മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഭാഗം 11


രാവിലെ ഉണർന്നിട്ടും എഴുന്നേൽക്കാതെ ദേവു കിടക്കയിൽ തന്നെ മടിപിടിച്ചു കിടന്നു.എല്ലാ ഞായറാഴ്ചയും അമ്പലത്തിൽ പോകാറുള്ളതാണ്. ചേച്ചി പ്രസവിച്ചതിന്റെ വാലായ്മയാണത്രേ. 16 ദിവസം കഴിഞ്ഞിട്ടേ അമ്പലത്തിൽ പോകാൻ കഴിയൂ. അൽപ്പം കൂടി കിടന്നിട്ട് ദേവു എഴുന്നേറ്റു. കുറച്ചു സമയം പഠിക്കണം. ഇന്നാണല്ലോ നന്ദിനിയും രേണുവും വരുന്നത്. എല്ലാവരുമെത്തിയാൽ പിന്നെ ഒന്നും പഠിക്കാൻ കഴിയില്ല. 

ദേവു മെല്ലെ എഴുന്നേറ്റു. പ്രഭാതകർമ്മങ്ങളൊക്കെ കഴിഞ്ഞു അടുക്കളയിൽ ചെന്നപ്പോൾ അവിടെ അമ്മിണിചേച്ചി ഇടിയപ്പവും വെജിറ്റബിൾ സ്റ്റൂവും ഉണ്ടാക്കി വച്ചിരിക്കുന്നു

"ഗുഡ് മോണിംഗ് ചേച്ചീ "ദേവു പറഞ്ഞു.
"ദേവൂട്ടീ.. ചായ തരട്ടെ?" ചോദിച്ചു കൊണ്ട് അമ്മിണിചേച്ചി ദേവുവിന് ചായ കൊടുത്തു. ചായയും എടുത്തുകൊണ്ട് ദേവു സ്വന്തം മുറിയിലേക്ക് പോയി. ഇനി പത്തുമണിവരെ പഠിക്കണം. ഒരു മൂന്നു മണിക്കൂർ. ദേവു ഉറച്ച തീരുമാനമെടുത്തു. അടുക്കളയിൽ നിന്നും പുറത്തേയ്ക്ക് വരുമ്പോഴാണ് അമ്മ കുളി കഴിഞ്ഞു വന്നത്.
"അമ്മേ പത്തുമണിവരെ എന്നെ വിളിക്കരുത്. കേട്ടോ... ഞാൻ പഠിക്കട്ടെ" അവൾ അമ്മയോടു പറഞ്ഞു.
"നീ ഭക്ഷണം കഴിച്ചോ ദേവൂട്ടീ?" അമ്മ ആരാഞ്ഞു.
"ഞാൻ പത്തു മണി കഴിഞ്ഞേ കഴിക്കുന്നുള്ളു അമ്മേ..എന്നെ വിളിക്കരുത്."പറഞ്ഞിട്ട് ദേവു വേഗം പോയി.

പത്തുമണി ആയപ്പോൾ ആണ് ദേവുവിന് മൊബൈലിൽ ഒരു കാൾ വന്നത്. 'ശ്രീയേട്ടനാണോ?' ദേവു കാൾ നോക്കിയപ്പോൾ ഏട്ടനാണ്.
"ദേവൂ.. നിന്റെ ഫ്രണ്ട്സ് വന്നിരിക്കുന്നു. വേഗം ഡീല് ചെയ്തോ.., മതി പഠിച്ചത്. വേഗം വായോ.."ഏട്ടൻ ധൃതി കൂട്ടി.

ബുക്കും ലാപ്ടോപ്പും അടച്ചുവച്ചു ദേവു എഴുന്നേറ്റു. മൂന്നു മണിക്കൂർ പോയതറിഞ്ഞില്ല. കുറേ പോർഷൻ പഠിച്ചു തീർത്തതിൽ വലിയ തൃപ്തി തോന്നി.
ദേവു ചെന്നപ്പോൾ നന്ദിനിയും രേണുവും ചേച്ചിയുടെ മുറിയിൽ ഉണ്ടായിരുന്നു. അമ്മയും ചേച്ചിയും സന്ദീപേട്ടനും അവരുമായി സംസാരിച്ചിരിക്കുന്നു.
അച്ഛനെയും ഏട്ടനെയും കണ്ടില്ല.

"ഹായ് രേണു!  ഹായ് നന്ദു!" ദേവു അവരുടെ കൈ പിടിച്ചു കുലുക്കി.
"ഹാവൂ.., നേതാവു വന്നല്ലോ.. ഇനി ദേവു നോക്കിക്കോളും.. ഞാൻ ഇപ്പൊ വരാം."സന്ദീപേട്ടൻ എഴുന്നേറ്റു പുറത്തേയ്ക്ക് പൊയി.
രേണു ഭംഗിയായി അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. ബ്യൂട്ടിപാർലറിൽ നിന്നും ഇറങ്ങിയതുപോലെ തോന്നും അവളെക്കണ്ടാൽ!
ഒരു പിങ്ക് ചുരിദാറും അതിനു ചേരുന്ന ബീഡ്സ് പിടിപ്പിച്ച ടോപ്പും ഷാളും. അവൾ സുന്ദരിയായിരിക്കുന്നു.

