മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഭാഗം 10

മോളി കുട്ടി എടുത്തു കൊടുത്ത ചായ കയ്യിൽ വാങ്ങി കൊണ്ട് മാണി സാർ തുടർച്ച എന്നോണം പറഞ്ഞു.
"അത് കൊണ്ട് ഞാൻ പറയുന്നത് കേസിനും പൊല്ലാപ്പിനുമൊന്നും പോണ്ടെന്നാണ് . "
എതിരെ ഇരുന്നിട്ട് മോളികുട്ടി പറഞ്ഞു.
"മെമ്പർക്കത് പറയാം. എന്റെ മുന്നിലിട്ടല്ല്യോ ചെറുക്കനെ കണ്ടത്തിൽ വാരിയിട്ടലക്കിയത്. ആ കാഴ്ച എനിക്ക് മറക്കാൻ പറ്റുകേല. ഇത്രയും നാളും മെമ്പറ് പറഞ്ഞത് ഞങ്ങൾ കേൾക്കാതിരുന്നിട്ടില്ലല്ലോ. ഇതെന്റെയൊരു വാശി ആന്ന് കൂട്ടിക്കോ. അവന്മാരുടെ രണ്ടിന്റെയും കണ്ണീര് എനിക്ക് കാണണം. "
"അപ്പൊ എന്നെ പിടിച്ചു അകത്തിട്ടോട്ടെന്നോ? "
അവറാച്ചൻ ഭാര്യയെ തുറിച്ചു നോക്കി.
"അങ്ങനെ ഒന്നും നിങ്ങളെ ആരും പിടിച്ചു അകത്തിടാൻ പോകുന്നില്ല മനുഷ്യ. ഇതെന്നാ വെള്ളരിക്കാപട്ടണം ആന്നോ ? "
"അങ്ങനെയല്ല മോളികുട്ടി. "
മെമ്പർ വിശദീകരിച്ചു.
"സംശയം തോന്നിയാൽ പിടിച്ചു അകത്തിട്ട് ചോദ്യം ചെയ്യാനുള്ള വകുപ്പുണ്ട്. വയസ്കാലത്ത് വെറുതെ അവറാച്ചനെ പോലീസ് സ്റ്റേഷൻ കേറ്റണോ? "
"അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ രണ്ടു ദിവസം ഇങ്ങേരവിടെ കിടക്കട്ടന്നേ . തെറ്റ് ചെയ്യാത്ത സ്ഥിതിക്ക് തൂക്കികൊല്ലാനൊന്നും പോകുന്നില്ലല്ലോ."
"പോലീസ്കാര് എന്റെ കൂമ്പിനിട്ടു കുത്തിയാലും കുഴപ്പമില്ല. നിനക്ക് നിന്റെ വാശി ജയിക്കണം അല്യോടി. "
അവറാച്ചന് കലി ഇളകി.
"വയസ് കാലത്ത് വീട്ടിലിരിക്കാതെ കള്ള് ഷാപ്പിൽ കേറി മുതുകൂത്ത് നടത്തുമ്പോൾ ഓർക്കണം .നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ടോ വീട്ടിൽ ഇരുന്നു കുടിച്ചോളാൻ. ഏ? "
കണ്ണ് തുറിച്ചു മോളികുട്ടി ഭർത്താവിന് നേരെ ഒച്ചയിട്ടു.
അതോടെ അവറാച്ചൻ പത്തി താഴ്ത്തി.
അപ്പോൾ റെജിയുടെ ബുള്ളറ്റ് മുറ്റത്തെത്തി നിന്നു.
"റെജിമോൻ വന്നല്ലോ. "
മോളികുട്ടിയുടെ മുഖം വിടർന്നു.
അവൻ അകത്തേക്ക് കയറി വന്നപ്പോൾ അവർ പറഞ്ഞു.
