഏട്ടന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിയുന്നതും ദേവിക അസ്വസ്ഥതയോടെ കണ്ടു. അവിടെ നിൽക്കണോ അതോ പോകണോ എന്നറിയാതെ അവൾ വിഷമിച്ചു.
   
"അപ്പോൾ ഇതു നേരത്തെ ഇവർ പ്ലാൻ ചെയ്തതായിരുന്നോ? അതോ യാദൂർശ്ചികമായി സംഭവിച്ചതാണോ?" എന്തുകൊണ്ടോ അവൾക്കു പെട്ടന്നു ശ്രീരാഗിനെയോർമ്മ വന്നു.
"ദേവു ആളെ കണ്ടിരുന്നോ?" സന്ദീപ് ചോദിച്ചു.
"ഏട്ടൻ പരിചയപ്പെടുത്തിയപ്പോൾ കണ്ടിരുന്നു." ദേവിക പറഞ്ഞു.
"മാണിക്കോത്തെ ഒരാലോചന വന്നൂന്നു പറഞ്ഞാൽ തന്നെ ഒരു അഭിമാനമാ!"അച്ഛൻ ആവേശം കൊണ്ടു.
"നമുക്കാലോചിക്കാം മോനേ..." 
ഏതിനും ദേവൂന്റെ പരീക്ഷ കഴിയട്ടെ." അമ്മ അവളുടെ രക്ഷക്കെത്തി.

"അതേ... പരീക്ഷ കഴിയുമ്പോൾ ആലോചിക്കാമെന്ന് കൂട്ടുകാരനോടു പറഞ്ഞേക്കൂ.." അച്ഛനും പറഞ്ഞു. തൽക്കാലം ദേവികയ്ക്ക് ആശ്വാസമായി.
 
ഇത്രയുമായപ്പോൾ ദേവു മെല്ലെ തന്റെ മുറിയിലേക്കു പിൻവാങ്ങി. മുറിയിലെത്തി ഫോണെടുത്തപ്പോൾ ശ്രീരാഗിന്റെ രണ്ടുമൂന്നു സന്ദേശങ്ങൾ വന്നു കിടപ്പുണ്ടായിരുന്നു. എന്തോ അവൾക്കതൊരു        ആശ്വാസമായിരുന്നു.

(തുടരും )


ഭാഗം 8

വാട്സാപ്പ് തുറന്നു ശ്രീരാഗിന്റെ സന്ദേശം കണ്ടപ്പോൾ ദേവികയ്ക്ക് വലിയ ആശ്വാസമായി. ചുവന്ന പനിനീർ പുഷ്പങ്ങൾ വിരിഞ്ഞു നിൽക്കുന്ന പൂന്തോട്ടത്തിൽ ചിരിച്ചു കൊണ്ടു നിൽക്കുന്ന ശ്രീരാഗ്.
കയ്യിൽ ഒരു ചുവന്ന റോസപ്പൂ നീട്ടിപ്പിടിച്ചിരിക്കുന്നു. അതിനു താഴെ..
"ഈ ചുവന്ന പനിനീർ പ്പൂക്കളെല്ലാം ദേവുവിന്. ഈ പ്രണയ ദിനത്തിൽ ഞാൻ തരുന്ന ആദ്യ സമ്മാനം" എന്ന മനോഹരമായ കുറിപ്പും.


പിന്നെ നിരവധി സന്ദേശങ്ങൾ.
"എം. ബി.എ  ഫൈനൽ സെമ്മിന്റെ എക്സാം ഡേറ്റ് വന്നോ?' 
എന്ന ചോദ്യം കണ്ടപ്പോൾ ദേവു അതിശയിച്ചു പോയി. ഇതൊക്കെ എങ്ങനെയറിഞ്ഞുവെന്ന് അവൾക്കദ്ഭുതം തോന്നി.
അവൾക്കു തോന്നിയ ചോദ്യത്തിന്റെ ഉത്തരവും ശ്രീരാഗിന്റെ അടുത്ത സന്ദേശത്തിലുണ്ടായിരുന്നു. 
"ഇതൊക്കെ ഞാൻ എങ്ങനെ അറിഞ്ഞുവെന്നല്ലേ ദേവു ഇപ്പോൾ ആലോചിച്ചത്?"
"അന്നു ദേവു കൂട്ടുകാരിയുടെ ചേച്ചിയുടെ കല്യാണത്തിനല്ലേ പോയത്?
അവരുടെ ഏട്ടൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്.നന്ദു കൃഷ്ണ."
ദേവുവിന് അതൊരു പുതിയ അറിവായിരുന്നു. നന്ദിനിയുടെ ഏട്ടൻ കിച്ചുവേട്ടൻ ശ്രീരാഗിന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നോ!
"ദേവുവിന്റെ കൂട്ടുകാരി നന്ദിനിയാണ് എന്നോട് എല്ലാ വിവരങ്ങളും പറഞ്ഞു തന്നത്"
അത്രയും വായിച്ചപ്പോൾ ദേവിക തിരിച്ചൊരു മെസ്സേജ് അയച്ചു.
"പട്ടാളത്തിലെ രഹസ്യാന്വേഷണ വിഭാഗത്തിലാണോ ജോലി?"എന്ന ഒരു ചോദ്യം.
അതിനു ചിരിക്കുന്ന ഇമോജികളാണ്  ശ്രീരാഗ് മറുപടി ഇട്ടത്.
എന്തോ ദേവികക്ക് വലിയൊരു ആശ്വാസം തോന്നി. തന്റെ നന്ദിനിയുടെ ഏട്ടന്റെ സുഹൃത്താണല്ലോ ശ്രീരാഗ്.
കിച്ചുവേട്ടനെ ചെറുപ്പം മുതലേ അറിയാം. വളരെ നല്ല മാന്യമായ സ്വഭാവമുള്ളയാൾ. തീർച്ചയായും കിച്ചുവേട്ടന്റെ സ്നേഹിതനും അങ്ങനെ തന്നെയായിരിക്കുമെന്നും അവൾക്കു തോന്നി.
"എന്നാലും ഒരകലത്തിൽത്തന്നെ  നിന്നാൽ മതി." അവൾ സ്വയം പറഞ്ഞു.
എത്ര നാൾ അവധിയുണ്ടെന്നും ഊട്ടിയിലേക്കു ത്തന്നെയാണോ മടക്കം എന്നുമൊക്കെ ചോദിക്കണമെന്നു ദേവികയ്ക്ക് തോന്നിയെങ്കിലും അവൾ പിന്നെയതു വേണ്ടെന്നു വച്ചു.

"ദേവൂ.. നീ പഠിക്കാൻ പോയോ..? ഇനി ഭക്ഷണം കഴിഞ്ഞിട്ടു പഠിക്കാം."
അമ്മ വിളിച്ചു. തൊട്ടു പിന്നാലെ ഏട്ടൻ മുറിയിലേക്കു വന്നു " നീയെന്താ ദേവൂ ഓടി പ്പോന്നത്?"
"സന്ദീപേട്ടൻ പറഞ്ഞത് നിനക്ക് ഇഷ്ടായില്ല അല്ലേ?"
"വേഗം നടത്താനല്ല. എന്നാലും അതൊരു നല്ല ആലോചനയാണെന്നാണ് അച്ഛൻ പറഞ്ഞത്?"
"അവിടെ പെൺകുട്ടികളൊന്നുമില്ലേ ഏട്ടന് ആലോചിക്കാൻ?"
എന്നൊരു കുസൃതിച്ചോദ്യമാണു ദേവികയ്ക്ക് ആദ്യം തോന്നിയത്. എങ്കിലും അത്‌ എന്തുകൊണ്ടോ അവൾക്കു ചോദിക്കാൻ തോന്നിയില്ല.
"ദേവൂ.. അമ്മയുടെ വിളിയൊച്ച വീണ്ടും കേട്ടപ്പോൾ ദേവു ഫോണും കയ്യിലെടുത്തു അടുക്കളയിലേക്കു പോയി.
പിന്നെ അമ്മയോടൊപ്പം ഭക്ഷണത്തിനിരിക്കുമ്പോൾ പതിവില്ലാതെ ഏട്ടനും വന്നു. "അമ്മയും ദേവൂവും ഇരുന്നോ. ഞാൻ നിങ്ങൾക്കു വിളമ്പിത്തരാം." ഏട്ടൻ പറഞ്ഞപ്പോൾ ദേവിക ഏട്ടനെയൊന്നു പാളി നോക്കി. എന്തോ ഒരു പ്രധാനകാര്യം ഏട്ടന്റെ മനസ്സിലുണ്ട് എന്നും അവൾക്കു തോന്നി.
ഏട്ടൻ രണ്ടു പ്ളേറ്റുകൾ മേശയിൽ എടുത്തു വച്ചു. പിന്നെ അതിലേക്കു ചോറു വിളമ്പാൻ ആരംഭിച്ചപ്പോൾ അമ്മ തടഞ്ഞു.
"ഉണ്ണിക്കുട്ടാ.. ഞാൻ വിളമ്പിക്കൊള്ളാം. നീ കുറേ വിളമ്പി വെറുതേ കളയുന്നതെന്തിനാണ്?"
ഏട്ടനെയെല്ലാവരും,'ഉണ്ണിക്കുട്ടൻ' എന്നാണു വിളിക്കുന്നത്.
"എനിക്കൊന്നും കഴിക്കണമെന്നു പോലും തോന്നുന്നില്ല."
അമ്മ പറഞ്ഞു. ദേവു ഒരു ചപ്പാത്തിയും കുറച്ചു കുറുമയുമെടുത്തു കഴിക്കാൻ ആരംഭിച്ചു. അമ്മയും അങ്ങനെ തന്നെ എടുത്തു.
ഏട്ടൻ ഒരു കസേരയിൽ മെല്ലെയിരുന്നു.ഇത്തിരി നേരത്തെ മൗനത്തിനു ശേഷം പറഞ്ഞു.. "അമ്മേ.. ഞാൻ ഒരു കാര്യം പറയട്ടെ. കേട്ടിട്ട് അമ്മ അച്ഛനോട് സാവധാനം പറഞ്ഞാൽ മതി."
"പറയൂ ഉണ്ണിക്കുട്ടാ." അമ്മ പറഞ്ഞു.
ഏട്ടൻ പറയുന്ന കാര്യം കേൾക്കാൻ ദേവു കാതോർത്തു.

(തുടരും )


ഭാഗം 9

ഏട്ടൻ കുറച്ചു വെള്ളമെടുത്തു ഒരു ഗ്ലാസ്സിലൊഴിച്ചു മെല്ലെ കുടിച്ചു. പിന്നെ പറഞ്ഞു തുടങ്ങി.
"അമ്മേ... ഞാനിതു വെറുതേ ഒന്നു സൂചിപ്പിക്കുന്നുവെന്നേയുള്ളു കേട്ടോ? അത്‌ അത്രയ്ക്കങ്ങു കാര്യമായിട്ടെടുക്കേണ്ട താനും"
"നീ കാര്യം പറയൂ ഉണ്ണിക്കുട്ടാ."അമ്മ പറഞ്ഞു. 



"അതേ..., നമ്മുടെ സന്ദീപേട്ടന്റെ അമ്മയുടെ സഹോദരിയുടെ മകൾ ഒരു പെൺകുട്ടി മുൻപിവിടെ വന്നിട്ടുണ്ടല്ലോ...
ദേവൂന്റെ കോളേജിൽ എം. എസ്.സി ഫിസിക്സ്‌ പഠിക്കുന്ന ഒരു കുട്ടി. 
"രേണു മേനോൻ അല്ലേ?"
ബാക്കി ദേവു ചോദിച്ചു.
"അതു തന്നെ.ആ കുട്ടി എനിക്കു വാട്സാപ്പിൽ രണ്ടുമൂന്നു ഗുഡ് മോർണിംഗ് സന്ദേശങ്ങൾ അയച്ചിരുന്നു. കഴിഞ്ഞ ദിവസം അവൾ മറ്റൊരു മെസ്സേജ് ഇട്ടിരിക്കുന്നു..അവൾക്കെന്നെ ഇഷ്ടമാണെന്ന്!"
"അവൾക്കെങ്ങനെ ഏട്ടന്റെ നമ്പർ കിട്ടി?"ദേവു ചോദിച്ചു. അമ്മ അവളെ ഒന്നു സൂക്ഷിച്ചു നോക്കി.
"ഞാനൊന്നും കൊടുത്തിട്ടില്ല കേട്ടോ." ദേവു കൈമലർത്തി.
"നിന്റെ കൂട്ടുകാരികൾ വഴി കിട്ടിയതായിരിക്കും"അമ്മ പറഞ്ഞു. ദേവു ഒന്നാലോചിച്ചു. "ഒരു പക്ഷേ ഇനി നന്ദിനി കൊടുത്തതായിരിക്കുമോ?"
"അങ്ങനെ ആവാൻ വഴിയില്ല. നമ്പർ ചോദിച്ചാൽ അവൾ തന്നോടു പറയാതിരിക്കില്ല."
"സന്ദീപേട്ടൻ കൊടുത്തതായിക്കൂടെ?" ദേവു ചോദിച്ചു.
"അങ്ങനെ സന്ദീപേട്ടൻ ചെയ്യുമോ?"ഏട്ടൻ പറഞ്ഞു.

"അതെങ്ങനെയെങ്കിലും ആ കുട്ടി സംഘടിപ്പിച്ചു കാണും. അമ്മ പറഞ്ഞു. "അതവിടെ നിൽക്കട്ടെ.അതൊരു നല്ല പെൺകുട്ടിയാണല്ലോ, ഇവിടെ രണ്ടുമൂന്നു വട്ടം വന്നിട്ടുമുണ്ടല്ലോ"
ദേവു ഒന്നും മിണ്ടിയില്ല. അവൾ ഏട്ടനെ നോക്കി. നല്ല ഗൗരവമാണ്‌ മുഖത്ത്. 
"ഉണ്ണിക്കുട്ടൻ മറുപടി കൊടുത്തോ?"
അമ്മ ചോദിച്ചു.
"ദേവുവിനോട് അവൾ എന്തെങ്കിലും സൂചിപ്പിച്ചിരുന്നോ?"ഏട്ടൻ ചോദിച്ചു. 
"ഇല്ല ഏട്ടാ.. ഞങ്ങൾ തമ്മിൽ അത്ര അടുപ്പമൊന്നുമില്ല. അവൾ എന്റെ കൂട്ടുകാരി നന്ദിനിയുടെ  വീടിനടുത്താണ് താമസം. എനിക്ക് നേരത്തെ മുതൽ അറിയാം."ദേവു പറഞ്ഞു.
"അതല്ല ഞാൻ ആലോചിക്കുന്നത്.
ഒന്നു രണ്ടു പ്രാവശ്യം കണ്ടിട്ടുള്ളു ഒരാളോട് ഒരു പെൺകുട്ടി ഇങ്ങനെയൊക്കെ പറയുമോ?" ഏട്ടന്റെ ചോദ്യം കേട്ടപ്പോൾ  ദേവു അദ്‌ഭുതപ്പെട്ടു. 
"ഏട്ടൻ ഒരു മെസ്സേജ് വന്ന കാര്യം അമ്മയോടും തന്നോടും തുറന്നു പറയുന്നു. താനോ? ഇത്ര ദിവസങ്ങൾ കഴിഞ്ഞിട്ടും ആരോടും മിണ്ടാതെ രഹസ്യമാക്കി വച്ചിരിക്കുന്നു. ഏട്ടൻ ചിന്തിക്കുന്നതു പോലെ ശ്രീരാഗും തന്നെപ്പറ്റി ചിന്തിച്ചിട്ടുണ്ടാകുമോ. വലിയ പരിചയമൊന്നുമില്ലാത്ത ശ്രീരാഗിന് താൻ എത്ര വട്ടം മെസ്സേജുകൾ അയച്ചു.?"
ദേവുവിന് ആകെ ഒരു വിഷമം തോന്നി. അപ്പോഴേക്കും അമ്മ വീണ്ടും പറഞ്ഞു. "ആ കുട്ടിയെ നിനക്കും ഇഷ്ടമായെങ്കിൽ നമുക്ക് ആലോചിക്കാം. നിനക്ക് വയസ്സ് ഇരുപത്തെട്ടാകുന്നു. സന്ദീപിന്റെ വീട്ടിലെ തന്നെ കുട്ടിയല്ലേ? "
ഏട്ടൻ ഒന്നും മിണ്ടിയില്ല.
"ദേവൂന്റെ അഭിപ്രായം എന്താ.. ആ കുട്ടിയെപ്പറ്റി?"അമ്മ ചോദിച്ചു. 
"കുഴപ്പമൊന്നുമില്ല. നാളെ നന്ദിനിയും രേണുവും കൂടി കുട്ടിയെ കാണാൻ വരുന്നുണ്ടെന്നു നന്ദിനി എന്നോടു പറഞ്ഞിരുന്നു. ഇപ്പോഴല്ലേ മനസ്സിലായത്. രേണു കുഞ്ഞുവാവയെ കാണാനല്ല ഏട്ടനെ കാണാനാണു വരുന്നതെന്ന്."
ദേവു പറഞ്ഞതു കെട്ട് അമ്മ പൊട്ടിച്ചിരിച്ചു. 
"ഏട്ടൻ അവളെ തല്ലാൻ കയ്യൊങ്ങി."
"ഞാനൊന്നാലോചിക്കട്ടെയമ്മേ, ആ കുട്ടിയെപ്പറ്റി ഒന്നു തിരക്കട്ടെ."ഏട്ടൻ പറഞ്ഞു. 
"നാളെ ഇവിടെ വരുമ്പോൾ എനിക്കും ശരിക്കൊന്നു കാണാമല്ലോ.."അമ്മ പറഞ്ഞു.
"പിന്നെ.. തൽക്കാലം മറ്റാരും ഇതറിയണ്ട". അമ്മ നിർദ്ദേശിച്ചു.

"അതു ശരിയാണ്.. ഞാൻ നിങ്ങളോടൊന്നു വെറുതേ പറഞ്ഞതാണ്. എന്നുവച്ചു നാളെ അവരിവിടെ വരുമ്പോൾ ഒന്നും ഭാവിക്കണ്ട. കേട്ടോ ദേവൂട്ടീ"ഏട്ടൻ പറഞ്ഞു.
"ദേവു പോയി പഠിക്കാൻ തുടങ്ങിക്കോ..., കുറച്ചു ദിവസമായി ഒന്നും പഠിക്കാൻ പറ്റുന്നില്ലല്ലോ "ഭക്ഷണം കഴിഞ്ഞു പാത്രം കഴുകി വച്ചു കഴിഞ്ഞപ്പോൾ അമ്മ പറഞ്ഞു. ദേവു തന്റെ പഠനമുറിയിലേക്ക് പോയി.
"തന്നെക്കാൾ എത്ര നല്ലതാണ് തന്റെ ഏട്ടൻ!"അവൾ ചിന്തിച്ചു. എല്ലാം തങ്ങളോട് തുറന്നു പറഞ്ഞില്ലേ? താനോ..?"
അപ്പോഴേക്കും മൊബൈലിൽ ഒരു മെസ്സേജ് വന്ന ശബ്ദം കേട്ടു.
ദേവിക തിരക്കിട്ട് ആ സന്ദേശം എടുത്തു.
അതു ശ്രീരാഗ് അയച്ച മെസ്സേജ് ആയിരുന്നു.

(തുടരും)


ഭാഗം 10

ശ്രീരാഗിന്റെ സന്ദേശങ്ങൾ വായിക്കുമ്പോൾ ദേവുവിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. സന്ദീപേട്ടന്റെ കൂട്ടുകാരന്റെ കല്യാണാലോചനയെപ്പറ്റിയായിരുന്നു അവളുടെ ചിന്ത. വീട്ടിൽ എല്ലാവർക്കും ആ ആലോചന വലിയ സന്തോഷമുണ്ടാക്കിയിരിക്കുന്നു.


നാട്ടിലെ പ്രമാണികളും, ധനിക കുടുംബവുമായ മാണിക്കോത്തു മാളികയിലെ പയ്യന്റെ ആലോചന വന്നത് തന്റെ ഭാഗ്യമാണെന്നാണ് അമ്മ പറയുന്നത്.
ഏതായാലും പരീക്ഷ കഴിയട്ടെ. അതുവരെ മറ്റൊന്നും ചിന്തിക്കേണ്ട. അങ്ങനെ തീരുമാനിച്ചുകൊണ്ടാണ് ദേവു ശ്രീരാഗിന്റെ സന്ദേശങ്ങൾ വായിക്കാൻ തുടങ്ങിയത്. 

"എനിക്കിനി, രണ്ടു ദിവസം കൂടി മാത്രമേ അവധിയുള്ളു ദേവൂ..പിന്നെ ഞാൻ ജോലിസ്ഥലത്തേയ്ക്കു മടങ്ങും! ട്രെയിനിങ് പീരിയഡ് ആണ്."എന്നായിരുന്നു ആദ്യത്തെ സന്ദേശം.

പാവം ശ്രീയേട്ടൻ. ഇനിയെന്നായിരിക്കും ഒരവധി കിട്ടുന്നത്? വീടും നാടും വിട്ട് അന്യ നാട്ടിൽ കഴിയുന്നത് ചിന്തിക്കാൻ കൂടി കഴിയുന്നില്ല. പട്ടാളക്കാരും പ്രവാസികളുമൊക്കെ എത്ര ത്യാഗം സഹിക്കുന്നവരാണ്! ദേവു ചിന്തിച്ചു.
അപ്പോൾ ശ്രീരാഗിന്റെ തുടരെത്തുടരെയുള്ള സന്ദേശങ്ങൾ ദേവുവിനു വന്നുകൊണ്ടിരുന്നു.

"ദേവൂ.. ഞാൻ പോകുന്നതിനു മുൻപ് തന്നെയൊന്നു വിളിക്കും. എപ്പോഴാണ് സൗകര്യം എന്ന് മെസ്സേജ് ഇട്ടാൽ മതി. എങ്ങനെയെന്നറിയില്ല.. ഇപ്പോൾ എന്റെ മനസ്സിലും ചിന്തകളിലും താൻ മാത്രമേയുള്ളൂ. ജീവിതത്തിൽ ആദ്യമായി വളരെക്കുറച്ചു സമയം മാത്രം അവിചാരിതമായി കണ്ടുമുട്ടിയ ഒരാളല്ല താൻ!
ജന്മജന്മാന്തരങ്ങളായി പരസ്പരം ബന്ധിക്കപ്പെട്ടവരാണ് നമ്മൾ! ഞാൻ അത്രയ്ക്കു ദേവുവിനെ ഇഷ്ടപ്പെട്ടുപോയി. ഇന്നുവരെ ആരോടും തോന്നാത്ത ഒരു ആത്മ ബന്ധം എനിക്കു ദേവുവിനോടുണ്ട്. തനിക്ക് എന്നോടും ഇഷ്ടമുണ്ടോ എന്നു ഞാൻ ചോദിക്കുന്നില്ല. ഉണ്ടെന്ന് എന്റെ മനസ്സു പറയുന്നു. ആറുമാസം കൂടി എന്റെ ട്രെയിനിങ് സമയമാണ്. അതു കഴിഞ്ഞു ഞാൻ തന്റെ വീട്ടിൽ വരും, 'ദേവികയെ എനിക്കു കല്യാണം കഴിച്ചു തരുമോ' എന്നു ചോദിക്കാൻ.
അതുവരെ കാത്തിരിക്കണം. പരീക്ഷ അടുത്തതു കൊണ്ട് സമയം കളയാതെ പഠിക്കണം. വേറെ ആൺകുട്ടികളുടെ വലയിലൊന്നും പോയി വീഴരുത്. ഏട്ടനും അച്ഛനും അമ്മയും പറയുന്നതനുസരിച്ചു ദേവൂട്ടി നല്ല കുട്ടിയായി നടക്കണം. ഞാൻ മെക്കാനിക്കൽ എൻജിനീയറിങ് ഡിഗ്രിയാണ് എടുത്തിട്ടുള്ളത്. ദേവു കൂടി വന്നിട്ടു വേണം എനിക്കും എം. ബി.എ ചെയ്യണം! ഇനി തിരിച്ചുപോയാലും ദേവുവിന്റെ എക്സാം കഴിയുന്നതു വരെ ഞാൻ അധികം വിളിച്ചും മെസ്സേജ് അയച്ചും ശല്യപ്പെടുത്തില്ല കേട്ടോ. 
സൊ.. ശുഭരാത്രി!"

