മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഭാഗം 13

ചായ കുടിച്ചു കഴിഞ്ഞു മാണി സാർ വഴിയരികിൽ ഒതുക്കി ഇട്ടിരുന്ന ജീപ്പിനടുത്തേക്ക് നടക്കുമ്പോഴാണ് ജോലി കഴിഞ്ഞു വരുന്ന ബോബിയേയും ജോസൂട്ടിയേയും കാണുന്നത്. അയാളുടെ വിളി കേട്ട് ബോബി സൈക്കിൾ തിരിച്ചു മാണിസാറിന്റെ മുന്നിൽ കൊണ്ട് വന്നു നിർത്തി.
"മെമ്പറെന്താ ഇവിടെ? "
"വകയാർ വരെ പോയതാ. എൽസമ്മേടെ വല്യമ്മച്ചി കുളിമുറിയിൽ ഉരുണ്ടു പിരണ്ട് വീണു. കാണാൻ പോയേച്ചു വരുന്ന വഴിയാ.. എന്നാ പിന്നെ ഒരു ചായ കുടിച്ചിട്ട് വീട്ടിലേക്കു പോവാന്നു വിചാരിച്ചു. ജോലിയൊക്കെ എങ്ങനെയുണ്ടടാ. "
"കുഴപ്പമില്ല. പക്ഷെ തുടക്കക്കാർക്ക് അവിടെ ശമ്പളം കുറച്ചു കുറവാന്ന് ജോലിക്കാര് പറയുന്നുണ്ട്. "
"കേറിയതല്ലേ ഉള്ളൂ. ആത്മാർത്ഥമായിട്ട് നിന്നോ. നമുക്ക് മാത്തച്ചൻ മുതലാളിയോട് സംസാരിച്ചു വേണ്ടുന്നത് ചെയ്യാം..."
പിന്നെ ജോസൂട്ടിയെ നോക്കി മാണിസാർ തുടർന്നു
"ജോസൂട്ടി...വർക്കിച്ചനോട് പറയണം ബാങ്കിൽ കൊടുത്ത ഡോക്കുമെന്റിൽ ഒരു മുൻ പ്രമാണത്തിന്റെ കുറവുണ്ടെന്ന്. ഞാൻ മാനേജരെ കണ്ടു സംസാരിച്ചിരുന്നു. അതുകൂടി ചേർത്ത് വച്ചാ ഈ ആഴ്ചത്തെ ബോർഡ് കമ്മറ്റിയിൽ അവരത് സബ്മിറ്റ് ചെയ്തോളും. പിന്നെ ബോബി... വേറൊരു അര്ജന്റ് കാര്യം ഉണ്ട്. അത് പറയാൻ വേണ്ടിയാ നിന്നെ ഞാൻ വിളിച്ചേ. "
"എന്നതാ മെമ്പറെ? "
"നാളെ നീ ജോലിക്ക് പോവണ്ട. നമുക്കൊരു സ്ഥലം വരെ പോവണം."
"പാർട്ടികാര്യം വല്ലോം അന്നോ? "
" അതൊന്നുമല്ല. കാര്യം എന്നതാന്ന് ഞാൻ നാളെ പറയാം."
" ജോസൂട്ടി കൂടി വരുന്നോണ്ട് കുഴപ്പംവല്ലതും ഉണ്ടോ? "
" ജോലിക്ക് പോകുന്നില്ലെങ്കിൽ അവനും പോന്നോട്ടെ. രാവിലെ ഒരു ഏഴ് മണിയൊക്കെ ആവുമ്പോഴേക്കും രണ്ടും വീട്ടിലേക്കു പോന്നേരേ. നമുക്ക് എന്റെ ജീപ്പിൽ പോകാം. "
" ശരി . മെമ്പറെ...മാനേജരോട് പറഞ്ഞിട്ട് ലോൺ പെട്ടന്ന് കിട്ടാനുള്ളൊരു വഴി കണ്ടേക്കണേ... "
" അതൊക്കെ ഞാനേറ്റു. നിങ്ങള് കല്യാണത്തിന് വേണ്ടുന്ന ബാക്കി കാര്യങ്ങളൊക്കെ നോക്കിക്കോ."
