ഭാഗം - 5
കുഞ്ഞിനെ നോക്കാനും വീട്ടിലെ സഹായത്തിനുമൊക്കെയായി ഒരു ജോലിക്കാരിയെ വെക്കാമെന്ന് ഷമീർ പറഞ്ഞെങ്കിലും തല്ക്കാലം അതുവേണ്ടെന്ന് ശബാന തീരുമാനിച്ചു. ഏതായാലും ഈ വർഷത്തെ ക്ലാസ്സ് പോയി. പിന്നെ കുഞ്ഞിനെ നോക്കൽ അല്ലാതെ എന്താണ് തനിക്ക് ജോലി. ഒടുവിൽ ശബാനയുടെ തീരുമാനത്തെ ഷമീറും അനുകൂലിച്ചു.
വീട്ടിലെ തിരക്കുകളിൽ നിന്നും വിട്ടൊഴിഞ്ഞു മാറ്റാരുമായും അധികം ചങ്ങാത്തമില്ലാതെ തങ്ങളുടേതായ ഒരു ലോകത്തെ ശബാനയും, ഷെമിമോളും കണ്ടെത്തി. അവിടെയെല്ലാം ഏകാന്തമായിരുന്നു. ആ ഏകാന്തതയെ അവർ വാചാലമാക്കി. പരസ്പരം സംസാരിച്ചു, ചിരിച്ചും, കളിച്ചും അവർ അവിടെ തങ്ങളുടേതായ മറ്റാർക്കും അവകാശപ്പെടാനാവാത്ത ഒരു പുതിയലോകം ഉണ്ടാക്കിയെടുത്തു.
ഷെമീമയ്ക്ക് ആറുമാസം പ്രായമായി. അവൾ ഉമ്മയെയും, ബാപ്പയെയും കണ്ടറിഞ്ഞു സന്തോഷിച്ചു. പുഞ്ചിരിച്ചു. മോണകൊണ്ട് കടിച്ചും, ചുണ്ടുകൾകൊണ്ട് നുണഞ്ഞുമൊക്കെ ഇക്കിളിപ്പെടുത്തി. മെല്ലെ ശബ്ദമുണ്ടാക്കി.
മുടങ്ങിപ്പോയ പഠനം വീണ്ടും തുടരണമെന്ന് ആഗ്രഹമുണ്ടായെങ്കിലും കോളേജിൽ പോകുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായി ശബാനയ്ക്ക് തോന്നി. ഒരുപാട് നാളുകളായി മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന വേദനയ്ക്കൊക്കെയും കുറച്ചൊരു ശമനം ഉണ്ടായതുപോലെ. ഗർഭിണിയായ സമയത്ത് അവൾക്ക് അതിന് കാരണക്കാരനായ ഷമീറിനോടും, വയറ്റിൽ മൊട്ടിട്ട അവന്റെ ജീവനോടുമൊക്കെ വല്ലാത്ത വെറുപ്പ് തോന്നിയിരുന്നു. എന്നാൽ ഏതാനും മാസങ്ങൾകൊണ്ട് അവളുടെ മനസ്സിന്റെ കാഴ്ചപ്പാടുകൾ അപ്പാടെയും മാറിയിരിക്കുന്നു. ഇതുവരെ ഇല്ലാതിരുന്ന വികാരങ്ങളൊക്കെയും ജന്മമെടുത്തിരിക്കുന്നു. പുതിയൊരു ശബാനയായി അവൾ മാറി. അങ്ങനൊരാളെയാണ് ഷമീർ ആഗ്രഹിച്ചിരുന്നതെന്ന് അവൾ മനസ്സിലാക്കിയതുപോലെ.
എല്ലാ സ്ത്രീ പുരുഷന്മാരും ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരുവിധത്തിൽ കീഴടങ്ങുകയോ, കീഴടക്കുകയോ ഒക്കെ ചെയ്യുന്നവരാണ്. ചിലർ മറ്റുചിലരുടെ കീഴിൽ അടങ്ങിക്കഴിയാൻ ആഗ്രഹിക്കുമ്പോൾ... ചിലർ മറ്റുചിലരെ കീഴടക്കി നിർത്താൻ ആഗ്രഹിക്കുന്നു. ഇനി ചിലരാവട്ടെ ഇതിനൊന്നും തയ്യാറാകാതെ സ്വതന്ത്രമായി നടക്കാൻ ആഗ്രഹിക്കുന്നു. അപ്പോഴാവട്ടെ കിഴടക്കാനുള്ള ശ്രമങ്ങൾ നടക്കുകയും പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു. ശബാനയിപ്പോൾ സ്വയം കീഴടങ്ങിക്കൊടുക്കുന്ന ഒരു സാധാരണ ഭാര്യയായി മാറിയിരിക്കുന്നു. തനിക്ക് ഈ ഒരു മാറ്റം ഉണ്ടാകുമെന്ന് അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. വേറെ പലതും ആഗ്രഹിച്ചിരുന്നു. അതൊക്കെയും ഒരു സാധാരണ പെണ്ണിന്റെ ആഗ്രഹങ്ങൾ മാത്രമായിരുന്നു.