സന്ദേശങ്ങൾ വായിച്ചു കഴിഞ്ഞപ്പോൾ എന്തിനോ ദേവുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ആ സന്ദേശങ്ങൾക്കുള്ളിൽ ശ്രീയേട്ടന്റെ പൗരുഷം തുളുമ്പുന്ന മുഖം അവൾ കണ്ടു. ഒരിക്കൽ മാത്രം കണ്ടിട്ടുള്ള ആളോട് തനിക്കും പിരിയാൻ വയ്യാത്തതുപോലുള്ള ഒരിഷ്ടം ഉണ്ടല്ലോ എന്ന സത്യം ദേവു തിരിച്ചറിഞ്ഞു.
ആ സന്ദേശങ്ങളിലെ ഉപദേശങ്ങൾ വായിക്കുമ്പോൾ ശ്രീയേട്ടൻ അടുത്തിരുന്നു തന്നോട് ഇതൊക്കെ പറഞ്ഞു തരുന്നതായും ദേവുവിനു തോന്നി.
ഒരു ശുഭരാത്രി ടൈപ്പ് ചെയ്തയച്ചിട്ട് ദേവു ഉറങ്ങാൻ കിടന്നു. പുസ്തകം തുറക്കാൻ പോലും തോന്നിയില്ല. നാളെ ഞായറാഴ്ചയാണ്. നന്ദിനിയും രേണുവും വരുന്ന ദിവസം. അവർ പോയിക്കഴിഞ്ഞിട്ട് ശ്രീയേട്ടനോട് വിളിക്കാൻ മെസ്സേജ് കൊടുക്കാം. 

മുറി അടച്ചു കുറ്റിയിട്ടിട്ട് ദേവു ഉറങ്ങാൻ കിടന്നു.

(തുടരും )


ഭാഗം 11


രാവിലെ ഉണർന്നിട്ടും എഴുന്നേൽക്കാതെ ദേവു കിടക്കയിൽ തന്നെ മടിപിടിച്ചു കിടന്നു.എല്ലാ ഞായറാഴ്ചയും അമ്പലത്തിൽ പോകാറുള്ളതാണ്. ചേച്ചി പ്രസവിച്ചതിന്റെ വാലായ്മയാണത്രേ. 16 ദിവസം കഴിഞ്ഞിട്ടേ അമ്പലത്തിൽ പോകാൻ കഴിയൂ. അൽപ്പം കൂടി കിടന്നിട്ട് ദേവു എഴുന്നേറ്റു. കുറച്ചു സമയം പഠിക്കണം. ഇന്നാണല്ലോ നന്ദിനിയും രേണുവും വരുന്നത്. എല്ലാവരുമെത്തിയാൽ പിന്നെ ഒന്നും പഠിക്കാൻ കഴിയില്ല. 


ദേവു മെല്ലെ എഴുന്നേറ്റു. പ്രഭാതകർമ്മങ്ങളൊക്കെ കഴിഞ്ഞു അടുക്കളയിൽ ചെന്നപ്പോൾ അവിടെ അമ്മിണിചേച്ചി ഇടിയപ്പവും വെജിറ്റബിൾ സ്റ്റൂവും ഉണ്ടാക്കി വച്ചിരിക്കുന്നു

"ഗുഡ് മോണിംഗ് ചേച്ചീ "ദേവു പറഞ്ഞു.
"ദേവൂട്ടീ.. ചായ തരട്ടെ?" ചോദിച്ചു കൊണ്ട് അമ്മിണിചേച്ചി ദേവുവിന് ചായ കൊടുത്തു. ചായയും എടുത്തുകൊണ്ട് ദേവു സ്വന്തം മുറിയിലേക്ക് പോയി. ഇനി പത്തുമണിവരെ പഠിക്കണം. ഒരു മൂന്നു മണിക്കൂർ. ദേവു ഉറച്ച തീരുമാനമെടുത്തു. അടുക്കളയിൽ നിന്നും പുറത്തേയ്ക്ക് വരുമ്പോഴാണ് അമ്മ കുളി കഴിഞ്ഞു വന്നത്.
"അമ്മേ പത്തുമണിവരെ എന്നെ വിളിക്കരുത്. കേട്ടോ... ഞാൻ പഠിക്കട്ടെ" അവൾ അമ്മയോടു പറഞ്ഞു.
"നീ ഭക്ഷണം കഴിച്ചോ ദേവൂട്ടീ?" അമ്മ ആരാഞ്ഞു.
"ഞാൻ പത്തു മണി കഴിഞ്ഞേ കഴിക്കുന്നുള്ളു അമ്മേ..എന്നെ വിളിക്കരുത്."പറഞ്ഞിട്ട് ദേവു വേഗം പോയി.

പത്തുമണി ആയപ്പോൾ ആണ് ദേവുവിന് മൊബൈലിൽ ഒരു കാൾ വന്നത്. 'ശ്രീയേട്ടനാണോ?' ദേവു കാൾ നോക്കിയപ്പോൾ ഏട്ടനാണ്.
"ദേവൂ.. നിന്റെ ഫ്രണ്ട്സ് വന്നിരിക്കുന്നു. വേഗം ഡീല് ചെയ്തോ.., മതി പഠിച്ചത്. വേഗം വായോ.."ഏട്ടൻ ധൃതി കൂട്ടി.

ബുക്കും ലാപ്ടോപ്പും അടച്ചുവച്ചു ദേവു എഴുന്നേറ്റു. മൂന്നു മണിക്കൂർ പോയതറിഞ്ഞില്ല. കുറേ പോർഷൻ പഠിച്ചു തീർത്തതിൽ വലിയ തൃപ്തി തോന്നി.
ദേവു ചെന്നപ്പോൾ നന്ദിനിയും രേണുവും ചേച്ചിയുടെ മുറിയിൽ ഉണ്ടായിരുന്നു. അമ്മയും ചേച്ചിയും സന്ദീപേട്ടനും അവരുമായി സംസാരിച്ചിരിക്കുന്നു.
അച്ഛനെയും ഏട്ടനെയും കണ്ടില്ല.

"ഹായ് രേണു!  ഹായ് നന്ദു!" ദേവു അവരുടെ കൈ പിടിച്ചു കുലുക്കി.
"ഹാവൂ.., നേതാവു വന്നല്ലോ.. ഇനി ദേവു നോക്കിക്കോളും.. ഞാൻ ഇപ്പൊ വരാം."സന്ദീപേട്ടൻ എഴുന്നേറ്റു പുറത്തേയ്ക്ക് പൊയി.
രേണു ഭംഗിയായി അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. ബ്യൂട്ടിപാർലറിൽ നിന്നും ഇറങ്ങിയതുപോലെ തോന്നും അവളെക്കണ്ടാൽ!
ഒരു പിങ്ക് ചുരിദാറും അതിനു ചേരുന്ന ബീഡ്സ് പിടിപ്പിച്ച ടോപ്പും ഷാളും. അവൾ സുന്ദരിയായിരിക്കുന്നു.

ദേവു നന്ദിനിയെ നോക്കി. ഒരു ചമയങ്ങളുമില്ലെങ്കിലും എത്ര സുന്ദരിയാണ് നന്ദിനി. പതിവുപോലെ അലസമായ വേഷം. ഒരു നിറം മങ്ങിയ ചുരിദാറും ടോപ്പുമാണ് വേഷം. ദേവുവിന് ദേഷ്യം വന്നു.
"എടീ കൊരങ്ങത്തീ... നന്ദൂ.. വീട്ടിൽ നിലം തൊടയ്ക്കണ തുണിയാണോടീ നീ ഇട്ടിരിക്കുന്നത്? ആയിരം ഡ്രസ്സുകളുണ്ട്. എന്നിട്ടാ ഈ കോലത്തിൽ.. മനുഷ്യനെ നാണം കെടുത്താനായിട്ട്!"
ദേവുവിന്റെ ശകാരം കേട്ട് വിദ്യ ഞെട്ടിപ്പോയി.
"എന്തൊക്കെയാ ദേവൂട്ടീ നീയീപ്പറയുന്നത്?"
വിദ്യ അനിയത്തിയെ ശകാരിച്ചു. എന്നാൽ നന്ദിനി ചിരിക്കുകയാണ് ചെയ്തത്.

"ഞാനിപ്പോഴാ ശ്രദ്ധിച്ചത്.അവളു പറഞ്ഞതു ശരിയാ വിദ്യേച്ചീ.. രേണു ധ്രുതികൂട്ടിയപ്പോൾ ഞാൻ കയ്യിൽ കിട്ടിയതെടുത്തിട്ടോണ്ട് പോന്നു."നന്ദിനി പറഞ്ഞു.

രേണു ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്നു തോന്നി. അവളുടെ കണ്ണുകൾ ഏട്ടനെ തിരയുകയാണെന്നു തോന്നി. അമ്മ ചായ കുടിക്കാൻ വിളിച്ചപ്പോൾ ദേവു രണ്ടുപേരെയും കൂട്ടി ഊണുമുറിയിലേക്കുപോയി. അവിടെ ചായയും പലഹാരങ്ങളും പ്ലേറ്റുകളിൽ നിരത്തിയിട്ടുണ്ടായിരുന്നു. അമ്മിണി ചേച്ചി ചായ കപ്പുകളിലേക്കു പകർന്നു വച്ചു.

"ഇരിക്കൂ മക്കളേ.."അമ്മ പറഞ്ഞു.
"ദേവു ഒന്നും കഴിച്ചിട്ടില്ലല്ലോ. ഇടിയപ്പവും വെജിറ്റബിൾ കുറുമയുമുണ്ട്. മൂന്നുപേരും കൂടി കഴിച്ചോ.."
ദേവു മൂന്നു പ്ലേറ്റുകളിലും ഇടിയപ്പം വിളമ്പി.
"എനിക്കു വേണ്ടാട്ടോ ദേവൂ ഞാൻ കഴിച്ചതാ."രേണു പറഞ്ഞു.
നന്ദിനിയും ദേവുവും കഴിക്കാൻ ത്തുടങ്ങിയപ്പോഴാണ് രേണു ചോദിച്ചത്..
"ദേവുവിന്റെ അച്ഛനെവിടെ അമ്മേ?"
അവൾ അച്ഛനെയല്ല ഏട്ടനെയാണ് തിരക്കിയതെന്ന് ദേവുവിനു മനസ്സിലായി. അമ്മയ്ക്കും മനസ്സിലായിക്കാണണം. അമ്മയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.
"പറഞ്ഞതുപോലെ നിന്റെ അച്ഛനും ഏട്ടനും എവിടെപ്പോയി ദേവൂ? ഇവരു വന്നത് അവരറിഞ്ഞില്ലേ..?"അമ്മ ചോദിച്ചു.
"ഏട്ടൻ മുറിയിലുണ്ടാകും."ദേവു പറഞ്ഞു.
"ഞാൻ ചെന്നു വിളിച്ചുകൊണ്ടുവരാം"
"വേണ്ട..നിങ്ങൾ കഴിച്ചോ.. ഞാൻ ചെന്നു വിളിക്കാം."അമ്മ എഴുന്നേറ്റു.
എന്നാൽ അപ്പോഴേയ്ക്കും സന്ദീപേട്ടനോടൊപ്പം ഏട്ടനും മുറിയിലേക്കു കടന്നു വന്നു. രേണുവിന്റെ മുഖം പനിനീർപ്പൂ പോലെ വിടർന്നു.

( തുടരും )  


ഭാഗം 12

ഏട്ടനും സന്ദീപേട്ടനും മുറിയിലേക്കു വന്നപ്പോൾ രേണുവും നന്ദിനിയും എഴുന്നേറ്റു. 
"ആഹാരം കഴിക്കുമ്പോൾ ആരു വന്നാലും എഴുന്നേൽക്കേണ്ട. എന്നാണു പ്രമാണം"അമ്മ പറഞ്ഞു.
"അതേ... ഭക്ഷണം കഴിച്ചോളൂ..." ഏട്ടനും പറഞ്ഞു.


"ഞങ്ങൾക്കും ഓരോ ചായ തരൂ അമ്മേ.."ഏട്ടൻ പറഞ്ഞു.
"നിങ്ങൾ വന്നിട്ടു കുറേ സമയമായോ?" ഏട്ടൻ ഒന്നുമറിയാത്തതുപോലെ ചോദിച്ചതു കേട്ട് ദേവു ഏട്ടനെ ഒന്നു പാളി നോക്കി. ഏട്ടൻ അവളെ നോക്കിയതു കൂടിയില്ല.
"ഞങ്ങൾ ഇപ്പോൾ വന്നതേയുള്ളു ഏട്ടാ..."നന്ദിനിയാണ് പറഞ്ഞത്. രേണു ചിരിച്ചതേയുള്ളു.
"രേണുവിനെ സന്ദീപ് പരിചയപ്പെട്ടിട്ടില്ലേ?എന്റെ അമ്മയുടെ നേരേ താഴെയുള്ള ഭദ്രചിറ്റയുടെ മോളാണ്."സന്ദീപേട്ടൻ പറഞ്ഞു.
"എനിക്കറിയാം"
"നന്ദിനിയെ പണ്ടേ അറിയാം." ഏട്ടൻ പറഞ്ഞു.
"ഏട്ടനെ എനിക്കും പണ്ടേ അറിയാം" നന്ദിനി പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു.
പിന്നെ ധാരാളം സമയം ഏട്ടൻ അവിടെത്തന്നെയിരുന്നു സംസാരിച്ചു. രേണുവിനോടും കുറേ കാര്യങ്ങൾ ഏട്ടൻ തിരക്കി. രേണുവിന്റെ മുഖത്തു വിരിയുന്ന വിവിധ പ്രണയഭാവങ്ങളും ലജ്ജയും നോക്കിയിരിക്കുമ്പോൾ ദേവുവിനു പെട്ടന്ന് ശ്രീരാഗിനെ ഓർമ്മ വന്നു.
 
"ശ്രീയേട്ടനെക്കുറിച്ച് നന്ദിനിയോടു ചോദിച്ചാലോ?" ദേവു ചിന്തിച്ചു.
വേണ്ട.. തനിക്കു ശ്രീയേട്ടനെ അറിയാമെന്നു നന്ദിനിക്കറിയില്ലല്ലോ!
ശ്രീയേട്ടൻ തന്നെപ്പറ്റി തിരക്കിയത് അവൾ കാര്യമാക്കിയിട്ടില്ല. അതെപ്പറ്റി ഒന്നും തന്നോടു പറഞ്ഞുമില്ല. വെറുതേ അവളുടെ മനസ്സിൽ സംശയം ഉണ്ടാക്കേണ്ട..!ദേവുവിന് എന്തോ ഒരു സന്തോഷവും തോന്നിയില്ല.
 
ഏട്ടനും സന്ദീപേട്ടനും അമ്മയും പറയുന്ന കാര്യങ്ങൾ ഒന്നും ദേവിക ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഏട്ടനും അമ്മയും രേണുവിനോട് ധാരാളം സംസാരിച്ചു.
  
അതിനിടയിൽ കുഞ്ഞുവാവ കരഞ്ഞപ്പോൾ സന്ദീപേട്ടൻ എഴുന്നേറ്റു വിദ്യേച്ചികുടെ മുറിയിലേക്കുപോയി. അപ്പോഴാണ് അച്ഛൻ വന്നത്.
    
"ദേവേട്ടൻ എവിടെയായിരുന്നു? ദേവൂട്ടിയുടെ കൂട്ടുകാരികൾ വന്നതറിഞ്ഞില്ലേ?"അമ്മ ചോദിച്ചു.
അച്ഛൻ വന്നു ദേവുവിന്റെ അടുത്തിരുന്നു. 
"നന്ദിനിക്കുട്ടീ.. എന്തുണ്ട് വിശേഷം? പഠനം എങ്ങനെയുണ്ട്?"അച്ഛൻ ചോദിച്ചു.
"ഇതല്ലേ സന്ദീപിന്റെ കസിൻ?എന്താ കുട്ടിയുടെ പേര്? അച്ഛൻ രേണുവിനോട് തിരക്കി.
"ഇതാണച്ഛാ രേണു" ദേവു പറഞ്ഞു. 
അച്ഛൻ അവരോടു സംസാരിച്ചിരുന്നപ്പോൾ ഏട്ടൻ മെല്ലേ എഴുന്നേറ്റുപോയി.
   
രേണുവിന്റെ മുഖം പെട്ടെന്നു വാടുന്നതു ദേവു ശ്രദ്ധിച്ചു. രേണുവിന്റെ കണ്ണുകൾ ഏട്ടനെ പിന്തുടരുന്നുണ്ടായിരുന്നു. ഉച്ചക്ക് ഊണു കഴിഞ്ഞിട്ടാണ് അമ്മ അവരെ പോകാൻ അനുവദിച്ചത്. ഇടക്ക് കുറച്ചു സമയം നന്ദിനിയും ദേവികയും കൂടി ദേവുവിന്റെ മുറിയിലിരുന്നു പഠിച്ചു. ആ സമയം രേണു വിദ്യേച്ചിയുടെയും സന്ദീപേട്ടന്റെയും മുറിയിലിരുന്നു സംസാരിച്ചു.
    
അവർ പോയിക്കഴിഞ്ഞു എല്ലാവരും ഉച്ചമയക്കത്തിലാണ്ടപ്പോൾ ദേവു ശ്രീരാഗിനൊരു മെസ്സേജ് അയച്ചു.. "ശ്രീയേട്ടാ.. ഞാൻ ഫ്രീ ആണ്"എന്നു മാത്രം. നിമിഷങ്ങൾക്കകം ശ്രീരാഗിന്റെ വിളി വന്നു. ആർത്തിയോടെയാണ് ദേവിക ഫോൺ എടുത്തത്...!
     
"ശ്രീയേട്ടാ"അവൾ വിളിച്ചു.
"ദേവൂട്ടീ  എന്താ വിളിച്ചത്? ഒന്നൂടെ എന്നെ ശ്രീയേട്ടാ എന്നു വിളിച്ചേ..! ആദ്യമായല്ലേ ദേവു എന്നെ ഇങ്ങനെ വിളിക്കുന്നത്" ശ്രീരാഗിന്റെ സന്തോഷം വാക്കുകളിൽക്കൂടി പ്രകടമായിരുന്നു..
    
"ശ്രീയേട്ടാ., ഇവിടെ എന്റെ രണ്ടു കൂട്ടുകാരികൾ വന്നിരുന്നു. ഇപ്പോഴാണ്‌ പോയത്. അതാണു ഞാൻ വിളിക്കാൻ വൈകിയത്." ദേവു പറഞ്ഞു.
     
ഇപ്പോൾ ദേവികക്ക് ശ്രീരാഗിനോടു സംസാരിക്കുമ്പോഴുണ്ടായിരുന്ന സങ്കോചം മാറിയിരിക്കുന്നു. അവൻ അവളുടെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠിതനായിരിക്കുന്നു. ശ്രീരാഗിനും അങ്ങനെതന്നെ. അവർ മനസ്സു തുറന്നു ധാരാളം സംസാരിച്ചു.ഇടയ്ക്ക് ദേവുവിന്റെ ആത്മമിത്രം നന്ദിനിയെ ക്കുറിച്ചും,രേണുവിന് ഏട്ടനോടുള്ള പ്രണയത്തെക്കുറിച്ചും ദേവു പറഞ്ഞു.
"ശ്രീയേട്ടൻ എന്നെ പരിചയപ്പെട്ട കാര്യം നന്ദിനിക്കറിയുമോ?"ദേവു ആരാഞ്ഞു.
"ഇല്ലല്ലോ.., ഞാൻ ഒന്നും പറഞ്ഞിട്ടില്ല.
നന്ദിനിയുടെ കൂട്ടുകാരി ദേവികയെ ഞാനൊന്നു കണ്ടുപോലുമില്ലല്ലോ എന്ന് അവരുടെ അമ്മ പറഞ്ഞപ്പോഴാണ് ദേവു നന്ദിനിയുടെ ഫ്രണ്ടാണെന്ന് ഞാൻ മനസ്സിലാക്കിയത്. പിന്നെ സൂത്രത്തിൽ ദേവുവിന്റെ കാര്യങ്ങൾ മനസ്സിലാക്കി. അത്രയേയുള്ളൂ."ശ്രീരാഗ് പറഞ്ഞു.

ദേവുവിന് ആശ്വാസമായി..
  
പിറ്റേന്ന് ശ്രീരാഗ് അവധികഴിഞ്ഞു തിരിച്ചു പോയി. അവിടെച്ചെന്നിട്ടും ദേവുവിന് മെസ്സേജുകൾ അയച്ചു കൊണ്ടിരുന്നു. പല പല കാരണങ്ങളാൽ ദേവുവിന്റെ ഫൈനൽ എക്സാം നീണ്ടുപോയി.
അതുകൊണ്ട് ദേവുവിന് പഠിക്കാൻ ധാരാളം സമയം കിട്ടി. അതിനിടയിൽ ഏട്ടന്റെയും രേണുവിന്റെയും പ്രണയം തീവ്രമാകുന്നതും ദേവു അറിയുന്നുണ്ടായിരുന്നു.
   
"നന്ദിനിയല്ലേ ഏട്ടന് കൂടുതൽ ചേരുന്നത്?"
"നല്ല അടക്കവും ഒതുക്കവുമുള്ള അവളായിരുന്നു തന്റെ ഏട്ടത്തിയമ്മയായി വരേണ്ടിയിരുന്നത്?" ദേവുവിന് നിരാശ തോന്നി. വിധിച്ചതുപോലെയല്ലേ സംഭവിക്കുകയുള്ളു. അവൾ സമാധാനിച്ചു.

രണ്ടുമാസങ്ങൾക്കുശേഷമാണ് പരീക്ഷയുടെ തീയതി വന്നത്. ദേവു മറ്റെല്ലാം മറന്ന് പഠനത്തിൽ മാത്രം മുഴുകി.
    

(തുടരും )   


ഭാഗം 13

ഒരുമാസത്തോളം പരീക്ഷ നീണ്ടു നിന്നു. ഇടയ്ക്കുള്ള അവധി ദിവസങ്ങളിൽ നന്ദിനിയും ദേവുവും ഒന്നിച്ചിരുന്നു പഠിക്കാനായി നന്ദിനിയുടെ വീട്ടിലോ അല്ലെങ്കിൽ ദേവുവിന്റെ വീട്ടിലോ ഒന്നിച്ചുകൂടി.പരീക്ഷകളെല്ലാം രണ്ടുപേരും നന്നായി എഴുതി. എല്ലാ ദിവസവും ശ്രീരാഗ് ദേവുവിനെ വിളിച്ച് ആശംസകൾ പറഞ്ഞിരുന്നു.



പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ ദേവുവിനു വലിയ ആശ്വാസം തോന്നി. ഇനി കുഞ്ഞുവാവയെ ഇഷ്ടം പോലെ ലാളിക്കാമല്ലോ. അവന്റെ നൂലു കേട്ടൽ ചടങ്ങു നടന്നപ്പോൾ പരീക്ഷ ഒരു തടസ്സമായിരുന്നു.
   
ഇനി ശ്രീയേട്ടനെ എല്ലാ ദിവസവും വിളിക്കണം. അവൾ തീരുമാനിച്ചു. എത്ര വേഗമാണ് ഏട്ടന്റെയും രേണുവിന്റെയും പ്രണയം വളർന്നത്! പരീക്ഷ അടുത്തിരുന്നതുകൊണ്ട് ഒന്നും ശ്രദ്ധിച്ചില്ല.
   
