മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഭാഗം - 13

ശബാന സ്വയം ശപിച്ചു.

ഷമീറിനെപ്പോലൊരു ഭർത്താവിനെ വേദനിപ്പിക്കേണ്ടി വരുന്നതിന്റെ ശാപം എക്കാലവും തനിക്കുണ്ടാകുമെന്ന് അവൾ വിശ്വസിച്ചു. തനിക്ക് കിട്ടാവുന്നതിൽ വെച്ചേറ്റവും മികച്ച ഭർത്താവാണ് ഷമീർ. എന്നിട്ടും... ഇതിലും ഭേദം മരിക്കുന്നതായിരുന്നു. ആരും ഒന്നും അറിയാതെ ഒരു ആത്മഹത്യായായിരുന്നു നല്ലത്. എല്ലാം ഷമീറിനോട് തുറന്നുപറഞ്ഞ് പിരിയാനൊരുങ്ങിയ സ്ഥിതിക്ക് ഇനി അവനൊപ്പം ജീവിതം തുടരാനാവില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു. തന്റെ മനസ്സ് അതിന് സമ്മതിക്കുകയുമില്ല. അതുകൊണ്ടാണല്ലോ എല്ലാം അവസാനിപ്പിച്ചുകൊണ്ട് അവസാനം സമദിനൊപ്പം പോകാൻ തീരുമാനിച്ചത്.

ശബാന കഴുത്തിൽ കിടന്ന മഹർമാല ഊരിയെടുത്തു.

"ഇനിമുതൽ എനിക്ക് ഇത് വേണ്ടാ... ഇതണിയാൻ ഞാൻ അർഹയല്ല. എനിക്ക് അതിനുള്ള യോഗ്യതയില്ലാതായിരിക്കുന്നു."

അവൾ ആദ്യമായി ഷമീറിനെ നോക്കി കരഞ്ഞുകൊണ്ട് പറഞ്ഞു.

എന്നാൽ ഷമീർ സങ്കടപ്പെട്ടില്ല. തന്റെ ദുഃങ്ങളെല്ലാം അവൻ നേരത്തേ അനുഭവിച്ചു കഴിഞ്ഞിരുന്നു. സങ്കടപ്പെട്ടും, കരഞ്ഞും, ചിന്തിച്ചും. ഇനിയൊരിക്കലും തന്റെ മനസ്സിനെ സങ്കടത്തിന്റെ ആഴക്കടലിൽ മുക്കിക്കളയില്ലെന്ന് അവൻ നിശ്ചയിച്ചു. ശബാനയെ വിവാഹം കഴിച്ചതിനുശേഷം താൻ ഒരുപാട് സങ്കടപ്പെട്ടിരുന്നു. മനോവേദനയുടെ ആഴങ്ങളിൽ മുങ്ങിത്താണിരുന്നു. പക്ഷേ, അതൊന്നും താൻ ആരോടും പങ്കുവെച്ചില്ല.

മഹർമാല അവൾ ഷമീറിനെ ഏൽപ്പിച്ചു. തനിക്ക് ഉൾക്കൊള്ളാൻ കഴിയാത്തതെന്തോ കൈയിൽ ഏറ്റുവാങ്ങേണ്ടിവന്നതുപോലെ അവൻ നിന്നു വിയർത്തു.

"മോളോട് എന്ത് പറയും? അവൾ ഉമ്മയെ തിരക്കില്ലേ?"

ശബാന ചോദിച്ചു.

"അതൊന്നും ഞാനിപ്പോൾ ചിന്തിക്കുന്നില്ല. നിന്റെ ഇഷ്ടം നടക്കട്ടെ. നാളെ പ്രായമാകുമ്പോൾ അവൾക്ക് എല്ലാം മനസ്സിലാകും. അന്ന് അവൾക്ക് ഇഷ്ടമുള്ളതുപോലെ അവൾ തീരുമാനിക്കട്ടെ. അതുവരെ അവളെ ഞാൻ പൊന്നുപോലെ നോക്കും."

