നരഗുദന്റെ പ്രവൃത്തിയിൽ ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് അവൻ തന്റെ മുറിയിലേക്ക് നടന്നു. മെത്തയിൽ തലചായ്ച്ചു കിടന്നപ്പോൾ അമ്മയുടെ നരച്ച ശബ്ദം മനസ്സിൽ നിന്ന് പുറത്തേക്കു പ്രവഹിച്ചു.
"കാശ്മീരയിലെ കൊമ്പൻ മീശക്കാരനായ രാജാവ്, ദുഷ്ടൻ, ചതിയൻ. അയാളാണ് അച്ഛനെ കൊന്നത്. പതിനേഴാം വയസ്സിൽ രാജാവായി പട്ടാഭിഷേകം ചെയ്ത് മുപ്പത്തിനാലാം വയസ്സിൽ ദുഷ്ടന്മാരുടെ ചതിയിലകപ്പെട്ട് മരണത്തിന് കീഴടങ്ങേണ്ടി വന്ന പ്രപഞ്ചധീരൻ നരസിംഹൻ രാജാവ്.”
വിഷം കഴിച്ചു മരിച്ച അമ്മ വിഷാദത്തിലേക്ക് കൂപ്പുകുത്തുന്നതും സങ്കടക്കയത്തിൽ മുങ്ങിത്താഴുന്നതും കാണാൻ തനിക്കു കഴിഞ്ഞില്ലല്ലോ.
അവൻ സങ്കടം കൊണ്ട് കണ്ണുകൾ തുടച്ച് ഒഴുകിയ കണ്ണീർത്തുള്ളികളെ മായ്ച്ചുകളഞ്ഞു. ആ നിമിഷം അവനിലെ മൃഗതൃഷ്ണ വർധിച്ചു. ഉടനേ വാതിൽ തുറന്ന് മന്ത്രിയോട് രാജഗുരുവിനോട് തന്റെയരികിൽ വരാൻ പറയാൻ വേണ്ടി വീരസിംഹൻ കല്പിച്ചു. നീണ്ട താടിയും ജടപിടിച്ച മുടിയും കുലുക്കി രാജഗുരു വീരസിംഹന്റെ സന്നിധിയിലെത്തി.
"ഗുരോ കാശ്മീരയുമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. എത്രയും പെട്ടെന്ന് അവരെ ഇതറിയിച്ച് യുദ്ധത്തിന് സന്നദ്ധരായിരിക്കാൻ അറിയിച്ചോളൂ.”
രാജഗുരു അമ്പരന്നു.
"മഹാരാജാ അങ്ങയിൽ നിന്ന് ഇതിലും പക്വമായ തീരുമാനം പ്രതീക്ഷിക്കുന്നു.”
വീരസിംഹന്റെ മുഖം ചുവന്നു. അവൻ തന്റെ പല്ലുകൾ ഒന്നുപിടിച്ചമർത്തിയ ശേഷം അവയെ മോണകൾക്കിടയിൽ സ്വാതന്ത്ര്യമായി വിട്ടു.
"യുദ്ധം അനിവാര്യമാണ് ഗുരു, പറ്റില്ലെങ്കിൽ പറയൂ രാജഗുരുവാകാൻ യോഗ്യതയുള്ള പലരും കൊട്ടാരത്തിനു പുറത്തിരുന്ന് പകൽക്കിനാവുകൾ കാണുന്നുണ്ട്.”
"വേണ്ട പ്രഭോ, അവിടുത്തെ തീരുമാനം പോലെ.”
സംഭവിക്കാൻ പോകുന്ന യുദ്ധം ഭാവിയിൽ വിഭൂതീരാജ്യത്തിന് വരുത്തിവയ്ക്കാൻ പോകുന്ന നഷ്ടങ്ങളെക്കുറിച്ചോർത്ത് രാജഗുരുവിന് സങ്കടം തോന്നി. രാജാവിന്റെ മുന്നിൽ നിന്നും നടന്നകലുമ്പോൾ രക്തം ചിതറിയ ഓർമകൾ വലിയ തളികകളിലാക്കി മനസ്സ് അദ്ദേഹത്തിന്റെ മുന്നിൽ നിവർത്തിവെച്ചിരുന്നു. എട്ടുവർഷം മുമ്പ് കാശ്മീരയുമായി നടന്ന അവസാന യുദ്ധം കഴിഞ്ഞ് രണാങ്കളത്തിലേക്ക് പ്രവേശിച്ചപ്പോൾ കണ്ട ചിതറിയ കൈകളും വെട്ടിയിട്ട കബന്ധങ്ങളും ഒരു വിളക്കിന്റെ പ്രകാശം പോൽ തെളിഞ്ഞു കണ്ടു. എല്ലാവർക്കും വാശിയാണ്. പ്രതികാരം ചെയ്യണം പോലും.