എന്നാലും നന്ദിനിയുടെ വീട്ടിൽ പഠിക്കാൻ കൊണ്ടാക്കാൻ ഏട്ടൻ കാണിച്ച ഉത്സാഹം അവിടെവച്ചു രേണുവിനെ കാണാൻ വേണ്ടിയായിരുന്നുവെന്ന് മനസ്സിലായിരുന്നു! എല്ലാം നന്നായി വന്നാൽ മതിയായിരുന്നു. ദേവു പ്രാർത്ഥിച്ചു.
    
അന്നു രാത്രി അത്താഴം കഴിഞ്ഞു കിടക്കുന്നതിനു മുൻപ് ദേവു ശ്രീരാഗിനൊരു മിസ്സ്ഡ് കാൾ അയച്ചു. ആളിന് തിരക്കാണെങ്കിൽ ശല്യപ്പെടുത്തേണ്ട എന്നും കരുതി. എന്നാൽ നിമിഷങ്ങൾക്കകം ശ്രീരാഗ് അവളെ വിളിച്ചു.
   
"ദേവൂട്ടീ... ഞാൻ അല്പം തിരക്കിലായിരുന്നു. എക്സാം എങ്ങനെയുണ്ടായിരുന്നു? തനിക്കായിരിക്കും ടോപ് മാർക്ക് അല്ലേ?"
"ഒന്നു പോയേ... ശ്രീയേട്ടാ കളിയാക്കാതെ!
ജയിച്ചാൽ മതിയായിരുന്നു!"
ദേവു പറഞ്ഞു.
"കിച്ചന്റെ അനിയത്തിക്കുട്ടിക്കും എളുപ്പമായിരുന്നോ ദേവൂട്ടീ?" ശ്രീരാഗ് ചോദിച്ചു.
   
"നന്ദിനി ബുക്കു മുഴുവൻ കാണാതെ പഠിക്കും ശ്രീയേട്ടാ! പിന്നെങ്ങനെ വിഷമമാകും?"
   
"നന്ദിനിയുടെ കിച്ചേട്ടൻ ശ്രീയേട്ടന്റെ ബെസ്റ്റ് ഫ്രണ്ടാണ് അല്ലേ?" ദേവു ചോദിച്ചു.
    
"അങ്ങനെയൊന്നുമില്ല ദേവൂ. ഞങ്ങൾ ബാല്യകാല സുഹൃത്തുക്കളായിരുന്നു. ഇപ്പോൾ വലിയ കോൺടാക്ട് ഒന്നുമില്ല. കിച്ചൻ ബാഗ്ലൂരിൽ എഞ്ചിനീയറല്ലേ?"

"എന്റെ ചേച്ചിയുടെ കല്യാണത്തിനു അവനെ ഞാൻ ക്ഷണിച്ചിരിന്നു. അവന്റെ ചേച്ചിയുടെ വിവാഹത്തിന് ഞങ്ങൾ പണ്ടത്തെ സുഹൃത്തുക്കൾ എല്ലാവരും ഉണ്ടായിരുന്നു. അത്ര മാത്രം."  ശ്രീരാഗ് വിശദമാക്കി.
   
"ഇനിയെന്താ ദേവൂട്ടിയുടെ പ്ലാൻ?" ശ്രീരാഗ് ചോദിച്ചു.
"ഞാനും നന്ദിനിയും ബാങ്ക് കോച്ചിങ്ങിനു പോയാലോ എന്നാലോചിക്കുന്നുണ്ട് ശ്രീയേട്ടാ" ദേവു പറഞ്ഞു.
"അതു കൊള്ളാം"ശ്രീരാഗ് പ്രോത്സാഹിപ്പിച്ചു." 
"ഞാൻ വിളിക്കുന്ന കാര്യം വീട്ടിൽ ആരെങ്കിലും അറിഞ്ഞോ?", ശ്രീരാഗ് ചോദിച്ചു.
     
"അയ്യോ ഇല്ല ശ്രീയേട്ടാ...!ആർക്കും ഒന്നുമറിയില്ല.. നന്ദിനിക്കുപോലും" ദേവു പറഞ്ഞു.
    
"ഞാൻ എന്റെ അമ്മയോടു മാത്രം സൂചിപ്പിച്ചിട്ടുണ്ട്. ദേവിക എന്ന ഒരു സുന്ദരിക്കുട്ടിയെ ഞാൻ പരിചയപ്പെട്ട വിവരവും ഞാൻ അവളെ മാത്രമേ കല്യാണം കഴിക്കുള്ളുവെന്നും..
അമ്മയാണെന്റെ ബെസ്റ്റ് ഫ്രണ്ട്.."
    
"അയ്യോ.. എന്നിട്ട്.. അമ്മയെന്തു പറഞ്ഞു?"ദേവിക ചോദിച്ചു. 
 
"നിനക്കു മാത്രമേ ഇഷ്ടമുള്ളോ...? ആ കുട്ടിക്കു നിന്നോട് ഇഷ്ടമുണ്ടോ എന്നും അമ്മ ചോദിച്ചു"
     
"നിനക്ക് എന്നോട് ഇഷ്ടമുണ്ടോ ദേവൂട്ടീ?" ശ്രീരാഗ് ആദ്യമായി ദേവുവിന്റെ ഇഷ്ടം തിരക്കി.
    
"ശ്രീയേട്ടന് ഇനിയും സംശയമാണോ?" ഒരു നിമിഷത്തെ മൗനത്തിനു ശേഷം ദേവിക ചോദിച്ചു
      
"ശ്രീയേട്ടന് എന്നോട് എത്ര ഇഷ്ടമുണ്ടോ അതിന്റെ നൂറു മടങ്ങിഷ്ടം എനിക്ക് ശ്രീയേട്ടനോടുണ്ട്, ഞാൻ എന്റെ ജീവിതത്തിൽ ഇത്രയും സംസാരിച്ചിട്ടുള്ളയാളും ശ്രീയേട്ടനാണ്." ദേവു മനസ്സു തുറന്നു.
 
ശ്രീരാഗിന്റെ മനസ്സു നിറഞ്ഞു.

"ദേവികയുടെ ഫോട്ടോ ഒന്നു കാണിക്കാമോ എന്ന് അമ്മയെന്നോടു ചോദിച്ചു. എന്റെ മനസ്സിലാണ് അവളുടെ ഫോട്ടോ എന്നു ഞാൻ അമ്മയോടു പറഞ്ഞു."
   
"വേറെ ഫോട്ടോ ഒന്നും ഞാനവളോടു ചോദിച്ചിട്ടില്ല എന്നും പറഞ്ഞു"
   
"ലോകം ഇത്ര പുരോഗമിച്ചിട്ടും .നീയെന്താ ശ്രീക്കുട്ടാ ഇങ്ങനെ?" അമ്മ ചോദിച്ചു.
    
"എന്റെ ദേവൂട്ടി ഒരു നാടൻ പെൺകൊടിയാണെന്നും ഇപ്പോഴും നീണ്ടു ചുരുണ്ട സമൃദ്ധമായ മുടിയിൽ തുളസിക്കതിരും ചൂടി, നെറ്റിയിൽ ചന്ദനക്കുറിയും തൊട്ട് ഭൂമിയെപ്പോലും നോവിക്കാതെ നടക്കുന്ന സുന്ദരിക്കുട്ടിയാണ് എന്റെ ദേവൂട്ടിയെന്നും ഞാൻ അമ്മയോടു പറഞ്ഞിട്ടുണ്ട്"

ശ്രീരാഗ് പറഞ്ഞപ്പോൾ ദേവുവിന്റ കണ്ണു നിറഞ്ഞു. "ഇത്രയൊക്കെ ആ ഒരൊറ്റക്കാഴ്ചയിൽ ശ്രീയേട്ടൻ ശ്രദ്ധിച്ചിരുന്നോ?"
    
ദേവു അദ്‌ഭുതത്തോടെ ചോദിച്ചു. "പിന്നില്ലാതെ..? ഞങ്ങൾ പട്ടാളത്തിലുള്ളവർക്ക് ഒരു സീക്രട്ട് ഐ കൂടിയുണ്ട് ദേവൂട്ടീ" ശ്രീരാഗ് പറഞ്ഞു. 
രണ്ടുപേരും ചിരിച്ചു.

ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ദേവികയും നന്ദിനിയും മൂന്നു മാസത്തെ ബാങ്ക് കോച്ചിങ്ങിനു ചേർന്നു. അതിനിടയിൽ വിദ്യേച്ചിയും വാവയും സന്ദീപേട്ടന്റെ വീട്ടിലേക്കു പോയപ്പോൾ വീടുറങ്ങിയതുപോലെയായി. ഏറ്റവും സങ്കടം ദേവുവിനായിരുന്നു. അവന്റെ കുഞ്ഞുടുപ്പുകളും അവന്റെ തൊട്ടിലും കാണുമ്പോൾ ദേവികയ്ക്കു സങ്കടം വന്നു.
   
ഏട്ടനും അച്ഛനും അമ്മയും ദേവൂവും കൂടി എല്ലാ അവധി ദിവസങ്ങളിലും അവനെക്കാണാൻ സന്ദീപിന്റെ വീട്ടിൽ പോകും.  അങ്ങനെയുള്ള ഒരു ദിവസം സന്ദീപേട്ടന്റെ വീട്ടിൽ ചെന്നപ്പോൾ അവിടെ ദേവികയ്ക്കു കല്യാണം ആലോചിച്ച ഹരിക്കുട്ടൻ എന്ന ഹരിശങ്കറും ഉണ്ടായിരുന്നു.
 
(തുടരും )
     

ഭാഗം 14

ഏട്ടനും അച്ഛനും മുൻപിലും അമ്മയും ദേവികയും പിന്നിലുമായി വിദ്യേച്ചിയുടെ മുറിയിലേക്കു കയറിച്ചെന്നപ്പോൾ ദേവിക ആദ്യം കണ്ടത് ഹരിശങ്കറേയാണ്. ദേവികയെ കണ്ടപ്പോൾ ഹരിശങ്കർ മധുരമായി പുഞ്ചിരിച്ചു. ദേവികയും ഒരു ചെറുപുഞ്ചിരി ചുണ്ടിൽ വരുത്തി. എങ്കിലും അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു. എന്തിനായിരിക്കും ഹരിശങ്കർ ഇപ്പോൾ വന്നിരിക്കുന്നത്?അവൾ ചിന്തിച്ചു.


അപ്പോഴേക്കും അച്ഛൻ ചെന്നു ഹരിശങ്കറിന്റെ കരങ്ങൾ കവർന്നു. "അച്ഛനും ഞാനും വലിയ സ്നേഹിതൻമാരായിരുന്നു. ഇപ്പോൾ കുറേ നാളായി കോൺടാക്ട്സ് ഒന്നുമില്ല. അച്ഛനു സുഖമല്ലേ?എന്റെ അന്വേഷണങ്ങൾ അറിയിക്കണം."
 
അച്ഛൻ പറഞ്ഞപ്പോൾ ഹരിശങ്കർ തല കുലുക്കി. "ശരി അങ്കിൾ "എന്നു പറയുകയും ചെയ്തു.
     
ദേവിക അവിടെ നിന്നും മെല്ലെ അടുക്കളയിലേക്കു പോയി. അവിടെ സന്ദീപേട്ടന്റെ അമ്മ ചായ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.
    
"ദേവൂ...ഇങ്ങോട്ടു പൊന്നോ?കുഞ്ഞിനെ കാണാതെ..?" അമ്മ ചോദിച്ചു.
  
"അമ്മയെ അവിടെ... കാണാത്തതുകൊണ്ട് ഇങ്ങോട്ടുപോന്നതാ!" ദേവു പറഞ്ഞു. അമ്മയ്ക്കു സന്തോഷമായി.
   
"അവിടെ ദേവുവിനെക്കാണാൻ ഒരാൾ എത്ര നേരമായി കാത്തിരിക്കുന്നു. ഹരിക്കുട്ടൻ!" അമ്മ പറഞ്ഞു.
  
അപ്പോൾ ഇതെല്ലാം എല്ലാവരും ചേർന്നുള്ള ഒരു തീരുമാനമാണോ? തൽക്കാലം അടുക്കളയിൽ തന്നെ നിൽക്കാം! ദേവിക ചിന്തിച്ചു. ദേവു അമ്മയുടെ കൂടെ ചായ ഒഴിക്കാൻ സഹായിച്ചുകൊണ്ട് അവിടെത്തന്നെ നിന്നു.
"പരീക്ഷയൊക്കെ കഴിഞ്ഞില്ലേ...? എളുപ്പമായിരുന്നോ?", അമ്മ ചോദിച്ചു.
   
"വല്ല്യ കുഴപ്പമില്ലായിരുന്നു അമ്മേ... ഇനി റിസൾട്ട്‌ വരുമ്പോഴറിയാം" ദേവിക പറഞ്ഞു..
    
അപ്പോഴേക്കും വിദ്യേച്ചി അങ്ങോട്ടു വന്നു. "ദേവൂ..നിന്നെ അച്ഛൻ വിളിക്കുന്നു." ചേച്ചി പറഞ്ഞു.

ദേവു ഒന്നും മിണ്ടിയില്ല. അവൾ ചെന്നപ്പോൾ എല്ലാവരും ഊണു മുറിയിൽ ഉണ്ടായിരുന്നു.അവളെ കണ്ടപ്പോൾ അച്ഛൻ  ചോദിച്ചു,

"ദേവൂട്ടി എവിടെപ്പോയി? കുഞ്ഞിനെക്കാണാതെ?" 

"അതെ.. ചിറ്റയെ കാണാഞ്ഞിട്ട് വാവക്കുട്ടൻ അന്വേഷിച്ചു." സന്ദീപേട്ടൻ കളിയാക്കിപ്പറഞ്ഞപ്പോൾ ദേവു കുഞ്ഞിനെ മെല്ലെ കയ്യിലെടുത്തു. എങ്കിലും ഹരികൃഷ്ണൻറെ സാന്നിധ്യം അവളിൽ അസ്വസ്ഥത ഉളവാക്കിയിരുന്നു.
    
അപ്പോഴാണ് അച്ഛൻ വീണ്ടും പറഞ്ഞത്... "മോളേ ഹരികൃഷ്ണനെ പരിചയപ്പെട്ടില്ലല്ലോ. അച്ഛന്റെ കൂട്ടുകാരന്റെ മകനാണ്."
   
ദേവിക തലയുയർത്തി ഹരികൃഷ്ണനെ നോക്കി. "വീട്ടിൽ വന്നപ്പോൾ സന്ദീപേട്ടൻ പരിചയപ്പെടുത്തിയിരുന്നല്ലോ അച്ഛാ" ദേവിക മറുപടി പറഞ്ഞു.

"ദേവൂ..., ഹരിക്കുട്ടനു ദേവുവിനെ ഇഷ്ടമായി. വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ട് ദേവുവിന്റെ അഭിപ്രായം അറിയാനാണ് ഇവിടെ കാത്തിരുന്നത്" സന്ദീപേട്ടൻ പറഞ്ഞു..

"നിങ്ങൾക്ക് പരസ്പരം എന്തെങ്കിലും സംസാരിക്കണമെങ്കിൽ ആവാം..! അച്ഛൻ പറഞ്ഞു.
   
ദേവു അച്ഛനെ സൂക്ഷിച്ചു നോക്കി. എല്ലാവരുടെയും മുൻപിൽ വച്ച് അച്ഛന്റെ ആ തുറന്നു ചോദ്യം ദേവുവിന് തീരെ ഇഷ്ടമായില്ല. അവൾക്കു ദേഷ്യം വന്നു. എങ്കിലും മെല്ലെ മറുപടി പറഞ്ഞു.

"ഈക്കാര്യം സന്ദീപേട്ടൻ നേരത്തെ സൂചിപ്പിച്ചതാണല്ലോ അച്ഛാ! എക്സാം കഴിയട്ടെ എന്ന് അന്നു തീരുമാനിച്ചതല്ലേ?" അവൾ ചോദിച്ചു.
  
"അതേ... ഇപ്പോൾ എക്സാം കഴിഞ്ഞല്ലോ..." ഏട്ടന്റെ ചോദ്യം.
  
അവൾക്കു ഏട്ടനോടും ദേഷ്യം വന്നു.

"ഒരു കള്ളക്കാമുകൻ! ചതിയൻ! ഈ സദസ്സിൽ വച്ചാണോ ഇതൊക്കെ ചോദിക്കേണ്ടത്!"
    
"ഞാൻ ഒന്നാലോചിക്കട്ടെ ഏട്ടാ, വീട്ടിൽ ചെല്ലട്ടെ." ദേവു മറുപടി പറഞ്ഞു.
   
പെട്ടന്ന് അവിടെയൊരു നിശബ്ദത പരന്നു. ആരും ഒന്നും മിണ്ടിയില്ല. ദേവുവിന്റെ ഈ മറുപടിയല്ല അവർ പ്രതീക്ഷിച്ചത് എന്നു തോന്നി. സന്ദീപേട്ടന്റെ അമ്മയും വിദ്യേച്ചിയും കൂടി ചായയുമായി വന്നപ്പോൾ ദേവു മെല്ലെ പിൻവാങ്ങി. പിന്നീട് കാറിൽ വീട്ടിലേക്കു മടങ്ങുമ്പോഴും അച്ഛൻ അവളോട് ഒന്നും മിണ്ടിയില്ല.
    
രാത്രിയിൽ അത്താഴത്തിന്റെ സമയത്ത് ഏട്ടനാണ് വീണ്ടും തുടങ്ങി വച്ചത്. "അച്ഛൻ ചോദിച്ച കാര്യത്തിന് നീ എന്താ ദേവൂ അങ്ങനെ മറുപടി പറഞ്ഞത്? അച്ഛനു വിഷമമായെന്നു തോന്നുന്നു.
ഏട്ടൻ പറഞ്ഞു." 
"ഉവ്വോ അച്ഛാ? അച്ഛനു വിഷമമായോ?" ചോദ്യത്തിൽ കുറച്ചു മധുരവും കൊഞ്ചലും പുരട്ടി അവൾ അച്ഛനോടു ചോദിച്ചു.
   
അപ്പോഴും അച്ഛൻ മിണ്ടിയില്ല.

"വേറെ ഒരു വീട്ടിൽ വച്ച് ഓർക്കപ്പുറത്തല്ലേ അച്ഛൻ അങ്ങനെ ചോദിച്ചത്?  ഞാൻ അതെപ്പറ്റിയൊന്നും ചിന്തിച്ചു പോലുമില്ല."
   
"ഇത്രയും ചിന്തിക്കാനെന്തിരിക്കുന്നു?" എല്ലാവരും അറിയുന്ന കുടുംബം. അച്ഛന്റെ സുഹൃത്തിന്റെ മകൻ. സന്ദീപേട്ടന്റെ ആത്മമിത്രം. അറിയാത്ത ഒരു വീട്ടിലേക്കു അയക്കുന്നതിലും എത്രയോ നല്ലതാണ്" ഏട്ടൻ പറഞ്ഞു.
   
"അതിനവൾ എതിരൊന്നും പറഞ്ഞില്ലല്ലോ..!" "സമ്മതമല്ലെന്നും പറഞ്ഞിട്ടില്ല." പതിവു പോലെ അമ്മ അവളുടെ രക്ഷക്കെത്തി.
   
"ആദ്യം ഏട്ടന്റെ കല്യാണം നടക്കട്ടെ. ഏട്ടന് രേണുവിനെ കല്യാണം കഴിക്കാൻ താൽപ്പര്യമുണ്ടെന്ന കാര്യം അമ്മ അച്ഛനോടു പറഞ്ഞില്ലേ..?" ദേവു അമ്മയോടു ചോദിച്ചു.
   
അച്ഛൻ തല തിരിച്ചു ഏട്ടനെ നോക്കുന്നതും ഏട്ടന്റെ മുഖം വിളറുന്നതും കണ്ടപ്പോൾ ദേവുവിനു സന്തോഷമായി.

(തുടരും)

     

ഭാഗം 15

എന്താണു കാര്യം? ആരാണു രേണു?" അച്ഛൻ ചോദിച്ചപ്പോൾ ഏട്ടൻ അമ്മയെ നോക്കി.

"അതു ദേവേട്ടാ..., നമ്മുടെ സന്ദീപിന്റെ ചിറ്റ, ഭദ്രയുടെ മകളാണു രേണു. കഴിഞ്ഞ ദിവസം കുഞ്ഞിനെക്കാണാൻ വന്നിരുന്നു!"



"ദേവൂട്ടിയുടെ കൂട്ടുകാരിയല്ലേ?"അച്ഛന്റെ ചോദ്യം.

"രേണുവിനെ എനിക്കറിയാമെന്നേയുള്ളു അച്ഛാ.  അവൾ നന്ദിനിയുടെ വീടിനടുത്താണ് താമസം. പിന്നെ ഇപ്പോൾ സന്ദീപേട്ടന്റെ ചിറ്റയുടെ മോളല്ലേ?" ദേവിക അച്ഛനോടു പറഞ്ഞു.

"ആ കുട്ടിക്കെന്തു പറ്റി?" അച്ഛൻ ആരാഞ്ഞു. അമ്മയും ഏട്ടനും പരുങ്ങുന്നതുകണ്ടപ്പോൾ ദേവു അവരുടെ രക്ഷയ്‌ക്കെത്തി. 

"രേണുവിന് ഏട്ടനോട് വലിയ ഇഷ്ടമാണത്രേ. ഇപ്പോൾ ഏട്ടന് അങ്ങോട്ടും ഇഷ്ടമാണെന്നു തോന്നുന്നു."  ദേവിക പറഞ്ഞു നിർത്തിയപ്പോൾ അച്ഛൻ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു പോയി. 

"ഇതു ലോകത്തിലെ ആദ്യത്തെ സംഭവമൊന്നുമല്ലല്ലോ ഉണ്ണിക്കുട്ടാ" അച്ഛന്റെ മറുപടി അങ്ങനെ ആയിരുന്നു..

"നിങ്ങൾക്കു രണ്ടുപേർക്കും ഇഷ്ടമാണെങ്കിൽ പിന്നെ എന്താണു തടസ്സം? വിവാഹം പെട്ടെന്നു നടത്താം എന്താ?"

"അല്ലച്ഛാ... ദേവൂട്ടിയുടെ വിവാഹം ആദ്യം നടക്കട്ടെ. എന്നിട്ടു മതി എന്റെ നടത്താൻ.."എട്ടൻ പറഞ്ഞപ്പോൾ ദേവുവിനു വെപ്രാളമായി.
"അതു ശരിയാ. പെൺകുട്ടികളുടെ വിവാഹമാണ് ആദ്യം നടക്കേണ്ടത്. ദേവുവിന്റെ കല്യാണം ആദ്യം നടത്താം." അമ്മയും അഭിപ്രായപ്പെട്ടു.

അതു തന്നെയാ നല്ലത്"ഏട്ടൻ പറഞ്ഞു, "ആ ഹരിക്കുട്ടന്റെ ആലോചന ഇങ്ങോട്ടു വന്നു കയറിയ ഭാഗ്യമാണ്. അതു മുൻപോട്ടു കൊണ്ടുപോകുന്നതാണു നല്ലത്."   "അതേ... ദേവുവിന്റെ പരീക്ഷ കഴിഞ്ഞല്ലോ. ഇനി ഈ ആലോചനയിൽ തീരുമാനം എടുക്കാം ദേവേട്ടാ"അമ്മ പിൻ താങ്ങി.

"ഇതെന്താ അച്ഛാ ഇങ്ങനെ?മൂത്തവരുടെ കല്യാണമല്ലേ ആദ്യം നടത്തേണ്ടത്.? എന്റെ വിവാഹം കഴിഞ്ഞു പോകുമ്പോൾ നിങ്ങൾക്കു കൂട്ടായി ഏടത്തിയമ്മ ഉണ്ടാവുമല്ലോ."

ദേവു ദുർബ്ബലമായി വാദിച്ചു.

"അതിനു ദേവൂട്ടിയുടെ കല്യാണം കഴിഞ്ഞു അധികം വൈകാതെ ഉണ്ണിക്കുട്ടന്റെ വിവാഹവുംനടത്താമല്ലോ." അമ്മ വീണ്ടും പറഞ്ഞു. അച്ഛൻ എന്തോ ചിന്തിച്ചിരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല.

