mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 17

ഏട്ടനും അച്ഛനും പോയിക്കഴിഞ്ഞപ്പോൾ ദേവിക കുറച്ചു സമയം കൂടി അമ്മയെ ചുറ്റിപ്പറ്റി നിന്നു. അമ്മ അവളുടെ നേർക്കു നോക്കുക പോലും ചെയ്തില്ല.ദേവുവിന് സങ്കടം തോന്നി.  'അമ്മേ... '  എന്നു വിളിച്ചുകൊണ്ട് ദേവിക ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. ജയയ്ക്കും കരച്ചിൽ വന്നു.


"അമ്മേ എന്നോടു ക്ഷമിക്കണം. ഞാൻ ഇതു പലവട്ടം അമ്മയോട് പറയണമെന്നു വിചാരിച്ചതാണ്. എനിക്കു പേടിയായിരുന്നു അമ്മേ..."
മകൾ കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ ജയയുടെ മനസ്സും അലിഞ്ഞുപോയി.
"മോളേ...വേറൊന്നും കൊണ്ടല്ല. എന്തെങ്കിലും പ്രശ്നമുണ്ടായാൽ എല്ലാവരും അമ്മയെ മാത്രമല്ലേ കുറ്റം പറയുകയുള്ളു. എന്റെ വളർത്തുദോഷം കൊണ്ടാണെന്നല്ലേ പറയൂ.?" ജയ മകളോടു ചോദിച്ചു.
"തന്നെയുമല്ല.. കൂട്ടുകാരുടെയും കോളേജിലെയും വിശേഷങ്ങൾ എന്നോടെപ്പോഴും പറയാറുള്ള നീ ഇതു മാത്രം പറയാതിരുന്നത് അമ്മയ്ക്കു വിഷമമായി."
"സോറി അമ്മേ..., ഞാൻ കൂടുതലൊന്നും ചിന്തിച്ചില്ല." ദേവിക പറഞ്ഞു. 
 
അവർ ഒന്നിച്ചാണ് ഊണു കഴിക്കാൻ ഇരുന്നത്. ദേവുവിന് ഒട്ടും വിശപ്പു തോന്നിയില്ല. പല വിധ ചിന്തകളാൽ കലുഷിതമായിരുന്നു അവളുടെ മനസ്സ്. യാതൊരു പ്രശ്നങ്ങളുമുണ്ടാകരുതേ എന്ന പ്രാർത്ഥന ആയിരുന്നു അവൾക്ക്. ശ്രീയേട്ടൻ വിളിക്കാത്തതും അങ്ങോട്ടു വിളിച്ചാൽ ഫോൺ എടുക്കാത്തതുമായിരുന്നു അവളുടെ ആശങ്ക.
വിളമ്പിയ ചോറ് അമ്മ കാണാതെ പാത്രത്തിൽ തന്നെ തിരിച്ചിട്ടു. എന്തോ കഴിച്ചെന്നു വരുത്തി അവൾ എഴുന്നേറ്റു പാത്രം കഴുകി വച്ചു.
"അവര് ഇപ്പോൾ അവിടെ എത്തിക്കാണുമോ അമ്മേ?"അമ്മയുടെ കൂടെ അടുക്കളയിൽ ചെന്ന് ദേവു ചോദിച്ചു.
"തീർച്ചയായും എത്തിക്കാണും. ഇവിടന്ന് മുവാട്ടുപുഴക്ക്‌ എകദേശം ഇരുപത്തിമൂന്നു കിലോമീറ്റർ മാത്രമേയുള്ളു. മെല്ലെ ഡ്രൈവ് ചെയ്തു പോയാലും ഒരുമണിക്കൂർ പോലും വെണ്ട."അമ്മ പറഞ്ഞു.
"അച്ഛനെയോ ഏട്ടനെയോ ഒന്നു വിളിച്ചാലോ അമ്മേ?"  ദേവു ചോദിച്ചു.
"അതു വേണ്ട... അവരിങ്ങോട്ടു വിളിക്കാമെന്നാണല്ലോ പറഞ്ഞത്" അമ്മ പറഞ്ഞു.
"അവരു വിളിക്കട്ടെ. ദേവൂ. അതുവരെ കാത്തിരിക്കാം."
 
