മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഭാഗം 4

ഏട്ടൻ വന്നു ചായകൊടുക്കുമ്പോഴും ഏട്ടൻ ആശുപത്രിയിലെ   വിശേഷം പറയുമ്പോഴുമൊക്കെ ദേവിക ഏതോ സ്വപ്നലോകത്തിലായിടുന്നു. ഇടയ്ക്ക് ഏട്ടൻ എന്തോ ചോദിച്ചത് അവൾ കേട്ടതുപോലുമില്ല.
  
"ദേവൂ..!"

ഏട്ടൻ ഉച്ചത്തിൽ വിളിച്ചപ്പോൾ അവൾ ഞെട്ടിപ്പോയി.
"ഹോ.. എന്റെ ചെവി അടിച്ചുപോയല്ലോ..." എന്തിനാ ഏട്ടാ അലറുന്നേ...?" അവൾ ചോദിച്ചു.

      
"ഓ.. അപ്പം നിനക്കു ചെവി കേൾക്കാം അല്ലേ?". ഏട്ടൻ ചോദിച്ചപ്പോൾ ദേവു ഒരു ചമ്മിയ ചിരി ചിരിച്ചു.
     
"എന്താ.. നിനക്കു വല്ല്യ ആലോചന? പതിവില്ലാത്തതു പോലെ. ലാത്തിയടിയുമില്ലല്ലോ?"ഏട്ടൻ ചോദിച്ചു.

"പരീക്ഷ അടുത്തല്ലോ.. ഒന്നും പഠിച്ചിട്ടില്ല.അതൊരു ടെൻഷൻ അല്ലേ ഏട്ടാ?"അവൾ ചോദിച്ചു.
   
"നീ എല്ലാം നേരത്തെ പഠിച്ചു വയ്ക്കാറുണ്ടല്ലോ ദേവൂ.. എന്നിട്ടും ഒന്നും പഠിച്ചില്ലെന്നും പറഞ്ഞു നടക്കും. നിന്നെ ഏട്ടനറിയില്ലേ മോളേ?" ഏട്ടൻ പറഞ്ഞപ്പോൾ ദേവുവിനു ചിരി വന്നു.
     
ഇന്ന് ഏട്ടനു നല്ല മൂഡാണല്ലോ എന്നു വിചാരിക്കുകയും ചെയ്തു. "ഏട്ടന് ആരോടെങ്കിലും പ്രണയമുണ്ടാകുമോ?" അവൾ വെറുതെ ചിന്തിച്ചു. "ഒന്നു ചോദിച്ചാലോ?"
     
"ചിലപ്പോൾ അടി കിട്ടും. കുറച്ചു മാറി നിന്നു ചോദിക്കാം."

ദേവു അടുക്കളയുടെ അടുത്തേക്കു കുറച്ചു മാറി നിന്നു. ഏട്ടൻ കായ വറുത്തതു തിന്നുന്നതു നോക്കി നിന്നു. കായ വറുത്തതും ചക്കച്ചുള വറുത്തതും ഏട്ടന് വലിയ ഇഷ്ടമാണ്. എത്ര കിട്ടിയാലും മതിയാവില്ല.

പെട്ടെന്ന് അവൾക്ക് ശ്രീരാഗിനെ ഓർമ്മ വന്നു. തന്റെ ഇലയിലെ കായവറുത്തതും ശർക്കര ഉപ്പേരിയും പെറുക്കിത്തിന്നതോർത്തപ്പോൾ അവൾ അറിയാതെ ചുണ്ടിൽ ചിരിയൂറി.
    
"ഏട്ടാ ….?"അവൾ വിളിച്ചു. ഏട്ടൻ തലയുയർത്തി നോക്കി.

"ഏട്ടന് ആരോടെങ്കിലും പ്രണയമുണ്ടോ?"  "ഐ മീൻ ലവ്"
ഏട്ടൻ അദ്‌ഭുതപ്പെട്ടു പോയെന്നു തോന്നി.
   
"എന്തോന്ന്...?"
"പ്രണയമോ..? നിനക്കെന്തു പറ്റി ദേവൂ...?എന്താ നിനക്കങ്ങനെ വല്ലോമുണ്ടോ..?"ഏട്ടൻ ചോദിച്ചു
   
"അതിന് ഞാൻ വിമൻസ് കോളേജിലല്ലേ പഠിക്കുന്നത്?
അവിടെ ആകെയുള്ള ആൺ തരി ഞങ്ങടെ ഗൂർഖച്ചേട്ടനാ. ഭീം സിങ് കാ ബേട്ടാ റാം സിങ്. കുഴപ്പമൊന്നുമില്ല. പക്ഷേ അമ്പതു വയസ്സുണ്ട്."
   
ഏട്ടൻ പൊട്ടിച്ചിരിച്ചു. പിന്നെ ചായക്കപ്പ് കയ്യിലെടുത്തു പുറത്തേക്കു പോയി.

"ഏട്ടാ, ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല."ദേവു പറഞ്ഞു.

"നീ അടികൊള്ളാറായി ദേവൂ, വെറുതെയല്ല എല്ലാരും പറയുന്നത് അച്ഛൻ ലാളിച്ചു വഷളാക്കിയെന്ന്.മണ്ടിപ്പാറു." പോകുന്ന വഴി ഏട്ടൻ പറഞ്ഞു.

"ഇപ്പോൾ എനിക്കുറപ്പായി. ഏട്ടനൊരു ലവ് ഉണ്ട്." ദേവു സ്വയം പറഞ്ഞു.
"അല്ലെങ്കിൽ പിന്നെ വെറുതെ ദേഷ്യപ്പെടുന്നതെന്തിനാ?"

അന്ന്  ദേവുവിനന്നു വലിയ സന്തോഷമായിരുന്നു. താൻ ആരൊക്കെയോ ആയെന്നൊരു തോന്നൽ. എല്ലാവരും ദേവൂട്ടിയെന്നു വിളിക്കുന്ന, അച്ഛന്റെ കുഞ്ഞിപ്പെണ്ണ് ഇതാ ശ്രീരാഗ് എന്ന സുന്ദരന്റെ കാമുകിയായിരിക്കുന്നു. ദേവു സ്വയം പറഞ്ഞുകൊണ്ടിരുന്നു.
    

(തുടരും )

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