ദേവു ഓടിച്ചെന്ന് അച്ഛന്റെ അടുത്തിരുന്നു. "അച്ഛാ... എനിക്കു കുറച്ചു നാൾ കൂടി നിങ്ങടെ ഒപ്പം ഈ വീട്ടിൽ കഴിയണം. അച്ഛനെ വിട്ടു പോകാൻ എനിക്കു പറ്റൂല്ല അച്ഛാ" ദേവു കൊഞ്ചി.

അച്ഛൻ അലിഞ്ഞുപോയി. മകളെ തന്നോടു ചേർത്തു നിർത്തിക്കൊണ്ട് അച്ഛൻ പറഞ്ഞു.

"മോളേ... അതിനു നീ ദൂരെ എങ്ങുമല്ലല്ലോ പോകുന്നത്.. നമ്മളെ നന്നായി അറിയുന്ന ആളുകളല്ലേ അവർ? എന്തുകൊണ്ടും നല്ല ആലോചന"

"ഏട്ടന്റെ കല്യാണം കഴിഞ്ഞു രേണു ഇവിടെ വരുമ്പോൾ കുറച്ചു നാളത്തേക്ക് ഞാൻ ഇവിടെ വേണം അച്ഛാ. അത്‌ എന്റെ ഒരു ആഗ്രഹം ആണ്." ദേവിക അടവൊന്നു മാറ്റി.

"എന്നാൽ നമുക്കു നിശ്ചയം നടത്തി വയ്ക്കാം." അമ്മയുടെ അഭിപ്രായം.

"എന്തായാലും അവരോടു ഇങ്ങോട്ടൊന്നു വരാൻ പറയുന്നതാണ് നല്ലത്." ഏട്ടൻ പറഞ്ഞു.

"അതു ശരിയാണ്."സന്ദീപിനോടു പറയാം." അച്ഛൻ പറഞ്ഞു.

"അച്ഛാ എന്റെ എക്സാം കഴിഞ്ഞിട്ടല്ലേയുള്ളു. ഞാൻ ഫ്രീ ആയിട്ടൊന്നു കുറച്ചു ദിവസം നടക്കട്ടെ അച്ഛാ.."  ദേവു പറഞ്ഞു.  

"അതിനു നാളെത്തന്നെ കല്യാണം നടത്തുന്നില്ലല്ലോ. നിന്നോട് ഇന്നലെ ചോദിച്ചപ്പോഴും നീ ശരിയായ ഒരു ഉത്തരം പറഞ്ഞില്ല" ഏട്ടൻ അവളോടു പറഞ്ഞു.
 "അതു ശരിയാണു മോളേ.., ഈ കാര്യത്തിൽ മോളുടെ ഇഷ്ടമാണ് പ്രധാനം. നീ അഭിപ്രായമൊന്നും പറഞ്ഞില്ലല്ലോ." അച്ഛന്റെ ചോദ്യത്തിന് ദേവു ഒന്നും മറുപടി പറഞ്ഞില്ല.

"ഞാൻ അവർക്കു വാക്കു കൊടുക്കട്ടെ?" ദേവരാജൻ വീണ്ടും ചോദിച്ചു.

"വേണ്ടച്ഛാ..." ദേവു പെട്ടെന്ന് മറുപടി പറഞ്ഞു.

എല്ലാവരും ഞെട്ടിപ്പോയി. അൽപ്പ സമയത്തെ മൗനത്തിനു ശേഷം അച്ഛൻ വീണ്ടും ചോദിച്ചു.

"എന്താണു കാരണം മോളേ..? വളരെ നല്ല ഒരു പയ്യനല്ലേ ഹരിശങ്കർ? നല്ല കുടുംബവും നല്ല ജോലിയും."

"കാണാനും മിടുക്കൻ. ഒന്നിനും ഒരു കുറവുമില്ല." 

"ലാളിച്ചു വളർത്തുന്ന എല്ലാ പെൺകുട്ടികളും ഇങ്ങനെയൊക്കെയേ പറയൂ. അച്ഛൻ ധൈര്യമായി വാക്കുകൊടുത്തോ."ഏട്ടൻ പറഞ്ഞു.

ദേവു തലയുയർത്തി  എല്ലാവരേയും നോക്കി. പിന്നെ സാവധാനം പറഞ്ഞു.."ഞാൻ ശ്രീയേട്ടനെ മാത്രമേ കല്യാണം കഴിക്കൂ."  

"ശ്രീയേട്ടനോ?" "അതാരാ?"അമ്മയാണു ചോദിച്ചത്. 

അച്ഛൻ അവളെ ചേർത്തു പിടിച്ചു.  "ആരാ മോളേ ശ്രീയേട്ടൻ? അച്ഛനോടു പറയൂ." 

"വെറും തട്ടിപ്പാ അച്ഛാ.    കല്യാണത്തിനു സമ്മതിക്കാതിരിക്കാനുള്ള ഓരോ അടവുകളാ..."ഏട്ടൻ പറഞ്ഞു. 

പെട്ടന്ന് ദേവിക പൊട്ടിക്കരഞ്ഞു. 

"മോളേ എന്താ ഇത്? എന്തുണ്ടെങ്കിലും അച്ഛനോടു പറയൂ.അച്ഛൻ പരിഹാരം കാണാം."

ദേവരാജൻ പറഞ്ഞു.  "ആരാണു ശ്രീയേട്ടൻ? അങ്ങനെ ഒരാളെപ്പറ്റി നീ പറഞ്ഞിട്ടില്ലല്ലോ."

ദേവു സാവധാനം ശ്രീരാഗിനെ പരിചയപ്പെടാനിടയായ സംഭവം അവരോടു പറഞ്ഞു. പിന്നെ ആ പരിചയം സ്നേഹമായി വളർന്നതും ഫോൺ ചെയ്യാറുള്ള കാര്യങ്ങളുമെല്ലാം വിശദമായി പറഞ്ഞു.

"ട്രെയിനിങ് തീരുമ്പോൾ ഇവിടെ വന്നു കല്യാണം ആലോചിക്കാമെന്നും അതുവരെ കാത്തിരിക്കണമെന്നും പറഞ്ഞിട്ടുണ്ട്."

"എന്നിട്ട്..? ട്രെയിനിങ് തീർന്നില്ലേ?" ഏട്ടൻ ചോദിച്ചു

തീർന്നിട്ടുണ്ടാകും "ദേവു പറഞ്ഞു.

"അതെന്താ നിനക്കുറപ്പില്ലാത്തതു പോലെ."  "ഇപ്പോൾ ശ്രീരാഗ് വിളിക്കാറില്ലേ..?" അച്ഛൻ ചോദിച്ചു. 

"ഇല്ലച്ഛാ.. കഴിഞ്ഞ രണ്ടുമാസമായി വിളിച്ചിട്ട്. അങ്ങോട്ടു വിളിച്ചാലും ഫോൺ എടുക്കുന്നില്ല. എന്തോ സംഭവിച്ചിട്ടുണ്ട്." അവൾ പറഞ്ഞു.

"എന്തു സംഭവിക്കാൻ! അവനൊരു ഫ്രോഡായിരുന്നു അതു തന്നെ കാരണം" അവനിനി വിളിക്കാനൊന്നും പോകുന്നില്ല."

ഏട്ടൻ പറയുന്നത് കേട്ടപ്പോൾ ദേവിക വീണ്ടും കരഞ്ഞു.

"അല്ല.. ശ്രീയേട്ടൻ ചതിയനല്ല! ശ്രീയേട്ടൻ കള്ളം പറയില്ല. എന്തോ സംഭവിച്ചിട്ടുണ്ട്. അതാണു വിളിക്കാത്തത്.

"ദേവു ശഠിച്ചു. 

ദേവരാജൻ അദ്‌ഭുതത്തോടു കൂടി മകളെ നോക്കി.

തന്റെ മകൾ ഇത്രയുമൊക്കെ വളർന്നല്ലോ. താൻ ഒന്നുമറിഞ്ഞില്ലല്ലോ. അയാൾക്കു വേവലാതിയായി. അമ്മയും ഏട്ടനും അവളെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു.

"ഏട്ടൻ രേണുവിന്റെ കാര്യം തുറന്നു പറഞ്ഞപ്പോഴും മോൾ ഞങ്ങളോടൊന്നും പറഞ്ഞില്ലല്ലോ." ഏട്ടൻ അവളോടു പറഞ്ഞു.

"സാരമില്ല.അച്ഛൻ അന്വേഷിക്കട്ടെ. മോൾക്ക് അവരുടെ മേൽവിലാസം അറിയാമോ?" അച്ഛൻ ചോദിച്ചു. 

"അറിയാം അച്ഛാ. തന്നെയുമല്ല ശ്രീയേട്ടൻ നന്ദിനിയുടെ ഏട്ടന്റെ കൂട്ടുകാരനുമാണ്." ദേവു പറഞ്ഞു. ആ വാർത്ത അവർക്കു കുറച്ചു ആശ്വാസം പകർന്നു.

"നമുക്ക് അവരുടെ വീടന്വേഷിച്ചു പോകാം അച്ഛാ"

അവർ തീരുമാനിച്ചു.

(തുടരും)   

     

ഭാഗം 16

ദേവുവിന്റെ വെളിപ്പെടുത്തൽ ആ കുടുംബത്തിൽ വലിയ അസ്വസ്ഥതയുണ്ടാക്കി. ഒന്നുമറിയത്ത, ഒരു പ്രാവശ്യം മാത്രം കണ്ടിട്ടുള്ള ഒരാളുമായി തന്റെ മകൾ മാനസികമായി ഇത്രയും അടുത്തല്ലോ എന്ന് ദേവരാജൻ അദ്‌ഭുതത്തോടുകൂടി ചിന്തിച്ചു. 




അതുതന്നെ  ആയിരുന്നു മറ്റു രണ്ടുപേരും ചിന്തിച്ചത്., "ആറുമാസത്തിലധികം ഈ കാര്യം രഹസ്യമാക്കി വയ്ക്കാൻ അവൾക്കു സാധിച്ചല്ലോ!"
"എവിടെയാണ്‌ ശ്രീരാഗിന്റെ വീട്?"
ദേവരാജൻ മകളോടു ചോദിച്ചു.
"മുവാറ്റുപുഴയിലാണ്. വീട്ടുപേരും സ്ഥലവും ഒക്കെ എനിക്കറിയാം അച്ഛാ" ദേവിക പറഞ്ഞു.
"ശരി, ഇനി മോളു പോയി കിടന്നുറങ്ങിക്കോളൂ. ഞങ്ങൾ ഒന്നാലോചിക്കട്ടെ".

"വേറെ കല്യാണം എനിക്കാലോചിക്കല്ലേ അച്ഛാ. ശ്രീയേട്ടൻ ഒരു പാവമാണ്. എന്നെ അത്രയ്ക്കിഷ്ടമാണ്. എനിക്കു ശ്രീയേട്ടനോടും അങ്ങനെ തന്നെ"
"ശരി. മോളു പൊയ്ക്കോളൂ "
ദേവരാജൻ പറഞ്ഞു.ദേവിക എഴുന്നേറ്റു സ്വന്തം മുറിയിലേക്കു പോയി.
"കുറച്ചു സമയം ആരും ഒന്നും മിണ്ടിയില്ല.
"എന്നാലും താൻ പോലും ഒന്നുമറിഞ്ഞില്ലല്ലോ ജയേ..."
ദേവരാജൻ ഭാര്യയോടു പറഞ്ഞു.
അമ്മയുടെ മുഖം വല്ലാതെയാകുന്നതും കണ്ണിൽ നീർ പൊടിയുന്നതും കണ്ട് ഉണ്ണിക്കുട്ടൻ അമ്മയെ ചേർത്തു പിടിച്ചു..
"അതിനു അമ്മയെന്തിനാണു വിഷമിക്കുന്നത്?
"എല്ലാ പെൺകുട്ടികളും ഇങ്ങനെയൊക്കെയാണ്. നമ്മുടെ ദേവു വേറെ തെറ്റൊന്നും ചെയ്തില്ലല്ലോ. നമ്മളോട് സമയമാകുമ്പോൾ പറയാം എന്നായിരിക്കും കരുതിയിരുന്നത്"
അമ്മയ്ക്ക് എന്നിട്ടും സങ്കടം മാറിയില്ല.
"ഒടുവിൽ അച്ഛൻ പറഞ്ഞു.
നമുക്ക് നാളെത്തന്നെ ശ്രീരാഗിന്റെ വീടന്വേഷിച്ചു പോകാം മോനേ. വച്ചു താമസിപ്പിക്കണ്ട. എന്നിട്ടു തീരുമാനിക്കാം എന്തു വേണമെന്ന്!
"നന്ദിനിയുടെ ഏട്ടന്റെ കൂട്ടുകാരനാണ് ശ്രീരാഗ് എന്നല്ലേ പറഞ്ഞത്. ആ വഴിക്കൊന്ന് ആലോചിച്ചാലോ?"
ഉണ്ണിക്കുട്ടൻ ചോദ്യം കേട്ട് അച്ഛൻ നിഷേധാർത്ഥത്തിൽ തലയാട്ടി.

"അതു വെണ്ട മോനേ... നാട്ടു നടപ്പനുസരിച്ചു ചെറുക്കൻ കൂട്ടരാണ് ആലോചനയും കൊണ്ടു വരേണ്ടത്. അവർ അതു ചെയ്തില്ല. മാത്രമല്ല.. ശ്രീരാഗ് വിളിക്കാറുമില്ലെന്നല്ലേ മോളു പറഞ്ഞത്. എന്താണെന്ന് അറിയാനാണ് നമ്മൾ പോകുന്നത്. ദേവു തരുന്ന മേൽവിലാസം മതി. അന്വേഷിച്ചു കണ്ടുപിടിക്കാം"
അച്ഛൻ പറഞ്ഞത് ശരിയാണെന്ന് അവർക്കും തോന്നി.
ഉച്ച വരെ ദേവൂട്ടി കിടന്നുറങ്ങി. അവളെ ആരും വിളിച്ചില്ല. എഴുന്നേറ്റപ്പോൾ അവൾക്ക് സ്ഥലകാല ബോധമുണ്ടായിരുന്നില്ല.
"തന്റെ എക്സാം കഴിഞ്ഞോ? ശ്രീയേട്ടൻ വിളിച്ചിട്ടുണ്ടാകുമോ? ഒന്നും പെട്ടെന്ന് ഓർമ്മവന്നില്ല.
അവൾ പെട്ടെന്ന് എഴുന്നേറ്റിരുന്നു മൊബൈൽ എടുത്തു. ആരും വിളിച്ചിട്ടില്ല. അവൾ മെല്ലെ അടുക്കളയിലേക്കു ചെന്നു.     അവിടെ അമ്മ പപ്പടം കാച്ചുകയായിരുന്നു. ദേവു അടുത്തു ചെന്നിട്ടും അമ്മ ഒന്നും മിണ്ടിയില്ല. അവളെ കാണാത്തമട്ടിൽ ജോലി തുടർന്നു.

"അമ്മേ...,"
ദേവു മെല്ലെ വിളിച്ചു. അപ്പോഴും അമ്മ മിണ്ടിയില്ല. ഇത് പതിവില്ലാത്തതാണ്. അവൾ പിന്നിൽ നിന്നും അമ്മയെ കെട്ടിപ്പിടിച്ചു.
"അമ്മേ... എന്താ മിണ്ടാത്തെ? അവൾ ചോദിച്ചു.
അപ്പോഴും അമ്മ മിണ്ടിയില്ല.
അമ്മേ... അവൾ പിന്നെയും അമ്മയെ കുലുക്കി വിളിച്ചു. പെട്ടെന്ന് അമ്മ പൊട്ടിത്തെറിച്ചു.
"ദേവൂ... നീ നിന്റെ ജോലി നോക്കി പൊയ്ക്കോ. അതാ നല്ലത്" അമ്മ വളരെ ദേഷ്യത്തിൽ പറഞ്ഞു.
"അമ്മേ... എന്താ ഇങ്ങനെയൊക്കെ?" ദേവുവിനും വിഷമമായി.
"ഞാൻ നിന്റെ ആരാടീ...? പറയ്.. ഞാൻ നിന്റെ ആരാ...? ഇത്രയും കാലം നീ ഒരാളുമായിട്ട് ഇഷ്ടത്തിലായിട്ട് ഞാൻ അറിഞ്ഞോ? എന്റെ മോന് ഒരു പെൺകുട്ടി ഒരു മെസ്സേജ് അയച്ചതുപോലും അവൻ പറഞ്ഞില്ലേ? അതും സന്ദീപിന്റെ സ്വന്തത്തിലുള്ള കുട്ടി.
നീയോ? ആരെന്നോ ഏതെന്നോ അറിയില്ലാത്ത ഒരു പ്രാവശ്യം മാത്രം കണ്ടപ്പോഴേക്കും ഒരാളുമായി ചങ്ങാത്തം. അഹങ്കാരീ! അച്ഛൻ സർവ്വ സ്വാതന്ത്ര്യവും തന്നിരിക്കുവാണല്ലോ"
 
ദേവുവിന് ഉത്തരം മുട്ടി. അമ്മയെ ഇത്ര ദേഷ്യത്തിൽ ഇതു വരെ കണ്ടിട്ടിട്ടില്ല. താൻ ചെയ്തത് തീരെ ശരിയായില്ല എന്ന് ആദ്യമായി അവൾക്കു തോന്നി.ഒന്നും വേണ്ടായിരുന്നു. ഇപ്പോൾ ശ്രീയേട്ടൻ വിളിക്കുന്നുപോലുമില്ലല്ലോ എന്ന കാര്യവും അവളെ വേദനിപ്പിച്ചു. കാച്ചിയ പപ്പടം ഒരു ടിന്നിലിട്ട് അടച്ചു വച്ചിട്ട് അമ്മ മുറിവിട്ട് പുറത്തേക്കു പോയപ്പോൾ ദേവുവിന് കരച്ചിൽ വന്നു.

പിന്നെ രാത്രി അത്താഴത്തിന്റെ സമയത്ത് അച്ഛൻ പറഞ്ഞു:-"ദേവൂട്ടീ അവരുടെ മേൽവിലാസം കൃത്യമായി എഴുതിത്തരണം. ഉണ്ണിക്കുട്ടൻ ആ ശ്രീരാഗിന്റെ നമ്പർ വാങ്ങി സേവ് ചെയ്തോളൂ.
മുവാറ്റുപുഴയിൽ എനിക്കു ധാരാളം സുഹൃത്തുക്കളുണ്ട്. അവരോട് അന്വേഷിക്കാവുന്നതേയുള്ള. അതിനു മുൻപ് നമുക്കൊന്നു തിരക്കി നോക്കാം"
ദേവു അച്ഛൻ പറഞ്ഞതുപോലെ ശ്രീരാഗിന്റെ മൊബൈൽ നമ്പർ ഏട്ടന് പറഞ്ഞു കൊടുത്തു. മേൽവിലാസം എഴുതി അച്ഛനെ ഏല്പിച്ചു.
"ഞാൻ ഈ നമ്പറിലോന്നു വിളിക്കട്ടേ അച്ഛാ?"ഏട്ടൻ ചോദിച്ചു.
"ഒന്നു വിളിച്ചു നോക്കൂ മോനേ..."
അച്ഛൻ പറഞ്ഞപ്പോൾ ശ്രീരാഗ് ആ നമ്പറിലേക്കു വിളിച്ചത് ദേവു നെഞ്ചിടിപ്പോടെയാണ് കണ്ടു നിന്നത്. എന്നാൽ പല ആവർത്തി വിളിച്ചിട്ടും ഈ നമ്പർ ഉപയോഗത്തിലില്ല എന്ന മറുപടിയാണ് ലഭിച്ചത്.
ആരും ദേവുവിനോട് ഒന്നും ചോദിച്ചില്ല. എന്തോ കുറച്ചു മാത്രം കഴിച്ചിട്ട് ദേവു സ്വന്തം മുറിയിലേക്കു പോയി. പിറ്റേന്നു രാവിലെ പത്തുമണിയായപ്പോൾ അച്ഛനും ഏട്ടനും അച്ഛന്റെ ഇന്നോവയിൽ മുവാറ്റുപുഴയിലേക്കു പോയി.

"ദൈവമേ ശ്രീയേട്ടന്റെ വീടു കണ്ടു പിടിക്കാൻ സഹായിക്കണെ!ശ്രീയേട്ടന് യാതൊരാപാത്തും വരുത്തരുതേ..!" ദേവു മനസ്സുരുകി പ്രാർത്ഥിച്ചു.
"ഇടയ്ക്കു വിളിക്കണേ ദേവേട്ടാ" അമ്മ പറഞ്ഞു.
പിന്നെ ദേവു അച്ഛന്റെ വിളിയും കാത്ത് അവളുടെ മുറിയിൽ പ്രാർത്ഥനയോടെയിരുന്നു.

(തുടരും )

     

ഭാഗം 17

ഏട്ടനും അച്ഛനും പോയിക്കഴിഞ്ഞപ്പോൾ ദേവിക കുറച്ചു സമയം കൂടി അമ്മയെ ചുറ്റിപ്പറ്റി നിന്നു. അമ്മ അവളുടെ നേർക്കു നോക്കുക പോലും ചെയ്തില്ല.ദേവുവിന് സങ്കടം തോന്നി.  'അമ്മേ... '  എന്നു വിളിച്ചുകൊണ്ട് ദേവിക ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. ജയയ്ക്കും കരച്ചിൽ വന്നു.



"അമ്മേ എന്നോടു ക്ഷമിക്കണം. ഞാൻ ഇതു പലവട്ടം അമ്മയോട് പറയണമെന്നു വിചാരിച്ചതാണ്. എനിക്കു പേടിയായിരുന്നു അമ്മേ..."
മകൾ കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ ജയയുടെ മനസ്സും അലിഞ്ഞുപോയി.
"മോളേ...വേറൊന്നും കൊണ്ടല്ല. എന്തെങ്കിലും പ്രശ്നമുണ്ടായാൽ എല്ലാവരും അമ്മയെ മാത്രമല്ലേ കുറ്റം പറയുകയുള്ളു. എന്റെ വളർത്തുദോഷം കൊണ്ടാണെന്നല്ലേ പറയൂ.?" ജയ മകളോടു ചോദിച്ചു.
"തന്നെയുമല്ല.. കൂട്ടുകാരുടെയും കോളേജിലെയും വിശേഷങ്ങൾ എന്നോടെപ്പോഴും പറയാറുള്ള നീ ഇതു മാത്രം പറയാതിരുന്നത് അമ്മയ്ക്കു വിഷമമായി."
"സോറി അമ്മേ..., ഞാൻ കൂടുതലൊന്നും ചിന്തിച്ചില്ല." ദേവിക പറഞ്ഞു. 
 
അവർ ഒന്നിച്ചാണ് ഊണു കഴിക്കാൻ ഇരുന്നത്. ദേവുവിന് ഒട്ടും വിശപ്പു തോന്നിയില്ല. പല വിധ ചിന്തകളാൽ കലുഷിതമായിരുന്നു അവളുടെ മനസ്സ്. യാതൊരു പ്രശ്നങ്ങളുമുണ്ടാകരുതേ എന്ന പ്രാർത്ഥന ആയിരുന്നു അവൾക്ക്. ശ്രീയേട്ടൻ വിളിക്കാത്തതും അങ്ങോട്ടു വിളിച്ചാൽ ഫോൺ എടുക്കാത്തതുമായിരുന്നു അവളുടെ ആശങ്ക.
വിളമ്പിയ ചോറ് അമ്മ കാണാതെ പാത്രത്തിൽ തന്നെ തിരിച്ചിട്ടു. എന്തോ കഴിച്ചെന്നു വരുത്തി അവൾ എഴുന്നേറ്റു പാത്രം കഴുകി വച്ചു.
"അവര് ഇപ്പോൾ അവിടെ എത്തിക്കാണുമോ അമ്മേ?"അമ്മയുടെ കൂടെ അടുക്കളയിൽ ചെന്ന് ദേവു ചോദിച്ചു.
"തീർച്ചയായും എത്തിക്കാണും. ഇവിടന്ന് മുവാട്ടുപുഴക്ക്‌ എകദേശം ഇരുപത്തിമൂന്നു കിലോമീറ്റർ മാത്രമേയുള്ളു. മെല്ലെ ഡ്രൈവ് ചെയ്തു പോയാലും ഒരുമണിക്കൂർ പോലും വെണ്ട."അമ്മ പറഞ്ഞു.
"അച്ഛനെയോ ഏട്ടനെയോ ഒന്നു വിളിച്ചാലോ അമ്മേ?"  ദേവു ചോദിച്ചു.
"അതു വേണ്ട... അവരിങ്ങോട്ടു വിളിക്കാമെന്നാണല്ലോ പറഞ്ഞത്" അമ്മ പറഞ്ഞു.
"അവരു വിളിക്കട്ടെ. ദേവൂ. അതുവരെ കാത്തിരിക്കാം."
 