"എടാ മോനെ... മെമ്പറു പറയുവാ നമ്മള് ആ കേസുമായി മുന്നോട്ട് പോവണ്ടാന്ന്... പറ്റത്തില്ലാന്നു ഞാൻ പറഞ്ഞോണ്ടിരിക്കുവാരുന്നു. "
അമ്മച്ചി പറയുന്നത് കേട്ട് നിന്നിട്ട് റെജി തിരിഞ്ഞു മാണിസാറിനെ നോക്കി.
"അങ്കിളെ അപ്പൻ സ്റ്റേഷനിൽ ഒരു പരാതി കൊടുത്തിട്ടുണ്ട്. അത് പിൻവലിക്കണം. ആ കേസുമായി മുന്നോട്ടു പോവാൻ എനിക്ക് താല്പര്യം ഇല്ല."
അത് കേട്ട് മെമ്പറുടെയും അവറാച്ചന്റെയും മുഖം ഒരേപോലെ തെളിഞ്ഞു.
"എന്നതാ... എന്നതാടാ നീ പറഞ്ഞെ ? "
മോളികുട്ടിയുടെ കണ്ണ് തള്ളി.
ഇരിപ്പിടത്തിൽ നിന്നും അവർ ചാടി എണീറ്റു.
"അമ്മച്ചി ഞാനും ബോബിയുമൊക്കെ കുഞ്ഞിലേ മുതൽ ഒരുമിച്ചു കളിച്ചു വളർന്നവരാ. സ്കൂളിലും പുറത്തുമൊക്കെ ഒരുപാട് തല്ലും പിടിയും ഒക്കെ കൂടീട്ടുണ്ട്. അതൊന്നും ആരും അറിഞ്ഞിട്ടുമില്ല കേട്ടിട്ടുമില്ല. ഇതിപ്പോ എന്നെ അടിച്ചുന്നും പറഞ്ഞു ഞാൻ കേസിന് പോയാൽ അതെന്റെ ആണത്തത്തെ ചോദ്യം ചെയ്യുന്ന പോലല്യോ. എന്നെ കൊണ്ട് കഴിവില്ലാഞ്ഞിട്ടാണെന്നേ നാട്ടുകാര് പറയു. ഒന്നുമില്ലെങ്കിലും ഞാനൊരു പട്ടാളക്കാരൻ അല്യോ അമ്മച്ചി. "
അമ്പരന്ന് നിൽക്കുന്ന മോളികുട്ടിയുടെ തോളിൽ കളിയായി ഒന്ന് തട്ടിയിട്ട് റെജി അകത്തേക്ക് കയറി പോയി.

 



തോട്ടത്തിലെ ഇരുട്ടിൽ മിന്നാമിനുങ്ങുകൾ അങ്ങിങ്ങ് മിന്നി പറക്കുന്നുണ്ടായായിരുന്നു.
ചീവീടുകൾ കരയുന്ന ഒച്ച ചുറ്റും കേൾക്കാം
ടോർച്ചിന്റെ വെളിച്ചത്തിൽ രണ്ടു ഗ്ലാസിലേക്ക് മദ്യം പകർന്നത് കുട്ടാപ്പിയാണ്.
ദിവസവും ഷാപ്പിലെ കലക്ക് കള്ളടിക്കുന്ന അവന് റെജി നാട്ടിൽ വരുമ്പോൾ കൊടുക്കുന്ന വിദേശമദ്യം അമൃതിന് തുല്യം ആണ്.
അപ്പോൾ മുന്നിൽ ഇരിക്കുന്നത് ദൈവതമ്പുരാൻ ആണോ എന്ന് പോലും അവന് തോന്നിപോകും.
ലീവിന് റെജി വരുമ്പോഴൊക്കെ പല രാത്രികളിലും അവർ ഇങ്ങനെ ഒത്തു കൂടാറുണ്ട്.