ഷമീറിന്റെ വാക്കുകളിൽ വല്ലാത്ത മനോധൈര്യം നിറഞ്ഞുനിന്നു.

"എല്ലാം അവസാനിക്കാൻ പോകുമ്പോഴും സമചിത്തതയോടെ നിങ്ങൾ കാണിക്കുന്ന ഈ ശാന്തത അതെന്നെ കൊല്ലുന്നതിനു തുല്യമാണ്. ഈ നിമിഷം എല്ലാം അവസാനിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഹൃദയം പൊട്ടി മരിച്ചിരുന്നുവെങ്കിൽ എന്ന്..."

കഴിഞ്ഞുപോയ നാളുകളിലെ ഓർമ്മകൾ പുതുക്കിക്കൊണ്ടെന്നോണം നെടുവീർപ്പുകൾ നിറഞ്ഞ നിദ്രാവിഹീനമായ ഒരു രാത്രികൂടി കടന്നുപോയി. എങ്ങും നിശബ്ദത കളിയാടി. മെല്ലെ ഒരു കുളിർകാറ്റ് മുറിയിലേയ്ക്ക് വീശിയടിച്ചു. എല്ലാവരും ഉറക്കത്തിലാണ്ടു കഴിഞ്ഞു. ഷെമിമോൾ ഉറക്കമായി. ശബാന നിശ്ചലയായി കട്ടിലിൽ ചാരി ഓർമ്മകളിൽ മുഴുകി അങ്ങനെ ഇരുന്നു.

എല്ലാം ചിന്തകൾക്കും അവസാനം കുറിച്ചുകൊണ്ട് പുലരി പിറന്നു. പുതിയദിവസം കടന്നുവന്നു.

"എല്ലാവരോടും യാത്ര പറഞ്ഞുകൊണ്ട് ശബാന ഇറങ്ങാനൊരുങ്ങുമ്പോൾ ഷെമിമോൾ അവളെ കെട്ടിപ്പിടിച്ച്‌ കരഞ്ഞുകൊണ്ട് ചോദിച്ചു..."

"ഉമ്മി പോയിട്ട് എപ്പോഴാ വരിക? ഉമ്മി പോകണ്ടാ..."

"ഉമ്മി പോയിട്ട് അധികം വൈകാതെ തിരിച്ചുവരാം മോളേ. മോള് കരയാതെ, വഴക്കുണ്ടാക്കാതെ ഇരിക്കണം."

മകളെ ചേർത്തുപിടിച്ചു ചുംബിച്ചുകൊണ്ട് ശബാന പറഞ്ഞു. എന്നിട്ട് മുഖം തുടച്ചുകൊണ്ട് തിരിഞ്ഞുനോക്കാതെ ബാഗും തൂക്കി നടന്നുനീങ്ങി.

കൊച്ചിയിലുള്ള സമദിന്റെ വീട്ടിലേയ്ക്കാണ് ശബാന പോയത്. ഹൗസിങ് കോളനിയിലെ സമദിന്റെ വീടിനുമുന്നിൽ അവൾ ഓട്ടോനിറുത്തി ഇറങ്ങി. ഓട്ടോറിക്ഷയുടെ ശബ്ദം കേട്ട് സമദ് ഇറങ്ങിവന്നു. ശബാന വിളിച്ചറിയിച്ചതനുസരിച്ച്‌ അവളുടെ വരവും കാത്ത് നോക്കിയിരിക്കുകയായിരുന്നു അവൻ. അവൻ ശബാനയുടെ കൈ പിടിച്ചു ബാഗുകൾ വാങ്ങിക്കൊണ്ട് അകത്തേയ്ക്ക് ക്ഷണിച്ചു. രണ്ടുദിവസം മുൻപ് താൻ ഇവിടെ വന്നുപോയത് ശബാന മനസ്സിലോർത്തു.