"ശരി എന്നാ ഞങ്ങൾ പൊയ്ക്കോട്ടേ ? "
മെമ്പർ തലകുലുക്കി.
അവർ പോകുന്നത് നോക്കി നിന്നിട്ട് മാണി സാർ ചെന്ന് ജീപ്പിലേക്ക് കയറി.
രാവിലെ മെമ്പർ പറഞ്ഞ സമയത്തു തന്നെ ഇരുവരും അയാളുടെ വീട്ടിൽ എത്തി.
" നമുക്ക് പള്ളിയിൽ കേറി അച്ചനെ കൂടി കൂട്ടണം "
ജീപ്പ് മുന്നോട്ടു പായിക്കുമ്പോൾ മാണി സാർ പറഞ്ഞു.
" മെമ്പറെ പ്രശ്നം എന്നതാന്നു പറഞ്ഞില്ല. "
"പറയാം. "
മാണിസാർ മറുപടി ഒറ്റ വാക്കിൽ ഒതുക്കി.
മഞ്ഞു പുതഞ്ഞു കിടക്കുന്ന പ്ലാന്റേഷൻ റോഡിലൂടെ ഓടി ജീപ്പ് പള്ളിക്ക് മുന്നിൽ ചെന്നു നിന്നു.
" നിങ്ങളിറങ്ങി പിന്നിലേക്ക് ഇരുന്നോ. "
മാണിസാർ പറയുന്നത് കേട്ട് ഇരുവരും ഇറങ്ങി.
കാത്തു നിന്നത് പോലെ കാഞ്ഞിരത്തിലച്ചൻ പടിയിറങ്ങി വന്നു സ്തുതി ഏറ്റു ചൊല്ലി കൊണ്ട് ജീപ്പിന്റെ മുന്നിൽ കയറി ഇരുന്നു.
ജീപ്പ് വീണ്ടും ഓടി തുടങ്ങി.
പിന്നിലേക്ക് നോക്കി അച്ചൻ സൗഹൃദത്തിൽ ചിരിച്ചു.
" എന്നാ ഉണ്ട് പിള്ളേരെ? "
" ഓ ഇങ്ങനെ പോകുന്നച്ചോ. "
" ജോലിക്കൊക്കെ പോകുന്നുണ്ടോ? "
" ഉവ്വ്. "
അച്ചൻ പിന്നെ മാണിസാറിനെ നോക്കി.
" ബോബിയോട് കാര്യം പറഞ്ഞോ? "
" ഇല്ല. അച്ചൻ വന്നിട്ടാവട്ടേന്ന് വച്ചു "
കാര്യം അറിയാതെ ബോബിയും ജോസൂട്ടിയും തങ്ങളിൽ നോക്കി.
" ബോബി..."
അച്ചൻ വിളിച്ചു.
" എന്നാ അച്ചോ. എന്നതാ പ്രശ്നം? "
ബോബി മുന്നോട്ടു നീങ്ങി ഇരുന്നു.
അച്ചൻ പതിയെ കാര്യങ്ങൾ വിശദീകരിച്ചു.
" ഞാൻ അച്ചൻ പട്ടത്തിന് പഠിക്കുന്ന സമയം ഒപ്പം ഉണ്ടായിരുന്ന ഒരു ഫാദർ മാത്യു വടക്കേൽ ഇപ്പൊ നമ്മുടെ തന്നെ കത്തോലിക്കാ സഭയുടെ കീഴിലുള്ള ഒരു ഓർഫനേജിന്റെ ചുമതല കൂടി നോക്കുന്നുണ്ട്. പ്രായം ചെല്ലുമ്പോൾ നോക്കാനും കാണാനും ആരുമില്ലാതെ ഒറ്റപ്പെട്ടു പോകുന്ന അന്തേവാസികൾ മാത്രം കഴിയുന്ന ഒരു ഓർഫനേജ്. ഇടയ്ക്കിടെ ഞാൻ അവിടെ സന്ദർശിക്കാറുണ്ട് . ഇന്നലെ അവിടെ ചെന്നപ്പോൾ അവിചാരിതമായി ഞാൻ അവരുടെ ഇടയിൽ വർഗീസ് മാപ്ലയെ കണ്ടു."