പഴയകാലത്തെ തമാശകളും , റെജി പോയി വരുന്നത് വരെയുള്ള നാട്ടു വിശേഷങ്ങളും പറഞ്ഞു പാതിരാവോളം ഇരിക്കും.
ചിലപ്പോൾ കണ്ടത്തിലിറങ്ങി തവളയെ തപ്പി പിടിച്ചു വൃത്തിയാക്കി മസാല പുരട്ടി രണ്ടു പേരും കൂടി പൊരിച്ചടിക്കും.
ഇല്ലെങ്കിൽ പോളയിൽ പോയി കുളക്കോഴികളെ പൊന്തയിൽ നിന്നും അടിച്ചിട്ട് കൊണ്ട് വന്നു പൂടപറിച്ചു വറുക്കും.
രണ്ടു ഗ്ലാസ് മദ്യം അകത്തു ചെന്നാൽ കുട്ടാപ്പിതന്നെ എല്ലാത്തിനും മുന്നിട്ടു നിന്നോളും.
റെജി ആരെയെങ്കിലും കൊന്നിട്ട് വരാൻ പറഞ്ഞാലും അവനത് ചെയ്യും.
അമ്മാതിരി ആവേശം ആണ് ആ സമയത്ത് അവന്റെ സംസാരത്തിലും പ്രവർത്തിയിലുമൊക്കെ.
നാട്ടുകാര്യങ്ങൾ പറഞ്ഞു വരുന്ന കൂട്ടത്തിൽ സംസാരം ബോബിയിലേക്കും പിന്നെ അത് ലില്ലിയിലേക്കും എത്തി നിന്നു.
" ഞാനവളെ അങ്ങ് കെട്ടിയാലോടാ കുട്ടാപ്പി? "
റെജിയുടെ ചോദ്യത്തിന് കുട്ടാപ്പിയിൽ നിന്നും മറുപടി ഒന്നും കേട്ടില്ല.
" നിനക്ക് അവളിലൊരു നോട്ടം ഉണ്ടെന്ന് എനിക്കറിയാം. ബോബി എടുത്തിട്ടടിച്ചാലൊന്നും ഉള്ളിൽ തോന്നിയ സ്നേഹം മാറുകേലെന്നും അറിയാം. പക്ഷെ എനിക്ക് വേണ്ടി നീ അവളെ മറക്കും. മറന്നേപറ്റൂ. കാരണം ഞാൻ അത്രക്കങ്ങ് അവളെ ആഗ്രഹിച്ചു പോയടാ. ചില ഇഷ്ടങ്ങളൊക്കെ കരളിലോട്ടങ്ങ് വെട്ടി പിടിച്ചു കേറാൻ കൊല്ലങ്ങളോളം സ്നേഹിക്കേണ്ട കാര്യം ഒന്നുമില്ല. വെറുതെ ഒരു നോക്ക് കണ്ടാൽ പോലും മതിയാവും. ഇത്രയും നാളും അവളീ ഇടവകയിൽ ഒക്കെ ഉണ്ടായിട്ടും ഞാൻ ഇമ്മാതിരി ശ്രദ്ധിക്കുന്നത് ആദ്യമായിട്ടാ. ആ നോട്ടം ചിരി ഒക്കെ എന്റെ ചങ്കിൽ കൊത്തിവലിക്കുവാടാ കുട്ടാപ്പി. നിന്നോടാണ് ഞാൻ ഇതൊക്കെ ആദ്യമായിട്ട് പറയുന്നേ. നീ എന്റെ കൂടെ നിക്കൂലേ ? "
മറുപടി ഇല്ല.
ഇരുളിൽ അവൻ ബീഡിക്ക് തീ കൊളുത്തുന്നത് കാണായി.
" എന്നാടാ കുട്ടാപ്പി നീ ഒന്നും മിണ്ടാത്തെ? ".
