ഭാഗം 2
വീട്ടിൽ ചെന്നപ്പോൾ അച്ഛനുമമ്മയും താൻ മടങ്ങിയെത്തുന്നതും കാത്തിരിക്കുന്നു.
"ഇന്നു വിദ്യേച്ചിയെ അഡ്മിറ്റാക്കുമോ അമ്മേ.. ഞാനും കൂടി വന്നാലോ?" ചോദിച്ചെങ്കിലും അമ്മ സമ്മതിച്ചില്ല. "വേണ്ട..., ഇവിടെയിരുന്നു പഠിച്ചാൽ മതി. പരീക്ഷ അടുത്തില്ലേ.
ഏട്ടനോട് ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങാൻ പറഞ്ഞിട്ടുണ്ട്. തെക്കേലെ മുത്തശ്ശിയോടു ഇവിടെ വന്നിരിക്കാനും പറഞ്ഞിട്ടുണ്ട്."അമ്മ പറഞ്ഞു.
അവർ പോയിക്കഴിഞ്ഞു ദേവിക കുറച്ചു സമയം കിടന്നു.ഇന്നത്തെ കല്യാണവും സദ്യയൂണും ആ യുവാവും വീണ്ടും മനസ്സിലേയ്ക്കൊടിയെത്തി.അയാളെ
' ശ്രീ..'എന്നാണല്ലോ ഒരാൾ വിളിച്ചത്.
ശ്രീനാഥ് എന്നായിരിക്കുമോ അയാളുടെ പേര്? ശ്രീയിൽ തുടങ്ങുന്ന എത്രയോ പേരുകളുണ്ട്. അതിലേതെങ്കിലുമായിരിക്കും. അവൾ ചിന്തിച്ചു. എന്തായാലും എന്തോ ആർക്കുമിഷ്ടമാകുന്ന ഒരു പ്രത്യേകത അയാളിലുണ്ട്. ആ വലിയ കണ്ണുകൾ, അയാളുടെ നർമ്മം നിറഞ്ഞ സംഭാഷണങ്ങൾ എല്ലാം എന്തു രസമാണ്? ചിന്തിച്ചു കിടന്ന് ദേവിക ഉറങ്ങിപ്പോയി.
പിന്നെ തെക്കേലെ മുത്തശ്ശി വന്നു വിളിച്ചപ്പോഴാണ് ഉണർന്നത്.ഏട്ടനും നേരത്തെ തന്നെ എത്തി. ഏട്ടൻ അധികം ആരോടും സംസാരിക്കുന്ന പ്രകൃതമല്ല. ഒരു 'ഏട്ടൻ 'സ്ഥാനം കാത്തു സൂക്ഷിക്കുന്ന ആൾ. ഇൻഫോ പാർക്കിലെ ഒരു അമേരിക്കൻ കമ്പനിയിൽ എഞ്ചിനീയറാണ്.മൂന്നു മക്കളിൽ ചേച്ചിയാണ് മൂത്തത്. പിന്നെ ഏട്ടൻ. അഞ്ചു വർഷങ്ങൾക്കു ശേഷമാണ് തന്റെ ജനനം.'അച്ഛൻ ലാളിച്ചു വഷളാക്കി'എന്നൊരു ചീത്തപ്പേരും തനിക്കു ചാർത്തിക്കിട്ടിയിട്ടണ്ട്.ശരിയാണ്.വാശിപിടിച്ചു കരയുമ്പോഴൊക്കെ അച്ഛനാണു സാധിച്ചു തരാറുള്ളത്.
ചേച്ചിയെ അഡ്മിറ്റാക്കിയതുകൊണ്ട് അമ്മ ആശുപത്രിയിൽ നിന്നു.അച്ഛൻ തിരിച്ചെത്തിയപ്പോൾ രാത്രിയായി. പിറ്റേന്നു ചേച്ചി പ്രസവിച്ചു. ഒരു സുന്ദരക്കുട്ടൻ ആൺകുഞ്ഞ്. പിന്നെ രണ്ടുമൂന്നു ദിവസം ദേവികയ്ക്ക് തിരക്കായിരുന്നു. കോളേജിലും പോയില്ല. എം. ബി. എ. യുടെ ഫൈനൽ സെമസ്റ്റർ പരീക്ഷ ഉടനെ ഉണ്ടാകുമെന്നതുകൊണ്ട് പോർഷൻസ് തീർക്കാൻ ധൃതി പിടിച്ചു ക്ലാസ്സുകൾ എടുക്കുകയാണ് അദ്ധ്യാപകർ. പോകാതിരിക്കുന്നത് നഷ്ടമാണ്. എങ്കിലും എങ്ങനെ പോകും?
നാലാമത്തെ ദിവസം ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയപ്പോഴാണ് പോസ്റ്റുമാൻ അപ്പുണ്ണ്യേട്ടൻ വെളുക്കെ ചിരിച്ചുകൊണ്ട് സൈക്കിൾ പുറത്തു നിർത്തി ബെല്ലടിച്ചത്. "ദേവൂട്ട്യേ.. ഒരു കാത്തൊണ്ടട്ടോ അപ്പുണ്ണ്യേട്ടൻ വിളിച്ചു പറഞ്ഞു. ദേവൂട്ടിക്കാ കത്ത്. "ശരിയാണല്ലോ..!! തന്റെ മേൽവിലാസമാണ് എഴുതിയിരിക്കുന്നത്. ഇതിപ്പോ ആരാ ഈ കതെഴുതാൻ? എല്ലാവരും ഫോൺ വിളിക്കാറല്ലേ പതിവ്?"ദേവു സ്വയം ചോദിച്ചു. ആകാംക്ഷയോടെയാണ് കത്തു തുറന്നത്.അതിനുള്ളിൽ നാലായി മടക്കിയ ഒരു വെള്ളക്കടലാസ്സ്.. കടലാസ്സ് നിവർത്തിയപ്പോൾ.., വടിവൊത്ത അക്ഷരങ്ങളിൽ "ഈ നമ്പറിലേക്ക് ഒന്നു വിളിക്കുമോ പ്ലീസ്..!"എന്നെഴുതിയതിന്റെ താഴെ ഒരു മൊബൈൽ നമ്പറും. താഴെ ശ്രീ രാഗ് എന്നപേരും ഒപ്പും.
(തുടരും )