അപ്പോഴാണ് വിദ്യേച്ചി വിളിച്ചത്. ചേച്ചിയോട് കാര്യങ്ങൾ പറയാത്തതിന് വിദ്യേച്ചി പിണങ്ങി സംസാരിച്ചു. സന്ദീപേട്ടനോട് അച്ഛനും ഏട്ടനും കാര്യങ്ങൾ പറഞ്ഞുവത്രേ. സന്ദീപേട്ടൻ പറഞ്ഞപ്പോഴാണ് വിദ്യേച്ചി അറിഞ്ഞത്... ഏട്ടനും അച്ഛനും മുവാറ്റുപുഴയ്ക്കു പോയ കാര്യം.
"അതിന് ഇതു വല്ലതും നേരത്തേ തീരുമാനിച്ചതാണോ മോളേ? ഇന്നലെ ആ ഹരിക്കുട്ടന്റെ ആലോചനയെപ്പറ്റി പറഞ്ഞപ്പോഴാണ് ദേവു കരഞ്ഞുകൊണ്ട് ഇക്കാര്യം പറഞ്ഞത്. നമ്മളോടാരോടും പറയാതെ ഇവൾ ഇത്രയും നാൾ രഹസ്യമായി കൊണ്ടു നടന്നു. എന്നോടു പോലും പറഞ്ഞില്ലല്ലോ. ഞാൻ അവൾക്ക് വയറു നിറയെ കൊടുത്തിട്ടുണ്ട് ശകാരം. വിദ്യമോളുടെ പ്രസവവും ശുശ്രൂഷയുമൊക്കെയായി എനിക്കും ഒന്നും ശ്രദ്ധിക്കാൻ സാധിച്ചില്ല" അമ്മ ചേച്ചിയെ സമാധാനിപ്പിച്ചു.
 
പിന്നെ ചേച്ചി പറഞ്ഞിട്ടായിരിക്കും അമ്മ ഫോൺ ദേവുവിനു കൈമാറി.
"ചേച്ചീ.."ദേവു ചേച്ചിയെ സോപ്പിട്ടു.
വിദ്യയുടെ ചോദ്യങ്ങൾ കേട്ട് ദേവുവിന്റെ മുഖം വിളറുന്നതും അവൾ വിരൽ കടിക്കുന്നതുമൊക്കെ കണ്ട് അമ്മയ്ക്കു ചിരി വന്നു.
"ചേച്ചീ.. വാവ ഉറങ്ങുവാണോ?"
ദേവു ചോദിച്ചു.
"വേണ്ട ദേവൂ... വിഷയം മാറ്റേണ്ട. ഇത്രയും നാൾ ഒന്നും മിണ്ടാതെ എങ്ങനെ നീയതു മറച്ചു വച്ചു? ഒരു തവണ കണ്ടതല്ലേയുള്ളു? അപ്പോഴേക്കും ഇഷ്ടമായോ? ' ലവ് അറ്റ് ഫസ്റ്റ് സൈറ്റ്'എന്നു കെട്ടിട്ടേയുള്ളു"
വിദ്യേച്ചി പറഞ്ഞു കൊണ്ടിരുന്നു.
"നിന്റെ ആൾ കാണാനെങ്ങനെ?"ചേച്ചി ചോദിച്ചു.
ദേവു ചിന്തിച്ചു. "ശ്രീയേട്ടൻ കാണാൻ. എങ്ങനെയാണ്?"ഇതു വരെ അതേപ്പറ്റി ചിന്തിച്ചിട്ടില്ല. ആ സംസാരമാണ് ആദ്യം ഇഷ്ടപ്പെട്ടത്.വിടർന്ന വലിയ കണ്ണുകളും. വേറൊന്നും ശ്രദ്ധിച്ചില്ല.
"കാണാൻ സുന്ദരനാണ്." ദേവു മറുപടി പറഞ്ഞു.
"സന്ദീപേട്ടൻ ഓഫീസിൽ പോയോ ചേച്ചീ?"ദേവു തിരക്കി.
"സന്ദീപേട്ടൻ നിന്നോടു ദേഷ്യത്തിലാ ദേവു. ആ ഹരിക്കുട്ടന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ നിനക്ക് ഈ കാര്യം പറഞ്ഞാൽ പോരായിരുന്നോ? ഇത്രയും നാൾ നീട്ടിക്കൊണ്ടു പോയതെന്തിനാണ്?" ചേച്ചി ചോദിച്ച.
ശരിയാണെന്ന് അവൾക്കും തോന്നി. അവൾ ഒന്നും മിണ്ടിയില്ല. ആ ഹരികൃഷ്ണന്റെ ആലോചന വന്നതാണ് എല്ലാം കുഴപ്പമാക്കിയത് എന്നും തോന്നി. 
 
കുറച്ചു സമയം കഴിഞ്ഞപ്പോൾ അമ്മയുടെ ഫോണിലേക്ക് അച്ഛന്റെ വിളി വന്നു.      ദേവു ഓടിച്ചെന്ന് ഫോണെടുത്ത് സ്‌പീക്കർ ഓൺ ചെയ്ത് അമ്മയുടെ കയ്യിൽ കൊടുത്തു. പിന്നെ തുടിക്കുന്ന ഹൃദയത്തോടെ ചെവിയോർത്തു നിന്നു.
"അവിടെപ്പോയോ ദേവേട്ടാ?"അമ്മ ചോദിച്ചു.
"പോയി ജയേ... ഞങ്ങൾ അങ്ങോട്ടു തിരിച്ചു വന്നുകൊണ്ടിരിക്കുന്നു. ബാക്കിയെല്ലാം വീട്ടിലെത്തിയിട്ടു പറയാം."അച്ഛൻ ഫോൺ വെച്ചു.
    
ദേവുവിന് ആകാംക്ഷ സഹിക്കാൻ കഴിഞ്ഞില്ല. അച്ഛനും ഏട്ടനും വരുന്നതും കാത്ത് വഴിക്കണ്ണുമായി ദേവു സിറ്റൗട്ടിൽ തന്നെ ഇരുന്നു. അച്ഛന്റെ കാർ ഗേറ്റുകടന്ന് അകത്തേയ്ക്കു വന്നപ്പോൾ ദേവുവിന് ജിജ്ഞാസ കൊണ്ട് ഹൃദയം നിന്നുപോകുമെന്നു തോന്നി. അച്ഛൻ ഡോർ തുറന്നു വെളിയിൽ ഇറങ്ങുന്നത് കാത്തു നിൽക്കുകയായിരുന്നു അമ്മ.
 
"എന്തായി ദേവേട്ടാ...? വീടു കണ്ടു പിടിച്ചോ? പയ്യനെ കണ്ടോ. ദേവു പറഞ്ഞതൊക്കെ ശരിയാണോ?" അമ്മ ഒറ്റ ശ്വാസത്തിൽ ചോദിച്ചു. അപ്പോഴേക്കും. ഏട്ടനും ഇറങ്ങി വന്നു. രണ്ടുപേരുടെയും മുഖം മ്ലാനമായിരുന്നു. വരാന്തയിൽ കയറുമ്പോൾ അച്ഛൻ ആരുടേയും മുഖത്തു നോക്കാതെ പറഞ്ഞു :-"അതു നടക്കില്ല ജയേ.." ദേവുവിന് താൻ സ്വയം ഉരുകിപ്പോകുന്നതുപോലെ തോന്നി. അവൾ വരാന്തയിലെ ഉരുളൻ തൂണിൽ മുറുകെ പിടിച്ചു.
 
(തുടരും )

     

ഭാഗം 18

"എന്താണ് അച്ഛൻ പറഞ്ഞത്? ദേവു ആലോചിച്ചു. അതു നടക്കില്ല ജയേ"...എന്നല്ലേ പറഞ്ഞത്!"
"എവിടെ ഏട്ടൻ?" അവൾ ചുറ്റും നോക്കി. അച്ഛനും ഏട്ടനും അമ്മയും അകത്തേയ്ക്കു പോയിക്കഴിഞ്ഞിരുന്നു. ദേവു മെല്ലെ അകത്തേക്കു ചെന്നു. ഏട്ടൻ വസ്ത്രം മാറാൻ പോയി എന്നു തോന്നുന്നു. അച്ഛനും അമ്മയും ഊണു മേശയുടെ മുന്നിലുള്ള കസേരകളിൽ ഇരിക്കുന്നുണ്ടായിരുന്നു. 


ദേവു അടുത്തു ചെന്നപ്പോൾ അച്ഛൻ എഴുന്നേറ്റു വന്ന് അവളെ ചേർത്തു പിടിച്ചു. അവളുടെ കണ്ണുകളിലെ ആശങ്ക അയാളുടെ ഹൃദയത്തെ പൊള്ളിച്ചു.
"മോളേ... നീ സമചിത്തതയോടെ കേൾക്കണം. എല്ലാക്കാര്യങ്ങളും നമ്മൾ വിചാരിച്ചതുപോലെ നടക്കില്ലല്ലോ." അച്ഛൻ പറഞ്ഞു തുടങ്ങി.
"എന്താണെന്നു തെളിച്ചു പറയൂ അച്ഛാ. ശ്രീയേട്ടന്റെ വീടു കണ്ടുപിടിച്ചോ?" ദേവു ചോദിച്ചു.
"എല്ലാം വിശദമായി പറയൂ ദേവേട്ടാ..." അമ്മയും പറഞ്ഞു .
"വീടു കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയോ?" 
"ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല ജയേ!
ട്രാൻസ്‌പോർട് സ്സ്റ്റാൻഡിൽ നിന്നും രണ്ടു കിലോമീറ്റർ കഷ്ടി ദൂരമേയുള്ളു. ആ വീട് എല്ലാവർക്കും അറിയാം"

.. "അവിടെ ആരൊക്കെയുണ്ടായിരുന്നു?" അമ്മ ചോദിച്ചു. ദേവു മിടിക്കുന്ന ഹൃദയത്തോടെ കേട്ടിരുന്നു. തന്റെ അടുത്തുള്ള കസേരയിൽ ദേവുവിനോട് ഇരിക്കാൻ പറഞ്ഞിട്ട് അച്ഛൻ പറഞ്ഞു തുടങ്ങി.
. .ഞങ്ങൾ ബസ്റ്റാന്റിനടുത്തുള്ള ഒരു പെട്ടിക്കടയിലാണ് ആദ്യം തിരക്കിയത്.

"ഇതു നമ്മുടെ രാജേട്ടന്റെ വീടല്ലേ?" അയാൾ വിശദമായി വഴി പറഞ്ഞു തന്നു. പഴയ മാതൃകയിലുള്ള ഒരു വലിയ വീടിന്റെ മുൻപിലാണ് ഞങ്ങൾ ചെന്നു നിന്നത്. ഗേറ്റ് തുറന്നാണു കിടന്നിരുന്നത്. അതുകൊണ്ട് കാറ് അകത്തേക്കു ഓടിച്ചു കയറ്റി. പോർച്ചിൽ വേറെ കാറുണ്ടായിരുന്നത് കൊണ്ട് മുറ്റത്തു കാറിട്ടിട്ട് ഞങ്ങൾ പുറത്തിറങ്ങി. കാറിന്റെ ശബ്ദം കേട്ടിട്ടാവാം അറുപതിനടുത്തു പ്രായമുള്ള ഒരാൾ ഇറങ്ങി വന്നു. അതു ശ്രീരാഗിന്റെ അച്ഛനായിരിക്കുമെന്ന് ഞങ്ങൾക്കു തോന്നി.

കാറിൽ നിന്നുമിറങ്ങിയപ്പോൾ അദ്ദേഹം ഞങ്ങളുടെ അടുത്തേയ്ക്കു വന്നു. "ശ്രീരാഗിന്റെ വീടല്ലേ?"ഉണ്ണിക്കുട്ടനാണ് ചോദിച്ചത്.
"അതെ. ശ്രീരാഗിനെ കാണാൻ വന്നതാണോ? അകത്തേയ്ക്കു വരൂ" എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം അകത്തേക്കു നടന്നു.
"ശ്രീരാഗ് ഇവിടെ ഉണ്ടോ?"ഉണ്ണിക്കുട്ടൻ വീണ്ടും ചോദിച്ചു. അദ്ദേഹം പെട്ടന്ന് തിരിഞ്ഞു നിന്നു.
"ശ്രീരാഗിനെകാണാൻ വന്നതല്ലേ?".
അദ്ദേഹം സംശയത്തോടെ ഞങ്ങളെ നോക്കി.
"അതെ. നിങ്ങളെ എല്ലാവരെയും കാണാനാണു വന്നത്. ശ്രീരാഗിന്റെ അച്ചനല്ലേ..., രാജേട്ടൻ!"
"അതെ... ശ്രീരാഗിന്റെ അച്ഛനാണ്.
വരൂ അകത്തേയ്ക്കിരിക്കാം."അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു. അകത്തു കയറി ഞങ്ങളോട് സ്നേഹത്തോടെ ഇരിക്കാൻ പറഞ്ഞു.
"ഒരു നിമിഷം.. ഞാൻ ദാ ഇപ്പോൾ വരാം കേട്ടോ"എന്നു പറഞ്ഞിട്ട് രാജേട്ടൻ അകത്തേയ്ക്കു പോയി.
 

വിശാലമായ ഒരു സ്വീകരണമുരിയായിരുന്നു അത്. ഷോ കേസിൽ നിറയെ ട്രോഫികളും മെഡലുകളും നിരത്തി വച്ചിരുന്നു. ഭിത്തിയിൽ മാലചാർത്തി വച്ചിരുന്ന വൃദ്ധദമ്പതികളുടെ ഫോട്ടോ ശ്രീരാഗിന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ആകാമെന്ന് ഞങ്ങൾ ഊഹിച്ചു. പട്ടാള വേഷത്തിൽ നിൽക്കുന്ന ഫോട്ടോ രാജേട്ടന്റെ ചെറുപ്പകാലത്തെ ഫോട്ടോ ആണെന്നും മനസ്സിലായി.
"ശ്രീരാഗ് ഇവിടെയുണ്ടെന്നല്ലേ അച്ഛാ പറഞ്ഞത്?"ഉണ്ണിക്കുട്ടൻ എന്നോടു ചോദിച്ചു.

അതിനു മറുപടി പറയുന്നതിനു മുൻപേ രാജേട്ടനോടൊപ്പം അൻപതു വയസ്സോളം പ്രായം തോന്നിക്കുന്ന ഐശ്വര്യ വാതിയായ ഒരു സ്ത്രീയും ഇറങ്ങി വന്നു. മങ്ങിയ കരയുള്ള സെറ്റുമുണ്ടും ബ്ലൗസും ധരിച്ചു നെറ്റിയിൽ ചന്ദനവും മംഗല്യ സിന്ദൂരവും അണിഞ്ഞ അവർ ശ്രീരാഗിന്റെ അമ്മയായിരിക്കുമെന്ന് എനിക്കു തോന്നി.

"ഇതെന്റെ ഭാര്യയാണ്.രാഗിണി. ശ്രീക്കുട്ടന്റെ അമ്മ." രാജേട്ടൻ പരിചയപ്പെടുത്തി. ഞങ്ങൾ അവർക്കു നേരെ കൈകൂപ്പി. അവരും കൈകൾ കൂപ്പി.
"ശ്രീക്കുട്ടന്റെ കൂട്ടുകാരനാണോ?" അവർ ഉണ്ണിക്കുട്ടനോടു .ചോദിച്ചു.
"അല്ല... പക്ഷേ ഞങ്ങൾ ശ്രീരാഗിനെയും അച്ഛനെയും അമ്മയേയും കാണാനും സംസാരിക്കാനാണു വന്നത്." ഞാൻ പറഞ്ഞു. 
"ഞാൻ ദേവരാജൻ. വ്യവസായ വകുപ്പിൽ സീനിയർ സൂപ്രണ്ടാണ്. ഇതെന്റെ മകൻ 'ദേവദത്ത്'. ഇൻഫോ പാർക്കിൽ എഞ്ചിനീയർ ആണ്. എനിക്കു മൂന്നു മക്കളാണ്. മൂത്തമകളെ വിവാഹം ചെയ്‌തയച്ചു. അവൾ ഹയർസെക്കന്ററി സ്കൂൾ അധ്യാപികയാണ്. ഭർത്താവ് എഞ്ചിനീയർ ആണ്."
ഇത്രയും പറഞ്ഞപ്പോൾത്തന്നെ ശ്രീരാഗിന്റെ അമ്മ ചോദിച്ചു...
"നിങ്ങൾ ദേവികയുടെ അച്ഛനും ഏട്ടനുമാണോ?"
"അതെ  എങ്ങനെ മനസ്സിലായി?"എനിക്ക് അദ്‌ഭുതമായി.
"ശ്രീക്കുട്ടൻ എല്ലാം ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ദേവുവിന്റെ പരീക്ഷ കഴിഞ്ഞു ഞങ്ങൾ ആലോചനയുമായി അങ്ങോട്ട്‌ വരാനിരുന്നതാണ്"
അവരുടെ സ്വരമിടറി. കണ്ണുകൾ നിറഞ്ഞു.
"രാഗീ... എന്താ ഇത്?"രാജേട്ടൻ ചോദിച്ചു.
"പോയി ഇവർക്കു ചായ എടുക്കൂ"അദ്ദേഹം പറഞ്ഞു.
"വരൂ.. നമുക്ക് ശ്രീക്കുട്ടന്റെ മുറിയിലേക്കു പോകാം."
അദ്ദേഹത്തിന്റെ പുറകേ ഞങ്ങളും അകത്തേയ്ക്കു പോയി. സാമാന്യം വലിയ ഒരു മനോഹരമായ മുറിയായിരുന്നു ശ്രീക്കുട്ടന്റെ മുറി. അവിടെ ഉയർത്തിവച്ച തലയിണയിൽ തല ചാരി വച്ച് ശ്രീരാഗ് കിടക്കുന്നുണ്ടായിരുന്നു. കണ്ണുകൾ മൂടുന്ന വിധത്തിൽ അവൻ ഒരു കറുത്ത കണ്ണട വച്ചിരുന്നു.
"ട്രെയിനീങ്ങിനിടയിൽ ഉണ്ടായ ഒരപകടത്തിൽ ശ്രീക്കുട്ടന്റെ ഇടതു കണ്ണിനു പരിക്കേടറ്റിരുന്നു." രാജേട്ടൻ പറഞ്ഞു.
"ഒരു ശാസ്ത്രക്രിയ കഴിഞ്ഞു.
കാഴ്ച തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ."
ഞങ്ങൾ സ്തബധരായി പരസ്പരം നോക്കി.
സംസാരം കേട്ട് ശ്രീരാഗ് കട്ടിലിൽ എഴുന്നേറ്റിരുന്നു.
"ദേവൂട്ടിയുടെ അച്ഛനും ഏട്ടനുമല്ലേ? " ശ്രീരാഗ് ചോദിച്ചു.
ഇത്രയും കേട്ടപ്പോൾ ദേവിക കരഞ്ഞു തുടങ്ങി.
"അച്ഛാ..."അവൾ അച്ഛന്റെ കൈപിടിച്ചു പൊട്ടിക്കരഞ്ഞു.

(തുടരും)    


ഭാഗം 19

ദേവികയുടെ കരച്ചിൽ കണ്ട് എല്ലാവർക്കും വിഷമമായി. ദേവരാജൻ മകളെ ചേർത്തു പിടിച്ചു. ജയയും  എഴുന്നേറ്റു അവളുടെ അടുത്തേയ്ക്കു വന്നു. കൊച്ചു കുട്ടിയെ പ്പോലെ ദേവിക ഏങ്ങലടിച്ചു കരഞ്ഞു.
അപ്പോഴേക്കും ഉണ്ണിക്കുട്ടനും അവരുടെയടുത്തേക്കു വന്നു. അവന്റെ മുഖവും മ്ലാനമായിരുന്നു.


"ദേവൂ... കരയാതിരിക്ക്!" അവൻ പറഞ്ഞു.
"അച്ഛൻ പോയി വേഷം മാറി ഫ്രഷ് ആയിട്ടു വരൂ. ബാക്കി ഞാൻ പറയാം. അമ്മേ ഞങ്ങൾ ഊണു കഴിച്ചിട്ടില്ല. ശ്രീരാഗിന്റെ അമ്മ തന്ന കാപ്പി കുടിച്ചതാണ്", ഉണ്ണിക്കുട്ടൻ പറഞ്ഞു.
"എന്നാൽ ഊണു വിളമ്പട്ടേ മോനേ?" അമ്മ ചോദിച്ചപ്പോൾ അവൻ വേണ്ടെന്ന് തലയാട്ടി.
"ഇനി ഇത്രയും സമയമായില്ലേ? എനിക്കൊരു ചായ മതി", അവൻ പറഞ്ഞു.
"എനിക്കും ഊണു വെണ്ട. കടുപ്പത്തിൽ ഒരു ചായ തന്നാൽ മതി" ദേവരാജനും പറഞ്ഞു. "എന്നാൽ ഞാൻ പോയി വേഷം മാറ്റട്ടെ"
ദേവരാജൻ മുറിയിലേക്കു പോയി.

അമ്മ അടുക്കളയിലേക്ക് പോകാനെഴുന്നേറ്റപ്പോൾ ദേവു കരഞ്ഞു.
"പോകല്ലേ അമ്മേ... ശ്രീയേട്ടൻ എന്തു പറഞ്ഞുവെന്ന് പറയൂ ഏട്ടാ." ദേവു പറഞ്ഞു.
"മോളേ...ഒട്ടും നല്ല വാർത്തയല്ല പറയാനുള്ളത്. ശ്രീരാഗിന്റെ ഇടതു കണ്ണിന്റെ കാഴ്ച പൂർണ്ണമായി തിരിച്ചു കിട്ടുമോ എന്ന കാര്യം സംശയമാണ്. അപകടം നടന്നു രണ്ടു മാസത്തോളം മിലിട്ടറി ഹോസ്പിറ്റലിൽ ആയിരുന്നു. കണ്ണിന് ഒരു സർജറി കഴിഞ്ഞു. ചിലപ്പോൾ ഒരു സർജറി കൂടി വേണ്ടി വന്നേക്കാം."
ദേവുവിന്റെ കാര്യവും ശ്രീരാഗ് ചോദിച്ചു.
"എക്സാം കഴിഞ്ഞില്ലേ..? ദേവൂട്ടിക്കു സുഖമല്ലേ?"എന്നു ചോദിച്ചപ്പോൾ ശ്രീരാഗിന്റെ സ്വരം വിറച്ചിരുന്നു.
"ഞങ്ങൾ വന്ന കാര്യം പറഞ്ഞപ്പോൾ അവൻ സങ്കടം കൊണ്ടു വിങ്ങിപ്പൊട്ടി...! ദേവികയുടെ എക്സാം കഴിയുമ്പോൾ വിവാഹലോചനയുമായി വരാൻ കാത്തിരിക്കുകയായിരുന്നു അവർ."
ശ്രീക്കുട്ടൻ തന്നെഎടുത്ത തീരുമാനമാണ് ദേവികയെ വിളിക്കണ്ട എന്നുള്ളത് എന്ന് ശ്രീരാഗിന്റെ അമ്മ പറഞ്ഞു.
"ഞങ്ങൾക്കൊന്നും അറിയില്ലായിരുന്നു. എന്റെ മകൾ ഒന്നും പറഞ്ഞിരുന്നില്ല. ഇപ്പോൾ അവൾക്ക് വളരെ നല്ല ഒരു വിവാഹലോചന വന്നു. അപ്പോഴാണ് അവൾ പറയുന്നത് അവൾ ശ്രീയേട്ടനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന്. അവൾ അവളുടെ അമ്മയോടു പോലും ഒന്നും പറഞ്ഞിരുന്നില്ല." എന്ന് അച്ഛൻ പറഞ്ഞു.