" അവന്മാര് സമ്മതിക്കുമെന്ന് തോന്നുണ്ടോ? "
പുക ഊതി വിട്ടു കൊണ്ട് കുട്ടാപ്പി ചോദിച്ചു.
" അവൾ കേറി വരുന്നത് ചക്കാലക്കൽ കുടുംബത്തോട്ടാ. അപ്പോ പിന്നെ സമ്മതിക്കാതിരിക്കോ? പ്രേമം മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞു പിന്നാലെ നടക്കാൻ അല്ല. എനിക്കതിന് സമയവും ഇല്ല. അപ്പനെയും അമ്മച്ചിയെം നേരെ അവളുടെ കുടുംബത്തോട്ട് പറഞ്ഞു വിട്ട് ചോദിപ്പിക്കും. അപ്പോഴോ? "
" അവറാച്ചായനേം മോളികുട്ടി ചേട്ടത്തിയെം സമ്മതിപ്പിക്കാൻ പാടാ. "
" അതൊക്കെ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം. നിന്റെ ഒരു അഭിപ്രായം പറ. "
ഒരു നിമിഷം തികഞ്ഞ നിശബ്ദത.
പിന്നെ ഇരുളിൽ നിന്നും കുട്ടാപ്പിയുടെ സ്വരം കേട്ടു.
" നിനക്ക് ഓർമ ഉണ്ടോ റെജി നമ്മുടെ ആ പഴയ കുട്ടിക്കാലം. നമ്മൾ സ്കൂളിൽ പോകുന്നതും കണ്ടത്തിൽ കളിക്കുന്നതും. തോട്ടിൽ നീന്തുന്നതും ഒക്കെ...അന്ന് മിക്കവാറും എന്റെ ഉച്ച ഊണ് നമ്മുടെ സ്കൂളിന്റെ താഴെയുള്ള തോട്ടത്തിലെ മാമ്പഴവും കശുമാങ്ങായും പഴുത്ത ആഞ്ഞിലിചക്കയും ഒക്കെ ആയിരിക്കും. അന്നൊക്കെ ഞാൻ വയറു നിറച്ചും ചോറും കപ്പയും മീനും ഒക്കെ കൂട്ടി കഴിക്കുന്നത് നിന്റെ വീട്ടിൽ നിന്നാ. പലപ്പോഴും നീ എനിക്ക് ഊണ് ഇലപൊതി കെട്ടി കൊണ്ട് വന്നു തന്നിട്ടുണ്ട്. പെരുന്നാളിന് വീട്ടിൽ വാശി പിടിച്ചു നീ എനിക്ക് പുത്തനെടുത്തു തന്നിട്ടുണ്ട്. ഒരു കൂടപ്പിറപ്പിനെ പോലെ നീ എന്നെ സ്നേഹിച്ചു....."
" അതൊക്കെ എന്നാത്തിടാ ഇപ്പൊ പറയുന്നേ? "
" ഒരു കൂടപ്പിറപ്പിനെക്കാളും അപ്പുറം നിന്നെ ഞാൻ സ്നേഹിക്കാനുണ്ടായ കാരണം നീ അറിയണ്ടായോടാ....? "
കുട്ടാപ്പിയുടെ നാവ് കുഴഞ്ഞു തുടങ്ങിയിരുന്നു. "ആരൊക്കെ അകറ്റിയപ്പോഴും നീ എന്നെ ഒപ്പം ചേർത്ത് പിടിച്ചിട്ടുണ്ട്. ആ നിന്റെ ഇഷ്ടത്തിന് ഞാൻ എതിര് നിൽക്കുമെന്ന് നിനക്ക് തോന്നുണ്ടോടാ. അവളോട് എനിക്കൊരു ഇഷ്ടം ഉണ്ടായിരുന്നത് സത്യമാ. അത് പക്ഷെ ദിവ്യപ്രേമം ഒന്നുമല്ല. ഒരിഷ്ടം. അത്രേ ഉള്ളൂ. നീ പറഞ്ഞാ ഞാനത് മറക്കും. അതിന് റെജി...നീ എന്നോട് യാചിക്കരുത്. നീ എന്നോട് ആജ്ഞാപിക്കണം. ഞാൻ അനുസരിക്കും. "
റെജി ഉത്സാഹത്തോടെ ടോർച്ച് തെളിച്ചിട്ട് ഒരു ഗ്ലാസിലേക്ക് മദ്യം പകർന്നു.