ബോബിയും ജോസൂട്ടിയും ഒരേപോലെ ഞെട്ടി.
" അപ്പനോ? ഓർഫനേജിലോ? അതെന്നാത്തിനാ അപ്പൻ അവരുടെ കൂടെ പോയി നിൽക്കുന്നെ? "
ശ്വാസം മുട്ടിയത് പോലെ ബോബി കിതച്ചു.
" ഞാൻ ചോദിച്ചിട്ട് അയാൾ ഒന്നും വിട്ടു പറയുന്നില്ല. കൂടെ വരാനും തയ്യാറാവുന്നില്ല. എനിക്ക് നിർബന്ധിക്കുന്നതിന് പരിമിതികൾ ഉണ്ട്. നമ്മളിപ്പോ അവിടേക്കാ പോകുന്നത്. എന്താണ് വർഗീസ് മാപ്ലയുടെ പ്രശ്നമെന്ന് ബോബി തന്നെ നേരിട്ട് സംസാരിച്ചു നോക്ക്...."
അച്ചൻ പറഞ്ഞു നിർത്തി.
ഒരു നിമിഷത്തെ നിശബ്ദത.
ഒടുവിൽ ഡ്രൈവ് ചെയ്യുന്നതിനിടയിൽ മെമ്പർ ശബ്ദിച്ചു.
" നീ വിഷമിക്കണ്ടടാ ബോബി. നിന്നെ കാണുമ്പോൾ വർഗീസ് മാപ്ല കൂടെയിങ്ങ് പോരും. അല്ലേൽ നോക്കിക്കോ."
ചുവപ്പ് പടരുന്ന മിഴികളുയർത്തി ബോബി ജോസൂട്ടിയെ നോക്കി.
അവന്റെ മുഖത്ത് സമ്മിശ്രവികാരങ്ങൾ അലയടിക്കുന്നു.
കൂട്ടുകാരന്റെ ഉള്ള് തിളച്ചു മറിയുന്നത് ജോസൂട്ടിയ്ക്ക് അറിയാം.
ആശ്വസിപ്പിക്കുമ്പോലെ അവൻ ബോബിയുടെ കയ്യിൽ അമർത്തി പിടിച്ചു.



പെണ്ണമ്മ കമ്പനിയിലേക്ക് പോകാൻ സഞ്ചിയും തൂക്കി ഇറങ്ങാൻ തുടങ്ങുമ്പോഴാണ് തങ്കച്ചൻ കേറി വന്നത്.
" എന്നതാ തങ്കച്ചാ കാലത്ത് തന്നെ ? "
" ചേട്ടത്തി ജോലിക്ക് പോയിട്ടുണ്ടാവോന്ന് സംശയിച്ചാ വന്നേ. എന്തായാലും കണ്ടല്ലോ.."
സംസാരം കേട്ട് ആരെന്നറിയാൻ ലില്ലിയും വാതിൽക്കൽ വന്നു നോക്കി.
" പെരിങ്ങോട്ട്കരക്കാര് ആ ആലോചന വിട്ടു ചേടത്തി. സൂസമ്മയ്ക്ക് നമ്മുടെ വീടും ചുറ്റു വട്ടവുമൊന്ന് ഇഷ്ടപെട്ടില്ലെന്ന്. "
ഒന്ന് ഞെട്ടിയെങ്കിലും പെണ്ണമ്മ അത് പുറമെ കാട്ടിയില്ല.