"ഇനി അവളോട് എന്നെ മറന്നേക്കാൻ പറയൂ ദേവൂട്ടിയുടെ അച്ഛാ. ദേവുവിന് ഞാൻ ചേരില്ല. അതാണ്‌ ഞാനവളെ വിളിക്കാത്തത്." എന്നാണു ശ്രീരാഗ് പറഞ്ഞത്. നിനക്ക് ഇപ്പോൾ വന്നിരിക്കുന്ന വിവാഹം  നടടക്കട്ടെയെന്നാണ് ശ്രീരാഗിന്റെ അഭിപ്രായം. ഏട്ടൻ പറഞ്ഞതു കേട്ടപ്പോൾ ദേവു ചെവികൾ പൊത്തിക്കൊണ്ട് കരഞ്ഞു. "ഇല്ല..., ശ്രീയേട്ടൻ അങ്ങനെ പറയില്ല. എന്നെ മറക്കാൻ ശ്രീയേട്ടന്നു കഴിയില്ല. എന്നോട് അത്ര ഇഷ്ടമുണ്ട്. എനിക്കങ്ങോട്ടും. ഞങ്ങളെ തമ്മിൽ പിരിക്കാൻ ആർക്കും കഴിയില്ല." അവൾ വാശിയോടെ പറഞ്ഞു.

അപ്പോഴേക്കും വേഷം മാറി മേലുകഴുകി ദേവരാജൻ ഊണു മുറിയിലേക്കു വന്നു. ചായ എടുക്കാനായി അമ്മ അടുക്കളയിലേക്ക് പോയപ്പോൾ അവൾ അച്ഛന്റെ തോളിൽ മുഖമമർത്തി തേങ്ങിക്കരഞ്ഞു.
"മോളേ... യാഥാർഥ്യം ഉൾക്കൊള്ളണം" ദേവരാജൻ പറഞ്ഞു. "ഇനിയും വളരെ നാളത്തെ ചികിത്സ ആവശ്യമാണ്‌ ശ്രീരാഗിന്. അത്രയും നാൾ നിന്റെ വിവാഹം നീട്ടിക്കൊണ്ടു പോകാൻ കഴിയില്ല. ശ്രീരാഗിന്റെ കണ്ണിന്റെ കാഴ്ച തിരിച്ചുകിട്ടുമോ എന്നും ഉറപ്പില്ല. അറിഞ്ഞുകൊണ്ട് ഒരു ആപത്തിലേക്ക് എന്റെ മകളെ തള്ളിയിടാൻ അച്ഛൻ തയ്യാറല്ല ദേവൂട്ടീ..."

"വിവാഹം കഴിഞ്ഞിട്ടാണ് ഇങ്ങനെ വന്നതെങ്കിലോ അച്ഛാ? അപ്പോൾ നമ്മൾ ഈ കാരണം പറഞ്ഞു ബന്ധം വേണ്ടെന്നു വയ്ക്കുമോ?" ദേവു കണ്ണീരോടെ ചോദിച്ചു.
"ഏട്ടനും ചിന്തിച്ചു നോക്കണം. അപകടം ആർക്കും എപ്പോഴും സംഭവിക്കാം. ആപത്തിൽ ഉപേക്ഷിക്കുന്നത് നല്ല മനുഷ്യർക്കു ചേരുന്നതാണോ?" അവൾ ഏട്ടനോടും ചോദിച്ചു.
ഉണ്ണിക്കുട്ടനും ഉത്തരം മുട്ടി.

"അതിനു വിവാഹം കഴിഞ്ഞില്ലല്ലോ മോളേ..., നമ്മുടെ പരദേവതമാരുടെ അനുഗ്രഹം കൊണ്ടാണ് എന്റെ മോൾ ആപത്തിൽ നിന്നും രക്ഷപ്പെട്ടത്." ദേവരാജൻ പറഞ്ഞപ്പോൾ ദേവു കണ്ണീർ തുടച്ച് തലയുയർത്തി അച്ഛനെ നോക്കി.
"അതാണോ നീതി? ദൈവങ്ങൾ നീതിയില്ലായ്മ ചെയ്യില്ല.
ശ്രീയേട്ടൻ സുഖം പ്രാപിച്ചു വരട്ടെ. അദ്ദേഹത്തിന്റെ കണ്ണിന്റെ കാഴ്ചയും തിരിച്ചു കിട്ടും. പരദേവതമാർക്ക് എന്നും തിരിവച്ചു പ്രാർത്ഥിക്കുന്നത് ഞാനല്ലേ അച്ഛാ.?" അവൾ ചോദിച്ചു. ദേവരാജന് മറുപടി പറയാൻ വാക്കുകൾ കിട്ടിയില്ല.

അമ്മ ചായയും, ശർക്കരയും തേങ്ങയും അകത്തു വച്ച ഇലയടയുമായി വന്നപ്പോഴും ദേവരാജൻ മകളെ ചേർത്തു പിടിച്ചിരിക്കുകയായിരുന്നു. ഏട്ടൻ എഴുന്നേറ്റു കപ്പുകളിലേക്കു ചായ പകരുന്നതും അമ്മ പ്ലേറ്റുകളിൽ ഇലയടയും ഏത്തക്കായ ഉപ്പേരിയും വിളമ്പുന്നത് ദേവു നിർവ്വികാരമായി നോക്കിയിരുന്നു. പിന്നെ എല്ലാവരോടുമായി പറഞ്ഞു.. "ഏട്ടന്റെ വിവാഹം ആദ്യം നടക്കട്ടെ. ഞാൻ ശ്രീയേട്ടനെ മാത്രമേ കല്യാണം കഴിക്കൂ. എന്തു സംഭവിച്ചാലും ഞാൻ മറ്റൊരു കല്യാണത്തിന് സമ്മതിക്കില്ല. അതിനുള്ള സ്വാതന്ത്ര്യമെങ്കിലും എനിക്കു തരണം." അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു.

"അതിന് നമ്മളല്ലല്ലോ വേണ്ടെന്നു തീരുമാനിച്ചത്. ശ്രീരാഗ്‌ തന്നെയല്ലേ... ദേവൂട്ടിക്കു വേറെ വിവാഹം ആലോചിക്കാൻ പറഞ്ഞത്?" ദേവരാജൻ ദുർബ്ബലമായി  വാദിച്ചു. അത് ശ്രീയേട്ടൻ എന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടു പറഞ്ഞതാണ്. അതിലും സ്നേഹം എനിക്ക് അങ്ങോട്ടുമുണ്ട്. ഞാൻ ഒരിക്കലും എന്തു വന്നാലും ശ്രീയേട്ടനെ ഉപേക്ഷിക്കില്ല." അവൾ വീണ്ടും പറഞ്ഞു.
ദേവരാജൻ അദ്‌ഭുതത്തോടെ കേട്ടിരുന്നു. താൻ ഇത്രയും നാൾ കൊച്ചുകുട്ടിയെപ്പോലെ ലാളിച്ചു കൊണ്ടിരുന്ന തന്റെ മകൾ... അവൾ എത്ര മാത്രം വളർന്നിരിക്കുന്നു. എത്ര വേഗത്തിലാണ് അവൾ ഉറച്ച തീരുമാനം കൈക്കൊണ്ടത്? അവൾ പറയുന്നതു തന്നെയാണു ശരിയെന്നും ദേവരാജനു തോന്നി. ഉണ്ണിക്കുട്ടനും അദ്‌ഭുതമായിരുന്നു. ദേവുവിന് ശ്രീരാഗിനോട് ഇത്ര ആത്മ ബന്ധമുണ്ടായിരുന്നോ? തന്റെ അനിയത്തി പറയുന്നതാണ് ന്യായം. ആത്മാർത്ഥമായ സ്നേഹമാണ് അവൾക്കുള്ളത്. ശ്രീരാഗിനും അവളോട് അങ്ങനെ തന്നെയാണ്.     ഹൃദയവേദനയോടെയാണ് ദേവുവിനു വന്നിരിക്കുന്ന ആലോചന നടത്തിക്കൊള്ളാൻ ശ്രീരാഗ് പറഞ്ഞത്.

ഈ പ്രശ്നത്തിന് എന്താണൊരു പരിഹാരം എന്നാണ് അവൻ ചിന്തിച്ചത്
(തുടുരും )

 


ഭാഗം 20

എല്ലാവരും ചായ കുടിക്കാൻ തുടങ്ങിയിട്ടും ദേവു മൗനം പൂണ്ട് തല കുനിച്ചിരുന്നു. "മോളേ ചായ കുടിക്കൂ." ദേവരാജൻ പറഞ്ഞു.. 
"ജയേ..., മോൾക്കു ചായ കൊടുക്കൂ."


"എനിക്കു ചായ വെണ്ട അമ്മേ..., തല വേദനിക്കുന്നു.. ഞാനൊന്നു കിടക്കട്ടെ."

ദേവു ചായ കുടിക്കാതെ എഴുന്നേറ്റു പോയി. അവൾ പോയിക്കഴിഞ്ഞു കുറച്ചുനേരം ആരും ഒന്നും മിണ്ടിയില്ല. പിന്നെ ദേവരാജൻ മൗനം വെടിഞ്ഞു. "ഇവൾ ഇങ്ങനെ വാശിയിൽത്തന്നെ നിന്നാൽ നമ്മൾ എന്തു ചെയ്യും?" അദ്ദേഹം ചോദിച്ചു. ഉണ്ണിക്കുട്ടനും അമ്മയും പരസ്പരം നോക്കി.ആർക്കുംഒന്നും പറയാനുണ്ടായിരുന്നില്ല.

"നമ്മളോട് നമ്മുടെ മകൾ ഒന്നും പറഞ്ഞിരുന്നില്ലെങ്കിലും ശ്രീരാഗിന്റെ അച്ഛനും അമ്മയ്ക്കുമൊക്കെ ദേവികയെ നന്നായി അറിയാം. അവൻ അവരോട് എല്ലാം പറഞ്ഞിരുന്നു. അവർ ആലോചനയുമായി ഇങ്ങോട്ടു വരാനിരുന്നപ്പോഴാണ് ശ്രീരാഗിന് അപകടം സംഭവിച്ചത്." ഒടുവിൽ ദേവരാജൻ പറഞ്ഞു.

"ആ അച്ഛനും അമ്മയ്ക്കും ശ്രീരാഗിനെപ്പോലെ തന്നെ ദേവുവിനെ വലിയ ഇഷ്ടമാണമ്മേ." ഉണ്ണിക്കുട്ടൻ പറഞ്ഞു.

"ഏതായാലും നമുക്ക് ഉണ്ണിക്കുട്ടന്റെ കല്യാണം ആദ്യം നടത്താം. സാവധാനം ദേവുവിന്റെ മനസ്സു മാറുമെന്നാണ് എനിക്കു തോന്നുന്നത്." ജയ പറഞ്ഞു .  "ശരിയാണ്... സന്ദീപിനോടു വിളിച്ചു പറയാം. നമുക്ക് അടുത്തു തന്നെ ആ കുട്ടിയുടെ വീട്ടിൽ പോകാം."

ദേവരാജൻ പറഞ്ഞു. 

"ദേവുവിന്റെ കാര്യം ഓർത്തിട്ട് എനിക്കൊരു സന്തോഷവുമില്ല അച്ഛാ..."ഉണ്ണിക്കുട്ടൻ പറഞ്ഞു.

"ശ്രീരാഗിന്റെ വീട്ടുകാർ വളരെ നല്ല ആളുകളാണ്. ആ നാട്ടിലെ അറിയപ്പെടുന്ന കുടുംബവുമാണ്. ധാരാളം ഭൂസ്വത്തും ഉള്ളവരാണ്. എന്തുകൊണ്ടും നമ്മുടെ കുട്ടിക്കു കിട്ടുന്ന നല്ല ബന്ധവുമായിരിക്കും. എന്നാലും ഇങ്ങനെയൊരു സന്ദർഭത്തിൽ നമ്മൾ എങ്ങനെയൊരു തീരുമാനം എടുക്കും?" ദേവരാജൻ വിഷണ്ണനായി ചോദിച്ചു.  "എന്തോ... എനിക്കും തൃപ്തിയില്ല ദേവേട്ടാ..." ജയയും പറഞ്ഞു.

"ഇങ്ങനെയൊരാപത്തു ആ പയ്യന്‌ പറ്റിയില്ലെങ്കിൽ പോലും എനിക്കു താൽപ്പര്യമില്ലായിരുന്നു. നമ്മുടെ നാട്ടിൽത്തന്നെ ജോലിയുള്ള ഒരു പയ്യൻ മതി നമ്മുടെ മോൾക്ക്. സർക്കാർ സർവീസിൽ ഒരു ക്ലാർക്കായാലും മതി." ജയ പറഞ്ഞു.

 "ക്ലാർക്കെന്തിനാ...? ഇപ്പോൾ വന്നിരിക്കുന്നത് എത്ര നല്ല ആലോചനയാണ്! അതിലും നല്ല ഒരു ബന്ധം ഇനിയേതാണ്? ദേവു സമ്മതിക്കാത്തതല്ലേ പ്രശ്നം!" ദേവരാജൻ പറഞ്ഞു.
 
അവർക്ക് ഒരു തീരുമാനവും എടുക്കാൻ സാധിച്ചില്ല. പിന്നെ അവർ സന്ദീപിനേയും വിദ്യയേയും ഫോണിൽ വിളിച്ചു. ശ്രീരാഗിന്റെ വീട്ടിൽ പോയ കാര്യങ്ങൾ വിശദമായി പറഞ്ഞു. 

"അച്ഛാ... ഇനി അവൾ പറയുന്നത് കേൾക്കാൻ നിൽക്കണ്ട. സന്ദീപേട്ടന്റെ കൂട്ടുകാരൻ ഹരിശങ്കറിന്റെ ആലോചന നടത്താം. നല്ല നാൾപ്പൊരുത്തവും ഉണ്ടെന്നാണ് സന്ദീപേട്ടന്റെ അമ്മ പറഞ്ഞത്. തന്നെയുമല്ല അച്ഛൻ നന്നായി അറിയുന്ന വീടുമല്ലേ!' വിദ്യ അഭിപ്രായപ്പെട്ടു.

"അതിനു മുൻപ് ഉണ്ണിക്കുട്ടന്റെ കല്യാണം ആലോചിക്കുന്ന കാര്യം സന്ദീപുമായിട്ട് ഒന്നു സംസാരിക്കണം. നീ അവനെയൊന്നു വിളിക്കൂ മോളേ...,"

വിദ്യ സന്ദീപിനു ഫോൺ കൈമാറി. സന്ദീപിന്റെ ചിറ്റയുടെ മകൾ രേണുവിനെ ഉണ്ണിക്കുട്ടന് ആലോചിച്ചാലോ എന്ന വിദ്യയുടെ അച്ഛന്റെ ചോദ്യം സന്തോഷത്തോടെയാണ് സന്ദീപു സ്വീകരിച്ചത്!

പിറ്റേ ഞായറാഴ്ച്ച രേണുവിന്റെ വീട്ടിൽ പോകാമെന്നു തീരുമാനിക്കുകയും ചെയ്തു രേണുവിന്റെ വീട്ടിൽ വിവരമറിയിക്കാനും സന്ദീപിനെ ചുമതലപ്പെടുത്തി.സന്ധ്യക്കു പൂജാമുറിയിലും തുളസിത്തറയിലും വിളക്കു വെയ്ക്കാൻ നേരമായപ്പോൾ ദേവു പതിവുപോലെ മേലുകഴുകിയെത്തി.

വിളക്കുകൊളുത്തി പതിവിലും കൂടുതൽ സമയം അവൾ കീർത്തനങ്ങൾ ചൊല്ലി. പതിവായി ജപിക്കുന്ന ലളിത- സഹസ്രനാമത്തോടൊപ്പം ശിവ സഹസ്രനാമവും ചൊല്ലി!

എന്റെ ദേവീ..., പരമേശ്വരാ.. പാർവ്വതീ വല്ലഭാ..എന്റെ ശ്രീയേട്ടന് പെട്ടെന്ന് സുഖമാകണേ... ഞങ്ങളെ തമ്മിൽ പിരിക്കരുതേ!" ദേവു മനമുരുകി പ്രാർത്ഥിച്ചു. അമ്മ എഴുന്നേറ്റു പോയിട്ടും ദേവു പ്രാർത്ഥനയിൽ മുഴുകിയിരുന്നു. കീർത്തനങ്ങൾ ചൊല്ലിയെഴുന്നേറ്റപ്പോൾ ദേവുവിന് മനസ്സിന് ഒരു പുതിയ ഉണർവ്വു ലഭിച്ചു. തന്റെ പ്രാർത്ഥന ഫലിക്കുമെന്നു തന്നെ അവൾ ഉറച്ചു വിശ്വസിച്ചു.

അത്താഴസമയത്ത് അവൾ പതിവുപോലെ അമ്മയുടെ കൂടെ വിളമ്പാൻ സഹായിച്ചു. "ഇനി ഏട്ടന്റെ രേണു വന്നാൽ അമ്മയെ സഹായിച്ചു കോള്ളും. അമ്മയ്ക്കു സുഖമായല്ലോ!" അവൾ അമ്മയെ കളിയാക്കി.
അവളുടെ ഭാവമാറ്റം കണ്ട് ദേവരാജനും ജയയും പരസ്പരം നോക്കി.

പിറ്റേന്ന് രാവിലെ അഞ്ചു മണിക്കു തന്നെ ദേവു ഉണർന്നു. അമ്മയോടൊപ്പം അടുക്കളയിൽ സഹായിക്കാനെത്തി.

"ഇന്നെന്താ പതിവില്ലാതെ?"അമ്മ ചോദിച്ചു.

"പരീക്ഷയുടെ റിസൾട്ട്‌ വരാറായി. പിന്നെ രണ്ടുമൂന്നു ടെസ്റ്റുകളും എഴുതിയിട്ടുണ്ടല്ലോ. ബാങ്ക് ടെസ്റ്റിന്റെയും ഫലം വരാറായിട്ടുണ്ട്.  അമ്മയുടെ കൂടെ ഞാനും വരുന്നുണ്ട് അമ്പലത്തിൽ."  ദേവു പറഞ്ഞു.

ദേവു പണ്ടേ അങ്ങനെയാണ്. എന്തെങ്കിലും ടെൻഷൻ വന്നാൽ പിന്നെ അവൾ അമ്പലവാസിയായി മാറും. അതുകൊണ്ട് ജയയ്ക്ക് അതിശയമൊന്നും തോന്നിയില്ല. എന്നാൽ വേഗം കുളിച്ചു തയ്യാറായിക്കോ."ജയ പറഞ്ഞു.

ഇഡ്ഡലിക്കു സാമ്പാറുണ്ടാക്കാൻ ഉരുളനും സവാളയും വെണ്ടയ്ക്കയും തക്കാളിയുമൊക്കെ അരിഞ്ഞു കൊടുത്തതും തേങ്ങാ ചട്ണി അരച്ചതും ദേവുവാണ്.പിന്നെ അവൾ കുളിക്കാൻ പോയി.

അമ്മ കുളികഴിഞ്ഞു പോകാൻ തയ്യാറായി ദേവുവിനെ വിളിച്ചപ്പോൾ അവൾ മുടി വിടർത്തിക്കൊണ്ടിരിക്കുകയായിരുന്നു. ജയ തന്നെ മകളുടെ സമൃദ്ധമായ ചുരുണ്ടു നീണ്ട മുടി വിടർത്തി കുളിപ്പിന്നലിട്ട് ഭംഗിയാക്കിക്കൊടുത്തു. ഒപ്പം തന്റെ മകളെത്ര മനോഹരിയാണെന്ന് അഭിമാനിക്കുകയും ചെയ്തു.

പോകുമ്പോൾ പൂപ്പാലിക നിറയെ കൂവളത്തിലയും മന്ദാരപ്പൂവും ദേവു പറിച്ചെടുത്തു.  മഹാദേവന്റെ തിരുനടയിൽ പൂക്കൾ സമർപ്പിച്ചു കണ്ണീരോടെ ദേവു കണ്ണടച്ചു കൈകൂപ്പി നിന്നു.    "ഭാഗവാനേ, മഹാദേവാ...പാർവ്വതീ വല്ലഭാ...എന്റെ ശ്രീയേട്ടനെ എന്നിൽ നിന്നും പിരിക്കരുതേ... ശ്രീയേട്ടന്റെ കണ്ണിന് യാതൊരു കുഴപ്പവും സംഭവിക്കരുതേ...!"എന്നു മാത്രമാണ് ദേവു പ്രാർത്ഥിച്ചത്.
 
ശ്രീയേട്ടന്റെ ജന്മനാൾ അറിയില്ലല്ലോ എന്ന് അപ്പോഴാണ് അവൾ ചിന്തിച്ചത്.അത്രയും നാൾ തമ്മിൽ സംസാരിച്ചിട്ടും ഇതൊന്നും ചോദിച്ചില്ല. ശ്രീയേട്ടൻ ഇങ്ങോട്ടു പറയുന്നതൊക്കെ കേട്ടിരിക്കുന്നതല്ലാതെ താൻ അധികം അങ്ങോട്ടൊന്നും പറയാറില്ല.

തിരികെ വീട്ടിൽ ചെന്നപ്പോൾ അച്ഛൻ ഉമ്മറത്തിരുന്ന് പത്രം വായിക്കുന്നു. ഏട്ടൻ മുറ്റത്തുകൂടി വെറുതെ ഉലാത്തുന്നു.

അച്ഛനും ഏട്ടനും ഓഫീസിലേക്ക് പോയിക്കഴിഞ്ഞാണ് അമ്മയും ദേവൂവും പ്രഭാത ഭക്ഷണം കഴിച്ചത്. ദേവുവിന് നല്ല വിശപ്പു തോന്നി. അമ്പലത്തിൽ തൊഴുതു വന്നപ്പോൾ അവൾക്കൊരു പുതിയ ഉണർവ്വു വന്നിരുന്നു.

തന്നെയും ശ്രീയേട്ടനെയും മഹാദേവൻ തന്നെ കൂട്ടിയോജിപ്പിക്കും എന്നു തന്നെ അവൾ ഉറച്ചു വിശ്വസിച്ചു.

പത്തുമണിയായപ്പോൾ നന്ദിനി അവളെ വിളിച്ചു.  "ദേവൂ നിന്റെ ഏട്ടൻ രേണൂനെ കെട്ടാൻ പോകുവാണോ? രാവിലെ  അച്ഛൻ  എന്റെ ഏട്ടനോടു പറയുന്നതു കേട്ടു. നീ എന്നോടൊന്നും പറഞ്ഞില്ലല്ലോ."

നന്ദിനി പറഞ്ഞു.

"അങ്ങനെ ഒരാലോചന നടക്കുന്നുണ്ട്. ഞൻ നിന്നോടു പറയാനിരിക്കുകയായിരുന്നു. രേണുവിന് ഏട്ടനെ വലിയ ഇഷ്ടമാണത്രേ."

"അവളങ്ങനെ പറഞ്ഞോ?" നന്ദിനിക്കു സംശയം. "ഏട്ടനു മെസ്സേജ് അയച്ചത്രേ." ദേവു പറഞ്ഞു. നന്ദിനി പൊട്ടിച്ചിരിച്ചു.

എനിയ്ക്കപ്പോഴേ സംശയമുണ്ടായിരുന്നു ദേവൂ! അവളുടെ അണിഞ്ഞൊരുങ്ങലും അങ്ങോട്ടു വരാനുള്ള താത്പര്യവുമൊക്കെ കണ്ടപ്പോൾ!" നന്ദിനി പറഞ്ഞു."

