mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 13

ഒരുമാസത്തോളം പരീക്ഷ നീണ്ടു നിന്നു. ഇടയ്ക്കുള്ള അവധി ദിവസങ്ങളിൽ നന്ദിനിയും ദേവുവും ഒന്നിച്ചിരുന്നു പഠിക്കാനായി നന്ദിനിയുടെ വീട്ടിലോ അല്ലെങ്കിൽ ദേവുവിന്റെ വീട്ടിലോ ഒന്നിച്ചുകൂടി.പരീക്ഷകളെല്ലാം രണ്ടുപേരും നന്നായി എഴുതി. എല്ലാ ദിവസവും ശ്രീരാഗ് ദേവുവിനെ വിളിച്ച് ആശംസകൾ പറഞ്ഞിരുന്നു.


പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ ദേവുവിനു വലിയ ആശ്വാസം തോന്നി. ഇനി കുഞ്ഞുവാവയെ ഇഷ്ടം പോലെ ലാളിക്കാമല്ലോ. അവന്റെ നൂലു കേട്ടൽ ചടങ്ങു നടന്നപ്പോൾ പരീക്ഷ ഒരു തടസ്സമായിരുന്നു.
   
ഇനി ശ്രീയേട്ടനെ എല്ലാ ദിവസവും വിളിക്കണം. അവൾ തീരുമാനിച്ചു. എത്ര വേഗമാണ് ഏട്ടന്റെയും രേണുവിന്റെയും പ്രണയം വളർന്നത്! പരീക്ഷ അടുത്തിരുന്നതുകൊണ്ട് ഒന്നും ശ്രദ്ധിച്ചില്ല.
   
എന്നാലും നന്ദിനിയുടെ വീട്ടിൽ പഠിക്കാൻ കൊണ്ടാക്കാൻ ഏട്ടൻ കാണിച്ച ഉത്സാഹം അവിടെവച്ചു രേണുവിനെ കാണാൻ വേണ്ടിയായിരുന്നുവെന്ന് മനസ്സിലായിരുന്നു! എല്ലാം നന്നായി വന്നാൽ മതിയായിരുന്നു. ദേവു പ്രാർത്ഥിച്ചു.
    
അന്നു രാത്രി അത്താഴം കഴിഞ്ഞു കിടക്കുന്നതിനു മുൻപ് ദേവു ശ്രീരാഗിനൊരു മിസ്സ്ഡ് കാൾ അയച്ചു. ആളിന് തിരക്കാണെങ്കിൽ ശല്യപ്പെടുത്തേണ്ട എന്നും കരുതി. എന്നാൽ നിമിഷങ്ങൾക്കകം ശ്രീരാഗ് അവളെ വിളിച്ചു.
   
"ദേവൂട്ടീ... ഞാൻ അല്പം തിരക്കിലായിരുന്നു. എക്സാം എങ്ങനെയുണ്ടായിരുന്നു? തനിക്കായിരിക്കും ടോപ് മാർക്ക് അല്ലേ?"
"ഒന്നു പോയേ... ശ്രീയേട്ടാ കളിയാക്കാതെ!
ജയിച്ചാൽ മതിയായിരുന്നു!"
ദേവു പറഞ്ഞു.
"കിച്ചന്റെ അനിയത്തിക്കുട്ടിക്കും എളുപ്പമായിരുന്നോ ദേവൂട്ടീ?" ശ്രീരാഗ് ചോദിച്ചു.
   
"നന്ദിനി ബുക്കു മുഴുവൻ കാണാതെ പഠിക്കും ശ്രീയേട്ടാ! പിന്നെങ്ങനെ വിഷമമാകും?"
   
"നന്ദിനിയുടെ കിച്ചേട്ടൻ ശ്രീയേട്ടന്റെ ബെസ്റ്റ് ഫ്രണ്ടാണ് അല്ലേ?" ദേവു ചോദിച്ചു.
    
"അങ്ങനെയൊന്നുമില്ല ദേവൂ. ഞങ്ങൾ ബാല്യകാല സുഹൃത്തുക്കളായിരുന്നു. ഇപ്പോൾ വലിയ കോൺടാക്ട് ഒന്നുമില്ല. കിച്ചൻ ബാഗ്ലൂരിൽ എഞ്ചിനീയറല്ലേ?"

"എന്റെ ചേച്ചിയുടെ കല്യാണത്തിനു അവനെ ഞാൻ ക്ഷണിച്ചിരിന്നു. അവന്റെ ചേച്ചിയുടെ വിവാഹത്തിന് ഞങ്ങൾ പണ്ടത്തെ സുഹൃത്തുക്കൾ എല്ലാവരും ഉണ്ടായിരുന്നു. അത്ര മാത്രം."  ശ്രീരാഗ് വിശദമാക്കി.
   
"ഇനിയെന്താ ദേവൂട്ടിയുടെ പ്ലാൻ?" ശ്രീരാഗ് ചോദിച്ചു.
"ഞാനും നന്ദിനിയും ബാങ്ക് കോച്ചിങ്ങിനു പോയാലോ എന്നാലോചിക്കുന്നുണ്ട് ശ്രീയേട്ടാ" ദേവു പറഞ്ഞു.
"അതു കൊള്ളാം"ശ്രീരാഗ് പ്രോത്സാഹിപ്പിച്ചു." 
"ഞാൻ വിളിക്കുന്ന കാര്യം വീട്ടിൽ ആരെങ്കിലും അറിഞ്ഞോ?", ശ്രീരാഗ് ചോദിച്ചു.
     
"അയ്യോ ഇല്ല ശ്രീയേട്ടാ...!ആർക്കും ഒന്നുമറിയില്ല.. നന്ദിനിക്കുപോലും" ദേവു പറഞ്ഞു.
    