" ഇതൊക്കെ വിശദമായി പറഞ്ഞിട്ടല്യോ തങ്കച്ചൻ അവറ്റകളെ ഇങ്ങോട്ട് കെട്ടി എടുത്തേ ? "
" ആന്നേ. എല്ലാം സമ്മതിച്ചിട്ടല്യോ ആ ചെറുക്കൻ വന്നു ലില്ലി കൊച്ചിനെ കണ്ടിട്ട് പോയത്. ഇത് തന്നെ മതിയെന്ന് എന്നോട് ഉറപ്പിച്ചു പറഞ്ഞതുമല്യോ. "
" ചെറുക്കന് ഇഷ്ടപ്പെട്ടെങ്കിൽ പിന്നെ അവൾക്ക് എന്നാത്തിന്റെ കടിയാ. അവള് അവളുടെ കെട്ടിയോന്റെ കാര്യം നോക്കിയാ പോരായോ ? "
" ഇതിനിടയിൽ ആരോ കേറി കളിച്ചോന്ന് എനിക്കൊരു സംശയം... "
"പിന്നെ കളിക്കുന്നു. നാട്ടുകാർക്ക് അതല്യോ പണി. ഇങ്ങനെ പെങ്ങടെ വാക്കിനു തുള്ളുന്ന ആണും പെണ്ണും കെട്ടവന്മാരല്ലാതെ നല്ല നട്ടെല്ലുള്ള ആൺപിള്ളേര് ആരും ഇല്ലേ തങ്കച്ചന്റെ കയ്യിൽ? "
" ചേടത്തി വിഷമിക്കണ്ടന്നേ നമുക്ക് വേറെ നോക്കാം. "
" വിഷമിക്കാൻ എന്റെ പെണ്ണിവിടെ കെട്ടാ ചരക്കായിട്ട് നിൽക്കുവല്ല. എന്റെ ഒരു ദിവസത്തെ പണി പോയതിലുള്ള സങ്കടം മാത്രേ എനിക്കുള്ളൂ ദൈവത്തെ ഓർത്തു ഇങ്ങനെ വാക്കിനു നെറിയില്ലാത്തവന്മാരെ ഒന്നും ഇങ്ങോട്ട് കൊണ്ട് വന്നേക്കല്ലേ എന്റെ പൊന്നു തങ്കച്ചാ. "
"അവനേക്കാൾ മിടുക്കൻ പയ്യന്മാരെ ഞാൻ കൊണ്ട് വരും ചേടത്തി. ഇന്നൊരു ദിവസം കൂടി എനിക്ക് സമയം താ. ലില്ലിക്ക് പറ്റിയൊരു ചെറുക്കനെയും കൊണ്ട് നാളെ വൈകുന്നേരത്തിന് മുന്നേ ഞാനിവിടെ എത്തിയിരിക്കും. "
തങ്കച്ചൻ വാക്ക് പറഞ്ഞു ഇറങ്ങിയപ്പോൾ പെണ്ണമ്മ തിരിഞ്ഞു ലില്ലിയെ കടുപ്പിച്ചോന്ന് നോക്കി.
" നിനക്കിപ്പോ തൃപ്തി ആയല്ലോ? "
" അതിനിപ്പോ ഞാൻ എന്നാ ചെയ്തിട്ടാ? "
" എന്നെ കൊണ്ട് നീ കൂടുതൽ പറയിക്കല്ലേ ലില്ലി... എന്റെ നാവ് ചൊറിഞ്ഞു വരുന്നുണ്ട്. "
സഞ്ചിയുമെടുത്ത മുറ്റത്തേക്കു ഇറങ്ങിയിട്ട് അവർ എന്തോ ഓർമിച്ചു തിരിഞ്ഞു നിന്നു.
" ആ പ്ലാവിന്റെ ചിവട്ടിൽ വിളിച്ചോണ്ട് നിർത്തി ആ മുടിയാനുണ്ടവൾ നിന്നോട് എന്നാ വർത്താനമാടി പറഞ്ഞെ? "
" എന്നോട് എന്നാ പറഞ്ഞു? "
ലില്ലി ആലോചിക്കുന്നത് കണ്ടു പെണ്ണമ്മ പല്ലിറുമ്മികൊണ്ട് മുന്നോട്ടു വന്നു.