അപ്പോഴാണ് വിദ്യേച്ചി വിളിച്ചത്. ചേച്ചിയോട് കാര്യങ്ങൾ പറയാത്തതിന് വിദ്യേച്ചി പിണങ്ങി സംസാരിച്ചു. സന്ദീപേട്ടനോട് അച്ഛനും ഏട്ടനും കാര്യങ്ങൾ പറഞ്ഞുവത്രേ. സന്ദീപേട്ടൻ പറഞ്ഞപ്പോഴാണ് വിദ്യേച്ചി അറിഞ്ഞത്... ഏട്ടനും അച്ഛനും മുവാറ്റുപുഴയ്ക്കു പോയ കാര്യം.
"അതിന് ഇതു വല്ലതും നേരത്തേ തീരുമാനിച്ചതാണോ മോളേ? ഇന്നലെ ആ ഹരിക്കുട്ടന്റെ ആലോചനയെപ്പറ്റി പറഞ്ഞപ്പോഴാണ് ദേവു കരഞ്ഞുകൊണ്ട് ഇക്കാര്യം പറഞ്ഞത്. നമ്മളോടാരോടും പറയാതെ ഇവൾ ഇത്രയും നാൾ രഹസ്യമായി കൊണ്ടു നടന്നു. എന്നോടു പോലും പറഞ്ഞില്ലല്ലോ. ഞാൻ അവൾക്ക് വയറു നിറയെ കൊടുത്തിട്ടുണ്ട് ശകാരം. വിദ്യമോളുടെ പ്രസവവും ശുശ്രൂഷയുമൊക്കെയായി എനിക്കും ഒന്നും ശ്രദ്ധിക്കാൻ സാധിച്ചില്ല" അമ്മ ചേച്ചിയെ സമാധാനിപ്പിച്ചു.
 
പിന്നെ ചേച്ചി പറഞ്ഞിട്ടായിരിക്കും അമ്മ ഫോൺ ദേവുവിനു കൈമാറി.
"ചേച്ചീ.."ദേവു ചേച്ചിയെ സോപ്പിട്ടു.
വിദ്യയുടെ ചോദ്യങ്ങൾ കേട്ട് ദേവുവിന്റെ മുഖം വിളറുന്നതും അവൾ വിരൽ കടിക്കുന്നതുമൊക്കെ കണ്ട് അമ്മയ്ക്കു ചിരി വന്നു.
"ചേച്ചീ.. വാവ ഉറങ്ങുവാണോ?"
ദേവു ചോദിച്ചു.
"വേണ്ട ദേവൂ... വിഷയം മാറ്റേണ്ട. ഇത്രയും നാൾ ഒന്നും മിണ്ടാതെ എങ്ങനെ നീയതു മറച്ചു വച്ചു? ഒരു തവണ കണ്ടതല്ലേയുള്ളു? അപ്പോഴേക്കും ഇഷ്ടമായോ? ' ലവ് അറ്റ് ഫസ്റ്റ് സൈറ്റ്'എന്നു കെട്ടിട്ടേയുള്ളു"
വിദ്യേച്ചി പറഞ്ഞു കൊണ്ടിരുന്നു.
"നിന്റെ ആൾ കാണാനെങ്ങനെ?"ചേച്ചി ചോദിച്ചു.
ദേവു ചിന്തിച്ചു. "ശ്രീയേട്ടൻ കാണാൻ. എങ്ങനെയാണ്?"ഇതു വരെ അതേപ്പറ്റി ചിന്തിച്ചിട്ടില്ല. ആ സംസാരമാണ് ആദ്യം ഇഷ്ടപ്പെട്ടത്.വിടർന്ന വലിയ കണ്ണുകളും. വേറൊന്നും ശ്രദ്ധിച്ചില്ല.
"കാണാൻ സുന്ദരനാണ്." ദേവു മറുപടി പറഞ്ഞു.
"സന്ദീപേട്ടൻ ഓഫീസിൽ പോയോ ചേച്ചീ?"ദേവു തിരക്കി.
"സന്ദീപേട്ടൻ നിന്നോടു ദേഷ്യത്തിലാ ദേവു. ആ ഹരിക്കുട്ടന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ നിനക്ക് ഈ കാര്യം പറഞ്ഞാൽ പോരായിരുന്നോ? ഇത്രയും നാൾ നീട്ടിക്കൊണ്ടു പോയതെന്തിനാണ്?" ചേച്ചി ചോദിച്ച.
ശരിയാണെന്ന് അവൾക്കും തോന്നി. അവൾ ഒന്നും മിണ്ടിയില്ല. ആ ഹരികൃഷ്ണന്റെ ആലോചന വന്നതാണ് എല്ലാം കുഴപ്പമാക്കിയത് എന്നും തോന്നി. 
 