വെള്ളം ചേർക്കാതെ അത് കുട്ടാപ്പിക്ക് നേരെ നീട്ടി.
"നീ ഇതങ്ങോട്ട് പിടിപ്പിച്ചേ..."
കണ്ണടച്ചു പിടിച്ചു ഒറ്റവലിക്ക് അവൻ ആ ഗ്ലാസ് കാലിയാക്കി.



"ബോബി വന്നില്യോ പെണ്ണമ്മ ചേടത്തി? "
തിണ്ണയിലേക്ക് കയറി ഇരിക്കുന്നതിനിടയിൽ ബ്രോക്കർ തങ്കച്ചായൻ പെണ്ണമ്മയോട് ചോദിച്ചു.
"പകല് വരാന്ന് വച്ചാ നിങ്ങള് രണ്ടും വെളുപ്പിന് ജോലിക്ക് പോവും. ഈ നേരത്ത് ഇവിടെ കാണുമല്ലോന്ന് ഓർത്താ ഞാൻ കേറി വന്നേ..."
" അവൻ വരാറായിട്ടുണ്ട്. പെരിങ്ങോട്ട്കരക്കാര് എന്നാ പറയുന്നു തങ്കച്ചാ ? "
" അവരേതാണ്ട് ഉറപ്പിച്ച മട്ടാ. ചെറുക്കന്റെ പെങ്ങളും കെട്ട്യോനും ഈയാഴ്ച ഡൽഹിന്ന് വരുന്നുണ്ട്. അവരുടെ ഒന്ന് വന്നു കണ്ടിട്ടാവട്ടേന്ന് കരുതി വെച്ചു താമസിപ്പിക്കുവാ. നാട്ടുനടപ്പനുസരിച്ച് ഒന്ന് വന്നു പോകുന്നു. അത്രേ ഉള്ളൂ. അതവിടെ നിക്കട്ടെ ബാക്കിയുള്ള കാര്യങ്ങളൊക്കെ എങ്ങനാ ?"
" സത്യം പറയാലോ തങ്കച്ചാ പൊന്നും പണവും ഒന്നും ആയിട്ടില്ല... മനസമ്മതത്തിന് മുന്നേ അവർക്ക് പൈസ കൊടുക്കണ്ടായോ. അതൊക്കെ എങ്ങനെയെന്ന് ആലോചിച്ചു എനിക്കിപ്പോ ഊണും ഉറക്കവും ഇല്ല. ഞാനിനി പൈസ ചോദിക്കാനായിട്ട് ഈ ഇടവകയിൽ ഇനി ആളില്ല. സഹായിക്കാൻ മനസുള്ള ആരെങ്കിലും ഉണ്ടോന്ന് നോക്കട്ടെ എന്ന് കാഞ്ഞിരത്തിലച്ചൻ പറഞ്ഞിട്ടുണ്ട്. അതൊക്കെ ഒരു പ്രതീക്ഷയാ. കിട്ടീട്ട് കിട്ടിയെന്ന് പറഞ്ഞാ മതി. മുൻപിൻ നോക്കാണ്ട് അതിയാനിറങ്ങി ഒരു പോക്ക് പോയില്യോ . അല്ല നിന്നിട്ടും കാര്യം ഒന്നുമില്ല. ഞാൻ ഒറ്റക്ക് എന്നാ ചെയ്യാനാന്നേ. ബോബിയുടെ തീരുമാനം എന്താണെന്ന് തങ്കച്ചൻ തന്നെ നേരിട്ട് ചോദിച്ചു നോക്കിയാട്ടെ."