" കഴിഞ്ഞ കൊല്ലം നടന്ന കാര്യമല്ല നിന്നോട് ചോദിക്കുന്നേ? "
" അവരെന്നോട് പഠിക്കാൻ താല്പര്യം ഉണ്ടോന്നൊക്കെയാ ചോദിച്ചേ . "
ലില്ലി പെട്ടന്ന് മറുപടി പറഞ്ഞു.
" ഉണ്ടെങ്കിലെന്നാ... അവള് പഠിപ്പിക്കൊ? "
"ആ എനിക്കറിയാന്മേല അമ്മച്ചി പോയി ചോദിക്ക് "
സൂക്ഷിച്ചോന്ന് നോക്കിയിട്ട് പെണ്ണമ്മ തിരിഞ്ഞു നടന്നു.
" വീടും കുടിയുമൊന്നും ഇഷ്ടപെട്ടില്ലെങ്കിലെന്നാ ഒരു പാത്രം പലഹാരം അവള് ഒറ്റ ഇരുപ്പിനിരുന്നു തിന്നു തീർത്തു. ശീമപോർക്ക്...."
അത് കേട്ട് ലില്ലിക്ക് ചിരി വന്നു.
പെട്ടന്ന് ചിരി ഒതുക്കി ഒരാപത്ത് ഒഴിപ്പിച്ചു തന്നതിന് അവൾ മാതാവിന് കുരിശ് വരച്ചു.

 



"ഇതാണ് വർഗീസ് മാപ്ലയുടെ മകൻ. ബോബി. "
കാഞ്ഞിരത്തിലച്ചൻ ബോബിയെ ഫാദർ മാത്യു വടക്കേലിന് പരിചയപ്പെടുത്തി.
"വർഗീസിനെ തിരക്കിയാണ് ഇക്കണ്ട ദിവസം മൊത്തം ബോബി നടന്നത്. കോഴിക്കോട് പോകുന്നെന്നും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയ ആളാ. ഒരു ദിവസം കാത്തിട്ട് ഇവര് അവിടെയും തിരഞ്ഞു പോയിരുന്നു. പിന്നെ കാണാത്തത് കൊണ്ട് നാട്ടിലെ പോലിസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും ചെയ്തു. "
മാത്യുസച്ചൻ ബോബിയെ നോക്കി.
"ബോധമില്ലാതെ റോഡിൽ കിടന്ന വർഗീസിനെ ഞങ്ങളുടെ പ്രവർത്തകരാണ് ഹോസ്പിറ്റലിലേക്കും അവിടെ നിന്ന് ഇവിടെയും എത്തിച്ചത്. ഞങ്ങളോട് വർഗീസ് പറഞ്ഞിരിക്കുന്നത് ഭാര്യയോ മക്കളോ ആരും ഇല്ലെന്നും. അനാഥൻ ആണെന്നുമാണ്. ഇവിടുത്തെ ഫയലിലും അങ്ങനെയാണ് രെജിസ്റ്റർ ചെയ്തിരിക്കുന്നെ. "
"ഇനി തലക്കെങ്ങാനും ഏറ്റ ക്ഷതം കൊണ്ടോ മറ്റോ ഫാമിലിയെ മറന്നു പോയതായിരിക്കുമോ ? "
മാണി സാർ സംശയം പ്രകടിപ്പിച്ചു.
