മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഭാഗം 12

ഏട്ടനും സന്ദീപേട്ടനും മുറിയിലേക്കു വന്നപ്പോൾ രേണുവും നന്ദിനിയും എഴുന്നേറ്റു. 
"ആഹാരം കഴിക്കുമ്പോൾ ആരു വന്നാലും എഴുന്നേൽക്കേണ്ട. എന്നാണു പ്രമാണം"അമ്മ പറഞ്ഞു.
"അതേ... ഭക്ഷണം കഴിച്ചോളൂ..." ഏട്ടനും പറഞ്ഞു.

"ഞങ്ങൾക്കും ഓരോ ചായ തരൂ അമ്മേ.."ഏട്ടൻ പറഞ്ഞു.
"നിങ്ങൾ വന്നിട്ടു കുറേ സമയമായോ?" ഏട്ടൻ ഒന്നുമറിയാത്തതുപോലെ ചോദിച്ചതു കേട്ട് ദേവു ഏട്ടനെ ഒന്നു പാളി നോക്കി. ഏട്ടൻ അവളെ നോക്കിയതു കൂടിയില്ല.
"ഞങ്ങൾ ഇപ്പോൾ വന്നതേയുള്ളു ഏട്ടാ..."നന്ദിനിയാണ് പറഞ്ഞത്. രേണു ചിരിച്ചതേയുള്ളു.
"രേണുവിനെ സന്ദീപ് പരിചയപ്പെട്ടിട്ടില്ലേ?എന്റെ അമ്മയുടെ നേരേ താഴെയുള്ള ഭദ്രചിറ്റയുടെ മോളാണ്."സന്ദീപേട്ടൻ പറഞ്ഞു.
"എനിക്കറിയാം"
"നന്ദിനിയെ പണ്ടേ അറിയാം." ഏട്ടൻ പറഞ്ഞു.
"ഏട്ടനെ എനിക്കും പണ്ടേ അറിയാം" നന്ദിനി പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു.
പിന്നെ ധാരാളം സമയം ഏട്ടൻ അവിടെത്തന്നെയിരുന്നു സംസാരിച്ചു. രേണുവിനോടും കുറേ കാര്യങ്ങൾ ഏട്ടൻ തിരക്കി. രേണുവിന്റെ മുഖത്തു വിരിയുന്ന വിവിധ പ്രണയഭാവങ്ങളും ലജ്ജയും നോക്കിയിരിക്കുമ്പോൾ ദേവുവിനു പെട്ടന്ന് ശ്രീരാഗിനെ ഓർമ്മ വന്നു.
 
"ശ്രീയേട്ടനെക്കുറിച്ച് നന്ദിനിയോടു ചോദിച്ചാലോ?" ദേവു ചിന്തിച്ചു.
വേണ്ട.. തനിക്കു ശ്രീയേട്ടനെ അറിയാമെന്നു നന്ദിനിക്കറിയില്ലല്ലോ!
ശ്രീയേട്ടൻ തന്നെപ്പറ്റി തിരക്കിയത് അവൾ കാര്യമാക്കിയിട്ടില്ല. അതെപ്പറ്റി ഒന്നും തന്നോടു പറഞ്ഞുമില്ല. വെറുതേ അവളുടെ മനസ്സിൽ സംശയം ഉണ്ടാക്കേണ്ട..!ദേവുവിന് എന്തോ ഒരു സന്തോഷവും തോന്നിയില്ല.
 
ഏട്ടനും സന്ദീപേട്ടനും അമ്മയും പറയുന്ന കാര്യങ്ങൾ ഒന്നും ദേവിക ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഏട്ടനും അമ്മയും രേണുവിനോട് ധാരാളം സംസാരിച്ചു.
  
അതിനിടയിൽ കുഞ്ഞുവാവ കരഞ്ഞപ്പോൾ സന്ദീപേട്ടൻ എഴുന്നേറ്റു വിദ്യേച്ചികുടെ മുറിയിലേക്കുപോയി. അപ്പോഴാണ് അച്ഛൻ വന്നത്.
    
"ദേവേട്ടൻ എവിടെയായിരുന്നു? ദേവൂട്ടിയുടെ കൂട്ടുകാരികൾ വന്നതറിഞ്ഞില്ലേ?"അമ്മ ചോദിച്ചു.
അച്ഛൻ വന്നു ദേവുവിന്റെ അടുത്തിരുന്നു. 
"നന്ദിനിക്കുട്ടീ.. എന്തുണ്ട് വിശേഷം? പഠനം എങ്ങനെയുണ്ട്?"അച്ഛൻ ചോദിച്ചു.
"ഇതല്ലേ സന്ദീപിന്റെ കസിൻ?എന്താ കുട്ടിയുടെ പേര്? അച്ഛൻ രേണുവിനോട് തിരക്കി.
"ഇതാണച്ഛാ രേണു" ദേവു പറഞ്ഞു. 
അച്ഛൻ അവരോടു സംസാരിച്ചിരുന്നപ്പോൾ ഏട്ടൻ മെല്ലേ എഴുന്നേറ്റുപോയി.
   