"കല്യാണം ആവുമ്പളേക്കും അങ്ങേരിങ്ങെത്തും. അല്ലാതെ എവിടെ പോവാനാ. പുള്ളിക്കാരൻ സ്ഥലത്തില്ലാത്തോണ്ട് ഇനിയിപ്പോ ബോബി അല്യോ മുന്നിട്ട് നിന്ന് കാര്യങ്ങളൊക്കെ നോക്കീം കണ്ടും തീരുമാനിക്കേണ്ടേ ? "
" ഉം... തീരുമാനിച്ചോണ്ടിരുന്നാ മതിയോ. കാര്യങ്ങൾ ഒക്കെ നടത്തണ്ടായോ? "
" പെണ്ണമ്മ ചേടത്തി... ഞാനൊരു കാര്യം പറയാം ഇതുപോലൊരു ചെറുക്കനെ ഇനി കയ്യിൽ കിട്ടുമെന്ന് നിങ്ങൾ സ്വപ്നത്തിൽ പോലും വിചാരിക്കണ്ട. അഞ്ചക്ക ശമ്പളം വാങ്ങുന്ന സർക്കാർ ജോലിക്കാരൻ. നിങ്ങടെ ഇവിടുത്തെ സ്ഥിതി വച്ചു നോക്കിയാ അവിടെ സ്വർഗ്ഗം അല്യോ. ലില്ലിക്ക് അവിടെ രാജകുമാരിയെ പോലെ ജീവിച്ചൂടായോ. അവളെ ചെറുക്കന് ഇഷ്ടപെട്ടത് കൊണ്ട് മാത്രം ആണ് അവനീ കല്യാണത്തിന് സമ്മതിച്ചത്. ഇല്ലെങ്കിൽ മിനിമം ഡിഗ്രി എങ്കിലും എടുത്തൊരു പെങ്കൊച്ചിനെ തെരഞ്ഞോണ്ട് നടന്ന ചെറുക്കനല്യോ."
അപ്പോഴേക്കും ബോബി പടികയറി മുറ്റത്തേക്ക് വന്നു.
" ബോബി വന്നല്ലോ... " തങ്കച്ചൻ ഒന്നിളകി ഇരുന്നു. "ജോലിയൊക്കെ എങ്ങനെയുണ്ട് ബോബി ? "
" നല്ലതാ. "
" ഞാനും ചേടത്തിയുംകൂടി നമ്മുടെ ലില്ലിടെ കല്യാണകാര്യത്തെ കുറിച്ച് സംസാരിക്കുവാരുന്നു. പെണ്ണമ്മ ചേടത്തി പറയുന്നത് ബോബി കൂടി വന്നിട്ട് തീരുമാനം പറയാന്നാ. "
" നമ്മളതൊക്കെ പറഞ്ഞൊറപ്പിച്ചതല്യോ? "
പെണ്ണമ്മയ്ക്ക് ദേഷ്യം ഇരച്ചു കയറി.
" മനസമ്മതത്തിന് മുന്നേ അവർക്ക് ഇരുപത്തിഅയ്യായിരം രൂപ കൊടുക്കണം..."
" അതിനെന്നാ. കൊടുക്കാം. അങ്ങനെ ആണല്ലോ നമ്മള് വാക്ക് കൊടുത്തേക്കുന്നേ..."
ബോബി നിസാരം പോലെ പറയുന്ന കേട്ട് പെണ്ണമ്മയുടെ നിയന്ത്രണം വിട്ടു.