കുറച്ചു സമയം കഴിഞ്ഞപ്പോൾ അമ്മയുടെ ഫോണിലേക്ക് അച്ഛന്റെ വിളി വന്നു.      ദേവു ഓടിച്ചെന്ന് ഫോണെടുത്ത് സ്‌പീക്കർ ഓൺ ചെയ്ത് അമ്മയുടെ കയ്യിൽ കൊടുത്തു. പിന്നെ തുടിക്കുന്ന ഹൃദയത്തോടെ ചെവിയോർത്തു നിന്നു.
"അവിടെപ്പോയോ ദേവേട്ടാ?"അമ്മ ചോദിച്ചു.
"പോയി ജയേ... ഞങ്ങൾ അങ്ങോട്ടു തിരിച്ചു വന്നുകൊണ്ടിരിക്കുന്നു. ബാക്കിയെല്ലാം വീട്ടിലെത്തിയിട്ടു പറയാം."അച്ഛൻ ഫോൺ വെച്ചു.
    
ദേവുവിന് ആകാംക്ഷ സഹിക്കാൻ കഴിഞ്ഞില്ല. അച്ഛനും ഏട്ടനും വരുന്നതും കാത്ത് വഴിക്കണ്ണുമായി ദേവു സിറ്റൗട്ടിൽ തന്നെ ഇരുന്നു. അച്ഛന്റെ കാർ ഗേറ്റുകടന്ന് അകത്തേയ്ക്കു വന്നപ്പോൾ ദേവുവിന് ജിജ്ഞാസ കൊണ്ട് ഹൃദയം നിന്നുപോകുമെന്നു തോന്നി. അച്ഛൻ ഡോർ തുറന്നു വെളിയിൽ ഇറങ്ങുന്നത് കാത്തു നിൽക്കുകയായിരുന്നു അമ്മ.
 
"എന്തായി ദേവേട്ടാ...? വീടു കണ്ടു പിടിച്ചോ? പയ്യനെ കണ്ടോ. ദേവു പറഞ്ഞതൊക്കെ ശരിയാണോ?" അമ്മ ഒറ്റ ശ്വാസത്തിൽ ചോദിച്ചു. അപ്പോഴേക്കും. ഏട്ടനും ഇറങ്ങി വന്നു. രണ്ടുപേരുടെയും മുഖം മ്ലാനമായിരുന്നു. വരാന്തയിൽ കയറുമ്പോൾ അച്ഛൻ ആരുടേയും മുഖത്തു നോക്കാതെ പറഞ്ഞു :-"അതു നടക്കില്ല ജയേ.." ദേവുവിന് താൻ സ്വയം ഉരുകിപ്പോകുന്നതുപോലെ തോന്നി. അവൾ വരാന്തയിലെ ഉരുളൻ തൂണിൽ മുറുകെ പിടിച്ചു.
 
(തുടരും )

     

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