അമ്മയായി തീർന്ന സമപ്രായക്കാരായ പെൺകുട്ടികളോട് ശബാനയ്ക്ക് പലപ്പോഴും സഹതാപം തോന്നിയിട്ടുണ്ട്. അവരുടെ ശരീരഭംങ്ങിക്ക് ഉടവ് വന്നുഭവിച്ചതോർത്തുകൊണ്ട്. അതുകൊണ്ടുതന്നെ വിവാഹം കഴിഞ്ഞെങ്കിലും ഉടനേയൊന്നും ഇങ്ങനൊരു മാറ്റത്തിന് ഒരുങ്ങില്ലെന്ന തീരുമാനത്തോടെ ശരീരഭംങ്ങി നിലനിർത്താനായി ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ പെട്ടന്ന് ഗർഭിണിയാവുകയും, പ്രസവിക്കുകയുമൊക്കെ ചെയ്തപ്പോൾ അവൾ വല്ലാതെ സങ്കടം കൊണ്ടു. പക്ഷേ, പ്രസവം കഴിഞ്ഞപ്പോൾ തന്റെ ഭംഗി വർധിച്ചതുകണ്ട് അവൾ അത്ഭുതം കൊണ്ടു.
"അള്ളാഹുവേ എന്തിനുവേണ്ടിയാണ് ഇനി ഈ സൗന്ദര്യം."
"എന്തായാലും ഷമീറിനുവേണ്ടി ആയിരിക്കില്ല."
അവളുടെ ഉള്ളം മന്ത്രിച്ചു.
"പിന്നെ ഇനിയും ആർക്കുവേണ്ടിയാണ്?"
അവൾ നടുക്കത്തോടെ ആലോചിച്ചു.
ശബാനയുടെ സൗന്ദര്യവർധനവിൽ ഇതിനോടകം തന്നെ ഷമീർ സന്തോഷവാനായിതീർന്നിരുന്നു. തന്റെ സ്നേഹവും കരുതലുമെല്ലാം അവൾക്ക് പകർന്നുകൊടുക്കണമെന്ന് അവൻ ആഗ്രഹിക്കുകയും ചെയ്തു. പലപ്പോഴും അവൻ അതിന് ശ്രമിക്കുകയും, ശബാന അതിന് നിന്നുകൊടുക്കുകയും ചെയ്തു. ഒരു ഭാര്യയായി, കുഞ്ഞിന്റെ ഉമ്മയായി ഒക്കെ മാത്രം കരുതിക്കൊണ്ട്.
ഏതാനുംമാസങ്ങൾ കടന്നുപോയി. വേനൽ പോയി വർഷം വന്നു. പ്രകൃതിനനഞ്ഞുകുതിർന്നു. മണ്ണിൽ വീണുറഞ്ഞിരുന്ന വിത്തുകൾ തലയുയർത്തി എഴുന്നേറ്റുകൊണ്ട് ഭൂമിയിൽ തങ്ങളുടെ ആധിപത്യം ആരംഭിച്ചു. ദിവസങ്ങൾ പോകവേ അവർ തന്റെ കടമകൾ നിറവേറ്റാനൊരുങ്ങി. ചിലർ മൊട്ടിട്ടു, ചിലർ കായായി, ചിലർ പൂവായി. അതിൽനിന്നുള്ള സുഗന്ധവും, അതിന്റെ ഭംഗിയും എങ്ങും പരന്നു. ഒരു ഓണക്കാലം കൂടി വന്നെത്താറായി.