ആകാശത്തിന്റെ ധൂപഹേതുക്കൾക്കിടയിലേക്ക് ഇരുട്ട് നുഴഞ്ഞുകയറി. ആത്മാവിന്റെ വനാന്തരങ്ങളിൽ പ്രണയത്തിന്റെ നാഡീസ്വരം പടർത്തിയ കുയിലിന്റെ രാഗം കൊട്ടാരത്തിനകത്തു നിന്നും വീരസിംഹൻ കേട്ടു. ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോൾ അഭൗമികമായ പ്രണയത്തിന്റെ സൗന്ദര്യം ദൂരെ കണ്ടു. രണ്ടു കുരുവികൾ ചുണ്ടുകൾ ചേർത്ത് പ്രണയം കൈമാറുന്നു. അവന്റെ സിരകളിലെ രക്തം പ്രണയത്തിനുവേണ്ടി തീക്ഷണമായി കൊതിച്ചു. ഉറങ്ങാൻ കിടന്നപ്പോഴും ഇതുവരെ താൻ കണ്ടുമുട്ടിയിട്ടില്ലാത്ത തന്റെ പ്രണയത്തെക്കുറിച്ചായിരുന്നു വീരസിംഹൻ ചിന്തിച്ചത്. സ്നേഹത്തിന്റെ കശേരുക്കളെ ഭൂമിയുടെ അച്ചുതണ്ടുമായി ബന്ധിപ്പിക്കുന്ന ഒരു നിമിഷം തനിക്ക് നിശ്ചയമായും വന്നുചേരുമെന്ന് പ്രത്യാശിച്ചുകൊണ്ട് അവൻ കണ്ണുകൾ പൂട്ടി.
യുദ്ധത്തിനുവേണ്ടി മഹാവൈഭ മൈതാനത്തിന്റെ ഒരു ഭാഗത്ത് തമ്പടിച്ചിരിക്കുന്ന വിഭൂതി രാജ്യത്തിന്റെ സൈന്യം അവരുടെ താൽക്കാലിക കുടിലുകൾക്കു പുറകിലൂടെ ഒഴുകുന്ന ചെറിയ അരുവി. രാത്രിയുടെ ശാന്തതയിൽ ആരുമറിയാതെ വിഭൂതി രാജ്യത്തിന്റെ സൈന്യത്തെ കീഴ്പ്പെടുത്താൻ തക്കം പാർത്തിരിക്കുന്ന കാശ്മീരാദേശത്തെ കുതിരപ്പടയാളികൾ. വിഭൂതി സൈന്യത്തിന്റെ കാവൽ ഭടന്മാരുടെ കണ്ണുകളിൽ കൊള്ളിമീനോളം വലിയ പ്രതിബിംബം സൃഷ്ടിച്ചുകൊണ്ട് കാശ്മീരാദേശത്തിന്റെ പടയാളികൾ കുതിരകൾക്കുമേൽ പറന്നുവരുന്നു. കാവൽഭടന്മാർ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുകയും അപായമണി മുഴക്കുകയും ചെയ്തു.
വാളും അസ്ത്രങ്ങളും കൈയിൽ കിട്ടുന്നതിനു മുന്നേ വിഭൂതീസൈന്യത്തിലെ പലരേയും കാശ്മീരയുടെ പോരാളികൾ അസ്തപ്രജ്ഞരാക്കി. യുദ്ധം കൊടുമ്പിരികൊള്ളുകയാണ്.
വീരസിംഹൻ പെട്ടന്ന് ഞെട്ടിക്കൊണ്ട് എഴുന്നേറ്റു. കണ്ണുകൾക്കുള്ളിൽ തെളിഞ്ഞത് സത്യമല്ലായെന്നും അത് സ്വപ്നമാണെന്നും തിരിച്ചറിഞ്ഞു. എല്ലാ സ്വപ്നങ്ങളും സത്യമാകുകയോ സംഭവിക്കുകയോ ചെയ്യില്ലെന്നോർത്തപ്പോൾ അവനൊരല്പം ആശ്വാസം തോന്നി. അടുത്ത പ്രഭാതത്തിൽ വീരസിംഹൻ സേനാനായകൻ അധിഭൂപതിയെ വിളിച്ചുവരുത്തി.
"യുദ്ധത്തിന്റെ തലേന്ന് കാവൽ ഭടന്മാരുടെ എണ്ണം നാലുമടങ്ങായി വർധിപ്പിക്കണം, തോൽക്കാൻ സാധ്യതയുള്ള എല്ലാ പഴുതുകളും അടയ്ക്കണം.”
“പഴുതുകളെല്ലാം അടയ്ക്കാം മഹാരാജാ, കാവൽ ഭടന്മാരുടെ എണ്ണം നിലവിലുള്ളതിന്റെ നാലുമടങ്ങു വർധിപ്പിക്കാം."