നിന്റെ ഏട്ടൻ വന്നിട്ടുണ്ടോ?" ദേവു ചോദിച്ചു.

"ഉവ്വ് ദേവൂ... ഏട്ടൻ ഇന്നലെ എത്തി. ഞായറാഴ്ച്ച പെണ്ണു കാണാൻ പോകുന്നു."
"ആഹാ..!  കല്യാണത്തിന്റെ ബഹളമാണല്ലോ."ദേവു പറഞ്ഞു.

"നിനക്കും കല്യാണമായോ ദേവൂ?" നന്ദിനി അവളെ കളിയാക്കി.

"ഉവ്വല്ലോ...നിന്നെ ക്ഷണിക്കാൻ ഞാൻ അങ്ങോട്ടു വരുന്നുണ്ട്." ദേവു പറഞ്ഞു.

"നീ വരുന്നുണ്ടോ... ദേവൂ? സത്യമാണോ?" നന്ദിനിക്കു സംശയം.  "വരുന്നുണ്ട്. ഞാൻ ഉച്ച കഴിഞ്ഞു വരും. നിന്നോട് കുറേ വിശേഷങ്ങൾ പറയാനുണ്ട്." ദേവു പറഞ്ഞു.  ഉച്ചയൂണ്‌ കഴിഞ്ഞപ്പോൾ ദേവു അമ്മയുടെ അടുത്തു ചെന്നു. നന്ദിനിയുടെ വീട്ടിൽ പോകാൻ അനുവാദം ചോദിച്ചു.

അമ്മ സമ്മതിച്ചില്ല. "തനിയെ പോകണ്ട. അച്ഛൻ വന്നു കഴിഞ്ഞു ടൗണിൽ പോകും. അപ്പോൾ അച്ഛന്റെ കൂടെ വിടാം. അച്ഛൻ തിരിച്ചു വരുമ്പോൾ വരികയും ചെയ്യാം." അമ്മ പറഞ്ഞത് ദേവുവിന് അനുസരിക്കേണ്ടി വന്നു.

അച്ഛൻ അന്നു പതിവിലും നേരത്തെ വന്നു. അച്ഛന് ടൗണിൽ വച്ച് ഒരു മീറ്റിംഗ് ഉണ്ടത്രേ. ദേവുവിനെ നന്ദിനിയുടെ വീട്ടിൽ വിട്ടിട്ട് ദേവരാജൻ ടൗണിലേക്കുപോയി. നന്ദിനിയുടെ അച്ഛനും അമ്മയും ഒരു വിവാഹപാർട്ടിയിൽ പങ്കെടുക്കാൻ പോയതു കൊണ്ട് നന്ദിനിയും ഏട്ടനും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.   "ദേവൂട്ട്യേ... എന്തുണ്ട് വിശേഷങ്ങൾ? എന്തോ ഒരു ഉഷാറു കുറവുണ്ടല്ലോ?" എന്ന് കിച്ചുവേട്ടൻ ചോദിച്ചപ്പോൾ ദേവുവിന്റെ കണ്ണ് നിറഞ്ഞു.

"നന്ദിനിയോടും ഏട്ടനോടും എനിക്കൊരു കാര്യം പറയാനുണ്ട്." ഇടറുന്ന സ്വരത്തിൽ ദേവു പറഞ്ഞു.

"അയ്യേ...എന്തായിത്... ദേവൂ...,കണ്ണു നിറഞ്ഞല്ലോ. എന്തുണ്ടെങ്കിലും പറഞ്ഞോ. ഞാൻ പരിഹാരം കാണാം" കച്ചുവേട്ടൻ പറഞ്ഞു.

നന്ദിനി ദേവുവിനെ കെട്ടിപ്പിടിച്ചു. "ദേവൂ... നിനക്കെന്തു പറ്റി? എന്തു വിഷമമുണ്ടെങ്കിലും പറയാറുണ്ടല്ലോ നീ."   നന്ദിനിയും ഏട്ടനും അവളെയും കൂട്ടി ഊണു മുറിയിലെ കസേരകളിൽ ഇരുന്നു.

 കുറച്ചു സമയം ദേവു മൗനമായി ഇരുന്നു. പിന്നെ മെല്ലെ ചോദിച്ചു.

"ഏട്ടന് ഒരു കൂട്ടുകാരനില്ലേ ശ്രീരാഗ്?"   "ഉവ്വല്ലോ...ദേവു അവനെ അറിയുമോ?"

"ശ്രീരാഗിന്  ഏട്ടൻ ഇപ്പോൾ ഫോൺ ചെയ്യാറുണ്ടോ? "ഏട്ടന്റെ ചോദ്യത്തിന് ഉത്തരം പറയാതെ ദേവു വീണ്ടും ചോദിച്ചു.

"കുറച്ചു നാൾ മുൻപ് അവനൊരു അപകടം പറ്റിയ വിവരം ഞാൻ ഞങ്ങളുടെ സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിൽ വായിച്ചിരുന്നു. അന്നു ഞാൻ വിളിച്ചപ്പോൾ അവന്റെ അച്ഛനായിരുന്നു ഫോണെടുത്തത്. ശ്രീയുടെ കണ്ണിന് ഒരു സർജറി വേണ്ടിവരുമെന്നു പറഞ്ഞിരുന്നു."

ഇപ്പോൾ ശ്രീ അവധിയിലാണ്. വീട്ടിൽ റസ്റ്റ്‌ എടുക്കുന്നുവെന്നാണ് അറിഞ്ഞത്."

"ദേവൂട്ടി എങ്ങനെ ശ്രീയെ അറിയും?" കച്ചുവേട്ടൻ ചോദിച്ചു

ദേവിക സാവധാനം ശ്രീരാഗിനെ പരിചയപ്പെട്ട സംഭവം മുതൽ എല്ലാ കാര്യങ്ങളും അവരോടു വിശദമായി പറഞ്ഞു. "എന്നെ ഒഴിവാക്കാൻ വേണ്ടിയാണ് ശ്രീയേട്ടൻ എന്നെ വിളിക്കാത്തത്. എനിക്കു വേറെ നല്ല ആളെ കിട്ടുമത്രേ."

"കിച്ചുവേട്ടൻ എന്നെ സഹായിക്കണം. ഏന്റെ നമ്പറിൽ വിളിച്ചാൽ ശ്രീയേട്ടൻ ഫോണെടുക്കില്ല. ഞാൻ ആ ഒരാളെ മാത്രമേ കല്യാണം കഴിക്കൂ. ശ്രീയേട്ടൻ അതിനു തയ്യാറല്ലെങ്കിൽ ഞാൻ ഒരിക്കലും കല്യാണം കഴിക്കില്ല." ദേവു മുഖം പൊത്തിക്കരഞ്ഞു.

നന്ദിനി അവളെ ചേർത്തു പിടിച്ചു.   അവൾ തന്നോടിതുവരെ ഒന്നും പറയാത്തതിൽ ആദ്യം സ്വല്പം പരിഭവം തോന്നിയെങ്കിലും കാര്യങ്ങൾ അറിഞ്ഞപ്പോൾ നന്ദിനിക്കും കരച്ചിൽ വന്നു.

"ദേവൂട്ടീ സമാധാണിക്കൂ. ഞാൻ ശ്രീയെ വിളിക്കാം. വിവരങ്ങൾ അറിഞ്ഞിട്ട്  ദേവുവിന് തരാം. ഒടുവിൽ കിച്ചു പറഞ്ഞു. ദേവികക്ക് ആശ്വാസം തോന്നി ഫോൺ ലൗഡ് സ്പീക്കറിലിട്ട്  കിച്ചു ശ്രീരാഗിനെ വിളിച്ചു. "ഹലോ കിച്ചൂ..."എന്ന ശ്രീരാഗിന്റെ ശബ്ദം കേട്ടപ്പോൾ ദേവികയ്ക്ക് പകുതി ആശ്വാസമായി.

"കിച്ചൂ.. നീ എന്നു വന്നു?"ശ്രീരാഗ്ചോദിച്ചു.

"ഞാൻ ഇന്നലെ രാത്രിയിൽ എത്തി. ശ്രീ...നിന്റെ ആരോഗ്യസ്ഥിതി എങ്ങനെ?"

കിച്ചു ചോദിച്ചു.  അവർ തമ്മിലുള്ള സംസാരം മുഴുവൻ ദേവികയും നന്ദിനിയും കേട്ടിരുന്നു. അടുത്ത വ്യാഴാഴ്ച ശ്രീക്ക് ഒരു ശസ്ത്ര ക്രിയ കൂടി നടക്കുമത്രേ. 

"ശ്രീ...നീ പേടിക്കേണ്ട. നിനക്ക് കണ്ണിനുള്ള എല്ലാ പ്രശ്നങ്ങളും തീരും. ധൈര്യമായിരിക്കൂ."കിച്ചു പറഞ്ഞു.

"അങ്ങനെ തന്നെയാണ് എന്റെയും പ്രതീക്ഷ" എന്നു ശ്രീരാഗ് പറഞ്ഞപ്പോൾ ദേവികയുടെ മുഖം പ്രകാശിച്ചു

"ശ്രീ..., ദാ... ഇവിടെയൊരാൾക്ക് നിന്നോട് എന്തോ ചോദിക്കാനുണ്ടെന്ന്. ഞാൻ ഫോണോന്ന് കൊടുക്കട്ടെ." കിച്ചു പറഞ്ഞു."

ആരാടാ അമ്മയാണോ?" ശ്രീയുടെ ചോദ്യം.

അതിനു മറുപടി പറയാതെ കിച്ചു ഫോൺ ദേവികയ്ക്കു കൈമാറി.  "ഹലോ.. ആരാണ്‌...? അമ്മയാണോ"ശ്രരാഗ് ചോദിച്ചു."

ദേവുവിന് ശബ്ദിക്കാൻ കഴിഞ്ഞില്ല. ഒരു ഗദ്ഗദം അവളുടെ തൊണ്ടയിൽ കുരുങ്ങി. അപ്പുറത്തുനിന്നും "ഹലോ... ഹലോ."എന്ന ശ്രീയുടെ ശബ്ദം മാത്രം മുഴങ്ങിക്കൊണ്ടിരുന്നു.

(തുടരും )
 


ഭാഗം 21

ഹലോ..., ഹലോ... ശ്രീരാഗ് വീണ്ടും വിളിച്ചു. "എന്താണൊന്നും മിണ്ടാത്തത്? കേൾക്കുന്നില്ലേ?" ശ്രീരാഗ് ചോദിച്ചു. 
"സംസാരിക്കൂ ദേവൂ"കിച്ചു അവളോടു പറഞ്ഞു. 
"ഹലോ..."
ഒടുവിൽ ഗദ്ഗദം നിറഞ്ഞ സ്വരത്തിൽ ദേവു പ്രതിവചിച്ചു. ശ്രീരാഗ് ഞെട്ടിപ്പോയി.


"ഇതു ദേവൂവല്ലേ?" അവൻ ചോദിച്ചു.
"അതെ... ദേവുതന്നെ."
"ശ്രീയേട്ടാ... എന്നെ മറന്നു അല്ലേ? ഞാൻ എന്തു തെറ്റു ചെയ്തു ശ്രീയേട്ടാ? എല്ലാം എന്നോടു മറച്ചു വച്ചതെന്തിനാണ്? എന്നെ ഇത്രയും നാൾ വിളിക്കാഞ്ഞതെന്താണ്?"
വാശിക്കാരിയായ കൊച്ചുകുട്ടിയെപ്പോലെ ദേവു ചോദിച്ചു കൊണ്ടിരുന്നു.
ശ്രീരാഗിന് ഉത്തരം മുട്ടി.
"എന്റെ ഫോണിൽ നിന്നും വിളിച്ചാൽ ശ്രീയേട്ടൻ എടുക്കില്ല എന്ന് അറിയാവുന്നതു കൊണ്ടു മാത്രമാണ് ഞാൻ കിച്ചേട്ടന്റെ ഫോണിൽ നിന്നും വിളിച്ചത്."
"ഇതിനാണോ എന്നോട് ഇത്രയും നാൾ സംസാരിച്ചത്. ട്രെയിനിങ് കഴിഞ്ഞ് എന്റെ വീട്ടിലേയ്ക്ക് അച്ഛനെയും അമ്മയെയും കൂട്ടി വരുമെന്നു പറഞ്ഞിട്ട് പെട്ടെന്നൊരുദിവസം ശ്രീയേട്ടൻ എന്നെ വിളിക്കാതെയായി. ഞാൻ എത്ര വിഷമിച്ചു!
അപകടം സംഭവിക്കുന്നത് ആരുടെയെങ്കിലും കുറ്റമാണോ? അത് എന്നെയും അറിയിക്കുന്നതിനു പകരം എന്നെ ഒഴിവാക്കാൻ ശ്രമിച്ചു അല്ലേ?
എന്നെപ്പറ്റി എന്താണ് ശ്രീയേട്ടൻ ധരിച്ചു വച്ചിരിക്കുന്നത്? ഞാൻ വേറെ ഒരാളെ കല്യാണം കഴിച്ചോട്ടെയെന്നല്ലേ അച്ഛനോടും ഏട്ടനോടും പറഞ്ഞു വിട്ടത്?
എന്റെ മനസ്സെന്താണ് ശ്രീയേട്ടൻ മനസ്സിലാക്കാത്തത്? സന്ദീപേട്ടന്റെ കൂട്ടുകാരന്റെ ആലോചന മുറുകിയപ്പോഴാണ് ഞാൻ എല്ലാവരോടും വിവരം പറഞ്ഞത്. ഞാൻ ശ്രീയേട്ടനെ അല്ലാതെ ആരെയും കല്യാണം കഴിക്കില്ല എന്ന വാശിയിൽ നിന്നപ്പോഴാണ് അച്ഛനും ഏട്ടനും തിരക്കി വന്നത്."

മറുപടി കാക്കാതെ ദേവു പറഞ്ഞുകൊണ്ടിരുന്നു. ശ്രീരാഗ് ശബ്ദമില്ലാതെ കേട്ടിരുന്നു. അവനു തന്നോടു തന്നെ പുച്ഛം തോന്നി. എത്ര ഉയർന്ന ചിന്താഗതിയാണ് ഈ പെൺകുട്ടിയുടേത്!
താൻ അവളോടു ചെയ്തതു തെറ്റു തന്നെയാണെന്ന് ശ്രീരാഗിന് മനസ്സിലായി. എന്തിനാണ് താൻ അവളെ വിളിക്കാതിരുന്നത്?
അപകട നില തരണം ചെയ്തപ്പോൾ കണ്ണിനേറ്റ ക്ഷതം ഗുരുതരമാണെന്നറിഞ്ഞപ്പോൾ വല്ലാത്ത ഒരു നിർവികാരതയായിരുന്നു മനസ്സിൽ നിറഞ്ഞത്. അപ്പോഴും ദേവുവിന്റെ മനോഹരമായ മുഖം മനസ്സിൽ നിറഞ്ഞു നിന്നിരുന്നു. അവളെ ഇനി അവളുടെ വീട്ടുകാർ തനിക്കു വിവാഹം ചെയ്തു തരുമോയെന്ന ഒരു സന്ദേഹവും മനസ്സിൽ നിറഞ്ഞു.     വേണ്ട... അവളെ ഇനി വിളിക്കണ്ട എന്ന് അതുകൊണ്ടാണ് തീരുമാനിച്ചത്.

"ഹലോ ശ്രീയേട്ടൻ കേൾക്കുന്നുണ്ടോ?" ദേവു ചോദിച്ചു.
"ഞാൻ കേൾക്കുന്നുണ്ട് ദേവൂ..." ശ്രീരാഗ് പറഞ്ഞു.
"കേൾക്കുന്നുണ്ടല്ലോ... ഒരു കാര്യം കൂടി പറയാം. ശ്രീയേട്ടൻ എന്നെ വിവാഹം കഴിച്ചില്ലെങ്കിൽ ഞാൻ ജീവിതം മുഴുവൻ അവിവാഹിതയായി കഴിയും. അത് എന്റെ തീരുമാനമാണ്. എന്റെ വീട്ടിലും ഞാനതു പറഞ്ഞിട്ടുണ്ട്."
ശ്രീരാഗ് ഒന്നും ഉരിയാടിയില്ല.

"ശ്രീയേട്ടന്റെ കണ്ണിന്റെ ഓപ്പറേഷൻ അടുത്ത വ്യാഴാഴ്ചയാണന്നു കിച്ചേട്ടൻ പറഞ്ഞു. അവൾ പറഞ്ഞു. 

"അടുത്ത വ്യാഴാച ഹോസ്പിറ്റലിൽ പോകണമെന്നാണു തീരുമാനിച്ചിരിക്കുന്നത്. അപ്പോഴേ തീരുമാനിക്കുള്ളു. ഒരു മാസത്തിനുള്ളിൽ നടക്കും" ശ്രീരാഗ് പറഞ്ഞു.

"അതു കഴിയുന്നതു വരെ ഞാൻ കഠിന വ്രതത്തിലായിരിക്കും. ശ്രീയേട്ടൻ ഒരു കുഴപ്പവുമില്ലാതെ തിരിച്ചെത്തുന്നതു വരെ!"
"എന്റെ പ്രാർത്ഥന ഭഗവാൻ കേൾക്കാതിരിക്കില്ല. ശ്രീയേട്ടന്റെ ജന്മ നക്ഷത്രം എനിക്കു വാട്സാപ്പ് ചെയ്യണം. പുഷ്‌പാഞ്‌ജലി കഴിപ്പിക്കാനാണ്!" ദേവു പറഞ്ഞുകൊണ്ടിരുന്നു.
"പാവം ദേവു" ശ്രീരാഗ് ചിന്തിച്ചു.
സങ്കടം വന്നു തിങ്ങിയിട്ട് ശ്രീരാഗിന് ശബ്ദം പുറത്തേക്കു വന്നില്ല.
"സോറി ദേവൂട്ടി, ഞാൻ അത്രക്കൊന്നും ചിന്തിച്ചില്ല. അപ്പോഴത്തെ മാനസികാവസ്ഥ അതായിരുന്നു. ഞാൻ ഒരു പട്ടാള ഉദ്യോഗസ്ഥനാണ്. എന്തും നേരിടാനുള്ള കരുത്തുമായി രാജ്യരക്ഷക്കായി നിലകൊള്ളുന്നവരാണ് ഞങ്ങൾ.
എന്റെ ദേവൂട്ടിയെക്കൂടി ഇതിലേക്കു വലിച്ചിടേണ്ട എന്നും തോന്നി. ഞാൻ ദേവൂട്ടിയുമായി അത്രയും അടുക്കരുതായിരുന്നുവെന്നും തോന്നി" ഒടുവിൽ ശ്രീരാഗ് പറഞ്ഞു.
ദേവുവിന്റെ മുഖത്ത് ഒരു നറു പുഞ്ചിരി വിരിഞ്ഞു. അതു കണ്ടുനിന്ന കിച്ചുവും നന്ദിനിയും പരസ്പരം നോക്കി ചിരിച്ചു.
"ഞാൻ ഇതു തന്നെയാണ് എന്റെ അച്ഛനോട് പറഞ്ഞത്. ശ്രീയേട്ടന് എന്നോടുള്ള സ്നേഹം കൊണ്ടാണ് എനിക്കു വേറെ കല്യാണം നടത്തിക്കൊള്ളാൻ പറഞ്ഞതെന്നും എനിക്കറിയാം"  ദേവു പറഞ്ഞു.
"ശ്രീയേട്ടൻ എന്നെ എല്ലാ ദിവസവും വിളിക്കണം. ശ്രീയേട്ടന്റെ കണ്ണിന് ഒരു കുഴപ്പവും ഉണ്ടാകില്ല. എനിക്കുറപ്പുണ്ട്. ശരി, ഞാൻ ഫോൺ കിച്ചേട്ടന് കൈമാറട്ടെ!" ദേവു പറഞ്ഞു.

അവൾ ഫോൺ കിച്ചുവിനു കൈമാറി. പിന്നെ  നന്ദിനിയുടെ കൈപിടിച്ച് ദേവു പൊട്ടിക്കരഞ്ഞു. അത്രയും നാൾ അടക്കിവെച്ചിരുന്ന സങ്കടം മുഴുവൻ കണ്ണീരിൽ ഒഴുക്കിക്കളയാനെന്നപോലെ!  നന്ദിനിക്കും അദ്‌ഭുതമായിരുന്നു. ഇത്രയും നാൾ എല്ലാം പരസ്പരം പറഞ്ഞിരുന്ന തന്റെ ദേവൂട്ടി താൻ പോലുമറിയാതെ ഇത്ര ആത്മാർത്ഥമായ പ്രണയക്കുരുക്കിൽ അകപ്പെട്ടതെങ്ങനെയാണ്?
സ്വതവേ ഒതുങ്ങി നടക്കുന്നവരായിരുന്നു താനും ദേവികയും. അന്ന് ചേച്ചിയുടെ കല്യാണത്തിനു വന്നപ്പോഴാണ് ദേവൂവും ഏട്ടന്റെ കൂട്ടുകാരൻ ശ്രീരാഗേട്ടനും ആദ്യമായി കണ്ടതത്രേ!
അപ്പോഴൊന്നും കിച്ചേട്ടന്റെ കൂട്ടുകാരനാണ് ശ്രീരാഗേട്ടൻ എന്ന കാര്യവും ദേവുവിന് അറിയില്ലായിരുന്നു. എന്തായാലും ദേവു ഇനി ഇതിൽ നിന്നും പിന്മാറില്ല. അതുറപ്പാണ്. നന്ദിനി ചിന്തിച്ചു.
പിന്നെ കിച്ചേട്ടനും ശ്രീരാഗേട്ടനോട് കുറേ നേരം സംസാരിച്ചു.
    
"ദേവൂട്ടീ... വിഷമിക്കേണ്ട. എല്ലാം ശരിയാകും കേട്ടോ. ശ്രീരാഗിന് ദേവുവിനോടും പിരിയാൻ വയ്യാത്തത്ര സ്നേഹമാണ്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് അല്ലേ?" കിച്ചൻ അവളെ കളിയാക്കി.
അച്ഛൻ തിരിച്ചെത്തിയപ്പോൾ സന്ധ്യയാകാറായിരുന്നു. ചായ കുടിക്കാൻ കിച്ചേട്ടൻ വിളിച്ചിട്ടും അച്ഛൻ വീട്ടിൽ കയറിയില്ല. സമയം വൈകിയതുകൊണ്ട് വേഗം മടങ്ങി. പിറ്റേന്നും വെളുപ്പിനെ എഴുന്നേറ്റ് കുളിച്ചു വന്നു കൂവളത്തിലയും മന്ദാരപ്പൂക്കളും പറിച്ചെടുത്തു ദേവു ശിവക്ഷേത്രത്തിലേക്കു പോയി. ഭഗവാനെ തൊഴുതു പ്രാർത്ഥിച്ചു.
"തിരുമേനീ... എനിക്കു വേണ്ടപ്പെട്ട ഒരാൾക്ക് ഒരു കണ്ണോപ്പറേഷൻ ഉണ്ട്. എന്തു വഴിപാടാണ് കഴിക്കേണ്ടത്?" അവൾ മേൽശാന്തിയോട് ചോദിച്ചു.
"മഹാദേവന്  മൃത്യുഞ്ജയ പുഷ്‌പാഞ്‌ജലി ഏഴു ദിവസം കഴിക്കാം.
ഏറ്റുമാനൂരപ്പന് വെള്ളികൊണ്ടുള്ള കണ്ണുകൾ സമർപ്പിക്കാമെന്നു നേർന്നോളൂ"
"എന്നാണ് ഓപ്പറേഷൻ?" തിരുമേനി ചോദിച്ചു
"ഈ മാസം തന്നെയുണ്ടാകും തീയതി തീരുമാനിച്ചിട്ടില്ല." ദേവു പറഞ്ഞു.
"ഇനി ധാരാളം ദിവസമുണ്ടല്ലോ. ഞാൻ വേണ്ടതുപോലെയുള്ള വഴിപാടുകളും പൂജകളും കഴിക്കാം. എല്ലാദിവസവും പ്രാർത്ഥിച്ചോളൂ കുട്ടീ" അദ്ദേഹം പറഞ്ഞു.
     