രേണുവിന്റെ മുഖം പെട്ടെന്നു വാടുന്നതു ദേവു ശ്രദ്ധിച്ചു. രേണുവിന്റെ കണ്ണുകൾ ഏട്ടനെ പിന്തുടരുന്നുണ്ടായിരുന്നു. ഉച്ചക്ക് ഊണു കഴിഞ്ഞിട്ടാണ് അമ്മ അവരെ പോകാൻ അനുവദിച്ചത്. ഇടക്ക് കുറച്ചു സമയം നന്ദിനിയും ദേവികയും കൂടി ദേവുവിന്റെ മുറിയിലിരുന്നു പഠിച്ചു. ആ സമയം രേണു വിദ്യേച്ചിയുടെയും സന്ദീപേട്ടന്റെയും മുറിയിലിരുന്നു സംസാരിച്ചു.
    
അവർ പോയിക്കഴിഞ്ഞു എല്ലാവരും ഉച്ചമയക്കത്തിലാണ്ടപ്പോൾ ദേവു ശ്രീരാഗിനൊരു മെസ്സേജ് അയച്ചു.. "ശ്രീയേട്ടാ.. ഞാൻ ഫ്രീ ആണ്"എന്നു മാത്രം. നിമിഷങ്ങൾക്കകം ശ്രീരാഗിന്റെ വിളി വന്നു. ആർത്തിയോടെയാണ് ദേവിക ഫോൺ എടുത്തത്...!
     
"ശ്രീയേട്ടാ"അവൾ വിളിച്ചു.
"ദേവൂട്ടീ  എന്താ വിളിച്ചത്? ഒന്നൂടെ എന്നെ ശ്രീയേട്ടാ എന്നു വിളിച്ചേ..! ആദ്യമായല്ലേ ദേവു എന്നെ ഇങ്ങനെ വിളിക്കുന്നത്" ശ്രീരാഗിന്റെ സന്തോഷം വാക്കുകളിൽക്കൂടി പ്രകടമായിരുന്നു..
    
"ശ്രീയേട്ടാ., ഇവിടെ എന്റെ രണ്ടു കൂട്ടുകാരികൾ വന്നിരുന്നു. ഇപ്പോഴാണ്‌ പോയത്. അതാണു ഞാൻ വിളിക്കാൻ വൈകിയത്." ദേവു പറഞ്ഞു.
     
ഇപ്പോൾ ദേവികക്ക് ശ്രീരാഗിനോടു സംസാരിക്കുമ്പോഴുണ്ടായിരുന്ന സങ്കോചം മാറിയിരിക്കുന്നു. അവൻ അവളുടെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠിതനായിരിക്കുന്നു. ശ്രീരാഗിനും അങ്ങനെതന്നെ. അവർ മനസ്സു തുറന്നു ധാരാളം സംസാരിച്ചു.ഇടയ്ക്ക് ദേവുവിന്റെ ആത്മമിത്രം നന്ദിനിയെ ക്കുറിച്ചും,രേണുവിന് ഏട്ടനോടുള്ള പ്രണയത്തെക്കുറിച്ചും ദേവു പറഞ്ഞു.
"ശ്രീയേട്ടൻ എന്നെ പരിചയപ്പെട്ട കാര്യം നന്ദിനിക്കറിയുമോ?"ദേവു ആരാഞ്ഞു.
"ഇല്ലല്ലോ.., ഞാൻ ഒന്നും പറഞ്ഞിട്ടില്ല.
നന്ദിനിയുടെ കൂട്ടുകാരി ദേവികയെ ഞാനൊന്നു കണ്ടുപോലുമില്ലല്ലോ എന്ന് അവരുടെ അമ്മ പറഞ്ഞപ്പോഴാണ് ദേവു നന്ദിനിയുടെ ഫ്രണ്ടാണെന്ന് ഞാൻ മനസ്സിലാക്കിയത്. പിന്നെ സൂത്രത്തിൽ ദേവുവിന്റെ കാര്യങ്ങൾ മനസ്സിലാക്കി. അത്രയേയുള്ളൂ."ശ്രീരാഗ് പറഞ്ഞു.

ദേവുവിന് ആശ്വാസമായി..
  
പിറ്റേന്ന് ശ്രീരാഗ് അവധികഴിഞ്ഞു തിരിച്ചു പോയി. അവിടെച്ചെന്നിട്ടും ദേവുവിന് മെസ്സേജുകൾ അയച്ചു കൊണ്ടിരുന്നു. പല പല കാരണങ്ങളാൽ ദേവുവിന്റെ ഫൈനൽ എക്സാം നീണ്ടുപോയി.
അതുകൊണ്ട് ദേവുവിന് പഠിക്കാൻ ധാരാളം സമയം കിട്ടി. അതിനിടയിൽ ഏട്ടന്റെയും രേണുവിന്റെയും പ്രണയം തീവ്രമാകുന്നതും ദേവു അറിയുന്നുണ്ടായിരുന്നു.
   
"നന്ദിനിയല്ലേ ഏട്ടന് കൂടുതൽ ചേരുന്നത്?"
"നല്ല അടക്കവും ഒതുക്കവുമുള്ള അവളായിരുന്നു തന്റെ ഏട്ടത്തിയമ്മയായി വരേണ്ടിയിരുന്നത്?" ദേവുവിന് നിരാശ തോന്നി. വിധിച്ചതുപോലെയല്ലേ സംഭവിക്കുകയുള്ളു. അവൾ സമാധാനിച്ചു.

രണ്ടുമാസങ്ങൾക്കുശേഷമാണ് പരീക്ഷയുടെ തീയതി വന്നത്. ദേവു മറ്റെല്ലാം മറന്ന് പഠനത്തിൽ മാത്രം മുഴുകി.
    

(തുടരും )   

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