"അല്ല അങ്ങനെയൊക്കെയുള്ള വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ടല്ലോ . "
"അങ്ങനെ വരാൻ ഒരു ചാൻസുമില്ല. കാരണം ഫുൾ ഡീറ്റെയിൽഡ് ചെക്കപ്പ് കഴിഞ്ഞിട്ടാണ് വർഗീസിനെ ഇങ്ങോട്ട് മാറ്റുന്നത്. അങ്ങനെ ഒരു ആക്സിഡന്റ് ഉണ്ടായിട്ടുണ്ടെങ്കിൽ ഡോക്ടർ അത് പറയേണ്ടതല്ലേ. മാത്രമല്ല അപ്നോർമലിന്റെ യാതൊരു ലക്ഷണവും കാണിക്കുന്നുമില്ല. അദ്ദേഹം ഇവിടെ നല്ല ഹാപ്പി ആണ്. യാതൊരു മടിയുമില്ലാതെ പറയുന്ന ജോലികൾ ഒക്കെ ചെയുന്നുണ്ട്. ഇവിടുത്തെ അന്തേവാസികളുമായി പെട്ടന്ന് കൂട്ടാവുകയും പ്രാർത്ഥനയിലൊക്കെ മുടങ്ങാതെ പങ്കെടുക്കുകയും രോഗികളായവരെ ശുശ്രൂക്ഷിക്കുന്നതിലും മറ്റും മുൻപന്തിയിലും നിൽക്കുന്നുണ്ട് . ഇവിടുത്തെ ഒരു സ്റ്റാഫിനെ പോലെയാ വർഗീസ് പെരുമാറുന്നത്. അത് കൊണ്ടൊക്കെതന്നെ ഞങ്ങൾക്ക് മറ്റൊരു രീതിയിൽ സംശയം തോന്നേണ്ട കാര്യവുമില്ല. "
"അച്ചോ എനിക്ക് അപ്പനെ ഒന്ന് കാണാൻ പറ്റോ? "
ബോബി ചോദിച്ചു.
"തീർച്ചയായും. "
അച്ചൻ ഓർഫനേജിലെ ഒരു സ്റ്റാഫിനെ വിളിച്ചു ബോബിയെ വർഗീസിന്റെ അടുത്ത് എത്തിക്കാൻ നിർദേശിച്ചു.
ബോബിക്കൊപ്പം ജോസൂട്ടിയും അയാളുടെ പിന്നാലെ പോയി.
വർഗീസ് മാപ്ലയെ മുന്നിൽ കണ്ടപ്പോൾ ബോബിയുടെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു.
" അപ്പനിത് എന്നാ പരിപാടിയാ ഈ കാണിച്ചേ . അല്ല എനിക്ക് അറിയാന്മേലാഞ്ഞു ചോദിക്കുവാ. എന്നെ നാട് മൊത്തം വട്ടം ചുറ്റി ഓടിച്ചേച്ചു ഇവിടെ വന്നിരിക്കുവാന്നോ . വീട്ടിലേക്കു വരാതിരിക്കാനും മാത്രം എന്നതാ അപ്പന്റെ പ്രശ്നം? "
ദേഷ്യം കൊണ്ട് ബോബി വിറക്കുകയായിരുന്നു.
"കോഴിക്കോട് അപ്പൻ പോകാവുന്ന സകല സ്ഥലവും ഞങ്ങൾ അരിച്ചു പെറുക്കി. പോലീസ് സ്റ്റേഷനിൽ വരെ പരാതി കൊടുത്തു. അറിയോ. വീടും ഭാര്യയും മക്കളും ഉള്ളപ്പോ ആരും ഇല്ലെന്നും പറഞ്ഞു എഴുതി കൊടുത്തിട്ട് ഇവിടെ വന്നു കിടക്കുന്ന എന്നാത്തിനാ. ഒന്ന് വാ തുറന്നു പറയാവോ. "
" ഞാനിനി എങ്ങോട്ടും വരുന്നില്ലടാ. നീ തിരിച്ചു പൊയ്ക്കോ.. "
" ദേ എന്നെ കൊണ്ട്..... " ദേഷ്യം കൊണ്ട് പറഞ്ഞു വന്നത് നിർത്തി പല്ല് കടിച്ചു അവൻ തിരിഞ്ഞു ജോസൂട്ടിയെ നോക്കി.