ദേവു ശ്രീരാഗിന്റെ പേരും നാളും പറഞ്ഞു കൊടുത്തു. ആളാരാണെന്ന് അദ്ദേഹം ചോദിക്കാത്തത് ദേവുവിന് ആശ്വാസമായി. ദക്ഷിണ കൊടുത്തു പ്രസാദവും വാങ്ങി അവൾ വീട്ടിലേക്കു മടങ്ങി.
പിന്നീട് ദേവു പതിവായി എന്നും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചു. തിരുമേനി പൂജ കഴിക്കുമ്പോൾ പ്രാർത്ഥനയോടെ തൊഴുതു നിന്നു. അവൾക്ക് വലിയ ആശ്വാസവും സമാധാനവും തോന്നി.
ആ ആഴ്ചയിൽ തന്നെ എം. ബി. എ യുടെ റിസൾട്ട്‌ വന്നു. ദേവുവിനും നന്ദിനിക്കും ഉയർന്ന മാർക്കു തന്നെ ലഭിച്ചു. പിറ്റേന്നു ബാങ്ക് ഓഫീസേഴ്സ് പരീക്ഷയുടെ പ്രിലിമിനറി സെലക്ഷൻ ലിസ്റ്റിലും അവരുണ്ടായിരുന്നു... ദേവു സങ്കടങ്ങളെല്ലാം മറന്നു. വീട്ടിൽ എല്ലാവർക്കും അവളുടെ ഉന്നത വിജയത്തിൽ അതിയായ സന്തോഷം തന്നെയായിരുന്നു. വിവരമറിഞ്ഞപ്പോൾ ശ്രീരാഗ് അവളെ അഭിനന്ദനങ്ങൾ കൊണ്ടു പൊതിഞ്ഞു.

"ദേവൂട്ടിക്ക് എന്തു സമ്മാനമാണ് ഞാൻ തരേണ്ടത്?"ശ്രീരാഗ് ചോദിച്ചു.
എന്നെ എന്നും വിളിച്ചാൽ മാത്രം മതി!" ദേവു പറഞ്ഞു.
"എന്നെ സങ്കടപ്പെടുത്താതിരുന്നാൽ മതി."
"എനിക്കു നിന്നെയൊന്നു കാണാൻ തോന്നുന്നു ദേവൂട്ടീ..." ശ്രീരാഗ് പറഞ്ഞു
"ഞാൻ അങ്ങോട്ടു വരട്ടെ ശ്രീയേട്ടാ?" അവൾ ചോദിച്ചു.
അച്ഛന്റെ കയ്യിൽ നിന്നും അടി കിട്ടും ദേവുവിന്, ഇങ്ങനെ ചോദിച്ചാൽ." അവൻ പറഞ്ഞു.
"അച്ഛൻ എന്നെ ഇതുവരെ അടിച്ചിട്ടില്ല ശ്രീയേട്ടാ, വഴക്കും പറഞ്ഞിട്ടില്ല." അവൾ പറഞ്ഞു.
"അത് ദേവൂട്ടി നല്ല കുട്ടിയായതു കൊണ്ടല്ലേ?"ശ്രീരാഗ് ചോദിച്ചു.
"അതിനു പകരം അമ്മയുടെ കയ്യിൽ നിന്നും ഇഷ്ടം പോലെ ശകാരം കിട്ടും. ശ്രീയേട്ടനെ പറ്റി അമ്മയോടു നേരത്തേ പറയാത്തതിനും അമ്മയെന്നെ വഴക്കു പറഞ്ഞു."     ദേവു പറഞ്ഞു.
"അമ്മമാർക്കെപ്പോഴും പെൺകുട്ടികളെക്കുറിച്ച് വേവലാതിയായിരിക്കും അതങ്ങനെയാണ് ദേവൂ," ശ്രീരാഗ് അവളെ സമാധാനിപ്പിച്ചു.
     

"ഇനി ദേവൂട്ടിക്ക് ഇഷ്ടം പോലെ സമയമുണ്ടല്ലോ...വെറുതെയിരിക്കാൻ!"ശ്രീരാഗ് പറഞ്ഞു.
"ഇല്ല. ഞാൻ വെറുതെയിരിക്കില്ല. എനിക്കു ഇംഗ്ലീഷിലും മലയാളത്തിലുമുള്ള കുറച്ചു ക്ലാസ്സിക്ക് നോവലുകൾ വായിക്കണം. പിന്നെ മത്സരപ്പരീക്ഷകൾക്കുള്ള കുറച്ചു ബുക്സ് പഠിക്കണം." അവൾ പറഞ്ഞു.
ശ്രീരാഗിന് സന്തോഷം തോന്നി. തന്നെപ്പോലെ തന്നെ ദേവൂവും വായനാപ്രിയമുള്ള ആളാണല്ലോ എന്നു വിചാരിക്കുകയും ചെയ്തു.
അന്നു രാത്രിയിൽ ഏട്ടനും അച്ഛനും വന്നുകഴിഞ്ഞ് ശ്രീരാഗിന്റെ കാര്യം വീണ്ടും ചർച്ചയിൽ വന്നു.
"ദേവൂ...അച്ഛന്റെ കുടുംബത്തിലും എന്റെ കുടുംബത്തിലും ബാക്കിയെല്ലാം ആൺകുട്ടികളാണ്. അതു കൊണ്ടു തന്നെ നീയും വിദ്യയും എല്ലാവർക്കും അത്രയും പ്രിയപ്പെട്ടവരാണ്. കൊച്ചുമക്കളിൽ ഏറ്റവും ഇളയ കുട്ടിയും നീയാണ്. നിന്നെ പട്ടാളത്തിലുള്ള ഒരാൾക്കു കല്യാണം കഴിച്ചു കൊടുക്കാൻ ആർക്കും ഇഷ്ടമില്ല. വലിയച്ഛന്മാരും അമ്മാവന്മാരും നാളെ ഇങ്ങോട്ടു വരുന്നുണ്ട്. ഈ വിവാഹം ആർക്കും താല്പര്യമില്ല."അമ്മയാണ് തുടങ്ങി വച്ചത്.
ദേവു ഒന്നും മിണ്ടിയില്ല.
അതിന്റെ ബാക്കിയെന്നോണം അച്ഛനും പറഞ്ഞു തുടങ്ങി.
"അമ്മ പറഞ്ഞതു ശരിയല്ലേ മോളേ?
ആ പയ്യൻ പോലും പറഞ്ഞത് നിനക്കു വേറെ കല്യാണം നടത്തിക്കോളാനല്ലേ. നീ മാത്രം ഇങ്ങനെ വാശി പിടിക്കുന്നതെന്തിനാണ്? നല്ല ആലോചനായല്ലേ ആ ഹരിക്കുട്ടന്റേത്?"
ഏട്ടൻ  മാത്രം ഒന്നും മിണ്ടിയില്ല.
ഒടുവിൽ ദേവു മൗനം വെടിഞ്ഞു.
"അപ്പോൾ രാജ്യത്തെ രക്ഷിക്കാൻ നിയമിക്കപ്പെട്ട പട്ടാളക്കാർ കല്യാണം കഴിക്കണ്ടേ അമ്മേ? അവൾ ചോദിച്ചു.
മഞ്ഞും തണുപ്പും വകവെയ്ക്കാതെ ഭാരമേറിയ ആയുധങ്ങളുമേന്തി
രാപകൽ ഉറക്കമിളച്ചു കാവൽ നിൽക്കുന്ന അവർ അത്ര അവഗണിക്കപ്പെടേണ്ടവരാണോ?"ആണോ അച്ഛാ?"ദേവു ചോദിച്ചു.
"അതിനു പട്ടാളക്കാര് മോശക്കാരാണെന്ന് ആരു പറഞ്ഞു?അവരെ എല്ലാവർക്കും ബഹുമാനമാണ്. പക്ഷേ എന്റെ മോളെ കല്യാണം കഴിച്ചു കൊടുക്കില്ല എന്നേ ഞാൻ പറഞ്ഞുള്ളു."
അമ്മ വാശിയോടെ പറഞ്ഞു.
ദേവുവിനു സങ്കടം വന്നു. എന്താണ് ഇവരൊക്കെ ഇങ്ങനെ ചിന്തിക്കുന്നത്?
"അമ്മേ... ശ്രീയേട്ടന്നും ഒരമ്മയുടെ മകനാണ്. ഒരു മകനും ഒരു മകളും മാത്രമേ അവർക്കുമുള്ളു. ആ മകനാണ് രാജ്യസേവനത്തിനു പോയിരിക്കുന്നത്.
അവരെങ്ങനെയാണ് ആ. മകനെ പോകാൻ അനുവദിച്ചത്? ഇങ്ങനെ അമ്മയെപ്പോലെ എല്ലാവരും ചിന്തിച്ചാൽ രാജ്യത്തിന്റെ സ്ഥിതി എന്താകും? അവിചാരിതമായി ശ്രീയേട്ടനെ പരിചയപ്പെടുത്തിയത് ഈശ്വരനാണെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. ശ്രീയേട്ടന് ഒരാപത്തു വന്നപ്പോൾ കൈവിടാൻ ഞാൻ തയ്യാറല്ല. എനിക്ക് ഒരു തീരുമാനമേയുള്ളു. ഞാൻ ശ്രീയേട്ടനെ മാത്രമേ വിവാഹം കഴിക്കുകയുള്ളു. ഉറപ്പ്."
പറഞ്ഞു തീർത്തു എന്ന പോലെ
അവൾ അവിടെ നിന്നും എഴുന്നേറ്റു പോയി.
പിറ്റേന്ന് ദേവുവിന്റെ രണ്ടമ്മാവന്മാരും അച്ഛന്റെ രണ്ടു ചേട്ടന്മാരും വീട്ടിലെത്തി. ദേവു അവരുടെയെല്ലാം പോന്നോമനയാണ്. ദേവു എല്ലാവരേയും കെട്ടിപ്പിടിച്ച് കൊച്ചുകുട്ടിയെപ്പോലെ കവിളത്തുമ്മ കൊടുത്തു.
പിന്നെ ആരും ഒന്നും ചോദിക്കുന്നതിനു മുൻപ് അങ്ങോട്ടെല്ലാം വിശദമായി പറഞ്ഞു.
"വളരെ നല്ല സ്വഭാവമുള്ള ആളാണ്. പട്ടാളത്തിൽ ഓഫീസറാണെന്നത് ഒരു കുറവാണോ?"
"ഞങ്ങളെ തമ്മിൽ പിടിക്കല്ലേ വലിയച്ഛാ ., വല്ല്യമ്മാവാ,..കൊച്ചമ്മാവാ!"ദേവു കെഞ്ചി.
"അവൾക്ക് അത്ര താല്പര്യമാണെങ്കിൽ നടക്കട്ടെ ദേവാ..."
ഒടുവിൽ വെല്ലിച്ചൻ പറഞ്ഞു.
തുടർന്നുള്ള എല്ലാ ദിവസങ്ങളിലും ദേവു ശ്രീരാഗിനോട് ഫോണിൽ സംസാരിച്ചു. അവനു വേണ്ടി ധാരാളം പ്രാർത്ഥിച്ചു. എല്ലാവരും അവളുടെ തീരുമാനത്തെ അംഗീകരിച്ചു.
"അവളുടെ തീരുമാനമാണ് ശരിയെന്നു എനിക്കും തോന്നുന്നു."ഒടുവിൽ ദേവരാജൻ ഭാര്യയോടു പറഞ്ഞു.
"സ്നേഹിക്കുന്നവരെ തമ്മിൽ പിരിക്കേണ്ട "
ഉണ്ണിക്കുട്ടനും പറഞ്ഞു. ജയയും മൗനനുവാദം നൽകി. പിന്നീട് വന്ന  ഞായറാഴ്ച അവർ എല്ലാവരും രേണുവിന്റെ വീട്ടിൽ പോയി. അടുത്തുവന്ന ഞായറാഴ്ച രേണുവിന്റെ വീട്ടിൽ നിന്നും ആളുകൾ ഇങ്ങോട്ടും വന്നു.
അങ്ങനെ ഉണ്ണിക്കുട്ടന്റെയും രേണുവിന്റെയും വിവാഹ നിശ്ചയത്തിന്റെയും വിവാഹത്തിന്റെയും ദിവസം കുറിച്ചു. ശ്രീരാഗിന്റെ കണ്ണിന്റെ ശസ്ത്രക്രിയക്കായി ഊട്ടിയിലെ മിലിറ്ററി ഹോസ്പിറ്റലിലേക്ക് അവന്റെ കുടുംബസഹിതം അവനോടൊപ്പം പോയി. 

ശസ്ത്രക്രിയയുടെ ദിവസം ദേവിക ഉപവാസത്തിലും പ്രാർത്ഥനയിലും മുഴുകി. എല്ലാവർക്കും അവളുടെ ടെൻഷൻ മനസ്സിലായതുകൊണ്ട് എല്ലാവരും അവളോട് സഹകരിച്ചു. ഓപ്പറേഷൻ കുഴപ്പമില്ലാതെ കഴിഞ്ഞുവെന്നും ഇനി അഞ്ചാം ദിവസം കണ്ണിന്റെ കെട്ടഴിക്കാമെന്നും ശ്രീയേട്ടന്റെ ചേച്ചിയുടെ സന്ദേശം കിട്ടിയപ്പോൾ മാത്രമാണ് ദേവിക ജലപാനത്തിനു പോലും തയ്യാറായത്. ഇതിനോടകം ശ്രീരാഗിന്റെ അച്ഛനുമമ്മയും ചേച്ചിയുമൊക്കെ ദേവുവുമായി ഫോണിൽക്കൂടി സംസാരിക്കാൻ തുടങ്ങിയിരുന്നു.

അന്നു വൈകുന്നേരം അച്ഛനും ഏട്ടനും ഓഫീസിൽ നിന്നും തിരിച്ചെത്തിയപ്പോൾ ദേവു മറ്റൊരാഗ്രഹവുമായി അവരെ സമീപിച്ചു. ശ്രീരാഗിന്റെ കണ്ണിന്റെ കെട്ടഴിക്കുമ്പോൾ ദേവുവിന് അവന്റെ അടുത്തുണ്ടായിരിക്കണം. അതിന് അവളെയും ഊട്ടിയിലെ മിലിട്ടറി ഹോസ്പിറ്റലിൽ കൊണ്ടു പോകണമെന്നായിരുന്നു അവളുടെ ആഗ്രഹം. അവർ കൂടിയാലോചിച്ചു. ഒടുവിൽ ദേവരാജൻ ശ്രീരാഗിന്റെ അച്ഛനെ ഫോണിൽ വിളിച്ചു സംസാരിച്ചു. അദ്ദേഹത്തിനും വലിയ സന്തോഷമായി. 
"നമ്മുടെ ചെറുപ്പകാലം പോലെയല്ല ദേവരാജാ... ഇപ്പോഴത്തേ കുട്ടികൾ വളരെ പ്രാക്ട്ടിക്കലാണ്. ശ്രീക്കുട്ടനും വലിയ സന്തോഷമായിരിക്കും. നിങ്ങൾ നാളെത്തന്നെ പുറപ്പെട്ടോളൂ. ഇവിടെ താമസിക്കാൻ എല്ലാ സൗകര്യങ്ങളുമുണ്ട്."
അദ്ദേഹം സന്തോഷപൂർവം ക്ഷണിച്ചു
"ഞങ്ങൾ വരുന്ന വിവരമൊന്നും തത്ക്കാലം ശ്രീയേട്ടനോട്‌ പറയേണ്ട അച്ഛാ"എന്ന് ദേവിക ശ്രീരാഗിന്റെ അച്ഛനോട് പറഞ്ഞു. 
ഉണ്ണിക്കുട്ടനും, ദേവരാജനും ഒരാഴ്ച അവധിയെടുത്തു. വിദ്യയോടും സന്ദീപിനോടും വിവരം പറഞ്ഞു. അവർ ഊട്ടിയിലെക്കു പുറപ്പെട്ടു. ദേവരാജനും ഉണ്ണിക്കുട്ടനും മാറി മാറി ഡ്രൈവ് ചെയ്തു.
യാത്രയിലുടനീളം ദേവു അധികം സംസാരിച്ചതേയില്ല. അവൾ പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു. തന്റെ മകളുടെ ഇഷ്ടം എത്ര മഹത്തരമാണെന്ന് ജയ അദ്‌ഭുതപ്പെട്ടു. അവരും മനസ്സിൽ പ്രാർത്ഥനകൾ ഉരുവിട്ടു കൊണ്ടിരുന്നു.

ഹോസ്പിറ്റൽ കവാടത്തിൽ അവരെ കാത്ത് ശ്രീരാഗിന്റെ അച്ഛൻ 'രാജേട്ടൻ'നിന്നിരുന്നു. ഞങ്ങൾ വരുന്ന വിവരം ശ്രീരാഗിനോട് ഇപ്പോൾ പറയേണ്ടെന്ന് ദേവരാജനും അദ്ദേഹത്തോട് പറഞ്ഞിരുന്നതുകൊണ്ട് ശ്രീരാഗ് ഒന്നും അറിഞ്ഞില്ല. 
   പിറ്റേന്ന് ശ്രീരാഗിന്റെ കണ്ണിലെ കെട്ടഴിച്ചു. വലതു കണ്ണ് പൊത്തിപ്പിടിച്ചു കൊണ്ട് സർജറി കഴിഞ്ഞ ഇടതുകണ്ണു തുറന്നു മെല്ലെ നോക്കാൻ ശ്രീരാഗിനോട്
ഡോക്ടർ ആവശ്യപ്പെട്ടു. ആദ്യം മങ്ങി മങ്ങി തന്റെ മുന്നിൽ നിന്ന നിഴൽ രൂപങ്ങൾ മെല്ലെ മെല്ലെ ശ്രീരാഗിന്റെ മുൻപിൽ വ്യക്തമായിക്കൊണ്ടിരുന്നു. 

"അച്ഛാ... അമ്മേ.. ചേച്ചീ... ചേട്ടാ...അവൻ സന്തോഷപൂർവ്വം വിളിച്ചു.
അപ്പോൾ അവന്റെ അമ്മ രാഗിണി തന്റെ പുറകിൽ മറഞ്ഞു നിന്ന ആളെ കൈ പിടിച്ചു മുൻപിലേക്കു മാറ്റി നിർത്തി.
"ദേവൂട്ടീ... " അവൻ ഹർഷാതിരേകത്തോടെ വിളിച്ചു.
"ഇതെങ്ങനെ... അമ്മേ ദേവു ഇവിടെ...?"
ശ്രീരാഗിന് സന്തോഷം അടക്കാൻ കഴിഞ്ഞില്ല.
"ദേവു മാത്രമല്ല ശ്രീ...ഞങ്ങളുമുണ്ട്."
ദേവികയുടെ അച്ഛനും അമ്മയും ഏട്ടനും മുറിയിലേക്കു കടന്നു വന്നു. ശ്രീരാഗിന്റെ അമ്മ ദേവുവിന്റെ കൈപിടിച്ച് മകന്റെ അടുത്തേക്കു മാറ്റി നിർത്തി. താനും ദേവികയും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാ
ഴ്ച. ശ്രീരാഗ് ചിന്തിച്ചു. ഒരു ഫോട്ടോ പോലും താൻ അവളോട് ചോദിച്ചിട്ടില്ല. ഒരു വീഡിയോ കാൾ പോലും നടത്തിയിട്ടില്ല. എന്നിട്ടും അവൾ എപ്പോഴും അരികിലുണ്ടായിരുന്നതുപോലെ! അവളെ രണ്ടു മാസം വിളിക്കാതിരുന്നിട്ടും അവളുടെ സുന്ദരമുഖം മനസ്സിന്റെ മണിച്ചെപ്പിൽ മായാതെ ഒളി തൂകി നിന്നിരുന്നു. 
"ശ്രീയേട്ടാ നന്നായി കാണാൻ പറ്റുന്നുണ്ടോ?" ദേവു വേവലാതിയോടെ ചോദിച്ചു.

"ഉവ്വ് ദേവൂട്ടീ... നന്നായി കാണാൻ പറ്റുന്നുണ്ട്. കണ്ണിന്റെ കെട്ടഴിച്ചപ്പോൾ നിന്നെ എന്നാണൊന്നു കാണാൻ കഴിയുന്നത് എന്നു ഞാൻ വിചാരിച്ചതേയുള്ളു."
"ഞാൻ അപ്പൊത്തന്നെ എത്തിയില്ലേ...? അതാണു ദേവൂട്ടി!"

അവരുടെ സംഭാഷണം കേട്ട് എല്ലാവരും ചിരിച്ചുകൊണ്ടു നിന്നു.

രണ്ടു ദിവസം കൂടി കഴിഞ്ഞു, ശ്രീരാഗിനെ ഡിസ്ചാർജ് ചെയ്യുന്നതു വരെ എല്ലാവരും അവിടെത്തന്നെ തങ്ങി. പിന്നെ ഒന്നിച്ചാണ് നാട്ടിലേക്കു മടങ്ങിയത്. ശ്രീരാഗിന് രണ്ടുമാസം കൂടി അവധി നീട്ടിക്കിട്ടിയിരുന്നു. അവധി തീരുന്നതിനു മുൻപ് തന്നെ ശ്രീരാഗിന്റെയും ദേവികയുടേയും വിവാഹം നടത്താനുള്ള ഒരുക്കത്തിലാണ് രണ്ടു വീട്ടുകാരും. ഇപ്പോൾ എല്ലാദിവസവും രാഗിണിയും ജയയും തമ്മിലും ദേവരാജനും രാജേട്ടനും ശ്രീരാഗും ഉണ്ണിക്കുട്ടനുമെല്ലാം പരസ്പരം  വിശേഷങ്ങൾ ഫോണിൽക്കൂടി കൈമാറും.
അവരെല്ലാം ഒരു കുടുംബം പോലെ ആയിക്കഴിഞ്ഞു.

അവർ തിരിച്ചെത്തിയതിനു ശേഷം ആദ്യം വന്ന ഞായറാഴ്ച ശ്രീരാഗും കുടുംബവും ഔദ്യോഗികമായി പെണ്ണുകാണൽ ചടങ്ങിനായി ദേവുവിന്റ വീട്ടിൽ എത്തിയിരുന്നു. ആ അവസരത്തിൽ സന്ദീപും വിദ്യയും കുഞ്ഞും,രേണുവിന്റെ കുടുംബവും,കിച്ചനും നന്ദിനിയും അവിടെ ദേവരാജന്റെ ക്ഷണം സ്വീകരിച്ച് എത്തിച്ചേർന്നിരുന്നു. എല്ലാവരും ഒത്തുചേർന്ന് ഒരുത്സവപ്രതീതിയിലായി ദേവൂട്ടിയുടെ വീട്. ദേവുവിന്റെയും ഏട്ടൻ 'ദേവദത്ത് എന്ന ഉണ്ണിക്കുട്ടന്റെയും വിവാഹനിശ്ചയം ഒരേ ദിവസം തന്നെ ഒരേ കല്യാണ മണ്ഡപത്തിൽ വച്ചു നടത്താനും തുടർന്നു വരുന്ന ശുഭമുഹൂർത്തത്തിൽ രണ്ടു വിവാഹങ്ങളും അടുത്തടുത്ത ദിവസങ്ങളിൽ നടത്താമെന്നും തീരുമാനമായി.

ഇപ്പോൾ  കല്യാണനിശ്ചയം വേണ്ടപ്പെട്ടവരേയൊക്കെ ക്ഷണിക്കാനുള്ള തത്രപ്പാടിലാണ് അവർ.
"എല്ലാം മംഗളമായി നടക്കണേ..." എന്ന പ്രാർത്ഥനയിലാണ് ദേവികയിപ്പോൾ!

(അവസാനിച്ചു )
 
 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