"എന്താ മടിച്ചു നിൽക്കുന്നെ വരൂ... ഇവിടെ മറ്റാരുമില്ല. കഴിഞ്ഞദിവസം വന്നപ്പോൾ ഞാൻ പറഞ്ഞിരുന്നില്ലേ... അവരൊക്കെ മലപ്പുറത്ത് ഒരു കല്യാണത്തിന് പോയിരിക്കുവാണ്. രണ്ടുദിവസം കഴിഞ്ഞേ വരൂ... അപ്പോഴേക്കും നമ്മൾ ഇവിടം വിട്ടിരിക്കും."

ഒട്ടും ശങ്കയില്ലാതെ, കുറ്റബോധം ഇല്ലാതെ ശബാന അവനൊപ്പം അകത്തേയ്ക്ക് നടന്നു. കാരണം താനിപ്പോൾ പഴയ ശബാനയല്ല. പൂർണ്ണമായും മറ്റൊരുവളാണെന്ന ചിന്ത അവൾക്കുണ്ടായിരുന്നു.

പകലിന്റെ ചൂടിന് ശമനം വരുത്തിക്കൊണ്ട് സൂര്യൻ അസ്തമയത്തിനൊരുങ്ങിയിരിക്കുന്നു.അസ്തമയത്തിനൊരുങ്ങി നിൽക്കുന്ന അതിന്റെ നിറത്തിന് പതിവിലും ചുവപ്പുള്ളതുപോലെ. അസ്‌തമിക്കാൻ മടിയുള്ളതുപോലെ അത്‌ ആകാശക്കോണിൽ ഏതാനുനേരം മടിച്ചുനിന്നു. ഒടുവിൽ കടലിന്റെ ആഴങ്ങളിലേയ്ക്ക് മുങ്ങിത്താണു.

സമദിന്റെയും, ശബാനയുടെയും ആദ്യരാത്രി. ആകാശത്ത് തലയുയർത്തി പ്രഭചൊരിഞ്ഞുകൊണ്ട് ചന്ദ്രൻ കടന്നുവന്നു. സമയം കടന്നുപോകവേ ആദ്യരാത്രി ആഘോഷിക്കുന്ന മുറിയിലേയ്ക്ക് ചന്ദ്രന്റെ പ്രഭ ജനാലയിലൂടെ എത്തിനോക്കി. അവിടെ മുറിക്കുള്ളിൽ ഫാനിന്റെ കാറ്റിൽ പെട്ട് വസ്ത്രങ്ങൾ ഇളകിമാറുന്നതും, രണ്ടുമനുഷ്യർ ഇക്കിളിപ്പെട്ടു പുളയുന്നതും നോക്കിനിന്നു.

തന്റെ ശരീരത്തിന് കോരിത്തരിക്കുവാനും, മറ്റൊരാൾക്ക്‌ അത് പകർന്നുകൊടുക്കുവാനും കഴിയുമെന്ന സത്യം ശബാനയെ സന്തോഷിപ്പിച്ചു. രണ്ടുദിവസം മുൻപ് ഇവിടെ വന്നില്ലായിരുന്നെങ്കിൽ ഇങ്ങനൊരു തീരുമാനം താൻ എടുക്കില്ലായിരുന്നു എന്നകാര്യം അവളോർത്തു.