അത് കണ്ടു അവൻ മുന്നോട്ട് വന്നു
" അച്ചായാ നിങ്ങള് വീട്ടിലോട്ട് വാ. എന്നാത്തിനാ ഇങ്ങനെയൊക്കെ വന്നു കിടന്നു ബോബിയെ കൂടി വിഷമിപ്പിക്കുന്നേ. അച്ചായന് ഒരു മുട്ടും വരാതെ നോക്കാനുള്ള ജോലിയൊക്കെ ഇപ്പൊ അവനുണ്ട് . ലിസിയുടെ കല്യാണത്തിന് വേണ്ടുന്ന പൊന്നും പണവും എല്ലാം ഞങ്ങൾ റെഡി ആക്കിയിട്ടുമുണ്ട് അച്ചായൻ ഇനി അതിനെ കുറിച്ചോർത്തൊന്നും തല പുകയ്ക്കണ്ട. അവളുടെ കൈ പിടിച്ചു പള്ളിയിലോട്ട് ഇറക്കിയാൽ മാത്രം മതി. വാ എണീക്ക്. നമുക്ക് വീട്ടിൽ പോവാം."
ബോബി വീണ്ടും അടുത്തേക്ക് വന്നു.
"അപ്പാ...അമ്മച്ചി ഇനി വഴക്കൊന്നും ഇടുകേല. അങ്ങനെ ഒന്നും ഉണ്ടാവാതെ ഞാൻ നോക്കിക്കോളാം. അപ്പൻ എന്റെ കൂടെ വാ. "
അയാളുടെ മറുപടിയ്ക്ക് വേണ്ടി രണ്ടു പേരും ഒരു നിമിഷം കാത്തു.
" റോഡിൽ എവിടെയോ ബോധമില്ലാതെ കിടന്ന എന്നെ ആരോ ഇവിടെ കൊണ്ട് വന്നതാണ്. പള്ളിയിൽ പോകാതെയും കുർബാന കൊള്ളാതെയും പാപിയായി നടന്നിരുന്ന എന്നെ മാനസാന്തരത്തിനായി മാത്യുസച്ചൻ ജലം കൊണ്ട് സ്നാനപ്പെടുത്തി. ആ നിമിഷം ദൈവാന്മാവ് പ്രാവിന്റെ രൂപത്തിൽ എന്റെ മേൽ ഇറങ്ങി വരുന്നത് ഞാൻ കണ്ടു. ഇവൻ എന്റെ പ്രിയ പുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നുവെന്ന് ആ സ്വരം ഞാൻ കേട്ടു. ഞാനിപ്പോൾ ദൈവപുത്രനാണ്. എനിക്കിപ്പോ ഭാര്യയില്ല. മക്കളില്ല. എന്റെ ജീവനും രക്തവും ഞാൻ കർത്താവിൽ അർപ്പിച്ചു കഴിഞ്ഞു."
" അപ്പനിത് എന്നാ വർത്താനമാ ഈ പറയുന്നേ. അപ്പൻ വരാതെ കല്യാണം വേണ്ടന്ന് പറഞ്ഞു ഒരു പെണ്ണ് വീട്ടിൽ ഇരുപ്പുണ്ട്. അവളോട് ഞാൻ എന്നാ പറയണം. അമ്മച്ചിയോടു ഞാൻ എന്നാ പറയണം? "
" എന്ത് ഭക്ഷിക്കും എന്ത് പാനം ചെയ്യും എന്ന് ജീവനെ കുറിച്ചോ എന്ത് ധരിക്കും എന്ന് ശരീരത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ ബന്ധുക്കളെ കുറിച്ചോ നിങ്ങൾ ഉത്കണ്ഠാകുലരാകേണ്ട. ആകാശത്തിലെ പക്ഷികളെ നോക്കുവിൻ അവ വിതക്കുന്നില്ല കൊയ്യുന്നില്ല കളപ്പുരയിൽ ശേഖരിക്കുന്നുമില്ല. എങ്കിലും നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് അവയെ തീറ്റി പോറ്റുന്നു. അവയേക്കാൾ എത്രയോ വിലപ്പെട്ടതാണ് നിങ്ങൾ. ആയതിനാൽ നാളെയെ കുറിച്ച് നിങ്ങൾ ആകുലരാകരുത്. എല്ലാ ദുഖവും കർത്താവിൽ അർപ്പിച്ചു പ്രാർത്ഥിക്കുവിൻ. പിതാവ് ആരെയും കൈവെടിയുകയില്ല. "
ബോബിയുടെ സകല നിയന്ത്രണവും വിട്ടു.