" എവിടുന്നെടുത്ത് കൊടുക്കുമെന്നാ നീയീ പറയുന്നേ ? "
" അതൊന്നും ഓർത്തു അമ്മച്ചി ചങ്കിടിപ്പിക്കണ്ട. പെരിങ്ങോട്ട് കരക്കാർക്ക് എന്നാ ഒക്കെ കൊടുക്കാമെന്ന് നമ്മൾ വാക്ക് പറഞ്ഞിട്ടുണ്ടെങ്കിലും അതൊക്കെ കൊടുത്തിരിക്കും. അത് പോരായോ? "
" അതെങ്ങനെയാന്നാ ചോദിച്ചേ ? "
" ഹ അതിപ്പോ എന്നാത്തിനാ അറിയുന്നേ? "
അവൻ അമ്മച്ചിയെ നോക്കി മുഖം ചുളിച്ചിട്ട് അയാളോട് തുടർന്നു.
" തങ്കച്ചായൻ ബാക്കി ഉള്ള കാര്യങ്ങൾ എന്നാന്ന് വച്ചാ നീക്ക് പോക്ക് ഉണ്ടാക്കിക്കോ. ഇവിടുത്തെ കാര്യങ്ങൾ ആലോചിച്ചു ടെൻഷൻ അടിക്കണ്ട."
" നിങ്ങൾ റെഡി ആണെങ്കിൽ പിന്നെനിക്കെന്നാ ടെൻഷൻ ? "
തങ്കച്ചൻ സന്തോഷത്തോടെ എണീറ്റു.
"എന്നാ ഞാൻ ഇറങ്ങുവാന്നേ . ചേട്ടത്തി... അപ്പോ എല്ലാം പറഞ്ഞ പോലെ. "
അയാൾ വഴിയിലേക്ക് നടന്നു പോയപ്പോൾ ബോബി അകത്തേക്ക് കയറി.
വസ്ത്രം മാറി കുളിക്കാനായി തോർത്തുമെടുത്തു ഒരു മൂളി പാട്ടും പാടി പുറത്തേക്ക് ഇറങ്ങി വന്നപ്പോൾ പെണ്ണമ്മ പിന്നാലെ ചെന്നു.
" എടാ ബോബി നീ അവിടൊന്നു നിന്നേ."
ബോബി തിരിഞ്ഞു നിന്നു.
" ഇപ്പോഴത്തെ സ്വർണ്ണത്തിന്റെ വില എത്രയാണെന്ന് നിനക്കറിയോ. പവന് ആയിരത്തി എണ്ണൂറ് രൂപ വച്ചു നീ ഒന്ന് കണക്ക് കൂട്ടി നോക്കിക്കേ . എത്രയാണെന്നാ. അവർക്ക് കൊടുക്കാനുള്ള ഇരുപത്തി അയ്യായിരം വേറെ. പിന്നെ ബാക്കി കല്യാണ ചിലവ്. എല്ലാം കൂടി ഒരു ലക്ഷം രൂപയെങ്കിലും കുറയാതെ കയ്യേൽ വേണം. ഇത്രയും രൂപ എവിടുന്ന് ഒപ്പിക്കുമെന്നാ നീയീ പറയുന്നേ ? ബോബി...നീ വഴി കണ്ടിട്ടാണോ? ഇത് തമാശയല്ല. "
" അമ്മച്ചി എന്നാത്തിനാ ഇങ്ങനെ ആധിപിടിക്കുന്നെ. കല്യാണാവശ്യത്തിനുള്ള പൈസ ലോണെടുത്തു തരാന്ന് കഴിഞ്ഞ ആഴ്ച ജോസൂട്ടിയുടെ അപ്പൻ എന്നോട് പറഞ്ഞിട്ടുള്ളതാ . ഇപ്പൊ വരുന്ന വഴി ഞാൻ അവിടെ കേറി സംസാരിച്ച് ഉറപ്പിച്ചിട്ടാ വരുന്നേ. എനിക്കൊരു ജോലി ഉള്ളത് കൊണ്ട് കുറേശ്ശേ അടച്ച് തിരിച്ചെടുത്തു കൊടുത്താ മതി. ഈ ബോബി വിചാരിച്ചാലും ഇവിടെ ചിലതൊക്കെ നടക്കുമെന്ന് പെണ്ണമ്മയ്ക്ക് ഇപ്പോ മനസിലായില്യോ ?"