നഗരമധ്യത്തിലുള്ള ആ ഓഡിറ്റോറിയത്തിന്റെ മുറ്റത്ത് ബൈക്ക് നിറുത്തി ഇറങ്ങുമ്പോൾ ഷമീറിന്റെ മനസ്സിന്റെ ഉള്ളറകളിൽ എവിടെയോ ഒരു പിടച്ചിൽ അനുഭവപ്പെട്ടു. ആറുവർഷങ്ങൾക്കുമുൻപ് 'റൈഹാനയുടെ' വിവാഹത്തിൽ പങ്കെടുത്തുകൊണ്ട് ഈ ഓഡിറ്റോറിയാം വിട്ടുപോകുമ്പോഴുണ്ടായ അതെ പിടച്ചിൽ. ബൈക്ക് ഒതുക്കിവെച്ചിട്ട് ബലൂണുകൾകൊണ്ട് അലങ്കരിച്ച ഓഡിറ്റോറിയത്തിന്റെ കവാടത്തിലേയ്ക്ക് നടന്നു. ഒരേനിറത്തിലുള്ള ഡ്രസ്സുകൾ അണിഞ്ഞ ക്യാറ്ററിംഗ് ഗ്രൂപ്പിലെ ചെറുപ്പക്കാർ, വിവാഹത്തിൽ പങ്കെടുക്കാനെത്തിയ വിവിധപ്രായത്തിലുള്ള വേറെയും ആളുകൾ.

ചെറുക്കനും പെണ്ണിനും ഇരിക്കാനായി അലങ്കരിക്കപ്പെട്ടുള്ള സ്റ്റേജിനുനേർക്ക് നോക്കി അവനൊരുനിമിഷം നിന്നു. കണ്ണുകൾ മെല്ലെ അടച്ചു... ഓർമ്മകൾ ഹൃദയാന്തരത്തിൽ കുളിര് പടർത്തുന്നു.

മെല്ലെ പുറത്തിറങ്ങി ചുറ്റുപാടും വീക്ഷിച്ചു. അവൾ എത്തിച്ചേർന്നിട്ടുണ്ടോ... ഉണ്ടാവില്ല. പറഞ്ഞസമയം ആയിട്ടില്ല. പത്തുമണിക്ക് വീട്ടിൽനിന്നിറങ്ങും എന്നാണ് പറഞ്ഞത്. നേരത്തേ ഇറങ്ങാൻ കഴിയില്ലത്രേ... അത്രമേൽ ജോലി വീട്ടിൽ ഉണ്ട്‌.

വിവിധവർണ്ണങ്ങളിലുള്ള ഡ്രസ്സുകൾധരിച്ച പെൺകുട്ടികൾ പൊട്ടിച്ചിരിച്ചും, വർത്തമാനം പറഞ്ഞും, ഫോണിൽ സെൽഫിയെടുത്തുമെല്ലാം ആസ്വദിച്ചുകൊണ്ട് മുന്നിലൂടെ കടന്നുപോയി. കുട്ടികളുമായി വന്ന രണ്ടു സ്ത്രീകൾ കുട്ടികളുടെ വസ്ത്രങ്ങളിലെ ചുളിവുകളും, മുഖത്തെ വിയർപ്പുകണങ്ങളുമൊക്കെ തൂത്ത് വൃത്തിയാക്കുന്നു.

ക്യാറ്ററിഗ്കാർ വാഹനത്തിൽനിന്ന് എന്തൊക്കെയോ എടുത്തുകൊണ്ട് ടേബിളിൽ സെറ്റുചെയ്യാനായി കൊണ്ടുപോകുന്നുണ്ട്. അവൻ മെല്ലെ ഗെയിറ്റിനുനേർക്ക് നടന്നു. കട്ടടൈൽ വിരിച്ച മുറ്റത്തിനരികിലെ വാകമരത്തണലിൽ നിൽക്കവേ... അതുവഴി നടന്നുവന്ന ഒരു പെൺകുട്ടി നോക്കി ചിരിച്ചപ്പോൾ... അവനൊന്നു വിസ്മയിച്ചു. ഇതവളാണോ 'റൈഹാന...' ആകാംഷയോടെ അവൾ അടുത്തെത്തുന്നതും കാത്ത് പുഞ്ചിരിയോടെ നിൽക്കുമ്പോൾ അവൾ മുന്നിലൂടെ വന്ന് തൊട്ടപ്പുറത്തുനിന്ന യുവാവിന്റെ അടുക്കലേയ്ക്ക് പോയി.