" നിങ്ങളൊരു മനുഷ്യനാണോ......? "
അവന്റെ ഒച്ച ഉയർന്നു.
പല്ല് ഞെരിച്ചു അവൻ മുന്നോട്ടു ചാടി കൊണ്ട് ചെല്ലുന്ന കണ്ടു ജോസൂട്ടി അവനെ വട്ടം പിടിച്ചു വലിച്ചു.
" ആദ്യം സ്വന്തം ഉത്തരവാദിത്തങ്ങളും കടമകളും ചെയ്തു തീർക്കാൻ നോക്ക്. അല്ലാതെ ഭാര്യയെം മക്കളേം പാതിവഴിയിൽ ഉപേക്ഷിച്ചു കളഞ്ഞിട്ട് ഇവിടെ വന്നു കിടന്നു എത്ര മുട്ടുകുത്തി പ്രാർത്ഥിച്ചാലും എന്ത് സുവിശേഷം പ്രസംഗിച്ചാലും നിങ്ങൾക്ക് സമാധാനത്തോടെ മരിക്കാൻ ഒക്കുകേല... മരിച്ച് മണ്ണടിഞ്ഞങ്ങ് മുകളിൽ ചെന്നാലും ഇതിനൊക്കെയുള്ള മറുപടി നിങ്ങള് അവിടെ കൊടുക്കേണ്ടി വരും. നോക്കിക്കോ...."
ബഹളം കേട്ട് എല്ലാവരും മുറ്റത്തേക്ക് ഇറങ്ങി വന്നു.
" ബോബി എന്നാടാ ഇത്? "
മാണി സാർ വന്നു അവനെ പിടിച്ചു. മാത്യുസച്ചൻ മുന്നോട്ടു വന്നു.
" ഇവിടെ കിടന്നു ബഹളം വയ്ക്കരുത്. നമുക്ക് സമാധാനമായി സംസാരിക്കാം. വാ... "
" ഇനി ഒന്നും സംസാരിക്കാൻ ഇല്ലച്ചോ. അങ്ങേര് വരുകേല. അത്ര മനക്കട്ടിയാ അങ്ങേർക്ക്...അല്ലെങ്കിൽ ഞാൻ ഇത്രയും കാലുപിടിച്ചു പറയുന്ന കേട്ടിട്ട്..... "
സങ്കടം കൊണ്ട് ബോബിയുടെ തൊണ്ട ഇടറി.
അവൻ തിരിഞ്ഞു മാണിസാറിനെ നോക്കി.
" മെമ്പറെ... ഇതെന്റെ അപ്പനല്ല. എന്റെ അപ്പന് ഇങ്ങനൊന്നും കടുംപിടുത്തം പിടിക്കാൻ ഒക്കുകേല. ഇനി ഇവിടെ നിക്കണ്ട . വാ നമുക്ക് പോയേക്കാം. "
നിറയുന്ന കണ്ണുകൾ തുളുമ്പി ഒഴുകുന്നതിന് മുൻപ് മുണ്ടിന്റെ കോന്തലയിൽ തുടച്ചു കൊണ്ട് ബോബി തിരിഞ്ഞു നടന്നു. അപ്പോൾ വർഗീസ് മാപ്ലയുടെ പ്രാർത്ഥന ഉച്ചത്തിൽ കേട്ടു. എല്ലാവരുടെയും ശ്രദ്ധ ബോബിയെ വിട്ട് അവിടേക്ക് തിരിഞ്ഞു.
" കർത്താവെ എന്റെ പ്രാർത്ഥന ചെവി കൊള്ളേണമേ...
എന്റെ നെടുവീർപ്പുകൾ ശ്രദ്ധിക്കേണമേ...
എന്റെ രാജാവേ, എന്റെ ദൈവമേ...
എന്റെ നിലവിളിയുടെ സ്വരം ശ്രവിക്കേണമേ... "

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