കുറച്ചു നാളുകളായി ചൂട് പിടിച്ചു എരിപൊരി സഞ്ചാരം ആയി നടന്നിരുന്ന പെണ്ണമ്മയുടെ മേലെ ഒരു കുടം തണുത്ത വെള്ളം വീണത് പോലെ അവർ ഒന്ന് കുളിർന്നു.
"കർത്താവെ സത്യം ആന്നോടാ? "
വിശ്വാസം വരാത്തത് പോലെ അവർ ചോദിച്ചു.
" അല്ല കള്ളം. അമ്മച്ചി ഒന്ന് പോയേ... "
അവൻ കിണറ്റുകരയിലേക്ക് നടന്നു.
സന്തോഷം കൊണ്ട് പെണ്ണമ്മയ്ക്ക് എന്ത് ചെയ്യണം എന്നറിയാൻ വയ്യാത്ത അവസ്ഥ.
വർഗീസ് മാപ്ലയെ കാണാതായതിനേക്കാൾ ആധി ആയിരുന്നു അവർക്ക് ലില്ലിയുടെ കല്യാണം എങ്ങനെ നടത്തുമെന്നുള്ള ചിന്ത.
അതിനാണ് ഇപ്പൊ ഒരു അറുതി വന്നിരിക്കുന്നത്.
ഭർത്താവ് ഇറങ്ങി പോയപ്പോൾ തനിച്ചായി പോയെന്ന് വിചാരിച്ചു.
എന്നാൽ ഇപ്പോൾ ഒറ്റക്കല്ല. താങ്ങാൻ തന്റെ മകൻ കൂടി ഒപ്പമുണ്ട്.
ഒരമ്മയ്ക്ക് സന്തോഷിക്കാൻ അതിനേക്കാൾ വലുതായിട്ട് വേറെന്തു വേണം?
സമാധാനത്തോടെ അവർ അകത്തേക്ക് കയറി വന്നു.
" മാതാവേ ഇതുവരെ മെഴുകുതിരി കത്തിച്ചില്യോ. ഇവളിത് എവിടെ ? ലില്ലീ.... എടി ലില്ലിയേ.. "
അവർ മുറിയിലേക്ക് കയറി നോക്കി.
പായിൽ അവൾ ചുരുണ്ടു കൂടി കിടക്കുന്നു.
" സന്ധ്യപ്രാർത്ഥന നേരത്ത് കേറി കിടക്കുന്നോ. എടി മൂധേവി എണീരടി... എടി നിന്നോടാ പറഞ്ഞെ എണീക്കാൻ. "
അവരുടെ ഒച്ച കേട്ട് ലില്ലി പതിയെ എണീറ്റിരുന്നു.
" മുഖം കഴുകിയേച്ചു പ്രാർത്ഥിക്കാൻ ഇറങ്ങി വാടി വീട് മുടിപ്പിക്കാതെ..."
പറഞ്ഞിട്ട് അവർ പുറത്തേക്ക് ഇറങ്ങാൻ തുനിയുമ്പോൾ ലില്ലിയുടെ തണുത്ത ഒച്ച കേട്ടു.
"അമ്മച്ചി..."
" എന്നാടി? "
അവൾ സങ്കടത്തോടെ നോക്കുന്നത് കണ്ടു അവർ ചോദിച്ചു.
" എന്നാടി സുഖം ഇല്യോ? "
" എനിക്കീ കല്യാണം വേണ്ടമ്മച്ചി... "
ലില്ലിയുടെ ചുണ്ടുകൾ വിതുമ്പി.
പെണ്ണമ്മ അന്തംവിട്ട് നോക്കി.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