മുടങ്ങിപ്പോയ കോഴ്സ് പൂർത്തിയാക്കാനായി ശബാന വീണ്ടും കോളേജിൽ ജോയിൻ ചെയ്തു. മോളെ വീട്ടിൽ ബാപ്പയ്ക്കും, ഉമ്മയ്ക്കും ഒപ്പം തനിച്ചാക്കി പോകുന്നതിന്റെ ആധി അവളുടെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. പക്ഷേ, കൂട്ടുകാർക്കൊപ്പം പുതിയ അന്തരീക്ഷത്തിലേയ്ക്ക് മടങ്ങിയെത്തിയപ്പോൾ അവൾ അതൊക്കെയും മറന്നു. അത് മാത്രമല്ല പി ജി ക്‌ളാസിലെ കുട്ടികളുടെ ലീഡറായി അവൾ മാറുകയും ചെയ്തു. ക്‌ളാസിന്റെ ഇടവേളകളിൽ കൂട്ടുകാർക്കൊപ്പം വർത്തമാനം പറഞ്ഞിരിക്കുമ്പോൾ ഇടക്കൊക്കെ അവൾ ഫോണെടുത്ത് ആധിയോടെ വീട്ടിലേയ്ക്ക് വിളിച്ച് മോളുടെ കാര്യം അന്വേഷിച്ചുകൊണ്ടിരുന്നു.
"മോള് വിഷമിക്കണ്ട. സമാധാനമായിട്ട് ഇരിക്കൂ... ഷെമി മോൾക്ക് ഇവിടെ ഒരു കുറവുമില്ല."
എന്ന് അമ്മായിഅമ്മയുടെ മറുപടി കാതിൽ വന്ന് തട്ടുമ്പോൾ ചെറുതാണെങ്കിലും ഒരു ആശ്വാസം അവളിൽ ഉടലെടുക്കും.
അന്ന് പതിവുപോലെ ക്ലാസ് കഴിഞ്ഞു ദൃതിയിൽ പുറത്തിറങ്ങി ഗെയ്റ്റിനുനേർക്ക് നടക്കുകയായിരുന്നു അവൾ. പുസ്തകങ്ങളടങ്ങിയ ബാഗും തോളിലിട്ടുകൊണ്ട് വേഗത്തിൽ മുന്നോട്ടു നടക്കുമ്പോഴാണ് പെട്ടെന്ന് ഒരു പരിചിത ശബ്ദം പിന്നിൽ നിന്നും വിളിച്ചത്.
"ശബാനാ..."
അവൾ തിരിഞ്ഞുനോക്കി.
നീല ജീൻസും, വെള്ളം ഫുൾകൈ ഷർട്ടും ധരിച്ചുകൊണ്ട് സമദ് നടന്നുവരുന്നു. അരികിലെത്തിക്കൊണ്ട് അവൻ ഷബാനയ്കുനേരെ കൈ നീട്ടി.
"എന്താടോ അത്ഭുതത്തോടെ നോക്കുന്നെ?"
ചിരിച്ചുകൊണ്ട് അവൻ ചോദിച്ചു.
"വിശ്വാസം വരുന്നില്ലേ... ഞാൻ ഇന്നലെ വൈകിട്ട് എത്തി."
അവൻ പറഞ്ഞു.
"ഇന്നാ മോൾക്ക് കുറച്ച് ചോക്ലേറ്റാണ്."
അവൻ ഇടതുകൈയിലിരുന്ന കവറ് അവൾക്കുനേരെ നീട്ടി.
"ആഹാ ഞാനോർത്തു എനിക്കുള്ള എന്തേലും ആയിരിക്കുമെന്ന്."
അവൾ ചിരിച്ചു.
"നിനക്കുള്ളത് പിന്നെ... ഇപ്പോൾ ഇത് പിടിച്ചോളൂ... "
"എന്തായാലും മോൾക്ക് കൊണ്ടുവന്നതല്ലേ. ഞാൻ സ്വീകരിച്ചില്ലെന്നു വരരുതല്ലോ."
അവൾ അത് വാങ്ങി ബാഗിൽ വെച്ചു.
"എന്തൊക്കെയുണ്ട് വിശേഷങ്ങൾ. യാത്ര സുഖമായിരുന്നോ? എന്താ വന്നിട്ട് വിളിക്കാതിരുന്നേ... ഞാൻ വിളിച്ചിട്ട് കിട്ടിയതുമില്ല."
അവൾ പരിഭവം പറഞ്ഞു.
"യാത്രയൊക്കെ സുഖമായിരുന്നു. നിനക്കൊരു സർപ്രൈസാവട്ടെ എന്നുകരുതിയാണ് വിളിച്ചു പറയാതിരുന്നേ... ഹസ്ബൻഡിനും മോൾക്കും സുഖമാണോ?"
അവൻ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി.
"സുഖം..."
അവൾ പുഞ്ചിരിച്ചു.