"ഞാൻ എന്റെ അമ്മയോടു മാത്രം സൂചിപ്പിച്ചിട്ടുണ്ട്. ദേവിക എന്ന ഒരു സുന്ദരിക്കുട്ടിയെ ഞാൻ പരിചയപ്പെട്ട വിവരവും ഞാൻ അവളെ മാത്രമേ കല്യാണം കഴിക്കുള്ളുവെന്നും..
അമ്മയാണെന്റെ ബെസ്റ്റ് ഫ്രണ്ട്.."
    
"അയ്യോ.. എന്നിട്ട്.. അമ്മയെന്തു പറഞ്ഞു?"ദേവിക ചോദിച്ചു. 
 
"നിനക്കു മാത്രമേ ഇഷ്ടമുള്ളോ...? ആ കുട്ടിക്കു നിന്നോട് ഇഷ്ടമുണ്ടോ എന്നും അമ്മ ചോദിച്ചു"
     
"നിനക്ക് എന്നോട് ഇഷ്ടമുണ്ടോ ദേവൂട്ടീ?" ശ്രീരാഗ് ആദ്യമായി ദേവുവിന്റെ ഇഷ്ടം തിരക്കി.
    
"ശ്രീയേട്ടന് ഇനിയും സംശയമാണോ?" ഒരു നിമിഷത്തെ മൗനത്തിനു ശേഷം ദേവിക ചോദിച്ചു
      
"ശ്രീയേട്ടന് എന്നോട് എത്ര ഇഷ്ടമുണ്ടോ അതിന്റെ നൂറു മടങ്ങിഷ്ടം എനിക്ക് ശ്രീയേട്ടനോടുണ്ട്, ഞാൻ എന്റെ ജീവിതത്തിൽ ഇത്രയും സംസാരിച്ചിട്ടുള്ളയാളും ശ്രീയേട്ടനാണ്." ദേവു മനസ്സു തുറന്നു.
 
ശ്രീരാഗിന്റെ മനസ്സു നിറഞ്ഞു.

"ദേവികയുടെ ഫോട്ടോ ഒന്നു കാണിക്കാമോ എന്ന് അമ്മയെന്നോടു ചോദിച്ചു. എന്റെ മനസ്സിലാണ് അവളുടെ ഫോട്ടോ എന്നു ഞാൻ അമ്മയോടു പറഞ്ഞു."
   
"വേറെ ഫോട്ടോ ഒന്നും ഞാനവളോടു ചോദിച്ചിട്ടില്ല എന്നും പറഞ്ഞു"
   
"ലോകം ഇത്ര പുരോഗമിച്ചിട്ടും .നീയെന്താ ശ്രീക്കുട്ടാ ഇങ്ങനെ?" അമ്മ ചോദിച്ചു.
    
"എന്റെ ദേവൂട്ടി ഒരു നാടൻ പെൺകൊടിയാണെന്നും ഇപ്പോഴും നീണ്ടു ചുരുണ്ട സമൃദ്ധമായ മുടിയിൽ തുളസിക്കതിരും ചൂടി, നെറ്റിയിൽ ചന്ദനക്കുറിയും തൊട്ട് ഭൂമിയെപ്പോലും നോവിക്കാതെ നടക്കുന്ന സുന്ദരിക്കുട്ടിയാണ് എന്റെ ദേവൂട്ടിയെന്നും ഞാൻ അമ്മയോടു പറഞ്ഞിട്ടുണ്ട്"

ശ്രീരാഗ് പറഞ്ഞപ്പോൾ ദേവുവിന്റ കണ്ണു നിറഞ്ഞു. "ഇത്രയൊക്കെ ആ ഒരൊറ്റക്കാഴ്ചയിൽ ശ്രീയേട്ടൻ ശ്രദ്ധിച്ചിരുന്നോ?"
    
ദേവു അദ്‌ഭുതത്തോടെ ചോദിച്ചു. "പിന്നില്ലാതെ..? ഞങ്ങൾ പട്ടാളത്തിലുള്ളവർക്ക് ഒരു സീക്രട്ട് ഐ കൂടിയുണ്ട് ദേവൂട്ടീ" ശ്രീരാഗ് പറഞ്ഞു. 
രണ്ടുപേരും ചിരിച്ചു.

ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ദേവികയും നന്ദിനിയും മൂന്നു മാസത്തെ ബാങ്ക് കോച്ചിങ്ങിനു ചേർന്നു. അതിനിടയിൽ വിദ്യേച്ചിയും വാവയും സന്ദീപേട്ടന്റെ വീട്ടിലേക്കു പോയപ്പോൾ വീടുറങ്ങിയതുപോലെയായി. ഏറ്റവും സങ്കടം ദേവുവിനായിരുന്നു. അവന്റെ കുഞ്ഞുടുപ്പുകളും അവന്റെ തൊട്ടിലും കാണുമ്പോൾ ദേവികയ്ക്കു സങ്കടം വന്നു.
   
ഏട്ടനും അച്ഛനും അമ്മയും ദേവൂവും കൂടി എല്ലാ അവധി ദിവസങ്ങളിലും അവനെക്കാണാൻ സന്ദീപിന്റെ വീട്ടിൽ പോകും.  അങ്ങനെയുള്ള ഒരു ദിവസം സന്ദീപേട്ടന്റെ വീട്ടിൽ ചെന്നപ്പോൾ അവിടെ ദേവികയ്ക്കു കല്യാണം ആലോചിച്ച ഹരിക്കുട്ടൻ എന്ന ഹരിശങ്കറും ഉണ്ടായിരുന്നു.
 
(തുടരും )
     

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