പകലിന്റെ വെളുത്ത പാളികളിൽ കണ്ണുടക്കി നിൽക്കേ വിരസിംഹനെ കാണാൻ ഒരു നാടോടിസംഘം വന്നെത്തി. പ്രത്യേക തരത്തിൽ വേഷം ചെയ്ത, വ്യത്യസ്തമായ ഭാഷയിൽ സംസാരിച്ചിരുന്ന അവർ രാജാവിന് വിശേഷപ്പെട്ടൊരു സമ്മാനം കൊണ്ടുവന്നിരുന്നു. ചുവന്ന നിറത്തിലുള്ള വിശേഷപ്പെട്ട ഒരു കല്ലായിരുന്നു അത്. വീരസിംഹൻ അവർക്ക് കൈനിറയെ സമ്മാനങ്ങൾ നല്കി അവരെ സംതൃപ്തിപ്പെടുത്തി.
അഞ്ഞൂറടി ഉയരമുള്ള വലിയ കൊട്ടാരം. ചെങ്കല്ലും കാർപന്തരിയാ മലനിരകളുടെ താഴ്വരയിൽ നിന്നും ശേഖരിച്ച വിശേഷപ്പെട്ട കല്ലുകളും കൊട്ടാര നിർമ്മാണത്തിന്റെ മുഴുനീളെ ഉപയോഗിച്ചിരിക്കുന്നു. നൂറ്റിയിരുപത്തേഴ് മുറികളും പതിനാല് ഇടനാഴികളും ആറു വലിയ സഭകളും കൊട്ടാരത്തിലടങ്ങിയിരിക്കുന്നു.
വീരസിംഹൻ ഇതുവരെ ആരെയും പ്രണയിച്ചിട്ടില്ല. പന്ത്രണ്ടാം വയസ്സിൽ രാജാവായതു മുതൽ പതിനെട്ടു വയസ്സാകുന്നതുവരെ അവൻ സദാ വിദ്യ അഭ്യസിക്കുകയായിരുന്നു. പന്ത്രണ്ടാം വയസ്സിൽ രാജ്യതന്ത്രവും പതിമൂന്നാം വയസ്സിൽ യുദ്ധമുറകളും പതിനാലാം വയസ്സിൽ പുരാതന സാഹിത്യവും അവൻ ആഴത്തിൽ പഠിച്ചു. ബാക്കിയുള്ള മൂന്നു വർഷങ്ങൾ അവൻ അമ്പെയ്ത്തിലും കുതിരസവാരിയിലും പ്രാവീണ്യം നേടാൻ വേണ്ടി ചിലവഴിച്ചു.
അമ്മയുടെ ഹൃദയപുസ്തകത്തിൽ വീരസിംഹൻ പക്വതയെത്തിയ രാജകുമാരനായിരുന്നു. പക്ഷേ വിധുരനെയും കൽഹണനെയും നരഗുദനെയും ഓർത്ത് അവസാന നാളുകളിൽ അവർ എപ്പോഴും കണ്ണീർ വാർക്കുമായിരുന്നു.
വിധുരൻ യുദ്ധത്തിനുവേണ്ടി സ്വയം തപസ്സു ചെയ്യുകയായിരുന്നു. അമ്പെയ്ത്തിൽ അവൻ വിരസിംഹനേക്കാൾ പ്രതിഭാശാലിയായിരുന്നു. ദിവസത്തിലെ പകുതി നേരവും അവൻ അമ്പെയ്ത്തിനു വേണ്ടി മാറ്റിവെച്ചു.
കൽഹണൻ നാരീശ്വരിയെ പ്രണയിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവളുടെ നാഭിയിലെ ചുഴികളിൽ ഇക്കിളി കൂട്ടിയും നനഞ്ഞ കവിളുകളിൽ ചൂടു പ്രസരിപ്പിച്ചുമിരിക്കേ അവൻ പ്രണയത്തിന്റെ അഗാധമായ ലോകങ്ങളിലേക്ക് വഴുതി വീഴും.
ഇരുണ്ട മേഘങ്ങൾ ആകാശത്തുനിന്നിറങ്ങി ഭൂമിയിലൂടെ ഒഴുകി നടന്ന ദിനം. അമ്മ പറഞ്ഞു, “യുദ്ധം ക്രൂരമായ കലയാണ്. ദയയ്ക്കോ കരുണയ്ക്കോ അവിടെ സ്ഥാനമില്ല ശത്രുവിനെ വീഴ്ത്തണം, കീചകൻ തന്നെ വാഴ്ത്തണം.
കാശ്മീരയുടെ പ്രതിനിധികളുമായി രാജഗുരു കൂടിക്കാഴ്ച നടത്താൻ തീരുമാനമായി. അടുത്ത പ്രഭാതത്തിൽ തന്നെ രാജഗുരുവും കുറച്ചു ഭടന്മാരുമായി രഥം പുറപ്പെട്ടു.
കൊട്ടാരമുറ്റത്തു വെച്ച് രഥമുരുളാൻ തുടങ്ങിയപ്പോൾ വീരസിംഹൻ ഗുരുവിനെ ഒന്നു നോക്കി. ആ നിമിഷം തനിക്കു നേരേ വന്ന ദൃഷ്ടിയിൽ രാജാവ് പതിപ്പിച്ചുവച്ച നയതന്ത്രം അദ്ദേഹം സ്വയം മനസ്സിലാക്കിയെടുത്തു.