"എങ്കിൽ സമയം വൈകണ്ട... ഭർത്താവ് വിളിക്കാൻ കാത്ത് നിൽക്കുന്നുണ്ടാവും. ഇനി നാളെ കാണാം. ഞാൻ പോകുന്നു."
ശബാനയോട് യാത്ര പറഞ്ഞിട്ട് സമദ് പുറത്തേയ്ക്ക് നടന്നു.
കാറിനുള്ളിലിരുന്നുകൊണ്ട് വീട്ടിലേയ്ക്ക് പോകുമ്പോൾ സമദിനെ കുറിച്ചുള്ള ചിന്തയായിരുന്നു അവളുടെ മനസ്സുനിറച്ചും. അതുവരെയുണ്ടായിരുന്ന മകളെക്കുറിച്ചുള്ള ചിന്ത അവളെ വിട്ടുപോയിരുന്നു.
"തന്റെ മകൾ കരഞ്ഞിട്ടുണ്ടാകുമോ, ബാപ്പയും, ഉമ്മയും അവളുടെ കുസൃതി കൊണ്ട് മടുത്തിട്ട് അവളോട് ദേഷ്യപ്പെട്ടിട്ടുണ്ടാകുമോ?"
അവൾ പതിവായി ചിന്തിക്കുന്നതൊന്നും അന്ന് അവളെ അലട്ടിയില്ല.
കാർ പോർച്ചിൽ ചെന്നുനിൽക്കുമ്പോൾ അവൾ സാധാരണ വേഗം അകത്തേയ്ക്ക് ഓടിക്കയറുന്നതാണ്. എന്നാൽ ഇന്ന് അവൾ മെല്ലെ അകത്തേയ്ക്ക് നടന്നു.
അവളുടെ ഈ മാറ്റം ഷമീർ ശ്രദ്ധിച്ചെങ്കിലും ഒന്നും ചോദിച്ചില്ല. ക്ഷീണം ഉണ്ടാവും. അതാവും ഇങ്ങനെ... അവൻ വിചാരിച്ചു.
ഷെമിമോള് ഹാളിൽ ഇരുന്ന് കളിക്കുകയായിരുന്നു. ബാപ്പയും, ഉമ്മയും അവൾക്കരികിൽ തന്നെ ഇരിപ്പുണ്ട്.
"മോള് ബഹളമുണ്ടാക്കിയോ?"
അവൾ എന്തെങ്കിലും ചോദിക്കണമല്ലോ എന്നതുപോലെ ചോദിച്ചു.
"ഏയ്... ഒരു കുഴപ്പവുമുണ്ടാക്കിയില്ല. ഉച്ചയ്ക്കുശേഷം കിടന്നുറങ്ങി. ഇപ്പോൾ എഴുന്നേറ്റതേയുള്ളൂ..."
ഉമ്മാ സന്തോഷത്തോടെ മറുപടി നൽകി.
ശബാന മുറിയിലെ ചെന്ന് ഡ്രസ്സുമാറി. എന്നിട്ട് ഫ്രിഡ്ജ് തുറന്നു കുറച്ചു വെള്ളമെടുത്തു കുടിച്ചു.
ബാപ്പയ്ക്കും, ഉമ്മയ്ക്കും മോളേ ജീവനാണ്. ഷെമിമോൾക്ക് തന്നേക്കാൾ അടുപ്പം അവരോടാണ്. ഇപ്പോൾ അത് കുറച്ചുകൂടി കൂടുതലായിട്ടുണ്ട്. അതേതായാലും നന്നായി. സമാധാനമായിട്ട് തനിക്ക് കോളേജിൽ പോകാമല്ലോ അവൾ ആശ്വസിച്ചു.
ചായ കുടിക്കുന്നതിനിടയിൽ ശബാന സമദിനെക്കുറിച്ചോർത്തു. പാവം നിഷ്കളങ്കൻ. സുന്ദരൻ, സൽസ്വഭാവി അധികം ആരുമായി സൗഹൃദമില്ലാത്ത പ്രകൃതം. തന്നെ ജീവനായിരുന്നു. എന്നിട്ടും...!
ഈ സമയം അവൾക്കരികിലേയ്ക്ക് ഷമീർ കടന്നുവന്നു. തുടർന്ന് അവരിരുവരും ഒരുമിച്ചിരുന്നു ചായകുടിച്ചു. തുടർന്ന് ഷെമി മോളോട് തമാശ പറഞ്ഞും, ചിരിച്ചും, കളിച്ചും അവളുടെ കരച്ചിലും, ബഹളവുമൊക്കെയായി അങ്ങനെ ഒരുദിവസം കൂടി കടന്നുപോയി.
തുടരും...