ഉച്ചവെയിലിന്റെ ചൂടിന് ആശ്വാസം പകർന്നുകൊണ്ട് ഇളംകാറ്റ് വീശിയടിച്ചപ്പോൾ വാകമരത്തിൽ നിന്ന് പൂക്കൾ ഉതിർന്നുവീണു. നീണ്ട ആറുവർഷത്തിനുശേഷം വാട്സാപ്പിൽ വന്ന ഒരു സന്ദേശം.

'സഹപാഠിയുടെ കല്യാണത്തിൽ പങ്കെടുക്കാൻ ടൗണിലെ ഓഡിറ്റോറിയത്തിൽ വരുന്നുണ്ട്. കഴിയുമെങ്കിൽ അവിടെവരെ വരണം... ഒന്നുകാണണം.'

സന്ദേശത്തിന് മറുപടിയായി കാണാം എന്ന് മറുപടിയെഴുതി അയക്കുമ്പോൾ... കാണുന്നത് എന്തിനെന്നുപോലും ചോദിച്ചില്ല. ഇത്രയുംകാലം പരസ്പര ബന്ധങ്ങൾ ഒന്നുംതന്നെയില്ലാതിരുന്നിട്ടും ഈ ഒരു വിളിക്കായി... ഒരു കണ്ടുമുട്ടലിനായി അവൻ കാത്തിരിക്കുകയായിരുന്നോ.!

ഈ സമയം ഒരു ഓട്ടോറിക്ഷ അവന്റെ അരികിലായി കവാടത്തിനുമുന്നിൽ വന്നുനിന്നു. അവളാകുമോ... ഓട്ടോയിൽ വന്നത്... ആകാംഷയോടെ നോക്കുമ്പോൾ... ഓട്ടോയുടെ പിന്നിൽ നിന്ന് സാരിയുടുത്ത തടിച്ചൊരു സ്ത്രീയും, മകളും പുറത്തിറങ്ങി പൈസകൊടുത്തിട്ട് ഓഡിറ്റോറിയത്തിനുനേർക്ക് ഗൗരവത്തിൽ നടന്നുപോയി. കൊടുത്ത കൂലി കുറഞ്ഞുപോയിട്ടോ എന്തോ... ഓട്ടോ ഡ്രൈവർ പുച്ഛത്തോടെ ഒരുനിമിഷം അവരെനോക്കിയിട്ട് ഓട്ടോ സ്റ്റാർട്ടാക്കി ഓടിച്ചുപോയി.

ഒരുപാടുകാലത്തെ ഷമീറിന്റെ പ്രണയിനിയൊന്നുമായിരുന്നില്ല റൈഹാന. പഠനം കഴിഞ്ഞ് കൺസ്ട്രക്ഷൻ ജോലിയുമായി നടന്നകാലത്തെ ഒരു കണ്ടുമുട്ടൽ. സൗഹൃദം സ്ഥാപിക്കൽ. അന്ന് അവൾ ഡിഗ്രിക്ക് ‌പഠിക്കുകയാണ്. ആദ്യകാഴ്ചയിൽ തന്നെ എന്തുകൊണ്ടോ ഒരു മായാത്തചിത്രമായി അവൾ അവന്റെ മനസ്സിൽ പതിയുകയായിരുന്നു. പരിചയപ്പെടൽ കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ സൗഹൃദം ഇഷ്ടത്തിന് വഴിമാറിയപ്പോൾ... വിവാഹം കഴിക്കുന്നതിനു സമ്മതമാണോ... ആണെങ്കിൽ ആ വിവരം വീട്ടിൽ അറിയിക്കട്ടെ എന്ന് അവളോട്‌ ചോദിക്കുകയും ചെയ്തു.

'ഇപ്പോൾ വേണ്ടാ... കുറച്ചുനാൾ കഴിയട്ടെ. സമയമാകുമ്പോൾ ഞാൻ പറയാം എന്നിട്ടുമതി.'

അവൾ അന്ന് പുഞ്ചിരിയോടെ മറുപടി നൽകി.

തുടരും...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