ദേവു നന്ദിനിയെ നോക്കി. ഒരു ചമയങ്ങളുമില്ലെങ്കിലും എത്ര സുന്ദരിയാണ് നന്ദിനി. പതിവുപോലെ അലസമായ വേഷം. ഒരു നിറം മങ്ങിയ ചുരിദാറും ടോപ്പുമാണ് വേഷം. ദേവുവിന് ദേഷ്യം വന്നു.
"എടീ കൊരങ്ങത്തീ... നന്ദൂ.. വീട്ടിൽ നിലം തൊടയ്ക്കണ തുണിയാണോടീ നീ ഇട്ടിരിക്കുന്നത്? ആയിരം ഡ്രസ്സുകളുണ്ട്. എന്നിട്ടാ ഈ കോലത്തിൽ.. മനുഷ്യനെ നാണം കെടുത്താനായിട്ട്!"
ദേവുവിന്റെ ശകാരം കേട്ട് വിദ്യ ഞെട്ടിപ്പോയി.
"എന്തൊക്കെയാ ദേവൂട്ടീ നീയീപ്പറയുന്നത്?"
വിദ്യ അനിയത്തിയെ ശകാരിച്ചു. എന്നാൽ നന്ദിനി ചിരിക്കുകയാണ് ചെയ്തത്.

"ഞാനിപ്പോഴാ ശ്രദ്ധിച്ചത്.അവളു പറഞ്ഞതു ശരിയാ വിദ്യേച്ചീ.. രേണു ധ്രുതികൂട്ടിയപ്പോൾ ഞാൻ കയ്യിൽ കിട്ടിയതെടുത്തിട്ടോണ്ട് പോന്നു."നന്ദിനി പറഞ്ഞു.

രേണു ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്നു തോന്നി. അവളുടെ കണ്ണുകൾ ഏട്ടനെ തിരയുകയാണെന്നു തോന്നി. അമ്മ ചായ കുടിക്കാൻ വിളിച്ചപ്പോൾ ദേവു രണ്ടുപേരെയും കൂട്ടി ഊണുമുറിയിലേക്കുപോയി. അവിടെ ചായയും പലഹാരങ്ങളും പ്ലേറ്റുകളിൽ നിരത്തിയിട്ടുണ്ടായിരുന്നു. അമ്മിണി ചേച്ചി ചായ കപ്പുകളിലേക്കു പകർന്നു വച്ചു.

"ഇരിക്കൂ മക്കളേ.."അമ്മ പറഞ്ഞു.
"ദേവു ഒന്നും കഴിച്ചിട്ടില്ലല്ലോ. ഇടിയപ്പവും വെജിറ്റബിൾ കുറുമയുമുണ്ട്. മൂന്നുപേരും കൂടി കഴിച്ചോ.."
ദേവു മൂന്നു പ്ലേറ്റുകളിലും ഇടിയപ്പം വിളമ്പി.
"എനിക്കു വേണ്ടാട്ടോ ദേവൂ ഞാൻ കഴിച്ചതാ."രേണു പറഞ്ഞു.
നന്ദിനിയും ദേവുവും കഴിക്കാൻ ത്തുടങ്ങിയപ്പോഴാണ് രേണു ചോദിച്ചത്..
"ദേവുവിന്റെ അച്ഛനെവിടെ അമ്മേ?"
അവൾ അച്ഛനെയല്ല ഏട്ടനെയാണ് തിരക്കിയതെന്ന് ദേവുവിനു മനസ്സിലായി. അമ്മയ്ക്കും മനസ്സിലായിക്കാണണം. അമ്മയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.
"പറഞ്ഞതുപോലെ നിന്റെ അച്ഛനും ഏട്ടനും എവിടെപ്പോയി ദേവൂ? ഇവരു വന്നത് അവരറിഞ്ഞില്ലേ..?"അമ്മ ചോദിച്ചു.
"ഏട്ടൻ മുറിയിലുണ്ടാകും."ദേവു പറഞ്ഞു.
"ഞാൻ ചെന്നു വിളിച്ചുകൊണ്ടുവരാം"
"വേണ്ട..നിങ്ങൾ കഴിച്ചോ.. ഞാൻ ചെന്നു വിളിക്കാം."അമ്മ എഴുന്നേറ്റു.
എന്നാൽ അപ്പോഴേയ്ക്കും സന്ദീപേട്ടനോടൊപ്പം ഏട്ടനും മുറിയിലേക്കു കടന്നു വന്നു. രേണുവിന്റെ മുഖം പനിനീർപ്പൂ പോലെ വിടർന്നു.

( തുടരും )  

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